Wednesday, November 27, 2019

ബേളൂർ ഡയറി

ബേളൂർ ഡയറി
മധു കാഞ്ഞങ്ങാട് 
പേജ് - 119, വില - 120, കൈരളി ബുക്‌സ് 
------------------------------------------------- 

ഗൃഹാതുരത്വ സ്‌മരണകൾ ഒരു കല്യാണാലോചനയുടെ പശ്ചാത്തലത്തിൽ അവതരിപ്പിക്കാനുള്ള എഴുത്തുകാരൻറെ ശ്രമമാണ് 'ബേളൂർ ഡയറി'.  കുറിപ്പുകൾ എന്ന ഗണത്തിലാണ് പുസ്‌തകം ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും ഒരു നോവൽ പോലെ  ആസ്വദിക്കാവുന്ന എഴുത്ത്.

കഥാകാരൻ തുടക്കത്തിൽ പറയുന്നതുപോലെ, ലളിതമായി കഥ പറഞ്ഞുപോകുന്ന ശൈലിയാണ് ആദ്യാവസാനം. തൻറെ ജീവിത പരിസരങ്ങളെ ഓർത്തെടുക്കാനും അവയ്ക്ക് ഹാസ്യത്തിൻറെ മേമ്പൊടി ചാർത്തി ചിരിയോടൊപ്പം ചിന്തയും നൽകുവാനും മധു നടത്തുന്ന ശ്രമം പാഴായിപോയിട്ടില്ല.  വായനക്കാനെ കൈയ്യിലെടുത്ത് തൻറെകൂടെ നടത്തുവാൻ ഒട്ടനവധി നർമ്മമുഹൂർത്തങ്ങളിലൂടെ  എഴുത്തുകാരൻ ശ്രമിക്കുന്നു. രസികൻ ഉപമകളാലും, വർണ്ണനകളാലും സമ്പന്നമാണ് ബേളൂർ ഡയറി.  ഒരു പക്കാ എന്റർറ്റൈനെർ.

നാട്ടിൽ അവധിയ്ക്ക് വന്നശേഷം തിരികെ പോകുന്നതിന് മുമ്പ് ഒരു കല്യാണം നടത്തണം എന്ന കഥാനായകന്റെ ആഗ്രഹവും, അതിനുവേണ്ടി ഇറങ്ങിത്തിരിച്ച് പറ്റുന്ന അമളികളും ഒക്കെയാണ് കഥയിലുടനീളം. ഒപ്പം ഓർമ്മകളെ പിന്നിലേക്ക് ഓടിയ്ക്കുന്ന ഗ്രാമത്തിൻറെ സൗന്ദര്യവും നാടൻ ശീലുകളും, അനുഭവങ്ങളും ഒക്കെ ഇഴചേർന്ന ബേളൂർ ഡയറി വായന രസകരം തന്നെ.  അടുത്തകാലത്ത് വായിച്ച സജീവ് എടത്താടൻറെ ചിരിയുടെ പുരാണമായ 'സമ്പൂർണ്ണ കൊടകര പുരാണം' എന്ന പുസ്തകത്തിനോട് ചേർത്തുവയ്ക്കാവുന്ന എഴുത്തുരീതി.  

കാകദൃഷ്ടി:
----------------
കഥാസന്ദർഭങ്ങളുടെ കാലഘട്ടം പലപ്പോഴും വായനക്കാരന് സംശയം ജനിപ്പിച്ചേക്കാം.  ധൃതിയിൽ ഹാസ്യത്തിലേക്കും, ഗൃഹാതുരത്വത്തിലേക്കും മാറുന്നത് ടി. വി ചാനൽ പെട്ടെന്ന് മാറ്റുന്ന കല്ലുകടി ചിലയിടത്തൊക്കെ ഉണ്ടാക്കുന്നു. ഈ കൂട്ടിച്ചേർക്കൽ അനുപാതം ചിലപ്പോൾ രസകരമായും അനുഭവപ്പെടുന്നുണ്ട്. അവസാന പേജുകളിൽ എത്തുമ്പോൾ കഥ പെട്ടെന്ന് തീർന്നപോലെ ഒരു തോന്നൽ സ്വാഭാവികം. 

നാട്ടുപച്ച കാണുവാനും, ഇഷ്ടം പോലെ ചിരിച്ചുമറിയുവാനും ആഗഹിക്കുന്നവർ ആണെങ്കിൽ ഒരു കോമഡി സിനിമ കാണുന്ന പ്രതീതിയോടെ ബേളൂർ ഡയറി വായിക്കാം.

പിൻകുറിപ്പ്:
-----------------
'ബേളൂർ ഡയറി' എഴുതുവാൻ പ്രചോദനം കിട്ടിയത് ഞാൻ സോഷ്യൽ മീഡിയയിൽ എഴുതിയ 'പെണ്ണുകാണൽ കഥ'യിൽ നിന്നാണെന്ന് എഴുത്തുകാരൻ പറയുകയുണ്ടായി. എന്നാൽ ഇവിടെ എഴുത്തിൽ തന്റേതായ സ്ഥാനം നേടുവാൻ മധു കാഞ്ഞങ്ങാട് വിജയിച്ചിരിക്കുന്നു.

Wednesday, September 25, 2019

മുട്ട മോഷണം

മുട്ട മോഷണം
------------------

'കുഞ്ഞുംനാളിൽ കുരുന്നുകൾ ചെയ്യും
കരവിരുതല്ലോ മോഷണം'

മൊട്ടയിൽ നിന്ന് വിരിയും മുമ്പ് മോഷണം കുട്ടികൾക്ക് ഒരു ഭൂഷണം എന്ന് മേൽപറഞ്ഞ കവിവാക്യങ്ങളിൽ നിന്നും വ്യക്തമാണല്ലോ. എന്നാൽ അതൊരു കലയായി കൊണ്ടുനടക്കുമ്പോൾ ഉണ്ടാകുന്ന തൊല്ലകൾ ചില്ലറയല്ല. ഇത് കേൾക്കുമ്പോൾ നിങ്ങൾ കരുതും ഭൂലോകകള്ളനായ ഞാൻ കാട്ടികൂട്ടിയ  എന്തേലും കോപ്രായം ആയിരിക്കും ഇതെന്ന്. എന്നാൽ തികച്ചും സ്മാർട്ടും, മാന്യന്മാരുമായ ജനമേ അറിഞ്ഞുകൊള്ളൂ; ഇത് ഈയുള്ളവൻറെ മോഷണകഥ അല്ല. പിന്നെയോ ഈയുള്ളവനെ മോഷ്ടിച്ച കഥയാകുന്നു.

പാത്ത, കൂത്ത, കോത്ത.  വീട്ടിൽ മുട്ടയിടുന്ന പക്ഷിവർഗ്ഗത്തിൽ പെടുത്താവുന്ന മൂന്ന് സ്ത്രീജനങ്ങൾ അഥവാ പിടക്കോഴികൾ ആകുന്നു ഇവളുമ്മാർ. വീട്ടിൽ ഞങ്ങൾ വിത്തുകാളയെപ്പോലെ ഒരു മുട്ടൻ പൂവനെന്ന ആൺപ്രജയെ ഇവളുമ്മാർക്ക് കൂട്ടായി വളർത്തുന്നുണ്ട്. പെനട്ടി, പെനട്ടി ഇവളുമ്മാരുടെ കൂടെനടക്കുന്ന ലവനെ കാണുമ്പോൾ സ്‌കൂളിൽ പഠിക്കുവാണേലും എനിക്കൊരു കുശുമ്പുണ്ട് കേട്ടോ. അത് പിന്നെ ഏത് പുരുഷപ്രജയ്ക്കും ഉണ്ടാകുന്ന വികാരപരതന്ത്രത ആണല്ലോ ഇത്തരം കുശുമ്പുകൾ.  മൂന്ന് ലലനാമണികൾ പോരാഞ്ഞ് ഈ എരണം കെട്ടവൻ ഇടയ്ക്കിടെ അയൽപക്കത്തുള്ള പിള്ളയുടെയും, അമ്മാനുവിന്റെയും വീട്ടിലെ പിടക്കോഴികളുടെ പുറകെ  കുണുകുണാ ശബ്ദവും ഉണ്ടാക്കി മണപ്പിച്ചു നടക്കും. ഇത് കാണുമ്പോൾ എനിക്ക് ചൊറിഞ്ഞ് കേറി വരും.  ഒരു കോഴിയായി ജനിച്ചാൽ മതിയായിരുന്നു. ചുമ്മാ പറമ്പിൽ തേരാപാരാ നടന്നാൽ ഭക്ഷണം കിട്ടും. ഇതുപോലെ മൂന്നോ, നാലോ, പത്തോ പെൺപ്രജകളുടെ കൂടെ കൂത്താടി നടക്കാം.  തരം കിട്ടുമ്പോൾ അയൽപക്കത്തുള്ള പെൺപ്രജകളുടെ അടുത്തത് പോയി ഒളിഞ്ഞു നോക്കാം, ചാടിക്കേറാം. ഇതെല്ലാം പോരാഞ്ഞ് കച്ചിത്തുറുവിന്റെ മുകളിലും, കോഴിക്കൂടിന്റെ പുറത്തും ഒക്കെ കേറി നിന്ന് 'ഇന്നാ പിടിച്ചോ' എന്നമട്ടിൽ  'കൊക്കരകോ' വിളിച്ച് കൂകാം. നോക്കണേ പൂവനായി ജനിച്ചാൽ സൗന്ദര്യം മാത്രമല്ല, ഇത്തരം ചില ഗുണങ്ങളും ഇൻബോൺ ക്വളിറ്റിയാണ്.

ഈ പൂവനെ കാണുമ്പോൾ തൊഴിക്കാനും കല്ലെടുത്തെറിയാനും എനിക്ക് തോന്നുവാൻ വേറൊരു കാരണം കൂടിയുണ്ട്. കൊച്ചുവെളുപ്പാൻ കാലത്ത് ഈ പാതാളവൈരഭൻ എണീറ്റ് നിന്ന് കൂകിവിളിച്ച് വീട്ടിലെ അപ്പനാരെ കുത്തിയുണർത്തും.  മൂപ്പിലാൻ ആണേൽ അത് കേൾക്കേണ്ട താമസം 'പിതാവും പുത്രനും പരിശുദ്ധാത്മാവിനും സ്തുതിയായിരിക്കട്ടെ' എന്നും പറഞ്ഞ് എണീറ്റ് നിന്ന് മൂരിനിവർത്തി "ടാ ചെറുക്കാ" എന്നൊരു വിളിയാണ്.  ഇനി അഥവാ നിദ്രാദേവി കേറിമേഞ്ഞ് ഞാൻ പുതപ്പിനുള്ളിൽ നിന്നും എണീറ്റ് വന്നില്ലേൽ "ടാ പൊട്ടാ" എന്ന് വീണ്ടും വിളി മുഴങ്ങും. ഇനി മൂന്നാമത് അലാറം അല്ല. കാർന്നോരുടെ കിടയ്‌ക്കയ്‌ക്കരികെ ഞങ്ങൾ പോക്കണംകേട് കാണിക്കുമ്പോൾ പൂശാനും പാമ്പോ, പഴുതാരയോ, എലിയോ വരുമ്പോൾ പെരുമാറാനും വച്ചിരിക്കുന്ന മുട്ടൻ കാപ്പികമ്പ് മുതുകത്ത് കേറും.  ആയതിനാൽ 'മുടിഞ്ഞ കോഴി' എന്ന പ്രാക്കുമായി ഞാൻ എണീക്കും.  എന്നെ പഠിപ്പിച്ച് സിവിൽ സർവീസുകാരനാക്കാം എന്ന മിഥ്യാധാരണയുടെ പുറത്തൊന്നുമല്ല അപ്പൻ ഈ കുത്തിത്തിരുപ്പ് ഉണ്ടാകുന്നത്.  പിന്നെയോ, മാന്യദേഹത്തിന് രാവിലെ കട്ടൻകാപ്പി ഇട്ടുകൊടുക്കാനാണ്.(ആ കഥ പണ്ട് എഴുതിയിട്ടുണ്ട്. വായിക്കാത്തവർ പോയി പണിനോക്ക്).

അപ്പൊ നമ്മൾ പറഞ്ഞുവന്നത്;  ഞാൻ പേരിട്ട പാത്ത, കൂത്ത, കോത്ത എന്നീ പിടക്കോഴികളെപ്പറ്റിയാണല്ലോ.  ഒള്ളത് പറയാവല്ലോ, ഇവളുമാർ നല്ല മുഴുത്ത് കൊഴുത്ത മൊട്ടകൾ നൽകും. അമ്മ കോഴിക്കൂട്ടിൽ ഡൺലപ് മെത്ത ഇട്ടുകൊടുത്താലും ഇവളുമ്മാർ അതിൽ കേറി മുട്ട ഇടുകയില്ല. പാത്ത കച്ചി തുറുവിനകത്തും, കൂത്ത കിങ്ങിണിയാടിന്റെ തൊഴുത്തിലെ വിറക് അടുക്കിവച്ചിരിക്കുന്ന മേൽക്കൂരഭാഗത്തും, കോത്ത എൻറെ മുറിയ്ക്കകത്തുമാകുന്നു മുട്ട ഉത്പാദനം നടത്തുന്നത്. കോഴിക്കും വേണ്ടേ മൊട്ട ഇടുന്നതിന് പ്രൈവസി?  അമ്മയോ, ഞാനോ, അനിയനോ പോട്ടെ വീട്ടിലെ ജാൻസിറാണിമാരായ എൻറെ ത്രിമൂർത്തികളായ പെങ്ങന്മാർക്കോ ആർക്കും തന്നെ ഈ മുട്ടയിടീൽ സ്ഥലം മാറ്റാൻ പറ്റാത്തതാകുന്നു. എന്നൊക്കെ കോഴിക്കൂട്ടിൽ മുട്ടയിടാൻ പിടിച്ചിട്ടോ അന്നൊക്കെ ഞങ്ങളോട്  'പോയി പണിനോക്ക്' എന്നമട്ടിൽ 'കോകോകോ' പാട്ടുംപാടി സമയം കളയുകയും, വാശിതീർത്ത് പ്രതിഷേധ സൂചകമായി കോഴികൂട്ടിനകത്തെല്ലാം കാഷ്ടിച്ച് വെക്കുകയും ചെയ്യുന്ന താന്തോന്നികളും ആയിരുന്നു പാത്ത, കൂത്ത, കോത്തമാർ. കുറുമ്പും കുശുമ്പും കുന്നായ്‌മയും ഒക്കെ ഉള്ളവരാണ് എങ്കിലും മുട്ടകൾക്ക് പഞ്ഞമില്ല കേട്ടോ. ഈ മുട്ടകൾ പൊരിച്ച്, ചോറിൻറെകൂടെ പാളയംകോടൻ വാഴയിലയിൽ പൊതിഞ്ഞ് കെട്ടി ഫുട്‌ബോൾ ആകൃതിയിൽ സകൂളിൽ  കൊണ്ടുപോകുന്നത് ആനന്ദദായകം തന്നെ.

അമ്മ മൊട്ട വച്ചുതരുന്ന ദിവസം ഉച്ചയാവാൻ കൊതിച്ച് മനസ്സും വയറും കാഞ്ഞാണിരിക്കുന്നത്.   പ്യുൺ അമ്മാവൻ ഉറക്കച്ചുവടോടെ വന്ന 'ക് ണാ' എന്ന ശബ്ദത്തിൽ ഉച്ചമണി അടിക്കുമ്പോൾ ഈയൽപുറ്റ് പൊട്ടിയപോലെ പിള്ളേർ നെട്ടോട്ടമോടും. പൈപ്പിന്റെ ചുവട്ടിൽ ചെന്ന് കൈകഴുകി ഓടിക്കിതച്ച് വന്ന് ഉച്ചവരെ പഠിച്ച ക്ഷീണം തീർക്കാനായി ഡെസ്കിൽ പൊതിച്ചോറ് തുറന്ന് പൊരിച്ചമുട്ട കഴിക്കുന്നത് വായിൽ ആറൻമുള വള്ളം കളി നടത്തുന്ന അനുഭവം.  അങ്ങനെ ഉച്ചയാവാനും പെട്ടെന്ന് അമ്മാവൻറെ ബെല്ലടി കേൾക്കാനും കാതോർത്തിരുന്ന കോഴിമുട്ട പൊതിക്കുള്ളിലടക്കി,  കൊതി ഉള്ളിലടക്കാനാകാത്ത ആ ദിവസം യുദ്ധക്കളത്തിൽ ജയിച്ചവൻ എന്നപോലെ കൈകഴുകി  ഓടിവന്ന് ഇലപ്പൊതി തുറന്നപ്പോൾ കണ്ട കാഴ്ച്ച!

എൻറെ കോഴിമുട്ട ഇരുന്നിടത്ത് ഫോസിൽകിടന്നപോലെ  പോലെ ഒരു പാടുമാത്രം! ഏതോ തന്തക്ക് മുമ്പേ ഉണ്ടായവൻ എൻറെ പൊരിച്ചമുട്ട മോട്ടിച്ച് അണ്ണാക്കിലിട്ടേച്ച് പോയി!

തറവാനം മറിച്ചുവന്നു. ഏത് എരപ്പാളിയാണ് ഈ പോക്കണംകേട് കാണിച്ചത്? ജീവിതത്തിൽ ഇന്നേവരെ ഒരുത്തന്റെയും മൊട്ടയോ, കൊട്ടയോ കട്ടിട്ടില്ലാത്ത എനിക്ക് വന്നുഭവിച്ച ഗതി!

മൊട്ടയില്ലാതെ ചോറ് വിഷംപോലെ വായിൽ തള്ളി, കയ്യും കഴുകി നത്തുളുക്കിയ മട്ടിൽ ഓഞ്ഞ നടത്തം നടന്നുവന്ന എനിക്കെതിരെ ആണ്ടടാ പൊന്നമ്മസാർ നീട്ടിപ്പിടിച്ച ചൂരലുമായി വരുന്നു!  കാളയെ കാളവണ്ടിക്കാരൻമാർ പ്രേത്യേകിച്ച് ഒരു കാരണവും ഇല്ലേലും ചുമ്മാ അടിചോണ്ടിരിക്കും എന്ന് പറഞ്ഞതുപോലാണ് പൊന്നമ്മസാർ. ചുമ്മാ പോന്ന പിള്ളേരുടെ കുണ്ടിക്ക് നോക്കി ഓരോന്ന് കൊടുത്തില്ലേൽ സാറിൻറെ കൈ ചൊറിയും. അടിയിൽ നിന്ന് രക്ഷപെടനായായി അവരെ കണ്ടപ്പോളേ ഞാൻ കൈകൂപ്പി എളിമചിത്തനായി.

"എന്താടാ?" പൊന്നമ്മ സാർ അന്തരീക്ഷത്തിൽ വടി ചുഴറ്റി.

"സാറേ, എൻറെ മൊട്ട ക്ലാസിൽ ആരോ കട്ടുതിന്നു!"

സഡൻ ബ്രേക്കിട്ടപോലെ പൊന്നമ്മസാർ നിന്നു. എന്ത്? മോഷണമോ? അതും തൻറെ അധികാരപരിധിയിൽ? എന്നാൽ അതൊന്ന് തെളിയിച്ചിട്ട് തന്നെ കാര്യം. "വാടാ", മോങ്ങാൻ ഇരുന്ന നായുടെ തലയിൽ തേങ്ങാ വീണു എന്ന് പറഞ്ഞപോലെ എൻറെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് പൊന്നമ്മ സാർ വെടികൊണ്ട പന്നിയെപ്പോലെ ക്ലസ്സിലേക്ക് ഒരു നടപ്പ്. തൽക്കാലം ഞാൻ അടിയിൽനിന്നും രക്ഷപെട്ടു. ഇനി ക്ലാസിൽ ചെന്ന്  മൊട്ട മോട്ടിച്ച ആ കള്ളക്കാവൂരിന് അടിയുടെ പൂരം പൊടിയരി കഞ്ഞി. കള്ളനെ പൊന്നമ്മസാർ  കസ്റ്റഡിയിൽ എടുത്ത് ക്വസ്റ്റിൻ ചെയ്യന്നത് കാണാൻ എന്നിൽ ത്വരയേറി.

"ഏതവനാടാ ഇവൻറെ മൊട്ട മോട്ടിച്ചെ?  സത്യം പറഞ്ഞോണം? അല്ലേൽ എല്ലാത്തിനേം അടിച്ച് കുണ്ടി പപ്പടമാക്കും"  സാരി തൊറൂത്ത് കേറ്റി സാർ വടി ചുഴറ്റി മേശയിൽ 'ടപ്പോ ടപ്പോ' എന്ന ശബ്ദത്തിൽ ഒന്ന് രണ്ട് അടി. മേശപ്പുറത്ത് മാസംതികഞ്ഞ് പെറാൻ എന്നപോലെ കിടന്ന ഡസ്റ്റർ പൊടിപടർത്തി തുള്ളിച്ചാടി.

ക്ലാസ് നിശബ്ദം. ഒറ്റയൊരുത്തനും കമാ എന്നൊരക്ഷം മിണ്ടുന്നില്ല. കള്ളപ്പറയും ചെറുനാഴിയും.. എള്ളോളമില്ല പൊളിവചനം എന്നപോലെ പൊന്നമ്മ സാറിൻറെ മുന്നിൽ മാവേലി നാടുവാണീടും കാലം. എല്ലാവനും ഫുൾ സൈലൻസ്.

"പറയിനെടാ കുട്ടിച്ചാത്തന്മാരെ!"

നോ കമന്റ്സ്. ങേഹേ, എല്ലാവനും മൗനവ്രതത്തിൽ. പൊന്നമ്മസാറിന് അരിശം കാലിൽ നിന്നും നരച്ച തലമുടി വരെ പെരുത്ത് കേറി. ഏറ്റവും മുന്നിലെ ബഞ്ചിൽ എൻറെ തൊട്ടടുത്ത് നിന്ന സജിയെ സാർ ഒന്ന് നോക്കി. സജി തലകുനിച്ചു.

"നീയെന്നൊടാ മൊട്ട കട്ടേ?" ഇതും പറഞ്ഞ് പൊന്നമ്മസാർ തലങ്ങ് വിലങ്ങ് ഒന്ന് രണ്ട് പൊട്ടീര് അവന് കൊടുത്തു.  അവൻ അടികൊണ്ട് പുളഞ്ഞു. എന്നിട്ട് കൈകൂപ്പി പറഞ്ഞു.

"എൻറെ പൊന്നുസാറേ, ഞാനല്ല. ഞാനല്ല മൊട്ട മോട്ടിച്ചേ"

"പിന്നെ നീ എന്തിനാ കള്ളൻറെ കൂട്ട് കുനിഞ്ഞു നിന്നെ?" ഇതും പറഞ്ഞ് പൊന്നമ്മ സാർ ഒരെണ്ണം കൂടി അവൻറെ ചന്തിക്ക് കൊടുത്തു.

"അടി പേടിച്ചിട്ടാ സാറേ"  ഒത്തു. അടിപേടിച്ച് കുനിഞ്ഞുനിന്ന ഈ നത്തിന് കിട്ടിയത് മൂന്നടി!  പൊന്നമ്മസാർ വീണ്ടും മേശമേൽ തൻറെ വാശി തീർത്തു.

"ഞാൻ ഒന്നേ, രണ്ടേ, മൂന്നേ എന്ന് പത്തുവരെ എണ്ണും. എന്നിട്ടും സത്യം പറഞ്ഞില്ലേൽ മലയാലപ്പുഴ അമ്മയ്ക്ക് നേർച്ച നേരും. അമ്മയ്ക്ക് നേർച്ചനേർന്നാൽ എന്താ ഉണ്ടാകുക എന്നറിയാമല്ലോ എല്ലാത്തിനും?"

ഞാൻ ഒന്ന് ഞെട്ടി. ദൈവമേ! അറ്റകൈ ആണല്ലോ പൊന്നമ്മസാർ പ്രയോഗിക്കുന്നത്. അയ്യോ! വേണ്ടായിരുന്നു. സാറിനോട് പറയണ്ടായിരുന്നു. മലയാലപ്പുഴ അമ്മയ്ക്ക് നേർച്ചനേർന്നാൽ മൊട്ട മോട്ടിച്ചവൻ തൂറിതൂറി ഊപ്പാട് വരും. അമ്മ കോപിച്ചാൽ തൂറ്റൽ ഉറപ്പാ!

പൊന്നമ്മ സാർ പത്തുവരെ എണ്ണി. ആദ്യം കെ. എസ്. ആർ. ടി. സിയുടെ എക്സ്പ്രസ് വേഗതയിലും അവസാനം ഗട്ടറുള്ള റോഡിൽ ഷട്ടിൽ ബസ്സ് പോലെയും. പത്ത് വരെ എണ്ണിയിട്ടും പഠിച്ചകള്ളൻ മനസ്സ് തുറന്നില്ല. ഭാവിയിൽ പൊലീസിന് പണിയുണ്ടാക്കാൻ ജനിച്ച ഏതോ കുടിലജന്മമാണ്. അല്ലേൽ മലയാലപ്പുഴ അമ്മയ്ക്ക് നേർച്ച എന്നുകേട്ടാൽ ഞെട്ടിത്തരിച്ച് സത്യം പറയേണ്ടതല്ലേ?

പത്തുവരെ എണ്ണി പൊന്നമ്മ സാർ നിശബ്ദം നിന്നു. സൂചിയിട്ടാൽ കേൾക്കാം. അവസാനം ഇങ്ങനെ ഒരു വർത്തമാനം പറഞ്ഞ് സാർ തിരിഞ്ഞു.

"നീയൊക്കെ നോക്കിക്കോ, മലയാലപ്പുഴ അമ്മയാണേ, കട്ടവൻ അനുഭവിക്കും. സത്യം, സത്യം, സത്യം" ഇതും പറഞ്ഞ് മേശമേൽ ഒന്നൂടെ അടിച്ച് കൊടുങ്കാറ്റുപോലെ സാർ ഒരു പോക്ക്.

വൈകിട്ട് സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ സജിയോട് ചോദിച്ചു.

"ടാ.. നെനക്ക് നൊന്തോ? എനിക്കറിയാം നീ അല്ല എടുത്തതെന്ന്. പോട്ടെ. എടുത്തവൻ കൊണം പിടിക്കില്ല കട്ടായം"

സജി ഒന്നും പറഞ്ഞില്ല. ചുമ്മാതെ നിന്ന് തച്ചും പുറത്ത് മൂന്നടി കിട്ടിയത് അവന്റെ കയ്യിലും കാലിലും കനാൽ രൂപത്തിൽ ചുവന്ന് തടിച്ച് കിടക്കുന്നു.  നിരപരാധിയായ യേശുതമ്പുരാനെ എമ്പോക്കികൾ കുരിശിൽ തറച്ച് കൊന്നു. ഒത്തിരി മാങ്ങായുള്ള മാവിനെ ഏറു കിട്ടൂ എന്നിങ്ങനെ സണ്ടേസ്‌കൂളിൽ പഠിച്ച ഗുണപാഠം ഒക്കെ പറഞ്ഞ് ഞാൻ അവനെ ആശ്വസിപ്പിച്ചു. മോമ്പൊടിക്ക് അമ്മയുടെ അലമാരയിൽ നിന്ന് ഓസിയ പൈസാ കൊണ്ട് രണ്ട് തേങ്ങാപ്പീര മുട്ടായി വാങ്ങിക്കൊടുത്ത് അതും നുണഞ്ഞ് വീട്ടിലേക്ക് നടന്നു. മധുരം അവൻറെ കൈകാൽ വേദനയും എൻറെ മനസ്സിൻറെ വേദനയും അകറ്റി.

വീട്ടിൽ ചെന്നപ്പോൾ ഞാൻ ത്രിമൂർത്തികൾ ചേച്ചിമാരോട് സംഭവം ഒന്ന് പൊലിപ്പിച്ചു. പാവം കൂട്ടുകാരൻ സജിക്ക് അടി ഞാൻ വാങ്ങികൊടുത്തിൽ അവർക്കും അതിയായ ദുഃഖം.

'പാത്ത, കൂത്ത, കോത്ത.. മൂന്ന് കോഴിമണികൾ ഇനിയും മുട്ടയിടും. നിനക്ക് പൊരിച്ച് തരാം. വിഷമിക്കേണ്ട, ട്ടോ' പെങ്ങന്മാരുടെ സ്വാന്തനം ഏറ്റ് ഞാൻ അന്നുറങ്ങി.

പിറ്റേന്ന് മലയാലപ്പുഴദേവി ശപിച്ച് തൂറ്റൽ പിടിച്ചവനെ ഞാൻ ക്ലാസിൽ തപ്പി. ഇല്ല സൂക്ഷം പോലെ എല്ലാവന്മാരും ക്ലാസിൽ ഉണ്ട്. ഈശ്വരാ, പൊന്നമ്മസാർ ഇനി നേർച്ച മറന്നോ? മലയാലപ്പുഴഅമ്മ കോപിച്ചില്ലിയോ? ഞാൻ സജിയോട് കാര്യം പറഞ്ഞു. "ടാ, കട്ടവൻ ക്രിസ്ത്യാനിയോ മുസ്ലീമോ ആയിരിക്കും. അതാ. ഈ ദേവിമാർ കോപിച്ചാൽ മറ്റ് മതക്കാർക്ക് ഏക്കുകേല"  അവൻ പറഞ്ഞത് ഞാൻ ചുമ്മാകേട്ടു. ഇതെന്തോ കൂത്ത്? കള്ളനെപ്പിടിക്കാനും പള്ളിയും പിള്ളയുമോ?

ദിവസങ്ങൾ വേഗം ഓടിപ്പോയി. പിന്നെയും ക്ലാസിൽ പലരുടെയും മൊട്ട പൊതിയിൽനിന്നും കാണാതായി. ആരും പരാതി പറഞ്ഞില്ല. കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ കള്ളനാക്കുന്ന പൊന്നമ്മസാറിനെപ്പോലെ ഉള്ളവരോട് പരാതി പറഞ്ഞ് കീറ് വാങ്ങിക്കെട്ടുവാൻ ആരും മിനക്കെട്ടില്ല എന്നതാണ് സത്യം. 'തിന്നേച്ച് അവനൊക്കെ കിളന്നപാറയിൽ പോയിരുന്ന് തൂറിക്കോട്ടെ" അങ്ങനെ സജിയോട് പറഞ്ഞ് ഞാൻ ആശ്വസിച്ചു.

ഒരുദിവസം  രാവിലെ സ്‌കൂളിൽ പോകാൻ നേരം മൂന്നാമത്തെ പെങ്ങൾ എന്നെ അടുത്ത് വിളിച്ചു, തോളിൽ കൈവച്ച് ചെവി ചെവി തിന്നാൻ വരുന്നപോലെ അടക്കം പറഞ്ഞു. "ടാ...പിന്നേ, നിൻറെ പൊതിക്കകത്ത് ഇന്ന് പൊരിച്ച മൊട്ട വച്ചിട്ടുണ്ട്" അതുകേട്ട് ഞാൻ ഒന്നും മിണ്ടിയില്ല. ഉച്ചക്ക് കിട്ടിയാൽ കിട്ടി. അത്രതന്നെ.

ഉച്ചക്ക് പൊതിതുറന്നപ്പോൾ സൂക്ഷംപോലെ മൊട്ടയില്ല. മൊട്ട ഇരുന്ന പാട് മാത്രം.  ഒന്നും മിണ്ടാതെ ഞാൻ ചോറും തിന്നേച്ച് കുത്തിയിരുന്നു. ആര് പ്രാകിയാലും, ഏത് ദേവി കോപിച്ചാലും ഏൽക്കാത്ത ഏതോ വേന്ദ്രനാണ് മൊട്ട മോഷ്ടാവ്. 'വലിയ രാഷ്ട്രീയക്കാരുടെ മുന്നിലും, മുട്ടൻ കള്ളന്മാരുടെ മുന്നിലും, പോലീസുകാരുടെ മുന്നിലും മിണ്ടാതെ നിന്നാൽ നമുക്ക് നല്ലത്' അപ്പൻ ഒരിക്കൽ പറഞ്ഞത് ഞാൻ കിങ്ങിണി ആടിനെപ്പോലെ അയവിറക്കി.

വൈകിട്ട് വീട്ടിൽ വന്നപ്പോൾ പെങ്ങൾ ഓടി വന്നു. "ടാ, നിൻറെ മൊട്ട ഇന്നും ആരേലും തപ്പിക്കൊണ്ട് പോയോ?"

"പോയി" ഞാൻ തലകുനിച്ചു. പെങ്ങളുടെ മുഖം നിലാവ് വീണപോലെ.

പിറ്റേന്ന് കാലത്ത് സ്‌കൂളിൽ ചെന്നപ്പോൾ സജി ക്ലാസിൽ വന്നട്ടില്ല. അവനെവിടെ? ഏതോ കല്യാണത്തിന്റെ കാര്യം പറയുന്നത് കേട്ടു. സാമദ്രോഹി ഒരു വാക്ക് പറയാതെ പൊക്കളഞ്ഞല്ലോ. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന പഴമൊഴി മാറ്റിയാലോ എന്ന കഠോരചിന്തയിൽ ഞാൻ ദിവസം മുഴുപ്പിച്ചു. വീട്ടിലേക്ക് പോകവെ, സജിയെക്കണ്ട്  കല്യാണത്തിന് പോയി എന്തൊക്കെ വയറ്റിൽ അടിച്ചുകേറ്റി എന്നറിയാനുള്ള ത്വരയിൽ അവൻറെ വീട്ടിലേക്ക് ഓടിച്ചെന്ന ഞാൻ കണ്ടത് കട്ടിലിൽ പനിച്ചുകിടക്കുന്ന സതീർഥ്യനെയാണ്.

"എന്നാ പറ്റിയെടാ ഉവ്വേ?" എൻറെ ചോദ്യം കേട്ട് അവൻ പുതപ്പ് മാറ്റി ആമ തോടിനുള്ളിൽനിന്നെന്നപോലെ എന്നെ നോക്കി. ഇവനപ്പോൾ കല്യാണത്തിന് പോകാതെ പനിച്ച് കിടപ്പായിരുന്നോ? കഷ്ടം!

"ചെറുക്കൻ രാവിലെതൊട്ടേ പോയി വെളിക്കിരിപ്പാ എൻറെ കൊച്ചെ, താഴെ വീണുകിടന്ന വല്ല പറങ്ങാപ്പഴമോ, പുഴുത്ത മാങ്ങയോ കേറ്റിയേച്ച് വന്ന് ബാക്കിയുള്ളവന് പണിയുണ്ടാക്കും. തൂറിതൂറി അവൻറെ അടപ്പ് ഇളകി കിടക്കുവാ"

ഞാൻ സജിയെ ഒന്ന് നോക്കി. ഞാൻ കേട്ടത് സത്യമാണെന്ന് എൻറെ ആത്മസുഹൃത്ത് ദയനീയമായി കണ്ണുകൾകൊണ്ട് കഥ പറഞ്ഞു. ഞാൻ അവൻറെ കയ്യിൽ കേറി പിടിച്ചു.

"പോട്ടെടാ, തൂറ്റൽ നാളെ നിക്കും. നീ തേയിലവെള്ളോം, വൈദ്യരുടെ മരുന്നും ഒക്കെ കുടിച്ചിരി. ഞാൻ പോവാ" ഇതും പറഞ്ഞ് തിരികെ ഇറങ്ങാൻ ഭാവിച്ചപ്പോൾ അവൻ എൻറെ കയ്യിൽ ഒരു ഉടുമ്പ്പിടുത്തം.

"എൻറെ കൂട്ടെ, ഞാനൊരു പൊക്കണംകേട് ഇന്നലെ കാണിച്ചെടാ.  അതിന്റെ ഏനക്കെടാ ഇത്"

"എന്താടാ പുള്ളേ?" ഞാൻ ചോദിക്കുന്നതിന് മുമ്പ് അവൻ മറുപടി തന്നു. "എൻറെടാ, ഇന്നലെ നിൻറെ മൊട്ട എടുത്ത് തിന്നത് ഞാനാ. തിന്നുമ്മച്ച് വീട്ടി വന്നപ്പോ മുതൽ പരിപ്പ് കലത്തിന്റെ വാ തുറന്ന പോലെയല്ലായിരുന്നോ? എൻറെ പൊന്നച്ചോ, കുത്തിയിരുന്ന് കുത്തിയിരുന്ന് എൻറെ പന്തീരടി വന്നടാ ഉവ്വേ"

എടായെടാ! അപ്പോ ഇവനായിരുന്നോ ആ കള്ള റാസ്‌കൽ? തികട്ടിവന്ന ദേഷ്യം പക്ഷേ എന്നിൽനിന്ന് പുറത്തു വന്നില്ല. ശരീരത്തിലെ ജലാംശം എല്ലാം വറ്റിവരണ്ട്‍ കിടക്കുന്ന ഇവനോട് എന്തോന്ന് ദേഷ്യപ്പെടാൻ?

"എന്റെ പൊന്നുമോനെ, ഒരു കാര്യം സത്യമാ.  ഏത് മതക്കാരനായാലും മലയാലപ്പുഴ അമ്മയുടെ ശാപം ഏറ്റാൽ ഏറ്റതാ. എൻറെ പൊന്നേ, നീ ഇത് ക്ലാസിൽ പോയി പറയല്ലേ. എനിക്കാണേൽ മുൻപേർ പൊന്നമ്മസാറിൻറെ അടി കിട്ടിയത് നീ ഓർക്കുന്നില്ലേ?  ഇനിയും എനിക്ക് അടി മേടിച്ച് തരല്ലേടാ" അവൻ കിതച്ചു.

ഞാൻ തിരികെ ഇറങ്ങി നടന്നു. മലയാലപ്പുഴ അമ്മയുടെ ശാപമേറ്റ് ഊപ്പാട് വന്നു കിടക്കുന്നവന്  ഇനി അടി വാങ്ങികൊടുത്തിട്ട് എന്ത് കാര്യം?

വീട്ടിലെത്തിയപ്പോൾ പെങ്ങൾ ചോദിച്ചു "ടാ, ഇന്ന് ക്ലാസിൽ ആരേലും തൂറ്റൽ പിടിച്ച് വരാതിരുന്നോ?"

എന്റെ ദേവിയെ! പെങ്ങൾക്ക് ദേവി ദർശനം കൊടുത്തോ? "മലയാലപ്പുഴ ദേവീ കോപം" പെങ്ങളെ ദയനീയമായി നോക്കി ഞാൻ പറഞ്ഞു. അത് കേട്ടതും പെങ്ങൾ എന്നെ വലിച്ചോണ്ട് അടുക്കളയിലേക്ക് ഒറ്റപോക്ക്. ഇതെന്നാ കൂത്ത് എന്ന് ഞാൻ ചിന്തിച്ചതും പെങ്ങൾ വാപൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.

"ദാണ്ടിരിക്കുന്നു ദേവിയുടെ ശാപം! ഇതിട്ട് മൊട്ട പൊരിച്ചാൽ ദേവീകോപം അച്ചാട്ടാ" ഇതും പറഞ്ഞ് പെങ്ങൾ ഒരു സാധനം എന്നെ പൊക്കിയെടുത്ത് കാണിച്ചു. മലായാളം മീഡിയം സ്‌കൂളിൽ ക്യാറ്റ്, റാറ്റ് തുടങ്ങിയ ആംഗലേയ പദങ്ങൾ വായിക്കാൻ പഠിച്ച ഞാൻ പെങ്ങളുടെ കൈയിലിരിക്കുന്ന മൂന്നക്ഷരമുള്ള ആ സമാധാനത്തിന്റെ പേര് ഇങ്ങനെ വായിച്ചു.

"വി.ഐ.എം.... വിം"

അപ്പോൾ ഞാൻ പെങ്ങളോട് ഒരു ചോദ്യം ചോദിച്ചു. "എൻറെ പൊന്നു ചേച്ചീ, ഒരു പക്ഷേ എൻറെ മൊട്ട അവൻ മോട്ടിച്ച് കൊണ്ടുപോയില്ലായിരുനെങ്കിലോ?"

"പഞ്ചമാ പതാകാ.." എൻറെ ചോദ്യം കേട്ട് പെങ്ങൾ ചിരിയോട് ചിരി. ഞാൻ ആലോചനയോട് ആലോചന. 

ഓണം കഴിഞ്ഞ് അടയോണം

ഓണം കഴിഞ്ഞാൽ അടയോണം
-----------------------------------

കാണം വിൽക്കാതെയും ബീവറേജസ് സേവാന്ത്യം കോണാൻ ഉടുക്കാതെയും ഓണം ഉണ്ണുന്നവരാണ് ഇന്നത്തെ മലയാളികൾ.  ഇവിടെ, നേരെചൊവ്വേ ഒരു പപ്പടം പോലും കാച്ചാൻ അറിയാത്തവനായ ഈയുള്ളവനും കഴിഞ്ഞ കുറെ നാളുകളായി മൂക്കുമുട്ടെ ഉണ്ടുവരുന്ന ഒന്നാണല്ലോ ഈ ദേശീയോത്സവം. എന്നാൽ ഇത്തവണ ദുബായിൽ ഓണം കഴിഞ്ഞ് പൊന്നോണം ആയിരുന്നു എന്ന് പറയുന്നതാവും ശരി.

സഹമുറിയന്മാർ ആഞ്ഞുകുത്തികിടന്ന് ഉണ്ടാക്കിയ ഓണസദ്യ അശേഷം ഉളുപ്പില്ലാതെ തട്ടി, മേമ്പൊടിയായി രണ്ട് വാട്ടീസും വിട്ട് അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയ മാതിരി അന്റാർട്ടിക്ക ഭൂഖണ്ഡത്തെ ഓർമ്മിപ്പിക്കുന്ന സെൻട്രൽ എസിയുടെ തണുപ്പിൽ കിടക്കുമ്പോളാണ് രണ്ട് കാര്യം ഓർത്തത്. ഒന്ന്, ഓണത്തിന് സദ്യ ഉണ്ടശേഷം ബാക്കിവന്ന കുറെ വാഴയില ബാക്കിയിരിക്കുന്നു, അതെന്ത് ചെയ്യും? സൂപ്പർ മാർക്കറ്റിൽ നിന്നും ദിർഹംകൊടുത്ത് വാങ്ങിയ ഇലയാണ്.  രണ്ട്,  സുസു എ. ടി. എമ്മിൽ പോയി ഉലുത്തിയെടുത്ത പൈസകൊണ്ട് ഓണം ഉണ്ട് ഇപ്പോൾ മാവേലിനാട്ടിൽ സുഖസമൃദ്ധിയിൽ കഴിയുകയായിരിക്കും. ഒന്ന് വിളിച്ചാലോ?. ശുഭസ്യ ശീഘ്രം എന്നാണല്ലോ പ്രമാണം, ഉടനെതന്നെ ഫോൺ വിളിക്കാൻ തോന്നി.

"സുസു"
"ഉം"
"ഉറങ്ങിയോ?"
"ആ.. ഉറങ്ങി. ഇപ്പോൾ വിളിച്ച് ഉണർത്തിയെ എന്തോത്തിനാ?"
"ചുമ്മാ"

'എനിക്ക് വിളിക്കാൻ തോന്നുമ്പം വിളിക്കും, അത് ചോദിക്കാൻ നിനക്കെന്നതാടീ അവകാശം? നീ വെറും പെണ്ണല്ലേ..?' എന്നൊക്ക കടുപ്പത്തിൽ പറയാൻ തോന്നിയെങ്കിലും ചോദിക്കാൻ ഒക്കുവോ? പെണ്ണുങ്ങളോട് തഞ്ചത്തിൽ നിന്നില്ലേൽ നമ്മൾ ആണുങ്ങൾക്കാ ഏനക്കേട്.
"എന്നാപോ, എനിക്ക് ഒറക്കം വരുന്നു"
"ഡീ പോത്തേ, ചുമ്മാ കെടന്ന് ഒറങ്ങാതെ. ഓണം നിനക്ക്  എങ്ങനെയുണ്ടായിരുന്നു?"

"ഓ, ഓണം. എന്തോ ഓണമാ? ചുമ്മാ പെണ്ണുങ്ങൾ ടിവിയുടെ മുന്നിലും ആണുങ്ങൾ കുപ്പിയുടെ മുന്നിലും കുത്തിയിരുന്ന് സമയം കളയുന്നതല്ലിയോ ഓണം?"

ഞാൻ പുതപ്പിനടിയിൽ കിടന്ന് തഞ്ചത്തിൽ നാലുപാടും നോക്കി. വാട്ടീസ് രണ്ടെണ്ണം വിട്ടത് പെമ്പ്രന്നോർ അറിഞ്ഞോ? ഓരോരോ ഉപമകൾ വരുന്ന വഴിയേ. എന്തായാലും പറഞ്ഞ് പറഞ്ഞ് വെറുതെ ബിൽഡിങ്ങിലെ ചൂട്ടിൽ എടുത്തുകളയുവാൻ വച്ചിരിക്കുന്ന വാഴയിലയിൽ ഓണവിശേഷം വന്നെത്തി.

"ഇനിയിപ്പോ ഈ വാഴയില എന്നാ ചെയ്യാനാടീ? കളഞ്ഞേക്കാം അല്ലേ?"

ചോദ്യം കേട്ട് ഒരു നിശ്വാസത്തിൻറെ ഗ്യാപ്പുകഴിഞ്ഞപ്പോൾ സുസു മുരണ്ടു.

"മാണ്ട"
"പിന്നെ?"
"അത് വച്ച് നല്ല ഇലയട ഉണ്ടാക്കാം. ഞാൻ ഉണ്ടാക്കിത്തന്നിട്ടുള്ളത് ഓർമയില്ലേ?"

"ഓ, പിന്നേ, എന്നാ ടേസ്റ്റ്ആരുന്നു! മറക്കാനൊക്കുവോ?"

എന്ന് എപ്പോൾ എവിടെവെച്ച് ഉണ്ടാക്കി, തിന്നു എന്നൊക്കെ എൻറെ ഓർമ്മയുടെ പാതാളക്കുഴിയിൽ പോലും കിടപ്പില്ലെങ്കിലും പെണ്ണുങ്ങളെ മുഷിപ്പിക്കാൻ ഒക്കുവോ? നമ്മൾ ഡീസൻറ് പുള്ളികൾ.

"എന്നാൽ പെട്ടെന്ന് പോയി അരിപ്പൊടി ഒക്കെ വാങ്ങിക്കൊണ്ട് വാ. രാവിലെ എണീക്കുമ്പോൾ എന്നേം വിളിക്ക്. എങ്ങനാ ഉണ്ടാകുന്നതെന്ന് ഞാൻ പറഞ്ഞു തരാം"

"നീ ഇപ്പൊ അങ്ങ് പറഞ്ഞ് തൊലയ്ക്ക് ൻറെ സുസു. നാളത്തേക്ക് ആക്കുന്നത് എന്നാത്തിനാ?"

"പിന്നേ, എനിക്ക് ഒറക്കം വരുന്നു. നാളെ രാവിലെ വിളിക്കെന്നേ. അല്ലേൽ മെസേജ് ഇട്ടാലും മതി. ഞാൻ എണീക്കാം" ഇതും പറഞ്ഞ് അവൾ ഫോൺവച്ചു. പെണ്ണുമ്പുള്ള പറഞ്ഞാൽ പിന്നെ മാന്യനായ ഭർത്താവിന് അപ്പീലില്ലല്ലോ. ഞാൻ ചാടിയെണീറ്റ്  നേരെ അടുത്തുള്ള തലാൽ സൂപ്പർമാർക്കറ്റിലേക്ക് വച്ചുപിടിച്ചു. തിരികെവന്ന് അരിപ്പൊടിയും ഒക്കെ ഭദ്രമായി അടുക്കളയിൽ വച്ച് ഉറങ്ങാൻ കിടന്നു. രാവിലെ എണീക്കുമ്പോൾ സഹമുറിയൻമാർ ഞെട്ടണം. നല്ല ഒന്നാന്തരം ഇലയട അവന്റെയൊക്കെ അണ്ണാക്കിലേക്ക് വച്ചുകൊടുക്കാം.  ഊപ്പയായ ഈ എനിക്കും ദേഹണ്ഡം വഴങ്ങും എന്ന് കാണിക്കാൻ ഇതിൽ കൂടുതൽ ഏതാണ് അവസരം? രാവിലെ മൂന്ന് മുപ്പതിന് അലാറം സെറ്റ് ചെയ്ത് ഞാൻ കിടന്നുറങ്ങി. അല്ല പിന്നെ.

എനിക്ക് മനസാക്ഷി ഉണ്ടെങ്കിലും അലാറത്തിന് അതില്ലാത്തതിനാൽ കൃത്യം മൂന്നരയ്ക്ക് തന്നെ അടിതുടങ്ങി. എണീറ്റ് നിന്ന് മൂരിനിവർത്തി അടുക്കളയിലേക്ക് വച്ചുപിടിച്ചു. അടിച്ച പൊട്ടന്റെ കേടുതീരാൻ ഒരു കട്ടനൊക്കെ ഇട്ട് ഞാൻ സുസുവിന് ഒന്ന് രണ്ട് മെസേജുകൾ അയച്ചു. 'ടീ, എണീക്ക്. ഞാൻ റെഡിയായി. റൂമിലുള്ള പൂത്തക്കോടൻമാർ എണീറ്റ് വരുന്നതിന് മുമ്പ് ഇലയട  ഉണ്ടാക്കിത്തീരണം. ലവന്മാർക്ക് ഒരു സർപ്രൈസ്, യേത്?!

ആറ്റിൻകരയിൽ മീൻപിടിക്കാൻ വെള്ളത്തിലോട്ട് നോക്കിയിരിക്കുന്ന കൊക്കിനെപ്പോലെ ഞാൻ മൊബൈലിൽ നോക്കിനോക്കി വശപ്പെശകായത് മിച്ചം. ഇവൾ ഇതെന്നാ ഉറക്കമാ? അല്ലേലും ചില പെണ്ണുങ്ങൾ ഉറങ്ങിക്കഴിഞ്ഞാൽ ടിപ്പർ വന്നിടിച്ചാലും അറിയില്ലല്ലോ. നിദ്രാദേവിയും പെണ്ണ്, നിദ്രപൂണ്ട് കിടക്കുന്നതും പെണ്ണ്. അവര് തമ്മിൽ അങ്ങനെ പല എടപാടുകളും ഉണ്ട്. എന്നിട്ട് ഉറങ്ങുന്നവർക്ക് പേര് കുംഭകർണ്ണൻ എന്ന്! കൊച്ചുവെളുപ്പാൻ കാലത്ത് കുത്തിപ്പിടിച്ച് എണീറ്റ ഞാനാകുന്ന പുരുഷകേസരിയെ നോക്കി വാഴയിലയും അരിപ്പൊടിയും കോക്രി കാട്ടാൻ തുടങ്ങി. എൻറെ മാവേലിപൊന്നുതമ്പുരാനെ, ഇങ്ങേരു വരുന്നെന്ന് പറഞ്ഞ് സദ്യയുണ്ടാക്കി നാട്ടുകാര് മുഴുവൻ മൂക്കുമുട്ടെ തട്ടും. അടിച്ച് പിമ്പിരിയായി നടക്കും. പെണ്ണുങ്ങൾ പോത്ത്പോലെ കിടന്നുറങ്ങും. നിങ്ങൾക്കിത് വല്ലതും അറിയാമോ? സകലമാന വേണ്ടാദീനവും ഇങ്ങേരുടെ പേരിൽ കാണിച്ചുകൂട്ടിയിട്ട് ഓണമാണത്രെ, ഓണം. എനിക്കരിശം വന്നു.

എന്തായാലും ഒരു കാര്യം ഉറപ്പാ. അരിപ്പൊടി ചുമ്മാതെ കവറിൽ ഇരുന്നാൽ അപ്പമാകില്ല. അയ്യായിരം പേർക്ക് തൊള്ളനിറയെ കഴിക്കാൻ ഒരു ഓഞ്ഞചെറുക്കൻ അഞ്ചപ്പവും രണ്ട് മീനുമായി വന്നില്ലായിരുന്നെങ്കിൽ യേശുതമ്പുരാൻ എന്തോ കാണിച്ചേനെ? താൻ പാതി, ദൈവം പാതി. എന്തായാലും ഒരു പാത്രത്തിൽ അത് തൂകാം. പിന്നെ ഇൻഗ്രേഡിയൻസ് ആയ ശർക്കര, തേങ്ങാ ഇത്യാദി അവിടേം ഇവിടേം ഒക്കെ ഇരിപ്പുണ്ട്. എന്തായാലും അരിപ്പൊടി വെള്ളമൊഴിച്ച് കുഴച്ചു വച്ചേക്കാം. അപ്പോളേക്കും സുസു വിളിക്കും. ഞാൻ വാഴയില എടുത്ത് ഭംഗിയായി മുറിച്ചു. വെള്ളമൊഴിച്ച് മാവ് കുഴച്ച് വീണ്ടും മൊബൈലിൽ വിളി, മെസേജ് അയപ്പ് എന്നിവ പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചു.

പഞ്ചമാപാതകാ, പെണ്ണുംപുള്ളയ്ക്ക് ഒരനക്കവും ഇല്ലല്ലോ കർത്താവേ! ഞാൻ ലാൻഡ് ലൈൻ, മൊബൈൽ ഇമ്മാതിരി എല്ലാത്തരം കുണ്ടാമണ്ടികളിലും വിളി തുടങ്ങി. നോ രക്ഷ! ദൈവം സഹായിച്ച് പുരയ്ക്കകത്ത് ഒരുവിധപെട്ട
മൊബൈൽ കമ്പനിക്കാരന്റെയൊന്നും സിഗ്നൽ പിടിക്കുകേല. ഇനി എന്തോ ചെയ്യും?

വെള്ളം ഒഴിച്ചുവച്ച മാവ് ഒരുമാതിരി വർക്കപണിക്ക് കുഴച്ചുവച്ച കോൺക്രീറ്റ് മാതിരി എന്നെ നോക്കി പല്ലിളിക്കുന്നു. വാഴയില ചൂടാക്കണോ അതോ പച്ചയ്ക്ക് വയ്ക്കണോ? പശപോലെ കയ്യേൽ ഒട്ടിപിടിക്കുന്ന ഈ കുന്ത്രാണ്ടം എങ്ങനെ ഇലയിൽ തേച്ച് പിടിപ്പിക്കും? മോസസ് മേശിരി പണ്ട് കോൺക്രീറ്റ്, കരണ്ടിവച്ച് ഭിത്തിയിൽ തേച്ച് പിടിപ്പിക്കുന്നത് ഓർമ്മവന്നു. ഇത് എത്രനേരം ഇഡ്ഡലികുട്ടകത്തിൽ വച്ച് ചൂടാക്കണം? ചോദ്യങ്ങൾ ഒന്നല്ല, ഒരായിരം എന്നെയിട്ട് അമ്മാനമാടി. അമ്മാനം എന്ന് പറയാൻ ഒക്കില്ല, നല്ല ഒന്നാന്തരം ഊഞ്ഞാലാട്ടവും ചില്ലാട്ടവും. മുക്രയിട്ട് ഉറങ്ങുന്ന സഹമുറിയന്മാരാകുന്ന എരണംകെട്ടവന്മാർ എണീറ്റ് വരുമ്പോൾ മാവ് കുഴച്ച് വച്ച് മണ്ണപ്പം ചുട്ടുകളിക്കുന്ന മാതിരി നിൽക്കുന്ന എൻറെ കാര്യം ആലോചിച്ചപ്പോൾ ഉടുത്ത ഓണക്കോടി ഉറിയടി മത്സരത്തിനിടെ അഴിഞ്ഞുപോയതുപോലെ ഒരു ഫീലിംഗ്!

ലവൾ എണീക്കുമെന്നോ എന്നെവിളിച്ച് ഇലയട ഉണ്ടാക്കാൻ കോച്ചിങ്ങ് തരുമെന്നോ ഇനി ആലോചിച്ച് നിൽക്കാൻ എവിടെ സമയം? കുളി, ജപം എല്ലാം കഴിച്ച് ജോലിക്കും പോകേണ്ടതല്ലേ? പെണ്ണുംപുള്ളയെ  നിന്നനിൽപ്പിനു ആഞ്ഞുകുത്തി രണ്ട് പ്രാക്ക് പ്രാകി എന്നാലിനി അറ്റകൈ അങ്ങ് നോക്കുകതന്നെ എന്നങ്ങ് തീരുമാനിച്ചു.

ഒരു പരുവത്തിൽ കോൺക്രീറ്റ് ചാന്ത് എടുത്ത് മോസസ് മേശിരിയെപ്പോലെ ഇലയിൽ തേച്ച് പിടിപ്പിച്ചു. ശർക്കര, തേങ്ങാ എന്നിവ ഇളക്കി വച്ചപ്പോൾ ഒരു ഐഡിയ. ഇച്ചിരി അണ്ടിപ്പരിപ്പ്, ഏലക്ക, ഉണക്കമുന്തിരി, ഈന്തപ്പഴം, നെയ്യ് ഇവയൊക്കെ കൂട്ടത്തിൽ ഒന്ന് ചാമ്പി നോക്കിയാലോ? ഈ പറഞ്ഞ സാധനങ്ങൾ ഒന്നും ദോഷകാരികൾ അല്ല. രണ്ടുംകൽപിച്ച് ആ പുതിയ മിശ്രിതം അങ്ങുണ്ടാക്കി, അത് കൂട്ടിച്ചേർത്ത് സംഗതി അങ്ങ് പൊലിപ്പിച്ചു. 'ഈശോമറിയം യൗസേപ്പേ' വിളിച്ച് സഹമുറിയന്മാർക്കുള്ളത് റെഡിയാക്കി എൻറെ പങ്കും എടുത്ത് കുളീം തേവരോം കഴിച്ച്  ഓഫീസിൽ പോകാൻ റെഡിയായി. അപ്പോളും ഞാൻ അയച്ച മെസേജ് എൻറെ പൊന്നുമോൾ നോക്കുകയോ മറുപടി അയക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തട്ടില്ല. നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി!  തുള്ളപ്പനി പിടിച്ചവനെപ്പോലെ കതകും അടച്ച് ഞാൻ ഓഫീസിലേക്ക് ഇറങ്ങി.

സമയം പത്ത് മണി. ഓഫീസിൽ നല്ല എരിപൊരിയൻ മീറ്റിംഗ് നടക്കുന്നു. പലരുടെയും ഉടുതുണി വലിച്ചുകീറി നിൽക്കുന്ന അവസ്ഥ. അപ്പോൾ ആണ്ടെടാ 'കിണിം' എന്നൊരു ഒച്ച. ഞാൻ ഒതുക്കത്തിൽ ആരും കാണാതെ മൊബൈൽ ഒന്ന് നോക്കി. സുസുവിന്റെ മെസേജ്! 'പെട്ടെന്ന് ഒന്ന് വിളിച്ചേ. അർജന്റാ'

ഈശ്വരാ! ഇവൾക്കെന്തോ പറ്റി. അയ്യോ! ഇനി വല്ല ദീനമോ ദണ്ണമോ, മറ്റെന്തെങ്കിലും കുണ്ടാമണ്ടിയും ആണോ? ഞാൻ 'എക്സ്യൂസ് മീ' പറഞ്ഞ് പെട്ടെന്ന് മീറ്റിംഗിൽ നിന്നും പുറത്ത് ചാടി. നേരെ സുസുവിനെ ഫോൺവിളിച്ചു.   ഈശ്വരാ, എൻറെ ആര്യപുത്രിയെ രാവിലെ നീണ്ടുനിവർന്നുനിന്ന് പ്രാകണ്ടായിരുന്നു. അവൾക്ക് വല്ല ഏനക്കേടും പറ്റിയോ എന്നുപോലും ആലോചിക്കാതെ ഓരോ എടുത്തുചാട്ടം. സ്വയം പഴിച്ച് ഞാൻ വിളിച്ചപ്പോൾ അപ്പുറത്ത് 'അലോ' കേട്ടു.

"സുസു എന്നതാടി പറ്റിയെ? പെട്ടെന്ന് പറ. ഞാൻ മീറ്റിംഗിലാ"

"നിങ്ങൾക്ക് ഓഫീസിൽ ചെന്നാൽ ഈ മീറ്റിങ്ങ് അല്ലാതെ വേറെ പണിയൊന്നും ഇല്ലേ? എപ്പോ ഞാൻ വിളിച്ചാലും മീറ്റിംഗ്, മീറ്റിംഗ്. ചുമ്മാ എന്നെ പറ്റിക്കാൻ പറയുവല്ലിയോ? സത്യം പറ?"

"സുസു നീ കളിക്കാതെ കാര്യം പറ" എനിക്ക് ചൊറിഞ്ഞുകേറി വന്നു. ഭാര്യമാരോ മാനേജർമാരോ നമ്മുടെ ദേഹത്ത് നായിക്കരണപ്പൊടി വാരി വിതറിയാലും മിണ്ടാതെ നിന്നോണം. അതിൻറെ ഗുണം കിട്ടാതിരിക്കില്ല. എന്തെന്നാൽ അവർക്ക് തൃപ്‌തിയും, നമ്മൾക്ക് ഭാവിയിൽ മനസ്സമാധാനവും കൈവരും.

"അല്ല. നിങ്ങൾ ഇന്നലെ രാത്രി ഏതാണ്ട് കുന്ത്രാണ്ടം ഉണ്ടാക്കണം എന്നൊക്കെ വീരവാദം അടിക്കുന്നത് കേട്ടല്ലോ. എന്നിട്ട് അതുണ്ടാക്കിയില്ലേ? ഞാനാണേൽ ചെറുതായി ഒന്ന് മയങ്ങിയും പോയി"

കുംഭകർണ്ണന്റെ ഉറക്കം ഉറങ്ങിയിട്ട് ചെറുതായി ഒന്ന് മയങ്ങിയെന്ന്! വിവരക്കേട് കാണിക്കുന്നതും പോരാ നമ്മളെ കുറ്റക്കാരാകുകയും ചെയ്യുന്ന നാരീവംശമേ..!

"ഇതെന്നാ, വായിൽ നാക്കില്ലേ? വേറെ വല്ലോളുമ്മാരുമായി ചാറ്റുകയാണോ? രാവിലെ ആ കുന്തം ഉണ്ടാക്കിയില്ലേന്ന്, അട??"

അരിയും തിന്ന് ആശാരിയേം കടിച്ചിട്ടും പട്ടിക്ക് മുറുമുറുപ്പ്.  'നീയൊന്ന് പോയേ സുസു ചുമ്മാ ചൊറിയാതെ' എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ ആരാ മോൻ? പറയുമോ? അപ്പോൾ ദാണ്ടടാ രണ്ടാമത്തെ സിമ്മിൽ മാനേജരുടെ ഫോൺ. മീറ്റിംഗ് റൂമിൽ നിന്നും ഒതുക്കത്തിൽ ഊർന്നിറങ്ങി ഞാൻ ഫോണും പിടിച്ച് രക്ഷപെടാൻ ഒരുങ്ങുകയാണെന്ന് തോന്നിയ ഇതിയാൻ ബലിമൃഗമായ എനിക്ക് ബാക്കിയുള്ള കാടിയും കഞ്ഞിവെള്ളവും തരാൻ വിളിക്കുകയാണ്.

"ആ ഒണ്ടാക്കി... നീയൊന്ന് പോ. വൈകിട്ട് വന്നിട്ട് പറയാം"

ചത്തകോച്ചിന്റെ ജാതകം ചുളുവിന് നീ കേൾക്കണ്ട എന്നമട്ടിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട ഞാൻ ഫോൺ കട്ടാക്കി ഓടിച്ചെന്ന് മീറ്റിംഗ് റൂമിൽ കേറി.

വരാനുള്ളത് വഴിയിൽ തങ്ങുമോ? മീറ്റിംഗ് റൂമിൽ കിട്ടാനുള്ളത് വയറുനിറച്ച് തന്ന് മാനേജർ ഇറക്കിവിട്ടു. തിരികെ വന്ന് ബ്രേക്ക്ഫാസ്റ്റ് തിന്നാൻ നോക്കുമ്പോൾ, കൂടെ ജോലിചെയ്യുന്ന ഏതോ മരമാക്രി അതെടുത്ത് അണ്ണാക്കിലും ഇട്ടു! മീറ്റിംഗിൽ പോയി ഞാൻ ലേറ്റായാൽ എൻറെ പ്രഭാതഭക്ഷണം എടുത്തുകൊള്ളാൻ മുമ്പ് ഇവൻമാർക്ക് അനുമതി കൊടുത്തിട്ടുള്ളതാണ്. എന്തൊരനുസരണ! കടിച്ചതും പോയി, പിടിച്ചതും പോയി.

കുരു ഞൊട്ടിയ ഈന്തപ്പഴം കണക്കെ ഞാൻ ജോലി കഴിഞ്ഞ് ഒരുവിധത്തിൽ ഫ്ലാറ്റിൽ എത്തിയപ്പോൾ എൻറെ പൊന്നോ, റൂമിലുള്ള ദൈവത്തിൻറെ സ്വന്തം നാട്ടിലെ സഹമുറിയന്മാർ ഒരു പാചക അപ്രന്റീസിന് ഇങ്ങനെ ഒരു അപ്രീസിയേഷൻ.

"അളിയോ.. ഇന്ന് എന്നാ സാധനമാ ഉണ്ടാക്കിയെ?. കിടിടിലോൽക്കിടിലം. ദാണ്ടേ, ഇപ്പളും അതിൻറെ ടേസ്റ്റ് വായിൽ നിൽക്കുന്നു. ഇനി മാസത്തിൽ ഒരിക്കലെങ്കിലും ഇലയട അളിയൻ തന്നെ ഉണ്ടാക്കണം"

സ്ഥലജലവിഭ്രാന്തി ബാധിച്ചവനെപ്പോലെ ഞാൻ നിന്നു. എന്താ, ഏതാ എന്നറിയാതെ ഞാൻ വാരിതട്ടിയ അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഏലക്ക ഇത്യാദി ഐറ്റംസ് അങ്ങ് പൊലിച്ചു. ഈ സാധനത്തിന് വത്സൻ എന്നും പേരുണ്ടത്രേ. എന്നാലും എൻറെ പൊന്നു വത്സാ!

അപ്പോൾ സുസുവിൻറെ വിളിയുടെ സൈറൺ. നയിക്കരണപ്പൊടി വിതരണം തുടങ്ങാൻ സമയമായി. ഞാൻ ഫോണെടുത്തു.

"അലോ" അപ്പുറത്ത് വിളിമുഴങ്ങി.

പൂക്കുല ലേഹ്യം

പൂക്കുല ലേഹ്യം 
----------------------------

ആണുങ്ങൾ ഗർഭം ധരിക്കുമോ?

ചോദ്യം കേട്ട് മാന്യന്മാരായ വായനക്കാർ എന്നെ കല്ലുപറക്കി എറിയരുത്, വിരോധം തോന്നുകയുമരുത് എന്നപേക്ഷ. ജീവശാസ്ത്രപരമായി പോക്കണംകേടാണ് പറയുന്നതെങ്കിലും പ്രായപൂർത്തിയായ ഒരു ആൺപ്രജയാണിതെന്ന് നിങ്ങൾ ധരിച്ചുകൊള്ളണം. കാര്യകാരണസഹിതം ഞാനത് വിശദീകരിക്കാൻ ബാധ്യസ്ഥനുമാകുന്നു.

കഥ നടന്നത് ഇമ്മിണി കാലങ്ങൾക്ക് മുമ്പാണ്. ഡേറ്റും തീയതിയും പറയും എന്ന് കരുതി വായ്‌പൊളിച്ച് എനിക്കിട്ട് ആപ്പടിക്കാൻ കാത്തിരിക്കുന്ന കൂപമണ്ഡൂകങ്ങൾ പോയി പണി നോക്കിക്കോണം. അല്ലേലും, ഞാനും എൻറെ അരുമക്കൊരുമയായ (എരുമ എന്ന് ആരും വായിച്ചുപോകരുത്) സുസുവും മനോഗുണത്തോടെ മാതൃകാ ദമ്പതിമാരായി ലബനോൻ താഴ്വരകളിൽ വാണരുളുന്നത് കണ്ട് അവിടേം ഇവിടേം ചൊറിഞ്ഞോണ്ട് നടക്കുന്ന അണലിസന്തതികളെ നിങ്ങൾക്ക് നാശം. എൻറെ മണ്ടേൽ കയറാൻ വരാതെ, നിങ്ങളെയും നിങ്ങളുടെ പെണ്ണുമ്പുള്ളമാരെയും ഓർത്ത് വിലപിക്കുവിൻ. അവരെ സ്നേഹിക്കുവിൻ. അന്ന് തീയതിയും സമയവും ഇല്ലാത്ത ആ കൂരാപ്പിന് ഞാൻ ജോലികഴിഞ്ഞു വന്നവേളയിൽ വാമഭാഗം ആകെ ഒരു ക്ഷീണാവസ്ഥയിൽ കസേരയിൽ കാലും നീട്ടിയിരിക്കുന്നു.

"സുസു, നിനക്ക് എന്നതാ പറ്റിയെ? ആശൂത്രീ പോണോ പെണ്ണേ?"

"മാണ്ട,  ആ പെണ്ണുമ്പുള്ള എന്നെ സൂചിവയ്ക്കും"

മാനംമര്യാദയ്ക്ക് എം. ബി. ബി. എസ്സ്. എടുത്ത ഒരു ഡോക്ടറെയാണ് ഇവൾ പെണ്ണുമ്പുള്ള എന്ന് അഭിസംബോധന ചെയ്യുന്നത്! ഇതിപ്പോ, മാസങ്ങൾ കഴിഞ്ഞ് ആശുപത്രിയിൽ പോയി പ്രസവവാർഡിൽ സുസുവും, വാർഡിന് പുറത്ത് ഈ ഞാനും അകക്കാമ്പ് വെട്ടി കിടക്കുകയും, ഇരിക്കുകയും ചെയ്യേണ്ടതാണ്. അതാണ് നിയമവും. പെറാൻ കിടക്കുന്നതിനേക്കാൾ വലുതാണോ ഉറുമ്പ് കടിക്കുന്ന സൂചിവപ്പ്? ഈ പെണ്ണുങ്ങളുടെ ഒരു കാര്യം. വെളിവുകേട്‌ ലോണെടുത്ത് കയ്യിൽ വച്ചിരിക്കുന്ന നാരീജന്മങ്ങൾ.

"പിന്നെ എന്നതാ നിനക്ക് ഒരു മന്ദിപ്പ്?" സ്നേഹനിധിയായ ഭർത്താവായ ഞാൻ വിടാൻ കൂട്ടാക്കിയില്ല.

"ഓ, ഒന്നുമില്ലന്നെ.  വയറ്റുകണ്ണികൾക്ക് അങ്ങനെ പല ക്ഷീണോംകാണും. അതൊക്കെ ഈ സമയത്ത് ഉള്ളതാ" ഇതും പറഞ്ഞ് അവൾ ചടഞ്ഞുകൂടിയിരുന്നു. ഞാൻ അടുത്തുചെന്ന് തഞ്ചത്തിൽ പറ്റിക്കൂടി. പെണ്ണുമ്പുള്ളയേയും ഉള്ളിൽ വവ്വാലിനെ പോലെ കിഴുക്കാംതൂക്ക് കിടക്കുന്ന കൊച്ചിനെയും ഒന്ന് പുന്നാരിക്കാൻ കിട്ടിയ സമയം. അമ്മ ചിരിച്ചാൽ കുഞ്ഞും ചിരിക്കും. അമ്മ കരഞ്ഞാൽ കുഞ്ഞും. അങ്ങനെയൊക്കെയാണല്ലോ നാട്ടുനടപ്പും പ്രമാണവും. അപ്പോൾ ഇവളുമ്മാരെ പരമാവധി സന്തോഷിപ്പിക്കുക എന്നത് ഞാനുൾപ്പെടെയുള്ള ഹതഭാഗ്യന്മാരായ ഭർത്താക്കന്മാരുടെ കടമയാണ്. നമുക്ക് നാട്ടുനടപ്പ് മാറ്റാനൊക്കുമോ?.

ഇനി ഒരു കാര്യംകൂടി പറഞ്ഞേക്കാം.  കല്യാണം കഴിഞ്ഞ പെണ്ണും, കല്യാണം കഴിക്കാത്ത പെണ്ണും ഓക്കാനിക്കുന്നതിന് നമ്മുടെ നാട്ടിൽ വെവ്വേറെ അർത്ഥം ആണുളളത്. വന്ന് വന്ന് ഇന്ന് ഫ്രഞ്ച് വിപ്ലവത്തിലെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം പിന്നെ ഭരണഘടനയിലെ മൗലിക അവകാശങ്ങൾ എന്നൊക്കെ പറഞ്ഞ് രണ്ടും തമ്മിൽ വല്യ അർത്ഥവ്യതിയാനങ്ങളില്ലാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെങ്കിലും, എൻറെ സുസു കല്യാണം കഴിഞ്ഞ് വാളുവച്ചത് കണ്ട് ഞാനും വീട്ടുകാരും തുള്ളിച്ചാടി. ഇതാണ് യഥാർത്ഥ ഫ്രഞ്ച് വിപ്ലവം! ലോകത്ത് മനുഷ്യനുണ്ടാകുന്ന ഏനക്കേട്‌ കണ്ട് ചുള്ളിച്ചാടുന്ന പ്രതിഭാസം ഈ ചർദ്ധിലിന് മാത്രം സ്വന്തം. എന്തായാലും നിലത്തു നിൽക്കാതെ കാലുംപറിച്ച് ചാടിയ എനിക്ക് മൂടിടിച്ച് വീണ അനുഭവമായിരുന്നു പിന്നീട്. പെണ്ണിനെ ആശുപത്രിയിൽ കൊണ്ടുപോണം,  ഗൈനോക്കോളജിസ്റ്റിനെ കാണിക്കണം, മരുന്നുകൾ വാങ്ങി കൊടുക്കണം (ഗർഭം രോഗമാണോ എന്നൊരു ശങ്ക) എന്നിങ്ങനെ പലതരം കിടുവടികൾ. അമ്മയ്ക്കും സുസുവിനും ഗൈനോക്കോളജിസ്റ്റ് ലേഡിഡാക്കിട്ടർ തന്നെ വേണം. തിരുവായ്ക്ക് എതിർവാ ഉണ്ടോ? നമ്മൾ വീട്ടിലെ പ്രസിഡണ്ട്, പെണ്ണുങ്ങൾ പ്രധാനമന്തി. യുദ്ധമോ സമാധാനമോ എന്തോ വേണമെന്ന് അവളുമ്മാർ പാർലമെൻറ്റ് കൂടി തീരുമാനിക്കും. നമ്മൾ  വെറും റബ്ബറും സ്റ്റാമ്പും കയ്യിൽപിടിച്ച് കുത്തിയിരിക്കും, അത്ര തന്നെ.

നേരുബുദ്ധിക്ക് സുസുവിനെ ഒരു പെണ്ണ് ഡാക്കിട്ടർ തന്നെ കണ്ടാൽ മതിയെന്ന് ഞാനും ഏറ്റു. പക്ഷേ അതിന്റ തപ്പുകേട്‌ പിന്നെയാണ് മനസ്സിലായത്.  ഡാക്കിട്ടറും, ഗർഭിണിയും എൻറെ തള്ളയും പെണ്ണ്. ഈ സ്ത്രീമഹാജനങ്ങൾ ഒന്നിച്ച് കൂടി എനിക്കിട്ട് ആപ്പടിക്കുമോ എന്നൊരുതമിശയം സ്വാഭാവികമാണല്ലോ. 'എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഫെമിനിസം കാഴ്ച്ച കാണാം' എന്നൊരു അവസ്ഥയാണല്ലോ ഇപ്പോൾ നാട്ടുനടപ്പ്.  എൻറെ തമിശയം വൈകാതെ ദൂരീകരിക്കപ്പെട്ടു.  അടിയാൻ കൂടിയാൻ വ്യവസ്ഥയായിരുന്നു പിന്നെ വീട്ടിൽ. ഒടുക്കത്തെ വീട്ടുപണി മുഴുവൻ എൻറെ തലയിൽ. ഓഫീസിൽ മാനേജരുടെ കാട്ടുപണി കഴഞ്ഞ് വീട്ടിൽ വരുമ്പോളാണ് ഈ മാരണം. അങ്ങനെ സ്വന്തം ഗർഭിണിയും, പെണ്ണാച്ചി ഗൈനോക്കോളജിസ്റ്റും എന്നെ അണ്ണാക്കിലടിച്ച കാലത്താണ് അന്തികൂരാപ്പിന് കാലുവെന്ത നായെപ്പോലെ വീട്ടിൽ ഞാൻ വന്നുകയറുന്നതും, ആര്യപുത്രി തേർത്തട്ടിൽ നട്ടും ബോൾട്ടും പോയി ഊപ്പാടുവന്ന് കിടന്ന പാർത്ഥനെപ്പോലെ കസേരയിൽ കാലും നീട്ടി ഇരിയ്ക്കുകയും ചെയ്‌തത്‌.   പാവം,  എൻറെ കൊച്ചിന്റെ അമ്മയാവാൻ നേർച്ചനേർന്ന് ഇറങ്ങിയ  പെൺകൊച്ചല്ലേ? ഒന്ന് പുന്നാരിച്ച് വിട്ടേക്കാം. വവ്വാൽ കൊച്ചും ഹവ്വാ അമ്മയും സന്തോഷിക്കട്ടെ. ഒരു നിമിഷം ഞാൻ ഉത്തമഗീതത്തിലെ സോളമനായി രൂപാന്തരപ്പെട്ടു. സുസുവിന്റെ നീരുപിടിച്ച കാലുകൾ തടവികൊടുത്തു. സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു; സത്യവേദപുസ്തകം ഇങ്ങനെ ചില അവസരങ്ങളിൽ ഭർത്താക്കന്മാർക്ക് ഉപകാരപ്പെടും. പള്ളിക്കാർക്ക് സ്തോത്രം.

സന്തോഷ സൂചകമായി സുസു ചിരിച്ചു. എന്തെങ്കിലും മാരകപണികൾ പിന്നാലെ വരുന്നുണ്ട്. ഈ ചിരി അതിനുമുന്നോടിയാകാം- ഞാൻ സ്വാഭാവികമായും നിരൂപിച്ചു. അല്ലേലും ഈ സുസുവിന്റെ ജാതിയെല്ലാം ഗർഭിണി ആയെന്നുകണ്ടുകഴിഞ്ഞാൽ പിന്നെ നീണ്ടുനിവർന്നുകിടന്ന് വിശ്രമമമാണ്. നമ്മൾ ഏതാണ്ട് വേണ്ടാധീനം ഇവളുമ്മാരോട് ചെയ്‌തതുപോലെ ഒരു ചെറഞ്ഞുനിൽപ്പ്. പിന്നെ നാടും, വീടും എല്ലാം കൊട്ടിഘോഷിച്ച് ഇവളുമ്മാരുടെ കൂടെ. നമ്മൾ വെറും കൊജ്ഞാണന്മാർ. എട്ടും പത്തും പെറ്റിട്ട് പയറുപോലെ പെണ്ണുങ്ങൾ നടന്ന നാടാണിത്.  അന്ന് അമ്മച്ചിമാർ വയറ്റുകണ്ണിമാരായാൽ വല്ല പുളിയോ മാങ്ങയോ ഒക്കെ വേണമെന്ന ആവശ്യമേ പറയൂ. പിന്നെ നല്ല അണ്ടമുണ്ടത്തടി പോലുള്ള പിള്ളേരെ അങ്ങോട്ട് പെറും.  ഇതിപ്പോ അങ്ങനെവല്ലതും ആണോ? ഇരിക്കാൻ വയ്യ, കിടക്കാൻ വയ്യ എന്റമ്മോ.. എന്തൊരു പുകില്.  എന്നാൽ, പണ്ടത്തെ ചേട്ടായിമാരെക്കാൾ സ്നേഹസമ്പന്നന്മാരായ എന്നെപ്പോലുള്ള മാതൃകാ ഭർത്താക്കന്മാർ ഇത്തരം പുകിലുകൾ ദൈവംതമ്പുരാനെ ഓർത്ത് അങ്ങ് സഹിക്കും. ലോകത്ത് സൊലൂഷ്യൻ ഇല്ലാത്ത ചില കാര്യങ്ങളും ഉണ്ടല്ലോ.  പോട്ടെ, എല്ലാം ആദ്യത്തെ കൺമണിക്ക് വേണ്ടിയുള്ള ത്യാഗമല്ലേ. സഹിക്കാം. അല്ലാതിപ്പോ എന്നാ ചെയ്യും?

സന്ധ്യ കഴിഞ്ഞ് രാത്രി കനത്തു. ദൈവത്തെ വിളിച്ച് പ്രാർത്ഥിച്ച് വല്യ തട്ടുകേടില്ലാത്ത അത്താഴവും അകത്താക്കി കിടക്കാൻ ഒരുങ്ങിയപ്പോൾ സുസുവിന് വീണ്ടും ക്ഷീണം.

"എന്നാതാടീ?"
"വയ്യ, ഭയങ്കര ഷീണം"
"എന്നാ കുരിശ് വരച്ചുമ്മച്ച് കേറികിടന്ന് ഒറങ്ങിക്കോ"
"ചുമ്മാ, കിടന്ന് ഒറങ്ങിയാ മതിയോ? ഒരുപറ മരുന്നും ഗുളികയും ഉണ്ട്. അത് നിങ്ങള് കഴിക്കുമോ?

'എലി വിഷം തിന്നാൽ കോഴി ചാകുമോ' എന്നൊരു ചോദ്യംപോലെ അവൾ  എന്നെ ഒരു നോട്ടം. അയ്യോ,  പാവം പറഞ്ഞത് ശരിയാ. എൻറെ ആര്യപുത്രിക്ക് ഒരുകെട്ട് മരുന്ന് നമ്മുടെ ഫെമിനിസ്റ്റ് ഗൈനോക്കോളജിസ്റ്റ് കുറിച്ച് കൊടുത്തിട്ടുണ്ട്. കാൽസ്യം, അയൺ, ഫോളിക് ആസിഡ്, ഡുഫാസ്റ്റോൺ... എന്നുവേണ്ട നീണ്ട ലിസ്റ്റ്. കൊച്ചും തള്ളയും കൂടി കുറെ മാസങ്ങളായി ചില്ലറയല്ല ഗുളിക അകത്താക്കുന്നത്.

ചാഞ്ഞു കിടക്കുന്ന എൻറെ കോച്ചിന്റെ ഭാവി അമ്മയെ കണ്ടപ്പോൾ അലിവ് തോന്നി. കുമാരനാശാൻറെ വീണപൂവ് അപ്പോൾ ഉപമാലങ്കാരമായി മനസ്സിലേക്കോടിയെത്തുകയും ചെയ്‌തു.

"എന്നാ, നീ കെടന്നോ. ഞാൻ ഗുളികേം വെള്ളവും എടുത്തു തരാം"  ഇതും പറഞ്ഞ് ഞാൻ രാത്രിയിലേക്കുള്ള ഗുളികകൾ എടുത്തു. എന്നിട്ട് തിരിച്ചും മറിച്ചും നോക്കി. എന്തരോ എന്തോ? രണ്ട്  ഗുളികകൾ ഓരോന്നായി പൊളിച്ച് വലതുകയ്യിൽ വച്ച് അടുക്കളയിലേക്ക് നടന്നു. തിളപ്പിച്ച വെള്ളം ഒരു ഗ്ലാസ്സിൽ പകർന്ന് തിരികെ കിടക്കമുറിയിൽ എത്തി. ഞാൻ ലാസ്യഭാവത്തോടെ അവളെയൊന്ന് നോക്കി. പണ്ടാറം ഗുളിക കഴിച്ചുകഴിഞ്ഞാൽ ഉറങ്ങാം എന്ന മട്ടിൽ ചാഞ്ഞ് ചരിഞ്ഞ് ലവൾ കിടക്കുന്നു. മാസങ്ങൾ കഴിഞ്ഞാൽ ഈ വീട്ടിൽ ഒരു കുഞ്ഞുകൊച്ച് വിരുന്നു വരും.  സുസുവിനെ പറ്റിപ്പിടിച്ച് കുഞ്ഞുവാവ കിടക്കുന്നത് ഓർത്ത് നിന്നപ്പോൾ എനിക്ക് അറിയാതെ കുളിര് കോരി, ഒപ്പം വലിയൊരു തപ്പുകേടും പറ്റി.

തപ്പുകേട്‌ എന്ന് പറഞ്ഞാൽ ഒരു ഭർത്താവും ഈ ഭൂമിമലയാളത്തിൽ കാണിക്കാത്ത പൊക്കണംകേട് തന്നെ. അതെന്താണെന്ന് വച്ചാൽ, വലതുകയ്യിൽ രണ്ട് ഗുളികയും മേശപ്പുറത്ത് വെള്ളവും വച്ച് അവളെ നോക്കിനിന്ന ഞാൻ അറിയാതെ ഗുളിക രണ്ടും എൻറെ വായിലേക്ക് ഇട്ട് ശടേന്ന് വെള്ളം എടുത്ത് ഒറ്റക്കൂടി!

എങ്ങനുണ്ട് എൻറെ വിവരക്കേട്?! ഏതേലും ആൺപിറന്നവന്മാർ കാണിക്കുമോ ഇമ്മാതിരി ഫൂളിഷ്‌നസ്? എന്താ പറ്റിയെ എന്ന് എനിക്ക് ആദ്യം മനസ്സിലായില്ല. ജനിക്കാൻ പോകുന്ന കോച്ചിന്റെ ചിന്തയിൽ ഗുളിക കയ്യിൽ വച്ച് അറിയാതെ അണ്ണാക്കിലിട്ടുപോയി. മേമ്പൊടിയായി വെള്ളവും തള്ളിവിട്ടു. ഏതാണ്ട് പാറ്റാഗുളിക വിഴുങ്ങിയ മട്ടിൽ നിന്ന എന്നോട് അപ്പോൾ സുസു എരണംകെട്ട ഒരു വർത്തമാനം.

"നിങ്ങളെന്നതിനാ ആ കുന്തം എടുത്ത് വിഴുങ്ങിയെ? നിങ്ങക്കെന്നതാ ഗർഭം ഉണ്ടോ?"

ഇതികർത്തവ്യാമൂഢനായ ഞാൻ സത്യം പറഞ്ഞാൽ തലയിൽ കൈവയ്ക്കാതെ പള്ളയിൽ ഒന്ന് കൈവച്ച് പോയി.  എന്തൊരു മഠയത്തരമാണ് കാട്ടിക്കൂട്ടിയത്? ചുമ്മാതിരുന്ന സുസുവിനെ സുഖിപ്പിക്കാനായി സഹായിക്കാൻ പോയി പേറ്റുഗുളിക വിഴുങ്ങി നിൽക്കുന്ന എനിക്ക് നഞ്ചുതിന്ന കുരങ്ങന്റെ അവസ്ഥയായിരുന്നു അപ്പോൾ. മേലാകെ കടിയനുറുമ്പ് ഇറുക്കുന്ന പ്രതീതി.

"എന്നാത്തിനാ വാപൊളിച്ച് നിൽക്കുന്നെ? വന്ന് വന്ന് പോതോം പൊക്കണോം ഇല്ലാണ്ടായോ കർത്താവേ!?"

ഭൂലോക വിവരക്കേട് കാണിച്ച ഞാൻ ഒന്നും പറയാതെ  പോയി കട്ടിലിൽ കിടന്നപ്പോൾ ചൊറിയൻ വർത്തമാനം അകമ്പടി നൽകി സുസു മെല്ലെപോയി തനിക്ക് വേണ്ട ഗുളിക കഴിച്ച് തിരികെ വന്ന് ലൈറ്റും അണച്ച് കിടന്നു.

"എന്നാലും ഓരോ സോക്കേടെ, പെണ്ണുങ്ങളുടെ ഗുളികഎടുത്ത് തിന്നാൻ എന്തോ വിരുതാ"

ഞാനെന്ന വിരുതൻ ശങ്കു മിണ്ടിയില്ല.  അപാകത നമ്മുടെ ഭാഗത്താണ്. അപ്പോൾ മിണ്ടാതിരുന്നോണം. മിണ്ടിയാൽ താലികെട്ടിയ അന്നുമുതൽ ഉള്ള പാളിച്ചകൾ ഒന്നൊന്നായി ക്ലാവർ, ഇസ്‌പേഡ്‌, ഗുലാൻ എന്നമട്ടിൽ നിരത്തി നമ്മുടെ ചീട്ട് കീറും പെണ്ണുങ്ങൾ.  ഇവളുമ്മാർ പലതരം ചൂണ്ട നമ്മുടെ വീക്നെസ് കാലത്ത് ഇട്ടു തരും. കണ്ടില്ല, കേട്ടില്ല എന്നമട്ടിൽ കിടന്നോണം. ഞാൻ മാന്യനായതിനാൽ 'ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണഃ' എന്നമട്ടിൽ പുതച്ച്മൂടിയങ്ങ് കിടന്നു. മൗനം ഭർത്താവിന് ഭൂഷണം.

പാതിരാത്രി. ലോകം എല്ലാം ഉറങ്ങുന്നു. എനിക്ക് ഉറക്കംവരുമോ? ചില്ലറ കേസാണോ, പേറ്റുഗുളികയാണ് ഉള്ളിൽ കിടക്കുന്നത്! വയറെരിച്ചിൽ പോലെ എന്തോ ഏനക്കേട് ഫീൽ ചെയ്യുന്നുണ്ട്. അതോ വെറും തോന്നലോ? എണീറ്റ് ഒന്ന് രണ്ട് വട്ടം ബാത്‌റൂമിൽ പോയി, മുഖം ഒക്കെ കഴുകി വന്നു. വെള്ളം എടുത്തു കുടിച്ചു. ഇപ്പോളും തൊണ്ടക്ക് എന്തോ തടഞ്ഞ് ഇരിക്കുന്ന പ്രതീതി.  ഇനി ഗുളിക വല്ലതും അവിടെ തടഞ്ഞ് ഇരിക്കുന്നുണ്ടോ? പണ്ട് ആദം പാപം ചെയ്യാൻ ആപ്പിൾ കഴിച്ചപ്പോൾ ഇതിയാന്റെ തൊണ്ടക്ക് ആപ്പിൾ കുരുങ്ങിയാണ് ആണുങ്ങൾക്ക് ആദംസ് ആപ്പിൾ എന്ന സുനാപ്പി ഉണ്ടായത് എന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോൾ അതുപോലെ വല്ല കുരുങ്ങലും? മുറിയിലെ അന്ധകാരത്തിൽ നിശാചരനെപ്പോലെ എന്നെ കണ്ടിട്ടാണോ എന്തോ, സുസു ചുമ്മാ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.  എനിക്കാണേൽ അവളുടെ മുതുകിന് നോക്കി ഒരു ആഞ്ഞ ചവിട്ട് കൊടുക്കാനുള്ള സർവ്വമാനം മറിച്ചുവന്നു. ഗർഭിണികളെ വല്ലോം ചെയ്യാൻ ഒക്കുമോ? നാട്ടുകാരെല്ലാം കൂടി എൻറെ നേരെ പുക്കാറിന് വരത്തില്ലിയോ?

സ്വത്വം നഷ്ടമായ അണ്ണാനെപ്പോലെ ഞാൻ വീണ്ടും വന്നുകിടന്നു. സമാധാനമില്ലാതെ അങ്ങനെ ഏറെനേരം കടന്നപ്പോൾ  അറിയാതെ അവളെ വിളിച്ചു.

"സുസു?"
"ഉം"

"ഈ ഗുളിക ഞാൻ കഴിച്ചതിൽ വല്ല കൊഴപ്പവും ഉണ്ടോ?"

"അതിന് നിങ്ങക്ക് വയറ്റിൽ ഉണ്ടോ? അവളുടെ മറുചോദ്യം കേട്ട് ഞാനൊന്ന് ഞെട്ടി.

"ഇല്ല"

"എന്നാൽ സൂക്ഷിച്ചോ, ഗർഭിണികൾ ഉള്ള വീട്ടിലെ ആണുങ്ങൾ ഈ ഫോളിക് ആസിഡും, ഡുഫാസ്റ്റോണും ഒക്കെ കഴിച്ചാൽ അപകടമാ"  ഇതും പറഞ്ഞ് അവൾ ആർത്തു ചിരിച്ചു.  ഭർത്താവിന് പ്രസവ വേദന, ഭാര്യക്ക് ഗുളികചേതന.

ഒരു പരിധി കഴിഞ്ഞാൽ നമ്മൾ ആണുങ്ങളുടെ ധൈര്യവും, മസിലുപിടുത്തവും പെണ്ണുങ്ങൾക്ക് മുന്നിൽ ഏശുകയില്ലല്ലോ. കാണിച്ച പോഴത്തരം ഓർത്ത് ഞാനും മേലും കീഴും നോക്കാതെ ചിരിച്ചു. പിന്നെ അവളെ അള്ളിപ്പിടിച്ച് കിടന്നോണ്ട് ഒന്നുകൂടി ചോദിച്ചു.

"സുസു?"
"ഉം"
"ഈ ഫോളിക് ആസിഡും, ഡുഫാസ്റ്റോണും കഴിച്ചാൽ ആണുങ്ങളും പെറും അല്ലേ?"

അവൾ കൈവിടുവിച്ച് എന്നെ തള്ളിമാറ്റി ഇങ്ങനെ പറഞ്ഞു.

"അങ്ങോട്ട് മാറിക്കിടന്നേ. ജീരകമുട്ടായി തിന്നപോലെ ഗുളികേം വെട്ടി വിഴുങ്ങിയേച്ച് വയ്യാതെ കിടക്കുന്ന എന്നോട്  ഒലിപ്പിച്ചോണ്ട് വരാതെ പോ. ഇനി ഞാൻ പെറ്റുകഴിയുമ്പോൾ പൂക്കുലലേഹ്യം കൂടി നിങ്ങൾ തിന്നോണം. എനിക്ക് പണ്ടേ ഈ ലേഹ്യവും കൊഴമ്പും ഒക്കെ വെറുപ്പാ. ആയുർവേദം എനിക്ക് പിടിക്കുകേല"

മാതാവേ! പൂക്കുല ലേഹ്യം!! ആ രാത്രിയിൽ എൻറെ തലയിൽ പൂക്കുല വിരിഞ്ഞു.

Tuesday, July 23, 2019

കൊളാബറേഷൻ

കൊളാബറേഷൻ
-----------------------------

"പിള്ളേച്ചോ, ഇന്നലെ ചന്ദ്രയാൻ-രണ്ട് വിട്ടു"

കാലുവെന്ത നായെപ്പോലെ ഓടിക്കിതച്ചുവന്ന അമ്മാനു തൻറെ കക്ഷത്തിൽ യാപ്പണം പൊകയിലപോലെ മടക്കി തിരുകിക്കേറ്റി വച്ചിരുന്ന പ്രമുഖപത്രം നൂർത്ത് പിടിച്ച്  പറഞ്ഞപ്പോൾ, ഗാന്ധിമുക്കിനുള്ള തൻറെ ചായക്കടയിൽ വീതിയിലും നീളത്തിലും ആൽബർട്ട് ഐൻസ്റ്റീന്റെ തത്വം പ്രാവർത്തികമാക്കി ചായയടിച്ചുകൊണ്ടിരുന്ന പിള്ള തലയിൽകെട്ട് ഒന്നഴിച്ചുടുത്തു.

"ചന്ദ്രൻ രണ്ടെണ്ണം വിട്ടേൽ നീ നാലെണ്ണം വീട്ടുകാണുമല്ലോ. പണ്ടേ നീ ഓസിന് കിട്ടിയാൽ അടിക്കാൻ കേമനാ അമ്മാനൂ"

"എൻറെ പിള്ളേ, രാധയുടെ ഷാപ്പിലെ അടിയുടെ കാര്യമല്ല. ഇങ്ങേർക്ക് എന്തോ പറഞ്ഞാലും കീടമടിയെപ്പറ്റി മാത്രമേ പറയാനുള്ളല്ലോ. ഞാൻ പറഞ്ഞത് നമ്മുടെ ഐ. എസ്. ആർ. വിട്ട റോക്കറ്റിന്റെ കാര്യമാ"

"അവന്മാര് റോക്കറ്റോ, പൂത്തിരിയോ എന്തോ വേണേലും വിടട്ടെടാ, നിനക്കെന്തൊ കുന്തമാ?"

അനാവശ്യമായി ലോകകാര്യം പറയുന്നത് ഇഷ്ടമല്ല എന്ന നയം പിള്ള ഊന്നിപ്പറഞ്ഞു.  ഇത് കണ്ടുനിന്ന പിള്ളയുടെ കടയിലെ സ്ഥിരം കസ്റ്റമറായ സാർതങ്കച്ചായൻ അടുത്തൊരു ചോദ്യം എടുത്തിട്ടു.

"അമ്മാനൂ, ഒരുമാതിരി പോക്കണംകേട് പറയാതെടാ, ഇന്നലെ കേറ്റിയ കള്ളിന്റെ കെട്ട് ഇപ്പോളും നിനക്ക് വിട്ടില്ലേ? ദാണ്ടേ ഇങ്ങോട്ട് നോക്ക്, നമ്മുടെ അച്ചായന്മാരുടെ കോട്ടയംപത്രം നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുന്നത് കണ്ടോ? നിൻറെ മറ്റേടത്തെ റോക്കറ്റും, എലിവാണോം ഇവിടെയാരും വിട്ടില്ല. ചന്ദ്രയാൻ രണ്ട് സസ്‌പെൻഡ് ചെയ്‌തു"

ഒരു നിമിഷം അമ്മാനു അണ്ടിയാണോ മാങ്ങയാണോ മൂത്തത് എന്ന മട്ടിൽ നിൽപ്പ് നിന്നു. തൻറെ കയ്യിലിരുന്ന പത്രവും സാറിന്റെ കയ്യിൽ ഇരുന്ന പത്രവും മാറിമാറി നോക്കി. എടായെടാ! നമ്മുടെ പാത്രത്തിൽ സാധനം വിട്ടു, സാറിൻറെ പത്രത്തിൽ വിട്ടില്ല. ഇതെന്തോ എടപാട്?

"മണിസാറേ നിങ്ങളുടെ പാർട്ടിപത്രത്തിൽ എന്തോ കുന്തമാ എഴുതിവച്ചേക്കുന്നേ? ഇനിയിപ്പോ അങ്ങനെ ഒരു യാനമേ ഇല്ല എന്നോ മറ്റോ ആണോ?"

പിള്ളേച്ചൻ ആക്കി ചോദ്യം ചോദിച്ചത്കേട്ട് പാർട്ടി പത്രത്തിൽ തൂശനില ഇട്ടുവിളമ്പിയ വർത്തയാകുന്ന വിഭവങ്ങൾ വാരിവലിച്ച് ഉണ്ടുകൊണ്ടിരുന്ന മണിസാർ ഭൂതക്കണ്ണാടി ഒന്ന് നേരെയാക്കി ചൊറിയുന്ന ചോദ്യംവന്ന ഉറവിടം തേടി.

"എൻറെ പൊന്നു പിള്ളേച്ചാ, നമ്മുടെ പത്രത്തിൽ നേരും നെറിയുമേ വരൂ. അല്ലാതെ റബ്ബർ അച്ചായന്മാരുടെ പത്രം പോലെയല്ല"

ഇതുകേട്ട അമ്മാനു വിടുമോ? "പിന്നേ, നേരും നെറിയും! മണിസാർ ഒന്ന് പോയേ, 'വായിക്കൂ വരിക്കാനാകൂ, വഴിയിലിരിക്കൂ' എന്നല്ലേ നിങ്ങളുടെ പരസ്യം?"

ചൊറികുത്തിയിരിക്കുന്ന അമ്മാനുവിനെ ചൊറിയുന്നത് തനിക്ക് ചേർന്നതല്ല എന്നമട്ടിൽ മണിസാർ വിഷയം ഡൈവേർട്ട് ചെയ്യാൻ കൊണ്ടുപിടിച്ച ശ്രമം നടത്തി.

"അമ്മാനൂ, നിനക്കറിയാമോ ഈ പത്രക്കാർ ഒക്കെ ഒട്ടുമിക്ക വാർത്തകളും മുമ്പേകൂട്ടി ഒണ്ടാക്കി വച്ചേക്കുന്നതാ. സമയാസമയങ്ങളിൽ അത് പരുവം പോലെ എടുത്തങ്ങ് ചാമ്പും. പ്രശസ്തരായവർ ഒക്കെ കാഞ്ഞുകഴിയുമ്പോൾ തേനുംപാലും ഒലിപ്പിച്ച  ലേഖനങ്ങൾ വരുന്നത്, ഫോട്ടോകൾ ഒക്കെ വരുന്നത് പിന്നെ എങ്ങനാന്നാ നിൻറെ വിചാരം?"

"അന്നോ?" അമ്മാനു വാ പൊളിച്ചു.

"പിന്നല്ലാതെ? ഇതിപ്പോ ആർക്കോ പറ്റിയ അബദ്ധം. റോക്കറ്റ് പോയില്ല, പത്രം അടിക്കാനും പോയി. ബി. ബി.സിയൊക്കെ എലിസബത്ത് രാജ്ഞി മരിച്ചെന്ന് എത്രവട്ടം ന്യൂസ് ഇട്ടതാ. ഇതിപ്പോ പണ്ട് നമ്മുടെ പത്രത്തിലും ഹോട്ട്ഡോഗ് എന്ന കുന്തം മൊഴിമാറ്റം നടത്തി ഒന്ന് വലിച്ചുകെട്ടിയതല്ലിയോ?"

"അതിപ്പോ, ന്യൂസ് കണ്ടിട്ടെങ്കിലും രാജ്ഞ്ഞിക്ക്  എന്തേലും തോന്നട്ടെന്ന്   ബി.സി.സി ക്കാര് കരുതിക്കാണും.  മൂത്ത്നരച്ചു നിൽക്കുന്ന ചാൾസ് രാജകുമാരനെ കണ്ടാ ഒള്ളത് പറഞ്ഞാ നമ്മക്കും ദയതോന്നിപ്പോകും" സാർതങ്കച്ചൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"അത് ശരിയാ സാറെ, രാജകുമാരൻ എന്നൊക്കെ പറയുമ്പോൾ നമ്മൾ വിചാരിക്കും നമ്മുടെ കഥകളിലെ ചെറുപ്പക്കാരനാണെന്ന്. ഇതിപ്പോൾ ഇതിയാനെ കണ്ടാൽ ആരേലും പറയുമോ? ഈ വെള്ളക്കാരുടെ ഒക്കെ ഓരോ എടപാട്"

ഇത് കേട്ട് ചായ അടിച്ചുപതപ്പിച്ചു നിന്ന പിള്ള മനസ്സ് ഗതകാലസ്മരണകളിലേക്ക് ഒന്നൂളിയിട്ടു, പതിറ്റാണ്ടുകൾക്ക് മുമ്പാണത്.

"എടാ, അമ്മാനു, നിനക്ക് പണ്ട് നീ മമ്മൂട്ടിയുടെയും മോൻലാലിന്റേയും സിൽമാ കണ്ടിട്ട് വന്ന് ഇവിടെക്കിടന്ന് പൂക്കേറുണ്ടാക്കിയത് ഓർക്കുന്നുണ്ടോടാ മറ്റവനെ?" പിള്ളക്ക് എത്ര കേട്ടാലും മോഹൻലാൽ എന്ന് തിരിയത്തില്ല, മോൻലാൽ എന്നേ നാക്കിൽ വരൂ. നല്ല ഈർക്കിൽ ചീന്തി നാക്ക് വടിച്ചാൽ തീരാവുന്ന കേസുകെട്ടേ നാക്കുകെട്ടിൽ ഉള്ളൂ എന്നാണ് അമ്മാനുവിന്റെ മതം.

അത് കേട്ട് അമ്മാനു പതിനെട്ടുകാരിയുടെ നാണംപോലെ ഒരു വികാരം എടുത്ത് മുഖത്തേക്ക് എടുത്തിട്ടു. ഒപ്പം ആ സംഭവം ഓർത്തപ്പോൾ കുളിര് കേറിയങ്ങ് കൊള്ളുകയും ചെയ്‌തു, പിന്നല്ല.

******
വർഷങ്ങൾക്ക് മുമ്പ്. ഇതേ പിള്ളേച്ചന്റെ കട. മമ്മുക്കയും ലാലേട്ടനും ഹിന്ദിക്കാരിയും ആഞ്ഞുകുത്തി അഭിനയിച്ച 'ഹരികൃഷ്ണൻസ്' സിലിമ പത്തനംതിട്ട അനുരാഗിന്റെ നയനമനോഹരമായ വെള്ളിത്തിരിയിൽ നിന്നും കണ്ട് ഗാന്ധിമുക്കിന് വന്ന അമ്മാനു ഓട്ടൻതുള്ളൽ മട്ടിൽ പിള്ളയുടെ കടത്തിണ്ണയിൽ ഇരുന്ന് കഥപറയാൻ തുടങ്ങി.  കഥ കേൾക്കാൻ സിനിമ നേരിൽപോയി കാണുവാൻ ഗതിയില്ലാത്ത ഒട്ടനവധിപേർ. കൂട്ടത്തിൽ പുനലൂർ രാംരാജിൽ നിന്നും അതേ സിലിമ കണ്ടുവന്ന മീൻകാരൻ ജോയിയും ഉണ്ട്. അമ്മാനുവിന് തൊണ്ടവറ്റുമ്പോൾ ജോയി കഥ തുടരും.

വന്ന് വന്ന് ക്ലൈമാക്സിൽ എത്തി. കഥ പറഞ്ഞ് അവസാനിപ്പേണ്ട കടമ അമ്മാനു ഏറ്റെടുത്തു.

"അങ്ങനെ ചുരുക്കം പറഞ്ഞാ,  മ്മടെ മമ്മൂട്ടി ഹിന്ദിക്കാരി പെണ്ണിനെ അടിച്ചോണ്ട് പോയി. പൊന്നാമ്പൽ പുഴയും കോപ്പും ഒക്കെ പാടി അവളുടെ പൊറകിൽ മണപ്പിച്ച് നടന്ന മോൻലാൻ പോയി കൂഞ്ഞുവലിച്ചു"

ഇത് കേട്ടതും മീൻകാരൻ ജോയിക്ക് തറവാനം മറിച്ചുവന്നു. പുനലൂർ രാംരാജിൽ താൻ കണ്ട ഇതേ സിനിമയിൽ ഹിന്ദിക്കാരിയെ കെട്ടിയത് ലാലാണ്. അതുമല്ല ആയകാലം മുതൽ ജോയി കട്ട മോഹൻലാൽ ഫാനുമാണ്.

"ഡാ അമ്മാനു,  ഒരുമാതിരി പുളുത്തിയ വർത്തമാനം പറയല്ലേ. നിൻറെ കണ്ണെന്തുവാടാ കുണ്ടിക്കാണോ വച്ചേക്കുന്നേ? നീ എവിടം വച്ചോണ്ടാടാ ഉവ്വേ സിലിമ കാണുന്നത്? ലാൽ ആ പെണ്ണിനെ കെട്ടുന്നത് ദാണ്ടേ ഈ രണ്ട് കണ്ണുകൾ കൊണ്ട് കണ്ടേമ്മച്ച് വന്ന എന്നോടാ പറയുന്നേ മൺവെട്ടി പെണ്ണിനെ ഞൊട്ടിയെന്ന്"

അമ്മാനു വികാരവിജ്രംഭിതനായി. അപ്പോൾ താൻ അനുരാഗിൽ കണ്ടത് എന്നാ കോപ്പാ? ഇവന് വട്ടായോ? എവിടുന്നേലും പൂളാവെള്ളം കേറ്റിയേച്ച് എൻറെ തോളേൽ കേറണോ? മുണ്ട് ചുരച്ച് കേറ്റി അമ്മാനു വിടാതെ പിടിച്ചു.

"ഡാ സിലിമ എന്താണെന്ന് നീ പോയി ആദ്യം പടിക്ക്. ഞാനേ സിലിമ ഇന്നും ഇന്നലയെയും ഒന്നും കാണാൻ തുടങ്ങിയതല്ല. പട്ടയുംവീശി നീയൊക്കെ സിലിമ കാണാൻ പോവാന്നോ, അതോ ഒറങ്ങാൻ പോവാന്നോ. തൂറാൻ പോന്നപോലെ സിലിമ കാണാൻ പോല്ലേ ൻറെ ജോയീ!"

താൻ കണ്ടത് തെറ്റാണെന്ന് പറയുക മാത്രമല്ല സിനിമ തിയേറ്ററിൽ താൻ പോകുന്നത് ഉറങ്ങാനാണെന്ന് പ്രഖ്യാപിച്ച് അവഹേളിക്കുന്ന കേട്ട് "ഫാ ഏര്പ്പെ ലാലിനെ നീ പറയാനായോ" എന്ന് വിളിച്ച് അമ്മാനുവിനെ പിടിച്ച് ഒരു ഉന്തുകൊടുത്തു. തലേദിവസത്തെ കെട്ട് വിട്ടിട്ടില്ലാത്ത അമ്മാനു വെട്ടിയ വാഴപോലെ ആണ്ടടാ നിലത്ത്! അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല എന്ന മട്ടിൽ സടകുടഞ്ഞ് എണീറ്റ അമ്മാനു ജോയിയുടെ ചെവിതാത്താര നോക്കി 'നിൻറെ അമ്മേടങ്ങ്' എന്ന് പറഞ്ഞ് ഒരെണ്ണം അങ്ങ് പെടച്ചു.  ജോയിയുടെ കണ്ണിൽ പൊന്നീച്ചപറന്നു, തിരണ്ടിവാൽ അടിയേറ്റപോലെ ഒരു ഫീലിംഗ്.

മണിസാറും, പിള്ളേച്ചനും നോക്കി നിൽക്കെ നടുറോഡിൽ ജോയി അമ്മാനുവിന്റെ നെഞ്ചത്ത് കേറി ഒരിരിപ്പ് അങ്ങിരുന്നു. അമ്മാനു വിടുമോ? തൻറെ നെഞ്ചത്ത് കേറിയിരിക്കുന്ന  പ്രതിയോഗിയുടെ മർമ്മത്ത് കുലയോടെ കേറിയൊരു പിടുത്തം! ജോയി ഞെളിപിരികൊണ്ടു പുണ്യവാളച്ചനെ ഉറക്കെ വിളിച്ചു.  കൂമ്പിന് കേറിപ്പിടിക്കുമ്പോൾ വിളിക്കുന്നത്  പുണ്യവാളച്ചൻ കേൾക്കുമോ ആവോ?

അങ്ങനെ മാനവും മര്യാദയുമില്ലാത്ത ചന്തപ്പട്ടികൾ ആളുംതരവും കാലവും നോക്കാതെ നടുറോഡിൽ ഇണചേരുന്ന മാതിരി പിള്ളേച്ചന്റെ കടയുടെ മുന്നിൽ കുരുങ്ങിക്കിടന്ന രണ്ട് മലയാളസിനിമ പ്രേക്ഷകരെ അതുവഴി  ജീപ്പിൽ വന്ന എസ്. ഐ. കുട്ടപ്പൻ സാർ എന്ന നിയമപാലകൻ കണ്ടു. കണ്ടപാടെ ജീപ്പ് നിർത്തുന്നതിന് മുമ്പ് മ്മൂട്ടിയെയും മോഹൻലാലിനെയും കവച്ചുവയ്ക്കുന്ന കാലുകവച്ച് മാതിരി ജീപ്പിൽ നിന്ന് ഒരെടുത്ത് ഒരുചാട്ടം. കുട്ടപ്പൻ സാറിന് അമ്മാനുവിനെ പണ്ടേ ചതുർത്ഥിയാണ്.

"ഫാ.. പൊലയാടിമോൻമാരെ, വഴിക്കിടന്ന് അടിപിടി ഉണ്ടാകുന്നോ?" ഇതും പറഞ്ഞ് രണ്ടേനേം പിടിച്ച് ജീപ്പിലിട്ടു.  കൂമ്പിന് പിടി അയഞ്ഞപ്പോൾ ജോയി ആശ്വാസം കൊണ്ടു. ജീപ്പിനകത്ത് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയിരുന്ന് വീർപ്പിച്ച മോന്തയുമായി ആപ്പീസിൽ എത്തി രണ്ട് സിനിമ പ്രേക്ഷകരെയും  മുണ്ടുരിഞ്ഞ് പാളക്കര അണ്ടർവെയറിൽ നിർത്തിയിട്ട് കുട്ടപ്പൻസാർ ഒരു ചോദ്യം.

"നീയൊക്കെ എന്തിനാടാ പുണ്ടച്ചിമോന്മാരെ വഴിയിൽക്കിടന്ന് അടിയുണ്ടാക്കുന്നെ? ഇവിടെ പോലീസും നിയമോം ഒന്നുമില്ല എന്ന് കരുതിയോ?"

രണ്ട് മോൻമാരും മുഖത്തോട് മുഖം നോക്കി. മാനംമര്യാദയ്ക്ക് ഗാന്ധിമുക്കിനിട്ട് 'നിയമം നിയമത്തിൻറെ വഴിക്ക്' നടത്തിക്കൊണ്ടിരുന്ന പൗരന്മാരെയാണ് കോണാൻധാരികളാക്കി നിർത്തിയിരിക്കുന്നത്.

"എന്താടാ മിണ്ടാത്തെ നിൻറെയൊക്കെ അണ്ണാക്കിൽ പഴം തിരുകി വച്ചേക്കുവാന്നോ എരപ്പാളികളേ?" ഇതും പറഞ്ഞ് കുട്ടപ്പൻസാർ ലാത്തിയെടുത്ത് കപ്പടാമീശ പിരിച്ച് മേശമേൽ മുട്ടൻ രണ്ടടി. മമ്മൂട്ടിഫാനും ലാലേട്ടൻഫാനും അതോടെ റെഗുലേറ്റർ പോയി.  എരണംകെട്ട പോലീസ് ഇനി വല്ല ഉരുട്ടലോ ഈർക്കിലി പ്രയോഗമോ നടത്തുമോ ദൈവം കർത്താവെ? അമ്മാനുവും ജോയിയും ഒന്നിച്ച് വിളിച്ചത് ഒരേ കർത്താവിനെ ആകുന്നു, കാരണം രണ്ട് മാന്യന്മാരും മാമോദീസാ വെള്ളം ഉച്ചികെട്ടിന് വീണ നസ്രാണികൾ ആകുന്നുവല്ലോ.

"സാറേ, ഒള്ള സത്യം പറയാല്ലോ... ഞങ്ങൾ ഒരു സിലിമ കണ്ടു. അതിൻറെ കഥ പറഞ്ഞ്പറഞ്ഞ് കേറിയങ്ങ് കൊളാബറേഷൻ ആയി"

കൊളാബറേഷനോ? അതെന്ത് കുന്തമാ? കുട്ടപ്പൻ എസ്. ഐ. കടുകട്ടിയുള്ള ആംഗലേയപദം ഗാന്ധിമുക്കിനെ ഊച്ചാളികൾ പറയുന്നത്  കേട്ട് ഞെട്ടി.  അബോർഷൻ എന്ന് കേട്ടിട്ടുണ്ട്  ഇതെന്ത് കുന്തം?

"എന്തോന്ന് കൊളാബറേഷൻ? ഇങ്ങോട്ട് നീങ്ങിനില്ലെടാ"  ഇതും പറഞ്ഞ് രണ്ടിന്റെയും ചന്തിനോക്കി രണ്ട് പൂശങ്ങ് പൂശി.

"അവന്റമ്മേടെ കൊളാബറേഷൻ.... പൊക്കോണം മുന്നീന്ന്! ഇനി എപ്പളെങ്കിലും മുക്കിന് കിടന്ന് കൊളാബറേഷൻ നടത്തിയാൽ കൂമ്പിടിച്ച് ഞാൻ കലക്കും പറഞ്ഞേക്കാം"

ഇതും പറഞ്ഞ് രണ്ട് സിനിമപ്രേമികളെയും കുട്ടപ്പൻ പോലീസ് പിടിച്ച് പുറത്തേക്ക് തള്ള് .  അഴിച്ചുവച്ച മുണ്ടും എടുത്തുടുത്ത് രണ്ടെണ്ണവും ഒട്ടെടാ ഓട്ടം. കുട്ടപ്പൻ പൊലീസിന്റെ കൂമ്പിനിടി താങ്ങാനുള്ള ആരോഗ്യം തങ്ങൾക്ക് ആയിട്ടില്ല എന്ന തിരിച്ചറിവായിരുന്നു അവരുടെ ഓട്ടത്തിന് കാരണം. താൻ കൂമ്പിന് പിടിച്ചപ്പോൾ ജോയി ഇരുന്ന് ഞെളിപിരി കൊണ്ടത് അമ്മാനുവും, അമ്മാനുവിന്റെ പിടുത്തത്തിൽ ഈരേഴുപതിനാല് ലോകം ദർശിച്ചത് ജോയിയും ആ ഓട്ടത്തിൽ ഓർത്തുപോയി.

ദിവസങ്ങൾ കഴിഞ്ഞാണ് ഈ ഫാൻസ്‌ അസോസിയേഷൻകാരെ ഒക്കെ ഒരുമാതിരി മറ്റേടത്തെ അവന്മാരാക്കി സിലിമാക്കാർ ചിലേടത്ത് മമ്മുക്കയും,  ചിലേടത്ത് ലാലേട്ടനും ഇനിയും ചിലേടത്ത് വേറെ ഏതോ അവതാരവും ഹിന്ദിക്കാരെ പെണ്ണിനെ കെട്ടിയ വാർത്ത ഗാന്ധിമുക്കിന് പാട്ടായത്.  അമ്മാനു അന്ന് നെഞ്ചത്ത് കൈ വച്ച് അന്ന് പറഞ്ഞു.  "ഇവന്മാർക്കൊക്കെ പോയി ചത്തൂടെ"

അല്ലേലും ഈ നോർത്ത് ഇൻഡ്യാക്കാർക്കൊക്കെ എന്തും ആകാലോ. പണ്ട് പാഞ്ചാലിയെ കെട്ടിക്കൊണ്ട് അർജുനൻ വന്നപ്പോൾ പായസം ആണെന്ന് കരുതി പഞ്ചപാണ്ഡവന്മാരോട്  'നിങ്ങൾ പകുത്തെടുത്തോ' എന്ന് തള്ള പറഞ്ഞപ്പോൾ കമാ എന്നൊരക്ഷരം മിണ്ടാത്ത ഐറ്റംസാ. ഇതല്ല ഇതിനപ്പുറവും ചെയ്യും വടക്കന്മാര്. അല്ല പിന്നെ.

******

"സംഭവം ശരിയാ പിള്ളേച്ചാ, ഇനി ഒരു കൊളാബറേഷൻ നടത്താനുള്ള പാങ്ങെനിക്കില്ല. ചന്ദ്രനിലോ, സൂര്യനിലോ  ഏത് ബൂലോകത്തേക്ക് വേണേലും റോക്കറ്റ് വിടട്ടെ.  പിന്നെ പത്രക്കാരും ചാനൽക്കാരും പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കാനും മേല. വയറ്റിളക്കം പിടിച്ചവന്മാരെപ്പോലെ വന്നിരുന്ന് കൈകാലിട്ടടിക്കുന്നത് കാണുന്നില്ലേ?  നിങ്ങൾ നല്ല കടുപ്പത്തിൽ ഒരു ചായ എടുക്ക്"

ഇതും പറഞ്ഞ് അമ്മാനു പിള്ളേയുടെ കടത്തിണ്ണയിലെ കാലുകൾക്ക് വാതം പിടിച്ച ബഞ്ചിൽ കുത്തിയിരുന്നു. മണിസാർ പാർട്ടിപത്രത്തിൽ ബാക്കികിടന്ന വിഭങ്ങൾ അകത്താക്കുകയും, സാർ തങ്കച്ചായൻ കോട്ടയം കട്ടായം എന്നമട്ടിൽ തൻറെ കയ്യിലിരുന്ന പത്രം അരിച്ച് പെറുക്കുകയും ചെയ്‌തു.

ഇനിയിപ്പോ ഐ.എസ്. ആർ.ഒ ക്ക് എപ്പോൾ വേണേലും റോക്കറ്റ് വിടാം. നോ ഒബ്ജെക്ഷൻ.

പ്രവാസത്തിൻറെ വർത്തമാനം (വായനാസ്വാദനം)

പ്രവാസത്തിൻറെ വർത്തമാനം (വായനാസ്വാദനം)
ജോയ് ഡാനിയേൽ
-----------------------

പ്രവാസജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ഒട്ടനവധി പുസ്തകങ്ങൾ കഥകളായി, നോവലുകളായി, ലേഖനങ്ങളായി മലയാളത്തിൽ രേഖപെടുത്തിയിട്ടുണ്ടെങ്കിലും, ഉള്ളടക്കംകൊണ്ടും ആശയവിശദീകരണത്തിലെ പക്വതകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പുസ്തകമാണ് ഇ. കെ. ദിനേശൻ എഴുതിയ 'പ്രവാസത്തിൻറെ വർത്തമാനം'. പ്രവാസികൾക്ക് നൽകുന്ന ശക്തമായ താക്കീത് എന്നപോലെ ഇരുപത്തിയേഴ് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്‌തകം.

ദീർഘകാലമായി ഊറിക്കൂടിയ ചിന്താകുടെയും, പഠനങ്ങളുടെയും സത്താണ് ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും. പ്രവാസികളുടെ കണക്കുകൾ, അവർ നാട്ടിലേക്ക് അയക്കുന്ന പണത്തിൻറെ അളവുകൾ, കാലാകാലങ്ങളിൽ ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേക്കുള്ള കൊഴിഞ്ഞുപോക്കുകൾ, അതിൻറെ കാര്യകാരണങ്ങൾ, സ്വേദേശിവത്കരണവും അതിൻറെ പ്രത്യാഘാതങ്ങളും പ്രവാസിയുടെ കുടുംബത്തിൽ തുടങ്ങി അവൻറെ സാമൂഹിക, രാഷ്ട്രീയ മേഖലകളിൽ നടത്തുന്ന പിടിമുറുക്കങ്ങൾ എന്നിങ്ങനെ പ്രവചനരീതിയിലും, ചിന്താരീതിയിലും മികച്ചുനിൽക്കുന്നതാണ് ഓരോ ലേഖനങ്ങളും. നാളെ എന്തുചെയ്യും എന്ന വലിയ ചോദ്യം ചോദിക്കുന്ന ഓരോ പ്രവാസികൾക്കും 'സമ്പത്ത് കാലത്ത് കാ പത്ത് വച്ചാൽ ആപത്തു കാലത്ത് കാ പത്ത് തിന്നാം' എന്ന മട്ടിൽ അനുഷ്ഠിക്കേണ്ട സാമ്പത്തിക അച്ചടക്കം  ഉൾപ്പെടെ അവൻറെ കുടുംബം, അവരുടെ ജീവിത പശ്ചാത്തലങ്ങൾ എന്നിവയൊക്കെ  തിരികെച്ചെന്ന് എങ്ങനെ കരുപ്പിടിപ്പിക്കാൻ സാധിക്കും എന്നതിനൊക്കെ ഉത്തരം തേടുന്നുണ്ട് എഴുത്തുകാരൻ. ഇവിടെ ലേഖകൻ വിവരിക്കുന്ന പ്രവാസി താൻ കൂടിയല്ലേ എന്ന മട്ടിൽ ഓരോ വായനക്കാരനും അനുഭവേദ്യമായ വിഷയാവതരണം.

'പ്രവാസം' എന്ന നോവലിൽ എം. മുകുന്ദൻ പറയുന്ന ചിന്തോദീപകമായ ചില വരികൾ ഉണ്ട്.  "ജീവിതം ഒരു പ്രവാസമാണ്. ജീവിക്കുന്ന എല്ലാ മനുഷ്യരും പ്രവാസികളാണ്.  എന്നന്നേക്കുമായി ഈ ലോകം വിട്ടുപോകുമ്പോൾ മാത്രമാണ് നാം ഈ പ്രവാസം അവസാനിപ്പിക്കുന്നത്". ഇങ്ങനെ നോക്കിയാൽ ഓരോ മലയാളിയിലും തൻറെ അനുഭവത്തിൻറെ തുടിപ്പുകൾ പകർന്നു നൽകാൻ 'പ്രവാസത്തിൻറെ വർത്തമാന'ത്തിന് സാധിക്കുന്നുണ്ട്.

താൻ ജീവിക്കുന്ന ജീവിത പരിസരത്തുനിന്ന് ദീർഘവീക്ഷണത്തോടെ നോക്കിക്കാണുന്ന കുറിപ്പുകളാണ് മിക്കവാറും എല്ലാ ലേഖനങ്ങളും. 'ഗൾഫ് കുടിയേറ്റവും പുതിയ കുടിയേറ്റ കേരളവും' എന്ന ലേഖനത്തിൽ മലയാളിയുടെ ഗൾഫ് പലായനത്തിന്റെ തുടക്കം മുതൽ ഇന്ന് അവർ എത്തിനിൽക്കുന്ന അവസ്ഥവരെ ഇഴകീറിയുള്ള പരിശോധനയാണ്. കേരളത്തിൻറെ സാമൂഹ്യജീവിത വ്യവസ്ഥയെ മാറ്റയെടുക്കുന്നതിൽ പ്രവാസം വഹിച്ച പങ്ക് ലേഖനത്തിൽ വിശദീകരിക്കുന്നു.

'ഒരു പ്രവാസിയുടെ ആത്മഹത്യ ഉയർത്തുന്ന ചോദ്യങ്ങൾ' എന്ന ലേഖനത്തിൽ പ്രവാസത്തിനുശേഷം നാട്ടിലെത്തി സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ ശ്രമിക്കുന്ന സുഗതൻ എന്ന പുനലൂരിലെ പ്രവാസിയുടെ ആത്മഹത്യയിലേക്ക് നയിച്ച രാഷ്ട്രീയ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു. അമിത രാഷ്ട്രീയം പ്രവാസികളെ നിരാലംബരാക്കിത്തീർക്കുന്ന സമകാലീന സംഭവങ്ങൾ കൂട്ടിച്ചേർത്ത് വായിക്കാനും ചിന്തിക്കാനും  ഇടനൽകുന്ന ലേഖനം.

'അർത്ഥരഹിതമായിപ്പോയ ഗൾഫ് ജീവിതങ്ങൾ' എന്ന ലേഖനം തികച്ചും അർത്ഥ പൂർണ്ണമാണ്.  അതിൽ ഉപയോഗിക്കുന്ന ഒരു വാചകം നോക്കൂ "ജീവനില്ലാത്ത ജീവിതത്തിൻറെ ഉടമകൾ ആണ് ഗൾഫുകാർ'. ഇത്തരത്തിൽ ചിന്താദീപകമായ വാക്കുകൾ, തലക്കെട്ടുകൾ, ആശയങ്ങൾ പുസ്തകത്തിൽ ഉടനീളം കാണാം.

കാലാകാലങ്ങളായി പ്രവാസികളുടെ വനരോദനമാണല്ലോ വോട്ട്. അതിൻറെ വശങ്ങളെ പരാമർശിക്കുന്നതാണ് 'പ്രവാസി വോട്ട് വെറും വികാരപ്രകടനമോ?' എന്ന ലേഖനം. ഓരോ ബഡ്‌ജറ്റിലും പ്രവാസികളെ തൊട്ടുതലോടിപ്പോകുന്ന രാഷ്ട്രീയം വിവരിക്കുന്ന ലേഖനമാണ് 'ബഡ്‌ജറ്റിന്റെ രാഷ്ട്രീയവും ഗൾഫ് മലയാളികളും'.  കാക്കത്തൊള്ളായിരം സംഘടനകൾ ഉണ്ടായിട്ടും ഒരു സംഘടിതരൂപം പ്രാപിച്ചിട്ടില്ലാത്തതാണ് ഇന്നും വോട്ട് ഒരു മരീചികയായി നിൽക്കാൻ കാരണം എന്ന് ഇവിടെ പ്രതിപാദിക്കുന്നു.

പ്രവചനസ്വഭാവമുള്ള ഒട്ടനവധി ലേഖങ്ങൾ ഈ പുസ്തകത്തിൽ കാണാം. 'എണ്ണയുടെ രാഷ്ട്രീയവും ഗൾഫ് പ്രവാസികളുടെ ഭാവിയും' എന്ന ലേഖനം ഭാവിയിലേക്ക് ഉറ്റുനോക്കുന്ന പ്രവാസികളുടെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ്. അതുപോലെ തന്നെ ലേഖകൻ ഉന്നയിക്കുന്ന ശക്തമായ സംഗതിയാണ് പ്രവാസത്തിലെ 'സവർണ്ണ-അവർണ്ണ' വേർതിരിവുകൾ. ഇത്തരം ഒരവസ്ഥ പ്രവാസത്തിൽ ഉണ്ടോ എന്ന് നെറ്റിചുളിക്കുന്നവർക്കുള്ള ഉത്തരമുണ്ട് ഇതിൽ. നാട്ടിൽ പണ്ട് നടമാടിയിരുന്ന അടിയാൻ-കുടിയാൻ വ്യവസ്ഥപോലെ ഒന്നല്ല ഇതെന്നും ആധുനിക കാലത്തിലെ മേധാവിത്വത്തിന്റെ രീതിയെന്നും ഇവിടെ വായിക്കപ്പെടുന്നു.

പ്രവാസികളായി ജീവിക്കുന്നവർക്കും, പ്രവാസം മതിയാക്കി മടങ്ങുന്നവർക്കും, പ്രവാസികളാകാൻ കൊതിക്കുന്നവർക്കും ഒരു കൈപുസ്തകമാണ് 'പ്രവാസത്തിൻറെ വർത്തമാനം'.  ആനുകാലിക പ്രസക്തമായ വിഷയങ്ങളുടെ സൂക്ഷ്‌മവിശകലനം. നമ്മുടെ പ്രവാസ സംഘടനകളുടെ നേതാക്കന്മാർ സ്വയം വായിച്ചിട്ട്,  പ്രവാസികളുടെ ഉന്നമനത്തിനായി നാട്ടിൽനിന്നും വിമാനം കയറുന്ന  രാഷ്ട്രീയക്കാർക്ക് പൂച്ചെണ്ടും പൊന്നാടയും നൽകുന്നതിനൊപ്പം ഈ പുസ്‌തകത്തിന്റെ ഒരു കോപ്പികൂടെ നൽകിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. എപ്പോഴെങ്കിലും ഇതിലെ ഒരുപിടി ലേഖനങ്ങൾ വായിക്കാനിടയായാൽ ഒരുപക്ഷേ, അവരുടെ പ്രവർത്തിപഥങ്ങളിൽ വഴിതിരിച്ചുവിടാൻ സാധിച്ചേക്കും.

പ്രവാസികളുടെ ജീവിതാന്തരീക്ഷത്തെ തൊട്ടറിഞ്ഞ് വ്യാഖാനിക്കുന്ന ശക്തമായ അടയാളപ്പെടുത്തലുകളാണ് 'പ്രവാസത്തിൻറെ വർത്തമാനം' എന്ന പുസ്തകത്തിലെ ഓരോ ലേഖനങ്ങളും.

കാകദൃഷ്ടി 
ചില ലേഖനങ്ങൾ  ആവർത്തനവിരസത സൃഷ്ടിക്കുന്നു. എന്നാൽ വിഷയത്തിൻറെ സ്വഭാവം കണക്കിലെടുത്താൽ വായനക്കാരന് വിമർശിക്കാൻ അത് ഇടനൽകുന്നില്ലതാനും.  ചില അക്ഷരതെറ്റുകൾ, കണക്കിലെ പിശകുകൾ, പുസ്‌തകത്തിന്റെ അകത്തും പുറത്തും കാണുന്ന വ്യത്യസ്ത തലക്കെട്ടുകൾ എന്നീ ന്യൂനതകൾ പുതിയപതിപ്പുകളിൽ തിരുത്തേണ്ടതുണ്ട്.  ലേഖകൻറെ കണക്കുപ്രകാരം ഇരുപത് ശതമാനം വരുന്ന മേൽത്തട്ടുകാരുടെ ജീവിതം, ആർഭാടവും ധൂർത്തും ഒന്നും ഇവിടെ അധികം പരാമർശിച്ച് കാണുന്നില്ല.
--------------------

പ്രവാസത്തിൻറെ വർത്തമാനം (ലേഖനങ്ങൾ)
ഇ. കെ. ദിനേശൻ
പേജ് : 136
വില : 150
പ്രസാധകർ : ലോഗോസ് ബുക്‌സ് 

Saturday, July 13, 2019

അവാർഡ് കഥയുടെ ഗതി

അവാർഡ് കഥയുടെ ഗതി
---------------------------------------

"സുസു?"

"ങ് ഹും"

"നീ ഒറങ്ങിയോ"

"പിന്നേ, കെടക്കുമ്പോ തന്നെ ഒറങ്ങാൻ ഞാനെന്താ പോത്തോ?"

വീടിന് പുറത്ത്, പന്നി, മരപ്പട്ടി, കണ്ടൻപൂച്ച, ഞറു തുടങ്ങിയ ക്ഷുദ്രജീവികളും, വീടിനകത്ത് മേൽപറഞ്ഞ ക്ഷുദ്രജീവികളെ ഭയപ്പെടുന്ന ഈ ഞാൻ, സുസു എന്നീ ക്ഷുദ്രജീവികളും, ഈ പറഞ്ഞ ഒരു ഭീകരപ്രസ്ഥാനത്തേയും ഭയമോ ശങ്കയോ കൂടാതെ ലാലാ പാടി നടക്കുന്ന ഞങ്ങളുടെ അരുമ സന്താനവും സന്ധ്യാപ്രാർത്ഥനയും, കഞ്ഞികുടിയും കഴിഞ്ഞ്  അന്നത്തേടം കഴിച്ചുകൂട്ടാൻ ഇടതന്ന തമ്പുരാനോട് ഇത്തിരി നന്ദിയൊക്കെ പ്രകാശിപ്പിച്ച് കട്ടിലിൽ കേറി നെടുമ്പാളെ കിടന്ന നേരത്താണ് ഞാൻ ആ ചോദ്യം എടുത്തിട്ടത്. അതിന് അവൾ പറഞ്ഞ മറുപടി 'പോത്തുപോലെ വളർന്നെങ്കിലും ഹേ ആര്യപുത്രാ, ഞാൻ പോത്തല്ല പിന്നെയോ മനുഷ്യജീവി തന്നെയെന്ന്  അങ്ങ് അറിയുന്നില്ലേ' എന്നും.

"സുസു നീ പോത്തോ പോർക്കോ അല്ലെന്ന് എനിക്കറിയാം. കൂരാപ്പിന് ഒരു ചോദ്യം ചോദിയ്ക്കാൻ പാടില്ലേ?"

വീട്ടിൽ എനിക്കുള്ള സ്വാതന്ത്ര്യം കുറഞ്ഞുവരുന്നുണ്ടോ എന്നൊരു സന്ദേഹം നാളുകളായി മനസ്സിൽ കെട്ടിയിട്ട പട്ടിയെപ്പോലെ കിടന്ന് കുരയ്ക്കുന്നുണ്ട്. യേശുവിനെ കുരിശിൽ തറച്ചപ്പോൾ വലവും ഇടവും രണ്ട് കള്ളന്മാരോടൊപ്പമാണ് കിടന്നത്. അതുപോലെ ഉറക്കറയിൽ എൻറെ രണ്ടുവശത്തും കിടക്കുന്ന ഈ മുതലുകൾ ആണ് എൻറെ സ്വാതന്ത്ര്യത്തിൻറെ കടയ്ക്കൽ കത്തിവച്ച് നിൽക്കുന്നത് എന്നൊരു തോന്നൽ കലശലാണ്. സന്താനം മൂന്നാം ക്ലാസിൽ എത്തിയിട്ടേ ഉള്ളുവെങ്കിലും മുപ്പത് വയസ്സായവരുടെ വായാണ്. ഭാര്യ മുപ്പത് വയസ്സ് കഴിഞ്ഞെങ്കിലും മൂന്നാം ക്ലാസുകാരിയുടെ ചിന്തയും. അങ്ങനെ ജീവിതത്തിൻറെ 'ഫിൽ ഇൻ ദ ബ്ളാങ്ക്സ് വിത്ത് സ്യൂട്ടബിൾ വേർഡ്‌സ്'   പൂരിപ്പിച്ചുകൊണ്ട് ഈ വീടാകുന്ന പരീക്ഷാഹാളിലാണല്ലോ ഞാൻ മരുവുന്നത്.

"ഇതിപ്പോ എന്നതാ കാര്യം?" ഞാൻ ചിന്തയിൽ കേറി മേഞ്ഞപ്പോൾ അവൾ തിരികെ ചോദിച്ചു.

"ഓ... ഒന്നൂല്ല... ഇന്ന് രാവിലെ നിനക്ക് ഞാൻ ഒരു കഥ വായിക്കാൻ തന്നിരുന്നില്ലേ? അത് വായിച്ചോ?"

"വായിച്ചു"

അമ്പടി കേമി! വായിച്ചിട്ട് മിണ്ടാതിരിക്കുന്നത് കണ്ടോ? മലയാളത്തിലെ പ്രമുഖ വാരികയിൽ കൊടുക്കാൻ എഴുതിയ കഥ സുസുവിന് വായിക്കാൻ കൊടുത്തത്  അവളുടെ വിലയേറിയ അഭിപ്രായം അറിഞ്ഞ ശേഷം അയക്കാം എന്ന ചിന്തയിലാണ്.  നാളെ ലോകം മുഴുവൻ ഈ കഥാകാരനെ കൊട്ടിഘോഷിക്കുകയാണെങ്കിൽ 'ഈ കഥ ഞാൻ എൻറെ ഭാര്യക്കാണ് ആദ്യം വായിക്കാൻ കൊടുത്തത്. അവളുടെ അഭിപ്രായത്തോളം വലുതല്ലല്ലോ മറ്റൊന്നും' എന്നൊരു കാച്ചങ്ങ് കാച്ചാം എന്ന് തീരുമാനിച്ചതിന്റെ പ്രതിഫലനം. പക്ഷേ ഈ പോത്തല്ലാത്തവൾ ഇമ്മാതിരി മിണ്ടാട്ടമില്ലാതിരുന്നാൽ  എന്നെപ്പോലെയുള്ള കഥാകാരന്മാർ എന്ത് ചെയ്യും?

അല്ലേൽ തന്നെ ഞാൻ എന്തേലും എഴുതുന്നത് ഇവൾക്ക് ഏനക്കേടാണ്. 'ചുമ്മാ വായിച്ചും കുത്തിക്കുറിച്ചും എന്തിനാ സമയം കളയുന്നെ?' എന്നൊരു ലൈൻ, ഏത്?

"പിന്നെ ഞാൻ വേറെ എന്തോ ചെയ്യണം സുസു?" എന്ന് ചോദിച്ചാൽ. "ഞാനും കൊച്ചും ഇവിടെ തേരാപ്പാരാ നടപ്പുണ്ടെന്ന് വല്ല വിചാരോം ഒണ്ടോ? ആ പേനയും കുത്തിപ്പിടിച്ച് ഉറക്കം തൂങ്ങി ഇരിക്കുന്ന സമയത്ത് എന്നേം കൊച്ചിനേം ഇച്ചിരി സ്നേഹിച്ചാൽ എന്നാ പറ്റും? ആകാശം ഇടിഞ്ഞുവീഴുമോ?"

എൻറെ സ്നേഹം എന്ന മധുരനാരങ്ങ പിഴിഞ് പിഴിഞ്ഞ് ഉള്ള ചാറെല്ലാം ഊറ്റി ഉന്മത്തയായി നിൽക്കുന്ന സൂസൂമോളേ, അവളുടെ മോളേ, എന്നോട് തന്നെ ഈ വേണ്ടാതീനം പറഞ്ഞോണം. അല്ലേൽതന്നെ പെറ്റതള്ളക്കും, കാർന്നോർക്കും, കൂടപ്പറപ്പുകൾ എന്ന ഉറുത്താപുഴുക്കൾക്കും ഞാൻ നിന്നെ തറവാട്ടിലോട്ട് കെട്ടി എഴുന്നള്ളിച്ചു കൊണ്ടുവന്ന അന്നുമുതൽ അനർഗ്ഗളം ഒഴുകുന്ന സംശയമാണ് അവരെക്കാൾ ഞാൻ നിന്നെ ആഞ്ഞുകുത്തി സ്നേഹിക്കുന്നുണ്ടോ എന്നുള്ളത്. 'യൂ ടൂ ബ്രൂട്ടസ്' എന്നവർ പറയാതെ പറയുകയല്ലേ?

പള്ളിയിൽ മിന്നുകെട്ടുകഴിഞ്ഞ് തോമാകത്തനാർ എന്റേയും സുസുവിന്റെയും കൈ ചേർത്തൊരു പിടിപ്പീരങ്ങ് പിടിപ്പിച്ചു. ഒള്ളത് പറഞ്ഞാൽ അമ്മയാണേ  ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്ര ശക്തമായി ഒരു വളയിട്ട കൈയ്യിൽ പിടിക്കുന്നത്. ആ പിടുത്തത്തിനിടയിൽ കത്തനാർ സത്യവേദപുസ്തകത്തിലെ ഒരു വാക്കെടുത്ത് വാക്കത്തിപോലെ പ്രയോഗിച്ചു. "നീ ഉണ്ടില്ലേലും അവളെ ഊട്ടണം...". ആ പ്രതിജ്ഞാ ചെയ്‌ത ഞാൻ പിന്നീടാണ് അവൾ എന്നെ പിടിച്ച പിടുത്തം ഉടുമ്പിൻറെ പിടുത്തമാണെന്ന് അറിഞ്ഞത്. തോമാകത്തനാരുടെ മുന്നിൽ നടത്തിയ പ്രതിജ്ഞ കണ്ടും കേട്ടും നിന്നവരാണെങ്കിലും ഞാനെൻറെ സുസുവിനോട് ഇമ്മിണി ഒലിപ്പിക്കുന്നത് കാണുമ്പോൾ വീട്ടുകാർക്ക് ഏനക്കേട് ഉണ്ടാകേണ്ട വല്ല കാര്യവും ഉണ്ടോ?

'എൻറെ സ്നേഹം എല്ലാം നീ ഞെക്കിപ്പിഴിഞ്ഞെടുത്തില്ലേ  പെണ്ണെ. ഇനി എന്തോ കുന്തം എടുത്തുവച്ച് തരാനാ?' എന്നെങ്ങാനം ഞാൻ പറഞ്ഞുപോയാൽ പിന്നെ ഇടവപ്പാതിയും കള്ളകർക്കിടവും എല്ലാം നമ്മുടെ കുപ്പപ്പാട്ടിൽ നടക്കും. അല്ലെങ്കിൽ തന്നെ മൗനം ഭർത്താവിന് ഭൂഷണം എന്നാണല്ലോ അലിഖിത നിയമം. പെങ്കൊച്ച് മുട്ടുകാലിൽ എണീറ്റ് നടക്കാൻ തുടങ്ങിയപ്പോൾ മുതൽ അതും തള്ളയുടെ സൈഡാ. ഈ വീട്ടിൽ ഞാൻ ഒരേയൊരു ആൺതരി ഏകനായ പോരാളിയാണെന്ന് എത്രപേർക്കറിയാം?

അങ്ങനെയുള്ള ഈ ഞാൻ എഴുത്തിലേക്കോ വായനിയിലേക്കോ ഒന്നെത്തിനോക്കിയാൽ വായനക്കാരായ ഭർത്താക്കന്മാരെ, അതിൽ നിങ്ങൾക്ക് കുഴപ്പം പറയാനൊക്കുമോ? ഒന്നുമല്ലേൽ നമ്മളെല്ലാം ഇക്കാര്യത്തിൽ ഒരേ ട്രേഡ് യൂണിയൻ അംഗങ്ങളല്ലേ?

"കഥ വായിച്ചിട്ട് എൻറെ പൊന്നെ, നിനക്ക് എന്ത് തോന്നി?" ഞാൻ തുടർന്നു.

നിശബ്ദം. ശാന്തം. തലയ്ക്ക് മീതെ സർക്കാരോഫീസിലെ ഫാനിനോട് കിടപിടിക്കുന്ന പങ്കയുടെ ഒച്ചമാത്രം. അല്ലെങ്കിലും നാഴികയ്ക്ക് നാല്പതുവട്ടം കൂത്തയുടെ വായിൽ കോലിട്ടപോലെ കിടന്നലയ്ക്കുന്ന എൻറെ സുസു ഉൾപ്പെടുന്ന പെൺവർഗ്ഗം മുഴുവൻ കണവന്മാർ എന്തെങ്കിലും പ്രശ്നശതങ്ങളിൽ അകപ്പെടുമ്പോൾ കമാ എന്നൊരക്ഷം മിണ്ടില്ലല്ലോ. അത് മാത്രമോ? സ്‌കൂളിലെ പൊന്നമ്മ സാറിനെപ്പോലെ സിംപിൾ കണക്കുകൾ എല്ലാം ക്ലാസിൽ ചെയ്യിച്ചിട്ട് കടുകട്ടി ഐറ്റംസ് ഒക്കെ ഹോം വർക്കെന്ന പേരിൽ വീട്ടിലോട്ട് പായ്ക്ക് ചെയ്‌ത്‌ വിടും. അയൽപക്കകാരന്റെ അയ്യത്തോട്ട് ചപ്പ് ചവർ വാരികളയുന്ന ടിപ്പിക്കൽ മലയാളി മഹത്വം  പോലെ ഒരു എടപാട്.  എവിടുന്നെങ്കിലും ഇവളുമ്മാർ പോയി മുട്ടൻ പണി വാങ്ങിയിട്ട് സോൾവ് ചെയ്യാൻ നമ്മൾ വേണം. എന്തൊരു ഗതികേടാണെന്ന് നോക്കണേ?  അന്ന് ഉടുമ്പിൻറെ പിടുത്തം പിടിച്ചതിൻറെ ഗതികേട്.

"ഡീ നിൻറെ ചെവിയിൽ എന്നതാ ആ പ്പടിച്ച് വച്ചേക്കുവാന്നോ?"

അവസാനം എന്നിലെ ഭർത്താവ് രണ്ടും കൽപ്പിച്ച് ചോദിച്ചു. ദിവസങ്ങൾ കുത്തിയിരുന്ന് എഴുതിയ കഥ. നാളെ ഞാനെന്ന എഴുത്തുകാരനെ ലോകം അറിയാൻ പോകുന്ന കാതനാകുറ്റി. അത് വായിച്ചിട്ട് ഒരു അഭിപ്രായം ഇല്ലാത്ത ഇവളെയൊക്കെ സാഹിത്യകാരന്റെ പെണ്ണുമ്പുള്ള എന്ന് എങ്ങനെ വിളിക്കും? നാളെ അക്കാദമി അവാർഡ് ഒക്കെ കിട്ടുമ്പോൾ പളപളാ സാരിയൊക്കയൊക്കെ വാരിവലിച്ചുടുത്ത് സ്റ്റേജിന്റെ മുൻപന്തിയിൽ വന്നിരിക്കേണ്ടവൾ ആണ്.

"കഥ വായിച്ചു. ഒള്ളത് പറയാവല്ലോ. സംഭവം സൂപ്പർ. ഇത്രേം നല്ല കഥ ഞാൻ അടുത്ത കാലത്തെങ്ങും വായിച്ചിട്ടില്ല"

ദൈവമേ! ആകാശത്തുനിന്ന് മഞ്ഞും മഴയും സയാമീസ് ഇരട്ടകളെപ്പോലെ താഴേക്ക് വന്ന് എൻറെ അന്തരംഗത്തിൽ പെയ്‌ത പ്രതീതി. അവസാനം കുരുത്തം കെട്ടവൾ സമ്മതിച്ചു. കെട്ടിപ്പിടിച്ച് ഒരു ചുടുചുംബനം അങ്ങ് അർപ്പിച്ചാലോ? അല്ലേ വേണ്ട. അരുമ സന്താനം കണ്ണടച്ച് കിടപ്പുണ്ടെങ്കിലും ഇക്കാലത്ത് കൊച്ചുപുള്ളാരെ വിശ്വസിച്ചുകൂടാ. വേണ്ടതും വേണ്ടാത്തതും എല്ലാം കണ്ടുപിടിച്ച് കളയും. അത് മാത്രമോ പറ്റുകയാണെങ്കിൽ സ്‌കൂളിലെ ടീച്ചറോട് ഒറ്റികൊടുക്കുകയും ചെയ്യും.

"സത്യമാണോ സുസു? നിനക്ക് സത്യമായിട്ടും ബോധിച്ചോ"

"പിന്നേ. കഥയൊക്കെ എഴുതുവാണേൽ ഇങ്ങനെ എഴുതണം"

ദൈവമേ ഇത് കേട്ടോ? ഇവൾ ഒരു കഥ വായിച്ചിട്ട് പറയുന്നത്? അതും കെട്ടിയവൻറെ തൂലികയിൽ നിന്നും പിറവിയെടുത്ത മരതകമുത്ത് കണ്ടിട്ട്!  ഇനിയിപ്പോ പോയി ചത്താലും വെണ്ടൂല്ല. ആദ്യ അവാർഡ് ഭവതിയുടെ കയ്യിൽനിന്നും തന്നെ ലഭിച്ചല്ലോ. സുസു, സത്യം സത്യമായി ഞാൻ നിന്നോട് അരുളിച്ചെയ്യുന്നു; നീയാണ് ഉത്തമയായ ഭാര്യ. സ്ത്രീകൾക്ക് മകുടം ചാർത്തിയവൾ. വീടിൻറെ അലങ്കാരം. അവാർഡ് മേടിക്കുമ്പോൾ മുൻനിരയിൽ തന്നെ ഇരിക്കേണ്ടവൾ.

ഇങ്ങനെ പേർത്തും പേർത്തും ആലോചിച്ച് സന്തോഷാശ്രു കണ്ണുകളിൽ നിറഞ്ഞു വരുമ്പോളാണ് തോളത്ത് തട്ടികൊണ്ട് അവളുടെ ഒരു ചോദ്യം.

"അല്ല ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങൾ സത്യം പറയുമോ?"

അത് കേട്ട് ഞാനൊന്ന് ഞെട്ടി. ദൈവമേ ഈ പറഞ്ഞതിൻറെ വ്യംഗ്യാർത്ഥം ഞാൻ വാ പൊളിച്ചാൽ പൊളിപറയുന്ന പൂത്തക്കോടൻ ആണന്നല്ലേ?

"എൻറെ പൊന്നു സുസു. നീ എന്തോ വർത്തമാനമാ പറയുന്നേ? ഞാൻ നിന്നോട് ഇന്നുവരെ എന്തെങ്കിലും കള്ളത്തരം പറഞ്ഞിട്ടുണ്ടോ?"

"അപ്പോ നിങ്ങൾ നാട്ടുകാരോടൊക്കെ കള്ളമാണോ പറയുന്നെ?"

അയ്യടി മനമേ! ഇതാണ് പെണ്ണുങ്ങളുടെ വേറൊരു കൊണം. എന്തോ പറഞ്ഞാലും അതിൻറെ പുറകിൽ പിടിച്ച് കേറിവന്ന് ചൊറിയണത്തിന്റെ ഇല കൊണ്ട് തേച്ചുകളയും.

"നീയൊന്ന് പോകുന്നുണ്ടോ? നീ എന്തവാ ചോദിക്കാൻ വന്നതെന്ന് തെളിച്ചു പറ കുന്തമേ" വീണ്ടും എന്നിലെ ഭർത്താവ് രണ്ടും കൽപിച്ച് സടകുടഞ്ഞെണീറ്റു. ആരാണേലും എണീറ്റ് പോകും, അതല്ലേ അവസ്ഥ. എഴുതിയ കഥ കിടിലോൽക്കിടിലം എന്ന് പറഞ്ഞിട്ട് കുനഷ്ട് ചോദ്യം ചോദിച്ചാൽ?

"അല്ല എനിക്ക് സംശയം തോന്നിയൊണ്ട് ചോദിക്കുവാ"

"സുസു... ഗീവറുഗീസ് പുണ്യവാളനെ ഓർത്ത് നീ ചുമ്മാ സസ്പെൻസ് ഇട്ട് കളിക്കാതെ ചോദ്യം ചോദിച്ച് തൊലയ്ക്ക്"

അവൾ തലയിണ ഒന്നുയർത്തി വച്ചു. എന്നിട്ട്  അട്ടയെപ്പിടിച്ച് മെത്തയിൽ ഇട്ടാൽ കിടക്കുകേല എന്ന മട്ടിൽ പുതപ്പിനകത്തുനിന്ന് തല വെളിയിലേക്കിട്ടു. എൻറെ താടിക്ക് ഒരു പിടുത്തം. എന്നിട്ട് കവിളത്ത് ഒരു തട്ടൽ, തലോടൽ"

"സത്യം പറ. എനിക്ക് വായിക്കാൻ തന്ന കഥ നിങ്ങൾ എവിടുന്ന് കോപ്പിയടിച്ചതാ?!"

ദാണ്ടടാ കിടക്കുന്നു എൻറെ അവാർഡ്!   മച്ചിൽ തൂങ്ങിക്കിടന്ന സർക്കാർ മോഡൽ ഫാൻ കെട്ടുപൊട്ടി നെഞ്ചിലേക്ക് വീണപോലെ ഞാനൊരു കിടപ്പങ്ങ് കിടന്നു.

ഇളിഭ്യൻ, ഇതികർത്തവ്യമൂഢൻ, നത്തുളുക്കി എന്നീ സുന്ദര പദങ്ങളുടെ അർഥം അന്ന് ആ കിടക്കയിൽ രണ്ട് കൊള്ളക്കാരുടെ ഇടയിൽ കിടന്ന യേശുതമ്പുരാനെപ്പോലെ രണ്ട് പെൺവർഗ്ഗത്തിന്റെ ഇടയിൽ കട്ടിലിൽ കിടന്ന ഞാൻ മനസ്സിലാക്കി. ഒപ്പം കന്നിനെ കയം കാണിക്കരുത് എന്ന പഴമൊഴിയുടെ ശുദ്ധതയും.

പ്രേമിക്കാത്തവൻറെ പ്രേമലേഖനം

പ്രേമിക്കാത്തവൻറെ പ്രേമലേഖനം
------------------------------------------------

എലിപ്പാഷാണം വാങ്ങാൻ പാങ്ങില്ലാത്ത ഒരു അവധിദിനം  ഈയുള്ളവൻ എലിവിഷത്തേക്കാൾ മാരകമായ ഒരു സാധനം വീട്ടിലെ അലമാരയിൽ നിന്നും കണ്ടെടുത്തു. അതും എൻറെ സഹധർമ്മിണി സൂസൂവിന്റെ ബാഗിൽ നിന്നും.

കേട്ടപ്പോൾ മനസ്സിലായിക്കാണുമല്ലോ ഇത് ഒരു നടയ്ക്ക് പോകുന്ന കേസുകെട്ടല്ലെന്ന്.

അന്നൊരു തിങ്കളാഴ്ച. തിങ്കളാഴ്ച്ച നല്ല ദിവസം എന്നൊക്കെ പറയാനും വായിക്കാനും നല്ല ചേലാണ്. പക്ഷേ പ്രാക്ടിക്കൽ ഇമ്മിണി മുറ്റാ. തിങ്കളാഴ്ച്ച ദിവസം ജോലിയും കൂലിയും ഒന്നുമില്ലാതെ ഈച്ചയാട്ടി വീട്ടിൽ ഇരുന്ന ഞാൻ, നാളത്തേക്കുള്ള വട്ടചിലവിന് ഒരു തുട്ടുമില്ലാതെ വസന്ത പിടിച്ച കോഴിയെപ്പോലെ നടക്കുകയായിരുന്നു. ശമ്പളം കിട്ടാൻ ഇനിയും ദിവസങ്ങൾ എണ്ണണം.  എല്ലാവരെയും പോലെ ഈ ഹതഭാഗ്യനും മാസത്തിൽ ഒരിക്കലേ ശമ്പളം കിട്ടുകയുള്ളല്ലോ. കിട്ടിയാൽ ചിട്ടി, പാട്ടം, പാൽ, പത്രം, പലചരക്ക് എന്നുവേണ്ട പല  പേരുകളിൽ പണം മൊത്തം നാട്ടുകാർ കൈക്കലാക്കും. പിന്നെ പള്ളി, കല്യാണം, ഇരുപത്തെട്ട്, പതിനാറടിയന്തിരം, നാട്ടിലെ ലലനാമണികളുടെ പേറും പെറപ്പും  ഇമ്മാതിരി  നമ്മളുടെ കൺട്രോളിൽ  അല്ലാത്ത കാര്യങ്ങളുടെ ചിലവുകൾ എന്നൊക്കെ പറഞ്ഞ് സുസു ബാക്കി പിടുങ്ങും. എല്ലാം കഴിയുമ്പോൾ പേഴ്‌സ് കാലിയായി ചൊറിയും കുത്തി ഈയുള്ളവൻ ഇമ്മാതിരി ഇരിപ്പ് ഇരുന്നുപോകും.

അങ്ങനെയുള്ള തിങ്കളാഴ്‌ച. ഒതുക്കത്തിൽ ഗാന്ധിമുക്കിന് ചെന്ന് പിള്ളേച്ചൻ നീട്ടിയടിക്കുന്ന ഒരു കാലിച്ചായ കുടിക്കാൻ പോലും പെണ്ണുമ്പുള്ളയോട് കൈ നീട്ടണം എന്നൊരവസ്ഥ നിങ്ങൾ ഒന്നാലോചിച്ച് നോക്കിയാട്ടെ. സൂസൂവിന്റെ കൂട്ടത്തിലോ കുലയിലോ ഉള്ളോ ഏതോ കൊച്ചിന്റെ ഇരുപത്തെട്ടിന് സ്വർണ്ണവള കൊടുത്തകാരണം ഈ മാസം ആകെ ഗതികേടായി. എൻറെ കുടുംബത്തിൽ ഏതേലും കോതകൾ പെറ്റാൽ ഒന്നും കൊടുത്തില്ലേലും സുസു ക്ഷമിക്കും.  എന്നാൽ അവളുടെ കൂട്ടത്തിൽ ഉള്ളവർക്ക്  കൊടുത്തില്ലേൽ എനിക്കാ കൊറച്ചില് എന്നാണവൾ പറയുന്നത്. എൻറെ മഹിമ ഉയർത്തുവാൻ അവൾ പാടുപെടുന്നത് കാണുമ്പോൾ സത്യം പറയാവല്ലോ, കണ്ണ് നിറഞ്ഞുപോവും.

പാവം പെണ്ണുങ്ങൾ.. ലലനാമണികൾ.

സുസു അടുക്കളയിൽ പാത്രങ്ങളുമായി മല്ലയുദ്ധത്തിലാണ്. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാതാക്കുന്ന വൃത്തിയാണ് ആശാട്ടിക്ക്. ഞാൻ ഒതുക്കത്തിൽ ഒന്ന് ഒളികണ്ണിട്ട് നോക്കി. ഉടനെയെങ്ങും കിടക്കമുറിയിലേക്ക് വരില്ല, കട്ടായം. എൻറെ കയ്യിൽ നിന്നും കീറ്റുകണക്ക് പറഞ്ഞ് അടിച്ചുമാറ്റി ഇവൾ പൈസ വച്ചിട്ടുണ്ടാകും എന്ന് ഇന്നല്ല കുറെ നാളുകളായി തമിശയം ഉണ്ട്. എൻറെ പേഴ്‌സിൽ നിന്നും നോട്ടുകൾ അപ്രത്യക്ഷ്യമാകുന്നുണ്ടോ എന്നും ഡൗട്ട് ഇല്ലാതില്ല. ഞാനാണേൽ പൊട്ടൻ, എന്നുംകുന്നും പേഴ്‌സ് നോക്കി അതിലെ തുട്ടുകൾ തിട്ടപ്പെടുത്താൻ ശങ്കയുള്ളവൻ.

കിരുകിരാ ശബ്ദം ഉണ്ടാക്കാതെ ഞാൻ മെല്ലെ അലമാര തുറന്നു. ഒടുക്കത്തെ ഘ്രാണശക്തിയാണ് ലലനാമണികൾക്ക്. ഇവളുടെ പേഴ്‌സും, ബാഗും ഒക്കെ വച്ചിരിക്കുന്നത് ഏത് പോട്ടിലാ? പെണ്ണുങ്ങൾ ഭയങ്കര സൂത്രശാലികൾ ആകുന്നു. ഭർത്താക്കന്മാരുടെ നോട്ടം നേരെയെത്തുന്ന ഭൂമികയിലൊന്നും അവരുടെ പ്രോപ്പർടീസ് വയ്ക്കുകയില്ല.

അധികം തപ്പേണ്ടി വന്നില്ല. എൻറെ പുന്നാര സുസു ആള് പാവമാണ്. അലമാരി തുറന്നപ്പോൾ അണ്ടടാ ഫ്രണ്ടിൽ തന്നെ മുട്ടൻ ബാഗും, അതിൻറെ കുഞ്ഞിനെപ്പോലെ പേഴ്‌സും! ഒന്നുകൂടി അടുക്കളയിലേക്ക് നോക്കി തൃപ്തിവരുത്തി, മെല്ലെ പേഴ്‌സ് പൊക്കിയെടുത്തു. അതിൻറെ അറകളിൽ എല്ലാം പരതി. ചുരുട്ടികൂട്ടിയ  ഒരു തുവ്വാല, ബസ്സ് ടിക്കറ്റുകൾ, സേഫ്റ്റിപിൻ, മുടിയിൽ ഇടുന്ന ബാൻഡുകൾ, മരുന്നിൻറെ കുറിപ്പടി, ഏതൊക്കെയോ രസീതുകൾ, വേളാങ്കണ്ണി മാതാവിൻറെ മാഹാത്മ്യം എന്നിങ്ങനെ കാക്കിരി കൂക്കിരി സാധങ്ങൾ അല്ലാതെ വിലപിടിപ്പുള്ള ഒരു കുന്തവും ഇല്ല. ഇനി അകത്തേങ്ങാനം വല്ല 'ബി' നിലവറയും ഉണ്ടോ എന്ന് നോക്കി. ഉണ്ട്! ഒരു ചെറിയ അറ! ഞാൻ അതൊന്ന് തുറന്ന് നോക്കി. എന്തോ ഒരു പേപ്പർ ഒതുക്കത്തിൽ മടക്കി വച്ചിരിക്കുന്നു. ഞാൻ അതൊന്ന് വലിച്ചെടുത്ത് നിവർത്തി നോക്കി.

ദൈവമേ പ്രേമലേഖനം! അതും എൻറെ സുസുവിന് ഏതോ സാമദ്രോഹി കൊടുത്തത്!

'എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല. ഓരോ ദിവസവും എണ്ണിയെണ്ണി എൻറെ മനസ്സ് തളരുന്നു. ഇനി എത്രനാൾ കാത്തിരിക്കണം, പ്രിയപ്പെട്ടവളെ?"

ഒന്നാന്തരം ഇലവൻ കെ. വി ലൈൻ ദേഹത്ത് അടിച്ചപോലെ ഞാൻ ഒന്ന് നിന്നുപോയി.  ഈശോ മറിയം കർത്താവേ, അരുമക്കൊരുമയായി പൊന്നോ പൊടിയോ പോലെ കൊണ്ടുനടക്കുന്ന എൻറെ സുസുവിന് ഏതോ സാമദ്രോഹി കൊടുത്ത കത്ത്!  പേരില്ല. തീയതിയില്ല. വിയർപ്പ് പറ്റി അവിടേം ഇവിടേം മഷി പടർന്നിട്ടുണ്ട്. പുരാവസ്‌തു ഗവേഷണം നടത്തിയാൽ പോലും കാലപ്പഴക്കം ഗണിക്കാൻ ആവതില്ല.

പേഴ്‌സ് തിരികെ വച്ച്, കത്ത് പോക്കറ്റിൽ തിരുകി ഞാൻ അലമാര അടച്ചു.  എടീ വേന്ദ്രീ! വാരിക്കോരി തേനും പാലും ഒലിപ്പിച്ച് തറയിൽ വച്ചാൽ ഉറുമ്പരിക്കുമോ തട്ടിപ്പുറത്ത് വച്ചാൽ എലി കരളുമോ എന്ന് വിചാരിച്ച് കൈവെള്ളയിൽ കൊണ്ട് നടന്നിട്ട്? പെറ്റതള്ള പൊറുക്കുമോ? അല്ലേലും എന്നും പിള്ളേച്ചന്റെ കടയിലെ ചായകുടി നേരത്തെ പ്രധാന ഡിസ്കഷൻ ഈ വഞ്ചകികളായ നാരികളെപ്പറ്റി ആയിരുന്നു. അന്നേരമൊക്കെ നഖശിഖാന്തം എതിർത്ത ഞാൻ വേലി തന്നെ വിളവ് തിന്നുന്നത് കണ്ടുപിടിച്ചില്ലല്ലോ പുണ്യവാളച്ചാ!

അടുക്കളയിൽ പത്രം കഴുകലിൻറെ കൊട്ടിക്കലാശം. നീ കഴുകെടി മൂധേവി. എന്നെ പറ്റിച്ച  നയവഞ്ചകീ. ഇതാണ് പണ്ട് മനു പറഞ്ഞത് 'നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി' എന്ന്. വിരൽ പിടിക്കാൻ കൊടുത്താൽ കൈ പിടിക്കും. ഒട്ടകത്തിന് ഇടം കൊടുത്തപോലെ. ആണുങ്ങൾക്ക് ആപ്പടിക്കാൻ ഇവളുമ്മാർ കേമികൾ.  ഇന്നിവളെ ഒരു പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. എടായെടാ! ഓടിച്ചെന്ന് കരണകുറ്റി നോക്കി രണ്ടെണ്ണം പൂശണ്ട സമയം കഴിഞ്ഞു. പെണ്ണുകെട്ടിയിട്ട് പതിറ്റാണ്ടായി, സ്‌കൂളിൽ പഠിക്കുന്ന കൊച്ചൊരണം ഉണ്ട്. അണ്ടമുണ്ടത്തടി പോലെ ആണൊരുത്തൻ ഇതാ ഇവിടെ നിൽക്കുന്നു. അപ്പോളാ അവടെ അമ്മൂമ്മേടെ പ്രേമലേഖനം!

അവളെയും അവളുടെ കുടുംബത്തിനെയും പ്രത്യേകിച്ച് നേർചൊല്ലി വളർത്താത്ത അപ്പനെയും അമ്മയെയും എല്ലാം കുത്തിയിരുന്ന് ഞാൻ പ്രാകി. ഈ ലോകത്ത് ഒറ്റ ലലനാമണിയേയും കണ്ണുംപൂട്ടി വിശ്വസിക്കരുത്. ഇന്നേവരെ ഒരൊറ്റ പെണ്ണുങ്ങൾക്കും ലൗ ലെറ്റർ ഈയുള്ളവൻ കൈമാറിയിട്ടില്ല. അത് എൻറെ കുടുംബ മഹിമ. ഒരുത്തിയുടെ പിന്നാലെയും കല്യാണത്തിന് മുമ്പ്  ഒലിപ്പിച്ച് പോയിട്ടില്ല. അത് എൻറെ തറവാടിത്തം. എന്നാൽ ഇതെങ്ങനെയാണോ? ചോദിച്ചിട്ട് തന്നെ കാര്യം. ഇതങ്ങനെ വിട്ടാൽ പറ്റില്ലലോ. ഇക്കണക്കിന് ഇവളും ഇവടെ വീട്ടുകാരും എന്നെ കിലോയ്ക്ക് തൂക്കി വിൽക്കും കട്ടായം.

നല്ല ഫോമിക് ആസിഡ് ഇട്ട് പുളിപ്പിച്ച രണ്ട് തെറി പറയുന്നതിന് മുമ്പ് പോക്കറ്റിൽ ഇരിക്കുന്ന കത്ത് ഒന്നുകൂടി നോക്കി തൃപ്‌തി വരുത്തിയാലോ? ഞാൻ നാലുപാടും ഒളികണ്ണിട്ടു. അവൾ ഏതുനേരവും അടുക്കളയാകുന്ന കലാപഭൂമികയിൽ നിന്ന് വരാം.  സൂത്രത്തിൽ ബാത്റൂമിലേക്ക് ചാടിക്കേറി. എന്നിട്ട് ആഞ്ഞുവലിച്ച് ഒരു ദീർഘനിശ്വാസം വിട്ടു.  ദൈവം കർത്താവേ, എന്നാലും ഇവൾ എന്തൊരു വിശ്വാസവഞ്ചനയാണ് എന്നോട് കാട്ടിയത്?  എൻറെ സുസു.. നീ കുമ്പസാരികുകേം, കുബ്ബാന കൈകൊള്ളുകേം ചെയ്യന്ന ഒരു നസ്രാണിയല്ലിയോടീ??

ഞാൻ ഒന്ന് കൂടി ഒടിച്ചുമടക്കി വച്ച ആ പ്രേമലേഖനം തുറന്നു. 'എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല....'

എൻറെ പൊന്നോ! ഇനി എനിക്ക് വായിക്കാൻ ത്രാണിയില്ല. ഇത് അത് തന്നെ. അവൾക്ക് ഏതോ അലവലാതി കൊടുത്തതാണ്. സത്യം, സത്യം, സത്യം. എനിക്ക് ദേഷ്യവും കരച്ചിലും എല്ലാം കൂടി വന്ന് ആകെ പരുവക്കേടായി.

"നിങ്ങൾ അകത്ത് എന്തോ എടുക്കുവാ, ഇങ്ങോട്ട് ഇറങ്ങിയേ"

അവളാണ്. അടുക്കള പണിയൊക്ക കഴിഞ്ഞ് ദേഹശുദ്ധി വരുത്താനുള്ള പുറപ്പാടിലാണ്.

ഞാൻ കതക് തുറന്നതും ഉളി ചാണ്ടുന്നപോലെ ആണ്ടടാ പെമ്പറന്നോര് അകത്തേക്ക് ചാടിക്കയറി. ഞാൻ കിടക്കയിലേക്ക് ചെന്ന് കിടന്നു. പെങ്കൊച്ചും ഹോംവർക്ക് എന്ന ഹെർക്കുലിയൻ ടാസ്‌ക് തീർത്ത് അപ്പോൾ വന്നു കിടന്നു. കൊച്ച് അടുത്തുണ്ട്. ഇപ്പോൾ തുള്ളപ്പനി ബാധിച്ചപോലെ ഉറഞ്ഞാടാൻ പാടില്ല. പിള്ളേരുടെ മുന്നിൽ അവതരിപ്പിക്കാനുള്ളതല്ല പ്രേമലേഖനം എന്ന വിഷയം. അതും പെണ്ണുമ്പുള്ളയുടെ പേഴ്‌സിൽ നിന്നും തപ്പിയെടുത്ത്.

ഞാൻ പൊട്ടനെപ്പോലെ കട്ടിലിൽ കിടന്നു. പെങ്കൊച്ച് അട്ടചുരുളുന്നതുപോലെ പുതപ്പും പുതച്ച് ഉറക്കമായപ്പോൾ ഭവതി കുളിയും തേവാരവും കഴിഞ്ഞ് തിരികെ വന്നു. ഹും.., എന്റെ പട്ടി നോക്കും ഈ സാധനത്തിനെ ഇനി. ഞാൻ തിരിഞ്ഞു കിടന്നു. ഇച്ചിരികൂടി കഴിഞ്ഞോട്ടെ, എണ്ണിയെണ്ണി ചോദിക്കും.  കയ്യോടെ പിടിച്ചത് പറയും. ഇനി എൻറെ തോളേൽ ഓരോന്ന് പറഞ്ഞ് കേറാൻ വരട്ടെ. കൂടുതൽ മൂപ്പിക്കുവാന്നേൽ പെട്ടയ്ക്കിട്ടു രണ്ടെണ്ണം പൊട്ടിക്കണം. പ്രേമലേഖനം എഴുതാനും സ്വീകരിക്കാനും പറ്റിയ പ്രായം. ഫൂ!

രാത്രി. കട്ട രാത്രി. എന്നെ ഒറ്റിക്കൊടുത്ത പെൺയൂദാസ് ഉറക്കം ആയിട്ടുണ്ടോ?

"സുസു?"

"ഉം"

ഇല്ല, അവൾ ഉറങ്ങിയിട്ടില്ല. ആർക്കറിയാം കള്ളകാമുകനെ ഓർത്തോണ്ട് കിടക്കുവാണോന്ന്! അപശകുനം കെട്ടവൾ. പറ്റിക്കലിൽ ബിരുദാനന്തര ബിരുദം നേടിയവൾ.  ഞാൻ ഇങ്ങനെ ഉരുവിട്ടു.

"എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല. ഓരോ ദിവസവും എണ്ണിയെണ്ണി എൻറെ മനസ്സ് തളരുന്നു.."

അത് കേട്ട് സുസു പുതപ്പിൽനിന്നും തല ആമയെപ്പോലെ പുറത്തേക്കിട്ടു.

"നിങ്ങൾ എന്തവാ പറഞ്ഞേ? ഒന്നൂടെ പറഞ്ഞെ?"

എടീ വേന്ദ്രീ.. നിന്നെ കൊള്ളാമല്ലോ. നിൻറെ മറ്റവൻ എഴുതിയ വരികൾ സ്വന്തം ഭര്ത്താവിന്റെ വായിൽ നിന്നും തന്നെ കേൾക്കണം. എന്നാൽ നീ കേട്ടോ. ഇതോടെ നിൻറെ അന്ത്യമാ. നാളെത്തന്നെ നിൻറെ തന്തയെ എനിക്കൊന്ന് കാണണം. മോളെ ഇതാണോ പഠിപ്പിച്ച് വിട്ടേക്കുന്നെ എന്നറിയണം. വേണ്ടിവന്നാൽ കുടുംബകോടതി വരെ ഞാൻ കേറുമെടീ സുസു, നീ നോക്കിക്കോ. ഇങ്ങനെ കരുതി ഞാൻ ആ വരികൾ ഒന്നുകൂടി പറഞ്ഞു.

"എൻറെ ചക്കരേ, നിന്നെ കാണാതെ എനിക്ക് ഇരിക്കപ്പൊറുതിയില്ല. ഓരോ ദിവസവും എണ്ണിയെണ്ണി എൻറെ മനസ്സ് തളരുന്നു. ഇനി എത്രനാൾ കാത്തിരിക്കണം പ്രിയപ്പെട്ടവളെ?"

അവൾ ശരിക്കും ഞെട്ടിയോ? ഞെട്ടിതരിച്ചോ? തല ഉയർത്തി നോക്കി. അപ്പോൾ ആണ്ടാടാ സുസു കുലുങ്ങി കുലുങ്ങി ചിരിക്കുന്നു. എൻറെ പരുമല തിരുമേനി..! ഇവൾക്ക് ഇതെന്നാ പറ്റി? ആരോ അവൾക്ക് കൊടുത്ത പ്രേമലേഖനം ഈയുള്ളവൻ വായിച്ച് കേൾപ്പിച്ചപ്പോൾ പല്ലിളിച്ച് കാണിക്കുന്നോ? എന്നിട്ട് എന്നോട് മറിച്ച് ഒരു ചോദ്യം.

"ഇത് ആരെഴുതിയതാ?"

"ആരെഴുതാൻ? ഏതോ കള്ളകാമുകൻ, അല്ലാതാര്" എനിക്ക് തറവാനം മറിച്ചുവന്നു.

"കള്ളകാമുകനോ? എനിക്കോ? ദാണ്ടേ ഒരുമാതിരി പന്നവർത്തമാനം പറയല്ലേ"

എടായെടാ, ഇപ്പോൾ വാദി പ്രതിയായോ? അവളുടെ പേഴ്‌സിൽ നിന്നും ഞാൻ കയ്യോടെ പിടികൂടിയ കത്ത് ആരുടേയെന്ന് ചോദിക്കുമ്പോൾ തിരിച്ച് തറുതല പറയുന്നോ?"

"പിന്നെ ഏതു കോത്താഴത്തുകാരനാടീ ഈ എഴുത്ത് എഴുതി നിൻറെ പേഴ്‌സിൽ വച്ചത്? പറ"

എൻറെ മൂപ്പീര് കണ്ട് അവൾ ഒന്ന് തണുത്തു. ഇപ്പോൾ അവൾ മാപ്പ് ചോദിക്കും, ഇപ്പോൾ അവൾ കരയും, എന്നെ ഉപേക്ഷിക്കല്ലേ എന്നപേക്ഷിക്കും എന്ന പ്രതീക്ഷയിൽ ഞാൻകിടന്നപ്പോൾ, ആ തണുത്ത വലതുകൈ എൻറെ നെഞ്ചിലോട്ട് വച്ചിട്ട് ഒറ്റ പറച്ചിൽ.

"ഈ കോത്താഴത്തുകാരൻ!?"

ഞാനോ! ഞാൻ പ്രേമലേഖനം എഴുതുകയോ? എന്ന്? എവിടെ വച്ച്? ജീവിതത്തിൽ ഒരു നാരീമണികളെയും പ്രേമിച്ചിട്ടില്ലാത്ത ഈ എന്നോടാണോ കളി?

"ഞാനോ? നിനക്കോ? എപ്പോളാടി കുന്തമേ ഈ കത്ത് തന്നത്?" ഇരുട്ടെങ്കിലും പോക്കറ്റിൽ നിന്നും മടക്കിവച്ചിരുന്ന കത്തെടുത്ത് അവൾക്ക് നേരെ നീട്ടി. അവൾക്കുണ്ടോ കൂസൽ! ചിരിയോട് ചിരി. എൻറെ കൈയിൽ നിന്നും ആ കത്ത് കത്ത് തട്ടിപ്പറിച്ച് അവൾ ഇങ്ങനെ ഉരചെയ്‌തു.

"കല്യാണ നിശ്ചയം കഴിഞ്ഞ് കല്യാണം വരെ ഒരു മാസം ഗ്യാപ്പിൽ നിങ്ങൾ എന്നെ ഫോൺ വിളിച്ച് കൊഞ്ചിയത് ഒക്കെ മറന്നുപോയി അല്ലേ? അന്ന് കല്യാണ പ്രോക്കറിന്റെ കയ്യിൽ കൊടുത്തുവിട്ട ഈ കത്ത് നിങ്ങളല്ലാതെ വേറെ ഏത് കോന്തൻ ആണെഴുതിയത്. ഈ തറ ലാംഗ്വേജ് കണ്ടിട്ടും, ഹാൻഡ് റൈറ്റിംഗ് കണ്ടിട്ടുപോലും അത് മനസ്സിലായില്ലിയോ തമ്പുരാനെ?"

എൻറെ മനസ്സ് പത്ത് പന്ത്രണ്ട് വർഷം പുറകോട്ട് പാഞ്ഞു. സംഭവം ശരിയാണ്. അന്ന് ഏതാണ്ട് കുന്ത്രാണ്ടം കുറിച്ച് കൊടുത്തിരുന്നു. അതൊക്കെ അന്നേ മറന്നുപോയ കേസ്.  ഇത്രകാലം കഴിഞ്ഞിട്ടും ഫോസിൽ സൂക്ഷിച്ച് വയ്ക്കുന്നപോലെ ഇവൾ ഇത്??

"മൂത്ത് നരച്ചിരിക്കുമ്പോളാ ഇനി പ്രേമലേഖനം. നിങ്ങൾ ഒന്ന് പോയേ"

ഇതും പറഞ്ഞ് സുസു തിരിഞ്ഞ് ഒറ്റക്കിടപ്പ്. ഞാൻ മിഴുകസ്യ മലർന്നുകിടന്ന് മച്ചിൽ തൂങ്ങിച്ചാവാൻ കിടക്കുന്ന സർക്കാർ ഫാൻ നോക്കി. സംഭവം ശരിയാണ്. എനിക്ക് ഇപ്പോൾ പണ്ടത്തെപ്പോലെ ഓർമ്മ നിൽക്കുന്നില്ല. പലതും മറന്നുപോകുന്നു. ഈ സുസുവിനാണേൽ ഒടുക്കത്തെ ഓർമ്മയും. പാപഭാരവും പശ്ചാത്താപവും കൊണ്ട് വിവശനായി ഞാൻ അവളെ ഒന്ന് തോണ്ടി വിളിച്ചു.

"സുസു"

"ഉം"

"എന്നോട് കേറുവാണോ"

"ആ... എന്നെ സംശയിച്ചില്ലേ?"

"ഓ.. അതിപ്പോ എൻറെ പേഴ്‌സിൽ നിന്ന് നീ ഇങ്ങനെ ഒരു കുണ്ടാമണ്ടി തപ്പിയെടുത്താലും സംശയിക്കില്ലേ"

"പിന്നേ, പ്രേമലേഖനം. അതും നിങ്ങൾക്ക്? എന്നെ ചിരിപ്പിക്കാതെ പോ"

"എന്നാലും സുസു ഇത്ര നാൾ ഇതൊക്കെ നീ എങ്ങനെ സൂക്ഷിച്ച് വച്ചെടി? താലിമാലപോലും മാസത്തിൽ രണ്ടു വട്ടം കൊണ്ടുകളയുന്ന നീ..?

ഇതുകേട്ട സുസു കൈവശമിരുന്ന പ്രേമലേഖനം അവളുടെ തലയിണ കീഴിൽ പൂഴ്ത്തിവച്ചു. എന്നിട്ട്  പറഞ്ഞു.

"എനിക്കേ, ഇത് ആദ്യമായും അവസാനമായും കിട്ടിയ പ്രേമലേഖനമാ. അതാ പൊന്നോപൊടിയോ പോലെ കൊണ്ട് നടക്കുന്നെ. പിന്നെ ഒരുകാര്യം, മേലാൽ ഇമ്മാതിരി കള്ളത്തരം കൊണ്ട് വന്നേക്കരുത്. അല്ല അറിയാൻ മേലാഞ്ഞ് ചോദിക്കുവാ, നിങ്ങൾ എന്തിനാ എൻറെ പേഴ്‌സ് തപ്പിയേ"

"ഓ.. ചുമ്മാ.. നീ കിടന്ന് ഉറങ്ങാൻ നോക്ക്"

ഞാൻ തലയ്ക്ക് മീതെ പുതപ്പെടുത്തിട്ടു. അപ്പോളും എനിക്ക് കേൾക്കാമായിരുന്നു പുതപ്പിനകത്ത് സുസുവിന്റെ ചിരിയോടെയുള്ള പ്രതിവചനം.

"കള്ളൻ...വീട്ടുകള്ളൻ"

ഒടിയൻ

ഒടിയൻ - വായനാസ്വാദനം
-------------------------------------------

ഒറ്റയിരിപ്പിന്ന് വായിച്ചുതീർക്കാൻ പറ്റിയ മൂഡ് തരുന്ന പുസ്‌തകമാണ് പി.കണ്ണൻകുട്ടിയുടെ 'ഒടിയൻ' എന്ന നോവൽ.  കറന്റ്‌ ബുക്‌സിന്റെ സുവർണ്ണ ജൂബിലി നോവൽ മത്സരത്തിൽ സമ്മാനാർഹമായ കൃതിയാണിത്.

നമ്മുടെ മുന്നിൽനിന്നും മറഞ്ഞുപോകുന്ന ജീവിതരീതികൾ, സംസ്‌കാരങ്ങൾ ഒക്കെ തേടി എഴുത്തുകാരൻ നടത്തുന്ന ഒരു യാത്രയാണ് 'ഒടിയൻ'

ദേവീക്ഷേത്രത്തിൽ നിന്ന് ദേവി കുടിയേറിപ്പാർത്ത സ്ഥലമാണ് പറയത്തറ.  അവിടെ തലമുറ തലമുറയായി ഓടിയന്മാർ ഒടിവിദ്യ ചെയ്യുന്നു.  ഓടിയനായ കരിമണ്ടി കള്ള് മോഷ്ടിക്കാൻ പനയിൽ കയറി വീഴുന്നിടത്ത് കഥ തുടങ്ങുകയാണ്.

ആശുപത്രീ വാസം കഴിഞ്ഞ് കരിമണ്ടി ജീവച്ഛവമായി പിന്നീടുള്ള കാലം ജീവിക്കുന്നു.  കരിമണ്ടിയുടെ ഭാര്യ പറകാടത്തി.  മകൻ വെള്ളമായൻ.

പറക്കാടത്തിക്ക് ജീവിക്കാനുള്ള വകകൾ നൽകുന്ന മാലിനിമ്മയുടെ മകൻ ചന്തൻ അയൽപക്കത്തുള്ള രമണി എന്ന പെൺകുട്ടിക്ക് അവിഹിത ഗർഭം നൽകുന്നു. പെരുമഴയുള്ള ഒരു പാതിരാത്രി ചന്തൻ രമണിയെ വീട്ടിൽ തൻറെ പെണ്ണായി കൂട്ടികൊണ്ടുവന്നു.  രമണി താഴ്ന്ന ജാതിക്കാരിയാണ്. അവൾ കണ്ണൻ എന്ന അയല്പക്കക്കാരൻ പയ്യന് വീട്ടുകാർ പറഞ്ഞുവച്ചിരിക്കുന്നവളാണ്. കോലാർഖനിയിൽ ജോലിചെയ്യുന്ന കണ്ണൻ ഒത്തിരിപ്രതീക്ഷയോടെ കല്യാണത്തിന് വരികയും രമണി ഓടിപ്പോകുന്നതറിഞ്ഞ് എവിടേക്കോ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഒരു ദുരൂഹ അന്ത്യം.

കരിമണ്ടിയുടെ കാലശേഷം മകൻ വെള്ളമായൻ ഒടിയനാകുന്നു. പിന്നീടുള്ള മരണങ്ങൾ, പറകാടത്തിയുടെ അന്ത്യം,  കഥ വ്യത്യസ്‍തമായ രീതിയിൽ വായനക്കാരനെ ശ്വാസമടക്കി പിടിച്ചിരുത്തുന്ന രംഗങ്ങൾ.

നൂറ്റാണ്ടുകൾക്ക് മുമ്പ് ഓടിയന്മാരുടെ മുൻതലമുറയിലെ  ചെപ്പനെ നമ്പൂതിരി ശപിച്ച ശാപം പൂർണ്ണമാവുകയാണ്. ദേവീ ക്ഷേത്രത്തിലെ ദേവി നമ്പൂതിരിയുടെ കൂടെ ഒരു പെണ്ണിനെപ്പോലെ നടന്ന കാലത്ത്,  കാവിൽ ദേവിയെ തെറിയഭിഷേകം നടത്തികൊണ്ടിരുന്ന ചെപ്പനെ ദേവിക്ക് ഇഷ്ടപ്പെടുകയും, ക്ഷേത്രത്തിൻറെ ശ്രീകോവിൽ ഉപേക്ഷിച്ച് ചെപ്പന്റെ കൂടെ കാവിൽ കൂടുകയും ചെയ്‌തു.  ഇതുകണ്ട നമ്പൂതിരി ചെപ്പനേയും തലമുറയെയും ശപിക്കുന്നു. കഥ അവസാനിക്കുന്നത് ഈ ശാപം പൂർത്തിയാകുന്നതോടെയാണ്.

ഭാവമാറ്റം വന്ന വെള്ളമായൻ  കാവ് ഉപേക്ഷിച്ച് പരുത്തിപ്പള്ളിയിലും വായനക്കാരൻറെ മനസ്സിലും അലയാൻ വിട്ട് പി. കണ്ണൻകുട്ടി എന്ന എഴുത്തുകാരൻ കഥ അവസാനിപ്പിക്കുന്നു.

120 പേജുള്ള ഈ നോവലിൽ തലമുറകളുടെ കഥയാണ് കഥാകാരൻ കാച്ചിക്കുറുക്കി പറയുന്നത്. ബോറടിക്കാത്ത വായാനാനുഭവം.  ഐതീഹ്യങ്ങളും, മിത്തുകളും തേടിപോകുന്നവർക്ക് പ്രത്യേക അനുഭവം നൽകുന്ന എഴുത്ത്. തുടക്കത്തിലെ ചെറിയ അവ്യക്തത മാറി ആകാംഷ ജനിപ്പിച്ച് കഥ മുന്നേറുകയാണ്.

അടുത്തകാലത്ത് വായിച്ച നല്ലൊരു എഴുത്ത്, ആഖ്യാന ശൈലി,  നല്ലൊരു കഥ. അതാണ് 'ഒടിയൻ'.

--------------------
ഒടിയൻ (നോവൽ)
പി. കണ്ണൻകുട്ടി
പേജ് : 120
പ്രസാധകർ : ഡി.സി ബുക്‌സ്
വില : 110 രൂപാ 

ബിന്ദു തിയേറ്റർ

മഞ്ഞിലും മനസ്സിലും ചേക്കേറും ഗാനം
----------------------------------------

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് നാട്ടിലെ (കലഞ്ഞൂർ) ബിന്ദു തിയേറ്ററിലെ ഏറ്റവും മുന്നിലെ സീറ്റിൽ ഇരുന്ന് ഉല്ലാസത്തോടെ 'രക്തം' എന്ന സിനിമ കണ്ടത്. പെങ്ങളെ കെട്ടിച്ചയച്ച വീട്ടിൽ പോയപ്പോൾ അവിടുന്ന് കിട്ടിയ സൽക്കാരങ്ങളിൽ ഒന്നായിരുന്നു അത്. രാത്രിയിലെ ഫാസ്റ്റ് ഷോ കാണൽ വീട്ടിൽ അനുവദിനീയം അല്ലാതിരുന്ന കാലത്ത് അളിയന്റെ അനിയന്റെ കൈപിടിച്ചാണ് ബിന്ദു തിയേറ്ററിലെ ഒരു കൈ മാത്രം കടത്താൻ പറ്റുന്ന ടിക്കറ്റ് കൗണ്ടറിലെ ദ്വാരത്തിനു മുന്നിൽ ഏറെനേരം വരിവരിയായി നല്ല പട്ടച്ചാരായതിന്റെ മണമുള്ള ചേട്ടായിമാരുടെ കൂടെ നിന്ന് ടിക്കെറ്റെടുത്ത് കയറിയത്.

ആ സിനിമയിലെ രണ്ട് പാട്ടുകൾ ഏറെക്കാലം ഞാൻ മനസ്സിലും ചുണ്ടിലും മൂളി നടന്നു. ജോൺസൺ മാഷ് ഈണം നൽകി ദാസേട്ടനും വാണിജയറാമും പാടിയ 'അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു..',  'മഞ്ഞിൽ ചേക്കേറും മകര പെൺപക്ഷി'  എന്നിവയായിരുന്നു ആ ഗാനങ്ങൾ.

പെങ്ങളുടെ വീട്ടിൽ ഇടയ്ക്കിടെ പോകുന്നത് ഈ സിനിമാ പ്രാന്ത് മൂത്തിട്ട് തന്നെയായിരുന്നു. പെങ്ങളും അളിയനും എന്നും കുന്നും ഒന്ന് തന്നെ. പക്ഷേ ബിന്ദു തിയേറ്ററിലെ സിനിമാ മാറി മാറി വരും.  അവരുടെ വീട്ടിൽ ഇരുന്നാൽ തിയേറ്ററിലെ റിക്കോഡ്‌ കേൾക്കാം. അത് കേൾക്കുമ്പോൾ ഞാൻ ചുമ്മാതെ അറിയാതെ മട്ടിൽ ചോദിക്കും. "അതെവിടുന്നാ പാട്ട് കേൾക്കുന്നേ?" അപ്പോൾ പാവം അളിയൻ പറയും "ഡാ അത് സിലിമാ കൊട്ടകയിൽ നിന്നാ,  എന്താ നിനക്ക് സിനിമക്ക് പോണോ?" ഞാൻ പോകണമെന്നോ പോകണ്ടാന്നോ പറയില്ല (പെങ്ങളുടെ പിച്ച്, ഞൊണ്ടൽ ഒക്കെ  പേടിച്ച്). അപ്പോൾ അളിയൻ പുള്ളിയുടെ ഇളയ സഹോദരൻ ജോണ്സന്റെ കയ്യിൽ പൈസ കൊടുത്തിട്ട് പറയും. "ഡാ ഇവനെ കൊണ്ട് സിനിമാ കാണിക്ക്". സഹോദരനും, എനിക്കും സന്തോഷം. പിന്നീടും പെങ്ങളുടെ വീട്ടിൽ ചെല്ലുമ്പോൾ ഇതേ ചോദ്യം ഞാൻ ചോദിക്കും "അളിയാ, ആ പാട്ട് എവിടുന്നാ..". അത് കേൾക്കുമ്പോൾ തന്നെ അളിയൻ സിനിമക്ക് എന്നെ പറഞ്ഞുവിടും. പിന്നീട് ചോദിക്കാതെയും. അങ്ങനെ അളിയനെ ഓസി രക്തം, ചമ്പൽക്കാട്, പൗർണമിരാത്രി (ത്രി ഡി) എന്നിങ്ങനെ എത്രയെത്ര സിനിമകൾ. ഒരു പക്ഷേ അളിയൻ പോലും ഇത് മറന്നു കാണും. പാവം.

ഇന്ന് മുപ്പത്തെട്ട് വർഷങ്ങൾക്ക് ശേഷം ഇഷ്ടപെട്ട ആ ഗാനം ചുണ്ടിൽ നൃത്തം വയ്ക്കുമ്പോൾ പോയ കാലം അറിയാതെ ഒരു ഫ്ലാഷ്ബാക്ക് പോലെ ബിന്ദു തിയേറ്റർ മനസ്സിന്റെ സ്‌ക്രീനിൽ തെളിയുന്നു. മുളയും പനമ്പും കൊണ്ട് പണിത ഭിത്തികളും, ഓലമേഞ്ഞ മേൽക്കൂരയും, കറുത്ത വലിയ തൂണുകളും സ്‌ക്രീനിനുമുന്നിൽ 'ഫയർ' എന്നെഴുതി മണൽ നിറച്ച തൊട്ടികളും,  കത്തിയും കത്താതെയും കറുത്ത കർട്ടൻ ഇട്ട വാതിലിനു മുകളിലെ 'വഴി' എന്ന ചുവന്ന വെട്ടവും, മൂന്നര പാട്ട് കഴിഞ്ഞ് നാട്ടുകാരുടെ കൂക്കുവിളിക്ക് ശേഷം കേന്ദ്രഗവണ്മന്റിന്റെ പരുപരുത്ത ന്യൂസ് റീലുകൾക്ക് ശേഷം പൊട്ടലിലും ചീറ്റലിലും ഓടിത്തുടങ്ങുന്ന ഇടയ്ക്ക് ഫിലിം പൊട്ടുമ്പോൾ തെറിവിളി മുഴക്കത്തിന് ശേഷം വീണ്ടും തുടരുന്ന കളർ മലയാള സിനിമ.  കടലയും, സോഡയും, കപ്പലണ്ടി മിഠായിയും തിയേറ്ററിൽ വിൽക്കുന്ന ഇടവേളകൾ.

ബിന്ദു തിയേറ്റർ ഒക്കെ എന്നേ പൂട്ടി. തുരുമ്പിച്ച ഗേറ്റും അസ്ഥികൂടം പോലെ പഴയ ടിക്കറ്റ് കൗണ്ടറിന്റെ ഭാഗവും ബാക്കി. എങ്കിലും മനസ്സിൽ തുരുമ്പിക്കാതെ, ഗേറ്റടയ്ക്കാതെ, പൊട്ടിപ്പൊളിഞ്ഞ് പോകാതെ ആ ഗാനം ചുണ്ടിൽ നിലനിൽക്കുന്നു.....ഇന്നും.

Wednesday, April 10, 2019

മനസ്സിലെ തണൽമരങ്ങൾ - 06

മനസ്സിലെ തണൽമരങ്ങൾ - 06
എന്നെ ചോരനാക്കിയ മരം
----------------------------

മുറിഞ്ഞകൽ മുതൽ കൂടൽവരെ മനസ്സിൽ പതിഞ്ഞ പാതയോരത്തെ  തണൽമരങ്ങളിൽ ഏറെയും മാവുകൾ ആയിരുന്നു എന്നതാണ് സത്യം.  ഗാന്ധിമുക്കിന് അടുത്തുള്ള പഴയ നഴ്‌സറിയുടെ മുന്നിലുള്ളതും, ഭണ്ഡാരത്ത്കാവിന് മുന്നിലുള്ളതുമായ രണ്ട് മാവുകളെപ്പറ്റി കഥകൾ മുമ്പ് ഞാൻ  പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ മാവിന്റെ കഥ വ്യത്യസ്‍തമാണ്. മനസ്സിൽ ഒരു നീറ്റലായി ഇന്നും നിലനിൽക്കുന്നതാണ് ഈ  വൻവൃക്ഷത്തിന്റെ കഥ.

ഗാന്ധിമുക്കിന് നിന്ന് അമ്പലപ്പടിയിലേക്ക് നടക്കുമ്പോൾ നൂറുമീറ്റർ ദൂരത്തിൽ റോഡിൻറെ വലതുവശത്ത് നെഞ്ചുവിരിച്ച് നിൽക്കുന്ന ഒരു നാട്ടുമാവ് ഉണ്ടായിരുന്നു. അവിടെനിന്ന് രണ്ട് വേലിചാടിയാൽ എൻറെ വീടായി.

മുള്ളുവേലികൾ ചാടുന്നത് ഹരവും, മുള്ളുകമ്പികൾക്കിടയിലൂടെ ഊർന്നിറങ്ങുന്നവർ വീരന്മാർ ആണെന്നും ചിന്തിച്ച് വാണിരുന്ന ബാല്യകാലം. അന്ന് മനസ്സിനെ സ്വാധീനിച്ചിരുന്ന വലിയവൃക്ഷം ഈ മാവായിരുന്നു.

അവിടെ തോടിനോട് ചേർന്ന് കുറെ പുരയിടവും, ഓടിട്ട ഒരു വീടും, തൊട്ടരികത്ത് നീണ്ടുകിടക്കുന്ന പാടശേഖരവും.  റോഡിന്റെ ഓരത്തായിട്ടാണ്  ഈ വൻമാവ് നിന്നിരുന്നത്. ഞങ്ങൾ ആ വീടിനും സ്ഥലത്തിനും 'കുമ്പളാംപൊയ്‌കക്കാരുടെ സ്ഥലം' എന്നാണ് വിളിച്ചിരുന്നത്. അന്ന് പല കുടുംബങ്ങളും അങ്ങനെയാണ് അറിയിൽപെട്ടിരുന്നത്. മനുഷ്യവാസം അധികം ഇല്ലാതിരിക്കുന്ന കാലത്തെങ്ങോ പലസ്ഥലങ്ങളിൽ നിന്നും വന്നു പാർത്തവരെ, അവർ വന്ന സ്ഥലത്തിന്റെ പേരിൽ അറിയപ്പെട്ടിരുന്നു. അങ്ങനെയാണ് അയൽപക്കത്തുള്ളവർക്ക്  കോന്നിക്കാർ, റാന്നിക്കാർ, കോഴഞ്ചേരിക്കാർ, മൈലപ്രാക്കാർ എന്നൊക്കെ വിളിപ്പേരുണ്ടായത്.

മേൽപറഞ്ഞ കുമ്പളാംപൊയ്‌കക്കാരുടെ വലിയ മാവിൻറെ തൊട്ടടുത്ത് ഉണ്ടായിരുന്ന ഓടിട്ട വീട്ടിൽ  കാലാകാലങ്ങളിൽ സ്ഥിരതാമസക്കാരില്ലാതെ മാറിമാറി പലരും വസിച്ചിരുന്നു. എൻറെ ബാല്യകാലത്ത്  ആ പറമ്പ് നോക്കിനടത്തിയിരുന്ന ബേബിച്ചായനോ അവരുടെ കുടുംബക്കാരോ ഒക്കെയാണ് ആ വീട്ടിൽ താമസിച്ചിരുന്നത്. ഈ ബേബിച്ചായൻ ഒരു സംഭവം ആയിരുന്നു. നല്ല ഉയരം. കട്ടയാൻ ശരീരം. ശരീരത്തിനേക്കാൾ വലിയ വയർ. കണ്ടാൽ ഒരു ഫയൽവാൻ ലൂക്ക്.  വയറിന് താഴെയോ മുകളിലോ എന്നറിയാതെ ഉടുത്തിരിക്കുന്ന കരയൻ കൈലി. പള്ളിയിലോ പുറത്തോ പോകുമ്പോൾ അല്ലാതെ ബേബിച്ചായൻ ഷർട്ട് ഇടുകയേ ഇല്ല. വലിയ വയർ കാട്ടി ബേബിച്ചായൻ വരുമ്പോൾ ആ വയറിനുള്ളിൽ കുട്ടികൾ ഉണ്ടോ എന്ന് ഞങ്ങൾ സ്വാഭാവികമായും സംശയിച്ചിരുന്നു. ആണുങ്ങൾ പ്രസവിക്കില്ല എന്ന സത്യം പിൽകാലത്ത് അറിഞ്ഞപ്പോൾ ആ വിഢിത്തരം ഓർത്ത് ഞങ്ങൾ ചിരിച്ചു. എന്തായാലും വലിയ വയറുമായി നടന്നുവരുന്ന ബേബിച്ചായന് നാട്ടുകാർ ഒരു പേരിട്ടു. 'പൂണൻബേബിച്ചായൻ'.

ബേബിച്ചായനെ ഞങ്ങൾക്ക് പേടിയായിരുന്നു. കാരണം കുമ്പളാം പൊയ്‌കക്കാരുടെ വസ്തുവിൽ കയറുമ്പോളും, അവിടെയുള്ള ചിറയിൽ കുളിക്കുമ്പോളും ഈ കാട്ടാഗുസ്തിക്കാരൻ ഞങ്ങൾ പിള്ളേരെ വിരട്ടിവിടും. ഇദ്ദേഹമാണ് ആ വസ്തുവിന്റെ നോട്ടക്കാരൻ. ഞങ്ങളെ ഒക്കെ കാണുമ്പോൾ ബേബിച്ചായൻ കയ്യിലിരിക്കുന്ന മുട്ടൻ വടി ഉയർത്തിക്കാണിക്കും. അതുകണ്ട് പേടിച്ചുതൂറികളായ ഞങ്ങൾ വേലിചാടി ഓടും.

റോഡിൻറെ ഓരത്ത് നിൽക്കുന്ന ആ മാവ് ഒന്നിടവിട്ട വർഷങ്ങളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യും.  മാവിലെ മാമ്പഴക്കാലം ഒരുത്സവം തന്നെയായിരുന്നു. കാറ്റത്ത് 'ടപ്പോ' എന്ന ശബ്ദത്തിൽ വീഴുന്ന മാങ്ങകൾ കരസ്ഥമാക്കാൻ നല്ല സ്പോർട്സ്മാൻ സ്പിരിറ്റ് തന്നെ വേണമായിരുന്നു. കയ്യൂക്കുള്ളവൻ അവിടെ കാര്യക്കാരൻ.  കയ്യൂക്കില്ലാതെ എന്നെപ്പോലെ 'അശു'വായ പിള്ളേർക്ക് അത് കടിച്ച് ഈമ്പിക്കുടിക്കുന്നവനെ നോക്കി വെള്ളമിറക്കൽ മാത്രം ബാക്കി.  വീഴുന്ന മാങ്ങാ കരിയിലേയ്ക്കിടയിൽനിന്നും ഓടിച്ചെന്നെടുത്ത് നിക്കറിൽ ഉരച്ച് ചുന കളഞ്ഞ്, കടിച്ച് പൊട്ടിച്ച്, ഞെക്കി ഞെക്കി വലിച്ചുകുടിക്കുന്ന സ്വാദും, അനുഭൂതിയും ഒന്നുവേറെതന്നെയായിരുന്നു.

കുമ്പളാംപൊയ്‌കക്കാരുടെ ആ മാവ് ആ പ്രദേശത്തെ ഏറ്റവും തലയെടുപ്പുള്ളതും രണ്ട് മൂന്നാൾക്കാർ പിടിച്ചാൽ പിടി മുറ്റാത്തതുമായിരുന്നു. അത്രയും നീളത്തിലും വണ്ണത്തിലും ഉള്ള വലിയ മാവ് ഞാൻ ജീവിതത്തിൽ പിന്നീട് കണ്ടട്ടില്ല.  അതിനോട് അന്ന് കിടപിടിക്കാൻ അമ്പലപ്പടിയിലെ പുളിയും, പാലമരവും മാത്രമാണ്  ഉണ്ടായിരുന്നത്.  ആ മാവിൻറെ മുകളിൽ നൂറുകണക്കിന് കിളികൾ വസിച്ചിരുന്നു. അണ്ണാന്മാർ പൊത്തുകളിൽ കൂടുകെട്ടി താമസിച്ചിരുന്നു. പരുന്തുപോലുള്ള മുട്ടൻ പക്ഷികൾ ഉയരത്തിൽ മനുഷ്യസ്പർശം ഏൽക്കാത്ത ചില്ലകളിൽ പാർത്തിരുന്നു.

സ്‌കൂൾ അവധിക്കാലത്തായിരുന്നു ആ വൻമരം മാമ്പഴം തന്നിരുന്നത്. മരത്തിൻറെ വലിപ്പം പോലെത്തന്നെ മാമ്പഴവും ആ പ്രദേശത്തുള്ള ഏറ്റവും വലുത് തന്നെ. രണ്ടോ മൂന്നോ എണ്ണം കഴിച്ചാൽ വയർ നിറയും, ഏമ്പക്കവും  വരും.  പച്ചനിറത്തിനു മേലെ കറുത്ത പുള്ളി പടർന്ന  മാമ്പഴം കടിച്ചാൽ ചുനയൂറി വരും. കൊതിപ്പിക്കുന്ന മണം.  മഞ്ഞനിറമുള്ള നാരുകളാൽ സമൃദ്ധമായ തേൻ നിറച്ചപോലെയുള്ള മാംസളഭാഗം വലിച്ചുകുടിക്കുന്നത് ഓർത്താൽ തന്നെ വായിൽ വെള്ളമൂറും.  പകൽ സമയങ്ങളിൽ പാടത്തും പറമ്പിലും കൃഷി ചെയ്യുന്നവർ ആ മരത്തിൻറെ ചോട്ടിൽ വന്നിരിക്കുകയും, വിശ്രമിക്കുകയും ഇടയ്ക്കിടെ വീഴുന്ന മാമ്പഴം പെറുക്കി തിന്നുകയും ചെയ്യും.  എന്നെപ്പോലുള്ള അശക്തരായവർക്ക് അവിടെച്ചെന്ന് മാമ്പഴം പെറുക്കുക എന്നത് പകൽസമയം അപ്രാപ്യമായിരുന്നു.

മാമ്പഴത്തിൻറെ സ്വാദും ഗന്ധവും നൽകിയ ത്വര എന്നെ വലിയ ചോരനാക്കി മാറ്റി എന്നതാണ് സത്യം. പകൽ സമയം കയ്യെത്താകനി ആയിരുന്ന മാമ്പഴം അതിരാവിലെ ലോകം ഉണരും മുമ്പ് പോയി തപ്പാൻ ഞാൻ അനിയനെ കൂട്ടുപിടിച്ചു. അങ്ങനെ കിഴക്ക് പാങ്ങോട്ട് മലയിൽ പകലോൻ ഉണരും മുമ്പ് ഞങ്ങൾ ഉണരും. ഈടികെട്ടുകൾ ചാടി, മുള്ളുവേലികൾക്കിടയിലൂടെ ഊർന്നിറങ്ങും. നിക്കറിന്റെ പോക്കറ്റിലും, തോർത്തിലും രാത്രിമുഴുവൻ കാറ്റത്തും, വവ്വാലുകളുടെ താഡനമേറ്റും വീണുകിടക്കുന്ന മാമ്പഴങ്ങൾ പെറുക്കി നിറയ്ക്കും.  പൂണൻബേബിച്ചായൻ ഉണരും മുമ്പ്, മാവിൻറെ എതിർവശത്തുള്ള കോലത്തെ അനിയച്ചന്റെ വളർത്തുനായ  അറിയും മുമ്പേ; ഇരുളിൻറെ മറവിൽ കരിയിലപോലും അനങ്ങാതെ അപ്പൻറെ നാലുബാറ്ററിയുടെ എവറെഡി ടോർച്ച് മിന്നിച്ച് ഞാനും അനിയനും മോഷണം നടത്തി വീട്ടിലെത്തും.  അതിസാഹസികമായ മോഷണം!  ആ പ്രയത്നത്തിൽ ഏറ്റവും പ്രയാസം കോലത്തെ അനിയച്ചന്റെ നായയുടെ കുരയാണ്. നായ കുരച്ചാൽ പൂണൻബേബിച്ചായൻ ചാടി എണീക്കും. വടിയും ചുഴറ്റി "ആരാടാ അവിടെ..?!" എന്ന് പറഞ്ഞ് ഓടിവന്ന് ഞങ്ങളെ പിടികൂടും. പിന്നത്തെ പുകിൽ പറയണ്ടായല്ലോ.

അങ്ങനെ കോലത്തെ നായയെയും, ബേബിച്ചായനെയും കബളിപ്പിച്ച് പെറുക്കികൊണ്ട് വരുന്ന നാട്ടുമാങ്ങയുടെ അധിപതികൾ ഞങ്ങളാണ്. വയറുനിറച്ച് മങ്ങാതിന്നാം. എത്ര തിന്നാലും മടുപ്പില്ലാത്ത മധുരം. ആ മാധുര്യവും, സ്വാദും വീണ്ടും വീണ്ടും ഞങ്ങളെ ചോരമാരാക്കി. ചില ദിവസങ്ങളിൽ രാത്രി വേനൽ മഴപെയ്യും. കാറ്റത്ത് ചില്ലകൾ ഉലഞ്ഞ് താഴെവീണുകിടക്കുന്ന മാങ്ങകളുടെ ചാകരയായിരിക്കും അന്നൊക്കെ.

ഈ വർഷം കായ്ച്ചാൽ അടുത്ത വർഷം മാവ് കായ്ക്കില്ല. ആ വർഷങ്ങളിൽ മാവിൻ ചുവട്ടിൽ ആളും അനക്കവും ഉണ്ടാവുകയുമില്ല, ഉത്സവപ്രതീയുമില്ല. ശാന്തം, സുന്ദരം. എന്നാൽ അടുത്ത വർഷം വീണ്ടും മാവ് പൂക്കും. ഉത്സവത്തിന് കൊടിയേറുകയും ചെയ്യും.

കാലചക്രം അതിവേഗമാണ് കറങ്ങുന്നത്. സ്‌കൂൾ കാലം കഴിഞ്ഞു. അവിടെത്തന്നെ വൊക്കേഷണൽ ഹയർ സെക്കണ്ടറിയും കഴിഞ്ഞ്, കോളേജിലേക്കും പിന്നീട് ജോലിക്കായി നഗരത്തിലേക്കും ഞാൻ ചേക്കേറി. തിരക്കിൻറെ ഉന്മാദാവസ്ഥയിൽ ഒരുദിവസം  ആ വാർത്ത കേട്ടു. 'കുമ്പളാം പൊയ്‌കക്കാരുടെ വസ്തുവിലെ നാട്ടുമാവ് വെട്ടിക്കളയാൻ പോകുന്നു!?'  കേട്ടപ്പോൾ ഒരു മിന്നൽപിണർ എന്നിലൂടെ പാഞ്ഞുപോയി. മാമ്പഴത്തിനായി ആ മരത്തിൻചുവട്ടിലേക്ക് ഓടിയകാലുകൾ മരവിച്ചു നിന്നു. അപ്രതീക്ഷിതമായി ഒരു ആത്മാർത്ഥസുഹൃത്തിന്റെ മരണവാർത്ത കേൾക്കുന്ന പ്രതീതിയാണ് എനിക്കപ്പോൾ ഉണ്ടായത്. സ്ഥലകാലബോധം വീണ്ടെടുത്ത ഞാൻ ഓടി, ആ മാവിൻ ചുവട്ടിലേക്ക്.

അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച്ച ഹൃദയഭേദകമായിരുന്നു.   മഴുവും, വാക്കത്തിയും, അറക്കവാളുമായി ഒരു സംഘം ആ മരത്തിന് ചുറ്റും ഭഗീരഥപ്രയത്നത്തിൽ.  മരത്തിൻറെ മുകളിൽ ചിലർ വലിഞ്ഞുകേറി ചില്ലകൾ ഓരോന്നായി മുറിച്ച് കയറുകൊണ്ട് കെട്ടിയിറക്കുന്നു.  താഴെ കടയ്ക്കൽ ശക്തമായി കോടാലികൾ ഉയർന്നുപൊങ്ങുന്നു. അത് വെട്ടുന്നവരുടെ ഒച്ചയും അണപ്പും മരണമണി പോലെ എനിക്കനുഭവപ്പെട്ടു.  വെട്ടിയിട്ട മരച്ചില്ലകൾക്കിടയിൽ പറക്കമുറ്റാത്ത കിളികുഞ്ഞുങ്ങൾ വലിയവായിൽ ചിലച്ചു, ചെറുമുട്ടകൾ പൊട്ടിക്കിടക്കുന്നു. തള്ളക്കിളികൾ കരഞ്ഞുകൊണ്ട് പറന്നുനടന്നു. കാക്കകൾ അപായസൂചന നൽകി കൂട്ടം കൂട്ടമായി ചിലച്ചു. അണ്ണാറക്കണ്ണമാർ പൊത്തിൽനിന്നിറങ്ങി ഓടി രക്ഷപെട്ടു. മരത്തിൻറെ ഏറ്റവും മുകളിൽ കൂടുകെട്ടിയിരുന്ന പരുന്തുകൾ അടുത്തൊരു വാസസ്ഥലം തേടിപ്പോയി.  എനിക്കതൊന്നും കണ്ടുനിൽക്കാനുള്ള ത്രാണി ഇല്ലായിരുന്നു.

ഒന്ന് രണ്ട് ദിവസത്തെ പ്രയത്നം കൊണ്ട് രണ്ടാൾ പിടിച്ചാൽ പിടിമുറ്റാത്ത ആ വൻമരം നിലംപതിച്ചു! തലമുറകളെ തേനൂട്ടിയ മാവിന്റെ മുറിപ്പാടുകളിൽ നിന്നും ഊറിവരുന്ന കൊഴുത്ത സ്രവം ഞാൻ തൊട്ടുനോക്കി. പ്രകൃതിയുടെ കണ്ണുനീരാണത്. തലമുറകളുടെ വിലാപം ഘനീഭവിച്ചതാണത്.

ഇടറുന്ന നെഞ്ചും, പിടയ്ക്കുന്ന ചിന്തകളുമായി ഞാൻ തിരികെ നടന്നു. പറമ്പ് എന്റെയല്ല. മാവും എന്റെയല്ല. ജന്മിയുടെ പുരയിടത്തിൽ നിന്നും അടിച്ചിറക്കപെട്ട കുടിയാന്റെ മനസ്സുമാത്രമായിരുന്നു  എനിക്കപ്പോൾ. ഞാൻ എന്നോടുതന്നെ പറഞ്ഞു "ഇനിയൊരു തലമുറയും ഈ മാവിനോളം തലയെടുപ്പോടെ ഒരു വൃക്ഷം ഇവിടെ  കാണാൻ പോകുന്നില്ല"  അത് ഇന്നും  അലംഘനീയമായ സത്യംപോലെ നിലകൊള്ളുന്നു.

കാലം ഏറെ കഴിഞ്ഞു. ഇന്നും കുമ്പളാം പൊയ്‌കക്കാരുടെ വസ്തുവിലെ ആ മാവ് മനസ്സിൽനിന്നും പറിച്ചെറിയാൻ കഴിയുന്നില്ല. വീട്ടിൽനിന്നിറങ്ങി ഗാന്ധിമുക്കിലേക്ക്  നടക്കുമ്പോൾ അറിയാതെ കണ്ണുകൾ ആ പറമ്പിലേക്ക് നോക്കിപ്പോകും. പൊട്ടിപ്പൊളിഞ്ഞ മതിലും, മുള്ളുവേലിയും ഇന്നും ഗതകാലസമരണയുടെ മാമ്പഴച്ചുനയും, ചൂരും, ഗന്ധവും ഉണർത്തി അവിടെയുണ്ട്.  മാവ് നിന്ന സ്ഥലം തിരിച്ചറിയാൻപോലും പറ്റാതെ കാടുപിടിച്ച് കിടക്കുന്നു.

പൂണൻബേബിച്ചയനും, കോലത്തെ വീടും, നായയും എല്ലാം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എന്നാൽ കുമ്പളാംപൊയ്‌കക്കാരുടെ ആ പഴയവീട് ഇന്നും പറയാൻ മറന്ന കഥയുടെ ബാക്കിപോലെ അവിടെയുണ്ട്. ആ വീട് കാണുമ്പോൾ ഞാൻ ഓർക്കും;  കരിയില അനങ്ങാതെ, എവറെഡിയുടെ ഞെക്ക് ടോർച്ചിന്റെ നേർത്ത മഞ്ഞവെളിച്ചത്തിൽ, കമ്പിവേലിക്കിടയിലൂടെ ഊർന്നിറങ്ങി, ഈടികെട്ടുകൾ നിറങ്ങിയിറങ്ങി നടത്തിയ മോഷണം. നിക്കറിൻറെ പോക്കറ്റിലും, മുണ്ടിലും, തോർത്തിലും നിറച്ച് മാമ്പഴവുമായി പാടുപെട്ട് വീട്ടിലെത്തി നടുനിവർക്കുന്ന ആസ്വാദനത്തിന്റെ ആശ്വാസം.

മാമ്പഴച്ചുനയേറ്റ് മനസ്സ് പൊള്ളിയ പാടുകൾ കാലത്തിന് ഒരിക്കലും മായിക്കാനാകില്ലല്ലോ ദൈവമേ!!

മയിൽ കഥ പീലിവിടർത്തുമ്പോൾ

മയിൽ കഥ പീലിവിടർത്തുമ്പോൾ 

മയിൽ! ദുബായി നഗരത്തിലെ ഏറ്റവും തിരക്കുള്ള ഷെയ്ഖ് സായിദ് റോഡിൽ!

എമിറേറ്റ്‌സ് ടവ്വറിന് അടുത്തുള്ള സൂമിലേക്ക്  (Zoom) വൈകുന്നേരം ഞാൻ നടന്നത്, പെട്ടെന്നെവിടെനിന്നോ വിളിക്കാത്ത അതിഥിപോലെ വിശപ്പ് വന്നുകയറിയതിനാൽ സ്‌നാക്‌സ് വല്ലതും വാങ്ങാം എന്നുകരുതിയാണ്. എന്നാൽ സൂമിൻറെ വാതുക്കൽ വർണ്ണപീലികളുടെ യൂണിഫോമിൽ ഒരാൾ നിന്ന് എൻറെ ആഗമനോദ്ധേശത്തെ മാറ്റിക്കളഞ്ഞു. ഒച്ചയൊന്നുമുണ്ടാക്കാതെ ഒതുങ്ങി തലപൊക്കിയും, താഴ്ത്തിയും എന്തോ തിരയുകയാണ് പാവം. എന്റെയോ അതുവഴി വന്നുപോകുന്നവരുടെയോ സാമീപ്യം അവൻ ശ്രദ്ധിക്കുന്നതേയില്ല.

വളർന്നു വരുന്നൊരു ആൺമയിലാണിത് . വർണ്ണശോഭ കവിഞ്ഞുനിൽക്കുന്ന തലയും പൂർണ്ണ വളർച്ചയെത്താത്ത പീലികളും. നമ്മുടെ സുബ്രഹ്മണ്യനും, കള്ളക്കണ്ണനും ഇവനെക്കൂടാതെ ജീവിതമില്ലല്ലോ എന്നൊക്കെ ആലോചിച്ചുകൊണ്ട്  ഞാൻ  നിൽക്കുമ്പോൾ സൂമിലെ ഒരു ജോലിക്കാരൻ ഒരു കവർ ബിസ്‌കറ്റ് പൊട്ടിച്ച് മുറിച്ച് മയിലിന് ഇട്ടുകൊടുത്തു. അതുശരി. ഈ ബിസ്‌കറ്റ് തിന്നാൻ വേണ്ടിയാണ് ഇവൻ എമിറേറ്റ്‌സ് ടവറിലെ വാസസ്ഥലത്തുനിന്നും ഇരുനൂറ്, മുന്നൂറ് മീറ്റർ ദൂരത്ത്  തിരക്കുള്ള ഈ റോഡിൻറെ ഓരത്തേക്ക് വന്നുനിൽക്കുന്നത്!  അമ്പട കേമാ..! എനിക്ക് കൗതുകം തോന്നി. ഒപ്പം നിന്ന് രണ്ട് സെൽഫിയെടുക്കാൻ അവന് വിരോധം ഒന്നുമുണ്ടാകില്ലല്ലോ.

മയിലിനെ കണ്ട് അതുവഴി പോയ കുറെ ടൂറിസ്റ്റുകൾ കറണ്ട് കമ്പിയിൽ കാൽ തട്ടിയപോലെ ഷോക്കടിച്ച് നിന്നു. ഞാൻ മയിലിനെ തൊട്ട് തലോടി നിൽക്കുന്നത് അവർക്ക് കൗതുകം തോന്നിയിരിക്കാം. അതിലൊരുത്തൻ മുന്നോട്ട് വന്ന് എന്നോട് ചോദിച്ചു.

"ഹായ്... ഞാനൊരു ഫോട്ടോ എടുത്തോട്ടെ?"

ദൈവമേ! എന്നോടാണോ ? ആ വെള്ളക്കാരൻ ആപാദചൂഡം ഞാൻ ഒന്നുനോക്കി. വഴിയേപോകുന്ന എൻറെ അനുവാദം എന്തിനാണിയാൾക്ക്? എന്തായാലും പത്തിരുനൂറ്‌ വർഷം ഇവറ്റകൾ നമ്മളെ ഇന്ത്യയിൽ വന്ന് അടക്കിഭരിച്ചതല്ലേ..കിടക്കട്ടെ ഇത്തിരി ജാടയും വേലയും! മസിൽ ഒന്ന് വിട്ടുപിടിച്ച് നിന്നശേഷം ഞാൻ പറഞ്ഞു.

"യെസ് ... തീർച്ചയായും"

വെള്ളക്കാരനും കൂടെയുണ്ടായിരുന്ന കുട്ടിയുടുപ്പുകാരിക്കും സന്തോഷമായി. കൂടിനിന്നവരെല്ലാം മയിനൊപ്പം നിന്ന് ഫോട്ടോയെടുത്തു. മയിലാണേൽ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കൂസലില്ലാതെ നിൽപ്പാണ്.

"സുഹൃത്തേ, ഈ മയിൽ എവിടെനിന്ന് വരുന്നു?" വെള്ളക്കാരൻ എന്നെ വിടാൻ ഭാവമില്ല.

"ദേ ... അങ്ങോട്ട് നോക്കൂ. അവിടെനിന്നാണ് വരുന്നത്" അംബരചുംബിയായി രണ്ട് കൊമ്പുകൾ ഉയർത്തിനിൽക്കുന്ന എമിറേറ്സ് ടവർ ഞാൻ ചൂണ്ടിക്കാട്ടി.

"വൗ !! അവിടെ നിന്ന്?"

"അതെ, അവിടെ നിന്നാണ്. ടവറിന് ചുറ്റുമുള്ള ചെറുകാടുപോലെയുള്ള പച്ചപ്പുകളിൽ ചെറുതും വലുതുമായ നൂറുകണക്കിന് മയിലുകൾ ഉണ്ട് .."

"അതെയോ??!" സായിപ്പിന് അത്ഭുതം. അയാളുടെ കൂടെയുള്ള കുട്ടിയുടുപ്പുകാരിപെണ്ണ് ഞങ്ങളുടെ ചോദ്യോത്തരവേള കണ്ട് അതേ അത്ഭുതത്തോടെ നിൽക്കുകയാണ്.

"അതെ... ചിലപ്പോൾ ഈ റോഡിലൂടെ മയിലുകൾ കൂട്ടമായി വരും. രാവിലെ ആ പച്ചപ്പുകളിൽ നോക്കിയാൽ പെണ്മയിലുകൾ കുഞ്ഞുങ്ങളുമായി നടക്കുന്നത് കാണാം..."

"ഓ... ഗ്രേറ്റ്..! വണ്ടർഫുൾ"

പൊട്ടൻ ആനയെകണ്ടതുപോലെ വെള്ളക്കാരനും വെള്ളക്കാരിയും എന്നെയും, മയിലിനെയും മാറിമാറി നോക്കി.  ഞാനാണേൽ ബ്രിട്ടാനിക്ക എൻസൈക്ളോപീഡിയ മൊത്തം ഗ്രഹിച്ച മട്ടിലാണ് വിവരണം. എൻറെ  ആ വർത്തമാനത്തിനിടയിൽ വെള്ളക്കാരിപ്പെണ്ണ് ചിരിച്ചുകൊണ്ട് ഒരു ചോദ്യം ചോദിച്ചു.

"അല്ല .. ഒരു ചോദ്യം ചോദിച്ചോട്ടെ? നിങ്ങൾ ഈ മെയിലിന്റെ കാവൽക്കാരൻ ആണോ? അതോ ഇതിൻറെ ഉടമസ്ഥനോ?"

ഞാനൊന്ന് ഞെട്ടി. ഇവൾ ഇതെന്താണ് പറയുന്നത്? തലയൊന്ന് ചൊറിഞ്ഞ്, ഒരു കൃത്രിമ പുഞ്ചിരി നൽകി ഞാൻ തുടർന്നു.

"സോറി... ഞാനല്ല ഇതിൻറെ ഉടമയും, കാവൽക്കരനും.."

"പിന്നാരാണ്?" പെണ്ണ് വിടാൻ ഉദ്ദേശമില്ല.

"അതോ?.... പേര് ഞാൻ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ അറിയുമായിരിക്കും"

"എന്നാൽ വേഗം പറയൂ.." അവർ അക്ഷമരായി നിൽക്കുകയാണ്. ഞാനൊന്ന് നിവർന്ന് നിന്നു. എമിറേറ്സ് ടവറിന്റെ കൊമ്പുകളിൽ ഒരിക്കൽക്കൂടി ഒളികണ്ണിട്ട് നോക്കി പറഞ്ഞു"

"ഈ മെയിലിന്റെ മാത്രമല്ല, ഇവിടെ കാണുന്ന നൂറുകണക്കിന് മയിലുകളുടെ ഉടമസ്ഥനും, കാവൽക്കരനും അദ്ദേഹമാണ്. അദ്ദേഹമാണ് ഈ രാജ്യത്തിന്റെ ഭരണാധികാരിയും.. പേര് ഹിസ് ഹൈനസ്സ് ഷേഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തും. ഈ കാണുന്ന പച്ചപ്പുകൾ, റോഡുകൾ, മെട്രോ ട്രെയിൻ എല്ലാമെല്ലാം ആ ഭരണാധികാരിയുടെ സ്വപ്നപദ്ധതികൾ ആണ്. ദുബായ് ലോകത്ത് എല്ലാത്തിനും നമ്പർ വൺ ആയിത്തീരണമെന്നാണ് തൻറെ ആഗ്രഹമെന്ന് ആ ഭരണാധികാരി അഭിമുഖങ്ങളിൽ പറയാറുള്ളത്.."

വെള്ളക്കാരനും വെള്ളക്കാരിയും എന്നെ സാകൂതം നോക്കുമ്പോൾ ഞാൻ പറഞ്ഞു നിർത്തി.

"....ഞാനും നിങ്ങളും ഈ കാണുന്ന ആൾകാർ എല്ലാം ദുബായ് എന്ന നഗരത്തിലേക്ക് വരുന്നത് ഈ ഇവിടുത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണം ഒന്നുകൊണ്ട് മാത്രമാണ്"

വള്ളക്കാരനും പെണ്ണും എമിറേറ്സ് ടവർ മൊത്തത്തിൽ ഒന്ന് സ്‌കാൻ ചെയ്തത് മൂന്നു നാല് വൗ , വൗ  ഒക്കെ പറഞ്ഞ് നടന്നുപോകുമ്പോഴും യുവത്വത്തിലേക്ക് കാലെടുത്തുവച്ച ആ മയിൽ എൻറെ മുന്നിൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. സൂമിൽ നിന്നും കൊടുക്കുന്ന അടുത്ത ബിസ്കറ്റിൻറെ മുറിയ്ക്കുവേണ്ടിയുള്ള ചുറ്റിത്തിരിയൽ.

Friday, March 1, 2019

ഒരു ചെറുതേൻകഥ

ഒരു ചെറുതേൻകഥ
----------------------------

കുട്ടികളോട് ഒരു ചോദ്യം. നിങ്ങളിൽ എത്രപേർ ചെറുതേൻ കുടിച്ചിട്ടുണ്ട്? ചെറുതേനീച്ചയെ കണ്ടിട്ടുണ്ട്?

ഇതൊരു ചെറിയ തേൻ കഥയാണ്. ഈ തേനിന് മധുരമോ, പുളിപ്പോ അതോ കയ്‌പോ എന്ന്  കഥാന്ത്യം നിങ്ങൾക്ക് മനസ്സിലാകും.

എൻറെ ബാല്യത്തിൽ, വീടിൻറെ ചുമരുകളിലും മറ്റും ചെറുതേനീച്ചകൾ കൂടുവയ്ക്കുമായിരുന്നു.  ഒരു ഉപദ്രവവും ഇല്ലാത്ത ചെറുജീവികൾ.  നമ്മൾ ഉപദ്രവിക്കാൻ ചെന്നാൽ പാവം തലയ്ക്കു മുകളിൽ പറക്കുകയും തലമുടിയിൽ ഒക്കെ കയറുകയും ചെയ്യും.  അത്രയേയുള്ളൂ ആ കുഞ്ഞുപ്രാണിയുടെ പ്രതിരോധം.  വലിയ തേനീച്ചയെപ്പോലെ കുത്താനുള്ള കൊമ്പോ ആയുധമോ ഒന്നും അതിനില്ലല്ലോ.

വല്ലപ്പോഴും ഈ ചെറുതേനീച്ചയുടെ കൂട്ടിൽ ഈർക്കിൽ കുത്തിയിറക്കി അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന തേൻ നക്കികുടിക്കുന്നത് ഏതോ ജന്മസാഫല്യം പോലെയായിരുന്നു അന്ന് ഞങ്ങൾ കുട്ടികൾക്ക്.

കാലമാകുന്ന പുസ്തകപേജുകൾ മറിഞ്ഞപ്പോൾ മൺകട്ടകൾ ഉള്ള വീട് കോൺക്രീറ്റായി. ചെറുതേനീച്ചകളും, തേനും ഒക്കെ എങ്ങോ പോയി. പിന്നെ പെട്ടികളിൽ വളർത്തുന്ന തേനീച്ചകളുടെയോ, കടകളിൽ നിന്ന് വാങ്ങുന്നതോ ഒക്കെയായി തേൻ.  കുഞ്ഞുപ്രാണികളെ കാലത്തിനൊപ്പം പടിക്ക് പുറത്താക്കി ഞാനും 'പുരോഗമിച്ചു'.

പുതിയ വീട് വച്ചശേഷം, രണ്ടായിരത്തിഒൻപതിൽ അവധിക്ക്  പോകുമ്പോൾ ഒരു എമർജൻസി ലൈറ്റ് വാങ്ങി നാട്ടിൽ കൊണ്ടുപോയി. അതിൻറെ കവറും, അകത്തെ തെർമോക്കോളും ചപ്പുചവറുകൾക്കുള്ളിൽ കളയാൻ തോന്നിയില്ല.  വാറണ്ടി പിരീഡ് വരെ എവിടെയെങ്കിലും സൂക്ഷിച്ച് വയ്ക്കാം എന്ന ചിന്തയിൽ  അത് ഞാൻ വീടിൻറെ പുറത്തെ ആരഭിത്തിയിൽ വച്ചു. മഴയും വെയിലും കൊള്ളാതെ അത് അവിടെയിരുന്നുകൊള്ളും എന്ന വിശ്വാസത്തിൽ അവധിയൊക്ക കഴിഞ്ഞ് തിരികെ ദുബായിലേക്ക് യാത്രയായി.

അടുത്ത തവണ നാട്ടിൽ പോയപ്പോൾ,  മുമ്പ് സൂക്ഷിച്ച്‌വച്ച എമർജൻസി ലൈറ്റിൻറെ കവർ ഞാൻ തപ്പിച്ചെന്നു. അതിലേക്ക് നോക്കിയപ്പോൾ ചുറ്റും ചെറു തേനീച്ചകൾ പറക്കുന്ന നല്ല കാഴ്‌ച.  ഞാൻ ആ കൂടൊന്ന് പൊക്കി.  ദൈവമേ, അതിനകത്ത് നിറയെ ചെറുതേനീച്ച കൂട് കെട്ടി നൂറുകണക്കിന്  തേനീച്ചകൾ നൃത്തം ചെയ്യുന്നു! മനസ്സിൽ ഒത്തിരി സന്തോഷം തോന്നി. പാവം ജീവികൾ. അവറ്റകൾക്ക് ഒരു കൂട് ഉണ്ടാക്കികൊടുക്കുവാൻ  കഴിഞ്ഞല്ലോ. ആ ചെറു ജീവികൾ മെഴുകുകൊണ്ട് ഉണ്ടാക്കിയ  വാതിലിലൂടെ ഈച്ചകൾ പുറത്തേക്ക് വരുന്നതും അകത്തേക്ക് പോകുന്നതും നോക്കി ഞാനിരുന്നു.

വേണമെങ്കിൽ ആ കൂട് പൊളിച്ച് കുറെ ചെറുതേൻ എടുക്കാം. ചെറുതേൻ കുടിച്ചിട്ട് വർഷങ്ങളായി. ഈച്ചകൾ വീണ്ടും അവിടെവിടെങ്കിലും കൂട് വച്ചുകൊള്ളും.  എന്നാൽ മനസ്സ് അതിനനുവദിച്ചില്ല. നൂറോ ഇരുനൂറോ മില്ലി ചെറുതേനിനു വേണ്ടി ഈ ജീവികളെ ഇല്ലാതാക്കാൻ എന്തോ ഒരു വിഷമം.  തേനീച്ചകൾ ഇല്ലാതായി പത്ത് വർഷം കഴിഞ്ഞാൽ മനുഷ്യൻ ഭൂമുഖത്തുനിന്ന് ഇല്ലാതാകും എന്ന് ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് വായിച്ച ഓർമ്മ മനസ്സിലേക്കോടിവന്നു.  സുരക്ഷിതമായി ആ തേനീച്ചകളെ നോക്കണം എന്ന് ഭാര്യയോടും മകളോടും പറഞ്ഞ് അവധി കഴിഞ്ഞ് ഞാൻ വീണ്ടും തിരികെ യാത്രയായി.

ഓരോ വർഷവും ഒന്നോ രണ്ടോ തവണ നാട്ടിൽ പോകുമ്പോളെല്ലാം ഞാൻ കുറെനേരം ആ ചെറു തേനീച്ചക്കൂട് നോക്കിയിരിക്കുമായിരുന്നു.  അവിടെ ആ ജീവികൾ സുരക്ഷിതമാണെന്ന് ഉറപ്പായിരുന്നു.  "നമുക്ക് തേനെടുക്കാം പപ്പാ" എന്ന് മകൾ പറഞ്ഞിട്ടും ഞാൻ എടുത്തില്ല. ഈച്ചകളെ തൊട്ടും തലോടിയും വർഷങ്ങൾ കടന്നുപോയി. ഇതിനിടെ കുടുംബം ദുബായിലേക്ക് ചേക്കേറി.  ഞങ്ങൾ ഒന്നിച്ച് നാട്ടിൽ അവധിക്ക് പോയി തിരികെ വന്നു. അപ്പോഴും ഈച്ചകൾക്കും കൂടിനും പഴക്കം ഉണ്ടായതല്ലാതെ കേടുപാടുകൾ ഒന്നും ഇല്ലാതെ അവ സ്വര്യവിഹാരം തുടർന്നു.

പത്ത് വർഷങ്ങൾ കടന്നുപോയി!

രണ്ട് മാസം മുമ്പ് അവധിക്ക് പോകുമ്പോൾ ഈച്ചക്കൂട് നിറം ഒക്കെ മങ്ങി, കറുപ്പ് പറന്നു. എങ്കിലും അകത്ത് ഈച്ചകളുടെ ബഹളം. കൈകൊണ്ട് ഒന്ന് തൊട്ടപ്പോൾ തോർമോകോൾ പൊടിയാൻ തുടങ്ങി.  ഈശ്വരാ..! ഇത് പൊടിഞ്ഞുപോയാൽ ഈ ജീവികൾ?  പത്ത് വർഷത്തോളം വീട്ടിലെ സഹജീവികകളായി ജീവിച്ചവർ ഇല്ലാതാകുന്നത് ഓർക്കാൻ പോലും വയ്യ. പക്ഷേ ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു. ഈ കൂട് അധികം താമസിക്കാതെ നശിച്ചുപോകും.  ഈ ചെറുജീവികൾ കഷ്ടപ്പെട്ട് പുതിയൊരു വാസസ്ഥലം ഉണ്ടാകേണ്ടതായും വരും.

എന്നിട്ടും ആ കൂടി പൊളിച്ച് തേൻ എടുക്കാൻ എനിക്കോ കുടുംബത്തിനോ തോന്നിയില്ല.  സഹജീവികളോടുള്ള അലിവ്. പിന്നെ പൂക്കളോടും, വണ്ടിനോടും, പൂമ്പാറ്റകളോടും ഇത്തരം ചെറുജീവികളോടും ഉള്ള ഇഷ്ടം. അത്രയേ ഉള്ളൂ കാരണം.

കഴിഞ്ഞ ദിവസം ഭാര്യ എനിക്ക് ഒരു ചിത്രം അയച്ചു തന്നു. എൻറെ നെഞ്ചിൽ ഒരു പടപടപ്പ് സമ്മാനിച്ച ചിത്രമായിരുന്നു അത്. പൊട്ടിയ ഈച്ചയുടെ തെർമോകോൾ കൂടും, തേൻപാരയും ഒക്കെ. അവളത് ഒരു ചെറിയ പാത്രത്തിലാക്കി തേൻ പിഴിഞ്ഞെടുത്തു. വീട് നഷ്ടപ്പെട്ട്  പരക്കം പായുന്ന ഈച്ചകളെ എനിക്കപ്പോൾ സങ്കൽപിക്കാൻ സാധിക്കുമായിരുന്നു.

അടുത്ത ഫോട്ടോ  അരിച്ചെടുത്ത ചെറുതേൻ ഒരു ചെറിയ കുപ്പിയിൽ വച്ചതിന്റെതായിരുന്നു.  തേനീച്ചക്കൂടിന്റെ മെഴുകും, അവശിഷ്ടങ്ങളും ഒക്കെ ഒരു കലത്തിലാക്കി തേനീച്ചക്കൂട് ഇരുന്ന സ്ഥാനത്ത്  ഭാര്യ കൊണ്ടുവച്ചു. കുറെ ഈച്ചകൾ അതിനകത്ത് കയറി നോക്കുന്നു. ചിലത് പുറത്തിറങ്ങുന്നു. ആകെ ഈച്ചകൾക്ക് അങ്കലാപ്പും ബഹളവും.

സൂര്യൻ മറഞ്ഞു.  സന്ധ്യയായി ഉഷസ്സുമായി.

അടുത്ത ദിവസം രാവിലെ ഭാര്യ ചെന്നുനോക്കുമ്പോൾ കമഴ്ത്തി വച്ചിരുന്ന കലത്തിൽ ഒരീച്ചപോലും ഇല്ല!  വേറേതോ സുരക്ഷിത വാസസ്ഥലം തേടി അവയെല്ലാം എങ്ങോ പറന്നുപോയി.

ഒരു പുരാവസ്തുപോലെ ആ ചെറിയ ഓട്ടയിട്ട മൺകലം മാത്രം അവിടെയുണ്ട്. പത്ത് വർഷത്തോളം വീട്ടിലുണ്ടായിരുന്ന കൊച്ചു ജീവികൾ എന്നെങ്കിലും തിരികെ വരും എന്ന പ്രതീക്ഷയോടെ, നശിച്ചുപോയ കൂടിന്റെ മെഴുക് അവശിഷ്ടങ്ങളുമായി, മനസ്സിന് സുഖം തരുന്ന ഓർമകളുടെ തിരുശേഷിപ്പുകളായി....അതിഥികളെ കാത്ത്.

ഊറ്റിയെടുത്ത തേനും എന്നെ കാത്തിരിക്കുന്നു. അടുത്ത അവധിക്ക് നാവിന് രസം പകരാൻ. എന്നാൽ ആ തേൻതുള്ളികൾ നാവിന് മധുരത്തേക്കാൾ പുളിപ്പായിരിക്കും നൽകാനാവുക.  ചെറുജീവികളുടെ അധ്വാനത്തിന്റെ, അവരുടെ നഷ്ടപ്പെടലിൻറെ, വേദനയുടെ പുളിപ്പ്.