Monday, March 19, 2018

ദുബായ് പോലീസിന്റെ സഹായഹസ്തം

പോലീസ് എന്ന് കേൾക്കുമ്പോളും,  അവരുടെ വാഹനങ്ങൾ കാണുമ്പോളും ഒരു സാധാരണക്കാരന് എന്താണ് തോന്നുക? ഇഷ്ടപെടാത്ത എന്തോ അപശകുനം മുന്നിൽ വന്നുനിൽക്കുന്നതുപോലെ അല്ലേ?  ഒപ്പം താൻ എന്ത് തെറ്റാണ് ചെയ്തത് എന്നൊരു ചോദ്യം മനസ്സിലേക്ക് ഓടിയെത്തുകയും ചെയ്യും.

എന്നാൽ മനുഷ്യത്വം, നന്മ എന്നിവയ്ക്ക് പര്യായമാകാനും പോലീസ് എന്ന പദത്തിന് കഴിയും എന്നൊരു അനുഭവമാണിത്.  പോലീസ് ആപത്തിൽ താങ്ങായും, തുണയായും സഹായഹസ്തവുമായി എങ്ങനെ മുന്നിലവതരിക്കാം എന്ന് 2006 -ലെ ഒരു പ്രഭാതത്തിൽ ഞാൻ അനുഭവിച്ചറിഞ്ഞു.

എൻറെ കസിൻ സെക്കൻഡ് ഹാൻഡ് വണ്ടിയെടുത്തിട്ട്  രണ്ട് ആഴ്ച മാത്രമേ ആയിട്ടുള്ളൂ.  എന്നും  അതിരാവിലെ എണീറ്റ് ആറുമണിക്ക് ഞങ്ങൾ റാഷിദിയായിൽനിന്നും ദുബായ് മറീനയിലെ പ്രോജക്ട് ഓഫീസിലേക്ക് യാത്രയാകും.

തണുപ്പ് വിട്ടകലാൻ മടിച്ചുനിന്ന ആ  പ്രഭാതത്തിൽ ഞങ്ങൾ അന്നും പതിവുപോലെ യാത്ര ആരംഭിച്ചു. റാഷിദിയായുടെ പ്രാന്തപ്രദേശങ്ങൾ എല്ലാം തകൃതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഫെസ്റ്റിവൽ സിറ്റി, ദുബായ് എയർപോർട്ട് ടെർമിനൽ മൂന്ന്-പണികൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ. പുതുതായി പണികഴിഞ്ഞ എയർപോർട്ട് ടണലും കടന്ന് ടെർമിനൽ മൂന്നിന്റെ അടുത്തുള്ള വലിയ സിഗ്നലിൽ എത്തിയപ്പോൾ കാർ പെട്ടെന്ന് നിശ്ചലമായി!!

ബ്രേക്ക് ടൗൺ !

ചുവന്ന ട്രാഫിക് സിഗ്നൽ മാറി പച്ചനിറമായപ്പോൾ വണ്ടി ഓഫായി.  വീണ്ടും സ്റ്റാർട്ടാകുന്നില്ല. പുറകിൽ കിടന്നിരുന്ന വാഹനങ്ങൾ ഹോണടിയോടെ ഹോണടി. ചിലർ ചീത്തവിളിക്കുന്നു.  നല്ല തിരക്കുള്ള സമയത്ത് ട്രാഫിക്കിൽ ഞങ്ങൾ എന്തെടുക്കുകയാണെന്ന് പലരും സംശയിച്ചിട്ടുണ്ടാകാം. പക്ഷേ ഉടനെതന്നെ അത് ബ്രേക്ക് ഡൗൺ ആണെന്ന് മനസ്സിലാക്കിയവർ ഒഴിഞ്ഞുപോകാൻ തുടങ്ങി. പച്ച സിഗ്‌നൽ മാറി വീണ്ടും ചുവന്ന സിഗ്‌നൽ വന്നു.

വേറെ വഴിയില്ലാതെ ഞങ്ങൾ പുറത്തേക്കിറങ്ങി.  സൂര്യകിരണങ്ങൾ മെല്ലെ മഞ്ഞുപാളികൾക്കിടയിലൂടെ പുറത്തേക്ക് വരാൻ പരാക്രമം കാണിക്കുന്നു. ഞങ്ങൾ സർവ്വശക്തിയുമെടുത്ത് വണ്ടി തള്ളി.  നടുറോഡിൽ നിന്നും ഓരത്തേക്ക് കാർ നീക്കി ബോണറ്റ് തുറന്നവച്ചപ്പോളേക്കും  വിയർത്തുകുളിച്ചിരുന്നു.

വണ്ടിയൊന്ന് ഒതുക്കി ഒന്ന് ശ്വാസം വിട്ടപ്പോളാണ് അതുവഴി റോന്തുചുറ്റിവന്ന ദുബായ് പോലീസിന്റെ ലാൻഡ് ക്രൂസർ വാഹനം ഞങ്ങളുടെ മുന്നിൽ വന്ന് ബ്രേക്കിട്ടത്.  സൈഡ് ഗ്ളാസ് തുറന്ന് അവർ ഞങ്ങളോട് കാര്യം തിരക്കി.  പെട്ടെന്ന് പോലീസുകാരെകണ്ട ഞങ്ങൾ അമ്പരന്നു. എന്തുചെയ്യണം എന്നറിയാതെ അന്തിച്ചുനിന്ന ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാകണം ഒരു പോലീസുകാരൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.  പൊക്കിവച്ച ബോണറ്റിലേക്ക് നോക്കി അയാൾ പരിശോധന തുടങ്ങി.

"വണ്ടിയുടെ ബാറ്ററി വർക്ക് ചെയ്യുന്നില്ല...!"  ഒരു ഓട്ടോമൊബൈൽ ടെക്‌നീഷ്യനെപ്പോലെ പോലീസുകാരൻ പറഞ്ഞു. അതുകേട്ട് ഞങ്ങൾ പരസ്‌പരം മുഖത്തോട് മുഖം നോക്കി. പോലീസിന്റെ വണ്ടിയിൽ നിന്നും ഞങ്ങളുടെ വണ്ടിയിലേക്ക് ചാർജെടുത്ത് വണ്ടി സ്റ്റാർട്ടാക്കാൻ കേബിൾ ഉണ്ടോ എന്ന് ഞങ്ങളൊട് ചോദിച്ചു.  ഇല്ല എന്നുത്തരം പറഞ്ഞപ്പോൾ പഴയവണ്ടിയിൽ ഇതൊക്കെ അത്യാവശ്യം വയ്ക്കണ്ടതല്ലേ എന്നയാൾ നീരസപ്പെട്ടു.

"റിക്കവറി വിളിക്ക്. വേറെ രക്ഷയില്ല. ഇത് തിരക്കുള്ള എയർപോർട്ട് റോഡാണ്. ഇവിടെ അധികനേരം വണ്ടി ഇങ്ങനെ ബ്രേക്ക് ഡൗൺ  ആക്കിയിടാൻ പറ്റില്ല. എത്രയും വേഗം എടുത്തുകൊണ്ടുപോകണം"

ഞങ്ങൾ റിക്കവറി വിളിക്കാൻ പരിചയമുള്ള ഒരു വർക്ഷോപ്പ്കാരൻ മുഖേന ശ്രമിക്കുകയായാണ്. റിക്കവറിക്കാർ വരും എന്നുറപ്പായപ്പോൾ പോലീസുകാരൻ പറഞ്ഞു.

"ഇവിടെ റാഷിദിയായിൽ തന്നെ ധാരാളം ഗാരേജുകൾ ഉണ്ട്. വേഗം അവിടെവിടെങ്കിലും ചെന്ന് ബാറ്ററി മാറ്റിക്കൊള്ളൂ.

അതും പറഞ്ഞ് ഞങ്ങൾ നോക്കിനിൽക്കെ ലാൻഡ് ക്രൂസർ ചീറിപാഞ്ഞുപോയി. പോകുന്ന വഴിക്ക് 'വേഗം, വേഗം' എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചാണ് അവർ പോയത്.

ഞങ്ങൾ ദീർഘനിശ്വാസം വിട്ടു. വണ്ടി ബ്രേക്ക് ഡൗൺ ആയതിനേക്കാൾ സംഭ്രമം പോലീസുകാരുടെ സാന്നിധ്യം ആയിരുന്നു. വണ്ടിക്കുള്ളിൽ ഉണ്ടായിരുന്ന മസാഫിയുടെ ചെറു ബോട്ടിൽ ഇതിനകം കാലിയായി. തൊണ്ട വീണ്ടും വരണ്ടുതുടങ്ങി. നടുറോഡിൽ എവിടെ ദാഹജലം?  ഏതുവഴിയാണ് വരുന്നതെന്ന് ഊഹമില്ലാത്തതിനാൽ നാലുപാടും റിക്കവറി വാഹനം വരുന്നുണ്ടോ എന്നുനോക്കി ഞങ്ങൾ അങ്ങനെ നിൽപ്പ് തുടർന്നു.

അഞ്ച്, പത്ത്, പതിനഞ്ച്... സമയം അടർന്നുവീണുകൊണ്ടേയിരുന്നു.  മുന്നിൽ ചീറിപ്പാഞ്ഞകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ സീൽക്കാരം സമയം കഴിയുംതോറും നെഞ്ചിടിപ്പ് കൂട്ടികൊണ്ടിരിക്കുകയാണ്.

റിക്കവറി എവിടെ??! പുറപ്പെട്ടു എന്ന് പറഞ്ഞിട്ട് ഏറെനേരമായി. കാത്തിരിപ്പ് എത്രമാത്രം ക്ഷമ നശിപ്പിക്കും എന്ന് അപ്പോൾ മനസ്സിലായി. പോലീസ് ഇനി അടുത്ത വരവ് വരുംമുമ്പേ സ്ഥലം വിടണം. അല്ലെങ്കിൽ ഒരുപക്ഷേ നല്ല ഫൈൻ കിട്ടിയേക്കാം.

പ്രതീക്ഷയുടെ നാലുകണ്ണുകൾ പരിസരം ഉഴിഞ്ഞുകൊണ്ടിരുന്നപ്പോൾ അതാ വരുന്നു... അതേ ലാൻഡ് ക്രൂസർ!! ദുബായ് പോലീസ്..! ഒരു റൗണ്ട് പൂർത്തിയാക്കി അവർ വരുന്ന വരവാണ്.

ഈശ്വരാ... പോലീസുകാരുടെ ചീത്തവിളിയും ഫൈനും ഉറപ്പ്. അരമണിക്കൂറായിട്ടും റിക്കവറി വന്നില്ലല്ലോ. എന്തുചെയ്യുമെന്ന്  ഞാനും കസിനും കണ്ണോട് കണ്ണുകൾ നോക്കി ചോദിച്ചു. അപ്പോളേക്കും ആ ലാൻഡ് ക്രൂസർ മുന്നിൽ വന്ന് ഇരച്ചുനിന്നു.

"ഹബീബി... വാട്ട് ഹാപ്പെൻഡ്..?" അതേ പോലീസുകാരൻ ഡോർതുറന്ന് ധൃതിയിൽ ഞങ്ങളുടെ അടുത്തേക്ക്. "ഇവിടെ ഇങ്ങനെ കിടന്നാൽ ട്രാഫിക് പ്രശ്നമാകില്ലേ? എന്താണ് താമസം?"  അയാൾ വീണ്ടും വീണ്ടും തിരിക്കി.

റിക്കവറി വിളിച്ചിട്ട് വരാത്തത് ഞാൻ പറഞ്ഞു. ഒരുനിമിഷം ആലോചിച്ച ശേഷം ആ പോലീസുകാരൻ ലാൻഡ് ക്രൂസറിനുള്ളിൽ ഇരുന്ന പോലീസുകാരനെക്കൂടി വിളിച്ചു. അയാളും പുറത്തേക്ക് ഇറങ്ങിവന്നു.  എന്താണവരുടെ ഉദ്ദേശം എന്ന് മനസ്സിലാകാതെ ഞങ്ങൾ അന്തിച്ച് നിൽക്കുകയാണ്.

"വാ വാ.. വണ്ടി ദാ,  ആ പണി നടക്കുന്ന സ്ഥലത്തേക്ക് ഉന്തിക്കൊണ്ട് പോകാം.. അതാകുമ്പോൾ റിക്കവറി വരും വരെ നിങ്ങൾക്ക് പ്രശ്‌നം ഉണ്ടാകില്ല"

ഇതും പറഞ്ഞ് അവർ കസിനോട് വണ്ടിക്കകത്തേക്ക് കയറാൻ പറഞ്ഞു. രണ്ടു പോലീസുകാരും ഞാനും വണ്ടി പുറകിൽനിന്നും ആഞ്ഞുതള്ളാൻ തുടങ്ങി. ടെർമിനൽ ,മൂന്നിന്റെ പണി നടക്കുന്ന സെക്യൂരിറ്റി ഗേറ്റിനടുത്തേക്ക് ഞങ്ങൾ ഒരുവിധത്തിൽ വണ്ടി എത്തിച്ചു.

"അഹ്‌മദ്‌ .." പോലീസുകാരൻ ചെറിയ ക്യാബിനിൽ ഇരുന്ന് ഞങ്ങളെ വീക്ഷിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ സെക്യൂരിറ്റിയെ വിളിച്ചു. സെക്യൂരിറ്റി ഓടി വന്നു. പ്ലാസ്റ്റിക് ബാരിക്കേഡുകൾ ഉന്തിത്തള്ളി ഞങ്ങളുടെ വണ്ടിക്ക് സുരക്ഷിതമായി പാർക്ക് ചെയ്യാൻ സ്ഥലമൊരുക്കാൻ സെക്യൂരിറ്റിയും കൂടെ കൂടി.

വിയർത്ത് കുളിച്ച് നിന്ന എൻറെ തോളിലേക്ക് ഒന്ന് തട്ടി പോലീസ് ചോദിച്ചു.

"സുഹൃത്തേ.. എന്തേ ക്ഷീണിച്ചോ?"  മറുപടിയായി ഞാൻ ഒരു ചെറുചിരി മാത്രം നൽകുമ്പോൾ അയാൾ അടുത്ത ചോദ്യം.

"നിങ്ങൾ എവിടെയാണ് ജോലിചെയ്യുന്നത്?"  ഞാൻ ഉത്തരം പറഞ്ഞു.

"ഓഹോ.. അപ്പോൾ ഇന്ന് ഈ വണ്ടി ശരിയാക്കിയ ശേഷം നിങ്ങൾക്ക് ജോലിക്ക് പോകണം അല്ലേ?"

"അതെ" ഞാൻ തലയാട്ടി "ഏഴുമണിക്കാണ്  ഡ്യൂട്ടി തുടങ്ങുന്നത്. ഇപ്പോൾ ഒത്തിരി താമസിച്ചു"

അതുകേട്ടപ്പോൾ അയാൾ കൂടെയുള്ള പോലീസുകാരനോട് അറബിയിൽ എന്തോ പറഞ്ഞു. എന്നിട്ടവർ തമ്മിൽ ചിരിച്ചുകൊണ്ട് എന്നോട് തുടർന്നു.

"നിങ്ങൾ ഇപ്പോൾ തന്നെ വിയർത്ത് കുളിച്ച് ആകെ ക്ഷീണിച്ചില്ലേ? ഇനി ഓഫീസിൽ ചെന്ന് എങ്ങനെ ജോലി ചെയ്യും? ഇന്ന് അവധി എടുത്തുകൂടെ?"

അവധിയോ? ഞാൻ പോലീസുകാരനെ തുറിച്ച് നോക്കിയത് അയാൾ അറിഞ്ഞു. ഇപ്പോൾ തന്നെ ഓഫീസിൽ നിന്ന് നിരവധി ഫോൺ വിളികൾ വന്നുകഴിഞ്ഞു. അപ്പോളാണ് അവധി?!

"ഇല്ല പോകണം.. ഒത്തിരി പണിയുണ്ട്..."

"എന്ത് പണി? ഇത്ര ക്ഷീണിച്ച്, വണ്ടിയും നന്നാക്കി എങ്ങനെ  നിങ്ങൾ ജോലിചെയ്യും? നിങ്ങൾ പോയി വിശ്രമിക്കൂ.."

പോലീസുകാരൻ ഒന്ന് നിർത്തി. എന്നിട്ട് തുടർന്നു.

"നീയൊരു കാര്യം ചെയ്യ്.. മാനേജരെ വിളിച്ചിട്ട്  എനിക്ക് ഫോൺ താ.. ഞാൻ കാര്യം പറയാം. ഞാൻ പറയുമ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലാകും"  ഇതും പറഞ്ഞ് എൻറെ ഫോൺ വാങ്ങാനായി പോലീസുകാരൻ കൈ നീട്ടി.

ഞാൻ അത്ഭുതപ്പെട്ടു. എന്നിട്ട് ഉടനെ പ്രതിവചിച്ചു.

"അയ്യോ വേണ്ട... ഞങ്ങൾക്ക് ക്ഷീണമൊന്നുമില്ല. വണ്ടി ശരിയാക്കിയ ശേഷം ഇത്തിരി വിശ്രമിച്ചിട്ട് ഞങ്ങൾ ജോലിക്ക് പൊയ്‌ക്കൊള്ളാം ..നന്ദി.."  ഞാൻ അത് പറഞ്ഞുകൊണ്ടിരുന്നപ്പോളേക്കും റിക്കവറി വാഹനം ഞങ്ങളുടെ അടുത്ത് വന്നുനിന്നു. 

ആ പോലീസുകാർ  ഞങ്ങളുടെ കാർ റിക്കവറിയിൽ കയറ്റിക്കഴിയും വരെ അവിടെ തന്നെ നിന്നു.

അവസാനം ഞങ്ങൾ റിക്കവറി വാഹനത്തിൽ കയറുമ്പോൾ പോലീസുകാരൻ കൈ ഉയർത്തികാണിച്ച് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഗിവ് മീ യുവർ അറബാബ് നമ്പർ.. ഐ വിൽ കാൾ ഹിം.. യു ബോത്ത് ടേക്ക് റസ്റ്റ്.. ഒകെ..??"

ഞാൻ വലതുകൈ വണ്ടിക്കുള്ളിൽ നിന്നും പുറത്തേക്കിട്ട് "വേണ്ട.. നന്ദി.." എന്ന് വിളിച്ച് പറഞ്ഞു.

റിക്കവറി വണ്ടി ഗാരേജിലേക്ക് പായുമ്പോൾ സെക്യൂരിറ്റിയോട് ബാരിക്കേഡ് നേരെ വക്കാൻ നിർദേശം നൽകി നല്ലവരായ ആ പോലീസുകാർ വണ്ടിയെടുത്ത് മുന്നോട്ടു പോകുന്നത് ഞാൻ മങ്ങിയ കാഴ്ചയിൽ കണ്ടു.

ഗാരേജിലെത്തി ബാറ്ററിയും മാറി ഇത്തിരിനേരം വിശ്രമിച്ച് വെള്ളവും കുടിച്ച് ഞങ്ങൾ ദുബായ് മറീനയിലുള്ള ഓഫീസിലേക്ക് യാത്രയായി.

ഇത് ദുബായ് പോലീസ്.

പോലീസ് എന്നാൽ ആൾക്കാരെ കുറ്റവാളികളെപ്പോലെ സമീപിക്കുകയല്ല എന്ന് എന്നെ ആദ്യമായി പഠിപ്പിച്ച അനുഭവം. സ്വദേശികളായ അവർ വിദേശികളായ ഞങ്ങളോടൊപ്പം വിയർത്ത് കുളിച്ച് വണ്ടി ഉന്തിത്തരുമ്പോൾ അവർ ഒരു പോലീസ് കാരല്ല പിന്നെയോ നല്ലൊരു സമരിയാക്കാരനെപ്പോലെയാണ് ഞങ്ങൾക്ക് തോന്നിയത്.  ആപത്തിൽ സഹായിക്കുന്നതാണ് മനുഷ്യത്വം അഥവാ തങ്ങളുടെ ജോലി എന്ന് മനസ്സിലാക്കിയവർ.

എന്നെപ്പോലെ ആയിരക്കണക്കിന് പ്രവാസികൾക്ക് അന്നവസ്ത്രാദികൾ മാത്രമല്ല സുരക്ഷയും തരുന്ന നഗരമാണ് ദുബായ്.  ഏതുരാത്രിയിലും ആൺ-പെൺ വ്യത്യാസം ഇല്ലാതെ നിങ്ങൾക്കിവിടെ സഞ്ചരിക്കാം. നിങ്ങളുടെ സുരക്ഷക്കായി കണ്ണും കാതും കൂർപ്പിച്ച് അവർ ജാഗരൂകരായിരിക്കുന്നു.  എന്നെപ്പോലെ ലക്ഷക്കണക്കിനാൾക്കാർ പഠിച്ച് സർട്ടിഫിക്കറ്റുകളും ഫയലിൽ തിരുകി നിത്യവൃത്തിക്കുള്ള ഒരു ജോലിക്കായി നാട്ടിൽ പല വാതിൽ മുട്ടി ഒരു വഴിയും ഇല്ലാതെ അലയുമ്പോൾ, ഒരു പോറ്റമ്മയെപോലെ കൈപിടിച്ചു വേണ്ടതൊക്കെ തന്ന ഒരു ചെറു രാജ്യം.

ഞാൻ വെറുതെ ഒന്ന് സ്വപനം കാണുകയാണ്.  ഇതേപോലെ സഹായഹസ്തവുമായി പൊതുജന സേവകർകൂടിയായി നമ്മുടെ നാട്ടിലെ പോലീസും മാറുന്ന കാലം. സ്വപ്‌നങ്ങൾ ആണല്ലോ എക്കാലവും യാഥാർഥ്യമാകുന്നത്. യാഥാർഥ്യങ്ങളാണല്ലോ ഇത്തരം കുറിപ്പുകൾ കുറിക്കുവാൻ മനസ്സ് ചുരത്തി തൂലികയിൽ അക്ഷരങ്ങളായി പിറന്നുവീണ്  മുന്നിൽ കരചരണങ്ങൾ ഇളക്കി പുഞ്ചിരിതൂകുന്നത്.

ഇവിടെ പെറ്റമ്മയെപ്പോലെ പോറ്റമ്മയും തലോടുകയാണ്. സ്നേഹത്തലോടൽ.

Monday, March 12, 2018

കുട്ടിച്ചായൻറെ ശവമടക്ക്

കുട്ടിച്ചായൻറെ മരണം ഓർക്കുമ്പോൾ ഇന്നും ചിരിയാണ് വരുന്നത്.  സദാ ചിരിച്ചുകളിച്ചു നടന്ന കുട്ടിച്ചായാ, മരണത്തിലും ഇങ്ങനെ ഞങ്ങൾ പിള്ളേരെ ചിരിപ്പിച്ച്, ചിരിപ്പിച്ച് മണ്ണുകപ്പിക്കണമായിരുന്നോ?

എൺപതുകളിലെ ഒരു ക്രൂരദിനത്തിൽ പള്ളിപ്പെരുന്നാളിന്‌ സ്ഥിരം ഓലപടക്കവും ഗുണ്ടും പൊട്ടിച്ചിരുന്ന കുട്ടിച്ചായനിനി ഈ നാശംപിടിച്ച ഗ്രാമത്തിൽ കിടന്ന് ഗുണ്ടുപൊട്ടിക്കണ്ട, പിന്നെയോ; സ്വർഗത്തിൽ പോയി തേനും പാലും വാട്ടീസും അടിച്ച് അവിടുത്തെ പള്ളിപെരുനാളിന് ഗബ്രിയേലിനെയും, മിഖായേലിനെയും ഒക്കെ സാക്ഷിനിർത്തി ഗുണ്ടുപൊട്ടിക്കട്ടെ എന്ന് ദൈവം തമ്പുരാൻ തീരുമാനിച്ചാൽ എന്തോ ചെയ്യും?

ജീവൻറെ പുസ്തകത്തിൽനിന്നാണോ, ചിത്രഗുപ്തത്തിന്റെ ലിസ്റ്റിൽനിന്നാണോ ഇതിയാന്റെ പേര് അങ്ങ് വെട്ടിക്കഴിഞ്ഞാൽ സംഭവം അടുത്ത പ്രോസസ്സിംഗ് സെക്ഷനായ കാലന്റെ അടുത്തെത്തുമല്ലോ.  കാലണ്ണൻ നിയോഗവൃത്തിക്കായി പോത്തിന്റെ പുറത്ത് കേറി നമ്മുടെ ഗാന്ധിമുക്കിലെ, കണ്ടത്തിപ്പള്ളിയും കടന്ന്, വയൽ വരമ്പിലൂടെ യാത്രയായി. ആ പോക്കിൽ "സൂക്ഷിച്ച് നോക്കി നടക്ക്, അല്ലേൽ കണ്ടത്തിവരമ്പിൽ നിന്ന് പൊത്തടിയോന്ന് താഴെ വീഴുമെടാ പോത്തേ" എന്ന് കാലൻ വേദമോദിക്കൊണ്ടിരുന്നു.

"ഡ്രർർർ.... " കാലൻ വായ കൊണ്ട് കണ്ടം പൂട്ടുന്ന കാളയോടെന്നപോലെ ശബ്ദമുണ്ടാക്കിയപ്പോൾ പോത്ത് തിരിഞ്ഞു നോക്കി "ഡാ പോത്തേ, അത് നമ്മടെ തോമാടെ വീടാ, ലവനല്ല നമ്മുടെ ലിസ്റ്റിൽ... നേരെ പോ.. കുട്ടിച്ചായന്റെ വീട്.... ചുമ്മാ വീടുതെറ്റിക്കല്ലേ"

പോത്തിനെ മുറ്റത്ത് നിർത്തി കാലൻ കുട്ടിച്ചാന്റെ വീട്ടിൽ കേറി ഒന്നാർമാദിച്ച് തിരികെയിറങ്ങിയതും കുട്ടിപെമ്പള വലിയ വായിലെ കീറിവിളിക്കാൻ തുടങ്ങി.

"അയ്യോ.. ഓടിവായോ.. എൻറെ ഈശോയെ എനിക്കിനി ആരുണ്ടോ?   അയ്യോ എൻറെ കുട്ടിമാപ്പള കിടക്കുന്ന കെടപ്പ് കണ്ടോ തമ്പുരാനേ..?!!"

കുട്ടിപെമ്പളയുടെ കരച്ചിൽ കേട്ട് അയൽപക്കത്തുനിന്നും ഓടിവന്ന ഉണ്ണിപെമ്പള ഇങ്ങനെ ആശ്വസിപ്പിച്ചു.

"ഡീ.. ശോശേ.. കിടന്ന് അലറാതെടീ.  ഇതൊക്കെ നമ്മടെ കയ്യിലാന്നോ?  കുട്ടിച്ചായന് ദൈവം ഇത്രേ ആയുസ്സ് പറഞ്ഞിട്ടുള്ളൂ എന്നങ്ങ് ആശ്വസിക്ക്"

ഇത് കേട്ടതും കുട്ടിപെമ്പളയുടെ പ്രതികരണ ശേഷി ഉണർന്നു.

"ഫാ... എരണം കെട്ടവളേ! നിൻറെ മാപ്പള അണ്ണാക്കീ  മണ്ണിട്ട് കിടക്കുമ്പോൾ നീ പോയി പറ.... അയ്യോ എൻറെ കർത്താവേ.. എനിക്കിനി ആരുണ്ടോ??"

കുട്ടിപെമ്പള ഇങ്ങനെ നോൺ സ്റ്റോപ്പായി കീറിവിളിക്കുന്നത് കണ്ട് പോകാനിറങ്ങിയ പോത്തിന് ഒരു വൈക്ളബ്ബ്യം. തൻറെ യജമാനനെ നോക്കി 'നിന്നെ ചുമ്മാതല്ലടാ എല്ലാരും കാലാ എന്ന് വിളിക്കുന്നത്' എന്ന് ആത്മഗതം ചെയ്തു. അവിടെ  നിന്ന്  ഇനി സംഗതി ചളവാക്കണ്ടാ എന്നുകരുതിയ യമധർമൻ പതുക്കെ പോത്തിന്റെ പുറത്ത് കയറി. പോത്ത് കണ്ടതിൻവരമ്പിലൂടെ ബാലൻസ് പിടിച്ച്, ബാലൻസ് പിടിച്ച് തിരികെ നടന്നു.

വിവരം കാട്ടുതീ പോലെ പടർന്നു. നമ്മുടെ കുട്ടിച്ചായൻ നിര്യാതനായി.

പള്ളിപ്പെരുന്നാൾ ഒക്കെ കഴിഞ്ഞ ഹാങ്ങോവറിൽ ഇരുന്ന പള്ളിക്കാർക്ക് പെട്ടെന്നുഷാറാകാൻ കിട്ടിയ അവസരം അവർ വെറുതെ വിടുമോ?  താടിക്ക് കയ്യും കൊടുത്ത് ബ്ലിങ്കസ്യാ ഇരുന്നിട്ട്  കാര്യമില്ലെന്ന്  മനസ്സിലായ പള്ളികമ്മറ്റി,  കുഞ്ഞപ്പിസാറിൻറെ നേതൃത്വത്തിൽ നമ്മുടെ ഗുണ്ടു കമ്മറ്റി നേതാവിന് വീരോചിത യാത്രയയപ്പ് നൽകാൻ തീരുമാനിച്ചു.  കുട്ടിച്ചായനായി നല്ല ഒന്നാന്തരം പഞ്ഞിപ്പലകയിൽ കറുത്തപെട്ടിയിൽ വെളുത്ത കുരിശ് വെച്ച ശവപെട്ടിയും, കച്ചികൊണ്ട് വരിഞ്ഞ് തോരണം മുകളിൽ പിടിപ്പിച്ച റീത്തും ശവപ്പെട്ടി ബേബിയുടെ കടയിൽ ഓഡർ ചെയ്‌തു.

കുഴിവെട്ടാൻ കണ്ട്രാക്ക് അണ്ണാച്ചിയും സഹായി നെത്തോലി അപ്പുവും ആഗതരായി.  അപ്പോൾ 'ഇട്ടാ ഇർറോ' എന്നുപറഞ്ഞ് പ്രകൃതി കരയാൻ തുടങ്ങി. മഴയെന്നു വച്ചാൽ അതാണ് മഴ. "ഒരുത്തൻ ഐശ്വര്യമായി ചത്ത് കുഴിവെട്ടുമ്പോളാ  മറ്റേടത്തെ മഴ" എന്ന് കതനാകുറ്റി പോലുള്ള ബീഡി പുകച്ച് അണ്ണാച്ചി പ്രാകി.

ജീവിതത്തിൽ ആദ്യമായിട്ടാണ് ശവക്കുഴിയുടെ സിവിൽ കോൺട്രാക്ട് വർക്ക് ഞങ്ങൾ പുള്ളേർ കാണുന്നത്. തൂക്കുകട്ട കെട്ടി, തൂമ്പയും, കൂന്താലിയും, പിക്കാസും, സിമൻറ് ചട്ടിയും എന്നുവേണ്ട ശവക്കുഴി വെട്ട് പള്ളിപ്പറമ്പിലും 'സമയമാം രഥത്തിൽ ഞാൻ' പാട്ടിന് ഈരടിയായി കുട്ടി പെമ്പിളയുടെ പാഴാങ്കം പറഞ്ഞുള്ള നിലവിളി കുട്ടിച്ചായൻറെ വീട്ടിലും തകൃതിയിൽ നടന്നു.

ഈ സമയത്തെല്ലാം കുട്ടിച്ചായൻറെ ഗുണഗണങ്ങൾ വാഴ്ത്തി, കണ്ടത്തിൻവരമ്പിലൂടെ ആൾക്കാർ ഒറ്റയും പെട്ടയുമായി വന്നുപോയികൊണ്ടിരുന്നു.

തുമ്പികൈ വണ്ണത്തിൽ പെയ്യുന്ന മഴയിൽനിന്നും രക്ഷപെടാൻ കണ്ട്രാക്ക് ടാർപാ വലിച്ചുകെട്ടി ചെറുപന്തൽ  സെറ്റാക്കി. എങ്കിലും രക്ഷയില്ല. കുഴിയിലേക്ക് വെള്ളം ഇരച്ചുകയറിക്കൊണ്ടിരുന്നു. കൺട്രാക്കും സഹായി അപ്പുവും ആഞ്ഞുകുത്തിക്കിടന്ന് പണിയോട് പണി. കുഞ്ഞപ്പിസാർ വന്ന് ഇടയ്ക്കിടെ 'കുഴിയെന്തായി' എന്ന് സ്വയം ചോദിച്ച് കുഴിയിലേക്ക് എത്തിനോക്കി തിരിഞ്ഞുപോകും.

സമയം ഉച്ചയായി.  ലൈൻകമ്പിയിലിരിക്കുന്ന കിളികളെപ്പോലെ വേലിയിൽ പണികൾ നിരീക്ഷിച്ചുകൊണ്ട് ഞങ്ങൾ കുത്തിയിരിക്കുകയാണ്. മഴയൊന്ന് തോർന്ന് എല്ലാവരും ഒന്നാശ്വസിച്ച് നിൽക്കുന്ന സമയം. അപ്പോളാണ് ആ ഏടാകൂടം സംഭവിച്ചത്.

എല്ലാവരെയും പേടിപ്പിച്ചുകൊണ്ട്  ഒരു ഭയങ്കര ഗർജ്ജനം. ഞങ്ങൾ ഞെട്ടിത്തരിച്ചു നിന്നപ്പോൾ അതാ, വ്യാഘ്രം കണക്കെ ഒരാൾ അലച്ചുവിളിച്ച് വരുന്നു!!  അതിഭീകരനാടകീയ രംഗങ്ങൾക്ക് അതോടെ അവിടെ തിരശീല ഉയരുകയായി.

കണ്ടത്തിൻവരമ്പിലൂടെ 'ഇപ്പോ ഞാൻ ബന്ധം വിച്ഛേദിക്കുമേ' എന്ന് പറഞ്ഞുനിൽക്കുന്ന പോളിസ്റ്റർമുണ്ടും വലിച്ചു ചുരച്ചുകേറ്റി, ഒരു ബട്ടണിന്റെ ബലത്തിൽ ശരീരത്ത് പിടിച്ചു തൂങ്ങി കിടക്കുന്ന ഷർട്ടും പിടിച്ച് സാക്ഷാൽ പൊന്നപ്പൻ!  കീടം അടിച്ചാൽ അമരേഷ് പുരിയെ തോൽപ്പിക്കുന്ന വില്ലത്തരങ്ങൾ കാണിക്കുന്ന ഭീകരനാണ്  മുക്രയിട്ട കാളയെപ്പോലെ അലറിവിളിച്ച് വരുന്നത്.  ഇരുന്ന ഇരിപ്പിൽ ഞങ്ങൾ പിള്ളേർക്ക് മുള്ളാൻമുട്ടി. പള്ളിപ്പറമ്പിൽ പെടുക്കുന്നത് കർത്താവീശോമിശിഹായ്ക്ക് കെറുവാകുമെന്ന ചിന്തയിൽ ഞങ്ങൾ പേടിച്ച് ടാപ്പുതുറക്കാതിരുന്നു.

പൊന്നപ്പൻ നേരെവന്ന് ആറ്റിങ്ങൽ ദേശാഭിമാനിയുടെ നായക നടൻ സ്‌റ്റേജിന്റെ നടുക്ക് വന്ന് പഞ്ച് ഡയലോഗടിക്കുന്നമാതിരി നമ്മുടെ അണ്ണാച്ചി കണ്ട്രാക്കും, അപ്പുവും പണിയുന്ന കുഴിക്ക് മുന്നിൽ വന്ന് ഒറ്റ നിൽപ്പ്. എന്നിട്ട്സ്വർഗ്ഗസ്ഥനായ പിതാവിനെ ആകാശത്തേക്ക് ഒന്ന് നോക്കി നെഞ്ചത്ത് മൂന്നുനാല് മുട്ടൻ അടിയും അടിച്ച്  ഇങ്ങനെ അലറി.

"എൻറെ അപ്പോ... ഈ എരണം കെട്ടവന്മാർ എന്താന്നോ കാണിച്ചുകൂട്ടിയേക്കുന്നെ..?. അയ്യോ!! എന്റപ്പൻറെ ചോരയല്ലിയോ ഈ കെടക്കുന്നെ.. ചോര...!!?  എൻറെ പൊന്നപ്പോ, ഞാനിതെങ്ങനെ സഹിക്കുമോ!!?"

പൊന്നപ്പന്റെ നെഞ്ചത്തടി കണ്ട് കുഞ്ഞപ്പിസാർ അവിടേക്ക് ഓടിവന്നു.

"ഡാ പൊന്നാ ... എവിടുന്നേലും കൂളാവെള്ളം കേറ്റിയേച്ച് ഇവിടെക്കെടന്ന് ഓളവുംബഹളവും ഒണ്ടാക്കാതെടാ, നീ വീട്ടീ കേറിപ്പോ... ഡാ പോകാൻ!!"

ഇതുകേട്ട് പിൽക്കാലത്ത് ജുറാസിക്ക് പാർക്കിലെ മുട്ടൻ പല്ലി ചെറഞ്ഞു നോക്കുന്ന ഒരു നോട്ടം പൊന്നൻ കുഞ്ഞപ്പിസാറിനെ നോക്കി.  എന്നിട്ട് കണ്ട്രാക്ക് അണ്ണാച്ചിയുടെ തൂക്കുകട്ട, തേപ്പ് കരണ്ടി, സിമൻറ് ചട്ടി ഇത്യാദി സിവിൽ പണിയുടെ മർമ്മപ്രധാന സാമഗ്രികൾ പൊക്കിയെടുത്ത് കണ്ടത്തിലേക്ക് ഒറ്റയേറ്!  ഇതുകണ്ട അണ്ണാച്ചി 'കുട്ടിച്ചായനോ മരിച്ചു, ഞാനെൻറെ ജീവൻ  അതിനായി കളയണോ' എന്ന ചിന്തയിൽ ആണ്ടടാ ഒറ്റയോട്ടം! ആ ഓട്ടം ചെന്നുനിന്നത് വേലിപ്പുറത്ത് മൂത്രം കൺട്രോൾ ചെയ്തിരുന്ന ഞങ്ങൾ പിള്ളാരെയും കടന്ന്, അപ്പുറത്തുള്ള ചാച്ചയുടെ പറമ്പിലായിരുന്നു.  കണ്ട്രാക്കിന്റെ പിന്നാലെ, സഹായി നെത്തോലി അപ്പു അടുത്തുള്ള ആഞ്ഞിലിമരത്തിൽ തൻറെ പൂർവപിതാക്കന്മാരായ കൊരങ്ങച്ചന്മാരോട് കൂറ് പ്രഖ്യാപിച്ച് വലിഞ്ഞുകയറി. ഇത് കണ്ട് ലങ്കാദഹനത്തിന് വന്ന ഹനുമാനെപ്പോലെ പൊന്നൻ അലറി വിളിച്ചു.

"എടാ.. പാണ്ടി പുണ്ടാമോനെ, എൻറെ അപ്പന്റെ കുഴി നീ വെട്ടും അല്ലേടാ  പുല്ലേ?  ഇന്ന് നിൻറെ പതിനാറടിയന്തിരം ഈ പൊന്നൻ നടത്തും.  ദാണ്ടിവിടെ... ഇവിടെ"  ഇതും പറഞ്ഞ് പൊന്നൻ പട്ടിയെ വിളിക്കുന്നപോലെ 'ടക്.. ടക്' ശബ്ദത്തോടെ വിരൽ ഞൊടിച്ച് കാണിച്ചു.

മരത്തേൽ അള്ളിപ്പിടിച്ചിരുന്ന നെത്തോലി അപ്പുവും, ചാച്ചയുടെ പുരയിടത്തിൽ തുള്ളപ്പനി പിടിച്ചുനിൽക്കുന്ന കണ്ട്രാക്കും ആ 'ടക്.. ടക്' ശബ്ദം തങ്ങളുടെ ജീവൻറെ അപായമണിയാണെന്ന് മനസ്സിലാക്കി.

ജീവൻ രക്ഷാർത്ഥം ഓടിയ കണ്ട്രാക്കിനെ വിട്ട് പൊന്നൻ കുഞ്ഞപ്പി സാറിനുനേരെ തിരിഞ്ഞു. തിരിഞ്ഞു നിന്ന പൊന്നൻ നെഞ്ചത്തടിച്ച് ഒറ്റ കരച്ചിൽ. ദാവീദിന് നേരെ ഗോലിയാത്ത് നിൽക്കുന്ന നിൽപ്പായിരുന്നു അത്.

"എൻറെ പൊന്നു കുഞ്ഞപ്പിപ്പാപ്പോ.. എന്നാലും എന്നോടീ വേണ്ടാതീനം ചെയ്തല്ലോ. നോക്കിയേ, എൻറെ അപ്പൻറെ രക്തമല്ലിയോ ഈ കിടക്കുന്നെ.. രക്തം"

കുഞ്ഞപ്പി സാറിന് തറവാനം മറിച്ചുവന്നു.  'ഇതെൻറെ പ്രാർത്ഥനാലയം ആകുന്നു ഇവിടെ കള്ളൻമാരുടെ ഗുഹയാക്കുന്നോ' എന്ന കർത്താവീശോമിശിഹായുടെ വചനം ഓർത്ത് കുഞ്ഞപ്പി സാർ പൊന്നപ്പനെ ശാന്തനാക്കാൻ ഒരു ശ്രമം നടത്തി.

"ഡാ പൊന്നാ ... ഇങ്ങോട്ട്  നോക്കിയേ.. ഇവിടെ ഒരു മരിപ്പ് നടന്ന് എല്ലാവരും കീറിവിളിച്ചിരിക്കുമ്പോൾ നീ സീനോണ്ടാക്കാതെ പോ. ഇവിടെ നിൻറെ അപ്പൻറെ കല്ലറ ആരാടാ തല്ലിപ്പൊളിച്ചെ? ഈ കുഴീക്കിടക്കുന്നത് മഴവെള്ളമാടാ കഴുതേ, മഴവെള്ളം.. നിന്റപ്പന്റെ രക്തമൊന്നുമല്ല"

കുഞ്ഞപ്പിച്ചായന്റെ കൊണാധികാരം പൊന്നപ്പനുണ്ടോ കേൾക്കുന്നു?

"അപ്പാപ്പാ, നിങ്ങൾ ഒരുമാതിരി ഓഞ്ഞ വർത്തമാനം എന്നോട് ഒണ്ടാക്കാൻ വരുവാന്നോ?  നിങ്ങളീ പള്ളിസെക്രട്ടറി ആയിട്ട് ഒരുമാതിരി പോതം പൊക്കണവും ഇല്ലാത്ത വർത്താനം പറയല്ലേ.  ഒള്ളതാ, ഞാനേ ഇച്ചിരി കൂളാവെള്ളം കേറ്റിയിട്ടുണ്ട്. അതെനിക്ക് ദെണ്ണമുള്ളോണ്ടാ.. ദെണ്ണം.  പിന്നെ എന്റപ്പന്റെ ശവക്കുഴി വെട്ടിപൊളിക്കുമ്പോ ഞാൻ പിന്നെ നിങ്ങക്കൊക്കെ ഓശാന പാടാണോ... ഫാ..!!" ഇതും പറഞ്ഞ് പൊന്നൻ ഒരൊന്നാന്തരം ആട്ടങ്ങ് ആട്ടി, കുഞ്ഞപ്പി സാറിൻറെ നേരെ ചീറിയടുത്തു.

കാര്യം തൻറെ അധികാര പരിധിയിൽ നിൽക്കില്ല എന്നുകണ്ട കുഞ്ഞപ്പിസാർ  പ്രായാധിക്യം വകവയ്ക്കാതെ പി.ടി. ഉഷ ഒളിമ്പിക്‌സിന് ഓടിയ ഓട്ടംപോലെ  കണ്ടം വഴി ഒറ്റ ഓട്ടം!

ഉടനെ പൊന്നപ്പൻ ടാർപ്പാളിൻ  ഷീറ്റുകൊണ്ട് ഉണ്ടാക്കിയ പന്തലിന്റെ കഴ കുലുക്കി പന്തൽ തല്ലിപ്പൊളിച്ചു. "അവന്റമ്മേടെ ശവക്കുഴി തോണ്ടൽ" എന്ന് പറഞ്ഞ് കണ്ട്രാക്ക് വിയർപ്പൊഴുക്കി പണിത കുഴി നികത്താൻ തുടങ്ങി.

പേപിടിച്ച നായയെപ്പോലെ നിൽക്കുന്ന പൊന്നപ്പനോട് ഏറ്റുമുട്ടാൻ ആരുമില്ല. കേട്ടറിഞ്ഞു വന്ന പെണ്ണുങ്ങളും, പിള്ളാരും, മീശവെച്ച ആണുങ്ങളും എല്ലാം 'അയൽപക്കത്തുള്ളവന്റെ വീട്ടുകാര്യത്തിൽ നമുക്കെന്ത് കാര്യം' എന്ന മട്ടിൽ സംഭവത്തിൻറെ ക്ളൈമാക്‌സ് എന്തെന്നറിയാതെ അന്തിച്ചു നിന്നു.

"ഈ തലവഴി കാണിച്ചുനിൽക്കുന്ന എന്തരവനിട്ട്  രണ്ടുകൊടുക്കാൻ ഇവിടെ അണ്ടിക്കൊറപ്പുള്ളവൻമാർ ആരുമില്ലിയോടാ?"

കയ്യാലപ്പുറത്തുനിന്ന് ഉണ്ണിപെമ്പിള ഇങ്ങനെ പറഞ്ഞപ്പോൾ കൂടിനിന്ന മീശവെച്ചവന്മാർ മേലും കീഴും തപ്പിനോക്കി തങ്ങൾ ആണുങ്ങൾ തന്നെയാണെന്ന് ഉറപ്പുവരുത്തി. എന്നാൽ പൊന്നപ്പനോട് ഏറ്റുമുട്ടി ഇനിയും തങ്ങൾക്കാവശ്യമുള്ള  ആണത്തം ഷണ്ഡത്വമാക്കരുതെന്ന് ചിന്തിച്ചതിനാൽ അവരെല്ലാം ത്രേതായുഗത്തിൽ ശ്രീരാമന്റെ പാദസ്‌പർശം ഏൽക്കാൻ കുറ്റിയടിച്ചുനിൽക്കുന്ന അഹല്യയെപ്പോലെയങ്ങ് നിന്നുകളഞ്ഞു.

അപ്പോളാണ്  കുഞ്ഞപ്പി സാർ ഓടിയ ഗോദയിലേക്ക് ദൈവദൂതന്നെപോലെ സാക്ഷാൽ വികാരിയച്ചൻ ളോഹയും പൊക്കിപ്പിടിച്ച് എത്തിച്ചേർന്നത്.

"ഡാ പൊന്നാ .. ഇങ്ങോട്ട് നോക്കിയേ... ഞാനീ പള്ളീലെ ഇടവക വികാരിയാ പറയുന്നെ, വഴക്കും പുക്കാറുമുണ്ടാകാതെ കെറിപ്പോടാ" ഇതും പറഞ്ഞ് അയലത്തെ പറമ്പിൽ പേടിച്ച് മുള്ളിനിൽക്കുന്ന കണ്ട്രാക്കിനോടായി അച്ചൻ തുടർന്നു "അണ്ണാച്ചീ... ഇങ്ങോട്ട് വന്നാട്ട് ... പണിയങ്ങ് തുടങ്ങിയാട്ട്.  ഇതിപ്പോ കൂരാപ്പവുന്നതിന് മുമ്പ് കുട്ടിച്ചാനെ കുഴീലോട്ട് എടുക്കേണ്ടതല്ലിയോ?"

ഇതുകേട്ട് പൊന്നപ്പൻ അച്ചനോട് ചീറി.

"ദാണ്ടേ.. നിങ്ങൾ കത്തനാരാ കിത്തനാരാ എന്നൊന്നും പൊന്നൻ നോക്കുകേല. എൻറെ അപ്പൻറെ കുഴിക്കടുത്തേ ഏന്റമ്മച്ചി ചാവുമ്പോൾ കുഴിച്ചിടാനുള്ളതാ. അല്ലാതെ കണ്ട എരപ്പകൾക്ക് കൂടെകേറികിടക്കാനല്ല.  അല്ല അച്ചോ, എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, നിങ്ങൾക്ക് എന്റപ്പൻറെ അണ്ണാക്കിലേ കുഴിവെട്ടാൻ കിട്ടിയൊള്ളോ?"

ഇതുകേട്ട് വികാരിയച്ചൻ വികാരശൂന്യനെപ്പോലെ തിരിച്ചുപറഞ്ഞു

"ഡാ.. ഡാ... ഡാ... എന്തരവനെ, നിന്റമ്മയ്ക്ക് വേണേൽ നീ ആ സ്ഥലം നേരത്തെ ബുക്കുചെയ്യണമായിരുന്നു. അതെങ്ങനാ ആണ്ടിലും ചങ്ക്രാന്തിക്കെങ്കിലും പള്ളീകേറണ്ടായോ?"

ഇതുകേട്ടപ്പോൾ ഗോലിയാത്തിന് കാലേക്കൂടെ ചൊറിഞ്ഞുകേറി. തൻറെ കർത്തവ്യത്തിന് ഭംഗം വരുത്തുക മാത്രമല്ല, തന്നെ പൊതുജനമധ്യത്തിൽ അവഹേളിക്കുകയും ചെയ്യുന്ന വികാരിയച്ചനെ കാലേൽപിടിച്ച് നിലത്തടിക്കാനുള്ള ദേഷ്യം ഉണ്ടായി.

"അച്ചോ, ദാണ്ടേ... ഒരുമാതിരി മണാകൊണാ വർത്തമാനം എന്നോട് പറയല്ലേ"  ഇതും പറഞ്ഞ് പൊന്നൻ നിർത്തിവച്ച നെഞ്ചത്തടിയങ്ങ് തുടർന്നു.

"എൻറെ പൊന്നു നാട്ടുകാരെ, നിങ്ങളാരും ഈ വേണ്ടാതീനം കാണുന്നില്ലേ? എന്റപ്പൻറെ ചോര കണ്ടോ...ചോര?  അച്ചോ, എന്നോടെതിർക്കാൻ വന്നാൽ അണപ്പൂട്ട് ഞാൻ അടിച്ചിളക്കുമേ"  ഇതും പറഞ്ഞ് പൊന്നൻ താൻ പിഴുതിമറിച്ചിട്ട  ഒരു പന്തലിന്റെ കഴയും എടുത്തുകൊണ്ട് അച്ചന്റെ അടുത്തേക്ക് ചെന്നു.   ജീവനിലുള്ള കൊതിയും, കുഞ്ഞാടുകളെ ഏറെക്കാലം സേവിക്കാനുള്ള ത്വരയും ദൈവവിളിയും ഓർത്ത് അച്ചൻ കുഞ്ഞപ്പിസാർ ഓടിയ കണ്ടത്തിൻ വരമ്പുനോക്കിത്തന്നെ കുപ്പായവും ചുരുട്ടിക്കേറ്റി ഓടിക്കളഞ്ഞു!

ഇനിയിപ്പോൾ സീൻ എന്തായിത്തീരും എന്ന് ഞാനുൾപ്പെടെയുള്ള കാണികൾ നോക്കിനിൽക്കെ, ചിന്നം വിളിച്ച് പൊന്നൻ കൂടുതൽ വയലൻസിന്  കാത്തുനിൽക്കേ അതാ, കണ്ടത്തിൻവരമ്പിലൂടെത്തന്നെ ഭ്രാന്തുപിടിച്ച പന്നിക്കൂറ്റനെപ്പോലെ കുട്ടിച്ചായൻറെ ഇളയമകൻ തങ്കപ്പൻ അലറിയോടി വരുന്നു!

എന്താ ഏതാ എന്ന് ചിന്തിക്കും മുമ്പ് തങ്കപ്പൻ താഴേക്കിടന്ന  പന്തലിന്റെ കഴ ഒരെണ്ണം എടുത്ത് പൊന്നപ്പൻറെ ആറാമാലി നോക്കി ഒരു കീറങ്ങ് കീറി!

പിന്നിൽ നിന്നും അടികിട്ടിയ പൊന്നൻ  'അയ്യോപോത്തോ' എന്നുംപറഞ്ഞ് ദാണ്ടടാ കിടക്കുന്നു!  'വീണിതല്ലോ കിടക്കുന്നു ധരണിയിൽ കോണകവുമഴിഞ്ഞയ്യോ ശിവ ശിവ' എന്ന മട്ടിൽ സ്വപ്‌ന ടെക്സ്റ്റയിൽസിൽ  നിന്നും വാങ്ങിയ ഒന്നാന്തരം പാളക്കരയുള്ള അണ്ടർവയറും കാട്ടി എണീക്കാൻ മേലാതെ പൊന്നൻ കിടന്നപ്പോൾ,  മുതുകിന് നോക്കി ഒന്നുരണ്ട് പൂശുകൂടി തങ്കപ്പൻ പാസാക്കി. എന്നിട്ട് ഇങ്ങനെ ചീറി.

"ഒരുത്തൻ ചത്തുകിടക്കുമ്പോളാന്നോടാ പോക്രിത്തരം കാണിക്കുന്നത്? എവിടുന്നേലും വാറ്റും മോന്തിയിട്ട് എന്റപ്പന്റെ ശവക്കുഴി നികത്താൻ നീയാരാടാ പുല്ലേ?"  ഇതും പറഞ്ഞ് വീണുകിടക്കുന്ന വീരന്റെ ചന്തിക്കിട്ട് രണ്ട് ചവിട്ടും. അപ്പോൾ ഗോദയിൽ വീണുകിടക്കുന്ന യോദ്ധാവിനെപ്പോലെ പൊന്നൻ ഇങ്ങനെ വിളിച്ചു പറഞ്ഞു

"അയ്യോ എന്നെ തല്ലികൊല്ലുന്നേ.. അപ്പാപ്പോ എന്നെ ആരേലും വന്ന് രക്ഷിക്കോ..."

"കെടന്ന് മോങ്ങത്തെ എണീറ്റുപോടാ നാറീ..." ഉണ്ണിപെമ്പളയുടെ പള്ളുവിളി കൂടി കിട്ടിയപ്പോൾ ഈ കൂട്ടത്തിൽ മനുഷ്യപ്പറ്റുള്ള ഒരുത്തനുമില്ലന്ന് പൊന്നൻ മനസ്സിലാകുകയും പതുക്കെ എണീറ്റ് കണ്ടംവഴിയെ ആടിയാടി നടന്നുപോവുകയും ചെയ്‌തു.

പള്ളിയിൽ മണി മുഴങ്ങി. ഏതോ രഹസ്യ സങ്കേതത്തിൽ നിന്നെന്നപോലെ വികാരിയച്ചനും, കുഞ്ഞാപ്പിസാറും കണ്ടതിന്റെ വരമ്പിൽ പ്രത്യക്ഷപെട്ടു.

അങ്ങനെ ലോകത്തെ ഏറ്റവും വലിയ ഗുണ്ടുപൊട്ടിക്കലുകാരനായ കുട്ടിച്ചായൻ പിന്നീടുണ്ടായ സമാധാനാന്തരീക്ഷത്തിൽ കബറടങ്ങി സ്വർഗത്തിലേക്കുള്ള പച്ചക്കളർ സൂപ്പർഫാസ്റ്റ്  പിടിച്ചങ്ങ് പോയി.

******************

അടുത്ത ഞായറായഴ്ച.  പാപികൾ പള്ളിക്കകത്ത് കുർബാനയിൽ പങ്കെടുക്കുകയും, രക്ഷിക്കപ്പെട്ട ദൈവമക്കളും പള്ളി പ്രമാണിമാരും, കമ്മറ്റിക്കാരും പള്ളിക്ക് വെളിയിൽ ബീഡിയും വലിച്ച്  കുത്തിയിരിക്കുകയും ചെയ്യുന്ന നേരം. ചാർമിനാർ വലിച്ചുകൊണ്ടിരുന്ന കുഞ്ഞപ്പിസാറിനോട് തൊട്ടടുത്ത് കട്ടൻബീഡി ആഞ്ഞുവലിച്ച് അന്തരീക്ഷത്തിലേക്ക് പുകയൂതിക്കൊണ്ട് പൊന്നൻ ചോദിച്ചു.

"ൻറെ അപ്പാപ്പാ.. ഒള്ളത് പറഞ്ഞാ, ഇപ്പോളും ചങ്കുപൊട്ടുവാ.. ൻറെ അപ്പൻറെ വലതുഭാഗത്ത് അമ്മയല്ലിയോ കിടക്കേണ്ടത്?  ഇതിപ്പോ ഈ ഗുണ്ട് കുട്ടിമാപ്പള അല്ലിയോ നെടുംമ്പാളെ  കേറികെടക്കുന്നെ?"

കുഞ്ഞപ്പിസാർ ഒന്ന് നിവർന്നിരുന്നു.

"ഡാ.. പൊന്നോ... നിൻറെ അമ്മ എലിച്ചേടത്തിയുടെ അണ്ണാക്കിൽ അടുത്തകാലത്തെങ്ങും മണ്ണിടത്തില്ലെടാ ഉവ്വേ. അത്രയ്ക്ക് ഉശിരല്ലിയോ തള്ളക്ക്.  പിന്നെന്തിനാ നീ ആലോചിച്ച് കൂട്ടുന്നെ? അതിപ്പോൾ തള്ള കാഞ്ഞുപോയാലും നമുക്ക് ഇടതുവശത്തിടാമെടാ"

തങ്കപ്പൻറെ മുളക്കഴയ്ക്ക് കിട്ടിയ അടിയുടെ പാട് തടവി പൊന്നൻ പ്രതിവചിച്ചു "അതിപ്പോ കർത്താവീശോ മിശിഹാ കുരിശെക്കെടക്കുമ്പോൾ രണ്ടു കള്ളന്മാരുടെ ഇടയിലങ്ങാണ്ടല്ലിയോ  കെടന്നെ? ഇതിപ്പോൾ എന്റപ്പൻറെ അവസ്ഥ അതുപോലാകുമല്ലോ അപ്പാപ്പാ"

"നീയൊന്നു പോയേ. ചത്ത് മണ്ണോട് മണ്ണടിഞ്ഞാ എന്തോ കുന്തമാ? നീ ചുമ്മാ വേണ്ടാതീനം ഒന്നും ആലോചിച്ചുകൂട്ടി, കൂളാവെള്ളോം മോന്തി ഈശാപോശാ ഒന്നുമുണ്ടാകാതെ സത്യ ക്രിസ്ത്യാനിയായി ജീവിക്ക്. നോമ്പൊക്കെയല്ലിയോ വരുന്നേ? ചത്തവരോ  ചത്തു,  നീ  നല്ല ആഞ്ഞൊരു കുമ്പസാരം ഒക്കെ നടത്തി ഒന്ന് ശുദ്ധിയും വെടിപ്പുമാക്"

അങ്ങനെ കുഞ്ഞപ്പി സാറിന്റെ ഉപദേശം ശിരസ്സാ വഹിച്ച് പൊന്നൻ വൈകാതെ നമ്മുടെ വികാരിയാച്ചന്റെയടുത്ത് കുമ്പസാരിക്കുകയും, പാപമുക്തി നേടുകയും ചെയ്‌തു.

Monday, March 5, 2018

തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

പിള്ളേച്ചാ നമ്മുടെ മണിസാറിനെ വല്യഹോസ്‌പിറ്റലിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തോ"

കാലാടുന്ന പിള്ളേച്ചന്റെ കടയിലെ ബഞ്ചിലിരുന്ന്  അമ്മാട്ടിയുടെ ചോദ്യം കേട്ട് പിള്ളേച്ചനിൽ ഒരു ഞെട്ടലുണ്ടായി.

"മണിസാറിന് എന്നാ പറ്റീടാ അമ്മാട്ടീ?" പിള്ളേച്ചൻ ഞെട്ടിയെങ്കിലും ചോദ്യം ചോദിച്ചത് ചായ മൊത്തിക്കുടിച്ചുകൊണ്ടിരുന്ന പൊന്നപ്പനായിരുന്നു.

"എൻറെ പൊന്നോ... നിങ്ങൾ അപ്പൊ ഇതൊന്നും അറിഞ്ഞില്ലേ?  ഇതിയാൻ രാവിലെ ഏതോ വലിയ ബൂർഷ്വാ ആസ്പത്രിയില് അഡ്‌മിറ്റായി എന്നല്ലിയോ  ശ്രുതി കേട്ടത്. വടക്കുതെക്കങ്ങാണ്ട് ഇലക്ഷൻ റിസൾട്ട് വന്നത് കേട്ടപ്പോളാപോലും ഇതിയാൻറെ പോതംപോയി  ആസ്‌പത്രീ കൊണ്ടുപോയെ..."

പിള്ളേച്ചൻ കാര്യമറിയാതെ വാ പൊളിച്ചു.  പാവങ്ങളുടെ പടത്തലവന്മാർ കാശും പുത്തനും ഉള്ളവർ മാത്രം പോകുന്നിടത്തു പോവുകയോ?  എന്നിട്ട് ഒരു ചോദ്യം. "അപ്പോ നമ്മുടെ സർക്കാരാശുപത്രിയും മെഡിക്കൽ കോളേജും ഒക്കെ എന്തിനാടാ പൊന്നപ്പാ?"

"ഓ എന്റെ പിള്ളേച്ചാ, അതൊക്കെ നമ്മൾ  മൂക്കീപ്പനി വരുന്നവർക്കല്ലേ? രാഷ്ട്രീയ, മതനേതാക്കൻമാർ സാധാരണക്കാർ പോകുന്നിടത് പോകുമോ? അതിപ്പോ ആശുപത്രി ആയാലും, ഹോട്ടലായാലും, വണ്ടിയായാലും തന്റെ പ്രസ്ഥാനത്തിൻറെ അഭിമാനമല്ലിയോ അവർക്ക് വലുത്?  അപ്പോൾ ഇച്ചിരി ഗമയിൽ മൂത്ത സാധനം തന്നെ വേണ്ടേ?"

ചായടിച്ചുകൊണ്ടിരുന്ന പിള്ളേച്ചന് അതത്ര പിടിച്ചില്ല. അല്ലെങ്കിൽ തന്നെ 'ഇച്ചിരി കമ്യൂണിസ്റ്റല്ലാത്തവൻ എന്തൊരു മനുഷ്യനാ' എന്നാണ് പിള്ളയുടെ വെപ്പ്.

"എടാ അമ്മാട്ടീ, ഒരുമാതിരി ഒണ്ടാക്കിയ വർത്തമാനം പറയാതെടാ പഞ്ചമാ പാതകാ... അയാള് നമ്മുടെ ഉപാസന ആശുപത്രിയിൽ ചെക്കപ്പിന് പോയതാ. അതിപ്പോ വന്ന് വന്ന് അപ്പോളാ ഹോസ്പിറ്റലാക്കുമല്ലോ. എതിരാളികൾ ബംഗാള് സിന്ധു മറാത്താ ത്രിപുര എന്നൊക്കെ പറയുന്നതല്ലേ? എവിടെങ്ങാണ്ട് പാർട്ടി തോറ്റ് തുന്നംപാടി കൂഞ്ഞുവലിച്ച് കിടക്കുന്നതിന് ഇവിടെ നമ്മക്കെന്ത് കുന്തമാ?   ഇതേ, കേരളമാ.. കേരളം. ദാണ്ടേ ഇങ്ങോട്ട് നോക്ക്, ഇവിടെ ചോര തിളക്കണം ഞരമ്പുകളിൽ എന്നാ വെപ്പ്.. അറിയാമോ?"

ഇതും പറഞ്ഞ് പിള്ളേച്ചൻ തൻറെ ഷർട്ടിന്റെ കൈ ഒന്ന് ഉയർത്തി ഓഞ്ഞ മസിൽ കാണിച്ചുകൊടുത്തു.  ആയകാലത്ത് പാർട്ടികൾക്ക് ഒത്തിരി ജയ് ജയ് വിളിച്ച കൈകളാണ് ഇന്ന് കഞ്ഞികുടിച്ച് കിടക്കാൻവേണ്ടി ചായയടിക്കുന്നത്.

ഇത് കേട്ട് അമ്മാട്ടി മുണ്ടുപൊക്കി അണ്ടർവെയറിന്റെ പോക്കറ്റിൽ കിടന്ന ബീഡിയെടുത്ത് ചുണ്ടത്ത് വച്ച് തീപെട്ടിയുരച്ചിട്ട് ഇപ്രകാരം പറഞ്ഞു.

"അല്ല പിള്ളേച്ചാ... ഈ നേതാക്കന്മാർക്കെല്ലാം ഇപ്പോൾ എന്താ പ്ലഷറും, ഷുഗറും നെഞ്ചരപ്പും, ഇരുമ്പ് തുരുമ്പാക്കലും? പണ്ടൊക്കെ നമ്മുടെ നേതാക്കന്മാർ പട്ടികടിച്ചും, പാമ്പുകടിച്ചും, അട്ടകടിച്ചും ഒക്കെയാ ആശുപത്രീ പോയിരുന്നെ .. ഇന്നവന്മാർക്കെല്ലാം പുതിയ പുതിയ ഫാഷൻ രോഗങ്ങളാണല്ലോ"

പിള്ള തലേക്കെട്ട് ഒന്ന് അഴിച്ചുടുത്തു "അതിപ്പോൾ അമ്മാട്ടീ.. നിന്റെ കോൺഗ്രസ്സ് കാരല്ലിയോ അതിൻറെ തലതൊട്ടപ്പന്മാർ.  പണ്ടങ്ങാണ്ട് ഗാന്ധിയുടെ കാലത്ത് ഏതാണ്ട് ഒണ്ടാക്കിയതല്ലാതെ ഇവന്മാർ പിന്നെ കൈകൊണ്ട് മെയ് ചൊറിഞ്ഞിട്ടുണ്ടോ?  ചീമപ്പന്നിപോലെ ചുമ്മാ രാവിലേം ഉച്ചയ്ക്കും വൈകിട്ടും കണ്ട ചാനലിലെല്ലാം കേറി നിരങ്ങാനല്ലാതെ  ഈ പറയുന്ന നിന്റെം എന്റേം നേതാക്കന്മാരെ എന്തിന് കൊള്ളാം?"

ന്യൂട്രലായി കാര്യം പിള്ളേച്ചൻ പറഞ്ഞത് കേട്ടപ്പോൾ അമ്മാട്ടിക്കും, പൊന്നപ്പനും ചിരിവന്നു.  പക്ഷേ പിള്ളേച്ചന്റെ അടുത്ത വാക്കുകൾ ഇച്ചിരി കടുത്തതായിരുന്നു.

"അല്ല അതിപ്പോ നിങ്ങളുടെ വലിയ ദേശീയപാർട്ടി, കീഴെക്കൂടെ പണികൊടുത്തല്ലിയോ നമ്മുടെ കമ്യൂണിസം ഇപ്പോൾ തകർത്തത്. വോട്ടിങ്ങ് ശതമാനത്തിൽ വലിയ കുറവ് നമ്മുടെ പാർട്ടിക്ക് ഇപ്പോളും ഇല്ല അറിയാമോ? ഇനിയിപ്പോ വോട്ടിങ്ങ് മെഷീനിൽ വല്ല കുന്ത്രാണ്ടവും ഇവന്മാർ ഒപ്പിച്ചോ ഭഗവാനെ?"

പൊന്നപ്പൻ അമ്മാട്ടിയോട് ഒരു പരമമായ സത്യം പറയും പോലെ പറഞ്ഞു.

"അമ്മാട്ടീ, ഒരു കാര്യം ഞാൻ പറയാം. ഈ ഗുലുമാല് പിടിച്ച മെഷീൻ വന്നേപ്പിന്നെയാ നമ്മുടെ പാർട്ടിക്ക് എട്ടിന്റെ പണി കിട്ടിത്തുടങ്ങിയെ. ഇതിപ്പോ പണ്ടത്തെപ്പോലെ പേപ്പർ ബാലറ്റ് ആയിരുന്നേൽ എന്നാ സുഖമായിരുന്നു"

"എടാ പൊന്നപ്പാ.." അമ്മാട്ടി മൂരി നൂർത്തു "ഇതിപ്പോ ഉത്തരം മുട്ടുമ്പോൾ നമ്മൾ കൊഞ്ഞനം കാട്ടിയിട്ടെന്താ.. പണ്ട് സന്ദേശം സിനിമയിൽ പറഞ്ഞപോലെ, ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല, വോട്ട് കിട്ടിയില്ല... പിള്ളേച്ചന്റെ പാർട്ടി തോറ്റു. നാട്ടുകാർക്ക് വല്ല കോണോം ചെയ്‌താൽ അടുത്ത ഇലക്ഷന് ജയിക്കും. അതിപ്പോ ഇവിടായാലും, നോർത്തിലായാലും.  അതിന് ചുമ്മാ വരട്ടു ചൊറി മാന്തിപ്പൊളിക്കണോ? ചുണ്ണാമ്പ് തേക്കുന്ന മൊബൈൽ പിടിച്ചോണ്ട് എല്ലാവന്മാർക്കും നടക്കാം, വോട്ടിങ്ങ് മെഷീൻ ഉപയോഗിച്ചാൽ കുറ്റം. കഴിഞ്ഞവട്ടം നിങ്ങൾ ജയിച്ചതും ഇതേ മെഷീൻ ഉപയോഗിച്ചല്ലേ പിള്ളേ? അങ്ങാടി തോറ്റതിന് അമ്മയെന്നാ പിഴച്ചു?"

"ഡാ.. പൊന്നപ്പാ " പിള്ളേച്ചന് ചൊറിഞ്ഞുവന്നു. "ഇതിപ്പോ ആരാൻറെ അമ്മയ്ക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേലുണ്ട് അല്ലെ?  നീയൊക്കെ എന്തോ രാഷ്ട്രീയക്കാരനാടാ... ഇവിടെ ഇടതന്മാർ തോറ്റപ്പോൾ നീയൊക്കെ മുണ്ടുപൊക്കിയിട്ട് എന്തോകേമത്തമാ കാണിക്കുന്നേ?  ജയിച്ചത് അവന്മാല്ലേ... മോടിയുള്ള പാർട്ടി? അതിന് നീയൊക്കെ എന്തിനാ അർമാദിക്കുന്നെ? അതുകൊണ്ടാ ഞങ്ങൾ പറയുന്നേ ഇതിനകത്ത് എന്തോ ചുറ്റിക്കളി ഉണ്ടെന്ന്"

അപ്പോൾ തലയും കുനിച്ച് സാക്ഷാൽ മണിസാർ അവിടേക്ക് കയറിവന്നു.  പാണ്ടിലോറി കയറിയിറങ്ങിയ പോലെ കാണപ്പെട്ട രക്തമില്ലാത്ത ആ വദനം നോക്കി പിള്ളേച്ചൻ നെടുവീർപ്പിട്ടു.

"നാടിൻറെ പോക്ക് എങ്ങോട്ടാ പിള്ളേ... ഒന്നും മനസിലാകുന്നില്ലല്ലോ. ഇതാപ്പോ വന്ന് വന്ന് പെണ്ണുങ്ങൾ നെറ്റിക്ക് തേക്കുന്ന കുറിപോലെ ഒരിടത്ത് മാത്രയല്ലോ നമ്മുടെ പ്രസ്ഥാനം?"

"അല്ല മെമ്പറെ, നിങ്ങൾ ഏതോ ബൂർഷ്വാ ആശുപത്രിയിൽ പോയെന്നോ ഇലക്ഷൻ റിസൾട്ട് അറിഞ്ഞ് നെഞ്ചരപ്പുണ്ടായെന്നോ ഒക്കെ ഗാന്ധിമുക്കിന് രാവിലെമുതൽ കേൾക്കുന്നല്ലോ"

"ഏത് തന്തക്ക് മുമ്പുണ്ടായവനാടാ വേണ്ടാതീനം പറഞ്ഞുണ്ടാക്കുന്നെ?  പഞ്ചമാ പാതകാ ഞാൻ കഷ്ടകാലത്തിന് ഉപാസനയിൽ ഒന്നുപോയതല്ലിയോ.."

പിള്ളേച്ചൻ ലോട്ടറിക്ക് സമാശ്വാസം കൊടുക്കുന്നപോലെ ഒരു ചായ മണിസാറിന് നേരെ നീട്ടി. "മെമ്പർ ഇതങ്ങോട്ട് പിടിച്ചേ.. രാവിലെ തൊട്ട് ടി.വി യുടെ മുന്നെ ഇരുന്ന് നമ്മുടെ പിള്ളാര് പാർട്ടിയെ രക്ഷിക്കാൻ കൈകാലിട്ടടിക്കുന്നത് കാണുവല്ലിയോ.."

"ആന്നെടോ.. ഇതിപ്പോ ലോകകപ്പിന് നമ്മുടെ ടീം ക്രിക്കറ്റ് കളിക്കാൻ പോന്നപോലത്തെ കാൽകുലേഷൻ അല്ലിയോ ഇവന്മാർ കാണിക്കുന്നേ..? അത് കാണുമ്പോ സത്യത്തിൽ നമ്മൾ തോറ്റത് തന്നെയാണോ എന്നാ എനിക്ക് തമിശയം"

ചായയടി നിർത്തിയ പിള്ളേച്ചൻ ബഞ്ചിലേക്കിരുന്നു " പിന്നെ എനിക്കൊരാശ്വാസം അമ്മാട്ടിയുടെ പാർട്ടിയെപ്പോലെ പെണ്ണും പിടക്കോഴിയും, ബാറും നോട്ടെണ്ണുന്ന മെഷീനും ഒക്കെയായി നാറ്റക്കേസ് കാരണമല്ലല്ലോ നമ്മൾ തോറ്റത് എന്നതാ. നമ്മൾ തോറ്റത് ഒന്നാന്തരം ജനാതിപത്യ വ്യവസ്ഥയിൽ പൊരുതിയല്ലിയോ..."

തൻറെ പുതുപുത്തൻ പാളക്കര അണ്ടർവെയർ നാലാൾ കാൺകെ മുണ്ട്  ഉയർത്തിയുടുത്ത്  അമ്മാട്ടി ഇങ്ങനെ തിരിച്ചടിച്ചു.

"അതിപ്പോ ഇവിടെ കോണോവാലുപോലെ ഒരിടത്ത് മാത്രം ഒതുങ്ങിക്കിടക്കുമ്പോളും നിങ്ങളുടെ ഒക്കെ ഇമ്മാതിരി പറച്ചിലാ എന്റെ പുള്ളെ മനസിലാകാത്ത... ഇതിപ്പോ കാവിലെ പാട്ടുമത്സരത്തിന് കാണാം എന്ന് പറയുംപോലെ ഉണ്ടല്ലോ"

"എന്നാലും ഇത് വലിയൊരു ചെയ്‌തായി പോയി.." മണിസാർ കാലുതിരുമ്മി.

അപ്പോൾ പൊന്നപ്പൻ പറഞ്ഞു "മെമ്പറെ.. ദാണ്ടേ ഇങ്ങോട്ട് നോക്കിയേ.. കണ്ടത്തി പോയി പണിയെടുത്താൽ, റബ്ബറുവെട്ടി രണ്ടു ചിരട്ട പാലെടുത്താൽ ഈ പൊന്നപ്പനും, പാപ്പിക്കും, അമ്മാട്ടിക്കും കഞ്ഞികുടിച്ച് കിടക്കാം. നാലാൾ വന്ന് കാപ്പികുടിച്ചാൽ പിള്ളേച്ചന് പച്ചരി മേടിച്ച് കഴിയാം.. പിന്നെ ചെറുക്കൻ പേർഷ്യയിൽ നിന്ന് നാല് കാശ് അയച്ചുകൊടുത്താൽ മണിസാറിന് ടി.വി യിലെ അന്തിചർച്ചയും കണ്ടോണ്ടിരിക്കാം.... വീട്ടിലേ, പെണ്ണുംപുള്ളേം കൊച്ചും മാത്രമേയുളൂ ഞാൻ പോവാ..."

"ശരിയാടാ അമ്മാട്ടീ... നാടിന്റെ പൾസറിയാത്തവന്മാരെല്ലാം ഐ.സി.യുവിലും വെന്റിലേറ്ററിലും കിടക്കുന്ന കാലമാ ഇത്. നമ്മൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും. നമ്മൾ ഉണ്ടാക്കിയാൽ നമുക്കുണ്ട്. ഈ പറയുന്ന പാർട്ടിയോ, ജാതിയോ മതമോ ഒന്നും ഒരു കോപ്പും ഉണ്ടാക്കിത്തരാൻ പോകുന്നില്ല. വെട്ടാനും ചാവാനും പോയാൽ അവനും അവൻറെ കുടുമ്പത്തിനും പോയി...അല്ലാതെന്താ"

ഇതും പറഞ്ഞ് അമ്മട്ടിയുടെ പുറകെ മണിസാറും ക്ഷീണിതനായി തിരികെ നടന്നു. പിള്ളച്ചേട്ടന്റെ ചായപാത്രത്തിലെ  നാണയം കിടുകിടാ മിടിച്ചപ്പോൾ  ഗാന്ധിജങ്ഷനിലെ കെ.എസ്.ഇ.ബി യുടെ ട്യൂബ് ലൈറ്റ് ഇരുട്ടുപരന്ന കവലയിലേക്ക് സൈറ്റടിച്ച് കാണിച്ചുകൊണ്ടേയിരുന്നു.

Thursday, March 1, 2018

ഒരു മുലക്കച്ചകപടം

"എഡോ പൊന്നപ്പാ നിൻറെ പെണ്ണുമ്പുള്ള പേറും പെറപ്പുമൊക്കെ കഴിഞ്ഞ് വന്നോ?"

ഗാന്ധിമുക്കിലെ പിള്ളേച്ചന്റെ ചായക്കടയിലെ കാലൊടിഞ്ഞ ബഞ്ചിലിരുന്ന് പാപ്പി കൊച്ചുവെളുപ്പാൻകാലത്ത് പൊന്നപ്പനോട് ചോദിച്ച ചോദ്യമാണിത്. നാട്ടുവർത്തമാനത്തിന്റെ താളത്തിനൊപ്പം പൊന്നപ്പൻറെ മൂത്ത ചെറുക്കൻ കരയ്ക്കുനിന്ന് തോട്ടിലേക്ക് മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദസൗകുമാര്യം അപ്പോൾ പിള്ളേച്ചന്റെ ചായക്കോപ്പയിൽ അന്തരീക്ഷത്തിന്റെ വീതി അളന്ന് അടിക്കുന്ന ചായയിൽ നിന്നുമുണ്ടായി.

"ഓ.. വന്നിട്ടുണ്ട്. കൊറേ ദെവസമായി. അതെന്താ പാപ്പീ ഇപ്പൊ ചോദിയ്ക്കാൻ കാര്യം?"

"കാര്യമോ... എടാ, നിനക്കിച്ചിരി ഫേമസ് ആവണമെങ്കീ, നിൻറെ പെമ്പറന്നോര് കൊച്ചിന് മൊലകൊടുത്തോണ്ടിരിക്കുന്ന ഫോട്ടം വല്ലതും ഫേസ്ബുക്കിലോട്ട് ഒന്നിട്"

ഇതുകേട്ട പൊന്നപ്പന് ചൊറിഞ്ഞു വന്നു.

"പാപ്പീ.. ഡാ കോപ്പേ... ദാണ്ടേ ഒരുമാതിരി മറ്റേടത്തെ വർത്തമാനം വീട്ടിലിരിക്കുന്നവരെ പറഞ്ഞാലുണ്ടല്ലോ?! നിൻറെ വീട്ടിലും ഒരുത്തി ഇരിപ്പില്ലേ അവടെ ഫോട്ടോ കൊണ്ടുപോയിട്.. അല്ല പിന്നെ"

ഇതുകേട്ട പാപ്പി, സോഷ്യൽ മീഡിയായിൽ നടക്കുന്ന ചർച്ചകളൊന്നും പാവം പൊന്നപ്പനറിയുന്നില്ലല്ലോ എന്ന ദുഃഖം ഉള്ളിലൊതുക്കി പറഞ്ഞു.

"എൻറെ പൊന്നപ്പാ, നീ ചുമ്മാ അലൻസിയറിനെപ്പോലെ വയലൻസാകാതെ.  താനീ പിള്ളേച്ചന്റെ കടയിൽ തൂങ്ങിക്കിടന്നടുന്ന സാമാനം ഒന്ന് നോക്ക്.."

തൻറെ കടയിൽ ആരും കാണാത്ത എന്തൊരു ലോകാത്ഭുതം എന്നമട്ടിൽ പിള്ളേച്ചൻ ചായയടിയുടെ സാന്ദ്രത കുറച്ച് ഒളികണ്ണിട്ട് നോക്കി.

"ദാണ്ടെ, നമ്മുടെ ഉണ്ണിക്കണ്ണനെ പോലെ ഒരു അമ്പോറ്റി കൊച്ചിനെ കണ്ടോ?  കണ്ണെഴുതി, പുട്ടിതേച്ച്, ഫേഷ്യൽ ചെയ്‌ത മുഖവുമായി കൊച്ചിന്റെ അണ്ണാക്കിലോട്ട്  മൊല കുത്തിത്തിരുകി പൂതനാമോക്ഷം കഥപോലെ ഒരു പെങ്കൊച്ചും?"

പാപ്പി പറഞ്ഞപ്പോളാണ് പിള്ളേച്ചൻ സത്യത്തിൽ തൻറെ മുന്നിൽ തൂങ്ങിക്കിടന്ന് ആടുന്ന അമ്മയെയും കുഞ്ഞിനേയും കണ്ടത്. അല്ലേൽ  തന്നെ ഈ പെണ്ണൂങ്ങളുടെ മാസിക പിള്ളേച്ചന് ചതുർത്ഥിയാണ്. ഉടുപ്പിനകത്തിടുന്ന സുനാപ്പികളുടെയും, സോപ്പിന്റെയും പൗഡറിന്റെയും ഇടയ്ക്ക് പുട്ടിനു തേങ്ങപോലെ വായികൊള്ളാത്ത പേരിൽ കാണുന്ന പാചക കുറിപ്പുകളും ഉള്ളിപൊളിച്ചപോലത്തെ കാര്യങ്ങൾ പെണ്ണുങ്ങളുടെ വലിയ പ്രശ്ങ്ങളായി അവതരിപ്പിക്കുന്ന കളർഫുൾ ലേഖനങ്ങളും പണ്ടേ പിള്ളേച്ചന് വെറുപ്പാണ്. നെല്ലുകുത്താനോ അരിയാട്ടാനോ  വിറകുവെട്ടാനോ, വെള്ളം കോരനോ പോകേണ്ടാത്ത പെണ്ണുങ്ങൾക്ക് ഉള്ളതാണ്  ഇമ്മാതിരി പുസ്തകങ്ങളും,  സീരിയലും എന്നാണ് പിള്ളേച്ചന്റെ  മനോഗതി.

തങ്ങളെ എത്തിനോക്കുന്ന മാസികയുടെ പുറംചട്ട എടുത്തുനോക്കിയ പിള്ളേച്ചനും പൊന്നപ്പനും മാക്രി കണ്ണ് തള്ളുന്നപോലെ നിന്നു. പൊന്നപ്പൻ പറഞ്ഞു.

"അല്ല പിള്ളേച്ചോ, പാപ്പി പറഞ്ഞത് സത്യമാണല്ലോ.  ഈ പെണ്ണ് നെഞ്ചും തൊറന്ന് നാട്ടുകാരെ നോക്കി എന്നാ കോപ്പാ കാണിക്കുന്നെ? ഇതിനകത്തോട്ടിപ്പോ വഴീക്കൂടെ പോകുന്നവനും തുറിച്ചുനോക്കുമല്ലോ?"

"അതാ ഞാൻ പറഞ്ഞെ. നമ്മൾ പറയുമ്പോ അത് വലിയ കുറ്റം. ഇതിലുംഭേദം രാവിലെ പറമ്പിൽ പോയി വെളിക്കിരിക്കുന്ന പിള്ളേച്ചന്റെ ഫോട്ടോയെടുത്തിടുന്നതാ..."

അത് കേട്ട് പിള്ളേച്ചൻ ചിരിച്ചുകൊണ്ട് ബാക്കി പറഞ്ഞു "അത് ശരിയാടാ പൊന്നപ്പാ, 'പ്രകൃതിയുടെ വികൃതി' എന്നോ മറ്റോ ഒരു തലക്കെട്ടും ചാർത്തി അണ്ടർവെയർ തോളിലിട്ട് മാസികേടെ മുഖചിത്രത്തിൽ ഇരിക്കുന്ന ഇരിപ്പോർത്ത് എനിക്ക് ചിരി അടക്കാൻ മേല കേട്ടോ"

ചിരി നിർത്താതെ പൊന്നപ്പൻ പറഞ്ഞു "അതുമല്ലേൽ തോട്ടിലോട്ട് പുഞ്ഞാണി പിടിച്ചു നിൽക്കുന്ന എൻറെ മൂത്ത ചെക്കന്റെ ഫോട്ടം ഇട്ട് 'പരിസരമലിനീകരണം-തുറിച്ച നോക്കരുത്‌' എന്നങ്ങ് കാച്ചാം.

ഈ ചർച്ചക്കിടെ  പഞ്ചായത്ത് മെംമ്പർ മണിസാർ അങ്ങോട്ട് കേറിവന്നു. അപ്പോൾ പിള്ളേച്ചൻ മണിസാറിനോടായി പറഞ്ഞു,

"എൻറെ മെമ്പറെ, ഇങ്ങോട്ട് നോക്കിയേ.. അണ്ടകടാഹം വരെ തൊറന്ന് മലത്തിയിട്ടേച്ച് പുരുഷന്മാർ പരുഷമായി നോക്കല്ലേ... എന്നൊക്കെ പറയുമ്പോൾ ഇതിനൊക്കെ തലവഴി എന്നല്ലാതെ എന്തോ പറയാനാ.."

ചായക്ക് ഓഡർ കൊടുത്ത് മണിസാർ ബഞ്ചിൽ ചന്തിയുറപ്പിച്ച് അതേറ്റുപിടിച്ചു.

"ങ്ഹാ... ഇവിടേം ഇതാണോ ചർച്ച. ഇന്നലെ മുഴുവൻ നമ്മുടെ സുക്കറണ്ണന്റെ ഫേസ്‌ബുക്കിൽ  ഇതിൻറെ തകർപ്പല്ലാരുന്നോ?  ഞാനും ഘോരഘോരം ഇച്ചിരി സ്റ്റാറ്റസ് ഒക്കെ ഇട്ടിട്ടാ  നടക്കുന്നെ.. ഒരിക്കലും തിരിഞ്ഞുനോക്കാത്തവന്മാരും ഇച്ചിരി ലൈകും ഷെയറും തന്നാൽ എന്നാ,  പുളിക്കുമോ?"

"സത്യമാന്നോ?" പിള്ളേച്ചൻ അത്ഭുതം കൂറി.

"പിന്നല്ലാണ്ട്.. ഇതൊക്കെ നെഗറ്റീവ് പബ്ലിസിറ്റിയാ പിള്ളേച്ചാ. നേരെചൊവ്വേ  നടക്കാത്ത കാര്യങ്ങൾ ഇങ്ങനെ കുറുക്കുവഴിയിലൂടെ നടത്തുവല്ലേ? അല്ലേൽ പിന്നെ എവിടെയോ കിടന്ന ഒരു മോഡലിനെ പിടിച്ച് ഉടുപ്പും ഊരിച്ച് ഒരു അയ്യോപൊത്തോ കൊച്ചിനെ പിടിച്ച്കിടത്തി  ഫോട്ടോഷോപ്പിൽ ഒന്നലക്കിയെടുത്ത് ഇടണ്ട വല്ല കാര്യവും ഉണ്ടോ?  കുറച്ചുനാൾ മുമ്പല്ലേ ഇവിടൊരുത്തി പെറാൻ കിടന്നപ്പോൾ അത് സിനിയ്ക്കെന്നും പറഞ്ഞ് ഷൂട്ട് ചെയ്ത് ഇല്ലാത്ത വിപ്ലവം ഉണ്ടാക്കിയെ.."

"അത് കറക്ടാ മെമ്പറെ.." പാപ്പി താങ്ങി. "അതുപോലെ ഇന്നാളിൽ ഓരോ പെങ്കൊച്ച്  സൈറ്റടിച്ച് കാണിച്ച് എന്തോരം പബ്ലിസിറ്റിയാ ഉണ്ടാക്കിയെ... ഇവിടെ വല്ല നല്ലകാര്യോം ചെയ്‌താൽ ഒരുത്തനും അറിയില്ല. വല്ല കൂറത്തരവും കാണിച്ചാൽ ഫേമസാവും. ഇതിപ്പോ ജീവിതത്തിൽ ഈ മാസിക നോക്കാത്ത പിള്ളേച്ചൻ വരെ ആഞ്ഞ നോട്ടം നോക്കിയില്ല. ഇതിൽ കൂടുതൽ അവർക്ക് എന്തുവേണം? മാസികയ്ക്കും പ്രശസ്തി, പെണ്ണിനും പ്രശസ്തി.  കൂഞ്ഞുവലിച്ചു കിടക്കുന്ന കോച്ച് ആലാരെ ഗോവിന്ദ.."

"നീ പറഞ്ഞത് സത്യമാ പാപ്പീ..." പൊന്നപ്പൻ ഇടപെട്ടു. "പണ്ട് മാറ് മറയ്ക്കാനും, മുലക്കരം ഇല്ലാതാക്കാനും സമരം വച്ച നാടാ ഇത്.  ഇപ്പോൾ ഇതൊക്കെ തൊറന്ന് കാണിക്കാൻ എന്താ സുഖം. ഫൂ.. ഇക്കണക്കിന് ഇവന്മാരുടെ എതിരാളികൾ നാളെ 'പ്രത്യുല്പാദനം എന്ന മഹനീയ കർമ്മം' എന്നൊക്കെ പറഞ്ഞ് ആണും പെണ്ണും കിടക്കുന്ന ഫോട്ടോയുമിടുമല്ലോ?"

"ഇടും ഇടും.. ഇവന്മാർ അതിനൊന്നും മടിക്കില്ല. അത് കണ്ട് ഞാനും നീയും ഫേസ്ബുക്കിലും, വാട്‍സ്ആപ്പിലും ടി.വിയിലെ അന്തിചർച്ചയിലും പിന്നെ ഇതുപോലെ കവലയിൽ ഇരുന്നും അടികൂടും"

"എൻറെ മെമ്പറെ... ഇച്ചിരി ഒളിയിലും മറയിലും ചെയ്യേണ്ടത് അങ്ങനെ തന്നെ ചെയ്യണം.  കൊച്ചിന് പാല് കൊടുക്കുന്നത് ഇച്ചിരി സമാധാനത്തോടെ ശല്യമില്ലാതെ ഒതുക്കത്തിൽ വേണ്ടേ ചെയ്യാൻ? അല്ലാതെ ആൾക്കാരുടെ മുന്നിൽ പോയിരുന്ന്  എൻറെ അതേൽ നോക്കല്ലേ, ഇതേൽ നോക്കല്ലേ ഞാൻ പാലുകൊടുത്തോട്ടെ എന്നൊക്കെ പറയണോ? ശിവ ശിവ.. എന്താ കൂത്ത്?.."

മണിസാർ ഒന്ന് ഞെളിഞ്ഞിരുന്നു "ഇവിടിപ്പം മതോം, രാഷ്ടീയോം, രതിയും ഏതുകൊമ്പനെയും ഇളക്കാൻ  പോന്ന ഐറ്റംസ് അല്ലിയോ.. അപ്പോ ഏത് ഊച്ചാളിക്കും അതിൽകേറി കളിച്ച് ഫേമസാകാമല്ലോ"

അതുകേട്ട് പിള്ളേച്ചന് തുള്ളി "അവന്റെയൊക്കെ മതോം കൊതോം ... ഫൂ.. ഓരോ എടപാടുകൾ"  ഇതും പറഞ്ഞ് ഒരാട്ടിതുപ്പും മുറ്റത്തേക്കിട്ടുകൊടുത്തു.

തൻറെ അനുവദിക്കപ്പെട്ട സമയം അതിക്രമിച്ചു എന്നറിഞ്ഞ പൊന്നപ്പൻ മുണ്ട് മടക്കിയുടുത്ത് എണീറ്റു.

"എൻറെ പിള്ളേച്ചാ... പണിയും പഴവും ഇല്ലാത്തവർക്ക് ഇതൊക്ക കൊണകൊണാന്ന്  പറഞ്ഞോണ്ടിരിക്കാം. ഞാൻ നാല് റബ്ബർ വെട്ടി പാലെടുത്തോണ്ട് ചെന്നില്ലേൽ പെണ്ണുംപുള്ളേം പിള്ളാരും പട്ടിണികിടക്കും.."

പൊന്നപ്പൻ ചായയുടെ പൈസയും കൊടുത്ത് നടക്കുമ്പോൾ പാപ്പി വിളിച്ചുപറഞ്ഞു.

"ഡോ ഞാൻ പറഞ്ഞെന്നും പറഞ്ഞ് പെണ്ണുമ്പുള്ള കൊച്ചിന് പാലുകൊടുക്കുന്ന ഫോട്ടോയൊന്നും എടുത്തിട്ടേക്കല്ലേ.. അംബാനിയുടെ ഡേറ്റായെ ഫ്രീയുള്ളൂ നാണോം മാനോം ഫ്രീ കിട്ടില്ല.."

"പിന്നേ ... അത്ര ഊച്ചാളിയല്ല ഈ പൊന്നപ്പൻ. എനിക്കേ വേറെ പണിയുണ്ട്.  മാതൃത്വത്തിന്റെ മഹനീയത വിളിച്ചറിയിക്കാൻ ഒളിച്ചുവക്കേണ്ടത് പൊളിച്ചുകാണിക്കേണ്ട ആവശ്യം എനിക്കില്ലെടാ ഉവ്വേ.."

പൊന്നപ്പൻ  ചിരിച്ചുകൊണ്ട് പോകുന്നത് നോക്കി  മണിസാറും, പാപ്പിയും നിന്നു. അപ്പോളും തൻറെ അലുമിനിയം കോപ്പയിൽ പിള്ളേച്ചൻ അടുത്ത കസ്റ്റമറിനായി ചായ അടിച്ചുപതപ്പിച്ചുകൊണ്ടേയിരുന്നു.