Monday, April 29, 2013

ഒരു വിഷാദ ഗാനം


മരണമേ നിൻ മുന്നിലെ ചില്ലുപോലുള്ളോരു
കളിപ്പാട്ടമായി ഞാൻ മാറുന്നുവോ സദാ
ചേംചുണ്ടു പൊട്ടിയെൻ ഹൃദയത്തിൻ വേദന
വാർന്നൊലിക്കുന്നൊരു വികലമാം ശാസന


അകലെയങ്ങവിടെയോ പൊയ്‌പോയ്‌ മറഞ്ഞുവോ
സ്നേഹവും, താങ്ങും, തണലും, പരിരക്ഷയും
പരിത്യാഗ ചിന്തയാൽ മനസ്സിന്റെ താളവും,
കനവും കനലിൽ കരിഞ്ഞുണങ്ങീടുന്നു

അവസാന വാക്കുഞ്ഞാൻ എന്തുരിയാടിടും
എൻ സഹജീവികൾ ഈ അരുമകൾക്കായ്
കണ്ണടഞ്ഞു പോയാലും മനവും ആത്മാവും മറക്കാത്ത
ഒരു പിടി മുഖങ്ങൾ എൻ കണ്ണാടി മുറ്റത്ത് !

മുന്നിൽ കാണുന്നോരീ  വർണ്ണങ്ങൾ എല്ലാമേ
നഷ്ടമാകുന്നൊരു നേരം തെല്ലും അകലെയല്ല
നശ്വരമായി ഞാൻ 'നേടിയ' വേദന
അനശ്വരമാകാതെ കൊഴിയുന്ന ചേതന

മിടിക്കാതത ഹൃദയവും ചലിക്കാത്ത കരങ്ങളും
തണുത്തുറഞ്ഞോരു  കാല്കളും കാണവേ
ചിലരൊക്കെയെങ്കിലും കരയും, ചിരിക്കും
അർത്ഥമറിയാത്ത കുരുന്നുകളെപ്പോലെ  !

അമ്മതൻ ഉദരത്തിൽ നിമിഷത്തിൻ വേഗത്തിൽ
ഉരുവായ് തീർന്നൊരു ജന്മമല്ലെയിതു
അമ്മതൻ സ്നേഹത്തിൽ പങ്കുകാരനായിഞ്ഞാൻ
ഒമ്പതുമാസവും ചാടിക്കളിച്ചില്ലെ

കൈകാൽ വളർന്നതും ... വർഷങ്ങൾ പോയതും
നൊമ്പര ചെപ്പുപോൽ പിന്നെ മനസ്സോ തളർന്നതും
എല്ലാമിന്നന്യമായ് ...... ഒന്നുമില്ലയ്മയിൽ
തകർന്നു തരിപ്പണമാം തനുവും മനവും ഒരുപോലെ

ശാന്തി തൻ തീരം അങ്ങകലെ ...
മനമെത്താ കനവെത്താ ദൂരത്ത്
തകന്നൊരു നൗകതൻ ശേഷിപ്പു മാത്രമായ്
ജലപ്പരപ്പിൽ ഒഴുകുന്നു ദിശ എന്തെന്നറിയാതെ ...

പറയുവാൻ ഒന്നുമില്ല ല്ലോ ഇനി
കരയുവാൻ ആരുമില്ലല്ലോ ഇനി
നിറയുവാൻ  നയനങ്ങൾ  ഇല്ലല്ലോ ഇനി
വിറയാർന്ന കണ്ണു ഞാൻ പൂട്ടിയുറങ്ങീടട്ടെ
നിത്യം നിശബ്ദം ... നിരന്തരം  

*****************************************************************

Thursday, April 25, 2013

ഗദ്സമന *

 ജീവിതത്തിൽ നിങ്ങൾ എപ്പോഴെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടോ? എല്ലാവരും ചുറ്റും ഉണ്ടെങ്കിലും ആരും ഇല്ലാത്ത ഒരു മാനസികാവസ്ഥ? ശാരീരികമായും മാനസികമായും ഒരു ദ്വീപിൽ ഒറ്റക്ക് പെട്ടുപോയ  പോലെ? ചുറ്റും അന്ധകാരം ബാധിച്ച ഒരു പരിസരം ....... ?  കരയുവാൻ കഴിയാതെ, മാനസിക വ്യഥകൾ ഒക്കെക്കൂടി തലച്ചോറിനും കാലിന്റെ പെരുവിരലിനും ഇടക്കുകൂടി അനന്യം പ്രവഹിക്കുന്ന വൈദ്യുത പ്രവഹത്തെപ്പറ്റി?  കാലുകൾ തളർന്നിട്ടും വീഴുന്നില്ല. മനസ്സ് തകർന്നിട്ടും കേഴുന്നില്ല . എങ്കിലും നിനക്ക് ആരുമില്ല. ശരീരത്തിലെ 206 അസ്ഥികളും  വേർപെട്ടു പോയ പോലെ ....  പുറമേ നീ ചിരിക്കുന്നു. അകമേ നീ കേഴുന്നു. കിടക്കയിൽ തിരിഞ്ഞു മറിഞ്ഞും കിടക്കുന്നു.

എല്ലാം എന്റെ പിഴ, എന്റെ വലിയ പിഴ. എന്റെ മാത്രം പിഴ.  ഓ സർവേശ്വരാ ! കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും എടുക്കേണമേ. എങ്കിലും എന്റെ അല്ല നിന്റെ ഇഷ്ടം നിറവേറട്ടെ !!

*************************************************************************************************************************

രാത്രി.  ചിന്തകൾക്ക് അന്ത്യയാത്ര നൽകി  സ്വപ്നത്തിന്റെ  ചില്ലകളിൽ കയറി ചാഞ്ചാട്ടം നടത്തേണ്ട മന്സ്സിനിന്നൊരു തരം വിഭ്രാന്തി  ബാധിച്ചിരിക്കുന്നു.

അതികഠിനമായ പാശത്തിന്റെ കെട്ടലിൽ നിന്നും വിമുക്തി നേടാൻ ഇനി ഞാൻ എത്ര ദൂരം നടക്കണം? കൈ കാലുകൾ കുഴയുന്നു.  മനസ്സോ തകരുന്നു. ഇനി എനിക്ക് മുന്നോട്ടു പോകുവാൻ ത്രാണിയില്ല.  മുന്നിൽ കാണുന്നത് വിജനമായ വീഥി മാത്രം.  ചെവിയിൽ കേൾക്കുന്നത് കാതടക്കുന്ന ഘോരമായ ശബ്ദ വീചികൾ മാത്രം. ആശ്രയമായി ഞാൻ കണ്ടവരൊക്കെ എന്നെ കൈ വെടിഞ്ഞിരിക്കുന്നു. എന്റെ സുഖത്തിൽ പങ്കുചേർന്ന ഒരാളെപ്പോലും ഞാനീ ദുഖമയമായ അന്തരീക്ഷത്തിൽ മുന്നിൽ കാണുന്നില്ല.  പഴിക്കുന്ന മുഖങ്ങൾ മാത്രം എവിടെയും. ഇളിക്കുന്ന പല്ലുകൾ മാത്രം കണ്ണുകളിൽ.

ചിന്തകൾക്ക് ഇനി നേരമില്ല. ഏതോ തുരുത്തിൽ നിന്നും വന്ന ഒരു കരാള ഹസ്തം എന്നെ കെട്ടി വരിഞ്ഞു  നിൽക്കുന്നു. ഞാനെന്റെ കൈ കാലുകൾ എടുത്തു കുതറിയോടി. എങ്ങോട്ടന്നില്ലാതെ മരണം മുന്നിൽ  വന്നു നിൽക്കുന്നതുപോലെ.  അതിൽ നിന്നും ഉയിർകൊണ്ട  രക്ഷപെടാനുള്ള ത്വര പകരുന്ന അമിതാവേശം. എന്തിനാണ് മരണത്തെ ഇത്രമാത്രം പേടിക്കുന്നത്?

ചുട്ടു പൊള്ളുന്ന കനൽക്കട്ട പോലെ എന്തോ ഒന്ന് ഉള്ളിൽ. പുറത്തേക്ക് കടക്കാനാകാതെ  ആ തീക്കട്ട എന്റെ ഉള്ളെല്ലാം പൊള്ളിച്ചു കളഞ്ഞു !  എവിടെ എന്റെ സ്നേഹിതർ? എവിടെ എന്റെ പരിജാരകർ? എവിടെ എന്നെ പോറ്റി വളർത്തിയ മാതാപിതാക്കൾ ? എന്റെ ജീവിതത്തിന്റെ പകുതി ഞാൻ പകുത്തു നല്കിയ എന്റെ പ്രിയതമ? തേനും പാലും ഒഴുകുന്ന കാനാൻ ദേശം എനിക്കിനി മരീചികയാണോ? അരക്കില്ലത്തിൽ പെട്ട പാണ്ഡവരെപ്പോലെ ! ബദർ യുദ്ധം കഴിഞ്ഞു  കബന്ധങ്ങൾ ഓർത്ത് കരഞ്ഞ  പത്നി മാരെപ്പോലെ,  മൗര്യരാജാവായ അശോകാൻ കലിംഗരാജ്യത്തെ പോർക്കളത്തിൽ കണ്ട കാഴ്ച പോലെ ..... ഇവിടെ ഇന്ന് മനമലിഞ്ഞു കരയുവാൻ ആരുമില്ല.  മങ്ങുന്ന കാഴ്ചകൾ, മയങ്ങുന്ന കണ്ണുകൾ.

എവിടെയാണ്  എനിക്ക് ഈ പതനം പറ്റിയത്? ഇതു നിമിഷത്തിലാണ് ഈ കനൽ കട്ടകളുടെ ബീജാജാപം നടന്നത് ? ഒരു ചോദ്യം .. എന്നാൽ ഒത്തിരി, ഒത്തിരി ഉത്തരങ്ങൾ .

മുന്നിൽ മൂന്നു മുഖങ്ങൾ വന്നു നിറഞ്ഞു. ശാപം ഏറ്റു വാങ്ങി പൊട്ടിയൊലിക്കുന്ന വൃണങ്ങ ളുമായി നടന്നു നീങ്ങുന്ന അശ്വത് മാവ് ..... മരുഭൂമിയിൽ ഒരിറ്റു വെള്ളത്തിനായി പതിനാലാമത്തെ വയസ്സിൽ അമ്മയായ ഹാഗാറിന്റെ മടിയിൽ തളർന്നു കിടക്കുന്ന ഇസ്മയിൽ .... പിന്നെ മനുഷ്യ കുലത്തിന്റെ പാപങ്ങൾ കാരണം രണ്ടു കള്ളന്മാരുടെ ഇടയിൽ മരണവേദനയിൽ പുളയുന്ന യേശു "ഏലീ ... ഏലീ ... ലമാ സബച് താനീ " 1 ആ നിലവിളി കാതിൽ മുഴങ്ങുന്നു.

എന്തിനാണ് ആൾക്കാർ ആത്മഹത്യ ചെയ്യുന്നത്? എല്ലാ ദുഖങ്ങൾക്കും അവധി കൊടുക്കാനോ? അതോ എല്ലാ ദുഖങ്ങൾക്കും തുടക്ക മിടാനോ? ആർക്കും നിർവചിക്കനൊക്കാത്ത  ഒരു മരീചികയായി അതങ്ങനെ പല്ലിളിച്ച്   കാണിക്കുന്നു. ചിലപ്പോൾ അത് സതിയുടെ രൂപത്തിൽ, ചിലപ്പോൾ അത് ഹരാകിരി 2 രൂപത്തിൽ.  വേറെ ചിലപ്പോൾ അക്കൽദാമ 3 പോൽ.  ആത്മഹത്യയുടെ ഒരു വലിയ നിര മനസ്സിലേക്ക് ഓടി വന്നു. ചിരിക്കുന്ന മുഖങ്ങൾ, ക്രൂരതയുടെ പര്യായങ്ങൾ,  ലോകം മുഴുവൻ തള്ളിക്കളഞ്ഞു ആർക്കും വേണ്ടാത്ത മസ്സിനുടമ കളായ പാവങ്ങൾ, വിതുമ്പി ക്കരഞ്ഞു കൊണ്ട് മരണത്തെ പുൽകിയ നിരപരാധികൾ, മോർച്ചറിയിൽ തണുത്തു റഞ്ഞു ഫോറൻസിക്ക് സർജന്മാരുടെ  മുന്നിൽ മരണമോ അതോ കൊലപാതകമോ എന്ന് സംശയം നിറഞ്ഞു നിൽക്കുന്ന കൈവിരലുകൾ പാഞ്ഞു നടക്കുന്ന അവയവങ്ങൾ.  ഒരു പ്രയോജനവും ഇല്ലാത്ത മരണങ്ങൾ. ലോകം മുഴുവൻ നേടിയിട്ടും ആത്മാവ് നഷ്ടപ്പെടുത്തിയ ദുരന്ത മുഖങ്ങൾ!

എന്നിട്ടും ആൾക്കാർ ആത്മഹത്യ ചെയ്യുന്നു. വേദനക്ക് ഒരു അറുതി നൽകാൻ.  ഒരു ശ്രമം. നാഡീ വ്യുഹങ്ങളിലൂടെ പ്രവഹിക്കുന്ന ദ്രുത ഗതിയിലുള്ള തരംഗങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും ചിന്തകൾക്ക് അന്ത്യം നൽകി മരണത്തിലേക്ക്  ഒരു എത്തി നോട്ടം.  എന്നിട്ടും അവസാനിക്കാത്ത അതി നിഗൂഡമായ ചിന്താസരണികൾ ചുറ്റും വലയം ചെയ്യുന്ന അതിസങ്കീർണ്ണമായ ആത്മരോദനങ്ങൾ.

എന്താണ് ജീവിതം? വിധിയോടുള്ള വെല്ലുവിളിയോ? അതോ വിധിക്കു വിധേയമായി തലകുമ്പിട്ടു ജീവിച്ചു തീർക്കുന്നതോ? ഒരു പോരാളിയുടെ ആക്രോശവും പോരാട്ടത്തിൽ തളർന്നുവീണ പോരാളിയുടെ വിധി വൈപരീത്യവും-രണ്ടും ഒന്നകുന്നില്ലല്ലോ. 

വേദന മനസ്സിന്റെ അങ്ങേയറ്റം വരെ ചെന്നുചേരുമ്പോൾ അതിനൊരു മുക്തി നേടാൻ ഒരുപിടി സ്വാന്തനം കണ്ണു തുറിച്ചു മുന്നിൽ നിൽക്കുന്നു. മദ്യം. മയക്കുമരുന്ന്,   മദിരാക്ഷി. പക്ഷേ എല്ലാം ശാശ്വത മല്ലാതെ പുറമേ കാണുന്ന കോലങ്ങൾ.  കൂടുതൽ കൂടുതൽ മതിഭ്രമം മനസ്സിന്റെ മാറാപ്പി ലേക്ക് വലിച്ചു കൊണ്ടിടുന്ന മാരക മന്ത്രണങ്ങൾ.

ഇനി ഞാൻ ജീവിക്കണോ? ഇനി ഞാൻ ചിന്തിക്കണോ? ഇനി ഞാൻ സ്വപ്നങ്ങൾ കാണണോ? ഒന്നുമില്ലാതെ, ചിന്തയില്ലാതെ, പണത്തിന്റെയും  പഞ്ഞത്തിന്റെയും  അല്ലലില്ലാതെ ഒരു ലോകം. കടവും, കടപ്പാടും, പഴിയും, നിന്ദയും ഒന്നുമില്ലത്തൊരു ലോകമുണ്ടോ? അതെന്ന് എന്റെ മുന്നിൽ  വിടർന്നു വരും?

പൂക്കൾ പൂക്കുന്നു. കായ്കൾ ജനിക്കുന്നു. വണ്ടുകൾ വന്നടുക്കുന്നു. എങ്കിലും എല്ലാ പൂക്കളും പൂക്കുന്നില്ല .. എല്ലാ കായ്കളും  പാകമാകുന്നില്ല. അതെ ഞാൻ ഇടയ്ക്കു വച്ചു പൊഴിഞ്ഞു പോകുന്ന ഒരു പാഴ് ഫലമാകുന്നു. ആർക്കും വേണ്ടാതെ മൂലക്കല്ലാകും എന്ന് കരുതി വെറുതെ ചിന്തിച്ച്, ചിന്തിച്  സമയം എല്ലാം വെറുതെ പാഴാക്കിയ ഒരു പാഴ് മരം. ഫലമില്ലാതെ ശാപം ഏറ്റു വാങ്ങിയ  മരം.

ഇനി ഞാൻ ഉറങ്ങട്ടെ. ഒരു ശല്യവും ഇല്ലാതെ, ഒരു വ്യാധിയും ഇല്ലാതെ, ഒരു പരിഭവവും ഇല്ലാതെ, ഒരു കുറ്റപ്പെടുത്തലും ഇല്ലാതെ അനന്തമായി, നിതാന്തമായ്  ഒരു കണ്‍പോളയട ക്കൽ. അതെനിക്കാകുമോ?

കാതങ്ങൾക്കപ്പുറം, പച്ചപ്പ്‌ നിറഞ്ഞൊരു വീട്. വീടിനു ചുറ്റും കിളികളുടെ കലപില. അണ്ണാറകണ്ണൻ മാർ പാഞ്ഞു നടക്കുന്നു. കുയിലുകൾ തുകിലുണർത്തുന്നു . വീടിന്റെ കോലായിൽ എന്റെ രക്തനിന്റെ രക്തവും മാംസത്തിന്റെ മാംസവും കൊച്ചരി പല്ലുകൾ കാട്ടി ചാടി കളിക്കുന്നു. "ഇനി ഒരു കഥ കൂടി പറയുമോ അഛാ" എന്ന് പരിഭവത്തോടെ കൊഞ്ചുന്ന ആ മുഖം മനസ്സിൽ നിറയുമ്പോൾ, കണ്ണീർ തടങ്ങൾ കവിത പോലെ ഒലിച്ചിറങ്ങുന്നു . താഴേക്ക്‌ .. വീണ്ടും താഴേക്ക് ...

ഇത്  എന്നത് രണ്ടു വ്യഥയുടെ ഇടക്കുള്ള ഒരു അവസ്ഥയാണ്. വ്യക്തി പരമായ വേദനയുടെയും, ജോലി പരമായ വേദനയുടെയും. ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും ആരെങ്കിലും താങ്ങാൻ ഇല്ലെങ്കിൽ എല്ലാ പ്രതീക്ഷും അവിടെ അവസാനിക്കുന്നു. സ്വപ്നങ്ങൾ അവിടെ വീണ് ഉടഞ്ഞു പോകുന്നു.

പിന്നീടൊന്നും എന്റെ നിയന്ത്ര ണത്തിൽ അല്ല. ചിന്തകൾ ക്ക് അതീതമായി വേറെന്തോ വികാരം വന്നെന്നെ മുട്ടി വിളിക്കും. ഒരു ദേവതയെ പ്പോലെ, ഒരു മാലാഖയെ പോലെ എന്നെ ഏതെങ്കിലും ഒരു താഴ് വാരത്തിൽ കൂട്ടി കൊണ്ടുപോകും. എന്നിട്ടുപറയും. "എന്നെ നീ ലോകം മുഴുക്കെ കാണ്‍കെ നമസ്ക രിച്ചാൽ ഈ കാണുന്നതെല്ലാം നിനക്ക് ഞാൻ തരും "

ഒരു വാഗ്ദാനം. ഒരു വലിയ വാഗ്ദാനം.

ഇവിടെ തിരഞ്ഞെ ടുക്കേണ്ടത് ഞാനാണ്. ഇഷ്ടം എന്റെയാണ് ... എന്റെ മാത്രം. നല്ലതോ തീയതോ... അതെനിക്കറിയില്ല. ഏതാണ് നല്ലത്.. ഏതാണ് തീയത് ?

കാറ്റിനു ഗന്ധമുണ്ടോ? ചുവന്ന റോസാപ്പൂവിന്റെ ഗന്ധമോ അതോ വെളുത്ത പാലപൂവിന്റെ ഗന്ധമോ?

ഒരു പുറപ്പാടിൽ നിന്നും വേറൊരു പുറപ്പാട് തുടങ്ങുകയാണ്. അനന്തമായി, അനന്യമായി, അനസ്യൂതമായി ...... 
--------------------------------------------------------------------------------------------------------------------------

*Gethsemane : A garden in where Jesus and his disciples prayed the night before the crucifixion & the place where Jesus was betrayed by one of His disciples, Judas.
1. Eli Eli le.ma sa.bach'tha.ni - "My God.. My God, why you have forsaken me?"
2. Harakiri - "Stomach cutting"  used voluntarily by Samurai to die with honor rather than fall into the hands of enemies.
3. Akeldama- “Field of Blood.” Judas returns 30 silver coins to priests before hanging himself. As a blood money and  illegal to return into the treasury, they used this to buy a field for the burial for foreigners called  Akeldama.

Saturday, April 20, 2013

A,S,D,F അഥവാ ടൈപ്റൈറ്റിംഗ്

ഒരിക്കൽ ഓഫീസ് ജോലിക്കിടയിലെ തീഷ്ണതയിൽ വെന്തുരുകുമ്പോൾ സഹ ജോലിക്കാരി ആശ എന്തിനോ  മുന്നിൽ വന്നു. ഒരു സെക്രട്ടറി യുടെ പാരവശ്യം ഉള്ളിലൊതുക്കി എന്റെ രണ്ടു വിടർന്ന  കണ്ണുകൾ കമ്പ്യുട്ടറിന്റെ മോണിട്ടറിലും പത്തു വിരലുകൾ  HPകീബോർഡിലും പാഞ്ഞു നടക്കുകയാണ്.

ഞാൻ അതിവേഗത്തിൽ കീബോർഡിൽ  നോക്കാതെ ടൈപ്പ് ചെയ്യുന്ന റിതം 1  കണ്ടിട്ട് ആശക്കൊരു  ശങ്ക. ഇത് എങ്ങിനെ ചെയ്യുന്നു? തെറ്റില്ലാതെ നോക്കാതെ ... എങ്ങിനെ?

ആ പെണ്‍കുട്ടിയുടെ ആശങ്ക എന്നെ ദാശാബ്ദങ്ങളി ലേക്ക് പിറകോട്ടു കൊണ്ടുപോയി . എൻറെ ഗ്രാമത്തിലേക്ക് ...  വീണ്ടും എന്റെ പച്ചപ്പിലേക്ക് ...  പാത്തും പതുങ്ങിയും ഞാൻ എന്റെ മനസ്സ് ഇടക്കിടെ ജാരനെപ്പോലെ ചെന്നു കയറാറുള്ള കുളിരിലേക്ക് ...



ഇനിയെനിക്ക് കാര്യങ്ങൾ അത്ര സീരിയസ്സായി വർണിക്കാൻ പറ്റില്ല . ചുണ്ടത്ത് പുഞ്ചിരി ഉരുണ്ടുകൂടുമ്പോൾ അത് തൂലികയിലേക്ക് പ്രതിഫലിക്കുന്നത് തികച്ചും സ്വാഭാവികം.

പടുമഴയത്ത്  വലിഞ്ഞു കയറി വന്ന ഒരു നീർക്കോലി പോലെ യായിരുന്നു എന്റെ ടൈപ്പ് റൈറ്റിംഗ് പഠിത്തം. അതങ്ങനെ മഴവെള്ളത്തിലൂടെ പൊങ്ങിയും, താണും നടക്കും. ഇടക്കിടെ ഒരു കടി  കൊടുത്ത് ഏതെങ്കിലും പാവത്തി ന്റെ  അത്താഴവും മുടക്കും!

ആരോ പണ്ട് ചെയ്ത സുകൃതംപോലെപത്താംക്ലാസ്പാസ്സായിക്കഴിഞ്ഞപ്പോൾ  അപ്പൻ കല്ലേൽ പിളർക്കുന്ന ഒരു കല്പന പുറപ്പെടുവിച്ചു . "വടക്കേ സ്കൂളിൽ, പഠിച്ചു  കഴിഞ്ഞാൽ ഉടനെ ജോലി കിട്ടുന്ന എന്തോ ഒരു പഠിത്തം വരുന്നെന്ന് .... ഇവനെ അവിടെത്തന്നെ ചേർത്താൽ മതി "

എന്റെ Pre-degree എന്ന സ്വപ്നം അതോടെ കൊഴിഞ്ഞു വീണു . തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം എന്ന് മലയാളത്തിലും  Vocational Higher Secondary (VHSE) എന്ന് മലയാളം അറിയാത്തവരും വിളിച്ചിരുന്നതായ ഒരു സംഭവം . പഠിച്ചു കഴിഞ്ഞാൽ ഉടൻ ജോലി! എന്നാൽ പിന്നെ ചെറുക്കനെ ഒന്ന് വിട്ട് ജോലി വാങ്ങി ക്കൊടുത്തിട്ടു തന്നെ കാര്യം !! അപ്പനെ കുറ്റം പറയാനൊക്കുമോ?

ഈ VHSE-ക്കകത്ത്  പ്രാക്ടിക്കൽ എന്നൊരു ഏർപ്പാടുണ്ട്‌ . അതിൽ കണ്ണിൽ കണ്ടതും, ഇതുവരെ കേൾക്കാത്തതുമായ സകലമാന അണ്ടകടാഹങ്ങളും പഠിക്കണം. ഇലക്ട്രോണിക്സ് ടൈപ്റൈറ്റർ, സക്ലൊസ്റ്റൈൽ മെഷീൻ, മലയാളം ടൈപ്പ്റൈറ്റിംഗ്, ഇംഗ്ലീഷ് ടൈപ് റൈറ്റിംഗ്, മലയാളം ഷോർട്ട് ഹാൻഡ്‌, ഇംഗ്ലീഷ് ഷോർട്ട്ഹാൻഡ്‌ എന്നുവേണ്ട Pittman, Arul System, A,S,D,F,  പ . ബ . റ്റ . ഡ . , P B T D  ഒക്കെ2 പഠിച്ച് പാവം വിദ്യാർഥികൾ ഒരു പരുവമായി . ഈ കോഴ്സ് കണ്ടു പിടിച്ചവരെ തന്തക്കു വിളിച്ചും, ഇതിന് എന്നെ ചേർത്ത  വീട്ടുകാരെ പ്രാകിയും പോയ നിമിഷങ്ങൾ .

ഇംഗ്ലീഷ് ടൈപ്റൈറ്റിംലേക്ക് വരാം.  VHSE- ക്കിടയിലെ പലതരം കലപിലക്കിടയിൽ  ഉണ്ടായിരുന്ന ഒന്നായിരുന്നല്ലോ ഇത്. ഇതു പഠിക്കാൻ സ്കൂളിൽ മെഷീൻ ഇല്ലാത്തതിനാൽ ഞാൻ മറ്റു കുട്ടികൾക്കൊപ്പം അടുത്തുള്ള  National Commercial Institute- ൽ ചേർന്നു .

പുത്തനച്ചി പുരപ്പുറം തൂക്കും.  ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ  പഠിത്തത്തിന്റെ  ഉഷാർ ഒക്കെ മാറി. Henry Mill- ന്റെ 3 കാലത്തെ എന്ന് തോന്നിക്കുന്ന ഒരു Remington മെഷീൻ .  അതിന്റെ കീബോർഡി നിടയിൽ  ചെറുവിരൽ കയറിപ്പോകുന്നത് എനിക്ക് എന്നും ഒരു പ്രശ്നമായിരുന്നു.  Godrej പുതിയ മെഷീനിൽ  തലമൂത്ത ചേച്ചിമാർ ഒക്കെ ടൈപ്പ് ചെയ്യുന്നത് കാണുമ്പോൾ  കുശുമ്പും, ദേഷ്യവും നുരഞ്ഞു കയറും. എന്ത് ചെയ്യാം .... ? ഞങ്ങൾ പാവം തുടക്കക്കാർക്ക്  കീ ബോർഡ് ഇളകിയ Remington.

പഠിപ്പിക്കുന്ന മദ്ധ്യവയസ്കനായ സാർ  ഇച്ചിരി പഞ്ചാരയാണ് . പെമ്പിള്ളാരെ  മാത്രം വിരൽ, കൈ ഒക്കെ പിടിച്ച് കീ ബോർഡിൽ വച്ച് പഠിപ്പിക്കും . അവരുടെ അടുത്തൊക്കെ വട്ടം ചുറ്റി നടന്ന് സാർ പഠിപ്പിക്കുന്നത്‌ കാണുമ്പോൾ ചില നേരത്തെങ്കിലും അന്ന് ഓർത്തു പോയിട്ടുണ്ട് "ഒരു പെണ്ണായിജനിച്ചിരുന്നെങ്കിൽ " !!

 VHSE കഴിഞ്ഞപ്പോഴും ടൈപ്റൈറ്റിംഗ്  ഒരു ബാലികേറാമല ആയിരുന്നു. ആ മലയുടെ ചുവട്ടിൽ നിന്ന് കയറാൻ പറ്റാതെ ഞാൻ  അങ്ങ് ഓടിക്കളഞ്ഞു! "ഫൂ... അല്ലപിന്നെ!!"

വർഷങ്ങളുടെ  രണ്ടു പേജുകൾ പുറകോട്ടു പോയി. ഞാനിപ്പോൾ ബിരുദം എന്ന റിയാലിറ്റിഷോയിലാണ്. മാർക്കിടാൻ  അങ്ങ് കോട്ടയത്ത് പ്രിയദർശിനി ഹില്ലിൽ ഇരിക്കുന്ന അണ്ണന്മാരും. ഉച്ചവരെ ക്ലാസ്. അതുകഴിഞ്ഞാൽ വായന, വായിനോട്ടം,  പിന്നെ കായിക വിനോദം - ക്രിക്കറ്റ്.  അതിനിടക്ക് ഒരു ബിനുവിനെ കണ്ടുമുട്ടി. ആ ധൂമകേതു ഗ്രാമത്തിലെ Sarala Institute of Commerce -ൽ ചേരുവാൻ തീരുമാനിച്ചു. അവന് ഒരു കൂട്ടുവേണം. അതിന് എന്റെ പുറകെ നടക്കാൻ തുടങ്ങി. അവൻ അവിടെ ചേരാൻ തീരുമാനിച്ച തിനുപിന്നിൽ ഒരു വലിയ യുക്തി ഉണ്ടായിരുന്നു.

ഒരു കാലത്ത് പത്താം ക്ലാസ് കഴിഞ്ഞതും, വെറുതെ നില്ക്കുന്നതും, Pre-degree തോറ്റതുമായ ഗ്രാമീണ പെണ്‍കൊടികൾ കല്യാണം വരെയുള്ള കാത്തിരിപ്പിനിടയിൽ ഏക  ആശ്രയ സ്ഥാനമായിരുന്നു ഈ ഇന്സ്ടിട്യുട്ടുകൾ  അവരായിരുന്നു ഈ കളരികളുടെ ആശ്രയവും  വരുമാന സ്രോതസ്സും. അങ്ങനെ  വളകിലുക്കം നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷം ആയിരുന്നു ബിനുവിന്റെ ആകർഷണം.   ഇവന് തരുണീമണികൾക്കിടയിലെ കള്ളകണ്ണനാകണം എന്നതാണ് ഉദ്ദേശം എന്ന് പിന്നിടാണ് എനിക്ക് മനസ്സിലായത്‌ .

എന്തായാലും രണ്ടും മുറക്ക് നടന്നു  - എന്റെ ടൈപിങ്ങും  അവന്റെ കൊഞ്ചി ക്കുഴയലും, കത്തുകൊടുപ്പും ഒക്കെ. പഠിപ്പി ക്കുന്ന ടീച്ചർ ഉച്ചക്ക് പോയാൽ വൈകിട്ടെ വരൂ. വൈദ്യൻ ഇച്ചിച്ചതും രോഗി കല്പിച്ചതും വളകിലുക്കം !

ഞാൻ പലതരം മഷീനുകൾ കയറി ഇറങ്ങി. Remington, Ovlivetti, IBM, Godrej 4  ഞാൻ വിവിധ മെഷീനുകളെയും എന്റെ സുഹൃത്ത് പെണ്‍പിള്ളേരെയും സ്നേഹിച്ചു കൊണ്ടിരുന്നു. അന്ന് അച്ചുകൾ മെഷീന്റെ  സിലണ്ട റിൽ ശക്തമായി ചെന്ന് വീഴുമ്പോൾ ഞാൻ ഒന്നു മനസ്സിലാക്കി. നിശബ്ദമായി, മൂകമായി തല കുമ്പിട്ടു നടക്കുന്ന ഈ സുന്ദരികളിൽ പലതും കാന്താരികൾ ആണ്! ഇത് എന്റെ കണ്മുമ്പിൽ കാണുന്ന സത്യം!!

ചിലപ്പോൾ എനിക്ക് ബിനുവിനോട് വെറുപ്പ്‌ തോന്നും.  മാസാമാസം ഫീസും കൊടുത്തേച്ച് വന്നു കൊഞ്ചിക്കുഴയുന്നു!? എന്നാൽ അവന്റെ ചിന്താഗതി "നിനക്കിതൊന്നും പറഞ്ഞിട്ടില്ലെടാ .. " എന്നായിരുന്നു. ചിലപ്പോളെങ്കിലും ഈ കൊഞ്ചി ക്കുഴയലുകൾ കണ്ട് എന്റെ മനസ്സിൽ ഒരു മന്ദസ്മിതം പോട്ടിവിടരും . ഹോ! ഈ കാന്താരിക ളുടെ  ഒരു കാര്യം?

ഈ ലീലാ വിലാസങ്ങൾക്കിടയിൽ ഞാൻ 60 WPM 5 സ്പീഡ് ആയി (എന്നുവച്ചാൽ  High Speed). മിഴിയങ്ങും, കരമിങ്ങും. ഒരു വാശിപോലെ ഞാൻ ടൈപിംഗ് സിലിണ്ടർ അടിച്ചു തകർത്തു കൊണ്ടിരുന്നു . 

ഒരു വർഷം.  പെണ്‍കുട്ടികൾ പലതും ക്ലാസ് നിർത്തി  (എന്നുവച്ചാൽ കല്യാണം കഴിച്ച്) പോവുകയും, പുതിയ കാന്താരികൾ വന്നു ചേരുകയും ചെയ്തു. ബിനുവാകട്ടെ തോടിന്റെ കരയിൽ മീൻ പിടിക്കാൻ മുണ്ട് ചുരച്ചു കയറ്റി ഇരിക്കുന്നവനെ പോലെ പുതിയ, പുതിയ കഥകളും, പഴയ കഥകൾ പൊടിതട്ടി എടുത്ത് അവതരിപ്പിച്ചും  മാസങ്ങൾ കടന്നു പോയി .

അങ്ങനെ ആരുമറിയാതെ, മഴയത്ത് കയറി നിൽക്കാൻ വന്ന്  വീട്ടുകാരൻ ആയതു പോലെ ഞാൻടൈപിംഗ് സ്വായത്തമാക്കി എടുത്തു. അതിന്നും കൈ വിരലുകളിൽ പറ്റിപ്പിടിച്ചു നിൽക്കുന്നു .

പശുവിന്റെ  ചൊറിച്ചിലും മാറി, കാക്കയുടെ വിശപ്പും - അതായിരുന്നു  ആ ഒരു വർഷക്കാലത്തെ സരള ഇൻസ്റ്റിറ്റ്യുട്ടിലെ  എന്റെയും ബിനുവിന്റെയും പഠിത്തം .

ഇന്ന് ആശ ചോദിച്ചപ്പോൾ മനസ്സില്  പഴയ ചുമരു തേക്കാത്ത, ഇഷ്ടിക കെട്ടിടത്തിനുള്ളിലെ ഗന്ധം ഓടി വന്നു. ഒപ്പം ഇപ്പോൾ ചില ചോദ്യങ്ങളും ഉള്ളിലേക്ക് പൊന്തി വരുന്നു. "ആ കാന്തരികളിൽ ഒരാൾ പോലും നിന്നോട് അടുത്തില്ലേ?  നീയും ഒരു ചെറുപ്പക്കാരൻ തന്നെ അല്ലായിരുന്നോ? മാനുഷികമായ ഒരു വികാരവും ഇല്ലാതെ എങ്ങനെ ഒരു വർഷം ആ ഇരുണ്ട മുറിക്കുള്ളിൽ ഈ വളകിലുക്കങ്ങൾ ക്കിടയിൽ കഴിച്ചു കൂട്ടി? "  ഒന്നിനു പിന്നാലെ ഒന്നായി ചോദ്യ ശരങ്ങൾ .....

എന്റെ മൊബൈൽ ശബ്ദിക്കുന്നു. ഹെഡ് ഓഫീസിൽ നിന്നും മന്തിലിറിപ്പോർട്ട് കൊടുക്കാനുള്ള റിമൈണ്ടർ . Outlook - ൽ ഈ ചിന്തകൾക്കിടയിൽ പത്തിൽ പരം  ഇമൈയിൽ വന്നു കഴിഞ്ഞു. ഓഫീസ് ബോയി ഒരുകെട്ട്‌ പേപ്പറുകൾ ഇൻ ട്രേയിൽ കൊണ്ടുവന്നിട്ടിരിക്കുന്നു ...

മനസ്സ് വളകിലുക്കം നിറഞ്ഞു നിൽക്കുന്ന സരള ഇൻസ്റ്റിറ്റ്യൂട്ടിന്റെ  ഇരുണ്ട മുറിക്കുള്ളിൽ നിന്നും പുറത്ത് കടന്നു. നടന്നകലുമ്പോൾ ഏതൊക്കെയോ തരുണീമണികൾ മൃദുവിരലുകൾ കൊണ്ട് ടൈപ് ചെയ്യുന്ന ശബ്ദം കേൾക്കാം .... ബിനുവുമൊത്ത്  അവർ കൊഞ്ചിക്കുഴയുന്നതും കേൾക്കാം ... കാതുകൾക്ക് ഇന്നും ഇമ്പം നൽകുന്ന ശബ്ദവീചികൾ ...
--------------------------------------------------------------------------------------------------------------------------
1. Rhythm -  താളാത്മകമായി ടൈപ് ചെയ്യുന്ന രീതി
2. Pittman - English Shorthand | Arul System - Malayalam Shorthand | A,S,D,F - Beginning of English Typewriting | പ . ബ . റ്റ . ഡ & P B T D - Beginning of English & Malayalam Shorthand
3. Henry Mill - (1683–1771) inventor of the first Typewriter in 1714
4. Remington, Ovlivetti, IBM, Godrej - Different  Typewriter Companies
5. WPM - Word Per Minute