Monday, November 27, 2017

ഈ 'കെയർഫ്രീ' എന്ത് കുന്തമാ ?

ഈ  കെയർഫ്രീ എന്ത് കുന്തമാ ?

ഇത് ഞാൻ ചോദിക്കുമ്പോൾ  നിങ്ങളുടെ മനസ്സിൽ എന്താണ് ഓടിവരിക?  ആ വാക്കിൻറെ ഓക്‌സ്‌ഫോർഡ് ഡിക്ഷണറി അർത്ഥമോ അതോ അതേപേരിലുള്ള സാനിട്ടറി നാപ്കിനോ?

ഉത്തരം നിങ്ങൾ സ്വയം തീരുമാനിച്ചോളൂ എന്ന് ഞാൻ ആത്മാർത്ഥമായി പറയുമ്പോൾ ബഹുമാനപ്പെട്ട എൻറെ ഫെമിനിസ്റ്റ് ചേച്ചിമാരെ, സഹോദരിമാരെ നിങ്ങളുടെ പ്രൈവസിയിൽ കയറി ഞാൻ ചൊറിഞ്ഞെന്ന് പറഞ്ഞോണ്ട്  എൻറെ തോളേൽ കേറാൻ വരികയും, എന്നോട് പരിഭവിക്കുകയുമരുതേ...  എന്തുകൊണ്ടെന്നാൽ, ലോകത്തിലെ വലിയ ഫെമിനിച്ചികളിലൊന്നായ ഒരുത്തിയെ കല്യാണംകഴിച്ച്  ഒരുപരുവമായിക്കിടക്കുന്ന എന്നെ, ശവത്തിൽകുത്തുന്നതിന് തുല്യമായിരിക്കും അത്,  അതോണ്ടാ. അല്ലാതെ ദുരുദ്ദേശം ഒന്നുമില്ല.  പിന്നെ നിങ്ങൾ ചൂലും ഒലക്കയും എടുത്തോണ്ടുവന്നാലും സത്യം സത്യമല്ലാതാകില്ലല്ലോ.  കാരണം, ഞാൻ അനുഭവിച്ച വേദന എനിക്കല്ലേ അറിയൂ.  'പെറ്റതള്ളക്കേ പേറ്റുനോവിന്റെ വേദന അറിയൂ' എന്ന് നിങ്ങൾതന്നെ നാഴികയ്ക്ക് നാൽപത് വട്ടം പറയാറുണ്ടല്ലോ.

സംഭവം ഇതാണ്.  കോളേജിൽ പഠിക്കുന്ന കാലം.  പെണ്ണുങ്ങൾക്കുള്ളതാണെങ്കിലും ആണുങ്ങൾ കൂടുതലും വായിക്കുന്ന വനിതകൾക്കുള്ളൊരു  മാസിക വീട്ടിൽ ഇടക്കയ്ക്കിടെ വാങ്ങും.  എനിക്കാന്നേൽ  ആ മാസിക  വായിക്കുന്നതിനേക്കാൾ ഇഷ്ടം അതിനകത്ത് കിടന്ന് ചിരിക്കുന്ന സുന്ദരിമാരെയും, പരസ്യങ്ങളും (പത്തു പരസ്യത്തിന്  ഒരു പംക്തി എന്നാണല്ലോ പെണ്ണുങ്ങൾക്കുള്ള മാസികകളുടെ ഒരനുപാതം), പിന്നെ സ്ത്രീകളുടെ 'സംശയങ്ങൾക്ക്' ഏതോ ഉഗാണ്ടയിലിരുന്ന് ഡോക്ടർ എഴുതുന്ന പരിഹാരക്രിയകളും ഒക്കെയായിരുന്നു.  ഒള്ളത് പറയാലോ, ഈ പെണ്ണുങ്ങൾക്കുള്ള പരസ്യങ്ങൾ പലതും അവളുമ്മാർക്കേ മനസ്സിലാകൂ.  പല പരസ്യങ്ങളും കണ്ട്  'ഇതെന്തു പുണ്ണാക്കാ?' എന്ന് ഞാൻ സ്വയം ചോദിക്കാറുണ്ടായിരുന്നു.  പിന്നെ ഈ മാസിക കൊണ്ട് എനിക്കുള്ള  മറ്റൊരു ഗുണം, വീട്ടിലെയും നാട്ടിലെയും മഹിളാമണികൾ ഒക്കെ കേറി നിരങ്ങിയതിന് ശേഷം വവ്വാലുചപ്പിയ കശുമാങ്ങാമാതിരി ഈ സാധനം തിരികെകിട്ടുമ്പോൾ കളർപേജുകൾ കൊണ്ട് സ്‌കൂളിലെ നോട്ടുബുക്കുകൾ ഒക്കെ പൊതിയാം എന്നതാണ്.

അങ്ങനെയിരിക്കേയാണ് ഞാൻ ഒരു 'കെയർഫ്രീയുടെ' പരസ്യം ഈ മാഗസിനിൽ കാണുന്നത്.  ഇതെന്തുകുന്തമാ? പരസ്യത്തിലാണേൽ നീട്ടിവലിച്ച് എന്തൊക്കെയോ സാഹിത്യം ഏതോ പഹയൻ എഴുതിവിട്ടിരിക്കുന്നത് തലങ്ങും,വിലങ്ങും വായിച്ചിട്ട് എൻറെ അമാനുഷിക ബുദ്ധിക്കൊട്ട് മനസ്സിലാകുന്നുമില്ല.  പക്ഷേ എന്തോ  ഒരു വശപ്പിശക് ആ പരസ്യത്തിൽ ഒളിഞ്ഞിരിക്കുന്നത് എൻറെ കൂർമ്മബുദ്ധിക്ക് മനസ്സിലായിതാനും.

വീട്ടിലെ പെണ്ണുങ്ങളോടരേലും ചോദിച്ചാലോ?  അയ്യോ വേണ്ട.  സ്ത്രീകളെ സംബന്ധിക്കുന്ന എന്തോ കോഡ് സീക്രട്ട്  സാധനമാണിത്.  അല്ലേൽ ഈ പഹയന്മാർ ഇത്ര വളച്ച്, തിരിച്ച് എഴുതി മനുഷ്യനെ വട്ടംകറക്കേണ്ടതില്ലല്ലോ.  ചോദിച്ചാൽ ചിലപ്പോൾ  നല്ല കീച്ചുകിട്ടും, പിന്നെ 'വേണ്ടാത്ത' ചോദ്യം ചോദിക്കുന്നതിന്  എനിക്ക് ഇത്തരം വായനകൾ  പിന്നീട് നിഷേധിക്കപ്പെടുകയും ചെയ്യും.

മേൽപറഞ്ഞപടി ചോദ്യം വീട്ടിൽ ആരോടേലും ചോദിക്കാനുള്ള ശ്രമം തുടക്കത്തിലേ ഉപേക്ഷിച്ചെങ്കിലും എന്നിലെ ശാസ്ത്രജ്ഞൻ അടങ്ങിയിരിക്കുമോ?  സത്യം കണ്ടെത്താനുള്ള എന്നിലെ ഡിക്റ്ററ്റീവിന്റെ ത്വര നിലയ്ക്കുമോ?  ക്ലാസ്സിലെ പല കൂട്ടുകാരന്മാരോടും ചോദിച്ചു.  എന്നാൽ ലവന്മാരൊക്കെ എന്നേക്കാൾ അറിവിൽ ശിശുക്കൾ ആണെന്ന് അന്നെനിക്ക് മനസ്സിലായി.  എന്നാ പിന്നെ ക്ലാസ്സിലെ പെമ്പിള്ളേരോട് ചോദിച്ചാലോ? ഹോ..!  വീട്ടിലെ പെണ്ണുങ്ങളോട് ചോദിക്കാൻ പറ്റാത്തവൻ ക്ലാസ്സിലെ പെമ്പിള്ളേരോട്...?? ഒത്തു!  അതും ഈ ഞാൻ ??!!

അങ്ങനെ രാവും പകലും എന്നെ ഈ 'കെയർഫ്രീ' എന്നൊരുവാക്ക് വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾ മനസ്സിലാക്കിക്കൊള്ളണം.  അവസാനം ഒരു കൂട്ടുകാരൻറെ  കൈകാൽ പിടിച്ച് ഒരു ഡിക്ഷണറി ഒപ്പിച്ചു. വീട്ടിൽ വന്ന് മുറിയിൽ കയറി കതകടച്ച് ആരും അടുത്തെങ്ങും ഇല്ലെന്ന് ഉറപ്പുവരുത്തി അർത്ഥം തപ്പി. 'FREE FROM ANXIETY,  അല്ലലില്ലാതെ'   സത്യം പറയാല്ലോ,  ആ ഡിക്‌ഷനറിയിലെ  അർത്ഥം കണ്ട് എൻറെ ആംഗ്സൈറ്റി അങ്ങ്  കൂടിയതേയുള്ളു. 

"കിട്ടിയോടാ...." അടുത്തദിവസം ഡിക്ഷണറി തിരികെ കൊടുക്കുമ്പോൾ ആ ഊളൻ എന്നോട്  ചോദിച്ചപ്പോൾ അവൻറെ കരണക്കുറ്റി നോക്കി ഒരെണ്ണം പെടയ്ക്കാൻ തോന്നിപ്പോയി.

അങ്ങിനെ ഞാൻ കിട്ടാത്ത ഉത്തരം തേടി ഷീണിച്ച് നാശകോശമായിരിക്കുന്ന ഒരു ദിവസമാണ് അകന്ന ബന്ധത്തിലുള്ള ഒരു പെങ്കൊച്ച് വീട്ടിൽ വിരുന്നുവന്നത്.  അവളാണേൽ  സിറ്റിയിൽ പഠിച്ചവൾ.  പച്ചപരിഷ്‌കാരി.  എന്നോട് വലിയ മൈൻഡ് ഒന്നുമില്ല.  നോക്കാത്ത രാജാവിനെ തൊഴാൻ എൻറെ പട്ടിപോകും.  നീ സിറ്റിയിൽ പഠിച്ചാൽ നിനക്ക് കൊള്ളാം.  എനിക്ക് നീ വെറും ഗ്രാസ്സാ മോളേ ... ഗ്രാസ്.

പക്ഷെ ആ  പെണ്ണ്  പോകുന്നതിൻറെ തലേന്ന് എൻറെ മണ്ടയിൽ  ഒരു ആഞ്ഞബുദ്ധിതോന്നി.  ഈ പരട്ടയോട് മറ്റേ  തമിശയം ഒന്ന് ചോദിച്ചാലോ? ഇവളാകുമ്പോൾ പ്രശ്നമില്ല. ഇൻ കേസ് വല്ലതും തോന്നിയാലും എനിക്ക് കുന്തമാ.  ആണ്ടിലും ചങ്ക്രാന്തിക്കും വീട്ടിൽ വരുന്ന ഇവൾ  ഉണ്ടാക്കുന്ന ഇമ്പാക്ട് മറ്റെല്ലാത്തിനേക്കാളും കുറവായിരിക്കുമെന്ന് എന്തോ മനസ്സ് പറയുന്നു.  എന്നാപ്പിന്നെ ഇവളെയങ്ങ് സോപ്പിടാം.  ആ സംശയം അങ്ങ് ദുരീകരിക്കുകയും ചെയ്യാം.  സിറ്റിയിൽ ഒക്കെ ജനിച്ചുവളർന്ന വിത്തല്ലേ, എന്നേക്കാൾ ജനറൽ നോളഡ്‌ജ് ഉണ്ടായിരിക്കും.  ഇങ്ങനെയൊക്കെ ചിന്തിച്ച്, ചിന്തിച്ച്  ഭക്തജനങ്ങളെ;  ആ പെണ്ണിനെ ഞാൻ അങ്ങ് ചിരിച്ചു കാണിച്ചു.

"ഉം എന്താ..."  പെണ്ണ്  സാറുചമഞ്ഞ ഒരു ചോദ്യം.  എൻറെ വീട്ടിൽ വന്നിട്ടാണ് എന്നോട് ചോദിക്കുന്നതെന്ന് ഓർത്തോണം.

"ഓ ... ഒന്നുമില്ല.  നിന്നോട് ഒരു തമിശയം ചോദിച്ചാൽ പറഞ്ഞു തരുവോ ..?"

"എന്നതാ?..."  പെണ്ണൊരുമാതിരി ചെറഞ്ഞ നിപ്പാണ്.  ഏതാണ്ട് കൊമ്പത്തെ മോളാന്നമട്ടിൽ.  ആവശ്യം എന്റെയല്ലിയോ, വല്ലോം പറയാനൊക്കുമോ? ഞാൻ വിനയം ഭാവിച്ച് ചോദിച്ചു.

"ടീ ... ഇതെന്തു കുന്തത്തിന്റെ പരസ്യമാ... വായിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല"

എൻറെ കയ്യിൽ നിന്നും പെണ്ണ് ആ നോട്ടുബുക്ക് വാങ്ങി (ക്ഷമിക്കണം, പറയാൻ വിട്ടുപോയി. സത്യത്തിൽ ഇതിനിടയിൽ ആ പരസ്യമുള്ള കളർ പേജുകൊണ്ട് ഇംഗ്ളീഷ് ഗ്രാമർ ബുക്ക് ഞാൻ പൊതിഞ്ഞിരുന്നു!)

പരസ്യം കണ്ടതും പെണ്ണേതാണ്ട് കടന്നൽ കൂട്ടിൽ തലകൊണ്ടിട്ടപോലെ എന്നെ ഒരു നോട്ടം.  സംഭവം ഞാൻ ഉദ്ദേശിച്ചതിനേക്കാൾ മാരകമാണോ?   അല്ലേൽ ഈ പൂതന എന്നെയിങ്ങനെ നോക്കില്ലല്ലോ?  പെണ്ണ് ചെന്ന് അമ്മയോടും വീട്ടിലുള്ള സകലമാന പെണ്ണുങ്ങളോടും പറഞ്ഞ് എന്നെ നാറ്റിക്കുമോ?  എൻറെ ജൂതാതദേവൂസ് പുണ്യവാളാ.. കാത്തോണേ!

"എടീ ... സത്യായിട്ടും എനിക്ക് ഇതെന്താണെന്ന് അറിയാന്മേലാത്തോണ്ടാ... ക്ളാസിലെല്ലാം ചോദിച്ചിട്ടും ആർക്കും അറിയില്ല.... ഞാൻ വിചാരിച്ചു നിനക്കെങ്കിലും അറിയാമെന്ന്... അറിയത്തില്ലേ നീ പറയണ്ട... പോ"

ഇങ്ങോട്ട്  കേറി അറ്റാക്ക് ചെയ്യുന്നതിന് മുമ്പ് അങ്ങോട്ട് ഒരു കൊട്ട് കൊടുത്ത്  ബുക്ക് തട്ടിപ്പറിച്ച്  ഞാൻ തിരിച്ച് നടന്നു.

"ഡാ... ഒന്നുനിന്നേ,  നിനക്കപ്പോ ഇതെന്താണെന്ന് അറിയണ്ടേ??"

"ഓ... അറിഞ്ഞട്ടിപ്പം  എന്നാ ഒണ്ടാക്കാനാ?  ഞാൻ എങ്ങനേലും പിന്നെ കണ്ടുപിടിച്ചോളാം. നിനക്കെന്തായാലും അറിയാത്തതില്ലല്ലോ.."

മുൻപോട്ട് നടത്തം തുടർന്ന എന്നെ  പക്ഷേ, അവളുടെ അടുത്തവാക്ക് പിടിച്ചു നിർത്തിക്കളഞ്ഞു.

"എടാ പൊട്ടാ... എനിക്കറിയത്തില്ലന്നാരാ പറഞ്ഞേ ..."

"അറിയാമോ... അപ്പോ ഇതെന്ത് കുന്തമാണെന്ന് പറഞ്ഞു തുലയ്ക്ക് .."  ഞാൻ ഏലി പുന്നെല്ലുകണ്ടപോലെ തിരിഞ്ഞു നിന്നു.

"എടാ ചെറുക്കാ, ഇത് സോപ്പല്ലേ.. സോപ്പ്.!!"

"സോപ്പോ? " എൻറെ കണ്ണ് പുറത്തേക്ക് തെള്ളി.  എൻറെ പൊന്നോ... ഇതെന്തോന്ന് കോപ്പ്?  ഒരുമാതിരി മനുഷ്യനെ വട്ടക്കാനായിട്ട്??!!

"സത്യമാന്നോ പെണ്ണേ .."  ഒരു സംശയ നിവാരണം കൂടി നടത്തി നോക്കി 

"പിന്നല്ലാണ്ട്... പക്ഷേ ഒരു കാര്യമുണ്ട്.  ഇതേ,  പെണ്ണുങ്ങൾ മാത്രം കുളിക്കുന്ന സോപ്പാ. അറിയാമോ?"  ഒരുമാതിരി പൊട്ടനെപ്പോലെ എന്നെ കണ്ണിറുക്കികാണിച്ച് അവൾ ആക്കിയ ഒരു ചിരിചിരിച്ചു.

എൻറെ പൊന്നമ്മച്ചീ.  എന്തോ കുന്തമെങ്കിലും ആകട്ട്.  ഉത്തരം കിട്ടിയല്ലോ!!  ഞാൻ വേഗം അവിടെനിന്നോടി.

എനിക്ക്  ഉത്തരം കിട്ടിയതോടെ കഥ തീർന്നു എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി.  കഥയുടെ ക്ളൈമാക്സ് വരുന്നതേയുള്ളു.  അല്ലേലും തിയറിയിലെന്താ,  പ്രാക്ടിക്കലിലല്ലിയോ കാര്യം?

ഏതാണ്ട് ദിവസങ്ങൾ എന്നെ വലച്ച ചോദ്യത്തിനുത്തരം കിട്ടിയത് ഞാൻ കൂട്ടുകാരാരോടും പറഞ്ഞില്ല.  കഷ്ടപ്പെട്ട്  ഞാൻ നേടിയ അറിവ് ഓസിന് ഒരുത്തനും അങ്ങനെ അടിച്ചോണ്ട് പോകണ്ടാ!

അങ്ങനെ അടുത്തൊരുദിവസം ഇഗ്ളീഷ് ക്‌ളാസിൽ ഗിരിജ ടീച്ചർ റോബിൻസൺ ക്രൂസോ പഠിപ്പിക്കുമ്പോൾ എൻറെ പുതുവിജ്ഞാനം ടീച്ചറിനോട് ഒന്ന് വിളമ്പിയാലോ എന്ന് തോന്നി.  ഗിരിജ ടീച്ചർ ആണെങ്കിൽ തികഞ്ഞ അഹിംസാവാദി, ലോകത്ത് ഒരു ഉറുമ്പിനെപ്പോലും ഉപദ്രവിക്കാത്ത പാവം.  എന്തായാലും ക്ളാസുകഴിയുന്നതുവരെ വെയിറ്റ് ചെയ്യാം.

അവസാനം ക്ലാസ് കഴിഞ്ഞ് ടീച്ചർ  പോകാനൊരുങ്ങുമ്പോൾ ഞാൻ ഒതുക്കത്തിൽ എൻറെ ഗ്രാമർ ബുക്കുമെടുത്ത്  അടുത്തേക്ക് ചെന്നു.  കെയർഫ്രീയുടെ പടം കാണിച്ചിട്ട്  നിഷ്കളങ്കമായി ചോദിച്ചു.

"ടീച്ചറേ ... ഈ സോപ്പ് ടീച്ചർ വാങ്ങിയിട്ടുണ്ടോ?  എങ്ങനുണ്ട് കൊള്ളാമോ? എനിക്കും വീട്ടീ പറഞ്ഞ് മേടിക്കാനാ.."

എൻറെ ബുക്കിന്റെ പുറംചട്ട കണ്ടിട്ട്  ആട്ടിൻകാട്ടം കണ്ടപോലെ ടീച്ചർ എന്നെ ഒരു നോട്ടമങ്ങ് നോക്കി.  ഒന്നും മിണ്ടാതെ നേരെ എൻറെ ചെവിക്കങ്ങ് കേറിപ്പിടിച്ചു. പിടിക്കുവല്ല, എൻറെ പള്ളീ... ഒരുമാതിരി റെസലിങ്ങിലെ ഘടാഘടിയൻ പെണ്ണുമ്പുള്ളമാരെപ്പോലെ ഒരൊന്നൊന്നര  പിടിത്തംപിടിച്ച് ഒറ്റയേറ് !!  ബാലൻസ് കിട്ടാതെ  ഒരുമാതിരി നഞ്ചുതിന്ന കുരങ്ങനെപ്പോലെ കാര്യമറിയാതെ ഞാൻ നിൽക്കുമ്പോൾ ചവിട്ടിത്തേച്ച് ടീച്ചർ ഒരുപോക്കങ്ങ് പോയി!!

തറയിൽ കിടക്കുന്ന എൻറെ ഗ്രാമർ ബുക്ക് കണ്ട് ക്ലാസ്സിലെ ജയയും, ജ്യോതിയും, സോണിയായും, സിന്ധുവും എല്ലാം അമർത്തിയമർത്തി ചിരിക്കാൻ തുടങ്ങി.

വായനക്കാരെ, സത്യം പറയാമല്ലോ,   അന്ന്  ഞാൻ അവരുടെയൊക്കെ മുന്നിൽ അവിടെ നിന്നത് തേങ്ങാപ്പീര വെട്ടിവിഴുങ്ങി തിന്നിട്ട് നിൽക്കുന്ന കോഴിയെപ്പോലെയായിരുന്നു!!

ഏതു സോപ്പിട്ട് കുളിച്ചാലും നനച്ചാലും മാറ്റാൻപറ്റാത്ത നാണക്കേടുമായി പിന്നീട് ഏറെക്കാലം ക്‌ളാസിൽ  ഞാനിരുന്നു.  പെണ്ണുങ്ങളുടേതായ ഒരുകാര്യത്തിലും ഇടപെടാതെ, ഒരു വനിതാമാസികയും വായിക്കാതെ കഴിഞ്ഞുകൂടിയ  തടവുകാലത്തിനോടുപമിക്കാവുന്ന ആ കാലവും, എൻറെ വേദനയും  ഒക്കെ 'കെയർഫ്രീ' എന്ന വാക്ക് ഞാൻ വൃഥാവിൽ ഉപയോഗിച്ചു എന്നുപറഞ്ഞ്  എൻറെ നേരെ കോടാലിയെടുക്കാൻ വരുന്ന ഫെമിനിച്ചികൾ ദയവ് ചെയ്ത് ഒന്നാലോചിച്ചോണം.

ഗൂഗിളും, ഇന്റർനെറ്റും പിറവിയെടുക്കാത്ത ആ കാലചക്രം ഏറെ തിരിഞ്ഞ് ഇന്ന് ഇതെഴുതുമ്പോൾ, സത്യമായിട്ടും പൊന്നുമക്കളെ, എനിക്ക് വിഷമമുണ്ട്.  എന്നെ പറ്റിച്ച ആ പച്ചപരിഷ്‌കാരി പെണ്ണെന്നല്ല ഒരുവളുമ്മാരോടും ജീവിതത്തിൽ ഇത്തരം ഡൗട്ട് ചോദിച്ചോണ്ട് ചെന്നേക്കരുത്.  നിങ്ങക്കറിയത്തില്ലെങ്കിൽ അറിയേണ്ട, അത്രതന്നെ.  ഒരുത്തീടേം ഓശാരം പറ്റിക്കൊണ്ട് സംശയനിവാരണം നടത്തരുത്.   അഥവാ അങ്ങനെയെങ്ങാനം ചോദിച്ചോണ്ട് ചെല്ലുവാന്നെങ്കിൽ, സത്യമായിട്ടും  നായക്കരുണപ്പൊടിയെടുത്ത്  വേണ്ടാത്തിടത്ത് വിതറിയപോലെ ആയിത്തതീരുമേ, പറഞ്ഞേക്കാം.

ഇനിയൊരു സത്യം പറയട്ടെ,  ഇത്രേം പറഞ്ഞു കഴിഞ്ഞപ്പോളാ എൻറെ മനസ്സൊന്ന് കെയർഫ്രീ ആയെ !!

Thursday, November 16, 2017

മാനേജരാക്കിട്ടൊരു പണി

പ്രിയപ്പെട്ട എൻറെ ജനമേ, ബോസ്സുമാരുടെ വായിൽനിന്നും നാഴികയ്ക്ക് നാല്പതുവട്ടം കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് കേൾക്കുന്നവരേ, ചെവിയിൽ ചെമ്പരത്തിപ്പൂ വയ്ക്കുകയോ, വാങ്ങാൻ ഓർഡർ കൊടുക്കുകയോ, തൊടിയിൽ ചെമ്പരത്തിച്ചെടി നട്ടുവളർത്താൻ ആഗ്രഹിക്കുകയോ ചെയ്യുന്നവരുമേ, കേൾപ്പിൻ.   ഈ കഥ മനുഷ്യപുത്രൻ നിങ്ങൾക്കായി സസന്തോഷം സമർപ്പിക്കുന്നു.

നിങ്ങളുടെ മുഖത്തെ പാൽപുഞ്ചിരി, അഥവാ ഒറാങ്ങുട്ടാൻ പോലുള്ള ഇളിച്ചുകാണിക്കൽ.. അത്, അതുമാത്രം ഗുരുദക്ഷിണയായി എനിക്ക് മതി. ഞാൻ തൃപ്തനായി.

സംഭവം നടന്നത് ഇന്നും, ഇന്നലെയും ഒന്നുമല്ല 1999-ൽ എല്ലാവരും Y2K പ്രതിഭാസം യേശുവിൻറെ രണ്ടാമത്തെ വരവുപോലെയോ,  വിഷ്‌ണുവിന്റെ പുതിയ അവതാരം വരുംപോലെയോ  പ്രതീക്ഷിച്ച് ഇരിക്കുന്ന സമയം.  ബിൽ ഗേറ്റ് സ്  ഉൾപ്പെടെയുള്ള മുട്ടാളന്മാരുടെ ഒക്കെ അണ്ണാക്കിൽ പന്നിപ്പടക്കം കേറ്റിവച്ച് പൊട്ടിക്കാൻ ലോകം ഉറ്റിരിക്കുന്ന  ദിനം!

"ഡോ, താനിങ്ങ് വന്നേ.."

ക്യാബിനിൽ നിന്നും മാനേജരാണ്. വിളിച്ചത് എന്നെയാണ്.  ഇയാൾക്ക്  'എടോ .. പോടോ' വിളിക്കാൻ വേണ്ടി മാത്രമുള്ള ജന്മമാണല്ലോ എന്റേത്. സത്യംപറഞ്ഞാൽ ഉള്ളൊന്നു കാളി!  ഏതോ പൂരപ്പാട്ട് പാടാനുള്ള വിളിയാണ്.  ശ്രീ പാപ്പാനാഭാ.. നടുവിന് കയ്യും കൊടുത്ത് കുട്ടുസനും, ഡാകിനിയും നടക്കുന്ന നടയുമായി ഞാൻ ആട് വെള്ളം കണ്ടപോലെ മാനേജരുടെ മുറിയിലേക്ക് കേറി.

"എന്തോന്നാടോ ഇത്..."  ഞാൻ ടൈപ്പ് ചെയ്ത് കൊടുത്ത ലെറ്റർ ചുരുട്ടിക്കൂട്ടി എൻറെ മുന്നിലേക്ക് വലിച്ചെറിഞ്ഞിട്ട് മാനേജർ ചോദിച്ച ചോദ്യമാണ്. 

"കുത്തീടേണ്ടിടത് കോമയിടും, കോമയിടേണ്ടിടത്ത് കുത്തിടും... എന്തൊരു സ്പെല്ലിങ് മിസ്റ്റെക്കാഡോ തനിക്ക്.. താനൊക്കെ എവിടുന്നാ ഡിഗ്രി പഠിച്ചത്..?"

"സാർ ചെറിയ തെറ്റൊക്കെ വൈറ്റ്നർ അടിച്ച് ശരിയാക്കാമായിരുന്നു.."  ഒരു ലെറ്റർപാഡ് കൂടി കളഞ്ഞുകുളിച്ചതിന്റെ വേദന ഞാൻ മറച്ചുവച്ചില്ല.

"തനിക്ക് ആ ചിന്തവല്ലോം ഉണ്ടായിരുന്നേൽ ചക്ക് എന്നടിക്കേണ്ടിടത്ത് കൊക്കെന്ന് അടിച്ചോണ്ട്  വരുമോ.."

പിന്നെ ഞാൻ കേട്ടതൊക്കെ എൻറെ ജനമേ... നിങ്ങളോട് പറഞ്ഞ് എൻറെ വിലകളയാൻ ഞാനില്ല.  തൃശൂര്പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് എന്നുവേണേൽ പറയാം.

തിരിച്ച് വന്ന് സീറ്റിൽ ഇരിക്കുമ്പോൾ ഓമനേച്ചിയും, സജുവും, രാധാകൃഷ്ണനും ദയനീയമായി എന്നെ നോക്കി.  കാവിലെ പാട്ടുമത്സരത്തിന് കാണിച്ചുകൊടുക്കാമെന്നോ, ചെസ്സ് ബുദ്ധിയോടെ കളിക്കേണ്ട കളിയാണ് അവിടെയാകട്ടെ  എന്നോ  പറയാൻ എൻറെ നാവൊട്ടു  പൊന്തിയതുമില്ല.

എൻറെ സിരകളിൽ ആഡ്രിലിൻ പടർന്നു. ശക്തിയോടെ, അതിശക്തിയോടെ.  ഇയാളോട് പ്രതികാരം ചെയ്യണം... ഇപ്പൊത്തന്നെ. ഇത് ഇന്നല്ല, പലനാളായി.  പള്ളിയിലെ ഓസ്തിപോലെയും, അമ്പലത്തിലെ പ്രസാദം പോലെയും കൈകുമ്പിളിൽ തരുന്ന തുശ്ചമായ ശമ്പളത്തിനാണ് കഴുതയെപ്പോലെ പണിചെയ്യിപ്പിച്ച് ഇൻസൾട്ട് ചെയ്യുന്നത്.  ഞാനും ഒരാണാണ്.  സീറ്റിൽ ഇരുന്നിട്ട് എനിക്ക് ഇരുപ്പുവന്നില്ല.  ജാള്യം മറക്കാൻ നേരെ ടോയ്‌ലെറ്റിലേക്ക് നടന്നു.  ഒള്ളത് പറയാലോ എൻറെ പല വലിയ ഐഡിയകളും  മൂത്രപ്പുരയിൽവച്ചാണ് കിട്ടുന്നത്!  എനിക്കന്നല്ല  പല മഹാന്മാർക്കും അങ്ങിനെതന്നെ ആവാനാണ് സാധ്യത. ആർക്കമെഡീസ് 'യൂറേക്ക കണ്ടുപിടിച്ചത് കുളിച്ചോണ്ട് നിന്നപ്പോളെങ്ങാണ്ടല്ലേ?  ആൽബർട്ട് ഐൻസ്റ്റീൻ ഗുരുത്വകർഷണ സിദ്ധാന്തം കണ്ടുപിടിച്ചത് ഒരുപക്ഷേ മൂത്രമൊഴിക്കുമ്പോളോ, കുളിക്കുമ്പോൾ തലേൽ വെള്ളം വീഴുമ്പോളോ ആണൊന്നാർക്കറിയാം?  സായിപ്പന്മാരല്ലേ, മരത്തിൻറെ കീഴിൽ കാറ്റുകൊണ്ടിരുന്നപ്പോൾ ആപ്പിൾവീണു എന്നൊക്കെ തള്ളിയതാവാനും മതിയല്ലോ.  രാജാക്കന്മാർ പഴങ്കഞ്ഞികുടിച്ചാലും അമൃത് കുടിച്ചു എന്നുപറഞ്ഞിരുന്ന കാലമല്ലായിരുന്നോ അന്ന്.

എന്തായാലും ഇച്ചിരിനേരം ടോയ്‌ലെറ്റിൽ നിന്ന് മുഖം ഒക്കെ കഴുകി മുടിയൊക്കെയൊന്ന് ചീകി, കണ്ണാടിയിൽ നോക്കി പല്ലുഞെരിച്ചപ്പോൾ ഒരു ഐഡിയ കിട്ടി.  ഒരൊന്നൊന്നര ഐഡിയ. 'എന്നാലിനിയൊരു കഥയുരചെയ്യാം' എന്ന് നമ്പ്യാരാശാൻ പറഞ്ഞപോലെ 'എന്നാലിനിയൊരു കാര്യമതങ്ങ് ചെയ്യാം' എന്ന് മനസ്സിൽ പറഞ്ഞ് ഒന്നുമറിയാത്തപോലെ ഞാൻ വന്ന് സീറ്റിൽ ഇരുന്നു.

"കഴിഞ്ഞോ...." അകത്തൂന്നാണ്.

'കഴിഞ്ഞു... ശൂ ..ശൂ  വെപ്പ്'  ഞാൻ ഉള്ളിൽ പറഞ്ഞു.  ടോയ്‌ലെറ്റിൽ പോയിവന്നവനോട് ചോദിക്കാൻ പറ്റിയ ചോദ്യം.

ലെറ്റർ ശരിയാക്കി കൊണ്ടുകൊടുത്തപ്പോൾ പൊട്ടൻ ആനയെകണ്ടപോലെ കണ്ണട എടുത്തുവച്ച് ഒന്നൂടെ എനിക്കിട്ട് പണിതരാൻ അതിൽ വല്ലതും ഒളിഞ്ഞുകിടപ്പുണ്ടോ എന്ന് നോക്കി.   ഇല്ലെന്നുകണ്ടപ്പോൾ നിരാശയോടെ ആ ദേഷ്യം  അമർത്തിയൊരു ഒപ്പ് ലെറ്ററിലേക്കാക്കി തിരികെ തന്നു.

"വേഗം കവറിലിട്ട് അയക്ക്..."  ഒരുമാതിരി ശത്രുവിനെ നോക്കുന്നപോലെ എന്നെ നോക്കാതെ നോക്കി തമ്പുരാൻ മൊഴിഞ്ഞു.  ഏതാണ്ട് ക്ഷേത്രപ്രവേശന വിളംബരം ഒപ്പിട്ട് തന്നപോലെയാണ്  ആ മൊതലിൻറെ ഇരിപ്പ്.  എന്നാൽ എസ്‌ .ബി.ടി. യിൽ ലോണിന് അപേക്ഷിച്ച് കാലുനക്കിവിടുന്ന ലെറ്ററാണ്.  ഈ മാസം ശമ്പളം വേണേൽ ബാങ്ക് കനിയണം.  അയാടെ വീട്ടിലോ കമ്പനിയിലോ മാന്ദ്യം ഉണ്ടേൽ  ഞാനെന്തുവേണം?  എല്ലാത്തിനും എൻറെ തോളിൽ കേറിക്കോളും.  ശമ്പളം കൂട്ടിച്ചോദിച്ചാൽ പിന്നെ ഒരുമാസത്തേക്ക് കിടക്കപ്പൊറുതിയുണ്ടാവില്ല. മൊത്തം കുറ്റം.  ഒരുദിവസം കിട്ടുണ്ണിയേട്ടനെപ്പോലെ മ.. മ.. മത്തങ്ങാത്തലയാ  എന്നോ താളവട്ടത്തിലെ നാരായണനെപ്പോലെ മുണ്ടുപൊക്കി രണ്ടെണ്ണം പറയുകയോ ചെയ്യണം എന്ന് കരുതിയിരിക്കുകയായിരുന്നു.

അതെ ആ ദിവസം ഇന്നാണ്. ഇന്ന് മാത്രം.

അന്ന് ഞാൻ ഡ്യൂട്ടി കഴിഞ്ഞ് പോയത് പള്ളുരുത്തിവെളിയിലെ  സീബ്രീസ് ലോഡ്ജിലേക്കല്ല.  പിന്നെയോ ലോകത്തിലെ ഏറ്റവും വേഗം കുറഞ്ഞ, ഒച്ചിനോട് മത്സരംനടത്തുന്ന  ട്രാൻസ്‌പോർട് സർവീസ് എന്ന ഖ്യാതി നേടിയ ഇടക്കൊച്ചി-തോപ്പുംപടി റൂട്ടിലെ ഒരു കമ്യൂണിസ്റ്റ് കളറുള്ള വണ്ടിയിൽ കയറിയിറങ്ങി അങ്ങ് എറണാകുളം കെ.എസ്.ആർ.ടി.സി  സ്റ്റാൻഡിലേക്കാണ്. ഒരു യാത്രയ്ക്കുവേണ്ടിയുമുള്ള  യാത്രയായിരുന്നില്ല അത്.   പിന്നെയോ,  കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ മൂത്രപ്പുരയിൽ കയറാനായിരുന്നു.  അപ്പോൾ നിങ്ങൾ ചോദിക്കും വീട്ടിലോ ഓഫീസിലോ  കളയാൻ പറ്റാത്ത എന്താണിവിടെ  ഈ മൂക്കുപൊത്തിനിന്ന് കാര്യം സാധിക്കേണ്ടിടത് കൊണ്ടുകളയാൻ പോകുന്നതെന്ന്.  വരട്ടെ, തോക്കിൽകേറി വെടിവയ്ക്കല്ലേ.

ആദ്യം ഞാൻ പരിസരം ഒന്ന് വീക്ഷിച്ചു.  വൈകുന്നേരം ആണോ ആൾക്കാർക്ക് മൂത്രശങ്ക എന്നൊരു  സംശയം തോന്നാതിരുന്നില്ല.  അത്ര തിരക്ക്.  അതോ നുമ്മ കൊച്ചീക്കാർക്ക് മാത്രമായി ഈവനിംഗിന് വല്ല പ്രത്യേകതയും?  എന്തരോ എന്തോ.

എന്തായാലും ഒരരമണിക്കൂർ നില്കേണ്ടിവന്നു അവസരം ഒത്തുകിട്ടാൻ.  അവസാനം ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു എന്നതുകണ്ടപ്പോൾ ഞാൻ  പെട്ടെന്ന് മൂത്രപ്പുരയിലേക്ക്  മുജ്ജന്മപാപത്തിൻറെ ഭാരവുമായി അവിടെ  പൈസപിരിക്കാൻ ഇരിക്കുന്ന ചേട്ടനോട് "ഒരു മൂത്രം" എന്നുപറഞ്ഞ് ചാടിക്കയറി.  മൂക്കുപൊത്തി നാലുപാടും നോക്കിയിട്ട്,   എൻറെ കൈവെള്ളയിൽ കുറിച്ചിരിക്കുന്ന നമ്പർ മൂത്രപ്പുരയുടെ ഭിത്തിയിൽ മാർക്കർ പേനകൊണ്ട് പകർത്തിയെഴുതി.  ഒപ്പം ആ നമ്പരിന്റെ മുമ്പിൽ എൻറെ മനസ്സിൽ മാത്രം വിരിഞ്ഞ രണ്ട് ആംഗലേയവാകുകളും.  'FOR LADIES...'

'FOR LADIES-  9044...2220' സംഭവം ഇത്രമാത്രം. ഞാൻ ഡിഗ്രിക്ക് പോയി ഇഗ്ളീഷ് പഠിച്ചത് അയാളുടെ കൂറ ഹാൻഡ്‌റൈറ്റിങ് വായിച്ച് ലെറ്റർ ഒണ്ടാക്കാൻ മാത്രമല്ല ഇതുപോലുള്ള വകുപ്പുകൾക്ക്  കൂടിയാ,  അല്ലപിന്നെ!  മനസ്സിൽ പൂത്തിരിയും, മത്താപ്പും, ഓലപ്പടകവും ഒക്കെ കത്തിച്ച്  ഞാൻ പുറത്തേക്കിറങ്ങിയത്  കംഫർട് സ്റ്റേഷനിലെ ആ പിരിവുകാരൻ അണ്ണാച്ചിക്ക് വെട്ടപ്പെടാതെയാണ്.  ഒരു രൂപ കൊടുത്തിട്ട് വിലമതിക്കാനാകാത്ത പണിയാൻ ഞാൻ അകത്ത് എടുത്തത് എന്നയാൾ അറിയണ്ട.

അപ്പോൾ സഹൃദയരേ നിങ്ങൾക്ക് കാര്യം പുടികിട്ടിയല്ലോ അല്ലേ?  ഞാൻ ആ എഴുതിയിട്ട നമ്പർ നുമ്മ മാനേജരുടേയാ!  ഇനി നാട്ടുകാർ ബാക്കി പണിചെയ്തോളും.

തിരികെ ഞാൻ പള്ളുരുത്തിവെളിയിൽ സീബ്രീസ് ലോഡ്ജിൽ വന്നുകിടക്കുമ്പോൾ  എൻറെ അർത്തുങ്കൽ പുണ്യാളാ.... അജ്ഞാതം, അവർണ്ണനീയം, എന്തൊരു ആശ്വാസമായിരുന്നു !!

രാത്രി.

മാനേജർ   ഷർട്ടിൻറെ പോക്കറ്റിൽ പുട്ടുകുറ്റിപോലെ ഇട്ട്, അതിൻറെ ആന്റീനാ ഗമയിൽ വെളിയിൽ കാണിച്ച് നടക്കുന്ന  ബി.പി.എൽ മൊബൈൽ ചിലക്കാൻ തുടങ്ങി.  രാതിയായാലും അതിൻറെ മനോഹര റിങ്‌ടോൺ കേൾക്കുന്നത് ഇഷ്ടന് അഭിമാനമാ.  പേജറിൽ നിന്നും മൊബൈലിലോട്ട് കൊച്ചി മാറിവരുന്ന സമയം.  മൊബൈൽ ഉള്ളവനെല്ലാം 'അഭിമാന പൂരിതമാകണം അന്തരംഗം' എന്ന് കവിവാക്യം താലോലിക്കുന്ന കാലം.

"ഹലോ ..." മാനേജർ വാ തുറന്നു.

"ശാർ .... അന്ത ഐറ്റം കെടക്ക ചാൻസ് ഇറുക്കാ..."

"എന്ത് ഐറ്റം ?  താനാരാ?"

"ശാർ .. എന്നാ ശാർ ...  അന്ത പൊണ്ണ്  കെടക്കുമാ..?  റേറ്റ് എവളോം?"

ആദ്യം വിളിച്ചത് ആ അണ്ണാച്ചി തന്നെ!? . അതിന് ശേഷം, പ്രിയപ്പെട്ട ജനങ്ങളേ;  ഒന്നിനൊന്നയായ് വിളിയുടെ പൊങ്കാലതന്നെയായിരുന്നു.

"ഭായി സാബ് ... മാൽ  റെഡി ഹെക്യാ?"  കൊച്ചിയിൽ അമ്പലമുകളിൽ ടാങ്കറുമായി വന്ന ഏതോ സർദാർ ആണ്

പിറ്റേദിവസം മാനേജർ ഓഫീസിൽ വന്നപ്പോൾ പോക്കറ്റിൽ ഞാൻ കണ്ണ് പായിച്ചു.  മൊബൈൽ ഇല്ല!   പണി ഏറ്റു. എനിക്ക് ചിരിവന്നു.  ഞാൻ വേഗം ടോയ്‌ലെറ്റിലേക്ക് ഓടി.  ആ പോക്കിൽ ഞാനേതോ അത്യാഹിത വിഭാഗത്തിലേക്ക് ഓടിപ്പോകുന്നതുപോലെ ഓമനേച്ചി എന്നെ നോക്കികൊണ്ടേയിരുന്നു.

ഞാനകത്ത് കയറി വാതിലടച്ചു.  എന്നിട്ട് ചിരിച്ചു. ഒന്നല്ല ... രണ്ടല്ല... ഒൻപതല്ല...  ഭിത്തിയിൽ തലചേർത്ത്, കൈ അന്തരീക്ഷത്തിൽ ഇടിച്ച്...

വിളിയുടെ ഉറവിടം എവിടെനിന്നാണെന്ന് മാനേജർക്ക് ഒരിക്കലും പിടികിട്ടിയില്ല. മൊബൈൽ ഓൺചെയ്താൽ അപ്പോൾ വിളിവരും " ചേട്ടാ.. അപ്പോ എങ്ങനാ?  റേറ്റ് എവളോം?  മാൽ കിതർ മിലേഗാ?..."

അവസാനം മാനേജർ തൻറെ പുട്ടുകുറ്റി അനിശ്ചിതകാലത്തേക്ക് ഓഫ് ചെയ്തു  വച്ച് വലിയ പരിത്യാഗം ചെയ്തു എന്നിടത്ത് കഥ അവസാനിക്കുന്നു.

ആ ദിനങ്ങൾ ഓർക്കുമ്പോൾ ഞാൻ ഇപ്പോളും മുഷ്ടിചുരുട്ടി പറയും

"സർവ്വ രാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ....."

ഒരുപദേശം:  
പേറ്റന്റ് ഉള്ള ഈ ഐഡിയ സോഷ്യൽ മീഡിയ ഒക്കെ ഇത്ര ശക്തമായ ഈ കാലഘട്ടത്തിൽ പ്രാവർത്തികമാക്കുന്നത് നിരോധിച്ചിരിക്കുന്നു. അഥവാ ആരെങ്കിലും ഇത് ഉപയോഗിച്ചാൽ 'ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷെമിച്ചപോലെ ഞങ്ങളോടും ക്ഷമിക്കണേ ...' എന്ന സ്വർഗ്ഗസ്ഥനായ പിതാവേ ചൊല്ലി ഞാനങ്ങ് പൊക്കളയും. കാരണം ഈ കൊടിയപാപം പള്ളീലച്ചനോട്  കുമ്പസരിച്ച് പാപമുക്തി പണ്ടേ നേടിയവനാകുന്നു ഈ കെ.കെ.ജോസഫ്.

Wednesday, November 15, 2017

പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ -5

നല്ല സമരിയക്കാർ

പാകിസ്ഥാനികൾ ആരാണ്? നമ്മുടെ ശത്രുക്കൾ അല്ലേ?

ഒന്നുപോലെ തോളോടുതോൾ ചേർന്ന് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയവർ ഇന്ന് ശത്രുക്കൾ. എന്താണ് ആ ശത്രുത ബാധപോലെ നമ്മെ പിന്തുടരുന്നത്? എല്ലാ പാകിസ്ഥാനികളും ശത്രുക്കൾ ആണോ? അവരിലും നന്മയുള്ള മനുഷ്യർ ഉണ്ടോ? ഇവയിൽ കുറെ ചോദ്യങ്ങൾക്കെങ്കിലും എനിക്കുത്തരം നൽകിയത് എൻറെ പ്രവാസത്തിൻറെ ആദ്യകാലങ്ങങ്ങളാണ്.

നവംബർ 18,  2003. ഞാൻ റാസൽഖൈമയിൽ നക്കീൽ സിറ്റിയിൽ കാലുകുത്തിയപ്പോൾ എൻറെ പ്രവാസജീവിതം കുറിക്കപ്പെട്ടു. അവിടെ ഞാൻ ഒരുപാട് രാജ്യക്കാരെ കണ്ടു. അതിൽ എനിക്കെന്നും കൗതുകം ജനിപ്പിച്ചിരുന്നത് പാകിസ്ഥാനികൾ തന്നെയായിരുന്നു. ജോലിസ്ഥലത്തും, ബസാറിലും, യാത്രയിലും എല്ലാം നമ്മൾ ഇന്ത്യക്കാർ കഴിഞ്ഞാൽ അവരാണല്ലോ ഉള്ളത്. റോഡിൽ പഠാൻമാരുടെ ടാക്സിമാത്രമേ കൂടുതലും കാണാനുള്ളൂ. അവരുടെ ഉറുദുവും, ജീവിക്കാൻവേണ്ടി മാത്രം ബോംബയിൽനിന്നും ഞാൻ പഠിച്ച 'മുന്നാഭായി MBBS' ഹിന്ദിയും തമ്മിൽ ഇടയ്ക്കിടെ സ്പാർക്കുണ്ടായിക്കൊണ്ടിരുന്നു. എങ്കിലും ഇന്ന് പ്രവാസത്തിൽ ഒരുപതിറ്റാണ്ടിനപ്പുറം ഒന്ന് തിരിഞ്ഞുനോക്കുമ്പോൾ ഒരിക്കലും  മറക്കാനാകാത്ത മൂന്നു പാകിസ്ഥാനികൾ ഉണ്ട്. ഹൃദയത്തിൽനിന്നും തൂത്തെറിഞ്ഞുകളയാൻ പറ്റാത്തപോലെ പറ്റിപ്പിടിച്ചിരിക്കുന്ന കുറെ സമരണകളും. ജറീക്കോയിലെ വഴിയിൽ നിരാലംബനായികിടന്ന മനുഷ്യനെ രക്ഷിക്കാൻ എത്തിയ നല്ല സമറിയാക്കാരനെ പ്പോലെ എൻറെ മുന്നിൽ പ്രത്യക്ഷപ്പെട്ട  പാകിസ്ഥാനികൾ. ഒരിക്കലും മങ്ങാത്ത മുഖങ്ങൾ, മറയാത്ത ചില ഓർമ്മകൾ.

റമദാൻ പരിശുദ്ധി

നക്കീലിലെ മാന്നാർ മാളിനുള്ളിൽ ഞാനും കൂട്ടുകാരൻ വിനോദും നീണ്ടു നിവർന്നുകിടക്കുന്ന കാരിഫോറിൽ കൗതുകത്തിൻറെ കണ്ണുകളുമായി നടക്കുകയാണ്. അതുവരെ കാണാത്ത ലോകം, കണ്ണിനു അവിശ്വസനീയവും, അത്ഭുതവും നൽകുന്ന കാഴ്ചകൾ.  ഒരു സർക്കസ്സ് കൂടാരത്തിനകത്ത് എത്തിയ പ്രതീതി. ഓരോ സാധനവും എടുത്ത് വിലനോക്കി, അതിൻറെ വില ഇന്ത്യൻ രൂപയിൽ കൺവെർഷൻ നടത്തി  അമ്പരപ്പോടെ തിരികെ വയ്ക്കും.  അവസാനം പുറത്തെ ചൂടിൽനിന്നും രക്ഷനേടാനായി ഒരു വലിയ മിരാണ്ടയും,പൊട്ടറ്റോ ചിപ്സും വാങ്ങി അത് കഴിക്കാൻ പറ്റിയ സ്ഥലം പുറത്ത് കാർ പാർക്കിങ്ങിനടുത്ത് കണ്ട് പുറത്തേക്ക് നടന്നു.  ചിപ്സ് പൊട്ടിച്ച്, മിറാണ്ടയുടെ കഴുത്ത് 'ശൂ ' എന്ന ശബ്ദത്തിൽ തിരിച്ചൊടിച്ച്  ഞങ്ങൾ ഇരുന്നു. ഉച്ചചൂടിൽ  തൊണ്ടയിലൂടെ പതഞ്ഞിറങ്ങുന്ന  സുഖത്തിൽ വിനോദ് മിരിണ്ട എനിക്ക് നീട്ടി. ഒരു മത്സരാർഥിയെപ്പോലെ ഞാനും തൊണ്ടയിൽ നിന്നും പാനീയം താഴേക്കിറക്കിയപ്പോൾ ഒരു ബലിഷ്ഠമായ കരം എൻറെ തോളിൽ സ്പർശിച്ചത് ഞാൻ അറിഞ്ഞു. ഒപ്പം ഇങ്ങിനെ പറഞ്ഞു

"ഭായിജാൻ..."

പിന്നിൽ ഒരു പഠാൻ.  വായതുറക്കും മുമ്പ് എൻറെ കയ്യിൽ നിന്നും മിരിണ്ട അയാൾ കരസ്ഥമാക്കി. ഞാൻ അയാളെ ഒന്നുനോക്കി.  ആറടിയിൽ കൂടുതൽ ഉയരം. തലയിൽ ചെറിയ വെളുത്ത തൊപ്പി,  ഇളം പച്ചനിറത്തിലുള്ള പാകിസ്ഥാനി വേഷം.  മുഖത്ത് ആഘാതം ഏറ്റവനെപ്പോലെ ഞാൻ അയാളെ നോക്കി.  ദൈവമേ ശത്രുരാജ്യക്കാരൻ ....!! ഇയാൾ കള്ളനോ, അതോ കാപാലിക്കാനോ? എന്താണിയാളുടെ ഉദ്ദേശം? ഇന്ത്യാ-പാക് യുദ്ധമൊക്കെ അങ്ങ് അതിർത്തിയിൽ... ഇവിടെ? എന്നോടൊപ്പം വിനോദും പകച്ചിരിക്കുകയാണ്.  എന്നാൽ ഒരുനിമിഷത്തിനുശേഷം ഞാൻ അറിഞ്ഞു. ഒരു ശത്രുവിൻറെ മുഖമല്ല എൻറെ മുന്നിൽ നിൽക്കുന്ന പഠാന്റെതെന്ന്. ഞങ്ങളെ തോളിൽ പിടിച്ച് അയാൾ ഒരു ആളൊഴിഞ്ഞ മൂലയിലേക്ക് നടത്തി. എന്നിട്ട് സൗമ്യതയോടെ പറഞ്ഞു.

"സഹോദരാ, നിങ്ങൾക്ക് ഇത് റമദാൻ മാസം ആണെന്നറിയില്ലേ? പുണ്യമാസം. പകൽ ഇങ്ങിനെ ഭക്ഷണ പാനീയങ്ങൾ പൊതുസ്ഥലത്ത് ഉപയോഗിക്കാൻ പാടില്ല. നിങ്ങൾക്ക് അതറിയാൻ പാടില്ല എന്ന് തോന്നുന്നു? ഇവിടെ പുതിയ ആൾകാർ ആണല്ലേ?"

ഞങ്ങൾ അയാളെ അത്ഭുതത്തോടെ നോക്കി. നാട്ടിൽനിന്നും ഗൾഫിൽ വന്നിട്ട് ഒരുദിവസം ആയിട്ടേയുള്ളൂ. റമദാൻ ആണെന്നുപോലും ഇപ്പോളാണ് അറിയുന്നത്! വലിയ ഒരു തെറ്റുകാരെപ്പോലെ ഞങ്ങളുടെ തല താഴ്ന്നു.

"നോക്കൂ... ഭാഗ്യത്തിന് നിങ്ങൾ എൻറെ മുന്നിൽ വന്നുപെട്ടു. ദേ അതുകണ്ടോ പോലീസ് ചുറ്റിനടക്കുന്നത്...?  അവർ കണ്ടിരുന്നെങ്കിൽ പിന്നെ രംഗം എന്തായേനെ? അതും നാട്ടിൽ നിന്ന് പുതുതായി എത്തിയ നിങ്ങൾ?..."

അറിയാതെ ചെയ്തുപോയതാണെന്ന് ഞാൻ അയാളോട് പറഞ്ഞു.  അതയാൾക്ക് നേരത്തെ മനസ്സിലായിരുന്നു താനും. കുറേനേരം അയാൾ ലോക്കൽ നിയമങ്ങളെപ്പറ്റിയും, നോമ്പിനെപ്പറ്റിയും ഒക്കെ വാചാലനായി. റോന്തു ചുറ്റി നടക്കുന്ന പോലീസിനെ കണ്ടപ്പോൾ വലിയൊരു ആപത്തിൽ നിന്ന് രക്ഷിച്ച ദൂതനെപ്പോലെ അയാളുടെ പ്രത്യക്ഷമാകൽ  തോന്നിപ്പോയി.

"ഒത്തിരി നന്ദി... സഹോദരാ.." ഞാൻ അയാളോട് പറഞ്ഞു.  അതിന് ഒരു പുഞ്ചിരി സമ്മാനിച്ച് അയാൾ പതുക്കെ നടന്നകന്നു.  പേരോ ഊരോ പോലും ചോദിക്കാതെ  മാന്നാർ മാളിൻറെ കോണിലെവിടെയോ അയാൾ പോയി മറഞ്ഞു. പ്രവാസത്തിൻറെ പിള്ളത്തൊട്ടിലിൽ അയാൾ അന്ന് പഠിപ്പിച്ചുതന്ന പാഠം വളെരെ വലുതാണ്.

ജാവേദ് ഇക്‌ബാൽ
ഓഫീസിലെ ഓരോ ക്യാബിനിലും രാവിലെ  പുഞ്ചിരിയോടെ കയറിയിറങ്ങുന്ന ജാവേദ് സാറിന്റെ മുഖം കാണുമ്പോൾ സത്യത്തിൽ എല്ലാവർക്കും അറിയാം അദ്ദേഹം ഹാജർ പരിശോദിക്കുകയാണെന്ന്. അതിനാൽ തന്നെ ആ പുഞ്ചിരി കാണുമ്പോൾ  ചിരിയോ സന്തോഷമോ വന്നിട്ടില്ല.  സ്റ്റാഫിന്റെ ഹാജർ, സാലറി, ഇൻക്രിമെന്റ് എല്ലാം ഫിനാൻസ് ഡിപ്പാർട്ടുമെന്റ് ഹെഡ് ആയ ജാവേദ് ഇക്‌ബാൽ എന്ന ഈ പാകിസ്ഥാനി പഞ്ചാബിയാണ് ആണ് നോക്കുന്നത്. തലങ്ങും, വിലങ്ങും വെള്ളക്കാർ നടക്കുന്ന ഓഫീസിൽ, വലിയ ഫ്രേമുള്ള കണ്ണട വച്ച് ആ കുറിയ മനുഷ്യനെ അതുഭുതത്തോടെയാണ് ഞാൻ നോക്കികണ്ടിരുന്നത്. ഒപ്പം ഉള്ളിൽ ചെറിയ ഒരു ഭയവും.

തൊട്ടടുത്ത സീറ്റിലിരുന്ന ആൾ നാട്ടിൽ അവധിക്കുപോയപ്പോൾ അയാളുടെ ജോലികൂടി എനിക്കേൽക്കേണ്ടിവന്നു. ഈ അധിക ജോലിഭാരം കാരണം ഓഫീസ് സമയം കഴിഞ്ഞും എനിക്കിരിക്കേണ്ടിവന്നു. അൽ-ഗയിൽ മലയിടുക്കിനുള്ളിലെ ഓഫീസിൽ നിന്നും നക്കീൽ സിറ്റിയിലേക്ക് ഇരുട്ടിയശേഷമുള്ള യാത്രയ്ക്ക് കമ്പനി ഡ്രൈവർ വരില്ല. ലേറ്റായി പോകുന്ന ആരുടെയെങ്കിലും കൂടെ പോവുകയേ രക്ഷയുള്ളൂ. അങ്ങിനെയിരിക്കുമ്പോളാണ് ഞാൻ അറിയുന്നത് ജാവേദ് സാർ എന്നും വളരെ താമസിച്ചുമാത്രമേ ഓഫീസിൽ നിന്നും പോകൂ എന്ന്. പക്ഷേ അദ്ദേഹം ഒരു ഡിപ്പാർട്ട്മെന്റ് ഹെഡ് ആണ്. എങ്ങിനെ ചോദിക്കും? എങ്കിലും ഒരുദിവസം വൈകുന്നേരം ഞാൻ അദ്ദേഹത്തിന്റെ ക്യാബിനുമുന്നിൽ ചെന്നു. ചിരിച്ചുകൊണ്ട് അദ്ദേഹം എന്നെ അകത്തേക്ക് വിളിച്ചു.

"സാർ... അങ്ങ് താമസിച്ചുപോകുന്ന ദിവസങ്ങളിൽ എന്നെക്കൂടി ഒരുമാസത്തേക്ക് കൂടെ കൂട്ടുമോ? എൻറെ ജോലി ഓഫീസ് സമയത്ത് തീർക്കാൻ കഴിയുന്നില്ല..."

മടിച്ചുമടിച്ചാണെങ്കിലും ഞാനത് തുറന്നു പറഞ്ഞു.  ഒരുനിമിഷം ആലോചിച്ചിട്ട് ജാവേദ് സാർ സമ്മതിച്ചു. ഒപ്പം ഒരു ചിരിയും സമ്മാനിച്ചു.

അന്നുമുതൽ കൃത്യം രാത്രി ഏഴുമണി ആകുമ്പോൾ ജാവേദ് സാർ എൻറെ ക്യാബിനുമുന്നിൽ വന്നൊന്ന് ചിരിക്കും, ഉടനെ തന്നെ ഞാൻ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ചെയ്ത് ഇറങ്ങും.  വണ്ടിയിൽ കയറിയാൽ ഉടനെ ബി.ബി.സി ഉറുദു ഓൺ ആകും. പിന്നെ അൽ-ഗെയിൽ, ദിഗ്‍ദാഗ, ജെ ആൻഡ് പി, റാന്തൽ റൗണ്ട് എബൗട്ട് പിന്നിട്ട് നക്കീലിൽ എത്തും.  ആദ്യ ദിവസങ്ങൾ കേവലം ബിബിസി മാത്രം ശ്രവിച്ചു കൊണ്ടായിരുന്നു യാത്ര. എന്നാൽ അതിനടുത്ത ദിവസം ഞാൻ പതുക്കെ ഓരോന്ന് അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി. സ്വതവേ മിതഭാഷിയായിരുന്ന അദ്ദേഹം ഇന്ത്യൻ സ്വതന്ത്ര്യ സമരത്തെക്കുറിച്ചും, വിഭജനത്തെപ്പറ്റിയും ഒക്കെ എനിക്കറിയാത്ത പല കഥകളൂം പറഞ്ഞു തന്നു. ഗാന്ധിജി, ജിന്ന, നെഹ്‌റു, മൗണ്ട് ബാറ്റൺ അങ്ങിനെയങ്ങിനെ പലരും ആ യാത്രകളിൽ കയറിവന്നു. അത് പിന്നീട് ഷിയാ-സുന്നി, ഇറാഖ്, ആഗോള തീവ്രവാദം ഇങ്ങിനെയിങ്ങനെ മാറി മാറിവന്നു.  മിതഭാഷിയായ ജാവേദ് ഇക്‌ബാൽ വാചാലനാകുന്നത് ഞാൻ അടുത്തറിഞ്ഞു. തനിക്ക് എന്തോ അടുപ്പമുള്ള ഒരാളോട് സംസാരിക്കുന്നപോലെയാണ് ആ സംഭാഷങ്ങൾ എന്ന് എനിക്ക് പലപ്പോഴും തോന്നിപ്പോയി.

ഒരുമാസം കഴിഞ്ഞു അവധി കഴിഞ്ഞ് എൻറെ സഹപ്രവർത്തകൻ തിരികെ വന്നപ്പോൾ ജാവേദ് സാറിൻറെ കൂടെയുള്ള യാത്രയും നിന്നു. എങ്കിലും ഞങ്ങൾ തമ്മിലുള്ള ചർച്ചകൾ മനസ്സിൽനിന്നും മായാതെനിന്നു.

അങ്ങിനെയിരിക്കെ കമ്പനിയിൽ മാനേജ്‌മെന്റ് മാറി. മൊത്തത്തിൽ അടിതൊട്ട് മുടിയോളം മാറ്റം. വന്മരങ്ങൾ പലതും കടപുഴകി വീണു, കുറെ സ്റ്റാഫും. കൂട്ടത്തിൽ ഞാനും പെട്ടു. പക്ഷെ ഉടനെ തന്നെ എനിക്ക് ദുബായിൽ ഒരു ജോലി തരപ്പെട്ടു. പക്ഷേ ജോലി മാറാൻ  ബാൻ അടിക്കാതെ വിസ ക്യാൻസൽ ചെയ്യണം.  അതൊരു വലിയ കടമ്പയായി മുന്നിൽ നിന്നു. അന്ന് അവിടെ അത്  നടക്കാത്ത ഒരു സംഭവം പോലെയായിരുന്നു. പുതിയ വിസയുടെ ചടങ്ങുകൾ ഒരു വശത്ത്, എൻ.ഓ.സി കിട്ടാനുള്ള പാട് മറ്റൊരു വശത്ത്. ഒരുമാതിരി ത്രിശങ്കു സ്വർഗ്ഗത്തിൽ എത്തപ്പെട്ട പ്രതീതി. ഞാൻ പല വാതിലുകൾ മുട്ടി. എല്ലാം നിഷ്പ്രയോജനം. അവസാനം ഞാൻ അത് തീരുമാനിച്ചുറച്ചു.

അടുത്ത ദിവസം രാവിലെ ഞാൻ മൊബൈൽ എടുത്തു. വിളിച്ചത് ജാവേദ് ഇക്‌ബാൽ സാറിനെയായിരുന്നു. ആദ്യമായിട്ടാണ് ഞാൻ അദ്ദേഹത്തെ ഫോണിൽ വിളിക്കുന്നത്. എൻറെ സ്വരം കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് മനസ്സിലായി. വിനീതനായി ഞാൻ കാര്യം പറഞ്ഞു.

"മോനെ... എന്നെക്കൊണ്ട് കഴിയുന്നവിധത്തിൽ ശ്രമിക്കാം... പിന്നെ എല്ലാം നിൻറെ ഭാഗ്യം.. ഇൻഷാ അള്ളാ. പ്രാർത്ഥിക്കുക.."

ഫോൺ വച്ചപ്പോൾ പ്രതീക്ഷയുടെ കിരണം മാത്രമായിരുന്നു എൻറെ മനസ്സിൽ.

ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. ദുബായിലെ കമ്പനിയിൽ നിന്ന് തുടരെത്തുടരെ ഫോൺ വന്നുകൊണ്ടിരുന്നു. എത്രയും പെട്ടന്ന് ജോയിൻ ചെയ്യണം. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ആകെ കുഴങ്ങി. അപ്പോളും എനിക്ക് വിളിക്കാൻ തോന്നിയത് ജാവേദ് സാറിനെമാത്രം ആയിരുന്നു.

"നാളെ ഓഫീസിൽ വരൂ.... ഞാൻ സഹായിക്കാൻ ശ്രമിക്കാം.."

അടുത്ത ദിവസം രാവിലെ ഞാൻ ഓഫീസിൽ എത്തി. റിസപ്‌ഷനിസ്റ്റിനോട് കാര്യം പറഞ്ഞു. അല്പസമയത്തിനകം ജാവേദ് സാർ എൻറെ മുന്നിൽ എത്തി. എന്നെ അദ്ദേഹം നേരെ കൂട്ടിക്കൊണ്ടുപോയത് പുതുതായി വന്ന പി.ആർ. ഓ യുടെ അടുത്തേക്കായിരുന്നു.

"ഇത് എനിക്ക് വേണ്ടപ്പെട്ട ആളാണ്... ഇയാൾക്ക് ബാൻ ഇല്ലാതെ വിസ ക്യാൻസൽ ചെയ്ത് കൊടുക്കണം..."

പി. ആർ. ഓ തലയാട്ടി. വൈകാതെ  തന്നെ എൻറെ ബാൻ ഇല്ലാതെ വിസ ക്യാൻസൽ ചെയ്തു തന്നു.

ദിവസങ്ങൾ കഴിഞ്ഞു. പുതിയ കമ്പനിയിൽ കയറിയ ശേഷം ഒരുദിവസം ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ചു. ചെയ്തുതന്ന ഉപകാരത്തിന് ഒരു നന്ദി പറയാൻ മാത്രമായിരുന്നു ആ വിളി. അന്ന് അദ്ദേഹം എന്നോട് പറഞ്ഞ വാക്കുകൾ പതിറ്റാണ്ടുശേഷം ഇന്നും എൻറെ കാതിൽ  മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

"എന്തോ.. നിന്നെ എൻറെ മകനെപ്പോലെ എനിക്ക് തോന്നിപ്പോയി. അതുകൊണ്ടു തന്നെയാണ് ഒരിക്കലും ആർക്കും ചെയ്തുകൊടുക്കാത്ത ഈ ഉപകാരം ഞാൻ നിനക്ക് ചെയ്തത്.... ദൈവം നിന്നെ അനുഗ്രഹിക്കട്ടെ..."

ആരോടും വ്യക്തിപരമായി ഒന്നും സംസാരിക്കാത്ത, മിതഭാഷിയായ ജാവേദ് ഇക്‌ബാൽ എന്ന പാകിസ്ഥാനിയുടെ സഹായം എൻറെ ജീവിതത്തെ വലിയൊരു പ്രതിസന്ധിയിൽ നിന്നും കരകയറ്റി.

ട്രക്കും പഠാനും 
അന്നൊരു വെള്ളിയാഴ്ച.  ഗൾഫിൽ എത്തിയ ആദ്യ അവധി.  റാസൽഖൈമയിൽ നിന്നും ദുബായിലേക്ക് പെങ്ങളുടെ വീട്ടിൽ പോകണം. എങ്ങിനെ പോകണം എന്നൊന്നും എനിക്കൊരു നിശ്ചയമില്ല.  കാര്യം കേട്ടപ്പോൾ ഓഫീസിലെ ജെയിംസ് ഒരു ഐഡിയാ പറഞ്ഞു തന്നു.  കമ്പനിയിൽ നിന്നും മെറ്റിരിയലുമായി ധാരാളം ട്രക്കുകൾ ദുബായിലേക്ക് പോകുന്നുണ്ട്. അതിലൊന്നിൽ കയറി  ദുബായിൽ ഇറങ്ങി ദൈറക്കുപോയാൽ പോരെ?  അതിൻപ്രകാരം ഞാൻ വെള്ളിയാഴ്ച രാവിലെ രാവിലെ കമ്പനി വൈബ്രിഡ്ജിൽ എത്തി. ദുബായിലേക്കുള്ള ഒരു ട്രക്ക് ക്ലർക്ക് കാണിച്ചുതന്നു. അതിൽ കയറി പഠാൻ ഡ്രൈവറോട് കാര്യം പറഞ്ഞു.

"സർജി .. ആയിയെ..." കൈകൂപ്പി പാകിസ്ഥാനി ഡ്രൈവർ അകത്തേക്ക് ക്ഷണിച്ചു.

ഒരിക്കലും   മറക്കാനാകാത്ത ചില അനുഭവങ്ങൾ എനിക്ക് സമ്മാനിച്ച ഒരു യാത്രയായിരുന്നു അത്.

യാത്രയിൽ ഉടനീളം ആ പാകിസ്ഥാനി ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു.  ഞാൻ ഇവിടെ പുതുതായി എത്തിയതാണെന്ന് അറിഞ്ഞപ്പോൾ ഒത്തിരിയൊത്തിരി ഉപദേശങ്ങളും പുറകെ വന്നു.  ഏതുറോഡിലൂടെയാണെന്നോ, ഏത് എമിറേറ്റിലൂടെയാണെന്നോ അറിയാതെ ബെൻസ് ട്രക്കിനുള്ളിലെ വിശാലതയിൽ ഞാൻ മുന്നിൽ കാണുന്ന മരുഭൂമിയുടെ നിർജീവാവസ്ഥയും,  പാഞ്ഞുപോകുന്ന ചെറുതും വലുതുമായ വാഹനങ്ങളും നോക്കിയിരുന്നു.  അപ്പോളൊക്കെ മനസ്സിൽ യു.എ. യിൽ എത്തിയ ശേഷം സ്വന്തം പെങ്ങളെ കാണാൻ പോകുന്ന സന്തോഷ നിമിഷങ്ങളും, സിനിമയിലും, ചിത്രങ്ങളിലും ഒക്കെ കണ്ടിട്ടുള്ള ദുബായ് എന്ന മനോഹര നഗരത്തെ ഒന്നറിയാനും  മാത്രമായിരുന്നു.  ഓരോന്ന് ഓർത്തോർത്ത് അറിയാതെ ഞാൻ ഉറക്കത്തിലേക്ക് വീണുപോയി.

"ഭായി സാബ്..." പാകിസ്താനിയുടെ തോളിൽ തട്ടിയുള്ള വിളി കേട്ടാണ് ഞാൻ ഉണർന്നത്.

"ഉഠോ .. ഉഠോ ... തുമാര ജഗ ആഗയാ..."

ഞാൻ കണ്ണുതിരുമ്മി.  സ്ഥലകാല ബോധം വീണ്ടെടുത്ത് പാകിസ്ഥാനിയെ നോക്കി.

"ദാ അവിടെ ഇനി വരുന്ന റൗണ്ട് എബൗട്ട്‍  കഴിഞ്ഞാൽ നിങ്ങൾക്കിറങ്ങാം. അവിടെ നിന്നും ഇത്തിരി മുന്നോട്ടു നടന്നാൽ ബസ്സ് സ്റ്റോപ്പുണ്ട്. അവിടെ ദൈരക്ക് ബസ്സ് കിട്ടും..."

അയാളുടെ വലിയ ട്രക്ക് നിന്നു. നന്ദി പറഞ്ഞ് ഇറങ്ങുമ്പോൾ അയാൾ തൻറെ പോക്കറ്റിൽ നിന്നും കുറെ ദിർഹം എടുത്ത് എൻറെ നേരെ നീട്ടി. ആവശ്യത്തിന് കൈയ്യിൽ പണം ഉണ്ടെന്നും,  ഇപ്പോൾ വേണ്ട എന്നും പറഞ്ഞ് ഞാൻ ചിരിച്ചുകൊണ്ട് അതനിരസിച്ചു.  എൻറെ കണ്ണിൽ നിന്നും ബെൻസിന്റെ ആ ട്രക്ക് മറഞ്ഞുപോകുമ്പോൾ ആരെന്നോ ഏതൊന്നോ അറിയാതെ ഞാൻ ഭായി എന്നും ഖാൻ എന്നും വിളിച്ച ആ മനുഷ്യൻറെ ചിരിക്കുന്ന മുഖംമാത്രം മാഞ്ഞുപോകാതെ നിന്നു.

പുറത്തേക്കിറങ്ങിയ എനിക്ക് ലോകത്തിൻറെ ഏതുകോണിലാണ് ഞാൻ എന്നുപോലും മനസ്സിലാകാത്ത പോലെയായിരുന്നു.  മുന്നിൽ കാണുന്ന റോഡിലൂടെ അലറിപ്പാഞ്ഞു പോകുന്ന ട്രക്കുകൾ. നാലുവശവും മരുഭൂമി. പാഞ്ഞുപോകുന്ന ട്രക്കുകൾക്ക് പിന്നാലെ പ്രണയപാരവശ്യത്തോടെന്നപോലെ കൂടെപ്പോകുന്ന  തണുത്ത കാറ്റും, മരുഭൂമിയിലെ പൊടിമണ്ണും. ബസ്സ്സ്റ്റോപ്പ് എവിടെ? ഞാൻ മുന്നോട്ടു നടന്നു. മുന്നിലോ പിന്നിലോ എങ്ങും ഒരു മനുഷ്യ ജീവിയെപ്പോലും കാണാൻ ഇല്ല. എനിക്ക് വഴി തെറ്റിയോ, അതോ പഠാനു തെറ്റിയോ? ആരോട് ചോദിക്കും? ഞാൻ വീണ്ടും മുന്നോട്ടു നടന്നു.

നല്ല വെയിൽ ഉണ്ടെങ്കിലും തണുത്ത കാറ്റിൽ അതറിയുന്നില്ല. എൻറെ കൺവെട്ടത്തെങ്ങും ബസ്സ് സ്റ്റോപ്പ് കാണുന്നില്ല. അങ്ങ് ദൂരെനിന്നും ഒരു ഫോർവീൽ പാഞ്ഞു വരുന്നത് കാണാം. രണ്ടും കല്പിച്ച് ഞാൻ കൈ നീട്ടി. പൊടിപടലങ്ങൾ പടർത്തി ആ ലാൻഡ് ക്രൂസർ എൻറെ മുന്നിൽ ബ്രേക്കിട്ടു. ഒരു അറബിയാണ്. ഞാൻ കാര്യം പറഞ്ഞു. എൻറെ പരിഭ്രമവും പുതിയ ആളാണെന്നും അറിഞ്ഞ അറബി എന്നോട് വണ്ടിയിലേക്ക് കയറാൻ പറഞ്ഞു. കയറണോ? എൻറെ മനസ്സൊന്നു മടിച്ചു. എങ്കിലും ഞാൻ കയറി. അറബിയുടെ കാൽ ആക്‌സിലേറ്ററിൽ അമർന്നു. അടുത്ത റൗണ്ട് എബൗട്ടിൽ നിന്നും അയാൾ യൂ ടേൺ എടുത്തു. അപ്പോളാണ് എനിക്ക് മനസ്സിലായത് പഠാൻ പറഞ്ഞതിന് എതിർവശത്തേക്കാണ് ഞാൻ നടന്നത്. "ഹബീബി..." ദൂരേക്ക് കൈചൂണ്ടി അറബി ചിരിച്ചുകൊണ്ട് എന്തൊക്കെയോ പറഞ്ഞു. ഞാൻ കണ്ണുകൾ കൂർപ്പിച്ചു. അതാ, ദുബായ് മുനിസിപ്പാലിറ്റിയുടെ ചുവന്ന ഒരു വണ്ടി!!  "യാ അള്ളാ ... യാ അള്ളാ..." അറബി ചിരിച്ചുകൊണ്ട് മുന്നിൽ കണ്ട ബസ്സ് സ്റ്റോപ്പിൽ ബ്രേക്ക് ചവിട്ടി. ലാൻഡ് ക്രൂസറിൽ നിന്നും ചാടി ഇറങ്ങി, ഞാനും. എൻറെ കൈപിടിച്ച് അയാൾ റോഡിലേക്ക് കയറിനിന്ന് കൈവീശി. പബ്ലിക് ട്രാൻസ്‌പോർട് മുന്നിൽ വന്നു നിന്നു. അറബി ഡ്രൈവറുടെ അടുത്തേക്ക് നടന്ന് എന്തൊക്കെയോ പറഞ്ഞു. അറബി ഭാഷ അറിയില്ലെങ്കിലും അയാൾ പറഞ്ഞതിന്റെ സാരം ഞാൻ വഴിതെറ്റി വന്നതാണെന്നും, ഇവിടെ പുതിയ ആൾ ആണെന്നും ദുബായിൽ ദൈറയിൽ സുരക്ഷിതമായി എന്നെ ഇറക്കണം എന്നുമായിരുന്നു എന്ന് മനസ്സിലായി.  എൻറെ തോളിൽ തട്ടി യാത്ര പറഞ്ഞ് അയാൾ യാത്രയായി. പൊടിപടലം പടർത്തി ആ ലാൻഡ് ക്രൂസർ നീങ്ങിപോകുന്നത് ബസ്സിനുള്ളിലിരുന്ന് ഞാൻ കണ്ടു.

ഇന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ഒരുപക്ഷേ അവസാനശ്വാസം വരെയും മനസ്സിൽ തങ്ങി നിൽക്കുന്ന ചില രൂപങ്ങളിൽ ഈ മൂന്നു പാകിസ്ഥാനികളും ഉണ്ടാകും. എൻറെ ദേശമോ ഭാഷയോ നോക്കാതെ എനിക്കായ് സഹായഹസ്തം നീട്ടിയ ആ വ്യക്തികളിൽ മാനുഷികമായ പരിഗണനയും സ്നേഹവും മാത്രമേ ഞാൻ കണ്ടുള്ളൂ.

ഇന്ന് ദുബായ് എന്ന തിരക്കുള്ള, പകൽ അവസാനിക്കാത്ത നഗരവീഥികളിലൂടെ നടക്കുമ്പോളൊക്കെ എൻറെ കണ്ണുകൾ ആ മുഖങ്ങളെ പരതും. എന്നിലെമനുഷ്യത്വവും നന്മയും ഇത്തിരിയെങ്കിലും ബാക്കി നിർത്തുവാൻ എന്നെ പഠിപ്പിച്ച ആ മൂന്ന് പാകിസ്ഥാനികളെ.

കണ്മുന്നിൽ കണ്ട രാജാവ്

ഇതുവരെ എഴുതാത്ത ഒരു വിഷയമാണ്  പേനത്തുമ്പിൽ വന്നു നിൽക്കുന്നത്. ഒരു രാജാവിനെപറ്റി എഴുതുകയാണ്.  ഒരിടത്ത് ഒരിക്കൽ... പണ്ട് പണ്ട്... എന്നൊന്നുമല്ല. ഇന്ന്, എൻറെ കൺമുമ്പിൽ, ഇഞ്ചോടിഞ്ച് അകലത്തിൽ ഞാൻ കണ്ട രാജാവ്!

ഇസ്‌ലാമിക് ന്യൂ ഇയറിനു തൊട്ടുമുമ്പുള്ള ഒരുദിവസമായിരുന്നു അന്ന്. ഓഫീസിൽ കൂടെ ജോലിചെയ്യുന്ന സുഹൃത്ത്  വന്ന് മൊബൈലിൽ താനെടുത്ത വാഹനത്തിൻറെ ഫോട്ടോ കാണിച്ചുകൊണ്ട് ഒരു വാർത്ത എന്നെ അറിയിക്കുന്നു.

"ദുബായ് 01  നമ്പർ വണ്ടി എമിറേറ്റ്സ് ടവ്വറിന്റെ മുമ്പിൽ കിടക്കുന്നു..."

ഞാൻ ആ ഫോട്ടോയിലേക്ക് തുറിച്ചുനോക്കി.  ഇവിടെ ഒന്നാം നമ്പർപ്ലേറ്റുള്ളത് ദുബായ് രാജാവ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തുമിനാണ്.  അതിനർത്ഥം അദ്ദേഹം ഇപ്പോൾ എൻറെ ഓഫീസിൻറെ തൊട്ടടുത്തുള്ള എമിറേറ്സ് ടവറിൽ ഉണ്ടെന്നാണോ?  ഒരുതരം കൗതുകം എന്നിൽ തിരയിളകി.

ഇതുവരെ ഞാൻ ദുബായ് രാജാവിനെ നേരിൽ കണ്ടട്ടില്ല. ഫോട്ടോകളിലും വീഡിയോ കളിലും മാത്രമേ കണ്ടിട്ടുള്ളൂ.  അദ്ദേഹത്തെ നേരിട്ട് ഒന്ന് കാണാൻ പറ്റുമോ? ഞാൻ സ്വയം ആലോചിച്ചു. അതിനു കാരണം പലതാണ്. 2003-ൽ ഞാൻ ഈ രാജ്യത്ത് പ്രവാസജീവിതം തുടങ്ങി അന്നുമുതൽ കേൾക്കുന്ന പേരാണിത്.  ദുബായ് എന്ന ചെറുരാജ്യത്തിന് ലോകഭൂപടത്തിൽ പേരുനേടിക്കൊടുത്ത ഭരണാധികാരിയാണ് .  അന്നം തരുന്ന രാജ്യത്തെ ഭരണാധികാരി. തീർച്ചയായിട്ടും ഒരു പ്രവാസി എന്നനിലയിൽ എന്നിൽ  ആഗ്രഹം ഉണ്ടാകും.

ജീവിതത്തിൽ ഒരിക്കൽപോലും ഇന്ത്യാരാജ്യം ഭരിക്കുന്ന ഒരു പ്രധാനമന്ത്രിയെയോ കേരളം ഭരിക്കുന്ന  മുഖ്യമന്ത്രിയെയോ അടുത്ത് കണ്ടട്ടില്ല.  പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു ഇലക്ഷൻ പ്രചാരണകാലത്ത്, മിന്നായംപോലെ ആ ബ്രാൻഡ് ചിരിയും നൽകി കെ.കരുണാകരൻ കാറിൽ പാഞ്ഞുപോകുന്നതും, കുറവിലങ്ങാട് ഫെസ്റ്റിന്റെ ഉത്‌ഘാടനത്തിന് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ ഉമ്മൻചാണ്ടിയെ കയ്യെത്താ ദൂരത്തും കണ്ണെത്താദൂരത്തും കണ്ടതാണ്. അനുദിന ജീവിതത്തിൽ രാഷ്ട്രീയമോ രാഷ്ട്രീയക്കാരോ നിറഞ്ഞ കോലാഹലങ്ങളിൽ താല്പര്യാമില്ലാത്തതും, വീടും, ജോലിയും കഴിഞ്ഞുള്ള ലോകത്തിനപ്പുറത്തേക്ക് പോയിട്ടില്ലാത്തതും അതിനൊരു കാരണമാണ്.

എൻറെ മനസ്സിൽ നിറഞ്ഞുവന്ന സ്പാർക് എന്നെ ഇരിപ്പിടത്തിൽ നിന്നും എണീപ്പിച്ചു.  ഓഫീസിൽനിന്നും ഏകദേശം ഒരു നൂറുമീറ്റർ ദൂരമേ എമിറേറ്സ് ടവറിലേക്കുള്ളൂ. ഇപ്പോളാണേൽ  ഉച്ചക്കുള്ള ബ്രേക്ക് സമയവുമാണ്. ഒന്നുപോയി നോക്കിയാലോ?

ആ  ആഗ്രഹം എന്നെ ഓഫീസിൻറെ പുറത്തേക്ക് നടത്തിച്ചു. ഞാൻ എമിറേറ്സ്‌ ടവറിലേക്ക് വേഗം നടന്നു.

ടവറിന്റെ അകത്തേക്ക് കയറിയപ്പോൾ തന്നെ കെട്ടിലും മട്ടിലും എന്തോ ഒരു പുതുമ ദർശിക്കാനായി.  പുതുതായി നിരന്നുനിൽക്കുന്ന ബോർഡുകൾ ഞാൻ വായിച്ചു 'എമിറേറ്റ്സ് യൂത്ത് ഹബ്' ഇതിൻറെ ഉത്‌ഘാടനത്തിനായിരിക്കാം ദുബായി ഭരണാധികാരി വന്നിരിക്കുന്നത്. എൻറെ കണ്ണുകൾ ചുറ്റും പാഞ്ഞു.  ഇല്ല ഒരു തിരക്കോ അസാധാരണമായ എന്തെങ്കിലുമോ എനിക്ക് കാണാൻ കഴിഞ്ഞില്ല.  യൂത്ത് ഹാബിനുള്ളിൽ അവിടെയും ഇവിടെയും കുറെ ലോക്കൽസ് ഇരിക്കുന്നു, സംസാരിക്കുന്നു.  ഒന്നുരണ്ടുപേർ ക്യാമറയുമായി ഫോട്ടോകൾ എടുക്കുന്നു.  ഒരു രാജ്യം ഭരിക്കുന്ന ഭരണാധികാരി അടുത്തെവിടെയെങ്കിലും ഉള്ളത്തിന്റെ ഒരു ലാഞ്ചനപോലുമില്ല.

എങ്ങും നിശബ്ദം. എവിടെ ദുബായ് രാജാവ്?

കഷ്ടം! ഇത്തിരി കൂടി നേരത്തെ വരേണ്ടതായിരുന്നു. 'ബെറ്റർ ലക് നെക്സ്റ്റ് ടൈം'. എൻറെ മനസ്സ് എന്നോടുതന്നെ മന്ത്രിച്ചു.  തിരികെ പോവുക തന്നെ.

തിരികെ നടക്കുമ്പോൾ യൂത്ത് ഹബ്ബിനു മുന്നിലെ ബോർഡുകൾ എന്നെ ആകർഷിച്ചു.  ഞാനത് വായിച്ചുകൊണ്ടിരിക്കുമ്പോൾ അകത്ത് നിന്നും നാലഞ്ചുപേർ  വേഗം നടന്നുവരുന്നത്  കണ്ട് എൻറെ കണ്ണുകൾ അങ്ങോട്ടേക്ക് തിരിഞ്ഞു.

നടന്നുവരുന്ന ആ നാലഞ്ചാൾക്കാർക്ക് നടുവിലെ ആളെ ഞാൻ സൂക്ഷിച്ചു നോക്കി. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തും...!!  കണ്ണിമവെട്ടി ഞാൻ ഒന്നുകൂടെ നോക്കി.  ദുബായ് രാജാവ്!  യുണൈറ്റഡ് അറബ് എമിറേറ്സിന്റെ വൈസ് പ്രസിഡന്റ്! ലോക ധനികന്മാരുടെ പട്ടികയിൽ നിൽക്കുന്ന വ്യക്തി.  എൻറെ തൊട്ടുമുന്നിൽ.  അതും ഒരു സാധാരണക്കാരനെപ്പോലെ.

ചെറുപുഞ്ചിരി നിറഞ്ഞ ആ മുഖത്തേക്ക് ഞാൻ നോക്കി. ഞാൻ കൈ ഉയർത്തി ഒരു അഭിവാദ്യം കൊടുത്തു.  മുഖം മെല്ലെയൊന്ന് കുലുക്കി അദ്ദേഹം അത് സ്വീകരിച്ചമട്ടിൽ എന്നെ നോക്കി.  അദ്ദേഹം എൻറെ കയ്യെത്തും ദൂരത്താണ്. വെറും ഇഞ്ചുകൾ മാത്രം അകലം.  ജീവിതത്തിൽ ആദ്യമായി ഒരു രാജ്യത്തിൻറെ ഭരണാധികാരിയെ ഇത്ര അടുത്ത് കാണുവാൻ കഴിയുന്നത്!!  അതും എനിക്ക് അന്നംതരുന്ന ഈ  രാജ്യത്ത് വച്ച്!

ഒരു നിമിഷം ഞാൻ എന്നെത്തന്നെയൊന്ന് മറന്നുപോയോ?

എൻറെ മുന്നിൽകൂടി നടന്നുപോകുന്ന ഈ മനുഷ്യനാണോ ഈ ദുബായ് എന്ന ദേശത്തിന് ഭൂഗോളത്തിൻറെ മാപ്പിൽ വലിയ ഇടം നേടിക്കൊടുത്തത്.? എന്നെപ്പോലെ ലക്ഷക്കണക്കിന് ഇന്ത്യാക്കാർക്ക് അന്നവസ്ത്രാദികൾ നൽകുന്നത്?  സ്വന്തം കുടുംബത്തെയും നാടിനെയും ഐശ്വര്യം കൊണ്ട് പുതപ്പിക്കാൻ  കാരണമായിത്തീരുന്നത്?

അദ്ദേഹവും കൂട്ടരും മെല്ലെ എസ്‌കലേറ്റർ കയറി മുകളിലേക്ക് പോകുന്നു.  അവിടെ എനിക്കോ ആ ടവറിൽ നിൽക്കുന്ന ഏതെങ്കിലും ആൾക്കോ കിട്ടാത്ത ഒരു പ്രത്യേക ഫെസിലിറ്റിയും  അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞില്ല.  ആനയില്ല, അമ്പാരിയല്ല, ബീക്കൺ ലൈറ്റ് വച്ച വാഹനമില്ല, മുമ്പിലും പിമ്പിലും ഡസൻകണക്കിന് വാഹനാകമ്പടിയില്ല, കരിമ്പൂച്ചകൾ കാവലായില്ല, തിക്കോ തിരക്കോ ഒന്നുമേയില്ല.

എൻറെ ദൃഷ്ടി ഒരു സാധാരണക്കാരനെപ്പോലെ  നടന്നകന്നുപോകുന്ന ആ മനുഷ്യനിൽത്തന്നെ പതിഞ്ഞു നിന്നു.

ഇതാണ് ദുബായ് ഭരണാധികാരി.... ഞാൻ സ്വയം എന്നോടുതന്നെ പറഞ്ഞു.

ഇവിടെ സ്വന്തം രാജ്യത്ത് നൂറുകണക്കിന് സ്വദേശികളുടെയും വിദേശികളുടെയും ഇടയിൽ സ്വയം വാഹനം ഓടിച്ച്പോകുന്നൊരു രാജാവാണ് ഇദ്ദേഹം.  സ്വന്തം രാജ്യത്ത് ജനങ്ങൾ എത്ര സുരക്ഷിതരായി നടക്കാം എന്ന് എൻറെ കൺമുമ്പിൽ അദ്ദേഹം കാണിച്ചുതന്നു.

നമുക്ക് വേണ്ടത് നല്ല ഭരണാധികാരികളാണ്.  രാജഭരണത്തെ ഇന്നും പഴമക്കാർ സ്നേഹിക്കുന്നത് ഇതുപോലെയുള്ള നന്മകൾ അവരിൽ ഉള്ളതിനാലാണ്. തിരുവതാംകൂർ രാജാക്കന്മാരുടെ ജനനവും, വിവാഹവും ഒക്കെ സാധാരണക്കാർ അവരുടെകൂടി ആഘോഷമായ കൊണ്ടാടിയ പ്രദേശത്താണ് ഞാനും ജനിച്ചത്. സർക്കാർ തരുന്ന ജോലിക്കൂലിപോലും ശ്രീപത്മനാഭന്റേതാണെന്ന് വിശ്വസിച്ച് സന്തോഷിച്ചവരാണ് തിരുവതാംകൂറുകാർ.   അവസാന റീജന്റ് ആയ സേതു ലക്ഷ്മിഭായിത്തമ്പുരാട്ടിയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചവരാണ് ആ നാട്ടുകാർ. ജനാധിപത്യത്തിന്റെ വളവിലും തിരിവിലും അതെല്ലാം മറഞ്ഞുപോയെങ്കിലും ഇന്നും അവശേഷിക്കുന്ന പഴയതലമുറയോട് ചോദിച്ചാൽ അവർക്ക് ആ കാലഘട്ടം വർണ്ണിക്കാൻ നൂറുനാവാണ്.

എമിരേറ്റ്സ് ടവറിൽ നിന്നും തിരികെ ഇറങ്ങുമ്പോൾ എൻറെ മനസ്സിൽ രണ്ട് ആഗ്രഹങ്ങൾ ബാക്കിയായിരുന്നു.  ഒന്ന്,  എന്നാണ് നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക്  കൊട്ടും  കോലാഹലും ഇല്ലാതെ ഇതേപോലെ ലളിതമായി നമ്മുടെയൊക്കെ മുന്നിൽകൂടി നടന്നുപോകാൻ കഴിയുന്നത്?  രണ്ട്, എനിക്ക് സെൽഫി ഭ്രാന്തില്ലെങ്കിലും ദുബായ് ഭരണാധികാരിയോട് ചോദിച്ചിരുന്നെങ്കിൽ ഒരു സെൽഫി എടുക്കാൻ അദ്ദേഹം സമ്മതിക്കുമായിരുന്നോ?

എസ്കലേറ്ററിൽ താഴേക്കിറങ്ങുമ്പോൾ ഞാൻ ചിരിച്ചു. ആഗ്രഹങ്ങൾ നടക്കാതിരിക്കില്ലല്ലോ. അവിചാരിതമായി, എന്നെങ്കിലും, എപ്പോഴെങ്കിലും.....?  "എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..."  മനസ്സ് എന്നോടുതന്നെ മന്ത്രിക്കുന്നത് ഞാൻ കേട്ടു.

പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ 7 - 8

റോങ് നമ്പർ 

നേരം വെളുത്ത് പത്തുമണിയായിക്കാണും. പ്രവാസിയുടെ അവധിദിവസത്തിന്റെ പ്രഭാതം ഉദിച്ചുയരുന്നതേയുള്ളൂ.  ഞാൻ കുറേനേരംകൂടി പുതപ്പിനുള്ളിൽതന്നെ പ്യൂപ്പദിശയിൽ കഴിഞ്ഞു.  ഇങ്ങനെ കിടക്കുമ്പോൾ തിരമാലകൾ പോലെ ഒത്തിരിയൊത്തിരി ചിന്തകൾ വന്നടിച്ചുകയറും.  വിൻഡോ എസിയുടെ മുരൾച്ചയിൽ,  ബ്ളാങ്കറ്റിനുള്ളിൽ ഇങ്ങനെയാലോചിച്ച് കിടക്കാൻ ഒരു സുഖം. എന്നും അതിരാവിലെ ഒരു യന്ത്രത്തെപോലെ അലാറമടിയെ പ്രാകികൊണ്ട് കുളിമുറിയിലേക്ക് നടന്നുപോവുകയും കുറെ അസസ്‌ഥതയൊക്കെ DEWA യുടെ പൈപ്പുവെള്ളത്തിൽ കഴുകിക്കളഞ്ഞ് തിരികെ വരികയും, ചടുലമായ നീക്കങ്ങളിലൂടെ വസ്ത്രധാരണവും അലസമായ മേക്കപ്പും നടത്തി ബായ്ക്പായ്ക്കും പേറി അൽഫുട്ടയിൻ മോസ്കിന്റെ മുന്നിലുള്ള ബസ്സ് സ്റ്റോപ്പിൽ കാത്തുനിന്ന് കമ്പനിയുടെ മുപ്പത്തിരണ്ട് സീറ്റ് ബസ്സിനുള്ളിലേക്ക് പാതിമയക്കത്തിലും സമ്പൂർണ്ണ സുഷുപ്തിയിലും ഇരിക്കുന്നവരുടെ ഇടയിലെ ഏതെങ്കിലും കാലിസീറ്റിലേക്ക് ഊളിയിരുന്നതുവരെയുള്ള ധൃതിയും ചങ്കിടിപ്പും ഇന്നില്ലല്ലോ എന്നചിന്തയായിരിക്കാം എനിക്കും  ഈ പുതപ്പിനുള്ളിലെ  ഇളംചൂടിൽ ഇണയായി തലയിണയും ആലിംഗനംചെയ്ത് കിടക്കുമ്പോൾ സുഖംപകരുന്നത്.  സത്യത്തിൽ ഈ തലയിണ എൻറെ രണ്ടാം ഭാര്യയാണോ എന്നുപോലും തോന്നിയിട്ടുണ്ട്.  തലയിണയും മോശമല്ല - കുസൃതിക്കാരിതന്നെ!

സഹമുറിയന്മാർ രണ്ടുപേർ നാട്ടിൽപോയിരിക്കുകയാണ്. പിന്നെ റൂമിൽ ബാക്കിയുള്ളത് ഇക്കയും ഞാനും. ഇക്കയാകട്ടെ അത്യാസന്നനിലയിലുള്ള  കൂർക്കവലിയിലൂടെ തൻറെ ശക്തി അറിയിച്ചുകൊണ്ടിരിക്കുകയും.  വല്ല താബൂകും കയ്യിൽകിട്ടിയിരുന്നേൽ ഉന്നംനോക്കിയൊരു ഏറ് പാസ്സാക്കാം എന്നെനിക്ക് തോന്നിപ്പിക്കുന്ന വലിച്ചുകേറ്റലും ഇറക്കിവിടീലും!

എൻറെ നോക്കിയാ 3310 ഫോൺ ചിലച്ചപ്പോൾ ഒരു ഞെട്ടലിൻറെ വെട്ടലോടെ കൈ ഫോണിലേക്ക് നീണ്ടു.  രണ്ടാം ഭാര്യയെ വിട്ട് ഒന്നാം ഭാര്യയിലേക്ക്.  കട്ടിലിൽ നിന്നും ചാടി എണീറ്റ് ഞാൻ അടുക്കളയിലേക്ക് നടന്നു.  കതകടച്ച് മറുതലയ്ക്കലേക്ക് കാതോർത്തു.

"ഹലോ"  ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും മറുവശത്തുനിന്നും ഭീതിയുടെ പ്രവാഹം.  പേടിച്ചരണ്ട ഒരിരയെപ്പോലെ അവൾ സംസാരിക്കുന്നതാദ്യമായിട്ടാണ്.  എൻറെ നെഞ്ചുപിടിഞ്ഞൂ!  തലയിൽ നിന്നും ശക്തമായ അഡ്രെനലിൻ പ്രവാഹം ശരീരമെമ്പാടും പാഞ്ഞു.  എന്താണെന്ന് പലവട്ടം ചോദിച്ചതിനെല്ലാം കരച്ചിൽ മാത്രമായിരുന്നു മറുപടി.

"ഞാൻ രണ്ടു ദിവസമായി രാത്രി ഉറങ്ങീട്ടില്ല... പേടിച്ച്"

"രണ്ടു രാത്രി? പേടിച്ച്?! എന്തിന്?" എനിക്കത്ഭുതവും ആശങ്കയും തോന്നി. പേടിക്കേണ്ടതായി എന്താണിപ്പോൾ?  ഒന്നല്ല പലവട്ടം ഞാൻ കാര്യം തിരക്കി.

ആദ്യത്തെ ഭീതിയുടെ നിഴൽ മാറിയപ്പോൾ, എൻറെ സ്വാന്തനമേറ്റപ്പോൾ  അവൾ കാര്യം പറഞ്ഞു.  കഴിഞ്ഞ മൂന്നു ദിവസമായി അവളിൽ ഭീതിയുടെ വിത്ത് മുളപ്പിച്ച് പടർത്തിയ കാരണം.
അതൊരു മൊബൈൽ കാൾ ആയിരുന്നു!  050 തുടങ്ങുന്ന യു.എ.ഇ യിൽ നിന്നുള്ള കാൾ!

ഞാനല്ലാതെ യു.എ.ഇ യിൽ അവളുടെ നമ്പർ അറിയുന്നവരാരും ഇല്ല.  +97150  എന്ന ഇന്തർനാഷണൽ കോഡുതന്നെ എനിക്ക് വേണ്ടിമാത്രം അവളുടെ ഫോണിൽ രജിസ്റ്റർ ചെയ്തുവച്ചിരിക്കുന്നതാണ്.  ഞങ്ങൾ രണ്ടുപേർക്കും ഹൃദയം കൈമാറാനുള്ള സീക്രട്ട് കോഡാണത്.  അതിലേക്ക് വേറൊരാൾ വിളിക്കുക ...??!!

ആരാണത്? എന്തിന്?  അതും തുടർച്ചയായി മൂന്നുദിവസം...?  ഞാൻ കാതുകൾ കൂർപ്പിച്ചുനിന്നു.

ബുധനാഴ്ച രാത്രിയിൽ അവളുടെ മൊബൈലിലേക്ക് ഒരു വിളിവന്നു.  ഒന്നിനൊന്നായി വിളികൾ തുടർന്നപ്പോൾ  ചെറിയ ഭീതിയോടെയെങ്കിലും അവൾ ഫോൺ എടുത്തു.  സംസാരം തുടങ്ങും മുമ്പ് സഭ്യമല്ലാത്ത വാചകങ്ങൾ ഫോണിൽനിന്നും വേലിചാടി. ആദ്യ മൂന്നുനാലു വാചകങ്ങൾ കേട്ടപ്പോൾ തന്നെ 'മേലിൽ എന്നെ വിളിക്കരുത്' എന്ന താക്കീത് നൽകി അവൾ ഫോൺ കട്ടുചെയ്തു.

വീണ്ടും ഫോൺ ചിലച്ചു.  ഒന്നല്ല.  നിരവധി തവണ.  അവൾ ഫോൺ സൈലൻസിൽ ഇട്ടു.  എങ്കിലും ഇടയ്ക്കിടെ മിന്നിത്തിളങ്ങുന്ന വിളിയുടെ പ്രകാശം രാത്രിമുഴുവൻ അരോചകമാക്കിത്തീർത്തുകൊണ്ടിരുന്നു.  അവസാനം അവൾ ഫോൺ ഓഫ് ചെയ്തുവച്ചു.  അപ്പോളേക്കും ആ രാത്രിയിലെ ഉറക്കം മുഴുവൻ നഷ്ടപെട്ടുകഴിഞ്ഞിരുന്നു.

നേരം വെളുത്ത് ഫോൺ ഓൺ ചെയ്തപ്പോൾ,  ഒന്നിനുപുറകെ ഒന്നൊന്നായി എസ്.എം.എസ്സ്  ആക്രമണം! അതേ നമ്പറിൽ നിന്ന് തന്നെ.  വായിച്ചു നോക്കാൻ നിൽക്കാതെ മെസേജുകൾ എല്ലാം ഡിലീറ്റ് ചെയ്ത് കാര്യം അവൾ അമ്മയോടും അപ്പനോടും പറഞ്ഞു.  കോപത്താൽ ഉറഞ്ഞുതുള്ളാൻ തുടങ്ങിയ അവളുടെ അമ്മ പറഞ്ഞു  'ഇനി  വിളിക്കുകയാണെങ്കിൽ ഫോൺ എനിക്ക് തരണം .. അവനെ ഞാൻ കൈകാര്യം ചെയ്തോളാം.... അവനെ (എന്നെ) ഇപ്പോൾ അറിയിക്കണ്ടാ'

രാത്രി.  അവൻറെ ഫോൺവിളിക്കായി മൂന്നുപേർ കാതോർത്തു.  ഒൻപത്.. പത്ത്, പത്തര.... പതിനൊന്ന്... അതാ, ഫോൺ റിങ്ങ് ചെയ്യുന്നു. അതേ നമ്പർ! മുൻപദ്ധതിപ്രകാരം അവൾ എടുത്ത് 'ഹലോ' പറഞ്ഞ് ഉടനെ ഫോൺ അമ്മയ്ക്ക് കൈമാറി. പഞ്ചാരപൊതിഞ്ഞ വാക്കുകളുമായി വന്ന അവനെ ശകാരവർഷംകൊണ്ട് അമ്മ പൊതിരെ തല്ലി.  ഉറഞ്ഞുതുള്ളൽ  അധികം ഏൽക്കും മുമ്പ് അവൻ ഫോൺ കട്ടുചെയ്തുകളഞ്ഞു!

നിശബ്ദത... ശാന്തത.  നിശ്വാസങ്ങൾ മാത്രം ബാക്കി.

അതോടെ അവൻറെ കഥ കഴിഞ്ഞു എന്നവർ കരുതി.  വീണ്ടും ഏറെനേരം കാത്തിരുന്നെങ്കിലും പിന്നീട് വിളി വന്നില്ല.  എസ്.എം.എസും വന്നില്ല.  പുറത്ത് റബ്ബർ മരങ്ങൾക്കിടയിലിരുന്ന് ചിലയ്ക്കുന്ന ചീവിടിന്റെ ശബ്ദവും അകത്ത് സീലിംഗ് ഫാനിന്റെ മുരൾച്ചയും മാത്രം.  ലൈറ്റണഞ്ഞു.  മൂന്നുപേരും കിടക്കകൾ തേടിപ്പോയി.  പക്ഷേ അവൾക്കുറക്കം വന്നില്ല. പതിയിരിക്കുന്ന ഏതോ അപായം പോലെ മേശപ്പുറത്ത് ഏതുസമയവും റിംഗ് ചെയ്യാവുന്ന ടൈംബോംബ് ഫോൺ.  അതുനോക്കി, നോക്കി ഉറങ്ങാതെ അവൾ കിടന്നു.

വെള്ളിയാഴ്ച നേരം വെളുത്തു.  ജോലിദിവസങ്ങളിൽ ഞാൻ വിളിക്കുന്ന സമയം.  അവളുടെ ഫോൺ ചിലച്ചു. മറ്റൊരുചിന്തകൾക്കും ഇടംകൊടുക്കാതെ അവൾ ഫോണെടുത്തു.

"എന്നോട് പിണക്കമാണോ?..... എത്ര ചീത്തവിളിച്ചാലും ഞാൻ വിളിക്കും... സത്യം"  അതേ ശബ്ദം!! അവൾ ഫോൺ കട്ടുചെയ്തു. അപ്പോൾ ഫോണിൽ ഒന്നിനുപുറകെ ഒന്നായി എസ്.എം.എസ്സുകൾ  പൊട്ടിവിരിഞ്ഞു.

വീണ്ടും കുടുംബസഭ സമ്മേളിച്ചു.  അപ്പനും, അമ്മയും അവളും.  അമ്മയുടെ ഭീഷണി വിലപ്പോവില്ലെന്നുകണ്ട് വിവരം എന്നെ അറിയിക്കാൻ ധാരണയായി.

അങ്ങനെ ഒരു പ്രവാസിയുടെ ഞരമ്പുരോഗത്തിന് വേറൊരു പ്രവാസിയെ ഒറ്റമൂലി കണ്ടെത്താൻ നിയോഗിക്കപ്പെട്ടു.

അങ്ങനെയായാണ് വെള്ളിയാഴ്ച പുതപ്പിനുള്ളിലെ ഇളംചൂടിൽക്കഴിഞ്ഞ എന്നെത്തേടി അവളുടെ ഫോൺവിളിയെത്തുന്നത്.

എല്ലാം കേട്ട്  എന്നിൽ കനലുകൾ കത്തിയെരിയാൻ തുടങ്ങി.  രണ്ടുദിവസം ഇതുപറയാൻ വൈകിയതിന് ശാസിച്ച് ഇതിനൊരു പരിഹാരം ഞാൻ കണ്ടെത്തിക്കൊള്ളാം എന്ന ഉറപ്പുനൽകി ഫോൺ വച്ചു.

അടുക്കളയുടെ ജനാലയിലൂടെ ഞാൻ പുറത്തേക്ക് മിഴികൾ പായിച്ചു.  പ്രഭാതകിരണങ്ങൾക്ക് കനംകൂടി തിളങ്ങുന്നു.  ജനൽപാളിക്കിടയിലൂടെ ശക്തമായി അകത്തേക്ക് അതിക്രമിച്ചുകയറാൻ ശ്രമിക്കുന്ന ചൂടുകാറ്റിന്റെ നേരിയ ശബ്ദം.  പുറത്തെ ചൂടിനേക്കാൾ അപ്പോൾ എൻറെ അകത്തായിരുന്നു ചൂട്.  തലമുതൽ പെരുവിരൽവരെ പുറത്തേക്ക് ആവിയായി തെറിക്കാൻ വെമ്പുന്ന തിളയ്ക്കൽ.  അവൾ തന്ന ആ നമ്പർ കൈവെള്ളയിൽനിന്നും ഞാൻ മൊബൈലിലേക്ക് പകർത്തി. കാൾ പ്രസ്സ്‌ചെയ്ത ചെവിയോടടുപ്പിച്ചു.

മറുതലയ്ക്കൽ റിങ് ചെയ്യുന്നുണ്ട്.  ഒന്ന്.. രണ്ട് ... മൂന്ന്.... നാല്.  ഇല്ല ഫോൺ എടുക്കുന്നില്ല.  വീണ്ടും അടുത്ത ശ്രമം.  ഒന്ന്... രണ്ട്... മൂന്ന്...

"ഹലോ..."  മറുതലയ്ക്കലെ ശബ്ദം ഞാൻ കേട്ടു. ശബ്ദത്തിൻറെ റേഞ്ചിന് ഏകദേശം ഇരുപത്തിയഞ്ചിനും മുപ്പത്തിനുമിടയ്ക്കുള്ള പ്രായം.

"നിൻറെ പേരെന്താ?"  എൻറെ സ്വരം കനത്തതായിരുന്നു.
"നിങ്ങൾ ആരാ...?"  തിരിച്ചു ചോദ്യം.  ഫോൺവിളിക്കുമ്പോൾ പാലിക്കേണ്ട മര്യാദ ഞാൻ പാലിക്കുന്നില്ല എന്നായിരിക്കാം അതിന്റെ ഉദ്ദേശം.

"ആരെങ്കിലുമാകട്ടെ... നീ നാട്ടിലേക്ക് സ്ത്രീകളെവിളിച്ച് ശല്യം ചെയ്യുന്നതെന്തിനാ??" എൻറെ സ്വരം വീണ്ടും പരുഷമായി.

"നാട്ടിൽ വിളിച്ചെന്നോ?.. ഞാനോ?  ആരെ ..?? നിങ്ങൾ ആരാണ്?"

"നിൻറെ തന്ത... എടാ നാറി വേഷംകെട്ടെടുക്കരുത്.  ഇത് നിൻറെ തന്നെ ഫോൺ അല്ലേടാ?  ഇതിൽനിന്നും നീ സ്ഥിരം നാട്ടിൽ സ്ത്രീകളെ വിളിച്ച് ശല്യംചെയ്യുമല്ലേ? @@ ## $$$ ... ഇനി മേലാൽ നാട്ടിലുള്ള ഏതേലും പെണ്ണുങ്ങളെ നീ വിളിച്ച് ശല്യം ചെയ്തൂ എന്നറിഞ്ഞാൽ......  മോനെ, നിൻറെ പതിനാറടിയന്തിരം നാട്ടിൽ നടത്തും,  കേട്ടോടാ...@@ ## $$$  ഫൂ... ഇത് ആദ്യത്തെയും അവസാനത്തെയും വാണിംഗാ... കേട്ടോ. വിടില്ല നിന്നെ ഞാൻ.."

പെട്ടെന്ന് മറുതലയ്ക്കൽ ഫോൺ കട്ടായി.  വൈദ്യുതി തരംഗംപോലെ കയറിവന്ന ഉറഞ്ഞുതുള്ളൽ മുഴുവൻ തീർക്കാൻ കഴിയാത്ത ദേഷ്യത്തിൽ ഞാൻ തറയിൽ ചവിട്ടി.  വീണ്ടും അവനെ ഫോണിൽ വിളിച്ചു. ഒന്നല്ല, പലവട്ടം... ഫോൺ എടുക്കുന്നില്ല.

"ഷിറ്റ്" ഞാൻ വീണ്ടും നിലത്ത് ചവിട്ടി. കുളിമുറിയിൽ കയറി ഒന്ന് ഫ്രഷായി.  ഇക്കയുടെ കട്ടിലിലേക്ക് ഒന്നൊളികണ്ണിട്ടുനോക്കി. ബഹളം കേട്ട് പാവം ശ്വാസത്തിന്റെ ലോഡിങ് അൺലോഡിങ് നിർത്തി എണീറ്റിരുന്നു.  അടുപ്പ് കത്തിച്ച് രണ്ട് സുലൈമാനി ഇട്ട് ഞാൻ കട്ടിലിനരികത്തേക്ക് തിരികെ വന്നു.

"എന്താടോ...എന്തുപറ്റി?"  ചായ ചുണ്ടോടടുപ്പിക്കുമ്പോൾ ഇക്കാ കൗതുകത്തോടെ ചോദിച്ചു.  അഞ്ചുനേരം നിസ്കരിക്കുകയും നല്ലവനായി ജീവിക്കാൻ പാടുപെടുകയും ചെയ്യുന്ന ഇക്കായ്ക്ക് എന്നിൽനിന്നും കേട്ട വിവരം കോപം ഇരച്ചുകയറ്റി.

"നീയാ നമ്പർ ഒന്ന് തന്നേ ..."

ഇക്കാ ആ നമ്പറിൽ ഡയൽ ചെയ്തു.  ആദ്യവിളിയിൽ തന്നെ അവൻ ഫോൺ എടുത്തു.

"ഫാ... നാക്കിന്റെ മോനെ... നീ നാട്ടിലുള്ള പെങ്കുട്ട്യോളെ ഫോൺവിളിച്ച് ശല്യപ്പെടുത്തുമല്ലേ... ബ്ലഡി ബാസ്റ്റഡ്...."  പിന്നീട് ഇക്കയുടെ വായിൽനിന്നും പൊഴിഞ്ഞതെല്ലാം നല്ല മുട്ടൻ ആംഗലേയത്തിലുള്ള തെറിയാണ്.  അതൊക്കെ ആദ്യം കേൾക്കുന്നവനെപ്പോലെ ഞാൻ ആശ്ചര്യംപൂണ്ടുനിന്നു.

"ഓൻ ഫോൺ കട്ടാക്കികളഞ്ഞടോ ..."  വീണ്ടും ഡയൽചെയ്ത് പരാജയം അറിഞ്ഞും, കലി മുഴുവൻ അടങ്ങാതെയും ഇക്കാ എൻറെ നേരെനോക്കി പറഞ്ഞു.  ഏതുനല്ലവനും ആവശ്യംവന്നാൽ പച്ചത്തെറി വിളിക്കുമെന്ന്  ഇക്കാ അന്നെന്നെ പഠിപ്പിച്ചു.

ഒന്നുറപ്പിച്ചു.  ഇനിയവൻ എന്റെയോ ഇക്കയുടെയോ ഫോൺ എടുക്കില്ല. രോഷം അടങ്ങാത്ത ഞാൻ എന്തുചെയ്യണം എന്നറിയാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.  ഇക്ക എന്തൊക്കെയോ പുലമ്പുന്നുണ്ട്.  കോപത്താൽ എന്റെ താപം ഉയർന്നുവന്നു.  ഞരമ്പുകളിൽ ചോര തിളക്കാൻ തുടങ്ങി.

ഇനിയൊരിക്കലും അവൻ ഒരു സ്ത്രീകളെയും വിളിച്ച് ശല്യം ചെയ്യരുത്.  അവൻറെ കാമപ്രാന്ത് ഇന്നവസാനിപ്പിക്കണം. അവനാകട്ടെ  ഫോണെടുക്കുന്നില്ല. അവസാനം എസ്.എം.എസ്സുകൾ ഒന്നിനുപുറകെ ഒന്നായി ഞാൻ അയക്കാൻ തുടങ്ങി. 'ഞാൻ എത്തിസലാറ്റിലും ദുബായ് പോലീസിലും അൽ അമീൻ സർവീസിലും പരാതി കൊടുക്കാൻ പോവുകയാണ്.  നിന്നെയവർ തൂക്കിയെടുത്ത് അകത്തിടും' എന്നായിരുന്നു എല്ലാ മെസേജുകളുടെയും സാരം.

അതുകൊണ്ടും കഴിഞ്ഞില്ല. ഞാൻ ഫോണെടുത്തു.  നാട്ടുകാരൻ പൊടിമോനെ  ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി കാര്യം പറഞ്ഞൂ. അവിടെയും ചോരതിളച്ചു.  ബാറ്റൺ ഏറ്റുവാങ്ങി പൊടി അവനെ വിളിച്ച്, സരസ്വതി അഭിഷേകം തുടർന്നു.  പൊടി അടുത്ത നാട്ടുകാരനെ വിളിച്ചു, ബാറ്റൺ കൈമാറി. അങ്ങനെ ആ വെള്ളിയാഴ്ച യു.എ.ഇ യുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന കാളുകൾ കൊണ്ട് ആ ഞരമ്പുരോഗി വലഞ്ഞുകാണും. നാട്ടിലെ ഒരു നമ്പരിൽ വിളിച്ചതിനുപകരം നൂറുകണക്കിന് യു.എ.ഇനമ്പറുകൾ അവനെ തേടി വന്നു.   മോറൽ പോലീസുകാർ അവനെ നന്നായി കൈകാര്യം ചെയ്തു.

അന്ന് വൈകിട്ട് ഞാൻ ഭാര്യയെ വിളിച്ചു. "ഇനി അവൻ നിന്നെ വിളിക്കില്ല".  ഒരു വലിയ ഭാരം ഒഴിച്ചുവച്ചപോലെ അങ്ങേത്തലക്കൽ നിന്നും ശ്വാസ്വോച്ഛാസം ഉയരുന്നത് ഞാനറിഞ്ഞു.

അന്ന് രാത്രി അവൾ ശാന്തമായി ഉറങ്ങി.  പക്ഷേ എനിക്കുറക്കം വന്നില്ല.  ചിന്തകൾ എന്നെ മേഞ്ഞുകൊണ്ടേയിരുന്നു.

എനിക്ക് മാത്രം അറിയാവുന്ന അവളുടെ ബി.എസ്.എൻ.എൽ നമ്പർ ഇവിടെ ഈ ദേശത്ത് വേറൊരുത്തന്റെ കയ്യിൽ എങ്ങിനെയെത്തി?  ഞാൻ ഓർമ്മകളെ പൊടിതട്ടിനോക്കി.  രക്ഷയില്ല.

എങ്ങിനെയാണ് അവന് ആ നമ്പർ കിട്ടിയത്?  ആരാണ് ആ നമ്പർ അവൻ കൊടുത്തത്?  ഉറക്കംതരാത്ത ചോദ്യങ്ങളുമായി ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.

ശനിയാഴ്‌ച നേരം വെളുത്തു.  ദുബായ് നഗരം ഉണർന്നെണീക്കുന്നു.  അൽ ഫുട്ടൻ മോസ്‌കിനടുത്തുള്ള ബസ്‌സ്റ്റോപ്പിൽ കമ്പനി വണ്ടി കാത്തുനിൽക്കുമ്പോഴും എന്നെ വലച്ചുകൊണ്ടിരുന്നത് ആ ചോദ്യങ്ങൾ തന്നെയായിരുന്നു.

ഞാൻ ഫോൺ എടുത്ത് അവൻറെ നമ്പർ ട്രൈ ചെയ്തു. culprit  എന്ന വാക്ക് കറുത്ത അക്ഷരത്തിൽ സ്ക്രീനിൽ തെളിഞ്ഞുവന്നു. ഞാൻ അവനിട്ടിരിക്കുന്ന പേരാണത്.

"The mobile phone you are calling is either currently switched off or outside the coverage area.  Please try again later... thank you"

ഒന്നല്ല. പലവട്ടം ഇതേ പല്ലവി അറബിയിലും ആംഗലേയത്തിലും ഞാൻ കേട്ടു.  അവൻ ഫോൺ ഓഫ് ചെയ്തുകളഞ്ഞിരിക്കുന്നു!!  ഇന്നലെ കിട്ടിയ സുനാമിയുടെ ഫലം.  വണ്ടി വന്നു. ഞാൻ ചാടി ഉള്ളിലേക്ക് കയറി.

വണ്ടിയിൽ എല്ലാവരും ഉറങ്ങുമ്പോൾ ഞാൻ റോഡിൽകൂടി പോകുന്ന ഓരോ വാഹനങ്ങളെയും നോക്കി, നോക്കി കണ്ണും കാതും കൂർപ്പിച്ചങ്ങനെയിരുന്നു.  പെട്ടെന്ന് ഒരു വാൻ എൻറെ കൺമുമ്പിൽ വന്നുപെട്ടു. 'റൂബി കാർഗോ'.  ഞാൻ ആ കാർഗോ കമ്പനിയുടെ ലോഗോയിൽ നോക്കിയിരുന്നു.  ട്രേഡ് സെന്റർ സിഗ്നൽ കഴിഞ്ഞപ്പോൾ ആ കാർഗോ വാഹനം കണ്ണിൽനിന്നും അപ്രത്യക്ഷമായി.  അപ്പോൾ പെട്ടെന്ന് മനസ്സിൽ ഒരു കൊള്ളിയാൻ പോലെ ആ പദം തിരികെക്കയറി വന്നു.

'കാർഗോ...... കാർഗോ..!!'

ചിന്ത മൂന്ന് നാല് മാസം പിന്നിലേക്ക് പാഞ്ഞു.  ഫ്രേമുകൾ ഒന്നൊന്നായി ഞാൻ അടുക്കി നോക്കി.

"യെസ്"  ഞാൻ അന്തരീക്ഷത്തിൽ മുഷ്ടിചുരുട്ടി. എന്നിലെ ഷെർലോക് ഹോംസ് ഉണർന്നെണീറ്റിരിക്കുന്നു!  എൻറെ ഉറക്കം നഷ്ടപ്പെടുത്തിയ ആ ചോദ്യത്തിനുത്തരം കണ്ടെത്തിയിരിക്കുന്നു!  ആ നമ്പർ culprit ന്  കിട്ടിയ വഴി!

മൂന്നു നാല് മാസം മുമ്പ് അടുത്തൊരു ബന്ധുവിൻറെ ഭാര്യ വിസിറ്റിന് നാട്ടിൽ നിന്നും വന്നു.  തിരികെപോകുമ്പോൾ വയർ അറിയാതെ കഴിച്ച് വയറിളക്കവും ഛർദ്ദിലും പിടിച്ചപോലെ കുറെ ലഗേജുകൾ ബാക്കി വന്നു. അത് ഏതെങ്കിലും ഡോർ ടു ഡോർ കാർഗോ വഴി നാട്ടിലെത്തിക്കാൻ അവർ തീരുമാനിച്ചു.  കാർഗോ കമ്പനിയിൽ അഡ്രസ് കൊടുക്കവെ നാട്ടിലുള്ള ഏതെങ്കിലും മൊബൈൽ നമ്പർ വേണം.  അന്ന് മൊബൈൽ നാട്ടിൽ നമ്മുടെ സ്ഥലത്തൊന്നും ഇത്ര പ്രചാരമായിട്ടില്ല.  ചേട്ടായി എന്നെ വിളിച്ചു.  എൻറെ ഭാര്യയുടെ മൊബൈൽ നമ്പർ ഒന്ന് വേണം.  ഇതിയാൻറെ വിഷമസ്ഥിതി മനസ്സിലാക്കി ഞാൻ ആ ബി.എസ് .എൻ.എൽ നമ്പർ കൊടുത്തു.  ഒരുവിളിപോലുമില്ലാതെ കാർഗോ നാട്ടിലെത്തി.  അവൾ ഇതൊട്ടറിഞ്ഞിട്ടുമില്ല. ഒരടഞ്ഞ അദ്ധ്യായമായി അതങ്ങിനെ മനസ്സിൽ നിന്നും മാഞ്ഞുംപോയി.

അന്ന് ആ കാർഗോയുടെ രസീതിൽ കുറിച്ച നമ്പർ ആരോ ചൂണ്ടി ഒന്ന് ചൂണ്ടയിട്ട് നോക്കിയതാണ്!

അവൻറെ ശല്യം പിന്നീടുണ്ടാകാത്തതിനാൽ ഭാര്യയും, നമ്പർ പോയ വഴി കണ്ടുപിടിക്കാനായതിൽ ഞാനും സമാധാനത്തോടെ ഉറങ്ങി.  എങ്കിലും എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും ആ culprit ൻറെ നമ്പറിൽ ഞാൻ ഡയൽ ചെയ്തുനോക്കുമായിരുന്നു. ഏകദേശം നാലുവർഷം വരെ.  എന്നും സ്വിച്ച് ഓഫ് എന്ന മെസേജ് മാത്രം. രണ്ടായിരത്തിൽപരം  രൂപ മുടക്കി അവൻ പുതിയ സിം എടുത്തിട്ടുണ്ടാകണം!!

നാലുവർഷത്തിനിടയിൽ ഞാൻ പല ഫോണുകൾ മാറി. എങ്കിലും ഒരിക്കലും മാറാതെ ആ culprit ൻറെ നമ്പർ ഞാൻ കൊണ്ടുനടന്നു. അവസാനം 2011 ലെ ഒരു തണുത്ത പ്രഭാതത്തിൽ ആ നമ്പർ ഞാൻ ഡിലീറ്റ് ചെയ്തുകളഞ്ഞു.  എന്നന്നേക്കുമായി.....

ആ റോങ് നമ്പർ അങ്ങനെ അവസാനിച്ചു.
-----------------------------------------------------------------


വാഗ്‌ദാനങ്ങൾ 

തിരുവന്തപുരം വിമാനത്താവളത്തിലെ ഡിപ്പാർച്ചറിലേക്ക് കയറുമ്പോൾ ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു.   വീർത്തുകെട്ടിയ ദുഃഖമേഘക്കൂട്ടങ്ങൾ ആ കണ്ണുകളിലാകെ തളംകെട്ടിക്കിടക്കുന്നു.  എൻറെ വലതുകൈയ്യിൽ അവളുടെ ഇളംകൈവിരലുകൾ അമരുമ്പോൾ ഞാൻ ആ മുടിയിഴകളിലൂടെ മെല്ലെ തലോടിക്കൊണ്ടിരുന്നു.

ബോർഡിങ് പാസ്സിനായി കാത്തുനിൽക്കവെ അവൾ ചോദിച്ചു.

"പാപ്പാ, ഇനിയെന്നാ നമ്മൾ തിരികെ വരുന്നേ..?"

ആ ചോദ്യത്തിൽ അലിഞ്ഞുകിടക്കുന്നത് ഒരുപാട് ആഗ്രഹങ്ങൾ. ആശകൾ, നിരാശയുടെ പ്രതിഫലനം.   ഇതേ ചോദ്യം അവൾ ഇതിനുമുമ്പ് എത്രവട്ടം ചോദിച്ചിട്ടുണ്ടെന്ന് അവൾക്കോ, എനിക്കോ അവളുടെ അമ്മയ്ക്കോ നിശ്ചയമുണ്ടായിരുന്നില്ല.

ബാല്യത്തിൻറെ കൗതുകമോ, ചാപല്യമോ ആ മുഖത്തില്ല.  ആകെയുള്ളത് നഷ്ടപ്പെടലുകളുടെ വികാരം.  സ്വന്താമായിരുന്നതെന്തൊക്കെയോ അറുത്തെറിഞ്ഞ് പറക്കുന്നതിന്റെ നഷ്ടബോധം മാത്രം.

"എന്താ മിണ്ടാത്തെ?   പറ..!"

"ആറു മാസം കഴിഞ്ഞ്.."
"സത്യം?"
"സത്യം"

അവൾ കൂടുതൽ ഉറപ്പിനുവേണ്ടി അമ്മയുടെ മുഖത്തേക്ക് നോക്കി. പാഴായിപ്പോകുന്ന എൻറെ വാഗ്ദാനങ്ങളുടെ ആത്മാർത്ഥതയില്ലായ്മ മനസ്സിലോർത്താകണം അവളുടെ അമ്മ അകലങ്ങളിലെവിടെയോ മിഴിയുറപ്പിച്ചിരിക്കുകയാണ്. പെട്ടെന്ന് അവൾ തലതിരിച്ച് മകളോട് പറഞ്ഞു.

"ചക്കീ... നീയിതെത്രാമത്തെവട്ടമാ ഇത് ചോദിക്കുന്നെ??"

അവളുടെ മനസ്സിൽനിന്നും തെറിച്ചുവീണ ചീളുകൾ പെറുക്കി മനസ്സിൻറെ കുട്ടയിൽ നിക്ഷേപിക്കുമ്പോൾ ഞാൻ പറഞ്ഞു.

"അവൾ ചോദിക്കട്ടെടീ. അവളുടെ ആഗ്രഹം നമ്മളോടല്ലാതെ പിന്നാരോടാ..?"
"ഉം "

മൂളിക്കൊണ്ട് അവൾ എൻറെ കയ്യിൽ മുറുകെപ്പിടിച്ചു. ആ കരങ്ങളിലേയും താപം ഞാനറിഞ്ഞു. അതിൽനിന്നും എന്നിലേക്ക് ട്രാൻസ്മിറ്റ് ചെയ്യുന്ന സ്പന്ദനവും, വികാരവും എനിക്കൂഹിക്കാം. എൻറെ ചെവിയോടടുത്ത് ഒരു സ്വകാര്യം കണക്കെ അവൾ മന്ത്രിച്ചു.

"എനിക്ക് വയ്യാ... എൻറെ വീട്, എൻറെ ലോകം.... എല്ലാമെല്ലാം വിട്ടിട്ട്..?? "

മറുപടിയായി ഞാൻ അവളെ ചേർത്തുപിടികിക്കുക മാത്രമേ ചെയ്തുള്ളൂ.  വരാൻപോകുന്ന വലിയൊരു തീരുമാനത്തിൻറെ തുടക്കമാകാൻപോവുകയാണെന്ന് ഞാനപ്പോൾ ചിന്തിച്ചേയില്ല.

എമിഗ്രെഷൻ, സെക്യൂരിറ്റി ചെക്കിങ്, ഡി.സി.ബുക്ക്സിലെ തിരച്ചിൽ... എല്ലാം കഴിഞ്ഞ് പബ്ലിക് അഡ്രസ്സ് സിസ്റ്റത്തിലൂടെ അനൗൺസ്‌മെന്റ് മുഴങ്ങവെ ഹാൻഡ് ലഗേജിനൊപ്പം വിമാനത്തിലേക്ക് നടക്കുമ്പോൾ പിന്നിലൊരുവിളി കേട്ടുവോ? എൻറെ നാട്, വീട്, കളികൂട്ടുകാരായ കിളികളും, അണ്ണാറക്കണ്ണന്മാരും, ചിത്രശലഫങ്ങളും, നൂറുകണക്കിന് മരങ്ങളും, ചെടികളും, ഫലങ്ങളും അവയെയെല്ലാം തഴുകിവരുന്ന മന്ദമാരുതനും....  ഇത് പിൻവിളിയല്ല. ശാപമാണ്. ശാപവാക്കാണ്.

വിമാനത്താവളത്തോടും,നീലനിറം പരന്ന കടൽത്തിരകളോടും, പച്ചവിരിച്ച മണ്ണിനോടും യാത്രപറഞ്ഞ് എയർ ഇന്ത്യാ വിമാനം പറന്നുപൊങ്ങി.  വിമാനത്തിൻറെ മൂളൽ മാത്രം ഒരു വണ്ടിന്റെ മുരൾച്ചപോലെ കാതുകളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.  നിശബ്തതയേക്കാൾ നന്ന് എന്തെങ്കിലും ശബ്‌ദംതന്നെ.  അല്ലെങ്കിൽത്തന്നെ പ്രപഞ്ചത്തിൽ നിശബ്തത എന്നൊന്നുണ്ടോ?

കണ്ണുകളിലേക്ക് ഉറക്കം ഉറഞ്ഞുകൂടിവന്നപ്പോൾ കയ്യിലൊരു നുള്ളുകിട്ടി. ഭാര്യയാണ്.  ഒന്നിച്ചിങ്ങനെ യാത്രചെയ്യുമ്പോൾ ഉറങ്ങുന്നത് അവളെ ഞാൻ കെയർചെയ്യാത്തതിന് ഉത്തമ ഉദാഹരണമാണെന്നാണ് വാദം.  അത് ഊട്ടിയുറപ്പിക്കാനാണ് കയ്യിൽ നുള്ളിയത്.വേദനിച്ചെങ്കിലും ഞാൻ ചിരിക്കാൻ ശ്രമിച്ചു.  വികൃതമായിപ്പോയ പരിശ്രമം.

ഒരു വിതുമ്പലും, ഏങ്ങലടിയുമാണെന്നെ ഉണർത്തിയത്.  ഞാൻ വലതുവശത്തേക്ക് നോക്കി.  അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞുകിടന്ന് വിതുമ്പുന്ന മകൾ.  പരിസരബോധം കാരണമാകും അടക്കിപ്പിടിച്ചാണ് അവൾ കരയുന്നത്. എൻറെ മുഖവും, കൈകളും അവളുടെ അടുത്തേക്കെത്തി.  ചിറതുറന്നുവിടുന്നതുപോലെ കണ്ണുനീർപ്രവാഹം!

"പാപ്പാ... എനിക്ക് നാട്ടീ തിരികെപോണം.... പ്ലീസ്.."

കണ്ണുനീർതുള്ളികൾക്കൊപ്പം സ്ഫുടതയില്ലാത്ത വാക്കുകൾ തെറിച്ചുവീണു. അത് ചെന്നുവീണത് എന്റെയും അവളുടെ അമ്മയുടെയും ഹൃദയത്തിൻറെ ഭിത്തികളിലാണ്.  ആളിക്കത്തുംമുമ്പ് കരിന്തിരികത്തിപ്പോയ ചില മോഹങ്ങൾ ആ വാക്കുകളിൽ ഘനീഭവിച്ച് കിടക്കുന്നുണ്ടായിരുന്നു.  ഉടനെ തന്നെ അമ്മയുടെകണ്ണുകളിൽ നിന്നും തുടർലാവാ പ്രവാഹവും തുടങ്ങി.

വിമാനത്തിനുള്ളിലെ നാലുമണിക്കൂർയാത്ര ഒരിക്കലും ഇത്രത്തോളം എനിക്ക് അസഹനീയമായിട്ടില്ല.  ഇപ്പോൾ സ്വയം ആശ്വസിക്കുകയും, ഒപ്പം രണ്ടുപേരെ ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത്.....  ഗതികിട്ടാപ്രേതം പോലെ എൻറെ നാവിൽനിന്നും ഒന്നിനൊന്ന് വാഗ്ദാനങ്ങൾ പുറത്തേക്ക് ചാടി.

"എനിക്ക് നാടുമതി.  വേറെ എങ്ങും എനിക്ക് താമസിക്കണ്ട.  എനിക്കിവിടെ  ഫ്രണ്ട്സ് ആരുമില്ല... കൂടെകളിക്കാൻ ആരുമില്ല.... പ്ലീസ് പപ്പാ"

യാചനയും, വിതുമ്പലും, കണ്ണുനീർ പ്രവാഹവും.

അബുദാബി എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങിയത് മൂടൽമഞ്ഞിന്റെ ലോകത്തേക്കായിരുന്നു.  കണ്ണുമൂടിക്കെട്ടിയപോലെ ഒരു യാത്ര.  എങ്ങും വെളുത്ത പുകമാത്രം.  കണ്ണിനുകാണാൻ കഴിയുന്ന കാഴ്ചകളത്രയും മഞ്ഞ് വിഴുങ്ങിയിരിക്കുകയാണ്. ആ യാത്ര മൂകമായിരുന്നു. തൊട്ടാവാടിച്ചെടിയെപ്പോലെ കണ്ണുകൾ കൂമ്പിയടഞ്ഞ് മകൾ ഉറങ്ങുന്നു. ഞാൻ ഭാര്യയുടെ കൈവിരലുകൾ ചേർത്തുപിടിച്ചു. ചുണ്ടുകളെ ആയാസപ്പെടുത്താതെ ഞാൻ പറഞ്ഞു.

"രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും.  സ്‌കൂളിലൊക്കെ പോയ്ക്കഴിയുമ്പോൾ.."

"അറിയില്ല, അവൾക്കെന്തോ നാടുമതി ഇപ്പൊ. നോക്കട്ടെ ഞാൻ എന്തെങ്കിലും ഒക്കെ പറഞ്ഞ് ആശ്വസിപ്പിച്ചുനോക്കാം"  ഭാര്യയുടെ മഷിപടർന്ന കണ്ണുകളുടെ നിഴലേ എനിക്ക് ദൃശ്യമാകുന്നുള്ളൂ.

"ഉം" ഞാൻ അമർത്തിമൂളി.

ആ യാത്രയിലുടനീളം പിന്നെ ഞങ്ങൾ ഒന്നും പറഞ്ഞില്ല.  ഭാര്യയുടെ മൂകത ഒരിക്കലും ഇത്രമേൽ എന്നെ അലോരസപ്പെടുത്തിയിട്ടുമില്ല.   പുറത്തെ മൂടൽമഞ്ഞിനെ അതിക്രമിച്ചുപടരുന്ന സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞവെളിച്ചത്തെ നോക്കിയിരിക്കുംപോലെയായിരുന്നു അവൾ. പക്ഷേ ആ കൈവിരലുകൾ എൻറെ വിരലുകളിൽ വരച്ചിടുന്ന ഭാഷ എനിക്ക് നന്നേ പരിചിതവുമായിരുന്നു.


ഏറെ വൈകിയാണ്എണീറ്റത്.  നാട്ടിൽനിന്നും കൊണ്ടുവന്ന ലഗേജുകൾ ഒരവധിക്കാലത്തിൻറെ അവശേഷിപ്പുകൾ പോലെ മുറിയിൽ നിരന്നുകിടക്കുന്നു.  കാലിക്കട്ട് നോട്ടുബുക്കിൽ ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്തുകാത്തിരിക്കുമ്പോൾ മുട്ടതോടുപൊളിച്ച് പുറത്തുവരുന്ന കോഴികുഞ്ഞുപോലെ മകൾ പുതപ്പിനുള്ളിൽനിന്നും തല പുറത്തേക്കിട്ടു.

"പപ്പാ ഓണത്തിന് നമ്മൾ തീർച്ചയായിട്ടും നാട്ടീ പോമോ?"

ദൈവമേ... അതിരാവിലെ? ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് കോരിയെടുത്ത് എന്നിലേക്കടുപ്പിച്ചു. പുതപ്പിനുള്ളിലെ ചൂട് അവളിൽനിന്നും എന്നിലേക്ക് പടർന്നുകയറി.

ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരിന്നു.  ഞാൻ ജോലിയിലും, മകൾ സ്‌കൂളിലും ദിനചര്യകൾ വഴിപാടുപോലെ തീർത്തുകൊണ്ടിരുന്നു.

അന്നൊരുദിവസം ജോലികഴിഞ്ഞു വീടിനുള്ളിലേക്ക് കയറിയത് ഒരു ഭൂകമ്പത്തിൻറെ പ്രകമ്പനം കേട്ടാണ്.  മേശമേൽ നിറകണ്ണുകൾ തുടച്ച് മൂക്കുചീറ്റിക്കൊണ്ട് മകൾ.  വാളെടുത്ത കോമരംപോലെ ഭാര്യ.  ഹോംവർക്കിന്റെ യുദ്ധക്കളമാണ് മുന്നിൽ.  ഭാര്യയുടെ കയ്യിൽ ഉഗ്രശക്തിയുള്ള വജ്രായുധം പോലെ ചൂരൽ.  മകളുടെ കണ്ണുകളിൽ അതിനെ പ്രതിരോധിക്കാൻ കണ്ണുനീരും, അലറിക്കരച്ചിലും.  എന്നെകണ്ടപാടേ വെള്ളപ്പൊക്കത്തിൽ ആറ്റുനോറ്റുണ്ടാക്കിയ കൃഷിയെല്ലാം ഒലിച്ചുപോകുന്നത് നോക്കിനിൽക്കുന്ന കർഷകന്റെ തകർന്നു തരിപ്പണമായ ഹൃദയം പേറിയപോലെ കട്ടിലിലേക്ക് ഊക്കോടെ അവൾ പോയിക്കിടന്നു.

"എനിക്ക് വയ്യ മോളെ പഠിപ്പിക്കാൻ.... എത്രപറഞ്ഞാലും ഹോംവർക്ക് ചെയ്യില്ല.  എല്ലാം അവൾക്കറിയാം. പക്ഷേ മനഃപൂർവ്വം ചെയ്യില്ല.... വാശി.  നാട്ടിൽ പോണം പോലും....  ഹോംവർക്ക് ചെയ്യാതെ പൊന്നുമോളെ നീ നാട്ടിൽ പോകാം എന്ന് മോഹിക്കേണ്ട.. സത്യം."

തലയിണയിൽ മുഖമമർത്തി അവൾ പറഞ്ഞത് എന്നോടാണോ അതോ മേശപ്പുറത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ഇരയോടാണോ എന്നെനിക്ക് ലേശം സംശയം തോന്നി.  ഭാര്യ പരിഭവം തുടരവെ ഞാൻ മകളുടെ ചാരെയെത്തി. ആശ്വാസത്തിൻറെ കരസ്പർശമേറ്റപ്പോൾ അവൾ വാവിട്ട് കരയാൻ തുടങ്ങി. എന്നെ കെട്ടിപ്പിടിച്ച് അവൾ യാചന തുടർന്നു.

"പാപ്പാ... എനിക്ക് നാട്ടീ പോണം.... എനിക്കിവിടെ ഇഷ്ടമല്ല... പ്ലീസ് പപ്പാ... പ്ലീസ്"

അവളെ ചേർത്ത്പിടിച്ച് കട്ടിലിൽകിടന്നു തലയിണയോട് പരിഭവം പറഞ്ഞ് മലവെള്ളപ്പാച്ചിൽ ഒഴുക്കിക്കളയുന്ന  അവളുടെ അമ്മയുടെ അടുത്തേക്ക് ചെന്നു.  അമ്മയുടെ കരച്ചിൽ മകളുടെ കരച്ചിലിനെ തട്ടിത്തെറിപ്പിച്ചുകളഞ്ഞു. ആ ചെറുകണ്ണുകൾ എൻറെ കണ്ണുകളിലേക്ക് നോക്കിയിട്ട് അമ്മയെ ഗാഡാലിംഗനം ചെയ്തു.

"അമ്മാ... സോറി... അമ്മാ കരയല്ലേ പ്ലീസ്...  ഞാൻ ഹോംവർക്ക് ചെയ്യാം... എണീക്കമ്മാ "

ഏതോ നിലയില്ലാക്കയത്തിൽ മുങ്ങിതാണപ്പോൾ രക്ഷയുടെ പിടിവള്ളികിട്ടിയപോലെ പിടഞ്ഞെണീറ്റ അമ്മ മകളെ ചേർത്ത്പിടിച്ച് തുരുതുരെ ഉമ്മ കൊടുത്തു. അടികൊണ്ട് ചുവന്ന കൈത്തണ്ടയിലെ പാടുകളിൽ അവൾ തലോടി.  അതിനിടയിൽ പകുതി മസ്സിലാകാതെയും പകുതി മനസ്സിലാക്കിയും ഞാൻ കണ്ണുകൾ കൂർപ്പിച്ചങ്ങെനെ നിന്നു.

രാത്രിയുടെ യാമത്തിൽ മകളുടെ ശാസ്വോശ്ചാത്തതിന്റെഗതി ഉറക്കത്തിലേക്ക് വഴിമാറിയപ്പോൾ ഞാൻ അവളുടെ കരസ്പർശനമറിഞ്ഞു.

"ചക്കിയാകെ മാറിപ്പോയി. അവൾക്കിവിടം പിടിക്കുന്നില്ല.... എനിക്ക് പേടിയാവുന്നു"

ഏറെനേരത്തെ ചർച്ചയ്ക്കാണ് ആ വാക്കുകൾ തുടക്കമിട്ടത്. സ്വകാര്യംപോലെ ബ്ലാങ്കറ്റിനുള്ളിലെ വലിയ തീരുമാനങ്ങൾ.  ഇടയ്ക്കിടെ മകൾ എന്നിലേക്കള്ളിപ്പിടിച്ച് കയറുന്നുണ്ട്.

ഉറങ്ങാൻ പോകുംമുമ്പ് എൻറെ നെഞ്ചിന്റെ വലതുവശം മകളും ഇടതുവശം അമ്മയും കൈയ്യേറും. അങ്ങിനെ ആ ശിരസ്സുകൾ തലോടിക്കിടക്കുമ്പോൾ എന്നോടുതന്നെ ഞാൻ പറയും 'ഈ ലോകത്തെ ഏറ്റവും ഭാഗ്യവാൻ ഞാനല്ലാതെ വേറാരുമല്ല' അവരുടെ ഗന്ധം, അതാണെന്റെ സ്വന്തം.

എന്നാൽ പെട്ടെന്ന് ഒരു കൊള്ളിയാൻപോലെ മനസ്സിലെന്തോ പാഞ്ഞു.  എൻറെ ഭാഗ്യം എന്നെവിട്ടുപോകുമോ?

നീണ്ട ചർച്ചയ്‌ക്കൊടുവിൽ പൂർത്തിയാകാതെ ചില തീരുമാനങ്ങൾ ബാക്കി നിന്നു.  മകളുടെ മുമ്പൊരിക്കലും ഇല്ലാത്ത പിടിവാശി, ദേഷ്യം, അനുസരണക്കേട്, പഠിത്തത്തിൽ ഉന്മേഷമില്ലായ്മ, ആഹാരത്തോട് വിരക്തി, ഏകാന്തയിലേക്ക് ചേക്കേറൽ, നിശബ്ദതയിൽ വിതുമ്പൽ.  എല്ലാത്തിനും ഒരേയൊരു പരിഹാരം.  വീണ്ടും നാട്ടിലേക്കൊരു പറിച്ചുനടീൽ!!  എന്നിലേക്കടുക്കാൻ നാടും, വീടും വിട്ടവന്ന് ചേക്കേറിയവൾ എൻറെ ഇടതുനെഞ്ചിൽ ഉത്തരംകിട്ടാതെ വലഞ്ഞു.  അവസാനം എന്നെ മുറുകെപ്പിടിച്ചവൾ ചോദിച്ചു.

"ഞങ്ങൾ നാട്ടിൽ പൊയ്‌ക്കോട്ടെ ??!!"

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. ഒരു പ്രവാസിയുടെ ഭാര്യയിൽനിന്നും പ്രതീക്ഷിക്കാത്തത്. പിന്നീട് ഏറെനേരം ചോദ്യചിന്ഹങ്ങൾ വേട്ടയാടിയത് എന്നെയായിരുന്നു.

"പറ... എന്തുതീരുമാനിച്ചു?"

ഞാൻ ഒന്നും മിണ്ടിയില്ല. വീണ്ടും ഒരു വിടപറയലിനും, വിരഹത്തിനും മനസ്സുപാകപ്പെടുത്തുകയായിരുന്നു ഞാൻ എന്നവൾ അറിഞ്ഞിട്ടുണ്ടാകില്ല.   ഇടവും വലവും സ്നേഹം പകരാൻ എൻറെ രണ്ടു 'പെൺകുട്ടികൾ' ഇല്ലാതെപോകുന്ന രാത്രികൾ !! അല്ലെങ്കിലും നഷ്ടപെടലുകൾ എന്നും ഇരുളിൻറെ ബാക്കിപത്രമാണ്. നിഴലുകൾ പോലും ബാക്കിവയ്ക്കാത്തവ.  പ്രഭാതത്തിൻറെ പടിവാതുക്കലെവിടെയോ ഏകാന്തവാസത്തിന് മനസ്സുപാകപ്പെടുത്തുമ്പോൾ മയക്കം വന്ന് കണ്ണുകളെ തലോടി.  മണ്ണിരകൾ മണ്ണിലെ സുഷിരങ്ങളിലേക്കൂർന്നിറങ്ങിപ്പോകുംപോലെ എൻറെ ചിന്തകൾ മനസ്സിൻറെ മാളങ്ങളിലെവിടേയ്‌ക്കോ പോയി ഒളിച്ചുകളഞ്ഞു!

ഓരോ പുതിയ പ്രഭാതവും ഓരോ പുതുജനമാമാണ്. മരണക്കിടക്കയിൽനിന്നെന്നപോലെ പിടഞ്ഞെണീക്കുന്ന പുതുജന്മം. വെള്ളിയാഴ്ചയായതിനാൽ ഏറെതാമസിച്ചാണ് എണീറ്റത്. കുളിച്ച് ഫ്രെഷായിവരുമ്പോൾ അമ്മ അടുക്കളയിലും, മോൾ കിടക്കയിലും. മുടിചീകുമ്പോൾ ബ്ലാങ്കറ്റിനുള്ളിൽനിന്നും വീണ്ടും മുട്ടതോടുപൊട്ടി തലപുറത്തുവന്നു.

"പാപ്പാ... ഞാനും അമ്മയും നാട്ടീപ്പോവാ അല്ലേ ..??"

ഞാനൊന്ന് തിരിഞ്ഞുനോക്കി.  ഉറക്കത്തിൽനിന്നെണീറ്റ ക്ഷീണമല്ലായിരുന്നു ആ മുഖത്ത്.  ആയിരം സൂര്യൻ ഉദിച്ചുയർന്നപോലെ പ്രകാശമായിരുന്നു.

"ആര് പറഞ്ഞു നിന്നോട്?"

"അമ്മ.  എന്നോടിപ്പം പറഞ്ഞല്ലോ..."  അവളൊന്നു നിർത്തി. "സ്‌കൂളിൽനിന്ന് ടി.സി എന്നാ പപ്പാ എടുക്കുന്നെ?"

ഇതുംപറഞ്ഞുകൊണ്ടവൾ ഓടി എണീറ്റുവന്ന് എൻറെ കയ്യിൽ പിടിച്ചു.  ഞാൻ ഒന്നും പറഞ്ഞില്ല.  ഒന്നും.

അന്നുച്ചയ്ക്ക് എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ നാട്ടിലേക്കുള്ള രണ്ട് വൺവേ ടിക്കറ്റുകൾ ബുക്കുചെയ്യുമ്പോൾ പിന്നിൽനിന്നും ഒന്നിനൊന്നായി വാഗ്ദാനങ്ങൾ കിട്ടികൊണ്ടിരുന്നു.

"പപ്പാ.. സത്യമായിട്ടും ഞാനിനി യൂട്യൂബ് കാണില്ല... ഡോറിമോനും, പേപാ പിഗ്ഗുമായി ടി.വിയുടെ മുന്നിലിരിക്കില്ല... ബുക്കുകൾ വായിക്കാം... നന്നായി പഠിക്കാം.. ചോക്കോബാറും, ടോയ്‌സും വേണമെന്ന് പറഞ്ഞു കരയില്ല. പ്രോമിസ്... ഐ ലൗ യൂ പപ്പാ"

അൽപായുസ്സായ വാഗ്‌ദാനങ്ങൾ നൽകുന്ന എന്നെപ്പോലുള്ളവരുടെ മുന്നിൽ ഈ കുട്ടിയുടെ വാഗ്‌ദാനങ്ങളുടെ ആയുസെത്രയെന്ന് കണക്കുകൂട്ടാൻ ഞാൻ ആളല്ല. എങ്കിലും ഞാൻ ആഗ്രഹിച്ചുപോയി.  വാഗ്‌ദാനങ്ങൾ പാലിക്കപ്പെടാനുള്ളതുകൂടിയാണ്.....

കിളികൾ പറന്നുപോകും.  കിളിക്കൂടൊരിക്കൽ ശൂന്യവുമാകും.  വിടപറയലുകളുടെ വേദന സ്‌നേഹത്തിന്റെ അഗാധത്തിലെവിടെനിന്നോ ജന്മമെടുക്കുന്നതാണ്.  അടുത്ത സമാഗമംവരെയും തുടിച്ചുകൊണ്ടേയിരിക്കുന്ന വേദന.  മേഘക്കീറുകൾക്കിടയിലും ഇങ്ങുതാഴെയും ആ തുടിപ്പുകൾമാത്രം ബാക്കി.

എൻറെ മൊബൈൽ ചിലച്ചു.  ക്രെഡിറ്റ്കാർഡിൽനിന്നും പോയ പൈസയുടെ മെസ്സേജ് ആണത്.  ഒപ്പം, വേറെയെന്തിന്റെയൊക്കെയോ തുടക്കമാകാൻ പോകുന്ന മണിമുഴക്കവും. 

ഐവറി ത്രോൺ - ചരിത്രത്തിലെ ദന്തഗോപുരം

മനു എസ് പിള്ളയുടെ 'The Ivory Throne' പുസ്തകത്തിലൂടെയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചക്കാലം. സേതുലക്ഷ്മിഭായി തമ്പുരാട്ടിയും തിരുവതാംകൂർ രാജവംശവും എന്നെ മനു എന്ന യുവഎഴുത്തുകാരനിലൂടെ കൂട്ടിക്കൊണ്ടുപോയത്  അന്തപുരങ്ങളിലെ ഇതുവരെ കാണാത്ത, കേൾക്കാത്ത സാധാരണക്കാർക്ക് കേട്ടുകേൾവിയില്ലാത്ത കഥകളിലേക്കാണ്.   അതുകൊണ്ടുതന്നെയാണ്  700 പേജിൽപ്പരം ചെറിയ അക്ഷരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ ചരിത്ര രചന വായിച്ചുകഴിഞ്ഞശേഷം എന്തെങ്കിലും കുറിക്കണം എന്ന് തോന്നിയത്.

ഈ ബുക്കിന്റെ കവർപേജിൽതന്നെ ഇന്ത്യൻ എക്സ്പ്രസിലെ ഒരു വാചകം കൊടുത്തിട്ടുണ്ട് 'A Gem of a Book'.   അതിൽ കൂടുതൽ ഒന്നും എനിക്കും പറയാനില്ല.  നിങ്ങൾ തൊട്ടറിഞ്ഞിട്ടില്ലാത്ത ഒട്ടനവധി കഥകൾ നിറഞ്ഞുനിൽക്കുന്ന മാണിക്യം ആണ്  'The Ivory Throne' -ന്റെ 700 പരം പേജുകൾ.

ഈ ബുക്കിന്റെ അവസാന ഭാഗങ്ങളിൽ, കേവലം ഒരു ചരിത്ര ഗ്രന്ഥം എന്നതിലുപരി എഴുത്തുകാരൻ  നമ്മളെ കൂട്ടികൊണ്ടുപോകുന്നത് നാടകീയമായതും വികാര നിർഭരമായതുമായ രംഗങ്ങളിൽകൂടെയാണ്. തന്റെ കൊട്ടാരത്തിൽനിന്നും അവർ വിടപറഞ്ഞുപോകുന്ന രംഗമാണ്  താഴെകൊടുത്തിരിക്കുന്നത്.  മനുവിന്റെ എഴുത്തിന് എന്റേതായ ഒരു പരിഭാഷ:

"..... അങ്ങനെ അവർ (സേതുലക്ഷിഭായി തമ്പുരാട്ടി) പുറത്തേക്കിറങ്ങുമ്പോൾ തൻറെ ഭാര്യയോട്, രാമവർമ്മ (ഭർത്താവ് വലിയകോയിൽ തമ്പുരാൻ) ചോദിച്ചു. 'അവസാനമായി നമ്മുടെ കൊട്ടാരം ഒന്നുനോക്കിക്കോളൂ.." എന്നാൽ അവർ നിരാകരിച്ചു.  താനും ഭർത്താവും കൂടി ഓരോ ഇഞ്ചും രൂപകൽപന ചെയ്ത, തൻറെ കുട്ടികളെ  താൻ താലോലിച്ചുവളർത്തിയ ,  തിരുവതാംകൂർ രാജ്യം താനിരുന്നു ഭരിച്ച കൊട്ടാരം.  ഇപ്പോൾ ഒരുകൂട്ടം ആൾക്കാർ (ജോലിക്കാർ) തനിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും, കൊട്ടാരത്തിനുമേൽ കൊടി ഉയർത്തുകയും ചെയ്ത ആ  കൊട്ടാരത്തിലേക്ക് ഇനിയൊന്നുകൂടി തിരിഞ്ഞുനോക്കാൻ അവർക്കായില്ല. ജീവിതത്തിന്റെ അവസാന നാളുകളിൽ, കണ്ണുകളിൽ തുളുമ്പിവരുന്ന നീർക്കണങ്ങളോടെ വലിയകോയിൽ തമ്പുരാൻ മകൾ രുഗ്മിണിയോട് പറഞ്ഞു 'ഞാൻ അവരോട് (സേതുലക്ഷിഭായി തമ്പുരാട്ടി) അവസാനമായി കൊട്ടാരത്തിലേക്ക് ഒന്നുനോക്കാൻ പറഞ്ഞു. എന്നാൽ അവർ ഒരിക്കലും തിരിഞ്ഞുനോക്കിയില്ല..'

മഹാറാണിക്കറിയാമായിരുന്നു ഒരു തിരിച്ചുവരവിനായിരുന്നില്ല തൻറെ വിധി എന്ന്.  

റെയിൽവേസ്റേഷനിലേക്ക് പോകുന്ന വഴിക്ക് അവർ ആദ്യം കാർ നിർത്തിയത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പിലാണ്.  നാണയങ്ങൾ കാണിക്കവഞ്ചിയിൽ ഇടാനായി ഡ്രൈവറുടെ കൈവശം കൊടുത്തിട്ട്  അവർ കാറിൻറെ സീറ്റിൽ തിരിഞ്ഞിരുന്നു. തൻറെ ഭഗവാൻറെ മുന്നിൽ അവസാനമായി പ്രാർത്ഥിച്ചു.  ഈ  ഭഗവാൻറെ പേരിലാണ്  താൻ ഈ രാജ്യം ഭരിച്ചത്.  ഈ ഭഗവാനോടാണ് തൻറെ പരമ്പര കാലാകാലം വിശ്വാസ്യതും, കൂറും കാട്ടിയത്. അതേ ഭവാന്റെ മുന്നിലൂടെയാണ് താൻ എല്ലാം ഇട്ടെറിഞ്ഞു ഇന്ന് പോകുന്നത്.  വിധി!  രാജകുടുംബത്തിലെ അവസാന രാഞ്ജിയും വലിയൊരു വംശപരമ്പരയുടെ സുപ്രധാന പ്രധിനിധിയുമായിരുന്നവർ ആ ബന്ധങ്ങൾ എല്ലാം വിട്ടെറിഞ്ഞ് പോകുന്നു.  1936 നു ശേഷം അവർ ഒരിക്കലും  ഈ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചിട്ടില്ല.  എന്നാൽ ഇന്ന്, തൻറെ കാറിനുള്ളിലിരുന്ന് അവർ ആ ഭഗവാൻറെ രൂപത്തോട് നേരിട്ട് സംവദിച്ച് പറഞ്ഞു 'എന്നോട് ക്ഷമിക്കുക.... എനിക്ക് പോയേ പറ്റൂ.."

രാത്രി പന്ത്രണ്ട് മാണി കഴിഞ്ഞ്  അവസാന പേജ് തീർന്നശേഷം കിടക്കയിലേക്ക് കിടന്നപ്പോൾ ഉറക്കം വരാതെ മണിക്കൂറുകളോളം എന്നെ വേട്ടയാടിയ തിരുവതാം കൂറിലെ ഈ അവസാന റീജന്റിന്റെ മുഖം.... ഹോ! തമ്പുരാട്ടീ നിങ്ങൾ പറിച്ചെറിയാനാകാതെ എന്നിൽ അങ്ങ് പറ്റിപ്പിടിച്ചുകളഞ്ഞല്ലോ!!

നെഞ്ചിൽ പൊടിയുന്ന കണ്ണുനീർ തുടിപ്പുകളോടല്ലാതെ നിങ്ങൾക്ക് ഈ ചരിത്ര ഗ്രന്ഥം വായന കഴിഞ്ഞു താഴെവയ്ക്കാനാകില്ല.  അത്ര മനോഹരമായി, റെക്കാഡിക്കലായി  മനു  300 വർഷത്തെ കേരളം ചരിത്രം ഇവിടെ വിവരിക്കുന്നു.

സേതുലക്ഷിഭായി തമ്പുരാട്ടിയുടെ മാസ്മരിക ആലിംഗനത്തിൽ നിന്നും മുക്തമാകാൻ എൻറെ ചിന്തകൾക്കിനിയും ദിവസങ്ങൾ, മാസങ്ങൾ വേണ്ടിവന്നേക്കാം.

ഈ ബുക്ക് ഇഗ്ളീഷ് പദസമ്പത്തുകൊണ്ടുകൂടി സമ്പുഷ്ടമാണ്. ഒരുപാട് വാക്കുകൾ ആവശ്യ അനുപാതത്തിൽ ചേർത്തിരിക്കുന്നത് ആകർഷകമാണ്.

26 വയസ്സിൽ ഈ എഴുത്തുകാരൻ ആറ് വർഷംകൊണ്ട് ഊണും ഉറക്കവും ഉപേക്ഷിച്ച് ലോകത്തിൻറെ വിവിധ കോണുകളിൽനിന്നും തടുത്തുകൂടിയെടുത്ത ഒരു മാണിക്യം തന്നെയാണിത്.  ഇതിൻറെ മലയാള പരിഭാഷ എത്രയും വേഗം പുറത്തിറങ്ങും എന്ന് വിശ്വസിക്കുന്നു.

അവസാനമായി മനുവിന് ഒരു നന്ദി.  താങ്കളുടെ പ്രായത്തിൽ കവിഞ്ഞ ഒരു സാഹസത്തിന് മുതിർന്നതിന്. ഞാനറിയാതിരുന്ന എൻറെ നാടുഭരിച്ചിരുന്ന ഒരു രാജ്ഞിയെ മനസ്സിൽ പ്രതിഷ്ഠിച്ച് തന്നതിന്.

Book : The Ivory Throne- Chronicles of the House of Travancore
Author : Manu S. Pillai
Publisher : Harper Collins Publishers India
Price : Rs 699/-

Thursday, November 9, 2017

കാവി പടരുമ്പോൾ

കാവിയെ ജീവിതത്തിൽ ആദ്യമായി ദുബായിലിട്ട് ശപിച്ച ദിവസമായിരുന്നു ഇന്ന് രാവിലെ.

ഞാനിത്  പറയുമ്പോൾ നിങ്ങൾക്ക് തോന്നും ഞാൻ  നുമ്മ ബി.ജെ.പിയെ തെറിവിളിക്കുകയാണെന്നോ, demonitization,  ജി.എസ്.ടി  എന്നീ മനോഹരപദങ്ങൾ  പഠിപ്പിച്ചവരെ  തന്തക്കുവിളിക്കുകയാണെന്നോ ഒക്കെ.  എന്നാൽ ഒള്ളത് പറയാലോ, നതിങ് ഒഫീഷ്യൽ എബൌട്ട് ഇറ്റ്. എന്നുവച്ചാൽ  എന്നെ സംബന്ധിച്ച് അതിനേക്കാൾ ഒക്കെ ഗഹനവും, കഠിനവും, ചിന്തോദ്ദീപകവുമായ സംഭവത്തിലേക്കാണ് ഇപ്പോൾ  വിരൽചൂണ്ടാൻ പോകുന്നത്.

രാവിലെ ഏകദേശം നാലുമണിക്കാണ് എൻറെ അന്തർഭാഗങ്ങളിലേക്ക് കാവിലയിപ്പിക്കൽ  ഞാൻ കണ്ടെത്തിയത് (കാവി പുതപ്പിക്കൽ അല്ല). അത് പറയുന്നതിന് മുമ്പ് ഒരുമാസം പിന്നിലേക്ക് നടക്കേണ്ടിയിരിക്കുന്നു. ഓണമണം നിറഞ്ഞ ഒരു നനഞ്ഞു കുതിർന്ന സായാഹ്നത്തിൽ എൻറെ പോക്കറ്റ് ചോർന്ന് കാവിയിലേക്ക് വീണ കഥ.

ഗൾഫിൽനിന്നും അവധിയ്ക്ക് നാട്ടിൽ വന്നിട്ട് തിരിച്ച് പോകുമ്പോൾ,   നമ്മുടെ നാട്ടിൽ പെണ്ണുങ്ങളെ പ്രസവം കഴിഞ്ഞ് കൊണ്ടുവിടുമ്പോൾ   വീട്ടുകാർ കൊടുത്തുവിടുന്ന പോലെ ഭാര്യമാർ ചില ഐറ്റംസ് പൊതിഞ്ഞുകെട്ടി നമുക്ക് തന്നുവിടുമല്ലോ.  അതിൻറെകൂട്ടത്തിൽ ഒരു കാവിമുണ്ടുകൂടി വേണമെന്നാഗ്രഹം തോന്നിപ്പോയി.   ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഈ കാവിപ്രേമം.  അങ്ങനെ പ്രിയതമയുമായി നമ്മുടെ ജങ്ഷനിലെ മുട്ടൻ കടയിൽ തന്നെയങ്ങ്  കയറി.   ഒരു ഇരയെകിട്ടിയ സന്തോഷത്തിൽ അകത്തേക്ക് കയറിയപാടേ കടയിലെ പെൺകുട്ടി ചിരിച്ചു, ഞാനും.

അവളുടെ ചിരി കൂടുതൽ വിടരും മുമ്പേ അഥവാ  തട്ടിയുരുമ്മി നിൽക്കുന്ന ഭാര്യയുടെ ചിരി മായുംമുമ്പേ ഞാൻ പറഞ്ഞു.

"ഒരു കാവിമുണ്ട് .."

"നല്ലത് വേണം.." ഭാര്യയാണ്. ഞാൻ വില കുറഞ്ഞത് ഉടുക്കുന്നത് അവൾക്കിഷ്ടമല്ലല്ലോ എന്നോർത്ത് സന്തോഷിച്ചില്ല, കാരണം ആ 'നല്ലതിൽ' പോക്കറ്റ് ചോരുന്നത് അമ്മായിയപ്പന്റെയല്ല എൻറെയാണല്ലോ.

പറഞ്ഞുകഴിഞ്ഞതും  പാൽപുഞ്ചിരിക്കാരി  പെണ്ണ്  എട്ടുപത്ത് കാവി മുണ്ടുകൾ മണർകാട്ട് പള്ളിപെരുന്നാളിന്‌ വിൽക്കാൻ വച്ചിരിക്കുന്ന ഫോട്ടോകൾപോലെ മേശപ്പുറത്തേക്ക് എടുത്തിട്ടു.  ഏതാണ് നല്ലതെന്നറിയാതെ രണ്ടുപെണ്ണുകങ്ങളുടെ ഇടയിൽ ഞാനങ്ങു നിന്നുപോയി.

"എം.സി.ആർ, കിറ്റക്‌സ്, ജാൻസൺ ....."  ഏതൊക്കെയോ പേര് കടയിലെ പെണ്ണ് പറഞ്ഞു. സത്യം പറഞ്ഞാൽ അപ്പോൾ എൻറെ നോട്ടം മുണ്ടിലല്ലായിരുന്നു പിന്നെയോ അവളുടെ കവിളിലെ നുണക്കുഴിയിൽ ആയിരുന്നു.

"ചേട്ടോ... ദാണ്ടെ, ആ എം.സി.ആർ മുണ്ടങ്ങോട്ട് എടുത്തോ.  സൂപ്പർ സാധനമാ.."

നമ്മുടെ എം.എം ഹസ്സന്റെ പോലെ,  ഘനഗംഭീര ശബ്ദത്തിൽ പുറകിൽ നിന്നൊരു മാന്തൽ കേട്ടു.  ആരാണീ സൂപ്പർ സാധനം എന്ന് ഞാനൊന്ന് തിരിഞ്ഞു നോക്കി. കാവിമുണ്ടുടുത്ത ഒരു സാധനം അകത്തേക്ക് കയറിവന്നതാണ്.  ഓണം ആഘോഷിച്ചതിൻറെ ആട്ടവും, ഗന്ധവും അവിടെ നിറഞ്ഞു.

"എന്നാലിത് എടുക്ക് ..." എം.സി.ആർ തന്നെ പെണ്ണുമ്പുള്ള സെലക്ട് ചെയ്തു.   അപ്പോൾ വിലയോ? നമ്മൾ ആണുങ്ങൾ അതല്ലേ ആദ്യം നോക്കുന്നത്.  ഞാൻ മേശമേൽ കിടക്കുന്ന മുണ്ടുകൾ എല്ലാം പിറന്നുവീണ് കിടക്കുന്ന പിള്ളേരുടെ ലിംഗനിർണയം നടത്തുംപോലെ തിരിച്ചും മറിച്ചും നോക്കി വിലയടിച്ചിരിക്കുന്ന സ്റ്റിക്കർ തപ്പി.  രക്ഷയില്ല,  കടക്കാർക്കൊഴികെ ലോകത്താർക്കും പിടികിട്ടാത്ത കോഡുകൾ മാത്രമേയുള്ളു. എൻറെ ഉദ്ദേശ ലക്ഷ്യം മനസ്സിലാക്കിയ പെങ്കൊച്ച് ഓരോന്നിന്റെയും വില പറഞ്ഞു. ഉള്ളതിൽ വില കൂടുതൽ എം.സി.ആറിന് തന്നെ.

"ദാണ്ടേ, ഞാൻ കഴിഞ്ഞ രണ്ടുവർഷമായി ഇതാ ഉടുക്കുന്നേ... ഒരു കുഴപ്പവും ഇല്ല.  അതുമല്ല നമ്മുടെ ലാലേട്ടൻ ഒക്കെ ഇതിട്ടല്ലേ തകർക്കുന്നെ.   ഇതൊക്കെ മടക്കിഉടുത്ത് അണ്ണൻ ഒരു വരവ് വന്നാലുണ്ടല്ലോ, എൻറെ പള്ളീ... പിന്നെ ഒരുത്തനും തടുക്കാനൊക്കുകേല"

ഇവൻ അണ്ണന്റെ കട്ട ഫാൻ ആണല്ലോ.  'ഗീവറുഗീസ് പുണ്യാളാ. ആ പാമ്പിൻറെ അണ്ണാക്കിൽ ഇട്ടുകൊടുത്ത കുന്തം ഇവൻറെ വായിലോട്ട് ഒന്ന് തള്ളി കൊടുക്കാമോ' എന്ന് ഞാൻ പ്രാർത്ഥിച്ചുപോയി.  അല്ലേലും നമ്മൾ എന്തെങ്കിലും സാധനം വാങ്ങാൻ പോകുമ്പോൾ എവിടെനിന്നെങ്കിലും ഇതുപോലുള്ള മാരണങ്ങൾ 'അത് വാങ്ങ്, ഇത് വാങ്ങ്' എന്നൊക്കെ പറഞ്ഞു വരും.  അതുപോലെതന്നെ ഒരു കവലയിൽ ഒരുത്തനോട് വഴിചോദിച്ചാൽ അമ്പതുപേർ  സഹായത്തിന് വന്ന് നമ്മളെ വട്ടാക്കിവിടും.

"കളർ ഒന്നും ഇളകില്ലല്ലോ അല്ലേ.."  കാവി മുണ്ടിൻറെ ഏറ്റവും വലിയ പോരായ്‌മയിൽ തന്നെ ഞാൻ കയറിപ്പിടിച്ച് ഞാൻ നുണക്കുഴിപെണ്ണിനോട്  ചോദിച്ചു.

"ഇല്ല സാറേ... കളർ നൂറുശതമാനം ഗ്യാരണ്ടിയാ... ഒരു കുഴപ്പവും ഇല്ല. ആരും ഇതുവരെ കംപ്ലയിന്റ് പറഞ്ഞിട്ടില്ല..."  ആ മുത്തുമണി മൊഴിഞ്ഞു.

അതൊരു ടെക്നിക്കൽ ആൻഡ് സൈക്കോളജിക്കൽ മൂവാണ്.  ഇതുവരെ കംപ്ലയിന്റ് ഇല്ല. ഇനിയൊട്ട് വരുമോ  എന്നുറപ്പുമില്ല.  യേത്?

"എൻറെ പൊന്നച്ചയാ ദാണ്ട് ഇങ്ങോട്ട് നോക്ക്യേ .. എൻറെ പിള്ളേരാണെ സത്യം രണ്ടുവർഷമായതാ.. ഇതുവരെ ങേഹേ ഒരു കംപ്ലയിന്റ് ..."

ഞാൻ അവനെ അടിമുടി ഒന്ന് നോക്കി.  എന്നേക്കാൾ മുതുക്കനായ  ഇവൻ എന്ന 'അച്ചായാ' എന്നൊക്കെ വിളിക്കുന്നത് എന്ത് ലൈസൻസിന്റെ പുറത്താ? അവന്റെ മുണ്ട് കണ്ടിട്ടാന്നേൽ  കഴുകിയിട്ട് രണ്ടുവർഷമായതാണെന്നും തോന്നുന്നുണ്ട്.

"ഇതങ്ങ് എടുക്ക് .. ഇനി എന്തോ നോക്കാനാ"  ആ പാമ്പിൻറെ മുന്നിൽനിന്നും രക്ഷപെടാനെന്നപോലെ ഭാര്യ പറഞ്ഞു.

എന്നാപിന്നെ അവൾ പറഞ്ഞതല്ലേ, അങ്ങെടുത്തേക്കാം. അനുസരണാശീലം സന്തുഷ്ടകുടുംബത്തിന് അത്യാവശ്യമാണെന്നാണല്ലോ ഇന്നസെൻറ്  പഠിപ്പിച്ചിരിക്കുന്നത് (അമ്മയുടെ മീറ്റിങ്ങിൽ മാത്രമല്ല, ഇന്നച്ചൻ സിനിമേലും തമാശപറയും എന്ന് നമുക്കെല്ലാവർക്കും അറിവുള്ളതുമാണല്ലോ).  ഞാൻ പോക്കറ്റിൽ തപ്പി. എം.സി.ആർ എങ്കിൽ എം.സി.ആർ. ലാലേട്ടൻ ഇതുമിട്ട് ആ ഓഞ്ഞ (സോറി ചാഞ്ഞ) നടത്തം നടക്കുന്നത് മനസ്സിൽ കണ്ട് ഒന്ന് രണ്ട് ലഡ്ഡുവും പൊട്ടിച്ചു.

പള്ളിപ്പെരുന്നാളിന് വച്ചിരുന്ന ബാക്കി ഫോട്ടോയൊക്കെ എടുത്ത് അകത്തേക്ക് വയ്കുമ്പോളും ആ തരുണീമണി എന്നെ നോക്കി ചിരിച്ചത് ഭാര്യ കാണാതെ ഞാൻ നുകർന്നുകൊണ്ട് പുറത്തേക്കിറങ്ങി.  ആ വായിനോക്കി, രണ്ടു വർഷമായി ഒരേമുണ്ടുടുക്കുന്നവൻ വലിയൊരു ബിസ്സിനസ്സ് നടത്തിക്കൊടുത്തു എന്ന ആധിപത്യത്തിൻറെ പേരിൽ ആ പെണ്ണിനോട് ഇരുന്നു സൊള്ളുമോ എന്നൊരു വളഞ്ഞചിന്ത  അപ്പോൾ എന്നിൽ പാഞ്ഞുപോകാതെയുമിരുന്നില്ല.

അങ്ങനെ ആ സുന്ദരിപ്പെണ്ണ് ചിരിച്ചുകൊണ്ട് എടുത്തുതന്ന എം.സി.ആർ മുണ്ടാണിന്ന്  രാവിലെ നാലുമണിക്ക്  കാവിയിൽ പെടുത്തിക്കളഞ്ഞത്.

വാഷിങ്ങ് മെഷീൻ ഉപയോഗിക്കാത്ത ഞാൻ, ഇന്നലെ സോപ്പിട്ട് കുതിർത്തുവച്ച തുണികളുടെ കൂട്ടത്തിൽ എൻറെ പുതിയ വെള്ള ബെന്നിയനുകളും ഷർട്ടും ഒക്കെയുണ്ട്. അതിൻറെകൂടെ ഈ കാവിമുണ്ടുകൂടി ഇട്ടത് ആ നുണക്കുഴിയിൽ വിരിഞ്ഞ ചിരിയും അതിനെപൊതിഞ്ഞ ഉറപ്പുമായിരുന്നു.   എന്നാൽ ഞാൻ തുണിപൊക്കിനോക്കിയപ്പോൾ എൻറെ പരുമലകൊച്ചുതിരുമേനീ.... ചങ്കുപൊട്ടിപ്പോയി. ഒരുമാതിരി അശോകചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ മാപ്പുപോലെ എൻറെ വെള്ളബനിയനുകളിൽ എല്ലാം കാവിക്കളർ അതിക്രമിച്ചുകയറിയിരിക്കുന്നു !!

സത്യം പറയാമല്ലോ, ആ നുണക്കുഴിക്കവിളിയേയും അവൾക്ക് സപ്പോർട്ട് നൽകിയ ആ ഊച്ചാളിയെയും കംസൻ പണ്ട് കൃഷ്ണനെന്ന് കരുതി ആ പെങ്കൊച്ചിനെ എടുത്തടിക്കാനൊക്കിയപോലെ അലക്കാൻ തോന്നി.  ഒപ്പം എന്നെ നിർബന്ധിച്ച് ഇതെടുപ്പിച്ച എൻറെ വാമഭാഗം എന്ന മഹതിയെയും ക്ഷ.. ഞ്ച.. ഞ്ഞ... ജ്ജ .. വരപ്പിക്കാൻ തോന്നിപ്പോയനിമിഷം. പിന്നെ , എത്ര വലിയ ഉഗാണ്ടയിൽനിന്നായാലും കാവിമുണ്ട് വെള്ളത്തുണിയോടൊപ്പം ഇട്ട് അലക്കാൻ എനിക്ക് തോന്നിയെ വെളിവുകേടിനെയും അങ്ങ്  ചീത്തവിളിച്ചു.

തുണിയലക്കി അയയിൽ വിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. എന്തായാലും ഈ കാവിവൽക്കരണം എൻറെ അടിവസ്ത്രത്തിൽ മാത്രമായത് നന്നായി. നാട്ടുകാർ കാണില്ല, പൊക്കിനോക്കുകയുമില്ല.  എന്നാൽ ഇത് ഷർട്ടിൽ വല്ലോമായിരുന്നേൽ ഒരു റിലാക്സേഷനും കിട്ടാതെ പണ്ടാറമടങ്ങിയേനെ.

Monday, November 6, 2017

മനസ്സിൽ മാന്തളിർ പൂക്കും കാലം: 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ് വർഷങ്ങൾ' വായനാനുഭവം

എന്തിന് വേണ്ടിയാണ് നിങ്ങൾ വായിക്കുന്നത്? അക്ഷരത്തോടുള്ള സ്നേഹം കൊണ്ടോ? അതോ കലയോടും സംസ്കാരത്തോടുമുള്ള പ്രതിപത്തി കൊണ്ടോ? അതോ നിങ്ങൾ നല്ലൊരു വായനക്കാരനാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കാനോ?

കയ്യിലെ കാശുകൊടുത്ത് ഒരാൾ വായനക്കായി ഒരു ബുക്ക് വാങ്ങിക്കുന്നെങ്കിൽ അതിന് പ്രധാനകാരണം അക്ഷരങ്ങൾ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന ഒരനുഭൂതിയുടെ ലോകത്തിന് വേണ്ടി മാത്രമാണ്.  ആലീസ് അത്ഭുതലോകത്തേക്ക് പോകുംപോലെ ഒരു യാത്ര.  കുറെ നേരമെങ്കിലും നാം നമ്മെ മറക്കുകയും അക്ഷരശില്പങ്ങൾ തീർക്കുന്ന ജീവൻറെ തുടിപ്പുകളിലേക്ക് എഴുത്തുകാരനൊപ്പം ഒരു യാത്ര.  അത്തരമൊരു യാത്രയായിരുന്നു ബെന്യാമീന്റെ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവലിലൂടെ.  മനസ്സിന്റെ വായനാമുറിയുടെ കോണിൽ ഒരു ചെറുസ്‌ഥലം കയ്യടക്കി മാന്തളിർ മുറ്റം അങ്ങനെ തുടരുകയും ചെയ്യും.

കഥയിലേക്ക് ഒരെത്തിനോട്ടം 
ഈ കഥ പറയുന്നത് മൂന്നുപേർ ചേർന്നാണ്. എഴുത്തുകാരൻ എന്ന ഞാൻ, അകാലത്തിൽ മറഞ്ഞുപോയ മോഹൻ, പിന്നെ ജനിക്കാതെ മരിച്ചുപോയ റൂഹാ.  അക്കപ്പോരിൻറെ നസ്രാണിവർഷങ്ങൾ നടന്ന അതേ മാന്തളിർ ദേശം, അതേ മാന്തളിർ തറവാട്.  ഇവിടെയും സാധാരണക്കാരുടെ ജീവിതവും, പള്ളിയും, ഒക്കെ വന്നുകയറുന്നുണ്ടെങ്കിലും മാന്തളിർ കുഞ്ഞൂഞ് രണ്ടാമൻ ചെങ്ങന്നൂര് റെയിൽവേ സ്റ്റേഷനിൽ മന്ദാകിനികൊച്ചമ്മയും, കോമ്രേഡ് ജിജനുമായി വന്നിറങ്ങുന്നുമുതൽ അതുവരെയില്ലാത്ത ഒരു രാഷ്ട്രീയ തിളപ്പും ദേശത്ത് വന്നുചേരുന്നു.  പിന്നങ്ങോട്ട് അക്കപ്പോരുപോലെ രാഷ്ട്രീയപ്പോരാണ്-വീട്ടിലും, നാട്ടിലും.

കാമുകി ആൻസിയുടെ കണ്ണുനീരും ആലിംഗനവും പറ്റിപ്പിടിച്ച മുഖവുമായി അച്ചാച്ചന്റെ പെട്ടി തപ്പി അതിൽ തൻറെ മോഹൻാച്ചായന്റെ പഴയ നോട്ടുപുസ്തകം കാണുകയും അതിൻറെ താളുകളിൽ കുറിച്ചിട്ടിരിക്കുന്ന വരികൾ കണ്ട് കാലിനടിയിൽ ഓലപ്പടക്കം പൊട്ടുന്ന അനുഭവം ഉണ്ടാവുകയും ചെയ്യുന്നിടത്ത് കഥ തുടങ്ങുകയായി.

പിന്നെ ഒന്നൊന്നായി മാന്തളിർ ദേശത്ത് രാഷ്‌ട്രീയത്തിന്റെ ചുവന്ന നിറം പടരുകയാണ്. 20 വർഷത്തിന് ശേഷം നാടുവിട്ടുപോയ കൂഞ്ഞൂഞ്ഞ് രണ്ടാമൻ തിരികെ കുടുംബത്ത് വന്നതിൻറെ പ്രശ്നങ്ങൾ, സാറയും മോഹനും തമ്മിലുള്ള പ്രണയകഥകൾ, മന്നം ഷുഗർമില്ലിന്റെ ജനനവും, ഉയർച്ചയും, തളർച്ചയും.  മോഹന്റെ  അകലമരണത്തിനു ശേഷം കഥ തുടർന്നുകൊണ്ടുപോകുന്ന കഥാകാരൻ.  പതിനഞ്ച് ഭാഗങ്ങളായി 127 കഥകളിലൂടെ ചിരിയും, ചിന്തയും പിന്നെ ഒരു വിങ്ങലും സിരകളിൽ പടർത്തി  ഒരു സറ്റയർ എന്ന രീതിയിൽ പറഞ്ഞു പോവുകയാണ് ബെന്യാമീൻ.   ചില കഥകൾ ഉള്ളിൽ തട്ടുമ്പോൾ ചില കഥകൾ നിങ്ങളുടെ കവിളിലൂടെ ഊറിപ്പുറത്തുവരുന്ന പുഞ്ചിരിയായും, അടക്കിപ്പിടിച്ചുനിർത്താനാകാത്ത ചിരിയായും പരിണമിച്ചേക്കാം.

നിഷ്കളങ്കനായ ഒരു കുട്ടി പറയുന്നമാതിരിയാണ് ബെന്യാമീൻ കഥയുടെ മുക്കാലും ഭാഗം അവതരിപ്പിക്കുന്നത്. ഗണപതിയെക്കൊണ്ടും, കിളിയെക്കൊണ്ടും പണ്ട് നടത്തിയ ഈ കഥാകഥനരീതി എഴുത്തുകാരനെ പല 'അറംപറ്റലുകളിൽ' നിന്നും രക്ഷിക്കും. അതുകൊണ്ടു തന്നെ, മൂക്കത്ത് വിരൽവയ്ക്കാതെ ശ്ലീലമല്ലാത്ത പലതും നിങ്ങൾക്ക് ഒരു ചിരിസമ്മാനിച്ച് കടന്നുപോകും. മാന്തളിർ കുടംബത്തിലെ ആണുങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യം പറയുമ്പോളും, ആൺകുട്ടികളുടെ ചുണ്ണാപ്പിയും, പെരിസ്‌ട്രോയിക്കയും, അംശവടികളും കാണുമ്പോളും തലയറഞ്ഞു ചിരിക്കാനല്ലാതെ കഥാകാരനെ തെറിവിളിക്കാൻ തോന്നില്ല.

വായനക്കാരനായ കസ്റ്റമർ 
തിരുവനന്തപുരം എയർപോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിലുള്ള ഡി.സി. ബുക്സിൽ നിന്നാണ് ഈ പുസ്തകം വാങ്ങിയത്.  ബെന്യാമീന്റെ പുതിയ നോവൽ വന്നിട്ടുണ്ടെന്നറിഞ് അതൊന്നെടുത്ത് നോക്കി എല്ലാ മലയാളികളെയും പോലെ ബുക്കിന്റെ ചന്തിതിരിച്ചുപിടിച്ച് വിലനോക്കി നെടുവീർപ്പിട്ടു.  ബാറ്റയുടെ വിലപോലെ 399 രൂപ. പേജിന് പറഞ്ഞുവരുമ്പോൾ ഒരു രൂപ വീതം!  ഇഗ്ളീഷ് ബുക്കുകളുടെ മുട്ടൻ വില നമ്മുടെ മലയാളത്തിലേക്ക് വ്യാപിച്ചോ എന്നുള്ള സന്ദേഹത്തോടെ ഷെൽഫിൽ മാന്തളിർ തിരികെ വച്ച് നടന്നെങ്കിലും ഏതോ ഒരു കാന്തിക ശക്തി എന്നെ തിരിച്ചുവിളിപ്പിച്ച് വാങ്ങി ബില്ലടിപ്പിച്ചു!  അത്ര വർണ്ണശബളമോ ആകർഷണീയമോ അല്ലാത്ത പുറംചട്ടയാണെങ്കിലും അതിൻറെ മേൽ വലിയ അക്ഷരത്തിൽ പതിഞ്ഞുകിടക്കുന്ന എഴുത്തുകാരൻറെ  മുൻകാല ബുക്കുകളുടെ  വായനാനുഭവമാണ് എന്നെ വലിച്ചടുപ്പിച്ചത് എന്ന് വേണേൽ പറയാം. മുടക്കുമുതലിന് 70 മുതൽ 80 ശതമാനം വരെ തൃപ്തി നൽകുന്ന വാങ്ങൽ ആണിതെന്ന് വായന കഴിയുമ്പോൾ നിങ്ങൾക്കും മനസ്സിലാകും.

നമ്മുടെ സർക്കാർ എത്രയോ പണം ഒഴുക്കിക്കളയുന്നു. എത്രയോ അവാർഡുകൾ സംഘടിപ്പിക്കുന്നു. എന്നാൽ സിംഹവാലൻ കുരങ്ങിനെപ്പോലെയോ, ജപ്പാനിലെ പാണ്ടയെപോലെയോ വംശനാശം നേരിടുന്ന വായനയെ ഒന്ന് പരിപോഷിപ്പിക്കാൻ പ്രസാധകർക്ക് മാന്യമായ സബ്‌സിഡി ഒക്കെ കൊടുത്താൽ എന്താ കുഴപ്പം എന്നൊരു ചിന്ത എൻറെ മനസ്സിൽ ഇപ്പോൾ വന്നുപോവുകയാണ്.

തിരിച്ച് മാന്തളിരിലേക്ക് 
കഥയുടെ മുക്കാൽപങ്കും നിങ്ങൾക്ക് ചിരിക്കാനും ചിന്തിക്കാനും ഉതകുന്ന സംഭവങ്ങൾ ഒന്നൊന്നായി ബെന്യാമീൻ അടുക്കി വച്ചിരിക്കുകയാണ്.   എന്നാൽ അവസാനഭാഗങ്ങളിലേക്ക് നമ്മൾ കടക്കുമ്പോൾ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി മുഹൂർത്തങ്ങളിലേക്കാണ് നമ്മൾ ചെന്നുചേരുന്നത്. താൻ ജനിച്ചുവളർന്ന മണ്ണിൻറെ കഥ ആ നാടിൻറെ ഭാഷയിൽ തന്നെ കഥാകാരൻ പറയുമ്പോൾ ഏതൊരു മലയാളിക്കും പ്രത്യേകിച്ച് മദ്ധ്യതിരുവതാംകൂറുകാർക്ക് ഏറെ ആസാദ്യമായ് തോന്നാം.  കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെ ഭാഷാരീതിയിലുള്ള രചനകൾ വായിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട, പന്തളം , അടൂർ പ്രദേശങ്ങളിലെ സംസാരശൈലിയിൽ ഞാൻ കഥ വായിക്കുന്നത് മാന്തളിർ ദേശത്തെ രണ്ട് കൃതികളിലൂടെയാണ്.

സാധാരണക്കാരൻറെ അസാധാരണ പ്രതിസന്ധിയുടെ കഥയായിരുന്നു ആടുജീവിതം എങ്കിൽ, അതിനുശേഷം വന്ന മഞ്ഞവെയിൽ മരണങ്ങളിലും,  ഇരട്ടനോവലുകളിലും വ്യത്യസ്ത രചനാശൈലിയായിരുന്നു.  ഇവിടെയാകട്ടെ  മാന്തളിർ മുറ്റത്ത് പൂത്തുലഞ്ഞുനിൽക്കുന്നസാധാരണക്കാരുടെ  ജീവിതം നിങ്ങളുടെ മുറ്റത്തും  കഥാകാരൻ പറിച്ചുനടുകയാണ്. ആടുജീവിതത്തിന്റെ പ്രത്യേകത അത് ബുദ്ധിജീവികൾക്ക് വേണ്ടി മെനഞ്ഞ കഥയായിരുന്നില്ല എന്നതാണ്. തകഴിയേയും, എം.ടി യെയും, ബഷീറിനെയും, വി.ജെ. ജെയിംസിനെയും ഒക്കെ നമ്മൾ ഇഷ്ടപ്പെടുന്നത് എഴുത്തിലെ ലാളിത്യം കൊണ്ടുകൂടിയാണ്.

പലരും എഴുതുന്നു മാന്തളിരിലെ  20 കമ്യൂണിസ്റ്റ് വർഷങ്ങൾക്ക് അവാർഡ് കിട്ടും, ബെന്യാമീൻറെ ഏറ്റവും നല്ല കൃതിയാണിത് എന്നൊക്കെ.  എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ബെന്യാമീൻ അറിയപ്പെടുക ആടുജീവിതത്തിന്റെ എഴുത്തുകാരൻ എന്ന നിലയിൽ തന്നെയാണ്. തകഴിയും ചെമ്മീനും പോലെ,  എം.ടിയും രണ്ടാമൂഴവും പോലെ, ഒ.വി വിജയനും ഖസാക്കും പോലെ,  പെരുമ്പടവും സങ്കീർത്തനവും പോലെ,  പുനത്തിലും സ്മാരകശിലകളും പോലെ.......  ഒപ്പം,  അവാർഡ് കിട്ടി ബുദ്ധിജീവികളുടെ താടിക്കും, മുടിക്കും ഇടയിൽപോയി ഈ കഥ ഒളിക്കരുതേ എന്നും ആഗ്രഹം ഉണ്ട്

അവസാനവാക്ക് 
മന്തളിരിലെ മൂന്നുകഥകളിൽ രണ്ടാമത്തേതാണിത്.  ഇനി വരുന്നത് 20 പ്രവാസവർഷങ്ങളാണ് എന്ന ആശയുടെ തീരത്തിരുത്തി കഥാകാരൻ പ്രവാസലോകത്തേക്ക് പോവുകയാണ്.  വീണ്ടും തിരികെ വരാൻ.  മോഹനും, റൂഹായുമൊത്ത് കഥപറയാൻ.

മനസ്സിൽ  കിടക്കുന്ന കഥ സത്തചോരാതെ എഴുതി വായനക്കാരനിൽ എത്തിക്കുക എന്നതാണ് കഥാകാരൻറെ വിജയം.  അതിൽ വലിയ പാകപ്പിഴകൂടാതെ ബെന്യാമീൻ വിജയിച്ചിട്ടുണ്ട്. 416 പേജിൽ നിറയുന്ന ഈ 127 കഥകൾ ഒരിക്കൽക്കൂടി വായിക്കണം എന്ന് വായനക്കാരനെ പ്രേരിപ്പിക്കുന്ന എഴുത്താണിത്.  അവസാന പേജുകഴിഞ്ഞാലും മന്തളിർമുറ്റത്ത് തന്നെ നിങ്ങൾ താങ്ങിയും ഓങ്ങിയും അങ്ങ് നിന്നുകളയും. "മാഡം തൂറി കാഴ്വാർഡ  മോളെ /  മോനെ..." എന്ന് വല്യാച്ചായൻ  ചീത്ത വിളിക്കുംവരെയും നമ്മളിലെ ചണ്ണികുഞ്ഞും, മോളിയും ഒക്കെ ചുണ്ണാപ്പിയിൽ പിടിച്ചും, ചൂച്ചാപ്പിയിൽ ചൊറിഞ്ഞും അവിടങ്ങനെ നിന്നുകളയും.

-----------------------------------------------------------------------------
പുസ്തകം: മന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ - ബെന്യാമിൻ
പ്രസാധകർ: ഡി. സി. ബുക്‌സ്
വില:  399 രൂപ
പേജ് : 416