Tuesday, February 27, 2018

കിടന്നുപെടുക്കൽ എന്ന മഹാരോഗം

ഈ തലക്കെട്ട് കണ്ട് നിങ്ങൾ വികാരവിജ്രംഭിതരാകരുത്.  എനിക്ക് മാത്രമല്ല എന്റെ തലമുറയിൽപ്പെട്ട നല്ലൊരു ശതമാനം പുണ്യാത്മാക്കൾക്കും പ്രകൃതി കനിഞ്ഞു നൽകിയ ഒരു ശാരീരിക പോരായ്‌മയായിരുന്നു വേണ്ടാത്തപ്പോഴൊക്കെ ലീക്കാകുന്ന  നമ്മുടെ വാട്ടർ അതോറിട്ടിയുടെ  പൈപ്പുകൾ പോലെയുള്ള സിസ്റ്റം.  മാനുഫാക്ച്ചറിങ് ഡിഫെക്ട് എന്നോ മിസ് ഹാൻഡ്‌ലിംഗ് എന്നോ തിരിച്ചറിയകനാകാത്തത ഒരു സങ്കീർണ്ണ പ്രക്രിയ.

അശ്ലീലം വായിച്ച് ശീലിച്ചിട്ടില്ലാത്ത മഹാന്മാർ  ഇത് വായിച്ചുകഴിഞ്ഞശേഷം എൻറെ തോളിൽ വന്നുകേറാതിരുന്നാൽ നിങ്ങൾക്ക് കൊള്ളാം.  എന്തുകൊണ്ടെന്നാൽ  ഒരു അനുഭവസ്ഥന്റെ ശാപമേറ്റാൽ നാളെ നിങ്ങളുടെ സന്തതിപരമ്പരകൾക്കും ഇത്തരം ഏടാകൂടങ്ങൾ വന്നുഭവിച്ചേക്കാം.

അഞ്ചിലോ ആറിലോ പഠിക്കുമ്പോളാണ് ഈ രോഗത്തിന് ഞാൻ അടിമയായത്.  ഈശോ മറിയം യൗസേപ്പേ ഒക്കെ ചൊല്ലി ഈ ലോകത്തുള്ള സകല മക്കളെയും രക്ഷിക്കണേ, കാത്തുകൊള്ളണമേ എന്നൊക്ക മുട്ടിപ്പായി പ്രാർത്ഥിച്ച് കിടന്നുറങ്ങി നേരംവെളുക്കുമ്പോൾ തോട്ടിൽ പോയികിടക്കുന്ന ഒരു ഫീലിംഗ്.  ഒരു കുളിര്, ഒരു ജലസ്പർശം. പരിസരബോധം വീഴുമ്പോളാണ് രാത്രിയുടെ ഏതോ ഏകാന്തയാമത്തിൽ ഞാൻ ഒന്നാം നമ്പർ കർമ്മം ഒരുവിധം മോശമല്ലാത്തവിധം സാധിച്ചാണ് കിടക്കുന്നത് എന്നറിയുന്നത്.

പിന്നെ പാപബോധം. പശ്ചാത്താപം.

കിടക്കപ്പായും, പുതപ്പും എല്ലാം കഴുകി ഉണക്കിയിടുക എന്നത് എന്നെ സംബന്ധിച്ച് ഹെർക്കുലിയൻ ടാസ്‌കാണ്. അതിന് പാങ്ങില്ലാത്ത ഞാൻ, ഒന്നുമറിയാത്തവനെപ്പോലെ  രാവിലത്തെ പണികൾ ഒക്കെ ചെയ്ത് കറുത്ത റബ്ബറിട്ട പുസ്തകകെട്ടും അതിനേക്കാൾ വലിയ പാളപ്പൊതിയും ചുമ്മി നൈസായിട്ടങ്ങ് സ്‌കൂളിൽപോകും.

ഈ കലാപരിപാടി കണ്ടുപിടിക്കുന്ന മൂത്തപെങ്ങളോ അമ്മയോ എൻറെ അവതാര ലക്ഷ്യത്തെ ചീത്തവിളിച്ച് പായും പുതപ്പുമെടുത്ത് കഴുകിയിടുകയും വൈകുന്നേരം സ്‌കൂൾവിട്ടു വരുമ്പോൾ മൂത്രിപ്പിന് ശിക്ഷയായി നല്ല കീച്ച്‌ വച്ചുതരികയും ചെയ്യും.   അപ്പോളാണ് ഈ ശൂ-ശൂ വയ്പ്പ് ഇത്രവലിയ തെറ്റാണെന്ന് എൻറെ ഉപബോധമനസ്സ്  അറിയുന്നതും ഇത്തരം കലാപരിപാടികൾ  ഫിറ്റ് ചെയ്ത് നമ്മളെ ഭൂമിയിലേക്ക് വിടുന്ന ദൈവത്തിൻറെ മാനുഫാക്ച്ചറിംഗ് ഡിഫക്റ്റിനെ ഞാൻ പഴിക്കുന്നതും.

അയൽപക്കത്തെ കൂട്ടുകാരായ സജിയോടും റെനിയോടും ഒക്കെ ഇതിനെപറ്റി കൂലങ്കഷമായി ചർച്ച ഞാൻ  നടത്തി.  അവർക്കൊക്കെയും ഇത്തരം ദുരനുഭങ്ങൾ വന്നുഭവിച്ചിട്ടുള്ളതാണെന്ന സത്യം മനസ്സിലാക്കി.   നാട്ടിലുള്ള ആൺപിള്ളേർക്കും പെൺപിള്ളേർക്കും എല്ലാം കെടന്ന് പെടുക്കാം. ഞാൻ മാത്രം മൂത്രവിസർജ്ജൻ ചെയ്‌താൽ ഭൂലോകം ഇടിഞ്ഞു വീഴും.  എന്തൊരു വർണ്ണ വിവേചനം?!

പക്ഷേ വീട്ടിൽ കാര്യം സീരിയസായി.

എൻറെ ദുശീലം നിർത്താൻ ചർച്ചകൾ നടന്നു. എനിക്ക് നല്ല വീക്ക് കിട്ടാത്തതിന്റെ കുഴപ്പമാണെന്നും ചന്തിക്ക് നല്ല പെട പെടച്ചാൽ ഇനിയിവൻ ജീവിതത്തിലേ പെടുക്കത്തില്ലാന്നുമുള്ള സിദ്ധാന്തം മൂത്ത പെങ്ങൾ എടുത്തിട്ടത് അപ്പൻ ആദ്യമേ തള്ളിക്കളഞ്ഞു. മൂത്രമൊഴിപ്പ് കുട്ടികളുടെ മൗലിക അവകാശമാണെന്നും നല്ല തലയുള്ളവന്മാർ  ഭരണഘടനയിൽ അതിനുള്ള പ്രൊവിഷൻ കൊടുത്തിട്ടുണ്ടെന്നും എന്നാൽ അത് നോക്കീം കണ്ടും, സ്ഥലകാല ബോധത്തോടെ ചെയ്യണം എന്നുള്ളതാണ് സുപ്രധാനമെന്നും അപ്പൻ വിധിച്ചു.

അമ്മയുടേ തത്വം വേറൊന്നായിരുന്നു. ചെറുക്കൻ രാത്രി ഒറ്റയ്ക്കാ കിടക്കാക്കുന്നത്.   വല്ല ഭൂതത്തെയോ, പ്രേതത്തെയോ ചങ്ങലമാടനെയോ കണ്ട് പേടിച്ച് പെടുക്കുന്നതായിരുക്കും. അതിന് എന്തേലും പ്രതിവിധി ചെയ്യണം.

"എന്തോ പ്രതിവിധിയാ?"  അപ്പൻ ചോദ്യം പൊതുസഭയിൽ ഉന്നയിച്ചു.  അമ്മ അതിന് ഉത്തരവും നൽകി.

"മൂത്ത പെണ്ണ് അവൻറെ കൂടെ കിടക്കട്ടെ.  ഒരു കൂട്ട് കിട്ടുമ്പോൾ ചെറുക്കന്റെ പേടിയൊക്കെ മാറും"

അമ്മയുടെ ഐഡിയ എല്ലാവരും പാസ്സാക്കിയപ്പോൾ മൂത്തപെങ്ങൾ മാത്രം ഇടം തിരിഞ്ഞുനിന്നു.

"എനിക്ക് മേല..  കെടന്ന് പെടുക്കുന്നവന്റെ കൂടെക്കിടക്കാൻ"

ഇനി നിർബന്ധിച്ചാൽ ഞാൻ പെട്ടീം കിടക്കയുമെടുത്ത്  എവിടേലും പോയിക്കളയും എന്നൊരു ധ്വനിയിലാണ് പെങ്ങൾ അത് പറഞ്ഞത്.  എന്നാൽ അപ്പൻറെ സുപ്രീംകോടതി വിധിയ്ക്കുമുന്നിൽ  അപ്പീലില്ലാത്തതിനാൽ പെങ്ങൾ ഗോവിന്ദ.  ഇതെല്ലാം കേട്ട് പോലീസ്സ്റേഷനിൽ തേങ്ങാ മോഷണത്തിന് പിടിച്ചുകൊണ്ടിരുത്തിയ പ്രതിയെപ്പോലെ ഞാൻ ആ പൊതുസഭയിൽ തലകുനിച്ചിരുന്നു.

"ദാണ്ടേ... അപ്പനോട് തറുതല പറയുന്നോ പെണ്ണെ..?" അമ്മ സുദർശന ചക്രമായ കൈ അടിക്കാനെന്ന മട്ടിൽ ഒന്നോങ്ങി. അതോടെ പെങ്ങൾ ഒതുങ്ങി.

അങ്ങനെ ഭാഗ്യഹീനയായ പെങ്ങൾ പേടിച്ചുതൂറി എന്ന ഹോളോഗ്രാം ചാർത്തപ്പെട്ട എൻറെ കൂടെ രാത്രി കിടക്കാൻ വിധിക്കപ്പെട്ടു.  'ഈ വീട്ടിൽ വന്നു പിറന്നപ്പോളേ തലവിധി കോഞ്ഞാട്ടയായതാ' എന്ന മുറുമുറുപ്പോടെ "അങ്ങോട്ട് നീങ്ങിക്കെടക്ക് ചെറുക്കാ" എന്ന ചൊറിഞ്ഞ വർത്തമാനവും പറഞ്ഞ് ആ ഹതഭാഗ്യ പുതപ്പും തലയിണയും ഒക്കെ കെട്ടിപ്പെറുക്കി എൻറെ കട്ടിലിൽ വന്നുകിടന്നു.

ഇതൊക്കെ കണ്ട അനിയൻ "ഡാ.. കിടന്നുപെടുപ്പാ.." എന്ന് എന്നെ വിളിച്ച് കളിയാക്കി.  മൂടോടെ ചൊറിഞ്ഞുവന്ന ഞാൻ അവനെ ചവിട്ടിക്കൂട്ടാനുള്ള ദേഷ്യത്തോടെ നിന്നു. വലിയ പാപത്താൽ കയ്യും കാലും ബന്ധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ 'മോനെ ഞാൻ കാണിച്ചു തരാമായിരുന്നു'  എന്നൊരു ആത്മഗതവും നടത്തി.  അല്ലേൽ തന്നെ ഈ ഏടാകൂടം വീട്ടിൽ ആഗതനായ ശേഷമാണ് അമ്മയുടെ ചൂടേറ്റുള്ള എൻറെ കിടപ്പ് നിന്നത്.  എനിക്ക് കിട്ടേണ്ട എല്ലാ സൗഭാഗ്യങ്ങളും തട്ടിയെടുക്കാൻ  സ്വർഗത്തിൽ നിന്നും നേരിട്ട് കെട്ടിയിറക്കികൊണ്ടുവന്നതാണ് ഈ മൊതലിനെ എന്നാണ് അമ്മപറഞ്ഞേക്കുന്നത്.

അമ്മയുടെ നിഗമനം ശരിവയ്ക്കുന്ന മാതിരിയായിരുന്നു പിന്നീടുള്ള ദിവസങ്ങൾ.  പെങ്ങളുടെകൂടെ കിടപ്പുതുടങ്ങിയ ഞാൻ മാന്യനായി. എൻറെ ദുഃശീലം മാറിയതിൽ സഹോദരിക്ക് സന്തോഷം ഉണ്ടായെങ്കിലും ഈ മരമാക്രിയെ എത്രനാൾ കൂടി ഇനി സഹിക്കണം എന്ന ഉറപ്പില്ലായ്മകാരണമാകും ഇടയ്ക്കിടെ എൻറെ കാലിലും കയ്യിലും ചന്തിക്കും ഞുള്, പിച്ച്, മാന്തൽ എന്നിങ്ങനെ ഒതുക്കത്തിൽ തരാൻ പറ്റിയ  നാടൻ മർദ്ദനമുറകൾ പ്രയോഗിക്കാൻ തുടങ്ങി.

ദൈവസഹായത്താൽ അമ്മയെ സഹായിക്കാൻ പെങ്ങൾ സ്‌കൂളിൽപോക്ക് നിർത്തിയതാണ്.  ഇളയ പിള്ളേരൊക്കെ ആയിക്കഴിഞ്ഞപ്പോൾ ഒരു ദിവസം സ്‌കൂളിൽപോകാൻ തയ്യാറായി നിന്ന ആ വിദ്യാർത്ഥിനിയോട് കല്ലേൽ പിളർക്കുന്ന ഒരു കൽപന അമ്മ പുറപ്പെടുവിച്ചു.

"പെണ്ണേ, നാളെതൊട്ട് നീ സ്‌കൂളിൽ പോണ്ട.  ഇവിടെ വീട്ടിൽ ഇളയത്തുങ്ങളെ ഒക്കെ നോക്കി നില്ല്.  എനിക്കിവിടെ എല്ലാംകൂടി മേല. തറ പറ പോലും നേരെചൊവ്വേ എഴുതാൻ അറിയാത്ത നീ ചുമ്മാ തേരാപ്പാരാ സ്‌കൂളെന്നുപറഞ്ഞ് പോയി എന്തോ കുന്തം ഒണ്ടാക്കാനാ?  ചുമ്മാ സാറമ്മാരെകൊണ്ട് പറയിപ്പിക്കാതെ ഇവിടെങ്ങാനം അടങ്ങിയൊതുങ്ങി വീട്ടുപണിയും ചെയ്തോണ്ടിരി"

തൻറെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് പെങ്ങൾ അന്നുമുതൽ പുസ്തകമെന്ന ആയുധം താഴ്ത്തിവച്ച്  സ്‌കൂളുമായും സാറന്മാരുമായുമുള്ള വെടിനിർത്തൽ കരാറിൽ ഒപ്പിട്ടു.

അതോടുകൂടി തൻറെ കഷ്ടകാലം ആരംഭിച്ചു എന്നാണ് പെങ്ങളുടെ മതം. കുറഞ്ഞപക്ഷം  ജില്ലാകളക്ടർ എങ്കിലും ആകേണ്ട തന്നെ ബാലവേലയും, മനുഷ്യത്വ ധ്വംസനവും നടത്തി ജീവിതം കോഞ്ഞാട്ടയാക്കി. അപ്പോളാണ്  കൂനിന്മേൽ കുരു എന്നപോലെ എൻറെ തീരാരോഗം മാറ്റാൻ നിയോഗിക്കപ്പെട്ടത്.  മംഗളം വാരികയിലെ 'വിധിയുടെ ബലിമൃഗങ്ങൾ' എന്ന കോളത്തിൽ തൻറെ കഥകൂടി ഉൾപ്പെടുത്തണം എന്ന ചിന്തയിലാണ് പെങ്ങൾ കൂടെകിടപ്പെന്ന ത്യാഗം അനുഷ്ടിക്കാൻ വന്നത്.

സംഗതി കുഴപ്പമില്ലാതെ കുറേദിവസം കഴിഞ്ഞുപോയി. എനിക്ക് രോഗശാന്തി കിട്ടിയപ്പോൾ തനിക്ക് വിടുതലും കിട്ടും എന്ന്  കൂടെകിടക്കാൻ വന്ന  ത്യാഗി സ്വപ്നം കണ്ടുകൊണ്ടിരുന്ന ഒരു ദിവസമാണ് ആ അത്യാഹിതം വലിയൊരു ദുരന്തമായി വന്നു ഭവിച്ചത്!!

ആ ദിവസം സൂര്യൻ കിഴക്ക് വെള്ളകീറുമ്പോൾ ഞാൻ കണ്ണുകീറി നോക്കി.  തോട്ടിലെവിടയോ കിടക്കുന്ന ഒരനുഭൂതി. വരാലും, പരൽമീനും, മുഷിയും, വട്ടാനും ഒക്കെ ദേഹത്തൂടെ കേറി നടക്കുന്നുണ്ടോ എന്ന് സ്വയം ചോദിച്ചുകൊണ്ട് എണീറ്റപ്പോൾ  ആ ദുരന്തസത്യം ഞാൻ മനസ്സിലാക്കി.

മൂഷിക ചെറുക്കൻ വീണ്ടും മൂഷിക ചെറുക്കാനായി!

പഞ്ചമാ, പാതകാ... പരിസരബോധം വീണ ഞാൻ സംഭവം ആരേലും അറിയും മുമ്പ് മെല്ലെ എണീറ്റു.   രാത്രിയുടെ ഏതോ ഭീകരയാമത്തിൽ അറിയാതെ കട്ടിലിൽ ഇറിഗേഷൻ നടത്തിയിരിക്കുന്നു! ഒരു ചെറിയ പാളിച്ച കാണിച്ച് കൂർക്കം വലിച്ച് അയ്യോപാവം മട്ടിൽ കിടക്കുന്ന സഹോദരി ഉണർന്നാൽ മണ്ഡോദരിയാകും. പിന്നെ നല്ല ഒന്നാന്തരം വയനാടൻ ആയോധനമുറ എന്റെമേൽ പ്രയോഗിക്കാൻ സാധ്യതയുമുണ്ട്.  അവിടെനിന്ന് ഒതുക്കത്തിൽ രക്ഷപ്പെട്ട് കുരുമുകളും, ഉപ്പുംകൂട്ടി തയ്യാറാക്കിയ ഉമിക്കരിയെടുത്ത് ഇടതുകൈയിൽ നിക്ഷേപിച്ച്  വടക്കേമുറ്റത്തുപോയിനിന്ന് പല്ലുതേപ്പ് എന്ന പുണ്യകർമ്മം ഞാനങ്ങ് ചെയ്യാൻ തുടങ്ങി. ആ കർമ്മത്തിനിടയ്ക്കാണ് വീട്ടിനുള്ളിൽ കലാനിലയത്തിൻറെ 'രക്തരക്ഷസ്സ്' നാടകം കാളിനടക്കുംപോലെ അലയും വിളിയും മുഴങ്ങിയത്.

തൻറെ പുതപ്പും, തലയിണയും, പായും എല്ലാം ജലസേചനം നടത്തി നശിപ്പിച്ച ഞാനെന്ന സാമദ്രോഹിക്ക് കിട്ടുന്ന അനുഗ്രഹവചസ്സുകളാണത്. അമ്മയും അതിൻറെ പക്ഷംപിടിച്ച് കൂടെക്കൂടി. അപ്പോൾ ബീഡിനിർമ്മിതിയിൽ സ്വയം പര്യാപ്തത നേടിയ അപ്പൻ സെൽഫ് മേഡ് ബീഡിയും പുകച്ച് അമ്മയുടെ നേരെ തിരിഞ്ഞു.

"ഇവളെ കൂടെകിടത്തിയാൽ കെടന്നുപെടുപ്പ് നിക്കും എന്ന്  നീയല്ലിയോ കോണദോഷിച്ചെ? ഇപ്പൊ അനുഭവിച്ചോ... വേഗം ചെന്ന് പൊതപ്പും പായും കഴുകിയിട് പെണ്ണേ"  പകുതി അമ്മയോടും പകുതി സഹോദരിയോടും ആക്രോശിച്ച് അപ്പൻ അരിശംതീർത്തു.

ഇങ്ങനെ അപ്പൻ മൂപ്പിച്ചുനിൽക്കുമ്പോൾ ആണ് അക്കരയിലെ ഉണ്ണിച്ചായൻ അതുവഴി വന്നത്.  ഇനിയിപ്പോൾ ഈ മാരണവും എൻറെ കുറ്റം പറയാൻ കൂടുമല്ലോ എന്ന ചിന്തയിൽ ഞാൻ വെട്ടപെടാതെ പാത്തുനിന്നു.  വീടിനകത്തുനിന്നും വിളിക്കാൻ പാകത്തിൽ സെൻസർ ചെയ്ത വാക്കുകൾ അപ്പോളും ഉയർന്നുകൊണ്ടേയിരുന്നു.  ഇത്തിരി കഴിഞ്ഞപ്പോൾ ചീത്തവിളി, പുതപ്പും പായും എല്ലാം പേറി അലക്ക് കല്ലിന്റെ അടുത്തേക്ക് നടന്നുപോകുന്നതും കണ്ടു.

കാര്യം മണത്തറിഞ്ഞ ഉണ്ണിച്ചായന് അന്നത്തേക്കുള്ള വിഷയമായി. മുണ്ട് ചുരച്ചുകയറ്റി നല്ല ഒന്നാന്തരം പാളകരയുള്ള അണ്ടർവയറിന്റെ തുഞ്ചവും കാണിച്ച് ഉണ്ണിച്ചായൻ തുടങ്ങി.

"എൻറെ പൊന്നപ്പാപ്പാ ... ഇതൊക്കെ എല്ലായിടത്തും നടക്കുന്നതല്ലിയോ.  ഇതിനൊക്കെ മരുന്നുണ്ടല്ലോ.  ഇവനല്ല ഇവൻറെ കീച്ചിപ്പാപ്പ പെടുപ്പ് നിർത്താനുള്ള വഴി ഉണ്ട്... ഉണ്ണിപ്പാനോടാ കളി"  ഇതും പറഞ്ഞ് ഉണ്ണിച്ചായൻ തിണ്ണയ്ക്ക് പ്രതിഷ്ഠിച്ചു.  ഇനിയിപ്പോ വീട്ടീന്ന് നല്ല ഒന്നാന്തരം, വെറ്റില, പാക്ക്, ചുണ്ണാമ്പ് ഒക്കെ പൊതിഞ്ഞുള്ള ഒന്നൊന്നര മുറുക്കാനും മുറുക്കിയിട്ടേ പോകൂ.  മൊന്തയിൽ നിന്ന് വെള്ളം വായിലൊഴിച്ച് കുലുക്കിത്തുപ്പി അമ്മായിട്ട കട്ടൻ കാപ്പിയും കുടിച്ച് അപ്പനോടും അമ്മയോടും രഹസ്യമായി എന്തൊക്കെയോ ഉണ്ണിച്ചായൻ പറയാനും തുടങ്ങി.  ഞാൻ പാത്തുനിൽക്കുന്ന സ്ഥലം വരെ എത്താനുള്ള റേഞ്ച് ഇല്ലാത്ത വാക്കുകളെ പക്ഷേ അവരുടെ ആംഗ്യവിക്ഷേപം കൊണ്ട് മനസ്സിലാക്കാൻ ഞാൻ ശ്രമം നടത്തി.  പിൽകാലത്ത് ദൂരദർശനിൽ ഞായറാഴ്‌ച ഉച്ചക്ക് ഒരുമണിക്ക് വന്നിരുന്ന വാർത്ത മനസിലാക്കിയെടുക്കുന്നതിനേക്കാൾ ആയാസകരമായൊരു പ്രക്രിയയായിരുന്നു അത്.

ചുളുവിന്  കിട്ടിയ മുറുക്കാൻ അണ്ണാക്കിലേക്ക്  ഉന്തിക്കേറ്റി ഉണ്ണിച്ചായൻ രഹസ്യചർച്ച തുടർന്നുകൊണ്ടേയിരുന്നു.

ഞാൻ  പോയി ചാഞ്ഞുകിടന്ന വല്യപറങ്കാവിന്റെ കൊമ്പിൽകയറിയിരുന്നു. പിന്നെ കൂലങ്കഷമായി ആലോചിച്ചു.  നിന്നുപോയ എൻറെ ദുഃശീലം എങ്ങിനെയാണ് ഇന്ന് വീണ്ടും തുടങ്ങിയത്?  ഞാൻ രാത്രിയിലേക്കൊന്ന് റീവൈൻഡ് ചെയ്തുനോക്കി.  ഉറങ്ങാൻ കിടന്നത് ഓർമയുണ്ട്. പിന്നെ എന്താണ് സംഭവിച്ചത്?

ഞാൻ അതാ ഒരു സ്വപ്നം കാണുന്നു. നയന മനോഹര സ്വപനം.

സ്‌കൂളിൽ ഉച്ചയ്ക്ക് മണിയടിച്ചു.  ഈച്ചക്കൂട് പൊട്ടിയപോലെ പിള്ളേർ പുറത്തേക്ക് പൊട്ടിത്തെറിച്ചു. ബെല്ലടിച്ചാൽ ഞങ്ങൾ ആൺകുട്ടികൾ ആദ്യം ചെയ്യുന്നത് സ്‌കൂളിനടുത്തുള്ള തമ്പിസാറിന്റെ പറമ്പിൽ പോയി നമ്പർ വൺ സാധിക്കുക എന്നതാണ്. സ്‌കൂളിന് സ്വന്തമായി മൂത്രപ്പുരയുണ്ടെങ്കിലും മുറ്റത്തെ മുല്ലയ്‌ക്ക് മണമേ ഉള്ളു എന്നതിനാൽ, കുട്ടൻപിള്ളയുടെ കടത്തിണ്ണയിൽ കിടക്കുന്ന പട്ടിപോലും കാലുപൊക്കി 'ഇന്നാ പിടിച്ചോ' എന്നമട്ടിൽ അവിടെച്ചെന്ന് പെടുക്കാൻ അറയ്ക്കും. പിന്നെ ഇതൊക്കെ ഞങ്ങൾ ആൺകുട്ടികൾക്ക് തുറന്ന അന്തരീക്ഷത്തിൽ അനുവദിച്ച് തന്നിട്ടുള്ള അവകാശമാണെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തമ്പിസാറിന്റെ തെങ്ങിൻ ചോട്ടിൽ ഈ യൂറിയ അഭിഷേകം ഞങ്ങൾ ഇടതടവില്ലാതെ നടത്തിപോരുന്നത്.

ഈ ചടങ്ങ്  നിർവഹിക്കുന്നത് ഗ്യാങ്ങായിട്ടാണ്. അപ്പോൾ അതിൽ പലതരം നൂതന സാങ്കേതിക വിദ്യകളും ഞങ്ങൾ  പ്രയോഗിഗമാക്കാറുണ്ട്. അതിലൊന്നാണ് ഇഗ്ളീഷ്-മലയാളം അക്ഷരമാലയുടെ പുനർനിർമ്മാണം.  ഇഗ്ളീഷിന് ആനമൊട്ട വാങ്ങുന്ന എനിക്ക് എപ്പോളും മലയാളം അക്ഷരം ആണ് കിട്ടാറുള്ളത്.  ബിജുവിനും, സജിക്കും, ബിനുവിനും ഒക്കെ സ്ഥിരം ഇഗ്ളീഷ് അക്ഷരങ്ങളും.  അവരൊക്കെ അതിവേഗം ഒന്നോ രണ്ടോ അക്ഷരം വരച്ചുകഴിയുമ്പോളും  നാരായംകൊണ്ട് മലയാളം അക്ഷരം വളച്ചുപുളച്ച് എഴുതാൻ  കഷ്ടപെടുകയായിരിക്കും ഈ ഞാൻ. രണ്ടോ മൂന്നോ തീപ്പെട്ടികമ്പ് വച്ചപോലുള്ള ആംഗലേയ അക്ഷരങ്ങൾ  ഈസിയായി അവർ എഴുതുമ്പോൾ ഞാൻ 'അ' യും 'ഇ' യും ഒക്കെ ഉണ്ടാക്കാൻ പാടുപെടുകയായിരുക്കും.  ഇതിനിടയ്ക്ക് നമ്മുടെ വാട്ടർ സപ്പ്ളെ അങ്ങ് നിലച്ചുംപോകും.  സത്യം പറയാമല്ലോ, മലയാള അക്ഷരങ്ങൾ ഇത്ര കോമ്പ്ലിക്കേറ്റഡ് ആയി കണ്ടുപിടിച്ചവരെയൊക്കെ കിട്ടിയാൽ അപ്പോൾ ചവിട്ടിക്കൂട്ടാനുള്ള ദേഷ്യമുണ്ടാകും.

അങ്ങനെ സ്വപ്നത്തിൽ തമ്പിസാറിന്റെ തെങ്ങിൻചോട്ടിൽ മൂത്രിക്കാൻ പോയ ഞങ്ങൾ നിരനിരയായി നിന്ന് കൃത്യനിർവഹണം നടത്തിയപ്പോൾ സത്യത്തിൽ അത് സംഭവിച്ചത് എൻറെ കട്ടിലിൽ ആയിരുന്നു.  വേനലിൽ പെയ്ത മഴപോലെ ഞാനുണ്ടാക്കിയ മലയാള അക്ഷരങ്ങൾ പെങ്ങളുടെ പുതപ്പ് വലിച്ചെടുത്തു.

ഈ ഒടുക്കത്തെ സ്വപ്നം കാണൽ കാരണം ഇന്നിപ്പോൾ വീട്ടിൽ കേറാൻ മേലാത്ത അവസ്ഥയായല്ലോ പുണ്യവാളച്ചാ!  ടിക്കറ്റില്ലാതെ സിനിമ കാണുന്ന പോലെയുള്ള സ്വപ്നം കാണലിനെ അന്ന് ഞാൻ ദുർവാസാവ് കണക്കെ ശപിച്ചു.  എവിടെയൊക്കെയോ കലാകാരന്മാരും, ശാസ്ത്രജ്ഞന്മാരും സ്വപ്‌നങ്ങൾ കണ്ട് ഏതാണ്ടൊക്കെയങ്ങ് മറിച്ചു എന്നാ പറയ്യുന്നത്. സ്വപ്നം കാണൂ, കണ്ടുപിടുത്തം നടത്തൂ എന്നൊക്കെയാണ്  വെപ്പ്.  ഇവിടെ നമ്മൾ വല്ല സ്വപ്‌നവും കണ്ടാൽ കട്ടിൽ ചോരും!

രാത്രി കിടക്കുന്നതിന് മുമ്പ് മുരളി ഡാക്കിട്ടറുടെ കഷായം രണ്ട് ഔൺസ് കുടിച്ചാൽ ഇത് മാറുമോ ആവോ?  വീട്ടിലെ പശുവിനും, പട്ടിക്കും, ആടിനും ഒക്കെ എന്തൊരു സുഖമാ. എവിടെവേണേലും പോകാം. എവിടെ വേണേലും സാധിക്കാം.  നമുക്കൊക്കെ ഒരു കൈയബദ്ധം പിണഞ്ഞാൽ എന്താ പുകില്?!

ഗഹനമായ ചിന്തകൾക്കൊടുവിൽ പറങ്കാവിൽനിന്നും ഞാൻ ഊർന്നിറങ്ങി വന്നപ്പോളേക്കും അപ്പൻറെ ഒന്നുരണ്ട് തൊറുപ്പ്  ബീഡിയും, അമ്മയുടെ രണ്ട് മുറുക്കാനും, ഒരു കട്ടൻകാപ്പിയും വീടിന് നഷ്ടം വരുത്തി ഉണ്ണിച്ചായൻ സ്ഥലം കാലിയാക്കി പോയിരുന്നു.  പക്ഷേ ഉണ്ണിച്ചായൻ മൊതലും പലിശയും കൂട്ടിച്ചേർത്ത് എനിക്കിട്ടൊരു എട്ടിന്റെ പണി തന്നാണ് പോയത്.

"എൻറെ പൊന്നപ്പാപ്പോ .. നമ്മുടെ ദേവീക്ഷേത്രത്തിലെ ഉത്സവം അല്ലിയോ വരുന്നേ.  താലപ്പൊലിയും മേളവുമായി കൊറേ ആനകളും വരുമല്ലോ.   അതിൽ ഏതേലും ആനപാപ്പാന് ഇച്ചിരി വാട്ടീസ് മേടിച്ച് കൊടുത്ത് ചെറുക്കനെ നമുക്ക് ആനേടെ കാലിന്റെ കീഴെക്കൂടെ ഒന്ന് നടത്താം. അതോടെ അവൻറെ ഒടുക്കത്തെ കെടന്നുപെടുപ്പ് തീരും"

എൻറെ സൗഭാഗ്യങ്ങൾ തട്ടിയെടുത്തവനാണെങ്കിലും അനിയൻ ആണ് ഈ ഇന്റലിജൻസ്‌ സീക്രട്ട് എനിക്ക് പാസ് ചെയ്തത്.

എൻറെ ദേവീ... !!?? എൻറെ  അകവാളുവെട്ടി, ഞെട്ടിത്തരിച്ചു. . ആനേടെ കാലിനിടയിൽ കൂടി നടത്താനോ? എന്നെ?!!

എനിക്ക് തുള്ളപ്പനി പിടിക്കാൻ ഇനിയെന്തുവേണം? ആനേടെ മരത്തടിപോലുള്ള കാലുകൊണ്ട് ചവിട്ടേറ്റ് ചാകാനാണോ എൻറെ വിധി?  ദേവീക്ഷേത്രത്തിൽ ഭരണി കാർത്തിക ഉത്സവം നടത്തുന്ന ഉത്സവ കമ്മറ്റിക്കാരെയും, ഉണ്ണിച്ചായനെയും ഞാൻ മനസാ പ്രാകി. നെറ്റിപ്പട്ടം കെട്ടി, തുമ്പികൈ നീട്ടി തലയും കുലുക്കി നിൽക്കുന്ന ഗജകേസരികളെ മനസ്സിൽ കണ്ട് അപ്പോൾ ഞാൻ  അവിടെ  മൂത്രമൊഴിക്കും എന്ന സ്ഥിതിയിലായി.

"പോന്നവഴിക്ക് ഉണ്ണിച്ചായൻ തോട്ടിൽ ഉരുണ്ടടിച്ച് വീഴണേ" ഞാൻ തലയിൽ കൈവച്ച് പ്രാർത്ഥിച്ചു.

ഉത്സവത്തിന് ഇനി നാല്  ദിവസം മാത്രമേ ബാക്കിയുളൂ.  ഇത് ഒരുപക്ഷെ എൻറെ അവസാന ഉത്സവം ആയിരിക്കും. അടുത്ത ഉത്സവത്തിന് ഭിത്തിയിലെ പടമായിത്തീരും എന്നൊക്കെ കണക്ക് കൂട്ടി മൊത്തത്തിൽ എനിക്ക് ആധിയായി.

രാത്രി.

അമ്മയുടെ വിധി ഫലവത്താകാതെ വന്നതിനാൽ  എൻറെ കിടക്കവിട്ട് പെങ്ങൾ പോയി ഞാൻ ഒറ്റയ്ക്കായി.   ഈശോ മറിയം യൗസേപ്പേ വിളി പോരാഞ്ഞ് സർവ്വമാന പുണ്യവാളന്മാരെയും വിളിച്ച് ഞാൻ ഉറങ്ങാൻ കിടന്നു.

അന്നും ഞാൻ ടിക്കറ്റില്ലാത്ത സിനിമയായ സ്വപ്‌നം കണ്ടു.  അമ്പലത്തിലെ ഉത്സവത്തിന് ഓലയും മടലും ഒക്കെ ചകചകാന്ന്  ചവച്ച് തിന്നിട്ട് നിരന്നു നിൽക്കുന്ന കൊമ്പനാനകൾ.  അതിൻറെ കാലിനിടയിലൂടെ പേടിച്ച് വിറച്ച് നടക്കുന്ന ഞാൻ!  അത് കണ്ട് നിർവൃതിയടയുന്ന അപ്പനും അമ്മയും അവരുടെ ചാരെ, പൂഞ്ഞാർ നൃത്തഭാവനിലെ ശകുനിപോലെ ഞെളിഞ്ഞ് നിൽക്കുന്ന ഉണ്ണിച്ചായനും.  വെടിക്കെട്ട്,  നാഗസ്വരം,  വെച്ചുവാണിഭക്കാരുടെ ബഹളം, ചുക്കുകാപ്പിക്കരന്റെ കണ്ടത്തിലെ മാക്രിപോലെയുള്ള 'ചുക്കാപ്പി... ചുക്കുകാപ്പി' എന്ന ഞരക്കം. അയ്യോ.. അതാ ആന എന്നെ ചവിട്ടുന്നു!!

"അമ്മേ ... ഓടിവായോ...!!"

അലറിക്കൊണ്ട് ഞാൻ ഞെട്ടിയെണീറ്റു.

വീട്ടിൽ മണ്ണെണ്ണ വിളക്ക് തെളിഞ്ഞു. അമ്മ ഓടിവന്നു. അപ്പനോടിവന്നു.  അനിയൻ വാ പൊളിച്ച് നിന്നു.  എല്ലാവരുടെയും മുന്നിൽ അരണ്ടവെളിച്ചത്തിൽ ഇതികർത്തവ്യമൂഢനായി ഞാനിരുന്നു.
*********

ആ വർഷവും പതിവുപോലെ ഭരണി കാർത്തിക തിരുനാൾ ഉത്സവം ദേവീക്ഷേത്രത്തിൽ തകർത്തു.  ആന, അമ്പാരി, വളകച്ചവടം, മസാലകപ്പലണ്ടി, വെടിക്കെട്ട്, മുച്ചീട്ട്, കുലിക്കികുത്ത്, വാറ്റുചാരായ വിൽപന,  ലക്ഷ്മി തിയേറ്ററിൽ തുണ്ടുപടത്തിന്റെ  സ്‌പെഷ്യൽ ഷോ എന്നുവേണ്ട പതിവുപോലെ ഉത്സവം കെങ്കേമമായി.

ആ വർഷത്തെ ഉത്സവംകൊണ്ട് എൻറെ വീടുനുണ്ടായ നേട്ടം എൻറെ കിടന്നുപെടുക്കൽ എന്ന രോഗം പൂർണമായും മാറി എന്നതാണ്.

എന്നെ ആരും ആനയുടെ കീഴെക്കൂടെ നടത്തിയില്ല. എന്നെ പേടിപ്പിക്കാൻ ഉണ്ണിച്ചായനിട്ട നമ്പരായിരുന്നു അത്.  അതിനുശേഷം ആനയെന്നല്ല ഗണപതിയെപ്പോലും കണ്ടാൽ എൻറെ നാച്ചുറൽ വാട്ടർ സപ്ലൈ സിസ്റ്റം പ്രവർത്തനം നിലയ്ക്കുന്ന ഗതിയായി.   ഉറക്കത്തിലോ ഉണർവിലോ ആനയെ കാണരുതേ എന്ന പ്രാർത്ഥനയോടെ ഞാൻ ദിനങ്ങൾ തള്ളിനീക്കി.

അങ്ങനെ തടിപിടിക്കാനും, ഉത്സവത്തിന് നെറ്റിപ്പട്ടം ഒക്കെ കെട്ടി കഴപോലെ കാഴ്ചക്കാരെ നോക്കി കുണുങ്ങി കുണുങ്ങി നിൽക്കാനും മാത്രമല്ല,  ആനയെക്കൊണ്ട് ആർക്കുമറിയാത്ത ഇത്തരം ഗുണങ്ങൾ കൂടി ഉണ്ടെന്നുള്ള സത്യം നമ്മുടെ വിദ്യാർത്ഥികൾക്ക് പാഠ്യവിഷയത്തിൽ ഉൾപെടുത്തേണ്ടതാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, ദേവീക്ഷേത്രത്തിലെ ശ്രീദേവിക്കും, ഉണ്ണിച്ചായനും കൈകൂപ്പി നന്ദി നല്ലനമസ്കാരം അർപ്പിച്ചുകൊണ്ട്,  എന്റെ ഈ 'ഒന്നാം നമ്പർ' കഥ അവസാനിപ്പിക്കുന്നു.

Monday, February 19, 2018

എലിക്കെണിയിൽ വീണ മാനേജർ

നിയമപരമല്ലാത്ത മുന്നറിയിപ്പ് :
ഈ കഥ തലതെറിച്ച മാനേജർമാർ കേൾക്കരുത്, വായിക്കരുത്. അനുസരണക്കേട് കാണിച്ചാൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നതല്ല.

മാനേജരായിക്കഴിഞ്ഞാൽ എന്തുമാകാം എന്നൊരു വിചാരം പല സാറന്മാർക്കും ഉണ്ട്.  കൂടെ ജോലിചെയ്യുന്നവന്മാരെ ഒക്കെ പാഠം പഠിപ്പിക്കുവാനും, കഠിന നിയമങ്ങൾ ഉണ്ടാക്കുവാനും പിന്നെ പലർക്കും മുട്ടൻ പണി കൊടുക്കുന്നതിനുമാണ് താൻ ഇലോകത്ത് അവതരിച്ചിരിക്കുന്നത്  എന്നൊരു രീതി, യേത്?  എന്നാൽ ഈ മാരണങ്ങൾ വിചാരിക്കുന്നില്ല ഈ കൊടുക്കുന്ന പണിയൊക്കെ കൊല്ലത്ത് മാത്രമല്ല കൊച്ചിയിലും  തിരികെകിട്ടുമെന്ന്.

കൊച്ചിയിൽ ഇമ്മിണി വല്യ ഒരു കേന്ദ്രസർക്കാർ സ്ഥാപനത്തിലെ മൂത്ത മാനേജർഎലിക്കെണിപോലൊരു സംഭവത്തിൽ വീഴുകയും ട്രിപ്പീസുകളിക്കാരന്റെ കളികളിച്ചതുമായ കഥായാണിത്.

ആരും കൊടുക്കാതെ സ്വയം വാങ്ങിക്കൂട്ടിയ പണി.  അതിനാൽ പ്രിയപ്പെട്ടവരേ, സഹപ്രവർത്തകർക്ക് കൊടുക്കാനായി ഓലപ്പടക്കം മുതൽ ആറ്റംബോംബ് വരെ ശേഖരിക്കുന്നവരേ, നിങ്ങൾ സൂക്ഷിച്ചുകൊള്ളുവിൻ.  എട്ടിന്റെ പണി നിങ്ങളുടെ ചാരെയുണ്ട്.

1993-കാലം.  മധ്യതിരുവതാംകൂറിലെ ഓരോണംകേറാമൂലയിൽ നിന്നും ഞാൻ അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് എന്ന സ്ഥാപനയിൽ അപ്രന്റീസായി അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലെത്തി.  എന്റെ ആഗമനത്തിനു പിന്നിൽ ഇൻറർവ്യൂ ബോർഡിന്റെ നോട്ടപ്പിശകോ, ആരുടെയോ ഗുരുത്വദോഷമോ ആണോ എന്നുള്ളത്  ഇന്നും തർക്കവിഷയമാണ്.

കൊച്ചി കണ്ടാൽ അച്ചി വേണ്ടാ എന്ന് നമ്മുടെ ഓണംകേറാമൂലയിലൊക്കെ പറയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് അന്നെനിക്ക് പിടികിട്ടി.  എന്താ പവ്വറ്?  എന്താ സിറ്റി?  'ഞങ്ങ, നിങ്ങ' എന്നീ രാജകീയപദങ്ങളും, ദേശീയ ഭക്ഷണമായ പുട്ടും മീൻകറിയും, പുട്ടും പോത്ത് കറിയും എന്നുവേണ്ടാ, അമ്പലമുകളിൽ എത്തിയ ഞാൻ കൊച്ചിൻ റിഫൈനറിയും, എഫ്. എ. സി. റ്റിയും  ഒക്കെ രാത്രിയിൽ കണ്ടപ്പോൾ ഇവിടെ ജെമിനി സർക്കസ്, ഭാരത് സർക്കസ് ഇത്യാദി വല്ലതും വന്നതാണോ എന്ന മട്ടിൽ അങ്ങ് നിന്നുപോയി.  അങ്ങനെ 'നുമ്മ' കൊച്ചിയിൽ എത്തപ്പെട്ട് അത്ഭുതപരതന്ത്രനായി നിന്ന എനിക്ക് പോസ്റ്റിങ്ങ്‌ കിട്ടിയത്  അഡ്‌മിനിസ്ട്രേഷനിലും (P & A) വെൽഫെയർ ഓഫീസിലും ഒക്കെയാണ്.

P & A-യിൽ ഒന്ന് രണ്ട്‍ സർവ്വാധിപതികൾ ഉണ്ടായിരുന്നതിൽ പ്രധാനിയായിരുന്നു ശിവരാമൻ സാർ.  ഞാൻ എച്ച്. ഒ. സി. യിൽ ജോയിൻ ചെയ്യുന്നതിന് ഒന്ന് രണ്ട് മാസംമുമ്പ് നടന്ന ഇന്റർവ്യൂവിൽ എന്നെ വേവുവെള്ളം കുടിപ്പിച്ച മഹാനാണിത്.  "തനിക്ക് ഒരു പരീക്ഷയ്ക്കും ഫസ്റ്റ്, സെക്കൻഡ് ക്ളാസുകൾ ഒന്നും കിട്ടുകേല്ലേ?"  എന്ന ചങ്കെകൊള്ളുന്ന ചോദ്യമാ അന്ന് ഈ മഹാൻ എന്നോട് ചോദിച്ചത്.  പത്താം ക്ലാസ്സിലും ഹയർസെക്കണ്ടറിക്കും ആരുടെയോ മുജ്ജന്മ സുകൃതത്തിന് ജയിച്ചുകയറിവന്ന എന്നോടാ ഇമ്മാതിരി ചൊറിയുന്ന ചോദ്യം ചോദിക്കുന്നെ? ഈ ജയത്തിനുതന്നെ എനിക്ക് അവാർഡ് തരണം എന്ന് ചിന്തിച്ചു നടക്കുമ്പോളാ ഒരുമാതിരി മറ്റേടത്തെ ചോദ്യം.

കമ്പനിയിൽ ശിവരാമൻ സാറിന്റെ മുന്നിലോക്കെ ഒന്ന് നിവർന്നു നിൽക്കാൻ  കീഴ്‌ജീവനക്കാർക്ക് പുളിക്കും.  അങ്ങനെ സർവ്വപ്രതാപിയായി കഴിഞ്ഞ സമയത്താണ്  ആരോ ചെയ്ത എമണ്ടൻ കൂടോത്രം പോലെ  സാറിന് ഈ അക്കിടിപറ്റിയത്.

P & A യോട് ചേർന്ന് ഒരു ചെറിയ മീറ്റിംഗ് റൂം ഉണ്ട്.  ഒരുദിവസം സാറിന് ഇരുന്ന ഇരുപ്പിൽ വെളിപാടുണ്ടായപോലെ മീറ്റിങ്ങ് റൂം ഒന്ന് ചെക്കുചെയ്യണം എന്ന ബോധം ഉണ്ടാവുകയും, അവിടെ ചെന്ന് എന്തെങ്കിലും മുട്ടൻ കുറ്റം കണ്ടുപിടിച്ച് ഓഫീസിൽ തേരാപാരാ നടക്കുന്ന പണിക്കാരെയോ, വാളികളിച്ചു നടക്കുന്ന ഫോട്ടോകോപ്പി മെഷീന്റെ ഇൻ ചാർജ്ജ് ഫ്രാൻസിസ് ചേട്ടനെയോ തന്തക്കും തള്ളയ്ക്കും വിളിക്കാം എന്ന മനോരാജ്യത്തിൽ കഥാനായകൻ മീറ്റിങ്ങ് റൂമിൽ  എത്തിച്ചേർന്നു.

അപ്പോൾ ഏതോ മീറ്റിങ്ങ് കഴിഞ്ഞ്  റൂം കാലിയടിച്ച് കിടക്കുകയാണ്.  ഇനി വൈകിട്ട് ഓഫീസ് അടയ്ക്കുന്നതിന് മുമ്പ് മാത്രമേ അടയ്ക്കുകയുള്ളു.

ഈ മീറ്റിങ്ങ് റൂമിന്റെ താക്കോലാധികാരിയായ ഫ്രാൻസിസ് ചേട്ടൻ ഗുണനപ്പട്ടിക അറിയാത്തവൻ കണക്കുക്ലാസ്സിൽ പോകുന്നപോലെയാണ് ജോലിക്ക് വരുന്നത്.  എല്ലാ മാസവും കൃത്യമായി ശമ്പളം വാങ്ങണം എന്നതിൽ മാത്രം നല്ല കൃത്യനിഷ്‌ഠയുള്ള മഹാൻ.  ആരേലും കയ്യോ കാലോ പിടിച്ച് പറഞ്ഞാൽ ഫോട്ടോകോപ്പി, സൈക്ളോസ്റ്റൈൽ ഒക്കെ  എടുത്തുകൊടുക്കും.  മൂപ്പിച്ച് വരുന്നവനോട് 'പോനാൽ പോകട്ടും പോടാ' രീതി.  ഈ മുരട്ടുകാള സ്വഭാത്തിന് എന്താണ് കാരണം ഒരു ഇന്റലിജൻസ്‌  അന്വേഷണത്തിൽ  ഞാൻ കണ്ടുപിടിച്ചതാകുന്നു.

കമ്പനി പണിയാൻ അമ്പലമുകളിലുള്ള സ്ഥലമൊക്കെ സർക്കാർ ഏറ്റെടുക്കുമ്പോൾ, സ്ഥലം നഷ്ടപ്പെടുന്നവർക്ക് കമ്പനിയിൽ ജോലികൊടുത്തുകൊള്ളാം എന്ന ഉറപ്പിന്റെമേൽ കിട്ടിയ ജോലിയാണിത്. അതായത് സ്ഥലവാസികൾക്ക് ഒരുപണികൊടുത്ത് കമ്പനിപ്പണിക്കെടുത്തു എന്ന് സാരം.  തൻറെ വീടിരുന്ന സ്ഥലത്ത് സർക്കാർ കേറി നാശകോശമാക്കി കമ്പനി പണിഞ്ഞതിന്റെ ഓർമ്മ ചേട്ടായിക്ക് വരുന്നതും ആ ചൊരുക്ക് പ്രകടിപ്പിക്കുന്നതും ആരേലും 'പണി പണി' എന്ന് പറയുമ്പോഴും മാത്രമാണ്.

P & A സിംഹം ശിവരാമൻ സാർ എത്തിയപ്പോൾ  റൂം തുറന്ന് കിടക്കുകയാണല്ലോ (ഫാൾട്ട് നമ്പർ വൺ).  അകത്തേക്ക് കയറി മൊത്തത്തിൽ ഒന്ന് നോക്കി. ഫാനിൽ പൊടി പിടിച്ചിരിക്കുന്നു (ഫാൾട്ട് നമ്പർ ടു).  ബോർഡിൽ ഓഞ്ഞ കൈയക്ഷരത്തിൽ ആരോ എഴുതിയത് ഇതുവരെ മായിച്ചിട്ടില്ല (ഫാൾട്ട് നമ്പർ ത്രീ).  എഴുതിയതിൽ വല്ല സ്‌പെല്ലിംഗ് മിസ്റ്റേക്കും ഉണ്ടോ? (എവിടെ? നേരാവണ്ണം വായിക്കാൻ പറ്റിയിട്ടുവേണ്ടേ സ്പെല്ലിംഗ് !).  ഹോ.. ഇപ്പോൾ വന്ന് നോക്കിയത് കാര്യമായി.  അരമണിക്കൂർ കഴിഞ്ഞേങ്ങാനം വന്നിരുന്നേൽ ആരേലും വന്ന് ഇതൊക്കെ ശരിയാക്കുകയും ചീത്തവിളിക്കാനുള്ള അവസരം നഷ്ടമാവുകയും ചെയ്തേനെ.  അങ്ങനെ കഥാനായകൻ തെറിവിളിക്കാനുള്ള റോമെറ്റിരിയൽ ഒക്കെ തപ്പികൂട്ടി നിൽക്കുമ്പോളാണ് ആ അപകടം സംഭവിച്ചത്.

ലോകത്തോട് മുഴുവൻ വെറുപ്പുള്ള മുഖവുമായി ഫ്രാൻസിസ് ചേട്ടൻ അതുവഴി ആഗതനായി.  വന്ന വഴിയിൽ നോക്കുമ്പോൾ ആണ്ടടാ നമ്മുടെ മീറ്റിങ്ങ് റൂമിന്റെ കതക് തുറന്ന് കിടക്കുന്നു!  ഇതിപ്പോ ഇപ്പോളായാലും വൈകിട്ടായാലും ഞാനല്ലാതെ ഇവിടുത്തെ ഒരു മറ്റേമോൻമാരും വന്ന് മീറ്റിങ്ങ് റൂം പൂട്ടില്ലല്ലോ എന്ന കഠിന ചിന്തയുമായി, കർമ്മനിരതനായ  അദ്ദേഹം മീറ്റിംഗ് റൂമിന്റെ  കഥകടച്ചങ്ങ് പൂട്ടി!

കതകിന് പുറത്ത് കടകട ശബ്ദം കേട്ടെങ്കിലും മാനേജർ മൈൻഡ് ചെയ്തില്ല.  അടുത്ത ഒരുകുറ്റം കൂടി കണ്ടുപിടിക്കാൻ നിൽക്കുമ്പോളാ കടകട ശബ്‌ദം?

അൽപം കഴിഞ്ഞ് തൻറെ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി തിരികെ ഇറങ്ങുമ്പോളാണ് താൻ ബന്ധനസ്ഥനായ അനിരുദ്ധൻ ആയ കാര്യം അദ്ദേഹം അറിയുന്നത്.

എന്ത് ചെയ്യും?

ഇനി ഈ കതക് തുറക്കണമെങ്കിൽ അടുത്ത മീറ്റിങ്ങ് വരണം. മാനേജരാണെകിലും അതോർത്തപ്പോൾ അകവാൾ വെട്ടി.  പത്മവ്യൂഹത്തിൽ അഭിമന്യു പെട്ടപ്പോൾ ആ പാവംപിടിച്ചവന് എന്ത് തോന്നിക്കാണും?  അതുതന്നെ നമ്മുടെ മാനേജരദ്യത്തിനും തോന്നി.  കതകിന് ഒന്നുരണ്ട് തട്ട് കൊടുത്തു. നോ രക്ഷ.  നേരുബുദ്ധിക്ക് പറഞ്ഞാൽ മാനേജരുടെ ആ നിൽപ്പ് കുമാരനാശാനോ മറ്റോ കണ്ടിരുന്നെങ്കിൽ 'ചിന്താവിഷ്ടനായ മാനേജർ' എന്ന മനോഹര ഖണ്ഡകാവ്യം ഓൺ ദ സ്‌പോട്ടിൽ പിറന്നേനെ.

കാലക്കേട് എന്നല്ലാതെ എന്തുപറയാൻ?  താനൊരു എലിക്കെണിയിൽ പെട്ടപോലായിപ്പോയി എന്ന് മാനേജർക്ക് മനസ്സിലായി.  ആരുടേയും ഒരനക്കവുമില്ല.  ഓഫീസ് സമയം കഴിയാറായി.  എല്ലാവരും കെട്ടും കിടക്കയുമെടുത്ത് പോകാൻ റെഡിയാകുമ്പോൾ മാനേജരെ നോക്കാൻ ആർക്ക് സമയം.  P&A പുലിക്കുട്ടി മീറ്റിങ്ങ് റൂമിൽ പൂട്ടപ്പെട്ട വിവരം അറിയാതെ ഓരോരുത്തരും ഇറങ്ങിത്തുടങ്ങി.

ദൈവമേ!  എല്ലാവരും പോയിക്കഴിഞ്ഞാൽ എന്തുചെയ്യും?  എലിക്കെണിയിൽ പെട്ട സാറിൻറെ നെഞ്ചിടിപ് വർധിച്ചു.  വർഷങ്ങളായി വിയർപ്പ് എന്തെന്നറിയാത്ത സാറിനെ വെട്ടിവിയർക്കാൻ തുടങ്ങി. ഒന്നലറി വിളിച്ചാലോ? തൊണ്ടയിൽ നിന്നും ശബ്‌ദം പുറത്തുവരുന്നില്ല.  മാത്രവുമല്ല, ഒരു മാനേജർ ആകുമ്പോൾ ഇച്ചിരി അഭിമാനം ഒക്കെയില്ലേ? ചുമ്മാ ചാളമേരിയെപ്പോലെ കിടന്ന് കാറിവിളിക്കാൻ ഒക്കുമോ? ഒരു  അന്തസ്സും ഗുഡ്‌വില്ലും വേണ്ടേ?  പക്ഷേ ഒച്ചയെടുക്കാതിരുന്നാലോ?  ചുരുക്കം പറഞ്ഞാൽ, നമ്മുടെ ശിവരാമൻ സാർ കൂട്ടിലിട്ട വെരുകിനെപ്പോലെയോ, ഏതാണ്ട് കളഞ്ഞുപോയ അണ്ണാനെപ്പോലെനിൽപ്പായി.

രക്ഷപെടാൻ എന്താണൊരു വഴി?  കൂലങ്കഷമായി ആലോചിച്ചാലോച്ച് മാനേജർ താക്കോൽ പഴുതിലൂടെ പുറത്തേക്ക് നോക്കി. ഓഫീസ് ഏകദേശം കാലിയായിക്കഴിഞ്ഞു.  ഇനിയിപ്പോൾ അലറിവിളിച്ചാൽ പോലും ആരുകേൾക്കാൻ?  കതകിന് ഒന്നുരണ്ട് തട്ട്, ചവിട്ട്  എന്നിങ്ങനെ തൻറെ അഭിമാനത്തിൻറെ പരിധിക്കകത്തുള്ള കൈകാൽ ക്രിയകൾ ഒക്കെ ചെയ്തുനോക്കി.

ഫ്രാൻസിസ് പോയിട്ടുണ്ടാകില്ല.  ഓഫീസ് ഒക്കെ ഒന്ന് പരിശോധിച്ച് അവസാനം മാത്രമേ അയാൾ പോകൂ.  പക്ഷേ തന്നെ അകത്തിട്ട് പൂട്ടി ഫോട്ടോകോപ്പി മെഷീൻറെ അടുത്തുപോയിരിക്കുന്ന ആ കാലമാടന് അറിയില്ലല്ലോ എലിക്കെണിയിൽ താൻ കിടക്കുന്ന കാര്യം.  അല്ലെങ്കിൽ തന്നെ പുറത്ത് പ്ളാന്റിന്റെയും, വന്നുപോകുന്ന ടാങ്കറുകളുടെയും ശബ്ദകോലാഹലങ്ങൾ തന്നെ ഒരു പൂരത്തിനുള്ളതുണ്ട്.

സത്യമായും പെട്ടുപോയി!   എന്തൊരു ദുർവിധി?  പദവിയും പത്രാസും എല്ലാം അഴിച്ച്‌വച്ച് ഒരുദിവസം രാത്രി മുഴുവൻ ഈ മുറിയിൽ കിടക്കേണ്ടിവരുമോ?

അപ്പോളാണ് P & A യിലേക്കുള്ള വെന്റിലേഷൻ സാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്.  ആ ഹോളിൽ കൂടി ഏന്തിവലിഞ്ഞ് നോക്കിയാൽ ഒരു പക്ഷേ P & A കാണാൻ പറ്റും.  ഒന്നൊച്ചയെടുത്താൽ ഫ്രാൻസിസ്  ശ്രദ്ധിച്ചേക്കാം.

പക്ഷേ വെന്റിലേഷനിലേക്ക് എത്താൻ തനിക്ക് ഉയരമില്ലല്ലോ.  അതിന് പോംവഴി ആ ബുദ്ധിരാക്ഷസൻ കണ്ടെത്തി.  മീറ്റിങ്ങ് ടേബിൾ വലിച്ച്, വലിച്ച് അവിടേക്ക് കൊണ്ടുവന്നു.  അതിന്റെ പുറത്ത് ഒരു കസേര എടുത്തിട്ട് വെന്റിലേഷനിൽ തല എത്തിച്ചു.  ആഹാ! കിട്ടിപ്പോയി. ഒരുമാതിരി കാക്ക സംശയം വരുമ്പോൾ തല ചരിച്ച് നോക്കുന്നപോലെ P & A യിലേക്ക് ആ മാന്യദേഹം പ്രതീക്ഷയുടെ പൊൻകിരണങ്ങളോടെ ഒരു നോട്ടം നോക്കി.

ഒള്ളത് പറയാലോ, ഡിപ്പാർട്ട്മെന്റ് അധിപൻ  ശിവരാമൻ സാർ മീറ്റിങ്ങ് റ്റേബിളിന്റെ പുറത്ത് കസേരപ്പുറത്ത് കേറി നിൽക്കുന്ന ആ നിൽപ്പ് കണ്ടാൽ, പെറ്റതള്ളപോലും പൊറുക്കത്തില്ല.

സാർ നോക്കുമ്പോൾ ആണ്ടടാ, നമ്മുടെ ഫ്രാൻസിസ് ചേട്ടൻ ചാരിയിരുന്ന്  കൂർക്കം വലിച്ചുറക്കമാണ്.  ഓഫീസിൽ ഇരുന്നുറങ്ങുന്ന ആ നായിന്റെമോനെ ചെന്ന് ചവിട്ടിക്കൂട്ടാനുള്ള ദേഷ്യം നമ്മുടെ എലിക്കെണിയിലെ സാറിന് ഉണ്ടായി എന്നത് സത്യമാണെങ്കിലും ഇവനെ ഒന്ന് വിളിച്ചുണർത്തി കതക് തുറന്ന് പുറത്തുകടക്കണമല്ലോ എന്ന ചിന്തയിൽ സാർ പതിയെ വിളിച്ചു "എടോ ഫ്രാൻസിസ് ..ടോ ഫ്രാൻസിസ് "

ട്രിപ്പീസ് കളിക്കാരെപ്പോലെ നയാഗ്ര വെള്ളച്ചാട്ടത്തിനു മുന്നിൽ വലിച്ചുകെട്ടിയ കമ്പിയിൽ ഗൗളി ഭിത്തിയിൽ പറ്റിപ്പിടിച്ച് നിൽക്കുന്നപോലെ നിന്ന്  മാനേജർ വിളിക്കുമ്പോൾ സത്യത്തിൽ സാറിൻറെ ഉള്ളിൽ പേടിയുണ്ടായിരുന്നു.  കസേരതെറ്റിയെങ്ങാനം താഴെ വീണാൽ, ധിം തരികിട തോം.

ചെകുത്താനും കടലിനും ഇടയിലെ നിൽപ്പ് എന്ന് പറയുന്നത് ഇത്തരം അവസ്ഥയ്ക്കാണ്.

"എഡോ ഇങ്ങോട്ട് നോക്കെടോ... ഇങ്ങോട്ട്..."  ഇത്തവണ ഇത്തിരികൂടി ഒച്ചത്തിലാണ് സാർ വിളിച്ചത്. അത് കേട്ട് ഫ്രാൻസിസ് ഉറക്കത്തിൽനിന്നും ഞെട്ടി ഉണർന്നു. സൈക്ളോസ്റ്റൈൽ മെഷീനിൽ ഒന്ന് നോക്കി.  എവിടെനിന്നാണ് ശബ്ദം?  നാലുപാടും നോക്കി.  ഒരുതരം അപായമണി മുഴങ്ങിയ പോലെ!

"എടോ ... ഇങ്ങോട്ട് നോക്കാൻ..."  ശിവരാമൻ സാർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത് ഇത്തവണ ഫ്രാൻസിസ് ചേട്ടായി നന്നായി കേട്ടു.  നാലുപാടും തലവെട്ടിച്ച് നോക്കി.  അർത്തുങ്കൽ പുണ്യവാളാ! അന്തരീക്ഷത്തിൽ നിന്നുമാണല്ലോ നിലവിളി കേൾക്കുന്നത്. ഇനിയിപ്പോ വല്ല ഭൂത പ്രേത പിശാചുക്കളും?   പ്ളാൻറ് പണിക്കിടെ ആരോ മരിച്ചുപോയിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്... അതുവല്ലതും?!  P & A കാലിയായി ഒരുത്തനും ഇവിടില്ലതാനും.

"എടോ .. ഇങ്ങോട്ട്.... എടോ.. ഇത് ഞാനാ ശിവരാമൻ സാർ.."

മുകളിലോട്ട് നോക്കിയ ഫ്രാൻസിസ് ചേട്ടായി ഇത്തവണ ശബ്ദം വന്ന സ്ഥലം കണ്ടുപിടിച്ചു. ദൈവമേ.. ഇയാളീ അന്തരീക്ഷത്തിൽ കേറി എന്നാ ഉണ്ടാക്കാൻ നിൽക്കുവാ?!!  ഇതിനി വല്ല പ്രേതവുമാണോ?  എല്ലാം ഇട്ടെറിഞ്ഞേച്ച് പ്രാണനുംകൊണ്ട് ഓടാനാ ഫ്രാൻസിസിന് ആദ്യം തോന്നിയത്.

"എടോ വേഗം വന്ന് കതക് തുറക്ക്..."

അപ്പോളേക്കും ഫ്രാൻസീസിന് ലൈറ്റ് കത്തി. കർത്താവെ!  ഇയാളെ അകത്തിട്ടാണോ ഞാൻ മീറ്റിങ്ങ് റൂം പൂട്ടിയത്?  ഇതിപ്പോ ഇതിയാന്റെ പരിപ്പിളകി കാണുമല്ലോ.  ഇതും ചിന്തിച്ച്  പോക്കറ്റിൽനിന്ന് താക്കോലുമെടുത്ത് ഫ്രാൻസിസ്  ചെന്ന് മീറ്റിങ്ങ് റൂമിന്റെ കതക് തുറന്നു.

അതിരാവിലെ കോഴിക്കൂട് തുറക്കുമ്പോൾ മുട്ടി, മുട്ടിനിന്ന കോഴികൾ പുറത്തേക്ക് ചാടിയിറങ്ങും പോലെ മാനേജർ സാർ അകത്തുനിന്നും പുറത്തേക്ക് ഒറ്റച്ചാട്ടം!

മീറ്റിങ്ങ് റൂമിനകത്തേക്ക് നോക്കിയ ഫ്രാൻസിസ് ചേട്ടൻ നല്ല ഇഗ്ളീഷ് സിനിമയിലൊക്കെ രക്ഷപെടാൻ നായകന്മാർ ചെയ്യുന്നതിന് തത്തുല്യമായ കലാപരിപാടികൾ ശിവരാമൻ സാർ ചെയ്തുവച്ചിരിക്കുന്നത് കണ്ട് അതുഭുതപ്പെടുകയും,  കൈകൊണ്ട് മെയ് ചൊറിയാത്ത ഇയാൾ നല്ല കട്ടയ്ക്ക് പണിഞ്ഞിട്ടുണ്ടല്ലോ എന്നോർത്ത് ഉള്ളിൽ ചിരിച്ചുപോവുകയും ചെയ്തു.

ഇതിപ്പോ ശിവരാമൻ സാർ രക്ഷപെട്ടതോടെ കഥ അവസാനിച്ചു എന്ന് കരുതി നിർത്താൻ വരട്ടെ.  കഥയുടെ മെയിൻ ട്വിസ്റ്റ് ഇനിയാണ്.  അതുകൊണ്ട്  ജാഗരൂകരായി തന്നെ മുന്നോട്ടുപോവുക.

തൻറെ ക്യാബിനിലേക്ക് പോയിരുന്ന ശിവരാമൻ സാറിന് ഫ്രാൻസിസ് ചേട്ടായി നല്ലൊരു ചായ കാന്റീനിൽ ഓർഡർ ചെയ്യുകയും വെള്ളം കുടിക്കാൻ കൊണ്ടുകൊടുക്കുകയും ചെയ്‌തു. എന്നിട്ട് ഭയഭക്തി ബഹുമാനത്തോടെ ചോദിച്ചു.

"അല്ല സാറേ, മീറ്റിങ്ങ് റൂമിൽ ഒന്ന് പറഞ്ഞുമച്ച് പോകാമായിരുന്നില്ലേ?"

തന്നെയിട്ട് പൂട്ടിയിട്ടിട്ട് ഇപ്പോൾ ഈ ചോദ്യംചോദിക്കുന്ന മാന്യദേഹത്തിനെ സാർ ഒന്ന് നോക്കി. എടുത്താൽ പൊങ്ങാത്ത തെറിവിളിക്കണമെന്നുണ്ട്. പക്ഷെ തന്നെ ആപത്തിൽനിന്നും രക്ഷിച്ചതും ഇയാൾ തന്നെയല്ലേ? മനസ്സേ, ശാന്തമാവുക.

"എത്ര നേരമായി ഞാൻ കെടന്ന് വിളിക്കുവാ... തനിക്കൊന്നും ചെവിയും കേൾക്കത്തില്ലല്ലോ"

'ഇനി രക്ഷപ്പെടുത്തിയ എൻറെ തോളിലോട്ട് വന്ന് കേറിക്കോ' എന്ന് മനസ്സിൽ ചിന്തിച്ച് ചേട്ടായി തിരിച്ച് ചോദിച്ചു.

"എൻറെ പൊന്നു സാറേ, മരത്തേൽ കേറുമ്പോലെ നിന്ന് ഇത്രമാത്രം കാറിവിളിക്കണ്ട വല്ല കാര്യവും ഉണ്ടോ?"

"പിന്നെന്തോ ചെയ്യുമെടോ?"  തലവഴിയും കാണിച്ചേച്ച് ഒരുമാതിരി മറ്റേടത്തെ ചോദ്യം ചോദിക്കുന്ന കീഴ്‌ജീവനക്കാരനോട് മാനേജർക്ക് ചൊറിഞ്ഞുകേറിവന്നു.

ഫ്രാൻസിസ് ചേട്ടായി മൂരി ഒന്ന് നിവർത്തി. എന്നിട്ട് തുടർന്നു.

"എന്തോ ചെയ്യുമെന്നോ?  എൻറെ പൊന്നുസറെ, നല്ല ഒന്നാന്തരം ടെലഫോൺ അല്ലിയോ അവിടെ മീറ്റിങ്ങ് റൂമിൽ വച്ചേക്കുന്നേ, അതെടുത്തൊന്ന് കറക്കി കുത്തി 106, 107 വിളിച്ചാൽ P & A യിൽ നിന്നും ആരേലും വരത്തില്ലാരുന്നോ?!! ചുമ്മാ ഏണി ചാരിവച്ച്  മരത്തേൽ കേറുംപോലെ കസേര മേശപ്പുറത്ത്  കേറ്റിവച്ച് വെന്റിലേഷനിൽ കൂടി തലയിടണോ ??!"

മാനേജർ ഒന്ന് ഞെട്ടി.  കാര്യം സത്യമാണ്.  മീറ്റിങ്ങ് റൂമിൽ ഫോൺ അപ്പ്രൂവ് ചെയ്ത കൊടുത്തതും താനാണ്. എന്നിട്ട് ആപത്തുവന്നപ്പോൾ അതൊന്ന് ഓർക്കാനുള്ള ബുദ്ധി തോന്നിയില്ല.

"സാറെ, ഇവിടുള്ള കൊച്ചുപിള്ളേർക്കുപോലും ഈ എക്സ്റ്റൻഷൻ നമ്പർ അറിയാമല്ലോ...  പിന്നെ സാറിനെന്തോ പറ്റി?"

പണിക്കാരനെ ചീത്തവിളിക്കാൻ ഓങ്ങിനിന്ന മാനേജർ വടിയായി.  തൻറെ മുന്നിലിരുന്ന ഗ്ലാസ്സിലെ വെള്ളം ഒറ്റവലിക്ക് സാർ കുടിച്ചുതീർത്തു.

തിരികെ തൻറെ മുറിയിലേക്ക് നടന്നുപോകുമ്പോൾ ഫ്രാൻസിസ് ചേട്ടൻ ഇങ്ങനെ ആത്മഗതം ചെയ്‌തു. "മാനേജരാണ് ഇത്തിരി മൂളയുണ്ട് എന്നൊക്കെയാ ഞാൻ വിചാരിച്ചെ,  ഇതിപ്പോ ഒരുമാതിരി മന്ദബുദ്ധികളെപ്പോലെ ആയല്ലോ... നാട്ടുകാരെ മൊത്തം തന്തക്ക് വിളിക്കാൻ എന്നാ മൂച്ചാ, ആപത്ത് വരുമ്പോൾ കോമൺ സെൻസ് യൂസ് ചെയ്യാനാ ഇവർക്കൊക്കെ പാട്."

പിറ്റേദിവസം P & A മുതൽ കാന്റീൻ വരെ ഈ കഥ പരന്നു.   ആരാണ് അതിനു പിന്നിലെന്നും, ബി.ബി.സി-യും, സി.എൻ.എൻ-നും കൂടി ഒന്നിച്ചെങ്ങനെ പ്രവർത്തിച്ചെന്നും ഞാൻ ആർക്കും പറഞ്ഞുതരേണ്ട കാര്യം ഇല്ലല്ലോ.

അങ്ങനെ അപ്രന്റീസ്‌ ആയ ഈ എളിയവന്റെ കാതുകളിൽ ഈ കഥ വന്നെത്തുകയും പതിറ്റാണ്ടുകൾക്ക് ശേഷം ആർക്കെങ്കിലും ഉപകാരപ്പെടട്ടെ എന്ന നല്ല ഉദ്ദേശത്തോടെ  നിങ്ങളിലെത്തിക്കുകയും ചെയ്ത്, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ മന്ത്രവും ചൊല്ലി ഈ എലിക്കെണി കഥ പറഞ്ഞവസാനിപ്പിക്കുന്നു.

ഗുണപാഠം:
1) ഏത് ആപത്‌ഘട്ടത്തിലും നിങ്ങൾ നിസ്സാരർ എന്ന് കരുതുന്നവർ രക്ഷയ്ക്ക് എത്തിയേക്കാം.
2) ഒരു പണികിട്ടുമ്പോൾ പാനിക്കാകാതെ ഇത്തിരി കോമൺസെൻസ് ഉപയോഗിക്കാൻ ശീലിക്കുക.

Friday, February 16, 2018

കളഞ്ഞുപോയ പാസ്സ്‌പോർട്ട്

ഒരുപാട് മറക്കാനാകാത്ത അനുഭവങ്ങൾ നമ്മുടെയെല്ലാം പ്രവാസ ജീവിതത്തിലുണ്ട്.  മുന്നോട്ടുള്ള പ്രയാണത്തെ വെള്ളവും വെളിച്ചവുമേകി വളർത്തുന്നത് ആ അനുഭവപാഠങ്ങൾ തന്നെയാണ്.

നിസ്സാരമെന്ന് നമ്മൾ തള്ളിക്കളയുന്നതുപോലും,  ഒരു വലിയ കൈപ്പിഴയായി മാറി പ്രശ്നങ്ങളിൽ കൊണ്ടുചെന്നെത്തിക്കും എന്ന് സുജിത്തിന്റെ ഈ കഥ ഓർപ്പിച്ചുകൊണ്ടിരിക്കുന്നു.  എന്നെയും, ഇനി നിങ്ങളെയും.

എന്നത്തേയും പോലെ അന്നും ഓഫീസിൽ തിരക്കിൻറെ മേളപോലുള്ള ദിവസം.  പരാതിയും പരിഭവവും ഒട്ടുമില്ലാതെ കൂടപ്പിറപ്പുപോലെ അടുത്തിരിക്കുന്ന കമ്പ്യൂട്ടറും പ്രിന്ററും, പ്രിന്ററിന്റെ നാഡികളിലൂടെ പായുന്ന കമാൻഡുകളും നിശബ്ദത ഭേദിക്കുന്ന പകൽ. അപ്പോളാണ് നാട്ടിൽനിന്നും വന്നൊരു  ഫോൺകോൾ മൂലം  എൻറെ ക്യാബിനിലേക്ക്  ഓടികിതച്ച്  എൻജിനീയർ സുധാകരൻ  വന്ന് നിന്നത്.

"നമ്മുടെ സുജിത്തിന് ഒരബദ്ധം പറ്റി.."

ആ വരവിന്റെ ഗതികണ്ട ഞാൻ ആകാംഷ നിറച്ച മുഖമുയർത്തി നോക്കി. കാര്യമെന്താണെന്ന് സുധാകരൻ പറയുമുമ്പേ ആ മുഖത്ത് നിറഞ്ഞ് നിന്ന ഭീതി എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.

പെട്ടെന്ന് എൻറെ ചിന്ത സുജിത്തിലേക്ക് നീണ്ടു. ഒരു മാസത്തെ അവധിക്ക് നാട്ടിൽ പോയതാണ്. ഒരുവർഷത്തെ കഠിനാധ്വാനത്തിനു ശേഷം, സ്വന്തം കുടുംബത്തോടൊത്ത് ഒരു മാസം സന്തോഷത്തോടെ എല്ലാ പ്രവാസിയെയും പോലെ അവധി ആഘോഷിക്കാൻ സ്വപ്നത്തേരിലേറി പോയ ആളാണ്.

"എന്തുപറ്റി?" ഞാൻ തിരക്കി.

സുധാകരൻ എനിക്കെതിരെയുള്ള കസേരയിൽ ഇരുന്നു. ശ്വാസഗതി ഒന്ന് ശാന്തമാക്കി.

"സുജിത്തിന്റെ പാസ്സ്‌പോർട്ട് നാട്ടിലെവിടെയോ കളഞ്ഞുപോയി..!"

എന്ത്? പാസ്സ്‌പോർട്ടോ?  എന്നിലേക്ക് അത്ഭുതം തിരമാലപോലെ  ഇരച്ചുകയറി.  അവധിക്ക് പോയ ആളുടെ പാസ്പോർട്ട് കളഞ്ഞുപോവുയോ?

പത്തുവർഷത്തിൽ കൂടുതൽ ഓഫീസിൽ ഈ ജോലിചെയ്തിട്ടും ഒരിക്കലും ഉണ്ടാകാത്ത ഒരനുഭവം. മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി. പതിയിരുന്നൊരു അപശകുനം സടകുടഞ്ഞെണീറ്റപ്പോലെ.

സംഭവം സീരിയസ്സാണ്.  സുധാകരൻ എൻറെ മുഖത്തേക്ക് നോക്കി.

"ഇന്ന് രാവിലെയാണ് പാസ്പോര്ട്ട് കാണാതായ വിവരം അറിഞ്ഞത്. രാവിലെമുതൽ അന്വേഷിക്കാൻ ഒരിടമില്ല.  ഇനിയെന്ത് ചെയ്യും?"

ഉത്തരമില്ലാത്ത ചോദ്യം. ഞാൻ നെടുവീർപ്പിട്ടു.  ഒരുപാട് പ്രതിസന്ധികൾ ഓഫിസിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതുപോലൊരെണ്ണം....?

എനിക്കും സുധാകരനും ഇത്ര സംഭ്രമം ഉണ്ടായെങ്കിൽ സുജിത്തിനും കുടുംബത്തിനും എത്രമാത്രം ആയിരിക്കും?   രണ്ട് ദിവസം കഴിഞ്ഞ് ദുബായിലേക്ക് തിരികെ വരേണ്ടതാണ്.  പാസ്പോർട്ടില്ല, വിസയുമില്ല.  ജോലിപോലും തുലാസിൽ തൂങ്ങുന്ന അവസ്ഥ.

ചിന്തിച്ച് നിൽക്കാൻ സമയമില്ല.  വേഗം കമ്പനി എച്ച്. ആറിൽ അറിയിക്കണം. ഇനി ചെയ്യേണ്ട കാര്യങ്ങൾ അവർ പറയുംപോലെ പറഞ്ഞ് ചെയ്യിക്കണം. എന്തായാലും സുജിത്തിന്റെ ഉടനെയുള്ള വരവ് മുടങ്ങും.

ഞാൻ എച്ച്. ആർ മാനേജരെ വിളിച്ചു. അധികം മുഖവുരകൂടാതെ കാര്യങ്ങൾ അവതരിപ്പിച്ചു. "ഓ മൈ ഗോഡ് !" മാനേജർ ആദ്യം തന്നെ പറഞ്ഞ വാക്കുകൾ എന്നിലൊരു പ്രകമ്പനം ഉണ്ടാക്കി.  സംഗതിയുടെ ആഴവും പരപ്പും ആ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായി.  മാനേജർ പറഞ്ഞത് ഞാൻ ശ്രദ്ധയോടെ കേട്ടശേഷം, ലൈൻ കട്ടാക്കി ഞങ്ങൾ സുജിത്തിനെ വിളിച്ചു.

"പാസ്സ്‌പോർട്ട് കിട്ടിയോ?" ഞാൻ ചോദിച്ചു.

"ഇല്ല" സുജിത്തിന്റെ ദയനീയ മറുപടി.  അപ്പോൾ ഇനി ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ധരിപ്പിച്ചു.  തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പാസ്സ്‌പോർട്ട്  മിസ്സിംഗ് റിപ്പോർട്ട് നൽകണം. അവരുടെ അന്വേഷണവും റിപ്പോർട്ടും കിട്ടിയശേഷം  പാസ്സ്‌പോർട്ട് അപേക്ഷ നൽകണം.  പുതിയ പാസ്സ്‌പോർട്ട് കിട്ടിയശേഷം കമ്പനിയെ അറിയിക്കണം. അപ്പോൾ കമ്പനി അടുത്ത നടപടിയെടുക്കും.

ദിവസങ്ങളും, ആഴ്ചകളും ചിലപ്പോൾ മാസങ്ങളും എടുത്തേക്കാവുന്ന നീണ്ട നടപടിക്രമങ്ങൾ. പ്രൊജക്ടിൽ പണി പാരമ്യത്തിലാണ്.  ഒരു സൂപ്പർവൈസറുടെ അഭാവം വലുതാണ്.

ഞാനും സുധാകരനും സുജിത്തിനെ കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി.  മറുതലയ്ക്കൽ എന്ത് പറയണം എന്തുചെയ്യണം എന്നറിയാതെ അയാൾ നിൽക്കുകയാണ്.

അധികം വികാരാധീനനായിട്ടോ, ക്ഷോഭം പ്രകടിപ്പിച്ചിട്ടോ കാര്യമില്ല. വരാനുള്ളത് വന്നു.  ഇനി തന്മയത്വത്തോടെ കാര്യങ്ങൾ ചെയ്യുക. ആപത്തിൽനിന്നും കരകയറുക.

നിശബ്‌ദനായി മറുതലയ്ക്കൽ നിന്ന സുജിത്തിനോട് നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞ് ഞങ്ങൾ ഫോൺ വച്ചു.

പ്രവാസിക്ക് പാസ്പോർട്ട് എന്നത് വെറുമൊരു യാത്രാരേഖ മാത്രമല്ല. അവൻറെ ജീവിതമാണ്. അവൻറെ അന്നമാണ്. അവനെയും അവൻറെ കുടുംബത്തെയും തീറ്റിപ്പോറ്റി സമൃദ്ധിയുടെ നല്ലനാളുകളിലേക്ക് നയിക്കുന്ന ആധാരമാണ്.  നാട്ടിൽ പോകുമ്പോൾ ഹെഡ്ഡോഫീസിൽ നിന്നും വരുന്ന പാസ്സ്‌പോർട്ട് സഹപ്രവർത്തകർക്ക് കൊടുക്കുമ്പോൾ ആ കണ്ണുകളിലെ തിളക്കം ഞാൻ വായിച്ചെടുത്തിട്ടുണ്ട്.  അതിൽ വിസ അടിക്കുമ്പോളും, ക്യാൻസൽ ചെയ്യുമ്പോളും ഉണ്ടാകുന്ന ഹൃദയത്തുടിപ്പുകളുടെ ആഴം ഞാൻ തൊട്ടറിഞ്ഞിട്ടുള്ളതുമാണ്.  തള്ളക്കിളിയെയും കുഞ്ഞുങ്ങളെയും കൂട്ടിലിരുത്തി തീറ്റതേടി പോകുന്ന അച്ഛൻകിളിയെപ്പോലെയോ, കടലമ്മയുടെ കനിവ് തേടി ആഴക്കടലിലേക്ക് ഭാര്യയെയും കുഞ്ഞുങ്ങളെയും വീട്ടിലിരുത്തി പോകുന്ന മുക്കുവനെപ്പോലെയോ ആണ് ഓരോ ശരാശരി  പ്രവാസിയും.  നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന കുടുംബം. പാസ്സ്‌പോർട്ട് വാങ്ങി നാട്ടിലേക്കവർ പോകുമ്പോളും അവധി കഴിഞ്ഞ് തിരികെ വരുമ്പോളും ആ മുഖങ്ങളിൽ മിന്നിമായുന്ന വികാരങ്ങൾ വിയർപ്പിന്റെയും, വിശപ്പിന്റെയും, സ്നേഹത്തിന്റെയും, കരുതലിന്റെയും കൂട്ടിയോചിപ്പിക്കലിന്റെ നേർത്ത നൂൽബന്ധങ്ങൾ ആണ്.

ഒരു സാധാരണ പ്രവാസിയുടെ ജീവിതത്തിന്റെ തന്നെ ആധാരമായി അവൻ കണക്കാക്കുന്ന പാസ്‌പോർട്ട് സുജിത്തിന് നഷ്ടമായിരിക്കുന്നു!

സാധാരണ രീതിയിൽ ആവശ്യത്തിനുപോലും എണ്ണിച്ചുട്ട അപ്പം പോലെ മുപ്പതു ദിവസത്തെ അവധിക്ക് വരുമ്പോൾ സർക്കാർ ഓഫീസുകളോ പോലീസ് സ്റ്റേഷനോ കയറാൻ മടിക്കുന്നവനാണ് പ്രവാസി.  പ്രവാസത്തിന്റെ ചിറക് മുളയ്ക്കുമ്പോളേ പോലീസ് വെരിഫിക്കേഷൻ പോലും ഭീതിയോടെ കാണുന്നവരാണ് ജോലിചെയ്ത്  കുടുംബം പുലർത്താൻ കടൽ കടക്കുന്ന ഓരോ മനസ്സും.

സുജിത്തും ഭാര്യയും ഒരിക്കൽക്കൂടി വീടുമുഴുവൻ തപ്പാൻ തുടങ്ങി. അലമാരികളിൽ നിന്നും, മേശകളിൽ നിന്നും അകത്തിരുന്നത് എല്ലാം പുറത്തേക്ക് വാരിവലിച്ചിട്ടു.   കുന്തം പോയാൽ കുടത്തിലും തപ്പണം എന്നപോലെ വീട്ടിനുള്ളിൽ മുഴുവൻ രണ്ടും മൂന്നും തവണ ആ അന്വേഷണം തുടർന്നു.

ഒരു രക്ഷയുമില്ല.  എല്ലാ അന്വേഷണവും നിഷ്‌ഫലം. എവിടെ വച്ചെന്നോ എങ്ങിനെ പോയെന്നോ ഒരു ഊഹവും ഇല്ല. ദുബായിൽ നിന്നും വന്നപ്പോൾ എയർപോർട്ടിൽ നിന്നുംവീട്ടിലെത്തിയശേഷം പാസ്‌പോർട്ടും പേഴ്‌സും എല്ലാം ഒന്നിച്ച് അലമാരയിൽ വച്ചതാണ്. പിന്നീട പേഴ്‌സുമാത്രം എടുത്ത ശേഷം പാസ്‌പോർട്ട് അവിടെതന്നെ വച്ചു.  എല്ലാ അവധിക്കും അങ്ങനെതന്നെയാണ് പതിവും. അടച്ചിട്ട അലമാരയിൽനിന്നും പാസ്‌പോർട്ട് എങ്ങനെ പോയി?  താൻ എപ്പോളെങ്കിലും എന്തെങ്കിലും ആവശ്യത്തിന് എടുത്തോ?  എത്ര ആലോചിട്ടും സുജിത്തിന് ഉത്തരം കണ്ടെത്താനായില്ല.

ഇപ്പോൾ അലമാരയും, മേശയും എന്നുവേണ്ട വീടുമുഴുവൻ അന്വേഷിക്കുന്നത് എവിടെനിന്നെങ്കിലും പാസ്‌പോർട്ട് കിട്ടിയാലോ എന്ന മങ്ങിയ പ്രതീക്ഷയിൽനിന്നുമാണ്.

നേരം വൈകി.  പകൽമുഴുവനുമുള്ള അന്വേഷണം അവസാനിപ്പിച്ച് അവർ തളർന്നിരുന്നു. ഇല്ല. ഇനി അന്വേഷിക്കാൻ ഈ വീട്ടിൽ ഒരിഞ്ച് സ്ഥലം ബാക്കിയില്ല.  പോലീസ് നടപടികളുടെ കാലതാമസം, ജോലിയുടെ അസ്ഥിരത... എല്ലാം കൂടി വലിയൊരു പാപം ചെയ്‌തപോലെ അപരാധിയേകണക്കെ സുജിത്തിരുന്നു. ഡമോക്ലസ്സിന്റെ വാൾ തലയ്ക്കുമീതെ തൂങ്ങുന്നു.  ഇനി മാസങ്ങൾക്ക് ശേഷം പാസ്‌പോർട്ട് കിട്ടുമ്പോൾ തിരികെ കമ്പനിയിൽ പോകാൻ കഴിയും എന്നതിന് എന്താണ് ഉറപ്പ്?

ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രം ബാക്കി.

വൈകുന്നേരം സ്‌കൂൾവിട്ട് മകൾ വന്നപ്പോഴും മൂകതയായിരുന്നു അവിടെ. മകൾ പഠനത്തിലേക്കും കളിയിലേക്കും തിരിഞ്ഞു.

ഇനി അന്വേഷണം നിർത്താം.  നാളെ രാവിലെ പോലീസ് സ്റ്റേഷനിൽ ചെന്ന് റിപ്പോർട്ട് ചെയ്യാം.  ഒരവധിക്കാലത്തിന്റെ എല്ലാ സന്തോഷവും നഷ്ടമായ സുജിത്ത് നെഞ്ചിടിപ്പോടെ എണീറ്റു. ആരോടും പരാതി പറയാനില്ലാതെ.

വീട്ടിലെ അന്തരീക്ഷം കണ്ട മകൾ കാര്യം തിരക്കി.

"അച്ഛന്റെ പാസ്‌പോർട്ട് കാണുന്നില്ല. നീ അതെവിടെലും കണ്ടോ?"

ഇതുകേട്ട് അന്തിച്ച് നിന്ന മകൾ സുജിത്തിന്റെ മുഖത്തേക്ക് നോക്കി.  സംശയത്തിന്റെ നിഴൽവീണ നോട്ടം.  ഒന്നുമറിയാത്ത ഭാവത്തിൽ അവൾ അകത്തേക്ക് പോയി.

അവൾ തിരികെ വന്നപ്പോൾ കയ്യിലിരിക്കുന്ന വസ്തുവിലേക്ക് സുജിത്ത് സൂക്ഷിച്ച് നോക്കി. എന്താണതെന്ന ആഗ്രഹം ഒരു സുനാമികണക്കെ വന്നുകയറി.

ദൈവമേ..! എൻറെ പാസ്സ്‌പോർട്ട് !!??  എൻറെ പാസ്സ്‌പോർട്ട്..!!

അപസ്മാരബാധിതനെപ്പോലെ സുജിത്ത് വിളിച്ച് പറഞ്ഞു. മകളുടെ കയ്യിൽനിന്നും അത് തട്ടിപ്പറിച്ച് തിരിച്ചും മറിച്ചും സുജിത്ത് നോക്കി. ഇത് തൻറെ തന്നെ പാസ്‌പോർട്ട് ആണോ?  താൻ കാണുന്നത് സത്യമാണോ?

അതെ. അത് സുജിത്തിന്റെ പാസ്‌പോർട്ട് തന്നെയായിരുന്നു. ഇതെങ്ങനെ മകളുടെ കൈകളിൽ വന്നു? എവിടാണ് അവൾ ഇത് കൊണ്ടുവച്ചിരുന്നത്?

"ഇത് നിനക്കെവിടുന്നാണ് കിട്ടിയത്?"  ഭാര്യ ഓടിവന്ന് ചോദിച്ചു.  മകൾക്ക് മനസ്സിലായി താൻ ഏതോ വലിയ അപരാധമാണ് ചെയ്തതെന്ന്.  നിശബ്ദയായി നിന്ന അവളോട് അവർ വീണ്ടും ചോദിച്ചു.  അപ്പോളാണവൾ ആ കഥ പറഞ്ഞത്.

അച്ഛന്റെ പാസ്‌പോർട്ട് അവൾക്ക് ഒരത്ഭുത വസ്തുവായിരുന്നു. ക്ലാസിൽ കുട്ടികളോട് അതിനെപ്പറ്റി വർണ്ണിച്ചത് ഉറപ്പിക്കാൻ അന്ന് അവൾ അലമാരയിൽനിന്നും പാസ്‌പോർട്ട് എടുത്തുകൊണ്ടാണ് സ്‌കൂളിൽ പോയത്.  ടീച്ചർ കാണാതെ തന്റെ സഹപാഠികളെ അത് കാണിച്ച് തൃപ്തിവരുത്തി ബാഗിൽവച്ച് തിരികെ കൊണ്ടുവരുമ്പോൾ അവൾ ഒരിക്കലും ഓർത്തില്ല അതിനുപുറകേ വീട്ടിലുണ്ടാക്കുന്ന പുകിലുകൾ.

സുജിത്തിനും ഭാര്യയ്ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പാസ്‌പോർട്ട് സൂക്ഷ്മതയോടെ വയ്ക്കാൻ പറ്റാത്തതിനെ സ്വയം കുറ്റപ്പെടുത്തുക മാത്രമല്ലാതെ എന്തുചെയ്യാൻ?

രാത്രി നാട്ടിൽനിന്നും സുജിത്തിന്റെ ഫോൺ വന്നപ്പോൾ ഒരുപറ്റം ആൾക്കാരുടെ മനസ്സിലെ തീക്കനലാണ് അണഞ്ഞുപോയത്.

രണ്ട് ദിവസം കഴിഞ്ഞ്, അവധി കഴിഞ്ഞുവന്ന സുജിത്ത് ചിരിച്ചുകൊണ്ട് നാടൻ ചിപ്‌സും, ഹൽവയും ഒക്കെ കൊണ്ടുവന്ന് തരുമ്പോൾ ഞങ്ങളും ചിരിച്ചു. നിഷ്‌കളങ്കമായ ആശ്വാസത്തിന്റെ ചിരിയായിരുന്നു അത്.  അശ്രദ്ധ എന്ന മഹാപാപം ഇനിയൊരിക്കലും ഉണ്ടാകില്ല എന്ന് സുജിത്ത് പറഞ്ഞപ്പോൾ പൊട്ടിചിരിച്ചുപോയി.

സുജിത്ത് ഒരു പാഠമാണ്. വലിയ പാഠം. ഓരോ പ്രവാസിയും മറന്നുപോകാതെ ഓർത്തിരിക്കേണ്ട  പാഠം.  വിമാനടിക്കറ്റും, പാസ്‌പോർട്ടും, വിസയും ഒക്കെ അവന്റെ ജീവിതമാണ്. അന്നവും അവന്റെ വീട് മോടിപിടിപ്പിക്കുന്ന അശ്വര്യവുമാണ്. അത് നിന്ദിക്കലോ, അവഗണിക്കലോ പാപമാണ്.

ഇത്തിരി ശ്രദ്ധ. ഇത്തിരി കരുതൽ. അതുമാത്രം മതി നമ്മുടെ വഴികൾ ശോഭനമാക്കാൻ.

Monday, February 12, 2018

പറയിപെറ്റ പന്തിരുകുലത്തിന്റെ 67 വർഷങ്ങൾ

അപ്പനെയും അമ്മയെയും കുറിച്ച്  സീരിയസ്സായി ഇതുവരെ ഞാൻ എഴുതിയിട്ടില്ല. എന്നാൽ അവരുടെ  വിവാഹത്തിന്റെ അറുപത്തേഴാം വർഷം ആഘോഷിക്കുമ്പോൾ,  മനസ്സിൽനിന്ന് തുളുമ്പിവീഴുന്ന വരികൾ എഴുതാനായില്ലെങ്കിൽ ജീവിതാന്ത്യംവരെയും എന്നെ അത് വേട്ടയാടും.  അവർക്കുവേണ്ടി ഇതെഴുതിയില്ലെങ്കിൽ  പിന്നെ എനിക്കെന്തിനാണ് ഈ തൂലിക?  മനസ്സേ, ഉണരൂ... ചേതന നിറയ്‌ക്കൂ. പതിറ്റാണ്ടുപിന്നിലേക്ക് ഊളിയിട്ടുപോകൂ...
---------------------------------------------

ഞാൻ പ്ലാവിൽ നിന്നും വലിഞ്ഞ് താഴെയിറങ്ങി.  അപകടമില്ലാത്ത ഞാൻ താഴെയിറങ്ങുന്നത് കണ്ട അമ്മ താഴെ പറിച്ചിട്ട രണ്ടു ചക്കകളും പാകമെത്തിയതാണോ എന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തിയിട്ട്  പറഞ്ഞു. 

"വാ പോകാം"

രണ്ട് ചക്കകൾ. ഒന്ന് വളരെ വലുത്. ഒന്ന് ചെറുത്.  വലിയ ചക്ക ഞാൻ ചുമക്കാമെന്നേറ്റു. അമ്മയേക്കാൾ എനിക്കാണ് ആരോഗ്യം എന്നാണ് എന്റെ ചിന്ത.  കഷ്ടപ്പെട്ട് രണ്ടുപേരുംകൂടി പൊക്കി, പച്ചിലകൾ കൊണ്ട്  ഉണ്ടാക്കിയ ചുമ്മാടിനുമേൽ എൻറെ തലയിലേക്ക് ആ ചക്ക ഉയർത്തിക്കേറ്റി വച്ചു.  ഒരുനിമിഷം! അമിത ഭാരംകൊണ്ട് ഞാൻ താഴേക്ക് വേച്ച്, വേച്ച് വീഴാൻപോയി.

അതെ, എനിക്കെടുക്കാൻ പറ്റുന്നതിലും എത്രയോ വലിയ ഭാരമായിരുന്നു അത്.  നല്ല വരിക്കചക്കയാണ്. പഴുത്താൽ വീടുമുഴവന് സുഗന്ധം പരത്തുന്ന കനി. അത് മുറിച്ച് അരക്കുകളഞ്ഞ് വീതം വയ്ക്കുമ്പോൾ വീട്ടിൽ ചെറിയ ഉത്സവമേളം ആയിരിക്കും.  ഒന്നോ രണ്ടോ നേരത്തെ ഞങ്ങളുടെ വിശപ്പ് ആ കനിയുടെ കനിവിൽ കഴിഞ്ഞുപോകും.

"എടാ, അതിന് ഭാരക്കൂടുതലാ. നിനക്ക് പറ്റില്ല. ഇങ്ങോട്ടുവച്ചോ"

ചക്ക താഴെയിടാതെ അത് തൻറെ തലയിലേക്ക് മാറ്റിവയ്ക്കാൻ അമ്മ പറഞ്ഞു. ഇത്തിരി പണിപ്പെട്ട് ഞങ്ങൾ അത് അമ്മയുടെ തലയിലേക്ക് മാറ്റി.  ഞാൻ അത്ഭുതപ്പെട്ടുപോയി. കാരണം കൃശഗാത്രയായ, എന്നേക്കാൾ ഉയരം കുറഞ്ഞ ഈ അമ്മ എനിക്കെടുക്കാൻ പറ്റാത്ത ഈ ഭാരം എങ്ങനെ ചുമ്മി വീട്ടിൽ എത്തിക്കും?

ഞങ്ങൾ നടന്നു. റബർമരങ്ങൾക്കിടയിലൂടെ, ഈടിക്കെട്ടുകൾ ചാടിക്കടന്ന്, ചെറുതോടുകളും, മുള്ളുവേലിമതിലുകളും ഊർന്നിറങ്ങി, ഒരു  കിലോമീറ്ററിൽ കൂടുതൽ നടന്ന് വീട്ടിലെത്തി.  എൻറെ തലയിലിരുന്ന ചെറിയ ചക്ക മുറ്റത്തേക്ക് തള്ളിയിട്ടപ്പോൾ തലയിൽ ഒരു പെരുപ്പ്. അന്തരീക്ഷത്തിലേക്ക് ഉയർന്ന് പോകുന്ന പോലെ. ചെവിയിൽ ഒരു മൂളൽ. ക്ഷീണിതനായി ഞാൻ പടിയിലിരുന്നപ്പോൾ എൻറെ പിന്നാലെ എടുത്താൽ പൊങ്ങാത്ത ആ വലിയ ചക്കയും ചുമ്മി അമ്മയും വന്നു.  ചക്ക മുറ്റത്തേക്കിട്ട് അമ്മ അമാന്തിക്കാതെ തൊഴുത്തിലേക്ക് പശുവിന്  തീറ്റയിട്ടുകൊടുക്കാൻ നടന്നു.

എനിക്ക്  പറ്റാത്തത്ര ഭാരം അമ്മയെങ്ങനെ ഇത്രദൂരം ചുമ്മിക്കൊണ്ട് വന്നുവെന്ന്  അന്നെനിക്ക് മനസ്സിലായില്ല. എന്നാൽ കാലങ്ങൾ പിന്നിടുമ്പോൾ ഇന്ന് എനിക്കറിയാം എന്തുശക്തിയാണ് അമ്മയെ അമാനുഷയാക്കിയതെന്ന്.  പത്തുമക്കളുള്ള ഒരമ്മയ്ക്ക്  തൻറെ വീട്ടിൽ ഒരുനേരം മക്കളുടെ വയർ നിറയ്ക്കാൻ വേറെ വഴിഇല്ലാത്ത അവസ്ഥയിൽ ഈ ഭാരം ഒന്നുമേയല്ലായിരുന്നു!   ചക്ക ഞങ്ങൾക്ക് ആഹാരമാകും. ചകിണിയും മടലും തൊഴുത്തിലെ പശുവിന് ആഹാരമാകും.  കുരു സൂക്ഷിച്ച് വച്ചാൽ കൂട്ടാൻ വയ്ക്കാം. തെങ്ങുമാത്രമല്ല പ്രകൃതിയിൽ നിന്ന് കിട്ടുന്നതെന്തും ഞങ്ങൾക്ക് കൽപവൃക്ഷം പോലെയാണ്.

അറുപത്തേഴ് വർഷം മുമ്പ് ഇല്ലായ്മയിൽനിന്നും, വട്ടപൂജ്യത്തിൽ  ഓലമേഞ്ഞ ഞങ്ങളുടെ പഴയവീട്ടിൽ തുടങ്ങിയ ജീവിതമാണ്  അമ്മയുടേത്.  തൻറെ അഞ്ചാം വയസ്സിൽ അനാഥനായി തീർന്നവനാണ് അപ്പൻ. സഹോദരിമാരുടെ വീടുകളിൽ മാറി, മാറി നിന്ന് വളർന്ന, വീട്ടിലെ ആകെയുള്ള ആൺതരി.  ഒരുകാലത്ത് വീടിനുചുറ്റും കണ്ണെത്താദൂരത്ത് പരന്നുകിടന്ന ഭൂമിക്ക് അവകാശിയായിരുന്നെങ്കിലും വിവാഹസമയം രണ്ട് ഏക്കറും, ഒരു ഓലമേഞ്ഞകുടിലും, രണ്ട് ചിരട്ടത്തവിയും, ഉപ്പ് കലക്കി വയ്ക്കാനുള്ള ഒരു കരിങ്കൽ പാത്രവും മാത്രമായിരുന്നു അപ്പന് സ്വന്തം.

ഒരു പശുവിനെ സ്‌ത്രീധനമായിട്ടാണ് അമ്മ വീട്ടിൽ വന്നുകയറിയത്.  ആ ധനം അമ്മയെ ഒരിക്കലും ചതിച്ചില്ല. കഞ്ഞികുടിക്കാൻ വകയില്ലാത്ത അയൽപക്കക്കാർ കുടുംബസമേതം ആ കുടിലിൽ താമസിച്ച് അന്തിയുറങ്ങി.  സുഖദുഃഖങ്ങൾ എങ്ങനെ പങ്കിടണം എന്ന് എൻറെ മൂത്തവർ ആദ്യപാഠം അവിടെനിന്നും പഠിച്ചു.  സ്ഥിരമായി ഒരു ജോലിയില്ലാതിരുന്ന അപ്പൻ പലപണികൾ ചെയ്ത് അവസാനം കൂപ്പിലെ പണിക്ക് പോയി. രാത്രികാലങ്ങളിൽ അപ്പനെ കൊണ്ടുവിടാൻ ലോറിവരുമ്പോൾ ആ ശബ്ദം കേട്ട് ഞങ്ങൾ ഉറക്കത്തിൽ നിന്നും ഞെട്ടിയുണരും. അപ്പൻ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ് ചണനൂലുകൊണ്ട് കെട്ടി വീട്ടിൽ കൊണ്ടുവരുന്ന പരിപ്പുവട, ഉണ്ടൻപൊരി, പഴം തുടങ്ങി പലഹാരങ്ങളോടുള്ള കൊതിയായിരുന്നു ഞങ്ങളെ ഉണർത്തിയിരുന്നത്.  ആരോഗ്യദൃഢഗാത്രനായിരുന്ന അപ്പനെ അസൂയയോടെ അന്നൊക്കെ ഞങ്ങൾ നോക്കിയിട്ടുണ്ട്.

പട്ടിണിയകറ്റാൻ ഞങ്ങൾ ചെയ്യാത്ത പണികളില്ല. തൊഴുത്തിൽ പശുക്കളുടെ എണ്ണം കൂടി. ആടുകൾ, കോഴികൾ എല്ലാം ഞങ്ങൾക്ക് അന്നം തരാൻ ഒപ്പം നിന്നു.  അകിടിലിടിച്ച് ചുരത്തിച്ച ശേഷം കിടാവിനെ വലിച്ച് മാറ്റിക്കെട്ടി ഞങ്ങൾ പശുവിന്റെ പാലെല്ലാം കറന്നെടുത്തു.  അവസാന തുള്ളിയും പിഴിഞ്ഞശേഷം കിടാവിനെ സ്വാതന്ത്രമാകുമ്പോൾ പാലില്ലാത്ത മുലകൾ ചപ്പി കിടാവ് നിർവൃതിയടയുന്നത് കണ്ട് ഞാൻ വിഷമിച്ചിട്ടുണ്ട്. ആ മോഷണമുതൽ വിറ്റുവേണം ഞങ്ങൾ മക്കൾക്ക് അരിയും, മുളക്കും ഉപ്പും വാങ്ങാൻ. അതേപോലെ അടയിരിക്കുന്ന കോഴിയെ വെള്ളത്തിൽ മുക്കി ഓടിക്കുമ്പോൾ ഞങ്ങൾക്കന്നറിയില്ലായിരുന്നു കോഴി ഒരുമുട്ട കൂടി കൂടുതൽ ഇട്ടാൽ അത് വിറ്റ് ഞങ്ങൾക്ക് അന്നം വാങ്ങാനാണെന്ന്.

ചക്കക്കുരു ഒന്നുപോലും ഞങ്ങൾ കളയില്ല.  ഏത്തക്കായയുടെ തൊലിപോലും ഞങ്ങൾ കൂട്ടാൻ വയ്ക്കും. ആഞ്ഞിലിക്കുരു പെറുക്കി ഉണക്കി ചീനച്ചട്ടിയിൽ മണലൊക്കെ ഇട്ട് വറുത്ത് സ്വാദോടെ കഴിക്കും.  തണുപ്പ് മാസങ്ങളിൽ തലേദിവസം കൂട്ടിവച്ച കരിയില കൂട്ടിയിട്ട് തീ കായുമ്പോൾ കപ്പയും, ചേമ്പും കാച്ചിലും ഒക്കെ ചൂടോടെ ചുട്ടുതിന്നും.  വല്ലപ്പോഴും ഒന്നോ രണ്ടോ മുട്ടയിൽ  ഒരു തേങ്ങാ  മുഴുവനും  ചുരണ്ടിയിട്ട് മുട്ടപൊരിച്ച് പത്ത് പന്ത്രണ്ടായി മുറിച്ച് തിന്നുമ്പോൾ ഞങ്ങൾ പരസ്പരം ചിരിക്കും.  തേങ്ങാ കൂടുതൽ ഇടുന്നത് സ്വാദ് കൂട്ടുവാനല്ല, പിന്നെയോ അളവ് കൂട്ടാനാണ്.

പട്ടിണി മാറ്റാൻ മറ്റ് പോംവഴികൾ ഇല്ലാതെ അപ്പൻ ഒന്നുരണ്ട് വട്ടം കുറെ വസ്തു വിൽക്കാൻ ശ്രമിച്ചപ്പോൾ "എൻറെ ശവത്തിൽ കയറിനിന്നേ വസ്തു വിൽക്കാൻ ഞാൻ സമ്മതിക്കൂ" എന്ന് അമ്മ കരഞ്ഞുവിളിച്ച്  പറഞ്ഞു. ഞങ്ങൾ ഏഴ് ആണുങ്ങൾക്ക് എന്നെങ്കിലും കേറികിടക്കാൻ ഇത്തിരി മണ്ണെങ്കിലും വേണം എന്ന തീവ്ര ചിന്തയാണ് അമ്മയെ ആ കഠിന തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പറയാറുണ്ട്.

പിന്നെയുള്ള പോംവഴി വസ്തു പാട്ടത്തിന് കൊടുക്കുന്നതാണ്.  നിറഞ്ഞു നിൽക്കുന്ന തെങ്ങുകളിൽനിന്നും, കവുങ്ങുകളിൽ നിന്നും എല്ലാം വെട്ടികൊണ്ട് പോകുമ്പോൾ ഒരു തേങ്ങാപൂളോ കരിക്കോ കുടിക്കാൻ തൊണ്ട ഇരന്നുപോയിട്ടുണ്ട്. പൊഴിഞ്ഞുവീഴുന്ന പെട്ടുതേങ്ങകൾ വെട്ടികീറി ഞങ്ങൾ ആ കൊതി ശമിപ്പിക്കും.

ഒരു ആപ്പിളോ, ഒരു കവർ ബിസ്ക്കറ്റോ ഒരാൾക്ക് അന്യമോ അമിത ആർഭാടമോ ആയിരുന്നകാലം. എല്ലാം പങ്കിട്ടുമാത്രമേ  ജീവിക്കാൻ അമ്മ അനുവദിച്ചിട്ടുള്ളൂ.  പങ്കുവയ്‌പിന്റെ ബാലപാഠങ്ങൾ ഞങ്ങൾ പഠിച്ചത് ഞങ്ങളുടെ ചെറുവീടെന്ന ആലയത്തിൽ നിന്നുമായിരുന്നു.

ഞങ്ങൾ പത്തു മക്കളും വളർന്നു. മൂത്തവർ, മൂത്തവർ പത്താംതരം ഒക്കെ കഴിഞ്ഞ് മദ്രാസിലും, ബോംബെയിലും, പിന്നെ എഴുപതുകളുടെ അവസാനത്തിൽ ഗൾഫിലും ചേക്കേറി. കാലവും വീടിന്റെ കോലവും മാറുകയായിരുന്നു. ഫോറിൻ പണവും മണവും വീട്ടിലേക്ക് കയറിവന്നു.  പട്ടിണിയകറ്റാൻ തൊഴുത്തിനേയും കോഴിക്കൂടിനെയും മാത്രം ആശ്രയിക്കേണ്ട ഗതിയിൽനിന്നും വീട് മാറി.  അപ്പോഴും കൃഷി ഞങ്ങൾക്ക് എല്ലാമെല്ലാമായിരുന്നു. കപ്പ, കാച്ചിൽ, ചേന, ചേമ്പ്, ചീര എന്നുവേണ്ട കൂവ, കൂർക്ക വരെ കൃഷിചെയ്തു.  ചാക്കിലും തട്ടിൻപുറത്തും പലതും ഉണക്കി സൂക്ഷിച്ചു.   

അന്നൊന്നും പഠിത്തം ഞങ്ങൾക്ക് പ്രാധാന്യം ആയിരുന്നില്ല. വീട്ടിലെ പട്ടിണി മാറ്റാൻ അധ്വാനിക്കുക. അതിനുശേഷം മാത്രം പഠനം. വീട്ടിലേക്ക് വേണ്ട വെള്ളം മുഴുവൻ കിണറ്റിൽ നിന്ന്  കോരിവയ്ക്കാതെ എനിക്ക് സ്‌കൂളിൽ പോകാനാകില്ല. അങ്ങനെ ഓരോരുത്തർക്കും ഓരോ ജോലി.

മൂത്ത ജേഷ്ഠൻമാർ ഗൾഫിൽ കിടന്ന് അവരുടെ ജീവിതം ഹോമിച്ചാണ് എന്നെ പഠിപ്പിച്ചത്.  ഞാൻ ഹയർ സെക്കണ്ടറിക്ക് തോറ്റപ്പോൾ മൂത്ത ചേട്ടൻ എനിക്ക് ഒരു കത്തയച്ചു. ഫോറിൻ മണം പേറിവന്ന ആ എയർമെയിലിനുള്ളിലെ വടിവൊത്ത അക്ഷരങ്ങൾ  എൻറെ കണ്ണ് നനയ്ക്കുക മാത്രമല്ല തുറക്കുകയും ചെയ്തു കളഞ്ഞു. 'വന്ന വഴി മറന്നുപോകാതെ  നീ പഠിക്കണം, ഞങ്ങൾക്ക് എത്തിപ്പിടിക്കാനാകാത്ത സർട്ടിഫിക്കറ്റുകൾ നീ നേടണം. ഇനി പഠിച്ചാലേ നിങ്ങൾക്കൊക്കെ രക്ഷപെടാനാകൂ'.  ആ വരികൾ എന്നെ മാറ്റിമറിച്ചു.  പഠിക്കണം. എനിക്ക് പഠിക്കണം - അന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്തു. ബിരുദവും, ബിരുദാനന്തര ബിരുദങ്ങളും ഒന്നൊന്നായി ചവിട്ടി കയറുമ്പോൾ ഞാൻ ഓർത്തു. എൻറെ അമ്മയുടെ വിയർപ്പാണിത്. എൻറെ ചേട്ടന്മാർക്ക് സ്വപ്നം മാത്രം ആയിരുന്ന പേപ്പർ തുണ്ടുകളാണിവ. അവരുടെ ഒക്കെ ജീവിത വിജയത്തിന്റെ കൂടി സാക്ഷ്യപെടുത്തലുകൾ കൂടിയാണ് എൻറെ ഓരോ ബിരുദങ്ങളും.

ഞാൻ കോളേജിൽ പഠിക്കുമ്പോൾ മൂത്ത ചേട്ടൻ അവധിക്ക് വന്ന ഒരു ദിവസം ഞാൻ കണ്ടു എല്ലാവരും ചേർന്ന് ഞങ്ങളുടെ രണ്ട് ഏക്കർ അളന്നു തിരിക്കുന്നു. എല്ലാ മക്കൾക്കും ഒരുപോലെ വസ്തുവും വഴിയും വീതിച്ച് നൽകി അപ്പൻ അന്ന് ഞങ്ങളെനോക്കി ചിരിച്ചു.  എൻറെ കല്യാണം ഒക്കെ കഴിഞ്ഞ് ഒരുദിവസം എന്നെ അടുക്കൽ വിളിച്ച് അപ്പൻ പറഞ്ഞു "ഇത് നിൻറെ വസ്തുവിന്റെ ആധാരം. ഇനി ഇത് നീ സൂക്ഷിക്കണം".  അനിയന് അവൻറെ കല്യാണം വരെ കാത്തിരിക്കേണ്ടി വന്നു അവൻറെ വീതത്തിന്റെ സ്റ്റാമ്പ് പേപ്പർ കരസ്ഥമാക്കാൻ.

ചേട്ടന്മാർ രണ്ടുപേർ അധികം ദൂരെയല്ലാതെ വസ്തുവും വീടും വാങ്ങി കൂട്ടുകുടുംബത്തിൽ നിന്നും പിരിഞ്ഞു. എന്നാൽ അവർ വൈകാതെ എല്ലാം വിറ്റിട്ട് തിരികെവന്ന് അവരവരുടെ വീതത്തിൽ തന്നെ വീടുവച്ച് താമസം ആരംഭിച്ചു. കാലക്രമേണ മൂന്നുപെങ്ങന്മാരിൽ ഒരാളും അടുത്തുതന്നെ കൂടി.

ഇന്ന് എട്ടുവീടുകൾ ഉണ്ട് ആ ചുറ്റുവട്ടത്ത്.  മൊത്തത്തിൽ മതിൽകെട്ടി ഒരു ഗേറ്റിട്ട്,  റോഡ് വെട്ടി അത് കോൺക്രീറ്റ് ഇട്ട്  പണ്ട് ചെറ്റക്കുടിൽ നിന്നിരുന്ന സ്ഥലത്തിനുചുറ്റും എട്ടു വീടുകൾ.

പത്തുമക്കളെയും കൊച്ചുമക്കളെയും പോറ്റിവളർത്തി ഓടിനടന്ന അമ്മ 2004 -ൽ  തളർന്നു വീണു.  മാസങ്ങൾക്കകം അമ്മ എണീറ്റു. എന്നാൽ വർഷങ്ങൾക്ക് ശേഷം അടുത്ത ഒരു വീഴ്ചയിൽ എണീക്കാനാകാതെ അമ്മ കിടന്നുപോയി. ഇന്ന് പതിനഞ്ച് വർഷത്തോളമാകുന്നു അമ്മ വീണിട്ട്.  അമ്മയുടെ വീഴ്ച്ച അപ്പനെ മാറ്റി. പുറം ലോകവുമായുള്ള ബന്ധം അപ്പൻ വിച്‌ഛേദിച്ച് അമ്മയുടെ മുറിയിൽ കൂടി.  അമ്മയുടെ കരം പിടിച്ച് അപ്പൻ നടക്കുമ്പോൾ അപ്പൻ പറയാതെ പറയുകയായിരുന്നു എന്താണ് ജീവിത പങ്കാളി, എന്താണ് തുണ.  ഞങ്ങളെയും അമ്മയെയും പണ്ട് വഴക്കുപറഞ്ഞിരുന്ന അപ്പനായിരുന്നില്ല അത്.  സ്വന്തം ഭാര്യയെ തന്നോട് ചേർത്ത്, താങ്ങിനടത്തി വലിയൊരു മാതൃകയായിരുന്നു അത്. 

ഇന്ന്, അമ്മ തന്റെ കിടക്കയിൽ പാതി മയക്കത്തിൽ ദിവസം കഴിക്കുന്നു. അടുത്തയിടെ ഞാൻ ആദ്യം വർണ്ണിച്ച ചക്കയുടെ കഥ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ ആ കണ്ണുകൾ സജലങ്ങളാകുന്നതും ചുടുകണ്ണീർ താഴേക്ക് ഉറവപൊട്ടി ഒഴുകുന്നതും ഞാൻ കണ്ടു.  അത് ഒരു കാലഘട്ടം ഘനീഭവിച്ച കണ്ണുനീരാണ്. വേദനയാണ്. സന്തോഷവും നിർവൃതിയുമാണ്.  ആ കിടക്കയിൽ  ഓർമ്മകൾ മങ്ങിയും, മയങ്ങിയും അമ്മ കിടക്കുമ്പോൾ ഞങ്ങൾ മക്കളുടെ ശബ്ദം കേൾക്കുമ്പോൾ അമ്മ ചോദിക്കും "ആരാ.. ജോയി അന്നോടാ ... ബേബി അന്നോടാ "  അമ്മയുടെ ചാരെയിരിക്കുമ്പോൾ ഞങ്ങളെ തഴുകി, പോറ്റിപുലർത്തി രണ്ടുവട്ടം ഒടിഞ്ഞ് ഇന്ന് നിർജീവമായിക്കിടക്കുന്ന ആ കൈകൾ തുടിക്കുന്നത് ഞങ്ങൾക്ക് കാണാനാകും.

അറുപത്തേഴു വർഷം മുമ്പ് തനിക്ക് സ്‌ത്രീധനമായി കിട്ടിയ പശുക്കിടാവിനെയും കൊണ്ട് വീട്ടിലേക്ക് വന്ന അമ്മയും, ഇന്ന് പല്ലില്ലാത്ത മോണകാട്ടി സ്വതസിദ്ധമായ 'ഈസി ഗോ' ചിരിചിരിക്കുന്ന അപ്പനും അവരുടെ വിവാഹ വാർഷികം ആദ്യമായി മക്കളും കൊച്ചുമക്കളും, ബന്ധുക്കളും എല്ലാം ചേർന്ന് ആഘോഷിക്കുമ്പോൾ  ഏറെ സന്തോഷിക്കുന്നുണ്ടാകും.  ഒന്നായി നിന്ന് തങ്ങളെ സ്നേഹിക്കുന്ന ഒരു ജനതയെത്തന്നെ വാർത്തെടുക്കാൻ കഴിഞ്ഞ സന്തോഷം, ആത്മസംതൃപ്തി.

തലമുറകൾ തമ്മിലുള്ള അകലം ഏറിവരുന്ന ഈ കാലത്ത്, ആശംസാവചനങ്ങളിൽ മാത്രം ആഘോഷം ഒതുങ്ങുന്ന ലോകത്ത്   ഞങ്ങൾ വേറിട്ട് ചിന്തിക്കുന്നു. ഇന്നും, ഇപ്പോഴും.

ഞങ്ങൾ പത്തു മക്കൾ.  ഞങ്ങളുടെ ഗ്രാമത്തിലെ ഒരുപക്ഷേ ജില്ലയിൽ പോലുമോ ഇല്ലാത്തൊരു പറയിപെറ്റ പന്തിരുകുലം. നാനാത്വത്തിൽ ഏകത്വം മാത്രം കൈമുതലുള്ള പത്തുമക്കൾ.  87 വയസ്സുള്ള ദാനിയേലെന്ന അപ്പൻ മുതൽ രണ്ടാഴ്ച്ച പ്രായമുള്ള അബീഗയിൽ എന്ന കൊച്ചുമകൻറെ രണ്ടാമത്തെ മകൾ വരെ ഒന്നിച്ചുകൂടുന്ന മുഹൂർത്തം.

അപ്പാ, അമ്മേ ... ഇത് മക്കളുടെ ആത്മനിർവൃതിയുടെ നിമിഷം. ഈ ബന്ധങ്ങൾ അറ്റുപോകാതെ തുടരട്ടെ. നിരന്തരം, അനസ്യൂതം.. അനവരതം.

Thursday, February 1, 2018

യഥാർത്ഥ രാഷ്ട്രീയത്തിന്റെ മാനിഫെസ്റ്റോ

സ്നേഹമുള്ളവരെ, രാഷ്ട്രീയത്തിന്റെ ബാലപാഠം ഇനിയും പഠിക്കാത്തവർ എന്നെ ശ്രവിക്കുവിൻ!  ഈ വാക്കുകൾ ചെവിക്കൊള്ളുവിൻ.

കമ്യൂണിസ്റ്റോ അതോ കോൺഗ്രസ്സോ? രാഷ്ട്രീയം പോലെ തന്നെ ചൊറിയുന്ന ചോദ്യമാണെങ്കിലും, എന്നോടിത് പലരും ചോദിച്ചിട്ടുള്ളതും, കണവ മഷി കലക്കി രക്ഷപെടുംപോലെ ഞാൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറിയിട്ടുള്ളതും ആകുന്നു.  എന്നാൽ പരമമായ  ഒരു സത്യം ഇന്ന്, ഇവിടെ  വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.  അത്തരമൊന്നാണ് താഴെ പറയുന്ന മഹത്തായ ചരിത്രം.

ഈ ദുനിയാവില്  രണ്ടേ രണ്ടു പാർട്ടികൾ മാത്രമേ ഉള്ളുവെന്നും, അത് കമ്യൂണിസ്റ്റും കോൺഗ്രസ്സും ആണെന്നുമുള്ള ചിന്ത കൊടികുത്തി വാണിരുന്ന കാലത്താണ് ഈ ചരിത്ര സംഭവം അരങ്ങേറുന്നത്. 

പണ്ട്, തോമാശ്ലീഹാ നേരിട്ട് വന്ന് 'വരിനെടാ പിള്ളേരെ നിങ്ങളെയെല്ലാം  ഞാൻ  ക്രിസ്ത്യാനികൾ ആക്കാം' എന്ന് പറഞ്ഞ് നല്ല മൂത്ത പട്ടന്മാരെയും, നമ്പൂതിരിമാരെയും, ബ്രാഹ്മണന്മാരെയും മാത്രം തിരഞ്ഞുപിടിച്ച്  ക്രിസ്ത്യാനികളാക്കുകയും ഭാവിയിൽ നിങ്ങൾ കോൺഗ്രസ്സുകാരായി തീർന്നോണം എന്ന് കൈവെപ്പ് കൊടുക്കുകയൂം ചെയ്തതിൻപ്രകാരം നല്ല ഫസ് ക്ലാസ്  കോൺഗ്രസ്സ് കുടുംബത്തിൽ വന്നുപിറന്ന ഞാൻ  കമ്യൂണിസ്റ്റായി എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ സത്യത്തിന്റെ മുഖം എന്നും കോടിയിരിക്കും (കോടിയേരി അല്ല).

അതെ. ഞാനും കമ്യൂണിസ്റ്റായി! 1987-ൽ.

നമ്മുടെ തോപ്പിൽ ഭാസി, കെ.പി.എ.സി-ക്ക് നാടകം കളിയ്ക്കാൻ കമ്യൂണിസ്റ്റായതുപോലെയോ, എ.കെ.ജി,  ഇ.എം.എസ്, നായനാർ ഇവർക്കൊക്കെ ഒരുകാലത്ത് കള്ളനും പോലീസും, പാത്തിരുപ്പ്, എന്നീ നാടൻ കളികൾ കളിക്കാൻ ഹരം തോന്നി കമ്യൂണിസ്റ്റായതുപോലെയോ  ഒന്നുമല്ല ഞാൻ സഖാവായത്.  എന്നെപ്പോലെ ആവണേൽ ഇച്ചിരി പുളിക്കും.

വല്യവധി കഴിഞ്ഞ് സ്‌കൂൾ തുറന്നു.  എട്ടാം ക്ലാസ്സിൽ നിന്ന് ഒന്നുരണ്ട് പാഴുകൾ ഒഴിച്ച് ബാക്കിയെല്ലാവരും നല്ല സൂപ്പർ പ്രൊമോഷൻ കിട്ടി ഒമ്പതിൽ എത്തി.  സ്‌കൂൾ തുറന്നാൽ വൈകാതെ ക്‌ളാസ്- സ്‌കൂൾ ലീഡർമാരുടെ തിരഞ്ഞെടുപ്പെന്ന പാർലമെന്ററി ചടങ്ങുകൾ ഉണ്ടല്ലോ.  SFI അല്ലേൽ  KSU, അതായിരുന്നു കുട്ടികൾക്കുള്ള ആകെ പാർട്ടി ഓപ്‌ഷൻ.  മൂത്ത കോൺഗ്രസുകാരന്റെ മകനായ ഞാൻ സ്വാഭാവികമായും KSU ആയിരിക്കുമല്ലോ.

ഇലക്ഷൻ തീയതി തീരുമാനിച്ചു.  എനിക്കാണേൽ അപ്പോൾ ആകെ മൊത്തം ടോട്ടൽ ഒരു വൈക്ലബ്യം. എട്ടാം ക്ലാസ്സിൽ,  ക്‌ളാസ് ലീഡർ, സ്‌കൂൾ ലീഡർ ഒക്കെയായിരുന്ന ആനന്ദ് സാറന്മാരുടെ പൊന്നോമനയായിരുന്നു. ഒരു ലീഡറുടെ  പണികളായ ബോർഡ് തുടക്കുന്ന ഡസ്റ്റർ നിർമ്മാണം, ക്ലാസ്സിൽ അലമ്പ് കാണിക്കുന്നവർക്കിട്ട്  പൂശാനുള്ള വടി നിർമ്മാണം, സാറന്മാരില്ലാത്ത സമയത്ത് സംസാരിക്കുന്നവരുടെ പേരെഴുതി വയ്പ്പ് എന്നീ മഹനീയ ചടങ്ങുകൾ പൂർണ്ണ ഉത്തരവാദിത്വത്തോടെ അവൻ എട്ടാം ക്ലാസ്സിൽ ചെയ്തു പോന്നു.  അത് കാണുമ്പോൾ സത്യത്തിൽ എനിക്ക്  കുശുമ്പായിരുന്നു.  പക്ഷേ പബ്ലിക്കായി ആ പഹയനോട് അത് പ്രകടിപ്പിക്കാൻ പറ്റില്ലല്ലോ.  കാരണം, അവൻ പഠിക്കാൻ മിടുക്കനാണ്.  രണ്ടാമത് ഞാൻ കീഴെക്കൂടെ വല്ല പണിയും കൊടുത്താൽ സംസാരിക്കുന്നവന്മാരുടെ കൂട്ടത്തിൽ എൻറെ പേരും എഴുതിവച്ച് ഇവൻ നല്ല ഒന്നാന്തരം ചൂരൽകഷായം വാങ്ങിത്തരും.

അങ്ങനെ എട്ടാം ക്ലാസ്സിലെ ദിവാസ്വാപ്നങ്ങളുമായി ഒൻപതിൽ എത്തിയപ്പോൾ എനിക്കൊരു പൂതി.  ക്ലാസ്സ് ലീഡർ ആകാൻ ഒന്നുശ്രമിച്ചാലോ?!

ആനന്ദ് മൂത്ത KSU ക്കാരൻ.  പാർട്ടി അവനെ ഒൻപത്തിലെ സ്ഥാനാർത്ഥിയായി തീരുമാനിച്ചു കഴിഞ്ഞു.  ഇനി വേറൊരുത്തൻ കൂടി KSU ബാനറിൽ നിൽക്കാൻ 9 A-യിൽ സ്കോപ്പില്ല.  എന്തുചെയ്യും?  ഞാനാണേൽ കേവലം ഒരു നീർക്കോലി.  പക്ഷേ പണ്ടെങ്ങോ മൂപ്പിലാൻ പറഞ്ഞുകേട്ടിട്ടുണ്ട് നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും എന്ന്!

അങ്ങനെ വരുന്നത് വരട്ടെ എന്ന് ചിന്തിച്ച്, രണ്ടും കൽപിച്ച് ക്ലാസ് ലീഡർ സ്ഥാനത്തേക്ക് നിൽക്കാൻ ഞാൻ തീരുമാനിച്ചു.  പക്ഷേ ഏതു പാർട്ടി?  അന്നൊക്കെ ഈ സ്വതന്ത്രർക്ക്  കെട്ടിവച്ച കാശുപോലും കിട്ടാത്ത കാലമാ.  സ്ഥാനാർഥി എന്നെങ്ങാനം പറഞ്ഞു ചെന്നാൽ KSU-ക്കാർ  എന്നെ കണ്ടം വഴി ഓടിക്കുകയും ചെയ്യും.

ഇനി ആകെ ഒരു ഓപ്‌ഷൻ മുന്നിലുള്ളത് SFI ആണ്.  എൻറെ വ്യാകുല മാതാവേ...! പള്ളിയോ പട്ടക്കാരനോ പുണ്യവാളന്മാരോ ഇല്ലാത്ത പാർട്ടി!  കപ്പയ്ക്കും മത്തിക്കും പകരം  പരിപ്പുവടയും കട്ടൻകാപ്പിയും ദിനേശ്ബീഡിയും  കൊണ്ട് ജീവിക്കുന്ന ക്ഷുദ്രജീവികൾ.  അവരുടെ പാളയത്തിലേക്ക് ചേക്കേറുക എന്നുവച്ചാൽ??

രാത്രികളിൽ ഞാൻ കൂലങ്കഷമായി ആലോചിച്ചു.  ഒതുക്കത്തിൽ ക്ലാസിൽ ഒരു രഹസ്യ സർവേ നടത്തി നോക്കി. അമ്പത് ശതമാനത്തിൽ കൂടുതൽ SFI കാരാണ്.  ചാൻസുണ്ട്.  ചെറിയ രീതിയിൽ കുറെ മോഹന വാഗ്‌ദാനങ്ങൾ നൽകിയാൽ ചിലപ്പോൾ പുഷ്‌പം പോലെ ജയിച്ചുകയറാം.  ജയിച്ചു കഴിഞ്ഞാൽ.....ഹോ!  ഓർക്കുമ്പോൾ കുളിരുകോരുന്നു.

അവസാനം  'ഉണ്ടുകൊണ്ടിരുന്ന നായർക്ക് ഒരു വിളിവന്നു' എന്നപോലെ അതങ്ങ് തീരുമാനിച്ചു. SFI ബാനറിൽ മത്സരിക്കുക.  വീട്ടിൽ അധികം  പബ്ലിസിറ്റി കൊടുക്കാതിരിക്കുക.  ദൈവം സഹായിച്ച് അപ്പൻ എന്റെ സ്‌കൂൾ കാര്യത്തിൽ വലിയ ഇടപെടലുകൾ നടത്താറില്ല.  പോഗ്രാസ്സ് കാർഡിൽ ഒപ്പുചാർത്തി എൻറെ വിദ്യാഭാസത്തിന്റെ പരിതാപകരമായ അവസ്ഥ കണ്ട്  ഇങ്ങനെ പോയാൽ നിനക്ക് ചാണകം വാരുന്ന പണി കിട്ടും' എന്ന പ്രവചനം  ഇടയ്ക്കിടെ നടത്തുമെന്നല്ലാതെ പ്രയോജനമില്ലാത്ത കാര്യങ്ങൾക്ക് അപ്പൻ പണ്ടേ വലിയ താൽപര്യം കൊടുക്കാറില്ല.  അപ്പനെ സംബന്ധിച്ച് ഞങ്ങൾ സ്‌കൂളിൽ പോകുന്നതുകൊണ്ട് മൂന്നു കാര്യങ്ങൾ നടക്കും.  ഒന്ന്, വീട്ടിലെ ശല്യം ഒഴിഞ്ഞുകിട്ടും. രണ്ട്, ഉച്ചക്കഞ്ഞിയോ,  ഉപ്പുമാവോ ഒക്കെ തിന്ന് ഒരുനേരത്തെ തീറ്റക്കാര്യം പണ്ടാറമടങ്ങും.  മൂന്ന്, ഞങ്ങളെപോലെയുള്ള ഉണ്ണാക്കമാടന്മാരെ സ്‌കൂളിൽ വിട്ടാൽ പാവം പിടിച്ച കോശി സാറും, കുറുപ്പുസാറും ഒക്കെ ഇതുപോലെ വാധ്യാര് പണിയിയുമായി കഞ്ഞികുടിച്ചങ്ങ്  കഴിഞ്ഞുപോകും.

ഇനിയുള്ളത് അത്യുഗ്രൻ പോരാട്ടം.  വീറും  വാശിയുമുള്ള തന്ത്രങ്ങൾ മെനയണം.  ആനന്ദ് അവൻറെ സ്വാധീനം എല്ലാ മേഖലയിലും ചെലുത്താൻ നോക്കും.  അതിനെ പ്രതിരോധിക്കണം.  ഒന്നല്ല ഒൻപതിനായിരം  മോഹന വാഗ്‌ദാനങ്ങൾ  ക്ളാസിലുള്ളവർക്ക് നൽകണം.  ഓരോരുത്തന്റെയും വീക്നെസ്സിൽ കേറിപ്പിടിച്ചോണം.  വാളൻപുളി, കണ്ണിമാങ്ങ, നെല്ലിക്ക, ലോലോലിക്ക, ചാമ്പക്ക, തേങ്ങാപ്പീര മുട്ടായി, ഗ്യാസുമുട്ടായി എന്നിങ്ങനെ വിവിധതരം കൈകൂലികൾ വിതരണം നടത്തേണ്ടതായി വരും.  ജനാധിപത്യത്തിൽ ഇത്തരം കൊടുക്കൽ വാങ്ങലുകൾ അത്യന്താപേക്ഷിതവുമാണല്ലോ.  എന്നെ കെട്ടിപ്പിടിച്ച് 'എൻറെ പൊന്നേ നിനക്കേ ഞാൻ വോട്ടുചെയ്യൂ' എന്ന് പറയുന്നവന്റെ വോട്ട് കീഴെക്കൂടെ പോകാതെ നമ്മുടെ പെട്ടിയിൽ തന്നെ ഇടീക്കണം.

വാക്‌പോരാട്ടത്തിൽ എനിക്ക് ആനന്ദിനെ തോൽപിക്കാൻ പറ്റില്ല. പകരം രാഷ്ട്രീയത്തിന്റെ മർമ്മപ്രധാന അടവായ ഇല്ലാത്ത കുറ്റം പറഞ്ഞ് അവനെ നാറ്റിക്കണം.  ഒമ്പത് 'എ' ഡിവിഷനിൽ ആറ്റുനോറ്റ് കിട്ടിയ സ്ഥാനാർത്ഥിയായതിനാൽ എന്നെ കമ്യൂണിസ്റ്റുകാർ മൊത്തത്തിലങ്ങ് ദത്തെടുത്തു.  ലെനിനും സ്റ്റാൻലിനും ഒക്കെ തൊട്ടു താഴെയാണ് എന്റെ സ്ഥാനം എന്നെനിക്ക് തോന്നിപോയി.  താൻ 'ഈസിയായി ജയിച്ചുകയറും' എന്ന് ആനന്ദ് വീമ്പിളക്കിയപ്പോൾ.  'അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതിയെന്ന്'  ഞാനും തിരിച്ചടിച്ചു.

നോമിനേഷൻ പിൻവലിക്കാനുള്ള അവസാനദിവസത്തിന് തലേദിവസം ആനന്ദ് എന്നെ അടുത്തേക്ക് വിളിച്ച് ഒരു കാര്യം പറഞ്ഞു.

"ഡോ ... താൻ സ്‌കൂളിന്റെ മുറ്റത്തെ ആൽമരചുവട്ടിൽ വൈകിട്ട് ഒന്ന് വരാമോ?"

"എന്തിനാ?"  മുളപൊട്ടിയ സംശയത്തോടെ ഞാൻ അവനെ നോക്കി.  ശത്രുവാണ്, പ്രത്യേകിച്ച് കോൺഗ്രസ്സ്.  സൂക്ഷിക്കണം.

"അവിടെ വാ, ഒരു രഹസ്യം പറയാനാ"

ഇതിലെന്തോ ഏടാകൂടം ഉണ്ട്.  അല്ലെങ്കിൽ അവൻ ഇങ്ങനെ ഒതുക്കത്തിൽ വിളിക്കില്ലല്ലോ.  വല്ല ബ്ലാക്മെയിലിംഗിനുമുള്ള  പുറപ്പാടാണോ?  ആലോചിച്ചാലോച്ച് തലപുകഞ്ഞു.   വിളിച്ചുവരുത്തി കോൺഗ്രസ്സ് ഗുണ്ടകളെകൊണ്ട് അടിപ്പിക്കാനാണോ?  സംശയങ്ങൾ പലതും പൊന്തിവന്നെങ്കിലും ഒരു നല്ല കമ്യൂണിസ്റ്റ് വെടിയുണ്ടകളെപ്പോലും പേടിക്കുന്നവനല്ല എന്ന ചിന്തയിൽ വൈകിട്ട് ഞാൻ ആൽമരത്തിൻറെ ചുവട്ടിലെത്തി.  ദൂരെനിന്നുതന്നെ എന്നെ കാത്ത് അവൻ അവിടെ നിൽക്കുന്നത് കണ്ടു.

"എന്താ കാര്യം?" ചെന്നപാടെ അവനെ അടിമുടിയൊന്ന് നോക്കിയിട്ട് ഞാൻ തിരക്കി.

"എടാ,  തന്നോടെനിക്ക് ഒരു റിക്വസ്റ്റ് ഉണ്ട്..."  എനിക്ക് കാര്യം മനസിലായില്ല.  വലിയപുള്ളിയായ ഇവന് എന്നോട് എന്ത് റിക്വസ്റ്റ്?

"ദാണ്ടേ..  നിനക്കറിയാമല്ലോ, നമ്മുടെ ക്‌ളാസിൽ SFI യും, KSU യും ബലാബലമാ.  പറഞ്ഞുവന്നാൽ നീയും ഞാനും കോൺഗ്രസ്സ്.  നീ ചുമ്മാ ചുമ്മാ നാണക്കേടുണ്ടാക്കാതെ എന്നെ ഒന്ന് ഹെൽപ് ചെയ്യണം"

"ഹെൽപോ .. എന്തൊരു ഹെൽപ്?"  എൻറെ കണ്ണിൽ അതുഭുതം വിരിഞ്ഞു.

"എടാ, നീ ദയവുചെയ്ത് ഇലക്ഷനിൽ നിന്നും പിന്മാറണം.  നാളെ നോമിനേഷൻ പിൻവലിക്കാനുള്ള അവസാന ദിവസമാ"  ഇതും പറഞ്ഞ് അവനെന്റെ തോളിൽ  സഹോദരസ്നേഹം തുളുമ്പുന്ന ഒരു പിടിത്തം പിടിച്ചു.

ഞാനാകെ അമ്പരന്നുപോയി.  ഭീഷണിപ്പെടുത്തും എന്ന് കരുതിയവൻ ഇതാ അപേക്ഷിക്കുന്നു.  സ്നേഹിച്ച് കൊല്ലുന്നു!  ഇതിപ്പോ ആകെ ജഗപൊകയായല്ലോ.  'സ്നേഹത്തിന്റെ നിരസനം പാപം' എന്നാണ് സണ്ടേസ്‌കൂളിൽ പഠിച്ചിരിക്കുന്നത്. അതേ സമയം യാചിച്ച് വന്ന് കർണ്ണന്റെ കവചകുണ്ഡലങ്ങൾ അടിച്ചുമാറ്റികൊണ്ടുപോയി യുദ്ധത്തിൽ ആപ്പടിച്ച വീരന്മാരും ഉണ്ട്.

ആകെ കൺഫൂഷ്യൻ ആയി.  ജനാധിപത്യത്തിൽ എനിക്ക് വരാൻ പോകുന്ന സൗഭാഗ്യങ്ങൾ ഇവൻറെ വാക്കിന്റെ പുറത്ത് കളഞ്ഞുകുളിക്കണോ?  സാറന്മാരുടെ മുന്നിൽ നമുക്കുള്ള സ്ഥാനം, പിള്ളാർക്ക് നമ്മളോടുള്ള പേടി.  അതെല്ലാം മനസ്സിൽ കണ്ടപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു. 'നീയല്ലേ നിൻറെ കീച്ചിപ്പാപ്പ വന്നു പറഞ്ഞാലും, പൊന്നുമോനെ ഞാൻ നോമിനേഷൻ പിൻവലിക്കത്തില്ല'

ഒന്നും മറുപടി പറയാതെ അവനെ നോക്കുകുത്തിപോലെ നിർത്തി ഞാൻ തിരിഞ്ഞുനടന്നപ്പോൾ വിവരമുള്ള അവന് കാര്യം പിടികിട്ടിക്കാണും.

വീട്ടിൽ പോയി രാത്രി കിടക്കുമ്പോൾ ഞാൻ ഒത്തിരി സ്വപ്‌നങ്ങൾ കണ്ടു.  സാറന്മാർക്ക് ഗുരുദക്ഷിണപോലെ മുറ്റത്ത് നിൽക്കുന്ന കാപ്പിമരത്തിൽ  നിന്നും  നല്ല മൂത്ത രണ്ടു കമ്പ് വെട്ടികൊണ്ട് കൊടുക്കണം.  അയലത്തുള്ള തയ്ക്കുന്ന ചേച്ചിയെ സോപ്പിട്ട് ബോർഡ് തുടക്കുന്ന ഡസ്റ്റർ ഉണ്ടാക്കിക്കണം.  ക്ലാസിലെ എൻറെ ശത്രുക്കളുടെ ഒക്കെ പേര്, സംസാരിക്കുന്നവരുടെ കൂട്ടത്തിൽ എഴുതി നല്ല ചുട്ട അടി വാങ്ങികൊടുക്കണം.  എത്രയെത്ര മനോഹര ജനാതിപത്യ സ്വപ്‌നങ്ങൾ.

അങ്ങനെ, നിശ്ചയിച്ച ദിവസം തന്നെ ഇലക്ഷൻ നടന്നു.  ജീവൻ മരണപോരാട്ടം.  ആര് ജയിക്കും?  ആര് തോൽക്കും?

സ്‌കൂൾ ലൈബ്രറിയിൽ പോളിംഗ് സ്റ്റേഷനിൽ, സ്‌കൂളിനടുത്തുള്ള തമ്പിസാറിന്റെ അരിമില്ലിലെ ബെൽറ്റ് കിടന്നടിക്കുന്നപോലെ നെഞ്ചിടിപ്പോടെ ഞാനും ആനന്ദും സാകൂതം നിന്നു.  ഞാൻ ജയിച്ചാൽ ക്ലാസ് ലീഡറാകും.  ആനന്ദ് ജയിച്ചാൽ ക്ലാസ് ലീഡർ മാത്രമല്ല സ്‌കൂൾ ലീഡറും ആകും. അപ്പോൾ എന്നെക്കാൾ ടെൻഷൻ അവനായിരിക്കുമെന്ന്  ഞാൻ കണക്കുകൂട്ടി.

അവസാനം ജോർജ്ജ് മാത്യു സാർ ഇലക്ഷൻ റിസൾട്ട് പ്രഖ്യാപിച്ചു!!

9 'എ' യിൽ  KSU സ്ഥാനാർഥി പത്ത് വോട്ടുകൾക്ക് SFI സ്ഥാനാർത്ഥിയോട് തോറ്റു!!

"ഇ.എം.എസ്സിനെ ഈയം പൂശി ഈയ്യല് പോലെ പറപ്പിക്കും.  കമ്യൂണിസം.. മൂർദ്ദാബാബ്.." ഇങ്ങനെയൊക്കെ മുദ്രാവാക്യം വിളിക്കാൻ കൊതിച്ചുകൊതിച്ചിരുന്ന KSU-ക്കാർ  എല്ലാം പോയി കൂഞ്ഞുവലിച്ചു!!

ആനന്ദ് എന്ന വന്മരത്തെ പിഴുതുമറിച്ച്  ഞാൻ ഒൻപത് 'എ' ഡിവിഷനിലെ ക്ലാസ് ലീഡർ ആകുന്ന അസുലഭനിമിഷം!   മാത്രമോ, മഹത്തായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അംഗവും.  കാറൽ മാർക്സ്, ലെനിൻ, ഇ.എം.എസ്...  പിന്നെ ഈ ഞാനും.  ദൈവമേ, ഒള്ളത് പറയാലോ ഇപ്പളും ഓർക്കുമ്പോൾ രോമാഞ്ചകുഞ്ചുകമാ.

ഞാൻ ക്ലാസ് ലീഡർ ആയതോടെ കഥ കഴിഞ്ഞു എന്ന് കരുതിയെങ്കിൽ തെറ്റി.  അതിനേക്കാൾ വലിയ മാരണമാണ്  ഇനി വരാനിരിക്കുന്നത്.

വൈകിട്ട് SFI-ക്കാരുടെ മീറ്റിംഗ് കൂടി.  സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പ് ഉടനെ തന്നെയുണ്ട്. അതിൽ SFI തന്നെ ജയിക്കണം.  ക്ലാസ് ലീഡറന്മാരിൽ നിന്നും അതിന് പറ്റിയ ഒരു തടിമാടനെ ഒപ്പിച്ചു.  ആരും ഒരു കുതിരക്കച്ചവടത്തിലും വീഴരുത്.  'വിപ്ലവം ജയിക്കട്ടെ. ഇൻക്വിലാബ് സിന്ദാബാദ്!  KSU ക്കാർ അറബിക്കടലിൽ'.

വീണ്ടും രാഷ്ട്രീയം ഉണർന്നു.  SFI കണ്ണും പൂട്ടി ജയിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു. രണ്ട് സീറ്റ് മജോറിറ്റി നമ്മൾക്കാണ്.

KSU സ്‌കൂൾ ലീഡർ സ്ഥാനാർഥി വീടിനടുത്തുള്ള ടോമിച്ചനാണ്.  കോൺഗ്രസ്സുകാരുടെ ബലിമൃഗം.  കാര്യം അവൻ എൻറെ അയൽപക്കകാരനും കൂട്ടുകാരനും ഒക്കെയാ.  റബ്ബർ മുട്ടായിയും, പ്ലാസ്റ്റിക് കവറിലെ നാരങ്ങാ അച്ചാറും, കൊച്ചുബിസ്‌കറ്റും, കമ്പ്ഐസും  ഒക്കെ വാങ്ങിത്തന്നിട്ടുള്ളവനാ.  പക്ഷേ ഇന്ന് ഞാനും, നായനാരും നമ്പൂരിച്ചനും ഒക്കെ ഒരു കയ്യായി നിൽക്കുമ്പോൾ 'പൊന്നുമോനേ, അച്ചാർ ചപ്പികഴിയുന്നതോടെ അതിന്റെ എരിയും പുളിയും കഴിയും' എന്ന് ഞാനങ്ങ് മനസ്സിൽ പറഞ്ഞു.

ദിവസങ്ങൾ ഓടിപ്പോയി. ചെളിവാരി എറിയലുകൾ പരസ്പരം നടന്നുനടന്ന്, സ്‌കൂൾ ലീഡർഇലക്ഷനും കഴിഞ്ഞു.

ജയിക്കും എന്ന് SFI ക്ക് നൂറുവട്ടം  ഉറപ്പാണ്.  ഇന്ദിര ഗാന്ധിയെയും,  കരുണാകരനെയും ഒക്കെ വിളിക്കാൻ നല്ല ഒന്നാന്തരം തെറി പാർസലാക്കി വച്ചിട്ടാണ് ഞങ്ങളിരിക്കുന്നത്.   SFI കാരോട് കളിയ്ക്കാൻ ഇവിടെ ഒരുത്തനും ആയിട്ടില്ല.  അഥവാ വന്നാൽ 'അക്കളി തീക്കളി സൂക്ഷിച്ചോ'.  അല്ല പിന്നെ!

മഹാമല്ലനായ ഗോലിയാത്തിനെ കമഴ്ത്തിയടിച്ച ഈർക്കിൽ ചെറുക്കനായ ദാവീദിനെപ്പോലെയും, പീക്കിരിപയ്യനായ വാമനൻ മഹാബലിയെ ചവിട്ടിക്കൂട്ടിയപോലെയും അവിശ്വസനീയമായി സ്‌കൂൾ ലീഡർ റിസൾട്ട് വന്നു.   ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ SFI യെ KSU ക്കാരൻ ടോമിച്ചൻ തോൽപിച്ചുകളഞ്ഞു!!

ഇരുമ്പിൻകൂടം കൊണ്ട് അടിയേറ്റപോലായി ഞങ്ങൾ!!  തികച്ചും അവിചാരിതം. ജയിക്കുമ്പോൾ പൊട്ടിക്കാൻ വച്ച പടക്കങ്ങളും, തൂക്കാൻ ഉണ്ടാക്കിയ തോരണങ്ങളും, വിളിക്കാൻ സൂക്ഷിച്ചുവച്ച മുദ്രവാക്യങ്ങളും, തന്തക്കുവിളിയും എല്ലാം ചീറ്റിപ്പോയി.  ഞങ്ങൾ SFI-ക്കാർ  'അയ്യോ പൊത്തോ' എന്ന് പറഞ്ഞ് നെഞ്ചത്ത് കൈവച്ചു.

ഒരു കാര്യം തീർച്ച.  പാർട്ടിക്കുള്ളിൽ ഏതോ കരിങ്കാലികൾ  ഉണ്ട്. പാർട്ടിയെ ഒറ്റിയവർ. ചാരന്മാർ... അവരാണ് പണി പറ്റിച്ചത്.   കണക്ക് പ്രകാരം SFI ഓരോട്ടിനെങ്കിലും ജയിക്കണം.  ഇതിപ്പോ ഒരു വോട്ടിന്  തോറ്റിരിക്കുന്നു.  എന്തൊരു മറിമായം!?  ഇതെന്ത് രാഷ്ട്രീയം?  എല്ലാവരും തമ്മിൽ തമ്മിൽ  വാക്കുകൾ കൊണ്ട് അരിശം തീർത്തു.

ആരാണ് ആ ഒറ്റുകാർ?  ആരോ രണ്ട് പഹയന്മാർ വോട്ട് കൊണ്ട് KSU വിന്റെ പെട്ടിയിൽ ഇട്ടിട്ടുണ്ട്.  ആരാണവന്മാർ?  അന്ത്യശാസനം മുഴങ്ങി.  ആരാണേലും അവന്മാരെ കണ്ടുപിടിക്കണം.  പാർട്ടിയുടെ ചട്ടം പഠിപ്പിക്കണം.

മീറ്റിങ്ങുകൾ ഒന്നിനുപുറകെ ഒന്നായി കൂടി,  പരസ്‌പരം ചെളിവാരിയെറിഞ്ഞു.  നേതാക്കന്മാരുടെ പിടിപ്പുകേടുകൊണ്ടാണ് ഇതുപറ്റിയത് എന്നാണ് പാർട്ടിയുടെ മതം.   പാരവെച്ച വലിയ പുപ്പുലികളെ കണ്ടെത്താനാകാതെ ഞങ്ങൾ ഇരുന്നു.  കുരങ്ങൻ ചത്ത കോരനെപ്പോലെയായിരുന്നു ആ ഇരിപ്പ്.  അങ്ങനെയുള്ള  ഒരു മീറ്റിംഗിൽ "ആരായാലും അവനെ ഞാൻ പൂട്ടും" എന്നൊരു വിളംബരം ഞാൻ നടത്തി. അതെങ്ങനെയെന്ന് ചോദിച്ചവരോട് ഞാൻ പറഞ്ഞു.

"ഞാൻ നമ്മുടെ ഗീവറുഗീസ് പുണ്യവാളന് നല്ലൊരു നേർച്ച നേരും. പാരവെച്ചവന്റെ അണ്ണാക്കിൽ പാമ്പുകേറി കൊത്തും, കണ്ടോ.. 'ഇന്നാ പിടിച്ചോ' എന്ന് പറഞ്ഞ്  ശൂലം വായിൽ കുത്തിക്കയറ്റി പാമ്പിന്റെ പരിപ്പ് ഇളക്കിയവനാ പുണ്യവാളൻ.  അതും പോരാഞ്ഞ്  നമ്മുടെ അമ്പലത്തിലെ ദേവിക്ക് ഒരു നേർച്ചകൂടി  നേർന്നാൽ അവൻറെ അകവാളുവെട്ടി വയറിളകി, വയറിളകി ചാകും കണ്ടോ"

പാർട്ടി സിദ്ധാന്തത്തിന് എതിരാണെങ്കിലും ആപ്പടിച്ചവന് തിരിച്ച് പുണ്യവാളനോ, ദേവിയെ ആരെങ്കിലും ഒരെണ്ണം കൊടുത്താൽ നാന്നായിരുന്നു എന്ന പ്രതികാരമോഹത്തിൽഎല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുകയും ചെയ്തു.

അസംബ്ലിയിൽ ടോമിച്ചൻ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 'എടാ, കുതിരക്കച്ചവടം നടത്തി പാർട്ടിയെ തോല്പിച്ചവനെ നീ ഒരിക്കലും കൊണം പിടിക്കില്ല' എന്ന് ഞങ്ങൾ ഊന്നി ഊന്നിപ്പറഞ്ഞു.  അവനാണേൽ  'നീയൊക്കെ എന്നെ പുളിങ്കുരു പോലെ അങ്ങ് ഞൊട്ടും... ഒന്ന് പോടാ ഉവ്വേ' എന്നമട്ടിലാണ് നിൽപ്പും, നടപ്പും.

പശുവും ചത്തു മോരിന്റെ പുളിയും പോയി എന്ന രീതിയിൽ ആണ് പിന്നെ കാര്യങ്ങൾ നടന്നത്.  എന്താണെന്ന് വച്ചാ,  ഗീവറുഗീസ് പുണ്യവാളനല്ല, ഭദ്രകാളിയല്ല, സാക്ഷാൽ ബ്രഹ്മാവ് വിചാരിച്ചാൽ പോലും രാഷ്ട്രീയപാർട്ടിക്കുള്ളിലെ കള്ളനെ കണ്ടുപിടിക്കാൻ പറ്റുമോ?  എന്നെ തെറിവിളിക്കാൻ വന്നവന്മാരോട് എനിക്ക് പറയാൻ ന്യായവും ഉണ്ടായിരുന്നു.  'മതം മനുഷ്യനെ മറക്കുന്ന കറുപ്പാണ്, ദൈവങ്ങളെ ചാട്ടവാറിനടിക്കണം,  ജാതിവാൽ മുറിച്ചുകളയണം' എന്നൊക്കെ വല്യവർത്തമാനം പറയുന്ന ഈ പാർട്ടിയെ ഏത് ദൈവംതമ്പുരാനാണ് ഇഷ്ടപ്പെടുക?  ഭക്തരിൽ സംപ്രീതൻ ആകണമെങ്കിൽ ഇച്ചിരി ത്യാഗം ഒക്കെ അനുഭവിക്കണം.  ഒറ്റക്കാലിലും, തീയുടെ പുറത്തും, മഞ്ഞോ മഴയോ നോക്കാതെ ആഞ്ഞുകുത്തി കിടന്നാണ് പുരാണത്തിൽ വരങ്ങളും സമ്മാനങ്ങളും ഒക്കെ ഭക്തന്മാർ അടിച്ചോണ്ടുപോകുന്നത്.  ഇവിടെ  ദൈവത്തെ ചീത്തയും വിളിച്ച്, ദിനേശ് ബീഡിയും പരിപ്പുവടയും കട്ടനും തട്ടിക്കൊണ്ട് ഇരുന്നേച്ചാൽ പുണ്യവാളന്മാർ ഇങ്ങോട്ട് വന്ന് ഒണ്ടാക്കിതരും.  ചുമ്മാ വേറെ വല്ല പണിയും നോക്ക് - ഞാൻ വിട്ടുകൊടുക്കുമോ?

ഇങ്ങനെയൊക്കെ ഞാൻ പറഞ്ഞെങ്കിലും ഒള്ള സത്യം പറയാമല്ലോ. ഒരു മഹാരഹസ്യം.  പാർട്ടിയെ ഒറ്റിയവരിൽ ഒരാളെ എനിക്ക് അന്നറിയാമായിരുന്നു!   അത് അവിടെ വച്ച് പറഞ്ഞ് ആ പാവത്തിന്റെ തടികേടാക്കണ്ട എന്ന മാനുഷികപരിഗണനയുടെ പുറത്ത് മാത്രമാണ് ഞാൻ നിശ്ശബ്ദനായിരുന്നത്.

ഒരു അന്വേഷണ കമ്മറ്റിക്കും കണ്ടുപിടിക്കാൻ പറ്റാത്ത ആപ്പടിച്ച ആ മഹാൻ ആരാണെന്ന്  ഇന്ന് ഈ വൈകിയ വേളയിലെങ്കിലും  ഞാൻ പറയുകയാണ്.  ഒരു  തുറന്നുപറച്ചിലിന്  പ്രേരിപ്പിച്ച ചേതോവികാരമാകട്ടെ, വയനാടൻ കുന്നുകളിൽ വച്ച്  'നക്‌സൽ വർഗീസിനെ ഞാനാണ് വെടിവെച്ച് കൊന്നത് മാളോരേ' എന്ന്  നെഞ്ചത്ത് കൈവച്ച്  കേരളക്കരയോട് വിളിച്ചു പറഞ്ഞ സാക്ഷാൽ രാമചന്ദ്രൻനായർ പോലീസ് എന്ന നമ്മുടെ നാട്ടുകാരനാണ്.

നിങ്ങൾ കേൾക്കണം ആ സത്യം.  അന്ന് പാർട്ടിയെ ഒറ്റിയ മഹാപാപികളിൽ ഒരാൾ ഞാൻ ആകുന്നു!  ഈ ഞാൻ!

ഇതുകേൾക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് തോന്നും ഞാനിപ്പോ  "എൻറെ പിഴ, എൻറെ പിഴ.. എൻറെ വലിയ പിഴ" എന്ന് പറഞ്ഞ് മാപ്പപേക്ഷിക്കുമെന്ന്.   അതിനേ; വേറെ ആളെ നോക്കണം.  അപ്പനപ്പൂപ്പന്മാരായി തേങ്ങാ പറിക്കാനല്ല തോമാശ്ലീഹാ സ്നാനോം മുക്കി, മനോരമയും വായിപ്പിച്ച് കോൺഗ്രസ്സുകാരാക്കി ജനിപ്പിച്ചിരിക്കുന്നത്.  എവിടെപ്പോയാലും കോൺഗ്രസുകാരൻ  തനിക്കൊണം കാണിക്കാതിരിക്കുമോ?

"ഈയമ്മസ്സിനെ ഈയം പൂശി ഈയലുപോലെ പറപ്പിക്കും..കമ്യൂണിസം അറബിക്കടലിൽ... KSU സിന്ദാബാദ്... ഇന്ദിരാഗാന്ധി കീ ജയ്.. കെ. കരുണാകരൻ കീ ജയ്.."  ഇതെഴുതുമ്പോഴും കാതുകളിൽ  വന്നുപതിക്കുന്നത് ടോമിച്ചനെ പൊക്കി തോളേൽകേറ്റി കോൺഗ്രസ്സ് കുഞ്ഞുങ്ങൾ അന്ന് അലറിവിളിച്ചതാണ്.

പക്ഷേ,  ഇന്നും ദുരൂഹമായി ഉത്തരം കിട്ടാതെകിടക്കുന്നത്,  അന്ന് പാർട്ടിയെ ഒറ്റിയ രണ്ടാമൻ ആരാണെന്നുള്ളതാണ്.  കാലാന്തരേ പശ്ചാത്താപ വിവശനായി ആ മഹാൻ ഇതുപോലെയെങ്ങാനം  അത് വെളിപ്പെടുത്തും എന്ന പ്രതീക്ഷ എനിക്കുണ്ട്.

അമീബ പോലെ 'വളരുംതോറും പിളരുന്ന' പാർട്ടികൾ ഉള്ള ഇക്കാലത്ത്, എനിക്ക് ക്ലാസ്സ് ലീഡർ ആകാൻ  വേറെ വഴിയൊന്നുമില്ലന്നുള്ള ഗതികേടുകൊണ്ടാണ്  ഈ പാതകം ചെയ്തതെന്ന് ഇനിയെങ്കിലും എൻറെ അഭ്യദയകാംഷികൾ മനസ്സിലാക്കിക്കോണം.

എനിക്ക്  അന്ന് വോട്ടുതന്ന് ജയിപ്പിച്ച കുഞ്ഞുസഖാക്കളുടെ നേരെ ' എൻറെ പൊന്നോ, നിങ്ങൾ അങ്ങ് ഷെമി'  എന്ന് കൈകൂപ്പി പറഞ്ഞുകൊണ്ട് ഈ എളിയ രാഷ്ട്രീയമാനിഫെസ്റ്റോ അവസാനിപ്പിക്കുന്നു.  ഒപ്പം, ഇതുവായിക്കുന്ന ആനന്ദ് എന്ന മഹാമനസ്‌കൻ എന്നോട് പൊറുക്കുമെന്ന ഉത്തമവിശ്വാസത്തോടെയും,

ജയ് ഹിന്ദ് ... വന്ദേമാതരം.  നന്ദി, നമസ്‌കാരം.