Wednesday, September 25, 2019

ഓണം കഴിഞ്ഞ് അടയോണം

ഓണം കഴിഞ്ഞാൽ അടയോണം
-----------------------------------

കാണം വിൽക്കാതെയും ബീവറേജസ് സേവാന്ത്യം കോണാൻ ഉടുക്കാതെയും ഓണം ഉണ്ണുന്നവരാണ് ഇന്നത്തെ മലയാളികൾ.  ഇവിടെ, നേരെചൊവ്വേ ഒരു പപ്പടം പോലും കാച്ചാൻ അറിയാത്തവനായ ഈയുള്ളവനും കഴിഞ്ഞ കുറെ നാളുകളായി മൂക്കുമുട്ടെ ഉണ്ടുവരുന്ന ഒന്നാണല്ലോ ഈ ദേശീയോത്സവം. എന്നാൽ ഇത്തവണ ദുബായിൽ ഓണം കഴിഞ്ഞ് പൊന്നോണം ആയിരുന്നു എന്ന് പറയുന്നതാവും ശരി.

സഹമുറിയന്മാർ ആഞ്ഞുകുത്തികിടന്ന് ഉണ്ടാക്കിയ ഓണസദ്യ അശേഷം ഉളുപ്പില്ലാതെ തട്ടി, മേമ്പൊടിയായി രണ്ട് വാട്ടീസും വിട്ട് അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയ മാതിരി അന്റാർട്ടിക്ക ഭൂഖണ്ഡത്തെ ഓർമ്മിപ്പിക്കുന്ന സെൻട്രൽ എസിയുടെ തണുപ്പിൽ കിടക്കുമ്പോളാണ് രണ്ട് കാര്യം ഓർത്തത്. ഒന്ന്, ഓണത്തിന് സദ്യ ഉണ്ടശേഷം ബാക്കിവന്ന കുറെ വാഴയില ബാക്കിയിരിക്കുന്നു, അതെന്ത് ചെയ്യും? സൂപ്പർ മാർക്കറ്റിൽ നിന്നും ദിർഹംകൊടുത്ത് വാങ്ങിയ ഇലയാണ്.  രണ്ട്,  സുസു എ. ടി. എമ്മിൽ പോയി ഉലുത്തിയെടുത്ത പൈസകൊണ്ട് ഓണം ഉണ്ട് ഇപ്പോൾ മാവേലിനാട്ടിൽ സുഖസമൃദ്ധിയിൽ കഴിയുകയായിരിക്കും. ഒന്ന് വിളിച്ചാലോ?. ശുഭസ്യ ശീഘ്രം എന്നാണല്ലോ പ്രമാണം, ഉടനെതന്നെ ഫോൺ വിളിക്കാൻ തോന്നി.

"സുസു"
"ഉം"
"ഉറങ്ങിയോ?"
"ആ.. ഉറങ്ങി. ഇപ്പോൾ വിളിച്ച് ഉണർത്തിയെ എന്തോത്തിനാ?"
"ചുമ്മാ"

'എനിക്ക് വിളിക്കാൻ തോന്നുമ്പം വിളിക്കും, അത് ചോദിക്കാൻ നിനക്കെന്നതാടീ അവകാശം? നീ വെറും പെണ്ണല്ലേ..?' എന്നൊക്ക കടുപ്പത്തിൽ പറയാൻ തോന്നിയെങ്കിലും ചോദിക്കാൻ ഒക്കുവോ? പെണ്ണുങ്ങളോട് തഞ്ചത്തിൽ നിന്നില്ലേൽ നമ്മൾ ആണുങ്ങൾക്കാ ഏനക്കേട്.
"എന്നാപോ, എനിക്ക് ഒറക്കം വരുന്നു"
"ഡീ പോത്തേ, ചുമ്മാ കെടന്ന് ഒറങ്ങാതെ. ഓണം നിനക്ക്  എങ്ങനെയുണ്ടായിരുന്നു?"

"ഓ, ഓണം. എന്തോ ഓണമാ? ചുമ്മാ പെണ്ണുങ്ങൾ ടിവിയുടെ മുന്നിലും ആണുങ്ങൾ കുപ്പിയുടെ മുന്നിലും കുത്തിയിരുന്ന് സമയം കളയുന്നതല്ലിയോ ഓണം?"

ഞാൻ പുതപ്പിനടിയിൽ കിടന്ന് തഞ്ചത്തിൽ നാലുപാടും നോക്കി. വാട്ടീസ് രണ്ടെണ്ണം വിട്ടത് പെമ്പ്രന്നോർ അറിഞ്ഞോ? ഓരോരോ ഉപമകൾ വരുന്ന വഴിയേ. എന്തായാലും പറഞ്ഞ് പറഞ്ഞ് വെറുതെ ബിൽഡിങ്ങിലെ ചൂട്ടിൽ എടുത്തുകളയുവാൻ വച്ചിരിക്കുന്ന വാഴയിലയിൽ ഓണവിശേഷം വന്നെത്തി.

"ഇനിയിപ്പോ ഈ വാഴയില എന്നാ ചെയ്യാനാടീ? കളഞ്ഞേക്കാം അല്ലേ?"

ചോദ്യം കേട്ട് ഒരു നിശ്വാസത്തിൻറെ ഗ്യാപ്പുകഴിഞ്ഞപ്പോൾ സുസു മുരണ്ടു.

"മാണ്ട"
"പിന്നെ?"
"അത് വച്ച് നല്ല ഇലയട ഉണ്ടാക്കാം. ഞാൻ ഉണ്ടാക്കിത്തന്നിട്ടുള്ളത് ഓർമയില്ലേ?"

"ഓ, പിന്നേ, എന്നാ ടേസ്റ്റ്ആരുന്നു! മറക്കാനൊക്കുവോ?"

എന്ന് എപ്പോൾ എവിടെവെച്ച് ഉണ്ടാക്കി, തിന്നു എന്നൊക്കെ എൻറെ ഓർമ്മയുടെ പാതാളക്കുഴിയിൽ പോലും കിടപ്പില്ലെങ്കിലും പെണ്ണുങ്ങളെ മുഷിപ്പിക്കാൻ ഒക്കുവോ? നമ്മൾ ഡീസൻറ് പുള്ളികൾ.

"എന്നാൽ പെട്ടെന്ന് പോയി അരിപ്പൊടി ഒക്കെ വാങ്ങിക്കൊണ്ട് വാ. രാവിലെ എണീക്കുമ്പോൾ എന്നേം വിളിക്ക്. എങ്ങനാ ഉണ്ടാകുന്നതെന്ന് ഞാൻ പറഞ്ഞു തരാം"

"നീ ഇപ്പൊ അങ്ങ് പറഞ്ഞ് തൊലയ്ക്ക് ൻറെ സുസു. നാളത്തേക്ക് ആക്കുന്നത് എന്നാത്തിനാ?"

"പിന്നേ, എനിക്ക് ഒറക്കം വരുന്നു. നാളെ രാവിലെ വിളിക്കെന്നേ. അല്ലേൽ മെസേജ് ഇട്ടാലും മതി. ഞാൻ എണീക്കാം" ഇതും പറഞ്ഞ് അവൾ ഫോൺവച്ചു. പെണ്ണുമ്പുള്ള പറഞ്ഞാൽ പിന്നെ മാന്യനായ ഭർത്താവിന് അപ്പീലില്ലല്ലോ. ഞാൻ ചാടിയെണീറ്റ്  നേരെ അടുത്തുള്ള തലാൽ സൂപ്പർമാർക്കറ്റിലേക്ക് വച്ചുപിടിച്ചു. തിരികെവന്ന് അരിപ്പൊടിയും ഒക്കെ ഭദ്രമായി അടുക്കളയിൽ വച്ച് ഉറങ്ങാൻ കിടന്നു. രാവിലെ എണീക്കുമ്പോൾ സഹമുറിയൻമാർ ഞെട്ടണം. നല്ല ഒന്നാന്തരം ഇലയട അവന്റെയൊക്കെ അണ്ണാക്കിലേക്ക് വച്ചുകൊടുക്കാം.  ഊപ്പയായ ഈ എനിക്കും ദേഹണ്ഡം വഴങ്ങും എന്ന് കാണിക്കാൻ ഇതിൽ കൂടുതൽ ഏതാണ് അവസരം? രാവിലെ മൂന്ന് മുപ്പതിന് അലാറം സെറ്റ് ചെയ്ത് ഞാൻ കിടന്നുറങ്ങി. അല്ല പിന്നെ.

എനിക്ക് മനസാക്ഷി ഉണ്ടെങ്കിലും അലാറത്തിന് അതില്ലാത്തതിനാൽ കൃത്യം മൂന്നരയ്ക്ക് തന്നെ അടിതുടങ്ങി. എണീറ്റ് നിന്ന് മൂരിനിവർത്തി അടുക്കളയിലേക്ക് വച്ചുപിടിച്ചു. അടിച്ച പൊട്ടന്റെ കേടുതീരാൻ ഒരു കട്ടനൊക്കെ ഇട്ട് ഞാൻ സുസുവിന് ഒന്ന് രണ്ട് മെസേജുകൾ അയച്ചു. 'ടീ, എണീക്ക്. ഞാൻ റെഡിയായി. റൂമിലുള്ള പൂത്തക്കോടൻമാർ എണീറ്റ് വരുന്നതിന് മുമ്പ് ഇലയട  ഉണ്ടാക്കിത്തീരണം. ലവന്മാർക്ക് ഒരു സർപ്രൈസ്, യേത്?!

ആറ്റിൻകരയിൽ മീൻപിടിക്കാൻ വെള്ളത്തിലോട്ട് നോക്കിയിരിക്കുന്ന കൊക്കിനെപ്പോലെ ഞാൻ മൊബൈലിൽ നോക്കിനോക്കി വശപ്പെശകായത് മിച്ചം. ഇവൾ ഇതെന്നാ ഉറക്കമാ? അല്ലേലും ചില പെണ്ണുങ്ങൾ ഉറങ്ങിക്കഴിഞ്ഞാൽ ടിപ്പർ വന്നിടിച്ചാലും അറിയില്ലല്ലോ. നിദ്രാദേവിയും പെണ്ണ്, നിദ്രപൂണ്ട് കിടക്കുന്നതും പെണ്ണ്. അവര് തമ്മിൽ അങ്ങനെ പല എടപാടുകളും ഉണ്ട്. എന്നിട്ട് ഉറങ്ങുന്നവർക്ക് പേര് കുംഭകർണ്ണൻ എന്ന്! കൊച്ചുവെളുപ്പാൻ കാലത്ത് കുത്തിപ്പിടിച്ച് എണീറ്റ ഞാനാകുന്ന പുരുഷകേസരിയെ നോക്കി വാഴയിലയും അരിപ്പൊടിയും കോക്രി കാട്ടാൻ തുടങ്ങി. എൻറെ മാവേലിപൊന്നുതമ്പുരാനെ, ഇങ്ങേരു വരുന്നെന്ന് പറഞ്ഞ് സദ്യയുണ്ടാക്കി നാട്ടുകാര് മുഴുവൻ മൂക്കുമുട്ടെ തട്ടും. അടിച്ച് പിമ്പിരിയായി നടക്കും. പെണ്ണുങ്ങൾ പോത്ത്പോലെ കിടന്നുറങ്ങും. നിങ്ങൾക്കിത് വല്ലതും അറിയാമോ? സകലമാന വേണ്ടാദീനവും ഇങ്ങേരുടെ പേരിൽ കാണിച്ചുകൂട്ടിയിട്ട് ഓണമാണത്രെ, ഓണം. എനിക്കരിശം വന്നു.

എന്തായാലും ഒരു കാര്യം ഉറപ്പാ. അരിപ്പൊടി ചുമ്മാതെ കവറിൽ ഇരുന്നാൽ അപ്പമാകില്ല. അയ്യായിരം പേർക്ക് തൊള്ളനിറയെ കഴിക്കാൻ ഒരു ഓഞ്ഞചെറുക്കൻ അഞ്ചപ്പവും രണ്ട് മീനുമായി വന്നില്ലായിരുന്നെങ്കിൽ യേശുതമ്പുരാൻ എന്തോ കാണിച്ചേനെ? താൻ പാതി, ദൈവം പാതി. എന്തായാലും ഒരു പാത്രത്തിൽ അത് തൂകാം. പിന്നെ ഇൻഗ്രേഡിയൻസ് ആയ ശർക്കര, തേങ്ങാ ഇത്യാദി അവിടേം ഇവിടേം ഒക്കെ ഇരിപ്പുണ്ട്. എന്തായാലും അരിപ്പൊടി വെള്ളമൊഴിച്ച് കുഴച്ചു വച്ചേക്കാം. അപ്പോളേക്കും സുസു വിളിക്കും. ഞാൻ വാഴയില എടുത്ത് ഭംഗിയായി മുറിച്ചു. വെള്ളമൊഴിച്ച് മാവ് കുഴച്ച് വീണ്ടും മൊബൈലിൽ വിളി, മെസേജ് അയപ്പ് എന്നിവ പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചു.

പഞ്ചമാപാതകാ, പെണ്ണുംപുള്ളയ്ക്ക് ഒരനക്കവും ഇല്ലല്ലോ കർത്താവേ! ഞാൻ ലാൻഡ് ലൈൻ, മൊബൈൽ ഇമ്മാതിരി എല്ലാത്തരം കുണ്ടാമണ്ടികളിലും വിളി തുടങ്ങി. നോ രക്ഷ! ദൈവം സഹായിച്ച് പുരയ്ക്കകത്ത് ഒരുവിധപെട്ട
മൊബൈൽ കമ്പനിക്കാരന്റെയൊന്നും സിഗ്നൽ പിടിക്കുകേല. ഇനി എന്തോ ചെയ്യും?

വെള്ളം ഒഴിച്ചുവച്ച മാവ് ഒരുമാതിരി വർക്കപണിക്ക് കുഴച്ചുവച്ച കോൺക്രീറ്റ് മാതിരി എന്നെ നോക്കി പല്ലിളിക്കുന്നു. വാഴയില ചൂടാക്കണോ അതോ പച്ചയ്ക്ക് വയ്ക്കണോ? പശപോലെ കയ്യേൽ ഒട്ടിപിടിക്കുന്ന ഈ കുന്ത്രാണ്ടം എങ്ങനെ ഇലയിൽ തേച്ച് പിടിപ്പിക്കും? മോസസ് മേശിരി പണ്ട് കോൺക്രീറ്റ്, കരണ്ടിവച്ച് ഭിത്തിയിൽ തേച്ച് പിടിപ്പിക്കുന്നത് ഓർമ്മവന്നു. ഇത് എത്രനേരം ഇഡ്ഡലികുട്ടകത്തിൽ വച്ച് ചൂടാക്കണം? ചോദ്യങ്ങൾ ഒന്നല്ല, ഒരായിരം എന്നെയിട്ട് അമ്മാനമാടി. അമ്മാനം എന്ന് പറയാൻ ഒക്കില്ല, നല്ല ഒന്നാന്തരം ഊഞ്ഞാലാട്ടവും ചില്ലാട്ടവും. മുക്രയിട്ട് ഉറങ്ങുന്ന സഹമുറിയന്മാരാകുന്ന എരണംകെട്ടവന്മാർ എണീറ്റ് വരുമ്പോൾ മാവ് കുഴച്ച് വച്ച് മണ്ണപ്പം ചുട്ടുകളിക്കുന്ന മാതിരി നിൽക്കുന്ന എൻറെ കാര്യം ആലോചിച്ചപ്പോൾ ഉടുത്ത ഓണക്കോടി ഉറിയടി മത്സരത്തിനിടെ അഴിഞ്ഞുപോയതുപോലെ ഒരു ഫീലിംഗ്!

ലവൾ എണീക്കുമെന്നോ എന്നെവിളിച്ച് ഇലയട ഉണ്ടാക്കാൻ കോച്ചിങ്ങ് തരുമെന്നോ ഇനി ആലോചിച്ച് നിൽക്കാൻ എവിടെ സമയം? കുളി, ജപം എല്ലാം കഴിച്ച് ജോലിക്കും പോകേണ്ടതല്ലേ? പെണ്ണുംപുള്ളയെ  നിന്നനിൽപ്പിനു ആഞ്ഞുകുത്തി രണ്ട് പ്രാക്ക് പ്രാകി എന്നാലിനി അറ്റകൈ അങ്ങ് നോക്കുകതന്നെ എന്നങ്ങ് തീരുമാനിച്ചു.

ഒരു പരുവത്തിൽ കോൺക്രീറ്റ് ചാന്ത് എടുത്ത് മോസസ് മേശിരിയെപ്പോലെ ഇലയിൽ തേച്ച് പിടിപ്പിച്ചു. ശർക്കര, തേങ്ങാ എന്നിവ ഇളക്കി വച്ചപ്പോൾ ഒരു ഐഡിയ. ഇച്ചിരി അണ്ടിപ്പരിപ്പ്, ഏലക്ക, ഉണക്കമുന്തിരി, ഈന്തപ്പഴം, നെയ്യ് ഇവയൊക്കെ കൂട്ടത്തിൽ ഒന്ന് ചാമ്പി നോക്കിയാലോ? ഈ പറഞ്ഞ സാധനങ്ങൾ ഒന്നും ദോഷകാരികൾ അല്ല. രണ്ടുംകൽപിച്ച് ആ പുതിയ മിശ്രിതം അങ്ങുണ്ടാക്കി, അത് കൂട്ടിച്ചേർത്ത് സംഗതി അങ്ങ് പൊലിപ്പിച്ചു. 'ഈശോമറിയം യൗസേപ്പേ' വിളിച്ച് സഹമുറിയന്മാർക്കുള്ളത് റെഡിയാക്കി എൻറെ പങ്കും എടുത്ത് കുളീം തേവരോം കഴിച്ച്  ഓഫീസിൽ പോകാൻ റെഡിയായി. അപ്പോളും ഞാൻ അയച്ച മെസേജ് എൻറെ പൊന്നുമോൾ നോക്കുകയോ മറുപടി അയക്കുകയോ തിരിച്ച് വിളിക്കുകയോ ചെയ്തട്ടില്ല. നഃ സ്ത്രീ സ്വാതന്ത്ര്യം അർഹതി!  തുള്ളപ്പനി പിടിച്ചവനെപ്പോലെ കതകും അടച്ച് ഞാൻ ഓഫീസിലേക്ക് ഇറങ്ങി.

സമയം പത്ത് മണി. ഓഫീസിൽ നല്ല എരിപൊരിയൻ മീറ്റിംഗ് നടക്കുന്നു. പലരുടെയും ഉടുതുണി വലിച്ചുകീറി നിൽക്കുന്ന അവസ്ഥ. അപ്പോൾ ആണ്ടെടാ 'കിണിം' എന്നൊരു ഒച്ച. ഞാൻ ഒതുക്കത്തിൽ ആരും കാണാതെ മൊബൈൽ ഒന്ന് നോക്കി. സുസുവിന്റെ മെസേജ്! 'പെട്ടെന്ന് ഒന്ന് വിളിച്ചേ. അർജന്റാ'

ഈശ്വരാ! ഇവൾക്കെന്തോ പറ്റി. അയ്യോ! ഇനി വല്ല ദീനമോ ദണ്ണമോ, മറ്റെന്തെങ്കിലും കുണ്ടാമണ്ടിയും ആണോ? ഞാൻ 'എക്സ്യൂസ് മീ' പറഞ്ഞ് പെട്ടെന്ന് മീറ്റിംഗിൽ നിന്നും പുറത്ത് ചാടി. നേരെ സുസുവിനെ ഫോൺവിളിച്ചു.   ഈശ്വരാ, എൻറെ ആര്യപുത്രിയെ രാവിലെ നീണ്ടുനിവർന്നുനിന്ന് പ്രാകണ്ടായിരുന്നു. അവൾക്ക് വല്ല ഏനക്കേടും പറ്റിയോ എന്നുപോലും ആലോചിക്കാതെ ഓരോ എടുത്തുചാട്ടം. സ്വയം പഴിച്ച് ഞാൻ വിളിച്ചപ്പോൾ അപ്പുറത്ത് 'അലോ' കേട്ടു.

"സുസു എന്നതാടി പറ്റിയെ? പെട്ടെന്ന് പറ. ഞാൻ മീറ്റിംഗിലാ"

"നിങ്ങൾക്ക് ഓഫീസിൽ ചെന്നാൽ ഈ മീറ്റിങ്ങ് അല്ലാതെ വേറെ പണിയൊന്നും ഇല്ലേ? എപ്പോ ഞാൻ വിളിച്ചാലും മീറ്റിംഗ്, മീറ്റിംഗ്. ചുമ്മാ എന്നെ പറ്റിക്കാൻ പറയുവല്ലിയോ? സത്യം പറ?"

"സുസു നീ കളിക്കാതെ കാര്യം പറ" എനിക്ക് ചൊറിഞ്ഞുകേറി വന്നു. ഭാര്യമാരോ മാനേജർമാരോ നമ്മുടെ ദേഹത്ത് നായിക്കരണപ്പൊടി വാരി വിതറിയാലും മിണ്ടാതെ നിന്നോണം. അതിൻറെ ഗുണം കിട്ടാതിരിക്കില്ല. എന്തെന്നാൽ അവർക്ക് തൃപ്‌തിയും, നമ്മൾക്ക് ഭാവിയിൽ മനസ്സമാധാനവും കൈവരും.

"അല്ല. നിങ്ങൾ ഇന്നലെ രാത്രി ഏതാണ്ട് കുന്ത്രാണ്ടം ഉണ്ടാക്കണം എന്നൊക്കെ വീരവാദം അടിക്കുന്നത് കേട്ടല്ലോ. എന്നിട്ട് അതുണ്ടാക്കിയില്ലേ? ഞാനാണേൽ ചെറുതായി ഒന്ന് മയങ്ങിയും പോയി"

കുംഭകർണ്ണന്റെ ഉറക്കം ഉറങ്ങിയിട്ട് ചെറുതായി ഒന്ന് മയങ്ങിയെന്ന്! വിവരക്കേട് കാണിക്കുന്നതും പോരാ നമ്മളെ കുറ്റക്കാരാകുകയും ചെയ്യുന്ന നാരീവംശമേ..!

"ഇതെന്നാ, വായിൽ നാക്കില്ലേ? വേറെ വല്ലോളുമ്മാരുമായി ചാറ്റുകയാണോ? രാവിലെ ആ കുന്തം ഉണ്ടാക്കിയില്ലേന്ന്, അട??"

അരിയും തിന്ന് ആശാരിയേം കടിച്ചിട്ടും പട്ടിക്ക് മുറുമുറുപ്പ്.  'നീയൊന്ന് പോയേ സുസു ചുമ്മാ ചൊറിയാതെ' എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ ആരാ മോൻ? പറയുമോ? അപ്പോൾ ദാണ്ടടാ രണ്ടാമത്തെ സിമ്മിൽ മാനേജരുടെ ഫോൺ. മീറ്റിംഗ് റൂമിൽ നിന്നും ഒതുക്കത്തിൽ ഊർന്നിറങ്ങി ഞാൻ ഫോണും പിടിച്ച് രക്ഷപെടാൻ ഒരുങ്ങുകയാണെന്ന് തോന്നിയ ഇതിയാൻ ബലിമൃഗമായ എനിക്ക് ബാക്കിയുള്ള കാടിയും കഞ്ഞിവെള്ളവും തരാൻ വിളിക്കുകയാണ്.

"ആ ഒണ്ടാക്കി... നീയൊന്ന് പോ. വൈകിട്ട് വന്നിട്ട് പറയാം"

ചത്തകോച്ചിന്റെ ജാതകം ചുളുവിന് നീ കേൾക്കണ്ട എന്നമട്ടിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ട ഞാൻ ഫോൺ കട്ടാക്കി ഓടിച്ചെന്ന് മീറ്റിംഗ് റൂമിൽ കേറി.

വരാനുള്ളത് വഴിയിൽ തങ്ങുമോ? മീറ്റിംഗ് റൂമിൽ കിട്ടാനുള്ളത് വയറുനിറച്ച് തന്ന് മാനേജർ ഇറക്കിവിട്ടു. തിരികെ വന്ന് ബ്രേക്ക്ഫാസ്റ്റ് തിന്നാൻ നോക്കുമ്പോൾ, കൂടെ ജോലിചെയ്യുന്ന ഏതോ മരമാക്രി അതെടുത്ത് അണ്ണാക്കിലും ഇട്ടു! മീറ്റിംഗിൽ പോയി ഞാൻ ലേറ്റായാൽ എൻറെ പ്രഭാതഭക്ഷണം എടുത്തുകൊള്ളാൻ മുമ്പ് ഇവൻമാർക്ക് അനുമതി കൊടുത്തിട്ടുള്ളതാണ്. എന്തൊരനുസരണ! കടിച്ചതും പോയി, പിടിച്ചതും പോയി.

കുരു ഞൊട്ടിയ ഈന്തപ്പഴം കണക്കെ ഞാൻ ജോലി കഴിഞ്ഞ് ഒരുവിധത്തിൽ ഫ്ലാറ്റിൽ എത്തിയപ്പോൾ എൻറെ പൊന്നോ, റൂമിലുള്ള ദൈവത്തിൻറെ സ്വന്തം നാട്ടിലെ സഹമുറിയന്മാർ ഒരു പാചക അപ്രന്റീസിന് ഇങ്ങനെ ഒരു അപ്രീസിയേഷൻ.

"അളിയോ.. ഇന്ന് എന്നാ സാധനമാ ഉണ്ടാക്കിയെ?. കിടിടിലോൽക്കിടിലം. ദാണ്ടേ, ഇപ്പളും അതിൻറെ ടേസ്റ്റ് വായിൽ നിൽക്കുന്നു. ഇനി മാസത്തിൽ ഒരിക്കലെങ്കിലും ഇലയട അളിയൻ തന്നെ ഉണ്ടാക്കണം"

സ്ഥലജലവിഭ്രാന്തി ബാധിച്ചവനെപ്പോലെ ഞാൻ നിന്നു. എന്താ, ഏതാ എന്നറിയാതെ ഞാൻ വാരിതട്ടിയ അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഏലക്ക ഇത്യാദി ഐറ്റംസ് അങ്ങ് പൊലിച്ചു. ഈ സാധനത്തിന് വത്സൻ എന്നും പേരുണ്ടത്രേ. എന്നാലും എൻറെ പൊന്നു വത്സാ!

അപ്പോൾ സുസുവിൻറെ വിളിയുടെ സൈറൺ. നയിക്കരണപ്പൊടി വിതരണം തുടങ്ങാൻ സമയമായി. ഞാൻ ഫോണെടുത്തു.

"അലോ" അപ്പുറത്ത് വിളിമുഴങ്ങി.

No comments:

Post a Comment