Wednesday, June 24, 2015

എത്തിക്സ്

നഗരം. തിരക്കിൻറെ പ്രഭവസ്ഥാനം. രഹസ്യങ്ങളുടെ കേന്ദ്രബിന്ദു. നഗരത്തിൽ ഇല്ലാത്തത് വേറെങ്ങും ഇല്ല, വേറെങ്ങും ഇല്ലാത്തത് നഗരത്തിൽ ഉണ്ടുതാനും.

മൂവന്തിയായി.

നിർമ്മല മെഡിക്കൽമിഷൻ - നഗരത്തിലെ ജീവന്റെ കാവലാൾ എന്ന് ലോഗയിൽ മുദ്രണം ചെയ്തിരിക്കുന്ന കോണ്‍ക്രീറ്റ് മന്ദിരം. പ്രധാനവീഥി നിശ്ചലംആക്കിക്കൊണ്ട്  ഒരു ആംബുലൻസ് അതിവേഗം പഞ്ഞു.  മരണത്തിനും ജീവിതത്തിനും ഇടക്കുള്ള സ്പന്ദനംപോലെ അതിന്റെ ബീക്കൻലൈറ്റ് പ്രകാശിച്ചു കൊണ്ടേയിരുന്നു. അതുവന്ന് എമർജൻസി വിഭാഗത്തിനു മുന്നിൽ കിതപ്പടക്കി. എമർജൻസി വിഭാഗം ഉണർന്ന്  തൂവെള്ളധാരികളായ മാലാഖമാർ കർമ്മനിരതരാവുകയും, ആംബുലൻസിൽ നിന്നും  പുറത്തേക്ക് എടുത്ത അത്യാസന്നനിലയിലുള്ള രോഗിയും, ബന്ധുജനങ്ങളും, ഡോക്ടർമാരും, നേഴ്സുമാരും ആശുപത്രിയുടെ എല്ലാമെല്ലാം  ഇടനാഴിയിലൂടെ ഉള്ളിലേക്ക് പോയി മറയുകയും ചെയ്തു.

ക്ഷയം ബാധിച്ചപോലെ ചോരതുപ്പി സൂര്യൻ പടിഞ്ഞാറ് മറഞ്ഞപ്പോൾ അലക്ഷ്യമായിക്കിടന്ന തലമുടി വാരിക്കെട്ടി കാർമേഘം നിറഞ്ഞ അന്തരീക്ഷം കൂടുതൽ കോപിച്ചു. അപ്പോൾ നിയോണ്‍ വിളക്കുകൾ ഇരുട്ടിനോട്‌ കുശുമ്പുകുത്തി നിൽക്കുകയായിരുന്നു.

അടുത്ത പുലർച്ച.

നിർമ്മല മെഡിക്കൽമിഷൻറെ ഇടനാഴികൾ ഖദർധാരികളെ കൊണ്ട് നിറഞ്ഞു. തലേദിവസം വൈകുന്നേരം അത്യാസന്നനിലയിൽ  അഡ്മിറ്റ്‌ ആയത്  മലയോരകർഷകരുടെ നേതാവ് പണിക്കർസാർ ആണെന്ന് രാവിലെ ആണ് പലർക്കും മനസ്സിലായത്. ചോദ്യങ്ങൾ കൂടുതലും ഉത്തരം കുറവുമായി ആശുപത്രി വരാന്തയിൽ അണികളും ബന്ധുക്കളും തിക്കും, തിരക്കും  ഉണ്ടാക്കികൊണ്ടിരുന്നു.

ഹാർട്ട്അറ്റാക്ക്. നേതാവ് പാർട്ടി മീറ്റിങ്ങും കഴിഞ്ഞു വന്നതാണ്. നെഞ്ചു തിരുമ്മി ഒന്ന് കസേരയിൽ ഇരുന്നു. പിന്നെ കുഴഞ്ഞുവീണു. വാക് ശരങ്ങൾകൊണ്ട് എതിരാളികളെ വീഴ്ത്തിയ ചാണക്യൻ ഐ.സി.യു വിൽ ഡോക്ടർമാരുടെ കരങ്ങളുടെ കാരുണ്യവും, ഈശ്വരന്റെ അത്ഭുതവും മാത്രം കാത്തു കിടക്കുകയാണ്.

ഒരു ജീവൻ പിടിച്ചു നിർത്താനുള്ള തത്രപ്പാടിലാണ് എല്ലാവരും.  ടിവി ചാനലുകളിൽ ഫ്ലാഷ് ന്യൂസുകൾ നാട വലിച്ചുകെട്ടി. പ്രസ് ക്ലബ്ബിൽ  രാഷ്ട്രീയ നേതൃത്വം പ്രസ്താവിച്ചു. "എന്തുവില കൊടുത്തും നമ്മൾ പ്രിയനേതാവിൻറെ ജീവൻ നിലനിർത്തും.

ഡോക്ടർമാർ തമ്മിൽ ഡിസ്കഷൻ തുടർന്നു.  മാലാഖകുഞ്ഞുങ്ങൾ ആജ്ഞ കാത്തു നിന്നു. മെഡിക്കൽ ബുള്ളറ്റിനായി പൊതുജനം കാതോർത്തു. ഉള്ളിൽ നിന്ന് പുറത്തേക്ക് പോവുകയും, പിന്നീട് തിരിച്ച് അകത്തേക്ക് കയറുകയും ചെയ്യുന്ന കേവല ശ്വാസത്തിന് ഇത്ര മാത്രം വിലയോ എന്ന് ചിലർ കൌതുകം പൂണ്ടു.

******                                    ******                                    *****

അടുത്ത ദിവസം നേരം പുലർന്നു.

ഞാൻ പാതിമയക്കത്തിൽ ഫോണിൻറെ അലാറം ഓഫ് ചെയ്തു. ഡ്രസ്സ്‌ മാറി പുറത്തേക്ക് നടക്കുമ്പോൾ അലസമായി ഭാര്യയെ ഒന്നു നോക്കി. ആരോഗ്യം അധരവ്യയാമത്തിലൂടെ നേടാം എന്ന് കരുതിക്കിടന്നുറങ്ങുന്നവളെ  നോക്കി ഊറിച്ചിരിച്ചുകൊണ്ട് ഞാൻ പുറത്തിറങ്ങി.

എൻറെ ഫോണ്‍ ശബ്ദിച്ചു. ഡോക്ടർ ദത്തൻ ആണ്. "ഞാൻ ഇറങ്ങിയെടോ .. ദാ എത്തി"

ബാഡ്മിന്റണ്‍ കോർട്ടിൽ അന്തരീക്ഷം ഞങ്ങളുടെ വിയർപ്പിന് വളമിട്ടുകൊണ്ടിരുന്നു. അവിടെ നിന്നാൽ അങ്ങ് ദൂരെ മരക്കൂട്ടങ്ങൾക്കപ്പുറത്ത്  നിർമ്മല മെഡിക്കൽമിഷന്റെ വാട്ടർടാങ്ക് ഒളിഞ്ഞുനിൽക്കുന്നത് കാണാം. പതിവുപോലെ കളിക്കിടയിലെ ബ്രേക്കിൽ ഞങ്ങൾ പുൽപ്പരപ്പിൽ ഇരിക്കവേ ഡോക്ടറുടെ മൊബൈൽ ചിലക്കാൻ തുടങ്ങി.  ഡോക്ടർ ഫോണെടുത്ത് മുന്നോട്ട് നടന്നു.  ഫോണ്‍ നിർമ്മല മെഡിക്കൽമിഷനിൽ നിന്നാണ്.  എന്താണ് സംസാരിക്കുന്നത് എന്ന് എനിക്ക് വ്യക്തമായി കേൾക്കാൻ പറ്റുന്നില്ല എങ്കിലും, ഏതോ സീരിയസ് മാറ്റർ ആണെന്ന് ഡോക്ടറുടെ ശരീരഭാഷയിൽ നിന്നും മനസിലായി.

ഞങ്ങൾ വീണ്ടും ബാറ്റെടുത്തു. മുന്നോട്ടു നടന്നപ്പോൾ ഞാൻ ചോദിച്ചു. "ആരായിരുന്നു വിളിച്ചത്?

ഡോക്ടർ എൻറെ മുഖത്തേക്ക് സൂക്ഷിച്ചൊന്നു നോക്കി. "കോണ്‍ഫറൻസ് ആയിരുന്നു. ഹോസ്പിറ്റൽ മാനേജുമെന്റുമായി"

അന്ന് കളികഴിഞ്ഞ് തിരികെ നടക്കവേ ഡോക്ടർ പറഞ്ഞു. "എടൊ, തനിക്കറിയാമോ പണിക്കർസാറിൻറെ ചികിത്സയുടെ ചുമതല എനിക്കാണ്?

"ആണോ? അത് ഞാൻ അറിഞ്ഞില്ല....ന്യൂസ് ഒക്കെ കണ്ടു. ഓഫീസിൽ നല്ലപോലെ ഡിസ്കഷനും നടക്കുന്നുണ്ട്"

"ങുഹും .." ഡോക്ടർ ഒന്ന് മൂളി. അപ്പോൾ എന്നിലെകൌതുകം പുറത്ത് ചാടി.

"അയാൾക്ക് എങ്ങിനെ? എനി ഹോപ്‌? "

"വീ ആർ ട്രൈയിംഗ്...ബാക്കിയൊക്കെ ഈശ്വരന്റെ കയ്യിൽ "

ആ പറച്ചിലിൽ ഒരു നിർവികാരതയോ, നിരാശയോ തളംകെട്ടി നിൽക്കുന്നപോലെ എനിക്ക് തോന്നി. എൻറെ നയനങ്ങൾക്കും വായിക്കാൻ കഴിയുന്നതിനപ്പുറം ആയിരുന്നു ഡോക്ടറുടെ മുഖഭാവം.

നടത്തയ്ക്ക്  വേഗംകൂട്ടി ഞങ്ങൾ അന്നത്തെ വഴിപിരിഞ്ഞു.

******                                    ******                                    *****

ഡോക്ടർ ദത്തന്റെ ഫോണ്‍ ബാഡ്മിന്റെൻ കോർട്ടിൽ റിംഗ് ചെയ്ത അതേ സമയത്ത് നിർമ്മല മെഡിക്കൽമിഷനിൽ പണിക്കർസാറിന്റെ ഐ.സി.യുവിനു മുന്നിലും, വാർഡിലും ഉദ്വേഗത്തിന്റെ നിമിഷങ്ങൾ ആയിരുന്നു.  എങ്ങും പരിഭ്രാന്തി. ആകാംഷ. കൂടുതൽ ചോദ്യങ്ങൾ, കുറച്ച് ഉത്തരങ്ങൾ.

ഒരു ഡോക്ടർ മുന്നോട്ടു നടന്നു വന്നു. പണിക്കർ സാറിന്റെ മകളെയും കുടുംബത്തിലെ തലമുതിർന്ന ഒരാളെയുംമുറിയിലേക്ക് വിളിപ്പിച്ചു.

"സാറിന്റെ ജീവൻ പിടിച്ചുനിർത്താൻ ഞങ്ങൾ പരമാവധി ശ്രമിക്കുകയാണ്. അത്യാവശ്യ ചില മരുന്നുകൾ കൂടി വാങ്ങണം. ട്രീറ്റ്‌മെൻറ് കോസ്റ്റിലി ആകും"

ചോരവാർന്നു പോയപോലെ തോന്നിച്ച മുഖം ഉയരത്തി പണിക്കർസാറിന്റെ മകൾ പറഞ്ഞു "ഡോക്ടർ... പണം പ്രശ്നമല്ല... രക്ഷപെട്ടാൽ മതി"

"ഒകെ... ബി പൊസിറ്റീവ് ... ദൈവത്തോട് പ്രാർത്ഥിക്ക്  "

മുറിയിൽ നിന്നും പുറത്തിറങ്ങിയ ആ പെണ്‍കുട്ടിയെ പലയിടത്ത് നിന്നവർ ഈച്ച പിതിയുംപോലെ വന്നുപൊതിഞ്ഞു. "എന്ത് പറ്റി ? എന്താണ് ഡോക്ടർ പറഞ്ഞത്?!"

പണിക്കർസാറിന്റെ ജീവൻ നിലനിർത്താൻ നഗരത്തിലെ ആരോഗ്യത്തിന്റെ കാവലാളായ നിർമ്മല മെഡിക്കൽമിഷനാകുമോ? ചാനലുകളിലും നാലാൾ കൂടുന്നിടത്തും എല്ലാം ചർച്ചകൾ കൊഴുത്തു. ഇനി അഥവാ അദ്ധേഹം മരിച്ചു പോയാൽ ?! പലർക്കും അത് ചിന്തിക്കാൻ പോലുമാകില്ല. ആ ചിരിക്കുന്ന മുഖം ഇല്ലാത്ത പാർട്ടി മീറ്റിങ്ങുകൾ??  ഒന്നുമില്ലായ്മയിൽ നിന്നും അദ്ദേഹം പടുത്തുയർത്തിയ പാർട്ടിയും, സ്വത്തും, അധികാരവും.. എല്ലാമെല്ലാം...?? ഭയത്തിന്റെ വിസ്ഫോടനം പല മസ്തിഷ്കങ്ങളിലും നടന്നുകൊണ്ടേയിരുന്നു.

നിർമ്മല മെഡിക്കൽമിഷനിലെ ക്യാഷ് കൌണ്ടറിലെ ഡോട്ട്മാട്രിക്സ് പ്രിൻറർ നിർത്താതെ ചിലച്ചുകൊണ്ടിരുന്നു. പണിക്കർ സാറിന്റെ ചികിത്സയുടെ ബില്ലുകൾ നൂറ് ആയിരമായി, ആയിരം ലക്ഷങ്ങളായി പ്രിൻറർ ചർദ്ദിക്കുകയാണ്.

ഏവരെയും ഞെട്ടിച്ചുകൊണ്ട് അന്നുച്ചക്ക് നിർമ്മല മെഡിക്കൽമിഷനിൽ നിന്നും ഔദ്യോഗിഗമായി അറിയിപ്പുണ്ടായി. "മലയോരകർഷകരുടെ ജീവസ്പന്ദനമായ പണിക്കർസാർ എന്ന രാഷ്ട്രീയ ഇതിഹാസം ലോകത്തോട് വിടപറഞ്ഞു!!"

ചാനൽ അവതാരകർ വാർത്ത ഏറ്റെടുത്തു. ഒ. ബി വാനുകൾ ലൈവ് ടെലികാസ്റ്റ് തകർത്തു. പത്രമാപ്പീസുകളിൽ അടുത്ത ദിവസത്തേക്കുള്ള ഡി.ടി.പി സംവിധാനം സുഗന്ധം പൂശിയ ജീവച്ചരിത്രതിനായി അച്ചുകൾ നിരത്തി.

കഴിഞ്ഞു. എല്ലാം കഴിഞ്ഞു. സോഷ്യൽ മീഡിയകൾ മൂന്ന് അക്ഷരങ്ങൾ കൊണ്ട് നിറഞ്ഞു തുളുമ്പി, R.I.P.

******                                    ******                                    *****

നിഷ്കളങ്കനായ ഒരു കുട്ടിയെപ്പോലെ  അടുത്ത ദിവസവും നേരം വെളുത്തു.

അന്നും ഡോക്ടർ ദത്തൻ എന്നേക്കാൾ മുൻപ് ബാഡ്മിന്റണ്‍ കോർട്ടിൽ എത്തി. കളിതുടങ്ങും മുൻപ് മനസ്സിൽക്കിടന്ന ചില സംശയങ്ങൾ  ഞാൻ പുറത്തേക്കെടുത്തിട്ടു.

"എടോ, എന്തുകൊണ്ട് പണിക്കർസാറിന്റെ ജീവൻ നിങ്ങൾക്ക് നിലനിർത്താനായില്ല ?"

"ലുക്ക്‌ .. ഈ ജീവൻ എന്നൊക്കെ പറയുന്നത് ഡോക്ടർമാരുടെ മാത്രം കയ്യിലാണോ? തനിക്കറിയാമോ അയാളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തപ്പോൾ തന്നെ പകുതി ഡെഡ്ബോഡി ആയിരുന്നു ..."

ഞാൻ ഡോക്ടറുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. "പിന്നെ എന്തിനായിരുന്നു ഈ കോലാഹലം എല്ലാം? എന്തിനു നിങ്ങൾ എല്ലാവർക്കും ഇത്രപ്രതീക്ഷ കൊടുത്തു?"

ഡോക്ടർ ദത്തൻ കയ്യിലിരുന്ന ബാറ്റ് അന്തരീക്ഷത്തിലേക്ക് ഒന്ന് ചുഴറ്റി.  എൻറെ തോളിൽ കൈ വച്ചു. എന്നിട്ട് പറഞ്ഞു "നമുക്ക് തമ്മിൽ പറയാൻ പറ്റാത്ത പലതും ഉണ്ടെടോ. മെഡിക്കൽ എത്തിക്സും, മാനേജ്മെന്റ് എത്തിക്സും തമ്മിൽ ഉള്ള പോരാട്ടമാണ് ഞങ്ങളുടെ മുന്നിൽ നടക്കുന്നത്. സത്യം, ധർമ്മം , നീതി, ആതുരസേവനം,  മഹത് വചനങ്ങൾ ഒക്കെ ആശുപത്രിയുടെ ഭിത്തികളിൽ മനോഹരമായി ചില്ലിട്ടു വച്ചിരിക്കുന്ന ഫോട്ടോകളിലും, വാൾപേപ്പറുകളിലും, ലോഗോകളിലും മാത്രം ഒതുങ്ങിപ്പോകുന്ന എത്തിക്സ്"

ഞാൻ കേട്ടതൊക്കെ എനിക്കറിയാവുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാൽ ഒരുകാര്യം കൂടി ചോദിക്കാൻ ഞാൻ ആഗ്രഹിച്ചു. "തനിന്നലെ കാലത്ത് കളിക്കിടെ എന്താണ് സംസാരിച്ചത്? കോണ്‍ഫ്രൻസ് എന്ന് താൻ പറഞ്ഞില്ലേ...."

"അതെ .. ഹോസ്പിറ്റൽ മാനേജ്മെന്റ്. അതൊരു മീറ്റിംഗ് ആയിരുന്നു. വിഷയം പണിക്കർസാർ തന്നെയായിരുന്നു" ഡോക്ടർ ചിരിച്ചു.

"തനെന്നോട് സത്യംപറ. സത്യത്തിൽ അയാൾ എപ്പോളാണ് മരിച്ചത് ?"

"സംശയിക്കണ്ട. എനിക്ക് ഫോണ്‍ വരുന്നതിനു ഒരു മണികൂർ മുൻപ്..!!"

ഞാൻ ഡോക്ടറുടെ മുഖത്തേക്ക് നോക്കാൻ ശ്രമിച്ചു. "പക്ഷെ നിങ്ങൾ ഹോസ്പിറ്റൽ പറഞ്ഞത് പണിക്കർസാർ മരിച്ചത് ഉച്ച കഴിഞ്ഞാണ് എന്നാണല്ലോ??! എന്തിനാണ് ഇത്ര താമസിച്ചത് അത് പുറത്ത് പറയാൻ?"

ഡോക്ടർ ദത്തൻ ബാറ്റ് ചുഴറ്റികൊണ്ടേയിരുന്നു. അങ്ങ് ദൂരെ ഉദിച്ചുയരാൻ പോകുന്ന  സൂര്യന്റെ സ്ഥാനം നോക്കി നെടുവീർപ്പിട്ടു. "മാനേജ്മെന്റ് തീരുമാനം. ആ മണികൂറുകൾ ഉണ്ടാക്കിയത് ലക്ഷങ്ങൾ ആണ്. എത്ര മാത്രം വിലയേറിയ മരുന്നുകൾ കുറിക്കപ്പെട്ടു എന്നറിയാമോ?.... സോറിഡോ ... എന്റെയും തന്റെയും  കരങ്ങളും നാക്കുകളും ഒക്കെ ഒദ്യോഗിഗമായി കെട്ടപ്പെട്ടതല്ലേ?"

ഡോക്ടർ പറഞ്ഞത് ശരിയാണ്. അവർ തീരുമാനിക്കുന്നു. നമ്മൾ വേദവാക്യം പോലെ അനുസരിക്കുന്നു.

ഓട്ടിസം ബാധിച്ച നഗരം വീണ്ടും തിരക്കിലേക്ക് വീണു.  നിർമ്മല മെഡിക്കൽ മിഷൻ ആശുപത്രിയുടെ അധികം അകലെ അല്ലാതെ ഗ്യാസ്ട്രബിൾ ബാധിച്ച കോർപ്പറേഷൻ പൈപ്പിന് മുന്നിൽ  നഗരത്തിലെ ഫ്ലൈഓവറിനുകീഴെ കൂരകെട്ടി താമസിക്കുന്ന നാടോടിപയ്യന്മാർ കുടങ്ങളുമായി തിരക്കു കൂട്ടി. പൈപ്പിന് അതിസാരംബാധിക്കുന്നതും കാത്ത്.

അന്നത്തെ ബാഡ്മിന്റണ്‍ കളികഴിഞ്ഞ്  ഞങ്ങൾ തിരികെനടന്നു. പക്ഷെ, അന്നത്തെ കളിയിൽ ഞാൻ തോറ്റു. ജയിച്ചത് ഡോക്ടർ ദത്തൻ തന്നെയായിരുന്നു !!

Saturday, June 13, 2015

പ്രതീക്ഷയുടെ സുഭാഷിതങ്ങൾ

രാത്രിയുടെ നിശ്ബ്ധതയിൽ, പകലിൻറെ ഏകാന്തതയിൽ ഞാൻ എന്നോട്തന്നെ ചോദിച്ചു. ഈ തകർച്ചയിൽ നിന്നും എന്നെ കരകയറ്റാൻ ആര് വരും?

പാതാളത്തിന്റെ അഗാതതയിലേക്ക് ഞാൻ കാൽവഴുതി വീണുപോകുന്നു. പടുഗർത്തങ്ങൾ എനിക്കായി അവർ ഒരുക്കിയിരിക്കുന്നു. അവർ എന്നെ നോക്കി ചിരിക്കുന്നു. അവർക്ക് ചിന്തിക്കാൻ അറിയില്ല. അവർക്ക് ചിരിക്കാൻ മാത്രമേ അറിയൂ. പരിഹാസത്തിന്റെ മാത്രം ചിരി.

നാഥാ... അവരുടെ പരുഷഭാവം എന്റെ ഹൃദയത്തെ തകർത്തുകളയരുതേ. അവരുടെ ആർപ്പുവിളികൾ എൻറെ മരണമണിയായിഭവിക്കരുതേ.  നീ മധുരം ഒഴുക്കിത്തന്ന എൻറെ കണ്ഠത്തിൽ കയ്പുനീർ ചാലുകൾ വെട്ടിത്തുറക്കാൻ അവരെ നീ അനുവദിക്കരുതെ.

ഭവാൻ എവിടെയാണ് അങ്ങ്?  ഈ മരുഭൂമിയിലെ ചൂടുകാറ്റിൽ, എൻറെ ആശ്രയമായി നീ കടന്നുവരുമോ? വേദന അരിച്ചിറങ്ങിയ  എൻറെ ഹൃദയത്തിൽ സ്വാന്ത്വനത്തിന്റെ കുളിർമഴയായി നീ പെയ്തിറങ്ങുമോ? നീയെൻറെ ശിലയും കോട്ടയുമായിത്തീരുമോ?

അതിരാവിലെ എറ്റിസലാത്തിൽ നിന്നും ജതാഫിലേക്ക് മുരൾച്ചയോടെ നിരങ്ങിത്തുടങ്ങുന്ന മെട്രോട്രെയിൻപോലെ എൻറെ മനസ്സിരമ്പുന്നു. ബുർജുഖലീഫായുടെ മുകളിൽ നിന്നും ഞാൻ താഴേക്ക് പതിക്കുന്നു. ഷിന്താഗാ ടണലിൽ പാഞ്ഞുപോയൊരു വാഹനത്തിൽ നിന്നും തറയിൽ വീണമാതിരി വാഹന സമുച്ചയങ്ങൾക്കിടയിൽ ഞാൻ കൈ കാലിട്ടടിക്കുന്നു. അൽമംസാർബീച്ചിനപ്പുറത്തെ  ശക്തമായ തിരമാലകൾ പോലെ എൻറെ അന്തരംഗം പ്രക്ഷുബ്ധമായിരിക്കുന്നു. ജബൽഹഫീസ് പർവതനിരകളിൽ അരുണകിരണത്തിന്റെ താപമേറ്റ് എന്നിലെ ഞാൻ മഞ്ഞുപാളികൾ പോലെ ഉരുകിയൊലിക്കുന്നു.

എൻറെ അങ്കിക്ക്  അവർ ചീട്ടിട്ട്  എൻറെ മനസാക്ഷിക്ക് വിലപറഞ്ഞ്‌ ആർത്തു ചിരിക്കുന്നു.

ഞാൻ ചെയ്ത നന്മ ഒന്നും അവർ കാണുന്നില്ല. ഞാൻ കണ്ടതൊന്നും അവർ കണ്ടതേയില്ല മാത്രമല്ല എന്നിൽ അവർ തിന്മയുടെ എല്ലാ കറുപ്പും വാരിതേക്കുകയും ചെയ്തു.

നാഥാ, നീ കടന്നു വരേണമേ. എനിക്ക് ശക്തിയായി, തുണയായി, എൻറെ രക്ഷയായി നിൻറെ കരങ്ങൾ എന്നെ ഒന്ന് സ്പർശി ക്കേണമേ.

നാദ്അൽ ഷേബയിൽ മൈദാൻ കുതിരയോട്ട മത്സരത്തിൽ എന്നപോലെ എൻറെ ശത്രുക്കൾ എന്നെ തകർക്കാനായി പായുന്നു. അവരുടെ കണ്ണുകൾ മൂടപ്പെട്ടിരിക്കുന്നു. അവരുടെ വിജയം മാത്രം അവർ ലക്ഷ്യം വയ്ക്കുന്നു. എന്നിട്ടവർ പറയുന്നു "ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുന്നു "

എൻറെ സങ്കേതമേ, എനിക്കിനിആശ്രയം നീ മാത്രം.  ഈ നഗരത്തിനും അപ്പുറമുള്ള ഏകാന്തവും ക്രൂരവുമായ  മരുഭൂമിയിൽ ഞാൻ എകയാവുകയില്ല. എന്തെന്നാൽ എൻറെമേൽ നിൻറെ തുണയുണ്ട്. എൻറെ നാഥന്റെ തുണ.  എൻറെ ദേവന്റെ കരുണ.  ദൂരെ അബ്രയിൽ ഒഴുകി നടക്കുന്ന ചെറുവഞ്ചികളിൽ നിന്നെന്നപോലെ നിന്റെ വെള്ളിവെളിച്ചം എന്നിലേക്കുവീശുന്നു.

എനിക്കറിയാം, ആനന്ദത്തിരമാല എന്നിലിളക്കി മണവാളനെപ്പോലെ നീ കടന്നുവരും. യുദ്ധം ജയിക്കാനായി മാത്രം പടച്ചട്ടയണിഞ്ഞ യോദ്ധാവിനെപ്പോലെ നീ വന്നെൻറെ കരം പിടിക്കും.

അങ്ങനെ എൻറെ ജീവൻറെ വെളിച്ചമായി നീ കടന്നുവരുമ്പോൾ എൻറെ തകർച്ചയിൽ കരുതലായ്‌, തുണയായി നീ എന്നെകരം പിടിച്ചു നടത്തുമ്പോൾ .... അപ്പോൾ, അപ്പോൾ ഞാൻ സന്തോഷിക്കും. പരിശുദ്ധമായ ഒരു ഉന്മാദം എൻറെ സിരകളിൽ വ്യാപിക്കും. അപ്പോൾ ഞാൻ എൻറെ വൈരികൾ കാണ്‍കെ പുഞ്ചിരിപോഴിക്കും. അതുകണ്ട് അവർ ഇരുട്ടടി ഏറ്റപോലെ നടുങ്ങും. കള്ളമോ, കപടമോ, സുരപാനമോ ഒന്നുമല്ല യഥാർത്ഥ വഴി എന്ന് അന്നവർ അറിയും. അപ്പോൾ ആകാശവിതാനം തുറക്കും. ദിഗന്തങ്ങൾ നടുങ്ങുമാറ് ആ ശബ്ദം ഉയർന്നു കേൾക്കും  "ഇവൾ എൻറെ പ്രിയപുത്രി.... ഇവളിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു"

അതുകേട്ട് എൻറെ ശത്രുക്കൾ തകർന്നുപോകട്ടെ. എൻറെ മാംസത്തിനും ചുടു രക്തത്തിനുമായി നൊട്ടി നുണഞ്ഞ ഉമ്മുനീർ അവരുടെ കണ്ഠങ്ങളിൽ അവരുടെ തന്നെ നിണമായി തീരട്ടെ. അവർ തീജ്ജ്വാലക്ക് ചുറ്റും നൃത്തം വയ്ക്കുന്ന ഈയ്യാംപാറ്റകൾ പോലെ ആയിത്തീരട്ടെ. നൃത്തത്തിന്റെ ലഹരിയിൽ അഗ്നിയെ പുൽകി അവർ കരിഞ്ഞു, കരിഞ്ഞു വീഴുന്നു. അവർ എനിക്കായി കൂർപ്പിച്ച് വിഷംതേച്ച കുന്തം അവരുടെ തന്നെ നെഞ്ചിലേക്ക് തുളഞ്ഞുകയറുന്ന കാലം വരുന്നു.

എൻറെ ശത്രുക്കൾ തകരുമ്പോൾ നീയെന്നെ ആനന്ദത്തിന്റെ തേനും പാലും ഒഴുകുന്ന ദേശത്തേക്ക് നയിക്കും. ഈ മരുഭൂമിയിൽ മരുപ്പച്ച കാട്ടിത്തന്ന് നിൻറെ അദൃശ്യകരങ്ങൾ എന്നെ താങ്ങിനടത്തുന്നു.

ഞാൻ തളരില്ല....ഞാൻ ഇനി വീഴില്ല. ഞാൻ നശിച്ച് പോവുകയും ഇല്ല. തേർത്തട്ടിൽ നിൻറെ ഗീതികൾ എനിക്ക് ഉണർത്തുപാട്ടാകുന്നു. നിൻറെ ഗീതോപദേശം എന്നിലെ പോരാട്ടത്തെ  ജ്വലിപ്പിച്ച്  നിർത്തുന്നു.

ഷാർജയുടെ പുൽപ്പരപ്പുകൾ പകലിൽ എന്നോട് മന്ത്രിക്കുന്നു "ചിരിക്കൂ... നിങ്ങളിപ്പോൾ ഷാർജയിലാണ്"

ദുബായിയുടെ രാത്രികാല വെളിച്ചം എന്നോട് പറയുന്നു "നീയിപ്പോൾ സുരക്ഷിതമായ നഗരത്തിലാണ്‌"

അപ്പോൾ  ഞാൻ ചിരിക്കും..... വീണ്ടും, വീണ്ടും ഊറിചിരിച്ചു കൊണ്ടേയിരിക്കും.

Thursday, May 28, 2015

സത്യമോ മിഥ്യയോ

ചില ചോദ്യങ്ങൾക്ക്  ഒരിക്കലും ഉത്തരം ഉണ്ടാകില്ല. ചില ഉത്തരങ്ങൾക്ക് ഒരിക്കലും ചോദ്യവും.

1980-കളിലെ ഒരു രാത്രി. രാത്രി എന്നാൽ അർദ്ധരാത്രി. കാവിനുള്ളിലെ പാലമരത്തിന്റെ ശിഖരങ്ങളിൽ നിന്ന് യക്ഷികൾ പുറത്തിറങ്ങുകയും പകൽ മനുഷ്യർ നടക്കുന്ന വഴികളിലൊക്കെ നടന്ന് നമുക്ക് കേൾക്കാനാകാത്ത ശബ്ദത്തിൽ ആർത്തട്ടഹസിക്കുകയും, തോന്നുന്ന പോലെ വിഹരിക്കുകയും ചെയ്യുന്ന രാത്രി.  കാവും, സെമിത്തേരിയും, കള്ളിപ്പാലകളും, കരിമ്പനകളും തമ്മിൽ പറയത്തക്ക ദൂരം ഇല്ലായിരുന്നു.

ബസ്സ്‌ ഇഞ്ചപ്പാറ  ജംഗ്ഷനിൽ നിന്നു. ഞാൻ കയ്യിലിരുന്ന ബാഗ് തോളിലേക്ക് വലിച്ചിട്ട്  റോഡരികിൽ നിന്ന് മൂരിനിവർത്തി.  ഹോ! എന്തൊരു ക്ഷീണം. എത്ര ദിവസമായുള്ള അലച്ചിൽ ആണ്? പാലക്കാട് പാർട്ടിയുടെ  സംസ്ഥാന സമ്മേളനത്തിനായി വീട്ടിൽ നിന്നും പടി യിറങ്ങിയിട്ട് ഒരാഴ്ചയായി. എല്ലാം കഴിഞ്ഞ് ജില്ലാ പ്രധിനിധികളും, പ്രവർത്തകരും  പലവഴിക്ക് പിരിഞ്ഞ് ഇപ്പോൾ തിരികെയെത്തി. എന്നെ യാത്രയാക്കി പാഞ്ഞുപോയ അവസാന കെ.എസ്.ആർ.ടി.സി  വാഹനത്തിൻറെ വെളിച്ചം ആറുമുക്ക് പാലത്തിനപ്പുറത്ത് വളവിലേക്ക് തിരിഞ്ഞ് അപ്രത്യക്ഷവുമായി.

ഞാൻ ശ്വാസം നീട്ടിവലിച്ചു. ദിവസങ്ങളോളം നഷ്ടമായ എൻറെ ഗ്രാമത്തിൻറെ ഗന്ധം ഞാൻ ആസ്വദിച്ചു.  മുന്നോട്ടു നടക്കവെ നാലുപാടും കണ്ണോടിച്ചു. ചന്ദ്രൻപിള്ളയുടെ അന്തിതിരക്കൊഴിഞ്ഞ അടച്ചിട്ട കടയുടെ മുന്നിൽ കിടക്കുന്ന ചാവലിപട്ടി തലയുയർത്തി എന്നെ ഒന്നുനോക്കിയിട്ട് ഗൌനിക്കാത്ത മാതിരി തിരിഞ്ഞു കിടന്നു.  വിജനമായ റോഡിൻറെ ഓരത്ത് തലയെടുപ്പോടെ നിൽക്കുന്ന സെന്റ്‌ പോൾസ് പള്ളിയുടെ കുരിശിലേക്ക് വന്നു പതിക്കുന്ന പ്രകാശത്തെക്കാൾ കവലയിൽ മിന്നുന്ന തെരുവുവിളക്കിനു തെളിച്ചം ഉണ്ടായിരുന്നപോലെ.

എൻറെ സിരകളിൽ ഇപ്പോളും പാർട്ടി സമ്മേളനത്തിൻറെ ഉഷ്ണരക്തം തിളക്കുകയാണ്. ദേശീയ സംസ്ഥാന നേതാക്കൾ പകർന്നു നൽകിയ വിപ്ളവത്തിന്റെ ഊർജ്ജം നിറഞ്ഞൊഴുകുന്ന ഞരമ്പുകൾ. പാർട്ടിയേയും അതിൻറെ സിദ്ധാന്തങ്ങളേയും ഓർത്തു ഞാൻ നെഞ്ചുവിരിച്ചു നടന്നു.  ടാറിട്ട റോഡിൽ നിന്നും വീട്ടിലേക്ക് നീളുന്ന പഞ്ചായത്ത്‌ റോഡിലേക്ക്.

അന്ധകാരം കഠിനം ആണെങ്കിലും മുന്നിലുള്ള ഓരോ കുണ്ടും, കുഴിയും എനിക്ക് സുപരിചിതമാണ്. രാത്രിയിലെ നടത്തം പുത്തരിയല്ലല്ലോ. കണ്ണടച്ചാണെങ്കിലും നടന്ന് വീട്ടിനുള്ളിലെത്താം.

വലതുവശത്ത് സെന്റ്‌ പോൾസ് പള്ളിയുടെ സെമിത്തേരി.  കുഴിമാടങ്ങളിൽ ആത്മാവ് നഷ്ടപ്പെട്ട് മണ്ണോടലിഞ്ഞു ചേർന്ന് ഏകാന്തതയിൽ ഉറങ്ങുന്ന ശരീരങ്ങൾ. കാശുള്ളവൻ വെള്ളയടിച്ച കുഴിമാടങ്ങളിലും കുചേലന്മാർ കൂട്ടിവച്ച മണ്‍കൂനക്കടിയിലും അന്തിവിശ്രമം കൊള്ളുന്നു. അരണ്ട വെളിച്ചത്തിൽ നേർത്ത കാറ്റിൽ ശവക്കോട്ടയിൽ ഉലയുന്ന ചെടികൾ എന്നെ മാടിവിളിക്കുന്ന പോലെ.

പുതിയൊരു മണ്‍കൂന. അതുനോക്കി ഞാനൊന്നു നിന്നു. ഈ അടുത്ത ദിവസം ആരോ മരിച്ചിരിക്കുന്നു.  മണ്‍കൂനക്കുമേൽ പുതുമ നഷ്ടപ്പെടാത്ത മൂന്നു, നാല് റീത്തുകൾ.  ഏതോ മരത്തിൻറെ എങ്ങോട്ടോ വളർന്നുപോയ ശിഖരം ആരോവെട്ടിമുറിച്ച് എവിടെയോ പണിതീർത്ത് നശ്വരതയും അനശ്വരതയും വിളിച്ചോതി ഒരു മരക്കുരിശ് ശിരസ്സ്‌ ഭാഗത്ത് നാട്ടിയിരിക്കുന്നു.

ശവക്കോട്ടയിൽ ഇരുന്ന് ഒരു ബീഡി വലിച്ചാലോ? ഞാൻ ബാഗിൽ കൈ തിരുകി  നോക്കി. ബാക്കിവന്ന ഒരു പൊതി ദിനേശ് ബീഡിയുണ്ട്.  വേണ്ടാ ഇവിടിരിക്കണ്ട. ബീഡി പുറത്തെടുത്ത് ഞാൻ മുന്നോട്ടുള്ള നടത്തക്ക് വേഗം കൂട്ടി. സാധാരണ കൂട്ടുകാരുമൊത്ത് വീട്ടിലേക്കുള്ള വഴിയിൽ ഈ പ്രേതാത്മാക്കളുമായി സല്ലപിച്ച് ബീഡിവലിച്ചിട്ടേ പോകൂ.

സെമിത്തേരി കഴിഞ്ഞാൽ പാറകൂട്ടങ്ങൾ ആണ്. അങ്ങ് ദൂരെ രാക്ഷസൻ പാറയുടെ മുകളിളിരിന്നു കുറവൻ പാറയും, കുറത്തിപാറയും നാട്ടിലുള്ളതെല്ലാം നോക്കിക്കാണുന്നു. രാക്ഷസൻപാറ രണ്ടുവട്ടം മൂളിയിട്ടുണ്ടുപോലും!  ഇനി ഒരിക്കൽകൂടി മൂളിയാൽ പാറപൊട്ടും. പൊട്ടിയൊലിച്ച് ഗ്രാമം മുഴുവൻ നശിച്ച് നാറാണക്കല്ലുവയ്ക്കും. രാക്ഷസൻ പാറയുടെ കാവൽക്കരാരാണത്രെ കുറവൻ പാറയും കുറത്തിപ്പാറയും.  നൂറ്റാണ്ടുകളായി അവർ ഗ്രാമത്തിൽ കാണാതതായി ഒന്നുമില്ല, കേൾക്കതതായി ഒന്നുമില്ല.

പഞ്ചായത്ത്‌ റോഡ്‌ അവസാനിക്കുന്നു.  ചെറുപാറക്കൂട്ടങ്ങൾ താണ്ടി നടന്നാൽ ഇടവഴിയാണ്.  ഇടവഴി പലഭാഗത്തെക്കായി പിരിഞ്ഞുപോകവെ വലത്തോട്ടു നടന്നാൽ വീടെത്തും. ഒന്ന് കുളിക്കണം.  എന്തെങ്കിലും അടുക്കളയിൽ ബാക്കി ഉണ്ടേൽ വെട്ടിവിഴുങ്ങി ഒരു മൊന്ത വെള്ളവും മോന്തി ഒരു ദിനേശ് ബീഡി കൂടി വലിച്ച് കിടക്കയിൽ നിദ്രാദേവതയുടെ ആശ്ലേഷവും കാത്ത് കിടക്കണം.

എൻറെ കാൽകീഴിൽ ഞെരിയുന്ന കരിയിലകളുടെ ശബ്ദം ഒഴിച്ചാൽ എങ്ങും ഏകാന്തത. എങ്ങും നിശബ്ദത. രാക്ഷസൻപാറയുടെ താഴ്വാരത്തിലെ കുറുക്കന്മാരും, പന്നികളും, മുയലുകളും, വാവലുകളും എന്തിന് പ്രകൃതിയുടെ കാവൽക്കാരായി നിൽക്കുന്ന മരക്കൂട്ടങ്ങൾ പോലും നിശബ്ധത ഭാന്ജിക്കുന്നില്ല.  തണുപ്പ് ആക്രമിച്ചപ്പോൾ ഞാൻ തീപ്പെട്ടി ഉരച്ച് ബീഡി കത്തിച്ചു. ആദ്യപുക മൂക്കിലൂടെ പുറത്തേക്ക് വിടുമ്പോൾ എങ്ങുനിന്നോ ഒരുന്മേഷം പിറവിയെടുക്കുന്നു.

ബീഡിതീ എൻറെ വഴിവിളക്കായി തീർന്നു. പെട്ടെന്ന് നിശബ്ധതക്ക് വിരാമമായപൊലെ എവിടെയോ ഒരു നായയുടെ ഓരിയിടാൻ മുഴങ്ങി. മരചിച്ചില്ലകളിൽ നിന്നെവിടെയോ ഒരു വലിയ വാവൽ എൻറെ തലക്കുമീതെ ചിറകടിച്ച് പറന്നു പോയി. രണ്ടു തുള്ളി ജലകണങ്ങൾ എൻറെ  കൈത്തണ്ടയിൽ വന്നു പതിച്ചു! മഴക്കുള്ള വട്ടമാണോ?  ഞാൻ അത്ഭുതപ്പെട്ടു. ആകാശത്ത് ചന്ദ്രൻ ലോപിച്ച്, ലോപിച്ച് നിരാശനായി തല കുമ്പിട്ടുനിൽക്കുന്നു. നക്ഷത്രങ്ങളെ ഭൂമിയിലെ മിന്നാമിന്നുകൾ വെല്ലുവിളിക്കുന്നപോലെ.

പെട്ടെന്ന് പുറകിൽ ഒരു ചുമയുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു. പുറകിൽ ആരോ തന്നെ അനുഗമിക്കുന്നുണ്ടോ? അതെ! ഒരു കറുത്ത രൂപം തൻറെ തൊട്ടടുത്ത്! എന്നിൽ നിറഞ്ഞൊഴുകിയിരുന്ന ഉഷ്ണ രക്തം ഒരു നിമിഷം എങ്കിലും തണുത്തുറഞ്ഞുപോയി.

"ആരാ...?!" എൻറെ തൊണ്ടയിൽ നിന്നും പാടുപെട്ട് ശബ്ദം പുറത്തുവന്നു. "മനസ്സിലായില്ല... ആരാ..?" ഉത്തരം ഒരു കാറിച്ചയോടുകൂടിയ ഒരു  ചുമ കൂടി മാത്രമായിരുന്നു. ഇരുട്ടിൽ മുന്നിൽ നിൽക്കുന്ന രൂപത്തിലേക്ക് ബീഡികുറ്റിയുടെ കനലിന്റെ വെളിച്ചത്തിൽ ഞാൻ സൂക്ഷിച്ചു നോക്കി.

"സാറേ... എന്നെ മനസ്സിലായില്ലേ..?ഞാൻ ഒനാൻ മൂപ്പനാ..."

ഒനാൻ മൂപ്പൻ ??!! ഇയാൾ എന്താണീ പാതിരാത്രി ഇവിടെ?

ഒനാൻ മൂപ്പൻ. ഗ്രാമത്തിലെ പരോപകാരിയായ മനുഷ്യൻ. ആരെങ്കിലും എന്തെങ്കിലും കൊടുത്തൽ കഴിക്കും. അമ്പലക്കുളത്തിൽ പോയി കുളിക്കും. സെമിത്തേരിയിലോ ചന്ദ്രൻപിള്ളയുടെ കടത്തിണ്ണയിലോ രാത്രി കിടന്നുറങ്ങും. അധികം സംസാരിക്കാത്ത എന്നാൽ സംസാരിക്കുമ്പോൾ ഗാംഭീര്യ സ്വരം പുറത്ത് വരുന്ന ഒനാൻ മൂപ്പൻ.  ഇവിടെ ഇയാൾക്ക് എന്താണ്?

"എന്താ മൂപ്പാ രാത്രി ഇവിടെ? ഒറക്കം ഒന്നുമില്ലിയൊ??" അയാൾ  എന്നെ തുറിച്ചു നോക്കുന്നു. ദൂരെക്കാണുന്ന  സൈന്റ് പോൾസ് പള്ളിയുടെ ഉയർന്നുനിൽക്കുന്ന കുരിശിൽ നിന്നും അയാൾ ഇറങ്ങി വന്ന പോലെ എനിക്ക് തോന്നി. അയാൾക്ക് കാത് നന്നായി കേൾക്കില്ല എന്ന് അയാൾ ഒഴികെ ഏല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അതിനാൽ ആ ചോദ്യം തന്നെ ഞാൻ ആവർത്തിച്ചു.

"ഒന്നുമില്ല സാറേ.... വെറുതെ... ഭയങ്കര തണുപ്പ്. സാറു വലിക്കുന്ന ബീഡിയുടെ വെട്ടം കണ്ട് ശവക്കോട്ടയിൽ നിന്ന് എണീറ്റ്‌ വന്നതാ... ഒരു ബീഡി എനിക്കും തായോ..."

ഞാൻ ബാഗിൽ കൈ ഇട്ട് ഒരു ബീഡി എടുത്ത് അയാൾക്ക് കൊടുത്തു.

"വന്നാട്ടെ... ആ പാറപ്പുറത്ത് ഇമ്മിണി നേരം ഇരുന്നിട്ട് പോകാം.."

എവിടെയോ കൊള്ളിയാൻ പോലെ മിന്നിയ ഭീതി അകന്നുപോയ സന്തോഷത്തിൽ ഞാൻ ഞാൻ അയാളുടെ പുറകെ നടന്നു. തൊട്ടടുത്ത പാറപ്പുറത്ത് അയാൾ ഇരുന്നു. കത്തിതീരാറായ  ബീഡിയിൽനിന്ന്  ഞാൻ കൊടുത്ത ബീഡിയിലേക്ക് തീപകർന്ന്  പുക വലിച്ചൂതി ഒനാൻ മൂപ്പൻ  വീണ്ടും ചുമച്ചു.

അയാൾ  എന്റെ യാത്രയെപറ്റി ചോദിച്ചു.  പാർട്ടി സംസ്ഥാന സമ്മേളനത്തെ പറ്റിയും നേതാക്കളായ ജ്യോതി ബസു, ഹർകിഷൻ സിംഗ് സുർജിത്, സഖാവ്  ഇ.എം.എസ്, നായനാർ അങ്ങിനെ നേതാക്കളുടെ നിര തന്നെ നിരത്തി.

"ഏണസ്റ്റ് ചെഗുവേരയെ പറ്റി എന്താണഭിപ്രായം?..... ഒളിപ്പോരാളികളും നക്സലിസവും എന്തുകൊണ്ടാണ് ഉണ്ടാകുന്നത്?.... യഹൂദ്യനായ ജീസസ് ക്രൈസ്റ് എന്ന കമ്മ്യൂണിസ്റ്റ്കാരനെപറ്റി സാർ എന്തുപറയുന്നു?"

അയാളുടെ നരച്ചതാടി നിറഞ്ഞ മുഖത്തെ തീവ്രവികാരം കാണാൻ എൻറെ കത്തിതീരാറായ ബീഡി യുടെ കനൽ മാത്രം പോരായിരുന്നു.  ചുണ്ടത്ത് എരിഞ്ഞുകൊണ്ടിരിക്കുന്ന കനലിനേക്കാൾ എരിച്ചിൽ ആ കണ്ണുകളിൽ ഞാൻ ദർശിച്ചു.

എത്രനേരം ഞാങ്ങൾ അങ്ങിനെ ഇരുന്നു എന്നെനിക്കറിയില്ല. "നേരം ഒത്തിരിയായി...പോകാൻ ധൃതി ഉണ്ട്..." അയാളുടെ അനുവാദം ചോദിക്കാതെ ഞാൻ എണീറ്റു.

"ആയിക്കോട്ടെ... സാറ് മുന്നിൽ നടന്നാട്ടെ... ഞാൻ പിന്നിൽ നടന്നോളാം"

ഞാനൊന്നും മിണ്ടിയില്ല. നടത്തത്തിനു വേഗം കൂട്ടി. പിന്നിൽ ചിലമ്പൊലിപൊലെ പാദങ്ങൾക്കടിയിൽ കരിയില ഞെരിഞ്ഞമരുന്ന ശബ്ദം എനിക്ക് കേൾക്കാം.

ഇടവഴി രണ്ടായി പിരിയുന്നു. വലത്തോട്ട് നടന്നാൽ എൻറെ വീട്.

"അപ്പോ ..സാറ് പോയാട്ടെ...ഞാൻ ഇടത്തോട്ട് നടന്നോളാം ..."

വീടിന്റെ പടിയിലേക്ക് കാലിലെ മണ്ണു തട്ടിക്കളഞ്ഞ് കയറുമ്പോൾ അയാൾ ഇടത്തു വശത്തുള്ള റോഡിലേക്ക് പോയത് എന്തിനാണെന്ന് ഞാൻ ചിന്തിച്ചു. രാക്ഷസൻ പാറയിലേക്ക് പോകുന്ന റോഡാണത്. അവിടെ അയാൾക്ക് എന്താണ്?

ഞാൻ കതകിൽ തട്ടി. മൂന്നാമത്തെ തട്ടിന് അമ്മ ഓടാമ്പൽ നീക്കി കതക് തുറന്നുതന്നു.

"എന്തൊരു പോക്കാ  ചെറുക്കാ ഇത്?... പാർട്ടി, പാർട്ടി  എന്ന് പറഞ്ഞാൽ ഇങ്ങനേം ഉണ്ടോ?..."

ഞാൻ മറുപടി പറഞ്ഞില്ല. ദിനേശ് ബീഡിയുടെ മണം അമ്മ അറിയേണ്ട.  മുറിയിലേക്ക് നടക്കുമ്പോൾ ഞാൻ ചോദിച്ചു

"എന്താമ്മേ.. കരണ്ടില്ലേ?.."

"ഇല്ലെടാ...ഉച്ചക്ക് പോയതാ..."  അമ്മ റാന്തലിന്റെ തിരി ഉയർത്തി മേശമേൽ വച്ചു. യാത്രാവിശേഷങ്ങൾ ചോദിച്ചെങ്കിലും അത് വർണ്ണിക്കാൻ പറ്റിയ മൂഡിൽ ആയിരുന്നില്ല ഞാൻ. നാളെ ഉച്ചവരെ കിടന്നുറങ്ങാനുള്ള ഉറക്കം കണ്‍തടങ്ങളിൽ ബാക്കിയുണ്ട്.

"നീ കുളിച്ചിട്ടു വാ...ഞാൻ വിളമ്പിവയ്ക്കാം .."

തോർത്തെടുത്ത് കുളിമുറിയിലേക്ക് നടക്കവേ ഞാൻ ചോദിച്ചു.

"അമ്മേ, സെമിത്തേരിയിൽ ആരാണ്  മരിച്ചത്? റീത്ത്ഒക്കെ വച്ചിരിക്കുന്നല്ലൊ ?"

എൻറെ അസാനിദ്ധ്യത്തിൽ ഗ്രാമത്തിൽ നിന്ന് തുടച്ചു നീക്കപ്പെട്ടത് ആരാണ് എന്നറിയാനുള്ള കൌതുകം ആയിരുന്നു ആ ചോദ്യത്തിനു പിന്നിൽ. മണ്‍കൂനക്കു മുകളിലെ  പുതുമ മാറാത്ത പുഷ്പചക്രങ്ങൾ അരണ്ട വെളിച്ചതിൽ കണ്മുന്നിൽ നിൽക്കുന്നു.

"അയ്യോ... അതു ഞാൻ പറഞ്ഞില്ലല്ലോ....അത് നമ്മുടെ ഒനാൻ മൂപ്പനാ മോനെ...അയാൾ മിനിയാന്ന് മരിച്ചുപോയെടാ. ആരും ഇല്ലായിരുന്നു. അവസാനം പഞ്ചയത്തുകാരും ലൈബ്രറിക്കാരും ഒക്കെകൂടിയാ ശവമടക്ക് നടത്തിയെ."

കുളിമുറിയിലേക്ക് നടക്കാൻ പാദങ്ങൾ പുറത്തേക്ക് എടുത്തു വച്ച ഞാൻ ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നു.

"ആര്..? ഒനാൻ മൂപ്പനോ ?"

"ങ്ഹാ .. ഒനാൻ മൂപ്പൻ ... ഓ പോട്ടെ. ചുമച്ചും കുരച്ചും ഇങ്ങനെ ആരുമില്ലാതെ കടത്തിണ്ണയിൽ ഒക്കെ കിടക്കുന്നതിനേക്കാൾ ഭേതമാ.."

ഞാൻ കേട്ടത് അമ്മയുടെ ശബ്ദം ആണെന്നും അത് സത്യം തന്നെ ആണെന്നും എനിക്ക് വിശ്വസിക്കാൻ ആകുന്നില്ല.

രാക്ഷസൻ പാറയിലെവിടെയോ വാവലുകളുടെ കട, കട ശബ്ദം  ഉയർന്നു പൊങ്ങി. അരണ്ട വെളിച്ചത്തിൽ ചുമച്ച്, ചുമച്ച് നടന്നു നീങ്ങുന്ന ഒനാൻ മൂപ്പന്റെ ചിത്രം ചുമരിൽ പതിച്ച ചിത്രം പോലെ വ്യക്തമായിരുന്നു.

താൻ കാണുന്നത് സത്യമോ അതോ മിഥ്യയോ? ദിനേശ് ബീഡിയുടെ തീക്കനൽ തിളങ്ങിയും  ചെ ഗുവേരയെ കുറിച്ചുള്ള ചോദ്യം മുഴങ്ങിയും നിന്നു.

സമയം അപ്പോൾ രാതി ഒരുമണി കഴിഞ്ഞിരുന്നു.

അമ്മ അടുക്കളയിലേക്ക് നടന്നു.

ചില ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടാകില്ല. ചില ഉത്തരങ്ങൾക്ക് ചോദ്യവും.

---------------------------------------------------------------------------------------------------
കുറിപ്പ്: എണ്‍പതുകളിൽ എന്നെ ചരിത്രം പഠിപ്പിച്ച മണി സാറിന് ഇത് സമർപ്പിക്കുന്നു 

Sunday, May 24, 2015

അച്ചുവിന്റെ കമ്മൽ

അച്ചു  ഉറക്കം വരാതെ തിരിഞ്ഞും, മറിഞ്ഞും കിടന്നു.  ചിന്തകൾ മനസ്സിനെ മഥിക്കാൻ തുടങ്ങിയിട്ട് ദിനങ്ങൾ ഏറെയായി. ഹോസ്റ്റലിന്റെ ഇടനാഴികളിൽ നിന്നവൾ ചിന്തിച്ചു. ക്ലാസ്സിലെ കലപില ശബ്ധങ്ങൾക്കിടയിലും, പുറത്ത്  മരക്കൂട്ടങ്ങൾക്കിടയിലെ പക്ഷികളുടെ ഗാനവീചികൾക്കിടയിലും, കിടപ്പുമുറിയിൽ ക്ലോക്കിൻറെ ടിക്ക, ടിക്ക് ശബ്ധത്തിനിടയിലും അവൾ ചിന്തിച്ചു. ശരിയോ, തെറ്റോ? ഒരായിരം ചോദ്യങ്ങൾ മുന്നിൽ വന്നുനിന്ന് പല്ലിളിക്കുന്നു.

എന്നാൽ അവൾ അന്ന് രാത്രി  അത് തീർച്ചപ്പെടുത്തി. ഇനി നേരം പുലരുന്നത് ആ തീരുമാനം പ്രാവർത്തികമാക്കനായിരിക്കും.

രാത്രിയുടെ സുഖകരമല്ലാത്ത യാമങ്ങളിൽ അവളെ അലട്ടിക്കൊണ്ടിരുന്നത് ഇത്തിരി പോന്ന ഒരു ലോഹതണ്ടും അതിൻറെ  അഗ്രത്ത് പതിപ്പിച്ച മുത്തുമാണ്. ഒരു ചെറു കമ്മൽ. മേൽക്കാതിൽ ഇടാൻ ഒരു ഇയർ സ്റ്റഡ്. അവളുടെ  റൂമിൽ  ഇനി അവൾ  മാത്രമേ അതിടാൻ ബാക്കിയുള്ളൂ. റൂംമേറ്റ്സ് ഷാഹിനയും, ആനിയും ഒക്കെ അതിട്ട് സുന്ദരിക്കുട്ടികൾ ആയി നടക്കുന്നത് കാണുമ്പോൾ ഉള്ളിൽ നിന്നും സങ്കടവും,ദേഷ്യവും ഒക്കെ തിരയടിച്ചുയർന്നുവരും.

എന്തുകൊണ്ടാണ് അച്ഛനും അമ്മയും മേൽക്കാതിൽ ഇയർസ്റ്റഡ് ഇടാൻ തന്നെ അനുവദിക്കാത്തത്? താൻ പ്രായമായ പെണ്‍കുട്ടി  അല്ലേ? ഇപ്പോളും ആവശ്യമില്ലാത്ത ഈ  നിയന്ത്രണം എന്തിനാണ്? ഇപ്പോളും ഞാൻ ഒക്കത്തിരിക്കുന്ന കൊച്ചുകുട്ടി ആണോ? ഇത് സ്നേഹമോ, ലാളനമോ അതോ അധികാരേച്ഛയോ? ഇനിയും  ചോദിച്ചിട്ട് കാര്യമില്ല. ഇന്ന് വൈകിട്ടും അതൊന്ന് സൂചിപ്പിച്ചപ്പോൾ അമ്മ കാതിൽ ഉറഞ്ഞു തുള്ളിയത് വീടിനടുത്തുള്ള കാളീക്ഷേത്രത്തിലെ ആചാരങ്ങൾ ഓർമ്മിപ്പിക്കുകയാണ്.

നേരം വെളുത്തു. സന്തോഷം കൊണ്ട് അവളെ കൂട്ടുകാർ എടുത്തു പൊക്കി. ഇനി റൂമിലെ മൂന്നുപേരും മേൽക്കാതിൽ ഇയർസ്റ്റഡ് ഇട്ടവർ.

മേൽക്കാത് തുളക്കലും കമ്മൽ ഇടീലും നിമിഷങ്ങൾക്കകം കഴിഞ്ഞു. ജ്വലറിക്കാരൻ ചേട്ടൻ വിവിധതരം കമ്മലുകൾ നിരത്തി ഗുണഗണങ്ങൾ വർണ്ണിച്ചുകൊണ്ടേയിരുന്നു.

എപ്പോഴും തീരുമാനം എടുക്കൽ ആണ് പ്രാവർത്തികമാക്കുന്നതിനെക്കാൾ പ്രയാസം.

അന്ന് പകൽ കമ്മൽ ഇട്ടുകൊണ്ടുള്ള എത്ര സെൽഫി എടുത്തു എന്ന് അവൾക്കുതന്നെ  ഓർമ്മയില്ല. മനോഹരമായ ആ കമ്മലിനെ തൊട്ടും, തലോടിയും അവൾക്ക് ഇരിക്കാനോ, കിടക്കാനോ  പോലും തോന്നുന്നില്ല. ഏതോ ഊർജ്ജത്തിന്റെ സ്രോതസ്സ് പോലെ ആ ഇയർ സ്റ്റഡ് ആനന്ദത്തിന്റെ ഉത്തേജനം നൽകിക്കൊണ്ടിരുന്നു.

വീണ്ടും രാത്രി. ആഘോഷവും ഉല്ലാസവും പടിയിറങ്ങിയ കിടക്കയിൽ ഉറക്കത്തിന്റെ വരവേൽപ്പിനായി കിടക്കുമ്പോൾ ചിന്തകൾ ചിലന്തികളെപ്പോലെ മനസ്സിൻറെ ഭിത്തിയിൽക്കൂടി മെല്ലെ ഇഴയാൻ തുടങ്ങി.

അനുവാദമില്ലാതെ ചെയ്ത ആദ്യപാതകം. അടുത്ത ആഴ്ച അവധിക്ക് വീട്ടിൽ ചെല്ലുമ്പോൾ ?! ഒരിക്കൽപോലുംഅനുസരണക്കേട്‌ കാട്ടിയിട്ടില്ലാത്ത താൻ അച്ഛന്റെയും അമ്മയുടേയും മുന്നിൽ പാപിനിയായി തല കുമ്പിട്ട്‌ നിൽക്കേണ്ടി വരുന്ന നിമിഷം! ചെയ്തത് എടുത്തുചാട്ടമായിപ്പോയോ? എങ്ങിനെ ഇത് വീട്ടിൽ അവതരിപ്പിക്കും? തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ചെറിയ ഐസ്ക്യൂബുകൾ ഇട്ടിട്ട് എന്തുകാര്യം? പരിണിതഫലം ഓർത്ത് അവളുടെ ഉറക്കം കാർന്ന് തിന്ന രാത്രി കനം വച്ച്, കനം വച്ച് മെഡിക്കൽകോളേജ് ഹോസ്റ്റൽ മൊത്തമായി അങ്ങ് അതിക്രമിച്ച് കീഴ്പെടുത്തി.

വീട്ടിലേക്ക് യാത്രക്കായി ബാഗിൽ വസ്ത്രങ്ങൾ ഒക്കെ എടുത്തു വയ്ക്കുമ്പോൾ അവളുടെ മുഖം വിഷാദച്ഛായയിൽ  മുങ്ങിയിരുന്നു. തോൽക്കനായി മാത്രം ഇറങ്ങിത്തിരിക്കുന്ന ഒരു യുദ്ധസന്നാഹം പോലെ.

പകലോൻ സായന്തനത്തിന്റെ കുളക്കടവിൽ മുങ്ങിത്താഴുമ്പോൾ, ഓടിതളർന്ന്  കിതപ്പടക്കി ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ വന്നുനിന്നു. പുറത്തേക്ക് കാലുകൾ എടുത്തു വയ്ക്കുമ്പോൾ ഭീതിയുടെ സ്വരം നെഞ്ചിടിപ്പായി അവളിൽ രൂപന്തിരപ്പെട്ടിരുന്നു. പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുന്ന അമ്മയുടെ മുഖത്തേക്ക് ജീവിതത്തിൽ ആദ്യമായി മടിച്ചു, മടിച്ച് അവൾ നോക്കി.

വരവേൽപ്പിന്റെ പ്രതീക്ഷയും, ആകാംഷയും മന്ദസ്മിതവും അമ്മയിൽ മാറി മറിഞ്ഞത് നിമിഷനേരം കൊണ്ടായിരുന്നു. മേൽക്കാതിൽ കിടക്കുന്ന കമ്മൽ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അമ്മ ശ്രദ്ധിച്ചു. വൈദുതി നിലച്ച യന്ത്രം പോലെ ആ കാലുകൾ നിന്നു .

"കമ്മൽ ഊരെടീ....!!" അതോരജ്ഞയായിരുന്നു. നമ്രശിരസ്സോടെ ഇയർസ്റ്റഡ് ഊരിയെടുക്കുമ്പോൾ അമ്മയുടെ വലതുകൈ തുടയിൽ ഞെരിഞ്ഞമർന്നു . അവൾ വേദന കടിച്ചമർത്തി . "ബാക്കി വീട്ടിൽ ചെന്നിട്ട് .."

ഇത്രയും ശോക മൂകമായ ഒരു യാത്ര ഒരിക്കലും അവൾക്കുണ്ടായിട്ടില്ല. അന്തിത്തിരക്ക് പട്ടണത്തിൽ പാരമ്യത്തിൽ ആയിരുന്നെങ്കിലും കാർ നിശബ്ദതയുടെ കൂടാരമായിത്തീർന്നു. ഇടയ്ക്കിടെ അമ്മയിൽനിന്നും പുലമ്പലുകൾ ഉയർന്നുപൊങ്ങി. പിന്നെ വിതുമ്പലും.

ലോകം അവസാനിക്കുന്നെങ്കിൽ അതിപ്പോൾ തന്നെ വേണം എന്നോ ഭൂമി പിളർന്ന് അതിലേക്ക് പതിച്ചിരുന്നെങ്കിൽ അതിനിനി അമാന്തം ആകരുതെന്നോ
ചിന്തിച്ചു പോയ നിമിഷങ്ങൾ ആയിരുന്നു വീട്ടിനുള്ളിൽ.അമ്മയുടെ വക... ജോലികഴിഞ്ഞ് എത്തിയ അച്ഛ്ചന്റെ വക. നിരായുധയായി അങ്കത്തട്ടിൽ നിൽക്കുന്നതിന്റെ വേദന അപ്പോൾ അവൾ അനുഭവിച്ചറിഞ്ഞു.നിശബ്ധത.... വിതുമ്പൽ....നിറകണ്ണുകൾ; അതായിരുന്നു എല്ലാത്തിനും മറുപടി. ഈ ലോകത്ത് തൻറെ തീരുമാനങ്ങൾക്ക് ഒരു വിലയും ഇല്ല എന്ന് കണ്‍തടങ്ങളിൽ നിന്നുതിർന്ന മുത്തുമണികൾ വിളിച്ചു പറഞ്ഞു. നീയിപ്പഴും കൊച്ചുകുട്ടി. നിനക്ക് പക്വതയായില്ല. നിനക്ക് പ്രായപൂർത്തിയായില്ല. നിനക്ക് സ്വതം ഇല്ല. അവളുടെ കൈകൾക്കുള്ളിൽ ഗ്ലാസ് പേടകത്തിനുള്ളിൽ നിന്ന് ഇയർസ്റ്റഡ് അനുകമ്പയോടെ കണ്ണുകൾ ചിമ്മി.

അച്ഛ്ചന്റെയും അമ്മയുടെയും ഊഴം കഴിഞ്ഞു. മുറിയിൽ ലൈറ്റ് അണച്ച് അവൾ കിടന്നു. കൈകുമ്പിളിൽ മുഖം ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നു. താൻ പാപിനിയായ മകൾ ... മനസ്സിലേക്ക് തിരയടിച്ചുയരുന്ന എല്ലാ വികാരവും ഒഴുക്കികളയുവാൻ രണ്ടു നയനങ്ങൾ മാത്രം. തലയിണയിൽ അവൾ തലതല്ലിക്കരഞ്ഞു. ഞാൻ വെറും പുഴുവും കീടവും മാത്രം.ഞാൻ ആരുമല്ല. ഞാനയിട്ടെടുത്ത ആദ്യ തീരുമാനം തെറ്റായിരുന്നു. ആരും അത് അങ്ങീകരിക്കുന്നില്ല. കൂട്ടുകാരികളുടെ മുഖങ്ങൾ  ആ കിടക്കയിൽ അപ്പോൾ  പല്ലിളിച്ചുകാട്ടുന്ന  ഭീകരസത്വങ്ങളെപ്പോലെ തോന്നി.

രാത്രിക്ക് കനം വച്ചു വന്നു.  ജനൽപാളികൾക്കിടയിലൂടെ ആരോടും അനുവാദം ചോദിക്കാതെ പുറത്ത് നിന്ന് വെളിച്ചം തിക്കിത്തിരക്കി മുറിയിലേക്ക് ഊർന്നിറങ്ങി. മേശപ്പുറത്ത് ഗ്ലാസ് പേടകത്തിൽ ഇരിക്കുന്ന ചെറുകമ്മലിനെ അത് തിളക്കമുള്ളതാക്കി. രാതിയുടെ ക്രൂരസൗന്ദര്യം അതിൽ തട്ടി പ്രതിഫലിച്ചു.

അച്ചു ഉറങ്ങിയിരുന്നില്ല.  മുഖം പൂഴ്ത്തിവച്ചിരിക്കുന്ന തലയിണ നനഞ്ഞു കുതിർന്നു. പെയ്തൊഴിയാൻ കൂട്ടാക്കാത്ത മഴമേഘം പോലെ മനസ്സപ്പോഴും ഉരുണ്ടുകൂടി തന്നെയിരുന്നു.

ഏകാന്തതയുടെ മതിൽക്കെട്ടിനുള്ളിലെ പരാജയത്തിൻറെ കിടക്കയിൽ  മേൽക്കാതിലെ ഇയർസ്റ്റഡ്  ഊരിമാറ്റിയ ചെറുസുക്ഷിരം വിങ്ങുന്നു. അവൾ കൈകൊണ്ട് പരതിനോക്കി. കാത് മുറിഞ്ഞോ? ഇല്ല.  മനസ്സിലെ വേദന ആ ചെറു സുക്ഷിരങ്ങ്ളിൽ ഉറഞ്ഞു കൂടിയിരിക്കുകയായിരുന്നു. അവൾ തലയുയർത്തി. ദയനീയമായി മേശമേൽ ചെറുവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന പേടകത്തിലേക്ക്  നോക്കി. കമ്മൽ അവളെ നോക്കി വിതുമ്പി.  "എന്നെ പുറത്തെടുക്കൂ... എന്തിനെന്നെ ബന്ധിച്ചിട്ടിരിക്കുന്നു ?.. പ്ലീസ്..."

അവൾ എണീറ്റു. അതിന്  മുത്തംനൽകി കിടക്കയിലേക്ക് വീണ്ടും വീണു. ഒരു കളിക്കൂട്ടുകാരിയെപ്പോലെ അതിനോട് കിന്നാരം പറഞ്ഞു.

രാത്രി വീണ്ടും കനത്തു. ലോകം ഉറങ്ങുന്നു. കരഞ്ഞു, കരഞ്ഞു ചീവീടുകൾ പോലും മടുത്തു. വേഗത്തിൽ നേരം വെളുത്തെങ്കിൽ എന്ന് ആശിച്ച് അവ ഇരിട്ടിനെ പുലഭ്യം പറഞ്ഞുകൊണ്ടേയിരുന്നു.

അച്ചു ഉറങ്ങിയില്ല. അവളുടെ കൈകുമ്പിളിൽ ഇരുന്ന കളിക്കൂട്ടുകാരിയും.

കതകിന്റെ കിരു, കിരു  ശബ്ദം അവൾ അറിഞ്ഞില്ല. അടുത്തടുത്ത് വന്ന പാദ ചലനവും അവൾ കേട്ടില്ല. അവൾ വേറൊരു ലോകത്തായിരുന്നു. കളിക്കൂട്ടുകാരിയും അവളും മാത്രം ഉള്ള ഒരു ലോകം. ആ പാദങ്ങൾ അവളുടെ പുറകിൽ വന്നു നിന്നു .  രണ്ടു കരങ്ങൾ അവളിലേക്ക് നീണ്ടു ചെന്നു . ആ കൈകൾ അവളുടെ ചുമലിനെ സ്പർശിച്ചു.  അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന രൂപത്തെ അവൾ തിരിച്ചറിഞ്ഞു.  മുഖം നന്നായി കാണാനാകുന്നില്ല. എന്നാൽ നീട്ടി നിൽക്കുന്ന ആ കരങ്ങൾ അവൾക്ക് സുപരിചിതമായിരുന്നു. 

അച്ഛ്ചൻ .....!! 

ആ കരങ്ങൾ അവളെ കോരിയെടുത്തു . അവളുടെ മുഖം തഴുകി. കണ്ണുകളിലെ നീർക്കണങ്ങൽ ഒപ്പിയെടുത്തു.അവൾ അച്ഛ്ചന്റെ  നെഞ്ചത്തേക്ക് ആർത്തലച്ചു വീണു.  ഇരുണ്ടുകൂടിയിരുന്ന കാർമേഘം എല്ലാം ആ നെഞ്ചിൽ പെയ്തൊഴിഞ്ഞു. അച്ഛ്ചന്റെ കരങ്ങൾ അവളെ തഴുകികൊണ്ടേയിരുന്നു. സ്നേഹത്തിന്റെ .... സ്വന്തനത്തിന്റെ തഴുകൽ. ആ അരണ്ട വെളിച്ചത്തെ സാക്ഷി നിർത്തി അച്ഛൻ പറഞ്ഞു.

"കരയരുത്... എല്ലാം ശരിയാകും... നിന്റെ കമ്മലിനെ നീ സ്നേഹിക്കുന്നതിനെക്കാൾ ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു...."

ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചവൾ വീണ്ടും വിതുമ്പി. അവൾ ഒരു കൊച്ചു കുട്ടിയായി മാറി. ഒക്കത്തിരുന്ന് കൊഞ്ചുന്ന കൊച്ചുകുട്ടി. ഉത്സവപറമ്പിലും, പാടവരമ്പത്തും അച്ഛന്റെ നെഞ്ചിലെ ചൂടിന്റെ സുഖം ഏറ്റ പൈതലായി അവൾ മാറി. ഞാൻ ഒരിക്കലും വളരില്ല.... ഞാനെന്നും കുഞ്ഞാണ്... എൻറെ ശൈശവം അച്ഛന്റെ നെഞ്ചിൽ കുറുകിയുറങ്ങുന്നു. അവൾ അച്ഛനെ ചേർത്ത് പിടിച്ചു.

അപ്പോഴും ആ ഇയർ സ്റ്റഡ്  അവളുടെ വലംകയ്യിലിരുന്ന് വിറക്കുന്നുണ്ടായിരുന്നു ! 

Monday, May 4, 2015

പ്രിയേ നീ എനിക്കാരാണ്?

പ്രിയേ നീ എനിക്കാരാണ്?

മഞ്ഞു വീഴുന്ന ഇടവഴികളിൽ ഞാൻ ഏകനായ് നടക്കില്ല. എനിക്ക് നീ വേണം-എന്നിലെ കുളിരിനു ചൂടുപകരാൻ. കാർമുകിൽ മുകളിൽ നിന്നും എന്നിലേക്ക്‌ പെയ്തിറങ്ങുമ്പോൾ ഞാൻ ഏകനായ് നടക്കില്ല. എനിക്ക് നിൻറെ ചേലത്തുമ്പ്‌ വേണം എൻറെ ശിരസ്സിനെ മൂടുവാൻ. രാത്രിയുടെ യാമങ്ങളിൽ  ഞാൻ ഏകനായ് ശയിക്കില്ല. നിൻറെ കരളാലനം വേണം എന്നെ തഴുകി ഉറക്കുവാൻ.

ഈ ലോകത്ത് ആരൊക്കെ എനിക്ക് എന്തൊക്കെ അല്ലാതിരുന്നുവോ അതെല്ലാം ആകുന്നു പ്രിയപ്പെട്ടവളെ നീ. ഒളിഞ്ഞും തെളിഞ്ഞു എന്നിലേക്ക് പാഞ്ഞു വരുന്ന വേദനയാകുന്ന അമ്പുകൾ എല്ലാം നിൻറെ  ഒരു മാസ്മരിക മന്ദസ്മിതത്താൽ അദൃശ്യമായിപ്പോകുന്നു. എന്നിലെ കന്മഷം എല്ലാം നിൻറെ വിരൽത്തുമ്പിന്റെ പ്രിയലാളനയാൽ അലിഞ്ഞു തീരുമ്പോൾ നീയെനിക്കാരാണ്?

ഒരിക്കലും അഴിക്കാൻ ആകാത്ത ഏതോ ഒരു ബന്ധനം എൻറെ ഹൃദയത്തിന്റെ അഗാധ തലങ്ങളിൽ നീ തീർത്തിരിക്കുന്നു. പട്ടുപോലെ മിനുസമുള്ളതാണ്  എങ്കിലും, വെണ്ണപോലെ മൃദുലമാണെങ്കിലും ആ ബന്ധനം എത്ര ഗാഡമാണെന്നും അതെന്നിൽ എത്രമാത്രം രൂഡമൂലം ആയിരിക്കുന്നെന്നും എനിക്കുപോലും അറിയില്ല. മനസ്സിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന വിലയേറിയ മുത്തുച്ചിപ്പി ആകുന്നു നിൻറെ ആ ബന്ധനം.

നിൻറെ കണ്‍തടങ്ങളിൽ എന്നിലെ  ചൈതന്യം കുടികൊള്ളുന്നു. നിൻറെ മുടിയിഴകളുടെ നേർത്ത സ്പർശനം എൻറെ ചേതനയെ നിറം ചാർത്തുന്നു . നിൻറെ കവിളിണയിലെ ചെറുചലനം  എന്നിലെ വികാരം നുരപോന്തിക്കുന്നു. നിൻറെ സാമീപ്യം  എന്നിലെ വേദനയാകുന്ന വ്യാധിയെ ദൂരത്തേക്ക് അകറ്റിനിർത്തുന്നു. നിൻറെ മാസ്മരിക ഗന്ധം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വിലയേറിയ സുഗന്ധകൂട്ടായി നാസാരന്ധ്രങ്ങളിൽ അലയടിക്കുന്നു.

എൻറെ ആശയും, എൻറെ പ്രത്യാശയും നിൻറെ വശ്യതയിൽ തളിരിടുന്നു. എൻറെ കോപവും, എൻറെ ക്രോധവും നിൻറെ   അധരത്തിന്റെ മധുരിമയിൽ അലിഞ്ഞലിഞ്ഞു പോകുന്നു. ഞാൻ ഞാനല്ലാതായി തീരുമ്പോൾ നീ നീയല്ലാതായ് തീരുമ്പോൾ നമ്മൾ ഒന്നായി മാറുന്നു.

നിന്നിൽ  ഞാൻ നിറയുമ്പോൾ, ഞാൻ കണ്ടതൊന്നും കാഴ്കൾ അല്ല. ഞാൻ കേട്ടതൊന്നും കേൾവിയും അല്ല. ഞാൻ തൊട്ടതൊന്നും  സ്പർശനം അല്ല. ഞാൻ രുചിച്ചതൊന്നും രുചിയും അല്ല. എന്നിൽ നിറഞ്ഞതൊന്നും നിറവേ അല്ല. ഞാൻ അനുഭവിച്ചതൊന്നും അനുഭവമേ അല്ല. എൻറെ  ബന്ധങ്ങൾ ഒന്നും ബന്ധങ്ങൾ അല്ല. എൻറെ ശരീരവും മനസ്സും ആകാശത്തിലെ വെള്ളികെട്ടിയ  മേഘകൂട്ടങ്ങളെപ്പോലെ പറന്നു പറന്നു നടന്നു.

നിൻറെ ആലിംഗനം എന്നിൽ വസന്തം തീർത്തു. നിൻറെ  ചുടുചുംബനം അതിൽ മലരണിയിച്ചു. പാലുംതേനും ഒഴുകുന്ന വാഗ്ദത്ത  ദേശത്തിൻറെ മലയടിവാരത്തിൽ ഒരു പിഞ്ചുപൈതലായ് ഞാൻ   നിന്നു. ലൈലയും മജ്നുവും, രാധയും കൃഷ്ണനും, ശിവപാർവതിയും സോളമന്റെ മുന്തിരി തോപ്പുകളിലെ മുന്തിരിചാറിന്റെ  ലഹരിയിൽ എന്നപോലെ അലിഞ്ഞു നിന്നു. ഒമർഗായമിന്റെ ഈരടികൾ ആ മുന്തിരിത്തോപ്പിന്റെ നലുകോണിലും അലയടിച്ചിരുന്നു. കാമദേവന്റെ കടാക്ഷവും, വീനസ്സിനെ മൃദുസ്പർശനവും നമ്മെ തരളിതപുളകിതരാക്കി.ഞാൻ ഞാനല്ലതായി, നീ നീയല്ലതായി. ഇരുളിൻറെ കമ്പളം നമ്മുടെ കുസൃതിക്ക് തുണയായി കള്ളകണ്ണ്‌ അടച്ചങ്ങനെ നിന്നു. ചീവുടുകൾ നമ്മെ കളിയാക്കി ചിരിച്ചപ്പോൾ  ചന്ദ്ര ബിംബം ജനൽപാളികൾക്കിടയിലൂടെ കൗതുക പരവശനായി ഒളിഞ്ഞു നോക്കാൻ വിഫല ശ്രമം നടത്തി.

പ്രിയേ നീ എനിക്കാരാണ്?

മഴ എന്നെന്നേക്കുമായ് പെയ്തൊഴിയട്ടെ, വസന്തം എക്കാലത്തേക്കും  വിരുന്നുകാരനാകാതിരിക്കട്ടെ. സൂര്യൻ കിഴക്കുതിക്കാതിരിക്കുകയും ചന്ദ്രൻ താരസമൃദ്ധമായ നിശയുടെ നീലിമയിൽ കള്ളക്കണ്ണിട്ടു നോക്കാതിരിക്കുകയും ചെയ്യട്ടെ; അപ്പോൾ ഞാൻ നിന്നെ  ആലിംഗനം ചെയ്തു ചോദിക്കും.... നീ എനിക്കാരാണ്? നീയെനിക്കെന്താണ്?

കടൽത്തീരത്ത് ഞാൻ തിരമാലകൾ എണ്ണണ്ടതുണ്ടോ? വൃന്ദാവനത്തിൽ സുഗന്ധം ഏതുപുഷ്പത്തിന്റെ എന്ന് തേടേണ്ടതായുണ്ടോ ? ആർത്തു ചിരിക്കുന്ന കവിളിണകളിൽ ഞാൻ മന്ദഹാസം തിരയേണ്ടതായുണ്ടോ?

ചോദ്യങ്ങൾ എന്നെ  എന്നെ തൊട്ടുണർത്തുമ്പോൾ ഉത്തരങ്ങൾ പരൽമീനുകളുടെ ഇക്കിളിപ്പെടുത്തൽ പോലെ വലയം ചെയ്യുന്നു.

ഞാൻ കാണുന്നതെല്ലാം മധുര സ്വപ്നങ്ങൾ. ഞാൻ കേൾക്കുന്നതെല്ലാം ആനന്ദദായകമായ വീചികൾ. ഇവയെന്നെ മൂടട്ടെ. ഇവയെന്നെ തഴുകട്ടെ. ഇവയെന്നെ അവർണ്ണനീയവും അതുല്യവും ആയ അനന്തസാഗരത്തിലേക്ക്  നയിക്കട്ടെ.

ഇനിയും ഞാൻ ചോദിക്കട്ടെ...... വെറുതെ ചോദിക്കട്ടെ.... പ്രിയേ, നീ എനിക്കാരാണ്?

Friday, April 24, 2015

കുഞ്ഞിക്കഥകൾ

ഫേസ്ബുക്ക്

പള്ളി മുറ്റം.

ഉണ്ണിക്കുട്ടനോട്  അയാൾക്ക്  അന്ന് അതിയായ സ്നേഹം.

 "എത്ര നാളായി കണ്ടിട്ട് ? വീട്ടിലോട്ടൊക്കെ ഇറങ്ങു  ഇടക്കൊക്കെ. ഒന്നുമല്ലേലും നമ്മൾ നാട്ടുകാരല്ലേ... നാട്ടിന് പുറത്ത് ആണെങ്കിലും തമ്മിൽ, തമ്മിൽ മറക്കാമോ?"

ഉണ്ണിക്കുട്ടൻ  ഒന്നും മിണ്ടിയില്ല. "എന്ത് പറ്റി നിനക്ക് ?" അയാൾ വിടാൻ ഭാവം ഇല്ല. അവസാനം  ഉണ്ണിക്കുട്ടൻ വാ തുറന്നു.

"ഫേസ്ബുക്കിൽ  ഒരു  ഫ്രെണ്ട് റിക്വസ്റ്റ്  അയച്ചിട്ട്  വർഷം ഒന്നായി, വലിയ സ്നേഹം  അന്നേൽ ആദ്യം  അതങ്ങ്  അക്സെപ്റ്റു ചെയ്യ്. എന്നിട്ട് പഞ്ചാര ഡയലോഗ് പറ.."

കേട്ട് നിന്നവർ ആരെ ലൈക് അടിക്കും? ഉണ്നിക്കുട്ടനെയോ  അതോ അയാളെയോ?

പള്ളിയിൽ കുർബാന തുടങ്ങറായി. ബാക്കി ചിന്ത യേശുവിന്റെ തിരുരക്തവും മാംസവും രുചിച്ച ശേഷം !

-----------------------------------------------

മാനേജർക്കിട്ടൊരു പണി

അന്നും  മാനേജർ അയാളെ ചീത്ത വിളിച്ചു. എന്താണ് കൊടിയ പാപം എന്ന്  രണ്ടുപേർക്കും നല്ല ഊഹം ഇല്ല. മാനേജർക്ക് ചീത്ത വിളിക്കാൻ ഒരു കാരണം എന്നും വന്നുകിട്ടും . അയാൾക്ക്  കേൾക്കാനും. ഒന്നുമില്ലെങ്കിൽ  ക്ലോസ് ഓഫ് ബിസിനസ്സിനു  മുമ്പ് കൂടിരിക്കുന്ന മാരണങ്ങൾ ആരേലും ഒരു പണി അയാൾക്ക് പാർസൽ ആയി കൊടുക്കും.

മടുത്തു. ചീത്തവിളി കേട്ട് മടുത്തു. തിരിച്ചു പറഞ്ഞാലോ? ഇല്ല അതിനു കഴിയില്ല. പറ്റാഞിട്ടല്ല, നാട്ടിൽ കൈപ്പട്ടൂര് കലങ്ങേൽ പോയി വായിനോക്കി ഇരിക്കണം എന്ന് തോന്നുമ്പോൾ മനസ്സിൽ മുണ്ട് ചുരച്ചുകയറ്റി വരുന്ന കലിപ്പ് അങ്ങടക്കും!

ഇയാൾക്കിട്ട്  ഒരു എട്ടിന്റെ പണി എങ്ങനെ കൊടുക്കും? ഒതുക്കത്തിൽ ഒരു പണി?

അന്നത്തെ വീക്കിലി മീറ്റിങ്ങ് കഴിഞ്ഞപ്പോൾ അയാൾക്ക് ഒരു ഐഡിയ തെളിഞ്ഞു. അത് ഒരു ഒന്നൊന്നര ബുദ്ധിതന്നെ ആയിരുന്നു.

മാറ്റർ സിംപിൾ. വൈകുന്നേരം മാർക്കറ്റിൽ  പോകുന്നുണ്ട്. 'ഓ കാതൽ കണ്മണി ' കളിക്കുന്നു. ഒന്ന് കാണണം. പോകുമ്പോൾ ഓഫീസിൽ നിന്നെടുത്ത മാർക്കർപെൻ  കയ്യിൽ കരുതി.

മൂത്രശങ്ക ഇല്ലഞ്ഞിട്ടും അയാൾ മൂത്രപ്പുരയിൽ കയറി. നല്ല തിരിക്ക്. തിരക്കൊഴിയാൻ ഇത്തിരി കാത്തുനിന്നാലും കുഴപ്പം ഇല്ല. വന്നവർ  ഒക്കെ ജാരസന്തതികളെ അബോർഷൻ ചെയ്യാൻ വരുംപോലെ ഒരു ശങ്കയോടെയാണോ വരുന്നത്? ആ... എനിങ്കെന്തു കുന്തമാ? വന്ന കാര്യം സാധിച്ചിട്ടു പോവുക അത്ര തന്നെ.

അല്പനേരത്തെ കാത്തിരിപ്പിനുശേഷം ആരും ഇല്ലാത്ത ഒരു അവസരം അയാൾക്ക് കിട്ടി. ഒരു മിനിട്ട് പോലും വേണ്ടി വന്നില്ല. എല്ലാവരും കാണത്തക്ക രീതിയിൽ അയാൾ മാർക്കർപെൻ കൊണ്ട് ഇത്രയും എഴുതി.

'For ladies, pls call........'

അയാൾ  മൂത്രപ്പുരയുടെ ഭിത്തിയിൽ എഴുതിയത്  മനേജരുടെ മൊബൈൽ നമ്പർ ആയിരുന്നു! അടുത്ത നിമിഷം അയാൾ അവിടുന്ന് രക്ഷപെട്ടു.

തിയേറ്ററിൽ ദുൽകർ സൽമാനും നിത്യാ മേനോനും പ്രേമിച്ചു നടന്നത് കണ്ടപ്പോൾ അയാൾ ഉള്ളിൽ ഊറിച്ചിരിച്ചു.

ഏതാണ്ട് പത്ത്പതിനഞ്ച് മിനിട്ടിനു ശേഷം മാനേജർക്ക് ഇൻ കമിംഗ് കാളുകളുടെ  പൊങ്കാല ആയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,ബംഗാളി,  നമ്മുടെ മലയാളം എന്ന് വേണ്ട നാനാത്വത്തിൽ ഏകത്വം അയാളുടെ മൊബൈലിൽ കാളുകൾ ആയി വന്നു കൊണ്ടിരുന്നു. നിരന്തരം....

പരസ്യം കൊടുക്കുവാന്നേൽ അത് മൂത്രപ്പുരക്കുള്ളിൽ  തന്നെ കൊടുക്കണം. മാനേജരുടെ നിലക്കാത്ത ഇൻകമിംഗ് കോളുകൾ കണ്ടും, കേട്ടും അയാൾ മനസ്സിൽ കരുതി.

ഇതിനാണ് പണി പാലുംവെള്ളത്തിൽ കൊടുക്കുക എന്ന് പറയുന്നത് !
----------------------------------------------------


ഡയറക്ടർ  ഓഫ് പാർക്കിംഗ് 

ഒരു കമ്പനിയുടെ ഡയറക്ടർ എന്നാൽ എന്താണ് നിങ്ങൾ ധരിക്കുക? ഏതാണ്ട് ഭയങ്കര ഒരു സംഭവം ആയിരിക്കും എന്നല്ലേ? എന്നാൽ ഇതാ ഒരു ഡയറക്ടർ. മഹാത്മാ ഗാന്ധിയുടെ പെൻസിൽ കഥയേയും, തകഴിച്ചേട്ടന്റെ പിശുക്കിനെയും കവച്ചു വക്കാൻ പോന്ന ഒരു ആൾ. അതും നമ്മുടെ ദുബായിലേ ...!

കമ്പനി ഡയറക്ടർ പുതിയ ടൊയോടാ  ലാൻഡ്‌ക്രൂസർ വാങ്ങി. എമിരേറ്റ്സ് റോഡിലെയും, ഷെയ്ക്ക് സായിദ് റോഡിലെയും (ഇപ്പോൾ ഷെയ്ഖ് മുഹമ്മദ്‌ ബിൻ നഹ്യാൻ റോഡ്‌) ഒക്കെ തലയെടുപ്പുള്ള പുള്ളിയാണല്ലോ ഈ ലാൻഡ് ക്രൂസർ. കൂടിയ വിലകൊടുത്ത് വണ്ടിക്ക് ഫാൻസി നമ്പറും വാങ്ങി.

വണ്ടി വാങ്ങിയാൽ സ്വാഭാവികമായും നമ്മൾ എന്ത് ചെയ്യും? അച്ചായൻമാർ ആന്നേൽ പള്ളിയിൽ കൊണ്ടുപോയി അച്ചനെ കൊണ്ടൊന്ന് പ്രാർഥിപ്പിക്കും, ഹിന്ദുക്കൾ അമ്പലത്തിൽ കൊണ്ടുപോയി പ്രാർഥിക്കും (പ്രാർഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങൾ ഉണ്ട്!).

പുതിയ ലാൻഡ് ക്രൂസർ ബർദുബായി  അമ്പലത്തിനടുത്തുള്ള കാർ പാർക്കിങ്ങിൽ നിന്നു.   ഡയറക്ടർ തൻറെ വണ്ടിയിൽ ഇരുന്ന ആശ്രിതനെ  നോക്കി (നസീർ സാറിന് അദൂർഭാസിയെയും, ജയറാമിന് ഇന്ദ്രൻസിനെയും കൂടെനിന്ന്  ഒഴിവാക്കാൻ പറ്റാത്ത ഒരു കാലവും ഉണ്ടായിരുന്നു എന്ന് 'അടിയാൻ' എന്ന ഭാവത്തിൽ ഇരിക്കുന്ന ആ സൂപ്പർവൈസറെ  കണ്ടാൽ എനിക്ക് തോന്നും).

സൂപ്പർവൈസർ വണ്ടിയിൽ നിന്ന് പുറത്തിറങ്ങാൻ ഭാവിച്ചു. "നീ എവിടെക്കാ?" ബോസ്സ് ചോദിച്ചു. " ഇറങ്ങണ്ടെ സാറേ...?!"

"ഇറങ്ങണം. ഞാൻ പറയാം... എന്നിട്ട് ഇറങ്ങിയാൽ മതി"

ഡയറക്ടർ ഗൌരവക്കാരൻ ആയി. 'ഉവ്വേ' എന്ന  മട്ടിൽ സൂപ്പർവൈസർ. അഞ്ചു മിനിട്ട്, പത്ത്. മിനിട്ട് ..... പാർക്കിംഗ് കിട്ടിയിട്ടും ഇയാൾ എന്തിനാണ് ഇങ്ങനെ വണ്ടി ഓഫ്‌ ചെയ്ത് കിടക്കുന്നത് എന്ന് സൂപ്പർവൈസർ  ആലോചിക്കാതിരുന്നില്ല.

പെട്ടെന്ന് അമ്പലത്തിൽ നിന്നും ഒരാൾ പുറത്തിറങ്ങി വന്നു. പാർക്കിങ്ങിൽ കിടന്ന തൻറെ വണ്ടിക്കുള്ളിൽ അയാൾ കയറാൻ നേരം ഡയറക്ടർ ഉച്ചത്തിൽ പറഞ്ഞു

"വേഗം ചെന്ന് അയാളുടെ കയ്യിൽ നിന്നും പാർക്കിംഗ് സ്ലിപ് വാങ്ങിക്കൊണ്ടു വാ... വെറുതെ നമ്മൾ എന്തിനാ രണ്ടു ദിർഹം കളയുന്നെ?... പെട്ടെന്ന് !.. അയാൾ ഇപ്പൊ പോകും !! "

ആ നോർത്ത്ഇന്ത്യാക്കാരന്റെ കയ്യിൽ നിന്നും പാർക്കിംഗ് സ്ലിപ്പും വാങ്ങി ഡയറക്ടറുടെ  അടുത്തേക്ക് വരുമ്പോൾ മധ്യതിരുവതാംകൂറുകാരൻ ആയിരുന്ന സൂപ്പർവൈസർ  മനസ്സിൽ ഓർത്തു .

'നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ'...... 'ഇവൻ താനെടാ ഡയറക്ടർ' !!
-------------------------------------- 

മുൻ‌കൂർ ജാമ്യം 

മഴ പെയ്തു തോർന്നതേ ഉള്ളൂ. കൂനിപ്പിടിച്ചിരുന്ന തള്ള കുട്ടാപ്പിയോട് പറഞ്ഞു.

"ഡാ... ചമ്മന്തി അരക്കാൻ തേങ്ങ ഇല്ല.. നീ ആ കൊന്നതെങ്ങേൽ കേറി ആ വിളഞ്ഞു കെടക്കുന്ന രണ്ടു തേങ്ങ ഒന്നിട്ടേ "

കുട്ടാപ്പി അത്ഭുതപ്പെട്ടു. ഈ തള്ളക്ക് ഭ്രാന്തു പിടിച്ചോ? മഴ നനഞ്ഞു നിൽക്കുന്ന തെങ്ങേൽ എങ്ങിനെ കേറും?

"എന്താ ചെക്കാ നീ  എന്താ എന്താ നോക്കി ഇരിക്കുന്നെ? വിശന്നിട്ടു പ്രാണൻ പോകുന്നു. ഇച്ചിരി കഞ്ഞി കുടിക്കണേൽ ചമ്മന്തി വേണ്ടേ?"

ഇതും പറഞ്ഞു അവർ ഭർത്താവിനോടായി പറഞ്ഞു. "ചുമ്മാ ഉറക്കം തൂങ്ങിയിരിക്കാതെ ഈ ചെക്കനെ തെങ്ങേൽ ഒന്നു കേറ്റുന്നുണ്ടോ .."

ചടഞ്ഞു കൂടിയിരുന്ന മൂപ്പിൽസ് പ്രാകിക്കൊണ്ട്‌ എണീറ്റു "ഡാ... തെങ്ങേൽ കേറുന്നുണ്ടോ?"

ഇനി രക്ഷ ഇല്ല. മൂപ്പിൽസിനു കലി വന്നാൽ പറഞ്ഞിട്ട് കാര്യം ഇല്ല. കുട്ടാപ്പി കലിതുള്ളി തെങ്ങിൻറെ ചുവട്ടിൽ എത്തി.  മുകളിലോട്ട്  ഒന്ന് നോക്കി. അവിടേം, ഇവിടേം ഒക്കെ പായൽ പിടിച്ചു കിടപ്പുണ്ട്. തെങ്ങിലോട്ടുകാൽ കേറ്റി വക്കാൻനേരം ഉച്ചത്തിൽ  കുട്ടാപ്പി ഒരു മുൻ‌കൂർ ജാമ്യം എടുത്തു.

"ദാണ്ട്‌ ... ഞാൻ തെങ്ങേൽ കേറാം .... പക്ഷേ  തെങ്ങിൻറെ മുകളിൽ  നിന്നും പായലിൽ  തെന്നി താഴെ  വീണാൽ  എന്നെ ഒന്നും  പറഞ്ഞേക്കരുത് !!"
----------------------------------------------


Monday, April 20, 2015

ആരാണ് ഞാൻ ?

ഞാൻ കറുമ്പൻ ആണോ?
അതെ ഞാൻ കറുത്തതാണ്‌
എന്നാൽ  ഷർട്ട്‌ സെലക്ട് ചെയ്യുമ്പോൾ സെയിൽസ് ഗേൾ പറയുന്നു
"സാർ താങ്കൾ വെളുത്തതാണ്" !

ഞാൻ  മുണ്ടനാണോ ?
അതെ ഞാൻ കുറിയവനാണ്
എന്നാൽ എൻറെ സുഹൃത്തുക്കൾ പറയുന്നു
"നീ ഒത്തിരി ഉയരത്തിൽ ആണെന്ന്"!

ഞാൻ  ക്രിസ്ത്യാനി ആണോ?
അതെ ഞാൻ ക്രിസ്ത്യാനിയാണ്
എന്നാൽ എന്നെ വായിക്കുന്ന നാട്ടുകാർ പറയുന്നു
"നീ മറ്റു മതങ്ങളെ തേടി നടക്കുന്നവൻ" ആണെന്ന് !

ഞാൻ കമ്മ്യൂണിസ്റ്റ് ആണോ?
അതെ ഞാൻ കമ്മ്യൂണിസ്റ്റ് ആണ്
എന്നാൽ എൻറെ വീട്ടുകാരും സഹപാഠികളും പറയുന്നു
"നീ കൊണ്ഗ്രസ്സുകാരാൻ തന്നെ" എന്ന് !

ഞാൻ കള്ളൻ ആണോ?
അതെ കള്ളത്തരങ്ങൾ അല്ലെ അനുദിനം ചെയ്യുന്നത്?
എന്നാൽ എൻറെ സഹപ്രവർത്തകർ പറയുന്നു
"നീ സത്യസന്ധൻ ആണെന്ന്"!

ഞാൻ സ്നേഹമുള്ളവൻ ആണോ?
അതെ ഞാനെത്ര മാത്രം സ്നേഹിക്കുന്നു....
എന്നാൽ എൻറെ പ്രിയതമ പരിഭവിക്കുന്നു
"നിങ്ങൾ സ്നേഹിക്കാൻ അറിയാത്തവൻ ആണെന്ന്" !

ഞാൻ വിരൂപനാണോ?
അതെ ഞാൻ വിരൂപൻ തന്നെ
എന്നാൽ മേക്കപ്പിട്ടു നിൽക്കുമ്പോൾ കണ്ണാടി പറയുന്നു
"നീ സുന്ദരൻ ആണെന്ന്" !

ഞാൻ പഠിച്ചവൻ ആണോ?
അതെ ഒരു ബിരുദാനന്തര ബിരുദം കൂടി ചെയ്യുകയും ആണ്
എന്നാൽ  ഇന്റർവ്യൂവിനു കഴിഞ്ഞിറങ്ങുമ്പോൾ
അവർ പറയുന്നു "നിങ്ങൾ ക്വാളിഫൈഡ് അല്ല" എന്ന് !

ഞാൻ പിശുക്കൻ ആണോ?
അതെ ഞാൻ പിശുക്കൻതന്നെയാണ്
എന്നാൽ പാർട്ടി പിരിവു നടത്താൻ വന്നവർ പറയുന്നു
"സാർ എത്ര ഉദാരമതി " ആണെന്ന് !

ഞാൻ മാതൃഭാഷയെ തള്ളിപ്പറയുന്നവൻ ആണോ?
തള്ളിപ്പറയുക മാത്രമല്ല ആംഗലേയതതിന്റെ പുറകെയും ആയിരുന്നു
എന്നിട്ടും എഴുത്ത് പരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ കേട്ടു
"നിൻറെ ആംഗലേയം എത്ര മോശമാണെന്ന്" !

ഞാൻ ഒരു പിതാവാണോ?
അതെ അഭിമാനം തുളുമ്പുന്ന പിതാവ് എന്ന്  ഞാൻ അഹങ്കരിക്കുന്നു
എന്നാൽ എൻറെ കുഞ്ഞുങ്ങൾ എന്നോട് ചോദിക്കുന്നു
"നിങ്ങൾ ഒരു പിതാവാണോ" എന്ന് !

ഞാനൊരു പാവമാണോ?
അതെ.. ഞാൻ പാവമല്ലെങ്കിൽ പിന്നെയെന്താണ്?
എന്നാൽ എൻറെ ബന്ധുക്കൾ പറയുന്നു
"നീ ഒരു  ക്രൂരൻ " ആണെന്ന് !

ഞാനൊരു പണക്കരനാണോ ?
കടങ്ങൾ തലയിൽ കയറി നിൽകുന്നവൻ ആരാണ്?
എന്നാൽ മാലോകർ പറയുന്നു
ഞാനൊരു "ഗൾഫുകാരൻ പണക്കാരൻ" എന്ന് !

സത്യത്തിൽ ആരാണ് ഞാൻ?
സത്യത്തിൽ എന്താണ് ഞാൻ?
ഇല്ലായ്മ ആണോ ഞാൻ
ഇല്ലായ്മയുടെ കാതൽ  ആണോ ഞാൻ

എന്ത് ഞാൻ ഉണ്ടെന്ന് ധരിച്ചുവൊ
അതെല്ലാം ഇല്ലാത്തവൻ തന്നെയാണോ ഞാൻ?
എന്ത് ഞാൻ ഇല്ലെന്നു ധരിച്ചുവൊ
അതെല്ലാം ഉള്ളവൻ തന്നെയാണോ ഞാൻ

എന്താണ് ഞാൻ വിശ്വസിക്കുക?
എന്നെയോ അതോ എന്നെ കാണുന്നവരെയോ ?
ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിക്കുമ്പോൾ
ഉത്തരങ്ങൾ എന്നെ നോക്കി പല്ലിളിക്കുകയല്ലേ ?

Friday, January 23, 2015

ഒരു വിരഹം

വിരഹമെന്ന കയ്പീതനുവിൽ നിറയുമ്പോൾ
പോയ്‌വരൂ സ്നേഹിതാ എന്നുരിയാടാനാവാതെ
ചേതന വറ്റിയ...കാർമുകിൽ കോളേറ്റ
ഗഗനവീഥിയിൽ എന്നപോലിന്നുഞാൻ !

ബന്ധത്തിൽ തീവ്രത കണ്‍ക്കറിയില്ലേ ?
പിന്നെന്തേ നീ ഇന്നൊന്നു ഈറൻ അണിയാതെപോയ് ?
സ്നേഹത്തിൻ ബന്ധനം കരങ്ങൾക്കറി യില്ലേ ?
എന്നിട്ടും എന്തേ ഒരാലിംഗനം നൽകാഞ്ഞു ?

മന്ദീഭവിച്ചൊരു  തനുവും മനുവുമായ്
കൈവീശി സ്നേഹിതാ ഞാൻ തിരികെ നടന്നീടവേ ..
നഷ്ടമാകും മമസായന്തനങ്ങളും
പുലരിതൻ നറൂചേഷ്ടകളും ഓർത്തുപോയ്

ഇനിയെന്നു കാണുമെന്നറിയില്ലൊരിക്കലും
ചിരിയും ചിന്തയും തേച്ചു മിനുക്കീടുവാൻ
ഇനിയെന്നു കേൾക്കും എന്നും അറിയില്ല നിൻ സ്വരം
മന്ദീഭവിച്ചൊരീ കണ്‍-കാതുകൾ പരാതിപറഞീടുന്നു

തടുക്കുവാനാവത്തൊരു വിരഹം വരുത്തിയ
അത്യഗാധമാം ഗർത്തത്തിൽ വീണുപോയ്‌ ഇന്നുഞ്ഞാൻ
ശുഭാപ്തി വിശ്വാസത്തിൻ നേർത്തൊരാ തിരിനാളം
അന്ധകാരമാം ഈ വഴിത്താരയിൽ തെളിയുമോ?

നൽകട്ടെ ഇന്നു  ഞാൻ എന്നാശംസകൾ സ്നേഹിതാ
വീണ്ടുമൊരു സംഗമം അതുവരെയെങ്കിലും
ജീവിക്ക പെറ്റമ്മതൻ മുലപ്പാൽ ഗന്ധം നിറയും ദേശത്ത്
ചിരിക്ക നീ ഒരിക്കൽ നാം അലിഞ്ഞു ചേരേണ്ട മണ്ണിനൊപ്പം

കാലങ്ങൾക്കപ്പുറം എന്നെങ്കിലും കാണവെ
ഓടിവന്നോന്നു ആലിംഗനം ചെയ്‌വാൻ മാത്രം
നമ്മുടെ കരങ്ങൾക്ക് ത്രാണി യേകീടുവാൻ
കേഴുന്നു സൃഷ്ടി, സ്ഥിതി, സംഹാര നാഥനോടിപ്പോൾ

അന്നെൻറെ  കാഴ്ചകൾ മങ്ങാതെകാക്കണേ ....
അന്നെങ്കിലും സന്തോഷം സിരകളിൽ നിറക്കണെ
അന്നെൻറെ  ചിന്തകൾ  വികലമായ് തീരാതെ
കാത്തുപാലി ച്ചിടണമേ  സൃഷ്ടാവേ .. ജഗദീശ്വരാ ..