Friday, December 29, 2017

ഗാന്ധിയുടെ കെറ്റിലും അപ്പൻറെ വാട്ടീസും

കെറ്റിലും  വാട്ടീസും  എന്ന് വായിച്ചിട്ട്  അലുവായും പോത്തിറച്ചിയും പോലുള്ള ഒരു കോമ്പിനേഷൻ ആണല്ലോന്ന് ചിന്തിച്ച് ഒരുമാതിരി പുളിമാങ്ങാ കിട്ടാത്ത ഗർഭിണി പെണ്ണുങ്ങളെപ്പോലെ  നിങ്ങൾ നോക്കും എന്നറിയാം.

എന്നാൽ കെറ്റിൽ എന്ന വാക്ക് കെട്ടിലും മട്ടിലും സത്യസന്ധതയുമായി ഒത്തിരി അടുപ്പമുള്ളതാണെങ്കിലും എനിക്കിട്ടൊരു പണി തന്നതാണ്.  ഈ  കെറ്റിലിന്റെ കഥതന്നെ ഞാൻ ഇന്നും ഇന്നലേം ഒന്നും പഠിച്ചതല്ല.  ആറാം ക്ലാസ്സിൽ വച്ച് ശോശക്കുട്ടിസാർ പേടിപ്പിച്ച് പഠിപ്പിച്ച സംഭവമാണ്.

നമ്മുടെ ഗാന്ധിയപ്പൂപ്പൻ പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ ഗയിൽസ് എന്ന ഒരു വിദ്യാഭ്യാസ ഇൻസ്‌പെക്ടർ ചെക്കിങ്ങിന് ചെന്നത്രെ.  അല്ലേലും നമ്മുടെ ഡി.ഇ.ഒ മാർക്കൊക്കെ ചുമ്മാത് ഈച്ചയും ആട്ടിയിരിക്കുമ്പോൾ ചെക്കിങ്ങ് ചെയ്യാൻ തോന്നലുണ്ടാവുകയും സ്‌കൂളിൽവന്ന് സാറമ്മാരെയും, പിള്ളാരെയും വേവുവെള്ളം കുടിപ്പിക്കുകയും ചെയ്യുമല്ലോ.  ഇതിയാൻ വന്ന് ക്ളാസ്സിക്കേറി പിള്ളേരോട്  പറഞ്ഞുപോലും, "പിള്ളേരേ, നിങ്ങൾ KETTLE എന്ന് ഇഗ്ളീഷിൽ ഒന്നെഴുതിയേ" ന്ന്.

ഇയാളിപ്പോ ഏത് പൊനത്തീന്ന് ഇറങ്ങിവന്നതാ എന്ന് ചിന്തിച്ച്  ക്ലാസ്സിലുള്ള പിള്ളേരെല്ലാം ഒതുക്കത്തിൽ നോക്കീം കണ്ടും, ചോദിച്ചും പറഞ്ഞും ഒക്കെ  KETTLE തെറ്റില്ലാതെ എഴുതി.  തെറ്റിച്ചവന്മാരെ ഒക്കെ ക്ലാസ്സ്ടീച്ചർ കണ്ണിറുക്കി കാണിച്ചും, വായ കോട്ടി കാണിച്ചും ശരിയാക്കിച്ചു.  അപ്പോൾ ദാണ്ടടാ നമ്മുടെ ഗാന്ധിചെറുക്കൻ സംഭവം തെറ്റിച്ചെഴുതി വച്ചേക്കുന്നു!  ചെറുക്കന് സത്യം പറഞ്ഞാൽ കെറ്റിലിന്റെ സ്‌പെല്ലിംഗ്‌ പോയിട്ട് കെറ്റിൽ തന്നെ എന്തുവാ എന്നറിയത്തില്ല.  വല്ല എലിയെപ്പിടിക്കുന്ന എലിപ്പത്തായമോ, അണ്ണാനെപ്പിടിക്കുന്ന അടിവില്ലോ ആണോ എന്ന സംശയത്തിൽ ഇരിക്കുവാ കുഞ്ഞുഗാന്ധി.  അല്ലേലും ഈ സാറമ്മാര് വല്യപുള്ളികളാ. അറിയാവുന്ന വല്ലതും പരീക്ഷക്കിടുവോ?  ബൂലോകത്തിന്റെ ഏതേലും മുക്കിലും മൂലയിലും ഇരുന്നവന്മാര് എന്തേലും എഴുതിവെക്കുന്നതും, കണ്ടുപിടിക്കുന്നതും നമ്മൾ പിള്ളേരുടെ തലേലോട്ട് ആപ്പടിച്ചങ്ങ് കേറ്റും.  കണക്കുസാറന്മാറന്നേൽ പറയണ്ടാ, എളുപ്പമുള്ളതെല്ലാം ക്ലാസ്സിൽ ചെയ്തിട്ട് പാടുള്ളതൊക്കെ ഹോംവർക്കെന്നു പറഞ്ഞ് വീട്ടിൽ തന്നുവിടും.  അതുപിന്നെ ചെയ്തോണ്ട് ചെന്നില്ലേൽ ചൂരൽ കഷായവും!

അപ്പോൾ നമ്മുടെ കുഞ്ഞുഗാന്ധി കെറ്റിൽ എന്ന സ്‌പെല്ലിംഗും തെറ്റിച്ചേച്ച് ഇരിക്കുമ്പോൾ ദാണ്ടടാ, തൊട്ടടുത്ത് ഒരു കുശുകുശുപ്പും ബൂട്ട്സിന്റെ ശബ്ദവും.  ഗാന്ധി തിരിഞ്ഞുനോക്കിയപ്പോൾ ആരാ?  സാക്ഷാൽ ക്‌ളാസ് ടീച്ചർ ഒതുക്കത്തിൽ സ്പെല്ലിംഗ്  എടുത്തിരിക്കുന്നവന്റെ നോക്കി ശരിയായി എഴുതാൻ ആംഗ്യം കാണിക്കുന്നു!!  ചെറുക്കൻ കണ്ണൊന്ന് തിരുമ്മി നോക്കി  (അന്ന് ഗാന്ധിജിക്ക് ലോങ്ങ് സെറ്റും ഷോർട്ട് സെറ്റും ഒന്നുമില്ലാത്തതിനാൽ ആ ബ്രാൻഡ് കണ്ണാടിയൊന്നുമില്ലല്ലോ.  സൗത്താഫ്രിക്കയിൽ കേസും പുക്കാറുമായി നടക്കുമ്പോൾ വെള്ളക്കാർക്കിട്ടു പണികൊടുക്കാൻ കണ്ണാടിയൊക്കെ പിന്നല്ലേ ഫിറ്റുചെയ്തത്).  കണ്ണുതിരുമ്മി മോഹൻദാസ് ആലോചിച്ചു.  കള്ളത്തരം കാണിക്കുന്നത് തെറ്റല്ലേ?  നല്ലനടപ്പ് പഠിക്കാൻ സ്‌കൂളിൽ വിട്ടേച്ച് കള്ളത്തരോം കാണിച്ചോണ്ട് ചെന്നാൽ തന്തേം തള്ളേം കാലേൽപിടിച്ച് നിലത്തടിക്കില്ലേ?  ക്‌ളാസ് ടീച്ചർ ഷൂ മൊത്തം തേച്ചോരച്ചാലും  പഞ്ചമാപാതകാ ഞാൻ കള്ളത്തരം കാണിക്കൂല്ലാന്ന് ഗാന്ധിയങ്ങ് തീരുമാനിച്ചു.

ചുരുക്കം പറഞ്ഞാൽ കുഞ്ഞുഗാന്ധി മാത്രം നമ്മുടെ ഇൻസ്‌പെക്ടറുടെ പരീക്ഷയിൽ തോറ്റു.  കോപ്പിയടിച്ചവന്മാരെല്ലാം ജയിച്ച് നെഞ്ചുവിരിച്ച് നിൽക്കുകയും ചെയ്തു.  പക്ഷേ എന്ത് പ്രയോജനം?   ആ തോറ്റ ഗാന്ധിയേയാ എനിക്കും നിങ്ങൾക്കും പ്രിയം.  കാര്യമെന്താ?  അങ്ങേര് നേരും നെറിയും ഉള്ളവനായിരുന്നു.  ആട്ടുംപാലും കുടിച്ച് ആട്ടിയിയിറക്കിയില്ലേ വെള്ളക്കാരെ.

ഈ കഥ ഒരുകാരണവും ഇല്ലാതെ അച്ചന്മാരുടെ പള്ളിപ്രസംഗം പോലെ ഞാനിപ്പം പറഞ്ഞുവച്ചത് എന്തിനാണെന്ന് നിങ്ങൾ ചോദിച്ചേക്കാം.  കാരണമുണ്ട്,  ഈ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കെറ്റിൽ കഥ എനിക്ക് വടി പാമ്പായ കഥ. എന്നെ ഒരൊന്നാന്തരം കള്ളതിരുമാലിയാക്കിയ കഥ!  അപ്പനെ വലിപ്പിച്ച് കൊട്ടേലാക്കിയ മോൻ എന്ന നാമധേയം എനിക്കിട്ടു തന്ന കഥ.  പോരെ പൂരം?  അതും പണ്ട് പണ്ടെങ്ങുമല്ല. ഏതാണ്ട് മാസങ്ങൾക്ക് മുമ്പ്.

ദുഫായീന്ന് എടുത്താൽ പൊങ്ങാത്ത പെട്ടി വണ്ടീടെ മോളിൽ.  നല്ല ഊക്കൻ പെർഫ്യൂം കണ്ടത്തിൽ ചാഴിക്ക് മരുന്നടിക്കുന്നപോലെ 'ശ്...ശ് ' എന്ന ശബ്ദത്തിൽ ദേഹത്തുമടിച്ച്  ഞാൻ വണ്ടിക്കകത്ത്.   അങ്ങനെ വല്യ പോസിൽ  നാട്ടിൽ ചെന്ന് രണ്ടുദിവസം കഴിഞ്ഞുണ്ടായ കദനകഥ.

എനിക്ക് എട്ടിന്റെ പണിതന്നതാരാന്നാ നിങ്ങളുടെ വിചാരം?  തേനേ, ചക്കരേ എന്നൊക്ക ഞാൻ വിളിച്ച്, തലേൽ വച്ചാൽ പേനരിക്കും, താഴെ വച്ചാൽ അയൽപക്കത്തെ പട്ടികടിക്കും, റോഡിലിറക്കിവിട്ടാൽ പിള്ളാരെപ്പിടുത്തക്കാർ പിടിച്ചോണ്ട് പോകും എന്നൊക്കെ കരുതി വളർത്തിയ എൻറെ പുന്നാര സന്താനം!  അല്ലേലും അപ്പന്മാർക്കിട്ട് പണി തരാൻ ഈ പിള്ളാരെക്കവിഞ്ഞ് ലോകത്താരുമില്ലല്ലോ.  ഒള്ളത് പറഞ്ഞാൽ നമ്മളെ ഒലിപ്പിച്ച് കാണിച്ച് വലിപ്പിച്ചൊണ്ട് പോകുന്ന ഈ സന്താനങ്ങളെയൊക്കെ കുടിച്ചവെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത കാലമാ.  ഞാൻ ഈ പറഞ്ഞത് സത്യമാണെന്ന് കഥ അവസാനിക്കുമ്പൾ നിങ്ങൾക്ക് മനസ്സിലായിക്കോളും.

അങ്ങനെ, ബുർജ് ഖലീഫാ പോലെ തലേം പൊക്കിപ്പിടിച്ച്  ഞാൻ വീട്ടിലെത്തി.

ഒരുദിവസം അപ്പനെക്കാണാൻ സഹോദരന്റെ വീട്ടിലേക്ക് ചെന്നു. ചെല്ലുമ്പോൾ എന്റെകൂടെ തലേൽ വച്ചാൽ ഉറുമ്പരിക്കുന്ന അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സന്താനം കയ്യേൽപിടിച്ച് കൂടെയുണ്ട്.  മൂപ്പിലാൻ രാവിലെ കവലയിലെ കറക്കം ഒക്കെ കഴിഞ്ഞ്,  അന്തരീക്ഷത്തിലെ സകലമാന വിറ്റാമിനും ഒരൊന്നൊന്നര മീറ്റർ നീളത്തിൽ കോപ്പയിൽ നിന്നും ഗ്ലാസ്സിലേക്ക് അടിച്ച് പതപ്പിച്ച്  കൊടുക്കുന്ന ചന്ദ്രൻപിള്ളയുടെ ചായ കുടിച്ച ഹാങ്ങോവറിൽ ഇരിക്കുന്ന സമയം.

ഫോർമൽ സംസാരം ഒക്കെ കഴിഞ്ഞപ്പോൾ കാർന്നോര് എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.  കുഞ്ഞുന്നാളുമുതൽ അപ്പൻറെ തിരുമോന്ത കണ്ട് ശീലിച്ച എനിക്ക് ആ ചിരിയിൽ എന്തോ ഒളിഞ്ഞുകിടപ്പുണ്ടെന്ന് മനസ്സിലായി.  എന്തോ ആഞ്ഞ കാര്യസാദ്ധ്യത്തിനാ, അല്ലാതൊന്നുമല്ല.  ഇതിനിടെ  അപ്പൻ എൻറെ തോളിലോട്ടൊന്ന് തോണ്ടി ഒരു മുട്ടൻ ചോദ്യം ചോദിച്ചു.

"ഡാ.. നീ പേർഷിയേന്ന് വന്നപ്പോ ഒന്നും കൊണ്ടുവന്നില്ലിയോ?"

ഞാൻ ഒന്ന് തത്രിച്ചു.  ഈ അപ്പനെന്താ തലയ്ക്ക് വെളിവില്ലാത്തപോലെ ചോദിക്കുന്നത്?  ഗൾഫീന്ന് വരുമ്പോ ചുമ്മാതങ്ങ്  വരാനൊക്കുമോ?

"അതെന്തൊരു ഓഞ്ഞ ചോദ്യമാ അപ്പാ? പേർഷ്യയിൽ നിന്നുവരുമ്പോ കയ്യും വീശി വരാനൊക്കുമോ?"  അപ്പൻറെ വിവരദോഷത്തെ ഞാൻ ഖണ്ഡിച്ചു.

"അതല്ലടാ പൊട്ടാ, മറ്റേ സാധനമില്ലേ.. മറ്റേത്?"  അപ്പൻ വലതുകൈ മേലോട്ട് പൊക്കി ഇടതു കൈപ്പത്തി വലതുകൈയുടെ മുട്ടേലോട്ട്  ക്രോസിലൊരു മുട്ടീര് മുട്ടിച്ച്  എന്നെ കാണിച്ചു. അതിന്റെകൂടെ ഒരു കണ്ണിറുക്കും കൂടിയായാൽ നമ്മുടെ നാട്ടിൽ ഏത് ഊളനും കാര്യം മനസിലാകും.  അല്ലാതെ പണ്ടത്തെ ദൂരദർശനിലെ ഒരുമണിക്കത്തെ ന്യൂസ് ഒന്നും കണ്ടുപഠിക്കുകയൊന്നും വേണ്ട.

വാട്ടീസ്!!  എന്നുവച്ചാൽ നമ്മുടെ ദുബായ് ഡ്യൂട്ടീ ഫ്രീന്ന് ഞാൻ വല്ല വാട്ടീസും ഇമ്പോർട്ട് ചെയ്ത് കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് അപ്പന്റെ ആംഗ്യം.

സത്യം പറയാമല്ലോ. ഉത്തരം മുട്ടുമ്പോൾ നമ്മൾ തലയിൽ ചൊറിയുന്ന ചൊറിച്ചിൽ ഉണ്ടല്ലോ, അതേലെ ഒരു ചൊറിച്ചിൽ ഞാനുമങ്ങ് ചൊറിഞ്ഞു.  കാര്യം സത്യമാണ് എല്ലാപ്രാവശ്യം വരുമ്പോളും അപ്പനാർക്ക് ഒന്നുമല്ലേൽ ഒരു വൈൻ എങ്കിലും കൊണ്ടുവന്ന് കൊടുക്കുന്നതാണ്.  എന്നാൽ ഇപ്രാവശ്യം നല്ല ശരീരസുഖം ഇല്ലാതെ മരുന്നും മന്ത്രോം ഒക്കെയായിരുക്കുമ്പോൾ വേണ്ടാന്ന് വച്ചതാണ്.  ഇനി അഥവാ ഞാൻ വല്ല വാട്ടീസും വാങ്ങിക്കൊടുത്ത് അപ്പനെവിടേലും കുണ്ടിയിടിച്ച് വീണുകിടന്നാൽ ഘടാഘടിയന്മാരായ ആറ് ചേട്ടനിയന്മാർ എൻറെ നെഞ്ചത്തോട്ട് കേറിയങ്ങ് പെറോട്ടയടിക്കും (കൂട്ടത്തിൽ അവർക്ക് വാട്ടീസ് കൊണ്ടുക്കൊടുക്കാത്തതിന്റെ കലിപ്പ് തീർക്കുകയും ചെയ്തേക്കാം).  ഈയൊരു കാരണം കൊണ്ടുതന്നെ കള്ളിനെപ്പറ്റി വലിയ ചർച്ചയ്ക്കൊന്നും വഴിയിടാതെ ചാഞ്ഞും, ചരിഞ്ഞും മാന്യനായി നടക്കുന്ന എന്നോടാണ് ഈ കൈ പൊക്കി ആംഗ്യം കാണീര്.  അതും എൻറെ സന്താനത്തിന്റെ മുന്നിൽ വച്ച്!  ഒരുമാതിരി എരണംകെട്ട ചോദ്യമായിപ്പോയല്ലോ അപ്പാ എന്നെനിക്ക് പറയാനൊക്കുമോ?

ഇനിയിപ്പോ മൂപ്പിലാനേ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത മാതിരി ഹാൻഡിൽ ചെയ്തില്ലേൽ കുഴപ്പമാ.

"എൻറെ പൊന്നപ്പാ,  ഞാൻ അപ്പനിച്ചിരി മരുന്നുമേടിക്കണല്ലോ, മരുന്നുമേടിക്കണോല്ലോന്ന്  ഓർത്ത് ഡ്യൂട്ടീ ഫ്രീ കേറിയതാ, അപ്പോഴാ ഓർത്തെ, അപ്പൻ ആശുപത്രിയിലെ അതിലും വലിയ മരുന്നും സേവിച്ചോണ്ടിരിരിക്കുവല്ലേ എന്ന്"

"അന്നോ?  എന്നിട്ടു നീ ലൂട്ടീപ്രീന്ന് ഒന്നും മേടിച്ചില്ലിയോ?"  ഏതോ അപകടം മണത്തപോലെ അപ്പൻ ചോദിച്ചു.

"എവിടെ... ഇനി ആ മരുന്നും, ഈ മരുന്നൂടെ വല്ല റിയാക്ഷനും വന്നാൽ അപ്പനെ ആശുപത്രീൽ ആരുപൊക്കിക്കൊണ്ട് പോകാനാ??"

"പഞ്ചമാ പതാകാ ... അതു വലിയയൊരു ചെയ്തായിപ്പോയല്ലോ എന്തിരവനെ"

അപ്പൻ തൻറെ നിരാശ അറിയിച്ചു.

"അപ്പോ നീ ഇച്ചിരി വൈൻ പോലും കൊണ്ടുവന്നില്ലിയോ ചെറുക്കാ?"

അവസാന പിടിവള്ളിപോലെയാണ് അപ്പൻ വൈൻ കൊണ്ടുവന്നോ എന്ന് ചോദിച്ചത് എന്നെനിക്ക് മനസ്സിലായി.

"ഓ... അപ്പനടിക്കാൻ പറ്റാത്തപ്പോ ഞാൻ എന്തോ കുന്തം മേടിക്കാനാ..? അങ്ങനെ അടിക്കാൻ ഒരു സുമാറുമില്ലന്നേ"

അപ്പൻ ഒരു ദീർഘനിശ്വാസം വിട്ടു.  വിട്ട റോക്കറ്റ് തിരിച്ച് കടലിൽ വീഴുന്നത് കണ്ട ISRO ശാസ്ത്രജ്ഞരെപ്പോലെ ഒരു നിശ്വാസം.  ഇവനെയൊക്കെ വളർത്തിവലുതാക്കിയത്  വെറുതെയായിപ്പോയല്ലോ എന്നെങ്ങാനം ചിന്തിക്കുവാണോ ആവോ.

ഞാനും അപ്പനും തമ്മിൽ നടന്ന ഈ കമ്യൂണിക്കേഷൻ മൊത്തം എനെറെ സന്താനം അഞ്ചാം ക്ലാസുകാരി കേട്ടുകൊണ്ടിരിക്കുകയാണ്.  സംഭവത്തിൻറെ ഗൗരവം അവൾക്ക് മനസ്സിലായോ എന്തോ?  ഈ അച്ചായന്മാർക്ക് ഇടയ്ക്കിടെ രണ്ടെണ്ണം വീശാൻ യേശുതമ്പുരാൻ പോലും മുകളിൽ നിന്ന് പെർമിഷൻ കൊടുത്തിട്ടുണ്ടെന്നുള്ള സത്യം നമ്മുടെ കൊച്ചുപിള്ളേർക്കുപോലും അറിവുള്ളതുമാണല്ലോ.

കാനായിലെ കല്യാണത്തിന് പെറ്റതള്ള ആദ്യം 'വൈൻ തീർന്നുപോയി മോനേ' എന്ന് പറഞ്ഞപ്പോൾ... 'അമ്മച്ചീ നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ...? നമ്മക്ക് ഊണും ഉണ്ടേച്ച് നാരങ്ങയും മേടിച്ചോണ്ടങ്ങ് പോയാപ്പോരേ?  വീഞ്ഞൊക്കെ ഉണ്ടാക്കി നാണക്കേടാക്കണോ?' എന്ന്  നേരെയങ്ങ് ചോദിച്ച മോനാ കർത്താവീശോമിശിഹാ.  പിന്നെ, പെറ്റതള്ളയല്ലിയോ  എങ്ങനാ ഉപേക്ഷ വിചാരിക്കുന്നേന്ന് കരുതി കർത്താവ് പച്ചവെള്ളം നല്ല ഒന്നാംതരം വീഞ്ഞാക്കിയങ്ങ് കൊടുത്തു.   ഇന്ന്, ലോകത്താകമാനമുള്ള അച്ചായന്മാർ കള്ളുകുടിക്കുന്നതും, കുടിപ്പിക്കുന്നതും ഈ ഒരൊറ്റ ഉദാഹരണം പറഞ്ഞോണ്ടാ.  സത്യത്തിൽ അവിടെ കർത്താവിനല്ല നന്ദി പറയേണ്ടത്.  കർത്താവിന്റെ അമ്മച്ചിയോടാ.  അവര് അന്ന് സ്വന്തം മോൻറെ കാലേൽ വീണ്  അയ്യോപൊത്തോ പറഞ്ഞില്ലാരുന്നേൽ ഇന്ന് ഈ കാണുന്ന അച്ചായന്മാരൊക്കെ പോയി കൂഞ്ഞുവലിക്കുകയേ ഉള്ളായിരുന്നു!

"അപ്പോ പിന്നെ നീ എന്നാ ഒണ്ടാക്കാനാ പൊക്കിക്കെട്ടിയിങ്ങോട്ട് വന്നേ... ? ഇച്ചിരി വൈൻ പോലും കൊണ്ടുവരാതെ?"

അപ്പൻ പറഞ്ഞത് സത്യമാ.  ഒരുമാതിരി പട്ടി ചന്തയിൽ പോയപോലാ ഡ്യൂട്ടിഫ്രീ ഇല്ലാതെ വരുന്ന ഗൾഫുകാർ.  ഞാനൊന്നും മിണ്ടിയില്ല. ചുമ്മാതെ തല കുനിച്ചങ്ങ് ഇരുന്നു.

അതുവരെ എല്ലാം കേട്ടുകൊണ്ട് ഇരുന്ന എൻറെ സന്താനം പെട്ടെന്ന് ഇടയിൽക്കയറി ഒരു പറച്ചിൽ.

"അപ്പച്ചാ.. ചുമ്മാതെ പറയുവാ.. ദാണ്ടേ,  ഇന്നലെ രാത്രീലും പാപ്പാ വൈൻ കുടിച്ചതാ.. വന്നപ്പോൾ ഡ്യൂട്ടി ഫ്രീന്ന് രണ്ട് വൈനാ മേടിച്ചോണ്ട് വന്നെ..രണ്ട്"

എന്നെ കസ്റ്റഡിയിലെടുത്തത് ക്വൊസ്ട്യൻ  ചെയ്യാൻ ഇതിൽ കൂടുതൽ ഇനി എന്തോവേണം?  എൻറെ അകവാള് വെട്ടിപ്പോയി!  എന്നാലും ഇതൊരു ചെയ്തായിപ്പോയല്ലോ പെണ്ണേ!!

"അന്നോടീ ...??" അപ്പൻ  കോടതിയിൽ നിർണ്ണായക തെളിവുകിട്ടിയതുമാതിരി എൻറെ സന്താനത്തിനെ നോക്കി ഒരു നീണ്ട ചോദ്യം ചോദിച്ചു.

"സത്യം.. ഇന്നലേം പാപ്പാ വൈൻ കുടിച്ചതാ.  എനിക്കും  രണ്ട് സ്പൂൺ തന്നു?"

അപ്പൻ എന്നെ ഒരു നോട്ടം നോക്കി.  ഒരുമാതിരി പരമശിവൻ തൃക്കണ്ണ് തുറക്കുന്ന നോട്ടം!

"അപ്പോ നീ വീട്ടിൽ വൈൻ കൊണ്ടുവച്ചിട്ടാന്നോടാ കള്ളത്തരം പറയുന്നെ?"

എന്ത് പറയണം എന്ത് ചെയ്യണം എന്നൊരു ഊഹവും ഇല്ലാതിരുന്ന ഞാൻ യുദ്ധക്കളത്തിൽ അഭിമന്യുവിനെപ്പോലെ ഒരിരിപ്പിരുന്നു.

"അത് പണ്ടെങ്ങാണ്ട് അലമാരയിൽ ഇരുന്നതാ അപ്പാ.." ശബ്ദം ഒന്ന് താഴ്ത്തി ഞാൻ പറഞ്ഞു.

"ആര് പറഞ്ഞു?  അതിപ്പോ വന്നപ്പോൾ തന്നെ കൊണ്ടുവന്നതാ... എനിക്കറിയാം.  എന്നെ പറ്റിക്കാൻ നോക്കണ്ടാ"  പെണ്ണ് എന്നെംകൊണ്ടേ പോകൂ.  സത്യസന്ധതയുടെ പര്യായമായി അവൾ മാറിക്കഴിഞ്ഞു"

"എടാ വർഗ്ഗതുകേട്ടവനെ... സ്വന്തം തന്തയോട് ഈ ഇമ്മാതിരി കള്ളത്തരം പറഞ്ഞു കളഞ്ഞല്ലോടാ...നീ ഗൾഫിലല്ല ലോകത്തെതുകോത്താഴത്ത് പോയാലും തനിക്കൊണം മറക്കത്തില്ല... അല്ലിയോ?"

അപ്പൻ എന്നെ എന്തൊക്കെയോ പറഞ്ഞു.  സ്വന്തം അപ്പനല്ലിയോ, അവർക്കൊക്കെ അടുപ്പിലും ആകാം എന്നാണല്ലോ പ്രമാണം.  ഞാനന്നേൽ പാണ്ടിലോറിക്ക് മുന്നിൽ കൊണ്ട് തലേം വച്ചുകൊടുത്തു.

അവസാനം, ഈ ആശുപത്രി മരുന്നൊക്കെ കഴിഞ്ഞ്, അടുത്തവട്ടം വരുമ്പോൾ നല്ല മൂത്ത വൈൻ കൊണ്ടുകൊടുക്കാം എന്ന ഉഭയകക്ഷി സമ്മതപ്രകാരമുള്ള വെടിനിർത്തൽ കരാറിൽ ഒത്തുതീർപ്പാക്കി ഞാൻ രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.

തിരികെ ഒരുമാതിരി ഇലക്ഷന് തോറ്റ് വരുന്ന സിറ്റിംഗ് എം.എൽ.എ യെപ്പോലെ വീട്ടിലേക്ക് പോകുമ്പോൾ, എനിക്ക് പണി തന്ന് എൻറെ കയ്യിൽ പിടിച്ച് നടക്കുന്ന മകളോട് ഞാൻ ചോദിച്ചു.

"അല്ലെടീ...നീ വേണ്ടാത്തതൊക്കെ അവിടേം ഇവിടേം കേറിപറയുന്നതെന്തിനാ?"

"അതെന്താ പപ്പാ?" അയ്യടാ.. അവളൊരു പതിവ്രത. ഒന്നുമറിയാത്തപോലെ തിരിച്ച്  എന്നോട് ചോദിക്കുന്നു!?

"ഞാൻ വൈൻ കുടിച്ചതൊക്കെ നീ അപ്പച്ചനോട് കേറിപറഞ്ഞത് എന്തിനാ?"

"അതെന്താ പപ്പാ, ഞാൻ സത്യമല്ലിയോ പറഞ്ഞേ..? പിന്നെ ഞാൻ കള്ളം പറയണമായിരുന്നോ?"

"എടീ നീ കള്ളം ഒന്നും പറയണ്ടാ.. പക്ഷേ നിനക്കപ്പോൾ മിണ്ടാതങ്ങ് ഇരുന്നാൽ പോരാരുന്നോ.  ഇത് ചുമ്മാ എന്നെ നാറ്റിച്ചില്ലേ?"

പെണ്ണ് ഒന്ന് ആലോചിച്ചു. എന്നിട്ട് എന്നോട് ഒരു പറച്ചിൽ.

"അപ്പോൾ പപ്പാ എന്നോട് ഇന്നാളിൽ ഗാന്ധിജി കെറ്റിൽ തെറ്റിച്ചെഴുതി സത്യസന്ധത കാണിച്ചു, നീയും അതുപോലെ സത്യമേ പറയാവൂ, ചെയ്യാവൂ എന്നൊക്കെ പറഞ്ഞതോ?... അപ്പോൾ ഞാൻ കള്ളം പറയണമെന്നാണോ പറയുന്നെ?  പപ്പാ പറ"

ഇതിപ്പം പിടിച്ചതിനേക്കാൾ വലുത് അളയിൽ കിടക്കുന്നു എന്നപോലെ ആയല്ലോ.  ഇതിനോടൊക്കെ സാരോപദേശ കഥകൾ പറഞ്ഞുകൊടുക്കുന്ന നമ്മക്കിട്ടു തന്നെ തന്നോണം.  എന്തായാലും നാണം കെട്ടു.  കൂലങ്കഷമായി ഒന്നാലോചിച്ച് ഞാൻ അവളോട് പറഞ്ഞു.

"ങാ... പറഞ്ഞത് പറഞ്ഞു.  ഇതും പറഞ്ഞ് നീ ഇനി കള്ളമൊന്നും പറയാൻ നിൽക്കണ്ടാ. കെറ്റിൽ കഥയിൽ ഗാന്ധിജി ചെയ്തപോലെ തന്നെ സത്യം പറഞ്ഞാൽ മതി"

"ങ്ഹാ.... അതാ ഞാൻ പറഞ്ഞെ..."

ഒരു ജേതാവിൻറെ ഉത്സാഹത്തോടെ പെങ്കൊച്ച് എൻറെ കൈപിടിച്ച്  മുന്നോട്ട് തുള്ളിത്തുള്ളി നടന്നപ്പോൾ ഞാൻ ഓർത്തു.  ഞാനായിട്ട് അപ്പനിട്ടൊരു പണി കൊടുത്തു.  ഇവളായിട്ട്  എനിക്കിട്ടൊരു പണി തിരികെതന്നു.  കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നല്ലേ?

പരമാർത്ഥം പറഞ്ഞാൽ എൻറെ വീട്ടിൽ നിന്നും കൊല്ലം ജില്ലയിലോട്ട് എത്താൻ  പതിനഞ്ച് മിനിറ്റ് യാത്രയേ ഉള്ളൂ.  വെറും പതിനഞ്ച് മിനിറ്റ്!

കുറിപ്പ്:
ഡ്യൂട്ടിഫ്രീയിൽ കയറി സാധനവും വാങ്ങി വീട്ടിൽ കൊണ്ട് പൂഴ്ത്തിവയ്ക്കുന്ന എല്ലാ മക്കൾക്കായിട്ടും സമർപ്പണം.

Saturday, December 9, 2017

ഒരു മുടിയനായ പുത്രന്റെ കഥ

എന്നാൽ ഇനി ഞാനൊരു സത്യം പറയട്ടെ? എൻറെ അമ്മ ഭയങ്കര കഥപറച്ചിലുകാരിയാണ്. കഥ പറഞ്ഞ്, കഥ പറഞ്ഞ് അപ്പനെ ഒരു വഴിക്കാക്കി, ഒപ്പം ഞങ്ങൾ പത്തു സന്താനങ്ങളുടെ കാര്യവും തീരുമാനമാക്കി.

അങ്ങനെ അമ്മ പറഞ്ഞ കഥകളിലൊന്നാണ് ഇവിടെ ഉരചെയ്യാൻ പോകുന്നത്.  ലോകത്തെ സകലമാന പിഴച്ചപിള്ളാരെയും നേരെയാക്കാൻ ഉതകുന്ന കഥയ്ക്ക്  അമ്മയുടെ പുനരാഖ്യാനം.

പ്രേമമോ, കാമമോ തലേൽപിടിച്ച് ഏതേലും കോന്തൻറെയോ, കോന്തിയുടെയോ പുറകെ വീട്ടുകാരെയെല്ലാം  കളഞ്ഞിട്ട്  പോകുന്ന എൻറെ പ്രിയപ്പെട്ടവരേ,  അതുപോലെ വീട്ടീന്ന് വല്ല കളളവണ്ടിയും കയറി അപ്പനമ്മമാരെ ചുമ്മാ പേടിപ്പിക്കാൻ നാടുവിട്ടുപോകുന്ന പുന്നാരമക്കളേ, നിങ്ങൾ ദയവായി ഈ കഥ കേൾക്കണം.   എൻറെ അമ്മായിതാ വഴിതെറ്റിപ്പോകുന്നവരെ നേരെയാക്കുന്ന മഹത്തായ കഥ പറയുന്നു.  വരുവിൻ , കേൾക്കുവിൻ... വന്ന് നന്നാകുവിൻ!

രാത്രി വീടിന്റെ തിണ്ണയ്ക്ക് അമ്മയൊരു ഇരിപ്പിരിക്കുവാണ്.  കങ്കാരുവിന്റെ കുഞ്ഞിനെപ്പോലെ അമ്മയുടെ മടിയിലേക്ക് തലയും വച്ച് ഞാനും. അപ്പോൾ യന്ത്രചീപ്പുപോലെ അമ്മയുടെ വിരൽ ഏതോ കളഞ്ഞുപോയ സാധനം തപ്പാനെന്നമാതിരി എൻറെ തലമുടിയിൽ ഇഴഞ്ഞുനടക്കും.  ഈ ഇരിപ്പ് എന്നതിനാന്നാ നിങ്ങളുടെ വിചാരം?  അപ്പൻ ജോലികഴിഞ്ഞ് കൂപ്പിൽനിന്നും വരുന്നോന്ന് വയൽവരമ്പിലോട്ട് നോക്കിയിരിക്കുവാ അമ്മ.  ഞാനും ആഞ്ഞ കാത്തിരിപ്പാ. പുത്രസ്നേഹം കരകവിഞ്ഞൊഴുകിയൊന്നുമല്ല ആ ഇരിപ്പെന്നുമാത്രം.  പിന്നെയോ അപ്പൻ വരുമ്പോൾ ബാലൻപിള്ളയുടെ കടയിൽനിന്നും വാങ്ങിക്കൊണ്ടുവരുന്ന ബോണ്ട, മടക്ക്‌സാൻ, പരിപ്പുവട ഇത്യാദി പലഹാരങ്ങളോടുള്ള അദമ്യമായ കൊതിയാകുന്നു.

"അമ്മ കഥ പറ"

"ങാ... അങ്ങനെ, അങ്ങനെ ... ഒരിടത്ത് ഒരു മുടിയനായ പുത്രൻ ഉണ്ടായിരുന്നു"

"മുടിയനായ പുത്രൻ എന്ന് വച്ചാ എന്താ, ഒത്തിരി മുടിയുള്ള ആളായിരുന്നോ അമ്മേ"

"പോ ചെറുക്കാ... വേദപുസ്തകത്തിലെ യേശുതമ്പുരാൻ പറഞ്ഞ ഒരു കഥപറയുമ്പോൾ തർക്കുത്തരവും, വേണ്ടാതീനവും പറയുന്നോ?"  ഇതും പറഞ്ഞ് അമ്മ എൻറെ തലയ്ക്കിട്ട് ഒരു കൊട്ട് തന്നു.

"മുടിയനായ പുത്രൻറെ അപ്പന് രണ്ട് മക്കളായിരുന്നു.  അതിൽ ഇളയവനാണീ ചെറുക്കൻ. ഇവനാണേൽ പണ്ടേ തന്തേം തള്ളേം പറഞ്ഞാൽ കേൾക്കുന്ന സ്വഭാവക്കാരനല്ല.."

'കുഞ്ചിയമ്മക്കഞ്ചു മക്കളാണേ .. അഞ്ചാമനോമന കുഞ്ചുവാണേ ... ' സ്‌കൂളിൽ പഠിച്ച ആ പാട്ടാണെനിക്കപ്പോൾ  ഓർമവന്നത്.  എങ്കിലും അമ്മപറയുന്നത് കേട്ട് മൂളിക്കൊണ്ട് ഞാൻ സാകൂതം കിടന്നു.

"ഈ ഇളയച്ചെറുക്കൻ ഇച്ചിരി വലുതായപ്പോ ഒരുദിവസം അപ്പൻറെ നേരെചെന്നുനിന്ന് ഒരു ചോദ്യം. എന്തുവാ ചോദിച്ചതെന്നറിയാമോ?"

"എന്തുവാ?"  ഞാൻ തലയൊന്ന് പൊക്കി ചോദിച്ചു.  നമ്മുടെ കഥാനായകൻ അപ്പൻറെ മുന്നിൽ ചെന്ന് നെഞ്ചുവിരിച്ച് നിന്ന് ചോദിയ്ക്കാൻ തക്ക കാരണമൊന്നും എൻറെ പേട്ടുബുദ്ധിക്ക് തോന്നിയില്ല.

"ങാ... തന്തക്കുമുമ്പേ ഒണ്ടായ ആ സന്താനം ചോദിച്ചതെന്താന്നോ? അതും അവൻറെ അപ്പനോട്..."

അമ്മയൊന്ന് നെടുവീർപ്പിട്ടു.  എന്നിട്ട്  പാമ്പിൻറെ പൊത്തിൽ കയ്യിടുന്നപോലെ വായിലേക്ക് ചൂണ്ടുവിരൽ ഇട്ട് ചുരുട്ടി അകത്തേക്ക് നിക്ഷേപിച്ച മുറുക്കാൻ ഒന്ന് ലവലാക്കി. സൗണ്ട് മോഡുലേഷൻ ഒന്നുമാറ്റി തുടർന്നു.

"അവൻ പറയുവാ... 'അപ്പോ, എനിക്കപ്പനോട് ഒരു കാര്യം പറയാനുണ്ട്....' എന്ന്"

"ങ്ങും .." അമ്മയ്ക്ക് മുറുക്കാന്റെ സുഖം, എനിക്ക് കഥയുടെ സുഖം.  ഞാൻ മൂളി.

"പത്തുനൂറു വേലക്കാരൊക്കെയുള്ള കുടുംബമല്ലിയോ, അപ്പന് മൊട്ടേന്ന് വിരിയാത്ത ചെറുക്കന്റെ നിപ്പുകണ്ടപ്പം കാര്യം ഇച്ചിരി വശപ്പെശകാണെന്ന് തോന്നി.  വിവരമില്ലാത്ത ഈ ചെറുക്കൻ രാവിലെ വല്ല പൊക്കണംകേടും നാട്ടുകാര് കേൾക്കെ പറയുമോന്ന് പേടിച്ച് അയാൾ  ആ എന്തരവനെ മാറ്റിനിർത്തി കാര്യം ചോദിച്ചു.  അപ്പോ ദാണ്ടെ ആ വർഗ്ഗത്തുകെട്ടവൻ വെട്ടിത്തുറന്നങ്ങ്  പറയുവാ..."

"ആ ചെറുക്കൻ എന്തുവാ ചോദിച്ചതെന്നങ്ങ് പറയമ്മേ, ചുമ്മാ കഥ വലിച്ചുനീട്ടികൊണ്ട്  പോവാതെ"  എൻറെ നീരസം ഞാൻ ഒരു ചൊറിച്ചിലിൽ ഒതുക്കി.

"എൻറെ പോന്നപ്പോ...  എനിക്കുള്ള വീതമൊക്കെ ഇങ്ങെഴുതി തന്നേക്കെന്ന്.. രജിസ്ട്രാർ കച്ചേരിയിൽ എല്ലാം ഒപ്പിച്ചേച്ചാ വന്നേക്കുന്നതെന്ന് പോലും"

എൻറെ മണറുകാട്ടു മാതാവേ.. ഇത്തരം വേട്ടാവളിയൻമാർ പണ്ടും ഉണ്ടാരുന്നോ?  ഞാൻ സ്വയം ആലോചിച്ചു.  അപ്പോളാണ്  കഴിഞ്ഞദിവസം കവലയിൽ ഇസാക്കിന്റെ കടയിലിരുന്ന് ആരോപറഞ്ഞത്  എനിക്കോർമ്മ വന്നത്.  "അയൽപക്കത്തുള്ള കീവറീച്ചൻറെ ചെറുക്കൻ വീതം വേണം, വീതം വേണമെന്ന് പറഞ്ഞ് കീറിവിളിച്ച് അവസാനം അയാൾ വീതംവച്ച് പണ്ടാരമടക്കി, അവൻറെ കെട്ടിയവൾ തലയിണമന്ത്രക്കാരിയെയും  പൂഞ്ഞാണ്ടിപിള്ളാരേം കൊണ്ട് എങ്ങാണ്ട് പോയി താമസിച്ചേച്ച്  എന്തായെടാ ഉവ്വേ?  രണ്ടുമാസം കഴിഞ്ഞ്  എല്ലാംകൂടി മൂഞ്ചിക്കെട്ടി  തിരിച്ചിങ്ങ് വന്നില്ലേ?"    ഇനി അതുപോലെ വല്ല നാശകോടാലിയുമാണോ ഇതും? 

"നീ എന്തോന്നാലോചിച്ചോണ്ടിരിക്കുവാ? കഥ കേക്കുവാന്നോ?"

"ങ്ങാ... അമ്മ പറഞ്ഞുതുലയ്ക്ക്.  ചുമ്മാ ഒരുമാതിരി സസ്‌പെൻസും വെച്ചോണ്ടിരിക്കാതെ"  ഇസാക്കിന്റെകടയിൽനിന്നും ഞാൻ തിരിച്ചുവന്നു.

"ങാ.. അങ്ങനെ നമ്മുടെ ചെറുക്കൻ അപ്പനോട് വീതം ചോദിച്ചു.  അയാളെന്നേ ഒരയ്യോപൊത്തോ. കേട്ടപ്പോൾ അറ്റാക്കുവന്നപോലായില്ലിയോ?  ചെറുക്കനെ ഒന്ന് കോണദോഷിക്കാൻ നോക്കി. അവനുണ്ടോ കേക്കുന്നു? തറതട്ടേലങ്ങു നിക്കുവല്ലിയോ-എനിക്ക് വീതം വേണം, എനിക്ക് വീതം വേണം എന്നുംപറഞ്ഞോണ്ട്"

"എന്നിട്ട്?"

"എന്നിട്ടെന്തുവാ, അങ്ങേര് വീതമങ്ങ് വച്ചുകൊടുത്തു"

"ആന്നോ?" ഞാൻ കൗതുകം പൂണ്ടു. സംഭവം പെട്ടെന്ന് കഴിഞ്ഞു.  ഇന്നാപിടിച്ചോന്നു പറയുന്ന സമയംകൊണ്ട് സംഭവം ചെറുക്കന്റെ കീശേലായി (അന്ന് ഇന്നത്തെപ്പലെ സ്റ്റാമ്പ് പേപ്പറോ, ആധാരം എഴുത്തുകാരോ വാറ്റോ ജി.എസ്.റ്റി യോ ഒന്നുമില്ലാത്തതുകൊണ്ടാകും ഇത്ര സ്പീഡ്). 

"അങ്ങനെ ആ എമ്പോക്കി ഏതോ ദൂരദേശത്തേക്കെങ്ങാണ്ട് ഒരു പോക്കങ്ങ്‌പോയി"

"എങ്ങനാമ്മേ പോയോ? ട്രെയിൻ കേറിയെന്നോ?  എന്നിട്ടവൻ പോയി ബോംബെ അണ്ടർവേൾഡിൽ ചേർന്നോ"  എൻറെ സ്വാഭാവിക സംശയം പക്ഷേ അമ്മയ്ക്കിഷ്ടപെട്ടില്ല.

"പോ ചെറുക്കാ അവിടുന്ന്..  യേശുതമ്പുരാന്റെ കാലത്താന്നോ ട്രെയിനും അണ്ടർവെയറും..?  ആ പയ്യൻ ഏതാണ്ട് കഴുതേടെ പൊറത്തോ, കുതിരേടെ പൊറത്തോ ആയിരിക്കും പോയത്"

ഞാനാ രംഗം മനസ്സിൽ കണ്ടു.  അപ്പൻറെ സ്വത്ത് അടിച്ചോണ്ട് പോകുന്ന മുടിഞ്ഞപുത്രൻ.  ഇനി അവൻ പോയി വർഷങ്ങൾ കഴിഞ്ഞ് ഒരു റീ എൻട്രി ഉണ്ടാകും. നമ്മുടെ ലാലേട്ടൻ കയ്യൊക്കെ ചുരച്ച്കേറ്റി അടിപൊളി കൂളിംഗ് ഗ്ളാസുമൊക്കെ വച്ച് വരുന്നമാതിരി ഒരു വരവ്!  ഹോ! ഓർത്തപ്പോൾ രോമാഞ്ചം കൊള്ളുന്നു.!

"എന്നിട്ട് കഥ കഴിഞ്ഞോ അമ്മേ .?"

"എവിടെ?  ആ എമ്പോക്കി ആ പോക്കിൽ കയ്യിലിരുന്ന പൈസാ മുഴുവൻ കുടിച്ചു കൂത്താടി അങ്ങനേം ഇങ്ങനേം കൊണ്ടങ്ങ് കളഞ്ഞു.  കൂടെ കൂടിയവന്മാരൊക്കെ അവനേം വലിപ്പിച്ചിട്ടങ്ങ് പോവുകേം ചെയ്തു"

"എൻറെ ദൈവമേ!"  ഞാൻ അത്ഭുതം പൂണ്ടു.  അവൻറെ കാര്യം ഏതാണ്ട് അണ്ടികളഞ്ഞ അണ്ണാനെപ്പോലെയായല്ലോന്ന് എൻറെ നേരുബുദ്ധിക്ക് ചിന്തിച്ചുപോയി. അമ്മ കഥ തുടരുകയാണ്.

"അപ്പോളാണ് ആ നാട്ടിൽ ഒടുക്കത്തെ ക്ഷാമം വരുന്നേ. അവസാനം ആ എന്തിരവൻ പട്ടിണികിടന്ന് ഊപ്പാടുവന്നു.  ഏതോ റെക്കമെന്റേഷന്റെപുറത്ത് പന്നിയെ നോക്കാനുള്ള ജോലി അവന്  ആരോ ഒപ്പിച്ചങ്ങ് കൊടുത്തു.

"അയ്യോ പന്നിയെ നോക്കാനോ "

"ങാ... അവൻറെ കാശെല്ലാം കണ്ട എന്തിരവളുമാരും കൂട്ടുകാരും ഒക്കെ വലിപ്പിച്ചൊണ്ട് പോയില്ലേ? തിന്നാനും കുടിക്കാനും വല്ലോം വേണ്ടായോ?   ആ നാട്ടിലുള്ളവർക്കും ഇവൻറെ കൊണാധികാരം അറിയാം. ആരും വലിയ മൈൻഡ് ഒന്നും ചെയ്തില്ല.  അവസാനം വിശന്ന് അണ്ടംകീറി ഇവൻ എന്താ ചെയ്തെന്നറിയാമോ നിനക്ക്?"

"എന്താ ചെയ്തത്?" വീണ്ടും അമ്മയുടെ ഒടുക്കത്തെ സസ്പെൻസ്.  അമ്മയെ വല്ല ക്രൈം ത്രില്ലറും എഴുതാൻ വിട്ടാൽ മതിയായിരുന്നു.  ബാറ്റൺ ബോസിനെയും, കോട്ടയം പുഷ്പനാഥിനെയും വെല്ലുന്ന പറച്ചിലാ.

"ചെയ്തു... ത്ഫൂ... അവനതുതന്നെ വരണം"  വായിക്കിടന്ന മുറുക്കാൻ മുറ്റത്ത് ഒന്നുരണ്ട് കുതിരശക്തിയിൽ കുരവപ്പൂ മാതിരി തുപ്പി ദേഷ്യം തീർത്തിട്ട് അമ്മ എന്റെനേരേ ഒരു നോട്ടം നോക്കി.

"എന്നിട്ടെന്താ, പന്നിക്ക് കൊടുക്കാൻ വച്ചിരുന്ന തവിടും കാടിവെള്ളോം തിന്നും കുടിച്ചും കഴിയേണ്ടിവന്നു.  വിശന്നു കീറികിടക്കുവല്ലിയോ അവൻറെ കൊടല്? പിന്നെന്തോ ചെയ്യാനാ?"

അതിപ്പം എന്നാ ചെയ്യാനാ? അങ്ങ് തിന്നും. അല്ലാതെന്താ?  പശുവിന് കൊടുക്കാൻ ശിവൻറെ കടേന്ന് വാങ്ങിക്കൊണ്ടുവച്ചേക്കുന്ന കടലപ്പിണ്ണാക്കും, തേങ്ങാപ്പിണ്ണാക്കും ഞാൻ ആരുംകാണാതെ എത്രവട്ടം കട്ടെടുത്ത് തിന്നേക്കുന്നു?  (പുളിയരിപ്പൊടി എന്തോ, പണ്ടേ എനിക്കിഷ്ടമല്ല.  അത് തിന്നാഞ്ഞതും കാര്യമായിയെന്ന് പിൽക്കാലത്ത് എനിക്ക് ബോദ്ധ്യമായി. കാരണം എന്താ? പശുവിന് പാലുകൂടുതൽ ഒണ്ടാകാൻ കൊടുക്കുന്ന ഐറ്റം അല്ലിയോ അത്?!!) പക്ഷേ ഇവിടെ ഒരു വ്യതാസം ഉണ്ട്.  ഈ എരണംകെട്ടവൻ എന്റെപോലല്ലല്ലോ. പട്ടിണികിടന്ന് പന്തീരടിവന്നിരിക്കുവല്ലിയോ?  എൻറെ ചിന്ത പലയിടത്തും കേറിയങ്ങ് മേഞ്ഞു.  

അമ്മ മുറുക്കാൻ കുരവപ്പൂ ഒന്നുകൂടി മുറ്റത്തേക്കിട്ടു. എന്നിട്ട് തുടർന്നു.

"അങ്ങനെ പിണ്ണാക്ക് അണ്ണാക്കിൽ ചെന്നപ്പം ചെറുക്കന് വെളിവുവീണു.  അപ്പോ അവനോർത്തു. 'എൻറെ പൊന്നുദൈവമേ, എൻറെ അപ്പൻറെ വീട്ടിൽ എന്തോരം കൂലിപ്പണിക്കാർ ചിക്കനും, പോത്തും ഒക്കെ കഴിച്ച് വൈനും കുടിച്ച് ലാ ലാ പാടി നടക്കുന്നു.  ഞാനാണേൽ ഇവിടെ  തവിടും, കാടിവെള്ളോം കുടിച്ച്  പിരാന്തനെപ്പോലെ  കിടക്കുവാണല്ലോന്ന് ..."

അവന് അങ്ങനെ തന്നെ വേണം.  പൊക്കിപിടിച്ചോണ്ട് പോയതല്ലിയോ.  ഇനിയിപ്പം ലാലേട്ടൻറെ റീ-എൻട്രി പോലെ സ്റ്റൈലൻ വരവ് വരാനൊക്കില്ലല്ലോ.  ആ കിടപ്പിൽ  ആകാശത്തേക്ക് നോക്കിയപ്പോൾ എൻറെ നീതിബോധംമുണർന്നു. 

"അങ്ങനെ വെളിവുവീണപ്പോൾ  അവൻ ആലോചിച്ചു എന്നാപ്പിന്നെ അപ്പൻറെ അടുത്തേക്കങ്ങ് തിരിച്ച് പോയാലോന്ന് ?"

"എന്നിട്ടവൻ പോയോമ്മേ ..?"  എന്നിൽ കൗതുകം ഇരട്ടിച്ചു.

"പോയോന്ന് ?  അവൻറെ കീച്ചിപ്പാപ്പ പോകുമല്ലോ.  ഒടുക്കത്തെ പണീം ചെയ്ത് പിണ്ണാക്കും തിന്നു കിടക്കുന്നവൻ കാട്ടമിടത്തില്ലിയോ, കാട്ടം.." 

ഞാനാരംഗം മനസ്സിലൂടൊന്ന് ഓടിച്ചു.  നത്തുളുക്കിയപോലെ ആ മുടിഞ്ഞ മോൻറെ തിരിച്ചുപോക്ക്.  നല്ലൊരു സെന്റിമെന്റിനുള്ള സീനുണ്ട്.  അവന് ടെൻഷൻ, എനിക്കന്നേൽ  അവൻറെ ആ വലിച്ചുകെട്ടിയുള്ള ആ പോക്ക് ഓർത്തിട്ട് ചിരിയും വരുവാ.

"ആല്ലമ്മേ അവൻറെ അപ്പൻ ഈ മുടിയനായ പുത്രനെ സ്വീകരിക്കുമോ?"

"ഓ... അയാളൊരു അയ്യോപൊത്തോ അല്ലിയോ, അങ്ങേര്  ഈ തന്തക്കുപിറക്കാത്തവൻ പോയദിവസം തൊട്ട് കരഞ്ഞു കീറിയിരിക്കുവാരുന്നു.  അയാക്കറിയാം  ഇവൻ ഒരുദിവസം വലിച്ചുകെട്ടിയങ്ങ് വരുമെന്ന്.."

അതുകൊള്ളാം. അപ്പോ ചെറുക്കന്റെ തന്ത വർഗ്ഗത്തുള്ളവനാ.  ഇവിടുള്ളവരെപ്പോലെയല്ല.  ഇവിടെ ഒരുദിവസം പശുവിന് പുല്ലുപറിച്ചില്ലേൽ എന്തോ ലോകമഹായുദ്ധം പോലാ അപ്പനും അമ്മയ്ക്കും.  ഇങ്ങനെയുള്ള  മുടിഞ്ഞവന്മാർക്കാണല്ലോ ദൈവമേ നീ നല്ല ഒന്നാന്തരം തന്തേം, തള്ളേം കൊടുക്കുന്നെ, ഞങ്ങൾക്കാന്നേൽ ഒരുമാതിരി ഓഞ്ഞ മാതാപിതാക്കളേയും!  

"അങ്ങനെ ആ നാണംകെട്ടവൻ ദാണ്ടേ വന്നുനിൽക്കുന്നു അപ്പൻറെ മുന്നിൽ"

"എന്നിട്ട് അപ്പൻ എന്ത് പറഞ്ഞു?"

"എന്തോ ചെയ്യാനാ.. ഇവനാന്നേൽ കാഞ്ഞവിത്തല്ലിയോ, വരുന്ന വഴി അപ്പനെ മയക്കാൻ  ഒന്നുരണ്ട് വാക്കുകൾ അങ്ങ് കാണാതെ പഠിച്ചുവച്ചു"

"അതെന്തോന്നാ?"

"അതോ.... ചെല്ലുമ്പോ അടപടലേ അപ്പൻറെ കാലേൽ വീണ് ഒറ്റകരച്ചിൽ... 'എൻറെ പൊന്നപ്പച്ചോ, സ്വർഗത്തിനെതിരായും നിനക്കും മുമ്പിലും ഞാൻ പാപം ചെയ്തു...എന്നോടങ്ങ് പൊറുത്തേക്കണേന്ന് '   ദാണ്ടുകിടക്കുന്നു! മൂപ്പിലാൻ  അതിലങ്ങ് വീണുപോയി.  അയാളാണ്ടെടാ ചെറുക്കന് പുതിയ ഉടുപ്പും, സോപ്പും ചീപ്പും, ഭക്ഷണോം, എന്നുവേണ്ട ആഘോഷത്തോട് ആഘോഷം. 

ഞാനാ രംഗം മനസ്സിൽ കണ്ടു. ഹോ.. അവൻറെയൊരു യോഗം!  ഞാനെങ്ങാണം ഇതുപോലെ എവിടേലും പോയിട്ട് വന്നായിരുന്നേൽ അപ്പൻറെ കട്ടിലിനടുത്ത് വച്ചിരിക്കുന്ന മുട്ടൻ കാപ്പികമ്പ് മുതുകത്ത് കേറിയേനെ.

"അപ്പൊ കഥ കഴിഞ്ഞോ?" ഉത്സവം കഴഞ്ഞ് അമ്പലപ്പറമ്പിൽ നിന്നുപോകാൻ നിൽക്കുന്ന മൈക്കുസെറ്റുകാരെപ്പോലെ ഞാൻ ചോദിച്ചു.

"ങാ.. കഴിഞ്ഞു..  പക്ഷേ, മൂത്ത ചെറുക്കൻ വന്ന് ഇച്ചിരി ഇശാപോശാ ഉണ്ടാക്കാൻ നോക്കി.  തന്ത അവനെ അതുമിതും ഒക്കെ പറഞ്ഞങ്ങ് സമാധാനിപ്പിച്ചു"

അപ്പോൾ എനിക്കൊരു സംശയം (വെളുക്കും വരെ രാമായണം വായിച്ചിട്ട് സീത ഭീമസേനൻറെ ആരായിട്ടുവരും എന്നപോലെ)  "അമ്മേ, ഈ യേശുതമ്പുരാൻ ഈ കഥ പറഞ്ഞതെന്തിനാ?"

"എന്തിനാണെന്നോ? കൊള്ളാം, നിന്നെപ്പോലുള്ള പൂത്തക്കോടൻമാർ തന്തേം തള്ളേം പറയുന്നത് കേൾക്കാതെ തോന്നിയമാതിരി നടക്കരുതെന്ന്.  ഇനിയഥവാ പോയാൽത്തന്നെ കുണ്ടിക്ക് തട്ടുകിട്ടിയമാതിരി ഇതുപോലെ വന്നുനിൽക്കേണ്ടിവരുമെന്ന്, മനസ്സിലായോ?"

സത്യം പറഞ്ഞാൽ ഒളിച്ചോട്ടം, ലൗ ജിഹാദ്, വസ്തു വീതംചോദീര് തുടങ്ങിയ എല്ലാ കലാപരിപാടികളും എൻറെ മനസ്സീന്ന്  അന്ന് ആ നിമിഷം ഞാൻ പറിച്ചുകളഞ്ഞതാ. ശിഷ്ടകാലം അടങ്ങിയൊതുങ്ങി അങ്ങ് ജീവിച്ചേക്കാം എൻറെ വ്യാകുലമാതാവേ എന്ന് അമ്മയുടെ മടിയിലെ ആ കിടപ്പിൽ കിടന്ന് ആകാശത്തെ നക്ഷത്രങ്ങളെ സാക്ഷിനിർത്തി ഞാൻ  ഭീഷ്മ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

അങ്ങനെ ഞാൻ അമർത്തിപ്പിടിച്ചുകിടക്കുമ്പോൾ അമ്മയുടെ കണ്ണുകൾ വാതുക്കൽനിന്ന് പാടവരമ്പേത്തേക്ക് വീണ്ടും നീണ്ടു. എന്റെയും.

"ഓ അപ്പനിന്ന് വരത്തില്ലെന്നാ ചെറുക്കാ തോന്നുന്നേ. വാ, പോയിക്കിടക്കാം"

മുറുക്കാന്റെ അവസാന പതിരും,  മൊന്തയിൽ നിന്ന് വെള്ളമെടുത്ത്  വായിലൊഴിച്ച് തുപ്പിക്കളഞ്ഞ് അമ്മ എണീറ്റു.  അപ്പോൾ ഞാനെന്ന കങ്കാരുവിന്റെ കുഞ്ഞ് അമ്മയുടെ മടിയിൽനിന്നും പുറത്തുചാടിയിരുന്നു.  

പരിപ്പുവടേം, ബോണ്ടായും ഒന്നും ഇന്നിനി കിട്ടത്തില്ലല്ലോ എന്ന നിരാശയിൽ ഞാൻ പോയി കട്ടിലിൽ പുതപ്പിനടിയിൽ അഭയം പ്രാപിച്ചു.  എന്നിട്ട് അമ്മയുടെ കഥയുടെ ഹാങ്ങോവർ മാറാതെ സ്വയം പറഞ്ഞു. 

"അപ്പോ വേഗം വാ.. ഈ മുടിയനല്ലാത്ത പുത്രന് ബോണ്ടയുംകൊണ്ട്"

കുറിപ്പ്:
അവലംബം-ബൈബിളിലെ മുടിയനായ പുത്രൻറെ കഥ (ലൂക്കോസ് 15 : 11-32)

Tuesday, December 5, 2017

അപ്പൻറെ ദുശീലം

എനിക്ക് ഒരുപാട് ദുശീലങ്ങൾ ഉണ്ടെന്നുള്ള സത്യം  അടുപ്പക്കാർക്കേ അറിയൂ (മാങ്ങാണ്ടിയോടടുത്താലല്ലേ പുളി അറിയൂ).  അതിലൊന്നാണ് രാവിലെ നാലുമണിക്ക് മുമ്പ് ഒരുമാതിരി ഉറുമ്പിൻകൂട്ടിൽ കൊണ്ട് കാലിട്ടമാതിരി ദേഹത്താകമാനം ചൊറിഞ്ഞുകേറുന്നപോലെ തോന്നുന്നത്.   എന്തിനാ ഈ ചൊറിച്ചിൽ  എന്ന് അഭ്യുദയകാംക്ഷികൾ ചോദിക്കുമ്പോൾ, അതിനുള്ള മറുപടിയാണ് ഞാനിന്ന് അനൗൺസ്‌ചെയ്യുന്നത്.

നിങ്ങൾക്കറിയാം, ഒരു കാരണം ഇല്ലാതെ ഒരു പട്ടിപോലും കുരയ്ക്കുന്നില്ല, ഒരു കോഴിപോലും കൂകുന്നുമില്ല. 

അപ്പൻറെ ഒരുപാട് ദുശീലങ്ങൾ എനിക്ക് പാരമ്പര്യമായിട്ടങ്ങ് കിട്ടിയിട്ടുണ്ട് (നല്ല ശീലങ്ങൾ പലതും കിട്ടിയിട്ടുമില്ല),   അതിലൊന്നാണ് മേൽപറഞ്ഞ ചൊറിഞ്ഞുകേറ്റം.   ഇതിൻറെ പിന്നിലുള്ള ഗുട്ടൻസ്  ഇനിയെങ്കിലും തുറന്നുപറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനവും ഉണ്ടാവുകേല, അതോണ്ടാ.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത്,  എന്നും അതിരാവിലെ അറക്കവാളിന്റെ മാതിരി, കർണ്ണപുടങ്ങളിൽ ഒരു ശബ്ദം വന്ന് പതിക്കും.  എൻറെ സുഷുപ്തി കളഞ്ഞുകുളിക്കുന്നത്  അനന്തശയനത്തിൽ നിന്നെണീറ്റു വരുന്ന അപ്പൻറെ  ചുമയാണ്.  എന്നുവച്ചാൽ ഒരു കാരണമില്ലേലും പരമ്പരാഗതമായി കിട്ടിയ ശീലംപോലെ അപ്പൻ ചുമച്ചിരിക്കും.  എന്നാൽ കാരണമില്ലെന്നു പറയുന്നതൊട്ടു ശരിയുമല്ല. അപ്പന് വ്യക്തവും ശക്തവുമായ കാരണമുണ്ട്. അതെന്താണെന്നാണ് പറയാൻ പോകുന്നത്.

'ഉറങ്ങിക്കിടക്കുന്നവരെല്ലാം എണീക്കുവിൻ...ഞാനിതാ എണീറ്റിരിക്കുന്നു' എന്ന് ലോകത്തോട് പ്രഖ്യാപിക്കുകയാണ് അപ്പൻ.  ആ പ്രഖ്യാപനം അമ്മയെ ഉണർത്താനാണ്. എന്നാൽ അമ്മ ആരാ മോൾ? അപ്പൻറെ ഒരുമാതിരിപ്പെട്ട ചുമയിലും, കുരയിലിലുമൊന്നും അമ്മയെണീക്കില്ല. രാത്രിയുടെ ഏതോ യാമത്തിൽ ലോകമെല്ലാം ഉറങ്ങുംവരെയും അടുക്കള ജോലിയൊക്കെ ചെയ്തു ഷീണിച്ച് കിടന്നുറങ്ങുമ്പോളാണ് ഒരുമാതിരി ചുമ!?  കുംഭകർണ്ണനോട് കോംപറ്റീഷൻ നടത്താനെന്നമാതിരി അമ്മയൊരു തിരിഞ്ഞുകിടത്തം അങ്ങ് കിടക്കും.  അത്ര തന്നെ.

പിന്നെ അപ്പന് ഞോണ്ടിവിളിക്കാൻ  വേറെ ആരാ ഉള്ളത്?  ഈ ഹതഭാഗ്യൻ.  അല്ലേലും ഞങ്ങൾ പിള്ളേർ  പലർക്കും ഞോണ്ടിക്കളിക്കാനുള്ള പൊതുമുതൽ പോലെയാണല്ലോ. വീട്ടിൽ വീട്ടുകാർക്കും,  സ്‌കൂളിൽ സാറന്മാർക്കും, നാട്ടിൽ നാട്ടുകാർക്കും. പ്യൂപ്പദിശയിൽ കിടക്കുന്ന ഈ ഹതഭാഗ്യനോട്  ചുമയുടെ അകമ്പടിയോടെ അപ്പൻ ഉറക്കെവിളിച്ച് പറയും.

"എണീക്കേടാ... നിനക്കൊന്നും പഠിക്കാൻ ഇല്ലേ?  നേരംവെളുത്ത്  ഉച്ചിയിൽ സൂര്യനുദിച്ചല്ലോ"

ആദ്യത്തെ വിളിയിൽ നമ്മൾ സ്വാഭാവികമായും അനങ്ങാതെ കിടക്കുമല്ലോ.  അപ്പോൾ ടോൺ മാറും. ഒരുമാതിരി വിരട്ടൽ നയം പുറത്തെടുക്കും.  നിസഹായത എന്താണെന്ന് നിങ്ങൾ അപ്പോൾ വന്ന് എൻറെ മുഖത്ത് നോക്കണമായിരുന്നു.  ഉള്ളിൽ ദുർവ്വാസാവിന്റെ ദേഷ്യവും, പുറമെ നിസ്സംഗതയും, അതാണാവസ്ഥ.  എൻറെ ക്രോധവും ശാപവും അപ്പൻറെ മുറിയിലേക്ക് നീളുമ്പോൾ ആശാൻ കതക് തുറന്ന് വാതിൽപ്പടിയിൽ വന്നിരുന്ന് ഒരൊന്നാന്തരം തൊറുപ്പ് ബീഡി ചുണ്ടത്ത് കത്തിച്ചങ്ങ് വച്ചിട്ടുണ്ടാകും.  ആ ബീഡിവലിയോടെ അപ്പൻറെ ഒരു ദിവസത്തെ ബീഡിവലി ഔദ്യോദികമായി ഉത്‌ഘാടനം ചെയ്യപ്പെടുകയാണ്.

ബീഡിയുടെ പുക അകത്തേക്ക് ചെല്ലുമ്പോൾ അപ്പൻറെ അഡിക്‌ഷൻ  പുറത്തേക്ക് വരും (For every action, there is an equal and opposite reaction എന്നെങ്ങാണ്ട്‌ പണ്ട് പുരാതനകാലത്ത് ആൽബർട്ട് ഐൻസ്റ്റീൻ  മൂന്നാമത്തെ ലാ പറഞ്ഞുവച്ചതിനു കാരണം അയാളുടെ അപ്പൻ ഒരുപക്ഷെ ഒരൊന്നാന്തരം കട്ടൻബീഡി വലിക്കാരൻ ആയിരുന്നതാണോ എന്ന് അന്നോക്കെ ഞാൻ ചിന്തിച്ചിട്ടുമുണ്ട്).  അപ്പൻറെ ഇനിവരുന്ന വരുന്ന വാചകങ്ങൾ ഒക്കെ ഡിഫോൾട്ട് ആണ്.

"പരീക്ഷ അടുക്കാറായി, നിനക്കൊന്നും പഠിക്കാനുമില്ലേ, തോറ്റ് തൊപ്പിയിട്ടേച്ച്, മൊട്ടം മേടിച്ച് പോഗ്രസ്സ് കാർഡുമായിട്ടിങ്ങ് വാ... ഒപ്പിട്ട് തരാം"

ദാണ്ട് കിടക്കുന്നു!  എന്നെപ്പോലുള്ള എട്ടും പൊട്ടും തിരിയാത്ത പിഞ്ചുപൈതങ്ങളെ മൊണ്ണകൾ എന്ന് നാട്ടുകാരെക്കൊണ്ട് മൊത്തം പറയിക്കാൻ സർക്കാർ മൂന്ന് പരൂക്ഷയിടും. ഓണം, ക്രിസ്‌മസ്‌  പിന്നെ ഇത് രണ്ടും പോരാഞ്ഞ് വല്യപരൂഷ.  ഈ ഓണം ക്രിസ്‌മസ്സ്‌  ഒക്കെ നമുക്ക് ആഘോഷിക്കാനുള്ളതല്ലിയോ?   ഊഞ്ഞാലുകെട്ടിയും, ക്രിസ്മസ് ട്രീ ഇട്ടും ആഘോഷിക്കേണ്ട സമയത്ത് ഈ പരൂഷ ഒക്കെ കൊണ്ടുവയ്ക്കുന്നത് പിള്ളേരെ കഷ്ടപെടുത്താനുള്ള സാഡിസമല്ലേ? മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലോകത്തുള്ള സകലമാന അമ്പലങ്ങളിൽ ഉത്സവവും, പള്ളികളിൽ പെരുന്നാളും ഉള്ള സമയമാണ്.  അപ്പോളാണ് സർക്കാർ  പരൂഷ മോണ്ടുവരുന്നത്!  കൊച്ചുപിള്ളാരുടെ നെഞ്ചത്തോട്ട് കേറി പൊങ്കാലയിട്ടാൽ ആര് ചോദിക്കുകയും പറയുകയും ചെയ്യാനാ?  സർക്കാറിന്റെ വകതിരിവില്ലാത്ത ഇത്തരം പരിപാടികൾ കാരണം പരൂഷക്ക് ആനമൊട്ട വാങ്ങുന്ന എന്നെപ്പോലുള്ള ഹതഭാഗ്യർ ക്ലാസ്ടീച്ചർ കുഞ്ഞമ്മ സാറുമുതൽ വിദ്യാഭ്യാസ മന്ത്രിക്കിട്ടുവരെ കൂടോത്രം ചെയ്യണം എന്നാലോചിച്ചു നടക്കുമ്പോഴാണ്  അപ്പൻറെ മൊട്ട കിട്ടുമെന്നുള്ള ഈ  ഭീഷണി.

ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് സ്വാഭാവികമായി  ഒരു സംശയം തോന്നാം,  എന്നെ പഠിപ്പിച്ച്  ഏതാണ്ട്  മജിസ്രേട്ട് ആക്കാനുള്ള പ്രോഗ്രാമ്മിലാണ് അപ്പൻ വഴക്കുപറയുന്നതെന്ന്.  ചുമ്മാ.... അപ്പൻ ആ വിരട്ടൽ വിരട്ടിയതിൻറെ മൂലകാരണം, ആശാന് രാവിലെ ഒരു കട്ടനടിക്കണം.  എന്നുവച്ചാൽ നമ്മുടെ ഈ ഉലുവ ഒക്കെ പൊടിച്ച് ചേർത്ത നാടൻ കാപ്പിപൊടിയിട്ട് നല്ല കടുപ്പത്തിൽ ടാറിന്റെ കളറുമാതിരി ഒരെണ്ണം.  ഒപ്പം ഒരു കട്ടൻ ബീഡിയും.  കള്ളും-കപ്പയും, കേക്കും-വൈനും, കപ്പയും-മത്തിയും എന്നൊക്ക പറയില്ലേ? ഏതാണ്ട് അതുപോലൊരു പൊരുത്തം, കട്ടനും-കട്ടനും.  ഈ കട്ടൻ കാപ്പി അകത്തേക്കും, കട്ടൻ പുക പുറത്തേക്കും വിടുമ്പോൾ അപ്പനുണ്ടാകുന്ന ഉന്മേഷം..! എൻറെ ശൂലമേന്തിയ പുതുപ്പളി പുണ്യവാളച്ചാ; അത് വർണിച്ചീടാൻ  ഈ ടോമിൻ തച്ചങ്കരിക്ക് വാക്കുകൾ പോരാ.

"ദാണ്ടെ.. അമ്പലത്തിൽ പാട്ടിടാറായി.. കിടന്നുറങ്ങുന്നകണ്ടതില്ലേ.. ഡാ..."

ഇനി രക്ഷയില്ല.  ഉറക്കം തൂങ്ങി, എന്ടോസൾഫാൻ അടിച്ചിടത്തുണ്ടായ പിള്ളേരെപ്പോലെ ഞാൻ ചുറ്റും നോക്കിയിട്ട്, പ്രാകികൊണ്ട് തലയും ചൊറിഞ്ഞങ്ങ് എണീക്കും.  അപ്പോളേക്ക് അപ്പൻ മഴക്കാലത്ത് കണ്ടത്തിൽ മാക്രി കിടന്നലയ്ക്കുന്നപോലെ  ചുമയും ചുമച്ച് എൻറെ അടുത്തേക്ക് വരും.

"ഡാ... ഒരു കട്ടനിട്" ദേഷ്യം മാറി ഇപ്പോളത് റിക്വസ്റ്റ് ആയി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. കൊച്ചുവെളുപ്പാൻ കാലത്ത് കുത്തിയുണർത്തപെട്ട് എൻറെ വൃണമാക്കപ്പെട്ട വികാരത്തെ മാനിച്ചുകൊണ്ടാണ് അപ്പൻ അടുത്തേക്ക്  സോഫ്റ്റായി വരുന്നത്.  ചിലപ്പോൾ തോളിൽ വന്നൊരു പിടിത്തം അങ്ങ് പിടിച്ചുകളയും. സത്യം പറയാല്ലോ, ഞാനും ഒരു മോനല്ലിയോ?  കുമാരനാശാന് മാത്രമല്ല എനിക്കും കരുണയൊക്കെ വരികയും അപ്പന്റെ ആഗ്രഹപൂർത്തീകരണം നടത്താൻ ഞാൻ വീണപൂവുപോലെ എണീക്കുകയും ചെയ്യും.  അപ്പൻറെ ആ സ്നേഹത്താലോടലിൽ ഒരു ബിസ്സിനസ്സ് ടെക്‌നിക് ഒളിഞ്ഞുകിടപ്പുണ്ടെന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.  കാരണം ഇഷ്ടമില്ലാതെ ഞാൻ ഉണ്ടാക്കുന്ന പ്രൊഡക്ടിന് ഗുണമേന്മ കുറവായിരിക്കുമല്ലോ (കാപ്പിക്ക് ചിലപ്പോൾ ചൂട്ടിന്റെയോ, മണ്ണെണ്ണയുടെയോ മണം വന്നുകൂടെന്നില്ലല്ലോ).

വെള്ളകീറും മുമ്പ്  എണീക്കുന്നതിൻറെ മാത്രം ദേഷ്യമല്ല എനിക്ക്.  പക്കാ പെണ്ണുങ്ങളുടെ പണിയായ അടുപ്പിലെ ചാരം വാരി കളയലും, ചൂട്ടും വിറക്കുമെടുത്ത്‌വച്ച് തീകത്തിക്കാൻ  വേണ്ടി ഷോർട്ട്കട്ടായി വിളക്കിൽ നിന്നും ഇത്തിരി മണ്ണെണ്ണ അടുപ്പിൽ തൂകി, തീപെട്ടിയെടുത്ത് ഉരച്ച്  തീ കത്തിക്കുക എന്നത് എൻറെ  ആണത്വത്തിനെതിരെയുള്ള  മഹാവെല്ലുവിളിയാണെന്ന് ഞാൻ ചിന്തിച്ചില്ലങ്കിലല്ലേ അത്ഭുതമുള്ളൂ?!

അങ്ങനെ എൻറെ ദുഃഖത്തിൽ മുങ്ങിയ തീകത്തിക്കലിൽ നിന്നും മൂന്ന് കാപ്പി ഉണ്ടാക്കപെടും. ഒന്ന് അപ്പന്, രണ്ട് അപ്പൻറെ ചുമയും, കുരയും കേട്ട്  തീകായാനിരിക്കുന്ന പോലെ ഒരിരിപ്പിരിക്കാൻ പോകുന്ന അമ്മയ്ക്ക്, പിന്നെ മൂന്നാമത്തേത് എനിക്കും.  ഫൈവ് സ്റ്റാർ ഹോട്ടലിലെ സപ്ലൈയറെപ്പോലെ അത് സപ്ലൈ ചെയ്യമ്പോൾ  'ഈ വീട്ടിൽ എത്രയോ ആൾക്കാർ കിടന്നുറങ്ങുന്നു, എങ്കിലും എൻറെ അപ്പാ, എൻറെ തോളിലോട്ടു തന്നെ എന്നും കാപ്പിയിടാൻ വന്നു കേറിക്കോണം' എന്നൊക്കെ ചിലപ്പോൾ ഞാൻ ചിന്തിച്ചെന്നിരിക്കും.

കാപ്പിയും മൊത്തിക്കുടിച്ച് ആനന്ദത്തിലാറാടിയിരിക്കുമ്പോൾ അപ്പൻ ചില വീട്ടുകാര്യവും, നാട്ടുകാര്യവും ഒക്കെ ചർച്ചയ്‌ക്കെടുത്തിടും.  അതിനിടയിൽ കൂട്ടുകാരുടെ കയ്യിൽനിന്നും കടംവാങ്ങുന്ന ബാലരമയും, പൂമ്പാറ്റയും ഒക്കെ സൂത്രത്തിൽ പഠിക്കുന്ന പുസ്‌തകത്തിന്റെ നടുക്ക്  കയറ്റിവച്ച് ഞാൻ വിജ്ഞാനവിപുലീകരണവും  നടത്തും.  ദൈവം സഹായിച്ച് നമ്മുടെ സർക്കാരായിട്ട്  ആയിടയ്ക്ക് പാഠപുസ്തകത്തിൻറെയൊക്കെ വലിപ്പമങ്ങ് കൂട്ടിതന്നു.  ഞങ്ങൾ അതിനെ 'പാളപുസ്തകം' എന്നായിരുന്നു വിളിച്ചിരുന്നത്.  എന്തായാലും ഞങ്ങളെപ്പോലെ കുറേപേർക്ക് പുസ്തകത്തിനുള്ളിൽ പുസ്തകം വച്ചുപഠിക്കാനുള്ള ഭാഗ്യം ആ വിദ്യാഭ്യാസ ഭരണപരിഷ്‌കാരംകൊണ്ടായി എന്നത് ഇവിടെ വിസ്മരിക്കാനാവില്ല.

ഈ കാപ്പിയിടൽ പ്രക്രിയ അനസ്യൂതം തുടർന്നുകൊണ്ടേയിരുന്നു.  സ്‌കൂൾ കഴിഞ്ഞ് ബിരുദപഠനം ഒക്കെ ആരംഭിച്ചപ്പോൾ  കല്ലടുപ്പിൽനിന്നും നീലക്കളർ തീയുള്ള ഗ്യാസ് അടുപ്പിലേക്ക് പ്രൊമോഷൻ കിട്ടിയെന്ന് മാത്രം.

ലോകത്ത് ഏതുകോണിലാണെങ്കിലും അതിരാവിലെ എണീക്കുമ്പോൾ എൻറെ കാതിൽ രണ്ട് ശബ്ദവീചികൾ വന്നു വീഴുന്നതായി തോന്നും.   ആദ്യത്തേത് "ഡാ.. കട്ടനിട്" എന്ന അപ്പൻറെ വിളിച്ചുണർത്തലും, രണ്ടാമത്തേത്  എം.എസ്. സുബ്ബലക്ഷ്മിയുടെ സുപ്രഭാതവുമാണ് (അമ്പലത്തിലെ പാട്ട് എന്ന് അപ്പനാർ പറയുന്നത് ഈ രണ്ടാമത്തെ സംഭവമാണ്!).

ഇങ്ങനെ അതിരാവിലെ ഈ ഉണർത്തുപാട്ടുകൾ ഒക്കെ കേട്ട് എണീറ്റാൽ കിട്ടുന്ന എൻറെ അധികസമയം ഇതുപോലുള്ള ഭീകരകഥകൾ എഴുതി നിങ്ങളെപ്പോലെയുള്ള സാധുക്കളെ ഉപദ്രവിക്കാൻ  ഉപയോഗിക്കുന്നു എന്നതാണ് പച്ചപരമാർത്ഥം.  പണ്ട് അപ്പൻ എനിക്കിട്ട് തന്ന പണി ഇന്ന് ഞാൻ പലർക്കായിട്ട് പകുത്തുനൽകുന്നു, അത്രയേ ഉള്ളൂ.  എന്നെക്കൊണ്ട് ചെയ്യാവുന്ന ഒരെളിയ സേവനം.

ഇനിയെങ്കിലും അടിയന്റെ  ദുശീലങ്ങളെപ്പറ്റി വേണ്ടാത്ത കുശ്മാണ്ഡൻ ചോദ്യങ്ങൾ ചോദിക്കുന്നവർ ഈ കുറിപ്പ് മനസിൽവയ്ക്കും എന്ന ഉത്തമബോധ്യത്തോടെ നിർത്തട്ടെ.

കുറിപ്പ്:
എൻറെ ഉറക്കത്തിന് ഞാൻ അമ്മയോടും, ഉണർവിന് അപ്പനോടും കടപ്പെട്ടിരിക്കുന്നു.