Wednesday, April 10, 2019

മയിൽ കഥ പീലിവിടർത്തുമ്പോൾ

മയിൽ കഥ പീലിവിടർത്തുമ്പോൾ 

മയിൽ! ദുബായി നഗരത്തിലെ ഏറ്റവും തിരക്കുള്ള ഷെയ്ഖ് സായിദ് റോഡിൽ!

എമിറേറ്റ്‌സ് ടവ്വറിന് അടുത്തുള്ള സൂമിലേക്ക്  (Zoom) വൈകുന്നേരം ഞാൻ നടന്നത്, പെട്ടെന്നെവിടെനിന്നോ വിളിക്കാത്ത അതിഥിപോലെ വിശപ്പ് വന്നുകയറിയതിനാൽ സ്‌നാക്‌സ് വല്ലതും വാങ്ങാം എന്നുകരുതിയാണ്. എന്നാൽ സൂമിൻറെ വാതുക്കൽ വർണ്ണപീലികളുടെ യൂണിഫോമിൽ ഒരാൾ നിന്ന് എൻറെ ആഗമനോദ്ധേശത്തെ മാറ്റിക്കളഞ്ഞു. ഒച്ചയൊന്നുമുണ്ടാക്കാതെ ഒതുങ്ങി തലപൊക്കിയും, താഴ്ത്തിയും എന്തോ തിരയുകയാണ് പാവം. എന്റെയോ അതുവഴി വന്നുപോകുന്നവരുടെയോ സാമീപ്യം അവൻ ശ്രദ്ധിക്കുന്നതേയില്ല.

വളർന്നു വരുന്നൊരു ആൺമയിലാണിത് . വർണ്ണശോഭ കവിഞ്ഞുനിൽക്കുന്ന തലയും പൂർണ്ണ വളർച്ചയെത്താത്ത പീലികളും. നമ്മുടെ സുബ്രഹ്മണ്യനും, കള്ളക്കണ്ണനും ഇവനെക്കൂടാതെ ജീവിതമില്ലല്ലോ എന്നൊക്കെ ആലോചിച്ചുകൊണ്ട്  ഞാൻ  നിൽക്കുമ്പോൾ സൂമിലെ ഒരു ജോലിക്കാരൻ ഒരു കവർ ബിസ്‌കറ്റ് പൊട്ടിച്ച് മുറിച്ച് മയിലിന് ഇട്ടുകൊടുത്തു. അതുശരി. ഈ ബിസ്‌കറ്റ് തിന്നാൻ വേണ്ടിയാണ് ഇവൻ എമിറേറ്റ്‌സ് ടവറിലെ വാസസ്ഥലത്തുനിന്നും ഇരുനൂറ്, മുന്നൂറ് മീറ്റർ ദൂരത്ത്  തിരക്കുള്ള ഈ റോഡിൻറെ ഓരത്തേക്ക് വന്നുനിൽക്കുന്നത്!  അമ്പട കേമാ..! എനിക്ക് കൗതുകം തോന്നി. ഒപ്പം നിന്ന് രണ്ട് സെൽഫിയെടുക്കാൻ അവന് വിരോധം ഒന്നുമുണ്ടാകില്ലല്ലോ.

മയിലിനെ കണ്ട് അതുവഴി പോയ കുറെ ടൂറിസ്റ്റുകൾ കറണ്ട് കമ്പിയിൽ കാൽ തട്ടിയപോലെ ഷോക്കടിച്ച് നിന്നു. ഞാൻ മയിലിനെ തൊട്ട് തലോടി നിൽക്കുന്നത് അവർക്ക് കൗതുകം തോന്നിയിരിക്കാം. അതിലൊരുത്തൻ മുന്നോട്ട് വന്ന് എന്നോട് ചോദിച്ചു.

"ഹായ്... ഞാനൊരു ഫോട്ടോ എടുത്തോട്ടെ?"

ദൈവമേ! എന്നോടാണോ ? ആ വെള്ളക്കാരൻ ആപാദചൂഡം ഞാൻ ഒന്നുനോക്കി. വഴിയേപോകുന്ന എൻറെ അനുവാദം എന്തിനാണിയാൾക്ക്? എന്തായാലും പത്തിരുനൂറ്‌ വർഷം ഇവറ്റകൾ നമ്മളെ ഇന്ത്യയിൽ വന്ന് അടക്കിഭരിച്ചതല്ലേ..കിടക്കട്ടെ ഇത്തിരി ജാടയും വേലയും! മസിൽ ഒന്ന് വിട്ടുപിടിച്ച് നിന്നശേഷം ഞാൻ പറഞ്ഞു.

"യെസ് ... തീർച്ചയായും"

വെള്ളക്കാരനും കൂടെയുണ്ടായിരുന്ന കുട്ടിയുടുപ്പുകാരിക്കും സന്തോഷമായി. കൂടിനിന്നവരെല്ലാം മയിനൊപ്പം നിന്ന് ഫോട്ടോയെടുത്തു. മയിലാണേൽ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കൂസലില്ലാതെ നിൽപ്പാണ്.

"സുഹൃത്തേ, ഈ മയിൽ എവിടെനിന്ന് വരുന്നു?" വെള്ളക്കാരൻ എന്നെ വിടാൻ ഭാവമില്ല.

"ദേ ... അങ്ങോട്ട് നോക്കൂ. അവിടെനിന്നാണ് വരുന്നത്" അംബരചുംബിയായി രണ്ട് കൊമ്പുകൾ ഉയർത്തിനിൽക്കുന്ന എമിറേറ്സ് ടവർ ഞാൻ ചൂണ്ടിക്കാട്ടി.

"വൗ !! അവിടെ നിന്ന്?"

"അതെ, അവിടെ നിന്നാണ്. ടവറിന് ചുറ്റുമുള്ള ചെറുകാടുപോലെയുള്ള പച്ചപ്പുകളിൽ ചെറുതും വലുതുമായ നൂറുകണക്കിന് മയിലുകൾ ഉണ്ട് .."

"അതെയോ??!" സായിപ്പിന് അത്ഭുതം. അയാളുടെ കൂടെയുള്ള കുട്ടിയുടുപ്പുകാരിപെണ്ണ് ഞങ്ങളുടെ ചോദ്യോത്തരവേള കണ്ട് അതേ അത്ഭുതത്തോടെ നിൽക്കുകയാണ്.

"അതെ... ചിലപ്പോൾ ഈ റോഡിലൂടെ മയിലുകൾ കൂട്ടമായി വരും. രാവിലെ ആ പച്ചപ്പുകളിൽ നോക്കിയാൽ പെണ്മയിലുകൾ കുഞ്ഞുങ്ങളുമായി നടക്കുന്നത് കാണാം..."

"ഓ... ഗ്രേറ്റ്..! വണ്ടർഫുൾ"

പൊട്ടൻ ആനയെകണ്ടതുപോലെ വെള്ളക്കാരനും വെള്ളക്കാരിയും എന്നെയും, മയിലിനെയും മാറിമാറി നോക്കി.  ഞാനാണേൽ ബ്രിട്ടാനിക്ക എൻസൈക്ളോപീഡിയ മൊത്തം ഗ്രഹിച്ച മട്ടിലാണ് വിവരണം. എൻറെ  ആ വർത്തമാനത്തിനിടയിൽ വെള്ളക്കാരിപ്പെണ്ണ് ചിരിച്ചുകൊണ്ട് ഒരു ചോദ്യം ചോദിച്ചു.

"അല്ല .. ഒരു ചോദ്യം ചോദിച്ചോട്ടെ? നിങ്ങൾ ഈ മെയിലിന്റെ കാവൽക്കാരൻ ആണോ? അതോ ഇതിൻറെ ഉടമസ്ഥനോ?"

ഞാനൊന്ന് ഞെട്ടി. ഇവൾ ഇതെന്താണ് പറയുന്നത്? തലയൊന്ന് ചൊറിഞ്ഞ്, ഒരു കൃത്രിമ പുഞ്ചിരി നൽകി ഞാൻ തുടർന്നു.

"സോറി... ഞാനല്ല ഇതിൻറെ ഉടമയും, കാവൽക്കരനും.."

"പിന്നാരാണ്?" പെണ്ണ് വിടാൻ ഉദ്ദേശമില്ല.

"അതോ?.... പേര് ഞാൻ പറഞ്ഞാൽ ചിലപ്പോൾ നിങ്ങൾ അറിയുമായിരിക്കും"

"എന്നാൽ വേഗം പറയൂ.." അവർ അക്ഷമരായി നിൽക്കുകയാണ്. ഞാനൊന്ന് നിവർന്ന് നിന്നു. എമിറേറ്സ് ടവറിന്റെ കൊമ്പുകളിൽ ഒരിക്കൽക്കൂടി ഒളികണ്ണിട്ട് നോക്കി പറഞ്ഞു"

"ഈ മെയിലിന്റെ മാത്രമല്ല, ഇവിടെ കാണുന്ന നൂറുകണക്കിന് മയിലുകളുടെ ഉടമസ്ഥനും, കാവൽക്കരനും അദ്ദേഹമാണ്. അദ്ദേഹമാണ് ഈ രാജ്യത്തിന്റെ ഭരണാധികാരിയും.. പേര് ഹിസ് ഹൈനസ്സ് ഷേഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തും. ഈ കാണുന്ന പച്ചപ്പുകൾ, റോഡുകൾ, മെട്രോ ട്രെയിൻ എല്ലാമെല്ലാം ആ ഭരണാധികാരിയുടെ സ്വപ്നപദ്ധതികൾ ആണ്. ദുബായ് ലോകത്ത് എല്ലാത്തിനും നമ്പർ വൺ ആയിത്തീരണമെന്നാണ് തൻറെ ആഗ്രഹമെന്ന് ആ ഭരണാധികാരി അഭിമുഖങ്ങളിൽ പറയാറുള്ളത്.."

വെള്ളക്കാരനും വെള്ളക്കാരിയും എന്നെ സാകൂതം നോക്കുമ്പോൾ ഞാൻ പറഞ്ഞു നിർത്തി.

"....ഞാനും നിങ്ങളും ഈ കാണുന്ന ആൾകാർ എല്ലാം ദുബായ് എന്ന നഗരത്തിലേക്ക് വരുന്നത് ഈ ഇവിടുത്തെ ഭരണാധികാരികളുടെ ദീർഘവീക്ഷണം ഒന്നുകൊണ്ട് മാത്രമാണ്"

വള്ളക്കാരനും പെണ്ണും എമിറേറ്സ് ടവർ മൊത്തത്തിൽ ഒന്ന് സ്‌കാൻ ചെയ്തത് മൂന്നു നാല് വൗ , വൗ  ഒക്കെ പറഞ്ഞ് നടന്നുപോകുമ്പോഴും യുവത്വത്തിലേക്ക് കാലെടുത്തുവച്ച ആ മയിൽ എൻറെ മുന്നിൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. സൂമിൽ നിന്നും കൊടുക്കുന്ന അടുത്ത ബിസ്കറ്റിൻറെ മുറിയ്ക്കുവേണ്ടിയുള്ള ചുറ്റിത്തിരിയൽ.

No comments:

Post a Comment