Monday, June 25, 2018

ആരുമറിയാത്ത ജന്മദിനം

ഈ ദിനവും കടന്നുപോകുന്നു.

സത്യമായും എല്ലാത്തിനും ഓരോ ദിനങ്ങളുണ്ട്.  പ്രേമത്തിന്, സമാധാനത്തിന്, പിതാവിന്, മാതാവിന്, സുഹൃത്തിന്, ഭൂമിക്ക്, അണുബോംബ് ഇട്ടതിന്, ഇടാത്തതിന്.. എല്ലാത്തിനും.

അയാൾക്കും ഒരു ദിനമുണ്ട്. വ്യത്യസ്തനായ ഒരു ജീവിയായി അയാൾ ഓരോ തവണയും പുതുക്കപ്പെടുന്ന ദിനം. അപശകുനമായി ആട്ടിയോടിക്കപെട്ടതും, വയറിൽ എരിയുന്ന വിശപ്പിന്റെ ദണ്ഡനം കൊണ്ടുപുളഞ്ഞതും, കണ്ണിൽ നീർവറ്റി കരളിലേക്ക് അതുരുണ്ടുകൂടിയതും ഓർമിപ്പിക്കുന്ന ദിനം. ഓർമ്മകൾ മധുരം മാത്രമല്ല കയ്പ്പും നിറഞ്ഞതാണെന്ന് അടയാളപ്പെടുത്തുന്ന ദിവസം.

ഈ ദിനവും അയാൾ വത്യസ്തനാകുന്നു. ഒന്നല്ല പലവഴികളിലൂടെ.

എല്ലാവരും ഉറക്കത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന നേരത്ത് അയാൾ  ടേബിൾ ലാമ്പിൻറെ വെളിച്ചത്തിൽ സ്വന്തമായി ഒരു ലോകം തീർക്കുന്നു. ആ ലോകമാണയാളുടെ എല്ലാം. സന്തോഷവും സന്താപവും എല്ലാം അവിടെ ഇണചേരുന്നു. കണ്ണീരും, കിനാവും, മധുരവും കയ്പ്പും എല്ലാം  തൊട്ടുതലോടി നിൽക്കുന്നു. ആ ലോകം അയാളുടെ മാത്രം ലോകമാകുന്നു.  അതെ, എല്ലാവരും ഉറങ്ങുമ്പോൾ അയാൾ ഉണരുകയാണ്.

മത്സ്യവും മാംസവും ഇല്ലാത്തൊരവസ്ഥ രസമുകുളങ്ങളെ അനാഥമാക്കപെടലിന്റെയോ ശൂന്യമാക്കെപ്പെടുന്നതിന്റെയോ, വലിച്ചെറിയപെടുന്നതിന്റെയോ അടയാളപ്പെടുത്തലായി  കാണപ്പെടുന്ന കുടുംബത്തിൽ,  ഒരു പാപിയെപ്പോലെ അയാൾ ജീവിച്ചു. ശവശരീരങ്ങളെ കടിച്ചുകീറി ഭുജിക്കുന്നത് അരോചകവും അനീതിയുമാണെന്ന് സ്വയം വിഡ്ഢിയെപ്പോലെ കരുതി കാഴ്ച്ചക്കാരനെപ്പോലെ അയാൾ തീന്മേശയിലിരുന്നു.  പച്ചിലയും കായകളും കഴിക്കുന്ന അയാൾ അവിടെ 'നമ്പൂതിരി, പട്ടർ' എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടു. അതെ, എല്ലാവരും മത്സ്യ മാംസാദികളിൽ ഉത്സവും കൊണ്ടാടിയപ്പോൾ അയാൾ പച്ചക്കറികളിൽ പുണ്യം കണ്ടെത്തി.

പേനകൾ എന്നും അയാൾക്ക് ഹരമായിരുന്നു. അതും മഷിചുരത്തുന്ന ഫൗണ്ടൻ പേനകൾ. തന്റെ പേനയുടെ മുനയുടെ ചെറുവിടവിലാണ് എഴുത്തുകാരൻറെ കഥയും  കവിതയും  ഉറങ്ങുന്നതും ഉണരുന്നതും വികാരഭരിതമാകുന്നതും എന്നയാൾ വിശ്വസിക്കുന്നു.  ആ വിടവിലൂടെ അരിച്ചിറങ്ങുന്ന മഷിത്തുള്ളിയാണ് കഥയുടെ ജീവൻറെ ആധാരം എന്ന ധാരണ അയാളുടെ മനസ്സിൽ തറഞ്ഞുപോയി. അതെ, വ്യത്യസ്തമായി ആ പേനകൾ അയാൾ തൂലികയാക്കി.

ലിഫ്റ്റുകൾ അയാൾക്ക് അന്യമായതുപോലെ. വർഷങ്ങളായി ഫ്‌ളാറ്റിൽ നാലാം നിലയിൽ താമസിക്കുന്നു. അപൂർവങ്ങളിൽ അപൂർവമായി മാത്രം  ബിൽഡിങ്ങിൽ അയാൾ ഉപയോഗിക്കുന്ന സിസ്റ്റമാണ് ലിഫ്റ്റ്.  ഒരു ദിവസം കുറഞ്ഞത് രണ്ടു മൂന്ന് വട്ടം തൊണ്ണൂറ്റി മൂന്ന് പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്  കാലുകൾക്കാനന്ദമാണെന്ന് അയാൾ വിശ്വസിച്ചുപോകുന്നു. അതുപോലെ എസ്കലേറ്ററുകൾ ഉള്ളിടത്തെല്ലാം അയാളെ ആകർഷിക്കുക പടവുകൾ മാത്രം. പടവുകളിൽ കയറുമ്പോൾ ഉയരങ്ങളിലേക്ക് എവിടേക്കോ നടന്നുപോകുന്ന സന്തോഷം മനസ്സിൽ തുടികൊട്ടിപ്പാടും. അതെ, എല്ലാവരും പടവുകൾ ഉപേക്ഷിക്കുമ്പോൾ അയാൾ ശിലായുഗത്തിലെന്നപോലെ നടന്നുപോവുകയാണ്.

സോപ്പിൽ കുതിർത്ത്, ബ്രഷ് വച്ചുരച്ച് അയാൾ വിഴുപ്പുകൾ കഴുകുന്നു. സ്‌കൂൾമുതൽ പഠിച്ച ശീലം. വാഷിങ് മെഷീൻ എന്തിനാണെന്ന് സ്വയം ചോദിക്കുന്ന വിഡ്‌ഡി. സ്വന്തം തുണി, ഉരച്ചുകഴുകി, സ്വയം ഇസ്തിരിയിട്ട് ധരിക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം അത് യന്ത്രത്തിലിട്ട് മർദ്ധിച്ച വസ്ത്രത്തിന് കിട്ടില്ല എന്ന മൂഢസ്വർഗ്ഗത്തിലാണയാൾ. അപ്പോൾ നെറ്റിയിൽ പൊടിയുന്ന വിയർപ്പുകണങ്ങൾ മന്ത്രിക്കും-നെറ്റിയിലെ വിയർപ്പുകണങ്ങൾ കൊണ്ടല്ലേ നീ ഭക്ഷിക്കുന്നത്?.

അയാളുടെ വിഡ്ഢിത്തരങ്ങളുടെ ലോകത്ത് അയാൾ മാത്രം. ആരെയും കൂടെ കൂട്ടാറില്ല, ആരും കൂടാറുമില്ല.

ഏകാന്തതയുടെ സുഖം  അങ്ങനെ അനുഭവിക്കുമ്പോൾ  വർഷത്തിലൊരിക്കൽ ആ ദിവസം വരും. അപ്പോൾ അയാൾ നെടുവീർപ്പിടുകയും കൈകൾ കൂടുതൽ ചുക്കിച്ചുളിഞ്ഞോ എന്നും, നെറ്റിയിലും കൺതടങ്ങളിലും കൂടുതൽ വരകളും കറുപ്പും പടർന്നിരിക്കുന്നുവോ എന്നും  കണ്ണാടിയിൽ നോക്കി ചോദിക്കും. പണ്ട് വീടിൻറെ മച്ചിൽ എന്നോ കണ്ടു മറന്ന ഉണങ്ങിയ എട്ടുകാലിയുടെ കാറ്റത്താടുന്ന ജീവനില്ലാത്ത ശരീരം അയാൾക്കോർമ്മവരും. ഒരിക്കൽ അതിനും ജീവനുണ്ടായിരുന്നു. ആക്രമിക്കുകയും വലകെട്ടി ഇരയെപ്പിടിക്കുകയും ചെയ്‌ത ജീവി സ്വന്തം വലയിൽ ഒരു കരിയിലപോലെ ഉണങ്ങി കാറ്റത്താടിയുലയുന്നു.  ആ എട്ടുകാലിപോലെ ഞാനും ഒരിക്കൽ ആയിത്തീരും എന്നാണ് ഈ ദിനം വന്നുപറയുന്നത് എന്നയാൾ ചിന്തിച്ചുപോകുന്നു.

അതെ. ഇന്ന് അയാളുടെ ജന്മദിനം. അയാൾ എന്ന് പറഞ്ഞാൽ ഞാൻ. ഈ ഞാൻ!

പൂത്തിരിയില്ല, മത്താപ്പില്ല, ഒന്നോർക്കാൻ പോലും ഞാൻ മറന്നു പോകുന്ന ദിവസം. സ്‌കൂളിൽ ചേർക്കുമ്പോൾ പേരെഴുതി ഫോം പൂരിപ്പിക്കാൻ  മദ്യലഹരിയിൽ നിന്ന ആൾ  ദാനംപോലെ എഴുതിത്തന്നതാണ് ജന്മദിനം.  സത്യത്തിൽ ജനിച്ച യഥാർത്ഥ ദിവസം കുറിച്ചിടപ്പെട്ടത്  വീട്ടിലെ സത്യവേദപുസ്‌തകം എന്നെഴുതിയ ബൈബിളിലാണ്.  കുറിക്കപ്പെട്ട സത്യജന്മദിനം പുതിയ ബൈബിൾ വന്നപ്പോൾ മൂലയിലേക്ക് തള്ളപ്പെട്ട് ചിതലുകൾക്ക് ആഹാരമായി. അതോടെ ഭൂമുഖത്തുനിന്നും എന്നെന്നേക്കും ജനനത്തീയതി മായ്ച്ചുകളയപെട്ടു. മച്ചിൽ തൂങ്ങുന്ന ചിലതന്തിയുടെ ജഡം പോലെ സത്യവേദപുസ്‌തകം സത്യവും പുണ്യവും വേണ്ടാത്ത ചിതലുകൾ തോലിന്റെ പുറചട്ടയാക്കി മാത്രം നിലനിർത്തി. അന്നുമുതൽ കൃത്രിമ ജനനത്തീയതി ഒരു പച്ചകുത്തുപോലെ  നോക്കി ഇളിക്കാനാരംഭിച്ചു. ഞാൻ മാത്രമല്ല ആ തലമുറയിലെ ഒട്ടനവധി ബാല്യങ്ങൾക്ക്  നൽകപ്പെട്ട വിധിയായിരുന്നു അത്.

ഇന്ന് ഞാൻ പോലും ഓർക്കപ്പെടാതെ പോകുന്നെങ്കിലും, മുഖപുസ്തകത്തിൽനിന്ന് ഒളിപ്പിച്ചെങ്കിലും,  ചില കമ്പ്യൂട്ടർ സർവറുകൾ എൻറെ ഈ ജനനതീയതി വഴിപാടുപോലെ ഓർത്തുവയ്ക്കുന്നു. അവറ്റകൾ ഞാൻ ആഗ്രഹിക്കാത്ത ജന്മദിനാശംസ നേരുന്നു. അവരിലേക്ക് മാത്രം ഞാൻ ഉൾപ്പെടെയുള്ള സമൂഹം  ഒതുങ്ങുന്നതുകൊണ്ടാണോ ഒരു മനുഷ്യൻ പോലും നാക്കാലോ നോക്കാലോ പറയാത്തത് യന്ത്രങ്ങൾ പറയുന്നത്? അറിയില്ല. സത്യമായും ഞാനും എന്നിലേക്ക്  മാത്രം ചുരുങ്ങിപോകുന്ന ഒരു സമൂഹജീവിതന്നെയാണല്ലോ.

നാം മറക്കപ്പെടേണ്ടവരാണ്. മണ്മറഞ്ഞുപോകേണ്ടവരുമാണ്. ഒരു നിഴൽപോലും, തിരുശേഷിപ്പുപോലും ബാക്കിവയ്ക്കാതെ ഭൂമുഖത്ത് നിന്നും യാത്രപറഞ്ഞുപോകേണ്ട ജീവിയാണ്. അനശ്വരനെന്ന് ചാപ്പകുത്തിപ്പോയാലും നശ്വരനായിത്തീരുന്ന കേവലം മനുഷ്യജന്മം.

എൻറെ ജന്മദിനം ആശംസിക്കാത്തവർക്ക്, ഞാൻ വാർദ്ധക്യത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു എന്ന് ഓർമിപ്പിക്കാത്തവർക്ക് ഒരായിരം ആശംസകൾ.

ഇനിയൊരു ആഘോഷത്തിന് മനസ്സ് പ്രാപ്യമാകും വരെ ഞാനെൻറെ ചെറിയ ലോകത്ത് കഴിഞ്ഞുകൊള്ളട്ടെ. എൻറെ കണ്ണുകൾക്ക് വെളിച്ചമാകുന്ന ടേബിൾ ലാമ്പും,  ഒരു ഗ്ളാസ്സിൽ ചൂടോടെ എൻറെ ചുണ്ടുകളെ മുത്തംവച്ച്, കപോലങ്ങളിൽ ആവി പടർത്തി എന്നിലേക്ക് ഇറങ്ങിപ്പോകുന്ന കട്ടൻ കാപ്പിയും മാത്രം മതി എനിക്ക്  ഇനിയും കാതങ്ങളോളം നടക്കാൻ. പടവുകൾ കയറാൻ, ബ്രഷ്  ഉരച്ചുരച്ച് എൻറെ വിഴുപ്പുകൾ അലക്കാൻ, പേനത്തുമ്പിലെ ചെരുവിടവിലൂടെ മഷിയൊഴുക്കി പേപ്പറുകൾ എൻറെ മനസ്സിൻറെ ദർപ്പണമാക്കാൻ.

മദ്യലഹരിയിൽ കൈകുഴഞ്ഞാടി കുറിക്കപെട്ട എൻറെ ജന്മദിനമേ,  ഇനി നിന്നെനോക്കി ഒന്നല്ല, ഒരായിരം വട്ടം ഞാൻ പല്ലിളിക്കട്ടെ. ഒരു വിഡ്ഢിയെപ്പോലെ, ഒരു മന്ദനെപോലെ.

ചായക്കോപ്പയിലെ കൊടുങ്കാറ്റ്

ഗാന്ധിമുക്കിലെ  പിള്ളച്ചേട്ടൻറെ ചായക്കട.

ചായക്കോപ്പയിലെ ചൂട് കൊടുങ്കാറ്റ് ആസ്വദിക്കുന്നതിനിടയിൽ അമ്മാനു നായക്കരുണപൊടി ദേഹത്ത് വീണപോലെ ചൊറിയുന്ന ചോദ്യം സീറോ അവറിൽ എന്നപോലെ എടുത്തിട്ടു.

"ഇതെന്നാ പുള്ളെ വന്നുവന്ന് നിങ്ങടെ ചായ അമ്പലത്തിലെ പ്രസാദം പോലെയും പള്ളിയിലെ കുർബാനപോലെയും ആയല്ലോ?"

അത് കേട്ട് പിള്ള തലേൽകെട്ട് ഒന്നഴിച്ചുടുത്തു. എന്നിട്ട് പറഞ്ഞു

"ഒള്ളതാടാ  കടയിലെ ചായയുടെ നീളം കുറയുകയും ഉഴുന്നുവടയുടെ ഓട്ട വലുതാവുകയും ചെയ്യുന്ന കാലമല്ലിയോ ഇത്. ഞാനേ, ചായക്കട നടത്തുന്നത് നിങ്ങടെ പള്ളിക്കാര്  വഴിപാടിടാൻ കുരിശുംതൊട്ടി പണിഞ്ഞുവച്ചെക്കുന്ന പോലല്ല. അല്ലടാ ഉവ്വേ, നീ പത്രമൊന്നും വായിക്കാറില്ലേ?"

"പത്രമോ? അതിന് പത്രത്തിൽ ചായയുടെ ന്യൂസ് എവിടെയാ? പീഡനം മാത്രമല്ലേ ഇപ്പോൾ കേൾക്കാനുള്ളൂ..?"

"എടാ പൊട്ടാ,  നീ എന്ത് തേങ്ങയാ പിന്നെ വായിക്കുന്നെ? ദിവസത്തിന് ദിവസം വാണംപോലെ കേറുന്ന പെട്രോളിന്റെ വില നീയറിയുന്നില്ലിയോ?"

അത് കേട്ടപ്പോൾ അമ്മനുവിന് അരിശം മൂത്തു
" അല്ല പുള്ളേ, പെട്രോളിന്റെ കോപ്പ് കൂടീന്ന് വച്ച് തൻറെ ചായേടെ കോപ്പ് കൂടുന്നതെങ്ങിനാ? അതെന്തോ ന്യായമാ ഒന്നുപറഞ്ഞേ?"

പിള്ള പ്രതിവചിച്ചു
"എടായെടാ ... അതുകൊള്ളാം, ഇതിപ്പോ ഞാൻ ചായയുടെ വില കൂട്ടിയോ? അളവ് ഒന്ന് കുറച്ചൂ എന്നല്ലേ ഉള്ളൂ? ഇതിപ്പോൾ ഞാനും നാടൊടുന്നപോലെ ഒരുമാതിരി കോർപറേറ്റ് ലെവലിൽ ഒന്ന് ചിന്തിച്ചു. അത്രേയുള്ളൂ, യേത്?  പിന്നെ നിനക്കത്ര ദെണ്ണമാണെൽ, റോഡിലോട്ടിറങ്ങിനിന്ന് പെട്രോൾ വില കൂട്ടിയവന്മാരെ തന്തക്ക് വിളിക്ക്.."

ഇതുകേട്ടപ്പോൾ അമ്മനുവിന് തറവാനം മറിച്ചുവന്നു.
"പുള്ളേ,  ഒരുമാതിരി കാണാകുണാ വർത്തമാനം പറയല്ലേ.. എങ്ങാണ്ട് കിടക്കുന്ന പെട്രോളിന് വില കൂട്ടിയതിന് ഇയാടെ സാമാനത്തിന്റെ അളവ് കുറയ്ക്കുന്നതെന്തിനാ? അതൊന്ന് പറഞ്ഞേ?"

ഇവനിപ്പോ ഒരു നടയ്ക്ക് പോകില്ല എന്നുകണ്ട പിള്ള വിസതരിച്ച് പറയാനായിത്തന്നെ നിന്നു.

"എടാ എന്തിരവനെ, ഈ നാട്ടിൽ കറവയുള്ള എത്ര പശുവുണ്ട്? ഒണ്ടോ? ഇല്ലല്ലോ? അപ്പോൾ നമ്മടെ മിൽമ പാലുവേണ്ടായോ നിന്റെ ഒക്കെ അണ്ണാക്കിൽ ഒഴിക്കാൻ? അത് തിരുവനന്തപുരത്തുനിന്ന് തന്നെ നടന്നു വരുവോ? ഇല്ലല്ലോ.. അത് കൊണ്ടുവരുന്ന വണ്ടിക്കകത്ത് ഡ്രൈവറും കിളിയും മൂത്രമൊഴിച്ച് നിറച്ചാൽ വണ്ടി ഓടുമോ? പറ..?"

അമ്മനുവിന് ലൈറ്റ് ഒന്ന് കത്തി. എന്നിട്ട് മൂക്കത്ത് വിരൽ വച്ച് പത്രം വായിച്ച് നിശബ്ധനായിരിക്കുന്ന മണിസാറിനെ ഒന്ന് തോണ്ടി വിളിച്ചു.

"അല്ല മെമ്പറെ, നിങ്ങൾ ഇതൊക്കെകേട്ട് പഴം വിഴുങ്ങിയ മാതിരി ഇരിക്കുവാന്നോ? നിങ്ങടേം എന്റേം റബ്ബറിന്റെ വില പടവലങ്ങപോലെ കീഴോട്ടും, പെട്രോളിന്റെ വില റോക്കറ്റുപോലെ മേലോട്ടും പോവുന്നത് നിങ്ങൾ രാഷ്ട്രീയക്കാർ കാണുന്നില്ലേ?"

മണിസാർ ഒന്നിളകിയിരുന്നു.
"കണ്ടെടാ കണ്ടു. കക്കൂസ് പണിയാനും, പാവങ്ങളെ ഉദ്ധരിക്കാനും എന്നൊക്കെ പറഞ്ഞ് ഈ പിഴിഞ്ഞെടുക്കുന്ന പണം സത്യത്തിൽ രാഷ്ട്രീയക്കാർക്കും കോർപറേറ്റുകൾക്കും പോക്കറ്റ് വീർപ്പിക്കാനല്ലിയോ പോകുന്നെ? ഞാനും കൂടെ ഉൾപ്പെട്ട രാഷ്ട്രീയക്കാരുടെ ഇത്തരം പോക്രിത്തരം കാണുമ്പോൾ ഒന്നും പറയാൻ തോന്നുന്നില്ല അമ്മാനു.."

അതുകേട്ട അമ്മാനുവിന് ഉശിരുകേറി.

"അല്ല മെമ്പറെ, ഈ പൊതുമേഖലാ സ്ഥാപനങ്ങൾ സത്യത്തിൽ നാട്ടുകാരെ നന്നാക്കാൻ ഒണ്ടാക്കിയതല്ലിയോ? ഇതിപ്പോ ഇവന്മാർ നമ്മക്കിട്ട് പണിയുവല്ലേ? അല്ല, നിങ്ങടെ കേരളത്തിലെ കുഞ്ഞിരാമൻ സർക്കാർ ഈ നികുതിയെന്ന കോപ്പ് ഒന്ന് കുറച്ചാൽ നിങ്ങൾക്ക് നെഞ്ചുംവിരിച്ച് നിന്ന് കീറുവാണം അടിക്കാമല്ലോ,  ഒപ്പം കേന്ദ്രത്തിലെ മൂപ്പീന്നിനെ കുറ്റോം പറയാമല്ലോ. അതെന്താ ചെയ്യാത്തെ?"

പിള്ളേച്ചൻ അപ്പോൾ അതേറ്റുപിടിച്ചു.
"അത് ശരിയാ, കേന്ദ്രത്തെ കുറ്റം പറയാതെ നിങ്ങൾ ആദ്യമങ്ങ് മാതൃക കാണിക്ക് ഉവ്വാ. അല്ല സാറെ, ഞാനൊന്ന് ചോദിച്ചോട്ടെ, ഒരുത്തൻ ഒരു സംരംഭം തുടങ്ങുമ്പോളും, ഒരിച്ചിരി കണ്ടം നികത്തുമ്പോളും കൊടിയും കൊണാനും പൊക്കിക്കെട്ടി ഇറങ്ങുമല്ലോ പാർട്ടിക്കാർ? പണ്ട് കേന്ദ്രത്തിനെതിരായി ചങ്ങലേം, കോട്ടയും ഒക്കെ കെട്ടിയിട്ടുണ്ടല്ലോ. ഇപ്പൊ എന്തേ അനക്കമില്ല? അപ്പോ പോരുന്നെങ്കിൽ ഇങ്ങ് പോരട്ടെ എന്ന ഓഞ്ഞ ഇടപാടല്ലിയോ ഇത്? അതുമല്ലേൽ സ്വയം കുറ്റബോധംകൊണ്ടല്ലേ?"

ചായഗ്ലാസ്സിലെ അവസാന തുള്ളിയും ഊറ്റികുടിച്ച അമ്മാനു അപ്പോൾ ഒന്ന് ഞെളിഞ്ഞ് നിന്നു.
"പണ്ടാരമടങ്ങാൻ, പണ്ട് സർദാർജി പ്രധാനമന്തി ആയിരുന്നപ്പോൾ അയാളേം, മദാമ്മേം പൂരതെറിവിളിച്ച് ഞാൻ അങ്ങ് ഉലത്താം എന്ന് പറഞ്ഞ് വന്നതല്ലേ ഗുജറാത്തിലെ മൂപ്പിലാൻ? ഇതിപ്പോ ഇതിയാൻ ഇലക്ഷൻ റാലിയിൽ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പെങ്ങാണ്ടുള്ള കഥയും പറഞ്ഞ് നടക്കുവല്ലാതെ പെട്രോൾ വിലയെപ്പറ്റി കമാന്ന് ഒരക്ഷരം മിണ്ടുന്നില്ലല്ലോ പുള്ളേ?  ആരാണ്ടുടെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ശേലുണ്ടെന്നപോലല്ലേ രാഷ്ട്രം നന്നാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവന്മാരുടെ ഒക്കെ എടപാട് "

ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന മട്ടിൽ പിള്ള ഉടനെ ചായ ഗ്ളാസ് കഴുകാൻ തുടങ്ങി. അപ്പോൾ അമ്മാനു തുടർന്നു.

"അല്ല മെമ്പറെ.. പണ്ട് വടക്കെങ്ങാണ്ട് ഉള്ളിവില മേലോട്ട് കേറിയപ്പോൾ കീഴോട്ട് ഇറങ്ങിയ ഒരു മന്ത്രിസഭയുണ്ടല്ലോ? പൊതുജനം വെറും ഉണ്ണാക്കമാടന്മാരാണെന്ന് എപ്പളും കരുതണ്ട. ചിലപ്പോൾ അറിയാത്ത പിള്ളമാർ ചൊറിയുമ്പോൾ അറിയും. അപ്പോൾ മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ഉള്ളിപൊളിച്ചപോലെ ആയിത്തീരും നോക്കിക്കോ.."

ഇത് കേട്ടപ്പോൾ മണിസാർ പത്രം മടക്കി
"എടാ അമ്മാനു, സർദാർജിയും കൂട്ടരും കട്ട് മുടിച്ച് പാവപ്പെട്ടവന്റെ  അണ്ണാക്കിൽ വരെ ആപ്പടിച്ചപ്പോളാ ഗുജറാത്തീന്ന്  കിടിലൻ ആളെ ജനങ്ങൾ തെരഞ്ഞെടുത്തത്. ഇതിപ്പോ പിടിച്ചതിനേക്കാൾ വലുത് പൊനത്തിൽ കിടക്കുവാ എന്നപോലല്ലിയോ? ഇലക്ഷൻ ഇനിയും വരുമല്ലോ.. അപ്പോ കാണാം. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നല്ലേ?"

അമ്മനുവിന് വീണ്ടും ചൊറിഞ്ഞു.
"അല്ല സാറെ, എനിക്ക് അറിയാന്മേലത്തോണ്ട് ചോദിക്കുവാ, നിങ്ങൾ ഈ രാഷ്ട്രീയക്കാർ ഇലക്ഷന് വേണ്ടിയും  അധികാരത്തിന് വേണ്ടിയും മാത്രമുള്ള പ്രസ്ഥാനമാണോ? അല്ലാതെ നാട്ടുകാരെ നന്നാക്കണം എന്ന ചിന്തയൊന്നുമില്ലേ? ഓട്ടോയിൽ കേറുന്നവന്റെയും ബസ്സിൽ കേറുന്നവന്റെയും, ലോണെടുത്ത് ടുവീലർ  വാങ്ങിയവന്റെയും ഒക്കെ പോക്കറ്റിൽ കയ്യിട്ടുവാരി ഏതു മറ്റേടത്തെ വികസനമാണ് നിങ്ങളൊക്കെ നടത്തുന്നത്?"

ഉടനെ പിള്ളകേറി അതേറ്റുപിടിച്ചു
"അത് സത്യമാ. ഏതവൻ ഭരിച്ചാലും സാധാരണക്കാരനെ കുനിച്ചുനിർത്തി ആപ്പടിച്ച് കേറ്റിയിട്ട് തൂറാടാ ഞാൻ കക്കൂസ് പണിഞ്ഞ് തരാം എന്ന് പറഞ്ഞിട്ടെന്താ കാര്യം?  ഉള്ളിലോട്ട് വല്ലോം പോകാത്തവന് കക്കൂസെന്തിനാ മെംമ്പറെ?"

മണിസാർ ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കികൊണ്ടിരുന്നു. പിന്നെ മെല്ലെ എണീറ്റിട്ട് പറഞ്ഞു.

"സത്യം പറഞ്ഞാൽ നമ്മുടെയൊക്കെ ആൾക്കാർ ഈ പോക്രിത്തരരം ന്യായീകരിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് പുള്ളേ. അത് കേന്ദ്രത്തിലെ കുഞ്ഞിരാമൻ ആയാലും കേരളത്തിലെ കുഞ്ഞിരാമൻ ആയാലും. എൻറെ വീട്ടിൽ നിന്നും ചപ്പും ചവറും അയൽപക്കത്തുള്ളവന്റെ പറമ്പിലോട്ട് വാരിയിട്ട്  വീട് വൃത്തിയായി എന്ന് പറഞ്ഞ്  ദുർഗന്ധവും ശ്വസിച്ചിരിക്കുന്നവരാ നമ്മുടെ കൂടെയുള്ളവരൊക്കെ. ധാർമികത ഒക്കെ കാട്ടികൂട്ടുന്ന കോപ്രായമായി മാത്രം മാറികൊണ്ടിരിക്കുവല്ലേ? വോട്ട് കിട്ടാൻ വേണ്ടിമാത്രം ഭായിയും, ബഹനും,  രക്തസാക്ഷിയും  മതിയല്ലോ. ഇതെല്ലം കേട്ട് ഓശാരം പറഞ്ഞ് പെട്രോൾ പമ്പിൽ കേറി അവന്മാർ പറയുന്ന വിലയ്ക്ക് പെട്രോളുമടിച്ച്  പൊതുജനം വേണേൽ പൊക്കോണം. മാക്സിമം റീട്ടെയിൽ പ്രൈസ് എന്നൊന്ന് ഇല്ലാത്തത് ഞാനും പിള്ളയും അമ്മാനുവും ഒക്കെയടങ്ങുന്ന സാധാരണക്കാർക്കാ. അല്ലാതെ എ.സി. വണ്ടിയിലും എ.സി. മുറിയിലും ഇരുന്ന് കീറുവാണം അടിക്കുന്നവൻമാർക്കല്ലല്ലോ?"

ഇതും പറഞ്ഞ് പോകാനിറങ്ങിയ മണിസാറിനെ നോക്കി അമ്മാനു പറഞ്ഞു

"അപ്പോ മെമ്പറെ, നമക്ക് ഗാന്ധിമുക്കിന് ഇന്ന് വൈകിട്ട് ഒരു പന്തം കൊളുത്തി പ്രകടനം നടത്തിയാലോ? പെട്രോൾ വില പിടിച്ചുനിർത്താൻ?"

മണിസാർ ക്ഷോഭത്തോടെ ഒന്ന് തിരിഞ്ഞുനിന്നു.

"എന്തിന്? പന്തം കത്തിച്ച് അതിന് വാങ്ങിയ മണ്ണെണ്ണയുടെ പൈസാ കൂടി കളയണോ? നീ നിൻറെ പണി നോക്കി പോടാ ഉവ്വേ.. എനിക്കോ നിനക്കോ ഒറ്റദിവസംകൊണ്ട് ഇതൊന്നും മാറ്റാനൊക്കില്ല.."

നിസംഗതനായി നടന്നുപോകുന്ന മണിസാറിനെ നോക്കി തലചൊറിഞ്ഞുകൊണ്ട് പിള്ള പറഞ്ഞു.

"എടാ അമ്മാനു, കണ്ടോ? വലിയ മണകൊണാഞ്ചൻ വർത്തമാനം പറയുന്ന മെമ്പറിനുപോലും പ്രതികരണശേഷി നഷ്ടപ്പെട്ടു. അതെങ്ങനാ, അങ്ങേർക്കറിയാം അയാളും ഈ രക്തത്തിൽ പങ്കാളിയാണെന്ന്. ഇവിടെ എല്ലാ മോൻമാരും പീലാത്തോസ് ആണെടോ പീലാത്തോസ്.  ശിഖണ്ഡികളെ മുന്നിൽ നിർത്തി പിന്നിൽനിന്നും പൊതുജനത്തിന്റെ പള്ളക്കടിക്കുന്നവന്മാർ"

"അത്ര തന്നെ..." അമ്മാനു ദേഷ്യം കൊണ്ട് തറയിൽ ചവട്ടിയുറഞ്ഞ്  ബീഡിയും പുകച്ച് പുറത്തിറങ്ങി.

അപ്പോൾ വടക്കുനിന്നും സർക്കാരിന്റെ ആനവണ്ടിയെ ഓവർടേക്ക് ചെയ്‌ത്‌ ഒരു പ്രൈവറ്റ് വേണാട് ബസ്സ് പെട്രോളിന്റെ വിലപോലെ തെക്കോട്ട്  നിർത്താതെ പാഞ്ഞുപോയി.

പരശുറാം എക്സ്പ്രസിലെ പാപം

ആയിരത്തിതൊള്ളായിരത്തി എൺപതുകളിലെ ഒരു മധ്യവേനൽ അവധി.

എറണാകുളത്ത് നിന്നും പെങ്ങളുടെ വീട്ടിൽപോയി, പരശുറാം എക്സ്പ്രസ് ട്രെയിനിൽ ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് നടത്തിയ യാത്രയിൽ നടന്ന സംഭവമാണിത്. ജീവിതത്തിൽ ആദ്യമായി നടത്തിയ ട്രെയിൻ യാത്ര പക്ഷേ ഭീതിയുടെ ഓർമ്മശകലങ്ങൾ മാത്രമേ സമ്മാനിക്കുന്നുള്ളൂ.  കാതുകളിൽ ഇടിമിന്നൽ ശബ്‌ദമായും, കണ്ണുകളിൽ കുത്തിയാൽ അറിയാത്ത അന്ധകാരമായും ഹൃദയകോണുകളിൽ ഇന്നും കേൾക്കുന്ന പെരുമ്പറ മുഴക്കം!

ദീർഘയാത്രകൾ അധികം നടത്തിയിട്ടില്ലാത്ത കാലം. എന്നാൽ ഇത്തരമൊരു യാത്ര ഇനിയൊരിക്കലും നടത്താൻ ഇടയാകരുതേ എന്ന് മനസ്സ് പറഞ്ഞുപോയത് ഈ യാത്രയിൽതന്നെയാണ്..

ഞാനും മൂത്ത സഹോദരനും ഒന്നിച്ചാണ് ട്രെയിനിൽ ജനറൽ കമ്പാർട്ട് മെന്റിലേക്ക് കയറിയത്. ആദ്യ ട്രെയിൻ യാത്രയുടെ ത്രിൽ എന്നിൽ വന്ന് സ്ഥാനം പിടിച്ച സമയം. വീട്ടിൽ ചെന്ന് കൂട്ടുകാരോടൊക്കെ ട്രെയിൻ യാത്രാമാഹാത്മ്യം വർണ്ണിക്കുന്നത് ഓർത്ത് ഞാനിരുന്നു.

തീവണ്ടി കൂകിപ്പാഞ്ഞു പോകുമ്പോൾ സഹോദരൻ ട്രെയിനിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടുമുട്ടി. എന്നെ അവിടെ ഇരുത്തിയിട്ട്  ചേട്ടൻ അയാളുടെ അടുത്തേക്ക് നടക്കുമ്പോൾ "എങ്ങും പോകരുത് ഇവിടെ തന്നെയിരുന്നോണം, ഞാൻ ഉടനെ വരാം" എന്ന് പറഞ്ഞാണ് പോയത്.

ഞാൻ ജനാലവഴി കണ്ണുകൾക്ക് പിടിതരാതെ ഓടിയകലുന്ന പച്ചപ്പിന്റെ ദൃശ്യചാരുതയിലേക്ക് നോക്കിയിരുന്നു.  കാഴ്ച്ച മടുക്കുമ്പോൾ കയ്യിലിരിക്കുന്ന ബോബനും മോളിയിലേക്കും കണ്ണുകൾ തിരിക്കും.

ട്രെയിനിൽ അധികമാരുമില്ല.  കാലിയായ കമ്പാർട്ട് മെൻറ്.

"മോൻ എവിടെ പോവുകയാ?" ശബ്‌ദം കേട്ടാണ് ഞാൻ തൊട്ടടുത്തിരുന്ന മധ്യവയസ്‌കനിലേക്ക് നോക്കിയത്. എൻറെ നോട്ടം അയാളിലേക്കെത്തിയപ്പോളെക്കും അയാളുടെ വലതുകരം എൻറെ തലമുടികളെ തഴുകാൻ തുടങ്ങി.

"ചെങ്ങന്നൂര് .." ഞാൻ പുഞ്ചിരിയോടെ മറുപടി നൽകി.

സുമുഖനും സുന്ദരനായ ഒരു മധ്യവയസ്‌കൻ. കട്ടിയുള്ള മീശ,  വൃത്തിയായി ധരിച്ചിരിക്കുന്ന ഷർട്ടും പാന്റും. കാഴ്ചയിൽ ഒരു സർക്കാർ ജോലിക്കാരന്റെ മട്ടുണ്ട്. അയാൾ എന്നെ ഇടതുകരം കൊണ്ട് ചേർത്തിരുത്തി.

ഒരു പരിചയവും ഇല്ലാതിരുന്നിട്ടും പാറിപ്പറക്കുന്ന എൻറെ തലമുടിയിഴകളിൽ അയാൾ തലോടിയപ്പോൾ എന്തോ ഒരു സന്തോഷം എന്നിൽ തിരയടിച്ചുകയറി.  എൻറെ മൂത്ത സഹോദരന്മാർ പോലും ഇത്ര സ്നേഹത്തോടെ എന്നോട് പെരുമാറിയിട്ടില്ലല്ലോ എന്നുപോലും ഞാൻ ചിന്തിച്ചു.

പരിജയക്കാരൻറെ അടുത്തേക്ക് ചേട്ടൻ പോയപ്പൾ ഒറ്റയ്ക്ക് യാത്ര എന്ന ഭീതി ആ മധ്യവയസ്കന്റെ തലയോടിൽ ഒരു നിമിഷമെങ്കിലും അകന്നുപോയി. അയാൾ എന്നെ ചേർത്തിരുത്തിയപ്പോൾ ആ ശരീരത്തുനിന്നും സിഗരറ്റിന്റെ ഗന്ധം എൻറെ മൂക്കിലേക്കിന്റെ മുമ്പിൽവന്ന് മുട്ടിവിളിച്ചു.

ഞാൻ ഒന്നും പറയാതെ വീണ്ടും ജനാലയിൽകൂടി പുറത്തേക്ക് നോക്കികൊണ്ടിരുന്നു. എന്ത് വേഗത്തിലാണ് മരങ്ങളും വീടും എല്ലാമെല്ലാം ട്രെയിനിന്റെ കട കട ശബ്ദത്തിനൊപ്പം ഓടിമാഞ്ഞുപോകുന്നത്?

അയാൾ എന്നെ ചേർത്ത് പിടിച്ചിരിക്കുകയാണ്. പരുപരുത്ത ആ വലതുകരം എൻറെ തലമുടിയിൽ തഴുകികൊണ്ടേയിരുന്നു. മെല്ലെ ആ പരുപരുപ്പ് എൻറെ കൺതടങ്ങളിലേക്കും പിന്നെ മൂക്കിന്റെ പാലത്തിലൂടെയും നീന്തി ചുണ്ടിലൂടെ താടിയിലേക്ക് ഊർന്നിറങ്ങി. ഞാൻ എതിർത്തില്ല. ചിരിക്കാൻ ശ്രമിച്ചു. അമ്മയിൽ നിന്ന് മാത്രം ഞാനനുഭവിച്ച തലോടൽ.

എന്നാൽ ആ തലോടൽ വീണ്ടും താഴേക്ക് നീണ്ടപ്പോൾ എന്നിൽ  ഭീതിയുടെ കടവാതിൽ ചിറകടിച്ച് പറന്നുവന്നു. ഇതൊരു സ്നേഹത്തിന്റെ തലോടൽ അല്ല! സ്നേഹസ്പർശം ഇങ്ങനെയല്ല! ഇത് കാമാത്തിന്റെ ഫണം വിടർത്തിയ നാഗമാണ്. അത് മെല്ലെ ഇഴഞ്ഞിഴഞ്ഞ് എൻറെ തുടയിലൂടെ നീങ്ങുകയാണ്.

ഞാൻ നിക്കാറാണ് ധരിച്ചിരിക്കുന്നത്. മുട്ടിനുമേൽ നഗ്നമായ എൻറെ തുടയിൽ ആ പരുപരുത്ത നാഗം ഇഴയുന്നു! ഏതോ ചെകുത്താൻ കോട്ടയിൽ ദുർമന്ത്രവാദിയുടെ മുന്നിൽ എത്തപ്പെട്ട് അത്യുച്ചത്തിൽ മുഴങ്ങുന്ന മന്ത്രധ്വനികൾ കേൾക്കുന്ന പോലെയോ  വെളിച്ചപ്പാടിന്റെ തുള്ളലിനൊത്ത് ചിതറിത്തെറിക്കുന്ന ചിലമ്പൊലിയോ പോലെയോ എന്തോ, എനിക്കപ്പോൾ അനുഭവിക്കേണ്ടിവന്നു.

എൻറെ തുടകളിൽ അയാൾ നുള്ളിനോവിക്കാൻ തുടങ്ങി. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരുതരം പേടി എന്നെ വന്ന് ആവരണം ചെയ്‌തു. കാമവും, ലൈംഗികതയും ഒക്കെ ചിന്തിക്കുക പോലും ചെയ്യാനാകാത്ത പ്രായമായിരുന്നു എനിക്കന്ന്.

എന്നെ നോക്കി വീണ്ടും അയാൾ ചിരിക്കുന്നു.ആ ചിരി ഒരു ഭീകരജീവിയുടേതാണെന്ന് ഞാൻ അറിഞ്ഞു. നരകത്തിന്റെ വാതിലുകൾ തുറക്കുന്ന വികാരമാണെന്ന് കണ്ടു. എങ്കിലും ഒന്ന് ചലിക്കാൻ പോലും എനിക്കപ്പോൾ ആകുമായിരുന്നില്ല.  ഞാൻ ഒരു പ്രതിമകണക്കെയിരുന്നു പോയി.

ഫണം വിടർത്തിയ നാഗം എൻറെ തുടയിൽ നിന്നും മുകളിലേക്ക് ഇഴഞ്ഞ് നീങ്ങുകയാണ്.  എൻറെ രോമകൂപങ്ങൾ പേടിയോടെ ത്രസിച്ചുനിന്നു. ഭയം.. ഭയം മാത്രമായിരുന്നു അപ്പോൾ. അയാളുടെ പരുപരുത്ത കൈവിരലുകൾ ലക്ഷ്യസ്ഥാനത്തേക്ക് ചെന്നെത്തി. തൻറെ ചെയ്തികൾ വേറാരും കാണാതിരിക്കാൻ അപ്പോളേക്കും അയാൾ എന്നെ ചേർത്ത് പിടിച്ചിരുന്നു. സിഗരറ്റിൻറെ ഗന്ധം എത്ര രൂക്ഷമാണെന്ന് അന്ന് ഞാൻ അറിഞ്ഞു.

തൻറെ കൈ വിരലുകൾ എൻറെ തുടയിടുക്കിൽ എന്തൊക്കെയോ ചെയ്‌തു. നിക്കറിന്റെ സിബ്ബ്‌ അയാൾ തുറക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ആ കൈ തട്ടിമാറ്റി. എങ്കിലും ആ കൈകൾ പിൻവാങ്ങിയില്ല. പോക്കറ്റിലൂടെ കൈയിട്ട് അയാൾ എന്നെ സ്പർശിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എൻറെ കാലുമുതൽ തലവരെ പെരുത്ത് കയറി. നിർജീവാവസ്ഥ എന്താണെന്ന് അന്ന് ഞാൻ അറിഞ്ഞു.

പെട്ടെന്നയാളുടെ മുഖം എൻറെ കാതുകൾക്കടുത്തേക്ക് വന്നു.

"മോനെ ഞാൻ ഒത്തിരി വേദനിപ്പിക്കുന്നു.. അല്ലേ ?"

എനിക്കയാൾ പറഞ്ഞത് മനസ്സിലായില്ല. വേദന ശരീരത്തിലല്ലായിരുന്നു. മനസ്സിനായിരുന്നു. മുക്തിനേടാൻ കാലങ്ങളായിട്ടും കഴിയാത്ത വേദനയും അപകർഷതാബോധവും, പ്രതികാരബോധവും ആയിരുന്നു അന്ന് ആ പരുപരുത്ത കാകരങ്ങൾ തന്നത്.

ഞാൻ എത്ര തട്ടിമാറ്റിയിട്ടും അയാളുടെ കൈകൾ എന്നെ വലിഞ്ഞു മുറുക്കി. വലതുകരം എൻറെ പോക്കറ്റിൽ കുത്തിക്കയറ്റികൊണ്ടിരുന്നു.

പെട്ടെന്ന് ട്രെയിൻ ഏതോ സ്റ്റേഷനിൽ നിന്നു. അടുത്ത കംപാർട്ട്‌മെന്റിൽ നിന്നും എൻറെ സഹോദരൻ തിരികെ വന്നു. മുങ്ങിത്താഴാൻ പോകുമ്പോൾ പിടിവള്ളി കിട്ടിയപോലെ ഞാൻ ചാടിയെണീറ്റു. അതുകണ്ടതും ഫണം വിടർത്തിനിന്ന ആ നാഗത്തിന്റെ പത്തി താണു. എന്നെയും ചേട്ടനെയും മാറി മാറി നോക്കി ആ കാമഭ്രാന്തൻ മെല്ലെ അവിടെനിന്ന്  എണീറ്റ് വലിഞ്ഞു. ഉടനെത്തന്നെ അയാൾ കൺവെട്ടത്തിൽ നിന്നും അപ്രത്യക്ഷമാവുമാവുകയും ചെയ്‌തു.

"എന്താടാ.. എന്ത് പറ്റി??"   ചേട്ടൻറെ ചോദ്യത്തിന്  "ഒന്നൂല്ല.." എന്ന ഒറ്റമറുപടി മാത്രമേ ഞാൻ പറഞ്ഞുള്ളൂ.

ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ എത്തുവോളവും, തിരികെ വീട്ടിൽ എത്തുമ്പോളും മനസ്സിൽ തീവണ്ടിയുടെ കൂകിപ്പായാൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ഇന്നും തീവണ്ടിയുടെ ഒച്ച കേട്ടാൽ നേർത്ത ആ സ്വരം എൻറെ കാതിൽ മുഴങ്ങുന്നപോലെ തോന്നും

"മോനെ ഞാൻ ഒത്തിരി വേദനിപ്പിക്കുന്നു.. അല്ലേ ?"

പ്രതികരിക്കാനാകാത്ത ഇത്തരം ബാല്യങ്ങൾ എല്ലാ ആൺപെൺ കുട്ടികളുടെയും ജീവിതത്തിൽ ഉണ്ടാകാം. ഒന്നല്ല.. ഒട്ടനവധി. അവയൊക്കെ നമ്മളിൽ പകരുന്ന വേദനയും പാപബോധത്തിന്റെ വിത്തും കാലങ്ങൾക്കുപോലും ചിലപ്പോൾ തുടച്ചുനീക്കാനാകില്ല. വരൾച്ച മുരടിച്ച ഒരിത്തിക്കണ്ണി പോലെ അത് മനസ്സിൽ അങ്ങനെ മരിക്കാതെ പറ്റിപ്പിടിച്ച് കിടക്കും. 

Saturday, June 16, 2018

എന്നാലും എൻറെ കുക്രീ

ഗാന്ധിമുക്കിലെ സെന്റ് ജൂഡ് പള്ളിയുടെ വലിയ കുരിശിന്റെയും, സെന്റ് ജോർജ്ജ് പള്ളിയുടെ ചെറിയ കുരിശിൻറെയും ഇടയ്ക്കാണ് അതിലും വലിയ കുരിശുകൾ താമസിക്കുന്ന അടിയന്റെ കുപ്പപാട്. അവിടെ മൂവന്തിക്ക് ഈശോ മറിയം യൗസേപ്പേ വിളിച്ച്, കഞ്ഞീം പയറും മോന്തി ഉറങ്ങാൻ കിടക്കുമ്പോൾ ഒടേതമ്പുരാനാണെ ഓർത്തില്ല രാത്രി മൊത്തം വരാൻ പോകുന്ന അങ്കക്കലിക്ക് കർട്ടൻ പൊങ്ങാൻ പോകുവാണെന്ന്.

അതിന് കാരണം കുക്രീ എന്നൊരു സാധനമാണ്.

എന്താണ് കുക്രി? ഏതാണ് കുക്രി? സസ്‌പെൻസിന്റെ അഗാധതലങ്ങളിൽ കിടക്കുന്ന ആ സാധനം മുങ്ങിത്തപ്പി എടുക്കണമെങ്കിൽ ചുമ്മാ ബ്ലിങ്കസ്യാ എന്നിരിക്കാതെ കീഴോട്ട് വായിച്ച് നോക്കേണ്ടിവരും.

കഥയിലെ വില്ലത്തി അടിയന്റെ മൂന്ന് വയസ്സുള്ള  സന്താനമാണ്. ഈ സാധനത്തിനെ മാമൂട്ടി, വാവോ ചൊല്ലി ഉറക്കണം. അതിനു ശേഷം നാട്ടുനടപ്പ് അനുസരിച്ച് ഇത്തിരി നാട്ടുകാരുടെ കുറ്റവും കുറവും, വീട്ടുകാര്യവും, പിന്നെ കുറെ പാഴാങ്കം പറച്ചിലുമായി പെമ്പറന്നോർക്ക് കാതുകൊടുക്കണം. പകരം ചില അൺപാർലമെന്ററി അല്ലാത്ത തൊട്ട്തലോടലും, ഇച്ചിരി ലഡ്ഡുവും ജിലേബിയും പൊതിഞ്ഞ വാക്കുകളും ഒക്കെ ഞാൻ തിരികെ കൊടുക്കുകയും ചെയ്യും. അങ്ങനെ ലൈല മജ്‌നുവും, രാധ-കൃഷ്‌ണനും ഒക്കെയാകാൻ അദമ്യമായ ത്വര നിറഞ്ഞുനിൽക്കുന്ന സമയം.

കാര്യം ഇതൊക്കെയാണെങ്കിലും നമ്മുടെ ലുട്ടാപ്പികൊച്ച് ഉറങ്ങുമോ? വടക്കോട്ട് പോകാൻ നിൽക്കുമ്പോൾ തെക്കോട്ട് വണ്ടി എന്ന മട്ടാണല്ലോ ഈ കുട്ടിച്ചെകുത്താന്മാർക്കെല്ലാം. ഇത് കാരണം ഞങ്ങളുടെ പാർലമെന്ററി ഇടപാടുകൾക്ക് വിഘ്‌നം സംഭവിച്ചു എന്ന് പ്രേത്യേകിച്ച് പറയണ്ടായല്ലോ.

വിഘ്‌നേശ്വരൻ എന്ന പേരുതന്നെ ഗണപതിക്ക് വരാൻ കാരണം  കുട്ടിച്ചെകുത്താനായി സ്വന്തം അപ്പനാർക്കിട്ട് വഴിമുടക്കി നിന്ന പോലുള്ള സംഭവങ്ങൾ ആണല്ലോ. പാർവതി അമ്മ കുളിക്കടവിൽ നിൽക്കുമ്പോൾ പാമ്പിനേം തോളിൽ തൂക്കി, തലയിൽ കലിപ്പടിച്ച് നിൽക്കുന്ന ഗംഗയെയും ഒതുക്കി, ചാരവും ഭസ്‌മവും വാരിപ്പൂശി, ഒരുമാതിരി ഫാൻസിഡ്രസ്സിന് പോകുന്ന മട്ടിൽ വരുന്ന ഇതിയാനെ ഗണപതിയല്ല ഈ നമ്മളായാലും കേറ്റിവിടുമോ? ഇതിപ്പോ ഒന്ന് രണ്ട് വർഷത്തെ പ്രവാസത്തിന് ശേഷം അത്തറും പൂശി പെട്ടീം പിടിച്ച് വരുന്ന ഉഗ്രൻ ഗൾഫ്‌കാരനെ കണ്ട്  ചൊറിഞ്ഞോണ്ട് പിള്ളാരുവന്ന് ഇടങ്കോലിടുന്ന ഇടപാടുപോലെ ഒന്നായിപ്പോയി ഗണപതിയുടേത്.  ചെറഞ്ഞു നിൽക്കുന്ന ചെറുക്കനെ നോക്കി തൃക്കണ്ണ് തുറന്ന് 'ഈ ലോകം അങ്ങ് പണ്ടാരമടക്കിയാലോ' എന്ന്  സത്യത്തിൽ കൈലാസനാഥന് തോന്നിയതാ. എന്നാൽ അതിന് മുതിരാതെ കലിപ്പ് മൂത്ത് ശിവൻ കൊച്ചുചെറുക്കന്റെ തലയങ്ങ് എടുക്കുകയും, അത് കണ്ട് പാർവതി നെഞ്ചത്തടിച്ച് കീറിവിളിച്ചപ്പോൾ അതുവഴി പോയ നല്ല ഒന്നാന്തരം ആനയുടെ തല വെട്ടിയെടുത്ത് സൂപ്പർഗ്ലൂ വച്ച് ഒട്ടിച്ച് ബ്രഹ്‌മാവിന് പോലും തിരിച്ചറിയാൻ പറ്റാത്തപോലെ ഫിറ്റു ചെയ്തുകൊടുത്ത കഥ നാട്ടിൽ പാട്ടാണല്ലോ. ഏതാണ്ട് അന്ന് പരമശിവന് വിഘ്‌നം വരുത്തിയ ഗണപതിയെപോലെ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്ന സന്താനത്തിനെ എന്തേലും ചെയ്യാനൊക്കുമോ? ഉടനെ കീറിവിളിച്ച് ഭൂലോകം മുഴുവനും  ഇളക്കില്ലേ?

ആവശ്യം സൃഷ്ടിയുടെ മാതാവ് എന്നറിയാവുന്ന അവളുടെ മാതാവ് 'വാവോ, വാവാവോ..' ചൊല്ലി പെണ്ണിനെ ഒരുവിധത്തിൽ ഉറക്കി. അന്ധകാരത്തിൽ കറണ്ട് അഫ്‌യേഴ്‌സ് സംപ്രേഷണം പെണ്ണുമ്പുള്ള  തുടങ്ങിയതും ദാണ്ടെടാ  ഉറക്കത്തിൽ നിന്നും പെങ്കൊച്ച് ചാടി ഒറ്റ എണീക്കൽ! എണീറ്റതും ഏതോ മാരക സ്വപ്നം കണ്ടപോലെ ഒറ്റയിരുപ്പ്.  എന്നിട്ട് ഇട്ടാ ഇർറോ എന്നൊരു കരച്ചിൽ. എന്നുവച്ചാൽ നമ്മുടെ മുപ്പല്ലപെരിയാർ തുറന്നുവിട്ട പ്രതീതി.

"എന്തവാടി ..? കീറാതെ കാര്യം പറ കൊച്ചെ.." ആറ്റിങ്ങൽ ദേശാഭിമാനിയുടെ ഡ്രാമാസ്കോപ്പ് നാടകം നടക്കുമ്പോൾ സ്റ്റേജിലും പരിസരത്തുമുള്ള ദീപാലങ്കാരങ്ങൾ ഓൺചെയ്ത് മുടക്കം വരുത്തിയ പോലെ ഭാര്യ ഓടിച്ചെന്ന് ലൈറ്റിട്ടു. വീട്ടിൽവന്ന് നല്ല വെളുക്കെ ചിരിച്ച്, തങ്കലിപികളിൽ എഴുതിയ കല്യാണക്കുറിയും തന്നിട്ട്  മുട്ടൻ അംബാസിഡർ കാറും പിടിച്ച് കല്യാണത്തിന് ചെന്നപ്പോൾ ഹാളിൽ കസേരയില്ല എന്നവസ്ഥയിൽ ആയിപ്പായി എൻറെ കാര്യം. കീറിവിളിക്കുന്ന പെങ്കൊച്ചിനെയും അതിനെ വഷളാകുന്ന തള്ളയേയും മനസ്സിൽ പൂരപ്പാട്ട് പാടി രണ്ടിനേം അറബിക്കടലിൽ കൊണ്ട് തള്ളാനുള്ള ദേഷ്യത്തിൽ ഞാനിരുന്നു.

"എന്താടീ... വയറു വല്ലോം വേദനിക്കുന്നോ?"  വയറ്റിൽ തടവി ഇരിക്കുന്ന കൊച്ചിനെ കണ്ടാണ് വെളിവുവീണപോലെ ഭാര്യയുടെ  ചോദ്യം. ഒപ്പം കുട്ടിച്ചെകുത്താന്റെ വയറും തടവികൊടുക്കാൻ തുടങ്ങി. ചെറഞ്ഞു നിൽക്കുന്ന പെണ്ണ് അപ്പോൾ തള്ളയുടെ കയ്യിൽ ഒറ്റ തട്ട്. എന്നിട്ട് തന്റെ പ്രശ്‌നം അവതരിപ്പിച്ചു.

"അമ്മാ.. നിക്ക് കുക്രി മേണം.."

കുക്രിയോ? ഞാൻ ഒന്നമ്പരന്നു.  കുക്രി??!!  ഇതെന്ത് സാധനം? ഇനി വല്ല കുക്കറും ആണോ? മണ്ണാപ്പോം ചിരട്ടയും ഒക്കെ മാറി ആൻഡ്രോയിഡ് കാലമല്ലേ? ഒരു സംശയം.

"കുക്കറോ .. അതെന്തിനാടീ.." പകുതി ദേഷ്യത്തിലും പകുതി തഞ്ചത്തിലും ഞാൻ ചോദിച്ചു. അത് കേട്ട് 'പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം?' എന്ന മട്ടിൽ ഭാര്യ എന്നെ ഒരു നോട്ടം.

"അല്ല.. കുക്രി ... നിക്ക് കുക്രി  മേണം"

"കുക്കറിയോ... അതെന്തു കുന്തമാ പെണ്ണേ ..?" പെണ്ണുമ്പുള്ളയ്ക്കും അരിശം കേറിവന്നു. ഇതിപ്പോ കൂടുതൽ പ്രകോപിപ്പിക്കാൻ പോയാൽ  കൂടുതൽ കീറിവിളിച്ച് മനസ്സിൽ പ്ലാൻ ചെയ്‌ത പാർലമെന്റേറിയൻ ഇടപാടുകൾ എല്ലാം കുളമാക്കും. എന്തേലും പറഞ്ഞ് രണ്ടിനേം ആശ്വസിപ്പിക്കേണ്ടിയിരിക്കുന്നു.

എൻറെ മനസ്സറിഞ്ഞോ എന്തോ, ഭാര്യ കൊച്ചിനെ തോളിൽ എടുത്തിട്ടു. വേതാളത്തെ തോളിലിട്ട വിക്രമാദിത്യനെ എനിക്കപ്പോൾ ഓർമവന്നു. അപ്പോൾ അണ്ടടാ പെണ്ണ് വീണ്ടും അലച്ചു വിളിച്ച് കരയാൻ തുടങ്ങി.

"അമ്മാ.. കുക്രി .. കുക്രി മേണം .."

"ഈ കുക്രി പുക്രി എന്നൊക്കെ പറഞ്ഞാൽ എന്തോ കുന്തമാ?" പെണ്ണുമ്പുള്ള തനിക്കൊണം പുറത്തെടുക്കുവാനുള്ള പുറപ്പാടാണെന്ന് തോന്നുന്നു. ഇതിപ്പോ രണ്ട് പെണ്ണുങ്ങളായി അവരുടെ പാടായി എന്ന് ചിന്തിച്ച് ഞാനിരിക്കുമ്പോൾ ഒരാക്രോശം.

"നിങ്ങളിവിടെ കൊച്ച് കീറിവിളിക്കുമ്പോൾ ഏത് എന്താനിച്ചിയെ ഓർത്തിരിക്കുവാ..? ഇതിനെ ഒന്ന് ആശ്വസിപ്പിക്കാൻ നോക്ക്.."

ദൈവമേ! കാര്യം പോയ പോക്ക് കണ്ടോ? ഏക പത്‌നിവൃതക്കാരനായ എന്നോടാണ് ഈ വേണ്ടാതീനം പറയുന്നത്!  പെട്ടന്ന് പ്രൊആക്ടീവ് ആയില്ലെങ്കിൽ ഇനിയും ഇതുമാതിരി ചൊറിയണത്തിന്റെ ഇലതേച്ച വാക്കുകൾ മഹതി വിളമ്പും. ഞാൻ ചാടി എണീറ്റു.

"പപ്പയുടെ പൊന്നുമോൾ അല്ലേ ...?  കിടന്നുറങ്ങിയേ. അപ്പാ നാളെ മുട്ടായി മേടിച്ച് തരാം" അത് കേട്ടപ്പോൾ തന്നെ ഒരുമാതിരി ഓഞ്ഞ ഇലക്ഷൻ മാനിഫെസ്റ്റോ കാണ്ടമാതിരി പെണ്ണ് ചെറഞ്ഞ് എന്നെ ഒരു നോട്ടവും ഒരു മറുപടിയും.

"മാണ്ട ... നിക്ക് കുക്രി മതി.. കുക്രി .."

എൻറെ പുതുപ്പള്ളി പുണ്യവാളാ! ഈ കുക്രി  എന്ത് സാധനമാണ്? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. അതുമായി സാമ്യം വരുന്ന പല സാധനങ്ങൾ പറഞ്ഞു നോക്കി. എല്ലാത്തിനും "അയല്ല .." എന്ന കരച്ചിൽ ലയിപ്പിച്ച് ചേർത്ത മറുപടി മാത്രം.

"പെണ്ണേ കൂടുതൽ വെളച്ചിലെടുത്താൽ നല്ല കീച്ച്‌ ഞാൻ വച്ചുതരും പറഞ്ഞേക്കാം... പാതിരാത്രി മനുഷ്യനെ ഒറക്കത്തില്ലല്ലോ" ഇതും പറഞ്ഞ് കൊച്ചിന്റെ അമ്മ അടിക്കാൻ കൈ ഓങ്ങി. കൊച്ചുണ്ടോ കേൾക്കുന്നു?

കളിപ്പാട്ടം, ടി.വി, മൊബൈൽ.. എന്നുവേണ്ട വീട്ടിലുള്ള സകലമാന സ്ഥാപര ജംഗമ വസ്തുക്കളുടെയും പേര് പറഞ്ഞിട്ടും നോ രക്ഷ. ഇനിയിപ്പോ എന്ത് ചെയ്യും?

"നിക്ക് കുക്രി മേണം .. കുക്രി .."

ഇതിപ്പോ പാതിരാത്രി കഴിഞ്ഞപ്പോൾ എന്ത് കുന്തം കൊണ്ട് കൊടുക്കും? ഞാനും ഭാര്യേം തമ്മിൽ തമ്മിൽ  ചീത്ത പറഞ്ഞിട്ട് കാര്യമില്ല എന്ന സത്യം മനസ്സിലാക്കി. കുട്ടിച്ചെകുത്താന്റെ വായടയ്ക്കാൻ എന്ത് ചെയ്യണം എന്ന് ചിന്തിച്ചങ്ങനെ നിന്നു. അപ്പോൾ പെങ്കൊച്ച് തോളത്തുനിന്നും ഉരുണ്ട് പിരണ്ട്‍ ചാടി താഴെയിറങ്ങി. താഴോട്ടിരുന്ന് ഭഗവതപാരായണം പൂർവാധികം ശക്തിയിൽ തുടർന്നു.

ഇതിനി ഏതേലും കോഡ് ഭാഷയാണോ? അതായത് അനാഗ്രാം?  ഡാവിഞ്ചി കോഡ് സിനിമയും ആനഗ്രാം പൊളിക്കുന്ന റോബർട്ട്  ലാംഗ്ടണും മനസ്സിലേക്ക് ഓടിവന്നു. പക്ഷേ ഇതെന്തോന്ന് ആനഗ്രാം?

"മോനേ .. കുക്രി എന്ന് വച്ചാൽ മുട്ടായി ആന്നോ?"
"അല്ല"
"പാപ്പമാണോ?"
"അല്ല"
"ടോയ്‌സ് ആണോ?"
"അല്ല"
"കാർട്ടൂണാണോ?"
"അല്ലെന്ന്..." പെങ്കൊച്ചിന് കട്ട കലിപ്പായി കയ്യും കാലും തറയിൽ ഇട്ടടിക്കാൻ തുടങ്ങി.

"പിന്നെന്തോ കുന്ത്രാണ്ടമാടീ..? ദാണ്ടേ പാതിരാത്രി കുക്രി പുക്രി എന്നൊക്കെ പറഞ്ഞു കിടന്ന് കീറിയാൽ ചന്തിയടിച്ച് പൊട്ടിക്കും പറഞ്ഞേക്കാം.."

തുള്ളപ്പനി പിടിച്ചു നിൽക്കുന്ന കൊച്ചിനോടാണ് വലിയ ചാണക്യ തന്ത്രവുമായി ചെല്ലുന്നത്?  ഇതുകണ്ട് ഞാൻ തഞ്ചത്തിൽ കൊച്ചിന്റെ അടുത്ത് ചെന്നു.

"കൂട്ടൂ .. മോന് ഈ കുക്രി എന്താണെന്ന് അറിയാമോ?"
"ഉം.. മറിയാം.."
"എന്നാൽ പിന്നെ മോനോന്ന് പറഞ്ഞേ .. അപ്പ ഇപ്പൊ എടുത്ത് തരാം"

"കുക്രീന്ന് ച്ചാ  കുക്രീ.. നിക്ക് കുക്രി മാണം"

ഞാൻ ദയനീയമായി പൊണ്ടാട്ടിയെ ഒന്ന് നോക്കുക മാത്രം ചെയ്‌തു.

"കുക്രി എവിടാ ഇരിക്കുന്നെ.. മോനോന്ന് പറഞ്ഞേ" ഞാൻ കപട സ്നേഹം പുറത്തെടുത്തു.

അതിന് അവൾ അടുക്കളയിലേക്ക് ചൂണ്ടികാണിച്ചു. ഭാഗ്യം. പെണ്ണിനെ പൊക്കിയെടുത്ത് അടുക്കളയിലേക്ക്  ഞാൻ കൊണ്ടുചെന്നു. രാത്രിയിലെ ഓരോ പങ്കപ്പാട് നോക്കണേ!  ശ്രീമതിയും ഞങ്ങളുടെ പിന്നാലെ അടുക്കളയിലേക്കെത്തി. എൻറെ പൊന്നു കുക്രീ.. നിന്നെയൊന്ന് നേരിട്ട് കാണട്ടെ എന്ന മട്ടിലാണ് ശ്രീമതിയുടെ വരവ്.

അടുക്കളയിൽ എത്തിയതും പെങ്കൊച്ച് അലമാരിയിലേക്ക് കൈ ചൂണ്ടി. ദൈവത്തിന് സ്തോത്രം. ഉടനെ ഭാര്യ ഓടിച്ചെന്ന് അതിനകത്തിരിക്കുന്ന ഓരോ സാധനവും തൊട്ടുകാണിക്കാൻ തുടങ്ങി. "ല്ല ... ല്ല ... ല്ല .." ഓരോ സാധനവും തൊട്ടുകാണിക്കുമ്പോൾ കരച്ചിലും നിരസിക്കലും ഒന്നുപോലെ.

അവസാനം ഒരു ഡപ്പയിൽ തൊട്ടപ്പോൾ പെങ്കൊച്ചിന്റെ മുഖം എലി പുന്നെല്ലുകണ്ടപോലെ വികസിച്ചു. കരച്ചിൽ സ്വിച്ചിട്ടപോലെ നിന്നു. ദൈവമേ.. ഈ സാധനമാണോ കുക്രി? ഞാൻ അമ്പരന്നു.

അങ്ങനെ കുക്രി കണ്ടെത്തി! വലിയൊരു അന്താരാഷ്ട്ര പ്രശ്‌നത്തിന്  പരിഹാരവുമായി. ഭാര്യ പകുതി ചിരിയും പകുതി ദേഷ്യവുമായി കുക്രി ഒരു പിഞ്ഞാണത്തിൽ ഇട്ട് കിടക്കമുറിയിലേക്ക് നടന്നു. പിന്നാലെ ഞാനും.

കുക്രി എന്ന അതുഭുത വസ്തുവിലേക്ക് ഞാൻ  കണ്ണെടുക്കാതെ നോക്കിനിന്നു. ഈ കുക്രി എന്താണെന്നറിയാമോ? നമ്മുടെ മിക്സ്ച്ചർ.  നുമ്മ ആണുങ്ങൾ കീടം അടിക്കുമ്പോൾ ടച്ചിങ്‌സ് ആയും പെണ്ണുങ്ങൾ ചുമ്മാതെയും കൊറിക്കുന്ന സാധനം.. മിക്സ്ചർ!!

അന്ന് പാതിരാത്രി കുക്രിയും വാരിത്തിന്ന് വെള്ളവും കുടിച്ച് അരുമസന്താനം ഉറങ്ങിയപ്പോൾ  ഞാൻ ചെന്ന് ലൈറ്റ് കെടുത്തി. സമയം ഒരുമണി കഴിഞ്ഞിരിക്കണം. ഇനിയിപ്പോ ഇടയ്ക്ക്  വച്ച്  നിന്നുപോയ ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകം തുടരാം എന്ന് കരുതി ഞാൻ പ്രിയതമയുടെ കരം കവർന്നു.

ഇന്നാ പിടിച്ചോ എന്നമട്ടിൽ പെണ്ണുമ്പുള്ള ദണ്ഡേടാ എൻറെ കൈ പിടിച്ച് ഒരേറ്!!  എന്നിട്ട് വെളിപാട് പോലെ ഒരു മൊഴിയലും.

"കേറിക്കിടന്ന് ഉറങ്ങാൻ നോക്കിയേ... പാതിരാത്രി കഴിഞ്ഞു.. പെണ്ണിന്റെ കുക്രി കഴിഞ്ഞു.. ഇനി അപ്പൻറെ മുക്ര..പോ"  ഇതും പറഞ്ഞ് കൊച്ചിനെ കെട്ടിപിടിച്ച്  ആലുവാ മണപ്പുറത്ത് കാണാത്തപോലെ അവൾ തിരിഞ്ഞൊരു കിടപ്പ്!

എന്നാലും എൻറെ പൊന്നു കുക്രീ....!  മാങ്ങയണ്ടി കളഞ്ഞുപോയ അണ്ണാനെപ്പോലെ ഞാൻ പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി. എൻറെ സന്താനം മലയാള ഭാഷയിലേക്ക് സംഭാവന ചെയ്‌ത കുക്രി എന്ന പദം മനസ്സിലോർത്ത് 'ഇനിയിപ്പോ എന്നാ ചെയ്യാനാ?' എന്ന് മനസ്സിൽ ചോദിച്ച്  രണ്ട് മൂന്ന് അൺ പാർലമെന്ററി വാക്കുകളും മനസ്സിൽ പറഞ്ഞ് ഞാനങ്ങനെ കിടന്നു. ഉറക്കം വരുവോളം.

Sunday, June 10, 2018

അപകടം വിരൽത്തുമ്പിൽ !

നിങ്ങളെ ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടോ?  അല്ലെങ്കിൽ ഹാക്ക് ചെയ്യപ്പെടാൻ നിങ്ങൾ നിന്നുകൊടുത്തിട്ടുണ്ടോ?

സുരക്ഷിതമായി നാലുചുവരുകൾക്കുള്ളിൽ നാം വാഴുന്ന സോഷ്യൽ മീഡിയ, അപകടങ്ങളുടെയും ദുർമാർഗ്ഗികളുടേയുംകൂടി കൂത്തരങ്ങാണെന്ന് ഓർത്തിരിക്കുന്നത് നന്ന്. വിശ്വാസമില്ലെങ്കിൽ എൻറെ കഥ കേൾക്കൂ.

ഇത് എനിക്ക് സംഭവിച്ച കഥ. നാളെ നിങ്ങൾക്കും സംഭവിക്കാവുന്ന കഥ.


രാത്രി പത്തുമണി കഴിഞ്ഞിട്ടുണ്ടാകും. ദുബായ് ഊദ് മേത്തയിലെ സെൻറ് മേരീസ് പള്ളിയിൽനിന്നും കുർബാന കഴിഞ്ഞ് തിരികെ ഖിസൈസിലുള്ള താമസസ്ഥലത്തേക്ക് ഞാൻ മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയാണ്.

ട്രെയിനിൽ പകലിൻറെ ഭ്രാന്താവേശം ഒക്കെ കെട്ടടങ്ങിയ ശാന്തത നിറഞ്ഞ യാത്ര. സീറ്റുകൾ പകുതിയോളം കാലിയായാണ്. ഇളം നീലനിറം പരന്ന ബോഗിക്കുള്ളിലെ കടുംനീലനിറത്തിലുള്ള സീറ്റിൽ ഞാനിരുന്നു.   ഇടയ്ക്കിടെ പബ്ലിക് അഡ്രസ് സിസ്റ്റത്തിലൂടെ മുഴങ്ങുന്ന സ്റ്റേഷനുകളുടെ പേരുകൾ കേട്ട് ഒന്നും ചെയ്യാനില്ലാതെ ഒരിരുപ്പ്.

ഫേസ്‌ബുക്ക് ഒന്ന് നോക്കിയേക്കാം. ഫോണിൻറെ ഡിസ്‌പ്ലേയിൽ നീലനിറത്തിൽ വെള്ളപൂശി കിടക്കുന്ന 'എഫ്‌' ഐക്കണിലേക്ക് ഞാൻ വിരൽതൊട്ടു. ലോകത്ത് ആവശ്യത്തിനും അനാവശ്യത്തിനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇംഗ്ലീഷ് വാക്കാണ് 'എഫ്‌'.  ഓഫീസുമുതൽ നിത്യജീവിതത്തിൽ വരെ സന്തോഷത്തിനും, സന്താപത്തിനും, ക്രോധത്തിനും, ക്ഷോഭത്തിനും എന്നല്ല എല്ലാ വികാരങ്ങളും മരം വെട്ടുമ്പോൾ തെറിക്കുന്ന ചീളുകൾ പോലെയുള്ള തെറിച്ചുവരുന്ന വാക്കാണല്ലോ 'എഫ്‌'.

എൻറെ തൂവൽസ്പർശത്തിൽ ഫോൺ ഡിസ്‌പ്ലേയിൽ നിന്നും ഫേസ്‌ബുക്ക് ഉയിർത്തെഴുന്നേറ്റു. തലോടി, തലോടി താഴോട്ട് പോകുമ്പോൾ പെട്ടെന്ന് സംഭവം നിശ്ചലമായി. വെള്ളിക്കോടാലിയുമായി ദേവത പ്രത്യക്ഷപെടുംപോലെ ഒരു മെസ്സേജ് പ്രത്യക്ഷപെട്ടു.

"നിങ്ങളുടെ പാസ്‌വേഡ് നൽകുക"

ഞാൻ ഒന്നത്ഭുതപെട്ടുപോയി. ഇതെന്ത് കൂത്ത്? ഇതിപ്പോൾ സുക്കർബർക്ക് പാതിരാത്രിയിൽ എന്തിനാണ് പാസ്സ്‌വേർഡ്‌ ചോദിക്കുന്നത്? ഓർമ്മയെ തിരികെവിളിച്ച് പാസ്സ്‌വേർഡ്‌ എന്ന രഹസ്യം അടിച്ചുകൊടുത്തു. എന്നിട്ട് കണ്ണുകൾ മൊബൈലിലേക്ക് ആണിയടിച്ച് തറച്ച് നിർത്തി.

മുഖപുസ്തകം കറങ്ങിക്കറങ്ങി നിൽക്കുന്നു. അമേരിക്കയിലെ കാലിഫോർണിയയിൽ എവിടെയോ ഇരിക്കുന്ന ഫേസ്‌ബുക്ക് സർവർ എൻറെ പാസ്‌വേഡ് സ്വീകരിക്കുകയാണ്. ആണിയടിച്ച് നിർത്തിയ എൻറെ  നോട്ടത്തിനെ അത്ഭുതപരതന്ത്രമാക്കി മറുപടി ഉടനെ വന്നു.

"നിങ്ങൾ നൽകിയ പാസ്‌വേഡ് തെറ്റാണ്" !!??

തെറ്റോ? ഞാൻ അവിശ്വസനീയതയോടെ എന്നോടുതന്നെ ചോദിച്ചു. ഒരിക്കലുമില്ല. വീണ്ടും ഒരിക്കൽക്കൂടി പാസ്‌വേഡ് അടിച്ചുകൊടുത്തു.

"തെറ്റായ പാസ്‌വേഡ്!!"

ഈശ്വരാ..! പള്ളിയിൽനിന്നും പുറത്തിറങ്ങിയപ്പോളേ ദൈവം പണി തന്നല്ലോ. ഒന്നും രണ്ടുമല്ല, വീണ്ടും പലവട്ടം ഞാൻ ശ്രമിച്ചു. നോ രക്ഷ!  അവസാനം നിരാശയുടെ കമ്പളം മുഖത്തേക്ക് വലിച്ചിട്ട് ഞാൻ മൊബൈൽ പോക്കറ്റിലേക്ക് നിക്ഷേപിച്ചു.

എന്താണ് സംഭവിച്ചത്? കുഴപ്പം എൻറെ പാസ്സ്‌വേർഡിനെയോ മൊബൈലിന്റെയോ അല്ല. പിന്നെ? സംശയത്തിൻറെ മുൾമുനകൾ മനസിലേക്ക് പൊന്തിവരാൻ തുടങ്ങി. ഇതുവരെ സംഭവിക്കാത്ത ഒന്നാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്.

എൻറെ മൊബൈൽ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു !!

മനസ്സിൽ തോന്നിയത് സത്യമോ അതോ മിഥ്യയോ എന്ന് ചിന്തിച്ചുറപ്പിക്കുമ്പോളേക്കും ട്രെയിൻ എനിക്കിറങ്ങേണ്ട ദുബായ് എയർപോർട്ട് ഫ്രീ സോൺ സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ നിന്നും ദേഷ്യത്തോടും തെല്ല് വിഷമത്തോടും ഞാൻ പുറത്തിറങ്ങി. എന്റേത് മാത്രം എന്ന് കരുതിയിരുന്ന ഒന്ന് വേറൊരാൾ അപഹരിച്ചതിലാണ് ദേഷ്യം. വിഷമമാകട്ടെ, പതിറ്റാണ്ടിലേറെയായി മനസ്സിൽ തോന്നുന്നത് ഒക്കെ കുറിച്ചുവെക്കാൻ ഒരിടം ഉണ്ടായിരുന്നത് പെട്ടെന്ന് നഷ്ടമായത്തിന്റേതും.

മുറിയിലെത്തി ആദ്യം ചെയ്തത് ലാപ്ടോപ് ഓൺചെയ്ത് ഫേസ്‌ബുക്കിൽ കയറുകയായിരുന്നു. പാസ്സ്‌വേർഡ് ഉടനെ മാറ്റി. അന്നേദിവസം എൻറെ ഫേസ്‌ബുക്കിൽ നടന്ന ആക്ടിവിറ്റീസ് ഒക്കെ ചെക്ക് ചെയ്‌തു.  അപ്പോൾ കണ്ട ഒരുകാര്യം എന്നെ അതുഭുതപെടുത്തികളഞ്ഞു.

ദുബായിൽ ഞാൻ ഫേസ്‌ബുക്കിൽ ഇരിക്കുന്ന ആ സമയത്തുതന്നെ മറ്റൊരു എമിറേറ്റായ അജ്‌മാനിൽ ആരോ എൻറെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ കയറി ഇരിക്കുന്നുണ്ട്!!??

ക്ഷിപ്രം ഞാൻ ഇപ്പോൾ ഇരിക്കുന്ന ലാപ്ടോപ് ഒഴികെ എല്ലാ ഡിവൈസുകളിൽനിന്നും ഫേസ്‌ബുക്ക് ലോഗ്ഓഫ് ചെയ്‌തു. കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുകയും മൊബൈലിൽ നിന്നും അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്‌തു. മൊബൈലിലെ പുതിയ ഫേസ്‌ബുക്കിലേക്ക് കയറാൻ പാസ്‌വേഡ് ഞാൻ അടിച്ചു.

"തെറ്റായ പാസ്സ്‌വേർഡ്!"

അവിശ്വനീയം! ഒരു മിനിറ്റ് മുമ്പ് മാത്രമാണല്ലോ ലാപ്ടോപ്പിൽ പാസ്സ്‌വേർഡ് മാറ്റിയത്. എന്നിട്ടെന്താ ഇതിങ്ങനെ? ഞാൻ വീണ്ടും ലാപ്ടോപ്പിലേക്ക് തിരിഞ്ഞു. പാസ്‌വേർഡ് അടിച്ചുനോക്കി. കുഴപ്പമില്ല. ഫേസ്‌ബുക്ക് ലോഗോൺ ആകുന്നുണ്ട്. അതേ പാസ്‌വേർഡ് മൊബൈലിൽ സ്വീകരിക്കുന്നില്ല!

ലാപ്ടോപ്പിൽ പ്രൈവസി സെറ്റിങ്‌സ് എല്ലാം ഒന്നുകൂടി ശക്തമാക്കി, ആവശ്യമില്ലാത്ത വിവരങ്ങൾ എടുത്തുകളഞ്ഞു. മൊബൈലിൽ തൽക്കാലം മുഖപുസ്തകം ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ച് അതിശക്തമായ ഒരു പുതിയ പാസ്‌വേർഡും നൽകി ഞാൻ ലാപ്ടോപ്പ് ഓഫ്‌ചെയ്‌തപ്പോൾ രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരുന്നു.

അടുത്ത ദിവസം നാട്ടിലേക്ക്  പോവുകയാണ്. തിരക്കിൻറെ തിരശീല തുടികൊട്ടി ഉയരുകയും, സോഷ്യൽ മീഡിയ ഒക്കെ അനാവശ്യമായിത്തീരുകയും ചെയ്യുന്ന അവധിദിവസങ്ങൾ.

അവധി കഴിഞ്ഞ് തിരികെ ദുബായിലെത്തിയപ്പോൾ ഞാൻ മൊബൈലിൽ എല്ലാ ആപ്പുകളും അപ്‌ഡേറ്റ് ചെയ്‌തു.ഏകദേശം ഒരുമാസത്തെ ഇടവേളക്ക് ശേഷം വീണ്ടും ഞാൻ ഫേസ്‌ബുക്ക് ഇൻസ്റ്റാൾ ചെയ്‌തു. തെല്ലൊരു ഭീതിയോടെ 'എഫ്‌' ഐക്കൺ ക്ലിക് ചെയ്‌തു. യൂസർ നേമും പാസ്‌വേർഡും നൽകി ഞാൻ നോക്കിയിരുന്നു. എന്താണിനി സംഭവിക്കാൻ പോകുന്നത് എന്നൊരു ആകാംഷ.

ഭാഗ്യം! എൻറെ മുഖപുസ്തകം മൊബൈലിൽ ഫീനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചു.

ഒരു വലിയ തലവേദന ഒഴിഞ്ഞ സന്തോഷം എന്നിലേക്ക് ഓടിവന്നു.

ഈ ഒരു  സംഭവം എൻറെ കണ്ണുകൾ തുറപ്പിക്കുന്നതായിരുന്നു. നമ്മുടെ സുരക്ഷിത ഇടങ്ങളിൽ ഇരുന്ന് നാം നടത്തുന്ന ഓരോ ചലനവും പലരും നിരീക്ഷിക്കുന്നുണ്ടെന്ന സത്യം കേട്ടിട്ടുണ്ടെങ്കിലും ഞാനത് അറിഞ്ഞു. ദുബായിൽ എൻറെ ലാപ്ടോപ്പിൽ ഇരുന്ന്  ഗ്രാമത്തിലെ വീട്ടിലുള്ള കമ്പ്യൂട്ടർ നിയന്ത്രിക്കാൻ എനിക്ക് പറ്റുന്ന കാലമാണ്. എൻറെ വീടിൻറെ പുറംവാതിക്കൽ ഒരു സി. സി. ടി. വി. ഘടിപ്പിച്ച് ദുബായിൽ ഇരുന്ന് വീടിനുമുന്നിലുള്ള ഓരോ ചലനവും വ്യക്തമായി മൊബൈലിൽ കാണാൻ കഴിയുന്ന കാലമാണിത്. ദൂരവും കാലവും എല്ലാം  കേവലം വിരൽത്തുമ്പിലെ സ്പർശനത്തിലോ ക്ലിക്കുകളിലോ ഒന്നുമല്ലാതായിത്തീരുന്നു.

സൂക്ഷിക്കുക! നമ്മൾ നിരീക്ഷണത്തിലാണ്. നമ്മൾ അയക്കുന്ന മെസേജുകൾ, ഇടുന്ന വീഡിയോകൾ, ചാറ്റിങ്ങുകൾ എല്ലാം നിമിഷനേരംകൊണ്ട് ലോകം മുഴുവൻ കാണുന്ന കാലം. ഒരു സ്‌ക്രീൻ ഷോട്ടായോ, ഷെയറിങ് ആയോ  അത് നിങ്ങളുടെ ജീവിതം തകർത്ത് തരിപ്പണമാക്കിയേക്കാം. അനാവശ്യ മെസേജുകൾ, വീഡിയോകൾ ഇട്ട് ഗൾഫ് രാജ്യങ്ങളിൽ പണിപോവുകയും നിയമനടപടികൾക്ക് വിവിധേയരാവുകയും ചെയ്യുന്നവരെ നാം കാണുന്നു. സോഷ്യൽ മീഡിയായിൽ ജാതി, മതം, രാഷ്ട്രീയം ഒക്കെ ഒരാവേശത്തള്ളലിന് എടുത്തിട്ട് മുറിക്കുള്ളിലെ സുരക്ഷിതത്വത്തിൽ ഇരിക്കുന്നവരേ, ഇനിയെങ്കിലും നിങ്ങൾ മനുഷ്യരാകൂ, ജീവിക്കുന്ന രാജ്യത്തെ നിയമങ്ങൾ ആദ്യം പഠിക്കൂ. നമ്മളെല്ലാം നിരീക്ഷണത്തിലാണെന്ന് അറിയൂ.

അന്നം തരുന്ന രാജ്യത്തെ സ്നേഹിക്കൂ. നന്ദിപറയൂ. അതല്ലാതെ കേവലം ഒരു വികാരാവേശത്തിന് എടുത്ത് ചാടിയാൽ സോഷ്യൽ മീഡിയായിനിന്നല്ല, രാജ്യത്തിൽനിന്നും മനസ്സുകളിൽ നിന്നും ഭ്രഷ്‌ട് ഏറ്റുവാങ്ങേണ്ടി വരും.

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന പലരും അവരുടെ ഫോൺനമ്പർ, ഇമെയിൽ തുടങ്ങിയ വിവരങ്ങൾ മാലോകർ കാൺകെ തുറന്നിട്ടിരിക്കുകയാണ്. പലരും  പ്രൈവസി സെറ്റിങ്‌സ്, സെക്യൂരിറ്റി സെറ്റിങ്‌സ് തുടങ്ങിയവയിൽ ബോധവാന്മാരല്ല. പലർക്കും കൂട്ടുകാരോ ബന്ധുക്കളോ ഒക്കെയാണ് ഫേസ്‌ബുക്കും വാട്‍സ്ആപ്പും ഒക്കെ ഉണ്ടാക്കികൊടുക്കുന്നത്. പെൺകുട്ടികൾ, സ്ത്രീകൾ ഒക്കെ അവരുടെ മൊബൈൽ നമ്പർ ഒക്കെ തുറന്നിടുമ്പോൾ ഓർക്കുക നാളെ നിങ്ങളെത്തേടി ഒരനാവശ്യ ചാറ്റിങ്ങ് വന്നേക്കാം. അത് നേരായ വഴിയിൽ നേരിടാനും ബ്ലോക്ക് ചെയ്യാനുമുള്ള തന്റേടം നിങ്ങൾക്കുണ്ടെങ്കിൽ മാത്രം നിങ്ങളുടെ നമ്പർ വേറൊരുത്തൻ കണ്ടാൽ മതി എന്നുവയ്ക്കുക. അല്ലെങ്കിൽ അത് മൂടിവയ്ക്കുക.

ഒരു പഴമൊഴി ഓർമ്മവരികയാണ്. 'വളക്കാം എന്നാൽ ഓടിക്കരുത്'. സോഷ്യൽ മീഡിയ ഉപയോഗിക്കാം, എന്നാൽ മറ്റുള്ളവർക്ക് നമ്മളെ ഉപയോഗിക്കാൻ നാം നിന്നുകൊടുക്കരുത്. എത്ര ശക്തമായ പ്രൊട്ടക്ഷൻ ഉണ്ടെങ്കിലും ഓർക്കുക, നമ്മൾ കംപ്യൂട്ടറിലും മൊബൈലിലും ഒന്നും ഇതുവരെ പൂർണ്ണമായും സുരക്ഷിതർ ആയിട്ടില്ല.

അതെ, നിങ്ങൾ ഉറങ്ങുമ്പോഴും പലരും ഉറങ്ങാതെ കാത്തിരിക്കുകയാണ്.

Saturday, May 12, 2018

തണുത്ത പ്രഭാതത്തിലെ തീപൊള്ളുന്ന ഓർമ്മകൾ

മഞ്ഞ് പ്രകൃതിയെ ഗാഢമായി ആലിംഗനം ചെയ്ത ഒരു പ്രഭാതത്തിൽ മനസ്സിനെയും ശരീരത്തെയും തീക്കനലിലേക്ക് കോരിയിട്ട സംഭവമായിരുന്നു അത്.   മണലാരണ്യ വഴികളിൽ  ശൈത്യം പൊതിയുമ്പോൾ ഭീതിയുടെ ഓർമ്മപ്പെടുത്തലുകൾ സമ്മാനിക്കുന്ന മറക്കാനാകാത്ത ഒരപകടം.

കണ്മുന്നിൽനിന്നും മരണം അകന്നുമാറിപോകുന്നത് കണ്ട ആ പ്രഭാതം 2008 ജനുവരിയിൽ ആയിരുന്നു.

ഷാർജ അൽ-യാർമുക്കിൽനിന്നും ദുബായ് ജുമൈറ ഗോൾഫ് എസ്റേറ്റിലുള്ള പ്രോജക്ടിലേക്ക് യാത്രയാവാൻ അതിരാവിലെ നാലുമണിക്ക് എണീക്കും. അഞ്ചുമണിയോടെ ഫ്‌ളാറ്റിൽനിന്നും ഇറങ്ങിയാൽ മാത്രമേ ട്രാഫിക് ബ്ലോക്ക് എന്ന ഭൂതത്തിന്റെ നിഴലും ദൃംഷ്ടകളും ഏൽക്കാതെ ഷാർജ കടക്കാൻ പറ്റൂ. ഇതാണ് ശനിമുതൽ വ്യാഴം വരെയുള്ള രാവിലത്തെ ശീലം.

ജനുവരിയിലെ കുളിരിൽ പതിവുപോലെ അതിരാവിലെ എണീറ്റ് ഞാനും കസിനും ജോലിസ്ഥലത്തേക്ക് യാത്രയിലാണ്. തണുപ്പ്കാരണം ഇട്ടിരിക്കുന്ന ജാക്കറ്റിന് കനം പോരാ എന്നും, കാറിനുള്ളിൽ കൂടുതൽ ചൂട് വേണമെന്നും തോന്നിയ നിമിഷം. കസിൻ പുതുതായി വാങ്ങിയ ടയോട്ട കൊറോള കാറിൻറെ ആദ്യ യാത്രയുമാണിത്.  മുന്നിലുള്ള ഗ്ളാസ്സിൽ മഞ്ഞുകണങ്ങൾ പാടതീർത്ത് കാഴ്ചയെ വികലമാക്കുന്നതിനാൽ  വേഗത വളരെകുറച്ചാണ് വണ്ടിയോടിക്കുന്നത്.

കാർ ഷാർജ എയർപോർട്ടിന്റെ വിശാലമായ റോഡിലേക്ക് എത്തി.

"അത് നോക്കൂ.."

കസിൻ സെൻട്രൽ ഗ്ലാസ്സിലൂടെ ഞങ്ങളുടെ പുറകിൽ അതിശീഘ്രവും പാഞ്ഞുവരുന്ന ഒരു ബൈക്കിനെ ചൂണ്ടിക്കാണിച്ചപ്പോളാണ് ഞാനത് ശ്രദ്ധിച്ചത്. ഞാനൊന്ന് പുറകോട്ട് തിരിഞ്ഞു നോക്കി. ക്രമമായി നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ റോഡ് നിയമങ്ങൾ ഒന്നും തനിക്ക് ബാധകമേയല്ല എന്ന മട്ടിൽ പാഞ്ഞുവരികയാണ് ആ ബൈക്ക് യാത്രക്കാരൻ. യൂ.എ.ഇ. നിരത്തുകളിൽ അത്യാവശ്യമില്ലാതെ  ആരും റോഡിൽ ഹോണടിക്കാറില്ല. അതിനാൽ തന്നെ, അനവസരത്തിൽ ഹോണടിച്ച് ചീറിപാഞ്ഞുവരുന്ന ആ വിരുതനെ  ഞാൻ കൗതുകത്തോടെയാണ് നോക്കിയത്. സ്‌പോർട് ബൈക്കുപോലെ ഒരെണ്ണം. ഒരു ബൈക്കുകാരൻറെ എല്ലാം അലങ്കാരവും അയാളുടെ ശരീരത്തുണ്ട്. ഹെൽമറ്റ്, ജാക്കറ്റ്, കൈകളിൽ ഗ്ലൗസ്. അതിവേഗം വന്ന് ഞങ്ങളെയും ഓവർടേക് ചെയ്ത് മിന്നായം പോലെ പോകുന്ന ചെറുപ്പക്കാരനെ നോക്കി നെഞ്ചിടിപ്പോടെ നെടുവീർപ്പിട്ട് ഞാനിരുന്നു.

ഇനി എയർപോർട്ട് റോഡിൽനിന്നും വലത്തോട്ടാണ് ഞങ്ങൾക്ക് തിരിഞ്ഞ് പോകേണ്ടത്. ആ തിരിവിന് തൊട്ടുമുൻപാണ്  ബൈക്ക് യാത്രക്കാരൻ ഞങ്ങളെ ഓവർടേക്ക് ചെയ്‌ത്‌ പോയത്. തൊട്ടടുത്ത നിമിഷം കണ്മുന്നിൽ കണ്ട ഭീതിജനകമായ കാഴ്ച്ച കണ്ണുകളിലേക്ക് ഇരുട്ട് വ്യാപിപ്പിക്കാൻ പോന്നതായിരുന്നു.

ഞങ്ങളെ ഓവർടേക്ക് ചെയ്‌ത്‌ നേരെ എയർപോർട്ട് റോഡിലൂടെ പാഞ്ഞുപോയ ബൈക്ക് യാത്രക്കാരൻ പെട്ടെന്ന് മനസ്സ് മാറിയപോലെ ഞങ്ങൾക്ക് പോകേണ്ട വലതുവശത്തേക്ക് ബൈക്ക് വെട്ടിച്ച് ഗതിതിരിച്ചു. മഞ്ഞുവീണ വഴിയിൽ ഒരുനിമിഷം നിയന്ത്രണം വിട്ട് യാത്രക്കാരനും  ബൈക്കും മുന്നോട്ട് തെറിച്ചുവീണു. തൊട്ടുമുന്നിൽ പാതയോരത്ത് സ്ഥാപിച്ചിരുന്ന ട്രാഫിക് സൈൻബോർഡിന്റെ തൂണിൽ തട്ടിയാണ് ബൈക്ക് ശക്തമായി തെറിച്ചുപോയത്.

പിന്നീട് കണ്ടത് സർക്കസിലെ സൈക്കിൾ അഭ്യാസികൾ ചെയ്യുന്നപോലെ ഒരു ദൃശ്യമാണ്. അന്തരീക്ഷത്തിലേക്ക് തൂണിൽ തട്ടി നിയന്ത്രണം വിട്ട് തെറിച്ച് പോകുന്ന ബൈക്ക്. ബൈക്കിൽ നിന്നും എതിർവശത്തേക്ക് തെറിച്ച് വീഴുന്ന യാത്രക്കാരൻ.  അതിശീഘ്രം വാഹനങ്ങൾ പായുന്ന എയർപോർട്ട് റോഡിൽ ആ വീഴ്ച്ച വീണിരുന്നെങ്കിൽ  ബൈക്കും യാത്രക്കാരനും കണ്ണടച്ച് തുറക്കുംമുമ്പ്  നാമാവശേഷമായിത്തീർന്നേനെ എന്ന് പേടിയോടെ ഓർത്താണ് ഞാൻ ആ കാഴ്‌ച കണ്ടത്. റോഡരികിലുള്ള ചെറുപുൽത്തകിടിയിലേക്കാണ് ബൈക്കും യാത്രക്കാരനും ഇടിച്ച് തെറിച്ച് വീണത്.

ഒരൊറ്റ നിമിഷം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്. സ്പീഡിൽ ഓവർടേക്ക് ചെയ്‌ത്‌  പോകുന്ന ബൈക്ക്. പെട്ടെന്ന് ഗതിതിരിച്ച് വലതുവശത്തേക്ക്  തിരിയുന്നു,  നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുന്നു,  വേഗതയുടെ ശക്തി കാരണം യാത്രക്കാരനും ബൈക്കും വിവിധ ദിശകളിലേക്ക്  തെറിച്ച് വീഴുന്നു.  സിനിമകളിൽ മാത്രം കണ്ടിട്ടുള്ള പോലെ ഒരു ദൃശ്യം.

ഞങ്ങൾ പെട്ടെന്ന്  വലതുവശത്ത് കാർ തിരിച്ച്  ഒതുക്കിനിർത്തി തമ്മിൽ തമ്മിൽ  നോക്കി. പിന്നെ വേഗം ചാടിയിറങ്ങി ബൈക്കുയാത്രക്കാരൻ വീണിടത്തേക്ക് ഓടിച്ചെന്നു.  ഞങ്ങളുടെ പിന്നാലെ വന്ന ഒന്ന് രണ്ട് വണ്ടികളും അവിടെ നിർത്തി അവരും പുറത്തേക്കിറങ്ങി വന്നു. ചിലർ വണ്ടിയുടെ വേഗത കുറച്ച് പുറത്തേക്ക് നോക്കിയശേഷം യാത്ര തുടർന്നു. ചിലർ ഒന്നുമറിയാത്തപോലെ വന്ന വേഗത്തിൽതന്നെ പോവുകയും ചെയ്‌തു.

റോഡിൻറെ ഓരത്തുള്ള ചെറുപുൽത്തകിടിയിലേക്ക്  ഓടിച്ചെന്ന ഞങ്ങൾ കണ്ടത് നടുക്കുന്നതും വേദന ജനിപ്പിക്കുന്നതുമായ കാഴ്ച്ചയാണ്. ട്രാഫിക് സൈൻബോർഡിൽ ഇടിച്ച് മുൻവശം തകർന്ന ബൈക്ക്.  കൈകാലുകൾ ഇട്ടടിച്ച് ജീവനുവേണ്ടി പോരാടുന്നപോലെ ബൈക്ക് യാത്രക്കാരൻ. ഞങ്ങൾ അടുത്ത് ചെന്നപ്പോളേക്കും അയാളുടെ ബോധം പകുതിപോയിരുന്നു. തലയിൽനിന്നും ഇടിയുടെയും വീഴ്ച്ചയുടെയും ആഖാതത്തിൽ ഹെൽമറ്റ് തെറിച്ച് പോയി. കഴുത്തിലും കയ്യിലും ചോരപടരാൻ തുടങ്ങുന്നു!  അയാൾ ഞരങ്ങുകയും ഞങ്ങളോട് എന്തോ പറയാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

ഒച്ചയുണ്ടാക്കി ഹോണടിച്ച് കുതിച്ചുപാഞ്ഞുവന്ന ബൈക്ക് യാത്രക്കാരനായിരുന്നില്ല  അപ്പോൾ അയാൾ. ജീവനുവേണ്ടി യാചിക്കുന്ന ഒരു മനുഷ്യൻ മാത്രം!

കഴുത്ത് ചലിപ്പിക്കാനും, കൈകൾ പൊക്കുവാനും അയാൾ പാടുപെടുകയാണ്. കസിൻ ഉടനെ പൊലീസിലേക്ക് ഫോൺവിളിച്ചു. പോലീസ് ലൊക്കേഷൻ ചോദിച്ചു. ഉടനെ എത്തും എന്ന് ഉറപ്പും നൽകി.

ഓടിക്കൂടിയവർ എല്ലാവരും അയാളുടെ ചുറ്റും കൂടിനിൽക്കുകയാണ്.  എന്നാൽ ആരും അയാളെ തൊടാൻ ധൈര്യപ്പെടുന്നില്ല. എന്തുചെയ്യണം എന്നറിയാതെ എല്ലാവരും അന്തിച്ച് നിൽക്കുകയാണ്.

മിനിട്ടുകൾക്കകം പോലീസും അവരുടെ കൂടെ ആംബുലൻസും പാഞ്ഞുവരുന്ന ശബ്ദം  കേട്ട്  ഞങ്ങൾ മുന്നോട്ട് നോക്കി.  എയർപോർട്ട് റോഡിലൂടെ നിമിഷനേരംകൊണ്ട്  പോലീസും ആംബുലൻസും ഞങ്ങളുടെ അടുത്തെത്തി.

വന്നപാടെ രണ്ടുപേർ ആംബുലൻസിൽ നിന്നും ചാടിയിറങ്ങി. വീണുകിടക്കുന്ന യാത്രക്കാരന്റെ അടുത്തേക്കവർ സ്രെക്ച്ചറുമായി ഓടുകയായിരുന്നു. അതിൽ ഒരാൾ പകുതി അബോധാവസ്ഥയിൽ കിടക്കുന്ന ബൈക്കുകാരനെ പരിശോധിച്ചു.  കൈ കാലുകൾ നേരെ വയ്ക്കാൻ ശ്രമിച്ചു. കയ്യിൽ പിടിച്ചപ്പോൾ അയാൾ ഉറക്കെയുറക്കെ  നിലവിളിക്കാൻ തുടങ്ങി. ട്രാഫിക് സൈൻബോർഡിൽ ശക്തമായി ഇടിച്ച് അയാളുടെ വലതുകൈ ഒടിഞ്ഞു തകർന്നുകിടക്കുകയാണെന്ന് എനിക്ക് തോന്നി. വാടിയ തണ്ടുപോലെ കിടക്കുന്ന കൈ നിമിഷനേരം കൊണ്ട് നീരുവന്ന് വീർത്തിരുന്നു.  പകുതി അബോധാവസ്ഥയിലും അയാൾ അനുഭവിക്കുന്ന കഠിനവേദന  നിലവിളിയായി പുറത്തുവന്നുകൊണ്ടേയിരുന്നു.

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു.  പ്രാഥമിക പരിശോധന കഴിഞ്ഞ് ആംബുലൻസുകാർ പോലീസുമായി സംസാരിച്ചശേഷം സ്ട്രെക്ച്ചറിൽ ബൈക്കയാത്രക്കാരനെ കിടത്തി, ആംബുലൻസിൽ കയറ്റി അതിവേഗം പാഞ്ഞുപോയി.

പോലീസുകാരും  പോകാൻ തയാറെടുത്ത് ഞങ്ങളുടെ അടുത്തേക്ക് വന്നു. ഫോൺ വിളിച്ച് വിവരം പറഞ്ഞതിന്  തോളിൽ തട്ടി അഭിനന്ദിക്കുകയും ഹസ്തദാനം നടത്തി "താങ്ക്‌സ്" പറഞ്ഞശേഷം തിരിച്ച് പോയി.

വേദനയാൽ പുളയുന്ന ആ ബൈക്കുയാത്രക്കാരനെ കയറ്റിപ്പോയ ആംബുലൻസ് നോക്കിനോക്കി ഞങ്ങൾ അൽപനേരം നിന്നു. അപ്പോളും പോലീസ് ഒരു വശത്തേക്ക് നീക്കിയിട്ട മുൻവശം തകർന്ന ആ ബൈക്ക് ഒരപശകുനം പോലെ അവിടെ കിടപ്പുണ്ടായിരുന്നു. ഞാൻ വെറുമൊരു യന്ത്രം. എന്നെ നിയന്ത്രിക്കുന്നത് ഞാനല്ല പിന്നെയോ എന്നെ ഓടിക്കുന്നവൻ മാത്രമാണ് എന്ന് ആ ഇരുചക്രവാഹനം ഉറക്കെയുറക്കെ വിളിച്ചുപറയുന്നപോലെ എനിക്കപ്പോൾ തോന്നി.

അവിടെ അങ്ങനെ നിൽക്കുമ്പോൾ ശരീരത്തേക്ക് അരിച്ചിറങ്ങുന്ന തണുപ്പ് ഞങ്ങൾ അറിഞ്ഞില്ല. ജലം സ്പ്രേ ചെയ്യുന്നതുപോലെ മഞ്ഞുകണങ്ങൾ മുഖത്തും കരങ്ങളിലും വന്നുവീഴുന്നത് മനസ്സിലായതുമില്ല.  ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പും തീക്കനൽ മനസ്സിൻറെ നെരിപ്പോടിലേക്ക് കോരിയിട്ടതും ശൈത്യം പാടെ എന്നിൽനിന്നും അകറ്റിനിർത്തി.

കൂടിനിന്നവർ എല്ലാം പിരിഞ്ഞുപോയിരിക്കുന്നു. ഞങ്ങളും തിരികെ നടന്നു.

എഞ്ചിൻ ജീവൻ വച്ച് ആക്സിലറേറ്ററിൻറെ ആജ്ഞക്കനുസരിച്ച് ഞങ്ങളുടെ ടയോട്ട കൊറോള മുന്നോട്ട് ദുബായ് ലക്ഷ്യമാക്കി നീങ്ങുമ്പോൾ  ഒരിക്കലും മാഞ്ഞുപോകാത്ത വേദനയുടെയും ഭീതിയുടെയും ഓർമ്മചിത്രങ്ങൾ മനസ്സിൻറെ നെടുനീളൻ ഭിത്തിയിൽ തൂക്കപ്പെടുകയായിരുന്നു. ആ ചിത്രങ്ങൾ പറയുന്നത് പരിസരവും, നിയമങ്ങളും കാറ്റിൽപറത്തി തൽക്കാല സന്തോഷത്തിനോ, മറ്റുള്ളവരെ തോൽപിച്ചു എന്ന സംതൃപ്‌തിക്കോ വേണ്ടി പായുന്നവരുടെ വിധിയാണ്.  മറ്റുള്ളവരുടെ മുന്നിൽ കേമനാവാൻ ധൃതിപിടിച്ചോടുന്നവർ അറിയുന്നില്ല തൻറെ വീടിൻറെ നാലുചുമരുകൾക്കുള്ളിൽ  കുറെ മനസ്സുകളും ശരീരങ്ങളും അവനെ കാത്തിരിക്കുന്നു എന്ന സത്യം.

മുന്നിൽ കണ്ടത് സത്യം. ഒപ്പം ആപത്തിൻറെ സൈറൺ മുഴങ്ങുമ്പോൾ അടിയന്തിരമായി സഹായഹസ്‌തവുമായി ഓടിയെത്തുന്ന അധികൃതരുടെ കരുതൽ. അവർ ഒരപകടത്തെ കൈകാര്യം ചെയുന്ന രീതി എത്ര ലളിതമാണ്. അവർക്ക് പ്രധാനം ആപത്തിൽ പെട്ടുകിടക്കുന്നവരാണ്. കൂടുതൽ ചോദ്യമില്ല, ഉത്തരവും വേണ്ട. ആ സംഭവത്തിനുശേഷം ഒരു തവണ മാത്രം ഫോണിൽ വിളിച്ച് പോലീസ്  വിവരങ്ങൾ ചോദിച്ചു,  അത്രമാത്രം. വിളിക്കുമ്പോൾ ഒന്നല്ല ഒത്തിരിവട്ടം ഈ ആപത്ത് വിളിച്ചറിയിച്ചതിന് നന്ദിയും അറിയിച്ചു.

മറക്കാനാകാത്ത ഒരുപാട് ഓർമ്മപ്പെടുത്തലുകൾ ആണിത്.  നാം നിയന്ത്രിക്കുന്ന കേവലം ഒരു യന്ത്രം നമ്മുടെ ജീവിതം നിയന്ത്രിക്കുകയോ ആപത്തിൽപെടുത്തുകയോ ചെയ്യാൻ നാം അനുവദിച്ചുകൂടാ എന്ന ഓർമ്മപ്പെടുത്തലുകൾ. 

Saturday, April 21, 2018

രണ്ട് മുടിവെട്ടുകടകൾ

"എവിടെ പോകുവാടാ?"

"ചന്തയിൽ"

"എന്തിന്?

"ചുമ്മാ...."

"ചുമ്മാ ചന്തേൽ പോകാൻ നിനക്കെന്താ വട്ടുണ്ടോ ?"

അതിനുത്തരം നിശബ്ദത മാത്രം. ആ നിശബ്ദതയെ കൂട്ടുപിടിച്ച് ഞാനും എന്നെക്കാൾ രണ്ടുവയസ്സ് ഇളപ്പമുള്ള അനിയനും മുന്നോട്ടു നടക്കും. ലക്ഷ്യം കുടലിൽ പുതുതായി തുടങ്ങിയ അണ്ണാച്ചിയുടെ ബാർബർ ഷോപ്പാണ്.

ശ്രീദേവി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി, കാവ്, കുരങ്ങയം ജങ്ഷൻ (ഇന്ന് സ്റ്റേഡിയം ജങ്ഷൻ) ഒക്കെ കടന്ന് മുന്നോട്ടുപോയാൽ തടിമില്ലിന് അടുത്ത് പുതുതായി തുടങ്ങിയ ബാർബർ ഷോപ്പിന്റെ കാര്യം വീട്ടിൽ അപ്പൻ പറയുന്നത് കേട്ടപ്പോൾ മുതൽ ഒരു വലിയ ആഗ്രഹം മനസ്സിൽ കയറി പറ്റിപ്പിടിച്ചതാണ്. അവിടെപ്പോയി തലമുടി വെട്ടണം.

കഴിഞ്ഞമാസം വരെ തലമുടി വെട്ടിയിരുന്നത് ഭാസ്കരൻ ചേട്ടന്റെ കടയിലാണ്. കാവും ബാലൻപിള്ളയുടെ കടയും കഴിഞ്ഞാൽ വലതുവശത്ത് കാണുന്ന ഒരു ഏറുമാടക്കട. മുഴുവൻ തടികൊണ്ട് നിർമിച്ച, മേൽക്കൂര ഓടുപാകിയ, വലിയ നാല് തടികാലുകളുടെ ബലത്തിൽ തറയിൽ ഉറച്ചുനിൽക്കുന്ന ഭാസ്കരൻ ചേട്ടൻറെ കടയാണ്  വർഷങ്ങളായി ഞങ്ങളുടെ ഒക്കെ തലയുടെ സൗന്ദര്യത്തിന്റെ കാവൽക്കാരൻ. അതിൻറെ അധികാരം ചേട്ടന് ഞങ്ങളോട് ഉണ്ടുതാനും. ആ അധികാരമാണ്  നടന്നുപോകുന്ന എന്നോടും അനിയനോടും മുകളിൽ ചോദിച്ച ചോദ്യം ചോദിയ്ക്കാൻ കാരണവും.

അക്കാലത്ത് അതങ്ങനെ തന്നെയാണ്. കടക്കാരൻ വെറും കച്ചവടക്കാരൻ  മാത്രമല്ല. നമ്മുടെ വീട്ടിലെ കാര്യങ്ങൾ അറിയുന്ന ഒരംഗം പോലെയാണ്.  അവർ തന്നെയാണ് നമ്മുടെ കസ്റ്റമർ കെയറും. അപ്പൻറെ കൂട്ടുകാരനാണ് ഭാസ്കരൻ ചേട്ടൻ. വീട്ടിൽ പറയാതെ ഇറങ്ങി എവിടേലും പോകുവാണോ എന്നാണ് ഞങ്ങളോട് ചേട്ടൻ ചോദ്യം ചോദിച്ചതിന്റെ ഉദ്ദേശം. പക്ഷേ  ഉത്തരം ഞാൻ പറഞ്ഞത്  കള്ളമായിരുന്നു. പച്ചക്കള്ളം. പാവത്തിന്റെ ഒരു കസ്റ്റമർ  പുതിയ മുരുകവിലാസം  കടയിലേക്ക് പോകുന്നത് പറയാനുള്ള ധൈര്യം ഇല്ലാത്തതിന്റെ കള്ളം പറച്ചിൽ.

ഓർമ വച്ച നാൾമുതൽ എന്റെയും അനിയന്റെയും എന്നല്ല അയൽപക്കത്തുള്ള എല്ലാ കുട്ടികളുടെയും തലമുടി വെട്ടാനുള്ള അധികാരം ഭാസ്കരൻ ചേട്ടന്റെ നാലുകാലിൽ ഉറപ്പിച്ചു നിർത്തിയ മടക്കടയുടെ അവകാശമാണ്. എല്ലാ മാസവും തലമുടി വളർന്ന് വരികയും  അപ്പൻറെ കീശ കനംവയ്ക്കുകയും ചെയ്യുമ്പോൾ ഒരുവട്ടം അവിടേക്ക് പോകും. ആദ്യമൊക്കെ അപ്പൻറെ കൂടെയായിരുന്നു പോക്ക്.  അപ്പോൾ ഞങ്ങൾ മൂന്ന് കസ്റ്റമർ ആണ്. ആദ്യം അപ്പൻറെ തലമുടി വെട്ടി, ഷേവ് ഒക്കെ ചെയ്ത്  അപ്പനെ  കൂടലിലെ  ഏറ്റവും വലിയ സുന്ദരനാക്കും. പിന്നെ എന്റെയും അനിയന്റെയും ഊഴം.

ഞങ്ങൾ  ഊഴം കാത്ത് കാത്ത് ഇങ്ങനെ ഇരിക്കുമ്പോൾ കടയിൽ നിരത്തിവച്ചിരിക്കുന്ന കത്രിക, ഷേവ് ചെയ്യാനുള്ള സോപ്പ്, അത് പതപ്പിക്കാനുള്ള ബ്രഷ്, കുട്ടിക്യൂറായുടെ പുട്ടുകുറ്റി പോലുള്ള ഓറഞ്ചും വെള്ളയും കലർന്ന ടാൽക്കം പൗഡർ ടിൻ, ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മുഖം നോക്കുന്ന കണ്ണാടി, പച്ചയും, മഞ്ഞയും, ചുവപ്പും നിറത്തിലുള്ള നീളത്തിലും വട്ടത്തിലും ഉള്ള ചീപ്പുകൾ, ടോപാസിന്റെ ബ്ലേഡുകൾ പിന്നെ ഭിത്തിയിൽ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന ബോംബെ ഡയിങ്, വിമൽ ഇവയുടെ സാരി ചുറ്റി ചരിഞ്ഞ്  വശീകരിക്കുന്ന നോട്ടം നോക്കി നിൽക്കുന്ന സൗത്ത് ഇന്ത്യൻ നടിമാരുടെ വലിയ കലണ്ടറുകൾ.  ഇതൊക്കെ മാസത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സൗഭാഗ്യങ്ങൾ ആയിരുന്നു.

മുടിവെട്ട് ഒരു പ്രേത്യേക താളത്തിലാണ്. കത്രികയും ചീപ്പും തമ്മിൽ നിർമ്മിക്കുന്ന താളം. ആ താളലയത്തിയിൽ  മുടി  നമ്മെ പുതച്ചിരിക്കുന്ന  വെള്ളത്തുണിയിലും ബാക്കി തറയിലും  മുറിഞ്ഞ് ചിന്നിച്ചിതറി വീണ് അനാഥമാക്കപ്പെടും. അതുവരെ നമ്മുടെ ചൂടും ചൂരും ഏറ്റ് വളർന്ന കാച്ചെണ്ണയാൽ ഒതുക്കപ്പെട്ട് കുരുവികൂടും, കിളിക്കൂടും ഒക്കെ തലയിൽ നിർമിച്ച് വിലസിയിരുന്ന മനോഹരമെന്ന് നമ്മൾ കരുതിയിരുന്ന തലമുടി ആർക്കും വേണ്ടാതെ ചവിട്ടി അരയ്ക്കപെട്ടശേച്ചം ഭാസ്കരൻ ചേട്ടൻറെ കടയുടെ മൂലയ്ക്ക്  കീറചാക്കിനകത്തേക്ക് വലിച്ചെറിയപ്പെടും. ജീവിതത്തിലെ വലിയ ഒരു പാഠമാണ് ആ കടയിലെ മുറിഞ്ഞുവീഴുന്ന മുടികളിൽ നിന്ന്  പഠിക്കാനുള്ളത്.

ഞങ്ങളുടെ മുടിവെട്ടാൻ തുടങ്ങുമ്പോൾ അപ്പൻ പറയും

"പാക്കരാ... പറ്റെ വെട്ടിക്കോ... അല്ലേൽ രണ്ടു ദിവസം കഴിയുമ്പോൾ പിള്ളേർക്ക് കാടുപിടിച്ച് പനിയും ദണ്ണവും വന്ന്  കിടക്കും.."

ഭാസ്കരൻ ചേട്ടൻ ഒന്ന് മൂളും. അപ്പൻ പറയാതെ തന്നെ ഞങ്ങളുടെ ഹെയർ സ്റ്റൈൽ ആൾക്ക് അറിയാം. ഞങ്ങളുടെ എന്നല്ല ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും ഒരേ ഹെയർ സ്റ്റൈൽ ആയിരുന്നു എന്നതായിരുന്നു സത്യം. നേവി കട്ടുപോലെ ഒരു സംഭവം.

അങ്ങനെ സുന്ദരിമാരുടെ കലണ്ടറും, മുന്നിൽ നിരത്തി വച്ചിരിക്കുന്ന കൗതുക വസ്തുക്കളും നോക്കിയിരുന്നിരുന്ന് ചിലപ്പോൾ നമ്മൾ അങ്ങുറങ്ങിപ്പോകും. അപ്പോൾ കത്രികതാളം ഒന്ന് നിലയ്ക്കും പിന്നെ ചേട്ടൻ വായകൊണ്ട് താളം ഇടും.

"എന്താടാ... ഇരുന്ന് തൂക്കികെട്ടുന്നേ...?"

അതുകേട്ട് ഞാൻ ഞെട്ടിയുണരും. ചേട്ടൻ പണി തുടരുകയും ചെയ്യും.

അങ്ങനെ ആ കടയിലെ കറങ്ങുന്ന കസേരയിൽ കുട്ടികൾക്കായി ചെറിയ ഒരു പലക കസേരയുടെ കൈപിടിയുടെ മേൽ ഫിറ്റ് ചെയ്ത്  ഞങ്ങൾ രാജസിംഹാസനത്തിലെന്നപോലെ മൂടിപ്പുതച്ച് ചാരി അങ്ങനിരിക്കുമ്പോൾ മുടിവെട്ട് എന്ന കർമ്മം പൂർത്തിയാകും.

മുട്ടയിൽ നിന്നും പുറത്തു ചാടിയ സുന്ദര കോഴികുഞ്ഞുങ്ങൾ പോലെ ഞങ്ങൾ മുടിവെട്ട് കഴിഞ്ഞ് കറങ്ങുന്ന കസേരയിൽ നിന്ന് ഇറങ്ങുമ്പോൾ എന്തോ മൊത്തത്തിൽ ഒരു പുതുമയാണ്.  ചെവിക്ക് പുറകിലും കൃതാവിന്റെ ഭാഗത്തും അപ്പോൾ  ഒരു നീറ്റൽ അനുഭവപ്പെടും. അതിനെ മൂടിക്കിടക്കുന്ന  കുട്ടിക്യൂറാ പൗഡറിന്റെ മണം അവിടെങ്ങും പരത്തി അപ്പനെക്കാൾ വലിയ സുന്ദരന്മാരായി ഞങ്ങൾ  പുറത്തിറങ്ങി നെഞ്ചുംവിരിച്ച് നടക്കും.

ഇനി ഒന്ന് ചിണുങ്ങിയാൽ ചിലപ്പോൾ വാസുദേവന്റെ കടയിലെ കണ്ണാടി അലമാരയിൽ ഇരുന്ന് കൊതിപ്പിക്കുന്ന ബോണ്ടായോ പരിപ്പുവടയോ കിട്ടിയേക്കാം. അതും പൊതിഞ്ഞുകെട്ടി യുദ്ധം ജയിച്ചവരുന്ന സന്തോഷത്തോടെ ഞാനും അനിയനും അപ്പൻറെകൂടെ വീട്ടിലേക്ക് തിരികെ നടക്കും.

വൃത്തിയായി വേഷം ചെയ്ത്, മുടിയൊക്കെ നന്നായി വെട്ടി സ്വയം ബ്രാൻഡ് അംബാസിഡറെപ്പോലെ ആയിരുന്നു ഭാസ്കരൻ ചേട്ടൻ.  കടയ്ക്ക് പേരില്ല.  ഭാസ്‌കരന്റെ കട-അതായിരുന്നു ആകെയുള്ള പേര്.

സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അപ്പൻറെ തുണയില്ലാതെ ഞങ്ങൾ മുടിവെട്ടാൻ ഒറ്റയ്ക്ക് പോയിത്തുടങ്ങി. കടയിൽ ഊഴം നോക്കിയിരിക്കുമ്പോൾ  എന്തെങ്കിലും കുസൃതി കാണിച്ചാൽ നല്ല ഒന്നാന്തരം ചെവിക്ക് പിടി ഭാസ്കരൻ ചേട്ടൻറെ കയ്യിൽനിന്നും ഉറപ്പാണ്. കുട്ടികളുടെ മേൽ നാട്ടുകാർക്ക് ഉള്ള കരുതലിന്റെയും ഉത്തരവാദിത്വത്തിന്റെയും ഭാഗമായിരുന്നു ഈ വഴക്ക് പറച്ചിലും, ചെവിക്ക് പിടുത്തവും വെരുട്ടിവിടലും ഒക്കെ.  ഇന്ന്, അണുകുടുംബങ്ങളായി നമ്മളുടെ കുട്ടികളൊക്കെ നാലുചുമരുകൾക്കുള്ളിൽ പൂട്ടപ്പെടുന്നതിന്   അപവാദമായിരുന്ന കാലം.

അങ്ങനെയിരിക്കെയാണ് വീട്ടിൽ ഒരു സംഭാഷണം ഞങ്ങൾ കേട്ടത്. കൂടലിൽ  തടിമില്ലിനടുത്ത് ആധുനിക സൗകര്യങ്ങളോടെ പുതിയ ഒരു മുടിവെട്ടുകട തുടങ്ങിയിരിക്കുന്നത്രെ!  അത് കേട്ടപ്പോൾ മുതൽ  അവിടെ ഒന്ന് പോയി തല അലങ്കരിക്കണം എന്ന പൂതി  അലട്ടാൻ തുടങ്ങി. ഒരുവിധത്തിൽ അത് അപ്പനോട് പറഞ്ഞ് സമ്മതിപ്പിച്ചു. അങ്ങനെ ഞാനും അനിയനും കൂടി പുതിയ കടയിലേക്ക് 'ഭാസ്കരൻ ചേട്ടൻ കാണരുതേ' എന്ന് പ്രാർത്ഥിച്ച് നടക്കുമ്പോൾ ആണ് നക്ഷത്രം പോലെ അദ്ദേഹം കടയുടെ പുറത്തേക്ക് വന്നതും ഞങ്ങളോട് 'എവിടെപോകുവാ' എന്ന് ചോദിച്ചതും ഞാൻ കള്ളം പറഞ്ഞ് തടിതപ്പിയതും.

ഞങ്ങളെ നോക്കി ഭാസ്കരൻ ചേട്ടൻ കുറേനേരം നിന്നു. മുടിവെട്ടാൻ സമയം ആയിട്ടുണ്ട്. പള്ളിയിൽ പോകാനോ, ശിവൻ ചേട്ടന്റെ കടയിലോ വട്ടുവേലി ബേബിച്ചായന്റെ കടയിലോ പോകാൻ മാത്രമേ  ഇതുപോലെ വല്ലപ്പോളും   ഞങ്ങൾ പുറത്ത്  പോകാറുള്ളൂ. ഞങ്ങളെ നോക്കിയുള്ള ആ നിൽപ്പ് കണ്ടപ്പോൾ പറഞ്ഞ കള്ളം ആൾക്ക് മനസ്സിലായിക്കാണും എന്ന പേടി മനസ്സിൽ തിരയടിച്ച്കയറി.

'മുരുകവിലാസം ബാർബർ ഷോപ്പ്'

ചുവന്ന അക്ഷരത്തിലുള്ള ആ എഴുത്ത് വായിച്ച് അകത്തേക്ക് ഞങ്ങൾ കയറി. അകത്ത് ഭാസ്‌കരൻ ചേട്ടൻറെ പുതിയ ബിസിനസ്സ് എതിരാളി  അണ്ണാച്ചി പണിത്തിരക്കിലാണ്.  ഞങ്ങൾ ബഞ്ചിൽ ഇരുന്നു. ഇവിടെ എന്തോ പ്രത്യക ഗന്ധം. കുട്ടിക്യൂറാ മാത്രമല്ല ലിറിൽ, എക്സോട്ടിക്ക അങ്ങനെ പുതിയ പുതിയ  ടാൽക്കം പൗഡറുകൾ.  സുബ്രഹ്മണ്യന്റെയും മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും ഒക്കെ തമിഴ് കലണ്ടറുകൾ ഭിത്തിയിൽ അലങ്കരിക്കുന്നു.  ചെറിയ ഒരു മേശയിൽ കളർ ചിത്രങ്ങൾ ഉള്ള തമിഴ്  മാസികകൾ .... എന്നുവേണ്ട കെട്ടിലും മട്ടിലും എല്ലാം പുതുമ.

അണ്ണാച്ചിയുടെ രൂപം സിനിമ നടൻ പൂജപ്പൂര രവിയും പറവൂർ ഭരതനും സമ്മേളിച്ചപോലെ.  അടുത്തുവരുമ്പോൾ ഒരു പ്രത്യക സുഗന്ധം. സംസാരം അധികം ഇല്ല. കൂടുതൽ പ്രവർത്തനം മാത്രം. ചീപ്പ് കത്രിക ഉണ്ടാക്കുന്ന താളലയം വേറെ ഏതോ രാഗം പോലെ തോന്നിച്ചു.

എടുത്തുപറയേണ്ട ഒരു സാധനം മുടി വെട്ടുന്ന ഒരു സ്റ്റീൽ മെഷീൻ ആയിരുന്നു. കത്രികപോലെ പിടിച്ച് ചെവിപ്പുറകിലും പുറകുവശത്തും അമർത്തി അതങ്ങനെ ഓടിക്കും. അതായത് ഇന്നത്തെ നമ്മുടെ ട്രിമ്മറിൻറെ ഒരു പ്രോട്ടോ ടൈപ്പ് എന്ന് പറയാം. അത് തലയ്ക്ക് പുറകിൽ പിടിക്കുമ്പോൾ എനിക്ക് തണുപ്പും ഇക്കിളിയും തോന്നി. രോമകൂപങ്ങൾ എഴുനേറ്റ്  ഒരു പ്രത്യേക അനുഭവം.  'കിഡുക്ക്'  'കിഡുക്ക്' ശബ്ദം മുഴക്കി അത് തലയുടെ അതിർവരമ്പുകൾ എല്ലാം കയറി നിരങ്ങും.  ആദ്യം പ്രത്യേക സുഖം ഒക്കെ തോന്നിയെങ്കിലും ഇടയ്ക്കിടെ തലമുടി അതിനകത്ത് കുരുങ്ങുമ്പോൾ ജീവൻ പോകുന്ന വേദനയായിരിക്കും. അപ്പോൾ ഭാസ്‌കരൻ ചേട്ടന്റെ ശാപം പോലെ 'കിഡുക്ക്' 'കിഡുക്ക്' ശബ്ദം മുഴങ്ങി നിൽക്കും.

വേറൊരു പുതുമയായിരുന്നു മെഴുകുപോലെ ചെറിയൊരു പാറക്കഷണത്തിന്റെ രൂപത്തിൽ മുടിവെട്ടൊക്കെ കഴിയുമ്പോൾ ബ്ലേഡിന്റെ മുറിവുകളെ ഉണക്കാൻ തേക്കുന്ന ഒരു സാധനം. ഒരു രത്‌നമോ വജ്രമോ പോലെ ആ അത്ഭുത വസ്തുവിനെ  ഞങ്ങൾ നോക്കി. അതിന്റെ തിളക്കം ഞങ്ങളെ ആകർഷിച്ചു.

ആദ്യമൊക്കെ ആ ട്രിമ്മർ മെഷീൻ ഇഷ്ടമായിരുന്നെങ്കിലും ഇടയ്ക്കിടെ തലമുടി ഉടക്കി അതിൻറെ വേദന ഓർക്കുമ്പോൾ റോയൽ ആശുപത്രിയിലെ നേഴ്സിന്റെ ഇൻജെക്ഷൻ പോലെ പേടിപ്പെടുത്തുന്ന ഓർമ്മപോലെയായി അത് മാറി.

അണ്ണാച്ചിയുടെ ഗുണം എന്തെന്നാൽ; മുടിവെട്ടുമ്പോൾ ഉറങ്ങിപ്പോയാലും, അശ്രദ്ധമായിരുന്നാലും ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുകയോ അല്ലെങ്കിൽ ചരിഞ്ഞ തല നേരെപിടിച്ച്  വയ്ക്കുകയോ ചെയ്ത് പണി തുടരും എന്നതാണ്. ഭാസ്കരൻ ചേട്ടനെപോലെ വഴക്കുപറച്ചിൽ ഇല്ല. എന്നാൽ ഭാസ്‌കരൻ ചേട്ടൻറെ വഴക്ക് പറച്ചിലും അധികാരവും സ്വന്തം നാട്ടിലെ കുട്ടികളോടുള്ള സ്നേഹത്തിന്റെ പങ്കിനെപ്പോലെയായിരുന്നു എന്ന് കാലം ഏറെ കഴിഞ്ഞാണ് മനസ്സിലായത്.

മുരുകവിലാസം അണ്ണാച്ചി പതുക്കെ തൻറെ ബിസിനസ്സ്  പകുത്ത്കൊണ്ടുപോകുന്നത് ഭാസ്കരൻ ചേട്ടൻ അറിഞ്ഞു. എനിക്ക് പാവം തോന്നി. അപ്പോൾ അതിന് അപ്പൻ ഒരു ബുദ്ധി പറഞ്ഞുതന്നു. രണ്ടു കടയിലും മാറിമാറി മുടിവെട്ടുക. അങ്ങനെ പുതുമയുടെ മണവും പഴമയുടെ കുളിരും മാറി മാറി ഞങ്ങൾ അനുഭവിച്ചു. പിന്നീട് ഹൈസ്‌കൂൾ കടക്കുംവരെ ഇത് തുടർന്നുകൊണ്ടേയിരുന്നു.

കാലംഅടർന്നുവീണുകൊണ്ടിരുന്നപ്പോൾ ഒരിക്കൽ ഭാസ്ക്കരൻ ചേട്ടൻറെ കട അടഞ്ഞു. ശരീര സുഖം ഇല്ലാത്തതിനാൽ ചേട്ടൻ മുടിവെട്ട് ഒക്കെ നിർത്തി എന്ന് ആരോ പറഞ്ഞു. ദൃഷ്ടിയിൽ നിന്ന് മാഞ്ഞുപോയെങ്കിലും മനസ്സിൻറെ കോണിലെ ദർപ്പണത്തിൽ ആ കടയ്ക്കുള്ളിൽ വലിയ കണ്ണാടിയിൽ എന്നപോലെ ആ മുഖം ഇന്നും തെളിഞ്ഞങ്ങനെ നിൽക്കുന്നുണ്ട്.

മുരുകവിലാസം കട എന്നാണ് പൂട്ടിപ്പോയത് എന്നറിയില്ല. ഉത്സവം കഴിഞ്ഞ പറമ്പുപോലെയോ, അരങ്ങൊഴിഞ്ഞ നായകനെപ്പോലെയോ അതും ഒരിക്കൽ അപ്രത്യക്ഷമായി.  അണ്ണാച്ചിക്ക് സുഖമില്ലാത്തതോ, തിരികെ തമിഴ് നാട്ടിലേക്ക് പോയതോ ആകാം. കുറേക്കാലം ആ കടയും അടഞ്ഞുകിടന്നു. അണ്ണാച്ചി എന്നല്ലാതെ ആ മനുഷ്യൻറെ പേരോ ഊരോ ഞങ്ങൾ ചോദിക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഒരു പാപഭാരം പോലെ അത് മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു.

പിൽക്കാലത്ത് ഡൈയും, മുടി ചുരുട്ടുകളും നീട്ടുകയും ഒക്കെ ചെയ്യുന്ന  ഹീറ്ററും, പിന്നെ ട്രിമ്മറും, ഷേവിങ് ലോഷനും, പുതിയ നിറവും ഗന്ധവും  ഏന്തിവന്ന  സൗന്ദര്യ വർദ്ധക സാമഗ്രികളുടെ തള്ളിക്കയറ്റവും ഉണ്ടായെങ്കിലും ഓർമ്മയിൽ  ഇന്നും പച്ചപിടിച്ച് നിൽക്കുന്നത് ഈ രണ്ടു കടകളാണ്.

ഇതേപോലെ കൂടൽ ജങ്ഷനിലും കടകൾ ഉണ്ടായിരുന്നെങ്കിലും അവയൊക്കെ അന്ന് ഞങ്ങളുടെ ലക്ഷ്മണ രേഖയ്ക്ക്  പുറത്തായിരുന്നു.

അങ്ങനെ, കൂടൽ ജങ്ഷൻ വരെ ഞങ്ങളെ നടത്താതെ, നേവി കട്ടുമാതിരി ഒരുപാട് മൊട്ടക്കുഞ്ഞുങ്ങളെ സൃഷ്ടിച്ച ഗ്രാമത്തിലെ ഒരുകാലത്തെ ഈ രണ്ട് 'മെൻസ് ബ്യൂട്ടി പാർലറുകളും'  കണ്ണിൽനിന്നും മനസ്സിൽനിന്നും മാഞ്ഞ് മാഞ്ഞുപോവുകയാണ്. എങ്കിലും താലോലിക്കാൻ ഒരുപിടി ഓർമ്മകൾ ആണ് അവയൊക്കെ ഇന്നും സമ്മാനിക്കുന്നത്.

പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞുനടക്കാൻ ഇത്തരം ഓർമ്മകൾ   നമ്മളിൽ വസന്തവും, പൂക്കാലവും  തീർക്കുകയാണ്.

ഇന്നും ആ മുടിവെട്ട് കടകളിലെ  മേശപ്പുറത്ത് നിരത്തിവച്ചിരിക്കുന്ന സാധനങ്ങൾ  കണ്ണിൽ തെളിഞ്ഞു നിൽക്കുന്നു.  അവയുടെയൊക്കെ സുഗന്ധം മൂക്കിനെ താലോലിക്കുന്നു.  'കിഡുക്ക്'  'കിഡുക്ക്' മെഷീൻറെ ശബ്‌ദവും, ചീപ്പും കത്രികയും  പുറപ്പെടുവിക്കുന്ന താളവും കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.