Monday, June 25, 2018

പരശുറാം എക്സ്പ്രസിലെ പാപം

ആയിരത്തിതൊള്ളായിരത്തി എൺപതുകളിലെ ഒരു മധ്യവേനൽ അവധി.

എറണാകുളത്ത് നിന്നും പെങ്ങളുടെ വീട്ടിൽപോയി, പരശുറാം എക്സ്പ്രസ് ട്രെയിനിൽ ചെങ്ങന്നൂർ സ്റ്റേഷനിലേക്ക് നടത്തിയ യാത്രയിൽ നടന്ന സംഭവമാണിത്. ജീവിതത്തിൽ ആദ്യമായി നടത്തിയ ട്രെയിൻ യാത്ര പക്ഷേ ഭീതിയുടെ ഓർമ്മശകലങ്ങൾ മാത്രമേ സമ്മാനിക്കുന്നുള്ളൂ.  കാതുകളിൽ ഇടിമിന്നൽ ശബ്‌ദമായും, കണ്ണുകളിൽ കുത്തിയാൽ അറിയാത്ത അന്ധകാരമായും ഹൃദയകോണുകളിൽ ഇന്നും കേൾക്കുന്ന പെരുമ്പറ മുഴക്കം!

ദീർഘയാത്രകൾ അധികം നടത്തിയിട്ടില്ലാത്ത കാലം. എന്നാൽ ഇത്തരമൊരു യാത്ര ഇനിയൊരിക്കലും നടത്താൻ ഇടയാകരുതേ എന്ന് മനസ്സ് പറഞ്ഞുപോയത് ഈ യാത്രയിൽതന്നെയാണ്..

ഞാനും മൂത്ത സഹോദരനും ഒന്നിച്ചാണ് ട്രെയിനിൽ ജനറൽ കമ്പാർട്ട് മെന്റിലേക്ക് കയറിയത്. ആദ്യ ട്രെയിൻ യാത്രയുടെ ത്രിൽ എന്നിൽ വന്ന് സ്ഥാനം പിടിച്ച സമയം. വീട്ടിൽ ചെന്ന് കൂട്ടുകാരോടൊക്കെ ട്രെയിൻ യാത്രാമാഹാത്മ്യം വർണ്ണിക്കുന്നത് ഓർത്ത് ഞാനിരുന്നു.

തീവണ്ടി കൂകിപ്പാഞ്ഞു പോകുമ്പോൾ സഹോദരൻ ട്രെയിനിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടുമുട്ടി. എന്നെ അവിടെ ഇരുത്തിയിട്ട്  ചേട്ടൻ അയാളുടെ അടുത്തേക്ക് നടക്കുമ്പോൾ "എങ്ങും പോകരുത് ഇവിടെ തന്നെയിരുന്നോണം, ഞാൻ ഉടനെ വരാം" എന്ന് പറഞ്ഞാണ് പോയത്.

ഞാൻ ജനാലവഴി കണ്ണുകൾക്ക് പിടിതരാതെ ഓടിയകലുന്ന പച്ചപ്പിന്റെ ദൃശ്യചാരുതയിലേക്ക് നോക്കിയിരുന്നു.  കാഴ്ച്ച മടുക്കുമ്പോൾ കയ്യിലിരിക്കുന്ന ബോബനും മോളിയിലേക്കും കണ്ണുകൾ തിരിക്കും.

ട്രെയിനിൽ അധികമാരുമില്ല.  കാലിയായ കമ്പാർട്ട് മെൻറ്.

"മോൻ എവിടെ പോവുകയാ?" ശബ്‌ദം കേട്ടാണ് ഞാൻ തൊട്ടടുത്തിരുന്ന മധ്യവയസ്‌കനിലേക്ക് നോക്കിയത്. എൻറെ നോട്ടം അയാളിലേക്കെത്തിയപ്പോളെക്കും അയാളുടെ വലതുകരം എൻറെ തലമുടികളെ തഴുകാൻ തുടങ്ങി.

"ചെങ്ങന്നൂര് .." ഞാൻ പുഞ്ചിരിയോടെ മറുപടി നൽകി.

സുമുഖനും സുന്ദരനായ ഒരു മധ്യവയസ്‌കൻ. കട്ടിയുള്ള മീശ,  വൃത്തിയായി ധരിച്ചിരിക്കുന്ന ഷർട്ടും പാന്റും. കാഴ്ചയിൽ ഒരു സർക്കാർ ജോലിക്കാരന്റെ മട്ടുണ്ട്. അയാൾ എന്നെ ഇടതുകരം കൊണ്ട് ചേർത്തിരുത്തി.

ഒരു പരിചയവും ഇല്ലാതിരുന്നിട്ടും പാറിപ്പറക്കുന്ന എൻറെ തലമുടിയിഴകളിൽ അയാൾ തലോടിയപ്പോൾ എന്തോ ഒരു സന്തോഷം എന്നിൽ തിരയടിച്ചുകയറി.  എൻറെ മൂത്ത സഹോദരന്മാർ പോലും ഇത്ര സ്നേഹത്തോടെ എന്നോട് പെരുമാറിയിട്ടില്ലല്ലോ എന്നുപോലും ഞാൻ ചിന്തിച്ചു.

പരിജയക്കാരൻറെ അടുത്തേക്ക് ചേട്ടൻ പോയപ്പൾ ഒറ്റയ്ക്ക് യാത്ര എന്ന ഭീതി ആ മധ്യവയസ്കന്റെ തലയോടിൽ ഒരു നിമിഷമെങ്കിലും അകന്നുപോയി. അയാൾ എന്നെ ചേർത്തിരുത്തിയപ്പോൾ ആ ശരീരത്തുനിന്നും സിഗരറ്റിന്റെ ഗന്ധം എൻറെ മൂക്കിലേക്കിന്റെ മുമ്പിൽവന്ന് മുട്ടിവിളിച്ചു.

ഞാൻ ഒന്നും പറയാതെ വീണ്ടും ജനാലയിൽകൂടി പുറത്തേക്ക് നോക്കികൊണ്ടിരുന്നു. എന്ത് വേഗത്തിലാണ് മരങ്ങളും വീടും എല്ലാമെല്ലാം ട്രെയിനിന്റെ കട കട ശബ്ദത്തിനൊപ്പം ഓടിമാഞ്ഞുപോകുന്നത്?

അയാൾ എന്നെ ചേർത്ത് പിടിച്ചിരിക്കുകയാണ്. പരുപരുത്ത ആ വലതുകരം എൻറെ തലമുടിയിൽ തഴുകികൊണ്ടേയിരുന്നു. മെല്ലെ ആ പരുപരുപ്പ് എൻറെ കൺതടങ്ങളിലേക്കും പിന്നെ മൂക്കിന്റെ പാലത്തിലൂടെയും നീന്തി ചുണ്ടിലൂടെ താടിയിലേക്ക് ഊർന്നിറങ്ങി. ഞാൻ എതിർത്തില്ല. ചിരിക്കാൻ ശ്രമിച്ചു. അമ്മയിൽ നിന്ന് മാത്രം ഞാനനുഭവിച്ച തലോടൽ.

എന്നാൽ ആ തലോടൽ വീണ്ടും താഴേക്ക് നീണ്ടപ്പോൾ എന്നിൽ  ഭീതിയുടെ കടവാതിൽ ചിറകടിച്ച് പറന്നുവന്നു. ഇതൊരു സ്നേഹത്തിന്റെ തലോടൽ അല്ല! സ്നേഹസ്പർശം ഇങ്ങനെയല്ല! ഇത് കാമാത്തിന്റെ ഫണം വിടർത്തിയ നാഗമാണ്. അത് മെല്ലെ ഇഴഞ്ഞിഴഞ്ഞ് എൻറെ തുടയിലൂടെ നീങ്ങുകയാണ്.

ഞാൻ നിക്കാറാണ് ധരിച്ചിരിക്കുന്നത്. മുട്ടിനുമേൽ നഗ്നമായ എൻറെ തുടയിൽ ആ പരുപരുത്ത നാഗം ഇഴയുന്നു! ഏതോ ചെകുത്താൻ കോട്ടയിൽ ദുർമന്ത്രവാദിയുടെ മുന്നിൽ എത്തപ്പെട്ട് അത്യുച്ചത്തിൽ മുഴങ്ങുന്ന മന്ത്രധ്വനികൾ കേൾക്കുന്ന പോലെയോ  വെളിച്ചപ്പാടിന്റെ തുള്ളലിനൊത്ത് ചിതറിത്തെറിക്കുന്ന ചിലമ്പൊലിയോ പോലെയോ എന്തോ, എനിക്കപ്പോൾ അനുഭവിക്കേണ്ടിവന്നു.

എൻറെ തുടകളിൽ അയാൾ നുള്ളിനോവിക്കാൻ തുടങ്ങി. ജീവിതത്തിൽ ഇതുവരെ അനുഭവിക്കാത്ത ഒരുതരം പേടി എന്നെ വന്ന് ആവരണം ചെയ്‌തു. കാമവും, ലൈംഗികതയും ഒക്കെ ചിന്തിക്കുക പോലും ചെയ്യാനാകാത്ത പ്രായമായിരുന്നു എനിക്കന്ന്.

എന്നെ നോക്കി വീണ്ടും അയാൾ ചിരിക്കുന്നു.ആ ചിരി ഒരു ഭീകരജീവിയുടേതാണെന്ന് ഞാൻ അറിഞ്ഞു. നരകത്തിന്റെ വാതിലുകൾ തുറക്കുന്ന വികാരമാണെന്ന് കണ്ടു. എങ്കിലും ഒന്ന് ചലിക്കാൻ പോലും എനിക്കപ്പോൾ ആകുമായിരുന്നില്ല.  ഞാൻ ഒരു പ്രതിമകണക്കെയിരുന്നു പോയി.

ഫണം വിടർത്തിയ നാഗം എൻറെ തുടയിൽ നിന്നും മുകളിലേക്ക് ഇഴഞ്ഞ് നീങ്ങുകയാണ്.  എൻറെ രോമകൂപങ്ങൾ പേടിയോടെ ത്രസിച്ചുനിന്നു. ഭയം.. ഭയം മാത്രമായിരുന്നു അപ്പോൾ. അയാളുടെ പരുപരുത്ത കൈവിരലുകൾ ലക്ഷ്യസ്ഥാനത്തേക്ക് ചെന്നെത്തി. തൻറെ ചെയ്തികൾ വേറാരും കാണാതിരിക്കാൻ അപ്പോളേക്കും അയാൾ എന്നെ ചേർത്ത് പിടിച്ചിരുന്നു. സിഗരറ്റിൻറെ ഗന്ധം എത്ര രൂക്ഷമാണെന്ന് അന്ന് ഞാൻ അറിഞ്ഞു.

തൻറെ കൈ വിരലുകൾ എൻറെ തുടയിടുക്കിൽ എന്തൊക്കെയോ ചെയ്‌തു. നിക്കറിന്റെ സിബ്ബ്‌ അയാൾ തുറക്കാൻ ശ്രമിച്ചെങ്കിലും ഞാൻ ആ കൈ തട്ടിമാറ്റി. എങ്കിലും ആ കൈകൾ പിൻവാങ്ങിയില്ല. പോക്കറ്റിലൂടെ കൈയിട്ട് അയാൾ എന്നെ സ്പർശിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എൻറെ കാലുമുതൽ തലവരെ പെരുത്ത് കയറി. നിർജീവാവസ്ഥ എന്താണെന്ന് അന്ന് ഞാൻ അറിഞ്ഞു.

പെട്ടെന്നയാളുടെ മുഖം എൻറെ കാതുകൾക്കടുത്തേക്ക് വന്നു.

"മോനെ ഞാൻ ഒത്തിരി വേദനിപ്പിക്കുന്നു.. അല്ലേ ?"

എനിക്കയാൾ പറഞ്ഞത് മനസ്സിലായില്ല. വേദന ശരീരത്തിലല്ലായിരുന്നു. മനസ്സിനായിരുന്നു. മുക്തിനേടാൻ കാലങ്ങളായിട്ടും കഴിയാത്ത വേദനയും അപകർഷതാബോധവും, പ്രതികാരബോധവും ആയിരുന്നു അന്ന് ആ പരുപരുത്ത കാകരങ്ങൾ തന്നത്.

ഞാൻ എത്ര തട്ടിമാറ്റിയിട്ടും അയാളുടെ കൈകൾ എന്നെ വലിഞ്ഞു മുറുക്കി. വലതുകരം എൻറെ പോക്കറ്റിൽ കുത്തിക്കയറ്റികൊണ്ടിരുന്നു.

പെട്ടെന്ന് ട്രെയിൻ ഏതോ സ്റ്റേഷനിൽ നിന്നു. അടുത്ത കംപാർട്ട്‌മെന്റിൽ നിന്നും എൻറെ സഹോദരൻ തിരികെ വന്നു. മുങ്ങിത്താഴാൻ പോകുമ്പോൾ പിടിവള്ളി കിട്ടിയപോലെ ഞാൻ ചാടിയെണീറ്റു. അതുകണ്ടതും ഫണം വിടർത്തിനിന്ന ആ നാഗത്തിന്റെ പത്തി താണു. എന്നെയും ചേട്ടനെയും മാറി മാറി നോക്കി ആ കാമഭ്രാന്തൻ മെല്ലെ അവിടെനിന്ന്  എണീറ്റ് വലിഞ്ഞു. ഉടനെത്തന്നെ അയാൾ കൺവെട്ടത്തിൽ നിന്നും അപ്രത്യക്ഷമാവുമാവുകയും ചെയ്‌തു.

"എന്താടാ.. എന്ത് പറ്റി??"   ചേട്ടൻറെ ചോദ്യത്തിന്  "ഒന്നൂല്ല.." എന്ന ഒറ്റമറുപടി മാത്രമേ ഞാൻ പറഞ്ഞുള്ളൂ.

ചെങ്ങന്നൂർ റയിൽവേ സ്റ്റേഷനിൽ എത്തുവോളവും, തിരികെ വീട്ടിൽ എത്തുമ്പോളും മനസ്സിൽ തീവണ്ടിയുടെ കൂകിപ്പായാൽ മുഴങ്ങിക്കൊണ്ടേയിരുന്നു. ഇന്നും തീവണ്ടിയുടെ ഒച്ച കേട്ടാൽ നേർത്ത ആ സ്വരം എൻറെ കാതിൽ മുഴങ്ങുന്നപോലെ തോന്നും

"മോനെ ഞാൻ ഒത്തിരി വേദനിപ്പിക്കുന്നു.. അല്ലേ ?"

പ്രതികരിക്കാനാകാത്ത ഇത്തരം ബാല്യങ്ങൾ എല്ലാ ആൺപെൺ കുട്ടികളുടെയും ജീവിതത്തിൽ ഉണ്ടാകാം. ഒന്നല്ല.. ഒട്ടനവധി. അവയൊക്കെ നമ്മളിൽ പകരുന്ന വേദനയും പാപബോധത്തിന്റെ വിത്തും കാലങ്ങൾക്കുപോലും ചിലപ്പോൾ തുടച്ചുനീക്കാനാകില്ല. വരൾച്ച മുരടിച്ച ഒരിത്തിക്കണ്ണി പോലെ അത് മനസ്സിൽ അങ്ങനെ മരിക്കാതെ പറ്റിപ്പിടിച്ച് കിടക്കും. 

No comments:

Post a Comment