Saturday, April 21, 2018

രണ്ട് മുടിവെട്ടുകടകൾ

"എവിടെ പോകുവാടാ?"

"ചന്തയിൽ"

"എന്തിന്?

"ചുമ്മാ...."

"ചുമ്മാ ചന്തേൽ പോകാൻ നിനക്കെന്താ വട്ടുണ്ടോ ?"

അതിനുത്തരം നിശബ്ദത മാത്രം. ആ നിശബ്ദതയെ കൂട്ടുപിടിച്ച് ഞാനും എന്നെക്കാൾ രണ്ടുവയസ്സ് ഇളപ്പമുള്ള അനിയനും മുന്നോട്ടു നടക്കും. ലക്ഷ്യം കുടലിൽ പുതുതായി തുടങ്ങിയ അണ്ണാച്ചിയുടെ ബാർബർ ഷോപ്പാണ്.

ശ്രീദേവി ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി, കാവ്, കുരങ്ങയം ജങ്ഷൻ (ഇന്ന് സ്റ്റേഡിയം ജങ്ഷൻ) ഒക്കെ കടന്ന് മുന്നോട്ടുപോയാൽ തടിമില്ലിന് അടുത്ത് പുതുതായി തുടങ്ങിയ ബാർബർ ഷോപ്പിന്റെ കാര്യം വീട്ടിൽ അപ്പൻ പറയുന്നത് കേട്ടപ്പോൾ മുതൽ ഒരു വലിയ ആഗ്രഹം മനസ്സിൽ കയറി പറ്റിപ്പിടിച്ചതാണ്. അവിടെപ്പോയി തലമുടി വെട്ടണം.

കഴിഞ്ഞമാസം വരെ തലമുടി വെട്ടിയിരുന്നത് ഭാസ്കരൻ ചേട്ടന്റെ കടയിലാണ്. കാവും ബാലൻപിള്ളയുടെ കടയും കഴിഞ്ഞാൽ വലതുവശത്ത് കാണുന്ന ഒരു ഏറുമാടക്കട. മുഴുവൻ തടികൊണ്ട് നിർമിച്ച, മേൽക്കൂര ഓടുപാകിയ, വലിയ നാല് തടികാലുകളുടെ ബലത്തിൽ തറയിൽ ഉറച്ചുനിൽക്കുന്ന ഭാസ്കരൻ ചേട്ടൻറെ കടയാണ്  വർഷങ്ങളായി ഞങ്ങളുടെ ഒക്കെ തലയുടെ സൗന്ദര്യത്തിന്റെ കാവൽക്കാരൻ. അതിൻറെ അധികാരം ചേട്ടന് ഞങ്ങളോട് ഉണ്ടുതാനും. ആ അധികാരമാണ്  നടന്നുപോകുന്ന എന്നോടും അനിയനോടും മുകളിൽ ചോദിച്ച ചോദ്യം ചോദിയ്ക്കാൻ കാരണവും.

അക്കാലത്ത് അതങ്ങനെ തന്നെയാണ്. കടക്കാരൻ വെറും കച്ചവടക്കാരൻ  മാത്രമല്ല. നമ്മുടെ വീട്ടിലെ കാര്യങ്ങൾ അറിയുന്ന ഒരംഗം പോലെയാണ്.  അവർ തന്നെയാണ് നമ്മുടെ കസ്റ്റമർ കെയറും. അപ്പൻറെ കൂട്ടുകാരനാണ് ഭാസ്കരൻ ചേട്ടൻ. വീട്ടിൽ പറയാതെ ഇറങ്ങി എവിടേലും പോകുവാണോ എന്നാണ് ഞങ്ങളോട് ചേട്ടൻ ചോദ്യം ചോദിച്ചതിന്റെ ഉദ്ദേശം. പക്ഷേ  ഉത്തരം ഞാൻ പറഞ്ഞത്  കള്ളമായിരുന്നു. പച്ചക്കള്ളം. പാവത്തിന്റെ ഒരു കസ്റ്റമർ  പുതിയ മുരുകവിലാസം  കടയിലേക്ക് പോകുന്നത് പറയാനുള്ള ധൈര്യം ഇല്ലാത്തതിന്റെ കള്ളം പറച്ചിൽ.

ഓർമ വച്ച നാൾമുതൽ എന്റെയും അനിയന്റെയും എന്നല്ല അയൽപക്കത്തുള്ള എല്ലാ കുട്ടികളുടെയും തലമുടി വെട്ടാനുള്ള അധികാരം ഭാസ്കരൻ ചേട്ടന്റെ നാലുകാലിൽ ഉറപ്പിച്ചു നിർത്തിയ മടക്കടയുടെ അവകാശമാണ്. എല്ലാ മാസവും തലമുടി വളർന്ന് വരികയും  അപ്പൻറെ കീശ കനംവയ്ക്കുകയും ചെയ്യുമ്പോൾ ഒരുവട്ടം അവിടേക്ക് പോകും. ആദ്യമൊക്കെ അപ്പൻറെ കൂടെയായിരുന്നു പോക്ക്.  അപ്പോൾ ഞങ്ങൾ മൂന്ന് കസ്റ്റമർ ആണ്. ആദ്യം അപ്പൻറെ തലമുടി വെട്ടി, ഷേവ് ഒക്കെ ചെയ്ത്  അപ്പനെ  കൂടലിലെ  ഏറ്റവും വലിയ സുന്ദരനാക്കും. പിന്നെ എന്റെയും അനിയന്റെയും ഊഴം.

ഞങ്ങൾ  ഊഴം കാത്ത് കാത്ത് ഇങ്ങനെ ഇരിക്കുമ്പോൾ കടയിൽ നിരത്തിവച്ചിരിക്കുന്ന കത്രിക, ഷേവ് ചെയ്യാനുള്ള സോപ്പ്, അത് പതപ്പിക്കാനുള്ള ബ്രഷ്, കുട്ടിക്യൂറായുടെ പുട്ടുകുറ്റി പോലുള്ള ഓറഞ്ചും വെള്ളയും കലർന്ന ടാൽക്കം പൗഡർ ടിൻ, ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മുഖം നോക്കുന്ന കണ്ണാടി, പച്ചയും, മഞ്ഞയും, ചുവപ്പും നിറത്തിലുള്ള നീളത്തിലും വട്ടത്തിലും ഉള്ള ചീപ്പുകൾ, ടോപാസിന്റെ ബ്ലേഡുകൾ പിന്നെ ഭിത്തിയിൽ നിരനിരയായി തൂക്കിയിട്ടിരിക്കുന്ന ബോംബെ ഡയിങ്, വിമൽ ഇവയുടെ സാരി ചുറ്റി ചരിഞ്ഞ്  വശീകരിക്കുന്ന നോട്ടം നോക്കി നിൽക്കുന്ന സൗത്ത് ഇന്ത്യൻ നടിമാരുടെ വലിയ കലണ്ടറുകൾ.  ഇതൊക്കെ മാസത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സൗഭാഗ്യങ്ങൾ ആയിരുന്നു.

മുടിവെട്ട് ഒരു പ്രേത്യേക താളത്തിലാണ്. കത്രികയും ചീപ്പും തമ്മിൽ നിർമ്മിക്കുന്ന താളം. ആ താളലയത്തിയിൽ  മുടി  നമ്മെ പുതച്ചിരിക്കുന്ന  വെള്ളത്തുണിയിലും ബാക്കി തറയിലും  മുറിഞ്ഞ് ചിന്നിച്ചിതറി വീണ് അനാഥമാക്കപ്പെടും. അതുവരെ നമ്മുടെ ചൂടും ചൂരും ഏറ്റ് വളർന്ന കാച്ചെണ്ണയാൽ ഒതുക്കപ്പെട്ട് കുരുവികൂടും, കിളിക്കൂടും ഒക്കെ തലയിൽ നിർമിച്ച് വിലസിയിരുന്ന മനോഹരമെന്ന് നമ്മൾ കരുതിയിരുന്ന തലമുടി ആർക്കും വേണ്ടാതെ ചവിട്ടി അരയ്ക്കപെട്ടശേച്ചം ഭാസ്കരൻ ചേട്ടൻറെ കടയുടെ മൂലയ്ക്ക്  കീറചാക്കിനകത്തേക്ക് വലിച്ചെറിയപ്പെടും. ജീവിതത്തിലെ വലിയ ഒരു പാഠമാണ് ആ കടയിലെ മുറിഞ്ഞുവീഴുന്ന മുടികളിൽ നിന്ന്  പഠിക്കാനുള്ളത്.

ഞങ്ങളുടെ മുടിവെട്ടാൻ തുടങ്ങുമ്പോൾ അപ്പൻ പറയും

"പാക്കരാ... പറ്റെ വെട്ടിക്കോ... അല്ലേൽ രണ്ടു ദിവസം കഴിയുമ്പോൾ പിള്ളേർക്ക് കാടുപിടിച്ച് പനിയും ദണ്ണവും വന്ന്  കിടക്കും.."

ഭാസ്കരൻ ചേട്ടൻ ഒന്ന് മൂളും. അപ്പൻ പറയാതെ തന്നെ ഞങ്ങളുടെ ഹെയർ സ്റ്റൈൽ ആൾക്ക് അറിയാം. ഞങ്ങളുടെ എന്നല്ല ഗ്രാമത്തിലെ എല്ലാ കുട്ടികൾക്കും ഒരേ ഹെയർ സ്റ്റൈൽ ആയിരുന്നു എന്നതായിരുന്നു സത്യം. നേവി കട്ടുപോലെ ഒരു സംഭവം.

അങ്ങനെ സുന്ദരിമാരുടെ കലണ്ടറും, മുന്നിൽ നിരത്തി വച്ചിരിക്കുന്ന കൗതുക വസ്തുക്കളും നോക്കിയിരുന്നിരുന്ന് ചിലപ്പോൾ നമ്മൾ അങ്ങുറങ്ങിപ്പോകും. അപ്പോൾ കത്രികതാളം ഒന്ന് നിലയ്ക്കും പിന്നെ ചേട്ടൻ വായകൊണ്ട് താളം ഇടും.

"എന്താടാ... ഇരുന്ന് തൂക്കികെട്ടുന്നേ...?"

അതുകേട്ട് ഞാൻ ഞെട്ടിയുണരും. ചേട്ടൻ പണി തുടരുകയും ചെയ്യും.

അങ്ങനെ ആ കടയിലെ കറങ്ങുന്ന കസേരയിൽ കുട്ടികൾക്കായി ചെറിയ ഒരു പലക കസേരയുടെ കൈപിടിയുടെ മേൽ ഫിറ്റ് ചെയ്ത്  ഞങ്ങൾ രാജസിംഹാസനത്തിലെന്നപോലെ മൂടിപ്പുതച്ച് ചാരി അങ്ങനിരിക്കുമ്പോൾ മുടിവെട്ട് എന്ന കർമ്മം പൂർത്തിയാകും.

മുട്ടയിൽ നിന്നും പുറത്തു ചാടിയ സുന്ദര കോഴികുഞ്ഞുങ്ങൾ പോലെ ഞങ്ങൾ മുടിവെട്ട് കഴിഞ്ഞ് കറങ്ങുന്ന കസേരയിൽ നിന്ന് ഇറങ്ങുമ്പോൾ എന്തോ മൊത്തത്തിൽ ഒരു പുതുമയാണ്.  ചെവിക്ക് പുറകിലും കൃതാവിന്റെ ഭാഗത്തും അപ്പോൾ  ഒരു നീറ്റൽ അനുഭവപ്പെടും. അതിനെ മൂടിക്കിടക്കുന്ന  കുട്ടിക്യൂറാ പൗഡറിന്റെ മണം അവിടെങ്ങും പരത്തി അപ്പനെക്കാൾ വലിയ സുന്ദരന്മാരായി ഞങ്ങൾ  പുറത്തിറങ്ങി നെഞ്ചുംവിരിച്ച് നടക്കും.

ഇനി ഒന്ന് ചിണുങ്ങിയാൽ ചിലപ്പോൾ വാസുദേവന്റെ കടയിലെ കണ്ണാടി അലമാരയിൽ ഇരുന്ന് കൊതിപ്പിക്കുന്ന ബോണ്ടായോ പരിപ്പുവടയോ കിട്ടിയേക്കാം. അതും പൊതിഞ്ഞുകെട്ടി യുദ്ധം ജയിച്ചവരുന്ന സന്തോഷത്തോടെ ഞാനും അനിയനും അപ്പൻറെകൂടെ വീട്ടിലേക്ക് തിരികെ നടക്കും.

വൃത്തിയായി വേഷം ചെയ്ത്, മുടിയൊക്കെ നന്നായി വെട്ടി സ്വയം ബ്രാൻഡ് അംബാസിഡറെപ്പോലെ ആയിരുന്നു ഭാസ്കരൻ ചേട്ടൻ.  കടയ്ക്ക് പേരില്ല.  ഭാസ്‌കരന്റെ കട-അതായിരുന്നു ആകെയുള്ള പേര്.

സ്‌കൂളിൽ പോകാൻ തുടങ്ങിയപ്പോൾ അപ്പൻറെ തുണയില്ലാതെ ഞങ്ങൾ മുടിവെട്ടാൻ ഒറ്റയ്ക്ക് പോയിത്തുടങ്ങി. കടയിൽ ഊഴം നോക്കിയിരിക്കുമ്പോൾ  എന്തെങ്കിലും കുസൃതി കാണിച്ചാൽ നല്ല ഒന്നാന്തരം ചെവിക്ക് പിടി ഭാസ്കരൻ ചേട്ടൻറെ കയ്യിൽനിന്നും ഉറപ്പാണ്. കുട്ടികളുടെ മേൽ നാട്ടുകാർക്ക് ഉള്ള കരുതലിന്റെയും ഉത്തരവാദിത്വത്തിന്റെയും ഭാഗമായിരുന്നു ഈ വഴക്ക് പറച്ചിലും, ചെവിക്ക് പിടുത്തവും വെരുട്ടിവിടലും ഒക്കെ.  ഇന്ന്, അണുകുടുംബങ്ങളായി നമ്മളുടെ കുട്ടികളൊക്കെ നാലുചുമരുകൾക്കുള്ളിൽ പൂട്ടപ്പെടുന്നതിന്   അപവാദമായിരുന്ന കാലം.

അങ്ങനെയിരിക്കെയാണ് വീട്ടിൽ ഒരു സംഭാഷണം ഞങ്ങൾ കേട്ടത്. കൂടലിൽ  തടിമില്ലിനടുത്ത് ആധുനിക സൗകര്യങ്ങളോടെ പുതിയ ഒരു മുടിവെട്ടുകട തുടങ്ങിയിരിക്കുന്നത്രെ!  അത് കേട്ടപ്പോൾ മുതൽ  അവിടെ ഒന്ന് പോയി തല അലങ്കരിക്കണം എന്ന പൂതി  അലട്ടാൻ തുടങ്ങി. ഒരുവിധത്തിൽ അത് അപ്പനോട് പറഞ്ഞ് സമ്മതിപ്പിച്ചു. അങ്ങനെ ഞാനും അനിയനും കൂടി പുതിയ കടയിലേക്ക് 'ഭാസ്കരൻ ചേട്ടൻ കാണരുതേ' എന്ന് പ്രാർത്ഥിച്ച് നടക്കുമ്പോൾ ആണ് നക്ഷത്രം പോലെ അദ്ദേഹം കടയുടെ പുറത്തേക്ക് വന്നതും ഞങ്ങളോട് 'എവിടെപോകുവാ' എന്ന് ചോദിച്ചതും ഞാൻ കള്ളം പറഞ്ഞ് തടിതപ്പിയതും.

ഞങ്ങളെ നോക്കി ഭാസ്കരൻ ചേട്ടൻ കുറേനേരം നിന്നു. മുടിവെട്ടാൻ സമയം ആയിട്ടുണ്ട്. പള്ളിയിൽ പോകാനോ, ശിവൻ ചേട്ടന്റെ കടയിലോ വട്ടുവേലി ബേബിച്ചായന്റെ കടയിലോ പോകാൻ മാത്രമേ  ഇതുപോലെ വല്ലപ്പോളും   ഞങ്ങൾ പുറത്ത്  പോകാറുള്ളൂ. ഞങ്ങളെ നോക്കിയുള്ള ആ നിൽപ്പ് കണ്ടപ്പോൾ പറഞ്ഞ കള്ളം ആൾക്ക് മനസ്സിലായിക്കാണും എന്ന പേടി മനസ്സിൽ തിരയടിച്ച്കയറി.

'മുരുകവിലാസം ബാർബർ ഷോപ്പ്'

ചുവന്ന അക്ഷരത്തിലുള്ള ആ എഴുത്ത് വായിച്ച് അകത്തേക്ക് ഞങ്ങൾ കയറി. അകത്ത് ഭാസ്‌കരൻ ചേട്ടൻറെ പുതിയ ബിസിനസ്സ് എതിരാളി  അണ്ണാച്ചി പണിത്തിരക്കിലാണ്.  ഞങ്ങൾ ബഞ്ചിൽ ഇരുന്നു. ഇവിടെ എന്തോ പ്രത്യക ഗന്ധം. കുട്ടിക്യൂറാ മാത്രമല്ല ലിറിൽ, എക്സോട്ടിക്ക അങ്ങനെ പുതിയ പുതിയ  ടാൽക്കം പൗഡറുകൾ.  സുബ്രഹ്മണ്യന്റെയും മധുര മീനാക്ഷി ക്ഷേത്രത്തിന്റെയും ഒക്കെ തമിഴ് കലണ്ടറുകൾ ഭിത്തിയിൽ അലങ്കരിക്കുന്നു.  ചെറിയ ഒരു മേശയിൽ കളർ ചിത്രങ്ങൾ ഉള്ള തമിഴ്  മാസികകൾ .... എന്നുവേണ്ട കെട്ടിലും മട്ടിലും എല്ലാം പുതുമ.

അണ്ണാച്ചിയുടെ രൂപം സിനിമ നടൻ പൂജപ്പൂര രവിയും പറവൂർ ഭരതനും സമ്മേളിച്ചപോലെ.  അടുത്തുവരുമ്പോൾ ഒരു പ്രത്യക സുഗന്ധം. സംസാരം അധികം ഇല്ല. കൂടുതൽ പ്രവർത്തനം മാത്രം. ചീപ്പ് കത്രിക ഉണ്ടാക്കുന്ന താളലയം വേറെ ഏതോ രാഗം പോലെ തോന്നിച്ചു.

എടുത്തുപറയേണ്ട ഒരു സാധനം മുടി വെട്ടുന്ന ഒരു സ്റ്റീൽ മെഷീൻ ആയിരുന്നു. കത്രികപോലെ പിടിച്ച് ചെവിപ്പുറകിലും പുറകുവശത്തും അമർത്തി അതങ്ങനെ ഓടിക്കും. അതായത് ഇന്നത്തെ നമ്മുടെ ട്രിമ്മറിൻറെ ഒരു പ്രോട്ടോ ടൈപ്പ് എന്ന് പറയാം. അത് തലയ്ക്ക് പുറകിൽ പിടിക്കുമ്പോൾ എനിക്ക് തണുപ്പും ഇക്കിളിയും തോന്നി. രോമകൂപങ്ങൾ എഴുനേറ്റ്  ഒരു പ്രത്യേക അനുഭവം.  'കിഡുക്ക്'  'കിഡുക്ക്' ശബ്ദം മുഴക്കി അത് തലയുടെ അതിർവരമ്പുകൾ എല്ലാം കയറി നിരങ്ങും.  ആദ്യം പ്രത്യേക സുഖം ഒക്കെ തോന്നിയെങ്കിലും ഇടയ്ക്കിടെ തലമുടി അതിനകത്ത് കുരുങ്ങുമ്പോൾ ജീവൻ പോകുന്ന വേദനയായിരിക്കും. അപ്പോൾ ഭാസ്‌കരൻ ചേട്ടന്റെ ശാപം പോലെ 'കിഡുക്ക്' 'കിഡുക്ക്' ശബ്ദം മുഴങ്ങി നിൽക്കും.

വേറൊരു പുതുമയായിരുന്നു മെഴുകുപോലെ ചെറിയൊരു പാറക്കഷണത്തിന്റെ രൂപത്തിൽ മുടിവെട്ടൊക്കെ കഴിയുമ്പോൾ ബ്ലേഡിന്റെ മുറിവുകളെ ഉണക്കാൻ തേക്കുന്ന ഒരു സാധനം. ഒരു രത്‌നമോ വജ്രമോ പോലെ ആ അത്ഭുത വസ്തുവിനെ  ഞങ്ങൾ നോക്കി. അതിന്റെ തിളക്കം ഞങ്ങളെ ആകർഷിച്ചു.

ആദ്യമൊക്കെ ആ ട്രിമ്മർ മെഷീൻ ഇഷ്ടമായിരുന്നെങ്കിലും ഇടയ്ക്കിടെ തലമുടി ഉടക്കി അതിൻറെ വേദന ഓർക്കുമ്പോൾ റോയൽ ആശുപത്രിയിലെ നേഴ്സിന്റെ ഇൻജെക്ഷൻ പോലെ പേടിപ്പെടുത്തുന്ന ഓർമ്മപോലെയായി അത് മാറി.

അണ്ണാച്ചിയുടെ ഗുണം എന്തെന്നാൽ; മുടിവെട്ടുമ്പോൾ ഉറങ്ങിപ്പോയാലും, അശ്രദ്ധമായിരുന്നാലും ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കുകയോ അല്ലെങ്കിൽ ചരിഞ്ഞ തല നേരെപിടിച്ച്  വയ്ക്കുകയോ ചെയ്ത് പണി തുടരും എന്നതാണ്. ഭാസ്കരൻ ചേട്ടനെപോലെ വഴക്കുപറച്ചിൽ ഇല്ല. എന്നാൽ ഭാസ്‌കരൻ ചേട്ടൻറെ വഴക്ക് പറച്ചിലും അധികാരവും സ്വന്തം നാട്ടിലെ കുട്ടികളോടുള്ള സ്നേഹത്തിന്റെ പങ്കിനെപ്പോലെയായിരുന്നു എന്ന് കാലം ഏറെ കഴിഞ്ഞാണ് മനസ്സിലായത്.

മുരുകവിലാസം അണ്ണാച്ചി പതുക്കെ തൻറെ ബിസിനസ്സ്  പകുത്ത്കൊണ്ടുപോകുന്നത് ഭാസ്കരൻ ചേട്ടൻ അറിഞ്ഞു. എനിക്ക് പാവം തോന്നി. അപ്പോൾ അതിന് അപ്പൻ ഒരു ബുദ്ധി പറഞ്ഞുതന്നു. രണ്ടു കടയിലും മാറിമാറി മുടിവെട്ടുക. അങ്ങനെ പുതുമയുടെ മണവും പഴമയുടെ കുളിരും മാറി മാറി ഞങ്ങൾ അനുഭവിച്ചു. പിന്നീട് ഹൈസ്‌കൂൾ കടക്കുംവരെ ഇത് തുടർന്നുകൊണ്ടേയിരുന്നു.

കാലംഅടർന്നുവീണുകൊണ്ടിരുന്നപ്പോൾ ഒരിക്കൽ ഭാസ്ക്കരൻ ചേട്ടൻറെ കട അടഞ്ഞു. ശരീര സുഖം ഇല്ലാത്തതിനാൽ ചേട്ടൻ മുടിവെട്ട് ഒക്കെ നിർത്തി എന്ന് ആരോ പറഞ്ഞു. ദൃഷ്ടിയിൽ നിന്ന് മാഞ്ഞുപോയെങ്കിലും മനസ്സിൻറെ കോണിലെ ദർപ്പണത്തിൽ ആ കടയ്ക്കുള്ളിൽ വലിയ കണ്ണാടിയിൽ എന്നപോലെ ആ മുഖം ഇന്നും തെളിഞ്ഞങ്ങനെ നിൽക്കുന്നുണ്ട്.

മുരുകവിലാസം കട എന്നാണ് പൂട്ടിപ്പോയത് എന്നറിയില്ല. ഉത്സവം കഴിഞ്ഞ പറമ്പുപോലെയോ, അരങ്ങൊഴിഞ്ഞ നായകനെപ്പോലെയോ അതും ഒരിക്കൽ അപ്രത്യക്ഷമായി.  അണ്ണാച്ചിക്ക് സുഖമില്ലാത്തതോ, തിരികെ തമിഴ് നാട്ടിലേക്ക് പോയതോ ആകാം. കുറേക്കാലം ആ കടയും അടഞ്ഞുകിടന്നു. അണ്ണാച്ചി എന്നല്ലാതെ ആ മനുഷ്യൻറെ പേരോ ഊരോ ഞങ്ങൾ ചോദിക്കുകയോ അറിയുകയോ ചെയ്തിരുന്നില്ല. ഒരു പാപഭാരം പോലെ അത് മനസ്സിൽ ഇന്നും നിറഞ്ഞുനിൽക്കുന്നു.

പിൽക്കാലത്ത് ഡൈയും, മുടി ചുരുട്ടുകളും നീട്ടുകയും ഒക്കെ ചെയ്യുന്ന  ഹീറ്ററും, പിന്നെ ട്രിമ്മറും, ഷേവിങ് ലോഷനും, പുതിയ നിറവും ഗന്ധവും  ഏന്തിവന്ന  സൗന്ദര്യ വർദ്ധക സാമഗ്രികളുടെ തള്ളിക്കയറ്റവും ഉണ്ടായെങ്കിലും ഓർമ്മയിൽ  ഇന്നും പച്ചപിടിച്ച് നിൽക്കുന്നത് ഈ രണ്ടു കടകളാണ്.

ഇതേപോലെ കൂടൽ ജങ്ഷനിലും കടകൾ ഉണ്ടായിരുന്നെങ്കിലും അവയൊക്കെ അന്ന് ഞങ്ങളുടെ ലക്ഷ്മണ രേഖയ്ക്ക്  പുറത്തായിരുന്നു.

അങ്ങനെ, കൂടൽ ജങ്ഷൻ വരെ ഞങ്ങളെ നടത്താതെ, നേവി കട്ടുമാതിരി ഒരുപാട് മൊട്ടക്കുഞ്ഞുങ്ങളെ സൃഷ്ടിച്ച ഗ്രാമത്തിലെ ഒരുകാലത്തെ ഈ രണ്ട് 'മെൻസ് ബ്യൂട്ടി പാർലറുകളും'  കണ്ണിൽനിന്നും മനസ്സിൽനിന്നും മാഞ്ഞ് മാഞ്ഞുപോവുകയാണ്. എങ്കിലും താലോലിക്കാൻ ഒരുപിടി ഓർമ്മകൾ ആണ് അവയൊക്കെ ഇന്നും സമ്മാനിക്കുന്നത്.

പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞുനടക്കാൻ ഇത്തരം ഓർമ്മകൾ   നമ്മളിൽ വസന്തവും, പൂക്കാലവും  തീർക്കുകയാണ്.

ഇന്നും ആ മുടിവെട്ട് കടകളിലെ  മേശപ്പുറത്ത് നിരത്തിവച്ചിരിക്കുന്ന സാധനങ്ങൾ  കണ്ണിൽ തെളിഞ്ഞു നിൽക്കുന്നു.  അവയുടെയൊക്കെ സുഗന്ധം മൂക്കിനെ താലോലിക്കുന്നു.  'കിഡുക്ക്'  'കിഡുക്ക്' മെഷീൻറെ ശബ്‌ദവും, ചീപ്പും കത്രികയും  പുറപ്പെടുവിക്കുന്ന താളവും കാതുകളിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.

Tuesday, April 10, 2018

കാത്തിരിപ്പ് - ഉയിർത്തെഴുന്നേൽപ്പിന്റെ കഥയ്ക്കായ്

ദുബായ്  സബീൽ പാർക്കിന്റെ പച്ചപ്പിൽ ഞങ്ങളിരുന്നു. അങ്ങകലെ ചെമ്മാനം ചുവപ്പ്തുപ്പി ആകാശത്ത് നിന്നും കടലിലേക്ക്  സൂര്യൻ ഊർന്നുവീണ് അലിഞ്ഞുപോകുന്ന നിമിഷം.  ഈ കൂടിവരവിൻറെ ഉദ്ദേശം ഓരോരുത്തരും അവരവരുടെ കഥകളിലൂടെ ഷാർജാ ബുക്ക് ഫെയറിൽ ഒരു പുസ്തകം പ്രകാശനം ചെയ്യുക എന്നതാണ്. അതിൻറെ ആദ്യ റൗണ്ട് ചർച്ചയാണിവിടെ നടക്കുന്നത്.
അവൾ ഒന്ന് കണ്ഠശുദ്ധിവരുത്തി. പിന്നെ എന്തോ, ഞങ്ങളെ നോക്കാൻ കണ്ണുകൾക്ക് ത്രാണിയില്ലാത്തപോലെ അശക്തമായി കാണപ്പെട്ടു.

ജീവിതം വലിയൊരു സമസ്യയായി അനുഭവിച്ച നേരത്ത് അസ്തമിക്കാതെ തിളങ്ങിനിന്ന നേത്രങ്ങൾ ആണത്. ഒരസ്തമയത്തിന് ശേഷം അങ്ങ് കിഴക്ക് പകലോൻറെ വെള്ളിവെളിച്ചം അടുത്ത പ്രഭാതത്തിൽ ഉയർന്നുയർന്ന് വരും എന്ന പ്രതീക്ഷയുടെ തിരകൾ ആഞ്ഞടിച്ച കപോലങ്ങളാണത്.

പക്ഷേ സച്ചൂ.. ഇന്ന് ഞങ്ങളുടെ മുന്നിൽ  നിൻറെ കണ്ണുകൾ, നിൻറെ കവിളുകൾ സജലങ്ങളോ നിശ്ചലമോ  ആകുന്നുവോ?

"സച്ചൂ.. നീ കഥ പറയൂ.."

ആരോ പറഞ്ഞു. അതവൾ കേട്ടോ എന്നറിയില്ല. കേട്ട് കാണണം.  ഒരു വിളിപ്പാടകലെയെന്നോണം ഉയർന്നു നിൽക്കുന്ന ദുബായ് ഫ്രേമിന്റെ സ്വർണനിറം അന്തിച്ചോപ്പിന്റെ ഛായയിൽ മുങ്ങിക്കിടക്കുമ്പോൾ, തൻറെ ജീവിതകഥയുടെ സംക്ഷിപ്ത രൂപം എങ്ങിനെ അവതരിപ്പിക്കണം എന്ന ചോദ്യചിഹ്നം ആ മുഖത്ത് പ്രതിഫലിച്ചുകൊണ്ടിരുന്നു. അതിൻറെ ബാക്കിയെന്നോണം ഒരു ബുക്ക്  അവളുടെ കൈകളിലിരുന്ന് തലോടലേൽക്കുന്നുണ്ടായിരുന്നു. 

അന്ധകാരത്തിൽ സ്‌ക്രീനിലേക്ക് പെട്ടെന്ന് വെളിച്ചം വിതറി കഠോര ശബ്ദത്താൽ  കാതുകളെ  ഞെട്ടിച്ച് മിന്നിമായുന്ന ചില സിനിമാ രംഗങ്ങൾ പോലെ സച്ചു പറഞ്ഞതൊക്കെ ഞങ്ങൾ  കേട്ടു. കണ്ടു എന്നതായിരുന്നു സത്യം. അബുദാബിയിൽ നിന്നും പാതിരാത്രിയിൽ ദുബായിലേക്ക്  വിധിയുടെ കൈകളിൽ അമ്മാനമാടപ്പെട്ട  ഒരു യാത്ര.  ഇരുട്ടിൻറെ കമ്പളം പാതയെ മൂടിക്കിടക്കുമ്പോൾ മുന്നോട്ട് ചീറിത്തെറിക്കുന്ന വാഹനത്തിൻറെ പ്രകാശവലയത്തിൽ സംഭവിക്കുന്ന ഒരഅപകടം.  എന്താണ് സംഭവിക്കുന്നതെന്ന് അറിയുമുമ്പേ മങ്ങിമങ്ങി പോകുന്ന ബോധവും ചിതറിപ്പോകുന്ന ചിന്തകളും.

പ്രതീക്ഷകളും പ്രഭാതങ്ങളും അസ്തമിപ്പിക്കുന്ന മരണം അതിൻറെ അഴിക്കാനാകാത്ത പാശം തൻറെ കഴുത്തിൽ മുറുക്കുന്നത്  അവൾ എപ്പഴോ അറിഞ്ഞു. അതൊരു അവസ്ഥയായിരുന്നു. അവർണ്ണനീയമായ ദുരവസ്ഥ.

ജീവിതം ഒരു വലിയ ഫുൾ സ്റ്റോപ്പിൽ എത്തിയ ആശുപത്രികിടക്ക. എല്ലാം മാഞ്ഞുപോകുന്നു. എല്ലാം മറന്നുപോകുന്നു.  ഇനി എനിക്ക് ഈ ലോകം വെറും നഷ്ടസ്വർഗ്ഗം. ബന്ധുക്കൾ, സുഹൃത്തുക്കൾ, ഡോക്ടർമാർ  നേഴ്സുമാർ ..... എല്ലാവരുടെയും കണ്ണുകളിൽ മരണക്കിടക്കയിൽ കിടക്കുന്ന ഒരു രോഗിയോടുള്ള അനുകമ്പ അല്ലെങ്കിൽ  അലിവ് - അതുമാത്രം.  പാമ്പിൻറെ വായിൽ ഭക്ഷണത്തിന് അപേക്ഷിക്കുന്ന തവളയുടെ കഥ പാർത്ഥസ്വാർഥി വീണ്ടും ഉരചെയ്യുന്ന പോലെ തോന്നി.  ജീവിതം ഒരു വെറും നീർക്കുമിള മാത്രം.  ഉയർന്നുപൊങ്ങി ജലപ്പരപ്പിൽ ആർഭാടത്തോടെ നീന്തിത്തുടിക്കുമ്പോൾ അതുപോലും അറിയുന്നില്ല ഏതുനിമിഷവും ഒരാവശിഷ്ടംപോലും ബാക്കിയാക്കാതെ പൊട്ടിപോകുന്ന ഒരു ചെറു പ്രതിഭാസം മാത്രമാണ് അതെന്ന്.  വെട്ടിപ്പിടിച്ചതല്ല ഈ ജീവിതം, പിന്നെയോ ആരുടെയൊക്കെയോ കരുണയുടെ ബാക്കിപത്രം മാത്രം.

പ്രാണൻ വിട്ടകന്ന് ജീവിതത്തിന് അവസാനമേകി പോകാൻ വെമ്പിനിൽക്കുന്ന ജീവശ്വാസം. ഒരു നിമിഷം. ഒരേനിമിഷം. അതുമതി. തണുത്തുറഞ്ഞ് ആർക്കും വേണ്ടാത്ത ഒരു 'ബോഡി' മാത്രമായിത്തീരാൻ.

അത് പറയുമ്പോൾ  അവളുടെ കണ്ണുകൾ ആർദമാകുന്നത് ഞാൻ അറിഞ്ഞു. മനസ്സ് പിടയുന്നത് ഞാൻ കേട്ടു. ഒരു അവിശ്വസനീയ സിനിമാകഥപോലെ കേൾവിക്കാരായ ഞങ്ങൾ  ഇമചിമ്മാതെ ഇരുന്നുപോയി.

എന്തൊക്കെ അനുഭവങ്ങൾ... എന്തൊക്കെ ജീവിതങ്ങൾ.  മരണകിടക്കയിലും ജീവിതം വിട്ടുകൊടുക്കില്ല എന്ന വാശിയിൽ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സച്ചു ഉയർത്തെഴുന്നേറ്റുവന്നു.  ഇന്നവൾ ഈ സബീൽപാർക്കിന്റെ ഹരിതാഭനിറഞ്ഞ സായന്തനത്തിൽ, മിടിക്കുന്ന ഹൃദയവും നിറയുന്ന കണ്ണുകളുമായി അതിൻറെ സംക്ഷിപ്‌ത രൂപത്തിലൂടെ ഒരു വലിയ പാഠം ഞങ്ങൾക്ക് പകർന്നുതന്നു.

സ്വന്തം ജീവിതം വലിയ അനുഭവമാണ് എന്ന് കരുതുന്ന വിഡ്ഢികൾ ആണ് നാമെല്ലാം. പലരുടെയും ജീവിതം നമ്മെക്കാൾ പൊരുതിനേടിയ വിജയഗാഥകൾ ആണെന്നുള്ള സത്യം ഞാൻ അന്ന് മനസ്സിലാക്കി.

"സച്ചൂ... നീ എഴുതണം.  ഇതേ വികാരം, ഇതേ വേദന, ഇതേ പ്രത്യാശ വായനക്കാരിൽ നീ നിറയ്ക്കണം. നിൻറെ വരികൾക്കായി ഈ ലോകം കാത്ത് നിൽക്കുന്നു. തകർച്ചയും തളർച്ചയും വെമ്പലോടെ നോക്കി ജീവിതം അവസാനിപ്പിച്ച് തീർക്കാൻ കാത്തിരിക്കുന്ന ഒരുപിടി മാനസിക രോഗികൾ നമ്മുടെ  ചുറ്റുമുണ്ട്.  ദാനമായി കിട്ടിയ ജീവൻറെ വില എത്രയാണെന്ന്  അറിയാത്ത രോഗികളാണവർ.

സബീൽ പാർക്കിൽ നിന്നും തിരികെ ഇറങ്ങിയപ്പോളും മനസ്സിലും ചിന്തയിലും വട്ടമിട്ടു പറന്നുകൊണ്ടിരുന്നത് സച്ചുവിന്റെ മുഖമായിരുന്നു. അവളുടെ മരണം വട്ടമിട്ടുപറക്കുന്ന ആശുപത്രികിടക്ക മാത്രമായിരുന്നു.  നീർതുളുമ്പി പിന്നെ മന്ദഹാസത്തിൻറെ വസന്തം പൂക്കൾ വിരിയിച്ച അവളുടെ കപോലങ്ങൾ മാത്രമായിരുന്നു.

സച്ചൂ.. നീ  എഴുതൂ  പെണ്ണെ.. നിൻറെ കഥ. നിൻറെ മാത്രം കഥ.   ജീവൻ തിരികെവന്ന് ആവേശിച്ച നിൻറെ മാത്രം വിരൽത്തുമ്പിൽ ഒളിപ്പിച്ച തൂലികകൊണ്ട്.

ഞങ്ങൾ കാത്തിരിക്കുന്നു. ലോകം കാത്തിരിക്കുന്നു.

Wednesday, April 4, 2018

ഒരു ഫേസ്‌ബുക്ക് പ്രശ്‌നം

"പിള്ളേച്ചോ, പിള്ളേച്ചോ ദാണ്ടേ ഇങ്ങോട്ടൊന്നു നോക്കിയേ"

വെടികൊണ്ട പന്നിയെപ്പോലെ ചാടിക്കേറി വരുന്ന അമ്മാനുവിനെ കണ്ട് പിള്ളേച്ചൻ ഒന്നമ്പരന്നു.

"എന്നടാ ഉവ്വേ?.. എന്തുപറ്റി? എലിവാണം വിട്ടമാതിരി?"

അതിനുത്തരമായി അമ്മാനു തൻറെ കയ്യിലിരിക്കുന്ന ഫോൺ പിള്ളേച്ചന് കാണിച്ചു കൊടുത്തു.

"പിള്ളേച്ചാ, ഇങ്ങോട്ടു നോക്കിയേ.. ഇങ്ങോട്ട്.  ഇന്നൊരുത്തൻ  നമ്മുടെ മതത്തെ കേറി ഒണ്ടാക്കാൻ വരുന്നു. എവിടാ? ഫേസ്‌ബുക്കിൽ... ഞാൻ വിടുമോ? അവനെയും  അവൻറെ വീട്ടിലിരിക്കുന്നവരെയും തുമ്മിപ്പിക്കുന്ന പണിയല്ലിയോ ഞാൻ മറുപടിയായി കൊടുത്തേ... അമ്മാനുവിനോടാ കളി.."

ചായ നീട്ടി അടിച്ചുകൊണ്ട് പിള്ള മൊബൈലിലേക്ക് കാക്കയുടെ ഒളികണ്ണിട്ടു നോക്കി. ഫേസ്‌ബുക്കില്ലാത്തത് അന്തസ്സിനു നിരക്കാത്ത കാര്യമാണെന്ന് പിള്ളേച്ചൻ ചിന്തിക്കാൻ തുടങ്ങിയ കാലമായതിനാൽ അതൊന്നു നോക്കിയേക്കാം എന്ന ചിന്തയാണ് ആ കാകദൃഷ്ടിക്ക് കാരണം.

"ഇതെന്തുവാടാ... ഏതോ ഒരു തെണ്ടി നിൻറെ മതത്തെ വല്ലോം പറഞ്ഞതിന് നീ തന്തക്കുപിറക്കാഴിക എഴുതി മറുപടി കൊടുത്തേക്കുന്നെ? നിൻറെ കർത്താവീശോ മിശിഹാ ഒരു കരണത്ത് അടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കാനല്ലെടാ എന്തരവനെ പറഞ്ഞേച്ച് പോയെ?"

പിള്ളേച്ചന്റെ വാചകത്തിൽ ഒളിഞ്ഞിരിക്കുന്ന ചൊറിച്ചിൽ കേട്ട് മുണ്ട് ചുരച്ചുകയറ്റി, കാലൊന്നുയർത്തി, പാളക്കരയൻ അണ്ടർവയർ കാണിച്ച്  അമ്മാനു നിന്നുകിതച്ചു.

"പിള്ളേച്ചാ.. കാര്യമൊക്കെ ശരിയാ. എന്നാൽ കർത്താവീശോ മിശിഹായുടെ അണ്ണാക്കിലടിക്കാൻ വന്നാൽ നമ്മൾ അച്ചായന്മാർ വിടുവോ? പശൂനെ തിന്നാനും, വാട്ടീസടിക്കാനും മാത്രമല്ല ഇച്ചിരി മതത്തിനുവേണ്ടി രക്തസാക്ഷിയാകാനും നമ്മൾ തയ്യാറാ പുള്ളേ. നിങ്ങള് സ്തേഫാനോസ് എന്ന് കേട്ടിട്ടുണ്ടോ... സ്തേഫാനോസ് ?"

"എടാ മരഊളേ, സ്തേഫാനോസ് ഫേസ്ബുക്കിലാണോ രക്തസാക്ഷിയായേ?  നിന്നെ കൊള്ളാമല്ലോടാ അമ്മാനൂ.."

"പിള്ളേച്ചാ... അയാൾ എവിടേലും വച്ച് രക്തസാക്ഷിയായിക്കോട്ടെ, നമ്മക്ക് പറയാൻ ഒരുത്തനുണ്ടോ? അതാണ്. അപ്പോൾ നമ്മൾ വിട്ടുകൊടുക്കുമോ? ഇക്കാലത്ത്  കാര്യങ്ങൾ പൊലിപ്പിക്കാൻ കിട്ടിയ സാധനമാ സുക്കറണ്ണൻറെ ഫേസ്‌ബുക്ക്. അവിടെ വരുന്നവനെ ഒക്കെ നമ്മൾ പഞ്ചറാക്കും"

"എടാ വിവരംകെട്ടവനെ, നീ ഈ ഫേസ്‌ബുക്കിൽ കിടന്ന് ഒണ്ടാകി ഒണ്ടാക്കി  കാലാകാലങ്ങളായി വിവരമുള്ള തലമുറകൾ പടുത്തുയർത്തിയ മാനോം മര്യാദയും കളഞ്ഞുകുളിക്കണോ?   ഈ കമന്റിട്ടവനെ തന്തക്ക് വിളിച്ച് നിൻറെ മതം അങ്ങ് കോമ്പത്തേതാണെന്നു സ്ഥാപിക്കും മുമ്പ് ഞാൻ പറയുന്ന ഒരു കാര്യം നിനക്ക് ചെയ്യാമോ?"

ചായയടി ഒന്ന് നിർത്തി പിള്ള ബെഞ്ചിലിരുന്നു. തൻറെ മുന്നിൽ പ്രതിഷ്ഠിക്കപ്പെട്ട കാലിച്ചായ അണ്ണാക്കിലേക്കൂതി ഇറക്കി അമ്മാനു പിള്ളേച്ചന്റെ ചോദ്യം കേട്ട് പൊട്ടൻ ആനയെ കണ്ടപോലെ നോക്കിനിന്നു.

"അതെന്താ പുള്ളേ? നിങ്ങൾ പറയാൻ പോകുന്ന കാര്യം?  ദാണ്ടേ നമ്മുടെ പുണ്യപരിപാവന മതത്തിനുവേണ്ടി ഞാൻ എന്തുവേണേലും ചെയ്യും.. നിങ്ങൾ പറഞ്ഞാട്ട്"  തൻറെ വിശ്വാസത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ പോന്ന പോരാളിയായി തീർന്ന അമ്മാനു പിള്ളയുടെ മുഖത്തേക്ക് വായും പൊളിച്ച് നോക്കി നിന്നു.

"അതേ... മഹാഭാരത്തിന്റെ അവസാനഭാഗത്ത് മഹാപ്രസ്ഥാനിക പർവ്വം എന്നൊരു സംഭവം ഉണ്ട്. നീ അതൊന്ന് വായിച്ചിട്ട് വാ. എന്നിട്ട് നിൻറെ മതത്തിനുവേണ്ടിയുള്ള മദമിളക് നടത്ത്"

"പിള്ളേച്ചാ.. നിങ്ങൾ ഒന്നുകൂടി പറഞ്ഞേ? മഹാപ്രസ്ഥാനമോ? അതെന്ത് കുന്തമാ? പുടികിട്ടുന്നില്ലല്ലോ? അല്ല ഞാൻ എന്തിനാ ഹിന്ദുക്കളുടെ സുനാപ്പി ഒക്കെപ്പോയി വായിക്കുന്നെ? മാനം മര്യാദയായിട്ട് ബൈബിൾ വായിക്കാൻ പറ്റുന്നില്ല.. പിന്നാ.."

അതിന് പിള്ളേച്ചൻ ഒന്ന് ചിരിച്ചു.  "അതെ. മാനംമര്യാദക്ക് നീയൊക്കെ മതഗ്രന്ഥങ്ങൾ വായിക്കാത്തതിന്റെ കൊഴപ്പം നന്നായിട്ടുണ്ട്... നീ ഏതാണ്ട് നമ്പൂരി മുങ്ങി ക്രിസ്ത്യാനിയായന്നൊക്കെയല്ലേ തള്ളുന്നെ.  വേണേൽ പോയി ഞാൻ പറഞ്ഞ മഹാപ്രസ്ഥാനിക പർവ്വം വായിച്ചിട്ടു വാ.. എന്നിട്ട് ബാക്കി പറയാം"

അമ്മാനു ഒരു നിമിഷം ചിന്താവിഷ്ടയായ സീതയായി. ഫേസ്‌ബുക്കിൽ തനിക്ക് ആളാകാൻ പറ്റിയ കാര്യമാണ് പിള്ള പറയുന്നത്. എന്തോ കുന്തമായാലും വേണ്ടില്ല വായിച്ചു നോക്കിയേക്കാം"

"എന്നാ പിള്ളേ.. നിങ്ങളുടെ ആ സംഭവം വായിച്ചിട്ട് തന്നെ കാര്യം. നോക്കിക്കോ നാളെ അമ്മാനൂ ഇവിടെ ഇതേ സമയത്ത് വന്ന് നിൽക്കും. അപ്പൊ കാണാം"

ഇതും പറഞ്ഞ് അമ്മാനു വന്ന ഉശിരോടെ തന്നെ തിരികെ വിട്ടു. പിള്ളേച്ചൻ അടുത്ത കസ്റ്റമറെ സേവിക്കനായി ചായപാത്രം ഉയർത്തിയടി തുടരുകയും ചെയ്തു.


അടുത്ത ദിവസം.

പിള്ള തലേൽകെട്ട് മുറുക്കിയുടുത്ത് നിൽക്കുമ്പോളാണ് അമ്മാനു പ്രത്യക്ഷനായത്.  കോൻ ബനേഗ കരോർപതി ജയിച്ചുവന്ന തലക്കനം ആ മുഖത്തുണ്ടായിരുന്നു.

"ഹോ... പിള്ളേച്ചോ, സംഭവം കഴിഞ്ഞു. നമ്മുടെ അമ്പലത്തിലെ പോറ്റിയോടാ പോയി സംഭവം ഒപ്പിച്ചെ. വായിച്ചാൽ ഇതെങ്ങാണ്ട് മനസ്സിലാകുമോ? ഇതിയാനാ പിന്നെ കാര്യം വ്യക്തമായി പറഞ്ഞുതന്നെ..."

അതുകേട്ട് പിള്ളേച്ചൻ ഒന്ന് ചിരിച്ചു. "അന്നോ... എന്നാൽ പറഞ്ഞേ  നീ എന്തുവാ പഠിച്ചെ?"

അമ്മാനു ഒന്ന് നിവർന്നു. എന്നിട്ട് തുടർന്നു "എന്ന് വച്ചാ..നമ്മുടെ പഞ്ചപാണ്ഡവന്മാർ രാജ്യഭരണം ഒക്കെ കഴിഞ്ഞ് അവരുടെ അവസാന യാത്ര ഇന്ത്യമൊത്തം കറങ്ങി സുമേരു പർവ്വതത്തിലേക്ക് പോയ സംഭവമല്ലിയോ?"

"അതെ" പിള്ള ചിരിച്ചു.

"ങാ... ഇവന്മാർ പോന്ന വഴിയിൽ ആണ്ടടാ ഒരു പട്ടിയും കൂടെക്കൂടി.  പിന്നെ ദാണ്ടേ ഇങ്ങോട്ട് നോക്കിയേ.. ആ പോന്ന പോക്കിൽ പൊത്തടിയോന്നും പറഞ്ഞ് ഇവന്മാരുടെ പെണ്ണുമ്പുള്ള ദ്രൗപതി വീണു.  പിന്നെ സഹദേവനും, നകുലനും, അർജുനനും എന്നുവേണ്ട പിള്ളേ, ഒള്ളത് പറയാലോ ഇവന്മാരിൽ അവസാനം സ്വർഗത്തെത്തിയത് ആരൊക്കെയാണെന്നാ വിചാരം?"

"ങ്ങും.. പറ.." പിള്ളേച്ചൻ ഊറിയ ചിരിച്ചിരിച്ചു

"എൻറെ പൊന്നോ... ദാണ്ടേ നമ്മുടെ യുധിഷ്ഠിരനും, ആ ചാവാലിപ്പട്ടിയും. എന്തൊരു കൂത്താണെന്ന് നോക്കിയേ. എനിക്കന്നേൽ ലവനെ പണ്ടേ  അത്ര പിടുത്തമില്ല ചൂതുകളിച്ച് രാജ്യവും പെണ്ണുംപുള്ളേം എല്ലാം പണയം വച്ച മോനാ ഇതിയാൻ. പറഞ്ഞിട്ടെന്താ.. ധർമപുത്രരല്ലെ .. ധർമ്മപുത്രർ. ങാ.. പിള്ളേ, ഈ വഴിയിൽ അനിയന്മാർ എല്ലാം വീണതിന് കാരണമാ രസം"

"എന്താ.."?

"എല്ലാവന്റേയും തണ്ടും പൊണ്ണക്കാര്യവും. ഞാൻ വലിയ സംഭവമാണെന്നുള്ള വിചാരവും. പിന്നെ ആ പെങ്കൊച്ചിനെ തള്ളിയിട്ടത് അവൾ ഇച്ചിരി പക്ഷപാതം കാണിച്ചതുകൊണ്ടാ... അവൾക്കേ നമ്മുടെ അർജ്ജുനനോട് പ്രത്യേകം ഒരിത് ഉണ്ടായിരുന്നത്രേ .. ഏതാ,  പ്രേമം.."

ഇതും പറഞ്ഞ് ചന്തി ചൊറിഞ്ഞ് അമ്മാനു  ചോദിച്ചു.. "അല്ല പുള്ളേച്ചാ... നിങ്ങൾ എന്നെകൊണ്ട് ഈ കുന്ത്രാണ്ടം വായിപ്പിച്ചത് എന്തിനാ ?"

പിള്ള തലയൊന്ന്  മാന്തി  "അപ്പോൾ നിനക്ക് ഇത്രേം വായിച്ചിട്ടും കാര്യം പുടികിട്ടിയില്ലേ അമ്മാനു?"

"പിടികിട്ടിയോന്ന് ചോദിച്ചാ... ഒരു പോക പോലാ... ഈ ലോകത്ത് തണ്ടും പൊണ്ണക്കാര്യവും ഒന്നും കാണിച്ചിട്ട് കാര്യമില്ല. എത്ര വലിയ വില്ലനാന്നേലും സ്വർഗത്ത് പോകത്തില്ലെന്ന്.. യേതാ"

"അതെ.. ഇനി നീ പോയി ആ ലോത്തിന്റെ കഥ കൂടി വായിക്കണം.. നിന്റെ ബൈബിളിലെ പഴയനിയമത്തിലെ തിരിഞ്ഞുനോക്കാതെ ഓടുന്ന ഒരു ആശാനുണ്ടല്ലോ.."

"ഏതാ .. നമ്മുടെ സൊദോം ഗോമോറാ കേസാണോ ?"

"അതെ.. അതൂടെ നീ പോയി ഒന്ന് വായിച്ചിട്ടുവാ.. അപ്പോൾ നിനക്ക് ഫേസ്‌ബുക്കിൽ തകർക്കാം"

കാര്യം ഇതൊക്കെ പറഞ്ഞാലും ലോത്തിൻറെ കഥ വിശാലമായി അമ്മാനു വായിച്ചിട്ടില്ലായിരുന്നു. ഫേസ്‌ബുക്കിൽ തൻറെ എതിരാളികളെ തകർക്കാനുള്ള വലിയ വടി കിട്ടുവാന്നേൽ ആകട്ടെ എന്ന ചിന്ത തള്ളിക്കേറി വന്നപ്പോൾ അമ്മാനു അമാന്തിച്ചില്ല. നേരെ പോയി പഴനിമയം കയ്യിലെടുത്തു.

ലോകത്തെ ഏറ്റവും കൂറകളായ ആൾക്കാർ തിങ്ങിനിറഞ്ഞ സൊദോം ഗൊമോറ നഗരങ്ങളെ ദൈവം അഗ്നിയും ഗന്ധകവും വീഴ്ത്തി ചുട്ടുകരിച്ച് കളഞ്ഞ സംഭവം ഒന്നുകൂടി മനസ്സിരുത്തി വായിച്ചു. എന്നിട്ട് വൈകിട്ട് പിള്ളേച്ചന്റെ കടയിലെത്തി തടിബഞ്ചിൽ കാല് കേറ്റി ഒരു വെപ്പ്. പിന്നെ പറഞ്ഞു.

"പിള്ളേച്ചാ.. കഴിഞ്ഞു"

"കഴിഞ്ഞോ.. എന്നിട്ട്?"

"എൻറെ പിള്ളേ. ഭൂലോകത്തിൽ ഇതുപോലെ തന്തക്ക് പിറക്കാത്തവന്മാർ ഉണ്ടായിരുന്നില്ലെന്നാ എൻറെ ഒരിത്.  അതൊക്കെ വച്ച് നോക്കുമ്പോൾ നമ്മളൊക്കെ ദാണ്ടേ ഇങ്ങോട്ടു നോക്കിയേ... നമ്മൊളൊക്കെ ഒന്നുമല്ല പിള്ളേ.. ഒന്നുമല്ല"

"ങാ... അത് ശരിയാ.. നീ പഠിച്ചത് എന്താണെന്ന് പറ അമ്മാനു"

"അതോ... ഇവന്മാർ വേണ്ടാതീനം കാണിച്ച്, കാണിച്ച് അവസാനം കൊണമുള്ള ഒരുത്തനുണ്ടായിരുന്നു. നമ്മുടെ ലോത്ത്.  അയാളോടും പിള്ളേരോടും നിങ്ങൾ പോയി രക്ഷപെട്ടോ എന്ന് ദൂതന്മാർ പറഞ്ഞു. അവർ ഒട്ടെടാ ഓട്ടം. തിരിഞ്ഞുനോക്കരുതെന്ന് പറഞ്ഞിട്ടും ആ പോക്കിലും  ലോത്തിൻറെ കെട്ടിയോൾ എൻറെ പെമ്പ്രന്നോത്തിയെപ്പോലെ എന്താ അവിടെ സംഭവിക്കുന്നെ എന്നറിയാനുള്ള ആഗ്രഹം കൊണ്ട് ഒതുക്കത്തിൽ ഒരു നോട്ടം നോക്കി. ദൈവം തമ്പുരാനെല്ലിയോ മോൻ.. പറഞ്ഞാൽ കേൾക്കാത്തവളുമാരെ അങ്ങേർക്ക് പിടിക്കുവോ?  അതുമാത്രമല്ല പണ്ട് ഹവ്വാ പെണ്ണുമ്പുള്ള അനുസരണക്കേട് കാട്ടി പാമ്പിനെ കൊണപെടുത്താൻ പോയി മുടിഞ്ഞ പാപം ചെയ്ത ഒരു കലിപ്പ് ദൈവംതമ്പുരാൻറെ ഉള്ളിൽ കെടപ്പുമുണ്ടായിരിക്കും.  തിരിഞ്ഞു നോക്കിയ ലോത്തിന്റെ കെകെട്ടിയോൾ ആണ്ടെടാ.. ഉപ്പുതൂണായി നിൽക്കുന്നു!!"

"അത് ശരിയാടാ അമ്മാനു, ആണുങ്ങൾ പറഞ്ഞാൽ കേൾക്കുന്ന സ്വഭാവം അല്ലേലും നിന്റെം, എന്റേം പെണ്ണുമ്പുള്ളമാർക്കില്ലല്ലോ. തലവര എന്ന് പറഞ്ഞാൽ മതിയല്ലോ..എന്നിട്ട് നീ പറ"

അമ്മാനു താടിക്ക് കൈ കൊടുത്ത് മൊബൈലിൽ നോക്കി ഒരിരിപ്പിരുന്നു.  എന്നിട്ട് തുടർന്നു "എന്തോ പറയാനാ എൻറെ പിള്ളേ... ഈ പാണ്ഡവന്മാരുടെ അവസാന യാത്രയും ലോത്തിൻറെ ജീവനെ പേടിച്ചുള്ള  ഓട്ടവും ഓർക്കുമ്പൾ ചിരി വരുവാ. നമ്മൾ ഇവിടെക്കിടന്ന് അടിപിടി ഉണ്ടാക്കുവാ.. അവസാനം എന്തായിത്തീരുമോ എന്തോ.. രണ്ടും വായിച്ച് ചുമ്മാതിങ്ങനെ താടിക്ക് കൈ കൊടുത്ത് ഓഞ്ഞ ഇരിപ്പിരിക്കാനാ തോന്നുന്നെ"

പിള്ളേച്ചൻ ഇതുകേട്ട് ഒറ്റച്ചിരി. എന്നിട്ട് അമ്മാനുവിന്റെ അടുത്തേക്ക് നീങ്ങി നിന്നു.

"എടാ അമ്മാനു, ഇതുവരെ വായിക്കാത്ത ഒരു സാധനം ഉണ്ടെന്നു കേട്ട്, മറ്റുള്ള മതക്കാർക്കിട്ട് പണിയാൻ നീ പോയി വായിച്ചത് മഹാഭാരതം.  വീണ്ടും ഞാൻ പറഞ്ഞപ്പോൾ നീപോയി പൊക്കിനോക്കിയത് നീയും, മുസ്ലീങ്ങളും, ജൂതന്മാരും വിശ്വസിക്കുന്ന ലോത്തിൻറെ കഥ.  മനുഷ്യന്റെ പോക്രിത്തരത്തിന് ദൈവം അവന്മാരുടെ ഒക്കെ അണ്ണാക്കിലാപ്പടിച്ച് കത്തിച്ച് ചാമ്പലാക്കിയ നഗരങ്ങൾ.  ഇന്ന് ആ സ്ഥലത്താ നമ്മുടെ മാനും മഞ്ചാതീം ഇല്ലാതെ കിടക്കുന്ന ചാവുകടൽ അറിയാമോ?"

പിള്ള ഒന്ന് നിർത്തി. എന്നിട്ട് തുടർന്നു "നാളെ ഞാൻ പോയി ഖുർആൻ വായിക്കാൻ പറഞ്ഞാലും നീ ഓടും. എന്തിനാ.. കണ്ടവന് പണികൊടുക്കാനുള്ള ആക്രാന്തം.  എന്നിട്ട് നീ അതിലും വലിയ പണി മേടിച്ച് കെട്ടും"

അമ്മാനു പിള്ളയുടെ മുഖത്ത് തന്നെ നോക്കിയിരിക്കുകയാണ്.

"എടാ അമ്മാനു നീ ഈ ഫേസ്‌ബുക്കിൽ കിടന്ന് തേച്ച് തേച്ച് കളയുന്ന സമയം വല്ല നല്ലകാര്യത്തിനും ഉപയോഗിക്കരുതോ?  നീയൊക്കെ ഇതിൽ കിടന്ന് അടിയുണ്ടാക്കുമ്പോൾ ലവന്മാർ കാശുണ്ടാക്കുവാ.. യേത്? സുക്കറണ്ണൻ. മോട്ടേന്ന് വിരിഞ്ഞപ്പോളേ ബിസ്സിനസ്സ് ബിസിനസ് എന്ന് പറഞ്ഞുനടക്കുന്ന പയ്യൻ.  നീയൊക്കെ രാവും പകലും ശവക്കുഴി മാന്തി മാന്തി അവനൊക്കെ ഒണ്ടാക്കികൊട്.. നാണോം മാനോം ഉണ്ടോടാ നിനക്കൊക്കെ? ആരേലും പറയുന്നത് കേട്ട് എവിടെ വേണേലും ഓടും, എന്ത് വേണേലും വായിക്കും. അവനെ തന്തക്ക് വിളി എന്ന് പറഞ്ഞാൽ വിളിക്കും, ഇവനെ വിളി എന്ന്  പറഞ്ഞാലും വിളിക്കും. എന്തിനാ..? നിന്റെയൊക്കെ അമ്മെകെട്ടിക്കാൻ മതവും കൊതവും നന്നാകാൻ..."

"പിള്ളേച്ചാ.. സത്യം പറ.. നിങ്ങൾ നിരീശ്വരവാദിയാണോ?!" പിള്ളയുടെ ആഞ്ഞുകുത്തിയുള്ള നിൽപ്പുകണ്ടപ്പോൾ അമ്മാനുവിന് സംശയം മുളപൊട്ടി.

"ഇതിലും ഭേദം അതാടാ അമ്മാനു.  നിന്നെയൊക്കെ ആരൊക്കെയോ ഹൈജാക്ക് ചെയ്തേക്കുവാ.. അത് മതമായാലും, രാഷ്ട്രീയമായാലും. കണ്ട തെണ്ടികൾക്കൊക്കെ തലച്ചോറ് പണയം വച്ചിട്ട്  വയറിന് അസുഖവും, അർശസും പിടിച്ച അവന്റെയൊക്കെ തീട്ടം വാരി തിന്നോണ്ട്  നടക്കുവാ നീയൊക്കെ.. ഫൂ.."

ഇതും പറഞ്ഞ് പിള്ള റോഡിലേക്ക് ആഞ്ഞൊരു തുപ്പും ആട്ടും വച്ചുകൊടുത്തു.

"നീയൊക്കെ ഫേസ്ബുക്കിലും വാട്‍സ്ആപ്പിലും കേറി കേറിക്കോ. എന്നാൽ അതിനകത്ത് കിടന്ന് ചന്തികൊണ്ട് നടത്തണ്ടത് വാകൊണ്ട് നടത്താതിരുന്നാ മതി, മനസ്സിലായോ?"

ഇത് കേട്ടുകൊണ്ട് മണിസാർ അങ്ങോട്ട് കയറി വന്നു. അമ്മാനുവിന്റെ നത്തുളുക്കിയ ഇരിപ്പിരിക്കുന്നത് കണ്ട്  ഒരു ചോദ്യവും ചോദിച്ചുകൊണ്ടാണ് വരവ്.

"എന്താടാ  അമ്മാനു, എന്ത് പറ്റി?"

അമ്മാനു ആദിവാസിമൂപ്പൻ തീകായാൻ ഇരിക്കുന്ന ഇരിപ്പിൽ നിന്ന് ഒന്നിളകിയിരുന്നു.

"ഓ.. ഈ പിള്ളേച്ചൻ എനിക്കിട്ടൊരു എട്ടിന്റെ പണി തന്നു സാറേ.. നാട്ടുകാർക്ക് ഫേസ്‌ബുക്കിൽ പണികൊടുക്കാനിരുന്ന എനിക്ക് ഇപ്പോൾ ഒരു വൈക്ലബ്യം. ഇതിപ്പോൾ ഒരുമാതിരി മറ്റേ ഇടപാടായിപോല്ലോ പിള്ളേ.."

പിള്ള മാണിസാറിനായുള്ള ചായ നീട്ടിയടിക്കുമ്പോൾ തുടർന്നു.

"അമ്മാനു നീ ഈ പ്രന്തൊക്കെ വിട്ട് നിൻറെ പണിചെയ്യ്‌. നിൻറെ കൊച്ച് വിശന്നു കീറുമ്പോൾ  ഈ എന്തരവന്മാരൊന്നും കാണില്ല നിന്നെ സഹായിക്കാൻ. നീ നിൻറെ ദൈവത്തിനേം വിളിച്ച് മാനം മര്യാദക്ക് ജീവിക്ക്. നാളെ നീ ഒന്ന് വീണാൽ നിന്നെ പിടിക്കാൻ മതോം രാഷ്ട്രീയവും പറഞ്ഞ് എനിക്കോ ഈ മണിസാറിനോ മാറി നിക്കാനൊക്കുമോ?  നീ ഉള്ളസമയത്ത് ആൾക്കാരെ പിണക്കാതെ നേരും നെറിയുമായി ജീവിക്കടാ ഉവ്വേ.."

അപ്പോൾ മണിസാർ  ഏറ്റുപിടിച്ചു. "അത് ശരിയാ പിള്ളേ.. നമ്മുടെ ഗാന്ധിജങ്ഷനിൽ മതവും ജാതിയും, രാഷ്ട്രീയവും നമുക്ക് വേണ്ട. മനുഷ്യൻ മതി. എന്നിട്ട് പണ്ട് നമ്മുടെ കവി പാടിയ പാട്ടങ്ങ് പാടിക്കോ"

അമ്മാനു മണിസാറിനെ ഒന്ന് നോക്കി. "അതേതു പാട്ടാ സാറെ..?"

"അതോ..."  മണിസാർ ഒന്ന് ചിരിച്ചു. പിന്നെ പൊട്ടിച്ചിരിച്ചു.  നാടകാന്തം കവിത്വം എന്ന പോലെ പിന്നെ ചിരിയുടെ അന്ത്യത്തിൽ ഇപ്രകാരം ഉരചെയ്തു.

"കേരളമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളിൽ"

അതുകണ്ട്  ആ ചിരിയിൽ പിള്ളേച്ചനും അമ്മാനുവും കൂട്ടുചേർന്നു.

ആ ചിരി കഴിഞ്ഞപ്പോളേക്കും അമ്മാനു തൻറെ ഫേസ്‌ബുക്കിലെ ചീത്തവിളി കമന്റുകൾ എല്ലാം ഡിലീറ്റ് ചെയ്തും കളഞ്ഞു.  

Monday, March 19, 2018

ദുബായ് പോലീസിന്റെ സഹായഹസ്തം

പോലീസ് എന്ന് കേൾക്കുമ്പോളും,  അവരുടെ വാഹനങ്ങൾ കാണുമ്പോളും ഒരു സാധാരണക്കാരന് എന്താണ് തോന്നുക? ഇഷ്ടപെടാത്ത എന്തോ അപശകുനം മുന്നിൽ വന്നുനിൽക്കുന്നതുപോലെ അല്ലേ?  ഒപ്പം താൻ എന്ത് തെറ്റാണ് ചെയ്തത് എന്നൊരു ചോദ്യം മനസ്സിലേക്ക് ഓടിയെത്തുകയും ചെയ്യും.

എന്നാൽ മനുഷ്യത്വം, നന്മ എന്നിവയ്ക്ക് പര്യായമാകാനും പോലീസ് എന്ന പദത്തിന് കഴിയും എന്നൊരു അനുഭവമാണിത്.  പോലീസ് ആപത്തിൽ താങ്ങായും, തുണയായും സഹായഹസ്തവുമായി എങ്ങനെ മുന്നിലവതരിക്കാം എന്ന് 2006 -ലെ ഒരു പ്രഭാതത്തിൽ ഞാൻ അനുഭവിച്ചറിഞ്ഞു.

എൻറെ കസിൻ സെക്കൻഡ് ഹാൻഡ് വണ്ടിയെടുത്തിട്ട്  രണ്ട് ആഴ്ച മാത്രമേ ആയിട്ടുള്ളൂ.  എന്നും  അതിരാവിലെ എണീറ്റ് ആറുമണിക്ക് ഞങ്ങൾ റാഷിദിയായിൽനിന്നും ദുബായ് മറീനയിലെ പ്രോജക്ട് ഓഫീസിലേക്ക് യാത്രയാകും.

തണുപ്പ് വിട്ടകലാൻ മടിച്ചുനിന്ന ആ  പ്രഭാതത്തിൽ ഞങ്ങൾ അന്നും പതിവുപോലെ യാത്ര ആരംഭിച്ചു. റാഷിദിയായുടെ പ്രാന്തപ്രദേശങ്ങൾ എല്ലാം തകൃതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഫെസ്റ്റിവൽ സിറ്റി, ദുബായ് എയർപോർട്ട് ടെർമിനൽ മൂന്ന്-പണികൾ അതിന്റെ മൂർദ്ധന്യാവസ്ഥയിൽ. പുതുതായി പണികഴിഞ്ഞ എയർപോർട്ട് ടണലും കടന്ന് ടെർമിനൽ മൂന്നിന്റെ അടുത്തുള്ള വലിയ സിഗ്നലിൽ എത്തിയപ്പോൾ കാർ പെട്ടെന്ന് നിശ്ചലമായി!!

ബ്രേക്ക് ടൗൺ !

ചുവന്ന ട്രാഫിക് സിഗ്നൽ മാറി പച്ചനിറമായപ്പോൾ വണ്ടി ഓഫായി.  വീണ്ടും സ്റ്റാർട്ടാകുന്നില്ല. പുറകിൽ കിടന്നിരുന്ന വാഹനങ്ങൾ ഹോണടിയോടെ ഹോണടി. ചിലർ ചീത്തവിളിക്കുന്നു.  നല്ല തിരക്കുള്ള സമയത്ത് ട്രാഫിക്കിൽ ഞങ്ങൾ എന്തെടുക്കുകയാണെന്ന് പലരും സംശയിച്ചിട്ടുണ്ടാകാം. പക്ഷേ ഉടനെതന്നെ അത് ബ്രേക്ക് ഡൗൺ ആണെന്ന് മനസ്സിലാക്കിയവർ ഒഴിഞ്ഞുപോകാൻ തുടങ്ങി. പച്ച സിഗ്‌നൽ മാറി വീണ്ടും ചുവന്ന സിഗ്‌നൽ വന്നു.

വേറെ വഴിയില്ലാതെ ഞങ്ങൾ പുറത്തേക്കിറങ്ങി.  സൂര്യകിരണങ്ങൾ മെല്ലെ മഞ്ഞുപാളികൾക്കിടയിലൂടെ പുറത്തേക്ക് വരാൻ പരാക്രമം കാണിക്കുന്നു. ഞങ്ങൾ സർവ്വശക്തിയുമെടുത്ത് വണ്ടി തള്ളി.  നടുറോഡിൽ നിന്നും ഓരത്തേക്ക് കാർ നീക്കി ബോണറ്റ് തുറന്നവച്ചപ്പോളേക്കും  വിയർത്തുകുളിച്ചിരുന്നു.

വണ്ടിയൊന്ന് ഒതുക്കി ഒന്ന് ശ്വാസം വിട്ടപ്പോളാണ് അതുവഴി റോന്തുചുറ്റിവന്ന ദുബായ് പോലീസിന്റെ ലാൻഡ് ക്രൂസർ വാഹനം ഞങ്ങളുടെ മുന്നിൽ വന്ന് ബ്രേക്കിട്ടത്.  സൈഡ് ഗ്ളാസ് തുറന്ന് അവർ ഞങ്ങളോട് കാര്യം തിരക്കി.  പെട്ടെന്ന് പോലീസുകാരെകണ്ട ഞങ്ങൾ അമ്പരന്നു. എന്തുചെയ്യണം എന്നറിയാതെ അന്തിച്ചുനിന്ന ഞങ്ങളുടെ അവസ്ഥ കണ്ടിട്ടാകണം ഒരു പോലീസുകാരൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.  പൊക്കിവച്ച ബോണറ്റിലേക്ക് നോക്കി അയാൾ പരിശോധന തുടങ്ങി.

"വണ്ടിയുടെ ബാറ്ററി വർക്ക് ചെയ്യുന്നില്ല...!"  ഒരു ഓട്ടോമൊബൈൽ ടെക്‌നീഷ്യനെപ്പോലെ പോലീസുകാരൻ പറഞ്ഞു. അതുകേട്ട് ഞങ്ങൾ പരസ്‌പരം മുഖത്തോട് മുഖം നോക്കി. പോലീസിന്റെ വണ്ടിയിൽ നിന്നും ഞങ്ങളുടെ വണ്ടിയിലേക്ക് ചാർജെടുത്ത് വണ്ടി സ്റ്റാർട്ടാക്കാൻ കേബിൾ ഉണ്ടോ എന്ന് ഞങ്ങളൊട് ചോദിച്ചു.  ഇല്ല എന്നുത്തരം പറഞ്ഞപ്പോൾ പഴയവണ്ടിയിൽ ഇതൊക്കെ അത്യാവശ്യം വയ്ക്കണ്ടതല്ലേ എന്നയാൾ നീരസപ്പെട്ടു.

"റിക്കവറി വിളിക്ക്. വേറെ രക്ഷയില്ല. ഇത് തിരക്കുള്ള എയർപോർട്ട് റോഡാണ്. ഇവിടെ അധികനേരം വണ്ടി ഇങ്ങനെ ബ്രേക്ക് ഡൗൺ  ആക്കിയിടാൻ പറ്റില്ല. എത്രയും വേഗം എടുത്തുകൊണ്ടുപോകണം"

ഞങ്ങൾ റിക്കവറി വിളിക്കാൻ പരിചയമുള്ള ഒരു വർക്ഷോപ്പ്കാരൻ മുഖേന ശ്രമിക്കുകയായാണ്. റിക്കവറിക്കാർ വരും എന്നുറപ്പായപ്പോൾ പോലീസുകാരൻ പറഞ്ഞു.

"ഇവിടെ റാഷിദിയായിൽ തന്നെ ധാരാളം ഗാരേജുകൾ ഉണ്ട്. വേഗം അവിടെവിടെങ്കിലും ചെന്ന് ബാറ്ററി മാറ്റിക്കൊള്ളൂ.

അതും പറഞ്ഞ് ഞങ്ങൾ നോക്കിനിൽക്കെ ലാൻഡ് ക്രൂസർ ചീറിപാഞ്ഞുപോയി. പോകുന്ന വഴിക്ക് 'വേഗം, വേഗം' എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചാണ് അവർ പോയത്.

ഞങ്ങൾ ദീർഘനിശ്വാസം വിട്ടു. വണ്ടി ബ്രേക്ക് ഡൗൺ ആയതിനേക്കാൾ സംഭ്രമം പോലീസുകാരുടെ സാന്നിധ്യം ആയിരുന്നു. വണ്ടിക്കുള്ളിൽ ഉണ്ടായിരുന്ന മസാഫിയുടെ ചെറു ബോട്ടിൽ ഇതിനകം കാലിയായി. തൊണ്ട വീണ്ടും വരണ്ടുതുടങ്ങി. നടുറോഡിൽ എവിടെ ദാഹജലം?  ഏതുവഴിയാണ് വരുന്നതെന്ന് ഊഹമില്ലാത്തതിനാൽ നാലുപാടും റിക്കവറി വാഹനം വരുന്നുണ്ടോ എന്നുനോക്കി ഞങ്ങൾ അങ്ങനെ നിൽപ്പ് തുടർന്നു.

അഞ്ച്, പത്ത്, പതിനഞ്ച്... സമയം അടർന്നുവീണുകൊണ്ടേയിരുന്നു.  മുന്നിൽ ചീറിപ്പാഞ്ഞകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ സീൽക്കാരം സമയം കഴിയുംതോറും നെഞ്ചിടിപ്പ് കൂട്ടികൊണ്ടിരിക്കുകയാണ്.

റിക്കവറി എവിടെ??! പുറപ്പെട്ടു എന്ന് പറഞ്ഞിട്ട് ഏറെനേരമായി. കാത്തിരിപ്പ് എത്രമാത്രം ക്ഷമ നശിപ്പിക്കും എന്ന് അപ്പോൾ മനസ്സിലായി. പോലീസ് ഇനി അടുത്ത വരവ് വരുംമുമ്പേ സ്ഥലം വിടണം. അല്ലെങ്കിൽ ഒരുപക്ഷേ നല്ല ഫൈൻ കിട്ടിയേക്കാം.

പ്രതീക്ഷയുടെ നാലുകണ്ണുകൾ പരിസരം ഉഴിഞ്ഞുകൊണ്ടിരുന്നപ്പോൾ അതാ വരുന്നു... അതേ ലാൻഡ് ക്രൂസർ!! ദുബായ് പോലീസ്..! ഒരു റൗണ്ട് പൂർത്തിയാക്കി അവർ വരുന്ന വരവാണ്.

ഈശ്വരാ... പോലീസുകാരുടെ ചീത്തവിളിയും ഫൈനും ഉറപ്പ്. അരമണിക്കൂറായിട്ടും റിക്കവറി വന്നില്ലല്ലോ. എന്തുചെയ്യുമെന്ന്  ഞാനും കസിനും കണ്ണോട് കണ്ണുകൾ നോക്കി ചോദിച്ചു. അപ്പോളേക്കും ആ ലാൻഡ് ക്രൂസർ മുന്നിൽ വന്ന് ഇരച്ചുനിന്നു.

"ഹബീബി... വാട്ട് ഹാപ്പെൻഡ്..?" അതേ പോലീസുകാരൻ ഡോർതുറന്ന് ധൃതിയിൽ ഞങ്ങളുടെ അടുത്തേക്ക്. "ഇവിടെ ഇങ്ങനെ കിടന്നാൽ ട്രാഫിക് പ്രശ്നമാകില്ലേ? എന്താണ് താമസം?"  അയാൾ വീണ്ടും വീണ്ടും തിരിക്കി.

റിക്കവറി വിളിച്ചിട്ട് വരാത്തത് ഞാൻ പറഞ്ഞു. ഒരുനിമിഷം ആലോചിച്ച ശേഷം ആ പോലീസുകാരൻ ലാൻഡ് ക്രൂസറിനുള്ളിൽ ഇരുന്ന പോലീസുകാരനെക്കൂടി വിളിച്ചു. അയാളും പുറത്തേക്ക് ഇറങ്ങിവന്നു.  എന്താണവരുടെ ഉദ്ദേശം എന്ന് മനസ്സിലാകാതെ ഞങ്ങൾ അന്തിച്ച് നിൽക്കുകയാണ്.

"വാ വാ.. വണ്ടി ദാ,  ആ പണി നടക്കുന്ന സ്ഥലത്തേക്ക് ഉന്തിക്കൊണ്ട് പോകാം.. അതാകുമ്പോൾ റിക്കവറി വരും വരെ നിങ്ങൾക്ക് പ്രശ്‌നം ഉണ്ടാകില്ല"

ഇതും പറഞ്ഞ് അവർ കസിനോട് വണ്ടിക്കകത്തേക്ക് കയറാൻ പറഞ്ഞു. രണ്ടു പോലീസുകാരും ഞാനും വണ്ടി പുറകിൽനിന്നും ആഞ്ഞുതള്ളാൻ തുടങ്ങി. ടെർമിനൽ ,മൂന്നിന്റെ പണി നടക്കുന്ന സെക്യൂരിറ്റി ഗേറ്റിനടുത്തേക്ക് ഞങ്ങൾ ഒരുവിധത്തിൽ വണ്ടി എത്തിച്ചു.

"അഹ്‌മദ്‌ .." പോലീസുകാരൻ ചെറിയ ക്യാബിനിൽ ഇരുന്ന് ഞങ്ങളെ വീക്ഷിക്കുന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ സെക്യൂരിറ്റിയെ വിളിച്ചു. സെക്യൂരിറ്റി ഓടി വന്നു. പ്ലാസ്റ്റിക് ബാരിക്കേഡുകൾ ഉന്തിത്തള്ളി ഞങ്ങളുടെ വണ്ടിക്ക് സുരക്ഷിതമായി പാർക്ക് ചെയ്യാൻ സ്ഥലമൊരുക്കാൻ സെക്യൂരിറ്റിയും കൂടെ കൂടി.

വിയർത്ത് കുളിച്ച് നിന്ന എൻറെ തോളിലേക്ക് ഒന്ന് തട്ടി പോലീസ് ചോദിച്ചു.

"സുഹൃത്തേ.. എന്തേ ക്ഷീണിച്ചോ?"  മറുപടിയായി ഞാൻ ഒരു ചെറുചിരി മാത്രം നൽകുമ്പോൾ അയാൾ അടുത്ത ചോദ്യം.

"നിങ്ങൾ എവിടെയാണ് ജോലിചെയ്യുന്നത്?"  ഞാൻ ഉത്തരം പറഞ്ഞു.

"ഓഹോ.. അപ്പോൾ ഇന്ന് ഈ വണ്ടി ശരിയാക്കിയ ശേഷം നിങ്ങൾക്ക് ജോലിക്ക് പോകണം അല്ലേ?"

"അതെ" ഞാൻ തലയാട്ടി "ഏഴുമണിക്കാണ്  ഡ്യൂട്ടി തുടങ്ങുന്നത്. ഇപ്പോൾ ഒത്തിരി താമസിച്ചു"

അതുകേട്ടപ്പോൾ അയാൾ കൂടെയുള്ള പോലീസുകാരനോട് അറബിയിൽ എന്തോ പറഞ്ഞു. എന്നിട്ടവർ തമ്മിൽ ചിരിച്ചുകൊണ്ട് എന്നോട് തുടർന്നു.

"നിങ്ങൾ ഇപ്പോൾ തന്നെ വിയർത്ത് കുളിച്ച് ആകെ ക്ഷീണിച്ചില്ലേ? ഇനി ഓഫീസിൽ ചെന്ന് എങ്ങനെ ജോലി ചെയ്യും? ഇന്ന് അവധി എടുത്തുകൂടെ?"

അവധിയോ? ഞാൻ പോലീസുകാരനെ തുറിച്ച് നോക്കിയത് അയാൾ അറിഞ്ഞു. ഇപ്പോൾ തന്നെ ഓഫീസിൽ നിന്ന് നിരവധി ഫോൺ വിളികൾ വന്നുകഴിഞ്ഞു. അപ്പോളാണ് അവധി?!

"ഇല്ല പോകണം.. ഒത്തിരി പണിയുണ്ട്..."

"എന്ത് പണി? ഇത്ര ക്ഷീണിച്ച്, വണ്ടിയും നന്നാക്കി എങ്ങനെ  നിങ്ങൾ ജോലിചെയ്യും? നിങ്ങൾ പോയി വിശ്രമിക്കൂ.."

പോലീസുകാരൻ ഒന്ന് നിർത്തി. എന്നിട്ട് തുടർന്നു.

"നീയൊരു കാര്യം ചെയ്യ്.. മാനേജരെ വിളിച്ചിട്ട്  എനിക്ക് ഫോൺ താ.. ഞാൻ കാര്യം പറയാം. ഞാൻ പറയുമ്പോൾ അദ്ദേഹത്തിന് കാര്യം മനസ്സിലാകും"  ഇതും പറഞ്ഞ് എൻറെ ഫോൺ വാങ്ങാനായി പോലീസുകാരൻ കൈ നീട്ടി.

ഞാൻ അത്ഭുതപ്പെട്ടു. എന്നിട്ട് ഉടനെ പ്രതിവചിച്ചു.

"അയ്യോ വേണ്ട... ഞങ്ങൾക്ക് ക്ഷീണമൊന്നുമില്ല. വണ്ടി ശരിയാക്കിയ ശേഷം ഇത്തിരി വിശ്രമിച്ചിട്ട് ഞങ്ങൾ ജോലിക്ക് പൊയ്‌ക്കൊള്ളാം ..നന്ദി.."  ഞാൻ അത് പറഞ്ഞുകൊണ്ടിരുന്നപ്പോളേക്കും റിക്കവറി വാഹനം ഞങ്ങളുടെ അടുത്ത് വന്നുനിന്നു. 

ആ പോലീസുകാർ  ഞങ്ങളുടെ കാർ റിക്കവറിയിൽ കയറ്റിക്കഴിയും വരെ അവിടെ തന്നെ നിന്നു.

അവസാനം ഞങ്ങൾ റിക്കവറി വാഹനത്തിൽ കയറുമ്പോൾ പോലീസുകാരൻ കൈ ഉയർത്തികാണിച്ച് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഗിവ് മീ യുവർ അറബാബ് നമ്പർ.. ഐ വിൽ കാൾ ഹിം.. യു ബോത്ത് ടേക്ക് റസ്റ്റ്.. ഒകെ..??"

ഞാൻ വലതുകൈ വണ്ടിക്കുള്ളിൽ നിന്നും പുറത്തേക്കിട്ട് "വേണ്ട.. നന്ദി.." എന്ന് വിളിച്ച് പറഞ്ഞു.

റിക്കവറി വണ്ടി ഗാരേജിലേക്ക് പായുമ്പോൾ സെക്യൂരിറ്റിയോട് ബാരിക്കേഡ് നേരെ വക്കാൻ നിർദേശം നൽകി നല്ലവരായ ആ പോലീസുകാർ വണ്ടിയെടുത്ത് മുന്നോട്ടു പോകുന്നത് ഞാൻ മങ്ങിയ കാഴ്ചയിൽ കണ്ടു.

ഗാരേജിലെത്തി ബാറ്ററിയും മാറി ഇത്തിരിനേരം വിശ്രമിച്ച് വെള്ളവും കുടിച്ച് ഞങ്ങൾ ദുബായ് മറീനയിലുള്ള ഓഫീസിലേക്ക് യാത്രയായി.

ഇത് ദുബായ് പോലീസ്.

പോലീസ് എന്നാൽ ആൾക്കാരെ കുറ്റവാളികളെപ്പോലെ സമീപിക്കുകയല്ല എന്ന് എന്നെ ആദ്യമായി പഠിപ്പിച്ച അനുഭവം. സ്വദേശികളായ അവർ വിദേശികളായ ഞങ്ങളോടൊപ്പം വിയർത്ത് കുളിച്ച് വണ്ടി ഉന്തിത്തരുമ്പോൾ അവർ ഒരു പോലീസ് കാരല്ല പിന്നെയോ നല്ലൊരു സമരിയാക്കാരനെപ്പോലെയാണ് ഞങ്ങൾക്ക് തോന്നിയത്.  ആപത്തിൽ സഹായിക്കുന്നതാണ് മനുഷ്യത്വം അഥവാ തങ്ങളുടെ ജോലി എന്ന് മനസ്സിലാക്കിയവർ.

എന്നെപ്പോലെ ആയിരക്കണക്കിന് പ്രവാസികൾക്ക് അന്നവസ്ത്രാദികൾ മാത്രമല്ല സുരക്ഷയും തരുന്ന നഗരമാണ് ദുബായ്.  ഏതുരാത്രിയിലും ആൺ-പെൺ വ്യത്യാസം ഇല്ലാതെ നിങ്ങൾക്കിവിടെ സഞ്ചരിക്കാം. നിങ്ങളുടെ സുരക്ഷക്കായി കണ്ണും കാതും കൂർപ്പിച്ച് അവർ ജാഗരൂകരായിരിക്കുന്നു.  എന്നെപ്പോലെ ലക്ഷക്കണക്കിനാൾക്കാർ പഠിച്ച് സർട്ടിഫിക്കറ്റുകളും ഫയലിൽ തിരുകി നിത്യവൃത്തിക്കുള്ള ഒരു ജോലിക്കായി നാട്ടിൽ പല വാതിൽ മുട്ടി ഒരു വഴിയും ഇല്ലാതെ അലയുമ്പോൾ, ഒരു പോറ്റമ്മയെപോലെ കൈപിടിച്ചു വേണ്ടതൊക്കെ തന്ന ഒരു ചെറു രാജ്യം.

ഞാൻ വെറുതെ ഒന്ന് സ്വപനം കാണുകയാണ്.  ഇതേപോലെ സഹായഹസ്തവുമായി പൊതുജന സേവകർകൂടിയായി നമ്മുടെ നാട്ടിലെ പോലീസും മാറുന്ന കാലം. സ്വപ്‌നങ്ങൾ ആണല്ലോ എക്കാലവും യാഥാർഥ്യമാകുന്നത്. യാഥാർഥ്യങ്ങളാണല്ലോ ഇത്തരം കുറിപ്പുകൾ കുറിക്കുവാൻ മനസ്സ് ചുരത്തി തൂലികയിൽ അക്ഷരങ്ങളായി പിറന്നുവീണ്  മുന്നിൽ കരചരണങ്ങൾ ഇളക്കി പുഞ്ചിരിതൂകുന്നത്.

ഇവിടെ പെറ്റമ്മയെപ്പോലെ പോറ്റമ്മയും തലോടുകയാണ്. സ്നേഹത്തലോടൽ.

Monday, March 12, 2018

കുട്ടിച്ചായൻറെ ശവമടക്ക്

കുട്ടിച്ചായൻറെ മരണം ഓർക്കുമ്പോൾ ഇന്നും ചിരിയാണ് വരുന്നത്.  സദാ ചിരിച്ചുകളിച്ചു നടന്ന കുട്ടിച്ചായാ, മരണത്തിലും ഇങ്ങനെ ഞങ്ങൾ പിള്ളേരെ ചിരിപ്പിച്ച്, ചിരിപ്പിച്ച് മണ്ണുകപ്പിക്കണമായിരുന്നോ?

എൺപതുകളിലെ ഒരു ക്രൂരദിനത്തിൽ പള്ളിപ്പെരുന്നാളിന്‌ സ്ഥിരം ഓലപടക്കവും ഗുണ്ടും പൊട്ടിച്ചിരുന്ന കുട്ടിച്ചായനിനി ഈ നാശംപിടിച്ച ഗ്രാമത്തിൽ കിടന്ന് ഗുണ്ടുപൊട്ടിക്കണ്ട, പിന്നെയോ; സ്വർഗത്തിൽ പോയി തേനും പാലും വാട്ടീസും അടിച്ച് അവിടുത്തെ പള്ളിപെരുനാളിന് ഗബ്രിയേലിനെയും, മിഖായേലിനെയും ഒക്കെ സാക്ഷിനിർത്തി ഗുണ്ടുപൊട്ടിക്കട്ടെ എന്ന് ദൈവം തമ്പുരാൻ തീരുമാനിച്ചാൽ എന്തോ ചെയ്യും?

ജീവൻറെ പുസ്തകത്തിൽനിന്നാണോ, ചിത്രഗുപ്തത്തിന്റെ ലിസ്റ്റിൽനിന്നാണോ ഇതിയാന്റെ പേര് അങ്ങ് വെട്ടിക്കഴിഞ്ഞാൽ സംഭവം അടുത്ത പ്രോസസ്സിംഗ് സെക്ഷനായ കാലന്റെ അടുത്തെത്തുമല്ലോ.  കാലണ്ണൻ നിയോഗവൃത്തിക്കായി പോത്തിന്റെ പുറത്ത് കേറി നമ്മുടെ ഗാന്ധിമുക്കിലെ, കണ്ടത്തിപ്പള്ളിയും കടന്ന്, വയൽ വരമ്പിലൂടെ യാത്രയായി. ആ പോക്കിൽ "സൂക്ഷിച്ച് നോക്കി നടക്ക്, അല്ലേൽ കണ്ടത്തിവരമ്പിൽ നിന്ന് പൊത്തടിയോന്ന് താഴെ വീഴുമെടാ പോത്തേ" എന്ന് കാലൻ വേദമോദിക്കൊണ്ടിരുന്നു.

"ഡ്രർർർ.... " കാലൻ വായ കൊണ്ട് കണ്ടം പൂട്ടുന്ന കാളയോടെന്നപോലെ ശബ്ദമുണ്ടാക്കിയപ്പോൾ പോത്ത് തിരിഞ്ഞു നോക്കി "ഡാ പോത്തേ, അത് നമ്മടെ തോമാടെ വീടാ, ലവനല്ല നമ്മുടെ ലിസ്റ്റിൽ... നേരെ പോ.. കുട്ടിച്ചായന്റെ വീട്.... ചുമ്മാ വീടുതെറ്റിക്കല്ലേ"

പോത്തിനെ മുറ്റത്ത് നിർത്തി കാലൻ കുട്ടിച്ചാന്റെ വീട്ടിൽ കേറി ഒന്നാർമാദിച്ച് തിരികെയിറങ്ങിയതും കുട്ടിപെമ്പള വലിയ വായിലെ കീറിവിളിക്കാൻ തുടങ്ങി.

"അയ്യോ.. ഓടിവായോ.. എൻറെ ഈശോയെ എനിക്കിനി ആരുണ്ടോ?   അയ്യോ എൻറെ കുട്ടിമാപ്പള കിടക്കുന്ന കെടപ്പ് കണ്ടോ തമ്പുരാനേ..?!!"

കുട്ടിപെമ്പളയുടെ കരച്ചിൽ കേട്ട് അയൽപക്കത്തുനിന്നും ഓടിവന്ന ഉണ്ണിപെമ്പള ഇങ്ങനെ ആശ്വസിപ്പിച്ചു.

"ഡീ.. ശോശേ.. കിടന്ന് അലറാതെടീ.  ഇതൊക്കെ നമ്മടെ കയ്യിലാന്നോ?  കുട്ടിച്ചായന് ദൈവം ഇത്രേ ആയുസ്സ് പറഞ്ഞിട്ടുള്ളൂ എന്നങ്ങ് ആശ്വസിക്ക്"

ഇത് കേട്ടതും കുട്ടിപെമ്പളയുടെ പ്രതികരണ ശേഷി ഉണർന്നു.

"ഫാ... എരണം കെട്ടവളേ! നിൻറെ മാപ്പള അണ്ണാക്കീ  മണ്ണിട്ട് കിടക്കുമ്പോൾ നീ പോയി പറ.... അയ്യോ എൻറെ കർത്താവേ.. എനിക്കിനി ആരുണ്ടോ??"

കുട്ടിപെമ്പള ഇങ്ങനെ നോൺ സ്റ്റോപ്പായി കീറിവിളിക്കുന്നത് കണ്ട് പോകാനിറങ്ങിയ പോത്തിന് ഒരു വൈക്ളബ്ബ്യം. തൻറെ യജമാനനെ നോക്കി 'നിന്നെ ചുമ്മാതല്ലടാ എല്ലാരും കാലാ എന്ന് വിളിക്കുന്നത്' എന്ന് ആത്മഗതം ചെയ്തു. അവിടെ  നിന്ന്  ഇനി സംഗതി ചളവാക്കണ്ടാ എന്നുകരുതിയ യമധർമൻ പതുക്കെ പോത്തിന്റെ പുറത്ത് കയറി. പോത്ത് കണ്ടതിൻവരമ്പിലൂടെ ബാലൻസ് പിടിച്ച്, ബാലൻസ് പിടിച്ച് തിരികെ നടന്നു.

വിവരം കാട്ടുതീ പോലെ പടർന്നു. നമ്മുടെ കുട്ടിച്ചായൻ നിര്യാതനായി.

പള്ളിപ്പെരുന്നാൾ ഒക്കെ കഴിഞ്ഞ ഹാങ്ങോവറിൽ ഇരുന്ന പള്ളിക്കാർക്ക് പെട്ടെന്നുഷാറാകാൻ കിട്ടിയ അവസരം അവർ വെറുതെ വിടുമോ?  താടിക്ക് കയ്യും കൊടുത്ത് ബ്ലിങ്കസ്യാ ഇരുന്നിട്ട്  കാര്യമില്ലെന്ന്  മനസ്സിലായ പള്ളികമ്മറ്റി,  കുഞ്ഞപ്പിസാറിൻറെ നേതൃത്വത്തിൽ നമ്മുടെ ഗുണ്ടു കമ്മറ്റി നേതാവിന് വീരോചിത യാത്രയയപ്പ് നൽകാൻ തീരുമാനിച്ചു.  കുട്ടിച്ചായനായി നല്ല ഒന്നാന്തരം പഞ്ഞിപ്പലകയിൽ കറുത്തപെട്ടിയിൽ വെളുത്ത കുരിശ് വെച്ച ശവപെട്ടിയും, കച്ചികൊണ്ട് വരിഞ്ഞ് തോരണം മുകളിൽ പിടിപ്പിച്ച റീത്തും ശവപ്പെട്ടി ബേബിയുടെ കടയിൽ ഓഡർ ചെയ്‌തു.

കുഴിവെട്ടാൻ കണ്ട്രാക്ക് അണ്ണാച്ചിയും സഹായി നെത്തോലി അപ്പുവും ആഗതരായി.  അപ്പോൾ 'ഇട്ടാ ഇർറോ' എന്നുപറഞ്ഞ് പ്രകൃതി കരയാൻ തുടങ്ങി. മഴയെന്നു വച്ചാൽ അതാണ് മഴ. "ഒരുത്തൻ ഐശ്വര്യമായി ചത്ത് കുഴിവെട്ടുമ്പോളാ  മറ്റേടത്തെ മഴ" എന്ന് കതനാകുറ്റി പോലുള്ള ബീഡി പുകച്ച് അണ്ണാച്ചി പ്രാകി.

ജീവിതത്തിൽ ആദ്യമായിട്ടാണ് ശവക്കുഴിയുടെ സിവിൽ കോൺട്രാക്ട് വർക്ക് ഞങ്ങൾ പുള്ളേർ കാണുന്നത്. തൂക്കുകട്ട കെട്ടി, തൂമ്പയും, കൂന്താലിയും, പിക്കാസും, സിമൻറ് ചട്ടിയും എന്നുവേണ്ട ശവക്കുഴി വെട്ട് പള്ളിപ്പറമ്പിലും 'സമയമാം രഥത്തിൽ ഞാൻ' പാട്ടിന് ഈരടിയായി കുട്ടി പെമ്പിളയുടെ പാഴാങ്കം പറഞ്ഞുള്ള നിലവിളി കുട്ടിച്ചായൻറെ വീട്ടിലും തകൃതിയിൽ നടന്നു.

ഈ സമയത്തെല്ലാം കുട്ടിച്ചായൻറെ ഗുണഗണങ്ങൾ വാഴ്ത്തി, കണ്ടത്തിൻവരമ്പിലൂടെ ആൾക്കാർ ഒറ്റയും പെട്ടയുമായി വന്നുപോയികൊണ്ടിരുന്നു.

തുമ്പികൈ വണ്ണത്തിൽ പെയ്യുന്ന മഴയിൽനിന്നും രക്ഷപെടാൻ കണ്ട്രാക്ക് ടാർപാ വലിച്ചുകെട്ടി ചെറുപന്തൽ  സെറ്റാക്കി. എങ്കിലും രക്ഷയില്ല. കുഴിയിലേക്ക് വെള്ളം ഇരച്ചുകയറിക്കൊണ്ടിരുന്നു. കൺട്രാക്കും സഹായി അപ്പുവും ആഞ്ഞുകുത്തിക്കിടന്ന് പണിയോട് പണി. കുഞ്ഞപ്പിസാർ വന്ന് ഇടയ്ക്കിടെ 'കുഴിയെന്തായി' എന്ന് സ്വയം ചോദിച്ച് കുഴിയിലേക്ക് എത്തിനോക്കി തിരിഞ്ഞുപോകും.

സമയം ഉച്ചയായി.  ലൈൻകമ്പിയിലിരിക്കുന്ന കിളികളെപ്പോലെ വേലിയിൽ പണികൾ നിരീക്ഷിച്ചുകൊണ്ട് ഞങ്ങൾ കുത്തിയിരിക്കുകയാണ്. മഴയൊന്ന് തോർന്ന് എല്ലാവരും ഒന്നാശ്വസിച്ച് നിൽക്കുന്ന സമയം. അപ്പോളാണ് ആ ഏടാകൂടം സംഭവിച്ചത്.

എല്ലാവരെയും പേടിപ്പിച്ചുകൊണ്ട്  ഒരു ഭയങ്കര ഗർജ്ജനം. ഞങ്ങൾ ഞെട്ടിത്തരിച്ചു നിന്നപ്പോൾ അതാ, വ്യാഘ്രം കണക്കെ ഒരാൾ അലച്ചുവിളിച്ച് വരുന്നു!!  അതിഭീകരനാടകീയ രംഗങ്ങൾക്ക് അതോടെ അവിടെ തിരശീല ഉയരുകയായി.

കണ്ടത്തിൻവരമ്പിലൂടെ 'ഇപ്പോ ഞാൻ ബന്ധം വിച്ഛേദിക്കുമേ' എന്ന് പറഞ്ഞുനിൽക്കുന്ന പോളിസ്റ്റർമുണ്ടും വലിച്ചു ചുരച്ചുകേറ്റി, ഒരു ബട്ടണിന്റെ ബലത്തിൽ ശരീരത്ത് പിടിച്ചു തൂങ്ങി കിടക്കുന്ന ഷർട്ടും പിടിച്ച് സാക്ഷാൽ പൊന്നപ്പൻ!  കീടം അടിച്ചാൽ അമരേഷ് പുരിയെ തോൽപ്പിക്കുന്ന വില്ലത്തരങ്ങൾ കാണിക്കുന്ന ഭീകരനാണ്  മുക്രയിട്ട കാളയെപ്പോലെ അലറിവിളിച്ച് വരുന്നത്.  ഇരുന്ന ഇരിപ്പിൽ ഞങ്ങൾ പിള്ളേർക്ക് മുള്ളാൻമുട്ടി. പള്ളിപ്പറമ്പിൽ പെടുക്കുന്നത് കർത്താവീശോമിശിഹായ്ക്ക് കെറുവാകുമെന്ന ചിന്തയിൽ ഞങ്ങൾ പേടിച്ച് ടാപ്പുതുറക്കാതിരുന്നു.

പൊന്നപ്പൻ നേരെവന്ന് ആറ്റിങ്ങൽ ദേശാഭിമാനിയുടെ നായക നടൻ സ്‌റ്റേജിന്റെ നടുക്ക് വന്ന് പഞ്ച് ഡയലോഗടിക്കുന്നമാതിരി നമ്മുടെ അണ്ണാച്ചി കണ്ട്രാക്കും, അപ്പുവും പണിയുന്ന കുഴിക്ക് മുന്നിൽ വന്ന് ഒറ്റ നിൽപ്പ്. എന്നിട്ട്സ്വർഗ്ഗസ്ഥനായ പിതാവിനെ ആകാശത്തേക്ക് ഒന്ന് നോക്കി നെഞ്ചത്ത് മൂന്നുനാല് മുട്ടൻ അടിയും അടിച്ച്  ഇങ്ങനെ അലറി.

"എൻറെ അപ്പോ... ഈ എരണം കെട്ടവന്മാർ എന്താന്നോ കാണിച്ചുകൂട്ടിയേക്കുന്നെ..?. അയ്യോ!! എന്റപ്പൻറെ ചോരയല്ലിയോ ഈ കെടക്കുന്നെ.. ചോര...!!?  എൻറെ പൊന്നപ്പോ, ഞാനിതെങ്ങനെ സഹിക്കുമോ!!?"

പൊന്നപ്പന്റെ നെഞ്ചത്തടി കണ്ട് കുഞ്ഞപ്പിസാർ അവിടേക്ക് ഓടിവന്നു.

"ഡാ പൊന്നാ ... എവിടുന്നേലും കൂളാവെള്ളം കേറ്റിയേച്ച് ഇവിടെക്കെടന്ന് ഓളവുംബഹളവും ഒണ്ടാക്കാതെടാ, നീ വീട്ടീ കേറിപ്പോ... ഡാ പോകാൻ!!"

ഇതുകേട്ട് പിൽക്കാലത്ത് ജുറാസിക്ക് പാർക്കിലെ മുട്ടൻ പല്ലി ചെറഞ്ഞു നോക്കുന്ന ഒരു നോട്ടം പൊന്നൻ കുഞ്ഞപ്പിസാറിനെ നോക്കി.  എന്നിട്ട് കണ്ട്രാക്ക് അണ്ണാച്ചിയുടെ തൂക്കുകട്ട, തേപ്പ് കരണ്ടി, സിമൻറ് ചട്ടി ഇത്യാദി സിവിൽ പണിയുടെ മർമ്മപ്രധാന സാമഗ്രികൾ പൊക്കിയെടുത്ത് കണ്ടത്തിലേക്ക് ഒറ്റയേറ്!  ഇതുകണ്ട അണ്ണാച്ചി 'കുട്ടിച്ചായനോ മരിച്ചു, ഞാനെൻറെ ജീവൻ  അതിനായി കളയണോ' എന്ന ചിന്തയിൽ ആണ്ടടാ ഒറ്റയോട്ടം! ആ ഓട്ടം ചെന്നുനിന്നത് വേലിപ്പുറത്ത് മൂത്രം കൺട്രോൾ ചെയ്തിരുന്ന ഞങ്ങൾ പിള്ളാരെയും കടന്ന്, അപ്പുറത്തുള്ള ചാച്ചയുടെ പറമ്പിലായിരുന്നു.  കണ്ട്രാക്കിന്റെ പിന്നാലെ, സഹായി നെത്തോലി അപ്പു അടുത്തുള്ള ആഞ്ഞിലിമരത്തിൽ തൻറെ പൂർവപിതാക്കന്മാരായ കൊരങ്ങച്ചന്മാരോട് കൂറ് പ്രഖ്യാപിച്ച് വലിഞ്ഞുകയറി. ഇത് കണ്ട് ലങ്കാദഹനത്തിന് വന്ന ഹനുമാനെപ്പോലെ പൊന്നൻ അലറി വിളിച്ചു.

"എടാ.. പാണ്ടി പുണ്ടാമോനെ, എൻറെ അപ്പന്റെ കുഴി നീ വെട്ടും അല്ലേടാ  പുല്ലേ?  ഇന്ന് നിൻറെ പതിനാറടിയന്തിരം ഈ പൊന്നൻ നടത്തും.  ദാണ്ടിവിടെ... ഇവിടെ"  ഇതും പറഞ്ഞ് പൊന്നൻ പട്ടിയെ വിളിക്കുന്നപോലെ 'ടക്.. ടക്' ശബ്ദത്തോടെ വിരൽ ഞൊടിച്ച് കാണിച്ചു.

മരത്തേൽ അള്ളിപ്പിടിച്ചിരുന്ന നെത്തോലി അപ്പുവും, ചാച്ചയുടെ പുരയിടത്തിൽ തുള്ളപ്പനി പിടിച്ചുനിൽക്കുന്ന കണ്ട്രാക്കും ആ 'ടക്.. ടക്' ശബ്ദം തങ്ങളുടെ ജീവൻറെ അപായമണിയാണെന്ന് മനസ്സിലാക്കി.

ജീവൻ രക്ഷാർത്ഥം ഓടിയ കണ്ട്രാക്കിനെ വിട്ട് പൊന്നൻ കുഞ്ഞപ്പി സാറിനുനേരെ തിരിഞ്ഞു. തിരിഞ്ഞു നിന്ന പൊന്നൻ നെഞ്ചത്തടിച്ച് ഒറ്റ കരച്ചിൽ. ദാവീദിന് നേരെ ഗോലിയാത്ത് നിൽക്കുന്ന നിൽപ്പായിരുന്നു അത്.

"എൻറെ പൊന്നു കുഞ്ഞപ്പിപ്പാപ്പോ.. എന്നാലും എന്നോടീ വേണ്ടാതീനം ചെയ്തല്ലോ. നോക്കിയേ, എൻറെ അപ്പൻറെ രക്തമല്ലിയോ ഈ കിടക്കുന്നെ.. രക്തം"

കുഞ്ഞപ്പി സാറിന് തറവാനം മറിച്ചുവന്നു.  'ഇതെൻറെ പ്രാർത്ഥനാലയം ആകുന്നു ഇവിടെ കള്ളൻമാരുടെ ഗുഹയാക്കുന്നോ' എന്ന കർത്താവീശോമിശിഹായുടെ വചനം ഓർത്ത് കുഞ്ഞപ്പി സാർ പൊന്നപ്പനെ ശാന്തനാക്കാൻ ഒരു ശ്രമം നടത്തി.

"ഡാ പൊന്നാ ... ഇങ്ങോട്ട്  നോക്കിയേ.. ഇവിടെ ഒരു മരിപ്പ് നടന്ന് എല്ലാവരും കീറിവിളിച്ചിരിക്കുമ്പോൾ നീ സീനോണ്ടാക്കാതെ പോ. ഇവിടെ നിൻറെ അപ്പൻറെ കല്ലറ ആരാടാ തല്ലിപ്പൊളിച്ചെ? ഈ കുഴീക്കിടക്കുന്നത് മഴവെള്ളമാടാ കഴുതേ, മഴവെള്ളം.. നിന്റപ്പന്റെ രക്തമൊന്നുമല്ല"

കുഞ്ഞപ്പിച്ചായന്റെ കൊണാധികാരം പൊന്നപ്പനുണ്ടോ കേൾക്കുന്നു?

"അപ്പാപ്പാ, നിങ്ങൾ ഒരുമാതിരി ഓഞ്ഞ വർത്തമാനം എന്നോട് ഒണ്ടാക്കാൻ വരുവാന്നോ?  നിങ്ങളീ പള്ളിസെക്രട്ടറി ആയിട്ട് ഒരുമാതിരി പോതം പൊക്കണവും ഇല്ലാത്ത വർത്താനം പറയല്ലേ.  ഒള്ളതാ, ഞാനേ ഇച്ചിരി കൂളാവെള്ളം കേറ്റിയിട്ടുണ്ട്. അതെനിക്ക് ദെണ്ണമുള്ളോണ്ടാ.. ദെണ്ണം.  പിന്നെ എന്റപ്പന്റെ ശവക്കുഴി വെട്ടിപൊളിക്കുമ്പോ ഞാൻ പിന്നെ നിങ്ങക്കൊക്കെ ഓശാന പാടാണോ... ഫാ..!!" ഇതും പറഞ്ഞ് പൊന്നൻ ഒരൊന്നാന്തരം ആട്ടങ്ങ് ആട്ടി, കുഞ്ഞപ്പി സാറിൻറെ നേരെ ചീറിയടുത്തു.

കാര്യം തൻറെ അധികാര പരിധിയിൽ നിൽക്കില്ല എന്നുകണ്ട കുഞ്ഞപ്പിസാർ  പ്രായാധിക്യം വകവയ്ക്കാതെ പി.ടി. ഉഷ ഒളിമ്പിക്‌സിന് ഓടിയ ഓട്ടംപോലെ  കണ്ടം വഴി ഒറ്റ ഓട്ടം!

ഉടനെ പൊന്നപ്പൻ ടാർപ്പാളിൻ  ഷീറ്റുകൊണ്ട് ഉണ്ടാക്കിയ പന്തലിന്റെ കഴ കുലുക്കി പന്തൽ തല്ലിപ്പൊളിച്ചു. "അവന്റമ്മേടെ ശവക്കുഴി തോണ്ടൽ" എന്ന് പറഞ്ഞ് കണ്ട്രാക്ക് വിയർപ്പൊഴുക്കി പണിത കുഴി നികത്താൻ തുടങ്ങി.

പേപിടിച്ച നായയെപ്പോലെ നിൽക്കുന്ന പൊന്നപ്പനോട് ഏറ്റുമുട്ടാൻ ആരുമില്ല. കേട്ടറിഞ്ഞു വന്ന പെണ്ണുങ്ങളും, പിള്ളാരും, മീശവെച്ച ആണുങ്ങളും എല്ലാം 'അയൽപക്കത്തുള്ളവന്റെ വീട്ടുകാര്യത്തിൽ നമുക്കെന്ത് കാര്യം' എന്ന മട്ടിൽ സംഭവത്തിൻറെ ക്ളൈമാക്‌സ് എന്തെന്നറിയാതെ അന്തിച്ചു നിന്നു.

"ഈ തലവഴി കാണിച്ചുനിൽക്കുന്ന എന്തരവനിട്ട്  രണ്ടുകൊടുക്കാൻ ഇവിടെ അണ്ടിക്കൊറപ്പുള്ളവൻമാർ ആരുമില്ലിയോടാ?"

കയ്യാലപ്പുറത്തുനിന്ന് ഉണ്ണിപെമ്പിള ഇങ്ങനെ പറഞ്ഞപ്പോൾ കൂടിനിന്ന മീശവെച്ചവന്മാർ മേലും കീഴും തപ്പിനോക്കി തങ്ങൾ ആണുങ്ങൾ തന്നെയാണെന്ന് ഉറപ്പുവരുത്തി. എന്നാൽ പൊന്നപ്പനോട് ഏറ്റുമുട്ടി ഇനിയും തങ്ങൾക്കാവശ്യമുള്ള  ആണത്തം ഷണ്ഡത്വമാക്കരുതെന്ന് ചിന്തിച്ചതിനാൽ അവരെല്ലാം ത്രേതായുഗത്തിൽ ശ്രീരാമന്റെ പാദസ്‌പർശം ഏൽക്കാൻ കുറ്റിയടിച്ചുനിൽക്കുന്ന അഹല്യയെപ്പോലെയങ്ങ് നിന്നുകളഞ്ഞു.

അപ്പോളാണ്  കുഞ്ഞപ്പി സാർ ഓടിയ ഗോദയിലേക്ക് ദൈവദൂതന്നെപോലെ സാക്ഷാൽ വികാരിയച്ചൻ ളോഹയും പൊക്കിപ്പിടിച്ച് എത്തിച്ചേർന്നത്.

"ഡാ പൊന്നാ .. ഇങ്ങോട്ട് നോക്കിയേ... ഞാനീ പള്ളീലെ ഇടവക വികാരിയാ പറയുന്നെ, വഴക്കും പുക്കാറുമുണ്ടാകാതെ കെറിപ്പോടാ" ഇതും പറഞ്ഞ് അയലത്തെ പറമ്പിൽ പേടിച്ച് മുള്ളിനിൽക്കുന്ന കണ്ട്രാക്കിനോടായി അച്ചൻ തുടർന്നു "അണ്ണാച്ചീ... ഇങ്ങോട്ട് വന്നാട്ട് ... പണിയങ്ങ് തുടങ്ങിയാട്ട്.  ഇതിപ്പോ കൂരാപ്പവുന്നതിന് മുമ്പ് കുട്ടിച്ചാനെ കുഴീലോട്ട് എടുക്കേണ്ടതല്ലിയോ?"

ഇതുകേട്ട് പൊന്നപ്പൻ അച്ചനോട് ചീറി.

"ദാണ്ടേ.. നിങ്ങൾ കത്തനാരാ കിത്തനാരാ എന്നൊന്നും പൊന്നൻ നോക്കുകേല. എൻറെ അപ്പൻറെ കുഴിക്കടുത്തേ ഏന്റമ്മച്ചി ചാവുമ്പോൾ കുഴിച്ചിടാനുള്ളതാ. അല്ലാതെ കണ്ട എരപ്പകൾക്ക് കൂടെകേറികിടക്കാനല്ല.  അല്ല അച്ചോ, എനിക്കറിയാൻ മേലാത്തോണ്ട് ചോദിക്കുവാ, നിങ്ങൾക്ക് എന്റപ്പൻറെ അണ്ണാക്കിലേ കുഴിവെട്ടാൻ കിട്ടിയൊള്ളോ?"

ഇതുകേട്ട് വികാരിയച്ചൻ വികാരശൂന്യനെപ്പോലെ തിരിച്ചുപറഞ്ഞു

"ഡാ.. ഡാ... ഡാ... എന്തരവനെ, നിന്റമ്മയ്ക്ക് വേണേൽ നീ ആ സ്ഥലം നേരത്തെ ബുക്കുചെയ്യണമായിരുന്നു. അതെങ്ങനാ ആണ്ടിലും ചങ്ക്രാന്തിക്കെങ്കിലും പള്ളീകേറണ്ടായോ?"

ഇതുകേട്ടപ്പോൾ ഗോലിയാത്തിന് കാലേക്കൂടെ ചൊറിഞ്ഞുകേറി. തൻറെ കർത്തവ്യത്തിന് ഭംഗം വരുത്തുക മാത്രമല്ല, തന്നെ പൊതുജനമധ്യത്തിൽ അവഹേളിക്കുകയും ചെയ്യുന്ന വികാരിയച്ചനെ കാലേൽപിടിച്ച് നിലത്തടിക്കാനുള്ള ദേഷ്യം ഉണ്ടായി.

"അച്ചോ, ദാണ്ടേ... ഒരുമാതിരി മണാകൊണാ വർത്തമാനം എന്നോട് പറയല്ലേ"  ഇതും പറഞ്ഞ് പൊന്നൻ നിർത്തിവച്ച നെഞ്ചത്തടിയങ്ങ് തുടർന്നു.

"എൻറെ പൊന്നു നാട്ടുകാരെ, നിങ്ങളാരും ഈ വേണ്ടാതീനം കാണുന്നില്ലേ? എന്റപ്പൻറെ ചോര കണ്ടോ...ചോര?  അച്ചോ, എന്നോടെതിർക്കാൻ വന്നാൽ അണപ്പൂട്ട് ഞാൻ അടിച്ചിളക്കുമേ"  ഇതും പറഞ്ഞ് പൊന്നൻ താൻ പിഴുതിമറിച്ചിട്ട  ഒരു പന്തലിന്റെ കഴയും എടുത്തുകൊണ്ട് അച്ചന്റെ അടുത്തേക്ക് ചെന്നു.   ജീവനിലുള്ള കൊതിയും, കുഞ്ഞാടുകളെ ഏറെക്കാലം സേവിക്കാനുള്ള ത്വരയും ദൈവവിളിയും ഓർത്ത് അച്ചൻ കുഞ്ഞപ്പിസാർ ഓടിയ കണ്ടത്തിൻ വരമ്പുനോക്കിത്തന്നെ കുപ്പായവും ചുരുട്ടിക്കേറ്റി ഓടിക്കളഞ്ഞു!

ഇനിയിപ്പോൾ സീൻ എന്തായിത്തീരും എന്ന് ഞാനുൾപ്പെടെയുള്ള കാണികൾ നോക്കിനിൽക്കെ, ചിന്നം വിളിച്ച് പൊന്നൻ കൂടുതൽ വയലൻസിന്  കാത്തുനിൽക്കേ അതാ, കണ്ടത്തിൻവരമ്പിലൂടെത്തന്നെ ഭ്രാന്തുപിടിച്ച പന്നിക്കൂറ്റനെപ്പോലെ കുട്ടിച്ചായൻറെ ഇളയമകൻ തങ്കപ്പൻ അലറിയോടി വരുന്നു!

എന്താ ഏതാ എന്ന് ചിന്തിക്കും മുമ്പ് തങ്കപ്പൻ താഴേക്കിടന്ന  പന്തലിന്റെ കഴ ഒരെണ്ണം എടുത്ത് പൊന്നപ്പൻറെ ആറാമാലി നോക്കി ഒരു കീറങ്ങ് കീറി!

പിന്നിൽ നിന്നും അടികിട്ടിയ പൊന്നൻ  'അയ്യോപോത്തോ' എന്നുംപറഞ്ഞ് ദാണ്ടടാ കിടക്കുന്നു!  'വീണിതല്ലോ കിടക്കുന്നു ധരണിയിൽ കോണകവുമഴിഞ്ഞയ്യോ ശിവ ശിവ' എന്ന മട്ടിൽ സ്വപ്‌ന ടെക്സ്റ്റയിൽസിൽ  നിന്നും വാങ്ങിയ ഒന്നാന്തരം പാളക്കരയുള്ള അണ്ടർവയറും കാട്ടി എണീക്കാൻ മേലാതെ പൊന്നൻ കിടന്നപ്പോൾ,  മുതുകിന് നോക്കി ഒന്നുരണ്ട് പൂശുകൂടി തങ്കപ്പൻ പാസാക്കി. എന്നിട്ട് ഇങ്ങനെ ചീറി.

"ഒരുത്തൻ ചത്തുകിടക്കുമ്പോളാന്നോടാ പോക്രിത്തരം കാണിക്കുന്നത്? എവിടുന്നേലും വാറ്റും മോന്തിയിട്ട് എന്റപ്പന്റെ ശവക്കുഴി നികത്താൻ നീയാരാടാ പുല്ലേ?"  ഇതും പറഞ്ഞ് വീണുകിടക്കുന്ന വീരന്റെ ചന്തിക്കിട്ട് രണ്ട് ചവിട്ടും. അപ്പോൾ ഗോദയിൽ വീണുകിടക്കുന്ന യോദ്ധാവിനെപ്പോലെ പൊന്നൻ ഇങ്ങനെ വിളിച്ചു പറഞ്ഞു

"അയ്യോ എന്നെ തല്ലികൊല്ലുന്നേ.. അപ്പാപ്പോ എന്നെ ആരേലും വന്ന് രക്ഷിക്കോ..."

"കെടന്ന് മോങ്ങത്തെ എണീറ്റുപോടാ നാറീ..." ഉണ്ണിപെമ്പളയുടെ പള്ളുവിളി കൂടി കിട്ടിയപ്പോൾ ഈ കൂട്ടത്തിൽ മനുഷ്യപ്പറ്റുള്ള ഒരുത്തനുമില്ലന്ന് പൊന്നൻ മനസ്സിലാകുകയും പതുക്കെ എണീറ്റ് കണ്ടംവഴിയെ ആടിയാടി നടന്നുപോവുകയും ചെയ്‌തു.

പള്ളിയിൽ മണി മുഴങ്ങി. ഏതോ രഹസ്യ സങ്കേതത്തിൽ നിന്നെന്നപോലെ വികാരിയച്ചനും, കുഞ്ഞാപ്പിസാറും കണ്ടതിന്റെ വരമ്പിൽ പ്രത്യക്ഷപെട്ടു.

അങ്ങനെ ലോകത്തെ ഏറ്റവും വലിയ ഗുണ്ടുപൊട്ടിക്കലുകാരനായ കുട്ടിച്ചായൻ പിന്നീടുണ്ടായ സമാധാനാന്തരീക്ഷത്തിൽ കബറടങ്ങി സ്വർഗത്തിലേക്കുള്ള പച്ചക്കളർ സൂപ്പർഫാസ്റ്റ്  പിടിച്ചങ്ങ് പോയി.

******************

അടുത്ത ഞായറായഴ്ച.  പാപികൾ പള്ളിക്കകത്ത് കുർബാനയിൽ പങ്കെടുക്കുകയും, രക്ഷിക്കപ്പെട്ട ദൈവമക്കളും പള്ളി പ്രമാണിമാരും, കമ്മറ്റിക്കാരും പള്ളിക്ക് വെളിയിൽ ബീഡിയും വലിച്ച്  കുത്തിയിരിക്കുകയും ചെയ്യുന്ന നേരം. ചാർമിനാർ വലിച്ചുകൊണ്ടിരുന്ന കുഞ്ഞപ്പിസാറിനോട് തൊട്ടടുത്ത് കട്ടൻബീഡി ആഞ്ഞുവലിച്ച് അന്തരീക്ഷത്തിലേക്ക് പുകയൂതിക്കൊണ്ട് പൊന്നൻ ചോദിച്ചു.

"ൻറെ അപ്പാപ്പാ.. ഒള്ളത് പറഞ്ഞാ, ഇപ്പോളും ചങ്കുപൊട്ടുവാ.. ൻറെ അപ്പൻറെ വലതുഭാഗത്ത് അമ്മയല്ലിയോ കിടക്കേണ്ടത്?  ഇതിപ്പോ ഈ ഗുണ്ട് കുട്ടിമാപ്പള അല്ലിയോ നെടുംമ്പാളെ  കേറികെടക്കുന്നെ?"

കുഞ്ഞപ്പിസാർ ഒന്ന് നിവർന്നിരുന്നു.

"ഡാ.. പൊന്നോ... നിൻറെ അമ്മ എലിച്ചേടത്തിയുടെ അണ്ണാക്കിൽ അടുത്തകാലത്തെങ്ങും മണ്ണിടത്തില്ലെടാ ഉവ്വേ. അത്രയ്ക്ക് ഉശിരല്ലിയോ തള്ളക്ക്.  പിന്നെന്തിനാ നീ ആലോചിച്ച് കൂട്ടുന്നെ? അതിപ്പോൾ തള്ള കാഞ്ഞുപോയാലും നമുക്ക് ഇടതുവശത്തിടാമെടാ"

തങ്കപ്പൻറെ മുളക്കഴയ്ക്ക് കിട്ടിയ അടിയുടെ പാട് തടവി പൊന്നൻ പ്രതിവചിച്ചു "അതിപ്പോ കർത്താവീശോ മിശിഹാ കുരിശെക്കെടക്കുമ്പോൾ രണ്ടു കള്ളന്മാരുടെ ഇടയിലങ്ങാണ്ടല്ലിയോ  കെടന്നെ? ഇതിപ്പോൾ എന്റപ്പൻറെ അവസ്ഥ അതുപോലാകുമല്ലോ അപ്പാപ്പാ"

"നീയൊന്നു പോയേ. ചത്ത് മണ്ണോട് മണ്ണടിഞ്ഞാ എന്തോ കുന്തമാ? നീ ചുമ്മാ വേണ്ടാതീനം ഒന്നും ആലോചിച്ചുകൂട്ടി, കൂളാവെള്ളോം മോന്തി ഈശാപോശാ ഒന്നുമുണ്ടാകാതെ സത്യ ക്രിസ്ത്യാനിയായി ജീവിക്ക്. നോമ്പൊക്കെയല്ലിയോ വരുന്നേ? ചത്തവരോ  ചത്തു,  നീ  നല്ല ആഞ്ഞൊരു കുമ്പസാരം ഒക്കെ നടത്തി ഒന്ന് ശുദ്ധിയും വെടിപ്പുമാക്"

അങ്ങനെ കുഞ്ഞപ്പി സാറിന്റെ ഉപദേശം ശിരസ്സാ വഹിച്ച് പൊന്നൻ വൈകാതെ നമ്മുടെ വികാരിയാച്ചന്റെയടുത്ത് കുമ്പസാരിക്കുകയും, പാപമുക്തി നേടുകയും ചെയ്‌തു.

Monday, March 5, 2018

തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല

പിള്ളേച്ചാ നമ്മുടെ മണിസാറിനെ വല്യഹോസ്‌പിറ്റലിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തോ"

കാലാടുന്ന പിള്ളേച്ചന്റെ കടയിലെ ബഞ്ചിലിരുന്ന്  അമ്മാട്ടിയുടെ ചോദ്യം കേട്ട് പിള്ളേച്ചനിൽ ഒരു ഞെട്ടലുണ്ടായി.

"മണിസാറിന് എന്നാ പറ്റീടാ അമ്മാട്ടീ?" പിള്ളേച്ചൻ ഞെട്ടിയെങ്കിലും ചോദ്യം ചോദിച്ചത് ചായ മൊത്തിക്കുടിച്ചുകൊണ്ടിരുന്ന പൊന്നപ്പനായിരുന്നു.

"എൻറെ പൊന്നോ... നിങ്ങൾ അപ്പൊ ഇതൊന്നും അറിഞ്ഞില്ലേ?  ഇതിയാൻ രാവിലെ ഏതോ വലിയ ബൂർഷ്വാ ആസ്പത്രിയില് അഡ്‌മിറ്റായി എന്നല്ലിയോ  ശ്രുതി കേട്ടത്. വടക്കുതെക്കങ്ങാണ്ട് ഇലക്ഷൻ റിസൾട്ട് വന്നത് കേട്ടപ്പോളാപോലും ഇതിയാൻറെ പോതംപോയി  ആസ്‌പത്രീ കൊണ്ടുപോയെ..."

പിള്ളേച്ചൻ കാര്യമറിയാതെ വാ പൊളിച്ചു.  പാവങ്ങളുടെ പടത്തലവന്മാർ കാശും പുത്തനും ഉള്ളവർ മാത്രം പോകുന്നിടത്തു പോവുകയോ?  എന്നിട്ട് ഒരു ചോദ്യം. "അപ്പോ നമ്മുടെ സർക്കാരാശുപത്രിയും മെഡിക്കൽ കോളേജും ഒക്കെ എന്തിനാടാ പൊന്നപ്പാ?"

"ഓ എന്റെ പിള്ളേച്ചാ, അതൊക്കെ നമ്മൾ  മൂക്കീപ്പനി വരുന്നവർക്കല്ലേ? രാഷ്ട്രീയ, മതനേതാക്കൻമാർ സാധാരണക്കാർ പോകുന്നിടത് പോകുമോ? അതിപ്പോ ആശുപത്രി ആയാലും, ഹോട്ടലായാലും, വണ്ടിയായാലും തന്റെ പ്രസ്ഥാനത്തിൻറെ അഭിമാനമല്ലിയോ അവർക്ക് വലുത്?  അപ്പോൾ ഇച്ചിരി ഗമയിൽ മൂത്ത സാധനം തന്നെ വേണ്ടേ?"

ചായടിച്ചുകൊണ്ടിരുന്ന പിള്ളേച്ചന് അതത്ര പിടിച്ചില്ല. അല്ലെങ്കിൽ തന്നെ 'ഇച്ചിരി കമ്യൂണിസ്റ്റല്ലാത്തവൻ എന്തൊരു മനുഷ്യനാ' എന്നാണ് പിള്ളയുടെ വെപ്പ്.

"എടാ അമ്മാട്ടീ, ഒരുമാതിരി ഒണ്ടാക്കിയ വർത്തമാനം പറയാതെടാ പഞ്ചമാ പാതകാ... അയാള് നമ്മുടെ ഉപാസന ആശുപത്രിയിൽ ചെക്കപ്പിന് പോയതാ. അതിപ്പോ വന്ന് വന്ന് അപ്പോളാ ഹോസ്പിറ്റലാക്കുമല്ലോ. എതിരാളികൾ ബംഗാള് സിന്ധു മറാത്താ ത്രിപുര എന്നൊക്കെ പറയുന്നതല്ലേ? എവിടെങ്ങാണ്ട് പാർട്ടി തോറ്റ് തുന്നംപാടി കൂഞ്ഞുവലിച്ച് കിടക്കുന്നതിന് ഇവിടെ നമ്മക്കെന്ത് കുന്തമാ?   ഇതേ, കേരളമാ.. കേരളം. ദാണ്ടേ ഇങ്ങോട്ട് നോക്ക്, ഇവിടെ ചോര തിളക്കണം ഞരമ്പുകളിൽ എന്നാ വെപ്പ്.. അറിയാമോ?"

ഇതും പറഞ്ഞ് പിള്ളേച്ചൻ തൻറെ ഷർട്ടിന്റെ കൈ ഒന്ന് ഉയർത്തി ഓഞ്ഞ മസിൽ കാണിച്ചുകൊടുത്തു.  ആയകാലത്ത് പാർട്ടികൾക്ക് ഒത്തിരി ജയ് ജയ് വിളിച്ച കൈകളാണ് ഇന്ന് കഞ്ഞികുടിച്ച് കിടക്കാൻവേണ്ടി ചായയടിക്കുന്നത്.

ഇത് കേട്ട് അമ്മാട്ടി മുണ്ടുപൊക്കി അണ്ടർവെയറിന്റെ പോക്കറ്റിൽ കിടന്ന ബീഡിയെടുത്ത് ചുണ്ടത്ത് വച്ച് തീപെട്ടിയുരച്ചിട്ട് ഇപ്രകാരം പറഞ്ഞു.

"അല്ല പിള്ളേച്ചാ... ഈ നേതാക്കന്മാർക്കെല്ലാം ഇപ്പോൾ എന്താ പ്ലഷറും, ഷുഗറും നെഞ്ചരപ്പും, ഇരുമ്പ് തുരുമ്പാക്കലും? പണ്ടൊക്കെ നമ്മുടെ നേതാക്കന്മാർ പട്ടികടിച്ചും, പാമ്പുകടിച്ചും, അട്ടകടിച്ചും ഒക്കെയാ ആശുപത്രീ പോയിരുന്നെ .. ഇന്നവന്മാർക്കെല്ലാം പുതിയ പുതിയ ഫാഷൻ രോഗങ്ങളാണല്ലോ"

പിള്ള തലേക്കെട്ട് ഒന്ന് അഴിച്ചുടുത്തു "അതിപ്പോൾ അമ്മാട്ടീ.. നിന്റെ കോൺഗ്രസ്സ് കാരല്ലിയോ അതിൻറെ തലതൊട്ടപ്പന്മാർ.  പണ്ടങ്ങാണ്ട് ഗാന്ധിയുടെ കാലത്ത് ഏതാണ്ട് ഒണ്ടാക്കിയതല്ലാതെ ഇവന്മാർ പിന്നെ കൈകൊണ്ട് മെയ് ചൊറിഞ്ഞിട്ടുണ്ടോ?  ചീമപ്പന്നിപോലെ ചുമ്മാ രാവിലേം ഉച്ചയ്ക്കും വൈകിട്ടും കണ്ട ചാനലിലെല്ലാം കേറി നിരങ്ങാനല്ലാതെ  ഈ പറയുന്ന നിന്റെം എന്റേം നേതാക്കന്മാരെ എന്തിന് കൊള്ളാം?"

ന്യൂട്രലായി കാര്യം പിള്ളേച്ചൻ പറഞ്ഞത് കേട്ടപ്പോൾ അമ്മാട്ടിക്കും, പൊന്നപ്പനും ചിരിവന്നു.  പക്ഷേ പിള്ളേച്ചന്റെ അടുത്ത വാക്കുകൾ ഇച്ചിരി കടുത്തതായിരുന്നു.

"അല്ല അതിപ്പോ നിങ്ങളുടെ വലിയ ദേശീയപാർട്ടി, കീഴെക്കൂടെ പണികൊടുത്തല്ലിയോ നമ്മുടെ കമ്യൂണിസം ഇപ്പോൾ തകർത്തത്. വോട്ടിങ്ങ് ശതമാനത്തിൽ വലിയ കുറവ് നമ്മുടെ പാർട്ടിക്ക് ഇപ്പോളും ഇല്ല അറിയാമോ? ഇനിയിപ്പോ വോട്ടിങ്ങ് മെഷീനിൽ വല്ല കുന്ത്രാണ്ടവും ഇവന്മാർ ഒപ്പിച്ചോ ഭഗവാനെ?"

പൊന്നപ്പൻ അമ്മാട്ടിയോട് ഒരു പരമമായ സത്യം പറയും പോലെ പറഞ്ഞു.

"അമ്മാട്ടീ, ഒരു കാര്യം ഞാൻ പറയാം. ഈ ഗുലുമാല് പിടിച്ച മെഷീൻ വന്നേപ്പിന്നെയാ നമ്മുടെ പാർട്ടിക്ക് എട്ടിന്റെ പണി കിട്ടിത്തുടങ്ങിയെ. ഇതിപ്പോ പണ്ടത്തെപ്പോലെ പേപ്പർ ബാലറ്റ് ആയിരുന്നേൽ എന്നാ സുഖമായിരുന്നു"

"എടാ പൊന്നപ്പാ.." അമ്മാട്ടി മൂരി നൂർത്തു "ഇതിപ്പോ ഉത്തരം മുട്ടുമ്പോൾ നമ്മൾ കൊഞ്ഞനം കാട്ടിയിട്ടെന്താ.. പണ്ട് സന്ദേശം സിനിമയിൽ പറഞ്ഞപോലെ, ജനങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല, വോട്ട് കിട്ടിയില്ല... പിള്ളേച്ചന്റെ പാർട്ടി തോറ്റു. നാട്ടുകാർക്ക് വല്ല കോണോം ചെയ്‌താൽ അടുത്ത ഇലക്ഷന് ജയിക്കും. അതിപ്പോ ഇവിടായാലും, നോർത്തിലായാലും.  അതിന് ചുമ്മാ വരട്ടു ചൊറി മാന്തിപ്പൊളിക്കണോ? ചുണ്ണാമ്പ് തേക്കുന്ന മൊബൈൽ പിടിച്ചോണ്ട് എല്ലാവന്മാർക്കും നടക്കാം, വോട്ടിങ്ങ് മെഷീൻ ഉപയോഗിച്ചാൽ കുറ്റം. കഴിഞ്ഞവട്ടം നിങ്ങൾ ജയിച്ചതും ഇതേ മെഷീൻ ഉപയോഗിച്ചല്ലേ പിള്ളേ? അങ്ങാടി തോറ്റതിന് അമ്മയെന്നാ പിഴച്ചു?"

"ഡാ.. പൊന്നപ്പാ " പിള്ളേച്ചന് ചൊറിഞ്ഞുവന്നു. "ഇതിപ്പോ ആരാൻറെ അമ്മയ്ക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേലുണ്ട് അല്ലെ?  നീയൊക്കെ എന്തോ രാഷ്ട്രീയക്കാരനാടാ... ഇവിടെ ഇടതന്മാർ തോറ്റപ്പോൾ നീയൊക്കെ മുണ്ടുപൊക്കിയിട്ട് എന്തോകേമത്തമാ കാണിക്കുന്നേ?  ജയിച്ചത് അവന്മാല്ലേ... മോടിയുള്ള പാർട്ടി? അതിന് നീയൊക്കെ എന്തിനാ അർമാദിക്കുന്നെ? അതുകൊണ്ടാ ഞങ്ങൾ പറയുന്നേ ഇതിനകത്ത് എന്തോ ചുറ്റിക്കളി ഉണ്ടെന്ന്"

അപ്പോൾ തലയും കുനിച്ച് സാക്ഷാൽ മണിസാർ അവിടേക്ക് കയറിവന്നു.  പാണ്ടിലോറി കയറിയിറങ്ങിയ പോലെ കാണപ്പെട്ട രക്തമില്ലാത്ത ആ വദനം നോക്കി പിള്ളേച്ചൻ നെടുവീർപ്പിട്ടു.

"നാടിൻറെ പോക്ക് എങ്ങോട്ടാ പിള്ളേ... ഒന്നും മനസിലാകുന്നില്ലല്ലോ. ഇതാപ്പോ വന്ന് വന്ന് പെണ്ണുങ്ങൾ നെറ്റിക്ക് തേക്കുന്ന കുറിപോലെ ഒരിടത്ത് മാത്രയല്ലോ നമ്മുടെ പ്രസ്ഥാനം?"

"അല്ല മെമ്പറെ, നിങ്ങൾ ഏതോ ബൂർഷ്വാ ആശുപത്രിയിൽ പോയെന്നോ ഇലക്ഷൻ റിസൾട്ട് അറിഞ്ഞ് നെഞ്ചരപ്പുണ്ടായെന്നോ ഒക്കെ ഗാന്ധിമുക്കിന് രാവിലെമുതൽ കേൾക്കുന്നല്ലോ"

"ഏത് തന്തക്ക് മുമ്പുണ്ടായവനാടാ വേണ്ടാതീനം പറഞ്ഞുണ്ടാക്കുന്നെ?  പഞ്ചമാ പാതകാ ഞാൻ കഷ്ടകാലത്തിന് ഉപാസനയിൽ ഒന്നുപോയതല്ലിയോ.."

പിള്ളേച്ചൻ ലോട്ടറിക്ക് സമാശ്വാസം കൊടുക്കുന്നപോലെ ഒരു ചായ മണിസാറിന് നേരെ നീട്ടി. "മെമ്പർ ഇതങ്ങോട്ട് പിടിച്ചേ.. രാവിലെ തൊട്ട് ടി.വി യുടെ മുന്നെ ഇരുന്ന് നമ്മുടെ പിള്ളാര് പാർട്ടിയെ രക്ഷിക്കാൻ കൈകാലിട്ടടിക്കുന്നത് കാണുവല്ലിയോ.."

"ആന്നെടോ.. ഇതിപ്പോ ലോകകപ്പിന് നമ്മുടെ ടീം ക്രിക്കറ്റ് കളിക്കാൻ പോന്നപോലത്തെ കാൽകുലേഷൻ അല്ലിയോ ഇവന്മാർ കാണിക്കുന്നേ..? അത് കാണുമ്പോ സത്യത്തിൽ നമ്മൾ തോറ്റത് തന്നെയാണോ എന്നാ എനിക്ക് തമിശയം"

ചായയടി നിർത്തിയ പിള്ളേച്ചൻ ബഞ്ചിലേക്കിരുന്നു " പിന്നെ എനിക്കൊരാശ്വാസം അമ്മാട്ടിയുടെ പാർട്ടിയെപ്പോലെ പെണ്ണും പിടക്കോഴിയും, ബാറും നോട്ടെണ്ണുന്ന മെഷീനും ഒക്കെയായി നാറ്റക്കേസ് കാരണമല്ലല്ലോ നമ്മൾ തോറ്റത് എന്നതാ. നമ്മൾ തോറ്റത് ഒന്നാന്തരം ജനാതിപത്യ വ്യവസ്ഥയിൽ പൊരുതിയല്ലിയോ..."

തൻറെ പുതുപുത്തൻ പാളക്കര അണ്ടർവെയർ നാലാൾ കാൺകെ മുണ്ട്  ഉയർത്തിയുടുത്ത്  അമ്മാട്ടി ഇങ്ങനെ തിരിച്ചടിച്ചു.

"അതിപ്പോ ഇവിടെ കോണോവാലുപോലെ ഒരിടത്ത് മാത്രം ഒതുങ്ങിക്കിടക്കുമ്പോളും നിങ്ങളുടെ ഒക്കെ ഇമ്മാതിരി പറച്ചിലാ എന്റെ പുള്ളെ മനസിലാകാത്ത... ഇതിപ്പോ കാവിലെ പാട്ടുമത്സരത്തിന് കാണാം എന്ന് പറയുംപോലെ ഉണ്ടല്ലോ"

"എന്നാലും ഇത് വലിയൊരു ചെയ്‌തായി പോയി.." മണിസാർ കാലുതിരുമ്മി.

അപ്പോൾ പൊന്നപ്പൻ പറഞ്ഞു "മെമ്പറെ.. ദാണ്ടേ ഇങ്ങോട്ട് നോക്കിയേ.. കണ്ടത്തി പോയി പണിയെടുത്താൽ, റബ്ബറുവെട്ടി രണ്ടു ചിരട്ട പാലെടുത്താൽ ഈ പൊന്നപ്പനും, പാപ്പിക്കും, അമ്മാട്ടിക്കും കഞ്ഞികുടിച്ച് കിടക്കാം. നാലാൾ വന്ന് കാപ്പികുടിച്ചാൽ പിള്ളേച്ചന് പച്ചരി മേടിച്ച് കഴിയാം.. പിന്നെ ചെറുക്കൻ പേർഷ്യയിൽ നിന്ന് നാല് കാശ് അയച്ചുകൊടുത്താൽ മണിസാറിന് ടി.വി യിലെ അന്തിചർച്ചയും കണ്ടോണ്ടിരിക്കാം.... വീട്ടിലേ, പെണ്ണുംപുള്ളേം കൊച്ചും മാത്രമേയുളൂ ഞാൻ പോവാ..."

"ശരിയാടാ അമ്മാട്ടീ... നാടിന്റെ പൾസറിയാത്തവന്മാരെല്ലാം ഐ.സി.യുവിലും വെന്റിലേറ്ററിലും കിടക്കുന്ന കാലമാ ഇത്. നമ്മൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും. നമ്മൾ ഉണ്ടാക്കിയാൽ നമുക്കുണ്ട്. ഈ പറയുന്ന പാർട്ടിയോ, ജാതിയോ മതമോ ഒന്നും ഒരു കോപ്പും ഉണ്ടാക്കിത്തരാൻ പോകുന്നില്ല. വെട്ടാനും ചാവാനും പോയാൽ അവനും അവൻറെ കുടുമ്പത്തിനും പോയി...അല്ലാതെന്താ"

ഇതും പറഞ്ഞ് അമ്മട്ടിയുടെ പുറകെ മണിസാറും ക്ഷീണിതനായി തിരികെ നടന്നു. പിള്ളച്ചേട്ടന്റെ ചായപാത്രത്തിലെ  നാണയം കിടുകിടാ മിടിച്ചപ്പോൾ  ഗാന്ധിജങ്ഷനിലെ കെ.എസ്.ഇ.ബി യുടെ ട്യൂബ് ലൈറ്റ് ഇരുട്ടുപരന്ന കവലയിലേക്ക് സൈറ്റടിച്ച് കാണിച്ചുകൊണ്ടേയിരുന്നു.

Thursday, March 1, 2018

ഒരു മുലക്കച്ചകപടം

"എഡോ പൊന്നപ്പാ നിൻറെ പെണ്ണുമ്പുള്ള പേറും പെറപ്പുമൊക്കെ കഴിഞ്ഞ് വന്നോ?"

ഗാന്ധിമുക്കിലെ പിള്ളേച്ചന്റെ ചായക്കടയിലെ കാലൊടിഞ്ഞ ബഞ്ചിലിരുന്ന് പാപ്പി കൊച്ചുവെളുപ്പാൻകാലത്ത് പൊന്നപ്പനോട് ചോദിച്ച ചോദ്യമാണിത്. നാട്ടുവർത്തമാനത്തിന്റെ താളത്തിനൊപ്പം പൊന്നപ്പൻറെ മൂത്ത ചെറുക്കൻ കരയ്ക്കുനിന്ന് തോട്ടിലേക്ക് മൂത്രമൊഴിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദസൗകുമാര്യം അപ്പോൾ പിള്ളേച്ചന്റെ ചായക്കോപ്പയിൽ അന്തരീക്ഷത്തിന്റെ വീതി അളന്ന് അടിക്കുന്ന ചായയിൽ നിന്നുമുണ്ടായി.

"ഓ.. വന്നിട്ടുണ്ട്. കൊറേ ദെവസമായി. അതെന്താ പാപ്പീ ഇപ്പൊ ചോദിയ്ക്കാൻ കാര്യം?"

"കാര്യമോ... എടാ, നിനക്കിച്ചിരി ഫേമസ് ആവണമെങ്കീ, നിൻറെ പെമ്പറന്നോര് കൊച്ചിന് മൊലകൊടുത്തോണ്ടിരിക്കുന്ന ഫോട്ടം വല്ലതും ഫേസ്ബുക്കിലോട്ട് ഒന്നിട്"

ഇതുകേട്ട പൊന്നപ്പന് ചൊറിഞ്ഞു വന്നു.

"പാപ്പീ.. ഡാ കോപ്പേ... ദാണ്ടേ ഒരുമാതിരി മറ്റേടത്തെ വർത്തമാനം വീട്ടിലിരിക്കുന്നവരെ പറഞ്ഞാലുണ്ടല്ലോ?! നിൻറെ വീട്ടിലും ഒരുത്തി ഇരിപ്പില്ലേ അവടെ ഫോട്ടോ കൊണ്ടുപോയിട്.. അല്ല പിന്നെ"

ഇതുകേട്ട പാപ്പി, സോഷ്യൽ മീഡിയായിൽ നടക്കുന്ന ചർച്ചകളൊന്നും പാവം പൊന്നപ്പനറിയുന്നില്ലല്ലോ എന്ന ദുഃഖം ഉള്ളിലൊതുക്കി പറഞ്ഞു.

"എൻറെ പൊന്നപ്പാ, നീ ചുമ്മാ അലൻസിയറിനെപ്പോലെ വയലൻസാകാതെ.  താനീ പിള്ളേച്ചന്റെ കടയിൽ തൂങ്ങിക്കിടന്നടുന്ന സാമാനം ഒന്ന് നോക്ക്.."

തൻറെ കടയിൽ ആരും കാണാത്ത എന്തൊരു ലോകാത്ഭുതം എന്നമട്ടിൽ പിള്ളേച്ചൻ ചായയടിയുടെ സാന്ദ്രത കുറച്ച് ഒളികണ്ണിട്ട് നോക്കി.

"ദാണ്ടെ, നമ്മുടെ ഉണ്ണിക്കണ്ണനെ പോലെ ഒരു അമ്പോറ്റി കൊച്ചിനെ കണ്ടോ?  കണ്ണെഴുതി, പുട്ടിതേച്ച്, ഫേഷ്യൽ ചെയ്‌ത മുഖവുമായി കൊച്ചിന്റെ അണ്ണാക്കിലോട്ട്  മൊല കുത്തിത്തിരുകി പൂതനാമോക്ഷം കഥപോലെ ഒരു പെങ്കൊച്ചും?"

പാപ്പി പറഞ്ഞപ്പോളാണ് പിള്ളേച്ചൻ സത്യത്തിൽ തൻറെ മുന്നിൽ തൂങ്ങിക്കിടന്ന് ആടുന്ന അമ്മയെയും കുഞ്ഞിനേയും കണ്ടത്. അല്ലേൽ  തന്നെ ഈ പെണ്ണൂങ്ങളുടെ മാസിക പിള്ളേച്ചന് ചതുർത്ഥിയാണ്. ഉടുപ്പിനകത്തിടുന്ന സുനാപ്പികളുടെയും, സോപ്പിന്റെയും പൗഡറിന്റെയും ഇടയ്ക്ക് പുട്ടിനു തേങ്ങപോലെ വായികൊള്ളാത്ത പേരിൽ കാണുന്ന പാചക കുറിപ്പുകളും ഉള്ളിപൊളിച്ചപോലത്തെ കാര്യങ്ങൾ പെണ്ണുങ്ങളുടെ വലിയ പ്രശ്ങ്ങളായി അവതരിപ്പിക്കുന്ന കളർഫുൾ ലേഖനങ്ങളും പണ്ടേ പിള്ളേച്ചന് വെറുപ്പാണ്. നെല്ലുകുത്താനോ അരിയാട്ടാനോ  വിറകുവെട്ടാനോ, വെള്ളം കോരനോ പോകേണ്ടാത്ത പെണ്ണുങ്ങൾക്ക് ഉള്ളതാണ്  ഇമ്മാതിരി പുസ്തകങ്ങളും,  സീരിയലും എന്നാണ് പിള്ളേച്ചന്റെ  മനോഗതി.

തങ്ങളെ എത്തിനോക്കുന്ന മാസികയുടെ പുറംചട്ട എടുത്തുനോക്കിയ പിള്ളേച്ചനും പൊന്നപ്പനും മാക്രി കണ്ണ് തള്ളുന്നപോലെ നിന്നു. പൊന്നപ്പൻ പറഞ്ഞു.

"അല്ല പിള്ളേച്ചോ, പാപ്പി പറഞ്ഞത് സത്യമാണല്ലോ.  ഈ പെണ്ണ് നെഞ്ചും തൊറന്ന് നാട്ടുകാരെ നോക്കി എന്നാ കോപ്പാ കാണിക്കുന്നെ? ഇതിനകത്തോട്ടിപ്പോ വഴീക്കൂടെ പോകുന്നവനും തുറിച്ചുനോക്കുമല്ലോ?"

"അതാ ഞാൻ പറഞ്ഞെ. നമ്മൾ പറയുമ്പോ അത് വലിയ കുറ്റം. ഇതിലുംഭേദം രാവിലെ പറമ്പിൽ പോയി വെളിക്കിരിക്കുന്ന പിള്ളേച്ചന്റെ ഫോട്ടോയെടുത്തിടുന്നതാ..."

അത് കേട്ട് പിള്ളേച്ചൻ ചിരിച്ചുകൊണ്ട് ബാക്കി പറഞ്ഞു "അത് ശരിയാടാ പൊന്നപ്പാ, 'പ്രകൃതിയുടെ വികൃതി' എന്നോ മറ്റോ ഒരു തലക്കെട്ടും ചാർത്തി അണ്ടർവെയർ തോളിലിട്ട് മാസികേടെ മുഖചിത്രത്തിൽ ഇരിക്കുന്ന ഇരിപ്പോർത്ത് എനിക്ക് ചിരി അടക്കാൻ മേല കേട്ടോ"

ചിരി നിർത്താതെ പൊന്നപ്പൻ പറഞ്ഞു "അതുമല്ലേൽ തോട്ടിലോട്ട് പുഞ്ഞാണി പിടിച്ചു നിൽക്കുന്ന എൻറെ മൂത്ത ചെക്കന്റെ ഫോട്ടം ഇട്ട് 'പരിസരമലിനീകരണം-തുറിച്ച നോക്കരുത്‌' എന്നങ്ങ് കാച്ചാം.

ഈ ചർച്ചക്കിടെ  പഞ്ചായത്ത് മെംമ്പർ മണിസാർ അങ്ങോട്ട് കേറിവന്നു. അപ്പോൾ പിള്ളേച്ചൻ മണിസാറിനോടായി പറഞ്ഞു,

"എൻറെ മെമ്പറെ, ഇങ്ങോട്ട് നോക്കിയേ.. അണ്ടകടാഹം വരെ തൊറന്ന് മലത്തിയിട്ടേച്ച് പുരുഷന്മാർ പരുഷമായി നോക്കല്ലേ... എന്നൊക്കെ പറയുമ്പോൾ ഇതിനൊക്കെ തലവഴി എന്നല്ലാതെ എന്തോ പറയാനാ.."

ചായക്ക് ഓഡർ കൊടുത്ത് മണിസാർ ബഞ്ചിൽ ചന്തിയുറപ്പിച്ച് അതേറ്റുപിടിച്ചു.

"ങ്ഹാ... ഇവിടേം ഇതാണോ ചർച്ച. ഇന്നലെ മുഴുവൻ നമ്മുടെ സുക്കറണ്ണന്റെ ഫേസ്‌ബുക്കിൽ  ഇതിൻറെ തകർപ്പല്ലാരുന്നോ?  ഞാനും ഘോരഘോരം ഇച്ചിരി സ്റ്റാറ്റസ് ഒക്കെ ഇട്ടിട്ടാ  നടക്കുന്നെ.. ഒരിക്കലും തിരിഞ്ഞുനോക്കാത്തവന്മാരും ഇച്ചിരി ലൈകും ഷെയറും തന്നാൽ എന്നാ,  പുളിക്കുമോ?"

"സത്യമാന്നോ?" പിള്ളേച്ചൻ അത്ഭുതം കൂറി.

"പിന്നല്ലാണ്ട്.. ഇതൊക്കെ നെഗറ്റീവ് പബ്ലിസിറ്റിയാ പിള്ളേച്ചാ. നേരെചൊവ്വേ  നടക്കാത്ത കാര്യങ്ങൾ ഇങ്ങനെ കുറുക്കുവഴിയിലൂടെ നടത്തുവല്ലേ? അല്ലേൽ പിന്നെ എവിടെയോ കിടന്ന ഒരു മോഡലിനെ പിടിച്ച് ഉടുപ്പും ഊരിച്ച് ഒരു അയ്യോപൊത്തോ കൊച്ചിനെ പിടിച്ച്കിടത്തി  ഫോട്ടോഷോപ്പിൽ ഒന്നലക്കിയെടുത്ത് ഇടണ്ട വല്ല കാര്യവും ഉണ്ടോ?  കുറച്ചുനാൾ മുമ്പല്ലേ ഇവിടൊരുത്തി പെറാൻ കിടന്നപ്പോൾ അത് സിനിയ്ക്കെന്നും പറഞ്ഞ് ഷൂട്ട് ചെയ്ത് ഇല്ലാത്ത വിപ്ലവം ഉണ്ടാക്കിയെ.."

"അത് കറക്ടാ മെമ്പറെ.." പാപ്പി താങ്ങി. "അതുപോലെ ഇന്നാളിൽ ഓരോ പെങ്കൊച്ച്  സൈറ്റടിച്ച് കാണിച്ച് എന്തോരം പബ്ലിസിറ്റിയാ ഉണ്ടാക്കിയെ... ഇവിടെ വല്ല നല്ലകാര്യോം ചെയ്‌താൽ ഒരുത്തനും അറിയില്ല. വല്ല കൂറത്തരവും കാണിച്ചാൽ ഫേമസാവും. ഇതിപ്പോ ജീവിതത്തിൽ ഈ മാസിക നോക്കാത്ത പിള്ളേച്ചൻ വരെ ആഞ്ഞ നോട്ടം നോക്കിയില്ല. ഇതിൽ കൂടുതൽ അവർക്ക് എന്തുവേണം? മാസികയ്ക്കും പ്രശസ്തി, പെണ്ണിനും പ്രശസ്തി.  കൂഞ്ഞുവലിച്ചു കിടക്കുന്ന കോച്ച് ആലാരെ ഗോവിന്ദ.."

"നീ പറഞ്ഞത് സത്യമാ പാപ്പീ..." പൊന്നപ്പൻ ഇടപെട്ടു. "പണ്ട് മാറ് മറയ്ക്കാനും, മുലക്കരം ഇല്ലാതാക്കാനും സമരം വച്ച നാടാ ഇത്.  ഇപ്പോൾ ഇതൊക്കെ തൊറന്ന് കാണിക്കാൻ എന്താ സുഖം. ഫൂ.. ഇക്കണക്കിന് ഇവന്മാരുടെ എതിരാളികൾ നാളെ 'പ്രത്യുല്പാദനം എന്ന മഹനീയ കർമ്മം' എന്നൊക്കെ പറഞ്ഞ് ആണും പെണ്ണും കിടക്കുന്ന ഫോട്ടോയുമിടുമല്ലോ?"

"ഇടും ഇടും.. ഇവന്മാർ അതിനൊന്നും മടിക്കില്ല. അത് കണ്ട് ഞാനും നീയും ഫേസ്ബുക്കിലും, വാട്‍സ്ആപ്പിലും ടി.വിയിലെ അന്തിചർച്ചയിലും പിന്നെ ഇതുപോലെ കവലയിൽ ഇരുന്നും അടികൂടും"

"എൻറെ മെമ്പറെ... ഇച്ചിരി ഒളിയിലും മറയിലും ചെയ്യേണ്ടത് അങ്ങനെ തന്നെ ചെയ്യണം.  കൊച്ചിന് പാല് കൊടുക്കുന്നത് ഇച്ചിരി സമാധാനത്തോടെ ശല്യമില്ലാതെ ഒതുക്കത്തിൽ വേണ്ടേ ചെയ്യാൻ? അല്ലാതെ ആൾക്കാരുടെ മുന്നിൽ പോയിരുന്ന്  എൻറെ അതേൽ നോക്കല്ലേ, ഇതേൽ നോക്കല്ലേ ഞാൻ പാലുകൊടുത്തോട്ടെ എന്നൊക്കെ പറയണോ? ശിവ ശിവ.. എന്താ കൂത്ത്?.."

മണിസാർ ഒന്ന് ഞെളിഞ്ഞിരുന്നു "ഇവിടിപ്പം മതോം, രാഷ്ടീയോം, രതിയും ഏതുകൊമ്പനെയും ഇളക്കാൻ  പോന്ന ഐറ്റംസ് അല്ലിയോ.. അപ്പോ ഏത് ഊച്ചാളിക്കും അതിൽകേറി കളിച്ച് ഫേമസാകാമല്ലോ"

അതുകേട്ട് പിള്ളേച്ചന് തുള്ളി "അവന്റെയൊക്കെ മതോം കൊതോം ... ഫൂ.. ഓരോ എടപാടുകൾ"  ഇതും പറഞ്ഞ് ഒരാട്ടിതുപ്പും മുറ്റത്തേക്കിട്ടുകൊടുത്തു.

തൻറെ അനുവദിക്കപ്പെട്ട സമയം അതിക്രമിച്ചു എന്നറിഞ്ഞ പൊന്നപ്പൻ മുണ്ട് മടക്കിയുടുത്ത് എണീറ്റു.

"എൻറെ പിള്ളേച്ചാ... പണിയും പഴവും ഇല്ലാത്തവർക്ക് ഇതൊക്ക കൊണകൊണാന്ന്  പറഞ്ഞോണ്ടിരിക്കാം. ഞാൻ നാല് റബ്ബർ വെട്ടി പാലെടുത്തോണ്ട് ചെന്നില്ലേൽ പെണ്ണുംപുള്ളേം പിള്ളാരും പട്ടിണികിടക്കും.."

പൊന്നപ്പൻ ചായയുടെ പൈസയും കൊടുത്ത് നടക്കുമ്പോൾ പാപ്പി വിളിച്ചുപറഞ്ഞു.

"ഡോ ഞാൻ പറഞ്ഞെന്നും പറഞ്ഞ് പെണ്ണുമ്പുള്ള കൊച്ചിന് പാലുകൊടുക്കുന്ന ഫോട്ടോയൊന്നും എടുത്തിട്ടേക്കല്ലേ.. അംബാനിയുടെ ഡേറ്റായെ ഫ്രീയുള്ളൂ നാണോം മാനോം ഫ്രീ കിട്ടില്ല.."

"പിന്നേ ... അത്ര ഊച്ചാളിയല്ല ഈ പൊന്നപ്പൻ. എനിക്കേ വേറെ പണിയുണ്ട്.  മാതൃത്വത്തിന്റെ മഹനീയത വിളിച്ചറിയിക്കാൻ ഒളിച്ചുവക്കേണ്ടത് പൊളിച്ചുകാണിക്കേണ്ട ആവശ്യം എനിക്കില്ലെടാ ഉവ്വേ.."

പൊന്നപ്പൻ  ചിരിച്ചുകൊണ്ട് പോകുന്നത് നോക്കി  മണിസാറും, പാപ്പിയും നിന്നു. അപ്പോളും തൻറെ അലുമിനിയം കോപ്പയിൽ പിള്ളേച്ചൻ അടുത്ത കസ്റ്റമറിനായി ചായ അടിച്ചുപതപ്പിച്ചുകൊണ്ടേയിരുന്നു.