Thursday, January 4, 2018

എമർജൻസി

"നമ്മൾ എല്ലാം പരസ്പരം സഹായിക്കണം. മനുഷ്യൻ അങ്ങനെയാണ്. നമ്മൾ മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി ജീവിക്കണം, അവരുടെ ദുഖത്തിനുവേണ്ടിയല്ല" - ചാർളി ചാപ്ലിൻ (Final speech from his movie 'The Great Dictator') 


ദുബായിലെ ഒരു വെള്ളിയാഴ്ച.

അലസതയുടെ മൂടുപടത്തിൽ നിന്നും ഞാൻ എണീറ്റ് അടുക്കളയിൽ ഒരു കാപ്പിയുണ്ടാക്കി തിരികെ വന്നപ്പോളാണ് വൈബ്രെഷൻ മോഡിൽ കിടന്ന മൊബൈലിൽ അഞ്ച് ആറ് മിസ്സ് കാൾ കണ്ടത്. സൈറ്റിലെ സൂപ്പർവൈസർ, എൻജിനീയർ, മാനേജർ തുടങ്ങി ക്യാമ്പ്ബോസ്സ് വരെ.

ഇത്രപേർ തുടരെത്തുടരെ, വിളിക്കാൻ കാരണം?  എന്തെങ്കിലും അത്യാഹിതം?  വെള്ളിയാഴ്ച്ചയും സൈറ്റിൽ കുറെ ആൾക്കാർ ജോലിചെയ്യുന്നുണ്ട്. അവർക്കെന്തെങ്കിലും പ്രശ്നം?

സംശയങ്ങൾ ഒന്നൊന്നായി മനസ്സിൽ പൊന്തി.  ഉടനെതന്നെ എൻജിനീയറെ തിരിച്ച് വിളിച്ചു.  അപ്പോൾ ഞാൻ ഓർത്തിരുന്നില്ല  ഒരു ദിവസം മുഴുവൻ  ഒരുകൂട്ടം ആൾക്കാരെ മുൾമുനയിൽ നിർത്താൻ പോന്ന ഒരു സംഭവത്തിന്റെ തുടക്കമാണ് അതെന്ന്.

ഫോണെടുത്ത എൻജിനീയർ പെട്ടെന്ന് കാര്യം പറഞ്ഞു. "നമ്മുടെ ഒരു വർക്കറായ സേവ്യറിന്റെ അടുത്ത ബന്ധു ഓഖി ചുഴലിക്കാറ്റിൽ മീൻപിടിക്കാൻ പോയവരുടെ കൂട്ടത്തിൽ മിസ് ആയി.  ഇന്നലെ രാത്രി ഡെഡ്ബോഡി കിട്ടി.  സേവ്യറിന് ഇന്ന് വൈകിട്ട് തന്നെ എമർജൻസിയായി നാട്ടിൽ പോകണം"

ഇതേ വിവരം തന്നെയാണ് ബാക്കിയുണ്ടായിരുന്ന മിസ്സ് കാളുകളിലും തിരികെ വിളിച്ചപ്പോൾ കിട്ടിയത്. സേവ്യറിന്റെ എംപ്ലോയ്‌ നമ്പർ, മൊബൈൽ നമ്പർ, ക്യാമ്പ് ഡീറ്റെയിൽസ് ഒക്കെയെടുത്തശേഷം ഞാൻ ഫോൺ വച്ചു.

ഒരു അഞ്ച് മിനിറ്റ് ഞാൻ ചിന്തിച്ചിരുന്നു.  

ഇതൊരു പുതിയ സംഭവം അല്ല.  ഓഫീസിൽ ഇതുപോലുള്ള എമർജൻസി കേസുകൾ ഇടയ്ക്കിടെ കൈകാര്യം ചെയ്യുന്നതാണ്.  വെള്ളിയാഴ്ചകളിൽ ഇതുപോലെ മുമ്പും എമർജൻസി ഉണ്ടായിട്ടുള്ളതുമാണ്. സാധാരണ ഗതിയിൽ രണ്ടുമണിക്കൂറുകൾ കൊണ്ട് തീർക്കേണ്ട ഒരു ജോലി.

ഞാൻ സേവ്യറിനെ വിളിച്ചു. കാര്യം മനസ്സിലാക്കി.  പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ ഒന്നൊന്നായി പ്ലാൻ ചെയ്‌തു.

എമർജൻസിയായി അഡ്മിനിസ്ട്രേഷൻ ഹെഡിന്റെ അപ്രൂവൽ വാങ്ങണം. അതിനുശേഷം പാസ്പോർട്ട് സെക്ഷനിൽനിന്നും പാസ്പോർട്ട് വാങ്ങി ക്യാമ്പിൽ എത്തിച്ച്  ആവശ്യമെങ്കിൽ യാത്രക്കാരനെ എയർപോർട്ടിൽ കൊണ്ടാക്കുക. അതാണ് ഇനിയുള്ള ജോലി.

പക്ഷേ ഇന്ന് അവധി ദിവസമാണ്.  ഇതിനുവേണ്ടി മാത്രം പാസ്പോർട് സെക്ഷനിലുള്ളവർ പോയി എടുക്കേണ്ടി വരും.

ഞാൻ അഡ്മിനിസ്ട്രേഷൻ ഹെഡിനെ നേരിട്ട് വിളിച്ചു. SMS വഴി അപ്രൂവൽ എടുത്തു.  ഉടനെ തന്നെ ആ വിവരം പാസ്പോർട് സെക്ഷനിലെ ആളെ വിളിച്ച്  അറിയിക്കുകയും അതിനായി അവർ നടപടികൾ തുടങ്ങുകയും ചെയ്തു. 

അവധി ദിവസം മറന്ന് ഫോൺ വീണ്ടും ചിലച്ചുകൊണ്ടേയിരുന്നു.

ക്യാമ്പിൽ നിന്നും സേവ്യറും, ക്യാമ്പ് ബോസും വിളിക്കുന്നു. രാത്രിയിലേക്ക് വിമാന ടിക്കറ്റ് എടുക്കുകയാണ്.  സൈറ്റിൽനിന്നും എൻജിനീയറും സൂപ്പർവൈസറും, മാനേജരും എന്തായി എന്നറിയാൻ വിളിക്കുന്നു.  അതുപോലെ ഞാൻ അഡ്‌മിൻ എക്സിക്യൂട്ടീവിനെയും, പാസ്പോർട് സെക്ഷനിലേക്കും വിളിക്കുന്നു.  എൻറെ വിളികാത്തുനിൽക്കുകയാണ് ഡ്രൈവർ. പാസ്സ്‌പോർട്ട് കിട്ടിയാൽ ഉടൻ അത് വാങ്ങി സേവ്യറിനെയും കൂട്ടി എയർപോർട്ടിലേക്ക് പോകാൻ ഡ്രൈവർ റെഡിയായി നിൽക്കുകയാണ്.

പാസ്പോർട്ട് സെക്ഷനിൽ നിന്നും വിളി കാത്തിരുന്നു.  അല്പസമയത്തിനുള്ളിൽ ഫോൺ വന്നു.  അതുഭുതം നിറഞ്ഞ ഒരു ചോദ്യമായിരുന്നു എന്നോടവൻ ചോദിച്ചത്.

"നിങ്ങൾ സേവ്യറിന്റെ പാസ്പോർട്ട് എന്തെങ്കിലും ആവശ്യത്തിന് വാങ്ങിയിട്ടുണ്ടോ? പാസ്പോർട്ട് സെക്ഷനിൽ അത് കാണുന്നില്ല!"

തലയ്ക്ക് അടികിട്ടിയപോലെ ഞാൻ നിന്നു.  പാസ്പോർട്ട് എവിടെപ്പോയി? ഞാൻ സേവ്യറിനെ വിളിച്ചു. അയാൾ പാസ്പോർട് വാങ്ങിയിട്ടില്ല.  പിന്നെ അതെവിടെ?   ഈശ്വരാ, പാസ്പോർട് മിസ്സിങ്ങ് ആയോ?!

"സാറെ വെളുപ്പിന് ഫ്ലൈറ്റ് ആണ്... "  ദയനീയമായ ഒരപേക്ഷപോലെയാണ് സേവ്യർ  അത് പറഞ്ഞത്. 

പാസ്പോർട്ട് സെക്ഷനിൽനിന്നും അടുത്ത ഫോൺ. "ഞങ്ങൾ  ഓഫീസ് കമ്പ്യൂട്ടറിൽ ഒന്ന് നോക്കട്ടെ. എങ്കിലേ എവിടെയാണെന്ന് ട്രാക്കിങ് കിട്ടൂ.."  

ഞാൻ അക്ഷമയോടെ കാത്തുനിന്നു. ഇരിപ്പുറയ്ക്കാതെ  ഞാൻ അലക്ഷ്യമായി മുറിയിൽ നടക്കാൻ തുടങ്ങി.

അരമണിക്കൂറിനുള്ളിൽ വീണ്ടും വിളി വന്നു.

"FEWA (Federal Electricity & Water Authority) യുടെ ടെസ്റ്റിന് അപേക്ഷിക്കാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട്. അത് അപ്പോൾ അഡ്‌മിൻ സെക്ഷനിലോ എച്ച്.ആറിലോ കാണണം"

ദൈവമേ! HR സെക്ഷനിൽ... ഈ അവധി ദിവസം?  ഞാൻ എന്നോടുതന്നെ പലചോദ്യങ്ങൾ ഒന്നിച്ച് ചോദിച്ചു നിന്നുപോയി.

ഉടനെ അഡ്മിൻ എക്സിക്യൂട്ടീവ് ദൗത്യം ഏറ്റെടുത്തു.  പാസ്പോർട് പി.ആർ.ഒ കൊണ്ടുപോയിട്ടുണ്ട്. ഉടനെ  പി.ആർ. ഒ-യെ വിളിക്കുക തന്നെ ശരണം.  

പള്ളികളിൽ നാമാസിനുള്ള ബാങ്ക് വിളികൾ മുഴങ്ങുന്നു. അതുകൊണ്ടാകണം പി.ആർ. ഒ ഫോൺ എടുക്കുന്നില്ല. നാമാസ് കഴിയുംവരെ കാത്തിരിക്കാൻ എല്ലാവരും തീരുമാനിച്ചു.


കുറേ ആൾക്കാർ  ഒരേ കാര്യത്തിനായി പലയിടത്തായി കാത്തിരിക്കുകയാണ്!

നിമിഷങ്ങൾക്ക് ദൈർഘ്യം ഏറെയായിരുന്നു. ഏറ്റെടുത്ത ജോലി പരാജയത്തിലേക്കാണോ പോകുന്നത് എന്നൊരു സംശയം എന്നിൽ എവിടെയോ മെല്ലെ പൊന്തിവരാൻ തുടങ്ങി.

അവസാനം പി.ആർ. ഒ ഫോൺ എടുത്തു.  അപ്പോൾ അയാൾ പറഞ്ഞ വാക്കുകൾ ഏവരെയും ഞെട്ടിച്ചു. 

"പാസ്പോർട്ട് ചിലപ്പോൾ എൻറെ ഡ്രോയറിൽ ഉണ്ടാകാം. പക്ഷേ ഞാനിപ്പോൾ രാജ്യത്തില്ല. ഒമാനിലാണ്.  എങ്ങിനെ ശ്രമിച്ചാലും ഞാൻ അവിടെത്താൻ രാത്രി പതിനൊന്ന് മണി കഴിയും.  എന്താണ് ചെയ്യേണ്ടത്? ഞാൻ വരണോ? അതോ എംപ്ലോയി യാത്ര മാറ്റിയവക്കുമോ?"

ഞങ്ങൾ ആകെ പ്രതിസന്ധിയിലായി. ഇതുവരെ ചെയ്ത ജോലി വൃഥാവിലായി.  സേവ്യറിനെ വിളിച്ച് ടിക്കറ്റ് സമയം ചോദിച്ചു. വെളിപ്പിന് രണ്ടുമണി.  ദുബായിൽ നിന്നും ഷാർജ എയർപോർട്ടിൽ മൂന്നുമണിക്കൂർ മുമ്പ് എത്തണം. ദുബായിലെ അൽ കവനീജിലുള്ള ഓഫീസിൽനിന്നും പാസ്പോർട്ട് രാത്രി എടുത്ത് സോണാപ്പൂരുള്ള ക്യാമ്പിൽ നിന്നും സേവ്യറിനെയും കൊണ്ട് എയർപോർട്ടിൽ എത്തുക എന്നത് ദുഷ്കരമല്ല.  എന്നാൽ ട്രാഫിക് ഒരു പ്രശ്‌നമാണ്. 

യാത്ര മാറ്റിവയ്ക്കുന്നത് സേവ്യറിനോ കുടുംബത്തിനോ ആലോചിക്കാൻ പറ്റില്ല. അത് പറയാൻ ഞങ്ങൾക്കും.

ഉദ്വേഗത്തിന്റെ നിമിഷങ്ങൾ.  എന്റെയുള്ളിൽ ഇത്രഎങ്കിൽ സേവ്യറിന്റെയുള്ളിൽ എത്രയാകുമെന്ന് ഞാനൊന്ന് ആലോചിച്ചു.

"രാത്രി പതിനൊന്ന് വരെ നിങ്ങൾ കാത്തിരിക്കാമെങ്കിൽ ഞാൻ വരാം. അഥവാ അപ്പോൾ എനിക്ക് എത്തിച്ചേരാൻ പറ്റിയില്ലെങ്കിൽ എൻറെ ഡ്രോയർ നിങ്ങൾ പൊളിച്ചെങ്കിലും പാസ്പോർട്ട് എടുത്തുകൊള്ളൂ"

പി.ആർ. ഒ യുടെ വാക്കുകൾ അഡ്‌മിൻ എക്സികുട്ടീവ് ഫോണിൽ പറയുമ്പോൾ എവിടെയോ ഒരു തിരിനാളം ഞാൻ കണ്ടു.  അതല്ലെങ്കിലും അങ്ങനെയാണ്.  പ്രശ്നശതങ്ങളിൽ നമ്മൾ ഉഴലുമ്പോൾ ഒരു കച്ചിത്തുരുമ്പെങ്കിലും രക്ഷയ്ക്കായി എത്തും.  അതായിരുന്നു പി.ആർ.ഒ യുടെ വാക്കുകൾ.

വീണ്ടും കാത്തിരിപ്പ്.  

നേരം ഇരുട്ടി. എനിക്ക് പള്ളിയിൽ പോകാൻ സമയമായി. ഫോൺ ഇടയ്ക്കിടെ മുരണ്ടുകൊണ്ടേയിരുന്നു.  എന്നാൽ അതെല്ലാം കാര്യങ്ങൾ എന്തായി എന്ന ചോദ്യങ്ങൾ മാത്രമായിരുന്നു. ഞാൻ പ്രതീക്ഷിച്ചിരുന്ന വിളി വരുന്നതേയില്ല. വിളിച്ചവരോടെല്ലാം ഞാൻ പി.ആർ. ഒ വരുന്നതുവരെ കാത്തിരിക്കുക എന്ന് മാത്രം പറഞ്ഞ് ഫോൺ വച്ചു.

മിടിക്കുന്ന നെഞ്ചോടുകൂടിയാണ് സെന്റ് മേരീസ് പള്ളി മതിൽകെട്ടിനകത്തേക്ക് ഞാൻ കാലെടുത്തവച്ചത്. അവിടെ മാതാവിൻറെ  ഒരു രൂപത്തിന് മുന്നിൽ ഒരുപാട് ആൾക്കാർ കൈകൂപ്പി നിൽക്കുന്നു.  ഞാനും ഒരുനിമിഷം കൈകൂപ്പി നിന്നുപോയി. ദൈവത്തോട് ഒരേയൊരു ആവശ്യം മാത്രമേ എനിക്ക് ചോദിയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ.

പള്ളിയിൽ, കുർബാനയ്ക്കിടയിൽ മൊബൈൽ വൈബ്രെഷൻ മോഡിൽ വിറച്ചപ്പോൾ ഞാൻ പുറത്തേക്കിറങ്ങി. അഡ്‌മിൻ എക്സിക്യൂട്ടീവ് ആണ്.

"പി.ആർ.ഒ എത്താൻ താമസിക്കും. ഡ്രോയർ പൊളിക്കാൻ അയാൾ അനുമതി തന്നു. ഞങ്ങൾ ഹെഡ്ഡ് ഓഫീസിലേക്ക് അതിനായി പോവുകയാണ്"

ഞാൻ പള്ളിമതിൽ ചാരിനിന്നു. എൻറെ മനസ്സിൽ എവിടെയോ ഒരു ആംബുലൻസിന്റെ ഒച്ചകേട്ടപോലെ.  എത്ര നേരം ആ നിൽപ്പ് നിന്നു എന്നെനിക്കറിയില്ല. പള്ളിയ്ക്കകത്തേക്ക് കയറാൻ മനസ്സ് തോന്നുന്നില്ല.  കുറേനേരം കഴിഞ്ഞപ്പോൾ അടുത്ത ഫോൺ.

"പി.ആർ.ഒ യുടെ ഡ്രോയർ പൊളിച്ചു.  പക്ഷേ ... പക്ഷേ ... പാസ്പോർട്ട് അവിടെയും ഇല്ല !!"

ഈശ്വരാ!  എന്താണ് കേൾക്കുന്നത്?  ആ ഹതഭാഗ്യന്റെ പാസ്പോർട് എവിടെ?  ചെയ്‌തതെല്ലാം പാഴ്‌വേലകളായി മാറിയോ?. മാതാവിൻറെ രൂപത്തിന് എതിരെയുള്ള പള്ളിപടിയിൽ  ഞാൻ ഇരുന്നുപോയി.  

നിസ്സഹായാവസ്ഥ എന്നാൽ അതായിരുന്നു.  എൻറെ ഒരു വിളി കാത്തിരിക്കുന്ന ഒന്നല്ല ഒട്ടനവധിപേർ. എയർപോർട്ടിലേക്ക് പാസ്‌പോർട്ടും വണ്ടിയും കാത്തുനിൽക്കുന്ന സേവ്യർ. അയാളെ കാത്ത് നാട്ടിൽ ബന്ധുക്കൾ...

എവിടെയാണ് രക്ഷയുടെ ഒരു വാതിൽ തുറക്കുക?  ഇല്ല,  സേവ്യറിന്റെ പാസ്പോർട് ഇന്നിനി  കണ്ടുപിടിക്കാൻ ഒരു നിർവഹവുമില്ല.  എല്ലാവരും അവരവരുടെ ജോലി ചെയ്തു. പക്ഷേ എല്ലാം നിഷ്പ്രയോജനം.

പള്ളിപിരിഞ്ഞ് ആൾക്കാർ പുറത്തേക്കിറങ്ങിത്തുടങ്ങി.  ഇനി എന്തിന് അകത്തേക്ക് കയറണം?  മാതാവിന്റെ രൂപം ഒന്നുകൂടി നോക്കി പള്ളിയുടെ ഗേറ്റ് കടന്ന് ഞാൻ പുറത്തേക്ക് നടന്നു, ഊദ് മേത്ത മെട്രോ ട്രെയിൻ  സ്റ്റേഷൻ ലക്ഷ്യമാക്കി....യാന്ത്രികമായി.

ട്രെയിൻ ഗ്രീൻ ലൈനിൽ എത്തിസലാത് സ്റ്റേഷനിലക്ക് കുതിക്കുമ്പോൾ എൻറെ ഫോൺ ഒരിക്കൽക്കൂടി ചിലച്ചു.  അഡ്‌മിൻ എക്സിക്യൂട്ടീവാണ്.

"പാസ്പോർട് കിട്ടി.... ബാക്കി എല്ലാം ഞാൻ നാളെ പറയാം"

ഒരു അണകെട്ട് തുറന്നുവിട്ടപോലെ എന്നിൽ ആ വാക്കുകൾ ഊർജ്ജം പമ്പ് ചെയ്തു.  പിന്നീട് ബാക്കിയെല്ലാം എഴുതി തയ്യാറാക്കിയ ഒരു തിരക്കഥപോലെ സംഭവിച്ചു.

പാസ്‌പോർട്ടുമായി ഡ്രൈവർ ക്യാമ്പിലേക്ക്, ക്യാമ്പിൽ നിന്നും സേവ്യർ എയർപോർട്ടിലേക്ക്. 

അതെ. സേവ്യറിന്റെ യാത്ര മുടങ്ങിയില്ല.  മരണം അലയടിച്ചുയർന്ന ഓഖി ദുരന്തവേളയിലും ചിലരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർന്നു.

അന്ന് രാത്രി ഞാൻ ശാന്തമായി ഉറങ്ങി.

നേരംവെളുത്തപ്പോൾ സൈലൻസിൽക്കിടന്ന ഫോണിൽ രണ്ട് മിസ്‌ഡ്  കാളുകൾ കണ്ടു.  സേവ്യർ ആയിരിക്കണം.  വിമാനത്തിനകത്ത് കയറിയ ശേഷം നന്ദിപറയാൻ വിളിച്ചതാണോ?

അടുത്ത ദിവസം ജോലിക്കിടെ ഓഫീസിൽ നിന്നും ഞാൻ ഹെഡ്ഡോഫീസിലേക്ക് വിളിച്ചു. പി.ആർ.ഒ യുടെ ഡ്രോയറിൽ കാണാതിരുന്ന പാസ്‌പോർട്ട് പിന്നീട് എവിടെനിന്നുകിട്ടി എന്നൊരു ആകാംഷ എന്നിലുണ്ടായിരുന്നു.  അതിന് കിട്ടിയ മറുപടി എന്നിൽ ഒരു ചെറുമന്ദഹാസം പരത്തി.

അത് HR-ൽ തന്നെയുണ്ടായിരുന്നു. പി.ആർ.ഒ  അത് തിരികെ കൊണ്ടുകൊടുത്തത് പിന്നീടാണ് ഓർമ വന്നത്!

പിന്നീട് ഞാൻ അതിനെപ്പറ്റി ചോദിച്ചില്ല. അല്ലെങ്കിലും വലിയ സന്തോഷങ്ങൾക്കിടെ ചെറിയ ചോദ്യങ്ങൾക്ക് എന്ത് സ്ഥാനം?

ഒരാൾക്ക് ഒരാപത്ത് വരുമ്പോൾ സഹായിക്കാനുള്ള സ്ഥാപനത്തിലെ ഒരുപറ്റം നല്ല മനസുകൾക്ക് നന്മനേർന്നുകൊണ്ട് ഞാനപ്പോൾ ഫോൺ വച്ചു.

No comments:

Post a Comment