Thursday, November 9, 2017

കാവി പടരുമ്പോൾ

കാവിയെ ജീവിതത്തിൽ ആദ്യമായി ദുബായിലിട്ട് ശപിച്ച ദിവസമായിരുന്നു ഇന്ന് രാവിലെ.

ഞാനിത്  പറയുമ്പോൾ നിങ്ങൾക്ക് തോന്നും ഞാൻ  നുമ്മ ബി.ജെ.പിയെ തെറിവിളിക്കുകയാണെന്നോ, demonitization,  ജി.എസ്.ടി  എന്നീ മനോഹരപദങ്ങൾ  പഠിപ്പിച്ചവരെ  തന്തക്കുവിളിക്കുകയാണെന്നോ ഒക്കെ.  എന്നാൽ ഒള്ളത് പറയാലോ, നതിങ് ഒഫീഷ്യൽ എബൌട്ട് ഇറ്റ്. എന്നുവച്ചാൽ  എന്നെ സംബന്ധിച്ച് അതിനേക്കാൾ ഒക്കെ ഗഹനവും, കഠിനവും, ചിന്തോദ്ദീപകവുമായ സംഭവത്തിലേക്കാണ് ഇപ്പോൾ  വിരൽചൂണ്ടാൻ പോകുന്നത്.

രാവിലെ ഏകദേശം നാലുമണിക്കാണ് എൻറെ അന്തർഭാഗങ്ങളിലേക്ക് കാവിലയിപ്പിക്കൽ  ഞാൻ കണ്ടെത്തിയത് (കാവി പുതപ്പിക്കൽ അല്ല). അത് പറയുന്നതിന് മുമ്പ് ഒരുമാസം പിന്നിലേക്ക് നടക്കേണ്ടിയിരിക്കുന്നു. ഓണമണം നിറഞ്ഞ ഒരു നനഞ്ഞു കുതിർന്ന സായാഹ്നത്തിൽ എൻറെ പോക്കറ്റ് ചോർന്ന് കാവിയിലേക്ക് വീണ കഥ.

ഗൾഫിൽനിന്നും അവധിയ്ക്ക് നാട്ടിൽ വന്നിട്ട് തിരിച്ച് പോകുമ്പോൾ,   നമ്മുടെ നാട്ടിൽ പെണ്ണുങ്ങളെ പ്രസവം കഴിഞ്ഞ് കൊണ്ടുവിടുമ്പോൾ   വീട്ടുകാർ കൊടുത്തുവിടുന്ന പോലെ ഭാര്യമാർ ചില ഐറ്റംസ് പൊതിഞ്ഞുകെട്ടി നമുക്ക് തന്നുവിടുമല്ലോ.  അതിൻറെകൂട്ടത്തിൽ ഒരു കാവിമുണ്ടുകൂടി വേണമെന്നാഗ്രഹം തോന്നിപ്പോയി.   ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഈ കാവിപ്രേമം.  അങ്ങനെ പ്രിയതമയുമായി നമ്മുടെ ജങ്ഷനിലെ മുട്ടൻ കടയിൽ തന്നെയങ്ങ്  കയറി.   ഒരു ഇരയെകിട്ടിയ സന്തോഷത്തിൽ അകത്തേക്ക് കയറിയപാടേ കടയിലെ പെൺകുട്ടി ചിരിച്ചു, ഞാനും.

അവളുടെ ചിരി കൂടുതൽ വിടരും മുമ്പേ അഥവാ  തട്ടിയുരുമ്മി നിൽക്കുന്ന ഭാര്യയുടെ ചിരി മായുംമുമ്പേ ഞാൻ പറഞ്ഞു.

"ഒരു കാവിമുണ്ട് .."

"നല്ലത് വേണം.." ഭാര്യയാണ്. ഞാൻ വില കുറഞ്ഞത് ഉടുക്കുന്നത് അവൾക്കിഷ്ടമല്ലല്ലോ എന്നോർത്ത് സന്തോഷിച്ചില്ല, കാരണം ആ 'നല്ലതിൽ' പോക്കറ്റ് ചോരുന്നത് അമ്മായിയപ്പന്റെയല്ല എൻറെയാണല്ലോ.

പറഞ്ഞുകഴിഞ്ഞതും  പാൽപുഞ്ചിരിക്കാരി  പെണ്ണ്  എട്ടുപത്ത് കാവി മുണ്ടുകൾ മണർകാട്ട് പള്ളിപെരുന്നാളിന്‌ വിൽക്കാൻ വച്ചിരിക്കുന്ന ഫോട്ടോകൾപോലെ മേശപ്പുറത്തേക്ക് എടുത്തിട്ടു.  ഏതാണ് നല്ലതെന്നറിയാതെ രണ്ടുപെണ്ണുകങ്ങളുടെ ഇടയിൽ ഞാനങ്ങു നിന്നുപോയി.

"എം.സി.ആർ, കിറ്റക്‌സ്, ജാൻസൺ ....."  ഏതൊക്കെയോ പേര് കടയിലെ പെണ്ണ് പറഞ്ഞു. സത്യം പറഞ്ഞാൽ അപ്പോൾ എൻറെ നോട്ടം മുണ്ടിലല്ലായിരുന്നു പിന്നെയോ അവളുടെ കവിളിലെ നുണക്കുഴിയിൽ ആയിരുന്നു.

"ചേട്ടോ... ദാണ്ടെ, ആ എം.സി.ആർ മുണ്ടങ്ങോട്ട് എടുത്തോ.  സൂപ്പർ സാധനമാ.."

നമ്മുടെ എം.എം ഹസ്സന്റെ പോലെ,  ഘനഗംഭീര ശബ്ദത്തിൽ പുറകിൽ നിന്നൊരു മാന്തൽ കേട്ടു.  ആരാണീ സൂപ്പർ സാധനം എന്ന് ഞാനൊന്ന് തിരിഞ്ഞു നോക്കി. കാവിമുണ്ടുടുത്ത ഒരു സാധനം അകത്തേക്ക് കയറിവന്നതാണ്.  ഓണം ആഘോഷിച്ചതിൻറെ ആട്ടവും, ഗന്ധവും അവിടെ നിറഞ്ഞു.

"എന്നാലിത് എടുക്ക് ..." എം.സി.ആർ തന്നെ പെണ്ണുമ്പുള്ള സെലക്ട് ചെയ്തു.   അപ്പോൾ വിലയോ? നമ്മൾ ആണുങ്ങൾ അതല്ലേ ആദ്യം നോക്കുന്നത്.  ഞാൻ മേശമേൽ കിടക്കുന്ന മുണ്ടുകൾ എല്ലാം പിറന്നുവീണ് കിടക്കുന്ന പിള്ളേരുടെ ലിംഗനിർണയം നടത്തുംപോലെ തിരിച്ചും മറിച്ചും നോക്കി വിലയടിച്ചിരിക്കുന്ന സ്റ്റിക്കർ തപ്പി.  രക്ഷയില്ല,  കടക്കാർക്കൊഴികെ ലോകത്താർക്കും പിടികിട്ടാത്ത കോഡുകൾ മാത്രമേയുള്ളു. എൻറെ ഉദ്ദേശ ലക്ഷ്യം മനസ്സിലാക്കിയ പെങ്കൊച്ച് ഓരോന്നിന്റെയും വില പറഞ്ഞു. ഉള്ളതിൽ വില കൂടുതൽ എം.സി.ആറിന് തന്നെ.

"ദാണ്ടേ, ഞാൻ കഴിഞ്ഞ രണ്ടുവർഷമായി ഇതാ ഉടുക്കുന്നേ... ഒരു കുഴപ്പവും ഇല്ല.  അതുമല്ല നമ്മുടെ ലാലേട്ടൻ ഒക്കെ ഇതിട്ടല്ലേ തകർക്കുന്നെ.   ഇതൊക്കെ മടക്കിഉടുത്ത് അണ്ണൻ ഒരു വരവ് വന്നാലുണ്ടല്ലോ, എൻറെ പള്ളീ... പിന്നെ ഒരുത്തനും തടുക്കാനൊക്കുകേല"

ഇവൻ അണ്ണന്റെ കട്ട ഫാൻ ആണല്ലോ.  'ഗീവറുഗീസ് പുണ്യാളാ. ആ പാമ്പിൻറെ അണ്ണാക്കിൽ ഇട്ടുകൊടുത്ത കുന്തം ഇവൻറെ വായിലോട്ട് ഒന്ന് തള്ളി കൊടുക്കാമോ' എന്ന് ഞാൻ പ്രാർത്ഥിച്ചുപോയി.  അല്ലേലും നമ്മൾ എന്തെങ്കിലും സാധനം വാങ്ങാൻ പോകുമ്പോൾ എവിടെനിന്നെങ്കിലും ഇതുപോലുള്ള മാരണങ്ങൾ 'അത് വാങ്ങ്, ഇത് വാങ്ങ്' എന്നൊക്കെ പറഞ്ഞു വരും.  അതുപോലെതന്നെ ഒരു കവലയിൽ ഒരുത്തനോട് വഴിചോദിച്ചാൽ അമ്പതുപേർ  സഹായത്തിന് വന്ന് നമ്മളെ വട്ടാക്കിവിടും.

"കളർ ഒന്നും ഇളകില്ലല്ലോ അല്ലേ.."  കാവി മുണ്ടിൻറെ ഏറ്റവും വലിയ പോരായ്‌മയിൽ തന്നെ ഞാൻ കയറിപ്പിടിച്ച് ഞാൻ നുണക്കുഴിപെണ്ണിനോട്  ചോദിച്ചു.

"ഇല്ല സാറേ... കളർ നൂറുശതമാനം ഗ്യാരണ്ടിയാ... ഒരു കുഴപ്പവും ഇല്ല. ആരും ഇതുവരെ കംപ്ലയിന്റ് പറഞ്ഞിട്ടില്ല..."  ആ മുത്തുമണി മൊഴിഞ്ഞു.

അതൊരു ടെക്നിക്കൽ ആൻഡ് സൈക്കോളജിക്കൽ മൂവാണ്.  ഇതുവരെ കംപ്ലയിന്റ് ഇല്ല. ഇനിയൊട്ട് വരുമോ  എന്നുറപ്പുമില്ല.  യേത്?

"എൻറെ പൊന്നച്ചയാ ദാണ്ട് ഇങ്ങോട്ട് നോക്ക്യേ .. എൻറെ പിള്ളേരാണെ സത്യം രണ്ടുവർഷമായതാ.. ഇതുവരെ ങേഹേ ഒരു കംപ്ലയിന്റ് ..."

ഞാൻ അവനെ അടിമുടി ഒന്ന് നോക്കി.  എന്നേക്കാൾ മുതുക്കനായ  ഇവൻ എന്ന 'അച്ചായാ' എന്നൊക്കെ വിളിക്കുന്നത് എന്ത് ലൈസൻസിന്റെ പുറത്താ? അവന്റെ മുണ്ട് കണ്ടിട്ടാന്നേൽ  കഴുകിയിട്ട് രണ്ടുവർഷമായതാണെന്നും തോന്നുന്നുണ്ട്.

"ഇതങ്ങ് എടുക്ക് .. ഇനി എന്തോ നോക്കാനാ"  ആ പാമ്പിൻറെ മുന്നിൽനിന്നും രക്ഷപെടാനെന്നപോലെ ഭാര്യ പറഞ്ഞു.

എന്നാപിന്നെ അവൾ പറഞ്ഞതല്ലേ, അങ്ങെടുത്തേക്കാം. അനുസരണാശീലം സന്തുഷ്ടകുടുംബത്തിന് അത്യാവശ്യമാണെന്നാണല്ലോ ഇന്നസെൻറ്  പഠിപ്പിച്ചിരിക്കുന്നത് (അമ്മയുടെ മീറ്റിങ്ങിൽ മാത്രമല്ല, ഇന്നച്ചൻ സിനിമേലും തമാശപറയും എന്ന് നമുക്കെല്ലാവർക്കും അറിവുള്ളതുമാണല്ലോ).  ഞാൻ പോക്കറ്റിൽ തപ്പി. എം.സി.ആർ എങ്കിൽ എം.സി.ആർ. ലാലേട്ടൻ ഇതുമിട്ട് ആ ഓഞ്ഞ (സോറി ചാഞ്ഞ) നടത്തം നടക്കുന്നത് മനസ്സിൽ കണ്ട് ഒന്ന് രണ്ട് ലഡ്ഡുവും പൊട്ടിച്ചു.

പള്ളിപ്പെരുന്നാളിന് വച്ചിരുന്ന ബാക്കി ഫോട്ടോയൊക്കെ എടുത്ത് അകത്തേക്ക് വയ്കുമ്പോളും ആ തരുണീമണി എന്നെ നോക്കി ചിരിച്ചത് ഭാര്യ കാണാതെ ഞാൻ നുകർന്നുകൊണ്ട് പുറത്തേക്കിറങ്ങി.  ആ വായിനോക്കി, രണ്ടു വർഷമായി ഒരേമുണ്ടുടുക്കുന്നവൻ വലിയൊരു ബിസ്സിനസ്സ് നടത്തിക്കൊടുത്തു എന്ന ആധിപത്യത്തിൻറെ പേരിൽ ആ പെണ്ണിനോട് ഇരുന്നു സൊള്ളുമോ എന്നൊരു വളഞ്ഞചിന്ത  അപ്പോൾ എന്നിൽ പാഞ്ഞുപോകാതെയുമിരുന്നില്ല.

അങ്ങനെ ആ സുന്ദരിപ്പെണ്ണ് ചിരിച്ചുകൊണ്ട് എടുത്തുതന്ന എം.സി.ആർ മുണ്ടാണിന്ന്  രാവിലെ നാലുമണിക്ക്  കാവിയിൽ പെടുത്തിക്കളഞ്ഞത്.

വാഷിങ്ങ് മെഷീൻ ഉപയോഗിക്കാത്ത ഞാൻ, ഇന്നലെ സോപ്പിട്ട് കുതിർത്തുവച്ച തുണികളുടെ കൂട്ടത്തിൽ എൻറെ പുതിയ വെള്ള ബെന്നിയനുകളും ഷർട്ടും ഒക്കെയുണ്ട്. അതിൻറെകൂടെ ഈ കാവിമുണ്ടുകൂടി ഇട്ടത് ആ നുണക്കുഴിയിൽ വിരിഞ്ഞ ചിരിയും അതിനെപൊതിഞ്ഞ ഉറപ്പുമായിരുന്നു.   എന്നാൽ ഞാൻ തുണിപൊക്കിനോക്കിയപ്പോൾ എൻറെ പരുമലകൊച്ചുതിരുമേനീ.... ചങ്കുപൊട്ടിപ്പോയി. ഒരുമാതിരി അശോകചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ മാപ്പുപോലെ എൻറെ വെള്ളബനിയനുകളിൽ എല്ലാം കാവിക്കളർ അതിക്രമിച്ചുകയറിയിരിക്കുന്നു !!

സത്യം പറയാമല്ലോ, ആ നുണക്കുഴിക്കവിളിയേയും അവൾക്ക് സപ്പോർട്ട് നൽകിയ ആ ഊച്ചാളിയെയും കംസൻ പണ്ട് കൃഷ്ണനെന്ന് കരുതി ആ പെങ്കൊച്ചിനെ എടുത്തടിക്കാനൊക്കിയപോലെ അലക്കാൻ തോന്നി.  ഒപ്പം എന്നെ നിർബന്ധിച്ച് ഇതെടുപ്പിച്ച എൻറെ വാമഭാഗം എന്ന മഹതിയെയും ക്ഷ.. ഞ്ച.. ഞ്ഞ... ജ്ജ .. വരപ്പിക്കാൻ തോന്നിപ്പോയനിമിഷം. പിന്നെ , എത്ര വലിയ ഉഗാണ്ടയിൽനിന്നായാലും കാവിമുണ്ട് വെള്ളത്തുണിയോടൊപ്പം ഇട്ട് അലക്കാൻ എനിക്ക് തോന്നിയെ വെളിവുകേടിനെയും അങ്ങ്  ചീത്തവിളിച്ചു.

തുണിയലക്കി അയയിൽ വിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. എന്തായാലും ഈ കാവിവൽക്കരണം എൻറെ അടിവസ്ത്രത്തിൽ മാത്രമായത് നന്നായി. നാട്ടുകാർ കാണില്ല, പൊക്കിനോക്കുകയുമില്ല.  എന്നാൽ ഇത് ഷർട്ടിൽ വല്ലോമായിരുന്നേൽ ഒരു റിലാക്സേഷനും കിട്ടാതെ പണ്ടാറമടങ്ങിയേനെ.

No comments:

Post a Comment