Thursday, January 31, 2019

യാ ഇലാഹി ടൈംസ് - വായനാസ്വാദനം

യാ ഇലാഹി ടൈംസ് - വായനാസ്വാദനം 
ജോയ് ഡാനിയേൽ, ദുബായ്

ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പറ്റിയ ഒരു നോവൽ. അതാണ് യുവ എഴുത്തുകാരൻ അനിൽ ദേവസ്സിയുടെ 2018 -ലെ ഡി.സി പുരസ്‌കാരം നേടിയ   'യാ ഇലാഹി ടൈംസ്'.

തീവ്രവാദവും, ആഭ്യന്തര പ്രശ്‌നങ്ങളും തകകർത്തുകളയുന്ന ഒരു ജനതയുടെ രോദനം നന്നായി വരച്ചിട്ടിരിക്കുന്ന കഥ.  സിറിയയിൽ നിന്ന് ലോകത്തിൻറെ വിവിധ കോളുകളിലേക്ക് പലായനം ചെയ്യപ്പെടുന്നവരുടെ വേദനയും, ദുഃഖവും വായനക്കാരനിൽ ഒരു നീറ്റലായി അവശേഷിപ്പിച്ചാണ് നോവലിൻറെ അവസാന പേജ് മറിഞ്ഞുതീരുന്നത്.

രാജ്യമില്ലാതായി തീരുന്ന ഒരു ജനത. സ്വന്തം മണ്ണിൽ സുരക്ഷിതത്വം ഇല്ലാത്തവർ. എങ്ങോട്ടും പോകാനില്ലാതെ അന്തിച്ചുനിൽകുന്ന മനുഷ്യർ. ആർക്കും വേണ്ടാത്തവരാണെങ്കിലും, പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പിലേറി  വിവിധ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യപ്പെടുന്നവർ.  ലോക ചരിത്രത്തിൽ എക്കാലവും കണ്ടിട്ടുള്ളതുപോലെ ആക്രമണങ്ങളും, യുദ്ധവും, ഏകാധിപത്യവും, ഭീകരപ്രവർത്തനവും ഏറ്റവും കൂടുതൽ ഇരകളാക്കി തീർക്കുന്നത് സ്ത്രീകളെയും കുട്ടികളേയുമാണ്.   കഥയിലൊരിടത്ത് ടെന്റിനുള്ളിൽ കാണുന്ന നൂറ എന്ന കൊച്ചുപെൺകുട്ടിയുടെ വിശപ്പും, ഗർഭവും അവളുടെ അമ്മയുടെയും കുഞ്ഞു സഹോദരന്റെയും ദയനീയതയും സമൂഹത്തോട് ചോദിക്കുന്ന ചോദ്യങ്ങൾ വലുതാണ്. വായനക്കാരനെ പിടിച്ചിരുത്തി ചിന്തിപ്പിക്കുന്ന രംഗങ്ങൾ. കഥ വായിച്ച് കഴിഞ്ഞാലും മനസ്സിൽ നിന്ന് പറിച്ചെറിയാൻ കഴിയാത്ത ഇതുപോലെ കുറെ കഥാപാത്രങ്ങൾ 'യാ ഇലാഹി ടൈംസിൽ' ഉണ്ട്.

അൽത്തേബിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. അവൻറെ സൗഹൃദവലയത്തിന്റെ കഥകൂടി ഒപ്പം പറഞ്ഞുപോകുന്നു.  അവൻറെ ചിന്തകളും, അയക്കുന്നതും, വരുന്നതുമായ വാട്‍സ് ആപ്പ് മെസേജുകളും, കുറിപ്പുകളും, അവൻ സ്റ്റോർ റൂമിൽ കണ്ടെത്തുന്ന യാ ഇലാഹി ടൈംസ് എന്ന ആരോ എഴുതിയ ഒരു പഴയ ബുക്കിലെ വരികളും കഥ മുന്നോട്ട് നയിക്കുന്നു.  ദുബായിൽ ജോലി ചെയ്യുന്നെങ്കിലും അവൻറെ മനസ്സ് മുഴുവൻ തകർത്തെറിയപെട്ട തൻറെ കുടുംബമാണ്. മാതാപിതാക്കളുടെ പലായനവും ബാബയുടെ സിറിയയിലേക്കുള്ള തിരിച്ചുവരവും ഒക്കെയാണ്‌ അൽത്തേബിൻറെ ചിന്തയിലെല്ലാം.

അൽത്തേബിൻറെ കൂട്ടുകാരിയാണ് മാർഗരറ്റ്. ശരീരം വിറ്റ് ജീവിക്കുന്നവൾ. ഇടനിലക്കാരൻ കൊക്കൂസ് വഴി അവൾ കൂടുതൽ പണമുണ്ടാക്കുവാനുള്ള അഴുക്കുചാലുകളിലേക്ക് എടുത്തു ചാടുന്നു. അൽത്തേബിൻറെ മുറിയിലെ സ്ഥിരം സന്ദർശകയാണ് മാർഗരറ്റ്.

കഥയിലെ മറ്റ് രണ്ട് കഥാപാത്രങ്ങളാണ് ശ്രീലങ്കക്കാരനായ ആതുരതരംഗയും ഇന്ത്യക്കാരിയായ നളിനികാന്തിയും. ഒരേ കമ്പനിയിൽ ക്ളീനിങ് ജോലി ചെയ്യുന്നവർ. രണ്ടുപേരും ഒരേ മാളിൽ ജോലിചെയ്യുകയും പ്രേമം മൊട്ടിട്ട് പുഷ്‌പിക്കുകയും ചെയ്യുകയാണ്. എന്നാൽ വിധിയുടെ ക്രൂരതയ്ക്ക് മുൻപിൽ നിശ്ചയിച്ച സമയത്ത് വിവാഹം നടക്കാതെ പോകുന്നതും, പിന്നീട് അൽത്തേബിൻറെ  ഫ്‌ളാറ്റിൽ വച്ച്  കൂട്ടുകാരുടെ സാന്നിധ്യത്തിൽ ഭാര്യ ഭർത്താക്കന്മാരാകുന്നതും ഒരു ഉപകഥപോലെ വായിക്കാം.  ഇടയ്ക്ക് വച്ച് രണ്ടുപേരും കഥയിൽ നിന്നും അപ്രത്യക്ഷമാവുകയും അവസാന ഭാഗത്ത് വിരഹത്തിന്റെ എല്ലാ വേദനയും നൽകി കടന്നുവരികയും ചെയ്യുന്നു. അവർക്ക് പാർക്കാൻ  'കിളിക്കൂട്' നൽകുന്ന ഡോക്ടർ ദമ്പതികളുടെ ജീവിതവും, ദുരന്തവും കഥയുടെ ഗതിയിൽ പ്രധാന പങ്ക് വഹിക്കുന്നു.

നോവലിൻറെ ഏറിയപങ്കും സിറിയൻ ജനത നേരിടുന്ന ക്രൂരതകളും പീഡനങ്ങളുമാണ്. അതോടൊപ്പം തന്നെ വേശ്യാവൃത്തി, മയക്ക് മരുന്ന്, ഫേക് കറൻസി, ഭീകര പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിങ് എന്നിങ്ങനെ സമൂഹത്തിലെ ഒരുപിടി പുഴുക്കുത്തുകൾ എടുത്തുകാണിക്കാൻ അനിൽ ശ്രമിക്കുന്നുണ്ട്.  മാർഗരറ്റിനും കൊക്കൂസിനും വന്നുഭവിക്കുന്ന വിധിയും തെറ്റുകൾ ഒന്നും ചെയ്യാതെ കുറ്റക്കാരനായും, പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന അൽത്തേബ് എന്ന നായകൻ വായനക്കാരിൽ ഉയർത്തുന്ന സന്ദേശവും വളരെ വലുതാണ്.

കഥ തുടങ്ങുന്നത് 'ഒടുക്കം' എന്ന അദ്ധ്യായത്തിലും,  അവസാനിക്കുന്നത് 'തുടക്കം' എന്ന അദ്ധ്യായത്തിലുമാണ്. കൂട്ടിലകപ്പെട്ട്  മരണം മുന്നിൽ വന്ന് നിൽക്കുമ്പോളും വിശപ്പ് എന്താണെന്ന് നമ്മൾ കാണുന്നു.  തിന്നുതീർക്കാൻ കഴിയാത്ത മീനിന്റെ തല വായിൽ വച്ച് മരണം കാത്തുകിടക്കുന്ന പൂച്ച ഒരു ജനതയുടെ പ്രതിബിംബമാണ്.

വ്യത്യസ്തമായ ഒരു എഴുത്തുശൈലിയാണ് അനിലിന്റേത്. ലളിതമായി കഥ പറയുന്നു. ആഴത്തിൽ മനസ്സിനെ തൊടുന്നു.  വായനക്കാരൻ പോലും അറിയാതെ പേജുകൾ മറിയ്ക്കാൻ ഒരു എഴുത്തുകാരനെകൊണ്ട് സാധിക്കുക എന്നത് നിസ്സാര പണിയല്ലല്ലോ.

പുസ്‌തകത്തിന്റെ പുറം ചട്ട കഥയുമായി അത്രമേൽ പൊരുത്തപ്പെടുന്നില്ല.  ആതുരതരംഗയും, നളിനികാന്തിയും കഥയിൽ പെട്ടെന്ന് അപ്രത്യക്ഷമായി പിന്നീട് അവസാന ഭാഗത്ത് കഥ പറഞ്ഞുതീർക്കാനായി എത്തിയപോലെ തോന്നി. കാകദൃഷ്ടിയിൽ ഇതല്ലാതെ വേറൊരു കുറവും കാണാനാവുന്നില്ല.

എന്തുകൊണ്ടും വായനക്കാർക്ക് വസന്തത്തിന്റെ പൂമുട്ടുകൾ സമ്മാനിക്കുന്ന കൃതിയാണ് 'യാ ഇലാഹി ടൈംസ്'  പ്രവാസത്തിന്റെ തോണിയിലേറി യാത്ര നടത്തുമ്പോഴും ഇനിയും അനിൽ ദേവസ്സിക്ക് കൂടുതൽ ശക്തമായി എഴുതാൻ ബലം നൽകുന്ന പുസ്തകമാണ് ഇത്.

യാ ഇലാഹി ടൈംസ് (നോവൽ)
അനിൽ ദേവസ്സി
പ്രസാധകൻ - ഡി. സി ബുക്‌സ്
വില 190
പേജ് - 192


-------------------

ജോയ് ഡാനിയേൽ

അനുഭവക്കുറിപ്പുകൾ, ചെറുകഥ, വായനാസ്വാദനം  ഒക്കെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതിവരുന്നു.  'ഖിസ്സ' എന്ന അനുഭവകഥകളുടെ സമാഹാരത്തിന്റെ എഡിറ്റർ. പ്രവാസത്തിലെ 'മഷി' മാഗസിന്റെ എഡിറ്റർ.

Tuesday, December 25, 2018

സൊറ - പ്രവാസക്കാരയിലെ ഗ്രാമകാഴ്ചകൾ

സൊറ - പ്രവാസക്കരയിലെ ഗ്രാമകാഴ്ചകൾ (വായനാസ്വാദനം)
ജോയ് ഡാനിയേൽ
----------------------------------------------

പ്രവാസത്തിൽനിന്നുള്ള എഴുത്തുകാരനായ ഹരിദാസ് പാച്ചേനിയുടെ ഓർമ്മകഥകളുടെ സമാഹാരമാണ് 'സൊറ'.  പേര് സൂചിപ്പിക്കും പോലെ ഒരു നാട്ടിൻപുറത്തുകാരൻ അങ്ങകലെ പ്രവാസത്തിലിരുന്ന് ഗൃഹാതുരത്വത്തോടെ പറയുന്ന കഥകളാണിത്.  കവലകളിലും, പീടികത്തിണ്ണകളിലും ഇരുന്ന് കഥ പറയുന്നപോലെയുള്ള ലളിതഭാഷയിലുള്ള 37 കഥകളുടെ സമാഹാരമാണിത്.

വ്യത്യസ്തമായ കുറേകഥകൾ. എങ്കിലും എല്ലാ കഥകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മൃദുവായ നൂലുപോലെ അങ്ങകലെ പച്ചപ്പ് നിറഞ്ഞ നാടും, ക്ഷേത്രവും, പള്ളിയും നിഷ്‌കളങ്കരായ ഒരുപറ്റം നാട്ടുകാരും നിറഞ്ഞുനിൽക്കുന്ന ബന്ധം. ചില കഥകൾ പ്രവാസത്തിലെ അനുഭവങ്ങൾ ആണെങ്കിൽകൂടി കഥാകാരനിൽ തുളുമ്പി നിൽക്കുന്ന ഗ്രാമത്തിൻറെ ചാരുത എല്ലാ കഥകളും കാണാനാകും.

ഒറ്റയിരിപ്പിന് വായിച്ചുതീർക്കാൻ പോന്നതാണ് സൊറയുടെ 145 പേജുകളും.  അവസാന താളും മറിച്ചുകഴിയുമ്പോൾ വായനക്കാരനിൽ ഉണ്ടാക്കുവാൻ കഴിയുന്ന വികാരത്തിന്റെ തോതാണ് ഹരിദാസ് എന്ന എഴുത്തുകാരൻറെ വിജയം.  അനാവശ്യ വർണനകളോ, അതിഭാവുകത്വമോ കൂട്ടികലർത്താത്ത കഥന രീതി. സാധാരണക്കാരുടെ കഥ അസാധാരണമായി ഒന്നും കൂട്ടിച്ചേർക്കത്തെ തന്മയത്വത്തോടെ സൊറപോലെ പറയുകയാണിവിടെ.

മനസ്സിൽ നിന്നും പറിച്ചെറിയാനാകാതെ ഒരുപിടി കഥാപാത്രങ്ങൾ. ഒരു തലമുറയുടെ സ്പന്ദനം. അന്യം നിന്ന് പോയ അനുഭവങ്ങൾ.  സ്മാർട്ട് ഫോണിന്റെയും ഫോർജിയുടെയും കാലഘട്ടത്തിൽ ഗതകാല സ്‌മരണകൾ അയവിറക്കുന്ന കഥാകാരൻ ഓരോ കഥയിലും നിറയുന്ന നന്മകൾ കൂടിയാണ് പറഞ്ഞുവയ്ക്കുന്നത്.

തുടക്കത്തിലെ ചിലകഥകൾ പ്രവാസത്തിൽ സംഭവിച്ചതാണ്. ഒന്ന്  'ഇബ്രാഹിം സുലൈമാൻ ബലൂചി' എന്ന അഫ്‌ഗാൻ കാരന്റെ കണ്ണീരുപ്പിന്റെ കഥപറയുമ്പോൾ, അടുത്ത കഥ 'അൻവാർ ഹുസൈൻ' എന്ന എല്ലിൻകൂടമായ ബംഗാളിയുടെ ഉരുകിത്തീരുന്ന പ്രവാസത്തിന്റെ വേദനയാണ്. മറ്റൊരു കഥയിൽ "ഈന്തപ്പന താൻ എക്ക് ബുർജ് ഖലീഫ" എന്ന് പറയുന്ന കഥാപാത്രം സാധാരണക്കാരൻറെ സ്വപ്‌നങ്ങൾ പേറുന്നതാണ്.

'ഇരുമ്പ് അലിക്ക' എന്ന കഥയിൽ വടംവലിയിൽ തോറ്റ് തിരികെപോകുന്ന ശക്തിമാനായ മനുഷ്യന്റെ മുഖം ആർക്കും മറക്കാനാകില്ല.

'കട്ട മറിഞ്ഞാൽ കാണുന്ന രൂപം' എന്ന കഥ ഗ്രാമത്തിലെ ഉത്സവപ്പറമ്പിന്റെ ഉന്മാദം നിറഞ്ഞൊരുഴുന്ന മേളക്കൊഴുപ്പാണ്.

'അച്ചായന്റെ പശു'  ഊറിച്ചിരിക്കാൻ ഇടനൽകുന്നതും പശു അന്നും ഇന്നും എന്ന ചിന്തയിൽ പറയുന്നതുമാണ്. 'കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ' എന്ന് യേശു തൻറെ കേൾവിക്കാരോട് പറയുന്ന പോലെ ഒരു കഥയാണിത്.

ആധുനിക ലോകത്ത് നമ്മുടെ മുന്നിലെ പ്രലോഫനങ്ങളുടെയും ചതിയുടെയും ചിത്രം വരച്ചിടുന്ന കഥയാണ് 'സിന്ദൂര സന്ധ്യ' കോർഫക്കാനിലേക്ക് ചാറ്റിങ്ങിൽ കണ്ട സുന്ദരിയെ തേടിപ്പോകുന്ന ഭ്രാന്തമായ പ്രണയം തലയ്ക്ക് പിടിച്ച കാമുകന്റെ കഥയും അതിന്റെ തിക്താനുഭവവും.

'ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ' എന്ന കഥ സിന്ദൂര സന്ധ്യയുടെ നാടൻ പതിപ്പാണ്. ഉത്സവം ഒഴിവാക്കി കൂട്ടുകാരന്റെ ഒപ്പം അവൻറെ കാമുകിയെ തേടി പള്ളിയിലേക്ക് പോകുന്ന കഥാകാരൻറെ മനസ്സിൽ വീണ്ടും ഒരിക്കൽ കൂടി അവിടേക്ക് പോകണം എന്ന ചിന്തയും ടയറില്ലാത്ത സൈക്കിളിന്റെ വിധിയും വായനക്കാരിൽ ചിരിയും ചിന്തയും ഉണർത്തും.

'റേഷൻ കട' ഒരു കാലഘട്ടം വരച്ചിടുന്നു. ഗ്രാമത്തിലെ റേഷൻ കടയുടെ മുന്നിൽ ഇടിച്ചു തള്ളി നിൽക്കുന്ന നാട്ടുകാരുടെയും, കട മുതലാളിയുടെയും  ഒപ്പം റേഷൻ വാങ്ങാൻ വന്ന കുട്ടിയുടെ കഥയും ആ കാലഘട്ടത്തിന്റെ നേരെ പിടിച്ച ദർപ്പണമാണ്.

"സാധു ബീഡിയുടെ അവസാന പഫ് ലോകത്ത് ആരും ഇത്രയും മനോഹരമായി ആസ്വദിച്ചിട്ടുണ്ടാകില്ല" എന്ന് ഹരിദാസ് പറയുന്ന അമ്പുവേട്ടൻറെ കഥ വേദനയും വിഷാദവും തുളുമ്പിത്തെറിക്കുന്ന എഴുത്താണ്.

മുകളിൽ പറഞ്ഞ മാതിരി ചെറിയ ചെറിയ കഥാക്കൂട്ടുകൾ നിറച്ച ഒരു പേടകമാണ് സൊറ.  എഴുത്തുരീതി ചിലപ്പോൾ ഒക്കെ ബഷീറിന്റെ മന്ത്രീക തൂലികയോട് കിടപിടിക്കുന്നതുമാണ്.

ചിലയിടത്തൊക്കെ കാണുന്ന അക്ഷരത്തെറ്റുകൾ ഒഴിവാക്കാമായിരുന്നു. ഒപ്പം ചില കഥകൾക്ക് ഇടയ്ക്ക് നൽകിയിരിക്കുന്ന ഒന്നിലധികം കുത്തുകൾ വികാരാവേശം കുത്തിനിറയ്ക്കാനാണോ എന്നൊരു തോന്നൽ ഉണ്ടാക്കുന്നുണ്ട്. ചില കഥകൾ കവിതകൾ പോലെ ചെറുതാണ്. വലിയ ആശയങ്ങൾ ഇത്തിരികൂടി പരത്തി പറഞ്ഞിരുന്നെങ്കിൽ എന്ന് വായനക്കാരൻ ആഗ്രഹിച്ചുപോയാൽ കുറ്റം പറയാനൊക്കില്ല.  ഇത്തരം ചെറു ന്യൂനതകൾ അടുത്ത പതിപ്പിൽ പരിഹരിക്കപ്പെടും എന്ന് പ്രതീക്ഷിക്കാം.

ലിപി പബ്ലിക്കേഷൻസ് ആണ് 'സൊറ' യുടെ പ്രസാധകർ. വില 150 രൂപ. മുടക്കുമുതലിന് ഗുണം വായനക്കാരന് തിരികെ നൽകുന്ന പുസ്തകമാണിത്. ഹരിദാസ്  ഒരു നവ എഴുത്തുകാരനാണെന്ന  തോന്നൽ ഒരിക്കൽ പോലും വായനക്കാരന് തോന്നാത്ത  കഥനരീതി.

നാട്ടിൻ പുറവും, പച്ചപ്പും, സാധാരണക്കാരും നിറഞ്ഞുനിൽക്കുന്ന ഒരു സത്യൻ അന്തിക്കാട് സിനിമ പോലെ വായിച്ചുപോകാവുന്ന ചെറിയ കഥകൾ. അതാണ് ചുരുക്കിപറഞ്ഞാൽ 'സൊറ'

Saturday, July 28, 2018

പുഴുക്കുത്തുകൾ

നാടും, വീടും, കുടുംബവും വിട്ട് മരുഭൂമിയിൽ മുത്തുതേടിയെത്തിവരാണ് പ്രവാസികൾ. ഒരു ജീവിതമാർഗ്ഗം നാട്ടിൽ ലഭിക്കാതെ മറുനാട്ടിൽ വന്ന് പണിയെടുക്കുന്നവരാണ് നല്ലൊരുഭാഗവും. അങ്ങനെയുള്ള പ്രവാസികളുടെ കുടുംബങ്ങളെ മറ്റൊരു കണ്ണോടെ നോക്കിക്കാണുന്ന ഒരുപാട് പുഴുക്കുത്തുകൾ സമൂഹത്തിൽ ഉണ്ട്. അത്തരത്തിൽ ഒന്നാണ് ഈ കഥ.

കണ്മുന്നിൽ കാണുന്ന നന്മകളിൽ പോലും ചെകുത്താന്മാർ ഒളിഞ്ഞിരിക്കുന്നു എന്ന സത്യം വിളിച്ചോതുന്ന കഥ.  പുറമേ സ്നേഹവും,  അകമേ പല്ലിളിക്കുന്ന മുഖവും പച്ചയായി കാട്ടിത്തരുന്ന,  മനസ്സിൻറെ കോണിൽനിന്നും തുടച്ചുമാറ്റാൻ ഏറെ കഷ്ടപെടേണ്ടിവന്ന ഒരു കഥ.

***** 

ഓഫീസിനുള്ളിലെ തിരക്കിനിടയിൽ വന്ന ഭാര്യയുടെ വോയ്‌സ് മെസേജ് എന്നിൽ ഒരു പ്രകമ്പനം കൊള്ളിച്ചു. മകൾക്ക് എത്രയും പെട്ടെന്ന് ചെറിയ രണ്ട് സർജറികൾ നടത്തണം. ഒന്ന് ആഡ് നോയിഡ്  രണ്ടാമത്തേത് ടോൺസിലൈറ്റിസ്. പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയിൽ തീയതിയും സമയവും എല്ലാം തീരുമാനിച്ചു. നാട്ടിൽ അവധി കഴിഞ്ഞു തിരികെ വന്നിട്ട് അധികംനാൾ ആകാത്തതിനാൽ  പെട്ടെന്ന് എനിക്ക് അവധിയെടുക്കാൻ പറ്റില്ല. സർജറി അത്ര സീരിയസ്സ് അല്ലെന്നും, പരിഭ്രമിക്കേണ്ട കാര്യം ഇല്ലെന്നും ഡോക്ടർമാർ പറഞ്ഞെങ്കിലും മനസ്സിൽ ഭീതിയും ദുഖവും തിരിയിളക്കിയ ദിവസങ്ങൾ.

ഇടതടവില്ലാതെയുള്ള വിളികൾ. മെസേജുകൾ പിന്നെ തയ്യാറെടുപ്പുകൾ.

ഓപ്പറേഷനുവേണ്ടി പച്ചയുടുപ്പും ഒക്കെ അണിഞ്ഞ് മകൾ ആശുപത്രി കിടക്കയിൽ ചിരിയോടെ ഇരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ ഹൃദയത്തുടിപ്പുകൾ പറഞ്ഞറിയിക്കാനാകാത്തവിധം ഏറിവന്നു. ദുബായ് കരാമയിലുള്ള സെന്റ് തോമസ് പള്ളിയിൽ പോയി ഇത്തിരിനേരം ഞാൻ ഏകനായി ഇരുന്നു.  ശബ്ദവീചികൾ കാതുകളെ ശല്യംചെയ്യാത്ത ഇത്തരം ഏകാന്തതകളാണ് എനിക്ക് ദൈവത്തോട് സംവദിക്കാൻ എന്നുമിഷ്ടം. അത് ഒരുപക്ഷേ ദേവാലയമാകാം, ഒറ്റയ്ക്കുള്ള എൻറെ മുറിയിലെ രാവുകളും പകലുകളുമാകാം.

സർജറി കഴിഞ്ഞു. എട്ട് വയസ്സുള്ള മകളുടെ വേദനയുടെയും ശാഠ്യങ്ങളുടെയും കഥകളുമായി ഭാര്യ ആശുപത്രിക്കിടക്കയിൽ നിന്നും വിവരങ്ങൾ തന്നുകൊണ്ടിരുന്നു. എൻറെ അസാന്നിധ്യം എത്രമാത്രം അവരെ ബാധിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞുപോയ ദിനങ്ങൾ.

അങ്ങനെയിരിക്കെ, മകളുടെ മുറിയിൽ പുതുതായി വേറൊരു രോഗി വന്നു. ഒരുസ്ത്രീ. ഓപ്പറേഷൻ കഴിഞ്ഞ് അവരെ വാർഡിലേക്ക് മാറ്റിയതാണ്. ആ സ്ത്രീയോടൊപ്പം അവരുടെ നിഴൽപോലെ പ്ലസ് വണ്ണിന് പഠിക്കുന്ന മകനുമുണ്ട്. വീട്ടിൽപോലും പോകാതെ അവൻ അമ്മയോടൊപ്പം അവിടെ കഴിയുകയാണ്. ആ കുട്ടിയെപ്പറ്റി പറയുമ്പോൾ ഒക്കെ ഭാര്യക്ക് ആയിരം നാവായിരുന്നു. അമ്മയെ ഇത്ര സ്നേഹത്തോടെ കരുതുന്ന മകൻ. എൻറെ മകളോടും ഭാര്യയോടും അനുകമ്പയോടെ പെരുമാറുന്ന കുട്ടി. ആൺകുട്ടികൾ ആയാൽ ഇങ്ങനെ അമ്മമാരെ സ്നേഹിക്കണം, പെരുമാറണം എന്നൊക്കെ അവൾ എന്നോട് പറഞ്ഞുതന്നു. ഭാഗ്യവതിയായ അമ്മ -ഞാൻ മനസ്സിൽ കരുതി.

ഒന്ന് രണ്ട് ദിവസങ്ങൾ കഴിഞ്ഞു. ചുരുക്കം ദിവസത്തെ പരിജയം കൊണ്ട് ആ പയ്യൻ ഭാര്യയുടെയും മകളുടെയും ഇഷ്ടപാത്രമായി. ഞാൻ വിളിക്കുമ്പോൾ ഒക്കെ അവർ വാ തോരാതെ അവനെപ്പറ്റി പറഞ്ഞു. കാന്റീനിൽ പോകാനും, മരുന്ന് ഫാർമസിയിൽ നിന്നും വാങ്ങിക്കൊണ്ട് വരാനും, ആരെങ്കിലും വരുമ്പോൾ വണ്ടി ഒക്കെ വിളിക്കാനും ആ പയ്യൻ പറയാതെതന്നെ സഹായമായി. ഇത്തരം അവസരങ്ങളിൽ ഒരു ആൺകുട്ടി സഹായത്തിനുള്ളത് എത്ര നല്ലതാണെന്ന് ഞങ്ങൾ ചിന്തിക്കുകയും ചെയ്‌തു.  എൻറെ സഹായഹസ്‌തം നീളേണ്ട സ്ഥലത്ത് ദൈവം അയച്ച ദൂതനാണ് ഈ കുട്ടി എന്ന് ഞാൻ ചിലസമയങ്ങളിൽ ഓർത്തുപോയി.

"മോളേ, എന്താവശ്യം ഉണ്ടെങ്കിലും അവനോട് പറഞ്ഞാൽ മതി. എന്തായാലും അവൻ ഇവിടെ വെറുതെ ഇരിക്കുകയല്ലേ.." ആ അമ്മ പറഞ്ഞ വാക്കുകൾ ഭാര്യ എന്നോട് പങ്കുവയ്ക്കുമ്പോൾ ഞാനും സന്തോഷിച്ചു.

മകൾ ആശുപത്രീയിൽ നിന്നും ഡിസ്‌ചാർജ് ആയി തിരികെ വീട്ടിലെത്തി സൗഖ്യം പ്രാപിച്ചു വരുന്ന സമയം. അപ്പോഴും അവർ ആ നല്ല കുട്ടിയെപ്പറ്റിയും, നന്മയെപ്പറ്റിയും ഒക്കെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു.

ഒരുദിവസം രാത്രി വാട്സ്ആപ്പിൽ ഭാര്യയിൽനിന്നും കിട്ടിയ സന്ദേശം എന്നെ അമ്പരപ്പിച്ചു. ഏതോ നമ്പറിൽ നിന്നും തുടരെത്തുടരെ വാട്‍സ്ആപ്പ് മെസേജുകൾ. പ്രൊഫൈൽ പിക്ച്ചർ നോക്കിയാൽ ഏതോ ഭീകരജീവിയുടേതുപോലെ! സ്‌ക്രീൻ ഷോട്ട് അവൾ എനിക്ക് അയച്ചുതന്നു. ഞാനും ആ നമ്പർ മൊബൈലിൽ സേവ് ചെയ്തു.

ആരാണിത്? ഞങ്ങൾക്ക് സംശയമായി. ഭാര്യയുടേത് പുതിയ മൊബൈൽ നമ്പറാണ്.  അതറിയാവുന്നവർ ഞാനും വീട്ടിലെ രണ്ടുപേരും മാത്രം. ഇവരാരും അല്ലാതെ വേറെ ആരാണ് ഈ മേസേജ് അയക്കുന്നത്?

'എന്ത് ഉണ്ട് വിശേഷം?',  'സുഖമാണോ?' എന്നിങ്ങനെയുള്ള മെസേജുകൾ, മാത്രം ആയിരുന്നു ആദ്യം വന്നിരുന്നത്? അതിനാൽ തന്നെ അറിയാത്ത  ആ നമ്പറിൽ നിന്ന് വരുന്ന സന്ദശങ്ങൾക്കൊന്നും ഭാര്യ മറുപടി നൽകിയില്ല.  മകളുടെ ശുശ്രൂഷയും, വീട്ടുജോലികളും പിന്നെ രാത്രി എൻറെ വിളിയും ഒക്കെ കാരണം ഇത്തരം വിളികളും, സന്ദേശങ്ങളും അത്ര ഗൗനിച്ചതുമില്ല. 'ആരാണ് നീ?' എന്ന് ഒരിക്കൽ ചോദിച്ചിട്ട് മറുപടിയും വന്നില്ല.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഥ മാറി. മാന്യമല്ലാത്തതും, അശ്ലീലം നിറഞ്ഞതുമായ സന്ദേശങ്ങൾ ആ നമ്പറിൽ നിന്നും വരാൻ തുടങ്ങി. വന്നതെല്ലാം ഭാര്യ അതുപോലെ സ്‌ക്രീൻ ഷോട്ട് എടുത്ത് എനിക്ക് അയച്ചുകൊണ്ടിരുന്നു. ആ നമ്പറിന്റെ ഉടമയെ വിളിച്ച് ഒന്നുവിരട്ടാനും വീണ്ടും ശല്യം തുടരുകയാണെങ്കിൽ സൈബർ സെല്ലിൽ അറിയിക്കാനും ഞാൻ തീരുമാനിച്ച സമയത്താണ് ആ അപരിചിതൻ തൻറെ  ഐഡൻറിറ്റി വെളിപ്പെടുത്തിയത്.

അത് ആശുപത്രീയിൽ വച്ച് ഭാര്യയേയും മകളെയും സഹായിച്ച ആ പയ്യൻ ആയിരുന്നു!! കാണുന്നത് അവിശ്വസനീയമായി ഭാര്യക്കും എനിക്കും തോന്നിയ നിമിഷം!

അതെ, സ്വന്തം അനിയനെപ്പോലെ കരുതിയ ആ കുട്ടിയാണ് ചെകുത്താന്റെ കുപ്പായമിട്ട് പാതിരാത്രിയിൽ മെസേജുകൾ അയക്കുന്നത്! അതിശയവും, ദുഖവും എല്ലാം ഒന്നുപോലെ ഞങ്ങളിലേക്ക് പ്രവേശിച്ച സമയം.

അവൻ അയച്ചുകൊടുത്ത സ്രീൻഷോട്ടുകൾ അയച്ചിട്ട് അവൾ എന്നോട് പറഞ്ഞു. "ഇക്കാലത്ത് സ്വന്തം നിഴലിനെപ്പോലും അവിശ്വസിക്കണം"

മേലിൽ ഇത്തരം സന്ദേശങ്ങൾ അയക്കരുതെന്നും അഥവാ തുടർന്നാൽ പോലീസിൽ അറിയിക്കും എന്നും അവൾ അവന് തിരികെ മെസ്സേജ് അയച്ചു. അവനെ ബ്ലോക്ക് ചെയ്യുന്നതിന് മുമ്പ് അവസാനമായി വന്ന മെസേജ് ഇങ്ങനെയായിരുന്നു.

"അയ്യോ.. ചേച്ചീ.. സോറി. ഞാൻ വെറുതെ തമാശ പറഞ്ഞതാ.. ചേച്ചി അത് കാര്യമായിട്ടെടുത്തു!!"

നിമിഷനേരം കൊണ്ട് മലക്കം മറിയാനുള്ള ഇന്നത്തെകുട്ടികളുടെ മനോഭാവം അന്ന് ഞങ്ങൾ കണ്ടറിഞ്ഞു. എന്തായാലും ആ ശല്യം അതോടെ അവസാനിച്ചു.

അത്യാവശ്യഘട്ടത്തിൽ മരുന്നുവാങ്ങാനും കാന്റീനിൽ നിന്നും ഭക്ഷണം വാങ്ങാനും ഒക്കെ പോകുമ്പോൾ ആ പയ്യൻ വാങ്ങിയതായിരുന്നു ഭാര്യയുടെ മൊബൈൽ നമ്പർ. അതിന് ഇങ്ങനെ ഒരു പര്യവസാനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

അതെ. ഇത്തരക്കാർക്കൊക്കെ ഇതൊക്കെ തമാശയാണ്. അല്ലെങ്കിൽ നേരമ്പോക്കാണ്. എന്നാൽ പല വീട്ടമ്മകർക്കും പെൺകുട്ടികൾക്കും ഇതൊക്കെ അറപ്പും, വെറുപ്പും, ഭീതിജനകവുമാണ്. സ്വന്തം കണ്ണുകളെപ്പോലും വിശ്വസിക്കാനാകാതെ അവർ അന്തിച്ച് നിൽക്കേണ്ടിവരുന്നു.

ജീവിതത്തിൽ എല്ലാം പരസ്‌പരം ഷെയർ ചെയ്യുന്നതിലാൽ ഭാര്യ എന്നോട് വള്ളിപുള്ളി വിടാതെ പറഞ്ഞ് ഞാൻ എല്ലാം അറിഞ്ഞു. എന്നാൽ പ്രതികരിക്കാൻ കഴിയാതെ ആരോടും പറയാതെ എത്രയോ വീട്ടമ്മമാർ ഇത്തരം സന്ദർഭങ്ങളിൽ ഭയന്ന് കഴിയുന്നുണ്ടാകും?

നിങ്ങൾ ഒരു കാര്യം ശ്രദ്ധിട്ടുണ്ടോ? ഇന്നത്തെ കുട്ടികളിൽ കുറെയെങ്കിലും ഇരട്ട വ്യക്തിത്വമുള്ളവരാണ്.  അച്ഛന്റെയും അമ്മയുടെയും മുമ്പിൽ അവർ ഒന്നുമറിയാത്ത ചെല്ലക്കുട്ടികൾ. കൊച്ചുകുഞ്ഞുങ്ങളെപ്പോലെ പെരുമാറ്റം. എന്നാൽ അവരുടെ ലോകത്ത് അതായത്, സ്‌കൂൾ കോളേജുകളിൽ അവർക്ക്  വേറൊരു വ്യക്തിത്വമാണ്. സമൂഹത്തിൻറെ പലവിലക്കുകളും ബാധകമല്ലാത്ത, നൂലുപൊട്ടിയ പട്ടം കണക്കെ പറക്കാൻ ആഗ്രഹിക്കുന്നവർ. ഇന്റർനെറ്റും, മയക്കുമരുന്നുകളും, ലൈംഗികതയും നീരാളിപിടുത്തം പോലെ വരിഞ്ഞുമുറുക്കപെട്ടവർ.  ഈ കുട്ടികളെപ്പറ്റി എന്തെങ്കിലും പരാതി പറയുകയാണെങ്കിൽ പലപ്പോഴും മാതാപിതാക്കൾ ഒരിക്കലും അത് അംഗീകരിക്കില്ല. കാരണം അവരുടെ മുമ്പിൽ ഒന്നുമറിയാത്ത കൊച്ചുകുട്ടികളാണല്ലോ അവർ.

നല്ല പൗരവന്മാരായി വളർന്ന് നാളെ സമൂഹത്തെ നയിക്കേണ്ടവരും, മാതൃകയാകേണ്ടവരുമാണവർ. ആ മനസ്സുകളിലാണ് വിഷവിത്തുകൾ പാകിയിരിക്കുന്നത്.

സ്വന്തം കൂടെപ്പിറപ്പിനെപ്പോലെ കൂടെനിന്ന കുട്ടിയാണ് ഒരിക്കലും അരുതാത്തത് മെസേജ് രൂപത്തിൽ അയക്കുന്നത്. ഒരു വാണിങ്ങ് കൊടുത്ത് അവനെ ഞങ്ങൾ പുറത്താക്കി. എങ്കിലും ഇതുപോലെയുള്ള ചെറുതും വലുതുമായ ചെകുത്താന്മാർ ചൂണ്ടക്കോർത്ത് നമ്മുടെ ഭാര്യമാരുടെയും സഹോദരിമാരുടെയും മക്കളുടെനേരെയും എറിഞ്ഞിട്ടുതരും. വീട്ടിൽ വരുന്ന ബന്ധുക്കളും അഭ്യുദയകാംക്ഷികളും സഹായഹസ്തം നീട്ടി വരുമ്പോൾ ശ്രദ്ധിക്കുക കൊതുകിന്ന് പ്രിയം ചോരതന്നെയാണോ എന്ന്.  അത്തരക്കാരെ അടിച്ചോടിക്കുകതന്നെ വേണം.

ഒറ്റപ്പെട്ട ജീവിതം നയിക്കാൻ നമുക്കാർക്കും കഴിയില്ല. മക്കളുടെ സ്‌കൂൾ ബാഡ്‌ജുമുതൽ ഓൺലൈൻ ബാങ്കിങ്ങിൽ വരെ നമ്മുടെ ഐഡൻറിറ്റി നാം പലയിടത്തും വെളിപ്പെടുത്തേണ്ടതായി വരും. സ്മാർട് ഫോണുകളിൽ നമ്മൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുമ്പോൾ നമ്മുടെ ക്യാമറ, ഗാലറി, ലൊക്കേഷൻ എന്നുവേണ്ട എന്തിനൊക്കെയാണ് നാം പെർമിഷൻ കൊടുക്കുന്നത്? അതെ. നമ്മൾ എല്ലായിടത്തും തുറന്നിടപ്പെടുകയാണ്. പലതും നമ്മുടെ നിയന്ത്രണാതീതമാണ്.

ഇത് എൻറെ അനുഭവം. ഭർത്താക്കന്മാർ ഇപ്പോഴും കൂടെയില്ലാത്ത ഭാര്യമാർക്ക് ഇതുപോലെ പല കയ്‌പേറിയ അനുഭവങ്ങൾ പറയുവാനുണ്ടാകും. പ്രവാസത്തിൽ നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ഇത്തരം വാർത്തകൾ ഉണ്ടാകുന്ന പ്രത്യാഘാതം ചെറുതല്ല.

ആ കുട്ടിയിൽ ഒത്തിരി നന്മകൾ ഉണ്ട്. നല്ല വശമുണ്ട്. എന്നാൽ ചെറിയ പിഴവും ആ നല്ല മനസ്സിനിടയിൽ എവിടെയോ പുഴുക്കുതുപോലെ കിടക്കുന്നുണ്ട്. അത് തുടച്ചുനീക്കിയാൽ നല്ലൊരുകുട്ടിയായി അവൻ മാറിയേക്കാം. കൗമാരത്തിന്റെ ചാപല്യങ്ങൾ എന്ന് കരുതി തള്ളിക്കളയാതെ മാതാപിതാക്കൾ ഇത്തരം ഘട്ടങ്ങളിൽ അവരെ പറഞ്ഞ് മനസ്സിലാക്കുകതന്നെ വേണം.

ആട്ടിൻതോലിട്ട  ഇത്തരം ചെന്നായ്ക്കളുടെ ലോകത്ത് ചെയ്യാനുള്ളത് ഒന്നുമാത്രം. അനാവശ്യമായ കളകൾ മുളയിലേ പിഴുതെറിഞ്ഞുകളയുക. അവഗണിക്കുക. മൂടിവയ്ക്കാതെ അറിയിക്കേണ്ടവരെ അറിയിക്കുകയും ചെയ്യുക.

Friday, July 6, 2018

പേരിലെ പാര

വീട്ടിലേക്ക് വന്നപ്പോൾ പല്ലിളിച്ച് കാണിക്കുകയും പ്രത്യുപകാരമായി കൈമടക്ക് കൊടുക്കാത്തതുകൊണ്ടോ എന്തോ ഒരു കാലഹരണപ്പെട്ട ചിരി നൽകി പോസ്റ്റുമാൻ തിരികെപോവുകയും ചെയ്തപ്പോൾ ഞാൻ  ആ കത്തിലേക്ക് സൂക്ഷിച്ച് നോക്കി.  ഈ അത്യാധുനിക കാലത്ത് ഏതവനാണ് കത്തയക്കാൻ? അതും പെമ്പ്രന്നോത്തിയുടെ പേരിൽ?!

കത്തിന്റെ കവറിൽ തന്നെ ഫെഡറൽ ബാങ്കിൻറെ പേരും ഊരും കണ്ടതുകൊണ്ട് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. എന്തോ കുന്തമെങ്കിലും ആകട്ടെ എന്ന ചിന്തയിൽ  കത്ത് പൊട്ടിച്ചു.  കണ്ടവൻറെ കത്ത് പൊട്ടിക്കാൻ കിട്ടുന്ന സുഖം അനുഭവിച്ച് ഞാൻ  കുറിമാനം പുറത്തെടുത്തതും അവളുടെ പേര് കണ്ട് ഒടയതമ്പുരാനാണെ ഒന്നു ഞെട്ടി കേട്ടോ.

ഇതെന്ത് കൂത്ത്? ഞാൻ അറിയാതെ എൻറെ പെണ്ണുമ്പുള്ളയുടെ പേര് ബാങ്കുകാർ മാറ്റിയിരിക്കുന്നു!!? അവളെ താലികെട്ടി കൊണ്ടുവന്ന്, എൻറെ കൊച്ചിന്റെ തള്ളയായി വാഴിച്ച് കൊണ്ട് നടക്കുന്ന ഈ വീട്ടിൽ, എൻറെ പേരല്ലാതെ വേറേതോ പൂത്തക്കോടന്റെ പേരിടാൻ ഫെഡറൽ ബാങ്കിന്റെ ഗാന്ധിമുക്ക് ബ്രാഞ്ചല്ല ആലുവാ ഹെഡ്ഡോഫീസിനുപോലും അധികാരം ഇല്ലെന്നിരിക്കെ, എന്നാലിതൊന്ന് അറിഞ്ഞിട്ടു തന്നെ കാര്യം എന്ന മട്ടിൽ ഭർത്താവിന്റെ എല്ലാ അധികാരത്തോടെയും ഗർവ്വോടെയും അടുക്കളയിൽ ദോശചൂടിൽ എന്ന സർജിക്കൽ സ്ട്രൈക്ക് നടത്തിക്കൊണ്ടിരുന്ന സഹധർമിണിയെ ഞാൻ ഉറക്കെ വിളിച്ചു.

ഭാഷ ഉണ്ടാകുന്നതിന് മുമ്പ് കാടുകളിൽ കഴിഞ്ഞ മനുഷ്യൻ 'പൂ ഹോയ്' എന്നോ മറ്റോ വിളിക്കുന്ന ആ മാറ്റൊലി കേട്ട് ഭവതി ചട്ടുകവുമായി അത്യാഹിതം കാണാനെന്നപോലെ ഓടിവന്നു. ചുടുന്ന ദോശ രണ്ടു മൂന്നെണ്ണം എൻറെ അണ്ണാക്കിൽ കുത്തിത്തിരുകി  വായടപ്പിക്കാൻ ഒരു ആഗ്രഹം അവളുടെ ചിന്താധാരയിൽ എവിടെയോ മിന്നിച്ച്, പിള്ളേരെ അടിക്കാൻ സാറന്മാർ വടിയും പിടിച്ച് നിൽക്കുന്ന മാതിരി ഒരു നിൽപ്പ് നിന്ന് തിരിച്ചോരു ചോദ്യം.

"എന്നതാ? ഇവിടെന്നാ പറ്റി? കെടന്ന് തൊള്ളതൊറക്കാൻ?"

ങ് ഹാ ഇപ്പോൾ ചോദ്യം എന്നോടായോ? ചോദ്യം ചോദിക്കുന്ന പിള്ളാർക്ക് ഹോം വർക്കിട്ട് കൊടുത്ത് സാറന്മാർ ഒതുക്കുന്ന എടപാടുപോലാണല്ലോ ഇത്! ഞാൻ വിട്ടുകൊടുക്കുമോ?   ഈ മൊതലിനെ പശുവിനെ റബ്ബർതോട്ടത്തിൽ കെട്ടിയിടുന്നപോലെ പള്ളീം പട്ടക്കാരും കാൺകെ കഴുത്തിൽ ഓഞ്ഞ നൂലിൽ മിന്നുകെട്ടിയവനാ ഞാൻ. സത്യത്തിൽ കെട്ടിയത് ഞാനാണെകിലും എന്നെ കാണുന്ന മരങ്ങോടന്മാർ ഒക്കെ അന്നുമുതൽ അവൾ എന്നെ കെട്ടിയപോലെ  'പെണ്ണുകെട്ടി.. പെണ്ണുകെട്ടി' എന്ന് പറയുന്നത് ഗീവറുഗീസ് പുണ്യവാളനാണെ ഇന്നും എനിക്ക് വെളിവാകാത്ത ഒരു ഗൂഢ തത്വമാണ്.

ഒരുമാതിരി കവലയിൽ ഗുണ്ടകൾ നിൽക്കുന്ന പോലെ കരിപുരണ്ട ചട്ടുകവുമായി നിൽക്കുന്ന അവളെക്കണ്ട് ഒരു ചെറിയ അപായഭീതി അന്തരംഗത്തിൽ ഉണ്ടായെങ്കിലും വിട്ടുകൊടുക്കാൻ പറ്റുമോ? ഞാനേ ഈ വീടിൻറെ ഗൃഹനാഥനാ..ഗൃഹനാഥൻ.

"എടിയേ ... ഇത് എന്നാ കൂത്താ?"

ബാങ്കിൻറെ കത്ത് ഉയർത്തിക്കാട്ടി ഞാൻ  കാര്യത്തിലേക്ക് കടന്നു.

"എന്തോ കുന്തമാ? നിങ്ങൾ കാര്യം പറ!! അടുക്കളയിൽ പിടിപ്പത് പണിയുണ്ട്"

എടാ എടാ !!  എന്നാപ്പിന്നെ രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം.

"ടീ സത്യം പറ... ഇതേതവനാ?"

ചെറഞ്ഞു നിൽക്കുന്ന എൻറെ മുഖത്തേക്ക് ടോം ആൻഡ് ജെറിയിലെ പൂച്ചക്ക് ഷോക്കടിച്ച് നിർത്തിയപോലെ ഒരു നോട്ടം അവൾ നോക്കി.

"സത്യമാണല്ലോ..! ഇതേത്തവനാ ഇച്ചായാ?" ഒന്നുമറിയാത്ത ശിശുവിനെപ്പോലെയും തൻറെ അടുക്കളയിലെ കർത്തവ്യത്തിന് വിഘ്‌നം വരുത്തിയതിന്റെ കലിപ്പും തിരയിളക്കി ഫ്യൂഷൻ രീതിയിൽ ഒരു ചോദ്യവും നോട്ടവും അവളിൽ നിന്നുമുണ്ടായി.

"എടീ നിൻറെ പേര് സൂസി... നിന്റെ അപ്പൻറെ പേര് മത്തായി. അപ്പൊ പേരിൻറെ കൂടെ നിൻറെ അപ്പൻറെ പേരോ എൻറെ പേരോ അല്ലേ വരേണ്ടത് ?"

"ങാ.. സത്യമാ... ഞാനൊന്ന് നോക്കട്ടെ.." ഇതും പറഞ്ഞ് അവൾ  ബാങ്കിൽ നിന്നും വന്ന കത്ത് തിരിച്ചും മറിച്ചും നോക്കി. യേശുതമ്പുരാൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്ന് വിശ്വസിക്കാത്ത സംശയക്കാരനായ തോമാശ്ലീഹായുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് "തോമയെ.. ഡാ ഇങ്ങോട്ട് നീങ്ങി നിന്നേ... നിൻറെ കണ്ണ് തുറന്ന് കാണുകയും തൊള്ള തുറന്ന് അത്ഭുതപ്പെടുകയും മത്തിയെപിടിക്കുന്ന കൈവിരൽ കൊണ്ട് എൻറെ ആണിയടിച്ച കയ്യിലെ പാട് തൊട്ടുനോക്കി തൃപ്തിയാകുകയും ചെയ്താട്ട്" എന്ന് തമ്പുരാൻ പറഞ്ഞത് പോലെ പെണ്ണുമ്പുള്ള കത്തിൽ നോക്കി. ആംഗലേയത്തിന്റെ സർവ്വ തന്ത്രങ്ങളും അറിയാവുന്ന മാതിരി ഒരു നോട്ടമായിരുന്നു അത്. എന്നിട്ട് എന്നെനോക്കി  പറഞ്ഞു.

"ഇതെന്ത് കൂത്താ എൻറെ കർത്താവെ..?? ഇതിപ്പോ പേരുമാറ്റാൻ ഞാൻ അപേക്ഷ കൊടുത്തിട്ട് ബാങ്ക് കാണിച്ച പണികണ്ടോ? എവിടോ കിടന്ന ഒരുത്തൻറെ പേര് എൻറെ കൂടെ എഴുതി വച്ചേക്കുന്നു?!!"

കംപ്യൂട്ടറിലും മറ്റും അടിക്കുമ്പോൾ പേരും നാളും ഒക്കെ മാറിപ്പോകാം. എന്നാൽ ഇത് അതുപോലാന്നോ? സാക്ഷാൽ ബാങ്കിൻറെ കാര്യമല്ലേ? സംഗതി കൈവിട്ട കേസാണ് - ഞാൻ ചിന്തിച്ചു.

ഇവിടെ കൊമേർഷ്യൽ ബ്രേക്ക് ഇല്ലാതെ ഒരു ഫ്‌ളാഷ്ബാക്ക് ആവശ്യമാണ്.

ഞാൻ അവധിക്ക് നാട്ടിൽ വരുംമുമ്പ്,  സർക്കാർ നിയമപ്രകാരം എല്ലാവരും ബാങ്ക് അക്കൗണ്ട്  അപ്‌ഡേറ്റ് ചെയ്യുന്ന സമയത്താണ് ബാങ്കിൽനിന്നും മുന്നറിയിപ്പ് ഉണ്ടായത്.  ഭാര്യയുടെ എല്ലാ റെക്കാർഡിലും അവളുടെ പേരിൻറെ കൂടെ അപ്പൻറെ പേരും ബാങ്കിൽ മാത്രം എൻറെ പേരുമാണെന്ന സത്യം.  കല്യാണം കഴിഞ്ഞ ഉടൻ ഗൾഫിൽ പോയി പ്രിയതമയുടെ പേരിൽ നാല്  പേർഷ്യൻ മണി അയക്കുവാൻ വേണ്ടി തുടങ്ങിയ അക്കൗണ്ട് ആയതിനാൽ, 'കിടക്കട്ടെ ഒരു തുക ലിസിലും' എന്ന മട്ടിൽ, സൂസി എന്ന പേരിൻറെ കൂടെ എൻറെ പേരും അങ്ങോട്ട് ഇട്ടുകൊടുത്തു. ഈ പേരിടീൽ  വശപ്പെശകാവുകയും സൂസിയുടെ പേരിൻറെ കൂടെ ഭർത്താവായ എൻറെ പേരാണ് ചേർത്തിരിക്കുന്നതെന്നും, ഭർത്താവുദ്യോഗം അബദ്ധത്തിൽ പറ്റിയതാണെന്നും, സൂസി എന്ന ഈ മൊതൽ അവളുടെ അപ്പന്റെ സന്തതിയായതിനാലും, കൂടുതൽ കാലം അപ്പനാരുടെ ചിലവിൽ കഴിഞ്ഞതിനാലും, ഈ അണ്ഡകടാഹത്തിലുള്ള സകലമാന എഴുത്തുകുത്തുകളിലും മൂപ്പിലാന്റെ പേരാണ് അവളുടെ പേരിനൊപ്പം ചാർത്തികൊടുത്തിരിക്കുന്നതെന്നും അപ്പൻറെ പേരും ഭർത്താവിന്റെ പേരും വഹിക്കുന്ന ഈ മഹതി രണ്ടല്ല ഒരാൾതന്നെയാണെന്ന് തെളിയിക്കേണ്ട ചുമതല അക്കൗണ്ട് ഉടമസ്ഥയുടെ തലയിൽ വന്നുവീണു. ഇമ്മിണി മുറ്റിയ കേസാണ് ഇതെന്ന് കളത്തിൽ ഇറങ്ങി കളിയ്ക്കാൻ തുടങ്ങിയപ്പോളാണ് സൂസിമോൾക്ക് മനസിലായത്.

അങ്ങനെ അപ്പനും ഭർത്താവും രണ്ടുപേരാണെങ്കിലും ഞാൻ സാക്ഷാൽ സൂസിയാണെന്ന് തെളിയിക്കേണ്ട വള്ളിക്കെട്ട് തലയിൽ വീണ് കുരുങ്ങി പാവംപിടിച്ചവൾ പഞ്ചായത്ത് ഓഫീസിലും വില്ലേജാഫീസിലും അഭയാർഥിയെപ്പോലെ പോയിനിന്ന് എഴുത്ത്കുത്തൊക്കെ നടത്തി ബാങ്കിൽ കൊടുത്തു. വലിയൊരു തലവേദന ഒഴിഞ്ഞമട്ടായിരുന്നു എല്ലാം കഴിഞ്ഞപ്പോൾ.

അങ്ങനെ ചട്ടുകം പിടിച്ച് എൻറെ മുമ്പിൽ നിൽക്കുന്ന ഈ മഹതിയുടെ ബാങ്കിൽ നിന്നുള്ള അപ്‌ഡേറ്റ് ഡീറ്റെയിൽസ് ആണ് പോസ്റ്റുമാൻ 'ഇന്നാ പിടിച്ചോ' എന്ന മട്ടിൽ ഇട്ടേച്ചുപോയത്.

"എടീ നീ  ബാങ്കിൽ കൊടുത്തപ്പോൾ പേര് വല്ലതും മാറിപ്പോയാതാണോ?"

കുന്തം വിഴുങ്ങിയപോലെ നിൽക്കുന്ന ഭാര്യയോടായിരുന്നു എൻറെ ചോദ്യം.

"മാറാനോ?! പിന്നെ ഞാൻ അത്ര പൊട്ടിയാന്നോ ...? ഞാനും കോളജിൽ ഒക്കെ പഠിച്ചതാ. എനിക്ക് തെറ്റത്തില്ല"

"തെറ്റത്തില്ലെങ്കിൽ പിന്നെ ഇതെന്ത് കുന്തമാ?" നിൻറെ പേരിന്റെ കൂടെ കണ്ടവന്മാരുടെ പേര് എങ്ങിനെ കേറിവന്നു? ഇതിലെന്തോ കുനഷ്ടുണ്ട്.  നീയൊരു കാര്യം ചെയ്യ്; ദോശേം, കീശേം ഒക്കെ പിന്നെയുണ്ടാക്കാം. ഇതൊക്കെ കയ്യോടെപോയി മാനേജരോട് ചോദിച്ചിട്ട് തന്നെ കാര്യം.

അതുകേട്ടതും ദോശകല്ലേൽ കിടക്കുന്ന ദോശയുടെ അവസ്ഥയോർത്ത് പെണ്ണുമ്പുള്ള അടുക്കളയിലേക്ക് വെടികൊണ്ട പന്നിയെപ്പോലെ ഒറ്റയോട്ടം.

******

ബാങ്കിൻറെ അകത്തേക്ക് കയറുമ്പോൾ വാതിലിന് പുറത്ത് ഊരിയിട്ടിരിക്കുന്ന ചെരുപ്പുകൾ കണ്ട് ഇതെങ്ങാനം  പള്ളിയോ അമ്പലമോ ആക്കിമാറ്റിയോ എന്നൊരു സംശയം എനിക്ക് തോന്നാതിരുന്നില്ല. നമ്മുടെ ആൾക്കാർ ഒക്കെ എത്ര ഡീസന്റാ.. ആരാധനാലയവും പണാലയവും ഒന്നാണെന്ന് അവർക്കറിയാം (ലക്ഷ്മിയല്ലിയോ, ലക്ഷ്‌മി). എന്നാപ്പിന്നെ ചെരുപ്പ് ഊരാതെ തന്നെ കയറിയിട്ട് കാര്യം. വഴിയിൽ കിടന്ന ഏതോ ഒരുത്തന്റെ പേരെടുത്ത് എൻറെ സൂസൂവിന്റെ പേരിനൊപ്പം കയറ്റിയ ബാങ്കിനകത്തല്ല, മാനേജരുടെ വീട്ടിനകത്തുവരെ ചെരുപ്പില്ലാതെ കയറാനുള്ള ദേഷ്യത്തിലാണ് സുനാമിപോലെ  മാനേജരുടെ ക്യാബിനകത്തേക്ക് കയറിയത്. ചെന്നപാടെ മരിപ്പുനടന്ന വീട്ടിൽ ചെന്നമാതിരി മോങ്ങലോടെ സൂസൂ ഒരു പതംപറച്ചിൽ.

"എൻറെ സാറേ... ബാങ്ക് അക്കൗണ്ടിൽ എൻറെ പെരുമാറ്റാൻ പറഞ്ഞിട്ട് ഇതെന്തോ അന്യായമാ കാണിച്ച് വച്ചേക്കുന്നെ??"

"എന്തുപറ്റി?" മാനേജർ വാ പൊളിച്ചു. അക്കൗണ്ട് ഹോൾഡറോടൊപ്പം വന്നിരിക്കുന്നത് തൻറെ ബാങ്കിൽത്തന്നെ അക്കൗണ്ട് ഉള്ള ഒരു എൻ.ആർ.ഐ. ആണെന്നത് ആ വാപൊളിപ്പിന്റെ ശക്തി ഇത്തിരി കൂട്ടി. അതിന് മറുപടി ഞാനാണ് പറഞ്ഞത്.

"എൻറെ പൊന്നു സാറേ... കഷ്ടകാലത്തിന് എന്റെ പെണ്ണുമ്പുള്ള നിങ്ങടെ നിയമപ്രകാരം പേരിൽ ഒരു ചേഞ്ച് വരുത്തി... അതിന് പേരിൻറെ കൂടെ കണ്ട അണ്ടന്റെയും അടകോടനേയും കേറ്റിവച്ചിരിക്കുന്നത് എന്നാ സൂക്കേടാ.?"

മാനേജർ എന്നെയും ഭാര്യയേയും മാറിമാറി നോക്കി.

"സാറിതൊന്ന് നോക്കിയേ... എന്റെയും ഇവളുടെ അപ്പന്റെയും പേരിനിടയ്ക്ക് ഏതോ ഒരു മരങ്ങോടന്റെ പേര് കൊണ്ടിട്ടിരിക്കുന്നത്..!!"

മാനേജർ ഞാൻ കൊടുത്ത ബാങ്കിലെ കത്ത് നോക്കി. ഓളവും ബഹളവും കേട്ട് അപ്പോളേക്കും ലേഡി അസിസ്റ്റന്റ് മാനേജരും ഓടിവന്നു.

"ഇതിലിപ്പോ എന്താ കുഴപ്പം?" മാനേജർ പൊട്ടൻ ആനയെ കണ്ടപോലെ ഊശിയാക്കുന്ന ഒരു നോട്ടവും ചോദ്യവും.

എനിക്കാണേൽ വെറുപ്പടിച്ചുവന്നു.

"സാറെ, എൻറെ ഭാര്യയുടെ പേരിൻറെ കൂടെ ഈ ഏലിയാസ് എന്നൊരുത്തൻ എവിടെനിന്ന് കേറി വന്നു? അതായത് എൻറെയും അവളുടെ അപ്പന്റെയും പേരിനിടയിൽ എവിടുന്നോ ഒരു ഏലിയാസ് കേറിക്കിടക്കുന്നത് കണ്ടോ? സൂസി ഏലിയാസ് എന്നപേര് നിങ്ങൾ എവിടെനിന്ന് എഴുന്നെള്ളിച്ചോണ്ട് വന്നതാ?"

ഇതിന്റെ തുടർച്ചയെന്നോണം പെണ്ണുമ്പുള്ളയും പറഞ്ഞു "സാറേ ദാണ്ടെ, ഇങ്ങോട്ട് നോക്കിയേ... ഞാൻ ഈ കണ്ട ഫോമുകൾ ഒക്കെ പൂരിപ്പിച്ചപ്പോളും, പഞ്ചായത്തീന്നും വില്ലേജാഫീസിനും പേപ്പറുകൾ കൊണ്ടുതന്നപ്പോളും ഇല്ലാത്ത ഏതോ ഒരുത്തന്റെ പേര് എൻറെ പേരിൻറെ കൂടെ ഇട്ടതിന്റെ വ്യവസ്ഥ ഒന്നറിയണമല്ലോ"

ഞാനും ഭാര്യയും  ഒരുമാതിരി ചീറിനിൽക്കുമ്പോൾ അസിസ്റ്റന്റ് മാനേജർ പെണ്ണുമ്പുള്ള ആണ്ടെടാ മുല്ലപെരിയാർ ഡാം പൊട്ടിയപോലെ ഒരൊറ്റ ചിരി. ആ ചിരി മാനേജർ സാറിന്റെ മുഖത്തും പടർന്നുകയറി. എന്നിട്ട് മാനേജർ എൻറെ കയ്യേൽ ഒരു പിടുത്തം.

"എൻറെ പൊന്നു സാറേ... ഈ 'ഏലിയാസ്' എന്ന് നിങ്ങൾ പറയുന്നത് ഒരുത്തനെയും പേരൊന്നുമല്ല. 'അല്ലെങ്കിൽ'... 'അഥവാ' എന്നൊരർത്ഥമേ അതിനുള്ളൂ  ഇഗ്ളീഷിൽ"

"എന്നുവച്ചാൽ?" ഞാൻ മനസ്സിലാകാതെ ഇരുന്നു. ഏലിയാസ് എന്നുവച്ചാൽ ഏലിയാസ് അല്ലാതെ വേറെ ആരെങ്കിലുമാകുമോ? ഗാന്ധിമുക്കിന് പലചരക്ക് കച്ചവടം നടത്തുന്ന മാക്രി ഏലിയാസ് പിന്നെയാരാ? ഞാൻ എന്നോടുതന്നെ ചോദിച്ചുപോയി.

"എന്നുവച്ചാൽ.. മാഡത്തിന്റെ പഴയ പേരും ഇപ്പളത്തെ പേരും ഒന്ന് തന്നെയാണെന്ന്. രണ്ടു പേരുകളിലും അറിയപ്പെടുന്ന വ്യക്തി ഒരാളാണെന്ന് സ്ഥാപിക്കാൻ ഉപയോഗിക്കുന്ന ഇഗ്ളീഷ് വാക്കാണ് 'ഏലിയാസ്' (ALIAS) അല്ലാതെ അതൊരു ആളുടെ പേരൊന്നുമല്ല.

കാര്യം മാനേജർ ഒന്നുകൂടി വിശദമാക്കിയപ്പോൾ  സത്യം പറഞ്ഞാ, എന്റേം പെണ്ണുമ്പുള്ളയുടെയും ഗ്യാസുപോയി. 'എന്നാപ്പിന്നെ അങ്ങോട്ട് ....' എന്നമട്ടിൽ തെളിവിനായി കൊണ്ടുവന്ന പേപ്പറുകൾ മടക്കി ലോകത്ത് എന്തുസാധനവും കുത്തിക്കയറ്റിവക്കാൻ പാകത്തിലുള്ള പേഴ്‌സിനകത്തേക്ക് വച്ച്  ഇറങ്ങുമ്പോൾ പുലിപോലെ വന്നത് എലിപോലെ എന്ന മട്ടിൽ അവൾ മാനേജരോട് പറഞ്ഞു.

"പുണ്യവാളച്ചൻ സത്യമായിട്ടും പേടിച്ചുപോയി സാറേ. ങാ... നമ്മളൊക്കെ സദാ മലയാളം മീഡിയത്തിൽ പഠിച്ചതല്ലിയോ? ചെറിയ തപ്പുകേടൊക്കെ പറ്റാം"

പെണ്ണുമ്പുള്ളയുടെ ന്യായീകരണവും കേട്ട് ഞാൻ പുറത്തിറങ്ങി. ഇഗ്ളീഷ് മീഡിയത്തിൽ പഠിക്കാതിരുന്നതിന്റെ കുഴപ്പം  ഇത് കുത്തിപ്പൊക്കി കൊണ്ടുവന്ന എനിക്കാണല്ലോ കൂടുതൽ.

വായുഗുളികയ്ക്ക് എന്നപോലെ  ഓടിവന്ന ഒരു ഓട്ടോയ്ക്ക് കൈകാണിച്ച്  അകത്തേക്ക് കേറുമ്പോൾ എൻറെ കയ്യിൽ നല്ല ഒരൊന്നാന്തരം ഞോണ്ടുതന്നുകൊണ്ട് തനിക്കുണ്ടായ മാനഹാനിയുടെ ബാഹുല്യം ഭാര്യ   ചെവിയിലേക്ക് ഓതി.

"വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തുവച്ചപോലെ ആയിപ്പോയല്ലോ ഇച്ചായാ ഇത് ? രാവിലെ അടുക്കളയിൽ ദോശേം ചുട്ടോണ്ടിരുന്ന എന്നെ മെനക്കെടുത്തിയതും പോരാ, ഒടുക്കത്തെ നാണക്കേടും. എൻറെ വ്യാകുല മാതാവേ.. ഏതവനെയാണോ ഇന്ന് കണികണ്ടത് ?!"

'സൂസൂ.. നീ കണികണ്ടത് എന്നെത്തന്നെയാ.. പക്ഷേ ഞാൻ കണികണ്ടത് നമ്മുടെ തപാൽ വകുപ്പിലെ പോസ്റ്റുമാനെയാ!!'

ഇങ്ങനെ പറയണം ഇന്നുണ്ടായിരുന്നെങ്കിലും ഞാൻ മിണ്ടിയില്ല. മൗനം വിദ്ധ്വാനുതന്നെയാണ് ഭൂഷണം എന്ന് സ്വയം  മനസ്സിലാക്കി 'എന്നാലും എൻറെ ഏലിയാസേ ....'  എന്നൊരു ഒരു നെടുനിശ്വാസം ഉതിർത്ത്  വിഗ്രഹമോഷണത്തിന് പിടിക്കപെട്ടവൻ പോലീസ്‌റ്റേഷനിലേക്കെന്നപോലെ  ഞാൻ ഓട്ടോയിലിരുന്നു.

Tuesday, July 3, 2018

ഒരു സുസു തിയറി

സെന്റ് ജൂഡ് പള്ളിയുടെ കുരിശിൻറെ മേൽ ഉയർന്നുനിൽക്കുന്ന മുട്ടൻ ലൈറ്റിന്റെ വെട്ടം ഗാന്ധിമുക്കിലുള്ള പിള്ളച്ചേട്ടന്റെ ചായക്കടയുടെ വരാന്തവരെ പരന്നുകിടക്കുന്ന ആ രാത്രി ഞാൻ കിടക്കയിൽ കിടന്ന്   കാർകൂന്തൽ എന്ന് കവികൾ പാടിപുകഴ്ത്തുകയും ചകിരികെട്ടുപോലെ അനുഭവപ്പെടുകയും ചെയ്യുന്ന ഭാര്യയുടെ തലമുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു.

"സൂസൂ... മോളൂ,  ഇനിയെത്ര ദിവസം കാത്തിരിക്കണം?"

അവളൊന്ന് പുളഞ്ഞു. അല്ലേലും 'സൂസൂ' എന്നും 'മോളൂ' എന്നും ഒക്കെ തേനൊലിപ്പിച്ച് ഞാൻ വിളിക്കുന്നത് അവളങ്ങ് ഉത്സവമാക്കും. ഇരുട്ട് വേണ്ടാതീനം പോലെ പരന്നുകിടക്കുകയാണെങ്കിലും അവളുടെ കപോലങ്ങളിൽ പാലാഴി മഥനത്തിൽ ഉയർന്നുവന്ന അമൃതുപോലെ പാൽപുഞ്ചിരി വിടരുന്നത് എനിക്ക് കാണാതെകാണാം.

സൂസി കല്യാണം കഴിഞ്ഞുവന്ന മധുവിധുകാലത്ത് പറഞ്ഞുതന്ന പേരാണിത്. "എന്നോട് ഒത്തിരി ഇഷ്ടം വരുമ്പോൾ ഇച്ചായൻ  സൂസൂ എന്ന് വിളിച്ചാൽ മതി"

"സൂസൂവോ? അത് പിള്ളേർ മൂത്രിക്കുമ്പോൾ പറയുന്നതല്ലേ മോളേ ..?"

"ഓ പിന്നേ ... അപ്പുറത്തെ ആലീസിനെ ഇഷ്ടംകൂടുമ്പോൾ കെട്ടിയോൻ ആലൂ എന്നല്ലേ വിളിക്കുന്നെ? ആലൂ എന്ന് വച്ചാൽ ഉരുളക്കിഴങ്ങ് എന്നങ്ങാണ്ടല്ലേ?"

നല്ല ഉദാഹരണം. അല്ലേലും ഇവളുമാർക്ക് കാര്യം സ്ഥാപിച്ചുകിട്ടാൻ ഭൂലോകത്ത് നൂറായിരം ഉദാഹരണങ്ങൾ കിട്ടുമല്ലോ. ചുരുക്കം പറഞ്ഞാൽ മാളോരേ, അന്നുമുതൽ തുടങ്ങിയതാണ് ഈ 'സൂസൂ' വിളി. അല്ലാതെ ഭർത്താവായ എനിക്ക് ഈ രക്തത്തിൽ പങ്കില്ല  എന്ന് ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഞാൻ ഫ്‌ളാഷ്ബാക്കിലേക്ക് പോയപ്പോൾ ഭാര്യ എൻറെ ചോദ്യത്തിന് ഉത്തരം തന്നു.

"ആ.. നാളെയോ മറ്റെന്നാളോ ആയിരിക്കും..കാ മൂത്ത് പഴുക്കട്ടെ.."

കൊച്ചിന്റെ ചവിട്ടും തൊഴിയും ഏറ്റുകിടക്കുന്ന വയർ തടവി അവൾ ചിരിച്ചിലങ്ക കിലുക്കി. പിന്നെ  നെടുനിശ്വാസം പോലെ ഒരു പിൻമൊഴിയും.

"എല്ലാം കർത്താവിന്റെ അനുഗ്രഹം.."

അവൾ പറഞ്ഞത് കർത്താവെന്നോ അതോ ഭർത്താവെന്നോ?  രണ്ടിനും കൂടി ഒരക്ഷരത്തിന്റെ ദൂരമേ ഉള്ളൂ എങ്കിലും സൂസൂ അത് സമ്മതിക്കില്ലല്ലോ.

"കർത്താവോ?! ഇതിയാനെ ഇതിനകത്ത് നീ വലിച്ചിടുന്നത് എന്തിനാ സൂസൂ..?"

നേരും നെറിയുമുള്ള ഭർത്താവായ എൻറെ ചോദ്യം പെമ്പറന്നോരെ അസ്വസ്ഥയാക്കി. അതിന്റെ ഒരനക്കം എനിക്ക് വെളിവാവുകയും ചെയ്‌തു.

"കർത്താവീശോ മിശിഹായേ .. നിങ്ങളിത് എന്നാ ഈ പറയുന്നെ? വന്ന് വന്ന് കർത്താവിനേം തള്ളിപ്പറയാൻ തൊടങ്ങിയോ?" ദീനരോദനം പോലെയൊരു ചോദ്യമായിരുന്നു അവളിൽ നിന്നുവന്നത്.

"അതിന് കർത്താവിനെ ആര് തള്ളി സൂസൂ.. നിൻറെ വയറ്റീക്കെടക്കുന്ന സന്താനത്തിന് കർത്താവല്ലല്ലോ ഭർത്താവായ ഞാനാണല്ലോ ഉത്തരവാദി എന്ന് പറഞ്ഞതല്ലേ? നീയങ്ങ് ഷെമി.."

"ഷെമീന്നോ..? ദാണ്ടേ; കഴിഞ്ഞ മൂന്നുവർഷമായി മരുന്നും മന്ത്രവും, കിടുവടിയുമൊക്കെയായി ഈ ഭർത്താവ് എന്നാ ചെയ്യുവാരുന്നു? അണ്ടമുണ്ട തടിപോലെ വളർന്നുവരണ്ട രണ്ട് പിള്ളേരല്ലേ അലസിപോയെ?... അവസാനം ഞാൻ നെഞ്ചത്തടിച്ച് കീറിവിളിച്ച് നോമ്പും നോവേനേം എടുത്ത്, കരിസ്മാറ്റിക്കും കൂടി, കർത്താവ് തമ്പുരാൻ അനുഗ്രഹിച്ച് ഉണ്ടായതല്ലേ ഈ വയറ്റിക്കെടക്കുന്നെ?"

ഞാനൊന്ന് പരുങ്ങി. ഇവൾ ഈ തേര് തെളിച്ചോണ്ട് എങ്ങോട്ടുപോവാ?

"എൻറെ സൂസൂ.. നീ പറയുന്നത് ഞാൻ അംഗീകരിച്ചു. കർത്താവ് തമ്പുരാൻ നിന്നെ അനുഗ്രഹിച്ചു. നീ തള്ളയാകാൻ പോകുന്നു.  എന്നാലും പഞ്ചമാപാതകാ, എനിക്കിതിൽ റോളില്ല എന്ന് മാത്രം നീ പറയല്ലേ.."

ഇതും പറഞ്ഞ് ഒന്ന് പുണർന്ന് കാറ്റിനേയും കടലിനെയും ഒന്ന് ശാന്തമാക്കാം എന്ന് കരുതിയപ്പോൾ, അണ്ടടാ കിടക്കുന്നു.. കയ്യും തട്ടിമാറ്റി ഷവൽ കൊണ്ട് മറിച്ചിട്ടമാതിരി എടുത്താൽ പൊങ്ങാത്ത വയറും തിരിച്ച് പെണ്ണുമ്പുള്ള ഒറ്റകെടപ്പ്! എന്നിട്ട് ഒരു മുറുമുറുപ്പും.

"ചുമ്മാതല്ല കാർന്നോമ്മാര് പേറുംപെറപ്പും അടുക്കുമ്പോൾ കെട്ടിയോന്മാരെ പെണ്ണുമ്പുള്ളമാരുടെ അടുത്തുനിന്നും മാറ്റി നിർത്തുന്നെ. ഇതുപോലെ ഓഞ്ഞ വർത്തമാനം അല്ലിയോ പറയുന്നേ. ഇതൊക്കെ കേട്ട് വയറ്റികെടക്കുന്ന സന്തതികൂടി ദൈവത്തെപേടിയില്ലാതെ വളരുമോ എന്നാ എൻറെ പേടി"

സംഭവം വഴിത്തിരിഞ്ഞ് പോകുന്ന പോക്ക് കണ്ടോ? ഈ പേടിയിൽ അത്ര പുതുമയൊന്നുമില്ല. പണ്ടെങ്ങാണ്ട് അഭിമന്യു സുഭദ്രയുടെ വയറ്റിൽ കിടന്നപ്പോൾ, സാക്ഷാൽ ഭഗവാൻ കൃഷ്‌ണൻ,  അർജ്ജുനന് ചക്രവ്യൂഹം ഭേദിക്കാൻ ഓതിക്കൊടുത്ത വിദ്യ അവിടെക്കിടന്ന് ചെറുക്കനങ്ങ് പഠിച്ചു. 'അങ്ങനെ കോപ്പിയടിച്ച് നീ പരീക്ഷ പാസാവണ്ട' എന്നമട്ടിൽ ഭഗവാൻ ചക്രവ്യൂഹത്തിന് പുറത്ത് കടക്കുന്നത്  പറഞ്ഞുകൊടുക്കാതെ അഭിമന്യുവിനെ പെടുത്തിക്കളഞ്ഞു എന്നത് വേറെ സത്യം.

"എത്ര പള്ളികളിൽ നേർച്ച നേർന്നു.. എത്ര കൊന്ത ചൊല്ലി, അവസാനം സ്വാമി പാസ്റ്റർവരെ മുട്ടിപ്പായി പ്രാർത്ഥിച്ചു.. എല്ലാം കഴിഞ്ഞ് കൊച്ചായിക്കഴിഞ്ഞപ്പോൾ ദൈവത്തെ ഇങ്ങനെ തള്ളിപറയരുത് ഇച്ചായാ..."

ദൈവമേ, പിടിച്ചതിലും വലുത് അളയിൽ എന്നമട്ടിലാണന്നല്ലോ പെമ്പ്രന്നോത്തിയുടെ വാക്കിൻറെ നീക്കുപോക്കില്ലാത്ത പോക്ക്. ഇതിനിടെ എങ്ങാണ്ട് കിടന്ന സ്വാമിപാസ്റ്ററും കേറിവന്നു. പട്ടിമോങ്ങുന്ന പോലെ ഒരുതരം ശബ്ദത്തോടെ അവൾ തുടരുകയാണ്.

"... എനിക്കറിയാം. കണ്ടകടചാതി പുസ്തകം ഒക്കെ വായിച്ച്, വായിച്ച് ദൈവത്തെയും തള്ളിപറഞ്ഞ് ഏതാണ്ട് കൊമ്പത്തെ ബുദ്ധിദ്ധിജീവി ആണെന്ന മട്ടിലാ നിങ്ങളുടെയൊക്കെ നടപ്പ്. ഇതിലും ഭേദം എന്നെ തള്ളിപ്പറയുന്നതാ.."

എൻറെ അന്തോണീസ് പുണ്യവാളാ!! സത്യം പറയാമല്ലോ, ഒ. വി വിജയനും, തകഴിയും, ബഷീറും ഒക്കെ എന്നെനോക്കി പല്ലിളിച്ചുകാണിക്കുന്നപോലെ എനിക്ക് തോന്നിപോയി.

"സൂസൂ.. നീയെന്തിനാ എഴുതാപ്പുറം വായിക്കുന്നെ? കൊച്ചിന്റെ തന്ത എന്തായാലും ഞാൻ ആന്നേ?  അതിനിടയിൽ നീ കരിസ്മാറ്റിക്കും, സ്വാമി പാസ്റ്ററെയും ഒക്കെ കൊണ്ടുവരുന്നത് എനിക്ക് പിടിക്കുകേല.. പിള്ള മനസ്സിൽ കള്ളമില്ല എന്നുപറയുന്നപോലെ ഞാനങ്ങ് പറഞ്ഞതാ.."

"അതുശരി.. ഇതിവിടെ എഴുതാപ്പുറം വായിക്കുന്നതാരാ? എൻറെ ഒടയതമ്പുരാനെ.. ഇക്കണക്കിന് കന്യകാമറിയാമിനും, എലിസബത്തിനും പിള്ളാരൊണ്ടായത് നിങ്ങൾ സമ്മതിക്കുകേലല്ലോ?"

അവിടുന്നും പോയി. സംഗതി ഇപ്പൊ വന്നുനിൽക്കുന്നത് എവിടെയാണെന്ന് നോക്ക്? ബി.സി-യിൽനുന്നും എ.ഡി ഉണ്ടാക്കാൻ നമ്മുടെ കർത്താവീശോ മിശിഹാ ജനിക്കാൻ പോകുന്ന കാലത്തേക്ക്.  മേൽപറഞ്ഞ മറിയാമിനും എലിസബത്തിനും മാലാഖ പ്രത്യക്ഷപ്പെട്ട് കിട്ടിയതാണ് അവരുടെ ഗർഭം. അതുപോലെ തന്നെ പാണ്ഡുവിന് പണ്ട് ഒരു തട്ടുകേട് പറ്റിയകാലത്ത്  ഒരിക്കൽ കിട്ടിയ വരം കൊണ്ട് ഇഷ്ടദേവന്മാരെ വിളിച്ചുവരുത്തി കുന്തിദേവി സന്തതികളെ നേടി എന്ന് മഹാഭാരതത്തിലും പറയുന്നുണ്ടല്ലോ. എന്നാൽ ഇതൊക്കെ ഇവിടെ ഈ അസ്ഥാനത്തെടുത്തിട്ട് വിശ്വാസപരീക്ഷണാർത്ഥം എൻറെ നേരെ പ്രയോഗിക്കേണ്ട കാര്യമുണ്ടോ?

"വന്ന് വന്ന് നിങ്ങൾക്കൊന്നും പള്ളീം പട്ടക്കാരനും ദൈവവിചാരവും ഒന്നുമില്ലാതായി. ഇതിൻറെ ശിക്ഷയാ രണ്ടെണ്ണം ചീറ്റിപോയെ.. ഇതിപ്പോ മൂന്നാമത്തേതിനെ പൊന്നോ പൊടിയോപോലെ ആറ്റുനോറ്റ് ദൈവം തമ്പുരാൻ ഇത്രേം ആക്കിയപ്പോ ദൈവദോഷം പറയാതെ കിടന്നൊറങ്ങിയേ.."

ഇതും പറഞ്ഞ് പെമ്പ്രന്നോർ പുതപ്പ് തലയിലേക്ക് വലിച്ചിട്ട് ഒറ്റക്കിടപ്പ്. പാവം! ഉറങ്ങിക്കോട്ടെ. ഇനിയും ശുണ്ഠിപിടിപികേണ്ട. വയ്യാത്ത വയറും താങ്ങി നടക്കുന്നവർക്കറിയാം അതിന്റെ പാട്.

എന്നാൽ പിന്നെ പണിയൊന്നും ഇല്ലാത്തവർക്ക് പറ്റിയ പണിയായ ഉറക്കം അങ്ങ് നടത്തിയേക്കാം എന്ന് കരുതി കിടന്ന് കണ്ണിൽ ഉറക്കദേവത  കേറി തലോടിയപ്പോൾ ഇട്ടോഇറോ എന്നൊരു ശബ്ദം! അതൊരു നിലവിളിയായിരുന്നു!

"എൻറെ കർത്താവേ ... ഓടിവായോ.. എനിക്ക് വയ്യായേ .."

കണ്ണ് തുറന്ന് ഞാൻ നോക്കിയപ്പോൾ ആണ്ടെടാ വയറും തിരുമ്മി ഭാര്യ  ഇരിക്കുന്നു.

"എന്താ സൂസൂ.. എന്തുപറ്റി?"

"എനിക്ക് മേല ... വയറു വേദനിക്കുന്നു... എനിക്കിപ്പോ ആശൂത്രീപോണേ ... അയ്യോ!"

ഞാൻ കർമ്മനിരതനായി. ഓടിച്ചെന്ന് അമ്മായിയമ്മയെയും അമ്മായിയപ്പനെയും വിളിച്ചുണർത്തി. ഏതാണ്ടിത് പ്രതീക്ഷിച്ച് കിടന്നപോലെ അവളുടെ അമ്മ എന്നെ ചെറഞ്ഞ ഒരു നോട്ടം നോക്കി ഓടിവന്നു. കാനോനികമായ തടസ്സം പാലിക്കാതെ പെറാൻ നിൽക്കുന്ന പെണ്ണിൻറെ കൂടെ വന്നുകിടക്കുന്ന എന്നോട് എൻറെ വീട്ടുകാർക്കും അവളുടെ വീട്ടുകാർക്കും അത്ര പ്രതിപത്തിയില്ല എന്നെനിക്കറിയാം. ഞാനാണേൽ നേരെ വാ നേരെപോ എന്ന മട്ടിൽ വിത്തിട്ട് പാകിയാൽ മാത്രം പോരാ, ചെടി പൂത്ത് കായുണ്ടാവുന്നത് കൂടി കാണാം എന്ന മട്ടിലാണ് വന്ന് നിൽക്കുന്നത്. അതുണ്ടോ നിയമോം അചാരോം പറഞ്ഞുനടക്കുന്ന  ഇവറ്റകൾക്ക് മനസ്സിലാകുന്നു?

കാർ വന്നു നിന്നു. റെഡിയാക്കി വച്ചിരുന്ന ബാഗുകളും, പെട്ടിയും എടുത്ത്  അടുത്ത പൊറുതി സ്ഥലത്തേക്ക് പോകുന്ന മാതിരി വലിയ വയറിന് പിന്നിൽ അവളും, അവളെ താങ്ങിക്കൊണ്ട് അമ്മയും പിന്നെ ഞാനും കാറിലേക്ക് കയറി.

"അയ്യോ.. പെട്ടെന്ന് എന്നെ ആശുപത്രിയിൽ എത്തിക്കോ ..."

ഡ്രൈവറുടെ കാർ ആക്‌സിലേറ്ററിൽ അമരാനും എക്സ്പ്രസ് മാതിരി വണ്ടി പായാനും അവളുടെ കരച്ചിൽ ധാരാളം മതിയായിരുന്നു.  വഴിനീളെ പ്രിയതമയുടെ കീറിവിളിക്കൽ കേട്ട്  'ഇവളിപ്പോ വണ്ടിയിൽ പെറുമോ' എന്നൊരു സന്ദേഹം എന്നിൽ മുളപൊട്ടി. അല്ലെങ്കിലും പണ്ടേ ഇവൾക്ക് ബൂലോകത്തിന് കീഴിൽ ആകെ പേടിയുള്ള ഒരേയൊരു സാധനം ആശുപത്രിയിലെ സിസ്റ്റർമാർ കുത്തിവയ്ക്കാൻ പൊക്കിയെടുത്തോണ്ട് വരുന്ന സൂചിയാണ്. ആ സൂചിയുടെ ലോകത്തേക്കാണ് ഇപ്പോൾ പോകുന്നത്.

ദൈവമേ.. എൻറെ സൂസൂവിന് സുഖപ്രസവം നൽകണേ..ഞാൻ പ്രാർത്ഥിച്ചു.

പെട്ടെന്ന് ഒരു വെള്ളിടിവെട്ടിയപോലെ എനിക്ക് തോന്നി. ഈ സുഖ പ്രസവം എന്ന വാക്ക് ഫെമിനിസ്റ്റുകൾ കണ്ടിട്ടില്ലേ?  സകലമാന വേദനയും തിന്ന് പ്രസവിച്ചു കഴിയുമ്പോൾ വീട്ടുകാരും നാട്ടുകാരും പെരുമ്പറകൊട്ടി അറിയിക്കും "മോൾക്ക് സുഖപ്രസവം ആയിരുന്നു". അനുഭവിച്ച പെണ്ണിനറിയാം എത്ര സുഖമായിരുന്നു അതെന്ന്.

വണ്ടി പാപ്പച്ചൻ ഡോക്ടറുടെ ലൈഫ് ലൈൻ ആശുപത്രി മുന്നിൽ ബ്രേക്കിട്ടു. റിസപ്‌ഷനുമുന്നിൽ ഇരിക്കുമ്പോൾ അവൾ എൻറെ കയ്യിൽ പിടിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു.

"ഇച്ചായാ... എനിക്ക് ഓപ്പറേഷൻ മതി"

ഞാനൊന്ന് ഞെട്ടി. ഇവൾക്ക്  'സുഖപ്രസവം' വേണ്ടാന്ന്!

"അതെന്താ സൂസൂ...? ഇതൊക്കെ ഡോക്ടർ അല്ലേ തീരുമാനിക്കുന്നത്..?"

"ഓ.. ഇച്ചായൻ ഒന്നാഞ്ഞുപിടിച്ചാൽ ഡോക്ടർ സമ്മതിക്കും. എനിക്ക് വേദന സഹിക്കാൻ വയ്യാ.. അതോണ്ടാ. നമ്മടെ അമ്മണീം, ആലീസും എല്ലാം സിസേറിയൻ അല്ലായിരുന്നോ...? എനിക്കും അത് മതി. അതാകുമ്പോ ഒന്നുമറിയണ്ട. വേദന ഒന്നും അറിയുകേല. പ്ലീസ്... പറ്റില്ലാന്ന് പറയല്ലേ..?"

ഒരുമാതിരി ത്രിശങ്കു സ്വർഗ്ഗത്തിലെത്തിയപോലെ ആയിപ്പോയി എൻറെ അവസ്ഥ.

"സൂസൂ.. നീയിപ്പോൾ ചെയ്യുന്നത് ദൈവദോഷമല്ലേ മോളൂ... പെണ്ണുങ്ങൾ വേദനയോടെ പ്രസവിക്കണം എന്നല്ലേ ദൈവഹിതം. ആദിമാതാവിനോട് അങ്ങനല്ലേ തമ്പുരാൻ കൽപിച്ചത്? ഇങ്ങനെയൊക്കെ പറഞ്ഞാൽ ദൈവം കോപിക്കില്ലേ? നീയൊന്ന് ആലോചിച്ച് നോക്ക്."

എനിക്കിട്ട് പ്രയോഗിച്ച ബൂമറാങ്ങ് അവൾക്ക് തന്നെ അങ്ങോട്ട് തിരികെ ഇട്ടു കൊടുത്തുകൊണ്ട് ഞാൻ ആ മുഖത്തേക്ക് നോക്കി.

"ആ.. പിന്നേ .. ആദിമാതാവ്.. ഇച്ചായൻ ഒന്ന് പോയെ.. ആ പെണ്ണുമ്പുള്ള ദൈവം പറഞ്ഞകേൾക്കാതെ പഴോം തിന്ന് പാപം ചെയ്തതുകൊണ്ടല്ലേ ദൈവം അങ്ങനെ ശപിച്ചേ. അവര് പൊക്കണംകേട് കാണിച്ചതിന് ഞാനെന്ത് പിഴച്ചു? ഇച്ചായൻ ഡോക്ടറോട് അങ്ങ് പറഞ്ഞ് പേപ്പറിൽ ഒപ്പിട്ട് കൊടുത്താൽ മാത്രം മതി. ഇവിടെകിടന്ന് വേദനിച്ച് മരിക്കാൻ എനിക്കുമേലാ.."

വീലുള്ള വണ്ടി വന്നുനിന്നു. ലിഫ്റ്റ് കേറി ലേബർ റൂമിലേക്ക് പോകുമ്പോൾ അവൾ വേദനയ്ക്കിടയിലും  കൈകൊണ്ട് ഒപ്പിടുന്നമാതിരി ആംഗ്യം കാണിച്ചു.

ലേബർ റൂമിന്റെ അടഞ്ഞ വാതിലുനുമുന്നിൽ നിന്ന് ഞാൻ എന്നോടുതന്നെ ചോദിച്ചു. 'എൻറെ അർത്തുങ്കൽ പുണ്യവാളാ, ഈ നാരികളുടെ ഓരോ മനസ്സേ..'

Monday, June 25, 2018

ആരുമറിയാത്ത ജന്മദിനം

ഈ ദിനവും കടന്നുപോകുന്നു.

സത്യമായും എല്ലാത്തിനും ഓരോ ദിനങ്ങളുണ്ട്.  പ്രേമത്തിന്, സമാധാനത്തിന്, പിതാവിന്, മാതാവിന്, സുഹൃത്തിന്, ഭൂമിക്ക്, അണുബോംബ് ഇട്ടതിന്, ഇടാത്തതിന്.. എല്ലാത്തിനും.

അയാൾക്കും ഒരു ദിനമുണ്ട്. വ്യത്യസ്തനായ ഒരു ജീവിയായി അയാൾ ഓരോ തവണയും പുതുക്കപ്പെടുന്ന ദിനം. അപശകുനമായി ആട്ടിയോടിക്കപെട്ടതും, വയറിൽ എരിയുന്ന വിശപ്പിന്റെ ദണ്ഡനം കൊണ്ടുപുളഞ്ഞതും, കണ്ണിൽ നീർവറ്റി കരളിലേക്ക് അതുരുണ്ടുകൂടിയതും ഓർമിപ്പിക്കുന്ന ദിനം. ഓർമ്മകൾ മധുരം മാത്രമല്ല കയ്പ്പും നിറഞ്ഞതാണെന്ന് അടയാളപ്പെടുത്തുന്ന ദിവസം.

ഈ ദിനവും അയാൾ വത്യസ്തനാകുന്നു. ഒന്നല്ല പലവഴികളിലൂടെ.

എല്ലാവരും ഉറക്കത്തിന്റെ പടുകുഴിയിൽ വീണുകിടക്കുന്ന നേരത്ത് അയാൾ  ടേബിൾ ലാമ്പിൻറെ വെളിച്ചത്തിൽ സ്വന്തമായി ഒരു ലോകം തീർക്കുന്നു. ആ ലോകമാണയാളുടെ എല്ലാം. സന്തോഷവും സന്താപവും എല്ലാം അവിടെ ഇണചേരുന്നു. കണ്ണീരും, കിനാവും, മധുരവും കയ്പ്പും എല്ലാം  തൊട്ടുതലോടി നിൽക്കുന്നു. ആ ലോകം അയാളുടെ മാത്രം ലോകമാകുന്നു.  അതെ, എല്ലാവരും ഉറങ്ങുമ്പോൾ അയാൾ ഉണരുകയാണ്.

മത്സ്യവും മാംസവും ഇല്ലാത്തൊരവസ്ഥ രസമുകുളങ്ങളെ അനാഥമാക്കപെടലിന്റെയോ ശൂന്യമാക്കെപ്പെടുന്നതിന്റെയോ, വലിച്ചെറിയപെടുന്നതിന്റെയോ അടയാളപ്പെടുത്തലായി  കാണപ്പെടുന്ന കുടുംബത്തിൽ,  ഒരു പാപിയെപ്പോലെ അയാൾ ജീവിച്ചു. ശവശരീരങ്ങളെ കടിച്ചുകീറി ഭുജിക്കുന്നത് അരോചകവും അനീതിയുമാണെന്ന് സ്വയം വിഡ്ഢിയെപ്പോലെ കരുതി കാഴ്ച്ചക്കാരനെപ്പോലെ അയാൾ തീന്മേശയിലിരുന്നു.  പച്ചിലയും കായകളും കഴിക്കുന്ന അയാൾ അവിടെ 'നമ്പൂതിരി, പട്ടർ' എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടു. അതെ, എല്ലാവരും മത്സ്യ മാംസാദികളിൽ ഉത്സവും കൊണ്ടാടിയപ്പോൾ അയാൾ പച്ചക്കറികളിൽ പുണ്യം കണ്ടെത്തി.

പേനകൾ എന്നും അയാൾക്ക് ഹരമായിരുന്നു. അതും മഷിചുരത്തുന്ന ഫൗണ്ടൻ പേനകൾ. തന്റെ പേനയുടെ മുനയുടെ ചെറുവിടവിലാണ് എഴുത്തുകാരൻറെ കഥയും  കവിതയും  ഉറങ്ങുന്നതും ഉണരുന്നതും വികാരഭരിതമാകുന്നതും എന്നയാൾ വിശ്വസിക്കുന്നു.  ആ വിടവിലൂടെ അരിച്ചിറങ്ങുന്ന മഷിത്തുള്ളിയാണ് കഥയുടെ ജീവൻറെ ആധാരം എന്ന ധാരണ അയാളുടെ മനസ്സിൽ തറഞ്ഞുപോയി. അതെ, വ്യത്യസ്തമായി ആ പേനകൾ അയാൾ തൂലികയാക്കി.

ലിഫ്റ്റുകൾ അയാൾക്ക് അന്യമായതുപോലെ. വർഷങ്ങളായി ഫ്‌ളാറ്റിൽ നാലാം നിലയിൽ താമസിക്കുന്നു. അപൂർവങ്ങളിൽ അപൂർവമായി മാത്രം  ബിൽഡിങ്ങിൽ അയാൾ ഉപയോഗിക്കുന്ന സിസ്റ്റമാണ് ലിഫ്റ്റ്.  ഒരു ദിവസം കുറഞ്ഞത് രണ്ടു മൂന്ന് വട്ടം തൊണ്ണൂറ്റി മൂന്ന് പടികൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്  കാലുകൾക്കാനന്ദമാണെന്ന് അയാൾ വിശ്വസിച്ചുപോകുന്നു. അതുപോലെ എസ്കലേറ്ററുകൾ ഉള്ളിടത്തെല്ലാം അയാളെ ആകർഷിക്കുക പടവുകൾ മാത്രം. പടവുകളിൽ കയറുമ്പോൾ ഉയരങ്ങളിലേക്ക് എവിടേക്കോ നടന്നുപോകുന്ന സന്തോഷം മനസ്സിൽ തുടികൊട്ടിപ്പാടും. അതെ, എല്ലാവരും പടവുകൾ ഉപേക്ഷിക്കുമ്പോൾ അയാൾ ശിലായുഗത്തിലെന്നപോലെ നടന്നുപോവുകയാണ്.

സോപ്പിൽ കുതിർത്ത്, ബ്രഷ് വച്ചുരച്ച് അയാൾ വിഴുപ്പുകൾ കഴുകുന്നു. സ്‌കൂൾമുതൽ പഠിച്ച ശീലം. വാഷിങ് മെഷീൻ എന്തിനാണെന്ന് സ്വയം ചോദിക്കുന്ന വിഡ്‌ഡി. സ്വന്തം തുണി, ഉരച്ചുകഴുകി, സ്വയം ഇസ്തിരിയിട്ട് ധരിക്കുമ്പോൾ ഉണ്ടാകുന്ന ആനന്ദം അത് യന്ത്രത്തിലിട്ട് മർദ്ധിച്ച വസ്ത്രത്തിന് കിട്ടില്ല എന്ന മൂഢസ്വർഗ്ഗത്തിലാണയാൾ. അപ്പോൾ നെറ്റിയിൽ പൊടിയുന്ന വിയർപ്പുകണങ്ങൾ മന്ത്രിക്കും-നെറ്റിയിലെ വിയർപ്പുകണങ്ങൾ കൊണ്ടല്ലേ നീ ഭക്ഷിക്കുന്നത്?.

അയാളുടെ വിഡ്ഢിത്തരങ്ങളുടെ ലോകത്ത് അയാൾ മാത്രം. ആരെയും കൂടെ കൂട്ടാറില്ല, ആരും കൂടാറുമില്ല.

ഏകാന്തതയുടെ സുഖം  അങ്ങനെ അനുഭവിക്കുമ്പോൾ  വർഷത്തിലൊരിക്കൽ ആ ദിവസം വരും. അപ്പോൾ അയാൾ നെടുവീർപ്പിടുകയും കൈകൾ കൂടുതൽ ചുക്കിച്ചുളിഞ്ഞോ എന്നും, നെറ്റിയിലും കൺതടങ്ങളിലും കൂടുതൽ വരകളും കറുപ്പും പടർന്നിരിക്കുന്നുവോ എന്നും  കണ്ണാടിയിൽ നോക്കി ചോദിക്കും. പണ്ട് വീടിൻറെ മച്ചിൽ എന്നോ കണ്ടു മറന്ന ഉണങ്ങിയ എട്ടുകാലിയുടെ കാറ്റത്താടുന്ന ജീവനില്ലാത്ത ശരീരം അയാൾക്കോർമ്മവരും. ഒരിക്കൽ അതിനും ജീവനുണ്ടായിരുന്നു. ആക്രമിക്കുകയും വലകെട്ടി ഇരയെപ്പിടിക്കുകയും ചെയ്‌ത ജീവി സ്വന്തം വലയിൽ ഒരു കരിയിലപോലെ ഉണങ്ങി കാറ്റത്താടിയുലയുന്നു.  ആ എട്ടുകാലിപോലെ ഞാനും ഒരിക്കൽ ആയിത്തീരും എന്നാണ് ഈ ദിനം വന്നുപറയുന്നത് എന്നയാൾ ചിന്തിച്ചുപോകുന്നു.

അതെ. ഇന്ന് അയാളുടെ ജന്മദിനം. അയാൾ എന്ന് പറഞ്ഞാൽ ഞാൻ. ഈ ഞാൻ!

പൂത്തിരിയില്ല, മത്താപ്പില്ല, ഒന്നോർക്കാൻ പോലും ഞാൻ മറന്നു പോകുന്ന ദിവസം. സ്‌കൂളിൽ ചേർക്കുമ്പോൾ പേരെഴുതി ഫോം പൂരിപ്പിക്കാൻ  മദ്യലഹരിയിൽ നിന്ന ആൾ  ദാനംപോലെ എഴുതിത്തന്നതാണ് ജന്മദിനം.  സത്യത്തിൽ ജനിച്ച യഥാർത്ഥ ദിവസം കുറിച്ചിടപ്പെട്ടത്  വീട്ടിലെ സത്യവേദപുസ്‌തകം എന്നെഴുതിയ ബൈബിളിലാണ്.  കുറിക്കപ്പെട്ട സത്യജന്മദിനം പുതിയ ബൈബിൾ വന്നപ്പോൾ മൂലയിലേക്ക് തള്ളപ്പെട്ട് ചിതലുകൾക്ക് ആഹാരമായി. അതോടെ ഭൂമുഖത്തുനിന്നും എന്നെന്നേക്കും ജനനത്തീയതി മായ്ച്ചുകളയപെട്ടു. മച്ചിൽ തൂങ്ങുന്ന ചിലതന്തിയുടെ ജഡം പോലെ സത്യവേദപുസ്‌തകം സത്യവും പുണ്യവും വേണ്ടാത്ത ചിതലുകൾ തോലിന്റെ പുറചട്ടയാക്കി മാത്രം നിലനിർത്തി. അന്നുമുതൽ കൃത്രിമ ജനനത്തീയതി ഒരു പച്ചകുത്തുപോലെ  നോക്കി ഇളിക്കാനാരംഭിച്ചു. ഞാൻ മാത്രമല്ല ആ തലമുറയിലെ ഒട്ടനവധി ബാല്യങ്ങൾക്ക്  നൽകപ്പെട്ട വിധിയായിരുന്നു അത്.

ഇന്ന് ഞാൻ പോലും ഓർക്കപ്പെടാതെ പോകുന്നെങ്കിലും, മുഖപുസ്തകത്തിൽനിന്ന് ഒളിപ്പിച്ചെങ്കിലും,  ചില കമ്പ്യൂട്ടർ സർവറുകൾ എൻറെ ഈ ജനനതീയതി വഴിപാടുപോലെ ഓർത്തുവയ്ക്കുന്നു. അവറ്റകൾ ഞാൻ ആഗ്രഹിക്കാത്ത ജന്മദിനാശംസ നേരുന്നു. അവരിലേക്ക് മാത്രം ഞാൻ ഉൾപ്പെടെയുള്ള സമൂഹം  ഒതുങ്ങുന്നതുകൊണ്ടാണോ ഒരു മനുഷ്യൻ പോലും നാക്കാലോ നോക്കാലോ പറയാത്തത് യന്ത്രങ്ങൾ പറയുന്നത്? അറിയില്ല. സത്യമായും ഞാനും എന്നിലേക്ക്  മാത്രം ചുരുങ്ങിപോകുന്ന ഒരു സമൂഹജീവിതന്നെയാണല്ലോ.

നാം മറക്കപ്പെടേണ്ടവരാണ്. മണ്മറഞ്ഞുപോകേണ്ടവരുമാണ്. ഒരു നിഴൽപോലും, തിരുശേഷിപ്പുപോലും ബാക്കിവയ്ക്കാതെ ഭൂമുഖത്ത് നിന്നും യാത്രപറഞ്ഞുപോകേണ്ട ജീവിയാണ്. അനശ്വരനെന്ന് ചാപ്പകുത്തിപ്പോയാലും നശ്വരനായിത്തീരുന്ന കേവലം മനുഷ്യജന്മം.

എൻറെ ജന്മദിനം ആശംസിക്കാത്തവർക്ക്, ഞാൻ വാർദ്ധക്യത്തിലേക്ക് കാലെടുത്തുവയ്ക്കുന്നു എന്ന് ഓർമിപ്പിക്കാത്തവർക്ക് ഒരായിരം ആശംസകൾ.

ഇനിയൊരു ആഘോഷത്തിന് മനസ്സ് പ്രാപ്യമാകും വരെ ഞാനെൻറെ ചെറിയ ലോകത്ത് കഴിഞ്ഞുകൊള്ളട്ടെ. എൻറെ കണ്ണുകൾക്ക് വെളിച്ചമാകുന്ന ടേബിൾ ലാമ്പും,  ഒരു ഗ്ളാസ്സിൽ ചൂടോടെ എൻറെ ചുണ്ടുകളെ മുത്തംവച്ച്, കപോലങ്ങളിൽ ആവി പടർത്തി എന്നിലേക്ക് ഇറങ്ങിപ്പോകുന്ന കട്ടൻ കാപ്പിയും മാത്രം മതി എനിക്ക്  ഇനിയും കാതങ്ങളോളം നടക്കാൻ. പടവുകൾ കയറാൻ, ബ്രഷ്  ഉരച്ചുരച്ച് എൻറെ വിഴുപ്പുകൾ അലക്കാൻ, പേനത്തുമ്പിലെ ചെരുവിടവിലൂടെ മഷിയൊഴുക്കി പേപ്പറുകൾ എൻറെ മനസ്സിൻറെ ദർപ്പണമാക്കാൻ.

മദ്യലഹരിയിൽ കൈകുഴഞ്ഞാടി കുറിക്കപെട്ട എൻറെ ജന്മദിനമേ,  ഇനി നിന്നെനോക്കി ഒന്നല്ല, ഒരായിരം വട്ടം ഞാൻ പല്ലിളിക്കട്ടെ. ഒരു വിഡ്ഢിയെപ്പോലെ, ഒരു മന്ദനെപോലെ.

ചായക്കോപ്പയിലെ കൊടുങ്കാറ്റ്

ഗാന്ധിമുക്കിലെ  പിള്ളച്ചേട്ടൻറെ ചായക്കട.

ചായക്കോപ്പയിലെ ചൂട് കൊടുങ്കാറ്റ് ആസ്വദിക്കുന്നതിനിടയിൽ അമ്മാനു നായക്കരുണപൊടി ദേഹത്ത് വീണപോലെ ചൊറിയുന്ന ചോദ്യം സീറോ അവറിൽ എന്നപോലെ എടുത്തിട്ടു.

"ഇതെന്നാ പുള്ളെ വന്നുവന്ന് നിങ്ങടെ ചായ അമ്പലത്തിലെ പ്രസാദം പോലെയും പള്ളിയിലെ കുർബാനപോലെയും ആയല്ലോ?"

അത് കേട്ട് പിള്ള തലേൽകെട്ട് ഒന്നഴിച്ചുടുത്തു. എന്നിട്ട് പറഞ്ഞു

"ഒള്ളതാടാ  കടയിലെ ചായയുടെ നീളം കുറയുകയും ഉഴുന്നുവടയുടെ ഓട്ട വലുതാവുകയും ചെയ്യുന്ന കാലമല്ലിയോ ഇത്. ഞാനേ, ചായക്കട നടത്തുന്നത് നിങ്ങടെ പള്ളിക്കാര്  വഴിപാടിടാൻ കുരിശുംതൊട്ടി പണിഞ്ഞുവച്ചെക്കുന്ന പോലല്ല. അല്ലടാ ഉവ്വേ, നീ പത്രമൊന്നും വായിക്കാറില്ലേ?"

"പത്രമോ? അതിന് പത്രത്തിൽ ചായയുടെ ന്യൂസ് എവിടെയാ? പീഡനം മാത്രമല്ലേ ഇപ്പോൾ കേൾക്കാനുള്ളൂ..?"

"എടാ പൊട്ടാ,  നീ എന്ത് തേങ്ങയാ പിന്നെ വായിക്കുന്നെ? ദിവസത്തിന് ദിവസം വാണംപോലെ കേറുന്ന പെട്രോളിന്റെ വില നീയറിയുന്നില്ലിയോ?"

അത് കേട്ടപ്പോൾ അമ്മനുവിന് അരിശം മൂത്തു
" അല്ല പുള്ളേ, പെട്രോളിന്റെ കോപ്പ് കൂടീന്ന് വച്ച് തൻറെ ചായേടെ കോപ്പ് കൂടുന്നതെങ്ങിനാ? അതെന്തോ ന്യായമാ ഒന്നുപറഞ്ഞേ?"

പിള്ള പ്രതിവചിച്ചു
"എടായെടാ ... അതുകൊള്ളാം, ഇതിപ്പോ ഞാൻ ചായയുടെ വില കൂട്ടിയോ? അളവ് ഒന്ന് കുറച്ചൂ എന്നല്ലേ ഉള്ളൂ? ഇതിപ്പോൾ ഞാനും നാടൊടുന്നപോലെ ഒരുമാതിരി കോർപറേറ്റ് ലെവലിൽ ഒന്ന് ചിന്തിച്ചു. അത്രേയുള്ളൂ, യേത്?  പിന്നെ നിനക്കത്ര ദെണ്ണമാണെൽ, റോഡിലോട്ടിറങ്ങിനിന്ന് പെട്രോൾ വില കൂട്ടിയവന്മാരെ തന്തക്ക് വിളിക്ക്.."

ഇതുകേട്ടപ്പോൾ അമ്മനുവിന് തറവാനം മറിച്ചുവന്നു.
"പുള്ളേ,  ഒരുമാതിരി കാണാകുണാ വർത്തമാനം പറയല്ലേ.. എങ്ങാണ്ട് കിടക്കുന്ന പെട്രോളിന് വില കൂട്ടിയതിന് ഇയാടെ സാമാനത്തിന്റെ അളവ് കുറയ്ക്കുന്നതെന്തിനാ? അതൊന്ന് പറഞ്ഞേ?"

ഇവനിപ്പോ ഒരു നടയ്ക്ക് പോകില്ല എന്നുകണ്ട പിള്ള വിസതരിച്ച് പറയാനായിത്തന്നെ നിന്നു.

"എടാ എന്തിരവനെ, ഈ നാട്ടിൽ കറവയുള്ള എത്ര പശുവുണ്ട്? ഒണ്ടോ? ഇല്ലല്ലോ? അപ്പോൾ നമ്മടെ മിൽമ പാലുവേണ്ടായോ നിന്റെ ഒക്കെ അണ്ണാക്കിൽ ഒഴിക്കാൻ? അത് തിരുവനന്തപുരത്തുനിന്ന് തന്നെ നടന്നു വരുവോ? ഇല്ലല്ലോ.. അത് കൊണ്ടുവരുന്ന വണ്ടിക്കകത്ത് ഡ്രൈവറും കിളിയും മൂത്രമൊഴിച്ച് നിറച്ചാൽ വണ്ടി ഓടുമോ? പറ..?"

അമ്മനുവിന് ലൈറ്റ് ഒന്ന് കത്തി. എന്നിട്ട് മൂക്കത്ത് വിരൽ വച്ച് പത്രം വായിച്ച് നിശബ്ധനായിരിക്കുന്ന മണിസാറിനെ ഒന്ന് തോണ്ടി വിളിച്ചു.

"അല്ല മെമ്പറെ, നിങ്ങൾ ഇതൊക്കെകേട്ട് പഴം വിഴുങ്ങിയ മാതിരി ഇരിക്കുവാന്നോ? നിങ്ങടേം എന്റേം റബ്ബറിന്റെ വില പടവലങ്ങപോലെ കീഴോട്ടും, പെട്രോളിന്റെ വില റോക്കറ്റുപോലെ മേലോട്ടും പോവുന്നത് നിങ്ങൾ രാഷ്ട്രീയക്കാർ കാണുന്നില്ലേ?"

മണിസാർ ഒന്നിളകിയിരുന്നു.
"കണ്ടെടാ കണ്ടു. കക്കൂസ് പണിയാനും, പാവങ്ങളെ ഉദ്ധരിക്കാനും എന്നൊക്കെ പറഞ്ഞ് ഈ പിഴിഞ്ഞെടുക്കുന്ന പണം സത്യത്തിൽ രാഷ്ട്രീയക്കാർക്കും കോർപറേറ്റുകൾക്കും പോക്കറ്റ് വീർപ്പിക്കാനല്ലിയോ പോകുന്നെ? ഞാനും കൂടെ ഉൾപ്പെട്ട രാഷ്ട്രീയക്കാരുടെ ഇത്തരം പോക്രിത്തരം കാണുമ്പോൾ ഒന്നും പറയാൻ തോന്നുന്നില്ല അമ്മാനു.."

അതുകേട്ട അമ്മാനുവിന് ഉശിരുകേറി.

"അല്ല മെമ്പറെ, ഈ പൊതുമേഖലാ സ്ഥാപനങ്ങൾ സത്യത്തിൽ നാട്ടുകാരെ നന്നാക്കാൻ ഒണ്ടാക്കിയതല്ലിയോ? ഇതിപ്പോ ഇവന്മാർ നമ്മക്കിട്ട് പണിയുവല്ലേ? അല്ല, നിങ്ങടെ കേരളത്തിലെ കുഞ്ഞിരാമൻ സർക്കാർ ഈ നികുതിയെന്ന കോപ്പ് ഒന്ന് കുറച്ചാൽ നിങ്ങൾക്ക് നെഞ്ചുംവിരിച്ച് നിന്ന് കീറുവാണം അടിക്കാമല്ലോ,  ഒപ്പം കേന്ദ്രത്തിലെ മൂപ്പീന്നിനെ കുറ്റോം പറയാമല്ലോ. അതെന്താ ചെയ്യാത്തെ?"

പിള്ളേച്ചൻ അപ്പോൾ അതേറ്റുപിടിച്ചു.
"അത് ശരിയാ, കേന്ദ്രത്തെ കുറ്റം പറയാതെ നിങ്ങൾ ആദ്യമങ്ങ് മാതൃക കാണിക്ക് ഉവ്വാ. അല്ല സാറെ, ഞാനൊന്ന് ചോദിച്ചോട്ടെ, ഒരുത്തൻ ഒരു സംരംഭം തുടങ്ങുമ്പോളും, ഒരിച്ചിരി കണ്ടം നികത്തുമ്പോളും കൊടിയും കൊണാനും പൊക്കിക്കെട്ടി ഇറങ്ങുമല്ലോ പാർട്ടിക്കാർ? പണ്ട് കേന്ദ്രത്തിനെതിരായി ചങ്ങലേം, കോട്ടയും ഒക്കെ കെട്ടിയിട്ടുണ്ടല്ലോ. ഇപ്പൊ എന്തേ അനക്കമില്ല? അപ്പോ പോരുന്നെങ്കിൽ ഇങ്ങ് പോരട്ടെ എന്ന ഓഞ്ഞ ഇടപാടല്ലിയോ ഇത്? അതുമല്ലേൽ സ്വയം കുറ്റബോധംകൊണ്ടല്ലേ?"

ചായഗ്ലാസ്സിലെ അവസാന തുള്ളിയും ഊറ്റികുടിച്ച അമ്മാനു അപ്പോൾ ഒന്ന് ഞെളിഞ്ഞ് നിന്നു.
"പണ്ടാരമടങ്ങാൻ, പണ്ട് സർദാർജി പ്രധാനമന്തി ആയിരുന്നപ്പോൾ അയാളേം, മദാമ്മേം പൂരതെറിവിളിച്ച് ഞാൻ അങ്ങ് ഉലത്താം എന്ന് പറഞ്ഞ് വന്നതല്ലേ ഗുജറാത്തിലെ മൂപ്പിലാൻ? ഇതിപ്പോ ഇതിയാൻ ഇലക്ഷൻ റാലിയിൽ സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പെങ്ങാണ്ടുള്ള കഥയും പറഞ്ഞ് നടക്കുവല്ലാതെ പെട്രോൾ വിലയെപ്പറ്റി കമാന്ന് ഒരക്ഷരം മിണ്ടുന്നില്ലല്ലോ പുള്ളേ?  ആരാണ്ടുടെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ശേലുണ്ടെന്നപോലല്ലേ രാഷ്ട്രം നന്നാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവന്മാരുടെ ഒക്കെ എടപാട് "

ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്ന മട്ടിൽ പിള്ള ഉടനെ ചായ ഗ്ളാസ് കഴുകാൻ തുടങ്ങി. അപ്പോൾ അമ്മാനു തുടർന്നു.

"അല്ല മെമ്പറെ.. പണ്ട് വടക്കെങ്ങാണ്ട് ഉള്ളിവില മേലോട്ട് കേറിയപ്പോൾ കീഴോട്ട് ഇറങ്ങിയ ഒരു മന്ത്രിസഭയുണ്ടല്ലോ? പൊതുജനം വെറും ഉണ്ണാക്കമാടന്മാരാണെന്ന് എപ്പളും കരുതണ്ട. ചിലപ്പോൾ അറിയാത്ത പിള്ളമാർ ചൊറിയുമ്പോൾ അറിയും. അപ്പോൾ മുഖ്യമന്ത്രിയും പ്രധാന മന്ത്രിയും ഉള്ളിപൊളിച്ചപോലെ ആയിത്തീരും നോക്കിക്കോ.."

ഇത് കേട്ടപ്പോൾ മണിസാർ പത്രം മടക്കി
"എടാ അമ്മാനു, സർദാർജിയും കൂട്ടരും കട്ട് മുടിച്ച് പാവപ്പെട്ടവന്റെ  അണ്ണാക്കിൽ വരെ ആപ്പടിച്ചപ്പോളാ ഗുജറാത്തീന്ന്  കിടിലൻ ആളെ ജനങ്ങൾ തെരഞ്ഞെടുത്തത്. ഇതിപ്പോ പിടിച്ചതിനേക്കാൾ വലുത് പൊനത്തിൽ കിടക്കുവാ എന്നപോലല്ലിയോ? ഇലക്ഷൻ ഇനിയും വരുമല്ലോ.. അപ്പോ കാണാം. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നല്ലേ?"

അമ്മനുവിന് വീണ്ടും ചൊറിഞ്ഞു.
"അല്ല സാറെ, എനിക്ക് അറിയാന്മേലത്തോണ്ട് ചോദിക്കുവാ, നിങ്ങൾ ഈ രാഷ്ട്രീയക്കാർ ഇലക്ഷന് വേണ്ടിയും  അധികാരത്തിന് വേണ്ടിയും മാത്രമുള്ള പ്രസ്ഥാനമാണോ? അല്ലാതെ നാട്ടുകാരെ നന്നാക്കണം എന്ന ചിന്തയൊന്നുമില്ലേ? ഓട്ടോയിൽ കേറുന്നവന്റെയും ബസ്സിൽ കേറുന്നവന്റെയും, ലോണെടുത്ത് ടുവീലർ  വാങ്ങിയവന്റെയും ഒക്കെ പോക്കറ്റിൽ കയ്യിട്ടുവാരി ഏതു മറ്റേടത്തെ വികസനമാണ് നിങ്ങളൊക്കെ നടത്തുന്നത്?"

ഉടനെ പിള്ളകേറി അതേറ്റുപിടിച്ചു
"അത് സത്യമാ. ഏതവൻ ഭരിച്ചാലും സാധാരണക്കാരനെ കുനിച്ചുനിർത്തി ആപ്പടിച്ച് കേറ്റിയിട്ട് തൂറാടാ ഞാൻ കക്കൂസ് പണിഞ്ഞ് തരാം എന്ന് പറഞ്ഞിട്ടെന്താ കാര്യം?  ഉള്ളിലോട്ട് വല്ലോം പോകാത്തവന് കക്കൂസെന്തിനാ മെംമ്പറെ?"

മണിസാർ ഒന്നും പറയാതെ വിദൂരതയിലേക്ക് നോക്കികൊണ്ടിരുന്നു. പിന്നെ മെല്ലെ എണീറ്റിട്ട് പറഞ്ഞു.

"സത്യം പറഞ്ഞാൽ നമ്മുടെയൊക്കെ ആൾക്കാർ ഈ പോക്രിത്തരരം ന്യായീകരിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട് പുള്ളേ. അത് കേന്ദ്രത്തിലെ കുഞ്ഞിരാമൻ ആയാലും കേരളത്തിലെ കുഞ്ഞിരാമൻ ആയാലും. എൻറെ വീട്ടിൽ നിന്നും ചപ്പും ചവറും അയൽപക്കത്തുള്ളവന്റെ പറമ്പിലോട്ട് വാരിയിട്ട്  വീട് വൃത്തിയായി എന്ന് പറഞ്ഞ്  ദുർഗന്ധവും ശ്വസിച്ചിരിക്കുന്നവരാ നമ്മുടെ കൂടെയുള്ളവരൊക്കെ. ധാർമികത ഒക്കെ കാട്ടികൂട്ടുന്ന കോപ്രായമായി മാത്രം മാറികൊണ്ടിരിക്കുവല്ലേ? വോട്ട് കിട്ടാൻ വേണ്ടിമാത്രം ഭായിയും, ബഹനും,  രക്തസാക്ഷിയും  മതിയല്ലോ. ഇതെല്ലം കേട്ട് ഓശാരം പറഞ്ഞ് പെട്രോൾ പമ്പിൽ കേറി അവന്മാർ പറയുന്ന വിലയ്ക്ക് പെട്രോളുമടിച്ച്  പൊതുജനം വേണേൽ പൊക്കോണം. മാക്സിമം റീട്ടെയിൽ പ്രൈസ് എന്നൊന്ന് ഇല്ലാത്തത് ഞാനും പിള്ളയും അമ്മാനുവും ഒക്കെയടങ്ങുന്ന സാധാരണക്കാർക്കാ. അല്ലാതെ എ.സി. വണ്ടിയിലും എ.സി. മുറിയിലും ഇരുന്ന് കീറുവാണം അടിക്കുന്നവൻമാർക്കല്ലല്ലോ?"

ഇതും പറഞ്ഞ് പോകാനിറങ്ങിയ മണിസാറിനെ നോക്കി അമ്മാനു പറഞ്ഞു

"അപ്പോ മെമ്പറെ, നമക്ക് ഗാന്ധിമുക്കിന് ഇന്ന് വൈകിട്ട് ഒരു പന്തം കൊളുത്തി പ്രകടനം നടത്തിയാലോ? പെട്രോൾ വില പിടിച്ചുനിർത്താൻ?"

മണിസാർ ക്ഷോഭത്തോടെ ഒന്ന് തിരിഞ്ഞുനിന്നു.

"എന്തിന്? പന്തം കത്തിച്ച് അതിന് വാങ്ങിയ മണ്ണെണ്ണയുടെ പൈസാ കൂടി കളയണോ? നീ നിൻറെ പണി നോക്കി പോടാ ഉവ്വേ.. എനിക്കോ നിനക്കോ ഒറ്റദിവസംകൊണ്ട് ഇതൊന്നും മാറ്റാനൊക്കില്ല.."

നിസംഗതനായി നടന്നുപോകുന്ന മണിസാറിനെ നോക്കി തലചൊറിഞ്ഞുകൊണ്ട് പിള്ള പറഞ്ഞു.

"എടാ അമ്മാനു, കണ്ടോ? വലിയ മണകൊണാഞ്ചൻ വർത്തമാനം പറയുന്ന മെമ്പറിനുപോലും പ്രതികരണശേഷി നഷ്ടപ്പെട്ടു. അതെങ്ങനാ, അങ്ങേർക്കറിയാം അയാളും ഈ രക്തത്തിൽ പങ്കാളിയാണെന്ന്. ഇവിടെ എല്ലാ മോൻമാരും പീലാത്തോസ് ആണെടോ പീലാത്തോസ്.  ശിഖണ്ഡികളെ മുന്നിൽ നിർത്തി പിന്നിൽനിന്നും പൊതുജനത്തിന്റെ പള്ളക്കടിക്കുന്നവന്മാർ"

"അത്ര തന്നെ..." അമ്മാനു ദേഷ്യം കൊണ്ട് തറയിൽ ചവട്ടിയുറഞ്ഞ്  ബീഡിയും പുകച്ച് പുറത്തിറങ്ങി.

അപ്പോൾ വടക്കുനിന്നും സർക്കാരിന്റെ ആനവണ്ടിയെ ഓവർടേക്ക് ചെയ്‌ത്‌ ഒരു പ്രൈവറ്റ് വേണാട് ബസ്സ് പെട്രോളിന്റെ വിലപോലെ തെക്കോട്ട്  നിർത്താതെ പാഞ്ഞുപോയി.