Friday, May 3, 2013

മകളെയോർക്കുമ്പോൾ .....

കണ്ണുകൾ കർപ്പൂരമാകുന്ന സന്ധ്യയിൽ
കാതുകൾ, കാതുകൾകിമ്പമേകുന്നൊരു വീചികൾ
നിൻചുണ്ടിൽ നിന്നുരുവായി എന്നോമലേ
പ്രപഞ്ചത്തിൻ വലിയോരു സാക്ഷ്യമായ്‌ താരമേ

നീയെന്റെ രക്തവും ജീവനും ഒന്നായ
സ്നേഹത്തിൻ മുത്താണ്‌ വിജയത്തിൻ സത്താണ്
കാത്തുകാത്തിന്നു സർവേശ്വൻ  കനിഞ്ഞൊരു
കൽക്കണ്ട മുത്തേ  നിൻ പുഞ്ചിരിപാൽചിരി !

ഏറ്റു നിന്നമ്മ സഹനമാം വേദന
കണ്ണുനീരിൻ കരകാണാകടലുകൾ
എൻനെഞ്ചിൽ  നിന്നമ്മ ചാരിഉറങ്ങവേ ഞാൻ കേട്ടു
നിന്നുടെ ചിരിയും,കളിയും ആ വയറ്റിലായ്

ഒമ്പത് മാസം ഒരമ്പതു വർഷംപോൽ
കാത്തു കാത്തുഞാൻ കണ്ണടക്കാതെ ഹാ
മനസ്സും കരളും ഞാൻ നിൻ രൂപചിന്തയാൽ
തള്ളി നീക്കീ ആ മുഖമൊന്നു കാണുവാൻ

ചർദ്ദിച്ചു, ചർദ്ദിച്ചു   സഹികെട്ടഹോ നിന്നമ്മ
എന്തുഭുജിച്ചാലും പുറത്തേക്കെടുക്കുന്നു സദാ
നിൻ ചലനം അന്നു സ്കാൻ ചെയ്തു കണ്ടപ്പോൾ
കെട്ടിപ്പിടിച്ചൊന്നു മുത്തം തരാൻ തോന്നി

ഇരിക്കുവാൻ കിടക്കുവാൻ എത്രയോ പാടായി
വലിയൊരു വയറും ആ നീരുള്ള കാല്കളും
ഉറക്കമില്ലാത്ത രാവുകൾ നിന്നമ്മ 
നിൻചലനസുഖത്തിൽ വിസ്മയം പൂണ്ടല്ലോ

നടക്കുവാൻ വയ്യല്ലോ ഇരിക്കുവാൻ വയ്യല്ലോ
ചിരിക്കുവാൻ മോഹമുണ്ടെങ്കിലുംവയ്യല്ലോ
ഓരോ നിമിഷവും തട്ടാതെ മുട്ടാതെ
കാത്തു, കാത്തന്നവൾ കാലം കഴിച്ചല്ലോ

അന്നൊരു നാളിലാദിനം വന്നടുത്തപ്പോൾ
എൻകൈ പിടിച്ചമ്മ മിടിക്കുന്ന ഹൃദയത്താൽ
ആശുപത്രിക്കുള്ളിലെ ഇടനാഴികടന്നല്ലോ
ആശ്വാസ വാക്കുമായ് ഞാൻ നിന്നുപോയ്
സത്യം പേടിച്ചു നിന്നുപോയ്

മണിക്കൂറിനിടവേള  മന്ദിച്ചു കഴിയവേ
കൈകുമ്പിളിൽ പൂത്ത താമരക്കുടം പോലെ
നിന്നെയും ഏന്തി ആ തൂവെള്ള മാലാഖ
എന്നുടെ കൈകളിൽ നിന്നെ കിടത്തി ഹാ....

കുഞ്ഞിക്കരങ്ങളും വിറക്കുന്ന കാൽകളും
ഇമവെട്ടി ചലിക്കുന്ന കുഞ്ഞിളം കണ്‍കളും
ഒന്നു ഞാൻ ഉമ്മവച്ചു പോയ്‌ കുഞ്ഞേ നിന്നെ
യുദ്ധം ജയിച്ചൊരുമന്നവൻ പോലന്നു !

ഇന്നു നിൻമുഖത്തൊരു  പുഞ്ചിരി പൂക്കുമ്പോൾ
നിന്നമ്മയും ഞാനും പിന്നിട്ട വേദന
നിസ്സാരമായ് തോന്നുന്നു വികാരമായ് മാറുന്നു
ജീവൻറെ ജീവനാം ചേതനയാകുന്നു

മറക്കുവാനാകുമോ മർത്യനീ  ഈ ജന്മത്തിൽ
മക്കൾക്കായ്‌ സഹിച്ചൊരു സഹനമാം പാതകൾ
എന്നാലും അവയൊക്കെ നിസ്സാരമായ് മാറുന്നു
"അമ്മേ " എന്നുള്ളോരു വിളിയിൽ  ഒതുങ്ങുന്നു

കാലമാം ചക്രം തിരിയുമ്പോൾ കുഞ്ഞേ നീ
വിസ്മരിക്കരുതേ  ഈ പാവങ്ങളെദയാ
നീയല്ലോ ഞങ്ങളെ ജീവിക്കുവാനുള്ള
ഓരോ ദിനത്തിനും കാരണഹേതു ഹാ !

******************************************************************



Monday, April 29, 2013

ഒരു വിഷാദ ഗാനം


മരണമേ നിൻ മുന്നിലെ ചില്ലുപോലുള്ളോരു
കളിപ്പാട്ടമായി ഞാൻ മാറുന്നുവോ സദാ
ചേംചുണ്ടു പൊട്ടിയെൻ ഹൃദയത്തിൻ വേദന
വാർന്നൊലിക്കുന്നൊരു വികലമാം ശാസന


അകലെയങ്ങവിടെയോ പൊയ്‌പോയ്‌ മറഞ്ഞുവോ
സ്നേഹവും, താങ്ങും, തണലും, പരിരക്ഷയും
പരിത്യാഗ ചിന്തയാൽ മനസ്സിന്റെ താളവും,
കനവും കനലിൽ കരിഞ്ഞുണങ്ങീടുന്നു

അവസാന വാക്കുഞ്ഞാൻ എന്തുരിയാടിടും
എൻ സഹജീവികൾ ഈ അരുമകൾക്കായ്
കണ്ണടഞ്ഞു പോയാലും മനവും ആത്മാവും മറക്കാത്ത
ഒരു പിടി മുഖങ്ങൾ എൻ കണ്ണാടി മുറ്റത്ത് !

മുന്നിൽ കാണുന്നോരീ  വർണ്ണങ്ങൾ എല്ലാമേ
നഷ്ടമാകുന്നൊരു നേരം തെല്ലും അകലെയല്ല
നശ്വരമായി ഞാൻ 'നേടിയ' വേദന
അനശ്വരമാകാതെ കൊഴിയുന്ന ചേതന

മിടിക്കാതത ഹൃദയവും ചലിക്കാത്ത കരങ്ങളും
തണുത്തുറഞ്ഞോരു  കാല്കളും കാണവേ
ചിലരൊക്കെയെങ്കിലും കരയും, ചിരിക്കും
അർത്ഥമറിയാത്ത കുരുന്നുകളെപ്പോലെ  !

അമ്മതൻ ഉദരത്തിൽ നിമിഷത്തിൻ വേഗത്തിൽ
ഉരുവായ് തീർന്നൊരു ജന്മമല്ലെയിതു
അമ്മതൻ സ്നേഹത്തിൽ പങ്കുകാരനായിഞ്ഞാൻ
ഒമ്പതുമാസവും ചാടിക്കളിച്ചില്ലെ

കൈകാൽ വളർന്നതും ... വർഷങ്ങൾ പോയതും
നൊമ്പര ചെപ്പുപോൽ പിന്നെ മനസ്സോ തളർന്നതും
എല്ലാമിന്നന്യമായ് ...... ഒന്നുമില്ലയ്മയിൽ
തകർന്നു തരിപ്പണമാം തനുവും മനവും ഒരുപോലെ

ശാന്തി തൻ തീരം അങ്ങകലെ ...
മനമെത്താ കനവെത്താ ദൂരത്ത്
തകന്നൊരു നൗകതൻ ശേഷിപ്പു മാത്രമായ്
ജലപ്പരപ്പിൽ ഒഴുകുന്നു ദിശ എന്തെന്നറിയാതെ ...

പറയുവാൻ ഒന്നുമില്ല ല്ലോ ഇനി
കരയുവാൻ ആരുമില്ലല്ലോ ഇനി
നിറയുവാൻ  നയനങ്ങൾ  ഇല്ലല്ലോ ഇനി
വിറയാർന്ന കണ്ണു ഞാൻ പൂട്ടിയുറങ്ങീടട്ടെ
നിത്യം നിശബ്ദം ... നിരന്തരം  

*****************************************************************

Thursday, April 25, 2013

ഗദ്സമന *

 ജീവിതത്തിൽ നിങ്ങൾ എപ്പോഴെങ്കിലും ഒറ്റപ്പെട്ടിട്ടുണ്ടോ? എല്ലാവരും ചുറ്റും ഉണ്ടെങ്കിലും ആരും ഇല്ലാത്ത ഒരു മാനസികാവസ്ഥ? ശാരീരികമായും മാനസികമായും ഒരു ദ്വീപിൽ ഒറ്റക്ക് പെട്ടുപോയ  പോലെ? ചുറ്റും അന്ധകാരം ബാധിച്ച ഒരു പരിസരം ....... ?  കരയുവാൻ കഴിയാതെ, മാനസിക വ്യഥകൾ ഒക്കെക്കൂടി തലച്ചോറിനും കാലിന്റെ പെരുവിരലിനും ഇടക്കുകൂടി അനന്യം പ്രവഹിക്കുന്ന വൈദ്യുത പ്രവഹത്തെപ്പറ്റി?  കാലുകൾ തളർന്നിട്ടും വീഴുന്നില്ല. മനസ്സ് തകർന്നിട്ടും കേഴുന്നില്ല . എങ്കിലും നിനക്ക് ആരുമില്ല. ശരീരത്തിലെ 206 അസ്ഥികളും  വേർപെട്ടു പോയ പോലെ ....  പുറമേ നീ ചിരിക്കുന്നു. അകമേ നീ കേഴുന്നു. കിടക്കയിൽ തിരിഞ്ഞു മറിഞ്ഞും കിടക്കുന്നു.

എല്ലാം എന്റെ പിഴ, എന്റെ വലിയ പിഴ. എന്റെ മാത്രം പിഴ.  ഓ സർവേശ്വരാ ! കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും എടുക്കേണമേ. എങ്കിലും എന്റെ അല്ല നിന്റെ ഇഷ്ടം നിറവേറട്ടെ !!

*************************************************************************************************************************

രാത്രി.  ചിന്തകൾക്ക് അന്ത്യയാത്ര നൽകി  സ്വപ്നത്തിന്റെ  ചില്ലകളിൽ കയറി ചാഞ്ചാട്ടം നടത്തേണ്ട മന്സ്സിനിന്നൊരു തരം വിഭ്രാന്തി  ബാധിച്ചിരിക്കുന്നു.

അതികഠിനമായ പാശത്തിന്റെ കെട്ടലിൽ നിന്നും വിമുക്തി നേടാൻ ഇനി ഞാൻ എത്ര ദൂരം നടക്കണം? കൈ കാലുകൾ കുഴയുന്നു.  മനസ്സോ തകരുന്നു. ഇനി എനിക്ക് മുന്നോട്ടു പോകുവാൻ ത്രാണിയില്ല.  മുന്നിൽ കാണുന്നത് വിജനമായ വീഥി മാത്രം.  ചെവിയിൽ കേൾക്കുന്നത് കാതടക്കുന്ന ഘോരമായ ശബ്ദ വീചികൾ മാത്രം. ആശ്രയമായി ഞാൻ കണ്ടവരൊക്കെ എന്നെ കൈ വെടിഞ്ഞിരിക്കുന്നു. എന്റെ സുഖത്തിൽ പങ്കുചേർന്ന ഒരാളെപ്പോലും ഞാനീ ദുഖമയമായ അന്തരീക്ഷത്തിൽ മുന്നിൽ കാണുന്നില്ല.  പഴിക്കുന്ന മുഖങ്ങൾ മാത്രം എവിടെയും. ഇളിക്കുന്ന പല്ലുകൾ മാത്രം കണ്ണുകളിൽ.

ചിന്തകൾക്ക് ഇനി നേരമില്ല. ഏതോ തുരുത്തിൽ നിന്നും വന്ന ഒരു കരാള ഹസ്തം എന്നെ കെട്ടി വരിഞ്ഞു  നിൽക്കുന്നു. ഞാനെന്റെ കൈ കാലുകൾ എടുത്തു കുതറിയോടി. എങ്ങോട്ടന്നില്ലാതെ മരണം മുന്നിൽ  വന്നു നിൽക്കുന്നതുപോലെ.  അതിൽ നിന്നും ഉയിർകൊണ്ട  രക്ഷപെടാനുള്ള ത്വര പകരുന്ന അമിതാവേശം. എന്തിനാണ് മരണത്തെ ഇത്രമാത്രം പേടിക്കുന്നത്?

ചുട്ടു പൊള്ളുന്ന കനൽക്കട്ട പോലെ എന്തോ ഒന്ന് ഉള്ളിൽ. പുറത്തേക്ക് കടക്കാനാകാതെ  ആ തീക്കട്ട എന്റെ ഉള്ളെല്ലാം പൊള്ളിച്ചു കളഞ്ഞു !  എവിടെ എന്റെ സ്നേഹിതർ? എവിടെ എന്റെ പരിജാരകർ? എവിടെ എന്നെ പോറ്റി വളർത്തിയ മാതാപിതാക്കൾ ? എന്റെ ജീവിതത്തിന്റെ പകുതി ഞാൻ പകുത്തു നല്കിയ എന്റെ പ്രിയതമ? തേനും പാലും ഒഴുകുന്ന കാനാൻ ദേശം എനിക്കിനി മരീചികയാണോ? അരക്കില്ലത്തിൽ പെട്ട പാണ്ഡവരെപ്പോലെ ! ബദർ യുദ്ധം കഴിഞ്ഞു  കബന്ധങ്ങൾ ഓർത്ത് കരഞ്ഞ  പത്നി മാരെപ്പോലെ,  മൗര്യരാജാവായ അശോകാൻ കലിംഗരാജ്യത്തെ പോർക്കളത്തിൽ കണ്ട കാഴ്ച പോലെ ..... ഇവിടെ ഇന്ന് മനമലിഞ്ഞു കരയുവാൻ ആരുമില്ല.  മങ്ങുന്ന കാഴ്ചകൾ, മയങ്ങുന്ന കണ്ണുകൾ.

എവിടെയാണ്  എനിക്ക് ഈ പതനം പറ്റിയത്? ഇതു നിമിഷത്തിലാണ് ഈ കനൽ കട്ടകളുടെ ബീജാജാപം നടന്നത് ? ഒരു ചോദ്യം .. എന്നാൽ ഒത്തിരി, ഒത്തിരി ഉത്തരങ്ങൾ .

മുന്നിൽ മൂന്നു മുഖങ്ങൾ വന്നു നിറഞ്ഞു. ശാപം ഏറ്റു വാങ്ങി പൊട്ടിയൊലിക്കുന്ന വൃണങ്ങ ളുമായി നടന്നു നീങ്ങുന്ന അശ്വത് മാവ് ..... മരുഭൂമിയിൽ ഒരിറ്റു വെള്ളത്തിനായി പതിനാലാമത്തെ വയസ്സിൽ അമ്മയായ ഹാഗാറിന്റെ മടിയിൽ തളർന്നു കിടക്കുന്ന ഇസ്മയിൽ .... പിന്നെ മനുഷ്യ കുലത്തിന്റെ പാപങ്ങൾ കാരണം രണ്ടു കള്ളന്മാരുടെ ഇടയിൽ മരണവേദനയിൽ പുളയുന്ന യേശു "ഏലീ ... ഏലീ ... ലമാ സബച് താനീ " 1 ആ നിലവിളി കാതിൽ മുഴങ്ങുന്നു.

എന്തിനാണ് ആൾക്കാർ ആത്മഹത്യ ചെയ്യുന്നത്? എല്ലാ ദുഖങ്ങൾക്കും അവധി കൊടുക്കാനോ? അതോ എല്ലാ ദുഖങ്ങൾക്കും തുടക്ക മിടാനോ? ആർക്കും നിർവചിക്കനൊക്കാത്ത  ഒരു മരീചികയായി അതങ്ങനെ പല്ലിളിച്ച്   കാണിക്കുന്നു. ചിലപ്പോൾ അത് സതിയുടെ രൂപത്തിൽ, ചിലപ്പോൾ അത് ഹരാകിരി 2 രൂപത്തിൽ.  വേറെ ചിലപ്പോൾ അക്കൽദാമ 3 പോൽ.  ആത്മഹത്യയുടെ ഒരു വലിയ നിര മനസ്സിലേക്ക് ഓടി വന്നു. ചിരിക്കുന്ന മുഖങ്ങൾ, ക്രൂരതയുടെ പര്യായങ്ങൾ,  ലോകം മുഴുവൻ തള്ളിക്കളഞ്ഞു ആർക്കും വേണ്ടാത്ത മസ്സിനുടമ കളായ പാവങ്ങൾ, വിതുമ്പി ക്കരഞ്ഞു കൊണ്ട് മരണത്തെ പുൽകിയ നിരപരാധികൾ, മോർച്ചറിയിൽ തണുത്തു റഞ്ഞു ഫോറൻസിക്ക് സർജന്മാരുടെ  മുന്നിൽ മരണമോ അതോ കൊലപാതകമോ എന്ന് സംശയം നിറഞ്ഞു നിൽക്കുന്ന കൈവിരലുകൾ പാഞ്ഞു നടക്കുന്ന അവയവങ്ങൾ.  ഒരു പ്രയോജനവും ഇല്ലാത്ത മരണങ്ങൾ. ലോകം മുഴുവൻ നേടിയിട്ടും ആത്മാവ് നഷ്ടപ്പെടുത്തിയ ദുരന്ത മുഖങ്ങൾ!

എന്നിട്ടും ആൾക്കാർ ആത്മഹത്യ ചെയ്യുന്നു. വേദനക്ക് ഒരു അറുതി നൽകാൻ.  ഒരു ശ്രമം. നാഡീ വ്യുഹങ്ങളിലൂടെ പ്രവഹിക്കുന്ന ദ്രുത ഗതിയിലുള്ള തരംഗങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും ചിന്തകൾക്ക് അന്ത്യം നൽകി മരണത്തിലേക്ക്  ഒരു എത്തി നോട്ടം.  എന്നിട്ടും അവസാനിക്കാത്ത അതി നിഗൂഡമായ ചിന്താസരണികൾ ചുറ്റും വലയം ചെയ്യുന്ന അതിസങ്കീർണ്ണമായ ആത്മരോദനങ്ങൾ.

എന്താണ് ജീവിതം? വിധിയോടുള്ള വെല്ലുവിളിയോ? അതോ വിധിക്കു വിധേയമായി തലകുമ്പിട്ടു ജീവിച്ചു തീർക്കുന്നതോ? ഒരു പോരാളിയുടെ ആക്രോശവും പോരാട്ടത്തിൽ തളർന്നുവീണ പോരാളിയുടെ വിധി വൈപരീത്യവും-രണ്ടും ഒന്നകുന്നില്ലല്ലോ. 

വേദന മനസ്സിന്റെ അങ്ങേയറ്റം വരെ ചെന്നുചേരുമ്പോൾ അതിനൊരു മുക്തി നേടാൻ ഒരുപിടി സ്വാന്തനം കണ്ണു തുറിച്ചു മുന്നിൽ നിൽക്കുന്നു. മദ്യം. മയക്കുമരുന്ന്,   മദിരാക്ഷി. പക്ഷേ എല്ലാം ശാശ്വത മല്ലാതെ പുറമേ കാണുന്ന കോലങ്ങൾ.  കൂടുതൽ കൂടുതൽ മതിഭ്രമം മനസ്സിന്റെ മാറാപ്പി ലേക്ക് വലിച്ചു കൊണ്ടിടുന്ന മാരക മന്ത്രണങ്ങൾ.

ഇനി ഞാൻ ജീവിക്കണോ? ഇനി ഞാൻ ചിന്തിക്കണോ? ഇനി ഞാൻ സ്വപ്നങ്ങൾ കാണണോ? ഒന്നുമില്ലാതെ, ചിന്തയില്ലാതെ, പണത്തിന്റെയും  പഞ്ഞത്തിന്റെയും  അല്ലലില്ലാതെ ഒരു ലോകം. കടവും, കടപ്പാടും, പഴിയും, നിന്ദയും ഒന്നുമില്ലത്തൊരു ലോകമുണ്ടോ? അതെന്ന് എന്റെ മുന്നിൽ  വിടർന്നു വരും?

പൂക്കൾ പൂക്കുന്നു. കായ്കൾ ജനിക്കുന്നു. വണ്ടുകൾ വന്നടുക്കുന്നു. എങ്കിലും എല്ലാ പൂക്കളും പൂക്കുന്നില്ല .. എല്ലാ കായ്കളും  പാകമാകുന്നില്ല. അതെ ഞാൻ ഇടയ്ക്കു വച്ചു പൊഴിഞ്ഞു പോകുന്ന ഒരു പാഴ് ഫലമാകുന്നു. ആർക്കും വേണ്ടാതെ മൂലക്കല്ലാകും എന്ന് കരുതി വെറുതെ ചിന്തിച്ച്, ചിന്തിച്  സമയം എല്ലാം വെറുതെ പാഴാക്കിയ ഒരു പാഴ് മരം. ഫലമില്ലാതെ ശാപം ഏറ്റു വാങ്ങിയ  മരം.

ഇനി ഞാൻ ഉറങ്ങട്ടെ. ഒരു ശല്യവും ഇല്ലാതെ, ഒരു വ്യാധിയും ഇല്ലാതെ, ഒരു പരിഭവവും ഇല്ലാതെ, ഒരു കുറ്റപ്പെടുത്തലും ഇല്ലാതെ അനന്തമായി, നിതാന്തമായ്  ഒരു കണ്‍പോളയട ക്കൽ. അതെനിക്കാകുമോ?

കാതങ്ങൾക്കപ്പുറം, പച്ചപ്പ്‌ നിറഞ്ഞൊരു വീട്. വീടിനു ചുറ്റും കിളികളുടെ കലപില. അണ്ണാറകണ്ണൻ മാർ പാഞ്ഞു നടക്കുന്നു. കുയിലുകൾ തുകിലുണർത്തുന്നു . വീടിന്റെ കോലായിൽ എന്റെ രക്തനിന്റെ രക്തവും മാംസത്തിന്റെ മാംസവും കൊച്ചരി പല്ലുകൾ കാട്ടി ചാടി കളിക്കുന്നു. "ഇനി ഒരു കഥ കൂടി പറയുമോ അഛാ" എന്ന് പരിഭവത്തോടെ കൊഞ്ചുന്ന ആ മുഖം മനസ്സിൽ നിറയുമ്പോൾ, കണ്ണീർ തടങ്ങൾ കവിത പോലെ ഒലിച്ചിറങ്ങുന്നു . താഴേക്ക്‌ .. വീണ്ടും താഴേക്ക് ...

ഇത്  എന്നത് രണ്ടു വ്യഥയുടെ ഇടക്കുള്ള ഒരു അവസ്ഥയാണ്. വ്യക്തി പരമായ വേദനയുടെയും, ജോലി പരമായ വേദനയുടെയും. ഇതിൽ ഏതെങ്കിലും ഒന്നെങ്കിലും ആരെങ്കിലും താങ്ങാൻ ഇല്ലെങ്കിൽ എല്ലാ പ്രതീക്ഷും അവിടെ അവസാനിക്കുന്നു. സ്വപ്നങ്ങൾ അവിടെ വീണ് ഉടഞ്ഞു പോകുന്നു.

പിന്നീടൊന്നും എന്റെ നിയന്ത്ര ണത്തിൽ അല്ല. ചിന്തകൾ ക്ക് അതീതമായി വേറെന്തോ വികാരം വന്നെന്നെ മുട്ടി വിളിക്കും. ഒരു ദേവതയെ പ്പോലെ, ഒരു മാലാഖയെ പോലെ എന്നെ ഏതെങ്കിലും ഒരു താഴ് വാരത്തിൽ കൂട്ടി കൊണ്ടുപോകും. എന്നിട്ടുപറയും. "എന്നെ നീ ലോകം മുഴുക്കെ കാണ്‍കെ നമസ്ക രിച്ചാൽ ഈ കാണുന്നതെല്ലാം നിനക്ക് ഞാൻ തരും "

ഒരു വാഗ്ദാനം. ഒരു വലിയ വാഗ്ദാനം.

ഇവിടെ തിരഞ്ഞെ ടുക്കേണ്ടത് ഞാനാണ്. ഇഷ്ടം എന്റെയാണ് ... എന്റെ മാത്രം. നല്ലതോ തീയതോ... അതെനിക്കറിയില്ല. ഏതാണ് നല്ലത്.. ഏതാണ് തീയത് ?

കാറ്റിനു ഗന്ധമുണ്ടോ? ചുവന്ന റോസാപ്പൂവിന്റെ ഗന്ധമോ അതോ വെളുത്ത പാലപൂവിന്റെ ഗന്ധമോ?

ഒരു പുറപ്പാടിൽ നിന്നും വേറൊരു പുറപ്പാട് തുടങ്ങുകയാണ്. അനന്തമായി, അനന്യമായി, അനസ്യൂതമായി ...... 
--------------------------------------------------------------------------------------------------------------------------

*Gethsemane : A garden in where Jesus and his disciples prayed the night before the crucifixion & the place where Jesus was betrayed by one of His disciples, Judas.
1. Eli Eli le.ma sa.bach'tha.ni - "My God.. My God, why you have forsaken me?"
2. Harakiri - "Stomach cutting"  used voluntarily by Samurai to die with honor rather than fall into the hands of enemies.
3. Akeldama- “Field of Blood.” Judas returns 30 silver coins to priests before hanging himself. As a blood money and  illegal to return into the treasury, they used this to buy a field for the burial for foreigners called  Akeldama.

Saturday, April 20, 2013

A,S,D,F അഥവാ ടൈപ്റൈറ്റിംഗ്

ഒരിക്കൽ ഓഫീസ് ജോലിക്കിടയിലെ തീഷ്ണതയിൽ വെന്തുരുകുമ്പോൾ സഹ ജോലിക്കാരി ആശ എന്തിനോ  മുന്നിൽ വന്നു. ഒരു സെക്രട്ടറി യുടെ പാരവശ്യം ഉള്ളിലൊതുക്കി എന്റെ രണ്ടു വിടർന്ന  കണ്ണുകൾ കമ്പ്യുട്ടറിന്റെ മോണിട്ടറിലും പത്തു വിരലുകൾ  HPകീബോർഡിലും പാഞ്ഞു നടക്കുകയാണ്.

ഞാൻ അതിവേഗത്തിൽ കീബോർഡിൽ  നോക്കാതെ ടൈപ്പ് ചെയ്യുന്ന റിതം 1  കണ്ടിട്ട് ആശക്കൊരു  ശങ്ക. ഇത് എങ്ങിനെ ചെയ്യുന്നു? തെറ്റില്ലാതെ നോക്കാതെ ... എങ്ങിനെ?

ആ പെണ്‍കുട്ടിയുടെ ആശങ്ക എന്നെ ദാശാബ്ദങ്ങളി ലേക്ക് പിറകോട്ടു കൊണ്ടുപോയി . എൻറെ ഗ്രാമത്തിലേക്ക് ...  വീണ്ടും എന്റെ പച്ചപ്പിലേക്ക് ...  പാത്തും പതുങ്ങിയും ഞാൻ എന്റെ മനസ്സ് ഇടക്കിടെ ജാരനെപ്പോലെ ചെന്നു കയറാറുള്ള കുളിരിലേക്ക് ...



ഇനിയെനിക്ക് കാര്യങ്ങൾ അത്ര സീരിയസ്സായി വർണിക്കാൻ പറ്റില്ല . ചുണ്ടത്ത് പുഞ്ചിരി ഉരുണ്ടുകൂടുമ്പോൾ അത് തൂലികയിലേക്ക് പ്രതിഫലിക്കുന്നത് തികച്ചും സ്വാഭാവികം.

പടുമഴയത്ത്  വലിഞ്ഞു കയറി വന്ന ഒരു നീർക്കോലി പോലെ യായിരുന്നു എന്റെ ടൈപ്പ് റൈറ്റിംഗ് പഠിത്തം. അതങ്ങനെ മഴവെള്ളത്തിലൂടെ പൊങ്ങിയും, താണും നടക്കും. ഇടക്കിടെ ഒരു കടി  കൊടുത്ത് ഏതെങ്കിലും പാവത്തി ന്റെ  അത്താഴവും മുടക്കും!

ആരോ പണ്ട് ചെയ്ത സുകൃതംപോലെപത്താംക്ലാസ്പാസ്സായിക്കഴിഞ്ഞപ്പോൾ  അപ്പൻ കല്ലേൽ പിളർക്കുന്ന ഒരു കല്പന പുറപ്പെടുവിച്ചു . "വടക്കേ സ്കൂളിൽ, പഠിച്ചു  കഴിഞ്ഞാൽ ഉടനെ ജോലി കിട്ടുന്ന എന്തോ ഒരു പഠിത്തം വരുന്നെന്ന് .... ഇവനെ അവിടെത്തന്നെ ചേർത്താൽ മതി "

എന്റെ Pre-degree എന്ന സ്വപ്നം അതോടെ കൊഴിഞ്ഞു വീണു . തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം എന്ന് മലയാളത്തിലും  Vocational Higher Secondary (VHSE) എന്ന് മലയാളം അറിയാത്തവരും വിളിച്ചിരുന്നതായ ഒരു സംഭവം . പഠിച്ചു കഴിഞ്ഞാൽ ഉടൻ ജോലി! എന്നാൽ പിന്നെ ചെറുക്കനെ ഒന്ന് വിട്ട് ജോലി വാങ്ങി ക്കൊടുത്തിട്ടു തന്നെ കാര്യം !! അപ്പനെ കുറ്റം പറയാനൊക്കുമോ?

ഈ VHSE-ക്കകത്ത്  പ്രാക്ടിക്കൽ എന്നൊരു ഏർപ്പാടുണ്ട്‌ . അതിൽ കണ്ണിൽ കണ്ടതും, ഇതുവരെ കേൾക്കാത്തതുമായ സകലമാന അണ്ടകടാഹങ്ങളും പഠിക്കണം. ഇലക്ട്രോണിക്സ് ടൈപ്റൈറ്റർ, സക്ലൊസ്റ്റൈൽ മെഷീൻ, മലയാളം ടൈപ്പ്റൈറ്റിംഗ്, ഇംഗ്ലീഷ് ടൈപ് റൈറ്റിംഗ്, മലയാളം ഷോർട്ട് ഹാൻഡ്‌, ഇംഗ്ലീഷ് ഷോർട്ട്ഹാൻഡ്‌ എന്നുവേണ്ട Pittman, Arul System, A,S,D,F,  പ . ബ . റ്റ . ഡ . , P B T D  ഒക്കെ2 പഠിച്ച് പാവം വിദ്യാർഥികൾ ഒരു പരുവമായി . ഈ കോഴ്സ് കണ്ടു പിടിച്ചവരെ തന്തക്കു വിളിച്ചും, ഇതിന് എന്നെ ചേർത്ത  വീട്ടുകാരെ പ്രാകിയും പോയ നിമിഷങ്ങൾ .

ഇംഗ്ലീഷ് ടൈപ്റൈറ്റിംലേക്ക് വരാം.  VHSE- ക്കിടയിലെ പലതരം കലപിലക്കിടയിൽ  ഉണ്ടായിരുന്ന ഒന്നായിരുന്നല്ലോ ഇത്. ഇതു പഠിക്കാൻ സ്കൂളിൽ മെഷീൻ ഇല്ലാത്തതിനാൽ ഞാൻ മറ്റു കുട്ടികൾക്കൊപ്പം അടുത്തുള്ള  National Commercial Institute- ൽ ചേർന്നു .

പുത്തനച്ചി പുരപ്പുറം തൂക്കും.  ആദ്യത്തെ രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഇൻസ്റ്റിറ്റ്യൂട്ടിലെ  പഠിത്തത്തിന്റെ  ഉഷാർ ഒക്കെ മാറി. Henry Mill- ന്റെ 3 കാലത്തെ എന്ന് തോന്നിക്കുന്ന ഒരു Remington മെഷീൻ .  അതിന്റെ കീബോർഡി നിടയിൽ  ചെറുവിരൽ കയറിപ്പോകുന്നത് എനിക്ക് എന്നും ഒരു പ്രശ്നമായിരുന്നു.  Godrej പുതിയ മെഷീനിൽ  തലമൂത്ത ചേച്ചിമാർ ഒക്കെ ടൈപ്പ് ചെയ്യുന്നത് കാണുമ്പോൾ  കുശുമ്പും, ദേഷ്യവും നുരഞ്ഞു കയറും. എന്ത് ചെയ്യാം .... ? ഞങ്ങൾ പാവം തുടക്കക്കാർക്ക്  കീ ബോർഡ് ഇളകിയ Remington.

പഠിപ്പിക്കുന്ന മദ്ധ്യവയസ്കനായ സാർ  ഇച്ചിരി പഞ്ചാരയാണ് . പെമ്പിള്ളാരെ  മാത്രം വിരൽ, കൈ ഒക്കെ പിടിച്ച് കീ ബോർഡിൽ വച്ച് പഠിപ്പിക്കും . അവരുടെ അടുത്തൊക്കെ വട്ടം ചുറ്റി നടന്ന് സാർ പഠിപ്പിക്കുന്നത്‌ കാണുമ്പോൾ ചില നേരത്തെങ്കിലും അന്ന് ഓർത്തു പോയിട്ടുണ്ട് "ഒരു പെണ്ണായിജനിച്ചിരുന്നെങ്കിൽ " !!

 VHSE കഴിഞ്ഞപ്പോഴും ടൈപ്റൈറ്റിംഗ്  ഒരു ബാലികേറാമല ആയിരുന്നു. ആ മലയുടെ ചുവട്ടിൽ നിന്ന് കയറാൻ പറ്റാതെ ഞാൻ  അങ്ങ് ഓടിക്കളഞ്ഞു! "ഫൂ... അല്ലപിന്നെ!!"

വർഷങ്ങളുടെ  രണ്ടു പേജുകൾ പുറകോട്ടു പോയി. ഞാനിപ്പോൾ ബിരുദം എന്ന റിയാലിറ്റിഷോയിലാണ്. മാർക്കിടാൻ  അങ്ങ് കോട്ടയത്ത് പ്രിയദർശിനി ഹില്ലിൽ ഇരിക്കുന്ന അണ്ണന്മാരും. ഉച്ചവരെ ക്ലാസ്. അതുകഴിഞ്ഞാൽ വായന, വായിനോട്ടം,  പിന്നെ കായിക വിനോദം - ക്രിക്കറ്റ്.  അതിനിടക്ക് ഒരു ബിനുവിനെ കണ്ടുമുട്ടി. ആ ധൂമകേതു ഗ്രാമത്തിലെ Sarala Institute of Commerce -ൽ ചേരുവാൻ തീരുമാനിച്ചു. അവന് ഒരു കൂട്ടുവേണം. അതിന് എന്റെ പുറകെ നടക്കാൻ തുടങ്ങി. അവൻ അവിടെ ചേരാൻ തീരുമാനിച്ച തിനുപിന്നിൽ ഒരു വലിയ യുക്തി ഉണ്ടായിരുന്നു.

ഒരു കാലത്ത് പത്താം ക്ലാസ് കഴിഞ്ഞതും, വെറുതെ നില്ക്കുന്നതും, Pre-degree തോറ്റതുമായ ഗ്രാമീണ പെണ്‍കൊടികൾ കല്യാണം വരെയുള്ള കാത്തിരിപ്പിനിടയിൽ ഏക  ആശ്രയ സ്ഥാനമായിരുന്നു ഈ ഇന്സ്ടിട്യുട്ടുകൾ  അവരായിരുന്നു ഈ കളരികളുടെ ആശ്രയവും  വരുമാന സ്രോതസ്സും. അങ്ങനെ  വളകിലുക്കം നിറഞ്ഞു നിന്നിരുന്ന അന്തരീക്ഷം ആയിരുന്നു ബിനുവിന്റെ ആകർഷണം.   ഇവന് തരുണീമണികൾക്കിടയിലെ കള്ളകണ്ണനാകണം എന്നതാണ് ഉദ്ദേശം എന്ന് പിന്നിടാണ് എനിക്ക് മനസ്സിലായത്‌ .

എന്തായാലും രണ്ടും മുറക്ക് നടന്നു  - എന്റെ ടൈപിങ്ങും  അവന്റെ കൊഞ്ചി ക്കുഴയലും, കത്തുകൊടുപ്പും ഒക്കെ. പഠിപ്പി ക്കുന്ന ടീച്ചർ ഉച്ചക്ക് പോയാൽ വൈകിട്ടെ വരൂ. വൈദ്യൻ ഇച്ചിച്ചതും രോഗി കല്പിച്ചതും വളകിലുക്കം !

ഞാൻ പലതരം മഷീനുകൾ കയറി ഇറങ്ങി. Remington, Ovlivetti, IBM, Godrej 4  ഞാൻ വിവിധ മെഷീനുകളെയും എന്റെ സുഹൃത്ത് പെണ്‍പിള്ളേരെയും സ്നേഹിച്ചു കൊണ്ടിരുന്നു. അന്ന് അച്ചുകൾ മെഷീന്റെ  സിലണ്ട റിൽ ശക്തമായി ചെന്ന് വീഴുമ്പോൾ ഞാൻ ഒന്നു മനസ്സിലാക്കി. നിശബ്ദമായി, മൂകമായി തല കുമ്പിട്ടു നടക്കുന്ന ഈ സുന്ദരികളിൽ പലതും കാന്താരികൾ ആണ്! ഇത് എന്റെ കണ്മുമ്പിൽ കാണുന്ന സത്യം!!

ചിലപ്പോൾ എനിക്ക് ബിനുവിനോട് വെറുപ്പ്‌ തോന്നും.  മാസാമാസം ഫീസും കൊടുത്തേച്ച് വന്നു കൊഞ്ചിക്കുഴയുന്നു!? എന്നാൽ അവന്റെ ചിന്താഗതി "നിനക്കിതൊന്നും പറഞ്ഞിട്ടില്ലെടാ .. " എന്നായിരുന്നു. ചിലപ്പോളെങ്കിലും ഈ കൊഞ്ചി ക്കുഴയലുകൾ കണ്ട് എന്റെ മനസ്സിൽ ഒരു മന്ദസ്മിതം പോട്ടിവിടരും . ഹോ! ഈ കാന്താരിക ളുടെ  ഒരു കാര്യം?

ഈ ലീലാ വിലാസങ്ങൾക്കിടയിൽ ഞാൻ 60 WPM 5 സ്പീഡ് ആയി (എന്നുവച്ചാൽ  High Speed). മിഴിയങ്ങും, കരമിങ്ങും. ഒരു വാശിപോലെ ഞാൻ ടൈപിംഗ് സിലിണ്ടർ അടിച്ചു തകർത്തു കൊണ്ടിരുന്നു . 

ഒരു വർഷം.  പെണ്‍കുട്ടികൾ പലതും ക്ലാസ് നിർത്തി  (എന്നുവച്ചാൽ കല്യാണം കഴിച്ച്) പോവുകയും, പുതിയ കാന്താരികൾ വന്നു ചേരുകയും ചെയ്തു. ബിനുവാകട്ടെ തോടിന്റെ കരയിൽ മീൻ പിടിക്കാൻ മുണ്ട് ചുരച്ചു കയറ്റി ഇരിക്കുന്നവനെ പോലെ പുതിയ, പുതിയ കഥകളും, പഴയ കഥകൾ പൊടിതട്ടി എടുത്ത് അവതരിപ്പിച്ചും  മാസങ്ങൾ കടന്നു പോയി .

അങ്ങനെ ആരുമറിയാതെ, മഴയത്ത് കയറി നിൽക്കാൻ വന്ന്  വീട്ടുകാരൻ ആയതു പോലെ ഞാൻടൈപിംഗ് സ്വായത്തമാക്കി എടുത്തു. അതിന്നും കൈ വിരലുകളിൽ പറ്റിപ്പിടിച്ചു നിൽക്കുന്നു .

പശുവിന്റെ  ചൊറിച്ചിലും മാറി, കാക്കയുടെ വിശപ്പും - അതായിരുന്നു  ആ ഒരു വർഷക്കാലത്തെ സരള ഇൻസ്റ്റിറ്റ്യുട്ടിലെ  എന്റെയും ബിനുവിന്റെയും പഠിത്തം .

ഇന്ന് ആശ ചോദിച്ചപ്പോൾ മനസ്സില്  പഴയ ചുമരു തേക്കാത്ത, ഇഷ്ടിക കെട്ടിടത്തിനുള്ളിലെ ഗന്ധം ഓടി വന്നു. ഒപ്പം ഇപ്പോൾ ചില ചോദ്യങ്ങളും ഉള്ളിലേക്ക് പൊന്തി വരുന്നു. "ആ കാന്തരികളിൽ ഒരാൾ പോലും നിന്നോട് അടുത്തില്ലേ?  നീയും ഒരു ചെറുപ്പക്കാരൻ തന്നെ അല്ലായിരുന്നോ? മാനുഷികമായ ഒരു വികാരവും ഇല്ലാതെ എങ്ങനെ ഒരു വർഷം ആ ഇരുണ്ട മുറിക്കുള്ളിൽ ഈ വളകിലുക്കങ്ങൾ ക്കിടയിൽ കഴിച്ചു കൂട്ടി? "  ഒന്നിനു പിന്നാലെ ഒന്നായി ചോദ്യ ശരങ്ങൾ .....

എന്റെ മൊബൈൽ ശബ്ദിക്കുന്നു. ഹെഡ് ഓഫീസിൽ നിന്നും മന്തിലിറിപ്പോർട്ട് കൊടുക്കാനുള്ള റിമൈണ്ടർ . Outlook - ൽ ഈ ചിന്തകൾക്കിടയിൽ പത്തിൽ പരം  ഇമൈയിൽ വന്നു കഴിഞ്ഞു. ഓഫീസ് ബോയി ഒരുകെട്ട്‌ പേപ്പറുകൾ ഇൻ ട്രേയിൽ കൊണ്ടുവന്നിട്ടിരിക്കുന്നു ...

മനസ്സ് വളകിലുക്കം നിറഞ്ഞു നിൽക്കുന്ന സരള ഇൻസ്റ്റിറ്റ്യൂട്ടിന്റെ  ഇരുണ്ട മുറിക്കുള്ളിൽ നിന്നും പുറത്ത് കടന്നു. നടന്നകലുമ്പോൾ ഏതൊക്കെയോ തരുണീമണികൾ മൃദുവിരലുകൾ കൊണ്ട് ടൈപ് ചെയ്യുന്ന ശബ്ദം കേൾക്കാം .... ബിനുവുമൊത്ത്  അവർ കൊഞ്ചിക്കുഴയുന്നതും കേൾക്കാം ... കാതുകൾക്ക് ഇന്നും ഇമ്പം നൽകുന്ന ശബ്ദവീചികൾ ...
--------------------------------------------------------------------------------------------------------------------------
1. Rhythm -  താളാത്മകമായി ടൈപ് ചെയ്യുന്ന രീതി
2. Pittman - English Shorthand | Arul System - Malayalam Shorthand | A,S,D,F - Beginning of English Typewriting | പ . ബ . റ്റ . ഡ & P B T D - Beginning of English & Malayalam Shorthand
3. Henry Mill - (1683–1771) inventor of the first Typewriter in 1714
4. Remington, Ovlivetti, IBM, Godrej - Different  Typewriter Companies
5. WPM - Word Per Minute

Wednesday, March 13, 2013

MBA - Petals of Revenge



Impossible is the word only found in the dictionary of a fool”
 
The word of Napoleon is all time favorite for him.  We are keep on making records – the success over the impossible.

When he moved mouse to the result section of University, curiosity transformed as a vibration and conceded through his hands! Backside of the opened eye lids, retina cells enlarged like watching an unbelievable stuff.

*****                           *****                    *****    
It was a rainy day. Unexpected downpour! Due to the lack of any preparation for rain, the echo of curses surrounded in the air!

The setback of a big fail in his life engraving the path for bitter water from eyes to mouth. It is not sour, but hard and bitter and passing from lips to mouth. In the darkness, some black monsters are laming to embrace him forcefully!
“ I never thought he is a fool…”
“These guys are going to school not for study, just wasting time and money, that’s all.. Stupid”

There is lot of words to decorate him. The Monster words are dancing in front along with the whiz of rain.

There was no hope in mind when he went to school to check the result of plus two final  exam.  His plus two schoolwork was flow less like the water in the nearest river. He never studied seriously- it was a futile attempt. His great ambition was to go to Arts School to learn  painting – a great passion.  It is not only a passion but also a dream….. be a good painter. The world of brush, colours  and touching of nature …. all these are pampering the mind from childhood.

But when he seen the tiny black figures in notice board, suddenly something paralyzed his mind. Like getting a bang from back with a heavy hammer.  In receipt of  that attack;  he seen his classmates are jumping and dancing over their victory.

Mentally punctured legs are not suitable to walk. It is really an unexpected setback for him. How things changing swiftly and drastically?! A different feeling which never peeped to his studies!! But he reached home.

The verbal and mental attack got from kith and kin now paved the way for bitter water to  his mouth. The black Monsters are dancing in front of his eyes. It usurping  to mind as well. Where is the solution? How to tackle and resolve this bitterness? In front of others, he is a “fool”, a  “useless”  and then “stupid”. A shameless boy !

Before all these monsters, in the early stage of morning he took a decision. A vow of Bhishma crafted in mind from the sorrow of bitter water. Yes, he want to revenge this world. He wants to revenge the Monsters. A hard revenge until the end of that twittering. There is no rest from next dawn…. A door of hard work opening. And lot of hurdles to overcome. Life need to be changed as a sonorous avenge. He tightly closed eyes-not for sleep but for the beginning of a brand new dawn.

*****                           *****                                       *****                           ******
Files, files and again files.  Work without any rest to eyes, mind and hands. Restless assignments. Somebody calls this ‘busy’ but he like to call ‘mad’. Reports, letters, emails, presentations, telephone and mobiles calls, grievances from every nook and corners and eventually speedy fingers fighting with the keyboard of computer.

It is now twenty years passed after that hard decision. Experiments…. hurdles …. troubles…. And the long journey of an expatriate from the top of mountain to the softness of sea bed. Long and hard twenty years.

The fire of revenge is still in his mind. Like a cinder covered with ashes.  A soft breeze is enough to remove the covering.

All books of first semester are lying in front of him. Management Concept, Organization Behavior, Quantitative Methods, Financial Accounting, Managerial Economics. How to start? There is not much hindrances faced  previously and completed all without much hassle.  But now, in between this ‘busy’ and ‘mad’ world??

Yes, it is an oath, revenge. Still remember the black Monsters  are dancing in front in different phases of night. “ Hey, I want to defeat you all. This is another opportunity for an absolute carnage…”

One by one, the semesters fall down. Twenty one papers, trip to home country, the  devotion and penance for examinations.  Loneliness in the dark hotel room at city….. taste of chlorine water, reading  without sleep, unconditional process of writing from morning to evening …. thirty to forty pages for each papers. But mind is not fall down…. not failed. The burning inside passed through the hands like electrons. Continuously, again and again without any break.

Evening, with a tired body, inside the nearest church he crossed fingers - short and quite for mind.

All semesters completed. But three papers yet to pass. The hurdles are more. Getting leave, handing over, family……  the hue and cry of mental fertility. Three papers between cup and lip!  

It is not a big impediment. Every year thousands are passing. But for him, it is not mere a course -it is an oath. A burning decision towards himself, for the lazy school days.

Three papers….  Again traveling to home country, hotel room, hermit life at city.

Christmas day evening. In the middle of  celebrations, weeping face of his daughter making vibrations throughout the journey. Four eyes, one ‘bye’ wrapped with set of feelings.

A topsy-turvy journey ended with the futile planning. He already booked a hotel room near to the exam centre. But as the last bus also left, he has to forced to stay in a lodge near to bus station.

A black night. The foul smell, irritating sound of old fan, the songs of mosquitoes…. Acrobatics of cockroaches embracing to legs.  Stain filled bathroom. Hence the sleep is long far from mind and body, he spent entire night by reading the chapters of text.

Called wife and passed the message  “ I reached here….. nice stay. Good night”

Three  examinations…. three days…..  

Again few days with family, the play with daughter and eventually thee tearful eyes  saying ‘good bye’. The humming and swimming of flight in between the clouds- day and night.

*****                           *****                                       *****                           ******
He typed the register number and selected the name of course in the green website of University, then clicked the ‘Result

Obliviously,  his eyes waiting few seconds. The result of three years dedication. One moment is fully loaded  with feelings and unlimited expectations.

The result! The result of three years ascetic life. Appearing  in black colour but poured all colours to his mind!

Like a lotus in blue pond, Facebook comments and likes are increased more than hundreds within couple of days; which makes an immense sigh in his mind and the ticking to heart so far.

He got a diminutive smile…. But it is not coming out, because the black Monsters are still around!!  But now ….  at this moment, he defeated them once again! One more avenge!

Then the rave  “ Let us see in next arena….. soon… very soon”

Monday, February 25, 2013

പ്രിയതമക്ക് ഒരു പ്രണയ ലേഖനം

എന്‍റെ സുപ്രഭാതാങ്ങളില്‍ രാവിന്‍റെ  തലോടല്‍ ഏറ്റ്‌  സുഖസുഷുപ്തിയില്‍ നിന്നും  ഉണര്‍ന്ന്  വിടര്‍ന്നുവരുന്ന  നറുപുഷ്പമാണ്‌  നീ .... നിന്നെ  തലോടുവാന്‍, നിന്നെ ലാളിക്കാന്‍, നിന്നെ അറിയുവാന്‍ എന്‍റെ പ്രഭാതങ്ങള്‍ വെമ്പുന്നു. എന്‍റെ സ്നേഹം നിന്നിലൂടോഴുകി ആ പരിമളം ലോകം മുഴുവന്‍ പരക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചുപോകുന്നു.   എന്‍റെ  പ്രിയയാണ്‌ എന്‍റെ  സമ്പത്തെന്നും അവളുടെ അനുരാഗമാണ്  എന്‍റെ ജീവത്മാവെന്നും ഈ  ലോകം  മുഴുക്കെ വിളിച്ചറിയിക്കുന്നത്ര പരിമളം .


ഈ ലോകം മുഴുവന്‍ നശ്വരതയില്‍  ഉറങ്ങുമ്പോഴും എന്‍റെ മനസ്സിന്‍റെ ചാരെ നീ എന്നെ ഉറക്കമില്ലാത്തവനാക്കുന്നു.  എന്‍റെ നയനങ്ങള്‍ക്ക് ഉറക്കത്തെക്കാള്‍ പ്രിയം നിന്നുടെ വദനദര്‍ശനസുഖം മാത്രം.  ആത്മാവിന്‍റെ കോണില്‍ അനന്തമായി നീണ്ടുനിവര്‍ന്നു കിടക്കുന്ന നിന്‍റെ സ്നേഹമാകുന്ന മുടിയിഴകള്‍ ഞാന്‍ തഴുകി ഉറക്കട്ടെ ... നിന്‍റെ  നിര്‍മ്മലമായ പുഞ്ചിരിയില്‍ ഞാന്‍ ഈ ലോകം മറന്നു പോകട്ടെ ... നിന്‍റെ ചുണ്ടുകള്‍ക്കിടയിലെ മുല്ലമൊട്ടുകള്‍ എന്‍റെ  പരാജയമായി മാറുന്ന നിമിഷം  ഞാന്‍ എന്‍റെ പ്രണയത്തെ നിന്നിലേക്ക്‌ അര്‍പ്പിക്കട്ടെ.  സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ വയ്ക്കുന്ന ഇളംസ്പര്‍ശനം എന്‍റെ  മനസ്സിന്‍റെ  കോണുകളില്‍ നിന്നും പറന്നു, പരന്നുയരട്ടെ.

നീയെന്‍റെ  എല്ലാമെല്ലാമാണ്. ആരെയൊക്കെയോ എന്‍റെ വഴിത്താരയില്‍ എനിക്ക്  നഷ്ടമായോ അതൊക്കെ ഞാന്‍ നിന്നിലൂടെ കണ്ടെത്തി. ആത്മാവിന്‍റെ  വേദന കണ്ണീര്‍ക്കണമായി ഒലിച്ചി റങ്ങവെ  നിന്‍റെ  കര സ്പര്‍ശനമാകുന്ന ദൈവീക സ്വാന്ത്വനം ഒരു തണലായി എന്നിലേക്കിറങ്ങി  ആ നൊമ്പരം ഒപ്പിയെടുത്തു.

ഭാര്യ എന്ന തിന്‍റെ  പൂര്‍ണ്ണ അര്‍ത്ഥം നിന്നിലൂടെ ഞാന്‍ അനുഭവിച്ചറിഞ്ഞു . അതിന്‍റെ തത്ത്വം, അതിന്‍റെ പൊരുള്‍, അതിന്‍റെ  ചേതന , മൂല്യത  എല്ലമെല്ലാം നീയെനിക്കു പകര്‍ന്നു തന്നു. കൊക്കുരുമ്മി കഥകള്‍മെനയുന്ന പക്ഷികള്‍പോലെ അനശ്വര കാവ്യങ്ങളിലെ പ്രണയത്തിന്‍റെ ചൂടും, ചൂരും  എന്നിലേക്ക്‌ പകര്‍ത്തി ഒരു പങ്കാളിയുടെ പരിപാവനത എന്നില്‍ നീ നിറച്ചു തന്നു.

എന്‍റെ  ജന്മത്തിനു ശേഷം ഈശ്വരനു  വര്‍ഷങ്ങള്‍ വേണ്ടിവന്നു  എനിക്കൊത്ത ഒരു പങ്കാളിയെ മെനയുവാന്‍. ആ വര്‍ഷങ്ങളില്‍ ദൈവം എന്നെ പഠിച്ചു .  എന്‍റെ മനസ്സിനെ തൊട്ടറിഞ്ഞു. രുചിച്ച റിഞ്ഞു .  എന്‍റെ  സ്വപ്നങ്ങള്‍, എന്‍റെ  ചിന്തകള്‍, എന്‍റെ  ചലനങ്ങള്‍, എന്‍റെ  പ്രണയ മുത്തുകള്‍, എന്‍റെ  നിശബ്ദ  വികാരങ്ങള്‍ എവയെല്ലമാകുന്ന എന്‍റെ  വാരിയെല്ലുകള്‍ പറിച്ചെടുത്ത് നിന്നെ മേനെഞ്ഞെടുത്തു. ഞാന്‍ എന്ത് ചിന്തിച്ചുവോ അതായിരുന്നു നിന്‍റെ രൂപം.  ഞാന്‍ എന്ത്ചലനം പ്രതീക്ഷിച്ചുവൊ അതായിരുന്നു നിന്‍റെ  വികാരം. ഞാന്‍മെനഞ്ഞ പ്രണയമുത്തുകള്‍ നീ കൊരുത്തെടുത്തുഹാരമായി, ഉപഹാരമായി  എനിക്ക് തന്നു.  എന്‍റെ  നിശബ്ദവികാരങ്ങള്‍നിറഞ്ഞ വികാരങ്ങളായി  നീ തിരിച്ചു നല്‌കി.

എന്തിനാണ് ഇനി എനിക്കൊരു ജന്മം? എന്തിനാണ് ഇനി എനിക്കൊരുപെണ്‍ സ്പര്‍ശനം ? ഈ ജന്മത്തില്‍ കിട്ടിയ മുത്ത്‌  ഞാന്‍ എങ്ങനെ അടുത്ത ജന്മത്തിലേക്ക്  മാറ്റിവയ്ക്കും?  എനിക്ക് ഈ ജന്മം മാത്രം മതി.  നിന്‍റെ  മടിയില്‍ കിടന്നുറങ്ങുന്ന കാമുകനായി എനിക്ക് ഈ ജന്മംമുഷുവന്‍ കഴിഞ്ഞാല്‍മതി. അതെന്‍റെ ചെറിയ ആഗ്രഹവും വലിയ സന്തോഷവും ആകുന്നു. അതിനു വേണ്ടി ഞാന്‍ ഈശ്വരനു  മുമ്പില്‍ കൈകള്‍ കൂപ്പുന്നു..... 

നിന്‍റെ  വേദന  എന്‍റെയും വേദനയാകുന്ന നിമിഷങ്ങളില്‍  അത് നേര്‍ത്തു  ... നേര്‍ത്ത്  അലിഞ്ഞു പോകുന്നത് ഞാന്‍ അറിയുന്നു. നിന്‍റെ  ഒരു തലോടല്‍, ഒരു സ്പര്‍ശനം .... അതുമതി എന്‍റെ സ്വപ്നങ്ങള്‍ എല്ലാം ഒന്നിച്ചു പൂവണിയുവാന്‍.  ആ തലോടല്‍ ആകുന്ന വസന്തം നോമ്പരങ്ങള്‍ക്ക് കുളിരാകുന്ന ഭിഷ്വഗരന്‍ ആയിമാറുന്നു .

പ്രഭാതത്തില്‍ മഞ്ഞു കണങ്ങളുടെ പരിശുദ്ധി  നീയെനിക്കു തരുമ്പോള്‍, ഉദിച്ചുയരുന്ന പകലോ ന്‍റെ  തെളിച്ചം എന്നിലൂടെ നീയറിഞ്ഞു. കാമമാകുന്ന സര്‍പ്പത്തെ  മകുടിയൂതിയുറക്കുന്ന സ്നേഹമാകുന്നു നിന്നുടെ പുഞ്ചിരി. ആ പുഞ്ചിരിക്കപ്പുറം  ഒരു ലോകം എനിക്കില്ല. ആ കൊഞ്ചലുകള്‍ക്കതീതമായി  വേറൊരു ചിന്ത എനിക്കില്ല.  നാനാവര്‍ണ്ണങ്ങള്‍  കൂടിചേര്‍ന്നലിഞ്ഞ്  വരുന്ന തൂവെള്ള മൃദു സ്പര്‍ശനം ഞാനറിഞ്ഞു പൊകുന്നു.

നീ എന്‍റെ  സ്വന്തം.  എന്‍റെ  മാത്രം.  നീ സ്നേഹത്തിന്‍റെ  കോവില്‍.  സഹനത്തിന്‍റെ  രൂപം. പങ്കിടീലിന്‍റെ  പ്രതീകം. കാതുകള്‍ക്ക് അരുമയായ വീചികള്‍, എന്നിലെ കുട്ടിത്തത്തെ മടക്കി കൊണ്ട് വരുന്ന കൊഞ്ചലുകള്‍ . ...

കാറ്റും കടലും മാറിയേക്കാം . ..  തിരമാലകള്‍ നിലച്ചേക്കാം. സൂര്യന്‍ തന്‍റെ  പ്രയാണം കിഴക്കുനിന്നും മാറ്റിയേക്കാം . .. എന്നാല്‍ നിന്‍റെ സ്നേഹം, അതില്‍ എന്‍റെ സ്നേഹം .... അത് എന്നെങ്കിലും മാറുമോ? അത് മറക്കാനാകുമോ ? നമ്മുടെ സ്നേഹം ഇല്ലെങ്കില്‍  ഈ ലോകമുണ്ടോ? പകലും രാതിയും ഉണ്ടോ? മഞ്ഞും, മഴയും, കുളിരും, വസന്തവും, വേനലും ഒക്കെയുണ്ടോ?

നമ്മുടെ സ്നേഹമില്ലാത്ത ഒരു ലോകം ..... അവിടൊന്നുമില്ല . അന്ധത മാത്രം. മൂകത മാത്രം. ഗൂഡമായ  അന്ധകാരം. .... അതി ഗൂഡമായ മൂകത ... അത്രമാത്രം.

എന്ന് ..... ഈ ലോകത്ത് ആരാണോ നിന്‍റെ മാത്രം .... ആരാണോ നിന്‍റെ  സ്വന്തം ....
------------------------------------------------------------------------------------------------------------
എന്‍റെ  പ്രിയതമയുടെ ജന്മദിനത്തില്‍ അവള്‍ക്കെഴുതിയ  ഒരു  കത്ത് .  ഈ ലോകത്ത് ഭാര്യമാരെ  ആത്മാര്‍ഥമായി സ്നേഹിക്കുന്ന  എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും ഇത് സമര്‍പ്പിക്കുന്നു .... 

Thursday, December 27, 2012

ഒരു ശവപെട്ടിയും, അതിന്‍റെ യാജമാനനും

ഒരു ശവപെട്ടിയും, അതിന്‍റെ യാജമാനനും 

കുറെ ദിവസമായി,  ശവപ്പെട്ടിക്കാരന്‍ തന്‍റെ  മുന്നിലിരിക്കുന്ന കറുപ്പ് നിറത്തില്‍ കുരിശു പതിപ്പിച്ചതും ഉള്ളില്‍ വര്‍ണ്ണക്കടലാസുകള്‍ പൊതിഞ്ഞതുമായ ശവപ്പെട്ടികളിലേക്ക് നോക്കിയിരിക്കുകയാണ് . ദിവസങ്ങളായി  താന്‍ ഈ മേശക്കുമുന്നില്‍ തല കുമ്പിട്ട്‌ കുത്തിയിരിക്കുന്നതു മാത്രം മിച്ചം. എന്തോ,  ഇപ്പോള്‍ ആരും മരിക്കുന്നില്ലേ?

വര്‍ഷങ്ങളായി ജീവന്‍ വിട്ടകന്ന എല്ലാ ശരീങ്ങളെയും പള്ളികളില്‍ സംസ്കരീക്കുന്നനതു ഗ്രാമത്തിലെ അയാളുടെ കടയിലെ പെട്ടികളിലാണ്. പകല്‍ മുഴുവന്‍ ശവപെട്ടികള്‍ക്ക് കവലെന്നോണം അയാള്‍ അവിടെ കുത്തിയിരിക്കും. രാത്രിയുടെ യാമത്തില്‍ അയാള്‍, കടക്കുള്ളിലേക്ക് വലിയും. അവിടെ പണിപ്പുരയില്‍ ഉളിയും, കൊട്ടുവടിയും, കട്ടികുറഞ്ഞ മരത്തടികളും ഒക്കെയാണ് രാത്രി മുഴുവന്‍ അയാള്‍ക്ക്‌ കൂട്ടുകാര്‍. ലോകം ഉറങ്ങുമ്പോൾ നിത്യമായ ഉറക്കത്തിൻറെ അടയാളങ്ങളുടെ നിർമ്മിതിയുടെ താളം ഉളിയിൽനിന്നും കൊട്ടുവടിയിൽനിന്നും ഉയരും.  നേരം വെളുക്കുമ്പോള്‍ അയാള്‍ വീണ്ടും പുറത്തുവരും.

അയാള്‍ ഓര്‍ത്തു.. തന്‍റെ മുത്തച്ഛന്‍റെ കാലം തൊട്ടു തുടങ്ങിയ താണ് ഈ പണി . അഛ്നും , മുത്തച്ചനും മരണം നടക്കുന്ന വീട്ടില്‍ പോയി അവിടെ വച്ചു തന്നെ ശവപ്പെട്ടി ഉണ്ടാക്കുമായിരുന്നു. ചെറുപ്പം മുതലേ അത് കണ്ടാണ്‌  ഇതില്‍ താല്‍പര്യം തോന്നിയത്.

ഇന്ന് ആധുനിക മരുന്നുകള്‍ ഒക്കെ മരണത്തെ കീഴടക്കിയോ? പണ്ട് അങ്ങിനെയാണോ? പകര്‍ച്ച വ്യാധികള്‍ ഒക്കെ വന്ന് എത്ര പേരാണ് മരണപ്പെടുക? അഛനും, മുത്തച്ചനും ഒക്കെ നല്ല കോളായിരുന്നു...

ദിവസങ്ങളായി  ആരും ഇങ്ങോട്ട് എത്തി നോക്കുന്നുപോലുമില്ല. നരച്ച താടിരോമങ്ങളിലൂടെ  ശക്തി ക്ഷയിച്ച കൈത്തലം പരതികൊണ്ട് അയാള്‍ മനസ്സില്‍ പറഞ്ഞു. "...... ക്കെ യാണെങ്കിലും ആരും മരിക്കാതിരിക്കട്ടെ.."

വിഷമത്തോടെ അവിടെ വേറെ ഒരാള്‍കൂടിയുണ്ടായിരുന്നു . ഏറ്റവും മുകളിലെ ശവപ്പെട്ടി!

ശവപെട്ടി ഓര്‍ത്തു.. ഞങ്ങള്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു. ഒരേ അളവിലും, ഒരേ മരത്തിലും ഞങ്ങള്‍ മൂന്നുപേരെ അയാള്‍ ഉണ്ടാക്കി. ഒരാഴ്ച മുമ്പാണ് ഞങ്ങളില്‍ മൂന്നുപേരില്‍ ഒന്നാമനെ ഒരാള്‍ വാങ്ങിക്കൊണ്ടു പോയി. പിന്നെ താനും രണ്ടാമനും മാത്രമായി. ഇനി വരുന്നവര്‍ തങ്ങളില്‍ ആരെ ആണ് തിരെഞെടുക്കുക എന്നതിനെ ചൊല്ലി ഞങ്ങള്‍ രണ്ടും സ്ഥിരമായി തര്‍ക്കിക്കുമായിരുന്നു.

പിറ്റേദിവസം വന്നയാള്‍ രണ്ടാമനെ എടുത്തുകൊണ്ടു പോയപ്പോള്‍ മനസ്സില്‍ ഒത്തിരി വേദന തോന്നി. തന്നെ ആര്‍ക്കും വേണ്ടയല്ലോ എന്നതോന്നല്‍ കലശലായി. അതിനു ശേഷം ഇന്നുവരെ താന്‍ കാത്തിരുന്നു... കഷ്ടം.. ഞാന്‍ മാത്രം ഒറ്റക്കയല്ലോ. ഇനി വരുന്നവരും ഒരുപക്ഷെ തന്നെ തഴഞ്ഞ് മറ്റുപെട്ടി തിരെഞ്ഞെടുത്തു എന്നുവരും. തന്‍റെ  കഷ്ടകാലം! അല്ലെങ്കില്‍ ജന്മദോഷം!

ഇങ്ങനെ, കച്ചവടക്കാരനും, ശവപെട്ടിയും രണ്ടു ധ്രുവങ്ങളില്‍ നിന്ന് ഒരേ കാര്യം ചിന്തിച്ച് അന്നത്തെ പകലും എരിഞ്ഞടങ്ങി.

രാത്രി. കച്ചവടക്കാരന്‍  വൃദ്ധന്‍ പണി ആയുധങ്ങള്‍ കൈയ്യിലെടുത്ത് പണിപ്പുരയിലേക്ക് കയറി.  ഭക്ഷണം പോലും കഴിക്കാന്‍ അന്ന് അയാള്‍ക്ക്‌ തോന്നിയില്ല അഥവാ കഴിഞ്ഞില്ല.... തന്‍റെ കാഴ്ച്ചകുറഞ്ഞ കണ്ണുകള്‍ കൊണ്ട്, അളന്നുതിട്ടപ്പെടുത്തി ഉളിയും, കൊട്ടുവടിയും പ്രയോഗിച്ചു തുടങ്ങി. അയാളുടെ ഈ നിര്‍മ്മിതിക്ക് ഇപ്പോള്‍  കിട്ടുന്നതിനേക്കാള്‍ പ്രതിഫലം കിട്ടേണ്ടതാണ് .. അത്രയ്ക്കാണ് അയാളുടെ ബുദ്ധിമുട്ട്. കാഴ്ച കുറഞ്ഞ കണ്ണുകളും, ബലം കുറഞ്ഞ  കൈകളും... ബുദ്ധിമുട്ടുകള്‍ കൂടിക്കൂടി വരുന്നു. അയാള്‍ക്ക്‌ വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല. അന്നന്നത്തെ അന്നം. അത്രമാത്രം. എന്നാല്‍ ഇപ്പോള്‍ കച്ചവടം നടന്നിട്ട് ദിവസങ്ങള്‍ ആയതോടെ പരുങ്ങലിലായി.


ഭക്ഷണം ഒന്നും കഴിക്കാതതിലവാം ജോലി ചെയ്യാന്‍ അയാള്‍ക്ക് കഴിയുന്നില്ല. പുറത്തുനിന്നു കടം വാങ്ങി ക്കഴിക്കാന്‍ അഭിമാനം അനുവദിക്കുന്നില്ല! ജീവിതത്തില്‍ ഇന്നുവരെ ആരുടെ കൈയ്യില്‍നിന്നും കടം വാങ്ങി കഴിച്ചിട്ടില്ല. ഇനി ശിഷ്ടകാലം ഇല്ലാത്ത ശീലം തുടങ്ങുകയും വേണ്ട.

രാത്രിക്ക് ഏറെ കടുപ്പ മേറി ..പാതിരാ കഴിഞ്ഞു. പുറത്ത് നിശബ്ദതയെ കുത്തി തുളക്കുന്ന ചീവീടുകളുടെ സീല്‍ക്കാരം, ഒപ്പം മന്ദമായ് മരച്ചില്ലകളെ ഇളക്കിപ്പോകുന്ന മാരുതനും... അയാള്‍ ക്ഷീണത്താല്‍ കീറപ്പായയിലേക്ക്  ചരിഞ്ഞു. ഉറക്കം ആ കണ്ണുകള്‍ തഴുകിയുറക്കാന്‍ അധികം നേരം ഒന്നും വേണ്ടിവന്നില്ല.

എന്നാല്‍ ശവപ്പെട്ടിക്ക് ഉറങ്ങാന്‍ കഴിയുമോ? തന്‍റെ യജമാനന്‍ പട്ടിണി കിടന്ന് ഉറങ്ങുന്നത് അതിനെ ഒത്തിരി വേദനപ്പിച്ചു. തന്നെ ആരെങ്കിലും വാങ്ങിയാല്‍ പാവത്തിന്‍റെ  പട്ടിണിയെങ്കിലും  മാറിയേനെ... അങ്ങനെ വിവിധങ്ങളായ ചിന്തകള്‍ ചേക്കേറിയ മനസ്സുമായി ശവപ്പെട്ടിയും രാത്രി വെളുപ്പിച്ചു.

നേരം പുലര്‍ന്നു. വാതില്‍പ്പാളികളിലൂടെ  പ്രകാശം തന്നെ ആലിംഗനം ചെയ്തപ്പോള്‍ തന്‍റെ യജമാനന്‍ എന്താണ് വാതില്‍ തുറക്കത്തത് എന്ന് ശവപ്പെട്ടി ചിന്തിച്ചു.

നാട്ടുകാരും അത് ശ്രദ്ധിച്ചു. കവലയില്‍ ആദ്യം തുറക്കുന്നത് ഈ ശവപ്പെട്ടി കടയാണ്. എന്നെന്തുപറ്റി? അയാള്‍ക്ക്‌ വല്ല വ്യാധിയും?? കവലയില്‍ നടന്ന ചെറിയ ഒരു ചര്‍ച്ചക്ക് ശേഷം  എന്താണ് അയാള്‍ക്ക്‌ സംഭവിച്ചത് എന്നറിയാന്‍ ചിലര്‍ അയാളുടെ കടയിലേക്ക് നടന്നു.

കതക് അകത്തുനിന്നു പൂട്ടിയിരിക്കുകയാണ്. കാലപ്പഴക്കം ബാധിച്ചിരിക്കുന്ന കതക് അധികം ബുദ്ധിമുട്ടില്ലാതെ തുറക്കാന്‍ അവര്‍ക്ക് സാധിച്ചു. വാതില്‍ തുറന്നു അകത്തു കയറിയ നാട്ടുകാര്‍ ചേതനയറ്റ ശവപ്പെട്ടിക്കരന്‍റെ  ശരീരമാണ്‌  കണ്ടത്!!!

പിന്നെ ആള്‍ക്കാരെ കൊണ്ട് ആ ചെറുപീടിക നിറഞ്ഞു. അവര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്  ശവപ്പെട്ടി നോക്കികണ്ടു.

അവസാനം നമ്മുടെ ശവപ്പെട്ടിയെ അവര്‍ പൊക്കിയെടുത്തു. യജമാനന്‍റെ  തന്നെ ശവം എട്ടുവങ്ങേണ്ടിവന്നപ്പോള്‍ ശവപെട്ടി ഓര്‍ത്തു..."വേണ്ടായിരുന്നു... എന്നെ എടുക്കണ്ടായിരുന്നു.."
--------------------------------------------------------------------------------------------
കുറിപ്പ്: എനിക്ക് ആദ്യമായി പ്രതിഫലം കിട്ടിയ കഥയാണിത്. 1994 ജൂണ്‍ 35 മത് ലക്കം മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ച ഈ കഥ (+2 കഴിഞ്ഞ് എഴുത്തിന്‍റെ ചെറു, ചെറു ചിന്തകള്‍ മനസ്സില്‍ ചേക്കേറിയ കാലം) അതിനാല്‍ എനിക്ക് പ്രിയപ്പെട്ടതാണ്.