Sunday, May 24, 2015

അച്ചുവിന്റെ കമ്മൽ

അച്ചു  ഉറക്കം വരാതെ തിരിഞ്ഞും, മറിഞ്ഞും കിടന്നു.  ചിന്തകൾ മനസ്സിനെ മഥിക്കാൻ തുടങ്ങിയിട്ട് ദിനങ്ങൾ ഏറെയായി. ഹോസ്റ്റലിന്റെ ഇടനാഴികളിൽ നിന്നവൾ ചിന്തിച്ചു. ക്ലാസ്സിലെ കലപില ശബ്ധങ്ങൾക്കിടയിലും, പുറത്ത്  മരക്കൂട്ടങ്ങൾക്കിടയിലെ പക്ഷികളുടെ ഗാനവീചികൾക്കിടയിലും, കിടപ്പുമുറിയിൽ ക്ലോക്കിൻറെ ടിക്ക, ടിക്ക് ശബ്ധത്തിനിടയിലും അവൾ ചിന്തിച്ചു. ശരിയോ, തെറ്റോ? ഒരായിരം ചോദ്യങ്ങൾ മുന്നിൽ വന്നുനിന്ന് പല്ലിളിക്കുന്നു.

എന്നാൽ അവൾ അന്ന് രാത്രി  അത് തീർച്ചപ്പെടുത്തി. ഇനി നേരം പുലരുന്നത് ആ തീരുമാനം പ്രാവർത്തികമാക്കനായിരിക്കും.

രാത്രിയുടെ സുഖകരമല്ലാത്ത യാമങ്ങളിൽ അവളെ അലട്ടിക്കൊണ്ടിരുന്നത് ഇത്തിരി പോന്ന ഒരു ലോഹതണ്ടും അതിൻറെ  അഗ്രത്ത് പതിപ്പിച്ച മുത്തുമാണ്. ഒരു ചെറു കമ്മൽ. മേൽക്കാതിൽ ഇടാൻ ഒരു ഇയർ സ്റ്റഡ്. അവളുടെ  റൂമിൽ  ഇനി അവൾ  മാത്രമേ അതിടാൻ ബാക്കിയുള്ളൂ. റൂംമേറ്റ്സ് ഷാഹിനയും, ആനിയും ഒക്കെ അതിട്ട് സുന്ദരിക്കുട്ടികൾ ആയി നടക്കുന്നത് കാണുമ്പോൾ ഉള്ളിൽ നിന്നും സങ്കടവും,ദേഷ്യവും ഒക്കെ തിരയടിച്ചുയർന്നുവരും.

എന്തുകൊണ്ടാണ് അച്ഛനും അമ്മയും മേൽക്കാതിൽ ഇയർസ്റ്റഡ് ഇടാൻ തന്നെ അനുവദിക്കാത്തത്? താൻ പ്രായമായ പെണ്‍കുട്ടി  അല്ലേ? ഇപ്പോളും ആവശ്യമില്ലാത്ത ഈ  നിയന്ത്രണം എന്തിനാണ്? ഇപ്പോളും ഞാൻ ഒക്കത്തിരിക്കുന്ന കൊച്ചുകുട്ടി ആണോ? ഇത് സ്നേഹമോ, ലാളനമോ അതോ അധികാരേച്ഛയോ? ഇനിയും  ചോദിച്ചിട്ട് കാര്യമില്ല. ഇന്ന് വൈകിട്ടും അതൊന്ന് സൂചിപ്പിച്ചപ്പോൾ അമ്മ കാതിൽ ഉറഞ്ഞു തുള്ളിയത് വീടിനടുത്തുള്ള കാളീക്ഷേത്രത്തിലെ ആചാരങ്ങൾ ഓർമ്മിപ്പിക്കുകയാണ്.

നേരം വെളുത്തു. സന്തോഷം കൊണ്ട് അവളെ കൂട്ടുകാർ എടുത്തു പൊക്കി. ഇനി റൂമിലെ മൂന്നുപേരും മേൽക്കാതിൽ ഇയർസ്റ്റഡ് ഇട്ടവർ.

മേൽക്കാത് തുളക്കലും കമ്മൽ ഇടീലും നിമിഷങ്ങൾക്കകം കഴിഞ്ഞു. ജ്വലറിക്കാരൻ ചേട്ടൻ വിവിധതരം കമ്മലുകൾ നിരത്തി ഗുണഗണങ്ങൾ വർണ്ണിച്ചുകൊണ്ടേയിരുന്നു.

എപ്പോഴും തീരുമാനം എടുക്കൽ ആണ് പ്രാവർത്തികമാക്കുന്നതിനെക്കാൾ പ്രയാസം.

അന്ന് പകൽ കമ്മൽ ഇട്ടുകൊണ്ടുള്ള എത്ര സെൽഫി എടുത്തു എന്ന് അവൾക്കുതന്നെ  ഓർമ്മയില്ല. മനോഹരമായ ആ കമ്മലിനെ തൊട്ടും, തലോടിയും അവൾക്ക് ഇരിക്കാനോ, കിടക്കാനോ  പോലും തോന്നുന്നില്ല. ഏതോ ഊർജ്ജത്തിന്റെ സ്രോതസ്സ് പോലെ ആ ഇയർ സ്റ്റഡ് ആനന്ദത്തിന്റെ ഉത്തേജനം നൽകിക്കൊണ്ടിരുന്നു.

വീണ്ടും രാത്രി. ആഘോഷവും ഉല്ലാസവും പടിയിറങ്ങിയ കിടക്കയിൽ ഉറക്കത്തിന്റെ വരവേൽപ്പിനായി കിടക്കുമ്പോൾ ചിന്തകൾ ചിലന്തികളെപ്പോലെ മനസ്സിൻറെ ഭിത്തിയിൽക്കൂടി മെല്ലെ ഇഴയാൻ തുടങ്ങി.

അനുവാദമില്ലാതെ ചെയ്ത ആദ്യപാതകം. അടുത്ത ആഴ്ച അവധിക്ക് വീട്ടിൽ ചെല്ലുമ്പോൾ ?! ഒരിക്കൽപോലുംഅനുസരണക്കേട്‌ കാട്ടിയിട്ടില്ലാത്ത താൻ അച്ഛന്റെയും അമ്മയുടേയും മുന്നിൽ പാപിനിയായി തല കുമ്പിട്ട്‌ നിൽക്കേണ്ടി വരുന്ന നിമിഷം! ചെയ്തത് എടുത്തുചാട്ടമായിപ്പോയോ? എങ്ങിനെ ഇത് വീട്ടിൽ അവതരിപ്പിക്കും? തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ചെറിയ ഐസ്ക്യൂബുകൾ ഇട്ടിട്ട് എന്തുകാര്യം? പരിണിതഫലം ഓർത്ത് അവളുടെ ഉറക്കം കാർന്ന് തിന്ന രാത്രി കനം വച്ച്, കനം വച്ച് മെഡിക്കൽകോളേജ് ഹോസ്റ്റൽ മൊത്തമായി അങ്ങ് അതിക്രമിച്ച് കീഴ്പെടുത്തി.

വീട്ടിലേക്ക് യാത്രക്കായി ബാഗിൽ വസ്ത്രങ്ങൾ ഒക്കെ എടുത്തു വയ്ക്കുമ്പോൾ അവളുടെ മുഖം വിഷാദച്ഛായയിൽ  മുങ്ങിയിരുന്നു. തോൽക്കനായി മാത്രം ഇറങ്ങിത്തിരിക്കുന്ന ഒരു യുദ്ധസന്നാഹം പോലെ.

പകലോൻ സായന്തനത്തിന്റെ കുളക്കടവിൽ മുങ്ങിത്താഴുമ്പോൾ, ഓടിതളർന്ന്  കിതപ്പടക്കി ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ വന്നുനിന്നു. പുറത്തേക്ക് കാലുകൾ എടുത്തു വയ്ക്കുമ്പോൾ ഭീതിയുടെ സ്വരം നെഞ്ചിടിപ്പായി അവളിൽ രൂപന്തിരപ്പെട്ടിരുന്നു. പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുന്ന അമ്മയുടെ മുഖത്തേക്ക് ജീവിതത്തിൽ ആദ്യമായി മടിച്ചു, മടിച്ച് അവൾ നോക്കി.

വരവേൽപ്പിന്റെ പ്രതീക്ഷയും, ആകാംഷയും മന്ദസ്മിതവും അമ്മയിൽ മാറി മറിഞ്ഞത് നിമിഷനേരം കൊണ്ടായിരുന്നു. മേൽക്കാതിൽ കിടക്കുന്ന കമ്മൽ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അമ്മ ശ്രദ്ധിച്ചു. വൈദുതി നിലച്ച യന്ത്രം പോലെ ആ കാലുകൾ നിന്നു .

"കമ്മൽ ഊരെടീ....!!" അതോരജ്ഞയായിരുന്നു. നമ്രശിരസ്സോടെ ഇയർസ്റ്റഡ് ഊരിയെടുക്കുമ്പോൾ അമ്മയുടെ വലതുകൈ തുടയിൽ ഞെരിഞ്ഞമർന്നു . അവൾ വേദന കടിച്ചമർത്തി . "ബാക്കി വീട്ടിൽ ചെന്നിട്ട് .."

ഇത്രയും ശോക മൂകമായ ഒരു യാത്ര ഒരിക്കലും അവൾക്കുണ്ടായിട്ടില്ല. അന്തിത്തിരക്ക് പട്ടണത്തിൽ പാരമ്യത്തിൽ ആയിരുന്നെങ്കിലും കാർ നിശബ്ദതയുടെ കൂടാരമായിത്തീർന്നു. ഇടയ്ക്കിടെ അമ്മയിൽനിന്നും പുലമ്പലുകൾ ഉയർന്നുപൊങ്ങി. പിന്നെ വിതുമ്പലും.

ലോകം അവസാനിക്കുന്നെങ്കിൽ അതിപ്പോൾ തന്നെ വേണം എന്നോ ഭൂമി പിളർന്ന് അതിലേക്ക് പതിച്ചിരുന്നെങ്കിൽ അതിനിനി അമാന്തം ആകരുതെന്നോ
ചിന്തിച്ചു പോയ നിമിഷങ്ങൾ ആയിരുന്നു വീട്ടിനുള്ളിൽ.അമ്മയുടെ വക... ജോലികഴിഞ്ഞ് എത്തിയ അച്ഛ്ചന്റെ വക. നിരായുധയായി അങ്കത്തട്ടിൽ നിൽക്കുന്നതിന്റെ വേദന അപ്പോൾ അവൾ അനുഭവിച്ചറിഞ്ഞു.നിശബ്ധത.... വിതുമ്പൽ....നിറകണ്ണുകൾ; അതായിരുന്നു എല്ലാത്തിനും മറുപടി. ഈ ലോകത്ത് തൻറെ തീരുമാനങ്ങൾക്ക് ഒരു വിലയും ഇല്ല എന്ന് കണ്‍തടങ്ങളിൽ നിന്നുതിർന്ന മുത്തുമണികൾ വിളിച്ചു പറഞ്ഞു. നീയിപ്പഴും കൊച്ചുകുട്ടി. നിനക്ക് പക്വതയായില്ല. നിനക്ക് പ്രായപൂർത്തിയായില്ല. നിനക്ക് സ്വതം ഇല്ല. അവളുടെ കൈകൾക്കുള്ളിൽ ഗ്ലാസ് പേടകത്തിനുള്ളിൽ നിന്ന് ഇയർസ്റ്റഡ് അനുകമ്പയോടെ കണ്ണുകൾ ചിമ്മി.

അച്ഛ്ചന്റെയും അമ്മയുടെയും ഊഴം കഴിഞ്ഞു. മുറിയിൽ ലൈറ്റ് അണച്ച് അവൾ കിടന്നു. കൈകുമ്പിളിൽ മുഖം ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നു. താൻ പാപിനിയായ മകൾ ... മനസ്സിലേക്ക് തിരയടിച്ചുയരുന്ന എല്ലാ വികാരവും ഒഴുക്കികളയുവാൻ രണ്ടു നയനങ്ങൾ മാത്രം. തലയിണയിൽ അവൾ തലതല്ലിക്കരഞ്ഞു. ഞാൻ വെറും പുഴുവും കീടവും മാത്രം.ഞാൻ ആരുമല്ല. ഞാനയിട്ടെടുത്ത ആദ്യ തീരുമാനം തെറ്റായിരുന്നു. ആരും അത് അങ്ങീകരിക്കുന്നില്ല. കൂട്ടുകാരികളുടെ മുഖങ്ങൾ  ആ കിടക്കയിൽ അപ്പോൾ  പല്ലിളിച്ചുകാട്ടുന്ന  ഭീകരസത്വങ്ങളെപ്പോലെ തോന്നി.

രാത്രിക്ക് കനം വച്ചു വന്നു.  ജനൽപാളികൾക്കിടയിലൂടെ ആരോടും അനുവാദം ചോദിക്കാതെ പുറത്ത് നിന്ന് വെളിച്ചം തിക്കിത്തിരക്കി മുറിയിലേക്ക് ഊർന്നിറങ്ങി. മേശപ്പുറത്ത് ഗ്ലാസ് പേടകത്തിൽ ഇരിക്കുന്ന ചെറുകമ്മലിനെ അത് തിളക്കമുള്ളതാക്കി. രാതിയുടെ ക്രൂരസൗന്ദര്യം അതിൽ തട്ടി പ്രതിഫലിച്ചു.

അച്ചു ഉറങ്ങിയിരുന്നില്ല.  മുഖം പൂഴ്ത്തിവച്ചിരിക്കുന്ന തലയിണ നനഞ്ഞു കുതിർന്നു. പെയ്തൊഴിയാൻ കൂട്ടാക്കാത്ത മഴമേഘം പോലെ മനസ്സപ്പോഴും ഉരുണ്ടുകൂടി തന്നെയിരുന്നു.

ഏകാന്തതയുടെ മതിൽക്കെട്ടിനുള്ളിലെ പരാജയത്തിൻറെ കിടക്കയിൽ  മേൽക്കാതിലെ ഇയർസ്റ്റഡ്  ഊരിമാറ്റിയ ചെറുസുക്ഷിരം വിങ്ങുന്നു. അവൾ കൈകൊണ്ട് പരതിനോക്കി. കാത് മുറിഞ്ഞോ? ഇല്ല.  മനസ്സിലെ വേദന ആ ചെറു സുക്ഷിരങ്ങ്ളിൽ ഉറഞ്ഞു കൂടിയിരിക്കുകയായിരുന്നു. അവൾ തലയുയർത്തി. ദയനീയമായി മേശമേൽ ചെറുവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന പേടകത്തിലേക്ക്  നോക്കി. കമ്മൽ അവളെ നോക്കി വിതുമ്പി.  "എന്നെ പുറത്തെടുക്കൂ... എന്തിനെന്നെ ബന്ധിച്ചിട്ടിരിക്കുന്നു ?.. പ്ലീസ്..."

അവൾ എണീറ്റു. അതിന്  മുത്തംനൽകി കിടക്കയിലേക്ക് വീണ്ടും വീണു. ഒരു കളിക്കൂട്ടുകാരിയെപ്പോലെ അതിനോട് കിന്നാരം പറഞ്ഞു.

രാത്രി വീണ്ടും കനത്തു. ലോകം ഉറങ്ങുന്നു. കരഞ്ഞു, കരഞ്ഞു ചീവീടുകൾ പോലും മടുത്തു. വേഗത്തിൽ നേരം വെളുത്തെങ്കിൽ എന്ന് ആശിച്ച് അവ ഇരിട്ടിനെ പുലഭ്യം പറഞ്ഞുകൊണ്ടേയിരുന്നു.

അച്ചു ഉറങ്ങിയില്ല. അവളുടെ കൈകുമ്പിളിൽ ഇരുന്ന കളിക്കൂട്ടുകാരിയും.

കതകിന്റെ കിരു, കിരു  ശബ്ദം അവൾ അറിഞ്ഞില്ല. അടുത്തടുത്ത് വന്ന പാദ ചലനവും അവൾ കേട്ടില്ല. അവൾ വേറൊരു ലോകത്തായിരുന്നു. കളിക്കൂട്ടുകാരിയും അവളും മാത്രം ഉള്ള ഒരു ലോകം. ആ പാദങ്ങൾ അവളുടെ പുറകിൽ വന്നു നിന്നു .  രണ്ടു കരങ്ങൾ അവളിലേക്ക് നീണ്ടു ചെന്നു . ആ കൈകൾ അവളുടെ ചുമലിനെ സ്പർശിച്ചു.  അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന രൂപത്തെ അവൾ തിരിച്ചറിഞ്ഞു.  മുഖം നന്നായി കാണാനാകുന്നില്ല. എന്നാൽ നീട്ടി നിൽക്കുന്ന ആ കരങ്ങൾ അവൾക്ക് സുപരിചിതമായിരുന്നു. 

അച്ഛ്ചൻ .....!! 

ആ കരങ്ങൾ അവളെ കോരിയെടുത്തു . അവളുടെ മുഖം തഴുകി. കണ്ണുകളിലെ നീർക്കണങ്ങൽ ഒപ്പിയെടുത്തു.അവൾ അച്ഛ്ചന്റെ  നെഞ്ചത്തേക്ക് ആർത്തലച്ചു വീണു.  ഇരുണ്ടുകൂടിയിരുന്ന കാർമേഘം എല്ലാം ആ നെഞ്ചിൽ പെയ്തൊഴിഞ്ഞു. അച്ഛ്ചന്റെ കരങ്ങൾ അവളെ തഴുകികൊണ്ടേയിരുന്നു. സ്നേഹത്തിന്റെ .... സ്വന്തനത്തിന്റെ തഴുകൽ. ആ അരണ്ട വെളിച്ചത്തെ സാക്ഷി നിർത്തി അച്ഛൻ പറഞ്ഞു.

"കരയരുത്... എല്ലാം ശരിയാകും... നിന്റെ കമ്മലിനെ നീ സ്നേഹിക്കുന്നതിനെക്കാൾ ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു...."

ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചവൾ വീണ്ടും വിതുമ്പി. അവൾ ഒരു കൊച്ചു കുട്ടിയായി മാറി. ഒക്കത്തിരുന്ന് കൊഞ്ചുന്ന കൊച്ചുകുട്ടി. ഉത്സവപറമ്പിലും, പാടവരമ്പത്തും അച്ഛന്റെ നെഞ്ചിലെ ചൂടിന്റെ സുഖം ഏറ്റ പൈതലായി അവൾ മാറി. ഞാൻ ഒരിക്കലും വളരില്ല.... ഞാനെന്നും കുഞ്ഞാണ്... എൻറെ ശൈശവം അച്ഛന്റെ നെഞ്ചിൽ കുറുകിയുറങ്ങുന്നു. അവൾ അച്ഛനെ ചേർത്ത് പിടിച്ചു.

അപ്പോഴും ആ ഇയർ സ്റ്റഡ്  അവളുടെ വലംകയ്യിലിരുന്ന് വിറക്കുന്നുണ്ടായിരുന്നു ! 

No comments:

Post a Comment