Monday, April 11, 2016

ഇടിമുഴക്കം നിലയ്ക്കുന്നില്ല.

പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായ ദുരന്തത്തിൻറെ  ഇടിമുഴക്കം നിലയ്ക്കുന്നില്ല. നമ്മുടെ അലംഭാവവും,  ശ്രദ്ധക്കുറവും ഉത്സവമേലങ്ങളിക്കിടെ നാം മറന്നുപോയി.  ഫലമോ, നൂറിൽപരം സഹജീവികളുടെ വേർപാടും, വേദനയും ബാക്കി. ഒപ്പം ശേഷിക്കുന്നവരിൽ  നിന്നുയരുന്ന ദീനരോദനങ്ങളും

ഈ ദുരന്തത്തിനു ശേഷം പലയിടങ്ങളിൽ നിന്നും  ആദ്യം ഉയർന്ന അഭിപ്രായം ഉത്സവങ്ങളിൽനിന്നും,  പെരുന്നാളുകളിൽ നിന്നും കരിമരുന്ന് പ്രയോഗം നിരോധിക്കുക എന്നതാണ്.  ഗവന്മെന്റു തലത്തിൽ അതിനുള്ള ആലോചനകൾ നടുക്കുന്നു എന്നും കേൾക്കുന്നു.  ഇതെത്രമാത്രം പ്രാവർത്തിക മാണ് ? വർണ്ണങ്ങൾ വാരി വിതറാത്ത ഉത്സവങ്ങൾക്ക് എന്ത് ഭംഗി?

നമ്മുടെ നാട് ഉത്സവങ്ങളുടെ നാടാണ്.  പ്രത്യേകിച്ച് ക്ഷേത്ര ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും താള മേളങ്ങളുടെ അരങ്ങാണ്. വർണ്ണവും, താളവും, കമ്പവും കലാവിരുന്നും എല്ലാമെല്ലാം നമ്മുടെ സാംസ്കാരത്തിന്റെ ഭാഗവുമാണ്.  അവയിൽ നിന്നെല്ലാം പെട്ടെന്ന് ഒരു പിന്തിരിയൽ പ്രാവർത്തികമാണോ?

എന്താണ് പിന്നെ  പ്രതിവിധി?

പരവൂർ  ക്ഷേത്രത്തിൻറെ ഫേസ്ബുക്ക് പേജിൽ ഒന്ന് കയറി നോക്കിയാൽ മനസ്സിലാകും എത്ര ലഘവമായാണ്  ഇത്തരം വെടിക്കെട്ടുകൾ കൈകാര്യം ചെയ്തത് എന്ന്.  ഒരു സുരക്ഷയും ഇല്ലാതെ വെടിക്കോപ്പുകളുടെ കൈകാര്യം ചെയ്യൽ, കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ ലോഡിംഗ് അൺലോഡിംഗ് സമയത്ത് കതിനകൾക്കൊപ്പം..... ഭയപ്പെടുത്തുന്ന ചിത്രങ്ങൾ.  നിയമപരമായി വിലക്കുണ്ടായിട്ടും അതെല്ലാം ഉൽസവത്തിമർപ്പിൽ മറന്ന് ആചാരങ്ങൾ അനാചാരങ്ങൾക്കു വഴിമാറുന്നു. നഗ്നമായ നിയമ ലംഘനം!  മത്സര വെടിക്കെട്ട്‌ നിരോധിച്ചുകൊണ്ടുള്ള കത്തിൽ കോപ്പി പോലീസിന് വച്ച് നിയമ ലങ്ഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നും കാണിച്ചിട്ടുണ്ട്. അത് പോലീസ് ചെയ്തോ?  അതിനുതക്ക പോലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നോ? അന്വേഷിക്കേണ്ട കാര്യങ്ങൾ ആണ്.

ലോകത്ത് കരിമരുന്ന് പ്രയോഗം നടത്തുന്ന ഒരേയൊരു സ്ഥലം കേരളം മാത്രമല്ല. ഒളിമ്പിക്സ് മുതൽ ഇങ്ങ് ചെറിയ ദുബായ് നഗരത്തിലെ ബുർജ്‌ ഖലീഫാ (ടവറിൽ) വരെ കരിമരുന്നു പ്രയോഗം നടക്കുന്നുണ്ട്.  പുതുവർഷം ലോകത്താകമാനം കരിമരുന്നു പ്രയോഗങ്ങളുടെ മേളകൂടിയാണ്. പക്ഷെ അതിനൊക്കെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയോ സുരക്ഷാക്രമീകരണങ്ങളോ നമ്മൾ ശ്രദ്ധിക്കുന്നില്ല.  നമ്മൾ ഇപ്പോളും ഓലപ്പടക്കത്തിന്റെയും നിരോധിച്ച വെടിമരുന്നുകളുടെയും ലോകത്ത് തന്നെയാണ്.  നാം ഉറങ്ങുകയല്ല.. ഉറക്കം നടിക്കുക മാത്രമാണ്. നമ്മളെ താരാട്ടി ഉറക്കാൻ ഒരുപാട് ആൾക്കാരും സംവിധാനങ്ങളും ഉണ്ടുതാനും.

കരിമരുന്നുപ്രയോഗം നിരോധിക്കുക അല്ല, പകരം നിയന്തിക്കുകയാണ് ചെയ്യേണ്ടത്. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ഒരു കരിമരുന്നു പ്രയോഗവും ഇനി കേരളത്തിൽ ഉണ്ടാകരുത്. നിയമം പാലിക്കാത്തവരെ കർശന നിയമ നടപടികൾക്ക് വിധേയരാക്കണം. കരിമരുന്ന് പ്രയോഗം നടത്തുന്ന സ്ഥലം, ക്രമീകരങ്ങങ്ങൾ എല്ലാം അതീവ ജാഗ്രതയോടെ, സുരക്ഷയോടെ വേണം ക്രമീകരിക്കാൻ.  ജന സാന്ദ്രമായ സ്ഥലങ്ങളിൽ നിന്നും അകന്ന് സുരക്ഷയുടെ അകലത്തിൽ വേണം നടത്താൻ.  കമ്പ്യൂട്ടർ നിയന്ത്രണത്തിൽ നടത്തുന്ന കരിമരുന്നുപ്രയോഗം സുരക്ഷിതവും, അന്തരീക്ഷ മലിനീകരണം കുറഞ്ഞതും, കാതുകൾക്ക് സുരക്ഷിതവും ആയിരിക്കും. അല്ലെങ്കിൽ ഇനിയും ഇതുപോലെ മനുഷ്യക്കുരുതി തുടർന്നു കൊണ്ടേയിരിക്കും.

അനുഭവങ്ങളിൽ നിന്നും നാം പഠിക്കണം, അല്ലെങ്കിൽ അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കും. മുഷ്യക്കുരുതിനടത്തി ഇനിയൊരിക്കലും ദേവപ്രീതി നടത്തരുത്.

അതുപോലെ തന്നെ ഉത്സവ പറമ്പുകളിൽ നാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ മരെകൂടി  നാം  ഇവിടെ പരിഗണിക്കുന്നത് നല്ലതായിരിക്കും. ക്ഷേത്രങ്ങളിൽ നിന്നും ക്ഷേത്രങ്ങളി ലേക്ക് പാവം ജീവികളെ ആവശ്യത്തിന് വിശ്രമം, ഭക്ഷണം ഒന്നും ഇല്ലാതെ പീഡിപ്പിക്കുന്നത് നിയന്ത്രിക്കണം.  അവയും ദൈവത്തിന്റെ സൃഷ്ടിയാണെന്ന് നാം മറന്നു പോകരുത്. എല്ലാ ജീവജാലങ്ങൾക്കും അതീതനാണ് മനുഷ്യൻ എന്നാ ധാർഷ്ട്യം നാം ഉപേക്ഷിക്കണം. ക്രൂരതയുടെ ആഘോഷങ്ങൾ നമുക്ക് ഉപേക്ഷിക്കാം.

ബാല്യവും കൌമാരവും ഒക്കെ ക്ഷേത്രങ്ങൾക്കൊപ്പവും, ഉത്സവപറമ്പിലും ആഘോഷിച്ച ജീവിതമായിരുന്നു എന്റെതും.  ഉത്സവം നാടിന്റെ തന്നെ ഉത്സവം ആയിരുന്നു. ജാതി മത ഭേതമെന്യേ. അന്ന് ഞാൻ നോക്കികണ്ട ഒന്ന്, വെടിക്കെട്ട് നടത്തുന്ന സ്ഥലമാണ്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ ആയിരുന്നു വെടിക്കെട്ട്.  വെടിപ്പുര താൽകാലികമായി നിർമ്മിച്ച ഓലപ്പുര മാത്രമായിരുന്നു. അടുത്ത് നിന്ന് നമുക്ക് വെടിക്കെട്ട്‌ കാണാൻ  പറ്റില്ല.  പക്ഷേ പരവൂർ ക്ഷേത്രത്തിൽ അതല്ല ഉണ്ടായത്.  ആൾക്കാർക്കിടായിലേക്ക് അന്തരീക്ഷത്തിൽ  ഉയർന്നു പൊങ്ങി താണുവരുന്ന വെടിക്കെട്ടിന്റെ അവശിഷ്ടങ്ങൾ വന്നു വീഴുന്ന വീഡിയോ ദൃശ്യങ്ങൾ ഭീതിജനകമാണ്.

ഇവിടെ നിയമം നിയമത്തിൻറെ വഴിക്ക് കാറ്റിൽ പറന്നു പോയി. ഒപ്പം ഒരുപറ്റം മനുഷ്യ ജീവനുകളും.

നമുക്ക് ചിന്തിക്കാം... നമുക്ക് തീരുമാനിക്കാം. നമുക്ക് പ്രതിജ്ഞയെടുക്കം. ഇനി ഒരു മനുഷ്യ ജീവനും ഇത്തരത്തിൽ കൊഴിഞ്ഞു പോകാൻ പാടില്ല.  ഇത് നമ്മുടെ കടമയാണ്. നമ്മുടെ ജീവനാണ്.

അകാലത്തിൽ പൊലിഞ്ഞുപോയ സഹോദരങ്ങൾക്ക് ഒരുപിടി കണ്ണീർപൂക്കൾ. ഒപ്പം ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന പ്രാർഥനയും.

No comments:

Post a Comment