Sunday, May 24, 2015

അച്ചുവിന്റെ കമ്മൽ

അച്ചു  ഉറക്കം വരാതെ തിരിഞ്ഞും, മറിഞ്ഞും കിടന്നു.  ചിന്തകൾ മനസ്സിനെ മഥിക്കാൻ തുടങ്ങിയിട്ട് ദിനങ്ങൾ ഏറെയായി. ഹോസ്റ്റലിന്റെ ഇടനാഴികളിൽ നിന്നവൾ ചിന്തിച്ചു. ക്ലാസ്സിലെ കലപില ശബ്ധങ്ങൾക്കിടയിലും, പുറത്ത്  മരക്കൂട്ടങ്ങൾക്കിടയിലെ പക്ഷികളുടെ ഗാനവീചികൾക്കിടയിലും, കിടപ്പുമുറിയിൽ ക്ലോക്കിൻറെ ടിക്ക, ടിക്ക് ശബ്ധത്തിനിടയിലും അവൾ ചിന്തിച്ചു. ശരിയോ, തെറ്റോ? ഒരായിരം ചോദ്യങ്ങൾ മുന്നിൽ വന്നുനിന്ന് പല്ലിളിക്കുന്നു.

എന്നാൽ അവൾ അന്ന് രാത്രി  അത് തീർച്ചപ്പെടുത്തി. ഇനി നേരം പുലരുന്നത് ആ തീരുമാനം പ്രാവർത്തികമാക്കനായിരിക്കും.

രാത്രിയുടെ സുഖകരമല്ലാത്ത യാമങ്ങളിൽ അവളെ അലട്ടിക്കൊണ്ടിരുന്നത് ഇത്തിരി പോന്ന ഒരു ലോഹതണ്ടും അതിൻറെ  അഗ്രത്ത് പതിപ്പിച്ച മുത്തുമാണ്. ഒരു ചെറു കമ്മൽ. മേൽക്കാതിൽ ഇടാൻ ഒരു ഇയർ സ്റ്റഡ്. അവളുടെ  റൂമിൽ  ഇനി അവൾ  മാത്രമേ അതിടാൻ ബാക്കിയുള്ളൂ. റൂംമേറ്റ്സ് ഷാഹിനയും, ആനിയും ഒക്കെ അതിട്ട് സുന്ദരിക്കുട്ടികൾ ആയി നടക്കുന്നത് കാണുമ്പോൾ ഉള്ളിൽ നിന്നും സങ്കടവും,ദേഷ്യവും ഒക്കെ തിരയടിച്ചുയർന്നുവരും.

എന്തുകൊണ്ടാണ് അച്ഛനും അമ്മയും മേൽക്കാതിൽ ഇയർസ്റ്റഡ് ഇടാൻ തന്നെ അനുവദിക്കാത്തത്? താൻ പ്രായമായ പെണ്‍കുട്ടി  അല്ലേ? ഇപ്പോളും ആവശ്യമില്ലാത്ത ഈ  നിയന്ത്രണം എന്തിനാണ്? ഇപ്പോളും ഞാൻ ഒക്കത്തിരിക്കുന്ന കൊച്ചുകുട്ടി ആണോ? ഇത് സ്നേഹമോ, ലാളനമോ അതോ അധികാരേച്ഛയോ? ഇനിയും  ചോദിച്ചിട്ട് കാര്യമില്ല. ഇന്ന് വൈകിട്ടും അതൊന്ന് സൂചിപ്പിച്ചപ്പോൾ അമ്മ കാതിൽ ഉറഞ്ഞു തുള്ളിയത് വീടിനടുത്തുള്ള കാളീക്ഷേത്രത്തിലെ ആചാരങ്ങൾ ഓർമ്മിപ്പിക്കുകയാണ്.

നേരം വെളുത്തു. സന്തോഷം കൊണ്ട് അവളെ കൂട്ടുകാർ എടുത്തു പൊക്കി. ഇനി റൂമിലെ മൂന്നുപേരും മേൽക്കാതിൽ ഇയർസ്റ്റഡ് ഇട്ടവർ.

മേൽക്കാത് തുളക്കലും കമ്മൽ ഇടീലും നിമിഷങ്ങൾക്കകം കഴിഞ്ഞു. ജ്വലറിക്കാരൻ ചേട്ടൻ വിവിധതരം കമ്മലുകൾ നിരത്തി ഗുണഗണങ്ങൾ വർണ്ണിച്ചുകൊണ്ടേയിരുന്നു.

എപ്പോഴും തീരുമാനം എടുക്കൽ ആണ് പ്രാവർത്തികമാക്കുന്നതിനെക്കാൾ പ്രയാസം.

അന്ന് പകൽ കമ്മൽ ഇട്ടുകൊണ്ടുള്ള എത്ര സെൽഫി എടുത്തു എന്ന് അവൾക്കുതന്നെ  ഓർമ്മയില്ല. മനോഹരമായ ആ കമ്മലിനെ തൊട്ടും, തലോടിയും അവൾക്ക് ഇരിക്കാനോ, കിടക്കാനോ  പോലും തോന്നുന്നില്ല. ഏതോ ഊർജ്ജത്തിന്റെ സ്രോതസ്സ് പോലെ ആ ഇയർ സ്റ്റഡ് ആനന്ദത്തിന്റെ ഉത്തേജനം നൽകിക്കൊണ്ടിരുന്നു.

വീണ്ടും രാത്രി. ആഘോഷവും ഉല്ലാസവും പടിയിറങ്ങിയ കിടക്കയിൽ ഉറക്കത്തിന്റെ വരവേൽപ്പിനായി കിടക്കുമ്പോൾ ചിന്തകൾ ചിലന്തികളെപ്പോലെ മനസ്സിൻറെ ഭിത്തിയിൽക്കൂടി മെല്ലെ ഇഴയാൻ തുടങ്ങി.

അനുവാദമില്ലാതെ ചെയ്ത ആദ്യപാതകം. അടുത്ത ആഴ്ച അവധിക്ക് വീട്ടിൽ ചെല്ലുമ്പോൾ ?! ഒരിക്കൽപോലുംഅനുസരണക്കേട്‌ കാട്ടിയിട്ടില്ലാത്ത താൻ അച്ഛന്റെയും അമ്മയുടേയും മുന്നിൽ പാപിനിയായി തല കുമ്പിട്ട്‌ നിൽക്കേണ്ടി വരുന്ന നിമിഷം! ചെയ്തത് എടുത്തുചാട്ടമായിപ്പോയോ? എങ്ങിനെ ഇത് വീട്ടിൽ അവതരിപ്പിക്കും? തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ചെറിയ ഐസ്ക്യൂബുകൾ ഇട്ടിട്ട് എന്തുകാര്യം? പരിണിതഫലം ഓർത്ത് അവളുടെ ഉറക്കം കാർന്ന് തിന്ന രാത്രി കനം വച്ച്, കനം വച്ച് മെഡിക്കൽകോളേജ് ഹോസ്റ്റൽ മൊത്തമായി അങ്ങ് അതിക്രമിച്ച് കീഴ്പെടുത്തി.

വീട്ടിലേക്ക് യാത്രക്കായി ബാഗിൽ വസ്ത്രങ്ങൾ ഒക്കെ എടുത്തു വയ്ക്കുമ്പോൾ അവളുടെ മുഖം വിഷാദച്ഛായയിൽ  മുങ്ങിയിരുന്നു. തോൽക്കനായി മാത്രം ഇറങ്ങിത്തിരിക്കുന്ന ഒരു യുദ്ധസന്നാഹം പോലെ.

പകലോൻ സായന്തനത്തിന്റെ കുളക്കടവിൽ മുങ്ങിത്താഴുമ്പോൾ, ഓടിതളർന്ന്  കിതപ്പടക്കി ട്രെയിൻ കായംകുളം റെയിൽവേ സ്റ്റേഷനിൽ വന്നുനിന്നു. പുറത്തേക്ക് കാലുകൾ എടുത്തു വയ്ക്കുമ്പോൾ ഭീതിയുടെ സ്വരം നെഞ്ചിടിപ്പായി അവളിൽ രൂപന്തിരപ്പെട്ടിരുന്നു. പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുന്ന അമ്മയുടെ മുഖത്തേക്ക് ജീവിതത്തിൽ ആദ്യമായി മടിച്ചു, മടിച്ച് അവൾ നോക്കി.

വരവേൽപ്പിന്റെ പ്രതീക്ഷയും, ആകാംഷയും മന്ദസ്മിതവും അമ്മയിൽ മാറി മറിഞ്ഞത് നിമിഷനേരം കൊണ്ടായിരുന്നു. മേൽക്കാതിൽ കിടക്കുന്ന കമ്മൽ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ അമ്മ ശ്രദ്ധിച്ചു. വൈദുതി നിലച്ച യന്ത്രം പോലെ ആ കാലുകൾ നിന്നു .

"കമ്മൽ ഊരെടീ....!!" അതോരജ്ഞയായിരുന്നു. നമ്രശിരസ്സോടെ ഇയർസ്റ്റഡ് ഊരിയെടുക്കുമ്പോൾ അമ്മയുടെ വലതുകൈ തുടയിൽ ഞെരിഞ്ഞമർന്നു . അവൾ വേദന കടിച്ചമർത്തി . "ബാക്കി വീട്ടിൽ ചെന്നിട്ട് .."

ഇത്രയും ശോക മൂകമായ ഒരു യാത്ര ഒരിക്കലും അവൾക്കുണ്ടായിട്ടില്ല. അന്തിത്തിരക്ക് പട്ടണത്തിൽ പാരമ്യത്തിൽ ആയിരുന്നെങ്കിലും കാർ നിശബ്ദതയുടെ കൂടാരമായിത്തീർന്നു. ഇടയ്ക്കിടെ അമ്മയിൽനിന്നും പുലമ്പലുകൾ ഉയർന്നുപൊങ്ങി. പിന്നെ വിതുമ്പലും.

ലോകം അവസാനിക്കുന്നെങ്കിൽ അതിപ്പോൾ തന്നെ വേണം എന്നോ ഭൂമി പിളർന്ന് അതിലേക്ക് പതിച്ചിരുന്നെങ്കിൽ അതിനിനി അമാന്തം ആകരുതെന്നോ
ചിന്തിച്ചു പോയ നിമിഷങ്ങൾ ആയിരുന്നു വീട്ടിനുള്ളിൽ.അമ്മയുടെ വക... ജോലികഴിഞ്ഞ് എത്തിയ അച്ഛ്ചന്റെ വക. നിരായുധയായി അങ്കത്തട്ടിൽ നിൽക്കുന്നതിന്റെ വേദന അപ്പോൾ അവൾ അനുഭവിച്ചറിഞ്ഞു.നിശബ്ധത.... വിതുമ്പൽ....നിറകണ്ണുകൾ; അതായിരുന്നു എല്ലാത്തിനും മറുപടി. ഈ ലോകത്ത് തൻറെ തീരുമാനങ്ങൾക്ക് ഒരു വിലയും ഇല്ല എന്ന് കണ്‍തടങ്ങളിൽ നിന്നുതിർന്ന മുത്തുമണികൾ വിളിച്ചു പറഞ്ഞു. നീയിപ്പഴും കൊച്ചുകുട്ടി. നിനക്ക് പക്വതയായില്ല. നിനക്ക് പ്രായപൂർത്തിയായില്ല. നിനക്ക് സ്വതം ഇല്ല. അവളുടെ കൈകൾക്കുള്ളിൽ ഗ്ലാസ് പേടകത്തിനുള്ളിൽ നിന്ന് ഇയർസ്റ്റഡ് അനുകമ്പയോടെ കണ്ണുകൾ ചിമ്മി.

അച്ഛ്ചന്റെയും അമ്മയുടെയും ഊഴം കഴിഞ്ഞു. മുറിയിൽ ലൈറ്റ് അണച്ച് അവൾ കിടന്നു. കൈകുമ്പിളിൽ മുഖം ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നു. താൻ പാപിനിയായ മകൾ ... മനസ്സിലേക്ക് തിരയടിച്ചുയരുന്ന എല്ലാ വികാരവും ഒഴുക്കികളയുവാൻ രണ്ടു നയനങ്ങൾ മാത്രം. തലയിണയിൽ അവൾ തലതല്ലിക്കരഞ്ഞു. ഞാൻ വെറും പുഴുവും കീടവും മാത്രം.ഞാൻ ആരുമല്ല. ഞാനയിട്ടെടുത്ത ആദ്യ തീരുമാനം തെറ്റായിരുന്നു. ആരും അത് അങ്ങീകരിക്കുന്നില്ല. കൂട്ടുകാരികളുടെ മുഖങ്ങൾ  ആ കിടക്കയിൽ അപ്പോൾ  പല്ലിളിച്ചുകാട്ടുന്ന  ഭീകരസത്വങ്ങളെപ്പോലെ തോന്നി.

രാത്രിക്ക് കനം വച്ചു വന്നു.  ജനൽപാളികൾക്കിടയിലൂടെ ആരോടും അനുവാദം ചോദിക്കാതെ പുറത്ത് നിന്ന് വെളിച്ചം തിക്കിത്തിരക്കി മുറിയിലേക്ക് ഊർന്നിറങ്ങി. മേശപ്പുറത്ത് ഗ്ലാസ് പേടകത്തിൽ ഇരിക്കുന്ന ചെറുകമ്മലിനെ അത് തിളക്കമുള്ളതാക്കി. രാതിയുടെ ക്രൂരസൗന്ദര്യം അതിൽ തട്ടി പ്രതിഫലിച്ചു.

അച്ചു ഉറങ്ങിയിരുന്നില്ല.  മുഖം പൂഴ്ത്തിവച്ചിരിക്കുന്ന തലയിണ നനഞ്ഞു കുതിർന്നു. പെയ്തൊഴിയാൻ കൂട്ടാക്കാത്ത മഴമേഘം പോലെ മനസ്സപ്പോഴും ഉരുണ്ടുകൂടി തന്നെയിരുന്നു.

ഏകാന്തതയുടെ മതിൽക്കെട്ടിനുള്ളിലെ പരാജയത്തിൻറെ കിടക്കയിൽ  മേൽക്കാതിലെ ഇയർസ്റ്റഡ്  ഊരിമാറ്റിയ ചെറുസുക്ഷിരം വിങ്ങുന്നു. അവൾ കൈകൊണ്ട് പരതിനോക്കി. കാത് മുറിഞ്ഞോ? ഇല്ല.  മനസ്സിലെ വേദന ആ ചെറു സുക്ഷിരങ്ങ്ളിൽ ഉറഞ്ഞു കൂടിയിരിക്കുകയായിരുന്നു. അവൾ തലയുയർത്തി. ദയനീയമായി മേശമേൽ ചെറുവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന പേടകത്തിലേക്ക്  നോക്കി. കമ്മൽ അവളെ നോക്കി വിതുമ്പി.  "എന്നെ പുറത്തെടുക്കൂ... എന്തിനെന്നെ ബന്ധിച്ചിട്ടിരിക്കുന്നു ?.. പ്ലീസ്..."

അവൾ എണീറ്റു. അതിന്  മുത്തംനൽകി കിടക്കയിലേക്ക് വീണ്ടും വീണു. ഒരു കളിക്കൂട്ടുകാരിയെപ്പോലെ അതിനോട് കിന്നാരം പറഞ്ഞു.

രാത്രി വീണ്ടും കനത്തു. ലോകം ഉറങ്ങുന്നു. കരഞ്ഞു, കരഞ്ഞു ചീവീടുകൾ പോലും മടുത്തു. വേഗത്തിൽ നേരം വെളുത്തെങ്കിൽ എന്ന് ആശിച്ച് അവ ഇരിട്ടിനെ പുലഭ്യം പറഞ്ഞുകൊണ്ടേയിരുന്നു.

അച്ചു ഉറങ്ങിയില്ല. അവളുടെ കൈകുമ്പിളിൽ ഇരുന്ന കളിക്കൂട്ടുകാരിയും.

കതകിന്റെ കിരു, കിരു  ശബ്ദം അവൾ അറിഞ്ഞില്ല. അടുത്തടുത്ത് വന്ന പാദ ചലനവും അവൾ കേട്ടില്ല. അവൾ വേറൊരു ലോകത്തായിരുന്നു. കളിക്കൂട്ടുകാരിയും അവളും മാത്രം ഉള്ള ഒരു ലോകം. ആ പാദങ്ങൾ അവളുടെ പുറകിൽ വന്നു നിന്നു .  രണ്ടു കരങ്ങൾ അവളിലേക്ക് നീണ്ടു ചെന്നു . ആ കൈകൾ അവളുടെ ചുമലിനെ സ്പർശിച്ചു.  അരണ്ട വെളിച്ചത്തിൽ മുന്നിൽ നിൽക്കുന്ന രൂപത്തെ അവൾ തിരിച്ചറിഞ്ഞു.  മുഖം നന്നായി കാണാനാകുന്നില്ല. എന്നാൽ നീട്ടി നിൽക്കുന്ന ആ കരങ്ങൾ അവൾക്ക് സുപരിചിതമായിരുന്നു. 

അച്ഛ്ചൻ .....!! 

ആ കരങ്ങൾ അവളെ കോരിയെടുത്തു . അവളുടെ മുഖം തഴുകി. കണ്ണുകളിലെ നീർക്കണങ്ങൽ ഒപ്പിയെടുത്തു.അവൾ അച്ഛ്ചന്റെ  നെഞ്ചത്തേക്ക് ആർത്തലച്ചു വീണു.  ഇരുണ്ടുകൂടിയിരുന്ന കാർമേഘം എല്ലാം ആ നെഞ്ചിൽ പെയ്തൊഴിഞ്ഞു. അച്ഛ്ചന്റെ കരങ്ങൾ അവളെ തഴുകികൊണ്ടേയിരുന്നു. സ്നേഹത്തിന്റെ .... സ്വന്തനത്തിന്റെ തഴുകൽ. ആ അരണ്ട വെളിച്ചത്തെ സാക്ഷി നിർത്തി അച്ഛൻ പറഞ്ഞു.

"കരയരുത്... എല്ലാം ശരിയാകും... നിന്റെ കമ്മലിനെ നീ സ്നേഹിക്കുന്നതിനെക്കാൾ ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു...."

ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചവൾ വീണ്ടും വിതുമ്പി. അവൾ ഒരു കൊച്ചു കുട്ടിയായി മാറി. ഒക്കത്തിരുന്ന് കൊഞ്ചുന്ന കൊച്ചുകുട്ടി. ഉത്സവപറമ്പിലും, പാടവരമ്പത്തും അച്ഛന്റെ നെഞ്ചിലെ ചൂടിന്റെ സുഖം ഏറ്റ പൈതലായി അവൾ മാറി. ഞാൻ ഒരിക്കലും വളരില്ല.... ഞാനെന്നും കുഞ്ഞാണ്... എൻറെ ശൈശവം അച്ഛന്റെ നെഞ്ചിൽ കുറുകിയുറങ്ങുന്നു. അവൾ അച്ഛനെ ചേർത്ത് പിടിച്ചു.

അപ്പോഴും ആ ഇയർ സ്റ്റഡ്  അവളുടെ വലംകയ്യിലിരുന്ന് വിറക്കുന്നുണ്ടായിരുന്നു ! 

Monday, May 4, 2015

പ്രിയേ നീ എനിക്കാരാണ്?

പ്രിയേ നീ എനിക്കാരാണ്?

മഞ്ഞു വീഴുന്ന ഇടവഴികളിൽ ഞാൻ ഏകനായ് നടക്കില്ല. എനിക്ക് നീ വേണം-എന്നിലെ കുളിരിനു ചൂടുപകരാൻ. കാർമുകിൽ മുകളിൽ നിന്നും എന്നിലേക്ക്‌ പെയ്തിറങ്ങുമ്പോൾ ഞാൻ ഏകനായ് നടക്കില്ല. എനിക്ക് നിൻറെ ചേലത്തുമ്പ്‌ വേണം എൻറെ ശിരസ്സിനെ മൂടുവാൻ. രാത്രിയുടെ യാമങ്ങളിൽ  ഞാൻ ഏകനായ് ശയിക്കില്ല. നിൻറെ കരളാലനം വേണം എന്നെ തഴുകി ഉറക്കുവാൻ.

ഈ ലോകത്ത് ആരൊക്കെ എനിക്ക് എന്തൊക്കെ അല്ലാതിരുന്നുവോ അതെല്ലാം ആകുന്നു പ്രിയപ്പെട്ടവളെ നീ. ഒളിഞ്ഞും തെളിഞ്ഞു എന്നിലേക്ക് പാഞ്ഞു വരുന്ന വേദനയാകുന്ന അമ്പുകൾ എല്ലാം നിൻറെ  ഒരു മാസ്മരിക മന്ദസ്മിതത്താൽ അദൃശ്യമായിപ്പോകുന്നു. എന്നിലെ കന്മഷം എല്ലാം നിൻറെ വിരൽത്തുമ്പിന്റെ പ്രിയലാളനയാൽ അലിഞ്ഞു തീരുമ്പോൾ നീയെനിക്കാരാണ്?

ഒരിക്കലും അഴിക്കാൻ ആകാത്ത ഏതോ ഒരു ബന്ധനം എൻറെ ഹൃദയത്തിന്റെ അഗാധ തലങ്ങളിൽ നീ തീർത്തിരിക്കുന്നു. പട്ടുപോലെ മിനുസമുള്ളതാണ്  എങ്കിലും, വെണ്ണപോലെ മൃദുലമാണെങ്കിലും ആ ബന്ധനം എത്ര ഗാഡമാണെന്നും അതെന്നിൽ എത്രമാത്രം രൂഡമൂലം ആയിരിക്കുന്നെന്നും എനിക്കുപോലും അറിയില്ല. മനസ്സിന്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന വിലയേറിയ മുത്തുച്ചിപ്പി ആകുന്നു നിൻറെ ആ ബന്ധനം.

നിൻറെ കണ്‍തടങ്ങളിൽ എന്നിലെ  ചൈതന്യം കുടികൊള്ളുന്നു. നിൻറെ മുടിയിഴകളുടെ നേർത്ത സ്പർശനം എൻറെ ചേതനയെ നിറം ചാർത്തുന്നു . നിൻറെ കവിളിണയിലെ ചെറുചലനം  എന്നിലെ വികാരം നുരപോന്തിക്കുന്നു. നിൻറെ സാമീപ്യം  എന്നിലെ വേദനയാകുന്ന വ്യാധിയെ ദൂരത്തേക്ക് അകറ്റിനിർത്തുന്നു. നിൻറെ മാസ്മരിക ഗന്ധം എനിക്ക് ലഭിക്കാവുന്ന ഏറ്റവും വിലയേറിയ സുഗന്ധകൂട്ടായി നാസാരന്ധ്രങ്ങളിൽ അലയടിക്കുന്നു.

എൻറെ ആശയും, എൻറെ പ്രത്യാശയും നിൻറെ വശ്യതയിൽ തളിരിടുന്നു. എൻറെ കോപവും, എൻറെ ക്രോധവും നിൻറെ   അധരത്തിന്റെ മധുരിമയിൽ അലിഞ്ഞലിഞ്ഞു പോകുന്നു. ഞാൻ ഞാനല്ലാതായി തീരുമ്പോൾ നീ നീയല്ലാതായ് തീരുമ്പോൾ നമ്മൾ ഒന്നായി മാറുന്നു.

നിന്നിൽ  ഞാൻ നിറയുമ്പോൾ, ഞാൻ കണ്ടതൊന്നും കാഴ്കൾ അല്ല. ഞാൻ കേട്ടതൊന്നും കേൾവിയും അല്ല. ഞാൻ തൊട്ടതൊന്നും  സ്പർശനം അല്ല. ഞാൻ രുചിച്ചതൊന്നും രുചിയും അല്ല. എന്നിൽ നിറഞ്ഞതൊന്നും നിറവേ അല്ല. ഞാൻ അനുഭവിച്ചതൊന്നും അനുഭവമേ അല്ല. എൻറെ  ബന്ധങ്ങൾ ഒന്നും ബന്ധങ്ങൾ അല്ല. എൻറെ ശരീരവും മനസ്സും ആകാശത്തിലെ വെള്ളികെട്ടിയ  മേഘകൂട്ടങ്ങളെപ്പോലെ പറന്നു പറന്നു നടന്നു.

നിൻറെ ആലിംഗനം എന്നിൽ വസന്തം തീർത്തു. നിൻറെ  ചുടുചുംബനം അതിൽ മലരണിയിച്ചു. പാലുംതേനും ഒഴുകുന്ന വാഗ്ദത്ത  ദേശത്തിൻറെ മലയടിവാരത്തിൽ ഒരു പിഞ്ചുപൈതലായ് ഞാൻ   നിന്നു. ലൈലയും മജ്നുവും, രാധയും കൃഷ്ണനും, ശിവപാർവതിയും സോളമന്റെ മുന്തിരി തോപ്പുകളിലെ മുന്തിരിചാറിന്റെ  ലഹരിയിൽ എന്നപോലെ അലിഞ്ഞു നിന്നു. ഒമർഗായമിന്റെ ഈരടികൾ ആ മുന്തിരിത്തോപ്പിന്റെ നലുകോണിലും അലയടിച്ചിരുന്നു. കാമദേവന്റെ കടാക്ഷവും, വീനസ്സിനെ മൃദുസ്പർശനവും നമ്മെ തരളിതപുളകിതരാക്കി.ഞാൻ ഞാനല്ലതായി, നീ നീയല്ലതായി. ഇരുളിൻറെ കമ്പളം നമ്മുടെ കുസൃതിക്ക് തുണയായി കള്ളകണ്ണ്‌ അടച്ചങ്ങനെ നിന്നു. ചീവുടുകൾ നമ്മെ കളിയാക്കി ചിരിച്ചപ്പോൾ  ചന്ദ്ര ബിംബം ജനൽപാളികൾക്കിടയിലൂടെ കൗതുക പരവശനായി ഒളിഞ്ഞു നോക്കാൻ വിഫല ശ്രമം നടത്തി.

പ്രിയേ നീ എനിക്കാരാണ്?

മഴ എന്നെന്നേക്കുമായ് പെയ്തൊഴിയട്ടെ, വസന്തം എക്കാലത്തേക്കും  വിരുന്നുകാരനാകാതിരിക്കട്ടെ. സൂര്യൻ കിഴക്കുതിക്കാതിരിക്കുകയും ചന്ദ്രൻ താരസമൃദ്ധമായ നിശയുടെ നീലിമയിൽ കള്ളക്കണ്ണിട്ടു നോക്കാതിരിക്കുകയും ചെയ്യട്ടെ; അപ്പോൾ ഞാൻ നിന്നെ  ആലിംഗനം ചെയ്തു ചോദിക്കും.... നീ എനിക്കാരാണ്? നീയെനിക്കെന്താണ്?

കടൽത്തീരത്ത് ഞാൻ തിരമാലകൾ എണ്ണണ്ടതുണ്ടോ? വൃന്ദാവനത്തിൽ സുഗന്ധം ഏതുപുഷ്പത്തിന്റെ എന്ന് തേടേണ്ടതായുണ്ടോ ? ആർത്തു ചിരിക്കുന്ന കവിളിണകളിൽ ഞാൻ മന്ദഹാസം തിരയേണ്ടതായുണ്ടോ?

ചോദ്യങ്ങൾ എന്നെ  എന്നെ തൊട്ടുണർത്തുമ്പോൾ ഉത്തരങ്ങൾ പരൽമീനുകളുടെ ഇക്കിളിപ്പെടുത്തൽ പോലെ വലയം ചെയ്യുന്നു.

ഞാൻ കാണുന്നതെല്ലാം മധുര സ്വപ്നങ്ങൾ. ഞാൻ കേൾക്കുന്നതെല്ലാം ആനന്ദദായകമായ വീചികൾ. ഇവയെന്നെ മൂടട്ടെ. ഇവയെന്നെ തഴുകട്ടെ. ഇവയെന്നെ അവർണ്ണനീയവും അതുല്യവും ആയ അനന്തസാഗരത്തിലേക്ക്  നയിക്കട്ടെ.

ഇനിയും ഞാൻ ചോദിക്കട്ടെ...... വെറുതെ ചോദിക്കട്ടെ.... പ്രിയേ, നീ എനിക്കാരാണ്?

Friday, April 24, 2015

കുഞ്ഞിക്കഥകൾ

ഫേസ്ബുക്ക്

പള്ളി മുറ്റം.

ഉണ്ണിക്കുട്ടനോട്  അയാൾക്ക്  അന്ന് അതിയായ സ്നേഹം.

 "എത്ര നാളായി കണ്ടിട്ട് ? വീട്ടിലോട്ടൊക്കെ ഇറങ്ങു  ഇടക്കൊക്കെ. ഒന്നുമല്ലേലും നമ്മൾ നാട്ടുകാരല്ലേ... നാട്ടിന് പുറത്ത് ആണെങ്കിലും തമ്മിൽ, തമ്മിൽ മറക്കാമോ?"

ഉണ്ണിക്കുട്ടൻ  ഒന്നും മിണ്ടിയില്ല. "എന്ത് പറ്റി നിനക്ക് ?" അയാൾ വിടാൻ ഭാവം ഇല്ല. അവസാനം  ഉണ്ണിക്കുട്ടൻ വാ തുറന്നു.

"ഫേസ്ബുക്കിൽ  ഒരു  ഫ്രെണ്ട് റിക്വസ്റ്റ്  അയച്ചിട്ട്  വർഷം ഒന്നായി, വലിയ സ്നേഹം  അന്നേൽ ആദ്യം  അതങ്ങ്  അക്സെപ്റ്റു ചെയ്യ്. എന്നിട്ട് പഞ്ചാര ഡയലോഗ് പറ.."

കേട്ട് നിന്നവർ ആരെ ലൈക് അടിക്കും? ഉണ്നിക്കുട്ടനെയോ  അതോ അയാളെയോ?

പള്ളിയിൽ കുർബാന തുടങ്ങറായി. ബാക്കി ചിന്ത യേശുവിന്റെ തിരുരക്തവും മാംസവും രുചിച്ച ശേഷം !

-----------------------------------------------

മാനേജർക്കിട്ടൊരു പണി

അന്നും  മാനേജർ അയാളെ ചീത്ത വിളിച്ചു. എന്താണ് കൊടിയ പാപം എന്ന്  രണ്ടുപേർക്കും നല്ല ഊഹം ഇല്ല. മാനേജർക്ക് ചീത്ത വിളിക്കാൻ ഒരു കാരണം എന്നും വന്നുകിട്ടും . അയാൾക്ക്  കേൾക്കാനും. ഒന്നുമില്ലെങ്കിൽ  ക്ലോസ് ഓഫ് ബിസിനസ്സിനു  മുമ്പ് കൂടിരിക്കുന്ന മാരണങ്ങൾ ആരേലും ഒരു പണി അയാൾക്ക് പാർസൽ ആയി കൊടുക്കും.

മടുത്തു. ചീത്തവിളി കേട്ട് മടുത്തു. തിരിച്ചു പറഞ്ഞാലോ? ഇല്ല അതിനു കഴിയില്ല. പറ്റാഞിട്ടല്ല, നാട്ടിൽ കൈപ്പട്ടൂര് കലങ്ങേൽ പോയി വായിനോക്കി ഇരിക്കണം എന്ന് തോന്നുമ്പോൾ മനസ്സിൽ മുണ്ട് ചുരച്ചുകയറ്റി വരുന്ന കലിപ്പ് അങ്ങടക്കും!

ഇയാൾക്കിട്ട്  ഒരു എട്ടിന്റെ പണി എങ്ങനെ കൊടുക്കും? ഒതുക്കത്തിൽ ഒരു പണി?

അന്നത്തെ വീക്കിലി മീറ്റിങ്ങ് കഴിഞ്ഞപ്പോൾ അയാൾക്ക് ഒരു ഐഡിയ തെളിഞ്ഞു. അത് ഒരു ഒന്നൊന്നര ബുദ്ധിതന്നെ ആയിരുന്നു.

മാറ്റർ സിംപിൾ. വൈകുന്നേരം മാർക്കറ്റിൽ  പോകുന്നുണ്ട്. 'ഓ കാതൽ കണ്മണി ' കളിക്കുന്നു. ഒന്ന് കാണണം. പോകുമ്പോൾ ഓഫീസിൽ നിന്നെടുത്ത മാർക്കർപെൻ  കയ്യിൽ കരുതി.

മൂത്രശങ്ക ഇല്ലഞ്ഞിട്ടും അയാൾ മൂത്രപ്പുരയിൽ കയറി. നല്ല തിരിക്ക്. തിരക്കൊഴിയാൻ ഇത്തിരി കാത്തുനിന്നാലും കുഴപ്പം ഇല്ല. വന്നവർ  ഒക്കെ ജാരസന്തതികളെ അബോർഷൻ ചെയ്യാൻ വരുംപോലെ ഒരു ശങ്കയോടെയാണോ വരുന്നത്? ആ... എനിങ്കെന്തു കുന്തമാ? വന്ന കാര്യം സാധിച്ചിട്ടു പോവുക അത്ര തന്നെ.

അല്പനേരത്തെ കാത്തിരിപ്പിനുശേഷം ആരും ഇല്ലാത്ത ഒരു അവസരം അയാൾക്ക് കിട്ടി. ഒരു മിനിട്ട് പോലും വേണ്ടി വന്നില്ല. എല്ലാവരും കാണത്തക്ക രീതിയിൽ അയാൾ മാർക്കർപെൻ കൊണ്ട് ഇത്രയും എഴുതി.

'For ladies, pls call........'

അയാൾ  മൂത്രപ്പുരയുടെ ഭിത്തിയിൽ എഴുതിയത്  മനേജരുടെ മൊബൈൽ നമ്പർ ആയിരുന്നു! അടുത്ത നിമിഷം അയാൾ അവിടുന്ന് രക്ഷപെട്ടു.

തിയേറ്ററിൽ ദുൽകർ സൽമാനും നിത്യാ മേനോനും പ്രേമിച്ചു നടന്നത് കണ്ടപ്പോൾ അയാൾ ഉള്ളിൽ ഊറിച്ചിരിച്ചു.

ഏതാണ്ട് പത്ത്പതിനഞ്ച് മിനിട്ടിനു ശേഷം മാനേജർക്ക് ഇൻ കമിംഗ് കാളുകളുടെ  പൊങ്കാല ആയിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്,ബംഗാളി,  നമ്മുടെ മലയാളം എന്ന് വേണ്ട നാനാത്വത്തിൽ ഏകത്വം അയാളുടെ മൊബൈലിൽ കാളുകൾ ആയി വന്നു കൊണ്ടിരുന്നു. നിരന്തരം....

പരസ്യം കൊടുക്കുവാന്നേൽ അത് മൂത്രപ്പുരക്കുള്ളിൽ  തന്നെ കൊടുക്കണം. മാനേജരുടെ നിലക്കാത്ത ഇൻകമിംഗ് കോളുകൾ കണ്ടും, കേട്ടും അയാൾ മനസ്സിൽ കരുതി.

ഇതിനാണ് പണി പാലുംവെള്ളത്തിൽ കൊടുക്കുക എന്ന് പറയുന്നത് !
----------------------------------------------------


ഡയറക്ടർ  ഓഫ് പാർക്കിംഗ് 

ഒരു കമ്പനിയുടെ ഡയറക്ടർ എന്നാൽ എന്താണ് നിങ്ങൾ ധരിക്കുക? ഏതാണ്ട് ഭയങ്കര ഒരു സംഭവം ആയിരിക്കും എന്നല്ലേ? എന്നാൽ ഇതാ ഒരു ഡയറക്ടർ. മഹാത്മാ ഗാന്ധിയുടെ പെൻസിൽ കഥയേയും, തകഴിച്ചേട്ടന്റെ പിശുക്കിനെയും കവച്ചു വക്കാൻ പോന്ന ഒരു ആൾ. അതും നമ്മുടെ ദുബായിലേ ...!

കമ്പനി ഡയറക്ടർ പുതിയ ടൊയോടാ  ലാൻഡ്‌ക്രൂസർ വാങ്ങി. എമിരേറ്റ്സ് റോഡിലെയും, ഷെയ്ക്ക് സായിദ് റോഡിലെയും (ഇപ്പോൾ ഷെയ്ഖ് മുഹമ്മദ്‌ ബിൻ നഹ്യാൻ റോഡ്‌) ഒക്കെ തലയെടുപ്പുള്ള പുള്ളിയാണല്ലോ ഈ ലാൻഡ് ക്രൂസർ. കൂടിയ വിലകൊടുത്ത് വണ്ടിക്ക് ഫാൻസി നമ്പറും വാങ്ങി.

വണ്ടി വാങ്ങിയാൽ സ്വാഭാവികമായും നമ്മൾ എന്ത് ചെയ്യും? അച്ചായൻമാർ ആന്നേൽ പള്ളിയിൽ കൊണ്ടുപോയി അച്ചനെ കൊണ്ടൊന്ന് പ്രാർഥിപ്പിക്കും, ഹിന്ദുക്കൾ അമ്പലത്തിൽ കൊണ്ടുപോയി പ്രാർഥിക്കും (പ്രാർഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങൾ ഉണ്ട്!).

പുതിയ ലാൻഡ് ക്രൂസർ ബർദുബായി  അമ്പലത്തിനടുത്തുള്ള കാർ പാർക്കിങ്ങിൽ നിന്നു.   ഡയറക്ടർ തൻറെ വണ്ടിയിൽ ഇരുന്ന ആശ്രിതനെ  നോക്കി (നസീർ സാറിന് അദൂർഭാസിയെയും, ജയറാമിന് ഇന്ദ്രൻസിനെയും കൂടെനിന്ന്  ഒഴിവാക്കാൻ പറ്റാത്ത ഒരു കാലവും ഉണ്ടായിരുന്നു എന്ന് 'അടിയാൻ' എന്ന ഭാവത്തിൽ ഇരിക്കുന്ന ആ സൂപ്പർവൈസറെ  കണ്ടാൽ എനിക്ക് തോന്നും).

സൂപ്പർവൈസർ വണ്ടിയിൽ നിന്ന് പുറത്തിറങ്ങാൻ ഭാവിച്ചു. "നീ എവിടെക്കാ?" ബോസ്സ് ചോദിച്ചു. " ഇറങ്ങണ്ടെ സാറേ...?!"

"ഇറങ്ങണം. ഞാൻ പറയാം... എന്നിട്ട് ഇറങ്ങിയാൽ മതി"

ഡയറക്ടർ ഗൌരവക്കാരൻ ആയി. 'ഉവ്വേ' എന്ന  മട്ടിൽ സൂപ്പർവൈസർ. അഞ്ചു മിനിട്ട്, പത്ത്. മിനിട്ട് ..... പാർക്കിംഗ് കിട്ടിയിട്ടും ഇയാൾ എന്തിനാണ് ഇങ്ങനെ വണ്ടി ഓഫ്‌ ചെയ്ത് കിടക്കുന്നത് എന്ന് സൂപ്പർവൈസർ  ആലോചിക്കാതിരുന്നില്ല.

പെട്ടെന്ന് അമ്പലത്തിൽ നിന്നും ഒരാൾ പുറത്തിറങ്ങി വന്നു. പാർക്കിങ്ങിൽ കിടന്ന തൻറെ വണ്ടിക്കുള്ളിൽ അയാൾ കയറാൻ നേരം ഡയറക്ടർ ഉച്ചത്തിൽ പറഞ്ഞു

"വേഗം ചെന്ന് അയാളുടെ കയ്യിൽ നിന്നും പാർക്കിംഗ് സ്ലിപ് വാങ്ങിക്കൊണ്ടു വാ... വെറുതെ നമ്മൾ എന്തിനാ രണ്ടു ദിർഹം കളയുന്നെ?... പെട്ടെന്ന് !.. അയാൾ ഇപ്പൊ പോകും !! "

ആ നോർത്ത്ഇന്ത്യാക്കാരന്റെ കയ്യിൽ നിന്നും പാർക്കിംഗ് സ്ലിപ്പും വാങ്ങി ഡയറക്ടറുടെ  അടുത്തേക്ക് വരുമ്പോൾ മധ്യതിരുവതാംകൂറുകാരൻ ആയിരുന്ന സൂപ്പർവൈസർ  മനസ്സിൽ ഓർത്തു .

'നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ'...... 'ഇവൻ താനെടാ ഡയറക്ടർ' !!
-------------------------------------- 

മുൻ‌കൂർ ജാമ്യം 

മഴ പെയ്തു തോർന്നതേ ഉള്ളൂ. കൂനിപ്പിടിച്ചിരുന്ന തള്ള കുട്ടാപ്പിയോട് പറഞ്ഞു.

"ഡാ... ചമ്മന്തി അരക്കാൻ തേങ്ങ ഇല്ല.. നീ ആ കൊന്നതെങ്ങേൽ കേറി ആ വിളഞ്ഞു കെടക്കുന്ന രണ്ടു തേങ്ങ ഒന്നിട്ടേ "

കുട്ടാപ്പി അത്ഭുതപ്പെട്ടു. ഈ തള്ളക്ക് ഭ്രാന്തു പിടിച്ചോ? മഴ നനഞ്ഞു നിൽക്കുന്ന തെങ്ങേൽ എങ്ങിനെ കേറും?

"എന്താ ചെക്കാ നീ  എന്താ എന്താ നോക്കി ഇരിക്കുന്നെ? വിശന്നിട്ടു പ്രാണൻ പോകുന്നു. ഇച്ചിരി കഞ്ഞി കുടിക്കണേൽ ചമ്മന്തി വേണ്ടേ?"

ഇതും പറഞ്ഞു അവർ ഭർത്താവിനോടായി പറഞ്ഞു. "ചുമ്മാ ഉറക്കം തൂങ്ങിയിരിക്കാതെ ഈ ചെക്കനെ തെങ്ങേൽ ഒന്നു കേറ്റുന്നുണ്ടോ .."

ചടഞ്ഞു കൂടിയിരുന്ന മൂപ്പിൽസ് പ്രാകിക്കൊണ്ട്‌ എണീറ്റു "ഡാ... തെങ്ങേൽ കേറുന്നുണ്ടോ?"

ഇനി രക്ഷ ഇല്ല. മൂപ്പിൽസിനു കലി വന്നാൽ പറഞ്ഞിട്ട് കാര്യം ഇല്ല. കുട്ടാപ്പി കലിതുള്ളി തെങ്ങിൻറെ ചുവട്ടിൽ എത്തി.  മുകളിലോട്ട്  ഒന്ന് നോക്കി. അവിടേം, ഇവിടേം ഒക്കെ പായൽ പിടിച്ചു കിടപ്പുണ്ട്. തെങ്ങിലോട്ടുകാൽ കേറ്റി വക്കാൻനേരം ഉച്ചത്തിൽ  കുട്ടാപ്പി ഒരു മുൻ‌കൂർ ജാമ്യം എടുത്തു.

"ദാണ്ട്‌ ... ഞാൻ തെങ്ങേൽ കേറാം .... പക്ഷേ  തെങ്ങിൻറെ മുകളിൽ  നിന്നും പായലിൽ  തെന്നി താഴെ  വീണാൽ  എന്നെ ഒന്നും  പറഞ്ഞേക്കരുത് !!"
----------------------------------------------


Monday, April 20, 2015

ആരാണ് ഞാൻ ?

ഞാൻ കറുമ്പൻ ആണോ?
അതെ ഞാൻ കറുത്തതാണ്‌
എന്നാൽ  ഷർട്ട്‌ സെലക്ട് ചെയ്യുമ്പോൾ സെയിൽസ് ഗേൾ പറയുന്നു
"സാർ താങ്കൾ വെളുത്തതാണ്" !

ഞാൻ  മുണ്ടനാണോ ?
അതെ ഞാൻ കുറിയവനാണ്
എന്നാൽ എൻറെ സുഹൃത്തുക്കൾ പറയുന്നു
"നീ ഒത്തിരി ഉയരത്തിൽ ആണെന്ന്"!

ഞാൻ  ക്രിസ്ത്യാനി ആണോ?
അതെ ഞാൻ ക്രിസ്ത്യാനിയാണ്
എന്നാൽ എന്നെ വായിക്കുന്ന നാട്ടുകാർ പറയുന്നു
"നീ മറ്റു മതങ്ങളെ തേടി നടക്കുന്നവൻ" ആണെന്ന് !

ഞാൻ കമ്മ്യൂണിസ്റ്റ് ആണോ?
അതെ ഞാൻ കമ്മ്യൂണിസ്റ്റ് ആണ്
എന്നാൽ എൻറെ വീട്ടുകാരും സഹപാഠികളും പറയുന്നു
"നീ കൊണ്ഗ്രസ്സുകാരാൻ തന്നെ" എന്ന് !

ഞാൻ കള്ളൻ ആണോ?
അതെ കള്ളത്തരങ്ങൾ അല്ലെ അനുദിനം ചെയ്യുന്നത്?
എന്നാൽ എൻറെ സഹപ്രവർത്തകർ പറയുന്നു
"നീ സത്യസന്ധൻ ആണെന്ന്"!

ഞാൻ സ്നേഹമുള്ളവൻ ആണോ?
അതെ ഞാനെത്ര മാത്രം സ്നേഹിക്കുന്നു....
എന്നാൽ എൻറെ പ്രിയതമ പരിഭവിക്കുന്നു
"നിങ്ങൾ സ്നേഹിക്കാൻ അറിയാത്തവൻ ആണെന്ന്" !

ഞാൻ വിരൂപനാണോ?
അതെ ഞാൻ വിരൂപൻ തന്നെ
എന്നാൽ മേക്കപ്പിട്ടു നിൽക്കുമ്പോൾ കണ്ണാടി പറയുന്നു
"നീ സുന്ദരൻ ആണെന്ന്" !

ഞാൻ പഠിച്ചവൻ ആണോ?
അതെ ഒരു ബിരുദാനന്തര ബിരുദം കൂടി ചെയ്യുകയും ആണ്
എന്നാൽ  ഇന്റർവ്യൂവിനു കഴിഞ്ഞിറങ്ങുമ്പോൾ
അവർ പറയുന്നു "നിങ്ങൾ ക്വാളിഫൈഡ് അല്ല" എന്ന് !

ഞാൻ പിശുക്കൻ ആണോ?
അതെ ഞാൻ പിശുക്കൻതന്നെയാണ്
എന്നാൽ പാർട്ടി പിരിവു നടത്താൻ വന്നവർ പറയുന്നു
"സാർ എത്ര ഉദാരമതി " ആണെന്ന് !

ഞാൻ മാതൃഭാഷയെ തള്ളിപ്പറയുന്നവൻ ആണോ?
തള്ളിപ്പറയുക മാത്രമല്ല ആംഗലേയതതിന്റെ പുറകെയും ആയിരുന്നു
എന്നിട്ടും എഴുത്ത് പരീക്ഷ കഴിഞ്ഞപ്പോൾ ഞാൻ കേട്ടു
"നിൻറെ ആംഗലേയം എത്ര മോശമാണെന്ന്" !

ഞാൻ ഒരു പിതാവാണോ?
അതെ അഭിമാനം തുളുമ്പുന്ന പിതാവ് എന്ന്  ഞാൻ അഹങ്കരിക്കുന്നു
എന്നാൽ എൻറെ കുഞ്ഞുങ്ങൾ എന്നോട് ചോദിക്കുന്നു
"നിങ്ങൾ ഒരു പിതാവാണോ" എന്ന് !

ഞാനൊരു പാവമാണോ?
അതെ.. ഞാൻ പാവമല്ലെങ്കിൽ പിന്നെയെന്താണ്?
എന്നാൽ എൻറെ ബന്ധുക്കൾ പറയുന്നു
"നീ ഒരു  ക്രൂരൻ " ആണെന്ന് !

ഞാനൊരു പണക്കരനാണോ ?
കടങ്ങൾ തലയിൽ കയറി നിൽകുന്നവൻ ആരാണ്?
എന്നാൽ മാലോകർ പറയുന്നു
ഞാനൊരു "ഗൾഫുകാരൻ പണക്കാരൻ" എന്ന് !

സത്യത്തിൽ ആരാണ് ഞാൻ?
സത്യത്തിൽ എന്താണ് ഞാൻ?
ഇല്ലായ്മ ആണോ ഞാൻ
ഇല്ലായ്മയുടെ കാതൽ  ആണോ ഞാൻ

എന്ത് ഞാൻ ഉണ്ടെന്ന് ധരിച്ചുവൊ
അതെല്ലാം ഇല്ലാത്തവൻ തന്നെയാണോ ഞാൻ?
എന്ത് ഞാൻ ഇല്ലെന്നു ധരിച്ചുവൊ
അതെല്ലാം ഉള്ളവൻ തന്നെയാണോ ഞാൻ

എന്താണ് ഞാൻ വിശ്വസിക്കുക?
എന്നെയോ അതോ എന്നെ കാണുന്നവരെയോ ?
ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിക്കുമ്പോൾ
ഉത്തരങ്ങൾ എന്നെ നോക്കി പല്ലിളിക്കുകയല്ലേ ?

Friday, January 23, 2015

ഒരു വിരഹം

വിരഹമെന്ന കയ്പീതനുവിൽ നിറയുമ്പോൾ
പോയ്‌വരൂ സ്നേഹിതാ എന്നുരിയാടാനാവാതെ
ചേതന വറ്റിയ...കാർമുകിൽ കോളേറ്റ
ഗഗനവീഥിയിൽ എന്നപോലിന്നുഞാൻ !

ബന്ധത്തിൽ തീവ്രത കണ്‍ക്കറിയില്ലേ ?
പിന്നെന്തേ നീ ഇന്നൊന്നു ഈറൻ അണിയാതെപോയ് ?
സ്നേഹത്തിൻ ബന്ധനം കരങ്ങൾക്കറി യില്ലേ ?
എന്നിട്ടും എന്തേ ഒരാലിംഗനം നൽകാഞ്ഞു ?

മന്ദീഭവിച്ചൊരു  തനുവും മനുവുമായ്
കൈവീശി സ്നേഹിതാ ഞാൻ തിരികെ നടന്നീടവേ ..
നഷ്ടമാകും മമസായന്തനങ്ങളും
പുലരിതൻ നറൂചേഷ്ടകളും ഓർത്തുപോയ്

ഇനിയെന്നു കാണുമെന്നറിയില്ലൊരിക്കലും
ചിരിയും ചിന്തയും തേച്ചു മിനുക്കീടുവാൻ
ഇനിയെന്നു കേൾക്കും എന്നും അറിയില്ല നിൻ സ്വരം
മന്ദീഭവിച്ചൊരീ കണ്‍-കാതുകൾ പരാതിപറഞീടുന്നു

തടുക്കുവാനാവത്തൊരു വിരഹം വരുത്തിയ
അത്യഗാധമാം ഗർത്തത്തിൽ വീണുപോയ്‌ ഇന്നുഞ്ഞാൻ
ശുഭാപ്തി വിശ്വാസത്തിൻ നേർത്തൊരാ തിരിനാളം
അന്ധകാരമാം ഈ വഴിത്താരയിൽ തെളിയുമോ?

നൽകട്ടെ ഇന്നു  ഞാൻ എന്നാശംസകൾ സ്നേഹിതാ
വീണ്ടുമൊരു സംഗമം അതുവരെയെങ്കിലും
ജീവിക്ക പെറ്റമ്മതൻ മുലപ്പാൽ ഗന്ധം നിറയും ദേശത്ത്
ചിരിക്ക നീ ഒരിക്കൽ നാം അലിഞ്ഞു ചേരേണ്ട മണ്ണിനൊപ്പം

കാലങ്ങൾക്കപ്പുറം എന്നെങ്കിലും കാണവെ
ഓടിവന്നോന്നു ആലിംഗനം ചെയ്‌വാൻ മാത്രം
നമ്മുടെ കരങ്ങൾക്ക് ത്രാണി യേകീടുവാൻ
കേഴുന്നു സൃഷ്ടി, സ്ഥിതി, സംഹാര നാഥനോടിപ്പോൾ

അന്നെൻറെ  കാഴ്ചകൾ മങ്ങാതെകാക്കണേ ....
അന്നെങ്കിലും സന്തോഷം സിരകളിൽ നിറക്കണെ
അന്നെൻറെ  ചിന്തകൾ  വികലമായ് തീരാതെ
കാത്തുപാലി ച്ചിടണമേ  സൃഷ്ടാവേ .. ജഗദീശ്വരാ ..
 

Friday, December 19, 2014

The (S)cream of Sales


This is happened today night albeit, a lesson for everyday.

I was bit busy in a Hypermarket for searching a face moisturizing cream which I am using for last five years. As I entered the designated area, different brand representatives approached with their splash of smiles. I cannot satisfy all these brand ambassadors same time, with a cozy smile I went to the area of my favorite brand.

I got another lady there. I had a glance to my favorite brand but before I pick it up, she has started narrating the benefits of the cream like a tape recorder. She showed me a sample as well.

“I am using the same cream for last five years”

I respond to her while checking the sample bottle and locked her narration of pros and cons.  Same time, I had seen another type of gel cream of same brand peeping from the rack. I picked it and opened the cover. “What is the difference between these two?” I demonstrated two creams in my palms, depicting like a weighing machine.

“This is cream and another one is gel !” Her answer was not satisfying. I want to know the benefits or a comparison between the two.  Then I began to read the ingredients of both bottles.

“What you are checking sir..?”

“Nothing… I am looking the ingredients”

I resumed the reading, but ironically her face was not much happy.

Finally, I decided to take my favorite brand and kept back the gel in the same shelf because I don’t want to do an experiment. Now I suppose to leave the area and seek her assurance “This is the same cream you are holding in your hand, right?”

“How many times I told you ?!… Yes, it is the same you are selected!!”

Her answer in a commanding tone has been irritated me. I looked at her face once again but not replied. She got some problem. Then I decided to leave that area.

I walked few steps ahead, and then stopped. Why she is irritated me?...... Why she cannot talk politely to a customer? Some kind of agitation has been generated in my mind.

I returned to the same place and silently kept the cream back to the shelf. I know she is looking me sharply, but not responding. When I decided to leave, she asked me curiously “what happened?”.  Yes, this is my turn;

“My friend, I am using this cream for last few years, but today I decided to stop and go for another brand. This is because of your attitude towards me. Talk properly and politely without prejudice, person or nationality”

She kept quite. Again I told her “As a sales person, you should learn how to handle a customer … never ever irritate us”

Before disappearing that place, I had chosen a new cream. I am going to try another brand instead of my favorite.  Better to tell going for an experiment.

After reaching at home, I started thinking about this incident and asking some questions.  Why I changed my brand? Is it because of a sales person?  I don’t know… The irrecoverable pain of that moment distracted a long relation and urged for another brand.

My next day will start with the new brand.

I silently told that cream ‘You can decorate my shelf until another bad behavior of a sales person!’

Thursday, November 13, 2014

അവസാനത്തെ കത്ത്

മകനെ ഇത് എന്റെ അവസാനത്തെ കത്താണ്. എന്റെ കൈപ്പടയിൽ കാണുന്ന വ്യതിയാനം  നിനക്ക് മനസ്സിലായിക്കാണും. അതിമനോഹരം എന്ന് നീ  പറയാറുണ്ടായിരുന്ന അക്ഷരക്കൂട്ടങ്ങൾ ചപ്പുചവർകൂനപോലെ തോന്നുന്നു അല്ലെ?

ഇന്നെന്റെ കൈകൾ വിറക്കുകയാണ്..... ഓരോ അക്ഷരം എഴുതാനും മിനിട്ടുകളോളം ഞാൻ അയാസപ്പെടുകയാണ്.

ആയാസപെട്ടെങ്കിലും എഴുതുകയാണ്. ഇന്ന്; ഒരിക്കലും ഞാൻ കേൾക്കാത്ത, കേൾക്കാൻ കൊതിക്കാത്ത ആ മരണനാദം എൻറെ കാതുകളിൽ വന്നു മുഴങ്ങുന്നു. അതെന്നെ വാരിപ്പുണരാൻ വെമ്പി നില്ക്കുകയാണ്. ഏതു  നിമിഷവും  ഒരുപക്ഷേ,   ഈ കത്ത് നിനക്ക് എഴുതി പൂർത്തിയാകും മുമ്പ് തന്നെ അത് സംഭവിച്ചേക്കാം.

എന്നാൽ എന്നത്തെയുംപോലെ ഇന്നെനിക്ക് ഭയം ഇല്ല. മുമ്പ് എൻറെ  ശരീരവും മനസ്സും  സ്വപ്നം പോലും കാണാൻ ആഗ്രഹിക്കാത്ത മരണം, ഈ അശാഭവന്റെ മതിലും ചാടിക്കടന്ന് മുറിയിലേക്ക് വന്നു എന്നെ പ്രതീക്ഷിച്ചു നിൽക്കുകയാണ് .

അസ്തമിച്ച പ്രതീക്ഷയുടെ തീരങ്ങളിൽ നിന്നും അസ്തമിക്കാത്ത പ്രതീക്ഷയുടെ തീരങ്ങളിലേക്ക് ഞാൻ പോകുന്നു.

എനിക്കറിയാം നീ പാവമാണ്. പഞ്ചപാവം. എൻറെ 'കുട്ടനെ' എനിക്കറിയില്ലേ... നീ ക്രൂരനാണെന്നും, അമ്മയെ തിരിഞ്ഞു നോക്കാത്തവൻ ആണെന്നും അവസാനം എന്നെ ഈ ആശാഭവനിൽ ആക്കി നീ വിദേശത്ത് സന്തോഷമായി ജീവിക്കുകയാണെന്നും ഈ  ചുമരുകൾ പോലും എന്നോട് പരാതിപറയുന്നുണ്ടാവും. എന്നാൽ എനിക്കറിയാം നീ പാവമാണ്. നിൻറെ  സാഹചര്യം ആണ് എന്നിൽ നിന്നും നിന്നെ അടർത്തി മാറ്റിയത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ നീ പെടുന്ന പാട് എനിക്കറിയാം. അല്ലെങ്കിൽ നീ മാസം ഒരു  ആയിരം രൂപയെങ്കിലും  എനിക്കയച്ചു തരുമായിരുന്നല്ലോ. അമ്മ പരാതി പറയുകയല്ല എൻറെ  കുട്ടാ... എത്ര പട്ടിണി കിടന്നാലും, തകർന്നു  പോയാലും നിൻറെ  അമ്മ എന്നും തല ഉയർത്തിപ്പിടിച്ചു മാത്രമേ നിന്നിട്ടുള്ളൂ.

എന്നാൽ ഇന്ന്.... ഇന്നെനിക്ക് എല്ലാ ശക്തിയും ചോർന്നൊലിച്ചു പോയപോലെ. എൻറെ ഒരേ ഒരു ശക്തി, ഒരേ ഒരു സ്വപ്നം എന്റെ എല്ലാ ബലവും നിന്നെ ഒന്ന് കാണാൻ കഴിയുക എന്നതായിരുന്നു - രണ്ടു ദശാബ്ദങ്ങൾക്ക് ശേഷവും ഇതുവരെ  അതെനിക്ക് കഴിഞ്ഞില്ല. ഇനി എനിക്ക് അങ്ങനെ ഒരു ആഗ്രഹവുമില്ല.

നമ്മുടെ കമ്മ്യൂണിറ്റി എന്നെ ആശാഭവനിൽ  ആക്കിയിട്ട്  മൂന്നു ദിവസം ആയി. അത്രയും ദിവസം തന്നെ ആയി ഞാൻ ഉറങ്ങിയിട്ടും.എല്ലാ ആശയും അസ്തമിച്ചുകഴിഞ്ഞാൽ പിന്നെ എന്ത് ഉറക്കം? ഈ ലോകത്ത് ഒന്നും പ്രതീക്ഷിക്കാനും, നേടാനും ഇല്ലാത്ത ഒരു മുപ്പത്തിഅഞ്ചു കിലോ മനുഷ്യക്കോലം  എന്തിന് ഉറങ്ങാൻ?

ഞാൻ നല്ല പോരാട്ടം പോരാടി... എൻറെ ഓട്ടം തികച്ചു. ഇനി ശാന്തിയിലേക്ക് പോവുകയാണ്.

നിൻറെ  ഭാര്യ ആനിന് സുഖം അല്ലെ? മക്കൾ രണ്ടും സുഖമായിരിക്കുന്നുവല്ലോ. ആ തങ്കക്കുടങ്ങളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അവരോട് മോൻ ഒരു കാര്യം പറയണം. ലോകത്ത് എവിടെ ആയിരുന്നാലും,, അവരുടെ അമ്മയെ വല്ലപ്പോഴെങ്കിലും വന്നു കാണണം എന്ന്.

കുട്ടാ... നിനക്ക് ഇതൊക്കെ വായിക്കാൻ സമയം ഉണ്ടാകുമോ?  ഈ ലോകത്തിൽ നിന്ന് വിടപറയും മുമ്പ് നിന്നോട് എന്തെങ്കിലും പറയാതെ പോകുന്നത് നല്ലതല്ലല്ലോ...തിരക്കാണെങ്കിൽ മോൻ പലപ്പോളായി വായിച്ചാൽ മതി. നിൻറെ  ഭാര്യക്കോ, മക്കള്ക്കോ നമ്മുടെ ഭാഷ വശമില്ലല്ലോ. ഇത് നമ്മൾ തമ്മിൽമാത്രം ഉള്ള ഒരു രഹസ്യ സല്ലാപം പോലെ ആയിക്കോട്ടെ.

നിൻറെ  പഠിത്തം ഒക്കെ കഴിയാറായോ ? ഇപ്പോളും നീ എന്താ പഠിക്കുന്നത് എന്ന് എനിക്കറിയില്ല. ദൈവത്തിൻറെ ശാസ്ത്രം എത്ര പഠിച്ചാലും തീരില്ല. അത് മനുഷ്യന്റെ ശാസ്ത്രം,  പോലെ അല്ല. നീ നല്ലൊരു പ്രസംഗകൻ  ആണ്, കോളേജ് അധ്യാപികൻ  ആണ് എന്നൊക്കെ എനിക്കറിയാം. കഴിഞ്ഞ ദിവസം ടി.വി ചാനലിൽ നിൻറെ വാക്ക് ചാതുര്യം കേട്ട് സത്യത്തിൽ ഞാൻ കോരിത്തരിച്ച് പോയി! ഹോ... നിൻറെ  സംസാരം എങ്കിലും ഒന്ന് കേൾക്കാനും കാണാനും കഴിഞ്ഞല്ലോ.

ഞാൻ ഫോണ്‍ വിളിക്കുമ്പോൾ നീ എടുക്കാത്തതിൽ  ഇത്തിരി നാൾ മുമ്പ് വരെ എനിക്ക് കെറുവ് ഉണ്ടായിരുന്നു.പിന്നെ മനസ്സിലായി നിൻറെ  തിരക്ക്. കോളേജ്, വീട്, പ്രസംഗം,  സഭ... നിനക്ക് ഒത്തിരി താലന്തുകൾ ചെയ്തു തീർക്കാനുണ്ട് . എന്നാലും ഈ തിരക്കിനിടയിൽ നിൻറെ  ആരോഗ്യം നോക്കി ക്കൊള്ളണേ . അമ്മയുടെ കാര്യം നിനക്ക് അറിയാമല്ലോ. നിന്നെ വളർത്തി വലുതാക്കാനുള്ള തിരക്കിനിടയിൽ  ആരോഗ്യം നോക്കാതെ ഇല്ലാത്ത അസുഖങ്ങൾ എല്ലാം കയറിപ്പിടിച്ചു. ഇൻസുലിൻ കുത്തിവച്ചു, കുത്തിവച്ചു  മടുത്തെടാ..കൊളസ്ട്രോളിനും,, ഹാർട്ടിനും , ബ്ലഡ്പ്രെഷരിനും  എല്ലാം കൂടി വയറു നിറയെ ഗുളിക കഴിക്കണം.

എന്തായാല്ലും ഇനി മരുന്നൊന്നും കഴിക്കേണ്ടിവരില്ല.

ഇവിടെ വന്നു കയറിയപ്പോഴേ എനിക്കറിയാം ഇവിടെ എന്തോ പതിയിരുപ്പുണ്ടെന്ന്.കഴിഞ്ഞ നാളുകളിൽ  എല്ലാം നമ്മുടെ കമ്മ്യൂണിറ്റിയിലെ ആൾക്കാർ  നിർബന്ധിച്ചിട്ടും ഇവിടെ എന്തുകൊണ്ടാണ് വരഞ്ഞത് എന്ന് നിനക്കറിയാമോ?  നിന്നെപ്പോലെ ലോകം അറിയുന്ന ഒരാളുടെ അമ്മ വൃദ്ധ സദനത്തിൽ ആണെന്ന് നാട്ടുകാര് പറയുന്നത്  കേൾക്കാൻ  എനിക്ക് കഴിയില്ല.. അത് തന്നെ.

നീ എനിക്ക് വിസ എടുക്കാൻ പോകുന്നു എന്ന് പണ്ടൊരിക്കൽ  അറിഞ്ഞപ്പോൾ ഞാൻ താലോലിച്ച പ്രതീക്ഷകൾ പൂവണിയുകയായിരുന്നു. ഏക സന്താനമായ നിന്നെക്കാണാൻ, നിൻറെ  മക്കളെ ഒന്നെടുത്തു ഉമ്മ വയ്ക്കാൻ നിൻറെ ആ നാട്ടുകാരിയായ ഭാര്യയെ കാണാൻ....എനിക്ക് ഇത്തിരിക്കാലം എങ്കിലും നിങ്ങളോടൊത്ത് 'അഹങ്കാര'ത്തോടെ  കഴിയാൻ... എന്നിട്ട് ഈ ലോകത്തോട്‌ വിടപറഞ്ഞ്   നശ്വരതയിൽ അലിഞ്ഞു ചേരാൻ....

കഴിഞ്ഞ കാലമത്രയും മരുന്ന് വാങ്ങാൻ ആൾക്കാർ തന്നിരുന്ന പൈസയിൽ നിന്നും ഇത്തിരി, ഇത്തിരി പൂഴ്ത്തി വച്ച് ഒരു തുക ഉണ്ടാക്കിയിരുന്നു. എന്നെങ്കിലും നീ എനിക്ക് വിസ എടു ക്കും എന്ന് കരുതി... ആ കൂട്ടിവച്ച പൈസാ ഒക്കെ എന്നെ നോക്കി ഇപ്പോൾ പല്ലിളിക്കുന്നു കുട്ടാ...

കഷ്ടപ്പാട് അമ്മക്ക് പുത്തരിയല്ല മോനെ...എൻറെ  ഇരുപത്തിനാലാം വയസ്സിൽ,  നിന്നെ സ്കൂളിൽ ചേർത്ത ദിവസം തന്നെ നിൻറെ  അപ്പൻ നമ്മെ വിട്ടുപോയി. നിൻറെ  അപ്പനോടൊപ്പം ജീവിച്ച ചുരുങ്ങിയ കാലത്തേക്കാൾ ഞാൻ സന്തോഷിച്ചത്‌ നമ്മൾ രണ്ടും മാത്രം ഉള്ള ജീവിതം ആയിരുന്നു. കള്ളുകുടിച്ച് കാലുറക്കാതെ വന്നു കയറി നിൻറെ മുന്നിലിട്ട് എന്നെ പൊതിരെ തല്ലുമ്പോൾ  നിൻറെ  കുഞ്ഞികൈകാലുകൾ പേടിച്ച് വിറക്കുന്നത്‌ ഞാൻ ഇന്നും ഓർക്കുന്നു . എൻറെ  എല്ലാ ആശയും, സ്വപ്നവും ഞാൻ നിന്നിൽ  വിതച്ചു. എൻറെ  മാറിൽ നീ ഭയമില്ലാതെ ധീരനെപ്പോലെ കിടന്നുറങ്ങി. നീ പഠിച്ചു. എല്ലാ പരീക്ഷയും ഉയർന്ന  മാർക്കോടെ  പാസ്സായി. ഒടുവിൽ  കമ്മ്യൂണിറ്റിയുടെ സഹായത്തോടെ നീ അവിടേക്ക് പറക്കുമ്പോൾ എന്നെ അമർത്തി ആലിംഗനം ചെയ്തത്  തന്ന ചുംബനം ഉണ്ടല്ലോ..... അതിൻറെ ചൂടും ഓർമ്മയും മാത്രം മതി എനിക്ക് ഇനി എന്നന്നേക്കും.

കമ്മ്യൂണിറ്റിയിലെ ചിലർ ഒക്കെ പറയുന്നു അത് യൂദാസിൻറെ ചുംബനം ആയിരുന്നു എന്ന്. എന്നാൽ അവർ ചിന്തിക്കുന്നത് ശരിയല്ല എന്ന്  എനിക്കറിയാം.

ഇനി എന്താണ് എഴുതുക ? എനിക്ക് ആവതില്ല മകനെ... ഈ കത്ത് നിനക്ക് പോസ്റ്റു  ചെയ്യണം  എന്ന് ഒരു കുറിപ്പ്  കൂടി ആന്റണി പാസ്റ്റർക്ക് എഴുതിവയ്ക്കണം

അമ്മക്കിനി ഒരു ആഗ്രഹവും ബാക്കിയില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അതമ്മയുടെ ദുരാഗ്രഹം മാത്രമായിരിക്കട്ടെ.

നിർത്തട്ടെ കുട്ടാ.... ഇത്രയും എഴുതി തീർക്കനായതു തന്നെ ഭാഗ്യം. എന്തൊക്കെയോ നിന്നോട് പറയാൻ മറന്ന പോലെ. ഓ... ഇനി പറയാൻ ബാക്കിയുള്ളതൊക്കെ  ഇനി വേറൊരു ജന്മത്തിൽ ആകട്ടെ.... അല്ലെങ്കിൽ എൻറെ  ആത്മാവ് ആകാശ പൂമെത്തയിലൂടെ നീ താമസിക്കുന്ന രാജ്യത്ത് എത്തിച്ചേരും വരെ....

ഇനി മോൻ എൻറെ വിസാക്ക് വെറുതെ സമയം പാഴക്കണ്ടാ. എൻറെ വിസ റെഡിയായിക്കഴിഞ്ഞിരിക്കുന്നു.

ഒരു ജന്മം മുഴുവൻ ഇവിടെ അവസാനിക്കുകയാണ് കുട്ടാ. വിധിയോട് മല്ലടിച്ച്, മല്ലടിച്ച്, പൊരുതി,, പൊരുതി തോറ്റ് .... ആയുധം താഴെവച്ച് ... ആശകൾ എല്ലാം തറയിൽ വീണ് കൊഴിഞ്ഞ്, ആരെക്കെയോ ചവിട്ടിമെതിച്ച് .....

സ്വപനങ്ങളെ  എല്ലാം ആട്ടിപ്പായിച്ച് അമ്മ പോകുന്നു.

മോൻ സുഖമായി ഇരിക്കുക. നന്നായി ജീവിക്കുക. ഈ ഹതഭാഗ്യയെ മറന്നേക്കുക.

അവസാനമായി ഈ കത്തിനു ഞാൻ അമർത്തി , അമർത്തി  ഒരു ഉമ്മ കൊടുത്തോട്ടെ? അത് നിനക്കുള്ളതാണ്... നിനക്ക് മാത്രം (കള്ളൻ...  കുഞ്ഞുംനാളിൽ വലതും ഇടതും കവിൾ മാറി കാട്ടി എത്ര ഉമ്മ എൻറെ കയ്യിൽ  നിന്നും നീ കടം വാങ്ങിയിട്ടുണ്ട്? ഓർമ്മയുണ്ടോ ?)

ഇനി അമ്മ പോകട്ടെ....ഒരു യാത്രയയപ്പില്ലാതെ പോകാനാണ് എനിക്ക് വിധിച്ചിരിക്കുന്നത്.

ഇനി വയ്യ.... ഒട്ടും... ഈ കവർ ഒന്ന് ഒട്ടിച്ചു കിട്ടിയാൽ മാത്രം മതി............

****                                                    *****                                                  *****

സൂര്യൻ വന്നു കുത്തിയുണർത്തിയപ്പോൾ  ഉറക്കക്ഷീണത്താൽ രാതി കിടക്കയിൽ എണീറ്റിരുന്നു. പിന്നെ പുലരിക്ക് കിടക്ക മാറിക്കൊടുത്തു. ആശഭവന് പുറത്തുള്ള പൂവൻ കോഴികൾ അത് നാട്ടുകാരെ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇങ്ങു കേരളത്തിലെ ആ ഗ്രാമത്തിലും അങ്ങ് വിദേശത്ത് ആ നഗരത്തിലും വ്യത്യസ്ത സമയങ്ങളിൽ നേരം വെളുത്തു.

വീൽചെയറിൽ നിശ്ചലമായി ആ ശരീരം കിടന്നു. ഡോക്ടർമാർ വന്നു. കാർഡിയാക് അറസ്റ്റ് എന്നോ മറ്റോ കുത്തിക്കുറിച്ച് പോയി... എന്നാൽ മരണം എവിടെയാണ് വിത്തുപാകിയത് എന്ന്  ആ രാത്രിക്കും, അശാഭവന്റെ  ചുമരുകൾക്കും അറിയാം.

എല്ലാം കഴിഞ്ഞു. ഒരു മുപ്പത്തി അഞ്ചു കിലോ ഭാരം കൂടി ഈ ലോകത്തിൽ നിന്നും തുടച്ചു നീക്കപ്പെട്ടു. കമ്യൂണിറ്റിയിലെ  ചില ആൾക്കാർ മാത്രം കൂടി. ഒരു ചടങ്ങുമില്ല ... ആചാരവും ഇല്ല. വീൽചെയർ മാത്രം ബാക്കി.

അടുത്ത ദിവസം ആന്റണി പാസ്റ്റർ  പോസ്റ്റാഫീ സിലേക്ക് നടന്നു.

"മനിലയിലേക്ക് ഒരു രജിസ്റ്റർ പോസ്റ്റ്‌ അയക്കുന്നതിന് എത്രയാ?"

തപാൽ ജീവനക്കാരൻ തൻറെ തടിച്ച  ഫ്രെയിമുള്ള കണ്ണടക്കണ്ണിനിടയിലൂടെ   നോട്ടം പായിച്ചു. എന്നിട്ട്  ആ കത്ത് വാങ്ങി തിരിച്ചും മറിച്ചും  നോക്കി.

ആ കത്ത് യാത്രയാവുകയാണ്. ആ അക്ഷരങ്ങൾ എഴുതിയ കൈകൾക്ക് ഒരിക്കലും യാത്ര ചെയ്യാൻ പറ്റാത്ത രാജ്യത്തേക്ക്. വിസയില്ലാതെ... വിലകൂടിയ വിമാന ടിക്കറ്റില്ലാതെ.....

--------------------------------------------------------------------------------------------------------------------------
കുറിപ്പ്: യാഥാർത്യത്തിൻറെ ചില അവശേഷിപ്പുകൾ ഇതിൽ നിറഞ്ഞിട്ടുണ്ടാകാം. മനസ്സിൻറെ  കുറ്റബോധവും, ഒരു തലമുറയുടെ പാപഭാരവും,  പ്രതീക്ഷ അസ്തമിച്ച ഒരു സായന്തനത്തിന്റെ തേങ്ങലും മാത്രമാണിത്. എനിക്ക് ഒരു അമ്മയുടെ വേദന അറിയില്ല. എന്നാൽ ഒരു സഹജീവിയുടെ വേദന  മനസ്സിലാക്കാൻ  കഴിയും. നിത്യശാന്തി എന്ന  ഒന്നുണ്ടെങ്കിൽ അത് നേരുക എന്ന പാപകർമ്മം മാത്രമേ ഇനി ബാക്കിയുള്ളൂ...