Saturday, August 6, 2016

ബർത്ഡേ ഗിഫ്റ്റ്

ദുബായ്മാളിൻറെ ആട്രിയത്തനു നടുക്ക് ഞാൻ നിന്നു.  എങ്ങും തിരക്ക്.  അഞ്ചുലക്ഷത്തിൽ പരം ചതുരശ്രമീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ലോകത്തെ ഏറ്റവും വലിയ മാളുകളിൽ ഒന്ന്.  ഇവിടെ ആട്രിയത്തിൽ നിന്നാൽ ലോകം മുന്നിലൂടെ തെന്നി നീങ്ങുന്ന പ്രതീതി തോന്നും. വിവിധ ഭാഷക്കാർ, രാജ്യാക്കാർ, ടൂറിസ്റ്റുകൾ എന്നുവേണ്ട മാൾ തിരക്കിൻറെ പാരമ്യത്തിലാണ്.

നീണ്ടു നിവർന്നു കിടക്കുന്ന 1200-ൽ പരം ഷോപ്പുകൾക്കിടയിൽ നിന്ന് എനിക്ക് പോകേണ്ട സ്ഥലം കണ്ടുപിടിക്കുക ആയാസമാണ്.  മുന്നിൽ നീഗ്രോയെപ്പോലെ തോന്നിക്കുന്ന, ബോഡിബിൽഡറുടെ ആകാരമുള്ള  സെക്ക്യൂരിറ്റിയിൽ എൻറെ കണ്ണുകൾ ഉടക്കി.  തന്നെയാണ് ശ്രെദ്ധിക്കുന്നതു എന്ന് മനസ്സിലായ ആറടിയിൽ കൂടുതൽ ഉയരമുള്ള ആ അതികായൻ എൻറെ അടുത്തേക്ക് വന്നു.

" Yes Sir..."
" Could you please help me to find Book World?""
" You mean Kunokiniya?"
"Yes.. of course"
" Use the Escalator... Level Two"

അയാൾ എസ്‌കലേറ്റർ ചൂണ്ടിക്കൊണ്ട് പറഞ്ഞു. ഒരു ചിരി സമ്മാനിച്ച് ആ അതികായൻ എന്നിൽ നിന്നും നടന്നകന്നു.

ലെവൽ ടു' ഞാൻ മനസ്സിൽ പറഞ്ഞു.

കിനോകുനിയാ ബുക്ക്സ്റ്റോർ ഓഫ് സിംഗപ്പൂർ.  ബുക്ക് വേൾഡിന്റെ കവാടത്തിനു മീതെ എഴുതിയിരിക്കുന്നത് വായിച്ച് കൊണ്ട് ഞാൻ അകത്തേക്ക് കയറി. പുതുപുസ്തകങ്ങളുടെ ഗന്ധം എന്നെ എതിരേറ്റു.  ദുബായ് എയർപോർട്ടിലെ ഡ്യൂട്ടി ഫ്രീഷോപ്പിൽ എത്തിയ പോലെ ഒരു പ്രെതീതി.  ശരിക്കും പുസ്തക ലോകം തന്നെ.  അറുപത്തെണ്ണായിരം ചതുരശ്ര അടി വലുപ്പം ഉള്ള ബുക്ക്ഷോപ്പ്.  പ്രേവേശനകവാടത്തിനടുത്തതായി പുതുതായി പബ്ലിഷ് ചെയ്ത  ചെയ്ത ബുക്കുകളുടെ നീണ്ട നിര.  വലത് വശത്തതായി ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തും രചിച്ച രണ്ടു ബുക്കുകൾ ഭംഗിയുള്ള പുറംചട്ടയിൽ കണ്ടു. ' Flashes of Thought',  ' Poems from Desert'. അതിനു ശേഷം അറബിക് ബുക്കുകളും കടന്നു ഞാൻ നടന്നു. ഈ ബുക്കുകളുടെ കൂമ്പാരത്തിൽ നിന്നും എനിക്ക് വേണ്ടത് ചികഞ്ഞെടുക്കുക്ക വലിയ ജോലിതന്നെയാണ്. ഞാൻ സെയിൽസ് കൗണ്ടറിലേക്ക് നടന്നു.  ഇന്ത്യാക്കാരി എന്ന് തോന്നുന്ന കൗണ്ടർ സ്റ്റാഫ് പുഞ്ചിരിയുമായി വരവേറ്റു.

"I need box set of Khaled Hosseini"

പെൺകുട്ടി കമ്പ്യൂട്ടറിൽ മോണിറ്ററിൽ നോക്കി അതിവേഗത്തിൽ കീബോർഡിൽ ടൈപ്പ് ചെയ്യുന്നു.  അവസാനം ഒരു ചെറിയ സ്ലിപ് എടുത്ത് അതിൽ ബുക്ക്, ഏരിയ, റാക്ക്നമ്പർ ഒക്കെ എഴുതി എനിക്ക് നീട്ടി. ഔപചാരികമായ നന്ദിവാക്ക് നൽകി ഞാൻ ഖാലിദ് ഹൊസൈനിയുടെ ലോകത്തേക്ക് നടന്നു.

എലീന കുമാരപ്രായത്തിലേക്ക് കടക്കുകയാണ്. എൻറെ മകളും അവളും ഒരേ പ്രായം.  അവളുടെ ഈ ജന്മദിനത്തൽ വ്യത്യസ്തമായ എന്തെങ്കിലും സമ്മാനമായി നൽകണം എന്ന് ഞാൻ ചിന്തിച്ചു.  അതിനാൽതന്നെ ഭാര്യയുടെ വാക്ക് അവഗണിച്ച് ഞാൻ ഈ ബുക്കുകളിലേക്ക് തിരിഞ്ഞത്.  ചെറുപ്പത്തിൽ എൻറെ മകൾക്കൊപ്പം ട്വിങ്കിലും, അമർചിത്ര കഥകളും അവൾ വായിക്കുന്നത് എൻറെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ട്.  ചോക്കലേറ്റിന്റെയും കളിപ്പാട്ടത്തിന്റെയും ലോകത്ത് നിന്ന് അവൾ പുറത്ത് കടന്നിട്ടുണ്ടാകണം.

പ്രേത്യേകം ഗിഫ്റ്റ്റാപ്പിംഗ് ചെയ്ത് ആ സമ്മാനപൊതിയുമായി ഞാൻ തിരിഞ്ഞു.  പുത്തൻബുക്കുകളുടെയും, അച്ചടി മഷിയുടെയും മാസ്മരിക ഗന്ധത്തിൽ നിന്നും പുറത്തിറങ്ങി.  വന്ന വഴി തന്നെ നടന്നു.  എസ്‌കലേറ്റർ, ആട്രിയം, റീൽ സിനിമാ പാർക്കിങ്.

എൻറെ വണ്ടി പുറത്തേക്ക്  നീങ്ങി.  പുറകിൽ രണ്ടായിരത്തി എണ്ണൂറോളം അടി ഉയരത്തിൽ തലയെടുത്ത് നിൽക്കുന്ന ബുർജ് ഖലീഫ യിൽ ഏവിയേഷൻ ലെറ്റുകൾ മിന്നി തിളങ്ങുന്നു.   ദുബായ് ഫൗണ്ടനിൽ നിന്നും ഏതോ അറബി സംഗീതം പൊഴിഞ്ഞു വീഴുന്നണ്ട്.  ആ താളത്തിനൊത്ത് ജലധാര നൃത്തം വയ്ക്കുന്നുണ്ടാകണം.  വാഹനത്തിൻറെ മുന്നോട്ടുള്ള കുതിപ്പിൽ ചെവിയിൽ നിന്നും ആ ശബ്ദം അകന്നകന്ന് പോയി.

എൻറെ വണ്ടി നേരെ ചെന്നുനിന്നത് അൽ ഖിസൈസിലാണ്.  ഗ്രാൻഡ് ഹോട്ടലിൻറെ പുറകിൽ ഉള്ള സിറിയക്കിന്റെ ഫ്‌ളാറ്റിനടുത്തുള്ള പാർക്കിങ്ങിൽ വണ്ടിയിട്ട്  ഞാൻ പുറത്തിറങ്ങി.  ഖിസൈസ് സുന്ദരമായിരിക്കുന്നു.  റസിഡൻഷ്യൽ ഏരിയായായ ഇവിടെങ്ങും സ്ട്രീറ്റ് ലൈറ്റുകൾ പകൽ തീർക്കുന്നു.  ഇത്തരി ദൂരെ ചെറിയ റൗണ്ട്എബൗട്ടിനടുത്ത് തലാൽ സൂപ്പർ മാർക്കററ്റിന്റെ ചുവപ്പും പച്ചയും നിറത്തിലുള്ള സൈൻബോർഡ് തിളങ്ങുകയാണ്. ഞാൻ ലിഫ്റ്റിലേക്ക് നടന്നു.

മനോഹരമായ ബർത്ത്ഡേ സന്ധ്യ.  നന്നായി അലങ്കരിച്ചിരിക്കുന്ന ഹാൾ. വിവിധ വർണ്ണങ്ങളിൽ മിഴിചിമ്മുന്ന വിളക്കുകൾ ക്രിസ്മസ് ന്യൂ ഇയർ ഫീലിംഗ് മനസ്സിലിലേക്ക് വലിച്ചിട്ടു.  വളരെ കുറച്ച് അതിഥികൾ മാത്രം. കേക്ക് മുറിച്ചു, സമ്മാനപ്പൊതി ഞാൻ എലീനക്ക് നീട്ടി.

"എന്താണ് അങ്കിൾ ഇത്?" അവൾ കൗതുകത്തോടെ ചോദിച്ചു.
"തുറന്നു നോക്കൂ.."  ഞാൻ ചിരിച്ചു.
"Welcome to Teenage ..... Welcome to serious Reading.." എൻറെ കൈപ്പടയിൽ എഴുതിയ ലേബൽ അവൾ ഉറക്കെ വായിച്ചു.

"Thank you very much uncle..."

സന്തോഷം ഉദ്ധീപിച്ച മുഖത്തോടെ അവൾ പറഞ്ഞു.  ഞാൻ ചിരിക്കുകമാത്രം ചെയ്തു.  സിറിയക്കും ഭാര്യയും ആ സന്തോഷത്തിൽ പങ്കാളികളായി.

ഭക്ഷണവും നീണ്ടു നിന്ന സംഭാഷണവും കഴിഞ്ഞ് ഞാൻ യാത്ര പറഞ്ഞു.  സിറിയക്കിനോട് ഔപചാരികതയുടെ ആവശ്യം ഒന്നുമില്ല. സ്‌കൂൾതലം മുതൽ ഞങ്ങൾ ഒന്നിച്ചു പഠിച്ചതാണ്. കുടുംബ സുഹൃത്താണ്. തമ്മിൽ അഭ്യുദയ കാംഷികളാണ്.

"അങ്കിൾ ഞാൻ ഖാലിദ് ഹോസിനിയെ പറ്റി ഒത്തിരി കേട്ടിട്ടുണ്ട്. പ്രേത്യേകിച്ച് ഈ കൈറ്റ് റണ്ണർ ..... ഒത്തിരി താങ്ക്സ് അങ്കിൾ"

ഒന്നുകൂടി ചിരിച്ച് ഞാൻ എലീനായുടെ തോളത്ത് ഒന്ന് തട്ടി.  പിന്നെ പുറത്തിറങ്ങി.

തീപ്പെട്ടി അടുക്കിവച്ചിരിക്കുന്ന പോലെ പലപല അക്കങ്ങളിൽ ഷെയ്ഖ് കോളനി കെട്ടിടങ്ങൾ.  തറനിരപ്പിൽ നിന്നും ഉയരത്തിൽ നിൽക്കുന്ന ഷോപ്പുകൾ,  സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ.  ഞാൻ വണ്ടി മുന്നോട്ടെടുത്തു.  വലതു വശത്ത് മിലൻ വെജിറ്റേറിയൻ ഹോട്ടൽ,  ഖിസൈസിൻറെ തിരക്കിലേക്ക് വായ തുറന്നിരിക്കുന്ന ദുബായ് എയർപോർട് ഫ്രീസോൺ മെട്രോയുടെ കവാടവും,  ഒരു ചരിത്ര സ്മാരകം പോലെ പുരാതനത്വം തോന്നിക്കുന്ന എമിറേറ്സ് എൻ ബി ഡി യുടെ എടിഎമ്മും കടന്ന് എൻറെ വണ്ടി നീങ്ങി. ഞാൻ പ്രധാന പാതയിലേക്ക് കടന്നു.  നല്ല ക്ഷീണം. നന്നായി ഒന്നുറങ്ങണം. ആക്സിലേറ്ററിലേക്ക് കാല് ആഞ്ഞു ചവിട്ടുമ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു.

ഒരു നാല് ദിവസം കഴിഞ്ഞിട്ടുണ്ടാകണം. വീണ്ടു ഖിസൈസ്. സൂര്യൻ സായന്തനത്തിലേക്ക് ചാഞ്ഞു തുടങ്ങിയ സമയം.

ഓഫീസിലേക്ക് അത്യാവശ്യം ചില ഫയലുകൾ വാങ്ങണം.  ഞാൻ റാംസീസ് സ്റ്റേഷനറി & ബുക്ക് ഷോപ്പിലേക്ക് കയറി.  ഖിസൈസിലെ സ്‌കൂൾകുട്ടികളുടെ ആശാകേന്ദ്രം പോലെയാണ് ഈ ഷോപ്പ്.  എപ്പോളും കുട്ടികളും മാതാപിതാക്കളും തിക്കിതിരക്ക് കൂട്ടുന്ന കടയ്ക്കകത്തേക്ക് ഞാൻ കയറിയപ്പോൾ സെയിൽസ്മാൻ നേപ്പാളി ചിരിച്ചു, കുശലം ചോദിച്ചു.

ഞാൻ വേണ്ട ഫയൽ എടുത്തു.  ഇടതു വശത്തെ ബുക്ക് ഷെൽഫുകളിലേക്ക് നോക്കി. ഒരേ സമയം ചെറിയ ഒരു ലൈബ്രറിയും, സെക്കൻഡ് ഹാൻഡ് ബുക്കുകളുടെ വിൽപ്പനയും ഉണ്ട്. പുതിയ ഏതെങ്കിലും മലയാളം ബുക്കുകൾ വന്നിട്ടുണ്ടോ? എൻറെ കണ്ണുകൾ ബുക്ക്റാക്കുകളിൽ ഉടക്കി നിന്നു.

പെട്ടന്നാണ്  പുതുതായി വന്ന കുറെ ഇംഗ്ലീഷ് ബുക്കുകൾ കണ്ണിൽ പെട്ടത്.  ആർ കെ നാരായണൻ, അഗതാ ക്രിസ്റ്റി... എൻറെ കൈകൾ ഓരോന്നിലായി പരാതി. അതിനപ്പുറത്തായി കണ്ട മൂന്നു ബുക്കുകൾ കണ്ട് ഒരു വൈദ്യുതി പ്രെവാഹം എന്നിലേക്ക്‌ പാഞ്ഞു കയറി!  കണ്ണുകൾ ചിമ്മിയടഞ്ഞു. ഞാൻ കണ്ണ് തുറന്ന് നോക്കി.

ഖാലിദ് ഹോസിനി ...!!? ഞാൻ പിറുപിറുത്തു.  എൻറെ കരങ്ങൾ ആ ബുക്കുകളിൽ തൊട്ടു.  ഞാനതെടുത്ത് തിരിച്ചും മറിച്ചും നോക്കി.  പുതുമണം ഒട്ടും മാറാത്ത എൻറെ കൈപ്പട പതിഞ്ഞ ലേബൽ പോലും ഇളകാതെ ആ ബോക്സ് സെറ്റ്!!  കിനോകുനിയായിലെ സ്റ്റിക്കറിൽ എൻറെ വിരലുകൾ മൃദുവായ് തൊട്ടു.

"ബാബു... ഈ ബുക്ക് എവിടുന്നാ?"

എൻറെ ചോദ്യം ഒരുനിമിഷം നേപ്പാളി സെയിൽസ്മാനെ ചിന്താധീനനാക്കി. തലയിൽ കൈ വച്ച് അയാൾ ആലോചിച്ചു. പെട്ടന്ന് ഞെട്ടിത്തിരിഞ്ഞ പോലെ പറഞ്ഞു.

"ഇത് ഇവിടെ അടുത്തുള്ള ഒരു പെൺകുട്ടി സെക്കൻഡ് ഹാൻഡ് ബുക്ക് കൊണ്ട് വിറ്റതാണ്.... എന്താണ് ഭായി?"

"എന്നാണ് ഇത് അവൾ കൊണ്ടിവിടെ തന്നത്?"
"രണ്ടു ദിവസം മുമ്പ്"
"എന്ത് പറഞ്ഞാണ് അവൾ കൊണ്ട് തന്നത്?"
"Unwanted Gift.."

ഞാൻ മുഖം ഉയർത്താതെ ആ ബുക്കുകളിലേക്ക് നോക്കികൊണ്ട്‌ തന്നെ നിന്നു.

"ഒന്നുമില്ല... ഈ ബുക്കുകൾ കുറെ നാളുകളായി ഞാൻ തപ്പി നടക്കുകയായിരുന്നു.... എന്താണിതിനു വില?"

"എന്തെങ്കിലും താ ഭായി.... അങ്ങയോട് ഞാൻ വില പേശുന്നതെങ്ങനെയാ?"

ഞാൻ ഒരു അൻപത് ദിർഹത്തിന്റെ നോട്ട് എടുത്ത് നീട്ടി. ഇരുപത് ദിർഹം ബാക്കി തിരികെതന്ന് നേപ്പാളി ക്യാഷ് ട്രേ അടച്ചു.

പുറത്തിറങ്ങുമ്പോൾ മനസ്സിലാകെ ഒരു വിങ്ങൽ ആയിരുന്നു.  നിരാശയായിരുന്നു.  തകർച്ചയായിരുന്നു.

ഖിസൈസ് സുന്ദരമാണ്. തിരക്കിലുമാണ്. ഇടതടവില്ലാതെ പാഞ്ഞു പോകുന്ന വാഹനങ്ങൾ.  ജോലിഭാരം കഴിഞ്ഞ് തിരികെ കൂടണയുന്നവർ നിരനിരയായി പോകുന്നു.  ജാതിയില്ല, മതമില്ല, വർണ്ണമില്ല... എല്ലാവരും മനുഷ്യർ മാത്രം.

ഞാൻ മൊബൈലെടുത്ത്  സിറിയക്കിന്റെ വീട്ടിലെ ലാൻഡ് ലൈനിലേക്ക് വിളിച്ചു.  ഫോണെടുത്തത് എലീനയാണ്.

"Hi uncle... how are you?"
"Fine Elena..... മോളെ നീ ഖാലിദ് ഹോസിനി വായിച്ച് തുടങ്ങിയോ?"
"ഉവ്വ് അങ്കിൾ.... കൈറ്റ് റണ്ണർ...."
"How is it?"
"Awesome.... Superb..."
"നല്ലത്....  ഒന്നറിയാൻ വിളിച്ചു എന്നേ ഉള്ളൂ... ബൈ.."
"ബൈ അങ്കിൾ..."

ഞാൻ മൊബൈൽ പോക്കറ്റിലേക്കിട്ടു.  കൈവെള്ളയിലെ വിയർപ്പുകണങ്ങൾ എൻറെതന്നെ കൈപ്പടയിൽ എഴുതിയ വാക്കുകളിലേക്ക് പടർന്നിറങ്ങി. Welcome to Teenage ..... Welcome to serious Reading.

ഞാൻ വണ്ടിയെടുത്തു.  ജോസഫ് ക്ലിനിക്കും കടന്ന് എൻറെ കറുത്തകാർ പ്രധാന പാത ലക്ഷ്യമാക്കി നിരങ്ങി നീങ്ങി.

സ്ട്രീറ്റ് ലൈറ്റുകളുടെ വെട്ടത്തിൽ  ഖിസൈസ് അപ്പോഴും സുന്ദരമായിരുന്നു. തിരക്കിലുമായിരുന്നു.

No comments:

Post a Comment