Monday, January 29, 2018

പാളിപ്പോയ മഹാന്മാർ

മഹാത്മാഗാന്ധിയുടെ പേര് പറഞ്ഞപ്പോൾ എനിക്ക്  അപ്പൻറെ കയ്യിൽനിന്നും നല്ല ചുട്ട അടി കിട്ടിയിട്ടുണ്ട്.  ഒരുപക്ഷേ മഹാന്മാരുടെ പേര് പറഞ്ഞ് ലോകത്ത് ആദ്യമായും,  ചിലപ്പോൾ അവസാനമായും അടികിട്ടിയിട്ടുള്ളതും എനിക്കായിരിക്കാം.
********************                   ******************

ആ യാത്രയിൽ എൻറെ മനസ്സുമുഴുവൻ പരാജയപ്പെട്ട പ്രശസ്തരുടെ ചിത്രങ്ങൾ മാത്രമായിരുന്നു.   പ്രസംഗപീഠത്തിൽ കൈവിറയിൽ കാരണം പേപ്പർ പറന്നുപോകുന്ന എം. കെ. ഗാന്ധി, പഠനകാലത്ത് മാർക്ക് ഷീറ്റിൽ തോറ്റ് തുന്നംപാടിയ ആൽബർട്ട് ഐൻസ്റ്റീൻ,  ഒൻപതിനായിരത്തോളം പ്രാവശ്യം ബൾബ് കണ്ടുപിടിക്കാൻ പരാജയപ്പെട്ട എഡിസൺ,   ഒരു നല്ല ഐഡിയ ഇല്ലന്ന് പറഞ്ഞ് പത്രക്കാർ ചവിട്ടിപുറത്താക്കിയ വാൾട്ട് ഡിസ്‌നി, റെക്കോർഡിങ്ങിന് പറ്റിയ ശബ്ദമല്ല എന്നുപറഞ്ഞ് റേഡിയോക്കാർ പറഞ്ഞുവിട്ട യേശുദാസ്....  ഒന്നല്ല, ഒട്ടനവധി പ്രമുഖർ.  അവരോടൊപ്പം ഇപ്പോൾ ഇതാ, ഹയർസെക്കണ്ടറി പരീക്ഷക്ക് തോറ്റ് തുന്നംപാടി വരുന്ന  ഈ ഞാനും.

ഇനി ഈ പ്രശസ്തരുടെ കഥകൾ ഒക്കെ അപ്പനെ എങ്ങിനെ വർണിച്ചുകേൾപ്പിക്കും എന്നതായിരുന്നു എൻറെ ചിന്തയും വലിയ കടമ്പയും.  അപ്പനാന്നേൽ ഒരു പാവം.  ആദ്യത്തെ ദേഷ്യമേയുളൂ.  പിന്നെയങ്ങ് ഒതുങ്ങിക്കോളും.  പക്ഷേ അമ്മയങ്ങനെയല്ല. ചൊറിയണത്തിന്റെ ഇല തേച്ചമാതിരി ചുമ്മാ ചൊറിഞ്ഞോണ്ടിരിക്കും.  അത് കേട്ട് സഹികെടുമ്പോൾ അപ്പൻ എണീക്കും.  അതൊരു എണീപ്പാണ്. എന്നാലിനി ഇവന്മാർക്കിട്ട് രണ്ട് പൊട്ടിച്ചേക്കാം എന്ന് കരുതി, കുരുതിക്കഴിക്കാൻ വരുന്ന കാട്ടുമൂപ്പനെപോലെ  ഒരു വരവ് വരും.  കട്ടിലിന്റെ അടുത്ത് വെട്ടിയുണക്കി വച്ചിരിക്കുന്ന കാപ്പികമ്പ് എടുത്തുകൊണ്ടാണ് ചേകോന്റെ ആ വരവ്. പിന്നെ കയ്യെന്നോ, കാലെന്നോ നോക്കാതെ അങ്ങ് വീശും.  പടപടാന്ന് ശബ്ദം മാത്രം നമ്മൾ കേൾക്കുകയൊള്ളൂ.  കൈകൊണ്ട് തടുക്കുമ്പോൾ മുതുകിന് കിട്ടും, മുതുക് കൊണ്ട് തടുക്കുമ്പോൾ കൈക്ക് കിട്ടും. ഒരു രക്ഷയും ഇല്ലാത്ത അടി-പൂഴിഘടകൻ എന്നൊക്കെ പറയില്ലേ, അതുപോലെ. ഈ താഡനം ഒക്കെയേറ്റ്  പാപഭാരവും, പശ്ചാത്താപവും തലയിലേന്തി ഓന്തുളുക്കിയ പോലെ ഇരിക്കുമ്പോളാകും അടികിട്ടിയ സ്ഥലം ഒക്കെ ഒരുപക്ഷേ തിരിച്ചറിയുന്നത്.

ഞങ്ങൾക്കിട്ട് രണ്ട് പൊട്ടീര് പൊട്ടിച്ചിട്ട് അപ്പൻ യുദ്ധം ജയിച്ചപോലെ ഒരു നിൽപ്പുണ്ട്.  ഏതാണ്ട് മുഹമ്മദാലി ഒളിമ്പിക്സിൽ മെഡൽ വാങ്ങി നിൽക്കുന്ന ലെവലിൽ എന്നുവേണേൽ പറയാം.

അങ്ങനെ കാപ്പികമ്പിന്റെ പ്രഹരത്തിൽ ദേഹത്ത്  തെളിഞ്ഞു വരുന്ന വയൽ വരമ്പ്  തടവിയിരിക്കുമ്പോൾ ചിലപ്പോൾ അമ്മയുടെ അടുത്ത ചൊറിയണം തേപ്പ് അടുക്കളയിൽനിന്നും ഉയരും.

"ചുമ്മാ പിള്ളേരെ കേറിയങ്ങ് അടിച്ചാൽ എല്ലാമായീന്നാ വിചാരം"

ദാണ്ടടാ കിടക്കുന്നു!  അപ്പോൾ അപ്പൻ പ്രതിയായി.  സത്യം സത്യമായി ഇതിനാണ് പീലാത്തോസിൻറെ കൈകഴുകൽ എന്നുപറയുന്നത്. അപ്പോൾ അപ്പൻ അടുക്കളയിലേക്ക് ചെവിയൊന്ന് ചായ്ച്ച് നോക്കും.  എന്നിട്ട് മനസ്സിൽ പറയുന്നുണ്ടാകും-യൂ ടൂ  ബ്രൂട്ടസ്!

ഇങ്ങനെ അമ്മയുടെ ചൊറിയണം ഇലയുടെ തേപ്പും, അപ്പൻറെ കാപ്പികമ്പിന്റെ അടിയും മുന്നിൽ കണ്ടുകൊണ്ടാണ് മഹാത്മാഗാന്ധിയേയും ടീമിനെയും  ഓർത്തോർത്ത്  ഈയുള്ളവൻ വീട്ടിലെത്തിയത്.

പെട്ടെന്ന് എഡിസന്റെ ലൈറ്റ്  തലയിൽ കത്തി.  എനിക്ക്  പരീക്ഷയ്ക്ക്  ആനമൊട്ട കിട്ടിയെങ്കിൽ തിമിംഗലത്തിന്റെ മൊട്ട കിട്ടിയ ഒരുത്തൻ അയൽപക്കത്തുണ്ട്.  അവറാൻ!  ഏതെങ്കിലും രീതിയിൽ പണിപാളിയാൽ അവറാനെ എടുത്തിട്ടൊരു കളികളിക്കണം. ഒരു സൈക്കോളജിക്കൽ അപ്രോച്ച്. ങ്‌ഹും... അണ്ണാൻ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കണോ?

സന്ധ്യ.  സീൻ - അപ്പന്റെ മുന്നിൽ ഞാൻ  ഓച്ഛാനിച്ച്  നിൽക്കുന്നു. (പരീക്ഷ തോറ്റിട്ട് വന്ന് കളക്ടറുടെ നിൽപ്പ് നിൽക്കാനൊക്കില്ലല്ലോ, അതുകൊണ്ടാ).

പുറത്ത്  പശുത്തൊഴുത്തിൽ പശുവിന് തന്തക്കുവിളി കേൾക്കുന്നുണ്ട്.  പാൽ കറന്നെടുക്കുന്നതിന്റെ ദേഷ്യം പശുകാണിക്കുന്നതിനുള്ള അമ്മയുടെ മറുപടിയാണത്.   ഈ മൂപ്പീര് കാണുമ്പോൾ സ്വാഭാവികമായും തൊഴുത്തിനകത്തുള്ള മറ്റ് അന്തേവാസികളായ ആടും, പട്ടിയും ഒക്കെ അടങ്ങിയൊതുങ്ങി  താഴ്‌മയായി നിൽക്കും.   ഞാനിപ്പോൾ അപ്പൻറെ മുമ്പിൽ വന്നുനിൽക്കുന്നത് പോലെ.

ഹതഭാഗ്യരായ ഞാനും പശുവും, ആടും ഒക്കെ എന്തുചെയ്യാനൊക്കും?  'തന്തയുടേം, തള്ളയുടേം, സാറന്മാരുടേം അടി പോയി വാങ്ങിക്ക്' എന്ന ശാപവും കിട്ടിയില്ലേ ഞങ്ങൾ പിള്ളേരെല്ലാം ഈ ഭൂമിയിൽ വന്നവതരിച്ചിരിക്കുന്നത്?  അതുപോലെ തന്നെയാണ്  ഈ നാൽകാലികളും.  സീസർക്കുള്ളത് സീസറിനും, ദൈവത്തിനുള്ളത് ദൈവത്തിനും എന്നപോലെ എനിക്കുള്ളത് എനിക്കും പശുവിനുള്ളത് പശുവിനും വിധിച്ചിട്ടുള്ളതാകുന്നു.

"എന്താടാ?"

എൻറെ നിൽപ്പിൽ എന്തോ പന്തികേടുണ്ടെന്ന് അപ്പന് മനസ്സിലായതിന്റെ ചോദ്യമാണത്.

"ഓ... അപ്പാ പിന്നേ ... ൻറെ റിസൾട്ട് വന്നു.."

അപ്പൻ ചുണ്ടത്തിരിക്കുന്ന കതനാക്കുറ്റിപോലത്തെ തൊറുപ്പുബീഡി ഒന്നൂടെ ആഞ്ഞ് വലിച്ച് പുക വിട്ടുകൊണ്ട് എന്നെ ആപാദചൂഡം ഒന്ന് നോക്കി.

ഈ ബീഡി അപ്പൻ സ്‌പെഷ്യൽ മേക്കാണ്.   തമിഴ്‌നാട്ടിൽ നിന്നുവരുന്ന പാണ്ടിബീഡികളോ, കണ്ണൂരിൽ കമ്യൂണിസ്റ്റുകാർ 'വിപ്ലവം ജയിക്കട്ടെ,  ബൂർഷ്വാകൾ വലിച്ച് പണ്ടാരമടങ്ങാട്ടെ' എന്ന മന്ത്രമോതി ഉണ്ടാക്കിവിടുന്ന ദിനേശ് ബീഡിയോ അപ്പൻ വലിക്കില്ല.  ഒരു കോൺഗ്രസ്സുകാരന്റെ  കാശുകൊണ്ട് കമ്യൂണിസ്റ്റുകാരൻ  അങ്ങനെ ആളാവണ്ട എന്നൊരു പോളിസി. യേത്?  അങ്ങനെ മൂവന്തിക്ക് സെൽഫ് മേഡ് ബീഡി വലിച്ച് പുകയൂതി ഉഷാറായി നിൽക്കുമ്പോളാണ് ഞാൻ ചെല്ലുന്നതും, ഓഞ്ഞ റിസൾട്ടിന്റെ കാര്യം പറയുന്നതും.

"എന്നിട്ട് നീ ജയിച്ചോടാ ?"  പുകയുടെ ഇടയിലൂടെ ന്യായമായ ഒരു  ചോദ്യം പുറത്തുവന്നു.

"അപ്പാ .. ഒള്ളത് പറയാലോ? ക്ലാസിലെ മിക്കവാറും എല്ലാപിള്ളേരും തോറ്റു"

"അതെന്താടാ തോറ്റത്? ആപ്പോ നീയും തോറ്റോ?"

അപ്പൻ അതെന്തൊരു മറ്റേടത്തെ ചോദ്യമാ ചോദിച്ചെ?  ഞാൻ എപ്പോളും ഭൂരിപക്ഷത്തിന്റെ കൂടെയാണെന്നുള്ള സത്യം അപ്പൻ മറന്നുപോയോ?  എൻറെ ആത്മഗതം.

"ഞാൻ മാത്രമല്ല, അവറാനും തോറ്റു ...കിഴക്കേലെ" ഞാൻ വിഷയം ഡൈവേർട്ട് ചെയ്യാൻ കൂലങ്കഷമായ ഒരു ശ്രമം നടത്തുകയാണ്.

"ആരാ..? പാപ്പീടെ മോനോ ?"

"ഉം.."

"ഓ അവൻ അല്ലേലും മൊണ്ണയല്ലിയോ? അവനൊക്കെ പഠിക്കാൻ വല്ലോം അന്നോ സ്‌കൂളിൽ പോന്നെ?  ചുമ്മാ വീട്ടിലെ ശല്യം തീർക്കാൻ തന്തേം തള്ളേം തള്ളി വിടുന്നതല്ലിയോ"

ആ പറഞ്ഞതിൻറെ വ്യംഗ്യാർത്ഥം പാപ്പീടെ ചെറുക്കനെപ്പോലെയല്ല ഞാൻ എന്നല്ലേ?

"അപ്പാ സത്യം പറയാലോ... മൊത്തം ഔട്ട് ഓഫ് സിലബ്ബസ് ആയിരുന്നു?

"അതെന്നാ കുന്തമാടാ..?"  സ്‌കൂളിൽ പുതുതായി ജോയിൻചെയ്ത ഏതോ സാറാകും അതെന്ന് അപ്പന് തോന്നിയോ?  ഞാൻ പുകയ്ക്കിടയിലൂടെ ആ മുഖത്തേക്ക്  തുറിച്ചുനോക്കി.  അപ്പന് കാര്യം പിടികിട്ടിയില്ല.

ഇതുതന്നെ തക്കം. നമ്മുടെ മഹാന്മാരായ ആൾകാരെപ്പറ്റി എടുത്തിടുക. ഒപ്പം പിള്ളേരെ പഠിപ്പിക്കാൻ അറിയാൻമേലാത്ത സാറന്മാരെപ്പറ്റിയും, സർക്കാരിൻറെ പരീക്ഷാനടത്തിപ്പിൻറെ പോരായ്മകളെപ്പറ്റിയും, കഷ്ടപ്പെട്ട് പഠിച്ചെഴുതുന്ന ചോദ്യപേപ്പർ മാനംമര്യാദയ്ക്ക്  നോക്കാൻ സാറന്മാർക്കറിയാത്തതിന്റെ കുഴപ്പവും, പുസ്തകത്തിൽ ഇല്ലാത്ത ചോദ്യവും ഉത്തരവും പരീക്ഷയ്ക്ക് വരുന്നതും  എല്ലാമെല്ലാം വർണ്ണിക്കാൻ പറ്റിയ സമയം.

എന്നാൽ അപ്പോഴേക്കും തൊഴുത്തിലെ വാക്പയറ്റ് കഴിഞ്ഞ് അമ്മ അകത്തേക്ക് കയറിവന്ന് എൻറെ പ്ലാൻ പൊളിച്ചു.  തൻറെ ഗോധയായ അടുക്കളയിലേക്ക് അമ്മ നടന്നപ്പോൾ അപ്പൻ മുരണ്ടു.

"ടീ ..??"

'ങ്‌ഹും .. എന്താ?" അമ്മ തിരിഞ്ഞുനിന്നു. പിന്നെ നടന്നത് കെ.പി.എ.സി യുടെ നാടകം പോലെ ചില സീനുകളാണ്.

'ദാണ്ടേ ഇവിടൊരുത്തൻ പരൂഷക്ക് തോറ്റിട്ട് വന്നേക്കുന്നു.."

അമ്മ ആ നിന്ന നിൽപ്പിൽ എന്നോയൊന്ന് സൂക്ഷിച്ച് നോക്കി. എന്നിട്ട് ഒരു ചോദ്യം.

"ഒള്ളതാന്നോടാ?"

"ഉം" ഞാൻ മൂളി. "ഞാൻ മാത്രമല്ല, ക്ലാസിലെ മിക്കവാറും എല്ലാവരും തോറ്റമ്മേ... അവറാനും തോറ്റു " ഒരു പരാജിതൻറെ സമ്മതപ്രകടനവും, ന്യായീകരണവും ആയിരുന്നു അത്.

"ഇനിയെന്നാടാ അടുത്ത പരൂഷ? തോറ്റത് ജയിക്കാൻ?"  ദൈവമേ! അമ്മയ്ക്ക് സൽബുദ്ധിതോന്നി. അടുത്ത സപ്ലി അടിച്ചോളാനാ അമ്മ പറഞ്ഞുവരുന്നത്.

"സെപ്റ്റംബറിലാ അമ്മേ ..." പിടിവള്ളി കിട്ടിയമാതിരി ഞാൻ മൊഴിഞ്ഞു.  സെപ്റ്റംബറിൽ ഞാൻ തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കും എന്നൊരു ധ്വനി അതിൽ നൽകാനും  ശ്രമിച്ചു.

'ങാ... അന്നേരം തോറ്റ് തൊപ്പിയിട്ടേച്ച് വന്നുനിന്നേക്കരുത് പറഞ്ഞേക്കാം"  ഇതും പറഞ്ഞ് അമ്മ സിംപിളായി അടുക്കളയിലേക്ക് നടന്നു.

അമ്മ എന്നോട് കാണിച്ച മൃദുസമീപനം ഒരു ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയായിരുന്നു എന്ന് എനിക്ക് മാത്രം അറിയാവുന്ന സത്യമാണല്ലോ.

റിസൾട്ട്  അറിഞ്ഞ് വന്നപാടെ ഞാൻ വീടിനുമുന്നിലുള്ള വയലിലേക്ക് ഓടുകയായിരുന്നു.  എൻറെ തോൽവികളിൽ നിന്നും രക്ഷനേടാൻ ഇതിനുമുമ്പും ഞാൻ പലവട്ടം പയറ്റിത്തെളിഞ്ഞ ഒരു ഐഡിയ ആണിത്.  മുക്രയിട്ട കാളക്കൂറ്റനെപ്പോലെ മണിക്കൂറിനുള്ളിൽ വലിയ ഒരുകെട്ട് പുല്ല് പശുവിന് തീറ്റയായി പറിച്ചെടുത്തു. അത് ചുമ്മിക്കെട്ടി വീട്ടിലെത്തിച്ച്, മ്യൂസിയത്തിലെ വിലയേറിയ കാഴ്ചവസ്തുപോലെ ഒന്ന് പൊലിപ്പിച്ച്  വച്ചിട്ട് ഒരു കാക്കക്കുളിയും പാസാക്കിയിട്ടാണ്  അപ്പന്റെമുന്നിൽ വന്ന് പരീക്ഷാകാര്യം എടുത്തിട്ടത്.

ആ  ഉദ്ദിഷ്ടകാര്യത്തിനുള്ള  ഉപകാരസ്മരണയാണ് ഇപ്പോൾ  അമ്മയിൽനിന്നുണ്ടായ മൃദുസമീപനം.

എൻറെ തലയൊന്ന് ഉയർന്നു.  'അമ്മയാണഖിലസാരമൂഴിയിൽ' എന്നമട്ടിൽ ഒരു നിൽപ്.  എന്നാലിനി പറയാൻ ഉദ്ദേശിച്ച മഹാന്മാരുടെ കഥ കൂടിയങ്ങ് ഉരചെയ്തുകളയാം.  അമ്മയുടെ അപ്രതീക്ഷിത പെരുമാറ്റം കണ്ടിട്ട്  കൺഫൂഷ്യൻ ആയ അപ്പനോടാണ് ഞാൻ ആ ലാ പോയിന്റ് എടുത്തിട്ടത്.

"അപ്പാ, അപ്പനറിയാമോ.. മഹാത്മാഗാന്ധി നമ്മളെക്കാൾ ഒക്കെ വലിയ സ്ഥലത്ത് പരാജയപ്പെട്ടിട്ടുണ്ട്.  ആൽബർട്ട് ഐൻസ്റ്റീനെ അറിയാമോ... അയാൾ എല്ലാപരൂഷക്കും തോറ്റ് നടക്കുവല്ലാരുന്നോ?"

ആദ്യം പറഞ്ഞ മഹാനെ അപ്പനറിയാം. രണ്ടാമത്തെ ആളെ ഒരുപിടിത്തവും കിട്ടുന്നില്ല.  ഏതോ വെള്ളക്കാരന്റെ പേരുപറഞ്ഞ്  പേടിപ്പിക്കാൻ നോക്കുവാണോ എന്ന് കാർന്നോർക്ക് തോന്നിയോ?  അങ്ങനെ ഞാൻ ആലോചിച്ച് നിൽകുമ്പോൾ എവിടുന്നാണെന്നറിയില്ല എൻറെ തലയ്ക്കിട്ടൊരടി കിട്ടി...  ഒരുനിമിഷം ഞാൻ  നക്ഷത്രമെണ്ണിപ്പോയി!!

നോക്കുമ്പോൾ അതാ, മൂർഖൻപാമ്പ് പത്തിവിടർത്തിനിൽകുന്നപോലെ അപ്പൻ ചീറ്റികൊണ്ട് നിൽക്കുന്ന ഭീകര സീൻ!!

"പൊക്കോണം എൻറെ മുന്നീന്ന്... പരൂഷക്ക് തോറ്റുമ്മച്ച് വന്നുനിന്ന് വാചകമടിക്കുന്നോ? അതും എന്നോട്...  കാന്തി എത്ര പരൂഷയാടാ തോറ്റത്? ങ്ഹേ ?  പിന്നെ നീ എന്തുവാ വായീകൊള്ളാത്ത പേരൊക്കെപ്പറഞ്ഞ് ആളെ പേടിപ്പിക്കുന്നോ ??.. ഔട്ട് ഓഫ് സിലവസ്സ് ... ഇൻസ്റ്റീൻ !"

ഇതും പറഞ്ഞ് അപ്പൻ രണ്ടാമത്തെ പൂശുകൂടി എനിക്കിട്ട് പൂശി!!  അതും വെട്ടിയുണക്കിവച്ചിരുന്ന കാപ്പികമ്പ് കൊണ്ട്!

"പൊക്കോണം.. അവറാന്റെ ചെറുക്കൻ തോറ്റുപോലും! തോറ്റുവന്നേച്ച് വല്യ കൊണാധികാരം പറയുന്നോ?  ഒരു കാന്തി വന്നേക്കുന്നു, കാന്തി..ഫൂ !"

ഞാൻ അടിയുംകൊണ്ട് അടുത്തമുറിയിലേക്കോടി. ഇവിടെ നിന്നാൽ ആദ്യത്തേതിന്റെ ബൈ-പ്രൊഡക്ടുകളായി ഇനിയും പൂശുകിട്ടും.  എന്നാൽ  ആ ഓട്ടത്തിൽ അടുക്കളയിലേക്ക് ഒന്ന് നോക്കാൻ ഞാൻ ശ്രമിച്ചു.   എൻറെ കൈക്കൂലി വാങ്ങി, എന്നെ രക്ഷിക്കാൻ വരാത്ത അമ്മയെന്ന ഇരട്ടത്താപ്പുകാരിയുടെ തിരുമോന്ത  ഒന്ന് കാണാൻ വേണ്ടിയായിരുന്നു ആ നോട്ടം.  എവിടെ?  അമ്മയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ !

സത്യം പറയാമല്ലോ, ഓടിപ്പോയി മുറിയിൽ ഞാൻ ചെന്നിരുന്നത് വിട്ട റോക്കറ്റ് തിരികെ വീണത് കണ്ടുനിൽക്കുന്ന  ശാസ്ത്രജ്ഞനെപ്പോലെയായിരുന്നു.

സത്യം സത്യമായി, ഒരു മഹാന്മാരും എന്നെ രക്ഷിക്കാൻ വന്നില്ല.....

അന്നുമുതൽ ഈ കൊട്ടിഘോഷിച്ച് നടക്കുന്നവന്മാരുടെ ഒക്കെ പേര് ഒരു കാര്യത്തിനും വൃഥാവിൽ ഉപയോഗിക്കരുത് എന്ന വലിയ പാഠം ഞാൻ പഠിച്ചു.  അത് ഗാന്ധിയായാലും, ഗോഡ്‌സെയായാലും സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീൻ ആയാൽ പോലും.  ഈ പറയുന്ന പുണ്യാളന്മാരെയും, മഹാന്മാരെയും ഒക്കെ പുസ്തകത്തിൽ പഠിക്കാനും സാറന്മാർക്ക് പഠിപ്പിക്കാനും കൊള്ളാം.  അല്ലാതെ നമ്മുടെ മുതുകത്ത് കാപ്പികമ്പ് കേറുമ്പോൾ ഒരുത്തനും രക്ഷിക്കാൻ വരൂല്ല. സത്യം.

ഗുണപാഠം: അനുഭവം ഗുരു.

Friday, January 19, 2018

പൊന്നമ്മസാറിന്റെ മനുഷ്യാവകാശ ലംഘനം

പ്രിയമുള്ള നാട്ടുകാരെ, എന്നോടും എൻറെ കൂട്ടുകാരോടും പൊന്നമ്മസാർ ചെയ്ത ക്രൂരതയും മനുഷ്യാവകാശ ലംഘനവും എന്തുവലിയ ദുരന്തമായിരുന്നെന്ന് ഇത് വായിച്ചുകഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.  സോഷ്യൽ മീഡിയയോ, ഇന്റെർനെറ്റോ ഉണ്ടാക്കാൻ പോന്നവന്മാർ എല്ലാം ഞരമ്പിലും വരമ്പിലും ഒക്കെ കളിച്ചുനടക്കുന്ന കാലമായിപ്പോയി, അല്ലേൽ കാണാമായിരുന്നു സാർ കാണിച്ച പോക്കണംകേടിന് എന്താണ് പ്രതിഫലമെന്ന്.

ഇത് നിർദോഷമായ ഒരു കാര്യത്തിന് പൊന്നമ്മസാറിന്റെ ശിക്ഷ കിട്ടിയ കദനകഥ.  ഒരു അന്താരാഷ്ട്ര കോടതീലും മാപ്പർഹിക്കാത്ത ഈ  അന്യായം മനസ്സിൽ പതിറ്റാണ്ടുകളായി മോക്ഷം കിട്ടാതെ കിടക്കുകയായിരുന്നു.

നാട്ടിലുള്ള രാഷ്ട്രീയക്കാർ എല്ലാം കീശനിറയ്ക്കാനും, സോപ്പ് ചീപ്പ് കണ്ണാടിയൊക്കെ വാങ്ങാനും  എന്താണ് മാർഗ്ഗം എന്ന് ആലോചിച്ച്, ആലോചിച്ച് പന്തീരടി വന്നപ്പോൾ ആർക്കോ ജ്ഞാനോദയം ഉണ്ടായി.  ഒരു മുട്ടൻ ജലപദ്ധതി.  നമ്മളൊക്കെ മൂത്രമൊഴിച്ച് കളയുന്ന പോലെ കല്ലടയാറ്റിൽ പാഴായിപ്പോകുന്ന വെള്ളം വഴിതിരിച്ച് വിട്ട് കർഷകരെ ഉദ്ദരിച്ച് കൃഷിയാൽ തിരുവതാംകൂർ സമ്പൽസമൃദ്ധം ആക്കണം.  KIP എന്ന് ഞങ്ങൾ പുള്ളേർക്ക് മനസിലാകാത്ത കല്ലട ഇറിഗേഷൻ പ്രോജക്ട്.  അപ്പോൾ പ്ലാനിങ് കമ്മീഷൻ  'ഇന്നാ പിടിച്ചോ' എന്ന് പറഞ്ഞ് അപ്പ്രൂവലും അങ്ങ് കൊടുത്തു.  മൂന്നാം പഞ്ചവത്സരപദ്ധതികാലത്ത് അതായത് ഞങ്ങൾ ജനിക്കുന്നതിന് മുമ്പ് തുടങ്ങിയ പദ്ധതി പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞിട്ടും പൂർത്തിയായില്ല എന്നത് വേറൊരു കാര്യം. തുറക്കുമ്പോൾ വായൂകോപം പോലെ കാറ്റുമാത്രം വരുന്ന എമണ്ടൻ പൈപ്പുകളും ഒക്കെയായി കരഞ്ഞുകൊണ്ടിരുന്ന ആ സാധനങ്ങൾ ഒക്കെ പിൽക്കാലത്ത് ഭിക്ഷക്കാർക്കും, ആക്രി പറക്കുകാർക്കും മോഷ്ടിച്ചുവിൽക്കാൻ പറ്റി എന്നുള്ള സുപ്രധാന കാര്യം ഇവിടെ തിരസ്കരിക്കുന്നില്ല.

ഈ കല്ലട ഇറിഗേഷൻ പ്രോജക്ടിലെ പണി ഏകദേശം കഴിഞ്ഞ ഒരു കനാലിന്റെ കീഴിൽ നിന്നും കണ്ടെടുത്ത നിധി ഞങ്ങൾ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ മേൽ ചൂരൽ പ്രയോഗമായി വന്നു വീണതോടെ കർട്ടൻ പൊങ്ങി കഥ തുടങ്ങുകയായി.


മുറിഞ്ഞകൾ ആനക്കുളം സർക്കാർ എൽ.പി.സ്‌കൂൾ.  നാലാം ക്ലാസിൽ പഠിക്കുന്ന കാലം. സാക്ഷാൽ നിത്യ ചൈതന്യയതിയൊക്കെ  ജനിച്ചു കളിച്ചു നടന്ന സ്ഥലമാണ്. ആ മണ്ണിലാണ് പൊന്നമ്മസാറിന്റെ ഭാഷയിൽ പറഞ്ഞാൽ എന്നെപ്പോലുള്ള മണ്ണിനും പിണ്ണാക്കിനും കൊള്ളാത്ത വേട്ടാവളിയന്മാർ വന്നുപിറന്നത്.  


സ്‌കൂൾ കോമ്പൗണ്ടിലുള്ള   എസ്. എൻ.ഡി.പി  ഗുരുമന്ദിരത്തിലെ ഉത്സവം കഴിഞ്ഞ് വളമുറിയും കളിപ്പാട്ടത്തിന്റെ കവറുകളും പെറുക്കി, ഫിലിംപെട്ടിയുമായി ഒക്കെ ഞങ്ങൾ നടക്കുന്ന കാലം.  

പൊന്നമ്മസാറിന്റെ വാക്കും, നടപ്പും, അടിയും തമ്മിലുള്ള നീളത്തിനിടയിൽ വിദ്യാഭ്യാസത്തിന്റെ അതിഭീകര മേഖലകളിലൂടെ ആരോഹണം ചെയ്തുകൊണ്ടിരുന്ന ആ കാലഘട്ടത്തിൽ ഒരു  ഉച്ചസമയത്ത് ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരുവന് രാവിലെ കുടിച്ച പഴങ്കഞ്ഞിയുടെ കോപം വയറ്റിലുണ്ടായി. തന്മൂലം ആ ഹതഭാഗ്യന്  തൻറെ ഡ്രൈനേജ് സിസ്റ്റത്തിന്റെ അവസാനഭാഗത്ത് പുളിപ്പനുഭപ്പെടുകയും ബഞ്ചിൽ തിരിഞ്ഞും മറിഞ്ഞും ഇരുന്ന് കുറേനേരം ത്യാഗം അനുഷ്ടിക്കുകയും ചെയ്തു.  ഉച്ചയ്ക്കത്തെ കൊട്ടുവടി മണിമുഴങ്ങിയപ്പോൾ ഉപ്പുമാവിന് കൊണ്ടുവന്ന വട്ടയിലയും കളഞ്ഞ് ആ ഹതഭാഗ്യൻ നിക്കറും താങ്ങി കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ നമ്മുടെ മേൽ പ്രസ്താപിച്ച കനാലിന് കീഴെപ്പോയി അഭയസ്ഥാനം കണ്ടെത്തി.  ത്രേതായുഗത്തിൽ ശ്രീരാമൻ വന്ന് ചവിട്ടി ശാപമോക്ഷം നേടാൻ കാത്തിരുന്ന അഹല്യയെപ്പോലെ കല്ലടയാറ്റിലെ ഒരുതുള്ളി വെള്ളം കാണാൻ കണ്ണുകൾ കൊതിച്ചിരുന്ന കനാലിന്റെ കോൺക്രീറ്റ് പാലത്തിനു കീഴെ ആനന്ദനിർവൃതി പൂണ്ട് അവൻ ഇരിക്കവെയാണ്  ആ നിധി അവന്റെ കണ്ണിൽ തടഞ്ഞത്.

ഇതുവരെ കാണാത്ത, കേൾക്കാത്ത ഒരു സാധനം!  


തൻറെ ഉദ്യമപൂർത്തീകരണം കഴിഞ്ഞപ്പോൾ കണ്ണിൽ തടഞ്ഞ ആ നിധി അവൻ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി.   വെണ്ടയ്ക്ക അക്ഷരത്തിൽ എന്തൊക്കെയോ ഇഗ്ളീഷിൽ എഴുതിയിരിക്കുന്നു.  ആംഗലേയം പഠിക്കാൻ തുടങ്ങിയിട്ടേയുള്ളൂ.  വായിച്ചുനോക്കാൻ ഒരു വിഫല ശ്രമം നടത്തി.  ഒരുപക്ഷേ ഗ്യാങ്ങിലുള്ള ബാക്കിയുള്ളവരെ കാണിച്ചാൽ ഉത്തരം കിട്ടിയേക്കാം. അങ്ങനെ ചിന്താവിഷ്ടനായി അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.

ഒരിക്കലും ആരും ഈ സാധനം കണ്ടിട്ടില്ല.  വായിക്കാനൊട്ട് പറ്റുന്നുമില്ല. മനോഹരമായ ഒരു കവർ. അതിനുള്ളിൽ അതിഭദ്രമായി സൂക്ഷിച്ചുവച്ചിരിക്കുന്ന എന്തോ സാധനം. മരത്തിന്റെ ചുവട്ടിലും, കനാലിന്റെ തിട്ടയിലും ഒക്കെ തിരിഞ്ഞും മറിഞ്ഞും ഇരുന്ന് ഞങ്ങൾ ആലോചിച്ചു.  ഐൻസ്റ്റീൻ ഒക്കെ ഉച്ചികെട്ടിന് ആപ്പിൾ വീണപ്പോൾ വെളിവ് വീണ് എന്തൊക്കെയോ കുന്ത്രാണ്ടം കണ്ടുപിടിച്ചു. കാന്താരിയുടച്ച് പഴങ്കഞ്ഞി കുടിക്കുന്ന ഞങ്ങൾക്ക് ആപ്പിൾ തിന്നേച്ചിരിക്കുന്നവന്റെ ബുദ്ധി കിട്ടുമോ?

പേർത്തും, പേർത്തും ആലോചിച്ച്  ഉത്തരം കിട്ടാതായപ്പോൾ ഒരാൾ പറഞ്ഞു. 'നമുക്ക് ഈ അകത്തെ ഒരു കവർ  പൊട്ടിച്ച് നോക്കാം'.  അവസാനം പൊട്ടാൻ പോകുന്ന ബോംബ് ഒരു വിദഗ്ദ്ധൻ നിർവീര്യമാക്കാൻ ശ്രമിക്കുന്ന മാതിരി ഞങ്ങൾ ആ ഉദ്യമത്തിന് തുനിഞ്ഞു!

മനോഹരമായ കവറിൽ 'ബി' നിലവറയിൽ പൂട്ടിവച്ചിരിക്കുന്ന പോലെയുള്ള  ഇത് പൊട്ടിച്ചാൽ എന്തെങ്കിലും പ്രശനം?  ശൂലം പിടിച്ച ഗീവറുഗീസ് പുണ്യവാളാ... ആപത്തൊന്നും വരുത്തരുതേ എന്ന് നെഞ്ചിൽത്തട്ടി പ്രാർത്ഥിച്ച് ഞങ്ങൾ അവസാനം ഒരു കവർ  അങ്ങ് തുറന്നു.

ഒരുമാതിരി മുഴുത്ത സവാളയും, കാബേജുമൊക്കെ നമ്മൾ പൊളിച്ച് പൊളിച്ച് വന്നാൽ എന്തുകിട്ടും?  അതേപോലെ ഒരവസ്ഥയായിപ്പോയി ഞങ്ങളുടേത്. എന്നാൽ അങ്ങനെ അങ്ങ് തള്ളിക്കളയാനും വരട്ടെ.  മാമ്പഴത്തിനകത്തുനിന്ന് മൂത്ത മാങ്ങാണ്ടി കിട്ടുംപോലെ അകത്തെ കവറിൽനിന്നും ഒരു പരിപ്പ് കിട്ടി.

അത് കണ്ട് ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കി. ഇതെന്തു കുന്തം?  ഒരുമാതിരി അയയിൽ ഉണക്കാനിട്ട വല്യപ്പന്റെ കോണാൻ പോലെ!?

പിനീടങ്ങോട്ട് ചർച്ചയായിരുന്നു. പോളിറ്റ് ബ്യൂറോ, വട്ടമേശ സമ്മേളനം എന്നുവേണ്ട, ഒൻപതു വയസ്സുവരെ ഞങ്ങൾ കണ്ടതും, കേട്ടതുമായ എല്ലാ അറിവും പങ്കുവച്ചു.  എന്നാൽ ഒരുത്തനുപോലും ഈ നിധി എന്താണെന്ന് കണ്ടുപിടിക്കാനുള്ള മൂള ഉണ്ടായിരുന്നില്ല, മാത്രവുമല്ല കൂടുതൽ കൂടുതൽ സംശയങ്ങൾ പൊന്തിവരികയും കാര്യം വലിയൊരു സമസ്യയാവുകയും ചെയ്തു.  

ആരാണ് കനാലിന്റെ കീഴിൽ ഇതുകൊണ്ടിട്ടത്?  ഇനി ഇത് വല്ല കൂടോത്രവുമാണോ?  എടുക്കുന്നവൻ വായുഭഗവാന്റെ കോപവും, വയറ്റിളക്കവും പിടിച്ച് ചാകുന്ന വല്ല സൂത്രപ്പണിയും?  ആ സംശയം കമ്മറ്റി മുളയിലേ നുള്ളി.  കാരണം ഇത്ര മനോഹരമായി പായ്ക്ക് ചെയ്ത് കൂടോത്രം ഉണ്ടാക്കാൻ ആംപിയർ ഉള്ള ഒരുത്തനും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല.  വല്ല കോഴിമുട്ടയിലോ ചെമ്പുതകിടിലോ മറ്റോ മന്ത്രം കേറ്റി എവിടേലും കുഴിച്ചിടാനല്ലേ  നാടൻ കൂടോത്രക്കാർക്കൊക്കെ പറ്റൂ.  അപ്പോൾ വേറൊരുത്തൻ പറഞ്ഞു 'ഒറപ്പ് പറയാൻ ഒക്കുകേല, ഒരുപക്ഷേ ഇതെടുത്തോണ്ടു പോകുന്നവനെ രാത്രി വല്ല മാടനും വന്നടിക്കുമോന്നാ എൻറെ പേടി'. നിധി കിട്ടിയവനും, കയ്യിൽ പിടിച്ചവനും അതുകേട്ട് ഒന്നുപോലെ ഞെട്ടി.

ദൈവമേ! എന്തൊരു പരീക്ഷണമാണിത്?  നാലാംക്ലാസ്സിൽ പൊന്നമ്മസാറും കൂട്ടരും പഠിപ്പിക്കുന്ന കഠിന പാഠങ്ങൾ മനസ്സിലാക്കാൻ പാടുപെടുന്ന ഞങ്ങൾക്കാണീ വലിയ ഏടാകൂടം വന്നുഭവിച്ചിരിക്കുന്നത്.  ഉത്തരം കിട്ടാതെ പല മീറ്റിംഗുകൾ കൂടി, പിരിഞ്ഞു.  വീട്ടിൽ കൊണ്ടുപോയാൽ മാടൻ അടി പേടിച്ച് ആരും ഈ നിധി വീട്ടിൽ കൊണ്ടുപോകാൻ ധൈര്യപ്പെട്ടില്ല.  സ്‌കൂളിനടുത്തുള്ള മരപ്പൊത്തിൽ സാധനം ഭദ്രമായി ഒളിപ്പിച്ചുവച്ച് വൈകിട്ട് വീട്ടിൽ പോകും.  മരത്തിൽ വന്നിരിക്കുന്ന കിളികൾക്ക് മാടൻ അടിയേറ്റാൽ നമുക്കെന്ത് ചേതം? അറം പറ്റാതിരിക്കാൻ എഴുത്തച്ഛൻ വരെ കിളിയെകൊണ്ട് പാടിച്ച് അടികിട്ടുവന്നേൽ അതിൻറെ അണ്ണാക്കിലോട്ടായിക്കോട്ടേ എന്ന് കരുതിയതാ, പിന്നെയാ ഞങ്ങൾ ഈനാംപേച്ചി പിള്ളേർ!

രണ്ടുമൂന്ന് ദിവസം കഴിഞ്ഞുപോയി.  ഇടയ്ക്കിടെ ഞങ്ങൾ വല്യപ്പന്റെ കോണാൻ എടുത്തുനോക്കും. തിരികെ വയ്ക്കും.  അവസാനം ഈ നിധി കണ്ടെത്തിയവൻ തന്നെ അഭിപ്രായം പറഞ്ഞു 'നമുക്ക് ഇതിലുള്ള ബാക്കി കവറുകളും തുറന്നുനോക്കാം.  ചിലപ്പോൾ വേറെ വല്ലതും കൂടി കിട്ടിയാലോ?'  അങ്ങനെ ഒരുച്ചസമയത്ത് ബാക്കിയുള്ള കവറുകളും ഞങ്ങൾ പൊളിച്ചുനോക്കി.  ഒരേപോലെയുള്ള അഞ്ചാറ് കോണോവാലുകൾ!  അവസാനം ഞങ്ങളിൽ ഒരു ശാസ്ത്രജ്ഞൻ അതിലൊന്ന് എടുത്ത് ഊതി നോക്കി.

അയ്യടാ മനമേ!!

ഞങ്ങൾ അതുഭുതപെട്ടുപോയി.  പിടിച്ചതിനേക്കാൾ വലുത് ഒറ്റാലിൽ എന്നപോലെയായല്ലോ.  പാഞ്ചജന്യം മുഴക്കുന്നപോലെ നൂന്ന് നിവർന്ന് നിന്ന് അതിനകത്തേക്ക് കിട്ടാവുന്ന കാറ്റെല്ലാം ഊതികേറ്റി.  അപ്പോൾ ദാണ്ടടാ നല്ല ഒന്നാന്തരം മത്തങ്ങാ ബലൂൺ!   ഒന്നല്ല അഞ്ചാറെണ്ണം.  ഈയൊരു നിസ്സാര കാര്യത്തിനാണോ ഇത്രയും തലപുകച്ചത് എന്ന് ആലോചിച്ച് എന്നാലിതൊന്ന് ആഘോഷിച്ചിട്ട് തന്നെ കാര്യം എന്ന മട്ടിൽ വീർപ്പിച്ച ബലൂണുകൾ സ്‌കൂൾ മുറ്റത്ത്  ഞങ്ങൾ തട്ടിക്കളിച്ചു.

അപ്പോൾ ഒരാൾ പറഞ്ഞു "അമ്പലത്തിലെ ഉത്സവം കഴിഞ്ഞതല്ലേ ഉള്ളൂ.  ആരേലും ബലൂണും വാങ്ങിക്കൊണ്ട് പോയപ്പോൾ കളഞ്ഞുപോയതാകും"

"കനാലിന്റെ കീഴിലാണോ ബലൂൺ കൊണ്ട് കളയുന്നെ? " അത് കണ്ടെത്തിയവന്റെ മറുചോദ്യം.

"എടാ പൊട്ടാ,  നീ എന്തിനാ കനാലിന്റെ കീഴേൽ പോയേ?  അയ്യാൾ ഉത്സവവും കഴിഞ്ഞ് പിള്ളാർക്ക് ബലൂണും മേടിച്ചോണ്ടുപോയപ്പോൾ വയറുവേദന വല്ലോം തോന്നിക്കാണും"

വാദഗതി എന്തായിരുന്നാലും, ഞങ്ങളുടെ അടുത്തേക്ക് പിള്ളേർ ഓടിക്കൂടി. എല്ലാവർക്കും രസം. ചെറിയ ഒരു ഉത്സവം മുറ്റത്ത് അരങ്ങേറി.  അങ്ങനെ ഈ കോലാഹലത്തിനിടയിലാണ്  അപ്രതീക്ഷിതമായി പൊന്നമ്മസാർ അതുവഴി വന്നത്.

അവരുടെ കൈയിൽ മുട്ടനൊരു ചൂരലുണ്ട്.  വിദ്യാർഥികളിലെ അക്രമകാരികളെ സർജിക്കൽ സ്‌ട്രൈക് നടത്താനും പഠിക്കാതെയോ ഹോംവർക്ക് ചെയ്യാതെയോ വന്നാൽ ചന്തിക്കിട്ട് നല്ല പൂശ് പൂശാനുമുള്ള ആയുധമായ ചൂരൽ ചുഴറ്റി അവർ വരുന്നത് കണ്ടപ്പോൾ തന്നെ ഈച്ചക്കൂട്ടിൽ കല്ലെടുത്തെറിഞ്ഞമാതിരി പുള്ളാരെല്ലാം ഓടിപ്പോയി ഞങ്ങൾ ബലൂൺ മുതലാളിമാർ മാത്രം ബാക്കിയായി.

പൊന്നമ്മസാർ എൻറെ അടുത്തേക്ക് വന്നു. എന്നിട്ട് മുട്ടൻ ഒരു ചോദ്യം.

"എന്തുവാടാ ഇതൊക്കെ??!"

"സാറേ, ബലൂണാ... ഉത്സവം കഴിഞ്ഞപ്പോൾ കിട്ടിയതാ.."

അവർ ഞങ്ങളെ ആറുപേരെയും ആപാദചൂഡം നോക്കി.  അപ്പോളേക്കും എല്ലാവരുടെ കയ്യിലും ബലൂണുകൾ പഴയപോലെ  വല്യപ്പന്റെ കോണോവാൽ രൂപത്തിൽ തിരിച്ചെത്തിയിരുന്നു.  പൊന്നമ്മസാർ ഞങ്ങളുടെ കയ്യിൽനിന്നും കവർ ഉൾപ്പെടെ തൊണ്ടിസാധനം എല്ലാം പരിശോധിച്ചു. എന്നിട്ട് പറഞ്ഞു.

"എല്ലാവന്മാരും സ്റ്റാഫ് റൂമിലേക്ക് വാ..."  അതും പറഞ്ഞ് തൊണ്ടിമുതലുമായി അവർ തിരികെ നടന്നു.

ബലൂണിന്റെ മാത്രമല്ല ഞങ്ങളുടെ കാറ്റും അതുകേട്ടപ്പോൾ പോയി!  ദൈവമേ, സ്റ്റാഫ്‌റൂമിലെ ഉരുട്ടികൊലപാതകം...??  നിക്കർ ഊരിവരെ പിള്ളേരെ പൊന്നമ്മസാർ സ്റ്റാഫ്‌റൂമിൽ ശിക്ഷിച്ചിട്ടുണ്ട് എന്നാ കേട്ടിട്ടുള്ളത്. അതും മറ്റുസാറന്മാരുടെ ഒക്കെ മുന്നിൽ വച്ച്.  ഞങ്ങൾ പരസ്പരം തലയിൽ കൈയും വച്ചുനിന്നു. പഴങ്കഞ്ഞിയുടെ കോപം കനാലിൻകീഴിൽ കൊണ്ട് കളഞ്ഞവനെ എല്ലാവരും പള്ളുപറഞ്ഞു.  താൻ എടുത്തുകൊണ്ടുവന്ന നിധി കണ്ട പരട്ടപിള്ളാരുടെ മുന്നിലിട്ട് വീർപ്പിച്ചത് എന്തിനാണെന്ന് അവനും  തിരിച്ച് ചോദിച്ചു.  അങ്ങനെ പരസ്പരം മുറുമുറുത്തുകൊണ്ടാണ് സ്റ്റാഫ്‌റൂമിലേക്ക് ഞങ്ങൾ ആട് വെള്ളം കണ്ടപോലെ നടന്നത്.

സ്റ്റാഫ് റൂം.  പൊന്നമ്മസാറിന്റെ സുപ്രീംകോടതി.

"സാറെ സത്യമായിട്ടും ഞാൻ മോട്ടിച്ചതൊന്നുമല്ല.  കനാലിന്റെ കീഴിൽ പോയിരുന്നപ്പോൾ കിട്ടിയതാ... എന്തവാന്നറിയാൻ പൊട്ടിച്ചപ്പോൾ ഇവന്മാരാ പറഞ്ഞെ നമുക്ക് വീർപ്പിക്കാമെന്ന്"  പകുതി യൂദാസും പകുതി ക്രിസ്തുവുമായി നിധി കണ്ടെത്തിവൻ പൊന്നമ്മസാറിന്റെ മുന്നിൽ കൈകൂപ്പി.

"കനാലിന് കീഴിൽ നീയെന്തിനു പോയതാടാ? അവിടെ ആരേലും ക്ളാസെടുക്കുന്നുണ്ടോ?"

"സാറേ അവൻ വെളിക്കിരിക്കാൻ പോയതാ"  ഞാൻ പറഞ്ഞു.  അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ഇവനൊരു മ്ലേച്ചമുഖവും ഉണ്ടെന്ന് സാറന്മാർ അറിയട്ടെ.

അതുകേട്ട് സ്റ്റാഫ്‌റൂമിൽ ഇരുന്ന സാറന്മാർ എല്ലാം ചിരിച്ചു.  പ്രകൃതിയുടെ ഒരാവശ്യം താൻ ചെയ്തതിൽ ഇത്ര ഇളിക്കാനെന്താ എന്ന മട്ടിൽ നമ്മുടെ നിധി കണ്ടെത്തിവൻ എല്ലാവരെയും നോക്കി.

അവസാനം വിധി വന്നു.  എല്ലാവരും ഭിത്തിക്ക് തിരിഞ്ഞ് നിൽക്കുക. പൊന്നമ്മ സാർ തോന്നിയപോലെ രണ്ടും മൂന്നും നാലും അടിവീതം എല്ലാവരുടെയും ചന്തക്കിട്ട് പെടച്ചു.  ശിക്ഷയും വാങ്ങി പോകാന്നേരം എല്ലാവരോടുമായി പറഞ്ഞൂ.

"മേലാൽ കനാലിന്റെ കീഴേ ഏതവനെങ്കിലും തൂറാൻപോയാൽ ചന്തിയടിച്ച് ഞാൻ പൊട്ടിക്കും പറഞ്ഞേക്കാം"

"പോത്തില്ല സാറെ..." ഞങ്ങൾ ഏറ്റുപറഞ്ഞു.  ചന്തി തല്ലിപ്പൊട്ടിച്ചാൽ പിന്നെ ബഞ്ചേലെങ്ങനെ ഇരിക്കും എന്ന് ഞാനപ്പോൾ ആലോചിച്ചു.

അങ്ങനെ നല്ല സൂപ്പർ അടിയും വാങ്ങി അടികൊണ്ടടവും തിരുമ്മി ഞങ്ങൾ നടന്നുപോയിടത്ത് കഥ തീരുന്നില്ല.

കുറെ നാളുകൾക്കു ശേഷം അഞ്ചാം ക്ലാസ്സിലേക്ക് പ്രൊമോഷൻ കിട്ടിയ കാലത്ത്  ഒരു ക്രിസ്‌മസ്‌ സീസണിൽ ജീരകമുട്ടായി വാങ്ങാനായി സ്‌കൂളിനടുത്തുള്ള കുട്ടൻപിള്ളയുടെ കടയിൽ ചെന്നപ്പോൾ അലമാരയിൽ ഇരുന്ന ഒരു സാധനം എന്നെ നോക്കി കണ്ണു തള്ളിച്ചു.  പണ്ടെങ്ങോ കടലിനടിയിൽ മുങ്ങിപ്പോയ ടൈറ്റാനിക് കണ്ടെടുത്ത വികാരം എന്നിലുണ്ടായി.  അതാ, അന്ന് പൊന്നമ്മസാറിന്റെ അടി വാങ്ങിത്തന്ന സാധനം!! അത് ശരി, നമ്മൾ പിള്ളേർ കൊണ്ടുനടന്നാൽ മുട്ടനടി. കുട്ടൻപിള്ളക്കൊക്കെ എന്തുമാകാല്ലോ.!  ഇതെന്തൊരു നീതി?

ഞാൻ ജീരകമുട്ടായി വായിലിട്ട് നുണഞ്ഞുകൊണ്ട് അലമാരയിൽ നിന്നും ആ സാധനം എടുത്തു. തിരിച്ചും മറിച്ചും ഒന്ന് നോക്കിയിട്ട്  കുട്ടൻപിള്ളയോട് ചോദിച്ചു.

"ചേട്ടാ.. ഈ ബലൂണിനെത്ര പൈസയാ?"

കുട്ടൻ പിള്ള എന്നെ മൊത്തത്തിൽ ഒന്ന് നോക്കി. എന്താണയാൾ നോക്കിയതെന്ന് എനിക്ക് മനസിലായില്ല.   അടുത്ത ചോദ്യം ചോദിക്കുംമുമ്പ് അയാളുടെ വലതുകൈ എൻറെ ഇടതുചെവിയിൽ ഒരു പിടിത്തം. നല്ല ഒന്നാതരം പാണ്ടിനാരാങ്ങാ പിഴിഞ്ഞ് ശീലിച്ച കുട്ടൻപിള്ളയുടെ കയ്യിൽ നിന്നും കിട്ടിയ ചെവിക്കുപിടി എൻറെ കണ്ണിൽ പൊന്നീച്ച പറപ്പിച്ചു. "ഫാ.. എരണം കെട്ടവനെ"  ഇതും പറഞ്ഞ് അയാൾ എന്നെ കടയിൽനിന്നും ഗെറ്റൗട്ട് അടിച്ചു.

കാരണം അറിയാതെയും, ഉത്തരം കിട്ടാതെയും നടന്ന ആ നടപ്പിൽ അക്ഷരം കൂട്ടിവായിക്കാൻ പഠിച്ച ഞാൻ ആ കവറിന്റെ പുറത്ത് കണ്ടത് ഇന്നും  കണ്മുന്നിൽ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു.

'ഡീലക്സ് നിരോധ്....  നാം രണ്ട്‌, നമുക്ക് രണ്ട്‌'.  പിന്നെ ഒരു ചെറിയ ചുവന്ന ത്രികോണവും.

Friday, January 12, 2018

ബഹ്‌റൈനും യു.എ.ഇ-യും

എന്റെടോ ഈ ബഹ്‌റൈൻ സത്യത്തിൽ എവിടെയാ?

ഗൾഫിൽ ഇരുന്നുകൊണ്ട് ഈ ചോദ്യം ചോദിച്ചാൽ ഒരുമാതിരി ജ്യോഗ്രഫിയും സോഷ്യൽ സയൻസും അറിയാത്ത ഉണ്ണാക്കമാടനാണോ  നീ എന്ന് തിരികെ ചോദിച്ചേക്കാം.  എന്നാൽ കേട്ടോ,  ഇങ്ങനെ ഒരു ചോദ്യം പത്തിരുപതു വർഷം മുമ്പ്  എല്ലാം അറിയാമെന്ന് ധരിച്ചിരുന്ന ഒരു വിവരദോഷി ചോദിച്ചിട്ടുണ്ട്.  അതും  ഈ എന്നോട്.

ഒള്ളത് പറയാല്ലോ നമ്മുടെ ഒക്കെ  ചിന്തകൾക്കും അറിവുകൾക്കും അപ്പുറമാണ് പലരുടെയും വിജ്ഞാനലോകം.  എന്നാൽ  അതൊന്ന് തെളിയിക്ക് എന്ന് പറഞ്ഞാൽ സത്യം സത്യമായി ഞാൻ ആ മഹത്തായ സംഭവകഥ എടുത്തിടും.

കഥയ്ക്ക് മുമ്പ് പശ്ചാത്തലം ഒന്നുംപറഞ്ഞില്ലേൽ ഗുരുത്വദോഷമാകും.  ഇടക്കൊച്ചിയിലെ ഞാൻ ജോലിചെയ്യുന്ന ഓഫീസ്.  അവിടെ ശമ്പളത്തോടൊപ്പം എല്ലാ മാസവും ബോണസ്സായി ഇഷ്ടംപോലെ തെറിവിളികേൾക്കുന്ന ഞാനും, സജുവും, ഓമനേച്ചിയും, രാധാകൃഷ്ണനും, ജോസ്മോനും ഒക്കെയടങ്ങുന്നൊരു ലോകം.

ബിരുദം എന്ന കിരീടം എടുത്ത് തലയിൽ വച്ച്, മിസ് യൂണിവേഴ്‌സിന്റെ മാതിരി എം.ജി. യൂണിവേഴ്സിറ്റിയുടെ സർട്ടിഫിക്കേറ്റാണ് ലോകത്തുള്ള എല്ലാ സർട്ടിഫിക്കറ്റിനേക്കാളും മുട്ടൻ സംഭവം എന്ന് കരുതി അണ്ടിയും മാങ്ങയും കളിച്ചുനടന്ന ആ കാലത്താണ് ഇടകൊച്ചിയിലേക്ക് പോകാനുള്ള പാസ്സ്‌പോർട്ടും വിസയും എനിക്ക് കിട്ടുന്നത്.  'കൊച്ചി കണ്ടവന് അച്ചിവേണ്ടാ' എന്ന പഴമൊഴി കേട്ടിട്ടുണ്ടെങ്കിലും അന്ന് കല്യാണം കഴിച്ചിട്ടില്ലാത്തതിനാൽ വലിയ പേടി തോന്നിയില്ല (ഒരു പക്ഷേ, ഇന്നായിരുന്നെങ്കിൽ ഒടയതമ്പുരാനാണെ സത്യം ഞാൻ രണ്ടാമതൊന്ന് ആലോചിച്ചേനെ).

ഇങ്ങനെ എല്ലാ മാസവും മേൽപറഞ്ഞ ബോണസും, ഇൻക്രിമെന്റും ഒക്കെ ഇഷ്ടത്തിന് കിട്ടിക്കൊണ്ടിരുന്ന യുഗത്തിലാണ് ഈ കഥ അരങ്ങേറുന്നത്.

മാനേജരുടെ റൂമിലെ മണി മുഴങ്ങി. ഓഫീസ് പണിക്കാർ രാധാകൃഷ്ണനും, ജോസ്‌മോനും  'ആരാദ്യം കയറും... ആരാദ്യം കയറും..' എന്ന ഈണത്തിൽ നിന്ന് നിന്ന്, ജോസ്മോൻ കയറി.  ഉടനെതന്നെ അമ്പലപ്പുഴ പാൽപായസം നുണഞ്ഞ പോലെ ഒരു ചിരിയും ചിരിച്ച് തിരികെയിറങ്ങി എൻറെ നേരെ വന്നുപറഞ്ഞു.

"സാർ വിളിക്കണൂ"

'നിനക്കിട്ട് പൊട്ടിക്കാനുള്ള ഏതോ ഗുണ്ട് അകത്തിരിപ്പുണ്ട്, പോയി വാങ്ങിച്ചോ' എന്നൊരു ധ്വനി അവൻറെ ആ പറച്ചിലിൽ ഉണ്ടായിരുന്നു. അല്ലേലും സ്ഥിരമായി മാനേജരുടെ ചീത്തവിളി കേൾക്കുന്ന എന്നെപ്പോലെയുള്ളവർക്ക് ഇവന്റെയൊക്കെ മുൻപിൽ ഒരുവിലയും കാണില്ലല്ലോ എന്ന് ചിന്തിച്ച് ഞാൻ കസേരയിൽനിന്നും എണീറ്റു.

തെറിവിളി കേൾക്കാൻ പാകത്തിനുള്ള തെറ്റുകൾ ഒന്നും രാവിലെ ഒപ്പിച്ചിട്ടില്ല.  ഓ, അല്ലേൽതന്നെ ഈ മാരണം എന്നെ തെറിവിളിക്കുന്നത് വല്ല കാരണവും കൊണ്ടാന്നോ?  മുതലാളിയല്ലേ, ഒരു ബൂർഷ്വാസി രസം. ഇതും ഓർത്ത് ഗജരാജ വിരാജിത മന്ദഗതി എന്ന രീതിൽ പീഡനമുറിയിലേക്ക് നടക്കുമ്പോൾ  ജോസ്‌മോൻ ഒരു ഊറിച്ചിരിക്കൽ നടത്തുന്നുണ്ടായിരുന്നു.

അകത്തേക്ക് ചെന്ന് തമ്പ്രാൻറെമുന്നിൽ ഞാൻ ഓച്ചാനിച്ച് നിന്നു.  തിരിവുള്ളം എന്നെയൊന്ന് നോക്കി.  ഞാനന്നേൽ 'ഇപ്പൊ പൊട്ടിക്കും.. ഇപ്പൊ പൊട്ടിക്കും..' എന്നമട്ടിൽ കാത്തുനിൽക്കുകയാണ്. അധികമൊന്നും ഉരിയാടാതെ ബോബനും മോളിയിലെ പട്ടിയുടെ ഷേപ്പിൽ ഒരു ഒപ്പും അങ്ങ് ചാർത്തി തലേന്ന് അടിച്ചുകൊടുത്ത ലെറ്റർ എൻറെ നേരെനീട്ടി.

"ഇത് ABC ബഹ്‌റനിലേക്ക് അയക്കണം"

"ഉം"  മൂളിക്കൊണ്ട് കത്തും വാങ്ങി ഞാൻ തിരികെ നടക്കാൻ തുടങ്ങുമ്പോൾ വീണ്ടും തിരുവുള്ളം മൊഴിഞ്ഞു.

"താങ്ങിയോങ്ങി നിന്നേക്കരുത്.  രാവിലെ തന്നെ രാധാകൃഷ്ണന്റെ കയ്യിൽ കൊടുത്ത്  പോസ്‌റ്റോഫീസിൽ വിടാനുള്ളതാ"

"ഓ"  ഞാൻ സമ്മതം മൂളി രാവിലെ ബോണസ്സ് കിട്ടാത്തതിന്റെ സന്തോഷത്തിൽ പുറത്തിറങ്ങി.  അപ്പോൾ അകത്ത് ബോംബുകൾ ഒന്നും പൊട്ടാത്തതിന്റെ വൈക്ലബ്യം പുറത്ത് ജോസ്‌മോൻറെ മുഖത്ത് മിന്നിമറയുന്നത് കാണാമായിരുന്നു.  അവൻ ചോദിച്ചു.

"സാർ എന്താ പറഞ്ഞേ ?"

"ഓ.. ABC കമ്പനി ബഹ്‌റനിലേക്ക് ഈ കത്ത് അയക്കണം"

"ങ്‌ഹാ.. അത്രേയുള്ളോ.. ഇതൊക്കെ എന്നോട് പറഞ്ഞാൽ പോരാരുന്നോ?"  ഇതും പറഞ്ഞ് അവൻ എന്റെകയ്യിൽ നിന്നും കത്തും പിടിച്ച്‌വാങ്ങി ഇലക്ട്രോണിക്സ് ടൈപ്പ് റൈറ്ററിന്റെ അടുത്തേക്ക്  അവൻ ഒരോട്ടം.

നിജമായ്‌ പറഞ്ഞാൽ,  ഈ ഓഫീസിൽ ജോസ്മോൻ സന്തോഷത്തോടെ ചെയ്യുന്ന ഒരേയൊരു ജോലി ഇതാണ്.  തൻറെ പ്രിവിലേജ് പോലെയാണ് ആശാൻ ഈ കവറുകളിൽ അഡ്രസ്സ് അടി നടത്തുന്നത്.  സത്യത്തിൽ ഇതെൻറെ പണിയാണെങ്കിലും തൻറെ കഴിവ്  കാണിക്കാനും, ആംഗലേയത്തിന്റെ ഉപയോഗത്തിൽ താനത്ര മോശക്കാരനല്ല എന്ന് സൈക്കോളജിക്കലായി അവതരിപ്പിക്കാനുമാണ് ജോസ്‌മോൻ ഈ കവറടി നടത്തുന്നത്.

ഞാനെന്നേൽ ഇതൊന്നും മൈൻഡ് ചെയ്യാറുമില്ല.  അത്രയും പണി കുറഞ്ഞിരിക്കും,  അല്ല പിന്നെ.  പത്തുബാധ തലയിൽ വന്നുകേറുമ്പോൾ ഒരെണ്ണമെങ്കിലും ഒഴിഞ്ഞുകിട്ടിയതിൽ സന്തോഷം.  'ധാനെ  ധാനെ പേ ലിഖാ ഹൈ  ഖാനെവാലാ കാ നാം' എന്ന് പറയുന്നതുപോലെ 'ചിട്ടി ചിട്ടി പേ ലിഖാ ഹൈ ടൈപ്പ് കർനേ വാലാ കാ നാം' എന്ന് ഞാനങ്ങ് കരുതും.

അങ്ങനെ നമ്മുടെ കഥാനായകൻ  ജോസ്‌മോൻ കവറും അടിച്ച് അത് കള്ളനോട്ടാണോ എന്ന്  പെട്ടിക്കടക്കാർ നോക്കുന്ന മാതിരി പൊക്കി ഒരു നോട്ടവും നോക്കി സ്വയം തൃപ്‌തി വരുത്തി.  എന്തൊരു തങ്കപ്പെട്ട പയ്യൻ.  ഓഫീസ് ബോയിയായാൽ ഇതുപോലെ വേണം. കണ്ടില്ലേ എൻറെ പണിക്കൂടി പാവം ചെയ്യുന്നത്?  'ഇവന് ദീർഘായുസ്സ് നൽകണേ ഭഗവാനേ'  എന്ന് പ്രാർത്ഥിച്ച് ഞാൻ അവനോട് ചോദിച്ചു.

"ജോസ്‌മോനെ അഡ്രസ്സ് ഒക്കെ കറക്ട് ആണല്ലോ അല്ലേ.."  ഏത്  വിരുന്നുകാർ വന്നാലും കോഴിക്ക് കൂട്ടിൽ കിടക്കപ്പൊറുതിയില്ല  എന്നതാണല്ലോ എൻറെ അവസ്ഥ.  അതുകൊണ്ടാണ് ആ ചോദ്യം ഞാനവനോട് ചോദിച്ചത്. ആരേലും ചെയ്യുന്ന പോക്കണംകേടിനും എനിക്കിട്ടല്ലേ ചീത്തവിളി കിട്ടുന്നത്?

"ദാണ്ടേ.. ജോസ്‌മോനെ അങ്ങനെയങ്ങ് ആസാക്കരുതേ... അഡ്രസ്സ് ഒക്കെയടിക്കാനുള്ള വിദ്യാഭാസം എനിക്കുണ്ട് മാഷേ"  അതും പറഞ്ഞവൻ മാനേജരുടെ മുറിയിലേക്ക് കയറുമ്പോൾ 'നീ എന്തോ കുന്തം വേണേലും പോയി ഒണ്ടാക്ക്' എന്ന് മനസ്സിൽപറഞ്ഞ് ഞാനങ്ങ് മിണ്ടാതിരുന്നു. അല്ലേലും ജോസ്‌മോൻ അങ്ങനാ, ആരേലും കൊച്ചാക്കി സംസാരിക്കുന്നു എന്ന് തോന്നിയാൽ പണ്ട്  ഓഫീസ് പണിഞ്ഞപ്പോൾ മുതൽ പാളയിൽ കിടന്ന് മുള്ളിയ കഥവരെ എടുത്തിടും.

എൻറെ അടുത്തപണിയിൽ ഞാൻ കൂലങ്കഷമായി ശ്രദ്ധചെലുത്തുമ്പോളാണ് മാനേജരുടെ ക്യാബിനിൽ അർത്തുങ്കൽ  പെരുന്നാള് തുടങ്ങിയത്. നല്ല മൂത്ത കതിന, വെടിക്കെട്ട്, ബാൻഡുമേളം എന്നുവേണ്ട എല്ലാം പുറത്തേക്കൊഴുകി വരികയാണ്.  ഈശ്വരാ!  ഈ മാരണം അകത്തുപോയി ദിനോസറിന്റെ കയ്യിൽനിന്നും നല്ലപോലെ മേടിച്ച്‌കെട്ടിയിട്ടുണ്ടല്ലോ.

ഒരു ഞെട്ടലോടെ ഞാൻ മാനേജരുടെ ക്യാബിന്റെ വാതിലിലേക്ക് നോക്കുമ്പോൾ രാധാകൃഷ്ണൻ  'നിനക്കതുതന്നെ വേണമെടാ ജോസ്‌മോനെ' എന്നമട്ടിൽ ചിരിക്കുന്നു (ജോസ്‌മോനും രാധാകൃഷ്ണനുമായുള്ള കോൾഡ് വാർ അവർക്ക് രണ്ടിനും അറിയില്ലെങ്കിലും ഞങ്ങൾക്ക് അറിവുള്ളതാകുന്നു).  ഓമനചേച്ചിയും സജുവും അന്തിച്ചു നിൽക്കുകയുമാണ്.

എൻറെ നോട്ടം അങ്ങനെ തറഞ്ഞുനിന്നപ്പോൾ ഉമ്മറിൻറെ മുറിയിൽനിന്നും പലതും നഷ്ടപ്പെട്ട് ഇറങ്ങിവരുന്ന ജയഭാരതിയെപ്പോലെ ജോസ്‌മോൻ പുറത്തേക്ക്.  കുനിഞ്ഞ ശിരസ്സ്, തകർന്ന ചാരിത്ര്യം! എന്തരോ മഹാനു ഭാവലു...

കുനിഞ്ഞ് തറയിലെ ടൈൽസ് എണ്ണുന്നമാതിരി അവൻ നേരെവന്ന് എൻറെ മുന്നിൽ നിന്നു.  എന്നിട്ട് ആ തിരുമോന്ത ഒന്നുയർത്തി.

"തന്നെ സാർ വിളിക്കുന്നു.."

എൻറെ ഭഗവതീ! ഞാനോ??  ജോസ്‌മോൻ അർത്തുങ്കൽ പെരുന്നാളാണ് കൂടിയതെങ്കിൽ ഞാൻ പോയി കുംഭമേള കൂടേണ്ടിവരും!!

"ഞാനോ?"  എടാ സാമദ്രോഹീ എന്ന മട്ടിൽ ഞാൻ അവനോട് ഒന്നുകൂടെ കൺഫേം ചെയ്തു.

"ങാഹാ... താൻ തന്നെ.."  അതും പറഞ്ഞ് അവൻ എന്നെയും വിളിച്ചുകൊണ്ട് ദിനോസോറിൻറെ കൂട്ടിലേക്ക് നടന്നു.  'ഞാനും വരട്ടെയോ നിൻറെ കൂടെ' എന്ന മട്ടിലാണ് കൊലമരത്തിലേക്കുള്ള അവൻറെ നടപ്പ്.

വിധിയെ തടുക്കാൻ ആർക്കെങ്കിലും ആകുമോ എന്ന് ചിന്തിച്ച് ഞാൻ അകത്തേക്ക് കയറി.  പൊന്നേമാൻ പീഡനക്കേസിലെ പ്രതിയെപ്പോലെ എന്നെ ആപാദചൂഡം ഒന്ന് നോക്കി. അയാളുടെ മേശപ്പുറത്ത് ജോസ്‌മോൻ തങ്കലിപികളിൽ അഡ്രസ്സ് എഴുതിയ കവർ. അതെടുത്ത് എൻറെ നേരെ നീട്ടിക്കൊണ്ട് മാനേജർ ചോദിച്ചു.

"ഈ അഡ്രസ്സ് ടൈപ്പ് ചെയ്തതാരാടോ?"

'എൻറെ ഗർഭം ഇങ്ങനല്ല' എന്ന മട്ടിൽ ഞാൻ ജോസ്‌മോനെ ഒന്ന് നോക്കി. അത് മനസിലാക്കി മാനേജർ എന്നോട് അടുത്തചോദ്യം.

"തൻറെ പണി താനെന്തിനാടോ കണ്ട അണ്ടനും അടകോടനും ഒക്കെ കൊടുക്കുന്നത്?"  ജോസ്‌മോന് രാവിലെ തന്നെ കിട്ടിയ സംബോധനയിൽ ഞാൻ സംപ്രീതനായെങ്കിലും എനിക്ക് കിട്ടാൻപോകുന്നതെന്താണെന്ന പേടി പൊന്തിവന്നതിനാൽ പുറത്തേക്കുന്തിവന്ന ചിരി അകത്തേക്ക് പോയി.

"ജോസ്‌മോൻ എന്നെ സഹായിച്ചതാ.."

"ഇങ്ങനാന്നോടോ സഹായിക്കുന്നെ?  താനാ അഡ്രെസ്സ് നേരെചൊവ്വേ വായിച്ചേ"

അന്ധൻ  ആനയെ കാണ്ടമാതിരി ഞാൻ ആ കവറിലേക്ക് നോക്കി.

M/S.  ABC MARINE
PO BOX 1234
MANAMA, BAHRAIN
UNITED ARAB EMIRATES

എൻറെ കർത്താവെ, ഈ വിവരംകെട്ടവൻ ഇതെന്നാ എഴുതിവച്ചേക്കുന്നേ?  BAHRAIN, UNITED ARAB EMIRATES എന്നോ?

"സാറേ ഈ ബഹ്‌റൈൻ യു.എ.യി-ലാണോ?"  എൻറെ എളിയ സംശയം ഞാൻ മാനേജരോട് സവിനയം ചോദിച്ചു.   ജോസ്‌മോനാണേൽ കിട്ടുണ്ണിയേട്ടന്റെ നിസ്സംഗതയിൽ നിൽക്കുകയാണ്.  'യു.എ.യി-ൽ അല്ലേൽ പിന്നേതു കോത്താഴത്തിലാ' എന്നാണ്  ആ നിൽപ്പിന്റെ ഗതിയെന്നുതോന്നുന്നു.

"അത് തന്നെയാണെടോ ഞാനും തന്നോട് ചോദിച്ചെ!?  എടോ ജോസ്‌മോനെ താനെവിടുന്നാടോ ഇതൊക്കെ കണ്ടുപിടിച്ചത്??"

എനിക്കുള്ള പ്രസാദം ഇയാൾ ഇച്ചിരി മുമ്പ് തന്നതല്ലേ,  പിന്നെന്തുവാ ഇനിയും? എന്ന മട്ടിലാ ജോസ്‌മോൻറെ നിൽപ്പ്.

"താൻ ഈ മണ്ണുണ്ണിയുടെ കയ്യിൽ ഇതൊക്കെ കൊടുക്കാതെ തനിക്ക് തന്നെ  ഇത് ചെയ്യാൻ മേലെ?"

"ചെയ്യാം സാർ.. ഇത്രയും നാൾ ജോസ്‌മോനായിരുന്നു ചെയ്യുന്നേ, ഇനി ഞാൻ ചെയ്തോളാം.."  അനുസരണയുള്ള കുട്ടിയെപ്പോലെ ഞാൻ മൊഴിഞ്ഞു.

"എൻറെ ദൈവമേ.. ഇവനടിച്ച കവറൊക്കെ എവിടൊക്കെയാകുമോ പോയിട്ടുണ്ടാവുക?"  മാനേജർ തലയിൽ കൈവച്ചു.  ഒരു കുറ്റം കണ്ടുപിടിച്ചാൽ ബാക്കിയെല്ലാ വിഗ്രഹമോഷണവും അവൻറെ തലേൽ കെട്ടിവെക്കുന്ന ഇടപാടാണല്ലോ മാനേജർമാർക്ക്.

"എഡോ ജോസ്‌മോനെ .. തനിക്കിവിടെ ചായ ഉണ്ടാക്കുന്നതാ പണി.  ഓഫീസ് ബോയി കേറി മാനേജരുടെ പണിചെയ്യണ്ട.. മനസ്സിലായോടോ?"

"ഉം" പാവം മൂളി.  മൗനം വിദ്ധ്വാന് ഭൂഷണം.  എന്തൊരു വിനയം... എന്തൊരളിമ..

"ഇറങ്ങിപ്പോടോ, ഓരോ കൊളംബസ്‌മാർ  ഇറങ്ങിക്കോളും....താനിത് നേരെചൊവ്വേ അടിചോണ്ടുവാ. മേലാൽ ഇവന് കവറടിക്കാൻ കൊടുത്താൽ രണ്ടിനേം ഞാൻ പിടിച്ച് പുറത്താക്കും. പറഞ്ഞേക്കാം"  ആദ്യത്തെ വാക്കുകൾ  ജോസ്‌മോനോടും  ബാക്കി എന്നോടും പറഞ്ഞ് ഞങ്ങളെ  രണ്ടും ക്യാബിന് പുറത്താക്കി.

കാറ്റും കോളും അടങ്ങിയപ്പോൾ ഞാൻ ജോസ്‌മോനോട് ചോദിച്ചു.  "അല്ല ജോസ്‌മോനെ, ഈ ബഹ്‌റൈൻ UAE- യിൽ ആണെന്ന് തന്നോടാരാ പറഞ്ഞേ?"

ജോസ്‌മോൻ എന്നെ ഒന്നുനോക്കി.

"എൻറെ ഭായീ... സത്യത്തിൽ അതൊരു ഗമക്ക് കിടക്കട്ടെ എന്ന് കരുതി ഞാൻ കയ്യീന്നിട്ടതാ.  അല്ല, ഞാൻ ഒന്ന് ചോദിച്ചോട്ടെ ഭായീ,   സത്യത്തിൽ ഈ ബഹ്‌റൈൻ  ഒക്കെ എവിടെയാ?"

'ഇവൻറെ സംശയം ഇപ്പളും മാറിയിട്ടില്ലേ  ഈശ്വരാന്ന്' ഞാൻ നെഞ്ചത്ത് കൈവച്ചസമയത്ത് അവൻ  പാൻട്രിയിലേക്ക് നടന്നു. എന്നിട്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു.

"അല്ലേലും ഇക്കാലത്ത് ആരേം സഹായിക്കരുത്.. സഹായിച്ചാൽ നമുക്ക് പണിയാകും. അല്ല പിന്നെ.."

കാര്യം ശരിയാണ്.  ജോസ്‌മോൻ വലിയ ഒരു ലോകതത്വമാണ് പറഞ്ഞത്.

ഇന്നും UAE എന്നു കാണുമ്പോൾ ജോസ്‌മോനെ ഞാൻ ഓർക്കും. ആ സഹായഹസ്തം ഞാൻ സ്മരിക്കുകയും ചെയ്യും.

ജോസ്‌മോന്റെ പ്രാക്ക് കാരണമാണോ എന്നറിയില്ല, കാലചക്രം ഉരുണ്ടപ്പോൾ വിധി എന്നെ U.A.E യിലേക്ക് തളളിവിട്ടു.  ഒരുപക്ഷേ അന്നവൻ 'ഏതെങ്കിലും മരുഭൂമിയിൽ പോയി ബഹ്‌റൈൻ ഉണ്ടോന്ന് തപ്പി, തപ്പി ഇയാൾ പണ്ടാരമടങ്ങാട്ടെ' എന്ന് അനുഗ്രഹിച്ചതായിരിക്കണം. 

Thursday, January 4, 2018

എമർജൻസി

"നമ്മൾ എല്ലാം പരസ്പരം സഹായിക്കണം. മനുഷ്യൻ അങ്ങനെയാണ്. നമ്മൾ മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി ജീവിക്കണം, അവരുടെ ദുഖത്തിനുവേണ്ടിയല്ല" - ചാർളി ചാപ്ലിൻ (Final speech from his movie 'The Great Dictator') 


ദുബായിലെ ഒരു വെള്ളിയാഴ്ച.

അലസതയുടെ മൂടുപടത്തിൽ നിന്നും ഞാൻ എണീറ്റ് അടുക്കളയിൽ ഒരു കാപ്പിയുണ്ടാക്കി തിരികെ വന്നപ്പോളാണ് വൈബ്രെഷൻ മോഡിൽ കിടന്ന മൊബൈലിൽ അഞ്ച് ആറ് മിസ്സ് കാൾ കണ്ടത്. സൈറ്റിലെ സൂപ്പർവൈസർ, എൻജിനീയർ, മാനേജർ തുടങ്ങി ക്യാമ്പ്ബോസ്സ് വരെ.

ഇത്രപേർ തുടരെത്തുടരെ, വിളിക്കാൻ കാരണം?  എന്തെങ്കിലും അത്യാഹിതം?  വെള്ളിയാഴ്ച്ചയും സൈറ്റിൽ കുറെ ആൾക്കാർ ജോലിചെയ്യുന്നുണ്ട്. അവർക്കെന്തെങ്കിലും പ്രശ്നം?

സംശയങ്ങൾ ഒന്നൊന്നായി മനസ്സിൽ പൊന്തി.  ഉടനെതന്നെ എൻജിനീയറെ തിരിച്ച് വിളിച്ചു.  അപ്പോൾ ഞാൻ ഓർത്തിരുന്നില്ല  ഒരു ദിവസം മുഴുവൻ  ഒരുകൂട്ടം ആൾക്കാരെ മുൾമുനയിൽ നിർത്താൻ പോന്ന ഒരു സംഭവത്തിന്റെ തുടക്കമാണ് അതെന്ന്.

ഫോണെടുത്ത എൻജിനീയർ പെട്ടെന്ന് കാര്യം പറഞ്ഞു. "നമ്മുടെ ഒരു വർക്കറായ സേവ്യറിന്റെ അടുത്ത ബന്ധു ഓഖി ചുഴലിക്കാറ്റിൽ മീൻപിടിക്കാൻ പോയവരുടെ കൂട്ടത്തിൽ മിസ് ആയി.  ഇന്നലെ രാത്രി ഡെഡ്ബോഡി കിട്ടി.  സേവ്യറിന് ഇന്ന് വൈകിട്ട് തന്നെ എമർജൻസിയായി നാട്ടിൽ പോകണം"

ഇതേ വിവരം തന്നെയാണ് ബാക്കിയുണ്ടായിരുന്ന മിസ്സ് കാളുകളിലും തിരികെ വിളിച്ചപ്പോൾ കിട്ടിയത്. സേവ്യറിന്റെ എംപ്ലോയ്‌ നമ്പർ, മൊബൈൽ നമ്പർ, ക്യാമ്പ് ഡീറ്റെയിൽസ് ഒക്കെയെടുത്തശേഷം ഞാൻ ഫോൺ വച്ചു.

ഒരു അഞ്ച് മിനിറ്റ് ഞാൻ ചിന്തിച്ചിരുന്നു.  

ഇതൊരു പുതിയ സംഭവം അല്ല.  ഓഫീസിൽ ഇതുപോലുള്ള എമർജൻസി കേസുകൾ ഇടയ്ക്കിടെ കൈകാര്യം ചെയ്യുന്നതാണ്.  വെള്ളിയാഴ്ചകളിൽ ഇതുപോലെ മുമ്പും എമർജൻസി ഉണ്ടായിട്ടുള്ളതുമാണ്. സാധാരണ ഗതിയിൽ രണ്ടുമണിക്കൂറുകൾ കൊണ്ട് തീർക്കേണ്ട ഒരു ജോലി.

ഞാൻ സേവ്യറിനെ വിളിച്ചു. കാര്യം മനസ്സിലാക്കി.  പിന്നീട് ചെയ്യേണ്ട കാര്യങ്ങൾ ഒന്നൊന്നായി പ്ലാൻ ചെയ്‌തു.

എമർജൻസിയായി അഡ്മിനിസ്ട്രേഷൻ ഹെഡിന്റെ അപ്രൂവൽ വാങ്ങണം. അതിനുശേഷം പാസ്പോർട്ട് സെക്ഷനിൽനിന്നും പാസ്പോർട്ട് വാങ്ങി ക്യാമ്പിൽ എത്തിച്ച്  ആവശ്യമെങ്കിൽ യാത്രക്കാരനെ എയർപോർട്ടിൽ കൊണ്ടാക്കുക. അതാണ് ഇനിയുള്ള ജോലി.

പക്ഷേ ഇന്ന് അവധി ദിവസമാണ്.  ഇതിനുവേണ്ടി മാത്രം പാസ്പോർട് സെക്ഷനിലുള്ളവർ പോയി എടുക്കേണ്ടി വരും.

ഞാൻ അഡ്മിനിസ്ട്രേഷൻ ഹെഡിനെ നേരിട്ട് വിളിച്ചു. SMS വഴി അപ്രൂവൽ എടുത്തു.  ഉടനെ തന്നെ ആ വിവരം പാസ്പോർട് സെക്ഷനിലെ ആളെ വിളിച്ച്  അറിയിക്കുകയും അതിനായി അവർ നടപടികൾ തുടങ്ങുകയും ചെയ്തു. 

അവധി ദിവസം മറന്ന് ഫോൺ വീണ്ടും ചിലച്ചുകൊണ്ടേയിരുന്നു.

ക്യാമ്പിൽ നിന്നും സേവ്യറും, ക്യാമ്പ് ബോസും വിളിക്കുന്നു. രാത്രിയിലേക്ക് വിമാന ടിക്കറ്റ് എടുക്കുകയാണ്.  സൈറ്റിൽനിന്നും എൻജിനീയറും സൂപ്പർവൈസറും, മാനേജരും എന്തായി എന്നറിയാൻ വിളിക്കുന്നു.  അതുപോലെ ഞാൻ അഡ്‌മിൻ എക്സിക്യൂട്ടീവിനെയും, പാസ്പോർട് സെക്ഷനിലേക്കും വിളിക്കുന്നു.  എൻറെ വിളികാത്തുനിൽക്കുകയാണ് ഡ്രൈവർ. പാസ്സ്‌പോർട്ട് കിട്ടിയാൽ ഉടൻ അത് വാങ്ങി സേവ്യറിനെയും കൂട്ടി എയർപോർട്ടിലേക്ക് പോകാൻ ഡ്രൈവർ റെഡിയായി നിൽക്കുകയാണ്.

പാസ്പോർട്ട് സെക്ഷനിൽ നിന്നും വിളി കാത്തിരുന്നു.  അല്പസമയത്തിനുള്ളിൽ ഫോൺ വന്നു.  അതുഭുതം നിറഞ്ഞ ഒരു ചോദ്യമായിരുന്നു എന്നോടവൻ ചോദിച്ചത്.

"നിങ്ങൾ സേവ്യറിന്റെ പാസ്പോർട്ട് എന്തെങ്കിലും ആവശ്യത്തിന് വാങ്ങിയിട്ടുണ്ടോ? പാസ്പോർട്ട് സെക്ഷനിൽ അത് കാണുന്നില്ല!"

തലയ്ക്ക് അടികിട്ടിയപോലെ ഞാൻ നിന്നു.  പാസ്പോർട്ട് എവിടെപ്പോയി? ഞാൻ സേവ്യറിനെ വിളിച്ചു. അയാൾ പാസ്പോർട് വാങ്ങിയിട്ടില്ല.  പിന്നെ അതെവിടെ?   ഈശ്വരാ, പാസ്പോർട് മിസ്സിങ്ങ് ആയോ?!

"സാറെ വെളുപ്പിന് ഫ്ലൈറ്റ് ആണ്... "  ദയനീയമായ ഒരപേക്ഷപോലെയാണ് സേവ്യർ  അത് പറഞ്ഞത്. 

പാസ്പോർട്ട് സെക്ഷനിൽനിന്നും അടുത്ത ഫോൺ. "ഞങ്ങൾ  ഓഫീസ് കമ്പ്യൂട്ടറിൽ ഒന്ന് നോക്കട്ടെ. എങ്കിലേ എവിടെയാണെന്ന് ട്രാക്കിങ് കിട്ടൂ.."  

ഞാൻ അക്ഷമയോടെ കാത്തുനിന്നു. ഇരിപ്പുറയ്ക്കാതെ  ഞാൻ അലക്ഷ്യമായി മുറിയിൽ നടക്കാൻ തുടങ്ങി.

അരമണിക്കൂറിനുള്ളിൽ വീണ്ടും വിളി വന്നു.

"FEWA (Federal Electricity & Water Authority) യുടെ ടെസ്റ്റിന് അപേക്ഷിക്കാൻ പാസ്പോർട്ട് എടുത്തിട്ടുണ്ട്. അത് അപ്പോൾ അഡ്‌മിൻ സെക്ഷനിലോ എച്ച്.ആറിലോ കാണണം"

ദൈവമേ! HR സെക്ഷനിൽ... ഈ അവധി ദിവസം?  ഞാൻ എന്നോടുതന്നെ പലചോദ്യങ്ങൾ ഒന്നിച്ച് ചോദിച്ചു നിന്നുപോയി.

ഉടനെ അഡ്മിൻ എക്സിക്യൂട്ടീവ് ദൗത്യം ഏറ്റെടുത്തു.  പാസ്പോർട് പി.ആർ.ഒ കൊണ്ടുപോയിട്ടുണ്ട്. ഉടനെ  പി.ആർ. ഒ-യെ വിളിക്കുക തന്നെ ശരണം.  

പള്ളികളിൽ നാമാസിനുള്ള ബാങ്ക് വിളികൾ മുഴങ്ങുന്നു. അതുകൊണ്ടാകണം പി.ആർ. ഒ ഫോൺ എടുക്കുന്നില്ല. നാമാസ് കഴിയുംവരെ കാത്തിരിക്കാൻ എല്ലാവരും തീരുമാനിച്ചു.


കുറേ ആൾക്കാർ  ഒരേ കാര്യത്തിനായി പലയിടത്തായി കാത്തിരിക്കുകയാണ്!

നിമിഷങ്ങൾക്ക് ദൈർഘ്യം ഏറെയായിരുന്നു. ഏറ്റെടുത്ത ജോലി പരാജയത്തിലേക്കാണോ പോകുന്നത് എന്നൊരു സംശയം എന്നിൽ എവിടെയോ മെല്ലെ പൊന്തിവരാൻ തുടങ്ങി.

അവസാനം പി.ആർ. ഒ ഫോൺ എടുത്തു.  അപ്പോൾ അയാൾ പറഞ്ഞ വാക്കുകൾ ഏവരെയും ഞെട്ടിച്ചു. 

"പാസ്പോർട്ട് ചിലപ്പോൾ എൻറെ ഡ്രോയറിൽ ഉണ്ടാകാം. പക്ഷേ ഞാനിപ്പോൾ രാജ്യത്തില്ല. ഒമാനിലാണ്.  എങ്ങിനെ ശ്രമിച്ചാലും ഞാൻ അവിടെത്താൻ രാത്രി പതിനൊന്ന് മണി കഴിയും.  എന്താണ് ചെയ്യേണ്ടത്? ഞാൻ വരണോ? അതോ എംപ്ലോയി യാത്ര മാറ്റിയവക്കുമോ?"

ഞങ്ങൾ ആകെ പ്രതിസന്ധിയിലായി. ഇതുവരെ ചെയ്ത ജോലി വൃഥാവിലായി.  സേവ്യറിനെ വിളിച്ച് ടിക്കറ്റ് സമയം ചോദിച്ചു. വെളിപ്പിന് രണ്ടുമണി.  ദുബായിൽ നിന്നും ഷാർജ എയർപോർട്ടിൽ മൂന്നുമണിക്കൂർ മുമ്പ് എത്തണം. ദുബായിലെ അൽ കവനീജിലുള്ള ഓഫീസിൽനിന്നും പാസ്പോർട്ട് രാത്രി എടുത്ത് സോണാപ്പൂരുള്ള ക്യാമ്പിൽ നിന്നും സേവ്യറിനെയും കൊണ്ട് എയർപോർട്ടിൽ എത്തുക എന്നത് ദുഷ്കരമല്ല.  എന്നാൽ ട്രാഫിക് ഒരു പ്രശ്‌നമാണ്. 

യാത്ര മാറ്റിവയ്ക്കുന്നത് സേവ്യറിനോ കുടുംബത്തിനോ ആലോചിക്കാൻ പറ്റില്ല. അത് പറയാൻ ഞങ്ങൾക്കും.

ഉദ്വേഗത്തിന്റെ നിമിഷങ്ങൾ.  എന്റെയുള്ളിൽ ഇത്രഎങ്കിൽ സേവ്യറിന്റെയുള്ളിൽ എത്രയാകുമെന്ന് ഞാനൊന്ന് ആലോചിച്ചു.

"രാത്രി പതിനൊന്ന് വരെ നിങ്ങൾ കാത്തിരിക്കാമെങ്കിൽ ഞാൻ വരാം. അഥവാ അപ്പോൾ എനിക്ക് എത്തിച്ചേരാൻ പറ്റിയില്ലെങ്കിൽ എൻറെ ഡ്രോയർ നിങ്ങൾ പൊളിച്ചെങ്കിലും പാസ്പോർട്ട് എടുത്തുകൊള്ളൂ"

പി.ആർ. ഒ യുടെ വാക്കുകൾ അഡ്‌മിൻ എക്സികുട്ടീവ് ഫോണിൽ പറയുമ്പോൾ എവിടെയോ ഒരു തിരിനാളം ഞാൻ കണ്ടു.  അതല്ലെങ്കിലും അങ്ങനെയാണ്.  പ്രശ്നശതങ്ങളിൽ നമ്മൾ ഉഴലുമ്പോൾ ഒരു കച്ചിത്തുരുമ്പെങ്കിലും രക്ഷയ്ക്കായി എത്തും.  അതായിരുന്നു പി.ആർ.ഒ യുടെ വാക്കുകൾ.

വീണ്ടും കാത്തിരിപ്പ്.  

നേരം ഇരുട്ടി. എനിക്ക് പള്ളിയിൽ പോകാൻ സമയമായി. ഫോൺ ഇടയ്ക്കിടെ മുരണ്ടുകൊണ്ടേയിരുന്നു.  എന്നാൽ അതെല്ലാം കാര്യങ്ങൾ എന്തായി എന്ന ചോദ്യങ്ങൾ മാത്രമായിരുന്നു. ഞാൻ പ്രതീക്ഷിച്ചിരുന്ന വിളി വരുന്നതേയില്ല. വിളിച്ചവരോടെല്ലാം ഞാൻ പി.ആർ. ഒ വരുന്നതുവരെ കാത്തിരിക്കുക എന്ന് മാത്രം പറഞ്ഞ് ഫോൺ വച്ചു.

മിടിക്കുന്ന നെഞ്ചോടുകൂടിയാണ് സെന്റ് മേരീസ് പള്ളി മതിൽകെട്ടിനകത്തേക്ക് ഞാൻ കാലെടുത്തവച്ചത്. അവിടെ മാതാവിൻറെ  ഒരു രൂപത്തിന് മുന്നിൽ ഒരുപാട് ആൾക്കാർ കൈകൂപ്പി നിൽക്കുന്നു.  ഞാനും ഒരുനിമിഷം കൈകൂപ്പി നിന്നുപോയി. ദൈവത്തോട് ഒരേയൊരു ആവശ്യം മാത്രമേ എനിക്ക് ചോദിയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ.

പള്ളിയിൽ, കുർബാനയ്ക്കിടയിൽ മൊബൈൽ വൈബ്രെഷൻ മോഡിൽ വിറച്ചപ്പോൾ ഞാൻ പുറത്തേക്കിറങ്ങി. അഡ്‌മിൻ എക്സിക്യൂട്ടീവ് ആണ്.

"പി.ആർ.ഒ എത്താൻ താമസിക്കും. ഡ്രോയർ പൊളിക്കാൻ അയാൾ അനുമതി തന്നു. ഞങ്ങൾ ഹെഡ്ഡ് ഓഫീസിലേക്ക് അതിനായി പോവുകയാണ്"

ഞാൻ പള്ളിമതിൽ ചാരിനിന്നു. എൻറെ മനസ്സിൽ എവിടെയോ ഒരു ആംബുലൻസിന്റെ ഒച്ചകേട്ടപോലെ.  എത്ര നേരം ആ നിൽപ്പ് നിന്നു എന്നെനിക്കറിയില്ല. പള്ളിയ്ക്കകത്തേക്ക് കയറാൻ മനസ്സ് തോന്നുന്നില്ല.  കുറേനേരം കഴിഞ്ഞപ്പോൾ അടുത്ത ഫോൺ.

"പി.ആർ.ഒ യുടെ ഡ്രോയർ പൊളിച്ചു.  പക്ഷേ ... പക്ഷേ ... പാസ്പോർട്ട് അവിടെയും ഇല്ല !!"

ഈശ്വരാ!  എന്താണ് കേൾക്കുന്നത്?  ആ ഹതഭാഗ്യന്റെ പാസ്പോർട് എവിടെ?  ചെയ്‌തതെല്ലാം പാഴ്‌വേലകളായി മാറിയോ?. മാതാവിൻറെ രൂപത്തിന് എതിരെയുള്ള പള്ളിപടിയിൽ  ഞാൻ ഇരുന്നുപോയി.  

നിസ്സഹായാവസ്ഥ എന്നാൽ അതായിരുന്നു.  എൻറെ ഒരു വിളി കാത്തിരിക്കുന്ന ഒന്നല്ല ഒട്ടനവധിപേർ. എയർപോർട്ടിലേക്ക് പാസ്‌പോർട്ടും വണ്ടിയും കാത്തുനിൽക്കുന്ന സേവ്യർ. അയാളെ കാത്ത് നാട്ടിൽ ബന്ധുക്കൾ...

എവിടെയാണ് രക്ഷയുടെ ഒരു വാതിൽ തുറക്കുക?  ഇല്ല,  സേവ്യറിന്റെ പാസ്പോർട് ഇന്നിനി  കണ്ടുപിടിക്കാൻ ഒരു നിർവഹവുമില്ല.  എല്ലാവരും അവരവരുടെ ജോലി ചെയ്തു. പക്ഷേ എല്ലാം നിഷ്പ്രയോജനം.

പള്ളിപിരിഞ്ഞ് ആൾക്കാർ പുറത്തേക്കിറങ്ങിത്തുടങ്ങി.  ഇനി എന്തിന് അകത്തേക്ക് കയറണം?  മാതാവിന്റെ രൂപം ഒന്നുകൂടി നോക്കി പള്ളിയുടെ ഗേറ്റ് കടന്ന് ഞാൻ പുറത്തേക്ക് നടന്നു, ഊദ് മേത്ത മെട്രോ ട്രെയിൻ  സ്റ്റേഷൻ ലക്ഷ്യമാക്കി....യാന്ത്രികമായി.

ട്രെയിൻ ഗ്രീൻ ലൈനിൽ എത്തിസലാത് സ്റ്റേഷനിലക്ക് കുതിക്കുമ്പോൾ എൻറെ ഫോൺ ഒരിക്കൽക്കൂടി ചിലച്ചു.  അഡ്‌മിൻ എക്സിക്യൂട്ടീവാണ്.

"പാസ്പോർട് കിട്ടി.... ബാക്കി എല്ലാം ഞാൻ നാളെ പറയാം"

ഒരു അണകെട്ട് തുറന്നുവിട്ടപോലെ എന്നിൽ ആ വാക്കുകൾ ഊർജ്ജം പമ്പ് ചെയ്തു.  പിന്നീട് ബാക്കിയെല്ലാം എഴുതി തയ്യാറാക്കിയ ഒരു തിരക്കഥപോലെ സംഭവിച്ചു.

പാസ്‌പോർട്ടുമായി ഡ്രൈവർ ക്യാമ്പിലേക്ക്, ക്യാമ്പിൽ നിന്നും സേവ്യർ എയർപോർട്ടിലേക്ക്. 

അതെ. സേവ്യറിന്റെ യാത്ര മുടങ്ങിയില്ല.  മരണം അലയടിച്ചുയർന്ന ഓഖി ദുരന്തവേളയിലും ചിലരുടെയെങ്കിലും മുഖത്ത് പുഞ്ചിരി വിടർന്നു.

അന്ന് രാത്രി ഞാൻ ശാന്തമായി ഉറങ്ങി.

നേരംവെളുത്തപ്പോൾ സൈലൻസിൽക്കിടന്ന ഫോണിൽ രണ്ട് മിസ്‌ഡ്  കാളുകൾ കണ്ടു.  സേവ്യർ ആയിരിക്കണം.  വിമാനത്തിനകത്ത് കയറിയ ശേഷം നന്ദിപറയാൻ വിളിച്ചതാണോ?

അടുത്ത ദിവസം ജോലിക്കിടെ ഓഫീസിൽ നിന്നും ഞാൻ ഹെഡ്ഡോഫീസിലേക്ക് വിളിച്ചു. പി.ആർ.ഒ യുടെ ഡ്രോയറിൽ കാണാതിരുന്ന പാസ്‌പോർട്ട് പിന്നീട് എവിടെനിന്നുകിട്ടി എന്നൊരു ആകാംഷ എന്നിലുണ്ടായിരുന്നു.  അതിന് കിട്ടിയ മറുപടി എന്നിൽ ഒരു ചെറുമന്ദഹാസം പരത്തി.

അത് HR-ൽ തന്നെയുണ്ടായിരുന്നു. പി.ആർ.ഒ  അത് തിരികെ കൊണ്ടുകൊടുത്തത് പിന്നീടാണ് ഓർമ വന്നത്!

പിന്നീട് ഞാൻ അതിനെപ്പറ്റി ചോദിച്ചില്ല. അല്ലെങ്കിലും വലിയ സന്തോഷങ്ങൾക്കിടെ ചെറിയ ചോദ്യങ്ങൾക്ക് എന്ത് സ്ഥാനം?

ഒരാൾക്ക് ഒരാപത്ത് വരുമ്പോൾ സഹായിക്കാനുള്ള സ്ഥാപനത്തിലെ ഒരുപറ്റം നല്ല മനസുകൾക്ക് നന്മനേർന്നുകൊണ്ട് ഞാനപ്പോൾ ഫോൺ വച്ചു.

Friday, December 29, 2017

ഗാന്ധിയുടെ കെറ്റിലും അപ്പൻറെ വാട്ടീസും

കെറ്റിലും  വാട്ടീസും  എന്ന് വായിച്ചിട്ട്  അലുവായും പോത്തിറച്ചിയും പോലുള്ള ഒരു കോമ്പിനേഷൻ ആണല്ലോന്ന് ചിന്തിച്ച് ഒരുമാതിരി പുളിമാങ്ങാ കിട്ടാത്ത ഗർഭിണി പെണ്ണുങ്ങളെപ്പോലെ  നിങ്ങൾ നോക്കും എന്നറിയാം.

എന്നാൽ കെറ്റിൽ എന്ന വാക്ക് കെട്ടിലും മട്ടിലും സത്യസന്ധതയുമായി ഒത്തിരി അടുപ്പമുള്ളതാണെങ്കിലും എനിക്കിട്ടൊരു പണി തന്നതാണ്.  ഈ  കെറ്റിലിന്റെ കഥതന്നെ ഞാൻ ഇന്നും ഇന്നലേം ഒന്നും പഠിച്ചതല്ല.  ആറാം ക്ലാസ്സിൽ വച്ച് ശോശക്കുട്ടിസാർ പേടിപ്പിച്ച് പഠിപ്പിച്ച സംഭവമാണ്.

നമ്മുടെ ഗാന്ധിയപ്പൂപ്പൻ പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ ഗയിൽസ് എന്ന ഒരു വിദ്യാഭ്യാസ ഇൻസ്‌പെക്ടർ ചെക്കിങ്ങിന് ചെന്നത്രെ.  അല്ലേലും നമ്മുടെ ഡി.ഇ.ഒ മാർക്കൊക്കെ ചുമ്മാത് ഈച്ചയും ആട്ടിയിരിക്കുമ്പോൾ ചെക്കിങ്ങ് ചെയ്യാൻ തോന്നലുണ്ടാവുകയും സ്‌കൂളിൽവന്ന് സാറമ്മാരെയും, പിള്ളാരെയും വേവുവെള്ളം കുടിപ്പിക്കുകയും ചെയ്യുമല്ലോ.  ഇതിയാൻ വന്ന് ക്ളാസ്സിക്കേറി പിള്ളേരോട്  പറഞ്ഞുപോലും, "പിള്ളേരേ, നിങ്ങൾ KETTLE എന്ന് ഇഗ്ളീഷിൽ ഒന്നെഴുതിയേ" ന്ന്.

ഇയാളിപ്പോ ഏത് പൊനത്തീന്ന് ഇറങ്ങിവന്നതാ എന്ന് ചിന്തിച്ച്  ക്ലാസ്സിലുള്ള പിള്ളേരെല്ലാം ഒതുക്കത്തിൽ നോക്കീം കണ്ടും, ചോദിച്ചും പറഞ്ഞും ഒക്കെ  KETTLE തെറ്റില്ലാതെ എഴുതി.  തെറ്റിച്ചവന്മാരെ ഒക്കെ ക്ലാസ്സ്ടീച്ചർ കണ്ണിറുക്കി കാണിച്ചും, വായ കോട്ടി കാണിച്ചും ശരിയാക്കിച്ചു.  അപ്പോൾ ദാണ്ടടാ നമ്മുടെ ഗാന്ധിചെറുക്കൻ സംഭവം തെറ്റിച്ചെഴുതി വച്ചേക്കുന്നു!  ചെറുക്കന് സത്യം പറഞ്ഞാൽ കെറ്റിലിന്റെ സ്‌പെല്ലിംഗ്‌ പോയിട്ട് കെറ്റിൽ തന്നെ എന്തുവാ എന്നറിയത്തില്ല.  വല്ല എലിയെപ്പിടിക്കുന്ന എലിപ്പത്തായമോ, അണ്ണാനെപ്പിടിക്കുന്ന അടിവില്ലോ ആണോ എന്ന സംശയത്തിൽ ഇരിക്കുവാ കുഞ്ഞുഗാന്ധി.  അല്ലേലും ഈ സാറമ്മാര് വല്യപുള്ളികളാ. അറിയാവുന്ന വല്ലതും പരീക്ഷക്കിടുവോ?  ബൂലോകത്തിന്റെ ഏതേലും മുക്കിലും മൂലയിലും ഇരുന്നവന്മാര് എന്തേലും എഴുതിവെക്കുന്നതും, കണ്ടുപിടിക്കുന്നതും നമ്മൾ പിള്ളേരുടെ തലേലോട്ട് ആപ്പടിച്ചങ്ങ് കേറ്റും.  കണക്കുസാറന്മാറന്നേൽ പറയണ്ടാ, എളുപ്പമുള്ളതെല്ലാം ക്ലാസ്സിൽ ചെയ്തിട്ട് പാടുള്ളതൊക്കെ ഹോംവർക്കെന്നു പറഞ്ഞ് വീട്ടിൽ തന്നുവിടും.  അതുപിന്നെ ചെയ്തോണ്ട് ചെന്നില്ലേൽ ചൂരൽ കഷായവും!

അപ്പോൾ നമ്മുടെ കുഞ്ഞുഗാന്ധി കെറ്റിൽ എന്ന സ്‌പെല്ലിംഗും തെറ്റിച്ചേച്ച് ഇരിക്കുമ്പോൾ ദാണ്ടടാ, തൊട്ടടുത്ത് ഒരു കുശുകുശുപ്പും ബൂട്ട്സിന്റെ ശബ്ദവും.  ഗാന്ധി തിരിഞ്ഞുനോക്കിയപ്പോൾ ആരാ?  സാക്ഷാൽ ക്‌ളാസ് ടീച്ചർ ഒതുക്കത്തിൽ സ്പെല്ലിംഗ്  എടുത്തിരിക്കുന്നവന്റെ നോക്കി ശരിയായി എഴുതാൻ ആംഗ്യം കാണിക്കുന്നു!!  ചെറുക്കൻ കണ്ണൊന്ന് തിരുമ്മി നോക്കി  (അന്ന് ഗാന്ധിജിക്ക് ലോങ്ങ് സെറ്റും ഷോർട്ട് സെറ്റും ഒന്നുമില്ലാത്തതിനാൽ ആ ബ്രാൻഡ് കണ്ണാടിയൊന്നുമില്ലല്ലോ.  സൗത്താഫ്രിക്കയിൽ കേസും പുക്കാറുമായി നടക്കുമ്പോൾ വെള്ളക്കാർക്കിട്ടു പണികൊടുക്കാൻ കണ്ണാടിയൊക്കെ പിന്നല്ലേ ഫിറ്റുചെയ്തത്).  കണ്ണുതിരുമ്മി മോഹൻദാസ് ആലോചിച്ചു.  കള്ളത്തരം കാണിക്കുന്നത് തെറ്റല്ലേ?  നല്ലനടപ്പ് പഠിക്കാൻ സ്‌കൂളിൽ വിട്ടേച്ച് കള്ളത്തരോം കാണിച്ചോണ്ട് ചെന്നാൽ തന്തേം തള്ളേം കാലേൽപിടിച്ച് നിലത്തടിക്കില്ലേ?  ക്‌ളാസ് ടീച്ചർ ഷൂ മൊത്തം തേച്ചോരച്ചാലും  പഞ്ചമാപാതകാ ഞാൻ കള്ളത്തരം കാണിക്കൂല്ലാന്ന് ഗാന്ധിയങ്ങ് തീരുമാനിച്ചു.

ചുരുക്കം പറഞ്ഞാൽ കുഞ്ഞുഗാന്ധി മാത്രം നമ്മുടെ ഇൻസ്‌പെക്ടറുടെ പരീക്ഷയിൽ തോറ്റു.  കോപ്പിയടിച്ചവന്മാരെല്ലാം ജയിച്ച് നെഞ്ചുവിരിച്ച് നിൽക്കുകയും ചെയ്തു.  പക്ഷേ എന്ത് പ്രയോജനം?   ആ തോറ്റ ഗാന്ധിയേയാ എനിക്കും നിങ്ങൾക്കും പ്രിയം.  കാര്യമെന്താ?  അങ്ങേര് നേരും നെറിയും ഉള്ളവനായിരുന്നു.  ആട്ടുംപാലും കുടിച്ച് ആട്ടിയിയിറക്കിയില്ലേ വെള്ളക്കാരെ.

ഈ കഥ ഒരുകാരണവും ഇല്ലാതെ അച്ചന്മാരുടെ പള്ളിപ്രസംഗം പോലെ ഞാനിപ്പം പറഞ്ഞുവച്ചത് എന്തിനാണെന്ന് നിങ്ങൾ ചോദിച്ചേക്കാം.  കാരണമുണ്ട്,  ഈ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ കെറ്റിൽ കഥ എനിക്ക് വടി പാമ്പായ കഥ. എന്നെ ഒരൊന്നാന്തരം കള്ളതിരുമാലിയാക്കിയ കഥ!  അപ്പനെ വലിപ്പിച്ച് കൊട്ടേലാക്കിയ മോൻ എന്ന നാമധേയം എനിക്കിട്ടു തന്ന കഥ.  പോരെ പൂരം?  അതും പണ്ട് പണ്ടെങ്ങുമല്ല. ഏതാണ്ട് മാസങ്ങൾക്ക് മുമ്പ്.

ദുഫായീന്ന് എടുത്താൽ പൊങ്ങാത്ത പെട്ടി വണ്ടീടെ മോളിൽ.  നല്ല ഊക്കൻ പെർഫ്യൂം കണ്ടത്തിൽ ചാഴിക്ക് മരുന്നടിക്കുന്നപോലെ 'ശ്...ശ് ' എന്ന ശബ്ദത്തിൽ ദേഹത്തുമടിച്ച്  ഞാൻ വണ്ടിക്കകത്ത്.   അങ്ങനെ വല്യ പോസിൽ  നാട്ടിൽ ചെന്ന് രണ്ടുദിവസം കഴിഞ്ഞുണ്ടായ കദനകഥ.

എനിക്ക് എട്ടിന്റെ പണിതന്നതാരാന്നാ നിങ്ങളുടെ വിചാരം?  തേനേ, ചക്കരേ എന്നൊക്ക ഞാൻ വിളിച്ച്, തലേൽ വച്ചാൽ പേനരിക്കും, താഴെ വച്ചാൽ അയൽപക്കത്തെ പട്ടികടിക്കും, റോഡിലിറക്കിവിട്ടാൽ പിള്ളാരെപ്പിടുത്തക്കാർ പിടിച്ചോണ്ട് പോകും എന്നൊക്കെ കരുതി വളർത്തിയ എൻറെ പുന്നാര സന്താനം!  അല്ലേലും അപ്പന്മാർക്കിട്ട് പണി തരാൻ ഈ പിള്ളാരെക്കവിഞ്ഞ് ലോകത്താരുമില്ലല്ലോ.  ഒള്ളത് പറഞ്ഞാൽ നമ്മളെ ഒലിപ്പിച്ച് കാണിച്ച് വലിപ്പിച്ചൊണ്ട് പോകുന്ന ഈ സന്താനങ്ങളെയൊക്കെ കുടിച്ചവെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത കാലമാ.  ഞാൻ ഈ പറഞ്ഞത് സത്യമാണെന്ന് കഥ അവസാനിക്കുമ്പൾ നിങ്ങൾക്ക് മനസ്സിലായിക്കോളും.

അങ്ങനെ, ബുർജ് ഖലീഫാ പോലെ തലേം പൊക്കിപ്പിടിച്ച്  ഞാൻ വീട്ടിലെത്തി.

ഒരുദിവസം അപ്പനെക്കാണാൻ സഹോദരന്റെ വീട്ടിലേക്ക് ചെന്നു. ചെല്ലുമ്പോൾ എന്റെകൂടെ തലേൽ വച്ചാൽ ഉറുമ്പരിക്കുന്ന അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സന്താനം കയ്യേൽപിടിച്ച് കൂടെയുണ്ട്.  മൂപ്പിലാൻ രാവിലെ കവലയിലെ കറക്കം ഒക്കെ കഴിഞ്ഞ്,  അന്തരീക്ഷത്തിലെ സകലമാന വിറ്റാമിനും ഒരൊന്നൊന്നര മീറ്റർ നീളത്തിൽ കോപ്പയിൽ നിന്നും ഗ്ലാസ്സിലേക്ക് അടിച്ച് പതപ്പിച്ച്  കൊടുക്കുന്ന ചന്ദ്രൻപിള്ളയുടെ ചായ കുടിച്ച ഹാങ്ങോവറിൽ ഇരിക്കുന്ന സമയം.

ഫോർമൽ സംസാരം ഒക്കെ കഴിഞ്ഞപ്പോൾ കാർന്നോര് എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.  കുഞ്ഞുന്നാളുമുതൽ അപ്പൻറെ തിരുമോന്ത കണ്ട് ശീലിച്ച എനിക്ക് ആ ചിരിയിൽ എന്തോ ഒളിഞ്ഞുകിടപ്പുണ്ടെന്ന് മനസ്സിലായി.  എന്തോ ആഞ്ഞ കാര്യസാദ്ധ്യത്തിനാ, അല്ലാതൊന്നുമല്ല.  ഇതിനിടെ  അപ്പൻ എൻറെ തോളിലോട്ടൊന്ന് തോണ്ടി ഒരു മുട്ടൻ ചോദ്യം ചോദിച്ചു.

"ഡാ.. നീ പേർഷിയേന്ന് വന്നപ്പോ ഒന്നും കൊണ്ടുവന്നില്ലിയോ?"

ഞാൻ ഒന്ന് തത്രിച്ചു.  ഈ അപ്പനെന്താ തലയ്ക്ക് വെളിവില്ലാത്തപോലെ ചോദിക്കുന്നത്?  ഗൾഫീന്ന് വരുമ്പോ ചുമ്മാതങ്ങ്  വരാനൊക്കുമോ?

"അതെന്തൊരു ഓഞ്ഞ ചോദ്യമാ അപ്പാ? പേർഷ്യയിൽ നിന്നുവരുമ്പോ കയ്യും വീശി വരാനൊക്കുമോ?"  അപ്പൻറെ വിവരദോഷത്തെ ഞാൻ ഖണ്ഡിച്ചു.

"അതല്ലടാ പൊട്ടാ, മറ്റേ സാധനമില്ലേ.. മറ്റേത്?"  അപ്പൻ വലതുകൈ മേലോട്ട് പൊക്കി ഇടതു കൈപ്പത്തി വലതുകൈയുടെ മുട്ടേലോട്ട്  ക്രോസിലൊരു മുട്ടീര് മുട്ടിച്ച്  എന്നെ കാണിച്ചു. അതിന്റെകൂടെ ഒരു കണ്ണിറുക്കും കൂടിയായാൽ നമ്മുടെ നാട്ടിൽ ഏത് ഊളനും കാര്യം മനസിലാകും.  അല്ലാതെ പണ്ടത്തെ ദൂരദർശനിലെ ഒരുമണിക്കത്തെ ന്യൂസ് ഒന്നും കണ്ടുപഠിക്കുകയൊന്നും വേണ്ട.

വാട്ടീസ്!!  എന്നുവച്ചാൽ നമ്മുടെ ദുബായ് ഡ്യൂട്ടീ ഫ്രീന്ന് ഞാൻ വല്ല വാട്ടീസും ഇമ്പോർട്ട് ചെയ്ത് കൊണ്ടുവന്നിട്ടുണ്ടോ എന്നാണ് അപ്പന്റെ ആംഗ്യം.

സത്യം പറയാമല്ലോ. ഉത്തരം മുട്ടുമ്പോൾ നമ്മൾ തലയിൽ ചൊറിയുന്ന ചൊറിച്ചിൽ ഉണ്ടല്ലോ, അതേലെ ഒരു ചൊറിച്ചിൽ ഞാനുമങ്ങ് ചൊറിഞ്ഞു.  കാര്യം സത്യമാണ് എല്ലാപ്രാവശ്യം വരുമ്പോളും അപ്പനാർക്ക് ഒന്നുമല്ലേൽ ഒരു വൈൻ എങ്കിലും കൊണ്ടുവന്ന് കൊടുക്കുന്നതാണ്.  എന്നാൽ ഇപ്രാവശ്യം നല്ല ശരീരസുഖം ഇല്ലാതെ മരുന്നും മന്ത്രോം ഒക്കെയായിരുക്കുമ്പോൾ വേണ്ടാന്ന് വച്ചതാണ്.  ഇനി അഥവാ ഞാൻ വല്ല വാട്ടീസും വാങ്ങിക്കൊടുത്ത് അപ്പനെവിടേലും കുണ്ടിയിടിച്ച് വീണുകിടന്നാൽ ഘടാഘടിയന്മാരായ ആറ് ചേട്ടനിയന്മാർ എൻറെ നെഞ്ചത്തോട്ട് കേറിയങ്ങ് പെറോട്ടയടിക്കും (കൂട്ടത്തിൽ അവർക്ക് വാട്ടീസ് കൊണ്ടുക്കൊടുക്കാത്തതിന്റെ കലിപ്പ് തീർക്കുകയും ചെയ്തേക്കാം).  ഈയൊരു കാരണം കൊണ്ടുതന്നെ കള്ളിനെപ്പറ്റി വലിയ ചർച്ചയ്ക്കൊന്നും വഴിയിടാതെ ചാഞ്ഞും, ചരിഞ്ഞും മാന്യനായി നടക്കുന്ന എന്നോടാണ് ഈ കൈ പൊക്കി ആംഗ്യം കാണീര്.  അതും എൻറെ സന്താനത്തിന്റെ മുന്നിൽ വച്ച്!  ഒരുമാതിരി എരണംകെട്ട ചോദ്യമായിപ്പോയല്ലോ അപ്പാ എന്നെനിക്ക് പറയാനൊക്കുമോ?

ഇനിയിപ്പോ മൂപ്പിലാനേ ഇലയ്ക്കും മുള്ളിനും കേടില്ലാത്ത മാതിരി ഹാൻഡിൽ ചെയ്തില്ലേൽ കുഴപ്പമാ.

"എൻറെ പൊന്നപ്പാ,  ഞാൻ അപ്പനിച്ചിരി മരുന്നുമേടിക്കണല്ലോ, മരുന്നുമേടിക്കണോല്ലോന്ന്  ഓർത്ത് ഡ്യൂട്ടീ ഫ്രീ കേറിയതാ, അപ്പോഴാ ഓർത്തെ, അപ്പൻ ആശുപത്രിയിലെ അതിലും വലിയ മരുന്നും സേവിച്ചോണ്ടിരിരിക്കുവല്ലേ എന്ന്"

"അന്നോ?  എന്നിട്ടു നീ ലൂട്ടീപ്രീന്ന് ഒന്നും മേടിച്ചില്ലിയോ?"  ഏതോ അപകടം മണത്തപോലെ അപ്പൻ ചോദിച്ചു.

"എവിടെ... ഇനി ആ മരുന്നും, ഈ മരുന്നൂടെ വല്ല റിയാക്ഷനും വന്നാൽ അപ്പനെ ആശുപത്രീൽ ആരുപൊക്കിക്കൊണ്ട് പോകാനാ??"

"പഞ്ചമാ പതാകാ ... അതു വലിയയൊരു ചെയ്തായിപ്പോയല്ലോ എന്തിരവനെ"

അപ്പൻ തൻറെ നിരാശ അറിയിച്ചു.

"അപ്പോ നീ ഇച്ചിരി വൈൻ പോലും കൊണ്ടുവന്നില്ലിയോ ചെറുക്കാ?"

അവസാന പിടിവള്ളിപോലെയാണ് അപ്പൻ വൈൻ കൊണ്ടുവന്നോ എന്ന് ചോദിച്ചത് എന്നെനിക്ക് മനസ്സിലായി.

"ഓ... അപ്പനടിക്കാൻ പറ്റാത്തപ്പോ ഞാൻ എന്തോ കുന്തം മേടിക്കാനാ..? അങ്ങനെ അടിക്കാൻ ഒരു സുമാറുമില്ലന്നേ"

അപ്പൻ ഒരു ദീർഘനിശ്വാസം വിട്ടു.  വിട്ട റോക്കറ്റ് തിരിച്ച് കടലിൽ വീഴുന്നത് കണ്ട ISRO ശാസ്ത്രജ്ഞരെപ്പോലെ ഒരു നിശ്വാസം.  ഇവനെയൊക്കെ വളർത്തിവലുതാക്കിയത്  വെറുതെയായിപ്പോയല്ലോ എന്നെങ്ങാനം ചിന്തിക്കുവാണോ ആവോ.

ഞാനും അപ്പനും തമ്മിൽ നടന്ന ഈ കമ്യൂണിക്കേഷൻ മൊത്തം എനെറെ സന്താനം അഞ്ചാം ക്ലാസുകാരി കേട്ടുകൊണ്ടിരിക്കുകയാണ്.  സംഭവത്തിൻറെ ഗൗരവം അവൾക്ക് മനസ്സിലായോ എന്തോ?  ഈ അച്ചായന്മാർക്ക് ഇടയ്ക്കിടെ രണ്ടെണ്ണം വീശാൻ യേശുതമ്പുരാൻ പോലും മുകളിൽ നിന്ന് പെർമിഷൻ കൊടുത്തിട്ടുണ്ടെന്നുള്ള സത്യം നമ്മുടെ കൊച്ചുപിള്ളേർക്കുപോലും അറിവുള്ളതുമാണല്ലോ.

കാനായിലെ കല്യാണത്തിന് പെറ്റതള്ള ആദ്യം 'വൈൻ തീർന്നുപോയി മോനേ' എന്ന് പറഞ്ഞപ്പോൾ... 'അമ്മച്ചീ നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ...? നമ്മക്ക് ഊണും ഉണ്ടേച്ച് നാരങ്ങയും മേടിച്ചോണ്ടങ്ങ് പോയാപ്പോരേ?  വീഞ്ഞൊക്കെ ഉണ്ടാക്കി നാണക്കേടാക്കണോ?' എന്ന്  നേരെയങ്ങ് ചോദിച്ച മോനാ കർത്താവീശോമിശിഹാ.  പിന്നെ, പെറ്റതള്ളയല്ലിയോ  എങ്ങനാ ഉപേക്ഷ വിചാരിക്കുന്നേന്ന് കരുതി കർത്താവ് പച്ചവെള്ളം നല്ല ഒന്നാംതരം വീഞ്ഞാക്കിയങ്ങ് കൊടുത്തു.   ഇന്ന്, ലോകത്താകമാനമുള്ള അച്ചായന്മാർ കള്ളുകുടിക്കുന്നതും, കുടിപ്പിക്കുന്നതും ഈ ഒരൊറ്റ ഉദാഹരണം പറഞ്ഞോണ്ടാ.  സത്യത്തിൽ അവിടെ കർത്താവിനല്ല നന്ദി പറയേണ്ടത്.  കർത്താവിന്റെ അമ്മച്ചിയോടാ.  അവര് അന്ന് സ്വന്തം മോൻറെ കാലേൽ വീണ്  അയ്യോപൊത്തോ പറഞ്ഞില്ലാരുന്നേൽ ഇന്ന് ഈ കാണുന്ന അച്ചായന്മാരൊക്കെ പോയി കൂഞ്ഞുവലിക്കുകയേ ഉള്ളായിരുന്നു!

"അപ്പോ പിന്നെ നീ എന്നാ ഒണ്ടാക്കാനാ പൊക്കിക്കെട്ടിയിങ്ങോട്ട് വന്നേ... ? ഇച്ചിരി വൈൻ പോലും കൊണ്ടുവരാതെ?"

അപ്പൻ പറഞ്ഞത് സത്യമാ.  ഒരുമാതിരി പട്ടി ചന്തയിൽ പോയപോലാ ഡ്യൂട്ടിഫ്രീ ഇല്ലാതെ വരുന്ന ഗൾഫുകാർ.  ഞാനൊന്നും മിണ്ടിയില്ല. ചുമ്മാതെ തല കുനിച്ചങ്ങ് ഇരുന്നു.

അതുവരെ എല്ലാം കേട്ടുകൊണ്ട് ഇരുന്ന എൻറെ സന്താനം പെട്ടെന്ന് ഇടയിൽക്കയറി ഒരു പറച്ചിൽ.

"അപ്പച്ചാ.. ചുമ്മാതെ പറയുവാ.. ദാണ്ടേ,  ഇന്നലെ രാത്രീലും പാപ്പാ വൈൻ കുടിച്ചതാ.. വന്നപ്പോൾ ഡ്യൂട്ടി ഫ്രീന്ന് രണ്ട് വൈനാ മേടിച്ചോണ്ട് വന്നെ..രണ്ട്"

എന്നെ കസ്റ്റഡിയിലെടുത്തത് ക്വൊസ്ട്യൻ  ചെയ്യാൻ ഇതിൽ കൂടുതൽ ഇനി എന്തോവേണം?  എൻറെ അകവാള് വെട്ടിപ്പോയി!  എന്നാലും ഇതൊരു ചെയ്തായിപ്പോയല്ലോ പെണ്ണേ!!

"അന്നോടീ ...??" അപ്പൻ  കോടതിയിൽ നിർണ്ണായക തെളിവുകിട്ടിയതുമാതിരി എൻറെ സന്താനത്തിനെ നോക്കി ഒരു നീണ്ട ചോദ്യം ചോദിച്ചു.

"സത്യം.. ഇന്നലേം പാപ്പാ വൈൻ കുടിച്ചതാ.  എനിക്കും  രണ്ട് സ്പൂൺ തന്നു?"

അപ്പൻ എന്നെ ഒരു നോട്ടം നോക്കി.  ഒരുമാതിരി പരമശിവൻ തൃക്കണ്ണ് തുറക്കുന്ന നോട്ടം!

"അപ്പോ നീ വീട്ടിൽ വൈൻ കൊണ്ടുവച്ചിട്ടാന്നോടാ കള്ളത്തരം പറയുന്നെ?"

എന്ത് പറയണം എന്ത് ചെയ്യണം എന്നൊരു ഊഹവും ഇല്ലാതിരുന്ന ഞാൻ യുദ്ധക്കളത്തിൽ അഭിമന്യുവിനെപ്പോലെ ഒരിരിപ്പിരുന്നു.

"അത് പണ്ടെങ്ങാണ്ട് അലമാരയിൽ ഇരുന്നതാ അപ്പാ.." ശബ്ദം ഒന്ന് താഴ്ത്തി ഞാൻ പറഞ്ഞു.

"ആര് പറഞ്ഞു?  അതിപ്പോ വന്നപ്പോൾ തന്നെ കൊണ്ടുവന്നതാ... എനിക്കറിയാം.  എന്നെ പറ്റിക്കാൻ നോക്കണ്ടാ"  പെണ്ണ് എന്നെംകൊണ്ടേ പോകൂ.  സത്യസന്ധതയുടെ പര്യായമായി അവൾ മാറിക്കഴിഞ്ഞു"

"എടാ വർഗ്ഗതുകേട്ടവനെ... സ്വന്തം തന്തയോട് ഈ ഇമ്മാതിരി കള്ളത്തരം പറഞ്ഞു കളഞ്ഞല്ലോടാ...നീ ഗൾഫിലല്ല ലോകത്തെതുകോത്താഴത്ത് പോയാലും തനിക്കൊണം മറക്കത്തില്ല... അല്ലിയോ?"

അപ്പൻ എന്നെ എന്തൊക്കെയോ പറഞ്ഞു.  സ്വന്തം അപ്പനല്ലിയോ, അവർക്കൊക്കെ അടുപ്പിലും ആകാം എന്നാണല്ലോ പ്രമാണം.  ഞാനന്നേൽ പാണ്ടിലോറിക്ക് മുന്നിൽ കൊണ്ട് തലേം വച്ചുകൊടുത്തു.

അവസാനം, ഈ ആശുപത്രി മരുന്നൊക്കെ കഴിഞ്ഞ്, അടുത്തവട്ടം വരുമ്പോൾ നല്ല മൂത്ത വൈൻ കൊണ്ടുകൊടുക്കാം എന്ന ഉഭയകക്ഷി സമ്മതപ്രകാരമുള്ള വെടിനിർത്തൽ കരാറിൽ ഒത്തുതീർപ്പാക്കി ഞാൻ രക്ഷപെട്ടു എന്ന് പറഞ്ഞാൽ മതിയല്ലോ.

തിരികെ ഒരുമാതിരി ഇലക്ഷന് തോറ്റ് വരുന്ന സിറ്റിംഗ് എം.എൽ.എ യെപ്പോലെ വീട്ടിലേക്ക് പോകുമ്പോൾ, എനിക്ക് പണി തന്ന് എൻറെ കയ്യിൽ പിടിച്ച് നടക്കുന്ന മകളോട് ഞാൻ ചോദിച്ചു.

"അല്ലെടീ...നീ വേണ്ടാത്തതൊക്കെ അവിടേം ഇവിടേം കേറിപറയുന്നതെന്തിനാ?"

"അതെന്താ പപ്പാ?" അയ്യടാ.. അവളൊരു പതിവ്രത. ഒന്നുമറിയാത്തപോലെ തിരിച്ച്  എന്നോട് ചോദിക്കുന്നു!?

"ഞാൻ വൈൻ കുടിച്ചതൊക്കെ നീ അപ്പച്ചനോട് കേറിപറഞ്ഞത് എന്തിനാ?"

"അതെന്താ പപ്പാ, ഞാൻ സത്യമല്ലിയോ പറഞ്ഞേ..? പിന്നെ ഞാൻ കള്ളം പറയണമായിരുന്നോ?"

"എടീ നീ കള്ളം ഒന്നും പറയണ്ടാ.. പക്ഷേ നിനക്കപ്പോൾ മിണ്ടാതങ്ങ് ഇരുന്നാൽ പോരാരുന്നോ.  ഇത് ചുമ്മാ എന്നെ നാറ്റിച്ചില്ലേ?"

പെണ്ണ് ഒന്ന് ആലോചിച്ചു. എന്നിട്ട് എന്നോട് ഒരു പറച്ചിൽ.

"അപ്പോൾ പപ്പാ എന്നോട് ഇന്നാളിൽ ഗാന്ധിജി കെറ്റിൽ തെറ്റിച്ചെഴുതി സത്യസന്ധത കാണിച്ചു, നീയും അതുപോലെ സത്യമേ പറയാവൂ, ചെയ്യാവൂ എന്നൊക്കെ പറഞ്ഞതോ?... അപ്പോൾ ഞാൻ കള്ളം പറയണമെന്നാണോ പറയുന്നെ?  പപ്പാ പറ"

ഇതിപ്പം പിടിച്ചതിനേക്കാൾ വലുത് അളയിൽ കിടക്കുന്നു എന്നപോലെ ആയല്ലോ.  ഇതിനോടൊക്കെ സാരോപദേശ കഥകൾ പറഞ്ഞുകൊടുക്കുന്ന നമ്മക്കിട്ടു തന്നെ തന്നോണം.  എന്തായാലും നാണം കെട്ടു.  കൂലങ്കഷമായി ഒന്നാലോചിച്ച് ഞാൻ അവളോട് പറഞ്ഞു.

"ങാ... പറഞ്ഞത് പറഞ്ഞു.  ഇതും പറഞ്ഞ് നീ ഇനി കള്ളമൊന്നും പറയാൻ നിൽക്കണ്ടാ. കെറ്റിൽ കഥയിൽ ഗാന്ധിജി ചെയ്തപോലെ തന്നെ സത്യം പറഞ്ഞാൽ മതി"

"ങ്ഹാ.... അതാ ഞാൻ പറഞ്ഞെ..."

ഒരു ജേതാവിൻറെ ഉത്സാഹത്തോടെ പെങ്കൊച്ച് എൻറെ കൈപിടിച്ച്  മുന്നോട്ട് തുള്ളിത്തുള്ളി നടന്നപ്പോൾ ഞാൻ ഓർത്തു.  ഞാനായിട്ട് അപ്പനിട്ടൊരു പണി കൊടുത്തു.  ഇവളായിട്ട്  എനിക്കിട്ടൊരു പണി തിരികെതന്നു.  കൊടുത്താൽ കൊല്ലത്തും കിട്ടുമെന്നല്ലേ?

പരമാർത്ഥം പറഞ്ഞാൽ എൻറെ വീട്ടിൽ നിന്നും കൊല്ലം ജില്ലയിലോട്ട് എത്താൻ  പതിനഞ്ച് മിനിറ്റ് യാത്രയേ ഉള്ളൂ.  വെറും പതിനഞ്ച് മിനിറ്റ്!

കുറിപ്പ്:
ഡ്യൂട്ടിഫ്രീയിൽ കയറി സാധനവും വാങ്ങി വീട്ടിൽ കൊണ്ട് പൂഴ്ത്തിവയ്ക്കുന്ന എല്ലാ മക്കൾക്കായിട്ടും സമർപ്പണം.

Saturday, December 9, 2017

ഒരു മുടിയനായ പുത്രന്റെ കഥ

എന്നാൽ ഇനി ഞാനൊരു സത്യം പറയട്ടെ? എൻറെ അമ്മ ഭയങ്കര കഥപറച്ചിലുകാരിയാണ്. കഥ പറഞ്ഞ്, കഥ പറഞ്ഞ് അപ്പനെ ഒരു വഴിക്കാക്കി, ഒപ്പം ഞങ്ങൾ പത്തു സന്താനങ്ങളുടെ കാര്യവും തീരുമാനമാക്കി.

അങ്ങനെ അമ്മ പറഞ്ഞ കഥകളിലൊന്നാണ് ഇവിടെ ഉരചെയ്യാൻ പോകുന്നത്.  ലോകത്തെ സകലമാന പിഴച്ചപിള്ളാരെയും നേരെയാക്കാൻ ഉതകുന്ന കഥയ്ക്ക്  അമ്മയുടെ പുനരാഖ്യാനം.

പ്രേമമോ, കാമമോ തലേൽപിടിച്ച് ഏതേലും കോന്തൻറെയോ, കോന്തിയുടെയോ പുറകെ വീട്ടുകാരെയെല്ലാം  കളഞ്ഞിട്ട്  പോകുന്ന എൻറെ പ്രിയപ്പെട്ടവരേ,  അതുപോലെ വീട്ടീന്ന് വല്ല കളളവണ്ടിയും കയറി അപ്പനമ്മമാരെ ചുമ്മാ പേടിപ്പിക്കാൻ നാടുവിട്ടുപോകുന്ന പുന്നാരമക്കളേ, നിങ്ങൾ ദയവായി ഈ കഥ കേൾക്കണം.   എൻറെ അമ്മായിതാ വഴിതെറ്റിപ്പോകുന്നവരെ നേരെയാക്കുന്ന മഹത്തായ കഥ പറയുന്നു.  വരുവിൻ , കേൾക്കുവിൻ... വന്ന് നന്നാകുവിൻ!

രാത്രി വീടിന്റെ തിണ്ണയ്ക്ക് അമ്മയൊരു ഇരിപ്പിരിക്കുവാണ്.  കങ്കാരുവിന്റെ കുഞ്ഞിനെപ്പോലെ അമ്മയുടെ മടിയിലേക്ക് തലയും വച്ച് ഞാനും. അപ്പോൾ യന്ത്രചീപ്പുപോലെ അമ്മയുടെ വിരൽ ഏതോ കളഞ്ഞുപോയ സാധനം തപ്പാനെന്നമാതിരി എൻറെ തലമുടിയിൽ ഇഴഞ്ഞുനടക്കും.  ഈ ഇരിപ്പ് എന്നതിനാന്നാ നിങ്ങളുടെ വിചാരം?  അപ്പൻ ജോലികഴിഞ്ഞ് കൂപ്പിൽനിന്നും വരുന്നോന്ന് വയൽവരമ്പിലോട്ട് നോക്കിയിരിക്കുവാ അമ്മ.  ഞാനും ആഞ്ഞ കാത്തിരിപ്പാ. പുത്രസ്നേഹം കരകവിഞ്ഞൊഴുകിയൊന്നുമല്ല ആ ഇരിപ്പെന്നുമാത്രം.  പിന്നെയോ അപ്പൻ വരുമ്പോൾ ബാലൻപിള്ളയുടെ കടയിൽനിന്നും വാങ്ങിക്കൊണ്ടുവരുന്ന ബോണ്ട, മടക്ക്‌സാൻ, പരിപ്പുവട ഇത്യാദി പലഹാരങ്ങളോടുള്ള അദമ്യമായ കൊതിയാകുന്നു.

"അമ്മ കഥ പറ"

"ങാ... അങ്ങനെ, അങ്ങനെ ... ഒരിടത്ത് ഒരു മുടിയനായ പുത്രൻ ഉണ്ടായിരുന്നു"

"മുടിയനായ പുത്രൻ എന്ന് വച്ചാ എന്താ, ഒത്തിരി മുടിയുള്ള ആളായിരുന്നോ അമ്മേ"

"പോ ചെറുക്കാ... വേദപുസ്തകത്തിലെ യേശുതമ്പുരാൻ പറഞ്ഞ ഒരു കഥപറയുമ്പോൾ തർക്കുത്തരവും, വേണ്ടാതീനവും പറയുന്നോ?"  ഇതും പറഞ്ഞ് അമ്മ എൻറെ തലയ്ക്കിട്ട് ഒരു കൊട്ട് തന്നു.

"മുടിയനായ പുത്രൻറെ അപ്പന് രണ്ട് മക്കളായിരുന്നു.  അതിൽ ഇളയവനാണീ ചെറുക്കൻ. ഇവനാണേൽ പണ്ടേ തന്തേം തള്ളേം പറഞ്ഞാൽ കേൾക്കുന്ന സ്വഭാവക്കാരനല്ല.."

'കുഞ്ചിയമ്മക്കഞ്ചു മക്കളാണേ .. അഞ്ചാമനോമന കുഞ്ചുവാണേ ... ' സ്‌കൂളിൽ പഠിച്ച ആ പാട്ടാണെനിക്കപ്പോൾ  ഓർമവന്നത്.  എങ്കിലും അമ്മപറയുന്നത് കേട്ട് മൂളിക്കൊണ്ട് ഞാൻ സാകൂതം കിടന്നു.

"ഈ ഇളയച്ചെറുക്കൻ ഇച്ചിരി വലുതായപ്പോ ഒരുദിവസം അപ്പൻറെ നേരെചെന്നുനിന്ന് ഒരു ചോദ്യം. എന്തുവാ ചോദിച്ചതെന്നറിയാമോ?"

"എന്തുവാ?"  ഞാൻ തലയൊന്ന് പൊക്കി ചോദിച്ചു.  നമ്മുടെ കഥാനായകൻ അപ്പൻറെ മുന്നിൽ ചെന്ന് നെഞ്ചുവിരിച്ച് നിന്ന് ചോദിയ്ക്കാൻ തക്ക കാരണമൊന്നും എൻറെ പേട്ടുബുദ്ധിക്ക് തോന്നിയില്ല.

"ങാ... തന്തക്കുമുമ്പേ ഒണ്ടായ ആ സന്താനം ചോദിച്ചതെന്താന്നോ? അതും അവൻറെ അപ്പനോട്..."

അമ്മയൊന്ന് നെടുവീർപ്പിട്ടു.  എന്നിട്ട്  പാമ്പിൻറെ പൊത്തിൽ കയ്യിടുന്നപോലെ വായിലേക്ക് ചൂണ്ടുവിരൽ ഇട്ട് ചുരുട്ടി അകത്തേക്ക് നിക്ഷേപിച്ച മുറുക്കാൻ ഒന്ന് ലവലാക്കി. സൗണ്ട് മോഡുലേഷൻ ഒന്നുമാറ്റി തുടർന്നു.

"അവൻ പറയുവാ... 'അപ്പോ, എനിക്കപ്പനോട് ഒരു കാര്യം പറയാനുണ്ട്....' എന്ന്"

"ങ്ങും .." അമ്മയ്ക്ക് മുറുക്കാന്റെ സുഖം, എനിക്ക് കഥയുടെ സുഖം.  ഞാൻ മൂളി.

"പത്തുനൂറു വേലക്കാരൊക്കെയുള്ള കുടുംബമല്ലിയോ, അപ്പന് മൊട്ടേന്ന് വിരിയാത്ത ചെറുക്കന്റെ നിപ്പുകണ്ടപ്പം കാര്യം ഇച്ചിരി വശപ്പെശകാണെന്ന് തോന്നി.  വിവരമില്ലാത്ത ഈ ചെറുക്കൻ രാവിലെ വല്ല പൊക്കണംകേടും നാട്ടുകാര് കേൾക്കെ പറയുമോന്ന് പേടിച്ച് അയാൾ  ആ എന്തരവനെ മാറ്റിനിർത്തി കാര്യം ചോദിച്ചു.  അപ്പോ ദാണ്ടെ ആ വർഗ്ഗത്തുകെട്ടവൻ വെട്ടിത്തുറന്നങ്ങ്  പറയുവാ..."

"ആ ചെറുക്കൻ എന്തുവാ ചോദിച്ചതെന്നങ്ങ് പറയമ്മേ, ചുമ്മാ കഥ വലിച്ചുനീട്ടികൊണ്ട്  പോവാതെ"  എൻറെ നീരസം ഞാൻ ഒരു ചൊറിച്ചിലിൽ ഒതുക്കി.

"എൻറെ പോന്നപ്പോ...  എനിക്കുള്ള വീതമൊക്കെ ഇങ്ങെഴുതി തന്നേക്കെന്ന്.. രജിസ്ട്രാർ കച്ചേരിയിൽ എല്ലാം ഒപ്പിച്ചേച്ചാ വന്നേക്കുന്നതെന്ന് പോലും"

എൻറെ മണറുകാട്ടു മാതാവേ.. ഇത്തരം വേട്ടാവളിയൻമാർ പണ്ടും ഉണ്ടാരുന്നോ?  ഞാൻ സ്വയം ആലോചിച്ചു.  അപ്പോളാണ്  കഴിഞ്ഞദിവസം കവലയിൽ ഇസാക്കിന്റെ കടയിലിരുന്ന് ആരോപറഞ്ഞത്  എനിക്കോർമ്മ വന്നത്.  "അയൽപക്കത്തുള്ള കീവറീച്ചൻറെ ചെറുക്കൻ വീതം വേണം, വീതം വേണമെന്ന് പറഞ്ഞ് കീറിവിളിച്ച് അവസാനം അയാൾ വീതംവച്ച് പണ്ടാരമടക്കി, അവൻറെ കെട്ടിയവൾ തലയിണമന്ത്രക്കാരിയെയും  പൂഞ്ഞാണ്ടിപിള്ളാരേം കൊണ്ട് എങ്ങാണ്ട് പോയി താമസിച്ചേച്ച്  എന്തായെടാ ഉവ്വേ?  രണ്ടുമാസം കഴിഞ്ഞ്  എല്ലാംകൂടി മൂഞ്ചിക്കെട്ടി  തിരിച്ചിങ്ങ് വന്നില്ലേ?"    ഇനി അതുപോലെ വല്ല നാശകോടാലിയുമാണോ ഇതും? 

"നീ എന്തോന്നാലോചിച്ചോണ്ടിരിക്കുവാ? കഥ കേക്കുവാന്നോ?"

"ങ്ങാ... അമ്മ പറഞ്ഞുതുലയ്ക്ക്.  ചുമ്മാ ഒരുമാതിരി സസ്‌പെൻസും വെച്ചോണ്ടിരിക്കാതെ"  ഇസാക്കിന്റെകടയിൽനിന്നും ഞാൻ തിരിച്ചുവന്നു.

"ങാ.. അങ്ങനെ നമ്മുടെ ചെറുക്കൻ അപ്പനോട് വീതം ചോദിച്ചു.  അയാളെന്നേ ഒരയ്യോപൊത്തോ. കേട്ടപ്പോൾ അറ്റാക്കുവന്നപോലായില്ലിയോ?  ചെറുക്കനെ ഒന്ന് കോണദോഷിക്കാൻ നോക്കി. അവനുണ്ടോ കേക്കുന്നു? തറതട്ടേലങ്ങു നിക്കുവല്ലിയോ-എനിക്ക് വീതം വേണം, എനിക്ക് വീതം വേണം എന്നുംപറഞ്ഞോണ്ട്"

"എന്നിട്ട്?"

"എന്നിട്ടെന്തുവാ, അങ്ങേര് വീതമങ്ങ് വച്ചുകൊടുത്തു"

"ആന്നോ?" ഞാൻ കൗതുകം പൂണ്ടു. സംഭവം പെട്ടെന്ന് കഴിഞ്ഞു.  ഇന്നാപിടിച്ചോന്നു പറയുന്ന സമയംകൊണ്ട് സംഭവം ചെറുക്കന്റെ കീശേലായി (അന്ന് ഇന്നത്തെപ്പലെ സ്റ്റാമ്പ് പേപ്പറോ, ആധാരം എഴുത്തുകാരോ വാറ്റോ ജി.എസ്.റ്റി യോ ഒന്നുമില്ലാത്തതുകൊണ്ടാകും ഇത്ര സ്പീഡ്). 

"അങ്ങനെ ആ എമ്പോക്കി ഏതോ ദൂരദേശത്തേക്കെങ്ങാണ്ട് ഒരു പോക്കങ്ങ്‌പോയി"

"എങ്ങനാമ്മേ പോയോ? ട്രെയിൻ കേറിയെന്നോ?  എന്നിട്ടവൻ പോയി ബോംബെ അണ്ടർവേൾഡിൽ ചേർന്നോ"  എൻറെ സ്വാഭാവിക സംശയം പക്ഷേ അമ്മയ്ക്കിഷ്ടപെട്ടില്ല.

"പോ ചെറുക്കാ അവിടുന്ന്..  യേശുതമ്പുരാന്റെ കാലത്താന്നോ ട്രെയിനും അണ്ടർവെയറും..?  ആ പയ്യൻ ഏതാണ്ട് കഴുതേടെ പൊറത്തോ, കുതിരേടെ പൊറത്തോ ആയിരിക്കും പോയത്"

ഞാനാ രംഗം മനസ്സിൽ കണ്ടു.  അപ്പൻറെ സ്വത്ത് അടിച്ചോണ്ട് പോകുന്ന മുടിഞ്ഞപുത്രൻ.  ഇനി അവൻ പോയി വർഷങ്ങൾ കഴിഞ്ഞ് ഒരു റീ എൻട്രി ഉണ്ടാകും. നമ്മുടെ ലാലേട്ടൻ കയ്യൊക്കെ ചുരച്ച്കേറ്റി അടിപൊളി കൂളിംഗ് ഗ്ളാസുമൊക്കെ വച്ച് വരുന്നമാതിരി ഒരു വരവ്!  ഹോ! ഓർത്തപ്പോൾ രോമാഞ്ചം കൊള്ളുന്നു.!

"എന്നിട്ട് കഥ കഴിഞ്ഞോ അമ്മേ .?"

"എവിടെ?  ആ എമ്പോക്കി ആ പോക്കിൽ കയ്യിലിരുന്ന പൈസാ മുഴുവൻ കുടിച്ചു കൂത്താടി അങ്ങനേം ഇങ്ങനേം കൊണ്ടങ്ങ് കളഞ്ഞു.  കൂടെ കൂടിയവന്മാരൊക്കെ അവനേം വലിപ്പിച്ചിട്ടങ്ങ് പോവുകേം ചെയ്തു"

"എൻറെ ദൈവമേ!"  ഞാൻ അത്ഭുതം പൂണ്ടു.  അവൻറെ കാര്യം ഏതാണ്ട് അണ്ടികളഞ്ഞ അണ്ണാനെപ്പോലെയായല്ലോന്ന് എൻറെ നേരുബുദ്ധിക്ക് ചിന്തിച്ചുപോയി. അമ്മ കഥ തുടരുകയാണ്.

"അപ്പോളാണ് ആ നാട്ടിൽ ഒടുക്കത്തെ ക്ഷാമം വരുന്നേ. അവസാനം ആ എന്തിരവൻ പട്ടിണികിടന്ന് ഊപ്പാടുവന്നു.  ഏതോ റെക്കമെന്റേഷന്റെപുറത്ത് പന്നിയെ നോക്കാനുള്ള ജോലി അവന്  ആരോ ഒപ്പിച്ചങ്ങ് കൊടുത്തു.

"അയ്യോ പന്നിയെ നോക്കാനോ "

"ങാ... അവൻറെ കാശെല്ലാം കണ്ട എന്തിരവളുമാരും കൂട്ടുകാരും ഒക്കെ വലിപ്പിച്ചൊണ്ട് പോയില്ലേ? തിന്നാനും കുടിക്കാനും വല്ലോം വേണ്ടായോ?   ആ നാട്ടിലുള്ളവർക്കും ഇവൻറെ കൊണാധികാരം അറിയാം. ആരും വലിയ മൈൻഡ് ഒന്നും ചെയ്തില്ല.  അവസാനം വിശന്ന് അണ്ടംകീറി ഇവൻ എന്താ ചെയ്തെന്നറിയാമോ നിനക്ക്?"

"എന്താ ചെയ്തത്?" വീണ്ടും അമ്മയുടെ ഒടുക്കത്തെ സസ്പെൻസ്.  അമ്മയെ വല്ല ക്രൈം ത്രില്ലറും എഴുതാൻ വിട്ടാൽ മതിയായിരുന്നു.  ബാറ്റൺ ബോസിനെയും, കോട്ടയം പുഷ്പനാഥിനെയും വെല്ലുന്ന പറച്ചിലാ.

"ചെയ്തു... ത്ഫൂ... അവനതുതന്നെ വരണം"  വായിക്കിടന്ന മുറുക്കാൻ മുറ്റത്ത് ഒന്നുരണ്ട് കുതിരശക്തിയിൽ കുരവപ്പൂ മാതിരി തുപ്പി ദേഷ്യം തീർത്തിട്ട് അമ്മ എന്റെനേരേ ഒരു നോട്ടം നോക്കി.

"എന്നിട്ടെന്താ, പന്നിക്ക് കൊടുക്കാൻ വച്ചിരുന്ന തവിടും കാടിവെള്ളോം തിന്നും കുടിച്ചും കഴിയേണ്ടിവന്നു.  വിശന്നു കീറികിടക്കുവല്ലിയോ അവൻറെ കൊടല്? പിന്നെന്തോ ചെയ്യാനാ?"

അതിപ്പം എന്നാ ചെയ്യാനാ? അങ്ങ് തിന്നും. അല്ലാതെന്താ?  പശുവിന് കൊടുക്കാൻ ശിവൻറെ കടേന്ന് വാങ്ങിക്കൊണ്ടുവച്ചേക്കുന്ന കടലപ്പിണ്ണാക്കും, തേങ്ങാപ്പിണ്ണാക്കും ഞാൻ ആരുംകാണാതെ എത്രവട്ടം കട്ടെടുത്ത് തിന്നേക്കുന്നു?  (പുളിയരിപ്പൊടി എന്തോ, പണ്ടേ എനിക്കിഷ്ടമല്ല.  അത് തിന്നാഞ്ഞതും കാര്യമായിയെന്ന് പിൽക്കാലത്ത് എനിക്ക് ബോദ്ധ്യമായി. കാരണം എന്താ? പശുവിന് പാലുകൂടുതൽ ഒണ്ടാകാൻ കൊടുക്കുന്ന ഐറ്റം അല്ലിയോ അത്?!!) പക്ഷേ ഇവിടെ ഒരു വ്യതാസം ഉണ്ട്.  ഈ എരണംകെട്ടവൻ എന്റെപോലല്ലല്ലോ. പട്ടിണികിടന്ന് പന്തീരടിവന്നിരിക്കുവല്ലിയോ?  എൻറെ ചിന്ത പലയിടത്തും കേറിയങ്ങ് മേഞ്ഞു.  

അമ്മ മുറുക്കാൻ കുരവപ്പൂ ഒന്നുകൂടി മുറ്റത്തേക്കിട്ടു. എന്നിട്ട് തുടർന്നു.

"അങ്ങനെ പിണ്ണാക്ക് അണ്ണാക്കിൽ ചെന്നപ്പം ചെറുക്കന് വെളിവുവീണു.  അപ്പോ അവനോർത്തു. 'എൻറെ പൊന്നുദൈവമേ, എൻറെ അപ്പൻറെ വീട്ടിൽ എന്തോരം കൂലിപ്പണിക്കാർ ചിക്കനും, പോത്തും ഒക്കെ കഴിച്ച് വൈനും കുടിച്ച് ലാ ലാ പാടി നടക്കുന്നു.  ഞാനാണേൽ ഇവിടെ  തവിടും, കാടിവെള്ളോം കുടിച്ച്  പിരാന്തനെപ്പോലെ  കിടക്കുവാണല്ലോന്ന് ..."

അവന് അങ്ങനെ തന്നെ വേണം.  പൊക്കിപിടിച്ചോണ്ട് പോയതല്ലിയോ.  ഇനിയിപ്പം ലാലേട്ടൻറെ റീ-എൻട്രി പോലെ സ്റ്റൈലൻ വരവ് വരാനൊക്കില്ലല്ലോ.  ആ കിടപ്പിൽ  ആകാശത്തേക്ക് നോക്കിയപ്പോൾ എൻറെ നീതിബോധംമുണർന്നു. 

"അങ്ങനെ വെളിവുവീണപ്പോൾ  അവൻ ആലോചിച്ചു എന്നാപ്പിന്നെ അപ്പൻറെ അടുത്തേക്കങ്ങ് തിരിച്ച് പോയാലോന്ന് ?"

"എന്നിട്ടവൻ പോയോമ്മേ ..?"  എന്നിൽ കൗതുകം ഇരട്ടിച്ചു.

"പോയോന്ന് ?  അവൻറെ കീച്ചിപ്പാപ്പ പോകുമല്ലോ.  ഒടുക്കത്തെ പണീം ചെയ്ത് പിണ്ണാക്കും തിന്നു കിടക്കുന്നവൻ കാട്ടമിടത്തില്ലിയോ, കാട്ടം.." 

ഞാനാരംഗം മനസ്സിലൂടൊന്ന് ഓടിച്ചു.  നത്തുളുക്കിയപോലെ ആ മുടിഞ്ഞ മോൻറെ തിരിച്ചുപോക്ക്.  നല്ലൊരു സെന്റിമെന്റിനുള്ള സീനുണ്ട്.  അവന് ടെൻഷൻ, എനിക്കന്നേൽ  അവൻറെ ആ വലിച്ചുകെട്ടിയുള്ള ആ പോക്ക് ഓർത്തിട്ട് ചിരിയും വരുവാ.

"ആല്ലമ്മേ അവൻറെ അപ്പൻ ഈ മുടിയനായ പുത്രനെ സ്വീകരിക്കുമോ?"

"ഓ... അയാളൊരു അയ്യോപൊത്തോ അല്ലിയോ, അങ്ങേര്  ഈ തന്തക്കുപിറക്കാത്തവൻ പോയദിവസം തൊട്ട് കരഞ്ഞു കീറിയിരിക്കുവാരുന്നു.  അയാക്കറിയാം  ഇവൻ ഒരുദിവസം വലിച്ചുകെട്ടിയങ്ങ് വരുമെന്ന്.."

അതുകൊള്ളാം. അപ്പോ ചെറുക്കന്റെ തന്ത വർഗ്ഗത്തുള്ളവനാ.  ഇവിടുള്ളവരെപ്പോലെയല്ല.  ഇവിടെ ഒരുദിവസം പശുവിന് പുല്ലുപറിച്ചില്ലേൽ എന്തോ ലോകമഹായുദ്ധം പോലാ അപ്പനും അമ്മയ്ക്കും.  ഇങ്ങനെയുള്ള  മുടിഞ്ഞവന്മാർക്കാണല്ലോ ദൈവമേ നീ നല്ല ഒന്നാന്തരം തന്തേം, തള്ളേം കൊടുക്കുന്നെ, ഞങ്ങൾക്കാന്നേൽ ഒരുമാതിരി ഓഞ്ഞ മാതാപിതാക്കളേയും!  

"അങ്ങനെ ആ നാണംകെട്ടവൻ ദാണ്ടേ വന്നുനിൽക്കുന്നു അപ്പൻറെ മുന്നിൽ"

"എന്നിട്ട് അപ്പൻ എന്ത് പറഞ്ഞു?"

"എന്തോ ചെയ്യാനാ.. ഇവനാന്നേൽ കാഞ്ഞവിത്തല്ലിയോ, വരുന്ന വഴി അപ്പനെ മയക്കാൻ  ഒന്നുരണ്ട് വാക്കുകൾ അങ്ങ് കാണാതെ പഠിച്ചുവച്ചു"

"അതെന്തോന്നാ?"

"അതോ.... ചെല്ലുമ്പോ അടപടലേ അപ്പൻറെ കാലേൽ വീണ് ഒറ്റകരച്ചിൽ... 'എൻറെ പൊന്നപ്പച്ചോ, സ്വർഗത്തിനെതിരായും നിനക്കും മുമ്പിലും ഞാൻ പാപം ചെയ്തു...എന്നോടങ്ങ് പൊറുത്തേക്കണേന്ന് '   ദാണ്ടുകിടക്കുന്നു! മൂപ്പിലാൻ  അതിലങ്ങ് വീണുപോയി.  അയാളാണ്ടെടാ ചെറുക്കന് പുതിയ ഉടുപ്പും, സോപ്പും ചീപ്പും, ഭക്ഷണോം, എന്നുവേണ്ട ആഘോഷത്തോട് ആഘോഷം. 

ഞാനാ രംഗം മനസ്സിൽ കണ്ടു. ഹോ.. അവൻറെയൊരു യോഗം!  ഞാനെങ്ങാണം ഇതുപോലെ എവിടേലും പോയിട്ട് വന്നായിരുന്നേൽ അപ്പൻറെ കട്ടിലിനടുത്ത് വച്ചിരിക്കുന്ന മുട്ടൻ കാപ്പികമ്പ് മുതുകത്ത് കേറിയേനെ.

"അപ്പൊ കഥ കഴിഞ്ഞോ?" ഉത്സവം കഴഞ്ഞ് അമ്പലപ്പറമ്പിൽ നിന്നുപോകാൻ നിൽക്കുന്ന മൈക്കുസെറ്റുകാരെപ്പോലെ ഞാൻ ചോദിച്ചു.

"ങാ.. കഴിഞ്ഞു..  പക്ഷേ, മൂത്ത ചെറുക്കൻ വന്ന് ഇച്ചിരി ഇശാപോശാ ഉണ്ടാക്കാൻ നോക്കി.  തന്ത അവനെ അതുമിതും ഒക്കെ പറഞ്ഞങ്ങ് സമാധാനിപ്പിച്ചു"

അപ്പോൾ എനിക്കൊരു സംശയം (വെളുക്കും വരെ രാമായണം വായിച്ചിട്ട് സീത ഭീമസേനൻറെ ആരായിട്ടുവരും എന്നപോലെ)  "അമ്മേ, ഈ യേശുതമ്പുരാൻ ഈ കഥ പറഞ്ഞതെന്തിനാ?"

"എന്തിനാണെന്നോ? കൊള്ളാം, നിന്നെപ്പോലുള്ള പൂത്തക്കോടൻമാർ തന്തേം തള്ളേം പറയുന്നത് കേൾക്കാതെ തോന്നിയമാതിരി നടക്കരുതെന്ന്.  ഇനിയഥവാ പോയാൽത്തന്നെ കുണ്ടിക്ക് തട്ടുകിട്ടിയമാതിരി ഇതുപോലെ വന്നുനിൽക്കേണ്ടിവരുമെന്ന്, മനസ്സിലായോ?"

സത്യം പറഞ്ഞാൽ ഒളിച്ചോട്ടം, ലൗ ജിഹാദ്, വസ്തു വീതംചോദീര് തുടങ്ങിയ എല്ലാ കലാപരിപാടികളും എൻറെ മനസ്സീന്ന്  അന്ന് ആ നിമിഷം ഞാൻ പറിച്ചുകളഞ്ഞതാ. ശിഷ്ടകാലം അടങ്ങിയൊതുങ്ങി അങ്ങ് ജീവിച്ചേക്കാം എൻറെ വ്യാകുലമാതാവേ എന്ന് അമ്മയുടെ മടിയിലെ ആ കിടപ്പിൽ കിടന്ന് ആകാശത്തെ നക്ഷത്രങ്ങളെ സാക്ഷിനിർത്തി ഞാൻ  ഭീഷ്മ പ്രതിജ്ഞയെടുക്കുകയും ചെയ്തു.

അങ്ങനെ ഞാൻ അമർത്തിപ്പിടിച്ചുകിടക്കുമ്പോൾ അമ്മയുടെ കണ്ണുകൾ വാതുക്കൽനിന്ന് പാടവരമ്പേത്തേക്ക് വീണ്ടും നീണ്ടു. എന്റെയും.

"ഓ അപ്പനിന്ന് വരത്തില്ലെന്നാ ചെറുക്കാ തോന്നുന്നേ. വാ, പോയിക്കിടക്കാം"

മുറുക്കാന്റെ അവസാന പതിരും,  മൊന്തയിൽ നിന്ന് വെള്ളമെടുത്ത്  വായിലൊഴിച്ച് തുപ്പിക്കളഞ്ഞ് അമ്മ എണീറ്റു.  അപ്പോൾ ഞാനെന്ന കങ്കാരുവിന്റെ കുഞ്ഞ് അമ്മയുടെ മടിയിൽനിന്നും പുറത്തുചാടിയിരുന്നു.  

പരിപ്പുവടേം, ബോണ്ടായും ഒന്നും ഇന്നിനി കിട്ടത്തില്ലല്ലോ എന്ന നിരാശയിൽ ഞാൻ പോയി കട്ടിലിൽ പുതപ്പിനടിയിൽ അഭയം പ്രാപിച്ചു.  എന്നിട്ട് അമ്മയുടെ കഥയുടെ ഹാങ്ങോവർ മാറാതെ സ്വയം പറഞ്ഞു. 

"അപ്പോ വേഗം വാ.. ഈ മുടിയനല്ലാത്ത പുത്രന് ബോണ്ടയുംകൊണ്ട്"

കുറിപ്പ്:
അവലംബം-ബൈബിളിലെ മുടിയനായ പുത്രൻറെ കഥ (ലൂക്കോസ് 15 : 11-32)

Tuesday, December 5, 2017

അപ്പൻറെ ദുശീലം

എനിക്ക് ഒരുപാട് ദുശീലങ്ങൾ ഉണ്ടെന്നുള്ള സത്യം  അടുപ്പക്കാർക്കേ അറിയൂ (മാങ്ങാണ്ടിയോടടുത്താലല്ലേ പുളി അറിയൂ).  അതിലൊന്നാണ് രാവിലെ നാലുമണിക്ക് മുമ്പ് ഒരുമാതിരി ഉറുമ്പിൻകൂട്ടിൽ കൊണ്ട് കാലിട്ടമാതിരി ദേഹത്താകമാനം ചൊറിഞ്ഞുകേറുന്നപോലെ തോന്നുന്നത്.   എന്തിനാ ഈ ചൊറിച്ചിൽ  എന്ന് അഭ്യുദയകാംക്ഷികൾ ചോദിക്കുമ്പോൾ, അതിനുള്ള മറുപടിയാണ് ഞാനിന്ന് അനൗൺസ്‌ചെയ്യുന്നത്.

നിങ്ങൾക്കറിയാം, ഒരു കാരണം ഇല്ലാതെ ഒരു പട്ടിപോലും കുരയ്ക്കുന്നില്ല, ഒരു കോഴിപോലും കൂകുന്നുമില്ല. 

അപ്പൻറെ ഒരുപാട് ദുശീലങ്ങൾ എനിക്ക് പാരമ്പര്യമായിട്ടങ്ങ് കിട്ടിയിട്ടുണ്ട് (നല്ല ശീലങ്ങൾ പലതും കിട്ടിയിട്ടുമില്ല),   അതിലൊന്നാണ് മേൽപറഞ്ഞ ചൊറിഞ്ഞുകേറ്റം.   ഇതിൻറെ പിന്നിലുള്ള ഗുട്ടൻസ്  ഇനിയെങ്കിലും തുറന്നുപറഞ്ഞില്ലെങ്കിൽ എനിക്കൊരു സമാധാനവും ഉണ്ടാവുകേല, അതോണ്ടാ.

സ്‌കൂളിൽ പഠിക്കുന്ന കാലത്ത്,  എന്നും അതിരാവിലെ അറക്കവാളിന്റെ മാതിരി, കർണ്ണപുടങ്ങളിൽ ഒരു ശബ്ദം വന്ന് പതിക്കും.  എൻറെ സുഷുപ്തി കളഞ്ഞുകുളിക്കുന്നത്  അനന്തശയനത്തിൽ നിന്നെണീറ്റു വരുന്ന അപ്പൻറെ  ചുമയാണ്.  എന്നുവച്ചാൽ ഒരു കാരണമില്ലേലും പരമ്പരാഗതമായി കിട്ടിയ ശീലംപോലെ അപ്പൻ ചുമച്ചിരിക്കും.  എന്നാൽ കാരണമില്ലെന്നു പറയുന്നതൊട്ടു ശരിയുമല്ല. അപ്പന് വ്യക്തവും ശക്തവുമായ കാരണമുണ്ട്. അതെന്താണെന്നാണ് പറയാൻ പോകുന്നത്.

'ഉറങ്ങിക്കിടക്കുന്നവരെല്ലാം എണീക്കുവിൻ...ഞാനിതാ എണീറ്റിരിക്കുന്നു' എന്ന് ലോകത്തോട് പ്രഖ്യാപിക്കുകയാണ് അപ്പൻ.  ആ പ്രഖ്യാപനം അമ്മയെ ഉണർത്താനാണ്. എന്നാൽ അമ്മ ആരാ മോൾ? അപ്പൻറെ ഒരുമാതിരിപ്പെട്ട ചുമയിലും, കുരയിലിലുമൊന്നും അമ്മയെണീക്കില്ല. രാത്രിയുടെ ഏതോ യാമത്തിൽ ലോകമെല്ലാം ഉറങ്ങുംവരെയും അടുക്കള ജോലിയൊക്കെ ചെയ്തു ഷീണിച്ച് കിടന്നുറങ്ങുമ്പോളാണ് ഒരുമാതിരി ചുമ!?  കുംഭകർണ്ണനോട് കോംപറ്റീഷൻ നടത്താനെന്നമാതിരി അമ്മയൊരു തിരിഞ്ഞുകിടത്തം അങ്ങ് കിടക്കും.  അത്ര തന്നെ.

പിന്നെ അപ്പന് ഞോണ്ടിവിളിക്കാൻ  വേറെ ആരാ ഉള്ളത്?  ഈ ഹതഭാഗ്യൻ.  അല്ലേലും ഞങ്ങൾ പിള്ളേർ  പലർക്കും ഞോണ്ടിക്കളിക്കാനുള്ള പൊതുമുതൽ പോലെയാണല്ലോ. വീട്ടിൽ വീട്ടുകാർക്കും,  സ്‌കൂളിൽ സാറന്മാർക്കും, നാട്ടിൽ നാട്ടുകാർക്കും. പ്യൂപ്പദിശയിൽ കിടക്കുന്ന ഈ ഹതഭാഗ്യനോട്  ചുമയുടെ അകമ്പടിയോടെ അപ്പൻ ഉറക്കെവിളിച്ച് പറയും.

"എണീക്കേടാ... നിനക്കൊന്നും പഠിക്കാൻ ഇല്ലേ?  നേരംവെളുത്ത്  ഉച്ചിയിൽ സൂര്യനുദിച്ചല്ലോ"

ആദ്യത്തെ വിളിയിൽ നമ്മൾ സ്വാഭാവികമായും അനങ്ങാതെ കിടക്കുമല്ലോ.  അപ്പോൾ ടോൺ മാറും. ഒരുമാതിരി വിരട്ടൽ നയം പുറത്തെടുക്കും.  നിസഹായത എന്താണെന്ന് നിങ്ങൾ അപ്പോൾ വന്ന് എൻറെ മുഖത്ത് നോക്കണമായിരുന്നു.  ഉള്ളിൽ ദുർവ്വാസാവിന്റെ ദേഷ്യവും, പുറമെ നിസ്സംഗതയും, അതാണാവസ്ഥ.  എൻറെ ക്രോധവും ശാപവും അപ്പൻറെ മുറിയിലേക്ക് നീളുമ്പോൾ ആശാൻ കതക് തുറന്ന് വാതിൽപ്പടിയിൽ വന്നിരുന്ന് ഒരൊന്നാന്തരം തൊറുപ്പ് ബീഡി ചുണ്ടത്ത് കത്തിച്ചങ്ങ് വച്ചിട്ടുണ്ടാകും.  ആ ബീഡിവലിയോടെ അപ്പൻറെ ഒരു ദിവസത്തെ ബീഡിവലി ഔദ്യോദികമായി ഉത്‌ഘാടനം ചെയ്യപ്പെടുകയാണ്.

ബീഡിയുടെ പുക അകത്തേക്ക് ചെല്ലുമ്പോൾ അപ്പൻറെ അഡിക്‌ഷൻ  പുറത്തേക്ക് വരും (For every action, there is an equal and opposite reaction എന്നെങ്ങാണ്ട്‌ പണ്ട് പുരാതനകാലത്ത് ആൽബർട്ട് ഐൻസ്റ്റീൻ  മൂന്നാമത്തെ ലാ പറഞ്ഞുവച്ചതിനു കാരണം അയാളുടെ അപ്പൻ ഒരുപക്ഷെ ഒരൊന്നാന്തരം കട്ടൻബീഡി വലിക്കാരൻ ആയിരുന്നതാണോ എന്ന് അന്നോക്കെ ഞാൻ ചിന്തിച്ചിട്ടുമുണ്ട്).  അപ്പൻറെ ഇനിവരുന്ന വരുന്ന വാചകങ്ങൾ ഒക്കെ ഡിഫോൾട്ട് ആണ്.

"പരീക്ഷ അടുക്കാറായി, നിനക്കൊന്നും പഠിക്കാനുമില്ലേ, തോറ്റ് തൊപ്പിയിട്ടേച്ച്, മൊട്ടം മേടിച്ച് പോഗ്രസ്സ് കാർഡുമായിട്ടിങ്ങ് വാ... ഒപ്പിട്ട് തരാം"

ദാണ്ട് കിടക്കുന്നു!  എന്നെപ്പോലുള്ള എട്ടും പൊട്ടും തിരിയാത്ത പിഞ്ചുപൈതങ്ങളെ മൊണ്ണകൾ എന്ന് നാട്ടുകാരെക്കൊണ്ട് മൊത്തം പറയിക്കാൻ സർക്കാർ മൂന്ന് പരൂക്ഷയിടും. ഓണം, ക്രിസ്‌മസ്‌  പിന്നെ ഇത് രണ്ടും പോരാഞ്ഞ് വല്യപരൂഷ.  ഈ ഓണം ക്രിസ്‌മസ്സ്‌  ഒക്കെ നമുക്ക് ആഘോഷിക്കാനുള്ളതല്ലിയോ?   ഊഞ്ഞാലുകെട്ടിയും, ക്രിസ്മസ് ട്രീ ഇട്ടും ആഘോഷിക്കേണ്ട സമയത്ത് ഈ പരൂഷ ഒക്കെ കൊണ്ടുവയ്ക്കുന്നത് പിള്ളേരെ കഷ്ടപെടുത്താനുള്ള സാഡിസമല്ലേ? മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലോകത്തുള്ള സകലമാന അമ്പലങ്ങളിൽ ഉത്സവവും, പള്ളികളിൽ പെരുന്നാളും ഉള്ള സമയമാണ്.  അപ്പോളാണ് സർക്കാർ  പരൂഷ മോണ്ടുവരുന്നത്!  കൊച്ചുപിള്ളാരുടെ നെഞ്ചത്തോട്ട് കേറി പൊങ്കാലയിട്ടാൽ ആര് ചോദിക്കുകയും പറയുകയും ചെയ്യാനാ?  സർക്കാറിന്റെ വകതിരിവില്ലാത്ത ഇത്തരം പരിപാടികൾ കാരണം പരൂഷക്ക് ആനമൊട്ട വാങ്ങുന്ന എന്നെപ്പോലുള്ള ഹതഭാഗ്യർ ക്ലാസ്ടീച്ചർ കുഞ്ഞമ്മ സാറുമുതൽ വിദ്യാഭ്യാസ മന്ത്രിക്കിട്ടുവരെ കൂടോത്രം ചെയ്യണം എന്നാലോചിച്ചു നടക്കുമ്പോഴാണ്  അപ്പൻറെ മൊട്ട കിട്ടുമെന്നുള്ള ഈ  ഭീഷണി.

ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് സ്വാഭാവികമായി  ഒരു സംശയം തോന്നാം,  എന്നെ പഠിപ്പിച്ച്  ഏതാണ്ട്  മജിസ്രേട്ട് ആക്കാനുള്ള പ്രോഗ്രാമ്മിലാണ് അപ്പൻ വഴക്കുപറയുന്നതെന്ന്.  ചുമ്മാ.... അപ്പൻ ആ വിരട്ടൽ വിരട്ടിയതിൻറെ മൂലകാരണം, ആശാന് രാവിലെ ഒരു കട്ടനടിക്കണം.  എന്നുവച്ചാൽ നമ്മുടെ ഈ ഉലുവ ഒക്കെ പൊടിച്ച് ചേർത്ത നാടൻ കാപ്പിപൊടിയിട്ട് നല്ല കടുപ്പത്തിൽ ടാറിന്റെ കളറുമാതിരി ഒരെണ്ണം.  ഒപ്പം ഒരു കട്ടൻ ബീഡിയും.  കള്ളും-കപ്പയും, കേക്കും-വൈനും, കപ്പയും-മത്തിയും എന്നൊക്ക പറയില്ലേ? ഏതാണ്ട് അതുപോലൊരു പൊരുത്തം, കട്ടനും-കട്ടനും.  ഈ കട്ടൻ കാപ്പി അകത്തേക്കും, കട്ടൻ പുക പുറത്തേക്കും വിടുമ്പോൾ അപ്പനുണ്ടാകുന്ന ഉന്മേഷം..! എൻറെ ശൂലമേന്തിയ പുതുപ്പളി പുണ്യവാളച്ചാ; അത് വർണിച്ചീടാൻ  ഈ ടോമിൻ തച്ചങ്കരിക്ക് വാക്കുകൾ പോരാ.

"ദാണ്ടെ.. അമ്പലത്തിൽ പാട്ടിടാറായി.. കിടന്നുറങ്ങുന്നകണ്ടതില്ലേ.. ഡാ..."

ഇനി രക്ഷയില്ല.  ഉറക്കം തൂങ്ങി, എന്ടോസൾഫാൻ അടിച്ചിടത്തുണ്ടായ പിള്ളേരെപ്പോലെ ഞാൻ ചുറ്റും നോക്കിയിട്ട്, പ്രാകികൊണ്ട് തലയും ചൊറിഞ്ഞങ്ങ് എണീക്കും.  അപ്പോളേക്ക് അപ്പൻ മഴക്കാലത്ത് കണ്ടത്തിൽ മാക്രി കിടന്നലയ്ക്കുന്നപോലെ  ചുമയും ചുമച്ച് എൻറെ അടുത്തേക്ക് വരും.

"ഡാ... ഒരു കട്ടനിട്" ദേഷ്യം മാറി ഇപ്പോളത് റിക്വസ്റ്റ് ആയി രൂപാന്തരം പ്രാപിച്ചിരിക്കുകയാണ്. കൊച്ചുവെളുപ്പാൻ കാലത്ത് കുത്തിയുണർത്തപെട്ട് എൻറെ വൃണമാക്കപ്പെട്ട വികാരത്തെ മാനിച്ചുകൊണ്ടാണ് അപ്പൻ അടുത്തേക്ക്  സോഫ്റ്റായി വരുന്നത്.  ചിലപ്പോൾ തോളിൽ വന്നൊരു പിടിത്തം അങ്ങ് പിടിച്ചുകളയും. സത്യം പറയാല്ലോ, ഞാനും ഒരു മോനല്ലിയോ?  കുമാരനാശാന് മാത്രമല്ല എനിക്കും കരുണയൊക്കെ വരികയും അപ്പന്റെ ആഗ്രഹപൂർത്തീകരണം നടത്താൻ ഞാൻ വീണപൂവുപോലെ എണീക്കുകയും ചെയ്യും.  അപ്പൻറെ ആ സ്നേഹത്താലോടലിൽ ഒരു ബിസ്സിനസ്സ് ടെക്‌നിക് ഒളിഞ്ഞുകിടപ്പുണ്ടെന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.  കാരണം ഇഷ്ടമില്ലാതെ ഞാൻ ഉണ്ടാക്കുന്ന പ്രൊഡക്ടിന് ഗുണമേന്മ കുറവായിരിക്കുമല്ലോ (കാപ്പിക്ക് ചിലപ്പോൾ ചൂട്ടിന്റെയോ, മണ്ണെണ്ണയുടെയോ മണം വന്നുകൂടെന്നില്ലല്ലോ).

വെള്ളകീറും മുമ്പ്  എണീക്കുന്നതിൻറെ മാത്രം ദേഷ്യമല്ല എനിക്ക്.  പക്കാ പെണ്ണുങ്ങളുടെ പണിയായ അടുപ്പിലെ ചാരം വാരി കളയലും, ചൂട്ടും വിറക്കുമെടുത്ത്‌വച്ച് തീകത്തിക്കാൻ  വേണ്ടി ഷോർട്ട്കട്ടായി വിളക്കിൽ നിന്നും ഇത്തിരി മണ്ണെണ്ണ അടുപ്പിൽ തൂകി, തീപെട്ടിയെടുത്ത് ഉരച്ച്  തീ കത്തിക്കുക എന്നത് എൻറെ  ആണത്വത്തിനെതിരെയുള്ള  മഹാവെല്ലുവിളിയാണെന്ന് ഞാൻ ചിന്തിച്ചില്ലങ്കിലല്ലേ അത്ഭുതമുള്ളൂ?!

അങ്ങനെ എൻറെ ദുഃഖത്തിൽ മുങ്ങിയ തീകത്തിക്കലിൽ നിന്നും മൂന്ന് കാപ്പി ഉണ്ടാക്കപെടും. ഒന്ന് അപ്പന്, രണ്ട് അപ്പൻറെ ചുമയും, കുരയും കേട്ട്  തീകായാനിരിക്കുന്ന പോലെ ഒരിരിപ്പിരിക്കാൻ പോകുന്ന അമ്മയ്ക്ക്, പിന്നെ മൂന്നാമത്തേത് എനിക്കും.  ഫൈവ് സ്റ്റാർ ഹോട്ടലിലെ സപ്ലൈയറെപ്പോലെ അത് സപ്ലൈ ചെയ്യമ്പോൾ  'ഈ വീട്ടിൽ എത്രയോ ആൾക്കാർ കിടന്നുറങ്ങുന്നു, എങ്കിലും എൻറെ അപ്പാ, എൻറെ തോളിലോട്ടു തന്നെ എന്നും കാപ്പിയിടാൻ വന്നു കേറിക്കോണം' എന്നൊക്കെ ചിലപ്പോൾ ഞാൻ ചിന്തിച്ചെന്നിരിക്കും.

കാപ്പിയും മൊത്തിക്കുടിച്ച് ആനന്ദത്തിലാറാടിയിരിക്കുമ്പോൾ അപ്പൻ ചില വീട്ടുകാര്യവും, നാട്ടുകാര്യവും ഒക്കെ ചർച്ചയ്‌ക്കെടുത്തിടും.  അതിനിടയിൽ കൂട്ടുകാരുടെ കയ്യിൽനിന്നും കടംവാങ്ങുന്ന ബാലരമയും, പൂമ്പാറ്റയും ഒക്കെ സൂത്രത്തിൽ പഠിക്കുന്ന പുസ്‌തകത്തിന്റെ നടുക്ക്  കയറ്റിവച്ച് ഞാൻ വിജ്ഞാനവിപുലീകരണവും  നടത്തും.  ദൈവം സഹായിച്ച് നമ്മുടെ സർക്കാരായിട്ട്  ആയിടയ്ക്ക് പാഠപുസ്തകത്തിൻറെയൊക്കെ വലിപ്പമങ്ങ് കൂട്ടിതന്നു.  ഞങ്ങൾ അതിനെ 'പാളപുസ്തകം' എന്നായിരുന്നു വിളിച്ചിരുന്നത്.  എന്തായാലും ഞങ്ങളെപ്പോലെ കുറേപേർക്ക് പുസ്തകത്തിനുള്ളിൽ പുസ്തകം വച്ചുപഠിക്കാനുള്ള ഭാഗ്യം ആ വിദ്യാഭ്യാസ ഭരണപരിഷ്‌കാരംകൊണ്ടായി എന്നത് ഇവിടെ വിസ്മരിക്കാനാവില്ല.

ഈ കാപ്പിയിടൽ പ്രക്രിയ അനസ്യൂതം തുടർന്നുകൊണ്ടേയിരുന്നു.  സ്‌കൂൾ കഴിഞ്ഞ് ബിരുദപഠനം ഒക്കെ ആരംഭിച്ചപ്പോൾ  കല്ലടുപ്പിൽനിന്നും നീലക്കളർ തീയുള്ള ഗ്യാസ് അടുപ്പിലേക്ക് പ്രൊമോഷൻ കിട്ടിയെന്ന് മാത്രം.

ലോകത്ത് ഏതുകോണിലാണെങ്കിലും അതിരാവിലെ എണീക്കുമ്പോൾ എൻറെ കാതിൽ രണ്ട് ശബ്ദവീചികൾ വന്നു വീഴുന്നതായി തോന്നും.   ആദ്യത്തേത് "ഡാ.. കട്ടനിട്" എന്ന അപ്പൻറെ വിളിച്ചുണർത്തലും, രണ്ടാമത്തേത്  എം.എസ്. സുബ്ബലക്ഷ്മിയുടെ സുപ്രഭാതവുമാണ് (അമ്പലത്തിലെ പാട്ട് എന്ന് അപ്പനാർ പറയുന്നത് ഈ രണ്ടാമത്തെ സംഭവമാണ്!).

ഇങ്ങനെ അതിരാവിലെ ഈ ഉണർത്തുപാട്ടുകൾ ഒക്കെ കേട്ട് എണീറ്റാൽ കിട്ടുന്ന എൻറെ അധികസമയം ഇതുപോലുള്ള ഭീകരകഥകൾ എഴുതി നിങ്ങളെപ്പോലെയുള്ള സാധുക്കളെ ഉപദ്രവിക്കാൻ  ഉപയോഗിക്കുന്നു എന്നതാണ് പച്ചപരമാർത്ഥം.  പണ്ട് അപ്പൻ എനിക്കിട്ട് തന്ന പണി ഇന്ന് ഞാൻ പലർക്കായിട്ട് പകുത്തുനൽകുന്നു, അത്രയേ ഉള്ളൂ.  എന്നെക്കൊണ്ട് ചെയ്യാവുന്ന ഒരെളിയ സേവനം.

ഇനിയെങ്കിലും അടിയന്റെ  ദുശീലങ്ങളെപ്പറ്റി വേണ്ടാത്ത കുശ്മാണ്ഡൻ ചോദ്യങ്ങൾ ചോദിക്കുന്നവർ ഈ കുറിപ്പ് മനസിൽവയ്ക്കും എന്ന ഉത്തമബോധ്യത്തോടെ നിർത്തട്ടെ.

കുറിപ്പ്:
എൻറെ ഉറക്കത്തിന് ഞാൻ അമ്മയോടും, ഉണർവിന് അപ്പനോടും കടപ്പെട്ടിരിക്കുന്നു.