Wednesday, November 15, 2017

കണ്മുന്നിൽ കണ്ട രാജാവ്

ഇതുവരെ എഴുതാത്ത ഒരു വിഷയമാണ്  പേനത്തുമ്പിൽ വന്നു നിൽക്കുന്നത്. ഒരു രാജാവിനെപറ്റി എഴുതുകയാണ്.  ഒരിടത്ത് ഒരിക്കൽ... പണ്ട് പണ്ട്... എന്നൊന്നുമല്ല. ഇന്ന്, എൻറെ കൺമുമ്പിൽ, ഇഞ്ചോടിഞ്ച് അകലത്തിൽ ഞാൻ കണ്ട രാജാവ്!

ഇസ്‌ലാമിക് ന്യൂ ഇയറിനു തൊട്ടുമുമ്പുള്ള ഒരുദിവസമായിരുന്നു അന്ന്. ഓഫീസിൽ കൂടെ ജോലിചെയ്യുന്ന സുഹൃത്ത്  വന്ന് മൊബൈലിൽ താനെടുത്ത വാഹനത്തിൻറെ ഫോട്ടോ കാണിച്ചുകൊണ്ട് ഒരു വാർത്ത എന്നെ അറിയിക്കുന്നു.

"ദുബായ് 01  നമ്പർ വണ്ടി എമിറേറ്റ്സ് ടവ്വറിന്റെ മുമ്പിൽ കിടക്കുന്നു..."

ഞാൻ ആ ഫോട്ടോയിലേക്ക് തുറിച്ചുനോക്കി.  ഇവിടെ ഒന്നാം നമ്പർപ്ലേറ്റുള്ളത് ദുബായ് രാജാവ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തുമിനാണ്.  അതിനർത്ഥം അദ്ദേഹം ഇപ്പോൾ എൻറെ ഓഫീസിൻറെ തൊട്ടടുത്തുള്ള എമിറേറ്സ് ടവറിൽ ഉണ്ടെന്നാണോ?  ഒരുതരം കൗതുകം എന്നിൽ തിരയിളകി.

ഇതുവരെ ഞാൻ ദുബായ് രാജാവിനെ നേരിൽ കണ്ടട്ടില്ല. ഫോട്ടോകളിലും വീഡിയോ കളിലും മാത്രമേ കണ്ടിട്ടുള്ളൂ.  അദ്ദേഹത്തെ നേരിട്ട് ഒന്ന് കാണാൻ പറ്റുമോ? ഞാൻ സ്വയം ആലോചിച്ചു. അതിനു കാരണം പലതാണ്. 2003-ൽ ഞാൻ ഈ രാജ്യത്ത് പ്രവാസജീവിതം തുടങ്ങി അന്നുമുതൽ കേൾക്കുന്ന പേരാണിത്.  ദുബായ് എന്ന ചെറുരാജ്യത്തിന് ലോകഭൂപടത്തിൽ പേരുനേടിക്കൊടുത്ത ഭരണാധികാരിയാണ് .  അന്നം തരുന്ന രാജ്യത്തെ ഭരണാധികാരി. തീർച്ചയായിട്ടും ഒരു പ്രവാസി എന്നനിലയിൽ എന്നിൽ  ആഗ്രഹം ഉണ്ടാകും.

ജീവിതത്തിൽ ഒരിക്കൽപോലും ഇന്ത്യാരാജ്യം ഭരിക്കുന്ന ഒരു പ്രധാനമന്ത്രിയെയോ കേരളം ഭരിക്കുന്ന  മുഖ്യമന്ത്രിയെയോ അടുത്ത് കണ്ടട്ടില്ല.  പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു ഇലക്ഷൻ പ്രചാരണകാലത്ത്, മിന്നായംപോലെ ആ ബ്രാൻഡ് ചിരിയും നൽകി കെ.കരുണാകരൻ കാറിൽ പാഞ്ഞുപോകുന്നതും, കുറവിലങ്ങാട് ഫെസ്റ്റിന്റെ ഉത്‌ഘാടനത്തിന് ദേവമാതാ കോളേജ് ഗ്രൗണ്ടിൽ ഉമ്മൻചാണ്ടിയെ കയ്യെത്താ ദൂരത്തും കണ്ണെത്താദൂരത്തും കണ്ടതാണ്. അനുദിന ജീവിതത്തിൽ രാഷ്ട്രീയമോ രാഷ്ട്രീയക്കാരോ നിറഞ്ഞ കോലാഹലങ്ങളിൽ താല്പര്യാമില്ലാത്തതും, വീടും, ജോലിയും കഴിഞ്ഞുള്ള ലോകത്തിനപ്പുറത്തേക്ക് പോയിട്ടില്ലാത്തതും അതിനൊരു കാരണമാണ്.

എൻറെ മനസ്സിൽ നിറഞ്ഞുവന്ന സ്പാർക് എന്നെ ഇരിപ്പിടത്തിൽ നിന്നും എണീപ്പിച്ചു.  ഓഫീസിൽനിന്നും ഏകദേശം ഒരു നൂറുമീറ്റർ ദൂരമേ എമിറേറ്സ് ടവറിലേക്കുള്ളൂ. ഇപ്പോളാണേൽ  ഉച്ചക്കുള്ള ബ്രേക്ക് സമയവുമാണ്. ഒന്നുപോയി നോക്കിയാലോ?

ആ  ആഗ്രഹം എന്നെ ഓഫീസിൻറെ പുറത്തേക്ക് നടത്തിച്ചു. ഞാൻ എമിറേറ്സ്‌ ടവറിലേക്ക് വേഗം നടന്നു.

ടവറിന്റെ അകത്തേക്ക് കയറിയപ്പോൾ തന്നെ കെട്ടിലും മട്ടിലും എന്തോ ഒരു പുതുമ ദർശിക്കാനായി.  പുതുതായി നിരന്നുനിൽക്കുന്ന ബോർഡുകൾ ഞാൻ വായിച്ചു 'എമിറേറ്റ്സ് യൂത്ത് ഹബ്' ഇതിൻറെ ഉത്‌ഘാടനത്തിനായിരിക്കാം ദുബായി ഭരണാധികാരി വന്നിരിക്കുന്നത്. എൻറെ കണ്ണുകൾ ചുറ്റും പാഞ്ഞു.  ഇല്ല ഒരു തിരക്കോ അസാധാരണമായ എന്തെങ്കിലുമോ എനിക്ക് കാണാൻ കഴിഞ്ഞില്ല.  യൂത്ത് ഹാബിനുള്ളിൽ അവിടെയും ഇവിടെയും കുറെ ലോക്കൽസ് ഇരിക്കുന്നു, സംസാരിക്കുന്നു.  ഒന്നുരണ്ടുപേർ ക്യാമറയുമായി ഫോട്ടോകൾ എടുക്കുന്നു.  ഒരു രാജ്യം ഭരിക്കുന്ന ഭരണാധികാരി അടുത്തെവിടെയെങ്കിലും ഉള്ളത്തിന്റെ ഒരു ലാഞ്ചനപോലുമില്ല.

എങ്ങും നിശബ്ദം. എവിടെ ദുബായ് രാജാവ്?

കഷ്ടം! ഇത്തിരി കൂടി നേരത്തെ വരേണ്ടതായിരുന്നു. 'ബെറ്റർ ലക് നെക്സ്റ്റ് ടൈം'. എൻറെ മനസ്സ് എന്നോടുതന്നെ മന്ത്രിച്ചു.  തിരികെ പോവുക തന്നെ.

തിരികെ നടക്കുമ്പോൾ യൂത്ത് ഹബ്ബിനു മുന്നിലെ ബോർഡുകൾ എന്നെ ആകർഷിച്ചു.  ഞാനത് വായിച്ചുകൊണ്ടിരിക്കുമ്പോൾ അകത്ത് നിന്നും നാലഞ്ചുപേർ  വേഗം നടന്നുവരുന്നത്  കണ്ട് എൻറെ കണ്ണുകൾ അങ്ങോട്ടേക്ക് തിരിഞ്ഞു.

നടന്നുവരുന്ന ആ നാലഞ്ചാൾക്കാർക്ക് നടുവിലെ ആളെ ഞാൻ സൂക്ഷിച്ചു നോക്കി. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തും...!!  കണ്ണിമവെട്ടി ഞാൻ ഒന്നുകൂടെ നോക്കി.  ദുബായ് രാജാവ്!  യുണൈറ്റഡ് അറബ് എമിറേറ്സിന്റെ വൈസ് പ്രസിഡന്റ്! ലോക ധനികന്മാരുടെ പട്ടികയിൽ നിൽക്കുന്ന വ്യക്തി.  എൻറെ തൊട്ടുമുന്നിൽ.  അതും ഒരു സാധാരണക്കാരനെപ്പോലെ.

ചെറുപുഞ്ചിരി നിറഞ്ഞ ആ മുഖത്തേക്ക് ഞാൻ നോക്കി. ഞാൻ കൈ ഉയർത്തി ഒരു അഭിവാദ്യം കൊടുത്തു.  മുഖം മെല്ലെയൊന്ന് കുലുക്കി അദ്ദേഹം അത് സ്വീകരിച്ചമട്ടിൽ എന്നെ നോക്കി.  അദ്ദേഹം എൻറെ കയ്യെത്തും ദൂരത്താണ്. വെറും ഇഞ്ചുകൾ മാത്രം അകലം.  ജീവിതത്തിൽ ആദ്യമായി ഒരു രാജ്യത്തിൻറെ ഭരണാധികാരിയെ ഇത്ര അടുത്ത് കാണുവാൻ കഴിയുന്നത്!!  അതും എനിക്ക് അന്നംതരുന്ന ഈ  രാജ്യത്ത് വച്ച്!

ഒരു നിമിഷം ഞാൻ എന്നെത്തന്നെയൊന്ന് മറന്നുപോയോ?

എൻറെ മുന്നിൽകൂടി നടന്നുപോകുന്ന ഈ മനുഷ്യനാണോ ഈ ദുബായ് എന്ന ദേശത്തിന് ഭൂഗോളത്തിൻറെ മാപ്പിൽ വലിയ ഇടം നേടിക്കൊടുത്തത്.? എന്നെപ്പോലെ ലക്ഷക്കണക്കിന് ഇന്ത്യാക്കാർക്ക് അന്നവസ്ത്രാദികൾ നൽകുന്നത്?  സ്വന്തം കുടുംബത്തെയും നാടിനെയും ഐശ്വര്യം കൊണ്ട് പുതപ്പിക്കാൻ  കാരണമായിത്തീരുന്നത്?

അദ്ദേഹവും കൂട്ടരും മെല്ലെ എസ്‌കലേറ്റർ കയറി മുകളിലേക്ക് പോകുന്നു.  അവിടെ എനിക്കോ ആ ടവറിൽ നിൽക്കുന്ന ഏതെങ്കിലും ആൾക്കോ കിട്ടാത്ത ഒരു പ്രത്യേക ഫെസിലിറ്റിയും  അദ്ദേഹത്തിനായി ഒരുക്കിയിരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞില്ല.  ആനയില്ല, അമ്പാരിയല്ല, ബീക്കൺ ലൈറ്റ് വച്ച വാഹനമില്ല, മുമ്പിലും പിമ്പിലും ഡസൻകണക്കിന് വാഹനാകമ്പടിയില്ല, കരിമ്പൂച്ചകൾ കാവലായില്ല, തിക്കോ തിരക്കോ ഒന്നുമേയില്ല.

എൻറെ ദൃഷ്ടി ഒരു സാധാരണക്കാരനെപ്പോലെ  നടന്നകന്നുപോകുന്ന ആ മനുഷ്യനിൽത്തന്നെ പതിഞ്ഞു നിന്നു.

ഇതാണ് ദുബായ് ഭരണാധികാരി.... ഞാൻ സ്വയം എന്നോടുതന്നെ പറഞ്ഞു.

ഇവിടെ സ്വന്തം രാജ്യത്ത് നൂറുകണക്കിന് സ്വദേശികളുടെയും വിദേശികളുടെയും ഇടയിൽ സ്വയം വാഹനം ഓടിച്ച്പോകുന്നൊരു രാജാവാണ് ഇദ്ദേഹം.  സ്വന്തം രാജ്യത്ത് ജനങ്ങൾ എത്ര സുരക്ഷിതരായി നടക്കാം എന്ന് എൻറെ കൺമുമ്പിൽ അദ്ദേഹം കാണിച്ചുതന്നു.

നമുക്ക് വേണ്ടത് നല്ല ഭരണാധികാരികളാണ്.  രാജഭരണത്തെ ഇന്നും പഴമക്കാർ സ്നേഹിക്കുന്നത് ഇതുപോലെയുള്ള നന്മകൾ അവരിൽ ഉള്ളതിനാലാണ്. തിരുവതാംകൂർ രാജാക്കന്മാരുടെ ജനനവും, വിവാഹവും ഒക്കെ സാധാരണക്കാർ അവരുടെകൂടി ആഘോഷമായ കൊണ്ടാടിയ പ്രദേശത്താണ് ഞാനും ജനിച്ചത്. സർക്കാർ തരുന്ന ജോലിക്കൂലിപോലും ശ്രീപത്മനാഭന്റേതാണെന്ന് വിശ്വസിച്ച് സന്തോഷിച്ചവരാണ് തിരുവതാംകൂറുകാർ.   അവസാന റീജന്റ് ആയ സേതു ലക്ഷ്മിഭായിത്തമ്പുരാട്ടിയെ സ്വന്തം അമ്മയെപ്പോലെ സ്നേഹിച്ചവരാണ് ആ നാട്ടുകാർ. ജനാധിപത്യത്തിന്റെ വളവിലും തിരിവിലും അതെല്ലാം മറഞ്ഞുപോയെങ്കിലും ഇന്നും അവശേഷിക്കുന്ന പഴയതലമുറയോട് ചോദിച്ചാൽ അവർക്ക് ആ കാലഘട്ടം വർണ്ണിക്കാൻ നൂറുനാവാണ്.

എമിരേറ്റ്സ് ടവറിൽ നിന്നും തിരികെ ഇറങ്ങുമ്പോൾ എൻറെ മനസ്സിൽ രണ്ട് ആഗ്രഹങ്ങൾ ബാക്കിയായിരുന്നു.  ഒന്ന്,  എന്നാണ് നമ്മുടെ രാജ്യത്തെ ഭരണാധികാരികൾക്ക്  കൊട്ടും  കോലാഹലും ഇല്ലാതെ ഇതേപോലെ ലളിതമായി നമ്മുടെയൊക്കെ മുന്നിൽകൂടി നടന്നുപോകാൻ കഴിയുന്നത്?  രണ്ട്, എനിക്ക് സെൽഫി ഭ്രാന്തില്ലെങ്കിലും ദുബായ് ഭരണാധികാരിയോട് ചോദിച്ചിരുന്നെങ്കിൽ ഒരു സെൽഫി എടുക്കാൻ അദ്ദേഹം സമ്മതിക്കുമായിരുന്നോ?

എസ്കലേറ്ററിൽ താഴേക്കിറങ്ങുമ്പോൾ ഞാൻ ചിരിച്ചു. ആഗ്രഹങ്ങൾ നടക്കാതിരിക്കില്ലല്ലോ. അവിചാരിതമായി, എന്നെങ്കിലും, എപ്പോഴെങ്കിലും.....?  "എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ..."  മനസ്സ് എന്നോടുതന്നെ മന്ത്രിക്കുന്നത് ഞാൻ കേട്ടു.

പ്രവാസത്തിലെ മഞ്ഞുത്തുള്ളികൾ 7 - 8

റോങ് നമ്പർ 

നേരം വെളുത്ത് പത്തുമണിയായിക്കാണും. പ്രവാസിയുടെ അവധിദിവസത്തിന്റെ പ്രഭാതം ഉദിച്ചുയരുന്നതേയുള്ളൂ.  ഞാൻ കുറേനേരംകൂടി പുതപ്പിനുള്ളിൽതന്നെ പ്യൂപ്പദിശയിൽ കഴിഞ്ഞു.  ഇങ്ങനെ കിടക്കുമ്പോൾ തിരമാലകൾ പോലെ ഒത്തിരിയൊത്തിരി ചിന്തകൾ വന്നടിച്ചുകയറും.  വിൻഡോ എസിയുടെ മുരൾച്ചയിൽ,  ബ്ളാങ്കറ്റിനുള്ളിൽ ഇങ്ങനെയാലോചിച്ച് കിടക്കാൻ ഒരു സുഖം. എന്നും അതിരാവിലെ ഒരു യന്ത്രത്തെപോലെ അലാറമടിയെ പ്രാകികൊണ്ട് കുളിമുറിയിലേക്ക് നടന്നുപോവുകയും കുറെ അസസ്‌ഥതയൊക്കെ DEWA യുടെ പൈപ്പുവെള്ളത്തിൽ കഴുകിക്കളഞ്ഞ് തിരികെ വരികയും, ചടുലമായ നീക്കങ്ങളിലൂടെ വസ്ത്രധാരണവും അലസമായ മേക്കപ്പും നടത്തി ബായ്ക്പായ്ക്കും പേറി അൽഫുട്ടയിൻ മോസ്കിന്റെ മുന്നിലുള്ള ബസ്സ് സ്റ്റോപ്പിൽ കാത്തുനിന്ന് കമ്പനിയുടെ മുപ്പത്തിരണ്ട് സീറ്റ് ബസ്സിനുള്ളിലേക്ക് പാതിമയക്കത്തിലും സമ്പൂർണ്ണ സുഷുപ്തിയിലും ഇരിക്കുന്നവരുടെ ഇടയിലെ ഏതെങ്കിലും കാലിസീറ്റിലേക്ക് ഊളിയിരുന്നതുവരെയുള്ള ധൃതിയും ചങ്കിടിപ്പും ഇന്നില്ലല്ലോ എന്നചിന്തയായിരിക്കാം എനിക്കും  ഈ പുതപ്പിനുള്ളിലെ  ഇളംചൂടിൽ ഇണയായി തലയിണയും ആലിംഗനംചെയ്ത് കിടക്കുമ്പോൾ സുഖംപകരുന്നത്.  സത്യത്തിൽ ഈ തലയിണ എൻറെ രണ്ടാം ഭാര്യയാണോ എന്നുപോലും തോന്നിയിട്ടുണ്ട്.  തലയിണയും മോശമല്ല - കുസൃതിക്കാരിതന്നെ!

സഹമുറിയന്മാർ രണ്ടുപേർ നാട്ടിൽപോയിരിക്കുകയാണ്. പിന്നെ റൂമിൽ ബാക്കിയുള്ളത് ഇക്കയും ഞാനും. ഇക്കയാകട്ടെ അത്യാസന്നനിലയിലുള്ള  കൂർക്കവലിയിലൂടെ തൻറെ ശക്തി അറിയിച്ചുകൊണ്ടിരിക്കുകയും.  വല്ല താബൂകും കയ്യിൽകിട്ടിയിരുന്നേൽ ഉന്നംനോക്കിയൊരു ഏറ് പാസ്സാക്കാം എന്നെനിക്ക് തോന്നിപ്പിക്കുന്ന വലിച്ചുകേറ്റലും ഇറക്കിവിടീലും!

എൻറെ നോക്കിയാ 3310 ഫോൺ ചിലച്ചപ്പോൾ ഒരു ഞെട്ടലിൻറെ വെട്ടലോടെ കൈ ഫോണിലേക്ക് നീണ്ടു.  രണ്ടാം ഭാര്യയെ വിട്ട് ഒന്നാം ഭാര്യയിലേക്ക്.  കട്ടിലിൽ നിന്നും ചാടി എണീറ്റ് ഞാൻ അടുക്കളയിലേക്ക് നടന്നു.  കതകടച്ച് മറുതലയ്ക്കലേക്ക് കാതോർത്തു.

"ഹലോ"  ഞാൻ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും മറുവശത്തുനിന്നും ഭീതിയുടെ പ്രവാഹം.  പേടിച്ചരണ്ട ഒരിരയെപ്പോലെ അവൾ സംസാരിക്കുന്നതാദ്യമായിട്ടാണ്.  എൻറെ നെഞ്ചുപിടിഞ്ഞൂ!  തലയിൽ നിന്നും ശക്തമായ അഡ്രെനലിൻ പ്രവാഹം ശരീരമെമ്പാടും പാഞ്ഞു.  എന്താണെന്ന് പലവട്ടം ചോദിച്ചതിനെല്ലാം കരച്ചിൽ മാത്രമായിരുന്നു മറുപടി.

"ഞാൻ രണ്ടു ദിവസമായി രാത്രി ഉറങ്ങീട്ടില്ല... പേടിച്ച്"

"രണ്ടു രാത്രി? പേടിച്ച്?! എന്തിന്?" എനിക്കത്ഭുതവും ആശങ്കയും തോന്നി. പേടിക്കേണ്ടതായി എന്താണിപ്പോൾ?  ഒന്നല്ല പലവട്ടം ഞാൻ കാര്യം തിരക്കി.

ആദ്യത്തെ ഭീതിയുടെ നിഴൽ മാറിയപ്പോൾ, എൻറെ സ്വാന്തനമേറ്റപ്പോൾ  അവൾ കാര്യം പറഞ്ഞു.  കഴിഞ്ഞ മൂന്നു ദിവസമായി അവളിൽ ഭീതിയുടെ വിത്ത് മുളപ്പിച്ച് പടർത്തിയ കാരണം.
അതൊരു മൊബൈൽ കാൾ ആയിരുന്നു!  050 തുടങ്ങുന്ന യു.എ.ഇ യിൽ നിന്നുള്ള കാൾ!

ഞാനല്ലാതെ യു.എ.ഇ യിൽ അവളുടെ നമ്പർ അറിയുന്നവരാരും ഇല്ല.  +97150  എന്ന ഇന്തർനാഷണൽ കോഡുതന്നെ എനിക്ക് വേണ്ടിമാത്രം അവളുടെ ഫോണിൽ രജിസ്റ്റർ ചെയ്തുവച്ചിരിക്കുന്നതാണ്.  ഞങ്ങൾ രണ്ടുപേർക്കും ഹൃദയം കൈമാറാനുള്ള സീക്രട്ട് കോഡാണത്.  അതിലേക്ക് വേറൊരാൾ വിളിക്കുക ...??!!

ആരാണത്? എന്തിന്?  അതും തുടർച്ചയായി മൂന്നുദിവസം...?  ഞാൻ കാതുകൾ കൂർപ്പിച്ചുനിന്നു.

ബുധനാഴ്ച രാത്രിയിൽ അവളുടെ മൊബൈലിലേക്ക് ഒരു വിളിവന്നു.  ഒന്നിനൊന്നായി വിളികൾ തുടർന്നപ്പോൾ  ചെറിയ ഭീതിയോടെയെങ്കിലും അവൾ ഫോൺ എടുത്തു.  സംസാരം തുടങ്ങും മുമ്പ് സഭ്യമല്ലാത്ത വാചകങ്ങൾ ഫോണിൽനിന്നും വേലിചാടി. ആദ്യ മൂന്നുനാലു വാചകങ്ങൾ കേട്ടപ്പോൾ തന്നെ 'മേലിൽ എന്നെ വിളിക്കരുത്' എന്ന താക്കീത് നൽകി അവൾ ഫോൺ കട്ടുചെയ്തു.

വീണ്ടും ഫോൺ ചിലച്ചു.  ഒന്നല്ല.  നിരവധി തവണ.  അവൾ ഫോൺ സൈലൻസിൽ ഇട്ടു.  എങ്കിലും ഇടയ്ക്കിടെ മിന്നിത്തിളങ്ങുന്ന വിളിയുടെ പ്രകാശം രാത്രിമുഴുവൻ അരോചകമാക്കിത്തീർത്തുകൊണ്ടിരുന്നു.  അവസാനം അവൾ ഫോൺ ഓഫ് ചെയ്തുവച്ചു.  അപ്പോളേക്കും ആ രാത്രിയിലെ ഉറക്കം മുഴുവൻ നഷ്ടപെട്ടുകഴിഞ്ഞിരുന്നു.

നേരം വെളുത്ത് ഫോൺ ഓൺ ചെയ്തപ്പോൾ,  ഒന്നിനുപുറകെ ഒന്നൊന്നായി എസ്.എം.എസ്സ്  ആക്രമണം! അതേ നമ്പറിൽ നിന്ന് തന്നെ.  വായിച്ചു നോക്കാൻ നിൽക്കാതെ മെസേജുകൾ എല്ലാം ഡിലീറ്റ് ചെയ്ത് കാര്യം അവൾ അമ്മയോടും അപ്പനോടും പറഞ്ഞു.  കോപത്താൽ ഉറഞ്ഞുതുള്ളാൻ തുടങ്ങിയ അവളുടെ അമ്മ പറഞ്ഞു  'ഇനി  വിളിക്കുകയാണെങ്കിൽ ഫോൺ എനിക്ക് തരണം .. അവനെ ഞാൻ കൈകാര്യം ചെയ്തോളാം.... അവനെ (എന്നെ) ഇപ്പോൾ അറിയിക്കണ്ടാ'

രാത്രി.  അവൻറെ ഫോൺവിളിക്കായി മൂന്നുപേർ കാതോർത്തു.  ഒൻപത്.. പത്ത്, പത്തര.... പതിനൊന്ന്... അതാ, ഫോൺ റിങ്ങ് ചെയ്യുന്നു. അതേ നമ്പർ! മുൻപദ്ധതിപ്രകാരം അവൾ എടുത്ത് 'ഹലോ' പറഞ്ഞ് ഉടനെ ഫോൺ അമ്മയ്ക്ക് കൈമാറി. പഞ്ചാരപൊതിഞ്ഞ വാക്കുകളുമായി വന്ന അവനെ ശകാരവർഷംകൊണ്ട് അമ്മ പൊതിരെ തല്ലി.  ഉറഞ്ഞുതുള്ളൽ  അധികം ഏൽക്കും മുമ്പ് അവൻ ഫോൺ കട്ടുചെയ്തുകളഞ്ഞു!

നിശബ്ദത... ശാന്തത.  നിശ്വാസങ്ങൾ മാത്രം ബാക്കി.

അതോടെ അവൻറെ കഥ കഴിഞ്ഞു എന്നവർ കരുതി.  വീണ്ടും ഏറെനേരം കാത്തിരുന്നെങ്കിലും പിന്നീട് വിളി വന്നില്ല.  എസ്.എം.എസും വന്നില്ല.  പുറത്ത് റബ്ബർ മരങ്ങൾക്കിടയിലിരുന്ന് ചിലയ്ക്കുന്ന ചീവിടിന്റെ ശബ്ദവും അകത്ത് സീലിംഗ് ഫാനിന്റെ മുരൾച്ചയും മാത്രം.  ലൈറ്റണഞ്ഞു.  മൂന്നുപേരും കിടക്കകൾ തേടിപ്പോയി.  പക്ഷേ അവൾക്കുറക്കം വന്നില്ല. പതിയിരിക്കുന്ന ഏതോ അപായം പോലെ മേശപ്പുറത്ത് ഏതുസമയവും റിംഗ് ചെയ്യാവുന്ന ടൈംബോംബ് ഫോൺ.  അതുനോക്കി, നോക്കി ഉറങ്ങാതെ അവൾ കിടന്നു.

വെള്ളിയാഴ്ച നേരം വെളുത്തു.  ജോലിദിവസങ്ങളിൽ ഞാൻ വിളിക്കുന്ന സമയം.  അവളുടെ ഫോൺ ചിലച്ചു. മറ്റൊരുചിന്തകൾക്കും ഇടംകൊടുക്കാതെ അവൾ ഫോണെടുത്തു.

"എന്നോട് പിണക്കമാണോ?..... എത്ര ചീത്തവിളിച്ചാലും ഞാൻ വിളിക്കും... സത്യം"  അതേ ശബ്ദം!! അവൾ ഫോൺ കട്ടുചെയ്തു. അപ്പോൾ ഫോണിൽ ഒന്നിനുപുറകെ ഒന്നായി എസ്.എം.എസ്സുകൾ  പൊട്ടിവിരിഞ്ഞു.

വീണ്ടും കുടുംബസഭ സമ്മേളിച്ചു.  അപ്പനും, അമ്മയും അവളും.  അമ്മയുടെ ഭീഷണി വിലപ്പോവില്ലെന്നുകണ്ട് വിവരം എന്നെ അറിയിക്കാൻ ധാരണയായി.

അങ്ങനെ ഒരു പ്രവാസിയുടെ ഞരമ്പുരോഗത്തിന് വേറൊരു പ്രവാസിയെ ഒറ്റമൂലി കണ്ടെത്താൻ നിയോഗിക്കപ്പെട്ടു.

അങ്ങനെയായാണ് വെള്ളിയാഴ്ച പുതപ്പിനുള്ളിലെ ഇളംചൂടിൽക്കഴിഞ്ഞ എന്നെത്തേടി അവളുടെ ഫോൺവിളിയെത്തുന്നത്.

എല്ലാം കേട്ട്  എന്നിൽ കനലുകൾ കത്തിയെരിയാൻ തുടങ്ങി.  രണ്ടുദിവസം ഇതുപറയാൻ വൈകിയതിന് ശാസിച്ച് ഇതിനൊരു പരിഹാരം ഞാൻ കണ്ടെത്തിക്കൊള്ളാം എന്ന ഉറപ്പുനൽകി ഫോൺ വച്ചു.

അടുക്കളയുടെ ജനാലയിലൂടെ ഞാൻ പുറത്തേക്ക് മിഴികൾ പായിച്ചു.  പ്രഭാതകിരണങ്ങൾക്ക് കനംകൂടി തിളങ്ങുന്നു.  ജനൽപാളിക്കിടയിലൂടെ ശക്തമായി അകത്തേക്ക് അതിക്രമിച്ചുകയറാൻ ശ്രമിക്കുന്ന ചൂടുകാറ്റിന്റെ നേരിയ ശബ്ദം.  പുറത്തെ ചൂടിനേക്കാൾ അപ്പോൾ എൻറെ അകത്തായിരുന്നു ചൂട്.  തലമുതൽ പെരുവിരൽവരെ പുറത്തേക്ക് ആവിയായി തെറിക്കാൻ വെമ്പുന്ന തിളയ്ക്കൽ.  അവൾ തന്ന ആ നമ്പർ കൈവെള്ളയിൽനിന്നും ഞാൻ മൊബൈലിലേക്ക് പകർത്തി. കാൾ പ്രസ്സ്‌ചെയ്ത ചെവിയോടടുപ്പിച്ചു.

മറുതലയ്ക്കൽ റിങ് ചെയ്യുന്നുണ്ട്.  ഒന്ന്.. രണ്ട് ... മൂന്ന്.... നാല്.  ഇല്ല ഫോൺ എടുക്കുന്നില്ല.  വീണ്ടും അടുത്ത ശ്രമം.  ഒന്ന്... രണ്ട്... മൂന്ന്...

"ഹലോ..."  മറുതലയ്ക്കലെ ശബ്ദം ഞാൻ കേട്ടു. ശബ്ദത്തിൻറെ റേഞ്ചിന് ഏകദേശം ഇരുപത്തിയഞ്ചിനും മുപ്പത്തിനുമിടയ്ക്കുള്ള പ്രായം.

"നിൻറെ പേരെന്താ?"  എൻറെ സ്വരം കനത്തതായിരുന്നു.
"നിങ്ങൾ ആരാ...?"  തിരിച്ചു ചോദ്യം.  ഫോൺവിളിക്കുമ്പോൾ പാലിക്കേണ്ട മര്യാദ ഞാൻ പാലിക്കുന്നില്ല എന്നായിരിക്കാം അതിന്റെ ഉദ്ദേശം.

"ആരെങ്കിലുമാകട്ടെ... നീ നാട്ടിലേക്ക് സ്ത്രീകളെവിളിച്ച് ശല്യം ചെയ്യുന്നതെന്തിനാ??" എൻറെ സ്വരം വീണ്ടും പരുഷമായി.

"നാട്ടിൽ വിളിച്ചെന്നോ?.. ഞാനോ?  ആരെ ..?? നിങ്ങൾ ആരാണ്?"

"നിൻറെ തന്ത... എടാ നാറി വേഷംകെട്ടെടുക്കരുത്.  ഇത് നിൻറെ തന്നെ ഫോൺ അല്ലേടാ?  ഇതിൽനിന്നും നീ സ്ഥിരം നാട്ടിൽ സ്ത്രീകളെ വിളിച്ച് ശല്യംചെയ്യുമല്ലേ? @@ ## $$$ ... ഇനി മേലാൽ നാട്ടിലുള്ള ഏതേലും പെണ്ണുങ്ങളെ നീ വിളിച്ച് ശല്യം ചെയ്തൂ എന്നറിഞ്ഞാൽ......  മോനെ, നിൻറെ പതിനാറടിയന്തിരം നാട്ടിൽ നടത്തും,  കേട്ടോടാ...@@ ## $$$  ഫൂ... ഇത് ആദ്യത്തെയും അവസാനത്തെയും വാണിംഗാ... കേട്ടോ. വിടില്ല നിന്നെ ഞാൻ.."

പെട്ടെന്ന് മറുതലയ്ക്കൽ ഫോൺ കട്ടായി.  വൈദ്യുതി തരംഗംപോലെ കയറിവന്ന ഉറഞ്ഞുതുള്ളൽ മുഴുവൻ തീർക്കാൻ കഴിയാത്ത ദേഷ്യത്തിൽ ഞാൻ തറയിൽ ചവിട്ടി.  വീണ്ടും അവനെ ഫോണിൽ വിളിച്ചു. ഒന്നല്ല, പലവട്ടം... ഫോൺ എടുക്കുന്നില്ല.

"ഷിറ്റ്" ഞാൻ വീണ്ടും നിലത്ത് ചവിട്ടി. കുളിമുറിയിൽ കയറി ഒന്ന് ഫ്രഷായി.  ഇക്കയുടെ കട്ടിലിലേക്ക് ഒന്നൊളികണ്ണിട്ടുനോക്കി. ബഹളം കേട്ട് പാവം ശ്വാസത്തിന്റെ ലോഡിങ് അൺലോഡിങ് നിർത്തി എണീറ്റിരുന്നു.  അടുപ്പ് കത്തിച്ച് രണ്ട് സുലൈമാനി ഇട്ട് ഞാൻ കട്ടിലിനരികത്തേക്ക് തിരികെ വന്നു.

"എന്താടോ...എന്തുപറ്റി?"  ചായ ചുണ്ടോടടുപ്പിക്കുമ്പോൾ ഇക്കാ കൗതുകത്തോടെ ചോദിച്ചു.  അഞ്ചുനേരം നിസ്കരിക്കുകയും നല്ലവനായി ജീവിക്കാൻ പാടുപെടുകയും ചെയ്യുന്ന ഇക്കായ്ക്ക് എന്നിൽനിന്നും കേട്ട വിവരം കോപം ഇരച്ചുകയറ്റി.

"നീയാ നമ്പർ ഒന്ന് തന്നേ ..."

ഇക്കാ ആ നമ്പറിൽ ഡയൽ ചെയ്തു.  ആദ്യവിളിയിൽ തന്നെ അവൻ ഫോൺ എടുത്തു.

"ഫാ... നാക്കിന്റെ മോനെ... നീ നാട്ടിലുള്ള പെങ്കുട്ട്യോളെ ഫോൺവിളിച്ച് ശല്യപ്പെടുത്തുമല്ലേ... ബ്ലഡി ബാസ്റ്റഡ്...."  പിന്നീട് ഇക്കയുടെ വായിൽനിന്നും പൊഴിഞ്ഞതെല്ലാം നല്ല മുട്ടൻ ആംഗലേയത്തിലുള്ള തെറിയാണ്.  അതൊക്കെ ആദ്യം കേൾക്കുന്നവനെപ്പോലെ ഞാൻ ആശ്ചര്യംപൂണ്ടുനിന്നു.

"ഓൻ ഫോൺ കട്ടാക്കികളഞ്ഞടോ ..."  വീണ്ടും ഡയൽചെയ്ത് പരാജയം അറിഞ്ഞും, കലി മുഴുവൻ അടങ്ങാതെയും ഇക്കാ എൻറെ നേരെനോക്കി പറഞ്ഞു.  ഏതുനല്ലവനും ആവശ്യംവന്നാൽ പച്ചത്തെറി വിളിക്കുമെന്ന്  ഇക്കാ അന്നെന്നെ പഠിപ്പിച്ചു.

ഒന്നുറപ്പിച്ചു.  ഇനിയവൻ എന്റെയോ ഇക്കയുടെയോ ഫോൺ എടുക്കില്ല. രോഷം അടങ്ങാത്ത ഞാൻ എന്തുചെയ്യണം എന്നറിയാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു.  ഇക്ക എന്തൊക്കെയോ പുലമ്പുന്നുണ്ട്.  കോപത്താൽ എന്റെ താപം ഉയർന്നുവന്നു.  ഞരമ്പുകളിൽ ചോര തിളക്കാൻ തുടങ്ങി.

ഇനിയൊരിക്കലും അവൻ ഒരു സ്ത്രീകളെയും വിളിച്ച് ശല്യം ചെയ്യരുത്.  അവൻറെ കാമപ്രാന്ത് ഇന്നവസാനിപ്പിക്കണം. അവനാകട്ടെ  ഫോണെടുക്കുന്നില്ല. അവസാനം എസ്.എം.എസ്സുകൾ ഒന്നിനുപുറകെ ഒന്നായി ഞാൻ അയക്കാൻ തുടങ്ങി. 'ഞാൻ എത്തിസലാറ്റിലും ദുബായ് പോലീസിലും അൽ അമീൻ സർവീസിലും പരാതി കൊടുക്കാൻ പോവുകയാണ്.  നിന്നെയവർ തൂക്കിയെടുത്ത് അകത്തിടും' എന്നായിരുന്നു എല്ലാ മെസേജുകളുടെയും സാരം.

അതുകൊണ്ടും കഴിഞ്ഞില്ല. ഞാൻ ഫോണെടുത്തു.  നാട്ടുകാരൻ പൊടിമോനെ  ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തി കാര്യം പറഞ്ഞൂ. അവിടെയും ചോരതിളച്ചു.  ബാറ്റൺ ഏറ്റുവാങ്ങി പൊടി അവനെ വിളിച്ച്, സരസ്വതി അഭിഷേകം തുടർന്നു.  പൊടി അടുത്ത നാട്ടുകാരനെ വിളിച്ചു, ബാറ്റൺ കൈമാറി. അങ്ങനെ ആ വെള്ളിയാഴ്ച യു.എ.ഇ യുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന കാളുകൾ കൊണ്ട് ആ ഞരമ്പുരോഗി വലഞ്ഞുകാണും. നാട്ടിലെ ഒരു നമ്പരിൽ വിളിച്ചതിനുപകരം നൂറുകണക്കിന് യു.എ.ഇനമ്പറുകൾ അവനെ തേടി വന്നു.   മോറൽ പോലീസുകാർ അവനെ നന്നായി കൈകാര്യം ചെയ്തു.

അന്ന് വൈകിട്ട് ഞാൻ ഭാര്യയെ വിളിച്ചു. "ഇനി അവൻ നിന്നെ വിളിക്കില്ല".  ഒരു വലിയ ഭാരം ഒഴിച്ചുവച്ചപോലെ അങ്ങേത്തലക്കൽ നിന്നും ശ്വാസ്വോച്ഛാസം ഉയരുന്നത് ഞാനറിഞ്ഞു.

അന്ന് രാത്രി അവൾ ശാന്തമായി ഉറങ്ങി.  പക്ഷേ എനിക്കുറക്കം വന്നില്ല.  ചിന്തകൾ എന്നെ മേഞ്ഞുകൊണ്ടേയിരുന്നു.

എനിക്ക് മാത്രം അറിയാവുന്ന അവളുടെ ബി.എസ്.എൻ.എൽ നമ്പർ ഇവിടെ ഈ ദേശത്ത് വേറൊരുത്തന്റെ കയ്യിൽ എങ്ങിനെയെത്തി?  ഞാൻ ഓർമ്മകളെ പൊടിതട്ടിനോക്കി.  രക്ഷയില്ല.

എങ്ങിനെയാണ് അവന് ആ നമ്പർ കിട്ടിയത്?  ആരാണ് ആ നമ്പർ അവൻ കൊടുത്തത്?  ഉറക്കംതരാത്ത ചോദ്യങ്ങളുമായി ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ചു.

ശനിയാഴ്‌ച നേരം വെളുത്തു.  ദുബായ് നഗരം ഉണർന്നെണീക്കുന്നു.  അൽ ഫുട്ടൻ മോസ്‌കിനടുത്തുള്ള ബസ്‌സ്റ്റോപ്പിൽ കമ്പനി വണ്ടി കാത്തുനിൽക്കുമ്പോഴും എന്നെ വലച്ചുകൊണ്ടിരുന്നത് ആ ചോദ്യങ്ങൾ തന്നെയായിരുന്നു.

ഞാൻ ഫോൺ എടുത്ത് അവൻറെ നമ്പർ ട്രൈ ചെയ്തു. culprit  എന്ന വാക്ക് കറുത്ത അക്ഷരത്തിൽ സ്ക്രീനിൽ തെളിഞ്ഞുവന്നു. ഞാൻ അവനിട്ടിരിക്കുന്ന പേരാണത്.

"The mobile phone you are calling is either currently switched off or outside the coverage area.  Please try again later... thank you"

ഒന്നല്ല. പലവട്ടം ഇതേ പല്ലവി അറബിയിലും ആംഗലേയത്തിലും ഞാൻ കേട്ടു.  അവൻ ഫോൺ ഓഫ് ചെയ്തുകളഞ്ഞിരിക്കുന്നു!!  ഇന്നലെ കിട്ടിയ സുനാമിയുടെ ഫലം.  വണ്ടി വന്നു. ഞാൻ ചാടി ഉള്ളിലേക്ക് കയറി.

വണ്ടിയിൽ എല്ലാവരും ഉറങ്ങുമ്പോൾ ഞാൻ റോഡിൽകൂടി പോകുന്ന ഓരോ വാഹനങ്ങളെയും നോക്കി, നോക്കി കണ്ണും കാതും കൂർപ്പിച്ചങ്ങനെയിരുന്നു.  പെട്ടെന്ന് ഒരു വാൻ എൻറെ കൺമുമ്പിൽ വന്നുപെട്ടു. 'റൂബി കാർഗോ'.  ഞാൻ ആ കാർഗോ കമ്പനിയുടെ ലോഗോയിൽ നോക്കിയിരുന്നു.  ട്രേഡ് സെന്റർ സിഗ്നൽ കഴിഞ്ഞപ്പോൾ ആ കാർഗോ വാഹനം കണ്ണിൽനിന്നും അപ്രത്യക്ഷമായി.  അപ്പോൾ പെട്ടെന്ന് മനസ്സിൽ ഒരു കൊള്ളിയാൻ പോലെ ആ പദം തിരികെക്കയറി വന്നു.

'കാർഗോ...... കാർഗോ..!!'

ചിന്ത മൂന്ന് നാല് മാസം പിന്നിലേക്ക് പാഞ്ഞു.  ഫ്രേമുകൾ ഒന്നൊന്നായി ഞാൻ അടുക്കി നോക്കി.

"യെസ്"  ഞാൻ അന്തരീക്ഷത്തിൽ മുഷ്ടിചുരുട്ടി. എന്നിലെ ഷെർലോക് ഹോംസ് ഉണർന്നെണീറ്റിരിക്കുന്നു!  എൻറെ ഉറക്കം നഷ്ടപ്പെടുത്തിയ ആ ചോദ്യത്തിനുത്തരം കണ്ടെത്തിയിരിക്കുന്നു!  ആ നമ്പർ culprit ന്  കിട്ടിയ വഴി!

മൂന്നു നാല് മാസം മുമ്പ് അടുത്തൊരു ബന്ധുവിൻറെ ഭാര്യ വിസിറ്റിന് നാട്ടിൽ നിന്നും വന്നു.  തിരികെപോകുമ്പോൾ വയർ അറിയാതെ കഴിച്ച് വയറിളക്കവും ഛർദ്ദിലും പിടിച്ചപോലെ കുറെ ലഗേജുകൾ ബാക്കി വന്നു. അത് ഏതെങ്കിലും ഡോർ ടു ഡോർ കാർഗോ വഴി നാട്ടിലെത്തിക്കാൻ അവർ തീരുമാനിച്ചു.  കാർഗോ കമ്പനിയിൽ അഡ്രസ് കൊടുക്കവെ നാട്ടിലുള്ള ഏതെങ്കിലും മൊബൈൽ നമ്പർ വേണം.  അന്ന് മൊബൈൽ നാട്ടിൽ നമ്മുടെ സ്ഥലത്തൊന്നും ഇത്ര പ്രചാരമായിട്ടില്ല.  ചേട്ടായി എന്നെ വിളിച്ചു.  എൻറെ ഭാര്യയുടെ മൊബൈൽ നമ്പർ ഒന്ന് വേണം.  ഇതിയാൻറെ വിഷമസ്ഥിതി മനസ്സിലാക്കി ഞാൻ ആ ബി.എസ് .എൻ.എൽ നമ്പർ കൊടുത്തു.  ഒരുവിളിപോലുമില്ലാതെ കാർഗോ നാട്ടിലെത്തി.  അവൾ ഇതൊട്ടറിഞ്ഞിട്ടുമില്ല. ഒരടഞ്ഞ അദ്ധ്യായമായി അതങ്ങിനെ മനസ്സിൽ നിന്നും മാഞ്ഞുംപോയി.

അന്ന് ആ കാർഗോയുടെ രസീതിൽ കുറിച്ച നമ്പർ ആരോ ചൂണ്ടി ഒന്ന് ചൂണ്ടയിട്ട് നോക്കിയതാണ്!

അവൻറെ ശല്യം പിന്നീടുണ്ടാകാത്തതിനാൽ ഭാര്യയും, നമ്പർ പോയ വഴി കണ്ടുപിടിക്കാനായതിൽ ഞാനും സമാധാനത്തോടെ ഉറങ്ങി.  എങ്കിലും എല്ലാ ആഴ്ചയിലും ഒരിക്കലെങ്കിലും ആ culprit ൻറെ നമ്പറിൽ ഞാൻ ഡയൽ ചെയ്തുനോക്കുമായിരുന്നു. ഏകദേശം നാലുവർഷം വരെ.  എന്നും സ്വിച്ച് ഓഫ് എന്ന മെസേജ് മാത്രം. രണ്ടായിരത്തിൽപരം  രൂപ മുടക്കി അവൻ പുതിയ സിം എടുത്തിട്ടുണ്ടാകണം!!

നാലുവർഷത്തിനിടയിൽ ഞാൻ പല ഫോണുകൾ മാറി. എങ്കിലും ഒരിക്കലും മാറാതെ ആ culprit ൻറെ നമ്പർ ഞാൻ കൊണ്ടുനടന്നു. അവസാനം 2011 ലെ ഒരു തണുത്ത പ്രഭാതത്തിൽ ആ നമ്പർ ഞാൻ ഡിലീറ്റ് ചെയ്തുകളഞ്ഞു.  എന്നന്നേക്കുമായി.....

ആ റോങ് നമ്പർ അങ്ങനെ അവസാനിച്ചു.
-----------------------------------------------------------------


വാഗ്‌ദാനങ്ങൾ 

തിരുവന്തപുരം വിമാനത്താവളത്തിലെ ഡിപ്പാർച്ചറിലേക്ക് കയറുമ്പോൾ ഞാൻ അവളെ ശ്രദ്ധിക്കുകയായിരുന്നു.   വീർത്തുകെട്ടിയ ദുഃഖമേഘക്കൂട്ടങ്ങൾ ആ കണ്ണുകളിലാകെ തളംകെട്ടിക്കിടക്കുന്നു.  എൻറെ വലതുകൈയ്യിൽ അവളുടെ ഇളംകൈവിരലുകൾ അമരുമ്പോൾ ഞാൻ ആ മുടിയിഴകളിലൂടെ മെല്ലെ തലോടിക്കൊണ്ടിരുന്നു.

ബോർഡിങ് പാസ്സിനായി കാത്തുനിൽക്കവെ അവൾ ചോദിച്ചു.

"പാപ്പാ, ഇനിയെന്നാ നമ്മൾ തിരികെ വരുന്നേ..?"

ആ ചോദ്യത്തിൽ അലിഞ്ഞുകിടക്കുന്നത് ഒരുപാട് ആഗ്രഹങ്ങൾ. ആശകൾ, നിരാശയുടെ പ്രതിഫലനം.   ഇതേ ചോദ്യം അവൾ ഇതിനുമുമ്പ് എത്രവട്ടം ചോദിച്ചിട്ടുണ്ടെന്ന് അവൾക്കോ, എനിക്കോ അവളുടെ അമ്മയ്ക്കോ നിശ്ചയമുണ്ടായിരുന്നില്ല.

ബാല്യത്തിൻറെ കൗതുകമോ, ചാപല്യമോ ആ മുഖത്തില്ല.  ആകെയുള്ളത് നഷ്ടപ്പെടലുകളുടെ വികാരം.  സ്വന്താമായിരുന്നതെന്തൊക്കെയോ അറുത്തെറിഞ്ഞ് പറക്കുന്നതിന്റെ നഷ്ടബോധം മാത്രം.

"എന്താ മിണ്ടാത്തെ?   പറ..!"

"ആറു മാസം കഴിഞ്ഞ്.."
"സത്യം?"
"സത്യം"

അവൾ കൂടുതൽ ഉറപ്പിനുവേണ്ടി അമ്മയുടെ മുഖത്തേക്ക് നോക്കി. പാഴായിപ്പോകുന്ന എൻറെ വാഗ്ദാനങ്ങളുടെ ആത്മാർത്ഥതയില്ലായ്മ മനസ്സിലോർത്താകണം അവളുടെ അമ്മ അകലങ്ങളിലെവിടെയോ മിഴിയുറപ്പിച്ചിരിക്കുകയാണ്. പെട്ടെന്ന് അവൾ തലതിരിച്ച് മകളോട് പറഞ്ഞു.

"ചക്കീ... നീയിതെത്രാമത്തെവട്ടമാ ഇത് ചോദിക്കുന്നെ??"

അവളുടെ മനസ്സിൽനിന്നും തെറിച്ചുവീണ ചീളുകൾ പെറുക്കി മനസ്സിൻറെ കുട്ടയിൽ നിക്ഷേപിക്കുമ്പോൾ ഞാൻ പറഞ്ഞു.

"അവൾ ചോദിക്കട്ടെടീ. അവളുടെ ആഗ്രഹം നമ്മളോടല്ലാതെ പിന്നാരോടാ..?"
"ഉം "

മൂളിക്കൊണ്ട് അവൾ എൻറെ കയ്യിൽ മുറുകെപ്പിടിച്ചു. ആ കരങ്ങളിലേയും താപം ഞാനറിഞ്ഞു. അതിൽനിന്നും എന്നിലേക്ക് ട്രാൻസ്മിറ്റ് ചെയ്യുന്ന സ്പന്ദനവും, വികാരവും എനിക്കൂഹിക്കാം. എൻറെ ചെവിയോടടുത്ത് ഒരു സ്വകാര്യം കണക്കെ അവൾ മന്ത്രിച്ചു.

"എനിക്ക് വയ്യാ... എൻറെ വീട്, എൻറെ ലോകം.... എല്ലാമെല്ലാം വിട്ടിട്ട്..?? "

മറുപടിയായി ഞാൻ അവളെ ചേർത്തുപിടികിക്കുക മാത്രമേ ചെയ്തുള്ളൂ.  വരാൻപോകുന്ന വലിയൊരു തീരുമാനത്തിൻറെ തുടക്കമാകാൻപോവുകയാണെന്ന് ഞാനപ്പോൾ ചിന്തിച്ചേയില്ല.

എമിഗ്രെഷൻ, സെക്യൂരിറ്റി ചെക്കിങ്, ഡി.സി.ബുക്ക്സിലെ തിരച്ചിൽ... എല്ലാം കഴിഞ്ഞ് പബ്ലിക് അഡ്രസ്സ് സിസ്റ്റത്തിലൂടെ അനൗൺസ്‌മെന്റ് മുഴങ്ങവെ ഹാൻഡ് ലഗേജിനൊപ്പം വിമാനത്തിലേക്ക് നടക്കുമ്പോൾ പിന്നിലൊരുവിളി കേട്ടുവോ? എൻറെ നാട്, വീട്, കളികൂട്ടുകാരായ കിളികളും, അണ്ണാറക്കണ്ണന്മാരും, ചിത്രശലഫങ്ങളും, നൂറുകണക്കിന് മരങ്ങളും, ചെടികളും, ഫലങ്ങളും അവയെയെല്ലാം തഴുകിവരുന്ന മന്ദമാരുതനും....  ഇത് പിൻവിളിയല്ല. ശാപമാണ്. ശാപവാക്കാണ്.

വിമാനത്താവളത്തോടും,നീലനിറം പരന്ന കടൽത്തിരകളോടും, പച്ചവിരിച്ച മണ്ണിനോടും യാത്രപറഞ്ഞ് എയർ ഇന്ത്യാ വിമാനം പറന്നുപൊങ്ങി.  വിമാനത്തിൻറെ മൂളൽ മാത്രം ഒരു വണ്ടിന്റെ മുരൾച്ചപോലെ കാതുകളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.  നിശബ്തതയേക്കാൾ നന്ന് എന്തെങ്കിലും ശബ്‌ദംതന്നെ.  അല്ലെങ്കിൽത്തന്നെ പ്രപഞ്ചത്തിൽ നിശബ്തത എന്നൊന്നുണ്ടോ?

കണ്ണുകളിലേക്ക് ഉറക്കം ഉറഞ്ഞുകൂടിവന്നപ്പോൾ കയ്യിലൊരു നുള്ളുകിട്ടി. ഭാര്യയാണ്.  ഒന്നിച്ചിങ്ങനെ യാത്രചെയ്യുമ്പോൾ ഉറങ്ങുന്നത് അവളെ ഞാൻ കെയർചെയ്യാത്തതിന് ഉത്തമ ഉദാഹരണമാണെന്നാണ് വാദം.  അത് ഊട്ടിയുറപ്പിക്കാനാണ് കയ്യിൽ നുള്ളിയത്.വേദനിച്ചെങ്കിലും ഞാൻ ചിരിക്കാൻ ശ്രമിച്ചു.  വികൃതമായിപ്പോയ പരിശ്രമം.

ഒരു വിതുമ്പലും, ഏങ്ങലടിയുമാണെന്നെ ഉണർത്തിയത്.  ഞാൻ വലതുവശത്തേക്ക് നോക്കി.  അമ്മയുടെ നെഞ്ചിലേക്ക് ചാഞ്ഞുകിടന്ന് വിതുമ്പുന്ന മകൾ.  പരിസരബോധം കാരണമാകും അടക്കിപ്പിടിച്ചാണ് അവൾ കരയുന്നത്. എൻറെ മുഖവും, കൈകളും അവളുടെ അടുത്തേക്കെത്തി.  ചിറതുറന്നുവിടുന്നതുപോലെ കണ്ണുനീർപ്രവാഹം!

"പാപ്പാ... എനിക്ക് നാട്ടീ തിരികെപോണം.... പ്ലീസ്.."

കണ്ണുനീർതുള്ളികൾക്കൊപ്പം സ്ഫുടതയില്ലാത്ത വാക്കുകൾ തെറിച്ചുവീണു. അത് ചെന്നുവീണത് എന്റെയും അവളുടെ അമ്മയുടെയും ഹൃദയത്തിൻറെ ഭിത്തികളിലാണ്.  ആളിക്കത്തുംമുമ്പ് കരിന്തിരികത്തിപ്പോയ ചില മോഹങ്ങൾ ആ വാക്കുകളിൽ ഘനീഭവിച്ച് കിടക്കുന്നുണ്ടായിരുന്നു.  ഉടനെ തന്നെ അമ്മയുടെകണ്ണുകളിൽ നിന്നും തുടർലാവാ പ്രവാഹവും തുടങ്ങി.

വിമാനത്തിനുള്ളിലെ നാലുമണിക്കൂർയാത്ര ഒരിക്കലും ഇത്രത്തോളം എനിക്ക് അസഹനീയമായിട്ടില്ല.  ഇപ്പോൾ സ്വയം ആശ്വസിക്കുകയും, ഒപ്പം രണ്ടുപേരെ ആശ്വസിപ്പിക്കുകയും ചെയ്യുക എന്നത്.....  ഗതികിട്ടാപ്രേതം പോലെ എൻറെ നാവിൽനിന്നും ഒന്നിനൊന്ന് വാഗ്ദാനങ്ങൾ പുറത്തേക്ക് ചാടി.

"എനിക്ക് നാടുമതി.  വേറെ എങ്ങും എനിക്ക് താമസിക്കണ്ട.  എനിക്കിവിടെ  ഫ്രണ്ട്സ് ആരുമില്ല... കൂടെകളിക്കാൻ ആരുമില്ല.... പ്ലീസ് പപ്പാ"

യാചനയും, വിതുമ്പലും, കണ്ണുനീർ പ്രവാഹവും.

അബുദാബി എയർപോർട്ടിൽ നിന്നും പുറത്തേക്കിറങ്ങിയത് മൂടൽമഞ്ഞിന്റെ ലോകത്തേക്കായിരുന്നു.  കണ്ണുമൂടിക്കെട്ടിയപോലെ ഒരു യാത്ര.  എങ്ങും വെളുത്ത പുകമാത്രം.  കണ്ണിനുകാണാൻ കഴിയുന്ന കാഴ്ചകളത്രയും മഞ്ഞ് വിഴുങ്ങിയിരിക്കുകയാണ്. ആ യാത്ര മൂകമായിരുന്നു. തൊട്ടാവാടിച്ചെടിയെപ്പോലെ കണ്ണുകൾ കൂമ്പിയടഞ്ഞ് മകൾ ഉറങ്ങുന്നു. ഞാൻ ഭാര്യയുടെ കൈവിരലുകൾ ചേർത്തുപിടിച്ചു. ചുണ്ടുകളെ ആയാസപ്പെടുത്താതെ ഞാൻ പറഞ്ഞു.

"രണ്ടുമൂന്ന് ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും.  സ്‌കൂളിലൊക്കെ പോയ്ക്കഴിയുമ്പോൾ.."

"അറിയില്ല, അവൾക്കെന്തോ നാടുമതി ഇപ്പൊ. നോക്കട്ടെ ഞാൻ എന്തെങ്കിലും ഒക്കെ പറഞ്ഞ് ആശ്വസിപ്പിച്ചുനോക്കാം"  ഭാര്യയുടെ മഷിപടർന്ന കണ്ണുകളുടെ നിഴലേ എനിക്ക് ദൃശ്യമാകുന്നുള്ളൂ.

"ഉം" ഞാൻ അമർത്തിമൂളി.

ആ യാത്രയിലുടനീളം പിന്നെ ഞങ്ങൾ ഒന്നും പറഞ്ഞില്ല.  ഭാര്യയുടെ മൂകത ഒരിക്കലും ഇത്രമേൽ എന്നെ അലോരസപ്പെടുത്തിയിട്ടുമില്ല.   പുറത്തെ മൂടൽമഞ്ഞിനെ അതിക്രമിച്ചുപടരുന്ന സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞവെളിച്ചത്തെ നോക്കിയിരിക്കുംപോലെയായിരുന്നു അവൾ. പക്ഷേ ആ കൈവിരലുകൾ എൻറെ വിരലുകളിൽ വരച്ചിടുന്ന ഭാഷ എനിക്ക് നന്നേ പരിചിതവുമായിരുന്നു.


ഏറെ വൈകിയാണ്എണീറ്റത്.  നാട്ടിൽനിന്നും കൊണ്ടുവന്ന ലഗേജുകൾ ഒരവധിക്കാലത്തിൻറെ അവശേഷിപ്പുകൾ പോലെ മുറിയിൽ നിരന്നുകിടക്കുന്നു.  കാലിക്കട്ട് നോട്ടുബുക്കിൽ ബ്രേക്ഫാസ്റ്റ് ഓർഡർ ചെയ്തുകാത്തിരിക്കുമ്പോൾ മുട്ടതോടുപൊളിച്ച് പുറത്തുവരുന്ന കോഴികുഞ്ഞുപോലെ മകൾ പുതപ്പിനുള്ളിൽനിന്നും തല പുറത്തേക്കിട്ടു.

"പപ്പാ ഓണത്തിന് നമ്മൾ തീർച്ചയായിട്ടും നാട്ടീ പോമോ?"

ദൈവമേ... അതിരാവിലെ? ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. എന്നിട്ട് കോരിയെടുത്ത് എന്നിലേക്കടുപ്പിച്ചു. പുതപ്പിനുള്ളിലെ ചൂട് അവളിൽനിന്നും എന്നിലേക്ക് പടർന്നുകയറി.

ദിവസങ്ങൾ കൊഴിഞ്ഞുകൊണ്ടിരിന്നു.  ഞാൻ ജോലിയിലും, മകൾ സ്‌കൂളിലും ദിനചര്യകൾ വഴിപാടുപോലെ തീർത്തുകൊണ്ടിരുന്നു.

അന്നൊരുദിവസം ജോലികഴിഞ്ഞു വീടിനുള്ളിലേക്ക് കയറിയത് ഒരു ഭൂകമ്പത്തിൻറെ പ്രകമ്പനം കേട്ടാണ്.  മേശമേൽ നിറകണ്ണുകൾ തുടച്ച് മൂക്കുചീറ്റിക്കൊണ്ട് മകൾ.  വാളെടുത്ത കോമരംപോലെ ഭാര്യ.  ഹോംവർക്കിന്റെ യുദ്ധക്കളമാണ് മുന്നിൽ.  ഭാര്യയുടെ കയ്യിൽ ഉഗ്രശക്തിയുള്ള വജ്രായുധം പോലെ ചൂരൽ.  മകളുടെ കണ്ണുകളിൽ അതിനെ പ്രതിരോധിക്കാൻ കണ്ണുനീരും, അലറിക്കരച്ചിലും.  എന്നെകണ്ടപാടേ വെള്ളപ്പൊക്കത്തിൽ ആറ്റുനോറ്റുണ്ടാക്കിയ കൃഷിയെല്ലാം ഒലിച്ചുപോകുന്നത് നോക്കിനിൽക്കുന്ന കർഷകന്റെ തകർന്നു തരിപ്പണമായ ഹൃദയം പേറിയപോലെ കട്ടിലിലേക്ക് ഊക്കോടെ അവൾ പോയിക്കിടന്നു.

"എനിക്ക് വയ്യ മോളെ പഠിപ്പിക്കാൻ.... എത്രപറഞ്ഞാലും ഹോംവർക്ക് ചെയ്യില്ല.  എല്ലാം അവൾക്കറിയാം. പക്ഷേ മനഃപൂർവ്വം ചെയ്യില്ല.... വാശി.  നാട്ടിൽ പോണം പോലും....  ഹോംവർക്ക് ചെയ്യാതെ പൊന്നുമോളെ നീ നാട്ടിൽ പോകാം എന്ന് മോഹിക്കേണ്ട.. സത്യം."

തലയിണയിൽ മുഖമമർത്തി അവൾ പറഞ്ഞത് എന്നോടാണോ അതോ മേശപ്പുറത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ഇരയോടാണോ എന്നെനിക്ക് ലേശം സംശയം തോന്നി.  ഭാര്യ പരിഭവം തുടരവെ ഞാൻ മകളുടെ ചാരെയെത്തി. ആശ്വാസത്തിൻറെ കരസ്പർശമേറ്റപ്പോൾ അവൾ വാവിട്ട് കരയാൻ തുടങ്ങി. എന്നെ കെട്ടിപ്പിടിച്ച് അവൾ യാചന തുടർന്നു.

"പാപ്പാ... എനിക്ക് നാട്ടീ പോണം.... എനിക്കിവിടെ ഇഷ്ടമല്ല... പ്ലീസ് പപ്പാ... പ്ലീസ്"

അവളെ ചേർത്ത്പിടിച്ച് കട്ടിലിൽകിടന്നു തലയിണയോട് പരിഭവം പറഞ്ഞ് മലവെള്ളപ്പാച്ചിൽ ഒഴുക്കിക്കളയുന്ന  അവളുടെ അമ്മയുടെ അടുത്തേക്ക് ചെന്നു.  അമ്മയുടെ കരച്ചിൽ മകളുടെ കരച്ചിലിനെ തട്ടിത്തെറിപ്പിച്ചുകളഞ്ഞു. ആ ചെറുകണ്ണുകൾ എൻറെ കണ്ണുകളിലേക്ക് നോക്കിയിട്ട് അമ്മയെ ഗാഡാലിംഗനം ചെയ്തു.

"അമ്മാ... സോറി... അമ്മാ കരയല്ലേ പ്ലീസ്...  ഞാൻ ഹോംവർക്ക് ചെയ്യാം... എണീക്കമ്മാ "

ഏതോ നിലയില്ലാക്കയത്തിൽ മുങ്ങിതാണപ്പോൾ രക്ഷയുടെ പിടിവള്ളികിട്ടിയപോലെ പിടഞ്ഞെണീറ്റ അമ്മ മകളെ ചേർത്ത്പിടിച്ച് തുരുതുരെ ഉമ്മ കൊടുത്തു. അടികൊണ്ട് ചുവന്ന കൈത്തണ്ടയിലെ പാടുകളിൽ അവൾ തലോടി.  അതിനിടയിൽ പകുതി മസ്സിലാകാതെയും പകുതി മനസ്സിലാക്കിയും ഞാൻ കണ്ണുകൾ കൂർപ്പിച്ചങ്ങെനെ നിന്നു.

രാത്രിയുടെ യാമത്തിൽ മകളുടെ ശാസ്വോശ്ചാത്തതിന്റെഗതി ഉറക്കത്തിലേക്ക് വഴിമാറിയപ്പോൾ ഞാൻ അവളുടെ കരസ്പർശനമറിഞ്ഞു.

"ചക്കിയാകെ മാറിപ്പോയി. അവൾക്കിവിടം പിടിക്കുന്നില്ല.... എനിക്ക് പേടിയാവുന്നു"

ഏറെനേരത്തെ ചർച്ചയ്ക്കാണ് ആ വാക്കുകൾ തുടക്കമിട്ടത്. സ്വകാര്യംപോലെ ബ്ലാങ്കറ്റിനുള്ളിലെ വലിയ തീരുമാനങ്ങൾ.  ഇടയ്ക്കിടെ മകൾ എന്നിലേക്കള്ളിപ്പിടിച്ച് കയറുന്നുണ്ട്.

ഉറങ്ങാൻ പോകുംമുമ്പ് എൻറെ നെഞ്ചിന്റെ വലതുവശം മകളും ഇടതുവശം അമ്മയും കൈയ്യേറും. അങ്ങിനെ ആ ശിരസ്സുകൾ തലോടിക്കിടക്കുമ്പോൾ എന്നോടുതന്നെ ഞാൻ പറയും 'ഈ ലോകത്തെ ഏറ്റവും ഭാഗ്യവാൻ ഞാനല്ലാതെ വേറാരുമല്ല' അവരുടെ ഗന്ധം, അതാണെന്റെ സ്വന്തം.

എന്നാൽ പെട്ടെന്ന് ഒരു കൊള്ളിയാൻപോലെ മനസ്സിലെന്തോ പാഞ്ഞു.  എൻറെ ഭാഗ്യം എന്നെവിട്ടുപോകുമോ?

നീണ്ട ചർച്ചയ്‌ക്കൊടുവിൽ പൂർത്തിയാകാതെ ചില തീരുമാനങ്ങൾ ബാക്കി നിന്നു.  മകളുടെ മുമ്പൊരിക്കലും ഇല്ലാത്ത പിടിവാശി, ദേഷ്യം, അനുസരണക്കേട്, പഠിത്തത്തിൽ ഉന്മേഷമില്ലായ്മ, ആഹാരത്തോട് വിരക്തി, ഏകാന്തയിലേക്ക് ചേക്കേറൽ, നിശബ്ദതയിൽ വിതുമ്പൽ.  എല്ലാത്തിനും ഒരേയൊരു പരിഹാരം.  വീണ്ടും നാട്ടിലേക്കൊരു പറിച്ചുനടീൽ!!  എന്നിലേക്കടുക്കാൻ നാടും, വീടും വിട്ടവന്ന് ചേക്കേറിയവൾ എൻറെ ഇടതുനെഞ്ചിൽ ഉത്തരംകിട്ടാതെ വലഞ്ഞു.  അവസാനം എന്നെ മുറുകെപ്പിടിച്ചവൾ ചോദിച്ചു.

"ഞങ്ങൾ നാട്ടിൽ പൊയ്‌ക്കോട്ടെ ??!!"

അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. ഒരു പ്രവാസിയുടെ ഭാര്യയിൽനിന്നും പ്രതീക്ഷിക്കാത്തത്. പിന്നീട് ഏറെനേരം ചോദ്യചിന്ഹങ്ങൾ വേട്ടയാടിയത് എന്നെയായിരുന്നു.

"പറ... എന്തുതീരുമാനിച്ചു?"

ഞാൻ ഒന്നും മിണ്ടിയില്ല. വീണ്ടും ഒരു വിടപറയലിനും, വിരഹത്തിനും മനസ്സുപാകപ്പെടുത്തുകയായിരുന്നു ഞാൻ എന്നവൾ അറിഞ്ഞിട്ടുണ്ടാകില്ല.   ഇടവും വലവും സ്നേഹം പകരാൻ എൻറെ രണ്ടു 'പെൺകുട്ടികൾ' ഇല്ലാതെപോകുന്ന രാത്രികൾ !! അല്ലെങ്കിലും നഷ്ടപെടലുകൾ എന്നും ഇരുളിൻറെ ബാക്കിപത്രമാണ്. നിഴലുകൾ പോലും ബാക്കിവയ്ക്കാത്തവ.  പ്രഭാതത്തിൻറെ പടിവാതുക്കലെവിടെയോ ഏകാന്തവാസത്തിന് മനസ്സുപാകപ്പെടുത്തുമ്പോൾ മയക്കം വന്ന് കണ്ണുകളെ തലോടി.  മണ്ണിരകൾ മണ്ണിലെ സുഷിരങ്ങളിലേക്കൂർന്നിറങ്ങിപ്പോകുംപോലെ എൻറെ ചിന്തകൾ മനസ്സിൻറെ മാളങ്ങളിലെവിടേയ്‌ക്കോ പോയി ഒളിച്ചുകളഞ്ഞു!

ഓരോ പുതിയ പ്രഭാതവും ഓരോ പുതുജനമാമാണ്. മരണക്കിടക്കയിൽനിന്നെന്നപോലെ പിടഞ്ഞെണീക്കുന്ന പുതുജന്മം. വെള്ളിയാഴ്ചയായതിനാൽ ഏറെതാമസിച്ചാണ് എണീറ്റത്. കുളിച്ച് ഫ്രെഷായിവരുമ്പോൾ അമ്മ അടുക്കളയിലും, മോൾ കിടക്കയിലും. മുടിചീകുമ്പോൾ ബ്ലാങ്കറ്റിനുള്ളിൽനിന്നും വീണ്ടും മുട്ടതോടുപൊട്ടി തലപുറത്തുവന്നു.

"പാപ്പാ... ഞാനും അമ്മയും നാട്ടീപ്പോവാ അല്ലേ ..??"

ഞാനൊന്ന് തിരിഞ്ഞുനോക്കി.  ഉറക്കത്തിൽനിന്നെണീറ്റ ക്ഷീണമല്ലായിരുന്നു ആ മുഖത്ത്.  ആയിരം സൂര്യൻ ഉദിച്ചുയർന്നപോലെ പ്രകാശമായിരുന്നു.

"ആര് പറഞ്ഞു നിന്നോട്?"

"അമ്മ.  എന്നോടിപ്പം പറഞ്ഞല്ലോ..."  അവളൊന്നു നിർത്തി. "സ്‌കൂളിൽനിന്ന് ടി.സി എന്നാ പപ്പാ എടുക്കുന്നെ?"

ഇതുംപറഞ്ഞുകൊണ്ടവൾ ഓടി എണീറ്റുവന്ന് എൻറെ കയ്യിൽ പിടിച്ചു.  ഞാൻ ഒന്നും പറഞ്ഞില്ല.  ഒന്നും.

അന്നുച്ചയ്ക്ക് എയർ ഇന്ത്യയുടെ വെബ്‌സൈറ്റിൽ നാട്ടിലേക്കുള്ള രണ്ട് വൺവേ ടിക്കറ്റുകൾ ബുക്കുചെയ്യുമ്പോൾ പിന്നിൽനിന്നും ഒന്നിനൊന്നായി വാഗ്ദാനങ്ങൾ കിട്ടികൊണ്ടിരുന്നു.

"പപ്പാ.. സത്യമായിട്ടും ഞാനിനി യൂട്യൂബ് കാണില്ല... ഡോറിമോനും, പേപാ പിഗ്ഗുമായി ടി.വിയുടെ മുന്നിലിരിക്കില്ല... ബുക്കുകൾ വായിക്കാം... നന്നായി പഠിക്കാം.. ചോക്കോബാറും, ടോയ്‌സും വേണമെന്ന് പറഞ്ഞു കരയില്ല. പ്രോമിസ്... ഐ ലൗ യൂ പപ്പാ"

അൽപായുസ്സായ വാഗ്‌ദാനങ്ങൾ നൽകുന്ന എന്നെപ്പോലുള്ളവരുടെ മുന്നിൽ ഈ കുട്ടിയുടെ വാഗ്‌ദാനങ്ങളുടെ ആയുസെത്രയെന്ന് കണക്കുകൂട്ടാൻ ഞാൻ ആളല്ല. എങ്കിലും ഞാൻ ആഗ്രഹിച്ചുപോയി.  വാഗ്‌ദാനങ്ങൾ പാലിക്കപ്പെടാനുള്ളതുകൂടിയാണ്.....

കിളികൾ പറന്നുപോകും.  കിളിക്കൂടൊരിക്കൽ ശൂന്യവുമാകും.  വിടപറയലുകളുടെ വേദന സ്‌നേഹത്തിന്റെ അഗാധത്തിലെവിടെനിന്നോ ജന്മമെടുക്കുന്നതാണ്.  അടുത്ത സമാഗമംവരെയും തുടിച്ചുകൊണ്ടേയിരിക്കുന്ന വേദന.  മേഘക്കീറുകൾക്കിടയിലും ഇങ്ങുതാഴെയും ആ തുടിപ്പുകൾമാത്രം ബാക്കി.

എൻറെ മൊബൈൽ ചിലച്ചു.  ക്രെഡിറ്റ്കാർഡിൽനിന്നും പോയ പൈസയുടെ മെസ്സേജ് ആണത്.  ഒപ്പം, വേറെയെന്തിന്റെയൊക്കെയോ തുടക്കമാകാൻ പോകുന്ന മണിമുഴക്കവും. 

ഐവറി ത്രോൺ - ചരിത്രത്തിലെ ദന്തഗോപുരം

മനു എസ് പിള്ളയുടെ 'The Ivory Throne' പുസ്തകത്തിലൂടെയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചക്കാലം. സേതുലക്ഷ്മിഭായി തമ്പുരാട്ടിയും തിരുവതാംകൂർ രാജവംശവും എന്നെ മനു എന്ന യുവഎഴുത്തുകാരനിലൂടെ കൂട്ടിക്കൊണ്ടുപോയത്  അന്തപുരങ്ങളിലെ ഇതുവരെ കാണാത്ത, കേൾക്കാത്ത സാധാരണക്കാർക്ക് കേട്ടുകേൾവിയില്ലാത്ത കഥകളിലേക്കാണ്.   അതുകൊണ്ടുതന്നെയാണ്  700 പേജിൽപ്പരം ചെറിയ അക്ഷരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ ചരിത്ര രചന വായിച്ചുകഴിഞ്ഞശേഷം എന്തെങ്കിലും കുറിക്കണം എന്ന് തോന്നിയത്.

ഈ ബുക്കിന്റെ കവർപേജിൽതന്നെ ഇന്ത്യൻ എക്സ്പ്രസിലെ ഒരു വാചകം കൊടുത്തിട്ടുണ്ട് 'A Gem of a Book'.   അതിൽ കൂടുതൽ ഒന്നും എനിക്കും പറയാനില്ല.  നിങ്ങൾ തൊട്ടറിഞ്ഞിട്ടില്ലാത്ത ഒട്ടനവധി കഥകൾ നിറഞ്ഞുനിൽക്കുന്ന മാണിക്യം ആണ്  'The Ivory Throne' -ന്റെ 700 പരം പേജുകൾ.

ഈ ബുക്കിന്റെ അവസാന ഭാഗങ്ങളിൽ, കേവലം ഒരു ചരിത്ര ഗ്രന്ഥം എന്നതിലുപരി എഴുത്തുകാരൻ  നമ്മളെ കൂട്ടികൊണ്ടുപോകുന്നത് നാടകീയമായതും വികാര നിർഭരമായതുമായ രംഗങ്ങളിൽകൂടെയാണ്. തന്റെ കൊട്ടാരത്തിൽനിന്നും അവർ വിടപറഞ്ഞുപോകുന്ന രംഗമാണ്  താഴെകൊടുത്തിരിക്കുന്നത്.  മനുവിന്റെ എഴുത്തിന് എന്റേതായ ഒരു പരിഭാഷ:

"..... അങ്ങനെ അവർ (സേതുലക്ഷിഭായി തമ്പുരാട്ടി) പുറത്തേക്കിറങ്ങുമ്പോൾ തൻറെ ഭാര്യയോട്, രാമവർമ്മ (ഭർത്താവ് വലിയകോയിൽ തമ്പുരാൻ) ചോദിച്ചു. 'അവസാനമായി നമ്മുടെ കൊട്ടാരം ഒന്നുനോക്കിക്കോളൂ.." എന്നാൽ അവർ നിരാകരിച്ചു.  താനും ഭർത്താവും കൂടി ഓരോ ഇഞ്ചും രൂപകൽപന ചെയ്ത, തൻറെ കുട്ടികളെ  താൻ താലോലിച്ചുവളർത്തിയ ,  തിരുവതാംകൂർ രാജ്യം താനിരുന്നു ഭരിച്ച കൊട്ടാരം.  ഇപ്പോൾ ഒരുകൂട്ടം ആൾക്കാർ (ജോലിക്കാർ) തനിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും, കൊട്ടാരത്തിനുമേൽ കൊടി ഉയർത്തുകയും ചെയ്ത ആ  കൊട്ടാരത്തിലേക്ക് ഇനിയൊന്നുകൂടി തിരിഞ്ഞുനോക്കാൻ അവർക്കായില്ല. ജീവിതത്തിന്റെ അവസാന നാളുകളിൽ, കണ്ണുകളിൽ തുളുമ്പിവരുന്ന നീർക്കണങ്ങളോടെ വലിയകോയിൽ തമ്പുരാൻ മകൾ രുഗ്മിണിയോട് പറഞ്ഞു 'ഞാൻ അവരോട് (സേതുലക്ഷിഭായി തമ്പുരാട്ടി) അവസാനമായി കൊട്ടാരത്തിലേക്ക് ഒന്നുനോക്കാൻ പറഞ്ഞു. എന്നാൽ അവർ ഒരിക്കലും തിരിഞ്ഞുനോക്കിയില്ല..'

മഹാറാണിക്കറിയാമായിരുന്നു ഒരു തിരിച്ചുവരവിനായിരുന്നില്ല തൻറെ വിധി എന്ന്.  

റെയിൽവേസ്റേഷനിലേക്ക് പോകുന്ന വഴിക്ക് അവർ ആദ്യം കാർ നിർത്തിയത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പിലാണ്.  നാണയങ്ങൾ കാണിക്കവഞ്ചിയിൽ ഇടാനായി ഡ്രൈവറുടെ കൈവശം കൊടുത്തിട്ട്  അവർ കാറിൻറെ സീറ്റിൽ തിരിഞ്ഞിരുന്നു. തൻറെ ഭഗവാൻറെ മുന്നിൽ അവസാനമായി പ്രാർത്ഥിച്ചു.  ഈ  ഭഗവാൻറെ പേരിലാണ്  താൻ ഈ രാജ്യം ഭരിച്ചത്.  ഈ ഭഗവാനോടാണ് തൻറെ പരമ്പര കാലാകാലം വിശ്വാസ്യതും, കൂറും കാട്ടിയത്. അതേ ഭവാന്റെ മുന്നിലൂടെയാണ് താൻ എല്ലാം ഇട്ടെറിഞ്ഞു ഇന്ന് പോകുന്നത്.  വിധി!  രാജകുടുംബത്തിലെ അവസാന രാഞ്ജിയും വലിയൊരു വംശപരമ്പരയുടെ സുപ്രധാന പ്രധിനിധിയുമായിരുന്നവർ ആ ബന്ധങ്ങൾ എല്ലാം വിട്ടെറിഞ്ഞ് പോകുന്നു.  1936 നു ശേഷം അവർ ഒരിക്കലും  ഈ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചിട്ടില്ല.  എന്നാൽ ഇന്ന്, തൻറെ കാറിനുള്ളിലിരുന്ന് അവർ ആ ഭഗവാൻറെ രൂപത്തോട് നേരിട്ട് സംവദിച്ച് പറഞ്ഞു 'എന്നോട് ക്ഷമിക്കുക.... എനിക്ക് പോയേ പറ്റൂ.."

രാത്രി പന്ത്രണ്ട് മാണി കഴിഞ്ഞ്  അവസാന പേജ് തീർന്നശേഷം കിടക്കയിലേക്ക് കിടന്നപ്പോൾ ഉറക്കം വരാതെ മണിക്കൂറുകളോളം എന്നെ വേട്ടയാടിയ തിരുവതാം കൂറിലെ ഈ അവസാന റീജന്റിന്റെ മുഖം.... ഹോ! തമ്പുരാട്ടീ നിങ്ങൾ പറിച്ചെറിയാനാകാതെ എന്നിൽ അങ്ങ് പറ്റിപ്പിടിച്ചുകളഞ്ഞല്ലോ!!

നെഞ്ചിൽ പൊടിയുന്ന കണ്ണുനീർ തുടിപ്പുകളോടല്ലാതെ നിങ്ങൾക്ക് ഈ ചരിത്ര ഗ്രന്ഥം വായന കഴിഞ്ഞു താഴെവയ്ക്കാനാകില്ല.  അത്ര മനോഹരമായി, റെക്കാഡിക്കലായി  മനു  300 വർഷത്തെ കേരളം ചരിത്രം ഇവിടെ വിവരിക്കുന്നു.

സേതുലക്ഷിഭായി തമ്പുരാട്ടിയുടെ മാസ്മരിക ആലിംഗനത്തിൽ നിന്നും മുക്തമാകാൻ എൻറെ ചിന്തകൾക്കിനിയും ദിവസങ്ങൾ, മാസങ്ങൾ വേണ്ടിവന്നേക്കാം.

ഈ ബുക്ക് ഇഗ്ളീഷ് പദസമ്പത്തുകൊണ്ടുകൂടി സമ്പുഷ്ടമാണ്. ഒരുപാട് വാക്കുകൾ ആവശ്യ അനുപാതത്തിൽ ചേർത്തിരിക്കുന്നത് ആകർഷകമാണ്.

26 വയസ്സിൽ ഈ എഴുത്തുകാരൻ ആറ് വർഷംകൊണ്ട് ഊണും ഉറക്കവും ഉപേക്ഷിച്ച് ലോകത്തിൻറെ വിവിധ കോണുകളിൽനിന്നും തടുത്തുകൂടിയെടുത്ത ഒരു മാണിക്യം തന്നെയാണിത്.  ഇതിൻറെ മലയാള പരിഭാഷ എത്രയും വേഗം പുറത്തിറങ്ങും എന്ന് വിശ്വസിക്കുന്നു.

അവസാനമായി മനുവിന് ഒരു നന്ദി.  താങ്കളുടെ പ്രായത്തിൽ കവിഞ്ഞ ഒരു സാഹസത്തിന് മുതിർന്നതിന്. ഞാനറിയാതിരുന്ന എൻറെ നാടുഭരിച്ചിരുന്ന ഒരു രാജ്ഞിയെ മനസ്സിൽ പ്രതിഷ്ഠിച്ച് തന്നതിന്.

Book : The Ivory Throne- Chronicles of the House of Travancore
Author : Manu S. Pillai
Publisher : Harper Collins Publishers India
Price : Rs 699/-

Thursday, November 9, 2017

കാവി പടരുമ്പോൾ

കാവിയെ ജീവിതത്തിൽ ആദ്യമായി ദുബായിലിട്ട് ശപിച്ച ദിവസമായിരുന്നു ഇന്ന് രാവിലെ.

ഞാനിത്  പറയുമ്പോൾ നിങ്ങൾക്ക് തോന്നും ഞാൻ  നുമ്മ ബി.ജെ.പിയെ തെറിവിളിക്കുകയാണെന്നോ, demonitization,  ജി.എസ്.ടി  എന്നീ മനോഹരപദങ്ങൾ  പഠിപ്പിച്ചവരെ  തന്തക്കുവിളിക്കുകയാണെന്നോ ഒക്കെ.  എന്നാൽ ഒള്ളത് പറയാലോ, നതിങ് ഒഫീഷ്യൽ എബൌട്ട് ഇറ്റ്. എന്നുവച്ചാൽ  എന്നെ സംബന്ധിച്ച് അതിനേക്കാൾ ഒക്കെ ഗഹനവും, കഠിനവും, ചിന്തോദ്ദീപകവുമായ സംഭവത്തിലേക്കാണ് ഇപ്പോൾ  വിരൽചൂണ്ടാൻ പോകുന്നത്.

രാവിലെ ഏകദേശം നാലുമണിക്കാണ് എൻറെ അന്തർഭാഗങ്ങളിലേക്ക് കാവിലയിപ്പിക്കൽ  ഞാൻ കണ്ടെത്തിയത് (കാവി പുതപ്പിക്കൽ അല്ല). അത് പറയുന്നതിന് മുമ്പ് ഒരുമാസം പിന്നിലേക്ക് നടക്കേണ്ടിയിരിക്കുന്നു. ഓണമണം നിറഞ്ഞ ഒരു നനഞ്ഞു കുതിർന്ന സായാഹ്നത്തിൽ എൻറെ പോക്കറ്റ് ചോർന്ന് കാവിയിലേക്ക് വീണ കഥ.

ഗൾഫിൽനിന്നും അവധിയ്ക്ക് നാട്ടിൽ വന്നിട്ട് തിരിച്ച് പോകുമ്പോൾ,   നമ്മുടെ നാട്ടിൽ പെണ്ണുങ്ങളെ പ്രസവം കഴിഞ്ഞ് കൊണ്ടുവിടുമ്പോൾ   വീട്ടുകാർ കൊടുത്തുവിടുന്ന പോലെ ഭാര്യമാർ ചില ഐറ്റംസ് പൊതിഞ്ഞുകെട്ടി നമുക്ക് തന്നുവിടുമല്ലോ.  അതിൻറെകൂട്ടത്തിൽ ഒരു കാവിമുണ്ടുകൂടി വേണമെന്നാഗ്രഹം തോന്നിപ്പോയി.   ഏകദേശം ഇരുപത് വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയതാണ് ഈ കാവിപ്രേമം.  അങ്ങനെ പ്രിയതമയുമായി നമ്മുടെ ജങ്ഷനിലെ മുട്ടൻ കടയിൽ തന്നെയങ്ങ്  കയറി.   ഒരു ഇരയെകിട്ടിയ സന്തോഷത്തിൽ അകത്തേക്ക് കയറിയപാടേ കടയിലെ പെൺകുട്ടി ചിരിച്ചു, ഞാനും.

അവളുടെ ചിരി കൂടുതൽ വിടരും മുമ്പേ അഥവാ  തട്ടിയുരുമ്മി നിൽക്കുന്ന ഭാര്യയുടെ ചിരി മായുംമുമ്പേ ഞാൻ പറഞ്ഞു.

"ഒരു കാവിമുണ്ട് .."

"നല്ലത് വേണം.." ഭാര്യയാണ്. ഞാൻ വില കുറഞ്ഞത് ഉടുക്കുന്നത് അവൾക്കിഷ്ടമല്ലല്ലോ എന്നോർത്ത് സന്തോഷിച്ചില്ല, കാരണം ആ 'നല്ലതിൽ' പോക്കറ്റ് ചോരുന്നത് അമ്മായിയപ്പന്റെയല്ല എൻറെയാണല്ലോ.

പറഞ്ഞുകഴിഞ്ഞതും  പാൽപുഞ്ചിരിക്കാരി  പെണ്ണ്  എട്ടുപത്ത് കാവി മുണ്ടുകൾ മണർകാട്ട് പള്ളിപെരുന്നാളിന്‌ വിൽക്കാൻ വച്ചിരിക്കുന്ന ഫോട്ടോകൾപോലെ മേശപ്പുറത്തേക്ക് എടുത്തിട്ടു.  ഏതാണ് നല്ലതെന്നറിയാതെ രണ്ടുപെണ്ണുകങ്ങളുടെ ഇടയിൽ ഞാനങ്ങു നിന്നുപോയി.

"എം.സി.ആർ, കിറ്റക്‌സ്, ജാൻസൺ ....."  ഏതൊക്കെയോ പേര് കടയിലെ പെണ്ണ് പറഞ്ഞു. സത്യം പറഞ്ഞാൽ അപ്പോൾ എൻറെ നോട്ടം മുണ്ടിലല്ലായിരുന്നു പിന്നെയോ അവളുടെ കവിളിലെ നുണക്കുഴിയിൽ ആയിരുന്നു.

"ചേട്ടോ... ദാണ്ടെ, ആ എം.സി.ആർ മുണ്ടങ്ങോട്ട് എടുത്തോ.  സൂപ്പർ സാധനമാ.."

നമ്മുടെ എം.എം ഹസ്സന്റെ പോലെ,  ഘനഗംഭീര ശബ്ദത്തിൽ പുറകിൽ നിന്നൊരു മാന്തൽ കേട്ടു.  ആരാണീ സൂപ്പർ സാധനം എന്ന് ഞാനൊന്ന് തിരിഞ്ഞു നോക്കി. കാവിമുണ്ടുടുത്ത ഒരു സാധനം അകത്തേക്ക് കയറിവന്നതാണ്.  ഓണം ആഘോഷിച്ചതിൻറെ ആട്ടവും, ഗന്ധവും അവിടെ നിറഞ്ഞു.

"എന്നാലിത് എടുക്ക് ..." എം.സി.ആർ തന്നെ പെണ്ണുമ്പുള്ള സെലക്ട് ചെയ്തു.   അപ്പോൾ വിലയോ? നമ്മൾ ആണുങ്ങൾ അതല്ലേ ആദ്യം നോക്കുന്നത്.  ഞാൻ മേശമേൽ കിടക്കുന്ന മുണ്ടുകൾ എല്ലാം പിറന്നുവീണ് കിടക്കുന്ന പിള്ളേരുടെ ലിംഗനിർണയം നടത്തുംപോലെ തിരിച്ചും മറിച്ചും നോക്കി വിലയടിച്ചിരിക്കുന്ന സ്റ്റിക്കർ തപ്പി.  രക്ഷയില്ല,  കടക്കാർക്കൊഴികെ ലോകത്താർക്കും പിടികിട്ടാത്ത കോഡുകൾ മാത്രമേയുള്ളു. എൻറെ ഉദ്ദേശ ലക്ഷ്യം മനസ്സിലാക്കിയ പെങ്കൊച്ച് ഓരോന്നിന്റെയും വില പറഞ്ഞു. ഉള്ളതിൽ വില കൂടുതൽ എം.സി.ആറിന് തന്നെ.

"ദാണ്ടേ, ഞാൻ കഴിഞ്ഞ രണ്ടുവർഷമായി ഇതാ ഉടുക്കുന്നേ... ഒരു കുഴപ്പവും ഇല്ല.  അതുമല്ല നമ്മുടെ ലാലേട്ടൻ ഒക്കെ ഇതിട്ടല്ലേ തകർക്കുന്നെ.   ഇതൊക്കെ മടക്കിഉടുത്ത് അണ്ണൻ ഒരു വരവ് വന്നാലുണ്ടല്ലോ, എൻറെ പള്ളീ... പിന്നെ ഒരുത്തനും തടുക്കാനൊക്കുകേല"

ഇവൻ അണ്ണന്റെ കട്ട ഫാൻ ആണല്ലോ.  'ഗീവറുഗീസ് പുണ്യാളാ. ആ പാമ്പിൻറെ അണ്ണാക്കിൽ ഇട്ടുകൊടുത്ത കുന്തം ഇവൻറെ വായിലോട്ട് ഒന്ന് തള്ളി കൊടുക്കാമോ' എന്ന് ഞാൻ പ്രാർത്ഥിച്ചുപോയി.  അല്ലേലും നമ്മൾ എന്തെങ്കിലും സാധനം വാങ്ങാൻ പോകുമ്പോൾ എവിടെനിന്നെങ്കിലും ഇതുപോലുള്ള മാരണങ്ങൾ 'അത് വാങ്ങ്, ഇത് വാങ്ങ്' എന്നൊക്കെ പറഞ്ഞു വരും.  അതുപോലെതന്നെ ഒരു കവലയിൽ ഒരുത്തനോട് വഴിചോദിച്ചാൽ അമ്പതുപേർ  സഹായത്തിന് വന്ന് നമ്മളെ വട്ടാക്കിവിടും.

"കളർ ഒന്നും ഇളകില്ലല്ലോ അല്ലേ.."  കാവി മുണ്ടിൻറെ ഏറ്റവും വലിയ പോരായ്‌മയിൽ തന്നെ ഞാൻ കയറിപ്പിടിച്ച് ഞാൻ നുണക്കുഴിപെണ്ണിനോട്  ചോദിച്ചു.

"ഇല്ല സാറേ... കളർ നൂറുശതമാനം ഗ്യാരണ്ടിയാ... ഒരു കുഴപ്പവും ഇല്ല. ആരും ഇതുവരെ കംപ്ലയിന്റ് പറഞ്ഞിട്ടില്ല..."  ആ മുത്തുമണി മൊഴിഞ്ഞു.

അതൊരു ടെക്നിക്കൽ ആൻഡ് സൈക്കോളജിക്കൽ മൂവാണ്.  ഇതുവരെ കംപ്ലയിന്റ് ഇല്ല. ഇനിയൊട്ട് വരുമോ  എന്നുറപ്പുമില്ല.  യേത്?

"എൻറെ പൊന്നച്ചയാ ദാണ്ട് ഇങ്ങോട്ട് നോക്ക്യേ .. എൻറെ പിള്ളേരാണെ സത്യം രണ്ടുവർഷമായതാ.. ഇതുവരെ ങേഹേ ഒരു കംപ്ലയിന്റ് ..."

ഞാൻ അവനെ അടിമുടി ഒന്ന് നോക്കി.  എന്നേക്കാൾ മുതുക്കനായ  ഇവൻ എന്ന 'അച്ചായാ' എന്നൊക്കെ വിളിക്കുന്നത് എന്ത് ലൈസൻസിന്റെ പുറത്താ? അവന്റെ മുണ്ട് കണ്ടിട്ടാന്നേൽ  കഴുകിയിട്ട് രണ്ടുവർഷമായതാണെന്നും തോന്നുന്നുണ്ട്.

"ഇതങ്ങ് എടുക്ക് .. ഇനി എന്തോ നോക്കാനാ"  ആ പാമ്പിൻറെ മുന്നിൽനിന്നും രക്ഷപെടാനെന്നപോലെ ഭാര്യ പറഞ്ഞു.

എന്നാപിന്നെ അവൾ പറഞ്ഞതല്ലേ, അങ്ങെടുത്തേക്കാം. അനുസരണാശീലം സന്തുഷ്ടകുടുംബത്തിന് അത്യാവശ്യമാണെന്നാണല്ലോ ഇന്നസെൻറ്  പഠിപ്പിച്ചിരിക്കുന്നത് (അമ്മയുടെ മീറ്റിങ്ങിൽ മാത്രമല്ല, ഇന്നച്ചൻ സിനിമേലും തമാശപറയും എന്ന് നമുക്കെല്ലാവർക്കും അറിവുള്ളതുമാണല്ലോ).  ഞാൻ പോക്കറ്റിൽ തപ്പി. എം.സി.ആർ എങ്കിൽ എം.സി.ആർ. ലാലേട്ടൻ ഇതുമിട്ട് ആ ഓഞ്ഞ (സോറി ചാഞ്ഞ) നടത്തം നടക്കുന്നത് മനസ്സിൽ കണ്ട് ഒന്ന് രണ്ട് ലഡ്ഡുവും പൊട്ടിച്ചു.

പള്ളിപ്പെരുന്നാളിന് വച്ചിരുന്ന ബാക്കി ഫോട്ടോയൊക്കെ എടുത്ത് അകത്തേക്ക് വയ്കുമ്പോളും ആ തരുണീമണി എന്നെ നോക്കി ചിരിച്ചത് ഭാര്യ കാണാതെ ഞാൻ നുകർന്നുകൊണ്ട് പുറത്തേക്കിറങ്ങി.  ആ വായിനോക്കി, രണ്ടു വർഷമായി ഒരേമുണ്ടുടുക്കുന്നവൻ വലിയൊരു ബിസ്സിനസ്സ് നടത്തിക്കൊടുത്തു എന്ന ആധിപത്യത്തിൻറെ പേരിൽ ആ പെണ്ണിനോട് ഇരുന്നു സൊള്ളുമോ എന്നൊരു വളഞ്ഞചിന്ത  അപ്പോൾ എന്നിൽ പാഞ്ഞുപോകാതെയുമിരുന്നില്ല.

അങ്ങനെ ആ സുന്ദരിപ്പെണ്ണ് ചിരിച്ചുകൊണ്ട് എടുത്തുതന്ന എം.സി.ആർ മുണ്ടാണിന്ന്  രാവിലെ നാലുമണിക്ക്  കാവിയിൽ പെടുത്തിക്കളഞ്ഞത്.

വാഷിങ്ങ് മെഷീൻ ഉപയോഗിക്കാത്ത ഞാൻ, ഇന്നലെ സോപ്പിട്ട് കുതിർത്തുവച്ച തുണികളുടെ കൂട്ടത്തിൽ എൻറെ പുതിയ വെള്ള ബെന്നിയനുകളും ഷർട്ടും ഒക്കെയുണ്ട്. അതിൻറെകൂടെ ഈ കാവിമുണ്ടുകൂടി ഇട്ടത് ആ നുണക്കുഴിയിൽ വിരിഞ്ഞ ചിരിയും അതിനെപൊതിഞ്ഞ ഉറപ്പുമായിരുന്നു.   എന്നാൽ ഞാൻ തുണിപൊക്കിനോക്കിയപ്പോൾ എൻറെ പരുമലകൊച്ചുതിരുമേനീ.... ചങ്കുപൊട്ടിപ്പോയി. ഒരുമാതിരി അശോകചക്രവർത്തിയുടെ സാമ്രാജ്യത്തിന്റെ മാപ്പുപോലെ എൻറെ വെള്ളബനിയനുകളിൽ എല്ലാം കാവിക്കളർ അതിക്രമിച്ചുകയറിയിരിക്കുന്നു !!

സത്യം പറയാമല്ലോ, ആ നുണക്കുഴിക്കവിളിയേയും അവൾക്ക് സപ്പോർട്ട് നൽകിയ ആ ഊച്ചാളിയെയും കംസൻ പണ്ട് കൃഷ്ണനെന്ന് കരുതി ആ പെങ്കൊച്ചിനെ എടുത്തടിക്കാനൊക്കിയപോലെ അലക്കാൻ തോന്നി.  ഒപ്പം എന്നെ നിർബന്ധിച്ച് ഇതെടുപ്പിച്ച എൻറെ വാമഭാഗം എന്ന മഹതിയെയും ക്ഷ.. ഞ്ച.. ഞ്ഞ... ജ്ജ .. വരപ്പിക്കാൻ തോന്നിപ്പോയനിമിഷം. പിന്നെ , എത്ര വലിയ ഉഗാണ്ടയിൽനിന്നായാലും കാവിമുണ്ട് വെള്ളത്തുണിയോടൊപ്പം ഇട്ട് അലക്കാൻ എനിക്ക് തോന്നിയെ വെളിവുകേടിനെയും അങ്ങ്  ചീത്തവിളിച്ചു.

തുണിയലക്കി അയയിൽ വിരിക്കുമ്പോൾ ഞാൻ ആലോചിച്ചു. എന്തായാലും ഈ കാവിവൽക്കരണം എൻറെ അടിവസ്ത്രത്തിൽ മാത്രമായത് നന്നായി. നാട്ടുകാർ കാണില്ല, പൊക്കിനോക്കുകയുമില്ല.  എന്നാൽ ഇത് ഷർട്ടിൽ വല്ലോമായിരുന്നേൽ ഒരു റിലാക്സേഷനും കിട്ടാതെ പണ്ടാറമടങ്ങിയേനെ.

Monday, November 6, 2017

മനസ്സിൽ മാന്തളിർ പൂക്കും കാലം: 'മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ് വർഷങ്ങൾ' വായനാനുഭവം

എന്തിന് വേണ്ടിയാണ് നിങ്ങൾ വായിക്കുന്നത്? അക്ഷരത്തോടുള്ള സ്നേഹം കൊണ്ടോ? അതോ കലയോടും സംസ്കാരത്തോടുമുള്ള പ്രതിപത്തി കൊണ്ടോ? അതോ നിങ്ങൾ നല്ലൊരു വായനക്കാരനാണെന്ന് മറ്റുള്ളവരെക്കൊണ്ട് പറയിക്കാനോ?

കയ്യിലെ കാശുകൊടുത്ത് ഒരാൾ വായനക്കായി ഒരു ബുക്ക് വാങ്ങിക്കുന്നെങ്കിൽ അതിന് പ്രധാനകാരണം അക്ഷരങ്ങൾ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുന്ന ഒരനുഭൂതിയുടെ ലോകത്തിന് വേണ്ടി മാത്രമാണ്.  ആലീസ് അത്ഭുതലോകത്തേക്ക് പോകുംപോലെ ഒരു യാത്ര.  കുറെ നേരമെങ്കിലും നാം നമ്മെ മറക്കുകയും അക്ഷരശില്പങ്ങൾ തീർക്കുന്ന ജീവൻറെ തുടിപ്പുകളിലേക്ക് എഴുത്തുകാരനൊപ്പം ഒരു യാത്ര.  അത്തരമൊരു യാത്രയായിരുന്നു ബെന്യാമീന്റെ 'മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ' എന്ന നോവലിലൂടെ.  മനസ്സിന്റെ വായനാമുറിയുടെ കോണിൽ ഒരു ചെറുസ്‌ഥലം കയ്യടക്കി മാന്തളിർ മുറ്റം അങ്ങനെ തുടരുകയും ചെയ്യും.

കഥയിലേക്ക് ഒരെത്തിനോട്ടം 
ഈ കഥ പറയുന്നത് മൂന്നുപേർ ചേർന്നാണ്. എഴുത്തുകാരൻ എന്ന ഞാൻ, അകാലത്തിൽ മറഞ്ഞുപോയ മോഹൻ, പിന്നെ ജനിക്കാതെ മരിച്ചുപോയ റൂഹാ.  അക്കപ്പോരിൻറെ നസ്രാണിവർഷങ്ങൾ നടന്ന അതേ മാന്തളിർ ദേശം, അതേ മാന്തളിർ തറവാട്.  ഇവിടെയും സാധാരണക്കാരുടെ ജീവിതവും, പള്ളിയും, ഒക്കെ വന്നുകയറുന്നുണ്ടെങ്കിലും മാന്തളിർ കുഞ്ഞൂഞ് രണ്ടാമൻ ചെങ്ങന്നൂര് റെയിൽവേ സ്റ്റേഷനിൽ മന്ദാകിനികൊച്ചമ്മയും, കോമ്രേഡ് ജിജനുമായി വന്നിറങ്ങുന്നുമുതൽ അതുവരെയില്ലാത്ത ഒരു രാഷ്ട്രീയ തിളപ്പും ദേശത്ത് വന്നുചേരുന്നു.  പിന്നങ്ങോട്ട് അക്കപ്പോരുപോലെ രാഷ്ട്രീയപ്പോരാണ്-വീട്ടിലും, നാട്ടിലും.

കാമുകി ആൻസിയുടെ കണ്ണുനീരും ആലിംഗനവും പറ്റിപ്പിടിച്ച മുഖവുമായി അച്ചാച്ചന്റെ പെട്ടി തപ്പി അതിൽ തൻറെ മോഹൻാച്ചായന്റെ പഴയ നോട്ടുപുസ്തകം കാണുകയും അതിൻറെ താളുകളിൽ കുറിച്ചിട്ടിരിക്കുന്ന വരികൾ കണ്ട് കാലിനടിയിൽ ഓലപ്പടക്കം പൊട്ടുന്ന അനുഭവം ഉണ്ടാവുകയും ചെയ്യുന്നിടത്ത് കഥ തുടങ്ങുകയായി.

പിന്നെ ഒന്നൊന്നായി മാന്തളിർ ദേശത്ത് രാഷ്‌ട്രീയത്തിന്റെ ചുവന്ന നിറം പടരുകയാണ്. 20 വർഷത്തിന് ശേഷം നാടുവിട്ടുപോയ കൂഞ്ഞൂഞ്ഞ് രണ്ടാമൻ തിരികെ കുടുംബത്ത് വന്നതിൻറെ പ്രശ്നങ്ങൾ, സാറയും മോഹനും തമ്മിലുള്ള പ്രണയകഥകൾ, മന്നം ഷുഗർമില്ലിന്റെ ജനനവും, ഉയർച്ചയും, തളർച്ചയും.  മോഹന്റെ  അകലമരണത്തിനു ശേഷം കഥ തുടർന്നുകൊണ്ടുപോകുന്ന കഥാകാരൻ.  പതിനഞ്ച് ഭാഗങ്ങളായി 127 കഥകളിലൂടെ ചിരിയും, ചിന്തയും പിന്നെ ഒരു വിങ്ങലും സിരകളിൽ പടർത്തി  ഒരു സറ്റയർ എന്ന രീതിയിൽ പറഞ്ഞു പോവുകയാണ് ബെന്യാമീൻ.   ചില കഥകൾ ഉള്ളിൽ തട്ടുമ്പോൾ ചില കഥകൾ നിങ്ങളുടെ കവിളിലൂടെ ഊറിപ്പുറത്തുവരുന്ന പുഞ്ചിരിയായും, അടക്കിപ്പിടിച്ചുനിർത്താനാകാത്ത ചിരിയായും പരിണമിച്ചേക്കാം.

നിഷ്കളങ്കനായ ഒരു കുട്ടി പറയുന്നമാതിരിയാണ് ബെന്യാമീൻ കഥയുടെ മുക്കാലും ഭാഗം അവതരിപ്പിക്കുന്നത്. ഗണപതിയെക്കൊണ്ടും, കിളിയെക്കൊണ്ടും പണ്ട് നടത്തിയ ഈ കഥാകഥനരീതി എഴുത്തുകാരനെ പല 'അറംപറ്റലുകളിൽ' നിന്നും രക്ഷിക്കും. അതുകൊണ്ടു തന്നെ, മൂക്കത്ത് വിരൽവയ്ക്കാതെ ശ്ലീലമല്ലാത്ത പലതും നിങ്ങൾക്ക് ഒരു ചിരിസമ്മാനിച്ച് കടന്നുപോകും. മാന്തളിർ കുടംബത്തിലെ ആണുങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യം പറയുമ്പോളും, ആൺകുട്ടികളുടെ ചുണ്ണാപ്പിയും, പെരിസ്‌ട്രോയിക്കയും, അംശവടികളും കാണുമ്പോളും തലയറഞ്ഞു ചിരിക്കാനല്ലാതെ കഥാകാരനെ തെറിവിളിക്കാൻ തോന്നില്ല.

വായനക്കാരനായ കസ്റ്റമർ 
തിരുവനന്തപുരം എയർപോർട്ടിലെ ഡിപ്പാർച്ചർ ലോഞ്ചിലുള്ള ഡി.സി. ബുക്സിൽ നിന്നാണ് ഈ പുസ്തകം വാങ്ങിയത്.  ബെന്യാമീന്റെ പുതിയ നോവൽ വന്നിട്ടുണ്ടെന്നറിഞ് അതൊന്നെടുത്ത് നോക്കി എല്ലാ മലയാളികളെയും പോലെ ബുക്കിന്റെ ചന്തിതിരിച്ചുപിടിച്ച് വിലനോക്കി നെടുവീർപ്പിട്ടു.  ബാറ്റയുടെ വിലപോലെ 399 രൂപ. പേജിന് പറഞ്ഞുവരുമ്പോൾ ഒരു രൂപ വീതം!  ഇഗ്ളീഷ് ബുക്കുകളുടെ മുട്ടൻ വില നമ്മുടെ മലയാളത്തിലേക്ക് വ്യാപിച്ചോ എന്നുള്ള സന്ദേഹത്തോടെ ഷെൽഫിൽ മാന്തളിർ തിരികെ വച്ച് നടന്നെങ്കിലും ഏതോ ഒരു കാന്തിക ശക്തി എന്നെ തിരിച്ചുവിളിപ്പിച്ച് വാങ്ങി ബില്ലടിപ്പിച്ചു!  അത്ര വർണ്ണശബളമോ ആകർഷണീയമോ അല്ലാത്ത പുറംചട്ടയാണെങ്കിലും അതിൻറെ മേൽ വലിയ അക്ഷരത്തിൽ പതിഞ്ഞുകിടക്കുന്ന എഴുത്തുകാരൻറെ  മുൻകാല ബുക്കുകളുടെ  വായനാനുഭവമാണ് എന്നെ വലിച്ചടുപ്പിച്ചത് എന്ന് വേണേൽ പറയാം. മുടക്കുമുതലിന് 70 മുതൽ 80 ശതമാനം വരെ തൃപ്തി നൽകുന്ന വാങ്ങൽ ആണിതെന്ന് വായന കഴിയുമ്പോൾ നിങ്ങൾക്കും മനസ്സിലാകും.

നമ്മുടെ സർക്കാർ എത്രയോ പണം ഒഴുക്കിക്കളയുന്നു. എത്രയോ അവാർഡുകൾ സംഘടിപ്പിക്കുന്നു. എന്നാൽ സിംഹവാലൻ കുരങ്ങിനെപ്പോലെയോ, ജപ്പാനിലെ പാണ്ടയെപോലെയോ വംശനാശം നേരിടുന്ന വായനയെ ഒന്ന് പരിപോഷിപ്പിക്കാൻ പ്രസാധകർക്ക് മാന്യമായ സബ്‌സിഡി ഒക്കെ കൊടുത്താൽ എന്താ കുഴപ്പം എന്നൊരു ചിന്ത എൻറെ മനസ്സിൽ ഇപ്പോൾ വന്നുപോവുകയാണ്.

തിരിച്ച് മാന്തളിരിലേക്ക് 
കഥയുടെ മുക്കാൽപങ്കും നിങ്ങൾക്ക് ചിരിക്കാനും ചിന്തിക്കാനും ഉതകുന്ന സംഭവങ്ങൾ ഒന്നൊന്നായി ബെന്യാമീൻ അടുക്കി വച്ചിരിക്കുകയാണ്.   എന്നാൽ അവസാനഭാഗങ്ങളിലേക്ക് നമ്മൾ കടക്കുമ്പോൾ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒട്ടനവധി മുഹൂർത്തങ്ങളിലേക്കാണ് നമ്മൾ ചെന്നുചേരുന്നത്. താൻ ജനിച്ചുവളർന്ന മണ്ണിൻറെ കഥ ആ നാടിൻറെ ഭാഷയിൽ തന്നെ കഥാകാരൻ പറയുമ്പോൾ ഏതൊരു മലയാളിക്കും പ്രത്യേകിച്ച് മദ്ധ്യതിരുവതാംകൂറുകാർക്ക് ഏറെ ആസാദ്യമായ് തോന്നാം.  കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെ ഭാഷാരീതിയിലുള്ള രചനകൾ വായിച്ചിട്ടുണ്ടെങ്കിലും പത്തനംതിട്ട, പന്തളം , അടൂർ പ്രദേശങ്ങളിലെ സംസാരശൈലിയിൽ ഞാൻ കഥ വായിക്കുന്നത് മാന്തളിർ ദേശത്തെ രണ്ട് കൃതികളിലൂടെയാണ്.

സാധാരണക്കാരൻറെ അസാധാരണ പ്രതിസന്ധിയുടെ കഥയായിരുന്നു ആടുജീവിതം എങ്കിൽ, അതിനുശേഷം വന്ന മഞ്ഞവെയിൽ മരണങ്ങളിലും,  ഇരട്ടനോവലുകളിലും വ്യത്യസ്ത രചനാശൈലിയായിരുന്നു.  ഇവിടെയാകട്ടെ  മാന്തളിർ മുറ്റത്ത് പൂത്തുലഞ്ഞുനിൽക്കുന്നസാധാരണക്കാരുടെ  ജീവിതം നിങ്ങളുടെ മുറ്റത്തും  കഥാകാരൻ പറിച്ചുനടുകയാണ്. ആടുജീവിതത്തിന്റെ പ്രത്യേകത അത് ബുദ്ധിജീവികൾക്ക് വേണ്ടി മെനഞ്ഞ കഥയായിരുന്നില്ല എന്നതാണ്. തകഴിയേയും, എം.ടി യെയും, ബഷീറിനെയും, വി.ജെ. ജെയിംസിനെയും ഒക്കെ നമ്മൾ ഇഷ്ടപ്പെടുന്നത് എഴുത്തിലെ ലാളിത്യം കൊണ്ടുകൂടിയാണ്.

പലരും എഴുതുന്നു മാന്തളിരിലെ  20 കമ്യൂണിസ്റ്റ് വർഷങ്ങൾക്ക് അവാർഡ് കിട്ടും, ബെന്യാമീൻറെ ഏറ്റവും നല്ല കൃതിയാണിത് എന്നൊക്കെ.  എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ബെന്യാമീൻ അറിയപ്പെടുക ആടുജീവിതത്തിന്റെ എഴുത്തുകാരൻ എന്ന നിലയിൽ തന്നെയാണ്. തകഴിയും ചെമ്മീനും പോലെ,  എം.ടിയും രണ്ടാമൂഴവും പോലെ, ഒ.വി വിജയനും ഖസാക്കും പോലെ,  പെരുമ്പടവും സങ്കീർത്തനവും പോലെ,  പുനത്തിലും സ്മാരകശിലകളും പോലെ.......  ഒപ്പം,  അവാർഡ് കിട്ടി ബുദ്ധിജീവികളുടെ താടിക്കും, മുടിക്കും ഇടയിൽപോയി ഈ കഥ ഒളിക്കരുതേ എന്നും ആഗ്രഹം ഉണ്ട്

അവസാനവാക്ക് 
മന്തളിരിലെ മൂന്നുകഥകളിൽ രണ്ടാമത്തേതാണിത്.  ഇനി വരുന്നത് 20 പ്രവാസവർഷങ്ങളാണ് എന്ന ആശയുടെ തീരത്തിരുത്തി കഥാകാരൻ പ്രവാസലോകത്തേക്ക് പോവുകയാണ്.  വീണ്ടും തിരികെ വരാൻ.  മോഹനും, റൂഹായുമൊത്ത് കഥപറയാൻ.

മനസ്സിൽ  കിടക്കുന്ന കഥ സത്തചോരാതെ എഴുതി വായനക്കാരനിൽ എത്തിക്കുക എന്നതാണ് കഥാകാരൻറെ വിജയം.  അതിൽ വലിയ പാകപ്പിഴകൂടാതെ ബെന്യാമീൻ വിജയിച്ചിട്ടുണ്ട്. 416 പേജിൽ നിറയുന്ന ഈ 127 കഥകൾ ഒരിക്കൽക്കൂടി വായിക്കണം എന്ന് വായനക്കാരനെ പ്രേരിപ്പിക്കുന്ന എഴുത്താണിത്.  അവസാന പേജുകഴിഞ്ഞാലും മന്തളിർമുറ്റത്ത് തന്നെ നിങ്ങൾ താങ്ങിയും ഓങ്ങിയും അങ്ങ് നിന്നുകളയും. "മാഡം തൂറി കാഴ്വാർഡ  മോളെ /  മോനെ..." എന്ന് വല്യാച്ചായൻ  ചീത്ത വിളിക്കുംവരെയും നമ്മളിലെ ചണ്ണികുഞ്ഞും, മോളിയും ഒക്കെ ചുണ്ണാപ്പിയിൽ പിടിച്ചും, ചൂച്ചാപ്പിയിൽ ചൊറിഞ്ഞും അവിടങ്ങനെ നിന്നുകളയും.

-----------------------------------------------------------------------------
പുസ്തകം: മന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ - ബെന്യാമിൻ
പ്രസാധകർ: ഡി. സി. ബുക്‌സ്
വില:  399 രൂപ
പേജ് : 416 

Friday, October 27, 2017

ചിന്താഭാരം വീട്ടിൽ... മാവോയിസം റോട്ടിൽ

വെള്ളിയാഴ്ച ഫോൺ വിളിക്കുമ്പോൾ കെട്ടിയോൾക്കൊരു ഏനക്കേട്. പതിവുപോലെയുള്ള തുള്ളിവരവാണെന്ന് വായനക്കാർ കരുതിയേക്കരുത് . ഇത് ഇത്തിരി ചിന്താവിഷയമാക്കേണ്ടതാണെന്ന് എന്നെപ്പോലെ നിങ്ങൾക്കും പുടികിട്ടിക്കോളും.

"അതെ.. ഈ യൂടൂബിലും വാട്സാപ്പിലും ഒക്കെ  കെടന്ന് ചെലക്കുന്ന ആ പെണ്ണ് ഏതാ?"

ദൈവമേ, എൻറെ മനസ്സൊന്ന് കാളി! ഇതിപ്പോ വശപ്പെശക് സംഗതിയാണ്. അല്ലേൽ ഒരുപെണ്ണ് വേറൊരുത്തിയെപ്പറ്റി ഇത്ര ദേഷ്യത്തോടെ ചോദിക്കില്ല.  എന്നെച്ചുറ്റിപ്പറ്റി വാട്സാപ്പിലും യുട്യൂബിലും  കുഴപ്പക്കാരിപെണ്ണുങ്ങൾ ആരും തന്നെ ഇല്ല എന്ന് സ്വയം തീർച്ചപ്പെടുത്തിക്കൊണ്ട് ഞാൻ തിരിച്ച് അവളോട് ചോദിച്ചു.

"ഏതുപെണ്ണാ? എനിക്കറിയില്ല ..."

"ഓ .. അറിയില്ല... രാവിലെ തൊട്ട് എന്നോട് സംസാരിക്കാൻപോലും സമയമില്ലാതെ വായനയും, കുത്തിക്കുറിക്കലുമാ.. എന്നിട്ട് ഞാനോ കൊച്ചോ വല്ലോം ചോദിച്ചാൽ കയ്യൊഴിഞ്ഞുകളയും.."

എൻറെ ഗീവറുഗീസ്‌ പുണ്യാളാ... ഇതിപ്പോ പെമ്പ്രന്നോര് എന്നതിനുള്ള പുറപ്പാടാന്ന് വെളിവാകുന്നില്ലല്ലോ എന്ന് ഞാൻ നിരൂപിച്ചതും ദേ വരുന്നൂ അവളുടെ അടുത്ത ഡയലോഗ്.

"ഈ ജിമിക്കി കമ്മലിനെയും സെൽഫിയെടുക്കുന്നതിനെപ്പറ്റിയും ഏതോ ഒരുത്തി വല്യ ചുരിദാറും ഒക്കെയിട്ടൊണ്ട് നിന്ന് ചൊറിയുന്ന കണ്ടല്ലോ.. അവളേതാ?"

അടിബലേ ... അതുപറ. അപ്പോ അതാണ് കാര്യം. ഇവൾ പറഞ്ഞു വരുന്നത് നുമ്മ ചിന്താ പെങ്കൊച്ചിന്റെ കാര്യമാ.  നാടായ നാട് മുഴുവൻ നമ്മടെ ഡി.സി. ബുക്സിന്റെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ബുക്കിന്റെ എഴുത്തുകാരൻ കണ്ണന്താനം സാറിൻറെ സഹധർമ്മിണിയെ വിട്ട് ചിന്തേച്ചിയുടെ തോളേൽ ട്രോളിക്കൊണ്ടിരിക്കുവാണല്ലോ.  അല്ല ഇവൾക്കിപ്പോ ചിന്ത ജെറോം വല്ലോം പറഞ്ഞാൽ ഇളക്കമെന്തിനാ?

"നിനക്കെന്തുവേണം? അവർ വല്ലോം പറഞ്ഞിട്ടുപോകട്ടെ. നീയും ഇതുമായിട്ടെന്താ ബന്ധം?"

"അത് ശരി.. നമ്മൊക്കൊന്നും അപ്പോ പ്രതികരിക്കാനും പറ്റില്ലേ?  നിങ്ങൾ കമ്യൂണിസ്റ്റാണോ?"

"അത്... ഇച്ചിരി.. ഇച്ചിരി മാത്രം.."  ഞാനൊന്ന് ചുരുങ്ങിപ്പോയി. നമ്മുടെ നമ്പൂരിച്ചനും, നായനാരും ഒക്കെ ദി ഗ്രേറ്റ് ഒളിവുകാലത്ത് പാത്തും പതുങ്ങിയും നടന്നപോലെ ഞാനും ഒരു പമ്മിക്കളി നടത്താൻ നോക്കി.

"ങാഹാ... അത് പറ.. നിങ്ങൾ കമ്യുണിസ്റ് ആയതെന്നാ?"

എൻറെ അത്തിപ്പാറ അമ്മച്ചി.. സത്യമായിട്ടും ഞാൻ നെഞ്ചത്ത് കൈവച്ചുപോയേ. ഇവളിനി ഇത് പാടിനടക്കുമോ? അപ്പനപ്പൂപ്പന്മാരായി നല്ല ഫാസ്‌ക്ലാസ് കോൺഗ്രസുകാരനായ കുടുംബത്തിൽ ഞാനെങ്ങനെ കുലംകുത്തിയായി എന്നവൾ കരുതുന്നുണ്ടാവും. അതുമാത്രമല്ല, വേറൊരു കുനഷ്ടും അതിലൊളിഞ്ഞു കെടപ്പൊണ്ട്.  നല്ല ഒന്നാന്തരം മൂത്ത കോൺഗ്രസ്സുകാരനാണ് അവടപ്പൻ.  അങ്ങേരിതറിഞ്ഞാൽ ജൂതസിനെപ്പോലെയോ, ബ്രൂട്ടസിനെ പോലെയോ (തെറ്റിദ്ധരിക്കരുത്, നമ്മ ബ്രിട്ടാസ് അല്ല) എന്നെകരുതും. 'മരുമോൻ അന്നേലും കമ്യുണിസ്റ് ആണേൽ ആ നാറിയെ എൻറെ കുടുംബത്ത് കേറ്റില്ല' എന്ന് വേണേൽ പ്രതിജ്ഞയും എടുത്തുകളയും എന്ന് എൻറെ ഉള്ളൊന്നു കാളി. പണ്ടൊരിക്കൽ ആൻറണി സാർ ആർക്കും കൊണമില്ലാത്ത മന്ത്രിയാണെന്ന് ഒന്ന് പറഞ്ഞതിൻറെ ദുർവാസാവ് ക്രോധം ഞാൻ കണ്ടതുമാണ്. എൻറെ മോൾ ഒരു കമ്യുണിസ്റ്റ് കാരന്റെ കൂടെ പൊറുക്കുന്നതിലും നല്ലത് ആ  പരനാറിയെ കളഞ്ഞേച്ചുവരുന്നതാണെന്ന് മൂപ്പിലാന് ചിലപ്പോ തോന്നിയാലോ?  എന്നാ പിന്നെ നിങ്ങൾ കരുതും തുമ്മിയ തെറിക്കുന്ന മൂക്കന്നേൽ അങ്ങ് പോട്ടെന്ന് വച്ചൂടേന്ന്. കാര്യം ശരിയാ, ഇതിനെ ഒഴിവാക്കാം. ബട്ട്,  നിങ്ങളെപ്പോലെതന്നെ കുടുംബത്തിൽ  ഒരു പെമ്പറന്നോത്തി ഇല്ലാതെ എന്നെപ്പോലൊരാണിനും കഴിയാൻപറ്റാത്ത ഈ ദുനിയാവിൽ കൊന്നതെങ്ങ് വിട്ടേച്ച് മുള്ളുമുരിക്കേൽ കേറുന്നപോലാകുമോ പിന്നങ്ങോട്ട് എന്നൊന്ന് ചിന്തിക്കുമ്പോൾ  ഇവളെ ഒട്ടങ്ങ്  ഒഴിയാനും തോന്നൂല്ല.  'പിടിച്ചതിനേക്കാൾ വലുത് അളയിൽ' എന്ന് പണ്ട് അപ്പനപ്പൂപ്പന്മാരായി പറഞ്ഞിട്ടുള്ളതുമാണല്ലോ. അപ്പോ ഞാനൊന്ന് ഭയക്കുന്നതിൽ തെറ്റുണ്ടോന്ന് നിങ്ങള് വായനക്കാര് പറ.

"അല്ല അവളെന്തോന്നൊക്കെയാ വിളിച്ചു പറേന്നെ?  അമ്മയുടെ ജിമിക്കി അപ്പൻ എവിടാ കട്ടോണ്ടുപോയെന്നും, ആരാ ഇവിടിപ്പോ ജിമുക്കി ഇടുന്നെന്നും, അപ്പൻറെ ബ്രാണ്ടിക്കുപ്പി അമ്മയെന്തിനാ കുടിച്ചു തീർത്തെന്നും ഒക്കെ ചോദിക്കാൻ അവളാരാ?  പിന്നെ സെൽഫിയെപ്പറ്റി എന്തോന്നാ പറഞ്ഞേ? സന്ദേശം സിനിമേലെ ശങ്കരാടി ബോബികൊട്ടാരക്കരയോട്  'കൊളോണിയലിസവും, ചിന്താസരണികളും, വരട്ടുവാദവും' എന്നൊക്ക പറയുംപോലെ എനിക്കൊന്നും മനസ്സിലായില്ല"

പുണ്യാളച്ചാ കൊളോണിയലിസവും, ചിന്താസരണികളും, വരട്ടുവാദവുംഎന്നൊക്കെ പറയാൻ ഇവളും പഠിച്ചോ. അപ്പൊ ഇനി സത്യമായിട്ടും ഞാൻ പേടിക്കണം. മനസ്സിൽ  ഒരു വെള്ളിടിവെട്ടിയെന്ന് നിങ്ങൾക്ക് ഞാൻ പറയാതെ മനസ്സിലായിക്കാണുമല്ലോ.

എടിയേ ... നീ എന്തിനാ ഈ വേണ്ടാത്തതൊക്കെ ചിന്തിക്കുന്നേ. ആ പെണ്ണ് വല്ലോം എവിടെയെങ്കിലും പോയി പറഞ്ഞോട്ടെ. നിനക്കെന്തൊ കുന്തമാ? പിന്നെ നിനക്ക് വേറൊരു കാര്യം വേണേൽ ഞാൻ പറഞ്ഞുതന്നേക്കാം"

"അതെന്താ...?" ക്യൂരിയോസിറ്റി കാരണം ഇനിയവൾ തറയിൽ നിക്കില്ലെന്നാനിക്കറിയാം.

"പറ...." അവൾ ചിണുങ്ങി. അല്ലേലും കാര്യസാദ്ധ്യസമത്ത്  നമ്മൾ ആണുങ്ങളെ ഈ പെണ്ണുങ്ങൾ അങ്ങ് ഒലിപ്പിച്ചുവീഴ്ത്തിക്കളയും. എത്ര സന്യാസിമാരുടെ തപസ്സ് മുടക്കിയവളുമ്മാരാ ഇതുങ്ങൾ? നുമ്മ ആണുങ്ങളുടെ വീക്കിനസ്സെൽ ഇടയ്ക്കിടെ കേറിയങ്ങ് പിടിച്ചുകളയും.

"അതേ ... ഈ പെങ്കൊച്ചിനെ പാർട്ടിക്കുള്ളിൽ തന്നെ പലർക്കും ഇഷ്ടമല്ല. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന മട്ടിലല്ലിയോ അതിൻറെ പ്രസംഗങ്ങൾ ഒക്കെ.  പിന്നെ കാര്യഗൗരവവും പക്കുവത ഇല്ലാത്തതും ആണെന്ന് പലർക്കുമറിയാം. അതുകൊണ്ടങ്ങു പോട്ടെന്നു വക്കുവല്ലിയോ പാർട്ടി?"

"ആന്നോ?"

"പിന്നല്ലാതെ. അല്ലേലും നീ അവടെ ഡ്രസ്സിങ് ഒക്കെ നോക്കിയിട്ടുണ്ടോ? വല്ല ഡ്രസ് സെൻസുമുണ്ടോ അതിന്?

"അന്നോ... അയ്യടാ അത് ഞാൻ അത്ര ഗൗനിച്ചിട്ടില്ലല്ലോ!!"

"അല്ല പിന്നെ... ഇതുങ്ങൾക്കൊന്നും ഒരു പണിയും ഇല്ലന്നേ. ഇടുന്നത് ഫാഷൻ ഡ്രസ്സ്, ജിമുക്കി കമ്മൽ, എടുക്കുന്നത് മൊത്തം സെൽഫി... എന്നിട്ട് ഇതുപോലെ അവിടേം ഇവിടേം പോയി പ്രസംഗിച്ചോളും. ബി.ജെ.പിക്കാരും കോൺഗ്രസ്സുകാരും ഇതും നോക്കിക്കൊണ്ടിരിക്കുവല്ലിയോ, അതേലും  മനസ്സിലാക്കണ്ടേ.."

"അതും ശരിയാ..."

കണ്ടോ പെണ്ണുംപിള്ള  എൻറെ വഴിക്കു വരുന്നെ? കാരണം എന്താ? വേറൊരുത്തിയുടെ  ചുരിദാറും കമ്മലും കൊള്ളത്തില്ലന്നല്ലിയോ ഞാനിപ്പോ അങ്ങോട്ട് അലക്കികൊടുത്തത്?

"അല്ലെത്തന്നെ നീ നമ്മുടെ അക്കുമോനെ നോക്കിയേ,  അവനെത്ര വയസ്സുണ്ട്? ഒന്ന്. ആ പൂഞ്ഞാണ്ടിചെറുക്കൻ പോലും ഈ ജിമിക്കികമ്മൽ ടി.വി യിൽ വരുമ്പോ പൂച്ച എലിയെപ്പിടിക്കാൻ മാളത്തിനു പുറത്ത്  ഇരിക്കുന്നപോലെ കുത്തിയിരിക്കുന്നത് എന്തിനാ? എടീ ആ താളവും, ഡാൻസും ഒക്കെ കണ്ടാ. അല്ലാതെ അതിന്റെ വരികളും അതിൻറെ ബ്രാണ്ടിക്കുപ്പിയും ഒക്കെ ആരുനോക്കുന്നു? ഒന്നും രണ്ടും വയസൊള്ള പുള്ളാര് വരെ കുത്തിയിരുന്ന് കാണുമ്പോ പിന്നെ ഇവളുമാർക്കൊക്കെ എന്നാത്തിൻറെ എനക്കെടാ? കുശുമ്പ്.. അല്ലാതെന്താ? സിംപിൾ"

"അത് ശരിയാ.. പണ്ട് ഏക് ദോ തീനും, ചോളീ കെ പീച്ചെയും, മുക്കാബലയും ഒക്കെ വന്നപ്പോൾ വീട്ടുകാർ ഇതുപോലെ കെടന്ന് തുള്ളിയതാ ... ങ്‌ഹും..."

"അല്ലാതെ പിന്നെ. നീയൊന്ന് ചുമ്മാതിരി. ഇഷ്ടംപോലെ ജിമുക്കി കമ്മൽ ഇട്ടോ.  പക്ഷേ എൻറെ ബ്രാണ്ടിക്കുപ്പി അടിച്ചോണ്ടുപോകരുത്..."

"അതേ, ജിമിക്കിയുടെ കാര്യംപറഞ്ഞപ്പോളാ ഓർത്തെ,  ഇനി ദുഫായീന്ന് വരുമ്പോൾ എനിക്ക് രണ്ടുപവൻറെ ഒരു മാലയങ്ങ് വാങ്ങിക്കൊണ്ട് പോര് ..."

ദൈവമേ ഇത് വേറൊരു വള്ളിക്കെട്ടാകുമോ?

"ഹാലോ... ഹാലോ... കമ്പിളിപ്പൂതപ്പെ.. കമ്പിളിപ്പൂതപ്പെ.."

ഞാൻ ഫോൺ വച്ചു.  അപ്പോൾ എൻറെ മനസ്സിൽ ഒരു പാട്ട് വന്നു.

"ചിന്താഭാരം വീട്ടിൽ... മാവോയിസം റോട്ടിൽ ..."

Wednesday, October 4, 2017

കറുപ്പും വെളുപ്പും

പ്രിയേ....

നിനക്ക് നൽകാൻ എൻറെ നെഞ്ചിലെ ചൂടും, എൻറെ വിരൽത്തുമ്പിലെ തണുപ്പും, കണ്ണുകളിൽ ഉറഞ്ഞുകൂടുന്ന വികൃതികളും ബാക്കി.  നിൻറെ കപോലങ്ങളിൽ നിറയുന്ന താപം നുകരുവാൻ എൻറെ ചുണ്ടത്ത് ചുംബനമൊട്ടുകൾ വിടരുന്നു.

സ്നേഹവുംകൂടി ചാലിച്ച് നീ നല്കുന്നതിനപ്പുറം നൽകുവാൻ ഇനി ആർക്കാകും എന്ന സന്ദേഹം എന്തിനാണ് കള്ളീ നീ എന്നിൽ പടർത്തുന്നത്?  എന്നെ ആലിംഗനം ചെയ്ത്  നീ നൽകിയ നഖക്ഷതങ്ങൾ കാതിൽ മന്ത്രിക്കുന്ന ചെറുകഥകൾ ഒരു തൂവൽസ്പർശം പോലെ ഹൃദയതന്ത്രികളെ തരളിതമാക്കി ഏതോ ചെറു സംഗീതം അറിയാതെ പൊഴിച്ചുപോകുന്നല്ലോ.

എൻറെ ചുംബനത്തിന്റെ തഴമ്പുകൾ നിറഞ്ഞ നിൻറെ മൂർദ്ധാവിൽനിന്നും ജനിക്കുന്ന സുഗന്ധം എൻറെ സ്നേഹമേ... എന്നെ ഉന്മത്തനാക്കുന്നതെന്താണ്?എൻറെ നെഞ്ചിലെ കുറുകലിലേക്ക് ചായുന്ന നിൻറെ മുഖം എന്നോട് പറയാതെ പറയുന്ന നൊമ്പരചിന്തുകൾ ഞാൻ എൻറെ ഇടകയ്യാൽ നിൻറെ കാർകൂന്തൽ തഴുകി, തഴുകി മായ്ക്കാൻ ശ്രമിക്കട്ടെ?

നിൻറെ ചാരെ ഞാൻ നിൽക്കുമ്പോൾ എൻറെ നഷ്ടങ്ങൾ ഒന്നുമല്ലാതായിത്തീരുന്നതെന്താണ്? നേടിയതും നേടാനുള്ളതും എല്ലാമെല്ലാം നിൻറെ ഇളംമേനിയിൽ തലോടുമ്പോൾ എന്നിൽനിന്നും അകന്നകന്ന് പോകുന്നതെന്താണ്?  നിൻറെ സ്പർശം എന്നെ ഒരു മാന്ത്രികദ്വീപിലേക്ക് നയിച്ച് എനിക്കിത്രനാൾ നഷ്ടമായത്തിന്റെ പതിന്മടങ്ങ് പകർന്നുനൽകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.

ഇനിയെങ്കിലും പറയുമോ നീ ആരാണെന്ന്? എന്താണെന്ന്?

കള്ളചിരിയിൽ നീ ഉത്തരം ഒളിപ്പിക്കാൻ ശ്രമിക്കേണ്ട. എനിക്കറിയാം ഞാനീ പറഞ്ഞതെല്ലാം എന്നെക്കൊണ്ടുതന്നെ മാറ്റിപ്പറയിപ്പിക്കാൻ നിനക്ക് ഒരു കാരണം മതി.

ഒരേ ഒരു കാരണം....

ശമ്പളം കിട്ടുമ്പോൾ കയ്യിൽ സ്നേഹം മാത്രം പൊതിഞ്ഞു നിനക്ക് കൊണ്ടുതന്നാൽ മതി!

പിന്നെ നീ ഇരുണ്ടോളും... കറുത്തോളും.. കറുത്തവാവും വന്നോളും. ചന്ദ്രനും താരങ്ങളും ഇല്ലാത്ത മാനത്ത് നോക്കിക്കൊണ്ട് ഞാൻ അന്തിച്ചുനിൽക്കേണ്ടിവരും.

അതുകൊണ്ട് പ്രിയേ.... എൻറെ മുത്തേ, ഞാൻ തിരക്കിലാണ്.  ആദ്യം നിന്നെ നേടാനുള്ള ധനം നേടട്ടെ.  പിന്നെ വന്നു ഞാൻ നിന്നെ പ്രാപിച്ചോളാം.