Thursday, December 27, 2012

ഒരു ശവപെട്ടിയും, അതിന്‍റെ യാജമാനനും

ഒരു ശവപെട്ടിയും, അതിന്‍റെ യാജമാനനും 

കുറെ ദിവസമായി,  ശവപ്പെട്ടിക്കാരന്‍ തന്‍റെ  മുന്നിലിരിക്കുന്ന കറുപ്പ് നിറത്തില്‍ കുരിശു പതിപ്പിച്ചതും ഉള്ളില്‍ വര്‍ണ്ണക്കടലാസുകള്‍ പൊതിഞ്ഞതുമായ ശവപ്പെട്ടികളിലേക്ക് നോക്കിയിരിക്കുകയാണ് . ദിവസങ്ങളായി  താന്‍ ഈ മേശക്കുമുന്നില്‍ തല കുമ്പിട്ട്‌ കുത്തിയിരിക്കുന്നതു മാത്രം മിച്ചം. എന്തോ,  ഇപ്പോള്‍ ആരും മരിക്കുന്നില്ലേ?

വര്‍ഷങ്ങളായി ജീവന്‍ വിട്ടകന്ന എല്ലാ ശരീങ്ങളെയും പള്ളികളില്‍ സംസ്കരീക്കുന്നനതു ഗ്രാമത്തിലെ അയാളുടെ കടയിലെ പെട്ടികളിലാണ്. പകല്‍ മുഴുവന്‍ ശവപെട്ടികള്‍ക്ക് കവലെന്നോണം അയാള്‍ അവിടെ കുത്തിയിരിക്കും. രാത്രിയുടെ യാമത്തില്‍ അയാള്‍, കടക്കുള്ളിലേക്ക് വലിയും. അവിടെ പണിപ്പുരയില്‍ ഉളിയും, കൊട്ടുവടിയും, കട്ടികുറഞ്ഞ മരത്തടികളും ഒക്കെയാണ് രാത്രി മുഴുവന്‍ അയാള്‍ക്ക്‌ കൂട്ടുകാര്‍. ലോകം ഉറങ്ങുമ്പോൾ നിത്യമായ ഉറക്കത്തിൻറെ അടയാളങ്ങളുടെ നിർമ്മിതിയുടെ താളം ഉളിയിൽനിന്നും കൊട്ടുവടിയിൽനിന്നും ഉയരും.  നേരം വെളുക്കുമ്പോള്‍ അയാള്‍ വീണ്ടും പുറത്തുവരും.

അയാള്‍ ഓര്‍ത്തു.. തന്‍റെ മുത്തച്ഛന്‍റെ കാലം തൊട്ടു തുടങ്ങിയ താണ് ഈ പണി . അഛ്നും , മുത്തച്ചനും മരണം നടക്കുന്ന വീട്ടില്‍ പോയി അവിടെ വച്ചു തന്നെ ശവപ്പെട്ടി ഉണ്ടാക്കുമായിരുന്നു. ചെറുപ്പം മുതലേ അത് കണ്ടാണ്‌  ഇതില്‍ താല്‍പര്യം തോന്നിയത്.

ഇന്ന് ആധുനിക മരുന്നുകള്‍ ഒക്കെ മരണത്തെ കീഴടക്കിയോ? പണ്ട് അങ്ങിനെയാണോ? പകര്‍ച്ച വ്യാധികള്‍ ഒക്കെ വന്ന് എത്ര പേരാണ് മരണപ്പെടുക? അഛനും, മുത്തച്ചനും ഒക്കെ നല്ല കോളായിരുന്നു...

ദിവസങ്ങളായി  ആരും ഇങ്ങോട്ട് എത്തി നോക്കുന്നുപോലുമില്ല. നരച്ച താടിരോമങ്ങളിലൂടെ  ശക്തി ക്ഷയിച്ച കൈത്തലം പരതികൊണ്ട് അയാള്‍ മനസ്സില്‍ പറഞ്ഞു. "...... ക്കെ യാണെങ്കിലും ആരും മരിക്കാതിരിക്കട്ടെ.."

വിഷമത്തോടെ അവിടെ വേറെ ഒരാള്‍കൂടിയുണ്ടായിരുന്നു . ഏറ്റവും മുകളിലെ ശവപ്പെട്ടി!

ശവപെട്ടി ഓര്‍ത്തു.. ഞങ്ങള്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു. ഒരേ അളവിലും, ഒരേ മരത്തിലും ഞങ്ങള്‍ മൂന്നുപേരെ അയാള്‍ ഉണ്ടാക്കി. ഒരാഴ്ച മുമ്പാണ് ഞങ്ങളില്‍ മൂന്നുപേരില്‍ ഒന്നാമനെ ഒരാള്‍ വാങ്ങിക്കൊണ്ടു പോയി. പിന്നെ താനും രണ്ടാമനും മാത്രമായി. ഇനി വരുന്നവര്‍ തങ്ങളില്‍ ആരെ ആണ് തിരെഞെടുക്കുക എന്നതിനെ ചൊല്ലി ഞങ്ങള്‍ രണ്ടും സ്ഥിരമായി തര്‍ക്കിക്കുമായിരുന്നു.

പിറ്റേദിവസം വന്നയാള്‍ രണ്ടാമനെ എടുത്തുകൊണ്ടു പോയപ്പോള്‍ മനസ്സില്‍ ഒത്തിരി വേദന തോന്നി. തന്നെ ആര്‍ക്കും വേണ്ടയല്ലോ എന്നതോന്നല്‍ കലശലായി. അതിനു ശേഷം ഇന്നുവരെ താന്‍ കാത്തിരുന്നു... കഷ്ടം.. ഞാന്‍ മാത്രം ഒറ്റക്കയല്ലോ. ഇനി വരുന്നവരും ഒരുപക്ഷെ തന്നെ തഴഞ്ഞ് മറ്റുപെട്ടി തിരെഞ്ഞെടുത്തു എന്നുവരും. തന്‍റെ  കഷ്ടകാലം! അല്ലെങ്കില്‍ ജന്മദോഷം!

ഇങ്ങനെ, കച്ചവടക്കാരനും, ശവപെട്ടിയും രണ്ടു ധ്രുവങ്ങളില്‍ നിന്ന് ഒരേ കാര്യം ചിന്തിച്ച് അന്നത്തെ പകലും എരിഞ്ഞടങ്ങി.

രാത്രി. കച്ചവടക്കാരന്‍  വൃദ്ധന്‍ പണി ആയുധങ്ങള്‍ കൈയ്യിലെടുത്ത് പണിപ്പുരയിലേക്ക് കയറി.  ഭക്ഷണം പോലും കഴിക്കാന്‍ അന്ന് അയാള്‍ക്ക്‌ തോന്നിയില്ല അഥവാ കഴിഞ്ഞില്ല.... തന്‍റെ കാഴ്ച്ചകുറഞ്ഞ കണ്ണുകള്‍ കൊണ്ട്, അളന്നുതിട്ടപ്പെടുത്തി ഉളിയും, കൊട്ടുവടിയും പ്രയോഗിച്ചു തുടങ്ങി. അയാളുടെ ഈ നിര്‍മ്മിതിക്ക് ഇപ്പോള്‍  കിട്ടുന്നതിനേക്കാള്‍ പ്രതിഫലം കിട്ടേണ്ടതാണ് .. അത്രയ്ക്കാണ് അയാളുടെ ബുദ്ധിമുട്ട്. കാഴ്ച കുറഞ്ഞ കണ്ണുകളും, ബലം കുറഞ്ഞ  കൈകളും... ബുദ്ധിമുട്ടുകള്‍ കൂടിക്കൂടി വരുന്നു. അയാള്‍ക്ക്‌ വലിയ ആഗ്രഹങ്ങള്‍ ഒന്നുമില്ല. അന്നന്നത്തെ അന്നം. അത്രമാത്രം. എന്നാല്‍ ഇപ്പോള്‍ കച്ചവടം നടന്നിട്ട് ദിവസങ്ങള്‍ ആയതോടെ പരുങ്ങലിലായി.


ഭക്ഷണം ഒന്നും കഴിക്കാതതിലവാം ജോലി ചെയ്യാന്‍ അയാള്‍ക്ക് കഴിയുന്നില്ല. പുറത്തുനിന്നു കടം വാങ്ങി ക്കഴിക്കാന്‍ അഭിമാനം അനുവദിക്കുന്നില്ല! ജീവിതത്തില്‍ ഇന്നുവരെ ആരുടെ കൈയ്യില്‍നിന്നും കടം വാങ്ങി കഴിച്ചിട്ടില്ല. ഇനി ശിഷ്ടകാലം ഇല്ലാത്ത ശീലം തുടങ്ങുകയും വേണ്ട.

രാത്രിക്ക് ഏറെ കടുപ്പ മേറി ..പാതിരാ കഴിഞ്ഞു. പുറത്ത് നിശബ്ദതയെ കുത്തി തുളക്കുന്ന ചീവീടുകളുടെ സീല്‍ക്കാരം, ഒപ്പം മന്ദമായ് മരച്ചില്ലകളെ ഇളക്കിപ്പോകുന്ന മാരുതനും... അയാള്‍ ക്ഷീണത്താല്‍ കീറപ്പായയിലേക്ക്  ചരിഞ്ഞു. ഉറക്കം ആ കണ്ണുകള്‍ തഴുകിയുറക്കാന്‍ അധികം നേരം ഒന്നും വേണ്ടിവന്നില്ല.

എന്നാല്‍ ശവപ്പെട്ടിക്ക് ഉറങ്ങാന്‍ കഴിയുമോ? തന്‍റെ യജമാനന്‍ പട്ടിണി കിടന്ന് ഉറങ്ങുന്നത് അതിനെ ഒത്തിരി വേദനപ്പിച്ചു. തന്നെ ആരെങ്കിലും വാങ്ങിയാല്‍ പാവത്തിന്‍റെ  പട്ടിണിയെങ്കിലും  മാറിയേനെ... അങ്ങനെ വിവിധങ്ങളായ ചിന്തകള്‍ ചേക്കേറിയ മനസ്സുമായി ശവപ്പെട്ടിയും രാത്രി വെളുപ്പിച്ചു.

നേരം പുലര്‍ന്നു. വാതില്‍പ്പാളികളിലൂടെ  പ്രകാശം തന്നെ ആലിംഗനം ചെയ്തപ്പോള്‍ തന്‍റെ യജമാനന്‍ എന്താണ് വാതില്‍ തുറക്കത്തത് എന്ന് ശവപ്പെട്ടി ചിന്തിച്ചു.

നാട്ടുകാരും അത് ശ്രദ്ധിച്ചു. കവലയില്‍ ആദ്യം തുറക്കുന്നത് ഈ ശവപ്പെട്ടി കടയാണ്. എന്നെന്തുപറ്റി? അയാള്‍ക്ക്‌ വല്ല വ്യാധിയും?? കവലയില്‍ നടന്ന ചെറിയ ഒരു ചര്‍ച്ചക്ക് ശേഷം  എന്താണ് അയാള്‍ക്ക്‌ സംഭവിച്ചത് എന്നറിയാന്‍ ചിലര്‍ അയാളുടെ കടയിലേക്ക് നടന്നു.

കതക് അകത്തുനിന്നു പൂട്ടിയിരിക്കുകയാണ്. കാലപ്പഴക്കം ബാധിച്ചിരിക്കുന്ന കതക് അധികം ബുദ്ധിമുട്ടില്ലാതെ തുറക്കാന്‍ അവര്‍ക്ക് സാധിച്ചു. വാതില്‍ തുറന്നു അകത്തു കയറിയ നാട്ടുകാര്‍ ചേതനയറ്റ ശവപ്പെട്ടിക്കരന്‍റെ  ശരീരമാണ്‌  കണ്ടത്!!!

പിന്നെ ആള്‍ക്കാരെ കൊണ്ട് ആ ചെറുപീടിക നിറഞ്ഞു. അവര്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നത്  ശവപ്പെട്ടി നോക്കികണ്ടു.

അവസാനം നമ്മുടെ ശവപ്പെട്ടിയെ അവര്‍ പൊക്കിയെടുത്തു. യജമാനന്‍റെ  തന്നെ ശവം എട്ടുവങ്ങേണ്ടിവന്നപ്പോള്‍ ശവപെട്ടി ഓര്‍ത്തു..."വേണ്ടായിരുന്നു... എന്നെ എടുക്കണ്ടായിരുന്നു.."
--------------------------------------------------------------------------------------------
കുറിപ്പ്: എനിക്ക് ആദ്യമായി പ്രതിഫലം കിട്ടിയ കഥയാണിത്. 1994 ജൂണ്‍ 35 മത് ലക്കം മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ച ഈ കഥ (+2 കഴിഞ്ഞ് എഴുത്തിന്‍റെ ചെറു, ചെറു ചിന്തകള്‍ മനസ്സില്‍ ചേക്കേറിയ കാലം) അതിനാല്‍ എനിക്ക് പ്രിയപ്പെട്ടതാണ്.

Thursday, November 22, 2012

ക്രിസ്മസ് പാട്ടുകള്‍

ക്രിസ്മസിന്‍റെ  കുളിരണിഞ്ഞ രാവുകള്‍ വരവായി. ഒരു കാലത്ത് ക്രിസ്മസ് വരാന്‍ കാത്തിരിക്കുമായിരുന്നു.. പുതുതായി ഇറങ്ങുന്ന ഗാനങ്ങളുടെ ഈണത്തില്‍ പാട്ടുകള്‍ ഉണ്ടാക്കാന്‍. ഇന്നും ഞാന്‍ എഴുതിയ പാട്ടുകള്‍ കരോള്‍ സംഘം പാടുമ്പോള്‍ ഉള്ളില്‍ മഞ്ഞിന്‍ കണം പൊതിയുന്ന അനുഭൂതി! പുതിയ പാട്ടുകളുടെ ഈണത്തില്‍ കുത്തിക്കുറിച്ച വരികള്‍ താഴെ :-

01) പുല്‍ ക്കൂട്ടില്‍ വന്നു പിറന്നു...
(Song - Chembavu Punnellin : Film - Salt & Pepper )
---------------------------------------------------------------------------
ഹലലൂയ്യ ഹാലേലുയ്യ ഹാലേലുയ്യ പാടീടാം
ഹലലൂയ്യ ഹാലേലുയ്യ ഹാലേലുയ്യ പാടീടാം

പുല്‍ക്കൂട്ടില്‍ വന്നു പിറന്നു
എന്‍റെ ലോകേശന്‍ നാഥന്‍ ആ മഞ്ഞില്‍ മുങ്ങിയ നാള്‍
മഞ്ഞില്‍ മുങ്ങിയ നാള്‍
മനുകുല പാപങ്ങളെ വഹിക്കുവാന്‍ വരുന്നൊരു
ഇളം പൈതല്‍ കാലിക്കൂട്ടില്‍ ജനനം പൂണ്ടു..

ഹലലൂയ്യ ഹാലേലുയ്യ ഹാലേലുയ്യ പാടീടാം
ഹലലൂയ്യ ഹാലേലുയ്യ ഹാലേലുയ്യ പാടീടാം

നാഥന്‍ തന്‍ ജനന മറിഞ്ഞോ
ദൂരെ നക്ഷത്രം മിന്നുന്നു, ജ്ഞാനികള്‍ ആഗതമായ്
പോന്നു മീറ കുന്തിരിക്കം അര്‍പ്പിക്കുന്നു അവര്‍ മൂവര്‍
ഇളം പൈതല്‍ ദര്‍ശനത്താല്‍ സുകൃതം പൂണ്ടൂ..

ഹലലൂയ്യ ഹാലേലുയ്യ ഹാലേലുയ്യ പാടീടാം
ഹലലൂയ്യ ഹാലേലുയ്യ ഹാലേലുയ്യ പാടീടാം

*******************

02) നാഥാ കൃപ മതി 
(Tune : Why This Kolaveri (Tamil )
--------------------------------------------
നാഥാ കൃപ മതി  കൃപമതി  അതുമതിയേ (2)
കല്ലിടാവില്‍ പുല്ലിന്‍ കൂട്ടില്‍
ലോക നാഥന്‍ ജനനം മഹിതം
ആട്ടിടയര്‍ ഞെട്ടിയ രാവില്‍
കേട്ടു വിണ്ണില്‍ അത്ഭുത വാര്‍ത്ത

നാഥന്‍ ജനനമതതുമതി കൃപമതിയേ  (2)

ഹാലേലുയ്യ .. ഹാലേലുയ്യ
ഹാലേലുയ്യ പാടാം 
ഹാലേലുയ്യ .. ഹാലേലുയ്യ
ഹാലേലുയ്യ പാടാം

നാഥന്‍ ജനനമതതുമതി കൃപമതിയേ
നാഥാ കൃപമതി  കൃപമതി  അതുമതിയേ

അതുന്നതിയില്‍ ദൈവ മഹത്വം
ധരയില്‍ ഇന്നിതാ മാനവശാന്തി
അതുന്നതിയില്‍ ദൈവ മഹത്വം
ധരയില്‍ ഇന്നിതാ മാനവ ശാന്തി

നാഥന്‍ ജനനമതതുമതി കൃപമതിയേ

നാഥാ കൃപമതി  കൃപമതി  അതുമതിയേ

*****************************

03) എത്തീ പുല്ലിന്‍ കൂട്ടില്‍...
(Song - Kutee Puli Koottam : Film - Thuppakki )

എത്തീ പുല്ലിന്‍കൂട്ടില്‍, ഇന്നീമന്നിടത്തില്‍
മന്നിന്‍ രാജ രാജരാജന്‍
കേട്ടൂ അന്നാനാട്ടില്‍, രാവിന്‍ കൂരിരുട്ടില്‍
ആട്ടിന്‍കൂട്ടം അത്ഭുത വാര്‍ത്ത

ഞാനുമിപ്പോള്‍ പാട്ടുകള്‍ പാടം,
താളമേളം ആര്‍പ്പുകള്‍ കൊട്ടാം
വേഗവേഗം പോകാം പോകാം , ആടാം പാടാം
(ഞാനുമിപ്പോള്‍..)

ഇനി മിന്നി മിന്നിയൊരു താരംതാരം വാനിലത്ഭുത്മായ്
ഹോയ് ഹോയ്
മിന്നി മിന്നിയൊരു താരംതാരം വാനിലത്ഭുത്മായ് 
(എത്തീ പുല്ലിന്‍ കൂട്ടില്‍...)


കേള്‍ക്കാം ... അത് നേരത്ത്
പുതുമഞ്ഞില്‍ ..... വിരിയും സദ്‌വാര്‍ത്ത
കേള്‍ക്കാം ... അത് നേരത്ത്
പുതുമഞ്ഞില്‍ ..... വിരിയും സദ്‌വാര്‍ത്ത

അത്യുന്നതങ്ങളിലോ  ദൈവത്തിനു മഹത്വം
ഭൂലോകത്തില്‍ മാനവര്‍ക്ക് നിത്യ ശാന്തി..
അത്യുന്നതങ്ങളിലോ  ദൈവത്തിനു മഹത്വം
ഭൂലോകത്തില്‍ മാനവര്‍ക്ക് നിത്യ ശാന്തി..

ഇതുവഴി പലവഴി  പഴമൊഴിയതുമതി
അവനിയിലതുമതി ഇനിയതു  നിജഗതി 

മിന്നി മിന്നിയൊരു താരം  താരം വാനിലത്ഭുത്മായ്
ഹോയ് ഹോയ്
മിന്നി മിന്നിയൊരു താരം  താരം വാനിലത്ഭുത്മായ് 

(എത്തീ പുല്ലിന്‍ കൂട്ടില്‍...)
-------------------------------------------------------------------------------

കുറിപ്പ്: എന്‍റെ ഈ വര്‍ഷത്തെ ക്രിസ്മസ് നാട്ടിലാണ്. ഈ പാട്ടുകള്‍ ഒക്കെ മൂളി എനിക്ക് ഈ വര്‍ഷം ക്രിസ്മസ് ആഘോഷിക്കാം.!! എല്ലാവര്‍ക്കും  ക്രിസ്മസ് നവവത്സരാശംസകള്‍ ..


Sunday, November 4, 2012

ആദ്യത്തെ പെണ്ണുകാണല്‍

Y2K ഭീതിയില്‍ നിന്നും ലോകം മുക്തമായി അധികംനാള്‍ കഴിഞ്ഞിട്ടില്ലാത്ത;  പള്ളിമണിയുടെ മുഴക്കവും, സുപ്രഭാതത്തിന്‍റെ   ചന്ദനവുംചാര്‍ത്തിയ ഒരു തണുത്ത ദിനം.

വിജനതയില്‍ റോഡിലേക്ക് ചാഞ്ഞു കിടക്കുന്ന  മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ  ഞങ്ങളുടെ സ്കൂട്ടറിന്‍റെ പതറിയ ശബ്ദം മുന്നോട്ടു പോകുന്നു. പച്ചപ്പിന്‍റെ  പരമാര്‍ത്ഥതക്കിടയിലൂടെ ജാരനെപ്പോലെ നുഴഞ്ഞുകയറുന്ന പകലോന്‍റെ പാരവശ്യം. ഒരു വശത്ത് മുള്ളുവേലി കെട്ടുകള്‍.. മറുവശത്ത് പറക്കൂട്ടങ്ങളെ  മുത്തം നല്‍കി ഇക്കിളി പൂണ്ട് ചേലകള്‍ വാരിവലിച്ചുടുത്ത് കുണുങ്ങി, കുണുങ്ങി പോകുന്ന നാടന്‍പുഴ. അതിന്‍റെ  സീല്‍ക്കാരവും, സൌന്ദര്യവും ആരെയും ആകര്‍ഷിച്ച് പോകും.

ഇതെന്‍റെ  ആദ്യത്തെ പെണ്ണുകാണല്‍ !

ഇതു പറയുമ്പോള്‍തന്നെ എനിക്കൊരു  നാണംതോന്നുന്നു. നമ്മുടെ... നാണം കുണുങ്ങി, തലകുമ്പിട്ട്  തറയില്‍ ചിത്രം വരക്കുന്ന പെണ്‍കിടാവിന്‍റെ  സങ്കല്‍പംഇല്ലേ ? ഏതാണ്ട് അതു പോലെ... എന്തു കാര്യത്തിനും ആദ്യമായി  ഇറങ്ങി തിരിക്കുമ്പോള്‍ തോന്നുന്ന ഒരു തുടക്കപ്പേടി !  ജീവിതത്തില്‍  ആദ്യമായി  ഒരു പെണ്ണുകാണാന്‍പോകുന്നു. എവിടെ.. എങ്ങനെ തുടങ്ങണം? പത്താം ക്ലാസ്സില്‍ അവസാനവര്‍ഷ പരീക്ഷക്ക് ഇരിക്കാന്‍ പോകുന്ന അവസ്ഥ പോലെ.

അളിയന്‍ സ്കൂട്ടര്‍ നിര്‍ത്തി.  അടുത്തുള്ള പീടികയിലേക്ക് സ്കൂട്ടറിന്‍റെ  കൊമ്പില്‍ പിടിച്ചു  തള്ളി നടന്നു. "രണ്ടു സോഡാ നാരങ്ങാ.." അളിയന്‍റെ  കല്‍പനകേട്ടതും  കടക്കാരന്‍  ഓഫ്‌ചെയ്തു വച്ചിരുന്ന  മെഷീന്‍  ആരോ ഓണാക്കിയ  പോലെ  ഒരു പ്രവര്‍ത്തനം !  ഗ്ലാസ്,  സപൂണ്‍ വച്ച്  തല്ലിപ്പോട്ടിക്കുന്ന മാതിരി ഒരു  പ്രയോഗംനടത്തി  സോഡാനാരങ്ങാവെള്ളം തയ്യാര്‍.
"ഇനി സ്കൂട്ടര്‍  പോകില്ല. മുകളിലേക്ക്  നടന്നുപോകണം.."  മുന്നില്‍  കാണുന്ന ഉയരത്തിലുള്ള മണ്‍പാത  നോക്കി  സോഡാ നാരങ്ങയുടെ പുളിമധുരസമ്മിശ്ര ണം അകത്തേക്ക്  പായിച്ച് അളിയന്‍ പറഞ്ഞു.

മുന്നില്‍ കാണുന്ന ചെമ്മണ്‍പാതയിലേക്ക്  ഞാന്‍ നോക്കി. എത്ര മനോഹരമായ  പച്ചപ്പിന്‍റെപശ്ചാത്തലം.  ദൂരം താണ്ടി, കുണ്ടും, കുഴിയും നിറഞ്ഞ പാതയില്‍ക്കൂടിയുള്ള യാത്ര ഇവിടെ അവസാനിക്കുമ്പോള്‍ ഈ പ്രകൃതിഭംഗി നല്‍കുന്ന സുഖശീതളമായ തലോടലില്‍ എല്ലാം മറന്നുപോകുന്നു.

ഞാന്‍  പ്രകൃതിഭംഗി ആസ്വദിക്കുമ്പോള്‍ അളിയന്‍ കടക്കാരനോട്  ഞങ്ങള്‍ പോകുന്ന വീടിനെപ്പറ്റി അന്വേഷിക്കുകയായിരുന്നു. കുഞ്ഞളിയന് നല്ലൊരു വീട്ടില്‍ നിന്നും പെണ്ണിനെകിട്ടണം എന്നുള്ള സ്വതസിദ്ധമായ ചിന്ത. എന്നിലെ പ്രകൃതിസ്നേഹിയെ പിന്തിരിപ്പിച്ച്,  അളിയന്‍ എന്നെ തട്ടിവിളിച്ച് മുന്നോട്ടു നടക്കാന്‍ തുടങ്ങി.

സത്യത്തില്‍ എന്തിനാണീ പെണ്ണുകാണല്‍? ഇങ്ങനെയൊരു ചടങ്ങി ന്‍റെ  ആവശ്യമുണ്ടോ? കൂടെ വരുന്നവര്‍ക്ക് ബേക്കറി സാധനങ്ങള്‍ കഴിച്ച് കുശലം പറയാനുള്ള വേദിയാണോ ഇത്? അറിയില്ല. സത്യത്തില്‍ എനിക്ക് കല്യാണ പ്രായമായോ? ദൈവമെ.. അതൊരു ചോദ്യമാണല്ലോ...ഇതുവരെ ഞാന്‍ എന്നോടു ചോദിക്കാത്ത ചോദ്യം. ഒരു പെണ്ണിനെ കൂടെ  കൂടെ താമസിപ്പിച്ചു പോറ്റാനുള്ള പിന്‍ബലം എനിക്കുണ്ടോ? പച്ചക്കറി മാത്രം കഴിക്കുന്ന, നാല്പതു കിലോയില്‍ താഴെമാത്രം തൂക്കമുള്ള, സാധാരണ ഉയരമുള്ള , കൃശഗാത്രനായ ...... ദൈവമേ, പോരായ്മകളുടെ  ഒരു കുന്നാണല്ലോ ഞാന്‍. ആ  മണ്‍പാതയിലൂടെ നടക്കുമ്പോള്‍  അപകര്‍ഷതാബോധത്തിന്‍റെ  അണുബാധ  എന്നില്‍ അതിവേഗം പടര്‍ന്നുപിടിച്ചു.

ഏതോ ഒരു പ്രശ്നസന്ധിയിലേക്ക്  കാലെടുത്തുവക്കും പോലെ മനസ്സ് മന്ത്രിക്കുന്നു. അളിയനോട് പറഞ്ഞു അങ്ങ് തിരിച്ചുപോയാലോ?  അളിയന്‍റെ  നിര്‍ബന്ധത്തിനു ഇറങ്ങിത്തിരിച്ചപ്പോള്‍  ഇത്രയും കരുതിയില്ല. നാട്ടില്‍ അവധിക്കു വന്ന എന്നെ ഈ അളിയന്‍ എന്തുകരുതിയാണ്‌  വിളിച്ചോണ്ടു വന്നിരിക്കുന്നത്?  മുന്നില്‍ നടക്കുന്ന മുണ്ടുധാരിയോട്  അപ്പോള്‍ ദേഷ്യം തോന്നി. പെണ്ണുകാണല്‍ ഇത്ര പ്രശ്നമുള്ള സംഗതി ആണെന്ന് ഇറങ്ങി പുറപ്പെടുമ്പോള്‍ തോന്നിയില്ല. ദൈവമെ.. ഇനി ആ പെണ്ണുവീട്ടുകാര് എന്നെ പിടിച്ച് ഇന്‍റര്‍വ്യൂ  ചെയ്യുമല്ലോ.. ഒരിക്കലും കാണാത്ത ഒരു പെണ്ണിന്‍റെ  മുന്നില്‍ ചെന്നുപെട്ട്  ചമ്മല്‍  മറച്ച് നില്ക്കണമല്ലോ....  ഈ നെഗറ്റീവ് ചിന്തകള്‍ ഒക്കെ മനസ്സില്‍ തിളക്കുമ്പോള്‍  നെഞ്ചുയര്‍ത്തി  എങ്ങനെ ആ പെണ്ണിനോട്  സംസാരിക്കും? എന്നിലെ ദുര്‍വ്വാസാവ്  അളിയനെ രൂക്ഷമായി നോക്കി.

അളിയന്‍ എന്നെ ഒന്ന് തിരിഞ്ഞുനോക്കി. " ദേണ്ടെ... അതാണ്‌ പെണ്ണിന്‍റെ വീട്.." മുന്നിലേക്ക്‌ കൈചൂണ്ടി ഒന്ന്ചിരിച്ചു.  പിന്നീടു ഞാന്‍ അളിയനില്‍ കണ്ടത് ഒന്നാന്തരം പ്രോഫഷണല്‍  ബ്രോക്കര്‍മാരുടെ  ഒരു രൂപാന്തരീകരണം ആണ്.  വീട്ടില്‍ നിന്ന് റോഡിലേക്കിറങ്ങി  വന്നു നില്‍ക്കുന്ന  പെണ്ണിന്‍റെ  അപ്പന്‍റെ  കൈയ്യിലൊരുപിടിത്തവും, കുശലാന്വേഷണവും, യാത്രയുടെ വിശേഷവും എന്ന് വേണ്ട നിമിഷനേരം കൊണ്ട് ആശാന്‍ അവിടുത്തെ അംഗം ആയിക്കഴിഞ്ഞു.  ഇതിനാണോ  കൂടുവിട്ടു കൂടുമാറുക എന്ന് പറയുന്നത്??

പെണ്ണിന്‍റെ  അപ്പനും അമ്മയും സംസാരത്തില്‍ മോശമല്ലാത്ത രീതിയില്‍  അളിയനുമായി വാക്പയറ്റില്‍ മത്സരിക്കുകയാണ്. പറഞ്ഞു, പറഞ്ഞു വന്നപ്പോള്‍  വന്നപ്പോള്‍  അളിയന്‍ ഏതാണ്ട് അവരുടെ ദൂരത്തുള്ള ബന്ധുവായി വരും! പോരേ പൂരം!?  ഈ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കു ന്നതിനിടയില്‍ ഞാന്‍ എന്‍റെ പ്രതിശ്രുത വധുവിനെ തേടു കയായിരിന്നു. എവിടെ ആ പെണ്‍കുട്ടി?

അപ്പനും അമ്മയും അടുക്കള ഭാഗത്തേക്ക് പോയപ്പോള്‍, അളിയന്‍ എന്നോടു ഇത്തിരി  വിവാഹ കമ്പോളത്തിന്‍റെ  വിവരങ്ങള്‍  പറയാന്‍ തുടങ്ങി.
"ഡാ... ദേണ്ടെ...ആ  മുറിമുഴുവന്‍  ചാക്കിനകത്ത്‌ കുരുമുളകും,  പുറത്ത് റബ്ബര്‍ ഷീറ്റും ഒക്കെ കെട്ടിവച്ചിരിക്കുവാ....  ഡൈലി പത്ത് ഷീറ്റ് ഉണ്ടെന്നാ പറഞ്ഞെ...പിന്നെ അവര്‍ക്ക് ഒരേ ഒരു  പെങ്കൊച്ച് ...  ആങ്ങള ഗള്‍ഫിലാ.. അവന്‍റെ കൈയ്യിലും പൂത്തകാശുകാണും....നിനക്ക് ഭാഗ്യം ഉണ്ടേല്‍ ഇതൊക്കെ അനുഭവിക്കാം.. കൊച്ചിന് നല്ല വിദ്യാഭ്യാസവും ഉണ്ടെന്നാ പറഞ്ഞെ.."

"ഇത് വല്ലതും നടന്നിട്ടു വേണ്ടേ അളിയാ" എന്നാണു മനസ്സില്‍ തോന്നിയതെങ്കിലും  ഞാനൊരുമൂളലില്‍ അങ്ങ് നിര്‍ത്തിക്കളഞ്ഞു. ഒരു ശുഭാപ്തി വിശ്വാസിയെ ഞാനെന്തിനു എതിര്‍ക്കണം? സത്യത്തില്‍ അപ്പോള്‍ എനിക്ക് വേറൊരു ചോദ്യം മനസ്സില്‍ ഓടിവന്നു... ' സത്യത്തില്‍ ഈ കല്യാണം നടന്നു കിട്ടിയാല്‍ അളിയന് കമ്മീഷന്‍ വല്ലതും കിട്ടുമോ?'

"എന്നാല്‍ പെണ്ണിനെ ഒന്ന് വിളിച്ചാട്ടെ " അളിയന്‍ എന്നെ നോക്കി കണ്ണിറുക്കി അന്തരീക്ഷത്തിലേക്ക് ഒരു ആവശ്യം  ഉന്നയിച്ചു.

എന്‍റെ നെഞ്ചിടിക്കാന്‍ തുടങ്ങി. ആദ്യമായി ഒരു പെണ്ണ് നമ്രശിരസ്കയായി ചായകപ്പുമേന്തി വരാന്‍ പോകുന്നു...തമ്മില്‍ കണ്ടു ഇഷ്ടപ്പെട്ടാല്‍ ഞങ്ങള്‍ കല്യാണം കഴിക്കും.  പിന്നെ ജീവിതകാലം മൊത്തം...അവള്‍ എന്‍റെ  ഭാര്യ !! തലയില്‍ ഒരു മരവിപ്പ് പെരുവിരലില്‍ നിന്നും മുകളിലേക്ക് കയറാന്‍ തുടങ്ങി...

വിശിഷ്ടാ തിഥി കള്‍  വരും പോലെ അപ്പനും അമ്മയും ഇടവലം നിന്ന് പെണ്‍കുട്ടി മന്ദം, മന്ദം നടന്നു വരാന്‍ തുടങ്ങി.... ഉടു രാജ മുഖി.........
എന്‍റെ നേരെ  അവള്‍ ചായകപ്പു നീട്ടി. ഞാന്‍ ആ പെണ്‍കുട്ടിയുടെ മുഖത്തേക്ക് അലസമായി ഒന്ന്നോക്കി. നാല് കണ്ണുകള്‍  കൌതുകത്തോടെ തമ്മിലിടഞ്ഞെന്നു തോന്നുന്നു.  ചായ നല്‍കി അവള്‍ അമ്മയുടെ അടുത്തേക്ക് നടന്നു നീങ്ങി. ഞാന്‍ ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍  അവളെ വീണ്ടും  നോക്കി. എന്നെ തന്നെ സൂക്ഷിച്ച് നോക്കി നില്‍ക്കുകയാണ്.  ഈശ്വരാ.. ഈ വീട്ടുകാര്‍ എല്ലാം കൂടി എന്നെ സ്കാന്‍ ചെയ്തു നശിപ്പിക്കുമോ?

അളിയന്‍ എന്‍റെയും, വീട്ടുകാരുടെയും ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുക എന്ന  ചടങ്ങിലേക്ക് കടന്നു.  ഹോ...! എന്നെപ്പറ്റിയാണോ അളിയന്‍ വാചാലനാകുന്നത്?  ആ വീട്ടുകാരുടെ മുന്നില്‍, ലോകത്തെ ഏറ്റവും നല്ലവനായ പയ്യന്‍ ഞാന്‍ ആണെന്ന് പറഞ്ഞു ഫലിപ്പിക്കാന്‍ അളിയന്‍ പെടുന്നപാട്??

സംസാരം അങ്ങനെ നീണ്ടപ്പോള്‍ അളിയന്‍ ഒരു കടും വാക്ക് പറഞ്ഞു കളഞ്ഞു... " ഇനി ചെക്കനും, പെണ്ണും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയട്ടെ..."
ഇതും പറഞ്ഞു ആശാന്‍ മുറ്റത്തേക്ക്‌ എന്നമട്ടില്‍ എണീറ്റു. കൂടെ അപ്പനും അമ്മയും മുറ്റത്ത് ഇറങ്ങി. പിന്നെ അവിടെ വിഷയം കാലാവസ്ഥാപ്രവചന ത്തിലേക്ക് കടന്നു " വടക്കൊരു മഴക്കോളുണ്ട്‌ ... വൈകിട്ട് തകര്‍ക്കുന്ന ലക്ഷണമാ..."

പുറത്ത് കാലാവസ്ഥ നിരീക്ഷണം നടക്കുമ്പോള്‍ ഞാന്‍ പെണ്ണിന്‍റെ അടുത്തേക്ക് ഉഷ്ണമഴയുമായ് ചെന്നു. എന്താണ് ചോദിക്കുക? മനസ്സില്‍ ഒരു പഴയ ഹിന്ദിപാട്ട്‌ ഓളം തള്ളി വരുന്നു ' ഹം തും ഏക്‌ കമരെമെ.. ബന്ദ് ഹോ...'

" എന്താ പേര്?..."
"മിനി..." ചോദ്യത്തിന്  റെഡിമേഡ്  ഉത്തരം.
"എന്താ പഠി ക്കുന്നെ? "
"പി. ജി  അവസാന വര്‍ഷം.."
"ഞാന്‍ പിജി കഴിഞ്ഞു.. ഇപ്പോള്‍ ബോംബയില്‍ ജോലി ചെയ്യുന്നു.."
"ഉം... അമ്മ പറഞ്ഞിരുന്നു.."
ചെറിയ ചെറിയ കാര്യങ്ങള്‍.. എല്ലാത്തിനും അവള്‍ ഉത്തരം നന്നായി പറഞ്ഞു. ഇനി എന്താണ് ചോദിക്കുക?  ഞാന്‍ ചോദിക്കുകയല്ലാതെ ഇവള്‍ എന്നോട് ഒന്നും ചോദിക്കുന്നില്ലല്ലോ... എന്നെ ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചാലോ? ചോദിക്കണോ? അഥവാ ഇഷ്ടംഅല്ല എന്നെങ്ങാനം പറഞ്ഞു പോയാലോ? വേണ്ട.  അത് ചോദിക്കണ്ടാ.  അനുകൂലമല്ലാത്ത മറുപടി അല്ലെങ്കില്‍ അതെന്നെ ജീവിതകാലം മുഴുവന്‍ വേട്ടയാടിക്കൊണ്ടിരിക്കും.  ജീവിതത്തിന്‍റെ ചില സന്ധികളില്‍ ഈ പെണ്ണുങ്ങള്‍ തരുന്ന സര്‍ട്ടിഫിക്കറ്റിന്  ഭയങ്കര വിലയാണ്!!

"മിനിക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ?"
"ഇല്ല.."

ഞാന്‍ നല്ലൊരു ചിരി അവള്‍ക്ക് സമ്മാനിച്ചു.  പകരം അതുപോലൊന്നു ബൂമറങ്ങ് പോലെ എനിക്കും കിട്ടി. . പതുക്കെ ഞാന്‍ പുറത്തെ കാലാവസ്ഥാ നിരീക്ഷകരുടെ ശ്രദ്ധ യാകര്‍ഷിക്കാന്‍ "അളിയാ..." എന്ന് ഉറക്കെ വിളിച്ചു.

"ഇത്രപെട്ടെന്നു സംസാരിച്ചു കഴിഞ്ഞോ? ഒന്നും സംസാരിച്ചില്ലേ? ഇതും പറഞ്ഞു മുണ്ട് വലിച്ചു കേറ്റിയുടുത്ത് അളിയന്‍ കയറിവന്നു.
ഞാന്‍ ചായയുടെ ബാക്കി കുടിച്ചു തീര്‍ത്തു. വയര്‍ വിശന്നുപൊരിയുന്നു. പക്ഷെ മുന്നിലിരിക്കുന്ന വിഭവങ്ങള്‍ ഒന്നും കഴിക്കാന്‍ തോന്നിയില്ല. രാവിലെ സമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടാണ് വന്നത് എന്ന് അളിയന്‍ ഒരു അലക്ക് അലക്കിയിട്ടുണ്ട്. അതിനിടെ ഞാന്‍ ആക്രാന്തം കാണിക്കുന്നത് ശരിയല്ലല്ലോ.

സംസാരം പിന്നെയും കുറച്ചു നീണ്ടു. അളിയന്‍ എന്നെപ്പറ്റിയും, വീട്ടുകാരെ പറ്റിയും ഒരു മഹാ കാവ്യം അവിടെ രചിച്ചു.  മറ്റുള്ളവര്‍ നമ്മെ പുകഴ്ത്തുന്ന പാഴ്വേലയുടെ ചൂടും, ചുളിപ്പും ഞാന്‍ അപ്പോള്‍ അനുഭവത്തില്‍ അറിഞ്ഞു.

മാനത്ത് സൂര്യന്‍റെ പ്രകാശകിരണങ്ങള്‍ക്ക് മേഘത്തിന്‍റെ  കമ്പിളിപുതപ്പ് വലിച്ചിട്ടിരിക്കുന്നു. ചാക്കില്‍ ഉണക്കി കെട്ടി വച്ചിരി ക്കുന്ന കറുത്ത സ്വര്‍ണ്ണ ത്തിന്‍റെ ഗന്ധം മൂക്കിലേക്ക് വന്നടിക്കാന്‍ തുടങ്ങി.  മിനിമോള്‍ക്കും ഇതേ  ഗന്ധം ആയിരിക്കുമോ? (മിനിമോളോ? ഒരു കപ്പു ചായയും മൂന്നു നാലു ചോദ്യോത്തരങ്ങളും മാത്രമായി ഒതുങ്ങുന്ന ഈ നൈനിമിഷിക ബന്ധത്തിനു ഇത്ര  സ്വാതന്ത്ര്യം ഉപയോഗിക്കാമോ?).

യാത്ര പറഞ്ഞ് ഞങ്ങള്‍ പുറത്തിറങ്ങി. 'വിവരം' ഗള്‍ഫിലുള്ള ചെക്കനുമായി ആലോചിച്ച് വിളിച്ച റിയിക്കം എന്ന് അപ്പനും അമ്മയും അളിയനെ ഉണര്‍ത്തി ച്ചു.  ഇറങ്ങും മുമ്പ് ഞാന്‍ ആ പെങ്കൊച്ചിനെ (അതോ മിനിമോളോ?) ഒന്നുകൂടി നോക്കി.  ഇളംചിരിയില്‍ തോര്‍ത്തിയ ഒരു ചിരിയുടെ നിര്‍വികാരത...

മണ്‍ പാതയിലൂടെ  തിരികെ സ്കൂട്ടറി ന്‍റെ  അടുത്തേക്ക് നടക്കുമ്പോള്‍  അളിയന്‍ കലപില, കലപില സംസാരിച്ച കൊണ്ടിരുന്നു .  ഈ ബന്ധം സ്ഥാപിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന ഗുണഗണങ്ങള്‍ !!!??

പുഴയുടെ കൊഞ്ചലും, പച്ചപുതച്ച മലയോരശീതളിമയും കടന്നു,  തിരികെ വരുമ്പോള്‍ മനസ്സില്‍ എന്തായിരുന്നു? ചിന്തയുടെ വേലിയേറ്റമോ? വേലി യിറ ക്കമോ?
***************************
ആ കല്യാണം നടന്നില്ല!
എവിടെയെക്കെയോ ബന്ധമില്ലാത്ത ബിന്ദുക്കള്‍ പോലെ ആ യാത്രയുടെ ആലസ്യം അങ്ങനെ മനസ്സില്‍ കിടക്കുന്നു...

ഒന്ന് ചീഞ്ഞുവേറൊന്നിനു വളമാകുന്നു.  ഒരു നല്ലതിന് വേണ്ടി വേറൊരു നല്ലത് നഷ്ടമായേക്കാം. ആ യാത്ര മനസ്സിലുണ്ടെങ്കിലും ആ പെണ്‍കുട്ടിയുടെ മുഖം കാലം മനസ്സില്‍നിന്നും ഭാഗിഗമായി മായിച്ചു കളഞ്ഞു.

ജീവിതം ഒരു മാന്ത്രിക ചക്രം. അതങ്ങനെ കറങ്ങിക്കൊണ്ടിരിക്കുന്നു... നിര്‍ത്താതെ.. നിലക്കാതെ..അനസ്യൂതം.. കയറ്റം,  ഇറക്കം..സുഖം.. സുഖത്തിനു ദുഃഖം. പൊയ്പോയ കാലത്തെ പാഴ്ചിന്തുകള്‍ പില്‍ക്കാലത്ത് സ്വാന്ത്വനത്തി ന്‍റെ വര്‍ണ്ണശബളതയിലേക്ക്‌  വാതായനം തുറന്നിടുന്നു!

എന്‍റെ ഓര്‍മ്മയുടെ ചുമരുകള്‍ക്കുള്ളില്‍ ഇളം ചായം പൂശി നിന്‍റെ നമ്ര ശിരസ്കയായ (ഭാഗിഗമായ)  മുഖഭാവം... അതെനിക്ക് ഓര്‍ക്കാം.. എന്തെന്നാല്‍ അത് എന്‍റെ  കന്നി പെണ്ണുകാണല്‍ ആയിരുന്നല്ലോ!!??
--------------------------------------------------------------------------------------------------------
കുറിപ്പ്: 
പെണ്ണു കാണലിന്‍റെ രസമുകുളങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഒരു പെണ്ണിനെ 'കെട്ടുന്നത്' വരെ ആ അന്വേഷണം നീളുമല്ലോ .. അത് ഇനി ഒരിക്കല്‍.

Tuesday, October 30, 2012

രണ്ടു പാട്ടുകള്‍

അടുത്ത കാലത്തായി പാട്ടിനോടും  സംഗീതത്തോടും  ഇത്തിരി സ്നേഹം തോന്നുന്നു. അങ്ങനെ മനസ്സില്‍ വന്നു  പതിഞ്ഞ ചില പാട്ടുകള്‍. ഇതുനു പറ്റിയ സംഗീതവും (താളം) എന്‍റെ മനസ്സില്‍ തന്നെയുണ്ട്‌ :-

പാട്ട് - 01

തേങ്ങുന്ന മനസ്സിന് പുതുജീവന്‍ പകരുവാന്‍
ഒസ്തിയില്‍  നിറയുന്ന ചൈതന്യമേ
എന്‍ പാപഭാരത്താല്‍ നീയേറ്റ  വേദന
അനന്യമാം സ്നേഹത്തില്‍  അടയാളമേ
(തേങ്ങുന്ന മനസ്സിന്....)

ആഴിയിന്‍ അലകള്‍ പോല്‍ അടങ്ങാത്ത  മനസ്സിനു 
ആലംബമാകുന്നു  നിന്‍ സ്പര്‍ശനം
കന്മഷമേതുമെ  കഴുകുന്ന  നിന്‍കരം
നവ ജീവന്‍ പകരുന്ന  രക്ഷാതീര്‍ത്ഥം
(തേങ്ങുന്ന മനസ്സിന്....)

 കനിവിന്‍റെ  താതാനിന്‍ സ്നേഹമാം ചുംബനം
അകതാരില്‍  നിറക്കുന്നു  നിത്യശാന്തി
സ്നേഹിക്കൂ നിന്നെപ്പോല്‍  നിന്നയല്‍ക്കാരനെ
എന്നോതി എനിക്കുനീ  പുണ്യമായി
 (തേങ്ങുന്ന മനസ്സിന്....)
---------------------------------------------------------------------------------

 പാട്ട് - 02

കാറ്റിന്‍ ചില്ലകള്‍ ഓതും  ഗീതം
നാഥ ന്‍റെ  കേള്‍വികള്‍  അല്ലോ ..
ഉയരും പറവകള്‍  മാനത്തു  കാട്ടണ-
ദേവന്‍റെ  താളമതല്ലോ
നിറയും, നിറയും എന്‍ മനമെന്നും
താതന്‍റെ  ദൈവീക സ്വാന്തനമെങ്ങും
പാടാം, പാടാം  കൈയ്യോത്തു  ചേരാം
നന്മതന്‍ ചിന്തുകള്‍  പരിചയായ് ചേര്‍ക്കാം ..
(കാറ്റിന്‍ ചില്ലകള്‍ ഓതും  ഗീതം.... )

വയലില്‍  പച്ച പുതപ്പിക്കുന്നതാര്
പുഴയില്‍ മീനിനെ  നിറക്കുന്നതാര്
മരത്തില്‍ പൂവുകള്‍ , കായുകളെല്ലാം
നാഥാ, നാഥാ  നിന്‍ കര സൃഷ്ടി
ദേവാ, ദേവാ നിന്നിലെ ശില്‍പ്പി
ഓര്‍ക്കുമ്പോള്‍  അത് അത്ഭുതമാകും
ഓര്‍മ്മയ്ക്ക്‌ താള മതനന്യമതാകും
(കാറ്റിന്‍ ചില്ലകള്‍ ഓതും  ഗീതം... )

 മാനത്ത്  താരകള്‍  ചിമ്മുന്നതെന്ത്
താഴത്ത്  മാലോകര്‍  തിരയുന്നതെന്ത്
നിറയും  നിന്നുടെ  സ്നേഹമതല്ലോ
നാഥാ, നാഥാ  നിന്‍ ദിവ്യ സ്നേഹം
ദേവാ  ദേവാ  നിന്നിലെ  ദാനം
ഓര്‍ക്കുമ്പോള്‍  അത് അത്ഭുതമാകും
ഓര്‍മ്മയ്ക്ക്‌ താള മതനന്യമതാകും
(കാറ്റിന്‍ ചില്ലകള്‍ ഓതും  ഗീതം.... )

Monday, October 8, 2012

തിരുവോസ്തി

നാഥാ  നിന്‍ മുമ്പില്‍  ഞാന്‍  കൈകൂപ്പി  നില്‍ക്കുന്നു
എന്‍  മനവും  തനുവും  നിന്നില്‍ അലിഞ്ഞിടുന്നു
തിരുവോസ്തി  തന്നിലെ നിത്യമാം  ചൈതന്യം
അകതാരില്‍ നൊമ്പര പാടുണക്കി

നിന്‍ തിരു രക്തത്താല്‍ കഴുകിടും വേളയില്‍
നിര്‍മലനാകാന്‍ ഞാന്‍ നിനച്ചു പോയി
അറിഞ്ഞിട്ടും അറിയാത്ത ശക്തമാം സ്പര്‍ശനം
കാരുണ്യ ദേവാ നിന്‍ തിരുമുറിവില്‍




ആകുല നേരത്ത് ആശ്രയം തേടുവാന്‍
നിന്‍ ഗാത്ര  രുധിരങ്ങള്‍  ശക്തിയേകി
നിറഞ്ഞിട്ടും നിറയാത്ത എന്‍മനം തന്നിലായ്
നിറ ദീപമാകുമാ നറു ചേതന

കരളിലെ കന്മഷം നീക്കി നിന്‍ മാധുര്യം
മനനം ചെയ്തീടുവാന്‍ നീ ത്രാണിയേകി
മറഞ്ഞിട്ടും  മറയാത്ത ഓര്‍മ്മകള്‍ തന്നുനീ
ആത്മാവിനന്നമായ് തീര്‍ന്നിടുന്നു

താതനും പുത്രനും പരിശുദ്ധ റൂഹായും
ഒന്നിച്ചിറങ്ങുന്ന അള്‍ത്താരയില്‍
ത്രിത്വത്തിന്‍ ചൈതന്യം അമൂര്‍ത്ത്മായ് നിറയുന്നു
ഒസ്തിയിലൂടെന്‍ സിരാതന്തുവില്‍ !

അവാച്യമാം ആനന്ദ തിരകളുയര്‍ന്നീടുന്നു
മാനസ ജോര്‍ദാന്‍റെ തീരങ്ങളില്‍
ഇവന്‍ എന്‍റെ പ്രിയ പുത്രന്‍ എന്നുള്ളശരീരി
കേള്‍ക്കുവാന്‍ കാതുകള്‍ കാത്തിരുന്നു !

ജീവന്‍റെ അപ്പമെന്‍ പാപക്കറകളെ-
തീര്‍ക്കുന്ന അവാച്ച്യമാം നേരങ്ങളില്‍
എന്നില്‍ നീ നിറയേണെ ജീവിതാന്ത്യം വരേയും
നിന്‍ പുണ്യ പാതയില്‍ ചരിച്ചീടുവാന്‍
 ----                                      ------








Thursday, August 2, 2012

ദിവ്യ ദര്‍ശനം - കവിത

ആബാ നീയെന്‍റെ പാദങ്ങള്‍ക്കശ്രയം
പാപങ്ങള്‍ ചെയ്തോരെന്‍ പുണ്യതീര്‍ത്ഥം
പൊയ്മുഖം കണ്ടു ഞാന്‍ ഈ ധരയില്‍ എങ്ങുമേ
നിഴലുകള്‍ പോലും ഹാ നിറം മാറുന്നു....

തേടി ഞാന്‍ സത്യമാം അനശ്വര ചലനങ്ങള്‍
നേടി ഞാന്‍ ലോകത്തിന്‍ നശ്വരത
തേടി ഞാന്‍ ജീവന്‍റെ ശാശ്വത ചിന്തകള്‍
നേടി ഞാന്‍ നിര്‍ജീവ ലൌകിക തത്വം

തെടിയതൊക്കയും മാറ്റുള്ള വസ്തുക്കള്‍
നേടിയതൊക്കയോ തല്ക്കാല സൌഖ്യങ്ങള്‍ ...

പുഷ്പങ്ങള്‍ വിതറിയ പാതകള്‍ കണ്ടു ഞാന്‍
സുസ്മേര വദനനായ് നടന്നുപോകെ -
പുഷ്പത്തില്‍ ഒളിപ്പിച്ച ഗഡ്ഗങ്ങള്‍ കൊണ്ടെന്റെ
പാദങ്ങള്‍ കീറി മുറിഞ്ഞുപോയി

ചിരിക്കുന്ന ഹസ്തങ്ങള്‍ കണ്ടുഞാന്‍ എങ്ങുമേ
നീട്ടുന്ന ഹസ്തങ്ങള്‍ തന്‍ ആകര്‍ഷണം
കണ്ടൂ ഞാന്‍ ചിരിക്കുള്ളിലോളിപ്പിച്ച ക്രൂരത
അറിഞ്ഞു  ഞാന്‍ ഹസ്തങ്ങള്‍ തന്‍മരവിപ്പപ്പോള്‍!

പാറയെ അപ്പക്കഷ ണമാകീടുവാന്‍
വെല്ലു വിളിക്കുന്നു സഹജരെന്നെ
ഒന്നെന്നെ കുമ്പിടൂ തന്നിടാം ഒക്കെയും
നിന്‍റെതു മാത്രമേ തീര്‍ ത്തിടം ഞാന്‍

"സാത്താനെ ദൂരെപ്പോ " എന്നു പറഞ്ഞീടുവാന്‍
ത്രാണി ഇല്ലാതെഞാന്‍ വീണുപോയി
ദൈവീക ശക്തികള്‍ അടിയറവെക്കുവാന്‍
ലൌകീക ചിന്തകള്‍ കൂട്ടുനിന്നൂ

വീഴുന്ന വീഴ്ചയില്‍ കാതുകള്‍ ക്കിമ്പമായ്
വചനമാം വീചികള്‍ വന്നലച്ചു..
താങ്ങായി തണലായി നിന്നഹോ ആ ശക്തി
മംസമായ് തീര്‍ന്നതും ഈ ശക്തിയല്ലെ

ലോകം മെനഞ്ഞതും, ജീവന്‍ പകര്‍ന്നതും
മാനവ രക്ഷക്കായ്‌ വന്നു പിറന്നതും
ഒക്കെയും വചനത്തിന്‍ ഈ തെളിച്ചമല്ലെ

മുന്നില്‍ വെളിച്ചമായ് എന്നെ നടത്തുവാന്‍
പൊന്‍ പ്രഭ തൂകുന്ന വചന ശക്തി
തെറ്റുകള്‍ ക്കന്ത്യം കുറിക്കുവാന്‍ എനിക്കിന്ന്
നിറമുള്ള സങ്കീര്‍ത്ത നങ്ങള്‍ തന്നു
മാലാഖ മാര്‍എന്‍റെ കാവലായ് നില്‍ക്കുമ്പോള്‍
അന്യമായ് ഭീതിതന്‍ ഭീഷണികള്‍

മാമല ഇളക്കുവാന്‍, കടല്‍ മീതെ നടക്കുവാന്‍
പച്ചവെള്ളത്തെനല്‍ വീഞ്ഞാക്കി മാറ്റുവാന്‍
അസധ്യമല്ലേതുമേ ഈ ഉലകതിങ്കല്‍ 
കടുകുമണി പോലല്പം വിശ്വാസത്താല്‍

നിന്നില്‍ ലയിക്കുവാന്‍ ശക്തി തരൂ ദേവാ
നിന്നില്‍ നിറഞ്ഞു ഞാന്‍ വ്യപരിക്കാന്‍
സോദരര്‍കൊക്കെയും സ്നേഹത്തിന്‍ ദര്‍ശനം
പകര്‍ന്നു നകീടുവാന്‍ കൃപ തന്നാലും !

അതിലെന്റെ ജീവിതം ധന്യമായി തീരട്ടെ
അതിലെന്റെ മാനസം ശാന്തമായ് തീരട്ടെ
ശാന്തി തന്‍ സന്ദര്യം ആവോളം നുകരട്ടെ ...
-------------------------------------------------------
എന്‍റെ ഇടവക സെന്‍റ് പീയുസ് മലങ്കര കത്തോലിക്കാ പള്ളി, കൂടല്‍, സ്മരണിക 2004-05 -ല്‍ പ്രസിദ്ധീകരിച്ചത്

Saturday, July 21, 2012

നെല്ലിക്ക അപ്പൂപ്പന്‍

റോഡരുകിൽ  സ്കൂള്‍ മതിൽക്കെട്ടിനുപുറത്ത് പടർന്നുപന്തലിച്ച് നില്‍ക്കുന്ന മരം. മരത്തിന്‍റെ ഇലകൾക്കിടയിലും, പൊത്തുകളിലും കിളികൾ നിർത്താതെ ചിലച്ചുകൊണ്ടിരുന്നു.


മരച്ചുവട്ടിലിരിക്കുന്ന അയാളുടെ രൂപം കൗതുകം പകരുന്നതായിരുന്നു. മഞ്ചാടിക്കുരുവിനെത്രയോളം പോന്ന ചെറുകണ്ണുകൾ. ഉണക്കമുന്തിരിയെ ഓർമ്മിപ്പിക്കുന്ന ചുക്കിച്ചുളിഞ്ഞ മുഖം. ചോരകുടിച്ച് വീർത്ത ദേഹമാസകലം നീണ്ടുകിടക്കുന്ന ഞരമ്പുകൾ. നരച്ചുചെമ്പിച്ച മുടിയിഴകള്‍, ചെവിക്കുമുകളില്‍ ആന്റിന പോലെ ഉയര്‍ന്നു നില്‍ക്കുന്ന കറുപ്പും വെളുപ്പും നിറഞ്ഞ കട്ടിയുള്ള രോമങ്ങൾ.

അയാളെ കുട്ടികള്‍ "നെല്ലിക്കാ അപ്പൂപ്പാ" എന്ന് വിളിച്ചു. അതുകേട്ട് വേലിക്കല്ല് ആടുംപോലെ കാലത്തികവിൽ ശക്തിക്ഷയിച്ച് കുലുങ്ങുന്ന പല്ലുകളുള്ള മോണകാട്ടി അയാൾ  ചിരിക്കും.

മരച്ചുവട്ടില്‍ ഒരു ചാക്ക് വിരിച്ച്, സുഷിരങ്ങളുള്ള  നരച്ച കാലൻകുട നിലത്ത് ബാലൻസിൽ ഉറപ്പിക്കും. പിന്നെ ഋതുക്കൾ മാറിമാറി വരുന്നതനുസരിച്ച്  അതിൽ നെല്ലിക്ക, ചാമ്പക്ക, സബര്‍ജെല്ലി, ലോലോലിക്ക  തുടങ്ങിയവ കൂട്ടിവയ്ക്കും. കുട്ടികള്‍ മരച്ചോട്ടിൽ സമ്മേളിക്കുമ്പോളൊക്കെ കച്ചവടം പൊടിപൊടിക്കും.

പ്രായമായെങ്കിലും ചാക്ക് നിവര്‍ത്തിവച്ചുകഴിഞ്ഞാല്‍ അയാൾ ഒന്ന് നിവർന്ന് നിൽക്കും. എന്നിട്ട് തൻറെ ശക്തി  മുഴുവൻ പുറത്തെടുത്ത് കിരുകിരുപ്പുള്ള  ശബ്ദത്തില്‍ ഉറക്കെ വിളിച്ചു കൂവാന്‍ തുടങ്ങും.

"നെല്ലിക്ക .. നല്ല നാടൻ നെല്ലിക്ക...
നെല്ലിക്ക ..  സുന്ദരന്മാരും, സുന്ദരിമാരും ആകാൻ നെല്ലിക്ക...
നെല്ലിക്ക .. വരട്ടെ തടി പാലം പോലെ..."

അതിനുശേഷം അടുത്ത വിളിക്ക് ഊർജ്ജം പകരാനെന്നപോലെ ശക്തമായി ചുമയ്‌ക്കും, ശ്വാസം അകത്തേക്ക് വലിക്കും.

സൗന്ദര്യം എന്തെന്നറിയാത്ത ആൺകുട്ടികൾ സുന്ദരന്മാരാകാൻ കൊതിച്ചില്ല. എന്നാൽ കുളിച്ച് കുറിതൊട്ട്, വാലിട്ട് കണ്ണെഴുതി, മുല്ലപ്പൂ തലയിൽ ചൂടി, സെന്റ്‌പൂശി നടക്കുന്ന രജനിയെപ്പോലെയുള്ള  പെൺകുട്ടികൾ നെല്ലിക്ക തിന്ന് കൂടുതൽ  സുന്ദരികൾ ആകാൻ കൊതിച്ചു.  ആരുംകാണാതെ രജനി ഇടയ്ക്കിടെ പത്ത് പൈസയ്ക്കും, ഇരുപത്തിയഞ്ച് പൈസായ്ക്കും നെല്ലിക്ക വാങ്ങിത്തിന്നും. വീട്ടിൽചെന്ന് ആരും കാണാതെ കണ്ണാടിയെടുത്ത് നോക്കി അവൾ സ്വയം അടക്കിപ്പിടിച്ച് ചോദിക്കും 'സുന്ദരി ആയിട്ടുണ്ടോ?... ഞാൻ സുന്ദരി ആയിട്ടുണ്ടോ?..'. അപ്പോളും അവളുടെ ചെവിയിൽ നെല്ലിക്ക അപ്പൂപ്പൻറെ ആ ശബ്ദം മുഴങ്ങും.

"നെല്ലിക്കാ.. നെല്ലിക്കാ.. സ്വര്‍ണ നെല്ലിക്കാ...അത്ഭുത നെല്ലിക്കാ...
കിളവനെ ചെറുപ്പമാക്കും, പെൺകുട്ടികളെ സുന്ദരികളാക്കും...
ഓടിവരുവിന്‍ വാങ്ങിക്കുവിന്‍...ഇതാ തീരാന്‍പോകുന്നു...
പത്ത് പൈസക്ക് രണ്ട്,  ഇരുപത്തഞ്ചു പൈസക്ക് അഞ്ച്‌... ഓടി വരുവിന്‍..."

കമര്‍പ്പും, പുളിപ്പും ഒക്കെയാണെങ്കിലും ആ നെല്ലിക്കാ വാങ്ങാനും, ഉപ്പുകൂട്ടി തിന്നാനും കൊതിച്ചു കൊതിച്ചു എത്രയോ പ്രാവശ്യം ഞാനും മരത്തിനു ചുറ്റും വട്ടംതിരിഞ്ഞിട്ടുണ്ട്?  നിധിപോലെ വല്ലപ്പോഴും കൈകളില്‍ വീണുകിട്ടുന്ന നാണയ തുട്ടുകള്‍ കൊടുത്ത് ആ നെല്ലിക്കകള്‍ വാങ്ങി വായിലിട്ടു ചവച്ചിറക്കുമ്പോൾ  ഉണ്ടാകുന്ന അനുഭൂതി അവർണ്ണനീയമായിരുന്നു.

നെല്ലിക്കഅപ്പൂപ്പന് ഒരുപാട് കഥകൾ അറിയാം. എന്നാൽ അതെല്ലാം നെല്ലിക്കാ സംബദ്ധമായ കഥകൾ മാത്രമായിരുന്നു. നെല്ലിക്ക ബന്ധമില്ലാത്ത കഥകൾ അപ്പൂപ്പന് അറിയില്ലായിരുന്നു, പറയുകയുമില്ലായിരുന്നു.

"പ്രായമായവർ ഈ നെല്ലിക്ക കഴിച്ചാൽ ചെറുപ്പമാകും" വായിൽ മുറുക്കാൻ ചുരുട്ടികേറ്റികൊണ്ട് അപ്പൂപ്പൻ പറയും.

"എന്നാൽ അപ്പൂപ്പന് ഇത് കഴിച്ചുകൂടേ?" എൻറെ ചോദ്യം അപ്പൂപ്പനെ ചിന്താധീനനാക്കി.

"ഡാ... എനിക്കെത്ര പ്രായമുണ്ടെന്നാ നിൻറെയൊക്കെ വിചാരം?  ഈ നെല്ലിക്ക തിന്നുന്നത് കൊണ്ടുമാത്രമാ നടുനിവർത്തി നടക്കാൻ പറ്റുന്നെ... അറിയുമോ നെനക്ക് ?"

എന്നാൽ ആൺകുട്ടികൾ ആരും നെല്ലിക്ക കഴിച്ച് ചെറുപ്പമാകാൻ ആഗ്രഹിച്ചില്ല.  കാരണം എത്രയും പെട്ടെന്ന് വളര്‍ന്നു വലുതാകനാണ്  ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. വലുതായാല്‍ മൂത്തവർ വഴക്ക് പറയില്ല, സ്കൂളില്‍ പോകണ്ട, മുണ്ട് മടക്കിയുടുത്ത് നടക്കാം. ബീഡി വലിക്കാം. അങ്ങനെ വലിയ ചിന്തകൾ ആയിരുന്നു മനസ്സിൽ.  എങ്കിലും ഞങ്ങള്‍ കൊതിയോടെ നോക്കി. വായ്ക്കുമുന്നിൽ വേദാന്തത്തിന് സ്ഥാനമെവിടെ?  കമർപ്പും, പുളിപ്പും, മധുരവും ഞങ്ങൾ ചവച്ചിറക്കി.

നെല്ലിക്കാഅപ്പൂപ്പൻ  കുത്തകയായി മരച്ചുവട് കയ്യടിക്കിവച്ചിരിക്കുന്ന കാലഘട്ടത്തിലാണ് അയാളിൽ ഭീതിവിതച്ചുകൊണ്ട്  പുതിയൊരു തമിഴന്‍ നെല്ലിക്ക കച്ചവടവുമായി വന്നത്.  മലയാളം പറയാന്‍ അറിയാത്ത അണ്ണാച്ചി ആദ്യം അപ്പൂപ്പനെ തമിഴിൽ പല്ലിളിച്ചുകാണിച്ചു. ലോഹ്യം കൂടാൻ നോക്കി.  എന്നാൽ  അപ്പൂപ്പനുണ്ടോ അയാളുമായി കൂടുന്നു? അപ്പൂപ്പൻ അയാളെ അവഗണിച്ചു.  മരത്തണലിൽ നിന്നുമാറി അയാൾ പൊരിവെയിലത്ത് കുത്തിയിരുന്ന് കച്ചവടം തുടങ്ങി.  അപ്പൂപ്പൻറെ നാടൻ നെല്ലിക്കയ്ക്ക്‌ മുമ്പിൽ അയാൾ തമിഴ്നാട്ടിൽനിന്നും കൊണ്ടുവന്ന മുഴുത്ത് കൊഴുത്ത നെല്ലിക്ക ഞെളിഞ്ഞുനിന്നു.  മരത്തണൽ ഇല്ലെങ്കിലും ക്രമേണ അയാള്‍ അപ്പൂപ്പന്റെ ബിസിനസ്സിനു  പ്രഹരമായി മാറി. വര്‍ഷങ്ങളായി താന്‍ കൈവശം വച്ചിരുന്ന സാമ്രാജ്യത്തില്‍ അതിക്രമിച്ചു കയറിയ അയാള്‍ നല്‍കിയ പ്രഹരം ഒരുതരം വിഭ്രാന്തി അപ്പൂപ്പനില്‍ സൃഷ്ടിച്ചു. ആ ഞെട്ടലില്‍ നിന്ന് മുക്തി നേടാന്‍ നെല്ലിക്കാ അപ്പൂപ്പനായതേയില്ല.

പ്രായവും, അവശതയും പിന്നീടുള്ള അപ്പൂപ്പന്‍റെ കച്ചവടത്തെ നന്നായി ബാധിച്ചു. അണ്ണാച്ചിയാകട്ടെ  പറ്റുന്ന രീതിയിൽ മലയാളം പഠിച്ചെടുത്തത് അപ്പൂപ്പന്‍റെ കച്ചവടത്തിൻറെ നടുവൊടിച്ചു.  തമിഴൻറെ മുറിമലയാളവും കച്ചവടത്തിലെ അഡ്ജസ്റ്മെന്റുകളും  അപ്പൂപ്പന് താങ്ങാന്‍ പറ്റാത്തതായിരുന്നു.

ആൺകുട്ടികൾക്ക്കഷ്ടം തോന്നി. പാവം! അയാളുടെ നെല്ലിക്കകള്‍ വാങ്ങാന്‍ കുട്ടികള്‍ കുറഞ്ഞു കുറഞ്ഞുവന്നു.  സ്വതവേ പിശുക്കനായിരുന്ന  അപ്പൂപ്പന്‍ തന്‍റെ കച്ചവടത്തില്‍ മെല്ലെ മെല്ലെ ചെറിയ ഇളവുകള്‍ ഒക്കെ ചെയ്യാന്‍ തുടങ്ങി.

ഒരു ദിവസം അണ്ണാച്ചി നെല്ലിക്കാ അപ്പൂപ്പൻറെ കച്ചവടത്തിനുമേൽ  അവസാന ആണിയടിക്കാനെന്നോണം പറഞ്ഞു.

"താത്താക്ക് വളിവ് ....ആസ്മാ.. നീങ്കൾ അതു സാപ്പിട്ടാൽ ആസ്മാ വന്ത് സത്തുപോവിടുവിൻകെ !"

വാർത്ത കാട്ടുതീ പോലെ പടർന്നു. വീട്ടിൽനിന്നും കുട്ടികൾ സ്‌കൂളിലേക്ക് ഇറങ്ങുമ്പോൾ അമ്മമാർ കുട്ടികൾക്ക് ഉമ്മയോടൊപ്പം താക്കീതും നൽകി.

"ആ അപ്പൂപ്പൻറെ കയ്യിലെ നെല്ലിക്ക വാങ്ങിക്കഴിക്കരുത്... ട്ടോ.."

മരച്ചുവട്ടിൽ അപ്പൂപ്പൻ തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ വിളിച്ച് കൂകി.

"നെല്ലിക്ക .. നല്ല നാടൻ നെല്ലിക്ക
നെല്ലിക്ക .. സുന്ദരന്മാരും, സുന്ദരിമാരും ആകാൻ നെല്ലിക്ക"

കുറച്ച് ആൺകുട്ടികൾ  ഒഴികെ ആരും അയാളുടെ അടുത്ത് വന്നില്ല. അയാളുടെ നെല്ലിക്കകൾ വെയിലേറ്റ് വാടിക്കരിഞ്ഞു. ഉണങ്ങി.

നഷ്ടം നെല്ലിക്കാഅപ്പൂപ്പന് മാത്രമായിരുന്നു! അയാളുടെ ആകെയുണ്ടായിരുന്ന വരുമാന ശ്രോതസ് നിന്നു. ഇനി കച്ചവടത്തിന് എവിടെപ്പോകാൻ?

നാട്ടുകാർ രണ്ടു ചേരിതിരിഞ്ഞു. "വരത്തൻ തമിഴനോ നാട്ടുകാരൻ അപ്പൂപ്പനോ വലുത്... പറയിൻ.." ചായക്കരക്കാരൻ കുഞ്ഞിക്കണ്ണൻ അലറി.

"എൻറെ കൊച്ചുങ്ങൾക്ക് ആസ്മാ വന്നാൽ നിൻറെ അപ്പൻ വന്നു ചികിൽസിക്കുമോ ?" അന്തോണി കാലികയറി മുണ്ട് ചുരച്ച്കയറ്റി.

വാക്കേറ്റം പലരും ഏറ്റുപിടിച്ചു.  സ്‌കൂൾ രാഷ്ട്രീയം കലങ്ങിമറിഞ്ഞു.

കാര്യങ്ങള്‍ അതിരുവിടുന്നു എന്നുകണ്ട ഹെഡ് മാസ്റ്റര്‍  അന്ത്യവിധി പ്രഖ്യാപിച്ചു. "സ്കൂള്‍ പരിസരത്ത് വഴിയോരക്കച്ചവടം നിര്‍ത്തിയിരിക്കുന്നു"

ഇന്റർവെൽസമയത്ത് സ്‌കൂൾ മതിൽക്കെട്ടിനുപുറത്ത് പോകാൻ നിരോധനാഞ്ജ.  പോയവർകൊക്കെ ചന്തിക്ക്കിട്ടി-ചൂരലിൻറെ രുചി.

കുറേദിവസത്തെ ഇടവേളക്ക് ശേഷം നെല്ലിക്ക അപ്പൂപ്പൻ വീണ്ടും അവിടെ പ്രത്യക്ഷപ്പെട്ടു. പക്ഷേ ഒരുകുട്ടിപോലും അയാളുടെ നെല്ലിക്ക വാങ്ങാൻ വന്നില്ല.  രാവിലെമുതൽ വെകുന്നേരം വരെ കാത്ത്, കാത്ത് അയാളിരുന്നു.  ആരും വന്നില്ല.  വൈകുന്നേരം സ്‌കൂളിലെ സാറന്മാരാരോ അയാളോട് പറഞ്ഞു.

"മൂപ്പീന്നേ ... മേലാൽ ഇവിടെ നെല്ലിക്കാ കച്ചവടത്തിന് വന്നേക്കരുത്... വേറെ എവിടെങ്കിലും പൊയ്ക്കോണം.."

പഴംചാക്കിൽ നെല്ലിക്കയും വാരിക്കെട്ടി, നരച്ചുതുളവീണ കാലൻകുടയും പിടിച്ച്  ഏന്തിയേന്തി അയാൾ നടന്നു നീങ്ങി. പടിഞ്ഞാറുനിന്നും സൂര്യൻറെ ചെങ്കിരണം ആ കാലൻകുടയിൽ തട്ടിച്ചിതറിയപ്പോൾ  ദൂരെയെങ്ങോ അയാൾ പോയിമറഞ്ഞു.

പിന്നീടാരും നെല്ലിക്കാഅപ്പൂപ്പനെ കണ്ടട്ടില്ല. ഒരിക്കലും.

രജനി സ്‌കൂളിൽ വരുമ്പോളും പോകുമ്പോളും ആ മരത്തിൻറെ ചുവട്ടിൽ നോക്കും. വിജനമായിക്കിടക്കുന്ന മരച്ചുവട് അവളുടെ സൗന്ദര്യത്തെ ഒത്തിരി പിന്നോട്ടടിച്ചപോലെ.  നെല്ലിക്ക അപ്പൂപ്പനെ കാണാതായശേഷം അവൾ വീട്ടിൽ രഹസ്യമായി കണ്ണാടിയെടുത്ത് മുഖം നോക്കാതെയുമായി.

അപ്പൂപ്പനിൽനിന്നും നെല്ലിക്കാ വാങ്ങിക്കഴിച്ച ആര്‍ക്കും വലിവ് വന്നതായി രജനിക്കറിയില്ല.

ആ മരത്തിൻറെ ചുവട്ടിൽ നിൽക്കുമ്പോൾ ഞാൻ എന്നോടുതന്നെ പലവട്ടം ചോദിച്ചിട്ടുണ്ട്  'സത്യത്തിൽ അയാൾക്ക്  വലിവുണ്ടായിരുന്നുവോ?'