Friday, August 5, 2016

നഷ്ടപ്പെടലുകൾ

അന്നും ഒരു കറുത്ത രാത്രി ആയിരുന്നു.  അസാധാരണമായ ഒന്നും ഞാൻ പ്രതീക്ഷിക്കാത്ത രാതി. എന്നാൽ സാധാരണ ദിവസങ്ങളിൽ തന്നെയാണല്ലോ അസാധാരണമായതും സംഭവിക്കുന്നത്.

സെന്റ് ജൂഡ് പള്ളിയുടെ സെമിത്തേരി വിജനമായും, നിശബ്ധമായും ഇരുട്ടിന്റെ മൂടുപടം പുതച്ചും തന്നെ കിടന്നു.  യക്ഷിക്കാവിലെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന പൊത്തുകൾനിറഞ്ഞ  മരച്ചില്ലകളിൽ വാവലുകൾ പ്രേദക്ഷിണ മത്സരം മുറുക്കി.  എൻറെ കാതിൽ ചീവീടുകളുടെ ശബ്ദം മാത്രം ബാക്കിയാക്കിയ രാത്രി.

ഞാൻ കൊച്ചേച്ചിയുടെ കരവലയത്തിൽ  പറ്റിപ്പിടിച്ചു കിടന്നു.  എൻറെ കയറുകട്ടിലിനു മേലെ, പുതപ്പിനുള്ളിൽ ആ സുരക്ഷിതത്വത്തിൽ കിടന്നുറങ്ങുന്നതിൽ കൂടുതൽ ഒന്നും ഈ അന്ധകാരത്തൽ എനിക്കില്ലതന്നെ.  അമ്മയെപ്പോലെയുമുള്ള ആ ലാളനത്തിൽ, ശാസനത്തിൽ കിടന്ന് ഞാനറിയാതെ എപ്പോഴൊക്കെയോ ഞാൻ ഉറങ്ങിപ്പോകും.

കൊച്ചേച്ചി ധൈര്യശാലിയാണ്.  രാത്രിയെ പേടി ഇല്ലാത്തവൾ ആണ്.  ഞാനോ? പേടിത്തൂറി. രാത്രി വീണു കഴിഞ്ഞാൽ മൂത്രമൊഴിക്കാൻ പോലും അകമ്പടി വേണം.  മുറ്റത്ത് സങ്കീർണ്ണമായ മൂത്രമൊഴി പ്രക്രിയക്കിടെ എപ്പോഴെങ്കിലും ഒരു കരിയില വീണ ശബ്ദം കേട്ടാൽ ഞാൻ സഡൻ ബ്രെക്കിട്ടു  വീട്ടിനക്കത്തേക്ക് ഓടിക്കേറും.  എന്നിട്ടു കൊച്ചേച്ചിയെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങും.

"ഡാ.... നീ ഉറങ്ങിയോ?......" കൊച്ചേച്ചി ചോദിച്ചു.
"ഇല്ല... എന്നതാ?"
"നാളെ അവർ വരും "
"ആര്?..!!"
"അവർ.."
'അവരോ..? അതാരാ ചേച്ചീ...?"
"അപ്പൊ നീ ഇന്ന് ഇവിടെ നടന്നതൊന്നും അറിഞ്ഞില്ലേ?"
"ഇല്ല... ഞാൻ സ്‌കൂളിൽനിന്നു വന്നപാടെ പശുവിനു പുല്ലുപറിക്കാനും, പന്തുകളിക്കാനും പോയില്ലേ..? എന്താ പറ..?"
"ഉം... പറയാം.."

കൊച്ചേച്ചി എന്നെ വരിഞ്ഞു മുറുക്കി. എൻറെ മുടിനീക്കി നെറ്റിയിൽ ഒരു മുത്തം തന്നു.  ഞാനാകട്ടെ കാലെടുത്ത് കൊച്ചേച്ചിയുടെ മേലെ വച്ചു . കഥകേൾക്കുമ്പോൾ ഒക്കെ ഞാൻ അങ്ങിനെയാണ്. കാല് പുറത്ത് കേറ്റി വച്ചില്ലേൽ ഒരു സുമാറില്ല .

"ഉം... പറ.." ഞാൻ മുരണ്ടു.
"നാളെ അവർ വരും. കൊച്ചീന്ന്. എന്നെ പെണ്ണു കാണാൻ...."
"വന്നിട്ട്?" എന്നിൽ ആകാംഷ നിറഞ്ഞു.
"ഇഷ്ടപെട്ടാൽ അവർ എന്നെ കെട്ടിക്കൊണ്ടു പോകുമെടാ..."
"നാളെ ത്തന്നെയോ?!!"
"ഹ.. ഹ..ഹ..... അത് കൊള്ളാം. അതിനൊക്കെ സമയം ഉണ്ട് ചെക്കാ.. ആലോചന, നിശ്ചയം, കല്യാണം..അങ്ങനെ, അങ്ങനെ.."
"അപ്പൊ... അപ്പൊ അവർ കൊച്ചേച്ചിയെ കൊണ്ടുപോകുമോ?  അപ്പോൾ പിന്നെ എനിക്കരാ??  ഞാൻ ആരുടെകൂടെ കിടക്കും? എനിക്കാര് കഥപറഞ്ഞു തരും?"

നിശബ്ദത.....

എൻറെ ആകാംഷയും, ഉത്കണ്ഠയും, അത്‌ഭുതവും  എവിടെയോ വേദനയായി മാറി.  അത് കണ്ണീർ തുള്ളികളായി തുളുമ്പി നിന്നു.   കൊച്ചേച്ചി ഇല്ലാത്ത ഒരു രാതി?!  ആ ചൂട്, ആ കരുതൽ... എൻറെ നെഞ്ചിടിപ്പ് കൂടി. രാത്രി കറുത്തതാണെന്നും,  യക്ഷികളും ഭൂതങ്ങളും സ്വൊര്യവിഹാരം നടത്തുന്നതാണെന്നും  എനിക്കറിയാം.

കൊച്ചേച്ചി ഇല്ലാത്ത എൻറെ രാതി..!!!  ഉള്ളിൽ തീയാളി..

"ഞാൻ ഉടനെയൊന്നും നിന്നെ വിട്ടു പോകില്ലെടാ.. അവർ ഒത്തിരി ദൂരത്ത് നിന്നാ വരുന്നേ. എനിക്കറിയാം, അപ്പനും അമ്മയും എന്നെ അത്ര ദൂരത്തേക്ക് അയക്കില്ലെന്ന്.  അവർ വരട്ടെ. കാണട്ടെ.... പോകട്ടെ. അതാണ് അപ്പൻ ഇന്ന് പറഞ്ഞത്.  നിൻറെ കൂടെ ഞാൻ ഉണ്ടാകും... പേടിക്കേണ്ട."

എത്രനാൾ?  എന്നെ താളം തട്ടിയുറക്കി കൊച്ചേച്ചി കിടന്നെങ്കിലും അതൊരു ചോദ്യമായി എന്നിൽ അവശേഷിച്ചു. ഒരിക്കൽ ഞാൻ ഏകനായി ഈ കിടക്കയിൽ കിടക്കേണ്ടി വരുന്നതിന്റെ ചോദ്യം.

നേരം വെളുത്തു. അവധി ദിവസം ആയതിനാൽ ഞങ്ങൾ കുട്ടികൾ പറമ്പിൽ നിന്നും മുറ്റത്തേക്ക് ചാഞ്ഞുനിൽക്കുന്ന വരിക്കപ്ലാവിന്റെ ചുവട്ടിൽ അയൽപക്കത്ത് നിന്ന് കടം വാങ്ങിയ 'പൂമ്പാറ്റ' യിൽ മുഴുകി ഇരിക്കുകയാണ്. കൊച്ചേച്ചിയാണ് വായിച്ച് തരുന്നത്.  'കലുലു വിന്റെ കൗശലങ്ങൾ'  കലുലു എന്ന മുയലിന്റെ കൂർമ്മ ബുദ്ധിയിൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത് കൗതുകത്തോടെ കേട്ടിരുന്നു.

പെട്ടെന്ന് സെന്റ് ജൂഡ് പള്ളിയുടെ മുറ്റത്ത് ഒരു  കാറിൻറെ ഹോണടി ഉയർന്നു വന്നു.  ഞങ്ങളുടെ പഞ്ചായത്തു റോഡിൽ അംബാസിഡർ കാർ അപൂർവ്വജീവി ആയതിനാൽ ഞങ്ങൾ എഴുന്നേറ്റു നോക്കി.  കപ്പച്ചെടികൾക്കിടയിലൂടെ വെളുത്ത അംബാസിഡർകാർ കാണാം.  കാറിൻറെ എഞ്ചിന്റെ ശബ്ദം നിലച്ചു.  മൂന്നു നാല് ആൾക്കാർ പുറത്തിറങ്ങി.  അയൽപക്കത്തുള്ള ആരെങ്കിലും ഗൾഫിൽ നിന്നോ ബോംബയിൽ നിന്നോ വന്നോ?  എന്നാൽ കാറിൽ നിന്നിറങ്ങിയ വെളുത്ത വസ്ത്രധാരികൾ കപ്പച്ചെടികൾക്കിടയിലൂടെ എൻറെ വീട്ടിലേക്ക് നടക്കുന്നത് കണ്ടപ്പോൾ തലേന്ന് രാത്രി കൊച്ചേച്ചി പറഞ്ഞത് ഒരു മിന്നായം പോലെ എന്റെ ഉള്ളിലൂടെ പാഞ്ഞു !  കൊച്ചീക്കാർ... ചേച്ചിയെ പെണ്ണ്കാണാൻ വരുന്നവർ !!

"നിങ്ങൾ ഇവിടിരുന്നു വായിക്ക്... ഞാനിപ്പോൾ വരാം..."  ഇതും പറഞ്ഞിട്ട് പാവാടയിൽ പൊടിയും തട്ടി കൊച്ചേച്ചി വീടിന്റെ അടുക്കള ഭാഗത്തേക്കോടി.   ഞാൻ അമ്പരപ്പ് മാറാതെ നോക്കിനിന്നു.

"കൊച്ചേച്ചിക്ക് എന്താ  പറ്റിയെ ??" അനുജന് കാര്യം മനസ്സിലായില്ല.
"അവർ പെണ്ണുകാണാൻ വന്നതാടാ... അവർക്കിഷ്ടപെട്ടാൽ നമ്മുടെ കൊച്ചേച്ചിയെ അവർ കൊണ്ട് പോകും...കൊച്ചീക്ക്"

ഞാൻ പറഞ്ഞത് അവന് മനസ്സിലായില്ല എന്ന് തോന്നുന്നു.  ഇവിടെ കലുലു കെണിയിൽ പെട്ട് കിടക്കുമ്പോളാ കൊച്ചീക്കാര്..!  പിള്ളേർ വീണ്ടും പൂമ്പാറ്റയിലേക്ക് തിരിഞ്ഞു.  അവർ കലുലുവിൻറെ ആകാംഷയിലാണ്.

എന്നാൽ എൻറെ ആകാംഷ വേറെയായിരുന്നു. പറമ്പിലെവിടെയോ ബട്ടൺ നഷ്ടപ്പെട്ട എൻറെ നിക്കറും വലിച്ചു കേറ്റി ഉടുത്ത് ഞാൻ മെല്ലെ അടുക്കള ഭാഗത്തേക്ക് നടന്നു.

അടുക്കളയിൽ നല്ല തിരക്കാണ്.  പലപല പാത്രങ്ങളിൽ പലഹാരങ്ങൾ നിരന്നിരുന്നു.  അമ്മ ഇതൊക്കെ ഞങ്ങളുടെ കണ്ണുകളും കൈകളും കാണാതെ എവിടെ ഒളിപ്പിച്ചിരുന്നു എന്ന് അത്ഭുതം തോന്നാതിരുന്നില്ല. എല്ലാ മുഖങ്ങളിലും ചിരി, ആഹ്ലാദം.  എൻറെ മുഖത്തൊഴിച്ച്.

ആരും എന്നെ ശ്രെദ്ധിക്കുന്നേയില്ല. ഞാൻ അടുക്കളയും, ഊണുമുറിയും കടന്ന് തിണ്ണയിലേക്ക് എത്തി.  കർട്ടൺവിടവിലൂടെ  സാകൂതം നോക്കി.  ചായ കുടി, സൊറപറച്ചിൽ, ചിരികൾ.  കൊച്ചീക്കാർ...! ആദ്യമായിട്ട് കൊച്ചീക്കാരെ കാണുകയാണ്!  കൊച്ചേച്ചി അവർക്ക് ചായ കൊടുക്കുന്നു.  അതിൽ തലനരച്ച ഒരാൾ കൊച്ചേച്ചിയോട് എന്തോ ചോദിക്കുന്നു.  ആ ചോദ്യം ചോദിച്ച ആളുടെ അടുത്ത് പുഞ്ചിരിയോടെ ചായ മൊത്തിക്കുടിക്കുന്ന തുടുത്ത കവിൾ ഉള്ള ആളായിരിക്കണം ആ കശ്മലൻ!!  കൊച്ചേച്ചിയെ പിടിച്ചോണ്ട് പോകാൻ വന്നവൻ !  എൻറെ കാലിൻ തുമ്പത്തു നിന്ന് ഒരു പെരുപ്പ് കേറി വന്നു.  ദേഷ്യമോ, സങ്കടമോ എന്താണെന്ന് എനിക്ക് തിട്ടമില്ല.

ആരും എന്നെ ശ്രെദ്ധിക്കുന്നില്ല. എല്ലാരും കൊച്ചീക്കാരുടെ പുറകെയാണ്. ഞാൻ മെല്ലെ പുറത്തിറങ്ങി.  മുറ്റം കടന്നു, രാത്രിയിൽ വിടർന്ന മുല്ലചെടിയും, പകൽ പൂത്ത ചെമ്പരത്തിചെടിയും കടന്ന് തൊഴുത്തിനടുത്തെത്തി. തൊഴിത്തിന്റെ മണം എനിക്ക് പ്രിയപ്പെട്ടതാണ്.  തുള്ളിച്ചാടുന്ന ആട്ടിൻ കുട്ടികളും, മൂരിക്കുട്ടനും അവരുടെ അമ്മമാരും.  ആ കുഞ്ഞുങ്ങൾക്കുള്ള അമൃതാണല്ലോ അമ്മ പിഴിഞ്ഞെടുത്ത് നാട്ടുകാർക്ക് വിറ്റ് വീട്ടുകാര്യം നടത്തുന്നത്. പാവങ്ങൾ. തള്ളയുടെ മുല ഒന്ന് മണപ്പിച്ചിട്ട് മാറ്റി നിർത്തും. എല്ലാം പിഴിഞ്ഞെടുത്ത് വാവലു ചപ്പിയ കശുമാങ്ങാ പോലെയായ  മുല പാവങ്ങൾക്ക് വിട്ടു കൊടുക്കും.  എന്നും രാവിലെയും വൈകിട്ടും ഈ പാതകത്തിന് ഞാനും സാക്ഷിയാണ്. എൻറെ സാമീപ്യം അറിഞ്ഞ പശു മുരണ്ടു.  ഞാൻ കെട്ടി വച്ചിരുന്ന പുല്ല് ഇത്തിരി അവൾക്ക് ഇട്ടു കൊടുത്ത് അവിടിരുന്നു.  എന്നെ നോക്കി അവൾ നന്ദിയോടെ തലയിളക്കി.  പകലും രാവും വിശ്രമം ഇല്ലാതെ ചുഴറ്റിക്കൊണ്ടിരുന്ന അവളുടെ വാലുപോലെ എൻറെ ചിന്തകളും പാഞ്ഞുകൊണ്ടേയിരുന്നു.

വീണ്ടും രാത്രി.

"ച്ചേച്ചീ..."
"ഉം "
"അവർക്ക് ചേച്ചിയെ ഇഷ്ടായോ?"
"ആ..." അലസത നിറഞ്ഞ ആ മറുപടി എനിക്ക് ഉത്തരമല്ലല്ലോ.
"കൊച്ചേച്ചി എന്നെ വിട്ടു പോവോ?...."
"അറിയില്ലെടാ.... ഇത്ര ദൂരെ എന്നെ പറഞ്ഞു വിടാൻ ആർക്കും ഇഷ്ടമില്ല എന്ന് തോന്നുന്നു."
"എനിക്കും..."

ഞാൻ ഒന്ന് കൂടി പറ്റിച്ചുചേർന്നു. എൻറെ ശ്വസോഛ്വാസത്തിന്റെ താളം ക്രമത്തിലല്ലായിരുന്നു. കൊച്ചേച്ചിയുടെയും.

"എന്നെ വിട്ടിട്ടു പോല്ലേ കൊച്ചേച്ചീ..... എനിക്ക് പേടിയാ... ഞാൻ ഒറ്റക്ക് കിടന്നാൽ പേടിച്ച് കിടന്നുപെടുക്കും"
"അല്ലേൽ നീ കിടന്നു പെടുക്കാറില്ലേ...?

ആ ചോദ്യം എന്നെ നിശ്ശബ്ദനാക്കി കളഞ്ഞു.  എൻറെ കൂട്ടുകാരെപ്പോലെ ഞാനും രാത്രികാലങ്ങളിൽ കിടക്കയിൽ മുള്ളും.  അത് രാത്രിയിൽ കാണുന്ന സ്വപ്നങ്ങൾ കാരണമാ.  സ്വപ്നത്തിൽ ഞങ്ങൾ കൂട്ടുകാർ പള്ളിപ്പറമ്പിലോ, സ്‌കൂൾ പരിസരത്തോ, മൈതാനത്തോ ഒക്കെ കളിക്കുകയായിരിക്കും. അപ്പോൾ ഏതെങ്കിലും ഒരുത്തൻ മുള്ളാൻ പോകും. കൂടെ എല്ലാവരും വരിവരിയായി നിന്ന് കാറ്റുംകൊണ്ട്  കാര്യം സാധിക്കും.  ഞാൻ മൂത്രം കൊണ്ട് എബിസിഡി വരയ്ക്കും.  മനോജ് സ്വരാക്ഷരങ്ങളിലും,  അജീഷ് വ്യഞ്ജനാക്ഷരങ്ങളിലും ആണ് കേമന്മാർ.  കൊച്ചേച്ചിയുടെ നുള്ള് ചന്തിക്ക് അരിച്ച് കേറുമ്പോൾ ആയിരിക്കും മൈതാനത്തോ, സ്‌കൂൾ പറമ്പിലോ അല്ല കയറുകട്ടിലിൽ ആണ് മുള്ളിയത് എന്ന ബോധം വരുന്നത്.  അത് പറഞ്ഞാണ് ഇപ്പോൾ എന്നെ ചേച്ചി നിശ്ശബ്ദനാക്കിയിരിക്കുന്നത്.

"അവർക്കിഷ്ടമായി എന്ന് തോന്നുന്നു..."

ഏറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം കൊച്ചേച്ചി പറഞ്ഞത് ഞാൻ കേട്ടു. എന്നാൽ കേട്ടതായി നടിച്ചില്ല. അതൊരു സ്വപ്നം മാത്രം  ആണെന്ന് കരുതാൻ ഞാൻ ആഗ്രഹിച്ചു. എന്നിൽ പേടി മാത്രം നിറഞ്ഞു നിന്നു.

ഒന്നും കുട്ടികളുടെ നിയന്ത്രണത്തിൽ അല്ല. മുതിർന്നവർ തീരുമാനിക്കുന്നു.  എല്ലാവരും അനുസരിക്കുന്നു.  കൊച്ചേച്ചിയും വിഭിന്നയല്ല. കവിൾ തുടുത്ത, ചുരുണ്ട മുടിയുള്ള, ഫോറിൻമണം പൂശിയ, വടിവൊത്ത പാന്റും, ഷർട്ടും ഇട്ട ആ കൊച്ചീക്കാരന് കൊച്ചേച്ചിയെ പിടിച്ചിരിക്കുന്നു!  അങ്ങോട്ടും ഇങ്ങോട്ടും വരവ്പോക്കുകൾ നടന്നു. കല്യാണ നിശ്ചയവും നടന്നു. ഞങ്ങൾ കുട്ടികൾ, അബലവിഭാഗം, എല്ലാം കണ്ടു... എല്ലാം കേട്ടു. അത്ര മാത്രം.

അന്നൊരുദിവസം അതിരാവിലെ പള്ളിമുറ്റത്ത് അജന്തടൂറിസ്റ്റ് ബസ്സ് നിറഞ്ഞു.  ബസ്സ് മുരണ്ട്‌, മുരണ്ട്‌ മുന്നോട്ട് നീങ്ങി.  കുട്ടികൾ എല്ലാം ടൂറിന് പോകുന്ന പ്രതീതിയിൽ ആണ്.  ബസ്സിൽ ഇരിക്കുന്ന അപൂർവ്വം ചിലർ ഒഴികെ ആരും കൊച്ചി കണ്ടിട്ടില്ല.  ഞങ്ങൾ കുട്ടികളിൽ  ടൂറിസ്റ്റുബസ്സിൽ കയറിയവരും ചുരുക്കം.  ബസ്സിനുള്ളിൽ ഉത്സവം പോലെ.

"ഐ ആം എ ഡിസ്ക്കോ ഡാൻസർ..... സിന്ധുഗീ മേരാ ഗാന..."

മുകളിൽ നിന്നെവിടുന്നോ പളപള തിളങ്ങുന്ന വസ്ത്രവുമായി, തലയിൽ കൊമ്പ് മുളച്ച പോലെ ഒരു കിരീടവും വച്ച് മിഥുൻ ചക്രവർത്തി  പറന്നിറങ്ങി പാട്ടും ഡാൻസും തുടങ്ങി.  എല്ലാവരുടെയും ആകർഷണം അജന്ത ബസ്സിലെ കളർ ടിവിയിൽ ആയി.  കുട്ടികൾ കൈകൊട്ടി ചിരിച്ചു,  കൈകൊണ്ട്  വിസിലടിച്ചു.  എങ്ങും മേളം.  എന്നാൽ ഞാൻ പുറത്ത് ഓടിയകന്നുപോകുന്ന മരങ്ങളെയും, വീടുകളെയും, പാടശേഖരങ്ങളെയും നോക്കിയങ്ങനെയിരുന്നു.

കൊച്ചേച്ചിയെ എനിക്ക് നഷ്ടപ്പെടാൻ പോകുന്നു!!  ഇന്ന് ! ഈ ദിവസം !

കൊച്ചി!!
തോപ്പുംപടി... രവിപുരം... എം.ജി റോഡ്... മഹാരാജാസ് കോളേജ് ... സുബാഷ് പാർക്ക്... ബോർഡുകൾ ഒന്നൊന്നായി ഞാൻ വായിച്ചുകൊണ്ടേയിരുന്നു . അവസാനം ബോട്ടുജെട്ടി എന്ന സ്ഥലത്തെത്തിയപ്പോൾ വണ്ടി നിന്നു. എല്ലാവരും പുറത്തിറങ്ങി.

'സെന്റ് മേരിസ് ചർച്ച്, എറണാകുളം'. ഞാൻ ബോർഡ് നോക്കിനിന്നു. എല്ലാവരും പള്ളിയാങ്കണത്തിലേക്ക് നടക്കുകയാണ്. പിന്നാലെ വന്ന അംബാസിഡർ കാറിൽ നിന്ന് ഛർദിച്ച് അവശയായ കൊച്ചേച്ചി ഇറങ്ങി.  ഇളം ചന്ദന നിറത്തിലുള്ള സാരി. തലയിൽ മുത്ത് പതിപ്പിച്ച കിരീടം. ശരിക്കും ഒരു ദേവതയെപോലെ.

പള്ളി നിറയെ ആൾക്കൂട്ടം. കോട്ടും, സ്യൂട്ടും ധരിച്ചവരെ കണ്ട് എനിക്ക് ചിരിവന്നു.  അവരുടെ പൊതിഞ്ഞുകെട്ടലുകൾക്കുള്ളിൽ നിന്നും വമിക്കുന്ന വിദേശ സുഗന്ധം എൻറെ മൂക്കിന് താങ്ങാവുന്നതല്ല. ചുവന്ന മന്ത്രകോടി, കല്യാണമോതിരം, മാല.... എൻറെ കണ്ണുകൾ മൊത്തം പള്ളിക്കകം കയറിയിറങ്ങി.  എനിക്കും ഓക്കാനം വന്നു.  ഞാൻ ആൾക്കൂട്ടത്തിനിടയിലൂടെ പള്ളിക്ക് പുറത്തേക്ക് നടന്നു. ഫോറിൻ സ്പ്രേയുടെ ദുർഗന്ധത്തിൽ നിന്ന് പുറത്തെ ശുദ്ധവായു അല്പം ശ്വസിക്കാമല്ലോ.  പുറത്തിത്തിറങ്ങിയപ്പോൾ അതിലും കഷ്ടം.. ഓടയുടെ മണം. എങ്കിലും ഇത് തന്നെ ഭേദം എന്ന് കരുതി ഞാൻ മുറ്റത്ത് ചുറ്റിക്കറങ്ങി.

കല്യാണം കഴിഞ്ഞു. സദ്യമേളം കഴിഞ്ഞു. ചടങ്ങുകൾ ഒക്കെ കഴിഞ്ഞു.  അജന്താ ബസ്സ് തിരികെ യാത്രയായി.  വണ്ടിയുടെ ക്ളീനർ ഏതോ മലയാളം സിനിമയുടെ വിഡിയോ കാസറ്റ് ഇട്ടു.  വെട്ടി, വെട്ടി അത് കളിയ്ക്കാൻ തുടങ്ങി.  ഞാൻ കണ്ണടച്ചിരുന്നു. ആ ഇരുപ്പ് ഉണർന്നത് വീടിനു പടിക്കൽ വണ്ടി നിർത്തിയപ്പോൾ ആണ്.

വീണ്ടും രാത്രി.
ഉത്സവം കഴിഞ്ഞ പറമ്പുപോലെ ബന്ധുക്കൾ ഒക്കെ യാത്രപറഞ്ഞു പോയി.  ഒരേയൊരാൾ മാത്രം അധികമായി വീട്ടിൽ ഉണ്ടായിരുന്നു.  അതാ കൊച്ചീക്കാരൻ ആയിരുന്നു. കൊച്ചേച്ചിയെ കല്യാണം കഴിച്ച ആ തുടുത്ത കവിളുകൾ ഉള്ള, ചുരുണ്ട മുടിക്കാരൻ. എൻറെ അളിയൻ.  ഞാൻ അയാളിൽ നിന്ന് മാറി, മാറി നടന്നു.  എനിക്ക് ആരെയും കാണണ്ട.  എൻറെ മനസ്സ് നിറയെ അയാളോട് വെറുപ്പായിരുന്നു.

എന്നാൽ വീട്ടിൽ എല്ലാവരും എന്നെപ്പോലെ ആയിരുന്നില്ല. വീട്ടുകാർ എല്ലാം അയാളെ മഞ്ചലിൽ ഏറ്റി നടക്കുകയാണ്. കാണാത്തതും കേൾക്കാത്തതും ആയ വിഭവങ്ങൾ അയാൾക്ക് വേണ്ടി തീന്മേശയിൽ നിരന്നു.  ഞാൻ കൊച്ചേച്ചിയെ സൂക്ഷമായി നിരീക്ഷിച്ചു.  ഇന്നലെ വരെ എൻറെ കൂടെയുണ്ടായിരുന്ന ആളല്ല ഇപ്പോൾ അവർ. എല്ലാത്തിനും കാര്യഗൗരവം.  പരകായപ്രേവേശം  നടത്തിയപോലെ.

അന്ന് രാത്രി എൻറെ മുറിയിൽ നിന്ന് കൊച്ചേച്ചിയുടെ സ്ഥാപരജംഗമ വസ്തുക്കൾ എല്ലാം മാറ്റപ്പെട്ടു, കയറുകട്ടിലും, പായും, തലയിണയും, എൻറെ പുതപ്പും ഞാനും മാത്രം ബാക്കിയായി.

"നിനക്ക് കിടക്കാൻ പേടിയുണ്ടോ?..."  അമ്മയാണ്.  ഞാൻ ഒന്നും മിണ്ടിയില്ല. തല കുമ്പിട്ടു നിന്നു.
"നിനക്കെന്താ? സുഖമില്ലേ?..... പോയി കിടക്ക്.  രാതി കട്ടിലിൽ കിടന്നു പെടുത്തേക്കരുത്,  പറഞ്ഞേക്കാം"

രാത്രി.  വീണ്ടും രാത്രി. ഞാൻ ഒറ്റയ്ക്കായ രാത്രി.  ഞാൻ തലയിണ അമർത്തി പിടിച്ച് കിടന്നു.  കൊച്ചേച്ചിയുടെ കൂട്ടില്ലാതെ, കാച്ചെണ്ണ ചാർത്തിയ തലമുടിയുടെ ഗന്ധം ഇല്ലാതെ,  കഥകൾ ഇല്ലാതെ .... പിന്നെ ആ കരവാലയത്തിനുള്ളിലെ സുരക്ഷയില്ലാതെ.

ഉറക്കം വരുന്നില്ല.  ജനൽ തുറന്നിട്ടാൽ നല്ല കാറ്റ് പുറത്ത് നിന്ന് വരും. വേണ്ട. പുറത്ത് അലഞ്ഞു നടക്കുന്ന ഭൂതവും പ്രേതവും അകത്ത് കേറി വരും.

ഞാൻ വിതുമ്പി. "കൊച്ചേച്ചീ..." എൻറെ വായിൽ നിന്ന് അറിയാതെ വാക്കുകൾ പുറത്ത് ചാടി. തലയിണ നനഞ്ഞു. അതിലെ പഞ്ഞിക്കെട്ട് എൻറെ കണ്ണീർ ഒപ്പിയെടുത്തു.  എന്നെ വിറക്കാൻ തുടങ്ങി, എവിടെയോ ഷോക്കടിച്ചപോലെ. എൻറെ കണ്ണിൽ ചൂട് നിറഞ്ഞു. ഞാൻ പുതപ്പ് വാരിപ്പുതച്ചു.  മൂക്കിലൂടെ ജലകണങ്ങൾ ഊർന്നിറങ്ങാൻ തുടങ്ങി.  ഞാൻ വിതുമ്പി. നഷ്ടപ്പെടലിന്റെ ആഴം എത്രയാണെന്ന് ഞാൻ അന്നറിഞ്ഞു. സെന്റ് ജൂഡ് പള്ളിയിലെ സെമിത്തേരിയിൽ കഴിഞ്ഞ ആഴ്ചയിൽ അകാലചരമം  പ്രാപിച്ച മൃദദേഹത്തിനു മുമ്പിൽ ആൾക്കാർ അലമുറയിട്ടു നിലവിളിച്ചപോലെ കരയാൻ എനിക്ക് തോന്നിപ്പോയി.  ഞാൻ മുഖം തലയിണയിൽ അമർത്തി എനിക്കുപോലും മനസ്സിലാകാത്ത ഏതോ ഭാഷയിൽ വിതുമ്പിക്കൊണ്ടിരുന്നു.

നഷ്ടപെട്ടത് എനിക്കാണ്. എനിക്ക് മാത്രം. ഒരിക്കലും തിരിച്ചു കിട്ടാത്തനഷ്ടപ്പെടൽ.  യുദ്ധം തുടങ്ങും മുമ്പ് തോറ്റുപോയ പോരാളിയായിപ്പോയി ഞാൻ.

വീണ്ടും നേരം വെളുത്തു.  പക്ഷെ അത് എനിക്ക് വേണ്ടിയായിരുന്നില്ല.  അത് ആ കൊച്ചീക്കാരന് വേണ്ടി മാത്രമായിരുന്നു.

അന്ന് കൊച്ചേച്ചിയെ തൊഴുത്തിനടുത്ത് വച്ച് ഒറ്റയ്ക്ക് കിട്ടിയപ്പോൾഞാൻ ചോദിച്ചു.

"എന്നെ വിട്ടു പോകുന്നതിൽ കൊച്ചേച്ചിക്ക് ഒട്ടും വിഷമം ഇല്ലേ?"
കൊച്ചേച്ചി ഒന്നും മിണ്ടാതെ കുറേനേരം നിന്നു.  മുറ്റത്ത് ചാട്ടമത്സരം നടത്തുന്ന അണ്ണാറക്കണ്ണൻമാരിലോ, അങ്ങ് ദൂരെ പാടത്ത് മേയുന്ന കാലിക്കൂട്ടങ്ങളിലോ അല്ല ആ നോട്ടം എന്ന് എനിക്കറിയാം.

"ഇനിയൊരിക്കലും എനിക്ക് കൊച്ചേച്ചിയുടെ കൂടെ കിടക്കാൻ പറ്റൂല്ല അല്ലേ ??"

ആ കണ്ണുകൾ ഈറനണിയുന്നത് ഞാൻ കണ്ടു.  അതിനുത്തരം എന്നെ വാരിപ്പുണർന്നുള്ള ഒരു വിതുമ്പൽ മാത്രമായിരുന്നു. ആ ചൂട്, ആ ഗന്ധം, ആ സ്പർശം എൻറെ ഏങ്ങലടി കൂട്ടി.

പള്ളിമുറ്റത്ത് അംബാസിഡർ കാർ വന്നു നിന്നു.  ചിലർ ചിരിക്കുന്നു. ചില മുഖങ്ങളിൽ  വിഷാദം തളംകെട്ടി നിൽക്കുന്നു. കൊച്ചേച്ചിയുടെ  ഭർത്തവ്, എൻറെ അളിയൻ എല്ലാവരോടും കുശലം പറഞ്ഞും, ചിരിച്ചും നടക്കുന്നു.  അയാൾക്ക് ചിരിക്കാം. എൻറെ നഷ്ടം അയാൾക്ക്‌ നേട്ടം ആണല്ലോ.  അയാളുടെ ഫോറിൻ സ്പ്രേയുടെ മണം എനിക്ക് വെറുപ്പായിരുന്നു.  എന്നെ എപ്പോ കണ്ടാലും പിടിച്ചു കൂടെ നിർത്തും. എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കും. പക്ഷെ ഒരു വാക്കിലോ, നിശ്ശബ്ദതയോ ഒക്കെ മറുപടി കൊടുത്ത് ഞാൻ ഒഴിഞ്ഞു മാറി നിന്നു.

ഓ .. ഒരു കൊച്ചീക്കാരൻ !.  അയാളുടെ ഫോറിൻസ്പ്രെയേക്കാൾ എന്ത് നല്ലതാണ് ഞങ്ങളുടെ തൊഴുത്തിലെ മണം!

എന്തൊക്കെയോ ചടങ്ങുകൾ കാർന്നവന്മാരുടെ കാർമ്മിത്വത്തിൽ നടന്നു. ചേച്ചിമാർ വിതുമ്പുന്നു.  കൊച്ചേച്ചി നിലവിളിക്കുന്നു. ആരും ഒന്നും പറയുന്നില്ല.  ആരും എതിർത്തില്ല.  അവസാനം ആ കശ്മലൻ കൊച്ചീക്കാരൻ എൻറെ കൊച്ചേച്ചിയെ അംബാസിഡർ കാറിൽ കയറ്റിക്കൊണ്ടങ്ങു പോയി !!

പള്ളിമുറ്റത്ത് നിന്ന് നിരാശയോ നഷ്ടബോധമോ തലയ്‌ക്കെടുത്തുവച്ച് ഞങ്ങൾ തിരികെ നടന്നു.  പക്ഷെ എല്ലാവരുടെയും നഷ്ടബോധം നൈമിഷികം ആയിരുന്നു.  വീട്ടിലെ അവസാന പെൺകുട്ടിയെയും വിവാഹം കഴിച്ച് അയച്ചതിന്റെ സന്തോഷം അപ്പന്റെയും അമ്മയുടെയും മുഖത്ത് ഞാൻ കണ്ടു.

നഷ്ടം എനിക്ക് മാത്രം ആയിരുന്നല്ലോ.  എൻറെ കയറുകട്ടിലിനായിരുന്നല്ലോ. എൻറെ തലയിണക്കും പുതപ്പിനും മാത്രം ആയിരുന്നല്ലോ. ഞങ്ങൾക്ക് നഷ്ടമായത് ഒന്നല്ല, ഒരായിരങ്ങൾ ആയിരുന്നു.

ഞാൻ ഉറങ്ങാനായി അന്നും കണ്ണുകൾ അടച്ചു,   ഉറക്കം വരില്ല. ഞാൻ ചിരിക്കനായ് ചുണ്ടുകൾ വിടർത്തി, എന്നാൽ കരച്ചിൽ അതനുവദിച്ചില്ല.  മറക്കാനായി ഞാൻ ശ്രെമിച്ചു ഓർമ്മകൾ അതനുവദിച്ചതുമില്ല.

എന്റെ തലയിണയിലെ ഉപ്പു രസത്തിന്റെ കടുപ്പം കൂടിക്കൊണ്ടേയിരുന്നു. അപ്പോളും ഞാൻ എന്തൊക്കെയോ, എങ്ങനെയൊക്കെയോ ആഗ്രഹിച്ചു പോയി.

കൊച്ചേച്ചിയുടെ കരച്ചിൽ നിന്നേക്കാം.  എൻറെ വിതുമ്പലും നിലച്ചേക്കാം. ഇനിയൊരു പകൽ തെളിമാനം പോലെ ഞാനും ചിരിച്ചേക്കാം. എന്നാലും ... എന്നാലും... നഷ്‌ടപ്പെടലുകൾ എന്നും നഷ്ടപെടലുകൾ തന്നെയാണ്.

Monday, June 27, 2016

Book Review : ‘My Letters ….M K Gandhi’

‘My Letters ….M K Gandhi’
Edited by Prof. Shrikant Prasoon
Publisher : Cedar Books / Pustak Mahal

The Book
‘My Letters’ is a collection of M K Gandhi’s letter to Motilal & Jawaharlal Nehru, Vallabhai Patel, M A Ali Jinnah, Lord Mountbatten,  Lord Wavell, Lord Irwin, Mira Ben, SC Bose, G D Birla, Tagore, Kasturba, Hitler and many more.

This book covers not only M K Gandhi’s objects and attitude towards different personalities but also his view on Ahimsa, Division, and Satyagraha etc. His letter writing method will guide you how to write an effective and modest letter to your hard critics and opponents.  All his letters are filtered and edited deliberately with the aroma of vocabulary as well.  If you go through these 240 pages, I bet you it will be worth than going for a political and social letter writing course.

The Content
Begins with the re-introduction of M K Gandhi, readers may be in awe to think about any introduction about Gandhiji’s life, his messages and his propaganda. But I vow you; it will give an apparent effect while you are going through this introduction and it will lead you to the splendid style of narration and discussion about the contemporary issues in his era.

You can see the pain of a freedom fighter in his letters to Vallabhai Patel, Mohammad Ali Jinnah. Sometimes it takes you to a different point of feeling. See his words to Mohammad Ali Jinnah “This is again not for publication but for your eyes. It is the cry of a friend, not of an opponent”  

Even though he is the seer of Truth, Non-violence & Ahimsa, his letters will illustrate how to tackle critics without hurting and deviating from the mainstream and ideology.


One of the interesting things noted in Gandhiji’s letters is his salutation to the addressee. He uses ‘Dear’, ‘Chi’, ‘Dear Friend’, ‘My Dear Friend’, ‘Bhai’, My Dear Sister’ etc.  When he writes to Viceroy, he used ‘Dear Friend’ and he also narrates the reason for his salutation in his first letters as well. The method of correspondence and techniques used are quite interesting. Gandhiji’s words are humble, strong and clear guide for modern politicians indeed. In a letter to Lord Irwin he has given the fact and matrix about the foreign (British) administration in India which is most expensive in the world by writing, “……Thus, you are getting (salary) much over five thousand times India’s average income.  The British Prime Minister is getting (salary) only ninety times Britain’s average income.  On bended knees I ask you to ponder over this phenomenon”

When you are pondering over the last pages, you can see how Gandhiji deals with his spouse Kasturba.  It is a mixed feeling of pain of separation and philosophies.  He wrote to her, “Gods ways are beyond our understanding.  He erased difference between birth and death in a matter of minutes.  Who was born and who is dead?  Whether human being s are born or die, His plays goes on”

In short, this collection of letters proves that letters are a strongest tool and it is still relevant in the epoch of internet, Smartphone and Social Medias. I recommend this collection of letters to school libraries because our little readers can benefit from this book.

The Criticism
It will be blasphemy if I attempt to criticize Gandhiji’s letters.  If I do, it will be sour grapes.  All these letters are properly melted, purified and shaped.

But, after reading ‘My Letter…’, I am bit interested to see the handwriting and photos of real letters. It could be a great feeling if publisher can include couple of his letter’s copy in this book and add photos of the personalities to whom Gandhiji has addressed. Shortly, couple of photos can make an imperative and candid feeling to readers so far.

In one point, my view is clashing with Gandhi’s philosophy on his letter to Jayaprakash Narayan (dated November 21, 1930 from Yervada Jail). JP’s wife Prabhadevi had stayed in Gandhiji’s Ashram during his studies. Even though I am obscure about the personal life of JP and Prabhadevi, I cannot digest Gandhiji’s advice to JP to observe Brahmacharya or find another wife.

The Consumer

The price of this book is INR 250/- which means it costs almost INR 1/- per page. As a consumer, I feel its worth to spent Rupees One per page of this hardcover version. Since we can use this as reference book, I do hope readers cannot repent on this spend.

Tuesday, May 10, 2016

ഞാനും പഠാനും

ഏപ്രിൽ മാസത്തിലെ ഒരു  തിങ്കളാഴ്ച.  ഈസ്റ്ററ്റിന്റെ ഗന്ധം ദൂരെനിന്ന് കാറ്റിൽ അടുത്തടുത്ത് വരുന്നു.  ചില സത്യക്രിസ്ത്യാനികൾ അമ്പത് ദിവസം നോമ്പ് നോക്കുകയും, വേറെ ചില സത്യക്രിസ്ത്യാനികൾ നോമ്പ് നടിക്കുകയും, ചിലർ ഇനി മേളീന്നു ശാപം എങ്ങാനം വന്നു തലേൽ വീഴണ്ടാ  എന്നുവച്ച് അവസാന 25 ദിവസമോ,  പത്തു ദിവസമോ ഒക്കെ കഠിനവൃതം നോക്കുന്ന കാലം. നാട്ടിലാണേൽ 364 ദിവസവും പള്ളിയിൽ കേറാത്ത  കള്ളുകുടിയൻ പാപ്പി പോലും ദുഃഖ വെള്ളിയാഴ്ച്ചയോ ഈസ്റ്റർദിനത്തിലോ പള്ളിയിൽ കേറും. അല്ലേൽ എന്നാ?  ചത്തുകഴിയുമ്പോൾ നേരെ ശവപറമ്പീന്ന് നരകത്തിലോട്ട് ഒരെടുപ്പങ്ങേടുക്കും.  ഇത് ഞാൻ പറയുന്നതല്ല. പള്ളീലച്ചൻമാർ കാലാകാലം വിളംബരം ചെയ്തുകൊണ്ടിരിക്കുന്ന പരമസത്യം ആകുന്നു.

നമ്മൾ പറഞ്ഞുവരുന്ന സംഭവുമായി ഈ പള്ളി-ഈസ്റ്റർ പുരാണത്തിന് വലിയ ബന്ധമൊന്നുമില്ല കേട്ടോ.  ഒരു കഥ തുടങ്ങും മുമ്പ് എന്തെങ്കിലും പറഞ്ഞുവെച്ചില്ലെങ്കിൽ എഴുതുന്നവർക്ക് എന്ത് സുഖം? (വായനക്കരെന്റെ സുഖം ആർക്കു വേണം?) എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ്.  സഹൃദയരായ വായനക്കാർ ഇതൊക്കെ മനസ്സിലാക്കിക്കോണം.

പുറത്ത് ക്രയിനുകൾ, ട്രക്കുകൾ,  ബോബ് ക്യാറ്റുകൾഎന്നിവയുടെ കാതടപ്പിക്കുന്ന ശബ്ദം.  അതിനു താളം പിടിക്കാൻ എഫ്.ജി. വിൽസൻ  ജനറേറ്ററുകൾ, ഫോർമാൻമാരുടെ ശബ്ദകോലാഹലം....ശബ്ദമലിനീകരണം പുറത്തെവിടെയും നീണ്ടുനിവർന്നു കിടക്കുന്ന കൺസ്ട്രക്ഷൻ സൈറ്റ്.  ഏതോ കാരണവന്മാർ ചെയ്ത സുകൃതം- എനിക്ക് ആപ്പീസിനകത്താണ് ജോലി.

വലതുകൈ മൗസിലും, കണ്ണുകൾ മോണിട്ടറിൽ തെളിഞ്ഞു നിൽക്കുന്ന എക്സെൽ ഷീറ്റുകളിലും വ്യാപൃത മായിരിക്കുമ്പോൾ  ഓഫീസിലെ പഠാൻ ഡ്രൈവർ വന്ന് മുന്നിൽ നിന്നത് അറിഞ്ഞില്ല.

"സർജി .... ആപ് ബിസി ഹേ ക്യാ?"

ഞാൻ തല ഉയർത്തി നോക്കി. "ഖാൻ". മൌസിന് വിശ്രമം കൊടുത്തുഞാൻ അയാൾക്ക്‌ കൈകൊടുത്തു.

"ആജ് കാ ഡ്യൂട്ടി...."

അയാൾ പറഞ്ഞു മുഴിപ്പിക്കുന്നതിനു മുമ്പ് ഞാൻ രാവിലെ തയ്യാറാക്കിയ ട്രാൻസ്പോർട്ട് ഷെഡൂൾ ഒന്നെടുത്ത് നോക്കി.  ഉള്ളത് പറയാമല്ലോ, ഷെഡൂൾ ഉണ്ടാക്കുന്നതിനേക്കാൾ പാടാണ് പഠാനെ അത് പറഞ്ഞു മനസ്സിലാക്കുന്നത്. ലോകത്ത് ഉറുദു അല്ലാതെ വേറെ ഒരു ഭാഷയും വഴങ്ങത്ത, ഡ്രൈവിംഗ് ഒഴിച്ച് ബാക്കിയെല്ലാം തൻറെ പണിയാണ് എന്ന മട്ടിലുള്ള ആ നിൽപുണ്ടല്ലോ .. ആഹാ!  പലപ്പോഴും എനിക്ക് സംശയം ഉള്ള ഒരു കാര്യമാണ് ഞാൻ ഇയാൾക്കാണോ ഇയാൾ എനിക്കാണോ പണി കൊടുത്തുകൊണ്ടിരിക്കുന്നത് എന്ന്.

ഈ ബാധയെ എങ്ങേനെലും ഒന്ന് ഒഴിപ്പിച്ചു ഓഫീസിൽ നിന്നിറക്കിയാലേ എനിക്ക് വല്ല പണിയും ചെയ്യാൻ പറ്റൂ.  ഒരു വിധത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കി.  ഇനി ബാക്കി അങ്കം പഠാൻ പോകുന്ന വഴിയിൽ എന്നോട് ഫോണിൽ കൂടിയായിക്കോളും.

അയാൾ പുറത്തേക്ക് ഇറങ്ങാൻ ഭാവിക്കുമ്പോൾ  ഓഫീസ് ബോയി, നേപ്പാളി പയ്യൻ കയറി വന്നു.  ക്യാനിലെ പാലുകൊണ്ട് ഉണ്ടാക്കിയ റബ്ബർ പാലിൻറെ മണമുള്ള ചായയും താലത്തിൽ വച്ചാണ് അവൻ വരുന്നത്.  വന്നവഴി അവനും പഠാനും തമ്മിൽ എന്തോ രഹസ്യം പറയുന്നു,  ചിരിക്കുന്നു.  എന്താണാവോ ഇവർ തമ്മിൽ ഇത്ര വലിയ രഹസ്യം?  നേപ്പാളി പയ്യൻറെ മുഖത്ത് നാണം ഇരച്ചു കയറിയ പോലെ!   അവർ തമ്മിൽ തമ്മിൽ എന്തൊക്കെയോ ആശയങ്ങൾ കൈമാറുന്നു.  പഠാൻ പോയി, പയ്യൻ വന്ന് ചായ എൻറെ മേശപ്പുറത്ത് വച്ചു.  റബ്ബർ പാലിൻറെ മണം  മൂക്കിലിടിച്ചു കയറി.

"ചോട്ടൂ.... നാളെമുതൽ എനിക്ക് സുലൈമാനി മതി...."

"ജി സാബ്..." അവൻ തല ചൊറിഞ്ഞു തിരിഞ്ഞു നടന്നു.

"ചോട്ടൂ.... ഒന്ന് നില്കൂ... നിന്നോട് ഖാൻ എന്താ പറഞ്ഞത്?"

അവൻ എനിക്ക് അഭിമുഖമായി തിരിഞ്ഞു.  അവൻറെ മുഖത്ത് ഒരു പരുങ്ങൽ. അവൻറെ പ്രൈവസിയിൽ  എവിടെയോ ഞാൻ കേറിയങ്ങ് തൊട്ടപോലെ പറയണോ അതോ വേണ്ടയോ എന്ന മാതിരി ആണ് ആ നിൽപ്പ്.

"സർ .. അത്..."

"ക്യാ ഹുവാ.... കുച്ച് പ്രോബ്ലം?... സീക്രട്ട് വല്ലതും ആണോ? എങ്കിൽ വേണ്ട.."

"നഹി സാബ്‌..."

അതങ്ങേറ്റു. എനിക്ക് സാറിനോട് ഒളിപ്പിക്കാൻ ഒന്നുമില്ലേ എന്ന മട്ടിൽ എന്നെ അവനൊന്നു നോക്കി.  ലോകത്തെ ഏറ്റവും സത്യസന്ധനായ വ്യക്തി താനാണെന്ന് പറയാൻ അവൻറെ മുഖം വെമ്പുകയായിരുന്നു.

ഓഫീസിലേക്ക് ആൾക്കാർ വന്നും പോയുമിരുന്നു.  അത് കണ്ടിട്ട് അവൻ എന്റെ അടുത്തേക്ക് വന്നു.

"സർ ... ബാത് മേം ബോലേഗാത്തോ ചലേഗാ?..  ചായ ദേനെ കേ ബാത് ?"

"ഒകെ.. ചലോ.. മുഷ്കിൽ നഹി " ചായ കൊടുത്ത ശേഷം വന്നു പറഞ്ഞോളൂ. ഞാൻ ചിരിച്ചു.

മുഖത്ത് വലിയ സസ്പെന്സ് ഒന്നും കാണിച്ചില്ലെങ്കിലും എൻറെ മനസ്സ് അങ്ങിനെ അല്ലായിരുന്നു.  പഠാനും ഇവനും തമ്മിൽ എന്തോ ഉടായിപ്പ് ഉണ്ട്...എന്തോ രഹസ്യ ഇടപാട്! എന്താണത്?  എന്തോ, സസ്പെൻസ് പണ്ടേ എനിക്ക് ഇഷ്ടമാല്ലത്തതാണ് ...

ഉച്ചയായി. ഡ്യൂട്ടിക്കിടയിലെ വലിയ ഡ്യൂട്ടിയായ ലഞ്ചുകഴിക്കാൻ ഫോർമാന്മാർ, എഞ്ചിനീയർമാർ ഒക്കെ ദേശാടനപക്ഷികൾ സങ്കേതം തേടി എത്തുന്ന പോലെ സൈറ്റിൽ നിന്നും ഓഫീസ് ക്യാബിനുകളിലേക്ക് ചേക്കേറാൻ തുടങ്ങി.  ഇടയ്ക്കിടെ നേപ്പാളിപയ്യൻ  മുന്നിൽ വന്നുപോയെങ്കിലും ക്യാബിനിലെ ആൾത്തിരക്ക് കാരണം സസ്പെൻസ് ഇതുവരെ പുറത്തായിട്ടില്ല.

ഊണ് സമയം. ചെക്കൻ വെള്ളവുമായി വന്നു.  ആരുമില്ല. ഇത് തന്നെ തക്കം!

"ചോട്ടൂ...."

" ജി സർ .."

"രാവിലത്തെ കാര്യം നീ ഇതുവരെ പറഞ്ഞില്ല....." ഞാൻ എൻറെ നീരസം പുറത്ത് കാണിച്ചു.  അവൻ നിന്ന് തലചൊറിഞ്ഞു.

"സർജീ ....."  അവൻ പരുങ്ങുന്നു.

"ക്യാ ഹുവാ?  ബോലോതോ സഹി..?!"

അവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു.  ചാരന്മാർ ആരും ചാരെയില്ലെന്ന് ഉറപ്പു വരുത്തി.

"നമ്മുടെ ഖാൻ ഭായിക്ക് ഒരു സെറ്റപ്പ് ഉണ്ട്..."

"സെറ്റപ്പ് ? എന്ത് സെറ്റപ്പ്?"

ഞാൻ പാവം... ശിശു.  ഒന്നും അറിയാത്തവൻ.  അവൻ എന്നെ ഒന്നുഴിഞ്ഞുനോക്കി.  ഇയാൾ എന്ത് ഊളനാ എന്നൊരു ഭാവം അവൻറെ നേപ്പാളി കണ്ണുകളിൽ  ഒളിച്ചിരിക്കുന്നുണ്ടോ?  എന്നാലും വേണ്ട,  ഇവൻ സസ്പെൻസ് ഒന്ന് പൊളിച്ചുകിട്ടിയാൽ മതി.

"സെറ്റപ്പ് എന്ന് വച്ചാൽ.... ഒരു പെണ്ണ്! ശ്രീലങ്കകാരിയാ...."

അവൻറെ കുഞ്ഞികണ്ണ് പുറത്തേക്ക് ഉന്തിവരുന്നുണ്ടോ?  എൻറെ മുഖത്തെ സംശയഭാവം കണ്ടിട്ടാകണം അവൻ സംഭവം ഒന്ന് കൂടി കോണ്ക്രീറ്റ് ഇട്ട് ഉറപ്പിച്ചു.

"സത്യമായിട്ടും സാർ...."

പിന്നീട് അവൻ പറഞ്ഞതിൻറെ സംഷിപ്തരൂപം എൻറെ വായനക്കാർക്ക് വേണ്ടി ഞാൻ പങ്കു വയ്ക്കുന്നു.  പഠാന് ഒരു ശ്രീലങ്കകാരി സ്ത്രീയുമായി വർഷങ്ങളായി  സെറ്റപ്പ് ഉണ്ട്.  എല്ലാ ആഴ്ചയിലും പഠാൻ അവരെ ഒരു വട്ടമെങ്കിലും കണ്ടിരിക്കും.  പ്രത്യേകിച്ച് വ്യാഴാഴ്ച.   ഈ സീക്രട്ട് നേപ്പാളി പയ്യൻ കണ്ടുപിടിച്ചു. അവൻറെ കുഞ്ഞി മനസ്സിൽ ഒരാഗ്രഹം.  അവനു കൂടി അവരെ ഒന്ന് ട്യൂൺ ചെയ്തു കിട്ടണം. അവസാനം പഠാൻ അവന് ഉറപ്പു കൊടുത്തു.  അത് എന്നാണെന്ന് ഉറപ്പിക്കാൻ ആണ് അവൻ അയാളുടെ പുറകെ നടക്കുന്നത്!

കൊള്ളം.  നല്ല ഇൻഫർമേഷൻ!  അമ്പെടാ നേപ്പാളീ.... ഞാൻ അവനെ ഒന്ന് മൊത്തത്തിൽ നോക്കി.  നാണം നിറഞ്ഞ ഒരു ചിരി സമ്മാനിച്ച് അവൻ എൻറെ അടുത്ത് നിന്ന് രക്ഷപെട്ടു.

വൈകുന്നേരം. പഠാൻ ഞാൻ കൊടുത്ത പണി ഒക്കെ ഒരു വിധത്തിൽ തീർത്ത് (അഥവാ എനിക്ക് പണി തന്ന ശേഷം) തിരികെ വന്നു.  ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ മുതൽ താൻ അനുഭവിച്ച പ്രയാസങ്ങൾ നിരത്താൻ  തുടങ്ങി.  വളരെ കഷ്ടപെട്ട്, ബുദ്ധിമുട്ടി എല്ലാം ചെയ്തു തീർത്തു എന്ന് സ്ഥാപിച്ചു.  ഇനി ഒന്ന് വിശ്രമിക്കട്ടെ എന്നമാതിരി അയാൾ തിരികെ നടന്നപ്പോൾ എൻറെ ഒരു ചോദ്യം അയാളെ പിൻപറ്റി.  പഠാനെ അത്ഭുതത്തിൽ ആക്കിയ ചോദ്യം.

"ആപ്കാ  ഗേൾ ഫ്രെണ്ട് ശ്രീലങ്കവാലി കൈസാ ഹൈ ?"

അയാൾ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി. എൻറെ അടുത്തേക്ക് തിരിഞ്ഞു നടന്നു. എന്നിട്ട് ഒരു ചോദ്യം.

"കോൻ ??!!"

"ശ്രീലങ്ക വാലി.... ലട്കി..."  കിലുക്കത്തിൽ നിശ്ചലിനെ അടിക്കാൻ വരുന്ന സമദ്ഖാനെ എനിക്ക് ഓർമ്മ വന്നു.  എന്നെ ഇയാൾ ഒരു നിമിഷം സ്റ്റിൽ ഫോട്ടോഗ്രാഫി ഓഫ് ഇന്ത്യ ആക്കുമോ എന്ന് ഞാൻ ചിന്തിച്ചതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ലെന്ന് പഠാൻമാരെ അറിയുന്നവർക്ക് മനസ്സിലാകും.

"സർജീ .... അങ്ങയോട് ഇതാരാണ് പറഞ്ഞത്?"

ഓഫീസിൽ ഇരിക്കുന്ന എനിക്ക് ഇതല്ല ഇതിനപ്പുറവും കണ്ടു പിടിക്കാൻ സാധിക്കുമെടാ കൂവേ എന്ന് ഞാൻ ഒരു കീച്ചങ്ങു കീച്ചി. അതേറ്റു.  അയാൾ മനസ്സ് തുറന്നു. ഇതൊക്കെ അല്ലാതെ നമ്മൾക്കൊക്കെ ഗരീബുകൾക്ക് എന്ത് ജീവിതം എന്ന രീതിയിൽ കുറെ തത്വങ്ങളും.

എനിക്ക് ഒരു കുസൃതി തോന്നി.  ഇയാൾ പോകും മുമ്പ് ഒന്ന് പറ്റിച്ചാലോ?

"ഖാൻ ഇനി അവിടെ  പോകും മുമ്പ് എന്നെ കൂടി വിളിക്കുമോ?"

അയാൾ എന്നെ ഒന്ന് സൂക്ഷിച്ച് നോക്കി.  എന്നിട്ടൊരു ചിരി.  ഇന്ത്യയുടെ മേൽ പാകിസ്ഥാന്റെ അനിവാര്യമായ ജയം പോലെ.  'ഗൊച്ചുഗള്ളൻ ' അയാൾ മനസ്സിൽ നൂറുശതമാനം പറഞ്ഞിട്ടുണ്ടാകും.

"കോയി ബാത്ത് നഹീ... ജുഗാട് കരേഗാ..."

അയാൾ പോയികഴിഞ്ഞപ്പോൾ ആണ് ഒരു സത്യക്രിസ്ത്യാനി നോമ്പ്കാലത്ത്  പറായാൻ പറ്റാത്തത് പറഞ്ഞുപോയല്ലോ എന്ന് ഓർത്തത്.  പാപത്തിൻ ശമ്പളം മരണം! ഞാൻ ഈശോ മറിയം യൌസേപ്പേ മനസ്സിൽ വിചാരിച്ചു മോണിട്ടറിൽ നോക്കിയിരുന്നു.  പരിഹാരം എന്ന നിലയില ഗൂഗിൾ ഇമേജ് സെർച്ചിൽ കേറി ഒന്ന് രണ്ട് വിശുദ്ധൻമാരുടെ ഫോട്ടോ നോക്കി മനസ്താപം കൂടി  നടത്തി.

മരുഭൂമിയിൽ  ദിവസങ്ങൾ എത്ര വേഗം കൊഴിഞ്ഞു പോകുമെന്ന് ഞാൻ ആരോടും പറയണ്ട കാര്യമില്ല.  വ്യാഴാഴ്ച വന്നെത്തി.  എങ്ങും വീകെൻഡ് പ്രതീതി.  ഇന്ന് ഹാഫ്ഡേ ആണ്.  ഒരുമണി വരെ ജോലി. പണികൾ തീർത്ത് കമ്പ്യൂട്ടർ ഷട്ട്ഡൌൺ ചെയ്യാനുള്ള പുറപ്പാടിലാണ് ഞാൻ .  പെട്ടെന്ന് മാനത്തു നിന്നെന്ന പോലെ പഠാൻ മുന്നിൽ പ്രത്യക്ഷപെട്ടു.

"സർജീ .... എന്തുണ്ട്. സുഖമാണോ?"

ഇവനെന്ത് പറ്റി?  ഇന്ന് രാവിലെയും കണ്ടപ്പോൾ ചോദിക്കാത്ത കുശലാന്വേഷണം?  ഞാൻ മുഖമുയർത്തി അവൻ തന്നെയല്ലേ എന്ന് ഉറപ്പുവരുത്തി.  അതെ. ഇയാൾക്ക് ഇപ്പോൾ സ്റ്റാഫ് ട്രിപ്പ്‌ ഉണ്ടല്ലോ, പിന്നെന്താണ്? മനസ്സിൽ കരുതി.

"ടീകെ.... ക്യാ ഹുവാ.... ബോലിയെ .."

"ഓർ ....വൈകിട്ട് എന്താ പരിപാടി?"  ലാലേട്ടന്റെ പരസ്യം ഓർമ്മിപ്പിക്കുന്ന ചോദ്യം.

"പ്രത്യേകിച്ച് ഒന്നുമില്ല. ഭാര്യയുമായി ഫോൺ വിളി... ചാറ്റിങ്ങ്..."

പഠാൻ എൻറെ അടുത്തേക്ക് നീങ്ങിനിന്നു. എന്നിട്ട് ഒച്ചകുറച്ച് പറഞ്ഞു.

"അത് കള ... ഭാര്യയുമായി എന്നും സംസാരിക്കുന്നതല്ലേ.... ഒരു ദിവസം സംസാരിച്ചില്ലേലും കുഴപ്പമില്ല..."

ഇയാൾ എന്താ പറഞ്ഞു വരുന്നത്? ഞാൻ ചിന്ത മുഴുപ്പിക്കുന്നതിനു മുമ്പ് പരിസരം ഒന്നു വീക്ഷിച്ച് അയാൾ തുടർന്നു.

ഇന്ന് വൈകിട്ട് മറ്റേ സെറ്റപ്പ് റെഡിയാക്കിയിട്ടുണ്ട്....!!

എൻറെ ഉള്ളൊന്നു പാളി. ഏതു സെറ്റപ്പ്?  ഞാൻ നിഷ്കളങ്കത ഭാവിച്ചു.  അയാൾ എന്നെ കൌതുകത്തോടെ നോക്കി.

"അപ്പോൾ കഴിഞ്ഞ ദിവസം പറഞ്ഞത് സർജി മറന്നോ? മറ്റേ സെറ്റപ്പ് .... ശ്രീലങ്ക വാലി...?"

ഞാൻ കുടുങ്ങി. പഠാന്റെ ചോദ്യം ശരിക്കും ധൃധരാഷ്ട്രാലിംഗനം പോലെ തോന്നി.

"ഖാൻ... എനിക്ക് സുഖമില്ല.... ഇനി ഒരിക്കലാവട്ടെ..."

"വേണ്ട.. വേണ്ട... ഞാൻ പല പരിപാടികൾ മാറ്റി വച്ചാണ് ഇതൊപ്പിച്ചത്‌.... ഒന്നും പറയണ്ടാ.. വൈകിട്ട് ഏഴുമണിക്ക് ഞാൻ റൂമിൽ എത്തും.. നമുക്ക് ഒന്നിച്ചുപോകാം.."

പെട്ടു. ഇത് ഒരുനടക്ക് പോകുന്ന ലക്ഷണം ഇല്ല.  ഈ ഊരാക്കുടുക്കിൽ നിന്ന് ഊരാൻ എന്താ വഴി?  പഠാൻ ആകട്ടെ ദേവേൻമാരിൽ നിന്നും അമൃത് അടിച്ചു മാറ്റി കൊണ്ടുവന്ന് നില്ക്കുന്ന പോലെ ഒരു നിൽപ്പും.

"ഖാൻ ഭായീ.... ഞാൻ വെറുതെ.. തമാശക്ക് പറഞ്ഞതല്ലേ?"  ഞാൻ ഒഴിയാൻ ഉള്ള അടുത്ത അടവെടുത്തു.

"ക്യാ..... എന്ത് തമാശ?  ഇതാണോ തമാശ.."  ആ ചോദ്യത്തിൽ കാര്യമുണ്ട്.  കളി കാര്യം ആവുകയാണ്.  എഴാം പ്രമാണം തമാശിക്കാനുള്ളതല്ല.

"നോക്കൂ... ഖാൻ,  ഞാൻ കല്യാണം ഒക്കെകഴിച്ചു നാട്ടിൽ ഭാര്യയും കൊച്ചും ഒക്കെയുള്ളതല്ലേ ?.."

"പിന്നെ ഞാനോ?  എനിക്കാന്നേൽ  അഞ്ചുപിള്ളാരും ഉണ്ട്. അതും ഇതുമായി എന്ത് ബന്ധം?  പിന്നെ ഒരു കാര്യം... അമ്പത് രൂപക്കാണ്  ഞാൻ സെറ്റ് ചെയ്തിരിക്കുന്നെ "

ഒത്തു.  എൻറെ ഭാര്യ കേൾക്കണ്ടാ. പഠാൻ മുന്നിൽ ഗോലിയാത്തിനെ പോലെയങ്ങു നിൽക്കുകയാണ്. എന്നിട്ട് പറഞ്ഞു.

"സബ് ചോടോ.... ആപ് സാത് ബജേ റെഡി ഹോജാവോ...."

ഈ മറുതായെ ഒന്ന് ഓടിക്കാൻ ആരെങ്കിലും വായോ... എന്ന് ഞാൻ മനസ്സാ പറഞ്ഞുപോയി.  ഇയാളോട് തമാശ ഒരിക്കലും പറയരുത്. കാര്യമായി എടുക്കും.  മാത്രവുമല്ല ഇന്നിയാൾ എൻറെ ചാരിത്ര്യവും നശിപ്പിക്കും! (എനിക്കും അങ്ങനെ ഒരു സംഭവം ഉണ്ട് കേട്ടോ). അമ്പത് നോമ്പ്... ഈസ്റ്റർ പുണ്യം.... നരകം...!!  ഈശ്വരൻ മാരെ....!!  രാജസഭയിൽ പാഞ്ചാലി വസ്ത്രാക്ഷേപ വേളയിൽ വിളിച്ച പോലെ ഞാനും മനസ്സിൽ ഒന്ന് വിളിച്ചു.   ചേർപ്പിക്കാൻ കൊണ്ടുവന്നു നിർത്തിയിരിക്കുന്ന കാളയെപ്പോലെ മുക്രയിടുന്ന ഇയാളോടാണോ ഏഴാം പ്രമാണവും സുന്നഹദോസും?

അവസാനം എന്തും വരട്ടെ എന്ന മട്ടിൽ ഞാൻ ഒരു പറഞ്ഞു.

" പൈസാ വിട്ടുകള.  ഭായി.....ഞാൻ ഒരു തമാശക്ക് പറഞ്ഞാതാണ്. എനിക്ക് ഇതിൽ ഒട്ടും താൽപര്യം ഇല്ല. എന്നെ വിട്ടേര് .."

ഒരു നിമിഷം.  നിശബ്ധത. പഠാൻ തല ഒന്ന് താഴ്ത്തി.  എന്നിട്ട് എന്നോട് പറഞ്ഞു.

"ബസ് .... ചോടോ..... എനിക്കെല്ലാം മനസ്സിലായി..!  എങ്കിൽ അമ്പത് പോട്ടെ... ഇരുപത്.... നമുക്ക് ശരിയാക്കാം.  ഞാൻ പറഞ്ഞാൽ അവൾ കേൾക്കും... ഇരുപത്"

സത്യസന്ധമായ ആ വിലപേശൽ കേട്ട് ഞാൻ ഒരപരാധിയെപോലെ നിന്നു.  എൻറെ നെഞ്ചത്ത് പൊങ്കാലഇട്ടേ ഇയാൾ പോകൂ.

"ഇല്ല.  ഭായി, അമ്പതും, ഇരുപതും ഒന്നുമില്ല..... എന്നെ വിട്ടേര് ...."

നിഷ്കരുണമുള്ള എൻറെ നിരസിക്കൽ കേട്ട് അയാളുടെ മുഖം ചുവന്നു തുടുത്തു.  തൻറെ ആതിഥ്യം ഞാൻ നിരസിച്ചത് അയാൾക്ക് നല്ല ദേഷ്യം ഉണ്ടാക്കിയിട്ടുണ്ട്.

"ഖാൻ......" ഞാനത് പറഞ്ഞു മുഴുപ്പിക്കുന്നതിന് മുമ്പ് നമ്മുടെ നേപ്പാളിപയ്യൻ എവിടുന്നോ ഓടിക്കേറി വന്നു.

"നീ വരുന്നുണ്ടോ?...." പഠാൻ ഇരച്ചു കയറി വന്ന ദേഷ്യം അവൻറെ മുഖത്ത് നോക്കി തീർത്തു. നേപ്പാളി എന്നെ ഒന്ന് നോക്കി.  ആ നോട്ടം പുന്നെല്ലുകണ്ട എലിയുടെപോലെ എനിക്ക് തോന്നി. ചക്കിനു വച്ചത് കൊക്കിനു കൊണ്ടു!

പഠാൻ  നേപ്പാളിയുടെ കൈ പിടിച്ച് പുറത്തേക്കിറങ്ങി.  പോകുന്ന പോക്കിൽ പിറുപിറു ക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു.

"കന്ജൂസ് മാർവാഡി ..... 20 രൂപ ചിലവാക്കാൻ ഇല്ല... കഷ്ടം!.. ബന്ദർ കാ ഹാത്ത് മേം ഫൂൽ  ദേഗാതോ...... ?? "

ഞാൻ കമ്പ്യൂട്ടർ ഷട്ട്ഡൌൺ ചെയ്തു പുറത്തേക്കിറങ്ങി.

വീണ്ടും അതേ ശബ്ദ കോലാഹലം. ഷവൽ, ബുൾഡോസർ, ക്രെയിൻ, ഓഫ് റോഡ്‌ട്രക്കുകൾ, ജനറേറ്റർ .....  എല്ലാ ശബ്ദങ്ങൾക്കിടയിലും പഠാൻ അവസാനം പറഞ്ഞത് എൻറെ കാതിൽ മുഴങ്ങി...

"കന്ജൂസ് മാർവാഡി ....കന്ജൂസ് മാർവാഡി ....ബീസ് റുപ്പയാ കർച്ച കർനേകേലിയെ നഹി ...??!!"

Sunday, May 8, 2016

പെരുമ്പാവൂർ നല്കുന്ന പാഠം

ഒത്തിരി വേദന ഉണ്ടാക്കിയ ദിവസങ്ങൾ ആണ് കടന്നു പോയത്.  കേരളത്തിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും ചർച്ചാവിഷയം ആകുന്നു എന്നത് ഏറെ ഖേദകരംമാണ്.  ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ നാടായി മാറിയോ എന്നൊരു സംശയം.

'ക്ഷീരമുള്ളോരകിടിൻചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം' എന്ന വരികൾ അന്വർതമാക്കുന്ന മാതിരി രാഷ്ട്രീയ പാർട്ടികൾ ഇതൊരു പ്രജരണ ആയുധമാക്കുന്ന നെറികെട്ട ഒരു കാഴ്ചയും പിന്നീട് കണ്ടു.. ഒരു പട്ടിപോലും തിരിഞ്ഞുനോക്കാതിരുന്ന ജിഷയുടെ വീട്ടിലേക്ക് വി.വി.ഐ.പികളുടെ ക്യൂ കാണുമ്പോൾ ലജ്ജ തോന്നുന്നു.  പത്തു വോട്ടു കിട്ടാൻ ഏതു തീട്ടവും വാരാൻ തയ്യാറായി നില്ക്കുന്ന നേതാക്കൾ.  എല്ലാവനുംകൂടെ ആദ്യം ഈ കേസ് ഒതുക്കാൻ നോക്ക. , ഓൺ ലൈൻ പത്രങ്ങളും, സോഷ്യൽ മീഡിയയും ഒന്നുണർന്നപ്പോൾ ഈ ന്യൂസ് കവർ ചെയ്യാൻ എല്ലാവരെ ക്കാളും മുമ്പിൽ അച്ചടിദൃശ്യ മാധ്യമങ്ങൾ തിരക്കു കൂട്ടുന്നു,  മുഖ്യമന്ത്രി യുടെയും, പ്രതിപക്ഷ നേതാവിന്റെയും  വരവിൽ തിക്കുംതിരക്കും അടിയുമുണ്ടാക്കുന്നു.   കൊള്ളാം... നടക്കട്ടെ.  ഇലക്ഷൻ കഴിയുമ്പോളും ഇവിടൊക്കെ തന്നെ ഉണ്ടാകണം.

വളരെ വേദനാ ജനകമായ കഥയാണ് ജിഷയുടെ.   വണ്ടിക്കൂലി ലാഭിക്കാനായി നടന്നു പോയി പഠിക്കുന്ന കുട്ടി. ഭക്ഷണം കഴിക്കാൻ വകയില്ലാതെ ക്ലാസ്സിൽ പട്ടിണിയിരിക്കുന്നവൾ.  ഒട്ടും സുരക്ഷിതമല്ലത്ത്ത ഷെഡ്ഡിൽ അക്രമത്തിന്റെ ഭീഷണിയിൽ  പ്രായമായ അമ്മയുമൊത്ത് ഉറങ്ങുന്നവൾ.  ഓർക്കുമ്പോൾ തന്നെ പേടി തോന്നുന്ന ജീവിതം.

ഇവിടെ ഒരു  സാധാരണ മനുഷ്യന് തോന്നുന്ന ചില സംശയങ്ങൾ ഉണ്ട്.  20 വർഷത്തിൽപരം ഇതുപോലെ ഒരവസ്ഥയിൽ ആ കുടുംബം എങ്ങിനെ അവിടെ താമസിച്ചു?  ആ പരിസരത്തെങ്ങും ആരും ഇവരെ ശ്രദ്ധിച്ചിരുനുന്നില്ലേ?

ഇതിന്റെ ആദ്യ ഉത്തരവാദിത്വം ജിഷയുടെ അയൽപക്കത്തുള്ളവർക്ക് തന്നെയാണ്.  ആ കുടുംബത്തിന്റെ അവസ്ഥ അവർ അറിഞ്ഞശേഷമേ മറ്റുള്ളവർ അറിയുള്ളല്ലോ.  എങ്ങിനെ ആ കുട്ടി ഇത്രയും വർഷം ആ ഷെഡ്ഡിൽ കഴിഞ്ഞു കൂടി എന്ന് ആരെങ്കിലും നാട്ടുകാർ അന്വേഷിച്ചോ?  അവർക്ക് ഭീഷണി ഉണ്ടായിട്ടും എന്തുകൊണ്ട് എല്ലാവരും മൌനം പാലിച്ചു?  ഇപ്പോൾ എന്തിനാണ് എല്ലാവരും മുതലകണ്ണീർ പൊഴിക്കുന്നത്. ചെറ്റത്തരം എന്നല്ലാതെ ഇതിന് വേറെ ഒന്നും പറയാനില്ല.

എല്ലാ പ്രദേശത്തും ഉണ്ട് ഇതുപോലെ ജിഷമാർ.  അവരുടെ രക്ഷകരാകാൻ ജില്ലതലത്തിലോ സംസ്ഥാന തലത്തിലോ കേന്ദ്ര തലത്തിലോ പോകേണ്ട കാര്യം ഇല്ല.  പഞ്ചായത്ത് തലത്തിൽ ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിച്ച് ആ നാട്ടുകാർക്ക് തന്നെ പ്രശ്നം പരിഹരിക്കാൻ കഴിയും.  അവിടം കൊണ്ട് കഴിഞ്ഞില്ലേൽ പിന്നെ മതിയല്ലോ മറ്റുള്ളവരുടെ കാലുപിടിക്കുന്നത്‌.

നമ്മുടെ നാട്ടിൽ എല്ലായിടത്തും പള്ളിക്കും അമ്പലത്തിനും വാരി കോരി കൊടുത്ത് പേരെടുക്കാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടല്ലോ. പെരുമ്പാവൂരും അതിൽ നിന്ന് വിഭിന്ന മായിരിക്കില്ല.  എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ഇവരാരും ഇടപെടുന്നില്ല?  വെണ്ടയ്ക്ക അക്ഷരത്തിൽ അച്ചടിച്ചും,  വലിയ ശബ്ദത്തിൽ വിളിച്ചു കൂവിയും കിട്ടാത്ത പ്രശസ്തികാരണം അല്ലേ?  ഗ്രാമ പഞ്ചായത്ത് തലത്തിൽ ഒരു കൂട്ടായ്മ ഉണ്ടാക്കി ജിഷയുടെ കുടുംബം പോലെയുള്ള  പാവപെട്ടവരുടെ പുനരധിവാസം നാം ചിന്തിക്കേണ്ടതാണ്. വേണ്ട മുൻകരുതൽ എടുക്കുന്നതല്ലേ അസുഖം വന്നിട്ട് ചികിത്സിക്കുന്നതിലും ഭേദം?  കതിരിൽ കൊണ്ട് വളം വച്ചിട്ട് എന്ത് കാര്യം?  ആരും വേണ്ട.  നമുക്ക് ചുറ്റുംഉള്ളവരെ നമുക്ക് നോക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ പുറത്ത് നിന്ന് ആര് വന്ന് നോക്കാനാണ്? സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തു മാറ്റൂ... എന്നിട്ട് മറ്റുള്ളവന്റെ കണ്ണിലെ കരട് എടുക്കാൻ പോ..

ഒന്നിനൊന്നായി സ്ത്രീകൾക്കെതിരായി അക്രമങ്ങൾ പെരുകുന്നു.  ശക്തമായ നിയമത്തിന്റെ കുറവ് ഒന്നുമല്ല.  ഉള്ള നിയമം നടപ്പിലാക്കാനുള്ള ഇച്ചാശക്തി ഇല്ലാത്തത് കൊണ്ട് തന്നെയാണ്.  നിയമം ശക്തമായി നടപ്പിലാക്കണം.  ചെറ്റത്തരവും ക്രൂരതയും സ്ത്രീകളോട് കാണിക്കുന്നവന്മാരെ വെറുതെ വിടരുത്.  അല്ലെങ്കിൽ  ചപ്പാത്തിയും, ചിക്കനും ഒക്കെ കഴിച്ച് കൊഴുത്തുരുണ്ട് ഗോവിന്ദ ചാമി മാർ നമ്മുടെ മുന്നിൽ ചിരിച്ചുകൊണ്ട് നടക്കും.  അത് കണ്ട് നാം നാല് ചുമരുകൾക്കുള്ളിലും ഫേസ്ബുക്കിലും വിപ്ലവം നടത്തി സായൂജ്യം അടയും.  മാധമങ്ങൾക്ക് നല്ല സ്കൂപ്പ് കിട്ടും,  റേറ്റിംഗ് കേറി വരും,  പത്രക്കാർക്ക് വരി സംഖ്യയിൽ ഉണ്ടായ വർദ്ധന കാട്ടി സായൂജ്യം അടയാം.

അതുപോലെ നാടൊട്ടുക്കും അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ട് നിറയുകയാണ്.  ഇതിൽ നല്ല ഒരു ശതമാനം ആൾകാരും ക്രിമിനൽസ് ആണ് എന്ന് നമ്മൾ അറിയുന്നില്ല.   പല കേസുകളിലുംപെട്ട് നമ്മുടെ നാട്ടിലേക്ക് ഒളിച്ചോടി വരുന്നവർ.  ഇതൊക്കെ നാം കാണണം.  ഇവരുടെ ഒക്കെ വിവരങ്ങൾ ശേഖരിക്കാൻ നമുക്ക് സംവിധാനം വേണം. വരുന്നിടത്ത് വച്ച് കാണാം എന്നൊരു അലംഭാവം നമുക്കുണ്ട്.  അത് മാറണം.

ഈ ഗ്രാമ താലൂക് ജില്ലാ പഞ്ചായത്തുകൾ ഒക്കെ എന്തിനാണ്?  സർട്ടിഫിക്കറ്റുകൾ കൊടുക്കാനും,  കക്കൂസ് കെട്ടാനും, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി റോഡുവൃത്തിയാക്കാനും മാത്രമല്ല ഇത്തരം കാര്യങ്ങളിൽ കൂടി ഒന്ന് ശ്രദ്ദിക്കു ന്നത് നല്ലതാണ്. അല്ലെങ്കിൽ പാമ്പിന്റെ യും മനുഷ്യന്റെയും അക്രമം പേടിച്ച് ഉറങ്ങാതെയിരിക്കുന്ന സഹോദരിമാർ നമുക്ക് ചുറ്റും കൂടി വരും.

പ്രിയപ്പെട്ട രാഷ്ട്രീയക്കാരെ,  മതം, ജാതി, വർഗ്ഗം, രാഷ്ട്രീയം ഇതൊന്നും നോക്കാതെ ജിഷയുടെ കുടുംബത്തെ ഒന്ന് നോക്കാമോ?  എങ്കിൽ ജനങ്ങൾ നിങ്ങളെ ഇഷ്ടപ്പെടും.  നിങ്ങൾക്ക് വോട്ടു തരും.  അല്ലാതെ പോളി-ട്രിക്സ് കളിക്കു വാണേൽ .... നമസ്ക്കാരം.  പാക്കലാം.

Friday, April 29, 2016

നിരീശ്വരൻ: ഒരു ആസ്വാദനക്കുറിപ്പ്‌

നിരീശ്വരനെ പറ്റി അറിയുന്നത് ഏതാണ്ട് ഒരു വർഷം മുൻപാണ്.  എൻറെ ഫേസ്ബുക്ക് സുഹൃത്തുക്കളിൽ നിന്നും. പലരുടെയും ആസ്വാദനകുറിപ്പുകൾ വായിച്ചു കഴിഞ്ഞപ്പോൾ ഒരു കോപ്പി സ്വന്തമാക്കാനും വായിക്കാനും തീരുമാനിച്ചു.  ഒപ്പം വായനക്ക് ശേഷം ഒരു റിവ്യൂ എഴുതണം എന്നും. ഒരുവർഷത്തിനു ശേഷംവും കോപ്പി കിട്ടിയില്ല.  അവസാനം, ദുബായ് കരാമയിലുള്ള ഡി.സി. ബുക്സിൽ വിളിച്ചു, ഭാഗ്യം.. സാധനം കയ്യിലുണ്ട്!

പെരുമാൾ മുരുഗന്റെ 'One Part Women' വായനക്കിടയിലാണ് നിരീശ്വരൻ കയ്യിൽ അവതരിച്ചത്. അത് നിരീശ്വരന്റെ കൃപയോ, നിമിത്തമോ ആയിരിക്കും എന്ന് ഞാൻ മനസ്സിലാക്കുന്നു.
വിവാദമായ അർ ദ്ധനാരീശ്വരൻ എഴുതിയ ശേഷം, പെരുമാൾ മുരുകൻ എഴുത്തേ നിർത്തിക്കളഞ്ഞു എന്ന്  കൂടി കൂട്ടിച്ചേർത്തു വായിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഞാൻ ഗീർവാണം അടിക്കുകയല്ല എന്ന്.

എന്തായാലും "നിരീശ്വരൻ" വായിച്ചു തീർത്ത് ഷെൽഫിലേക്ക് നിരീശ്വര പ്രതിഷ്ഠ യും നടത്തി. ആസ്വാദന കുറിപ്പ് എഴുതണം എന്ന് മുമ്പ് കരുതിയത് മനപൂർവ്വം മറന്നു.  എന്നാൽ നിരീശ്വരൻ ഉണ്ടോ വിടുന്നു?  ഷെൽഫിൽ ഇരുന്നും നിരീശ്വരൻ പ്രവർത്തിക്കും എന്ന് മനസ്സിലായി. അല്ലേൽ  തലയും, കയ്യും, കാലും ഇല്ലെങ്കിലും എൻറെ തിരക്കിനിടയിലും എന്നെക്കൊണ്ട് ഇതെഴുതിക്കില്ലല്ലോ!

ഓം നിരീശ്വരായ നമ !

ആർഭാടമായി വിമർശനം ഒന്നും നടത്താൻ ഈയുള്ളവനു പാങ്ങില്ല.  അങ്ങനെ വേണമെന്നുള്ളവർ എന്നെ തെറി വിളിക്കാതെ നേരെയങ്ങ് പോയി നോവലിൻറെ ആദ്യപേജുകളിൽ ഡോ: എസ്. എസ്  ശ്രീകുമാർ നടത്തിയിരിക്കുന്ന പഠനം പോയി വായിച്ചോണം.  ഇത്   ഒരു സാധാരണ ആസ്വാദന കുറിപ്പ് മാത്രം.

മനസ്സിൽതട്ടിയ കുറെ കഥാപാത്രങ്ങളും, സംഭവങ്ങളും, സ്ഥലങ്ങളും പറയാം.

ആഭാസന്മാർ 
ആന്റണി, ഭാസ്കരൻ, സഹീർ.  ഇവരുടെ ആദ്യാക്ഷരം കൂട്ടിചേർത്താൽ ആഭാസന്മാർ ആയി.  ദേവത്തെരുവ്  ആഭാസത്തെരുവ് എന്ന് അവർ മാറ്റി. നിരീശ്വര ൻറെ ബീജാപജാപം നടന്നത് ആ തലകളിൽ ആണ്. എന്നാൽ സൃഷ്ടാവിനേക്കാൾ സൃഷ്ടി അത്ഭുതം ആയി മാറുന്നതാണ് പിന്നീട് കാണുന്നത്.

ജാനകി 
നാട്ടിലെ സ്വയം പ്രഖ്യാപിത വേശ്യ.  തൻറെ ജോലിയിൽ പൂർണ്ണ ആത്മാർഥത കാട്ടുന്നവൾ.  എങ്കിലും അവളിലെ യഥാർത്ഥ സ്ത്രീ ഉണരുന്നത് ദാമുവിന്റെ ഗന്ധം ഏൽകുമ്പോൽ മാത്രമാണ്.  ജാനകിയുടെ ജീവിത പരിണാമവും, റോബർട്ടോയുമായുള്ള സഹവാസവും രസകരം ആണ്.

ഘോഷയാത്ര അന്നാമ്മ 
ആ പേരിൻറെ ഗുട്ടൻസ് പിടികിട്ടണം എങ്കിൽ നിങ്ങൾ നിരീശ്വരൻ വായിക്കുക തന്നെ വേണം.  അല്ലെങ്കിൽ, അന്നമ്മയുടെയും മക്കളുടെയും സൈക്കിൾ യജ്ഞക്കാരൻ ഭർത്താവിന്റെയും പിന്നീട് അവരിലേക്ക്‌ അടിയും വഴക്കുമായി കയറിവരുന്ന ബാർബർ മണിയും നിരീശ്വരന്റെ പേജുകൾ മറിക്കുന്നത് നമ്മൾ അറിയുകയില്ല. അളമുട്ടുമ്പോൾ ശത്രുക്കളുടെ അടുത്ത് അന്നാമ്മ എടുക്കുന ഒരു അത്യുഗ്രൻ  ആയുധം ഉണ്ട്.  അതെന്താണന്നല്ലെ?  അയ്യട മനമേ.... നിരീശ്വര ശാപം ഏറ്റു വാങ്ങാൻ എനിക്ക് മനസ്സില്ല.  പോയി വായിക്ക്. എന്നിട്ട് ആ കൃപ അനുഭവിക്ക്.

ഇന്ദ്രജിത്ത് 
ഇയാളിലാണ് നിരീശ്വരന്റെ ഏറ്റവും വലിയ അത്ഭുതം നടന്നത്. അവിശ്വസനീയം എന്ന് തോന്നാമെങ്കിലും കണ്മുന്നിൽ  കാണുന്നത് വിശ്വസിക്കാതിരിക്കാൻ ആകുമോ?  ഭാര്യ സുധയും, റോബർട്ടോയും,  മക്കളും, മേഘ എന്ന പെൺകുട്ടിയും ഒക്കെ നിറഞ്ഞു നിൽക്കുന്ന ഇന്ദ്രജിത്ത് എന്ന കഥാപാത്രത്തിന്റെ ചിന്തകൾനമ്മിൽ തത്രിപ്പുണ്ടാക്കും.  പലപ്പോഴും പരസ്പര വിരുദ്ധമായ ചിന്തകൾ. തുടക്കവും ഒടുക്കവും ഇല്ലാത്ത വിചാരങ്ങൾ.

റോബർട്ടോ 
വന്ന് കേറി മേഞ്ഞു പോകുന്ന ഒരു ഉഷ്ണകാലം പോലെ തോന്നി ഈ കഥാപാത്രം.  ആഭാസത്തെരുവിന്റെ കഥയിൽ പ്രയോജനം ഇല്ലാത്ത ഒരു കഥാപാത്രം.  ഉണ്ടെങ്കിൽ അത് ജാനകിക്ക് മാത്രം.  ശാസ്ത്ര ജ്നൻ ആയ ഇയാൾ എന്തൊക്കെയോ ചിന്തിക്കുന്നു,  പ്രവർത്തിക്കുന്നു, ഇടക്ക് മലമുകളിൽ കൃഷ്ണൻഎഴുത്തച്ചനെ കാണാൻ പോകുന്നു.  എന്തായാലും നിരീശ്വരൻറെ കുറെ പേജുകൾ ഈ കഥാപാത്രം തിന്നു തീർക്കുന്നുണ്ട്.  ഇന്ദ്രജിത്തിന്റെയും,  റോബർട്ടോയുടെ യും ചിന്തകൾ ഏതാണ്ട് ഒരുപോലെ വരും. എന്നാൽ ജാനകിയും റോബർട്ടോ യും തമ്മിലുള്ള രംഗങ്ങൾ സുന്ദരങ്ങൾ ആണ് (ജാനകി ആരാ മോൾ!).

ബാക്കി കഥാ പാത്രങ്ങൾ 
ഇനിയും കുറെയേറെ കഥാപാത്രങ്ങൾ കഥയിൽ വന്നു പോകുന്നുണ്ട്.  സുമിത്രൻ (ആദ്യ നിരീശ്വര അത്ഭുതം നടന്ന വ്യക്തി), സുധർമ്മൻ (നിരീശ്വരനെ എങ്ങനെ വാണിജ്യ വൽക്കരിക്കം എന്ന് അയാൾ പറഞ്ഞു തരും),  ഈശ്വരൻ എമ്പ്രാതിരി (പ്രതിഷ്ഠ നടത്തുന്നയാൾ),  അർണോസ്, അത്മാവിൽ കേറി എങ്ങോ പോയി മറഞ്ഞ വേടൻ, അന്നമ്മയുടെ ആട്, പശു, പശുവിനെ പ്രണയിക്കാൻ വരുന്ന നിരീശ്വരന്റെ കാള,  വിരുന്നു വന്ന മയിൽ ഒക്കെയൊക്കെ മനസ്സിൽ ചിരിയും ചിന്തയും ഉണർത്തി നിൽക്കുന്ന മുഖങ്ങൾ ആണ്.

നിരീശ്വരൻ 
അവിശ്വാസികൾ ആയ ആഭാസന്മാരുടെ മനസ്സിൽ ഉദിച്ച സങ്കല്പം.  നിലവിലുള്ള സകല ഈശ്വര സങ്കല്പങ്ങളും നിഷേധിക്കുന്ന പുതിയ ഒരു ഈശ്വരൻ.  ഈശ്വരനെ നേരിടാൻ മറ്റൊരു ഈശ്വരൻ!!  അവന് അവർ 'നിരീശ്വരൻ ' എന്ന് പേരിട്ടു.  അത്മാവിൽ ചോട്ടിൽ അതിനെ പ്രേതിഷ്ടി ച്ചു.  അതിനു ശേഷം ഉണ്ടാകുന്ന സംഭവ വികാസങ്ങൾ നമ്മളെ സസ്പെന്സിലേക്ക് നയിക്കും.  നിരീശ്വര അത്ഭുതങ്ങൾ ചില്ലറയല്ല.  അവയൊക്കെ ആഭാസ ത്തെരുവു കാരെ എങ്ങിനെ ബാധിക്കുന്നു എന്നതാണ് നോവലിൻറെ ഇതിവൃത്തം.

ആൽമാവ് 
ആലും, മാവും ചേർന്നാൽ ആൽമാവ്. വിചിത്രവും രസകരവും ആയ കഥകൾ പറയുന്ന നാടിന്റെ ചരിത്രം ഉറങ്ങുന്ന, ജീവ സ്പന്ദനം ഉൾകൊള്ളുന്ന ആൽമാവിൽ നിന്ന് പൊഴിയുന്ന മാമ്പഴ ത്തിന്റെ സ്വാദുപോലെ തന്നെയാണ് ആൽമാവിന്റെ കഥകളും.

ദേവത്തെരുവ്
ദേവത്തെരുവ് ആണ് പിന്നീട് ആഭാസ ത്തെരുവായി മാറുന്നത്.  ആ മാറ്റം വായിച്ചുതന്നെ നിങ്ങൾ മനസ്സിലാക്കി കൊള്ളണം.  അല്ലാതെ ഞാനിങ്ങനെ വള, വളാ  പറഞ്ഞു തന്നാൽ ജയിംസ് തൻറെ തൂലികയിൽ വരച്ചിട്ട മനോഹര ചിത്രത്തിൽ  ഒരു കുസൃതി ക്കാരൻ ചെക്കൻ കേറി മൂതമോഴിച്ചത് പോലെയിരിക്കും (മൂത്രമൊഴിച്ച് രസിക്കുന്ന  രംഗങ്ങൾ കുറെ നിരീശ്വരനിൽ ജയിംസ് എഴുതി ച്ചേർത്തിട്ടുണ്ട്!).

ഇനിമുതൽ നമുക്ക് കാലഘട്ടത്തെ രണ്ടായി തിരിക്കാം. നിരീശ്വരന് മുമ്പും... നിരീശ്വരന് ശേഷവും!

മേൽപറഞ്ഞതൊക്കെ എൻറെ മനസ്സിൽ തട്ടിയതും ഏറെക്കാലത്തേക്ക് പറിച്ചെറിയാൻ പറ്റാത്തതുമായ കഥാപാത്രങ്ങളും സംഭവങ്ങളും ആണ്. നോവലിൻറെ 75 ശതമാനവും ഊറിചിരിക്കാനും ചിന്തിക്കാനും വക നല്കുന്നതാണ്. തോമസ്‌ പാലയുടെ പള്ളിക്കൂടം കഥകളും, ബഷീറി ൻറെ നർമ്മങ്ങളും, മുകുന്ദന്റെ കഥാപാത്രങ്ങൾ പോലെയും ഒക്കെയാണ്.  എന്നാൽ ബാക്കി 25 ശതമാനം ആനന്ദിന്റെ മരുഭൂമികൾ ഉണ്ടുകുന്നത് പോലെയും, ആരച്ചാരിൽ മീര വരയ്ക്കുന്ന ചേതനാ ഗ്യദ്ധ്യാ മല്ലിക് എന്ന ലോകത്തെ ആദ്യത്തെ വനിതാ ആരാച്ചാർ യധീന്ദ്ര നാഥ് ബാനർജി യുടെ കൊലക്കയറിനു മുന്നിൽ അനുഭവിക്കുന്ന മാനസിക സംഘർഷം പോലെയോ ഒക്കെയാണ്. അസ്വാദർക്ക് ഇഷ്ടപ്പെടുന്ന ബാക്കി 75 ശതമാന ത്തെക്കാൾ ജയിംസ് ഈ 25 ഭാഗത്തിനു വേണ്ടി ഊർജ്ജവും സമയവും വിനിയോഗിച്ചു കാണും.   ഈശ്വര വിശ്വാസവും, നിരീശ്വരത്വവും തമ്മിലുള്ള സംഘട്ടനം ആകുമ്പോൾ ഇത്തിരി തത്വശാസ്ത്രം ഒക്കെ ഇല്ലെങ്കിൽ എന്ത് എന്ന് കഥാകാരൻ ചിന്തിച്ചി ട്ടുണ്ടാകും.

ഇത്തിരി അസൂയയോടെ ഒരു കാര്യം കൂടി പറഞ്ഞേക്കാം.  എൻറെ ഗ്രാമത്തിനെപറ്റി എന്ത് എഴുതണം എന്ന്  ഞാൻ കരുതി യിരുന്നുവോ, അത് ജയിംസ് ആൽമാവിൻ തറയിലും പരിസരത്തിലും കൂടി  എഴുതി ക്കളഞ്ഞു. നമ്മുടെയൊക്കെ ചെറുപ്പകാലത്തെ ഒരു പക്കാ ഗ്രാമം.  "രസകരമായ പറയുന്നതാണ് മനുഷ്യ ജന്മം" എന്ന അയ്യപ്പ പണിക്കരുടെ വാക്ക് ഡോ : ശ്രീകുമാർ പഠനത്തിൽ ആവർത്തിക്കുമ്പോൾ അത് നിരീശ്വര സൃഷ്ടിയിൽ സത്യമാണെന്ന് സമ്മതിക്കേണ്ടി വരും.

ബോണി സെബാസ്റ്റ്യൻ രൂപകൽപന ചെയ്ത കവർ മോശമില്ല.  ക്രൈസ്റ്റ് ദ റെഡീമർ ബ്രസീലിൽ നിൽക്കുന്ന പോലെ ഇല്ലാത്ത തല ഉയർത്തി നിൽക്കുന്നു നിരീശ്വരൻ.  പശ്ചാത്തലത്തിന്റെ മങ്ങൽ കുറച്ച്,  ഇത്തിരി കൂടി കളർഫുൾ ആക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി- കഥയും കവറും ഗുണത്തിന്റെ കാര്യത്തിൽ താരതമ്യം ചെയ്യേണ്ടതില്ലെങ്കിലും.

കൺസ്യൂമർ
250 രൂപയാണ്  320 പേജുള്ള ബുക്കിന് ഡി.സി. ബുക്സ് ഇട്ടിരിക്കുന വില.  അത് വല്ല അഞ്ചോ പത്തോ ഡിസ്കൌണ്ട് കിട്ടിയാൽ ഭാഗ്യം.  നാട്ടിൽ പോയി വാങ്ങാൻ പറ്റാത്തതിനാൽ ദുബായിലെ ഡി.സി. ബുക്സിൽ നിന്നും വാങ്ങി (ഇങ്ങ് ദുബായിലും നിരീശ്വരൻ എത്തിക്കഴിഞ്ഞു.. ഇനി രക്ഷയില്ല!) 31.50 യു.എ.ഇ  ദിർഹം വില.   ഇല്ലാത്തത് പറയരുതല്ലോ എനിക്ക് ഓഫർ കിട്ടി! 1.50 ദിർഹം.  അതായത് ഇന്ത്യൻ രൂപ ഏകദേശം 540/- രൂപ കൊടുത്താണ് ഞാനിതു വാങ്ങിയത്.  എങ്കിലും  ഒരു കൺസ്യൂമർ എന്ന നിലയിൽ എനിക്ക് നഷ്ടബോധം ഒന്നും തോന്നിയിട്ടില്ല. അതിന് കാരണം ഡോ: ശ്രീകുമാർ തന്നെ പറഞ്ഞിട്ടുണ്ട്. "മലയാള നോവലിൻറെ വളർച്ചയെ നിസ്സംശയമായും ഈ രചന അടയാള പ്പെടുത്തിയിട്ടുണ്ട്" എന്നെപ്പോലെ പലരും നിരീശ്വരനിൽ കൂടി വി. ജെ ജയിംസി ൻറെ മറ്റു രചനകളിലേക്കും എത്തിയിട്ടുണ്ടാകും എന്ന് കരുതുന്നു.

അവസാനമായി ഒരു വാക്ക്....ഈ എഴുതിയതൊന്നും ഈയുള്ളവന്റെതല്ല. അത് ഞാൻ ആദ്യമേ പറഞ്ഞിട്ടുണ്ട്.  എല്ലാം നിരീശ്വരന്റെ ലീലാവിലാസം. അല്ലേൽ തിരക്കിനിടയിൽ പേന എടുത്ത് വിരലുകൾക്കിടയിൽ തിരുകി, ഇതൊക്കെ കുത്തിക്കുറിക്കാൻ എങ്ങനെ പറ്റും? (ഒരു കിളിപ്പാട്ട് പോലെ ഇതിൻറെ പേരിൽ അറം വല്ലതും പറ്റുവാന്നേൽ ആ തലയില്ലത്തവന്റെ തലയിൽ ഇരിക്കട്ടെ!). അതിനാൽ എല്ലാ ഉത്തരവാദിത്തവും നിരീശ്വരനിൽ ആണെന്ന് ഇതിനാൽ തെര്യപ്പെടുത്തിക്കൊള്ളുന്നു.

ഓം നിരീശ്വരായ നമ...!

Thursday, April 21, 2016

എയർപോർട്ടു മുതൽ യൂണിയൻ വരെ

ദുബായ് മെട്രോ- എയർപോർട്ട് ടെർമിനൽ-01 സ്റ്റേഷൻ

എല്ലാ വഴികളും ദുബായിലേക്ക്.  ടെർമിനൽ ഒന്നിലെ മെട്രോസ്റ്റേഷനിൽ നിന്ന് ഞാൻ ദൂരേക്ക്‌ നോക്കി.  ഒന്നിനുപുറകെ ഒന്നായി നഗരത്തിലേക്ക് വന്നിറങ്ങുന്ന വിമാനങ്ങൾ.  അന്ധകാരത്തിൽ നഗരം തിളങ്ങുകയാണ്.  തലയുയർത്തി നിൽക്കുന്ന ടവറുകൾ, ഹോട്ടലുകൾ. എങ്ങും ആൾതിരക്ക് മാത്രം.  ആൾ തിരക്കല്ലാതെ വേറൊന്നും കാണുന്നില്ല.   എൻറെ മുന്നിൽ വിശ്രമം എന്തെന്നറിയാത്ത ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ.

"പപ്പാ.. ദേ, ട്രെയിൻ !!"

മകൾ എൻറെ കയ്യിൽ പിടിച്ച് തുള്ളിച്ചാടി.  അറബിയിലും, ഇംഗ്ലീഷിലും അനൗൺസ്മെന്റ് മുഴങ്ങി.  ഞങ്ങൾ അകത്തേക്ക് ഇടിച്ചു കയറി.  ഡ്രൈവർ ഇല്ലാതെ, തലയേതാ, വാലേതാന്നറിയാൻ കഴിയാത്ത ഒരട്ടയെപ്പോലെ ട്രെയിൻ വന്നു നിന്നു.

ട്രെയിന്റെ ആകാശ നീലിമക്കുള്ളിലേക്ക്  കയറി.  സീറ്റിലിരുന്ന ഫിലിപ്പിനിപയ്യൻ മകളെക്കണ്ട് അവൾക്കായി എണീറ്റുകൊടുത്തു.  ഞാൻ അയാളെ നന്ദിയോടെ ഒന്ന് ചിരിച്ചുകാണിക്കാൻ ശ്രെമിച്ചു. എന്നാൽ എതിർവശത്തിരുന്ന ഗേൾഫ്രെണ്ട് അയാളെ ശകാരിക്കുന്നത് കേട്ടപ്പോൾ എൻറെ ചിരി എവിടെയോ മാഞ്ഞുപോയി.

"നെക്സ്റ്റ് സ്റ്റേഷൻ ഈസ് ജിജികോ " ആൺ ശബ്ദത്തിൽ അനൗൺസ്മെന്റ് മുഴങ്ങി.  പുറംലോകത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് കുതിക്കാൻ വെമ്പി നിൽക്കുന്നവർ തിക്കി തിരക്കി ഇറങ്ങാൻ റെഡിയായി.

ട്രെയിൻ ബ്രേക്കിട്ടു.

ജിജികോ മുതൽ ദെറാസിറ്റി സെന്റെർ വരെ
ട്രെയിന് വേഗത കൂടി.  ഏതോ പാകിസ്ഥാനിയുടെ മൊബൈലിൽ അദാൻ വിളി മുഴങ്ങി.  ഇഷാഹ്  നമസ്കാരം.

കയറ്റം. ഇറക്കം. ട്രെയിൻ മുന്നോട്ടാഞ്ഞു.  ഒപ്പം യാത്രക്കാരും.  മകൾ എൻറെ  മൊബൈലിൽ ഏതോ ഗയിം കളിക്കുകയാണ്.  ഇടക്കിടെ അവൾ എന്നെ കണ്ണിറുക്കി നോക്കുന്നുണ്ട്.   അമ്മയില്ലാതെ അച്ഛൻറെ കൂടെ യാത്ര ചെയ്യുന്നതിൻറെ അസ്വസ്ഥത അവൾക്കുണ്ടായിരിക്കാം.

കാതിൽ പല്ലിചിലക്കുന്ന പോലെ ഒരു ശബ്ദം കേട്ട്  ഞാൻ തിരിഞ്ഞു നോക്കി.  ട്രെയിനിന്റെ വാതിലിനടുത്ത് രണ്ടിണക്കുരുവികൾ.  കാമുകനും, കാമുകിയുമോ? അതോ ബോയ്‌ഫ്രെണ്ട് ഗേൾഫ്രെണ്ടോ? എന്തായാലും ഭാര്യാ ഭർത്താക്കൻമാർ അല്ല. കൌമാരം കഴിഞ്ഞിട്ടേയുണ്ടാകുകയുള്ളൂ.  പല്ലിചിലച്ച ശബ്ദം അവൾ അവന് ഒരു ചുംബനം നൽകിയതാണ്.  ഈശ്വരാ... ഇതുങ്ങൾ എന്തു ഭാവിച്ചാണ്?  ഞാൻ കൌതുകത്തോടെ നോക്കി.

പെണ്ണിൻറെ കരങ്ങൾ അവൻറെ മുഖത്തുകൂടി ഒഴുകി നടക്കുന്നു.  അവളുടെ മുഖഭാവം അവർണ്ണനീയം.  വീർത്ത്, വീർത്ത് പൊട്ടാൻ  വെമ്പി നിൽക്കുന്ന ബലൂൺ പോലെ എന്തോ ഒന്ന് അവളുടെ മുഖത്ത് തെറിച്ചു നിൽക്കുന്നു.  അവൻറെ കവിളിൽ അവൾ പിടിച്ചു വലിച്ചു.  തലമുടിയിൽ തലോടി,  ചുണ്ടിൽ വിരലുകൾ പരതി.  ഏന്തിവലിഞ്ഞു നിന്ന് അവൻറെ നെറ്റിക്ക് അവളൊരു ഉമ്മ നൽകി.  ഒരിക്കൽക്കൂടി പല്ലിചിലക്കുന്ന ശബ്ദം.

കാമുകി തഴുകി ഉണർത്തുമ്പോൾ അവൻ വെറുതെയിരിക്കുമോ? അവൻ അവളെ ചേർത്തണച്ചു.  അവളുടെ മൂർദ്ധാവിൽ ചുംബിച്ചു.  അവളുടെ പുറത്തുകൂടി അവൻറെ സ്നേഹ തലോടൽ അനസ്യൂതം.... ഹോ! ഞാൻ ഒരു കവിയായിരുന്നെങ്കിൽ?!  ഇപ്പോളൊരു പ്രണയകാവ്യം ഇവിടെ പിറന്നുവീണേനെ....

"നെക്സ്റ്റ് സ്റ്റേഷൻ ഈസ്  ദെറാ സിറ്റിസെന്റെർ"  പുരുഷ ശബ്ദത്തിൽ അറിയിപ്പ്. ഇണക്കുരുവികൾ ഒന്നും കേൾക്കുന്നില്ല ... ഒന്നും കാണുന്നുമില്ല. അവർ തമ്മിൽതമ്മിൽ മാത്രമേ കാണുന്നുള്ളൂ.  ഫിലിപ്പിനിപെണ്ണ് ബോയ്‌ ഫ്രെണ്ടിനോട് ഉറക്കത്തിൽ പേടികിട്ടിയപോലെ  എന്തോ പറയുന്നു. ചിരിക്കുന്നു.

ട്രെയിൻ നിന്നു.  ആളിറങ്ങി... ആൾകയറി.  ഒപ്പം തിരക്കും കൂടി.

ദെറാ സിറ്റിസെന്റെർ മുതൽ അൽ റിഗ്ഗ വരെ
"പപ്പാ... ആ ആന്റി എന്തിനാ അങ്കിളിനെ ഇത്ര കിസ്സ്‌ ചെയ്യുന്നെ?!"
മൊബൈലിൽ കളിച്ചുകൊണ്ടിരുന്ന മകൾ എന്നോടീചോദ്യം ചോദിച്ചത് ഉറക്കെയായിരുന്നു.  അല്ലേലും ഈ കൊച്ചു കുട്ടികൾക്ക് വേണ്ടാത്തത് കാണാനും, ചോദിക്കാനും വലിയ മിടുക്കാണ്.  'സൈലെൻസ്...' ഞാൻ ആഗ്യം കാണിച്ചു. കണ്ണുരുട്ടി.  എന്നാൽ അവൾ വിടാൻ ഭാവം ഇല്ല, അതേ ചോദ്യം ഒരിക്കൽ കൂടി ചോദിച്ചപ്പോൾ ഉത്തരം പറയാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല.

"അവർ ബ്രദർ സിസ്റർ ആണ്.... നോക്ക് അവർ തമ്മിൽ എന്തുസ്നേഹം ആണെന്നു?... പപ്പയും അമ്മയും നിനക്ക് ഉമ്മ തരില്ലേ.. അതുപോലെ..."

എൻറെ മറുപടി അവൾ വിശ്വസിച്ചു എന്ന് ഞാൻ വിശ്വസിച്ചു.  അടുത്ത സ്റ്റേഷൻ കൂടി എത്രയും പെട്ടെന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി.  ഡ്രൈവർ ഇല്ലാത്ത ട്രെയിൻ എത്ര പതുക്കെയാണ് പോകുന്നത് എന്ന് ഞാൻ അപ്പോൾ മനസ്സിലാക്കി.  വീണ്ടും പല്ലി ചിലക്കുന്നു.   ഇപ്പോൾ പ്രണയപരവശൻ അവൻ ആണ്.  അവളുടെ മുഖത്തും, കഴുത്തിലും, കൈകളിലും തഴുകുന്നു.

തൊട്ടടുത്ത്‌ നിന്ന നൈജീരിയാക്കാരൻ എന്നെ നോക്കിയൊന്ന് ചിരിച്ചു.  ഫിലിപ്പിനി പെണ്ണുങ്ങൾ പരസ്പരം ചിരിക്കുന്നു.  തൊട്ടടുത്തുള്ള സ്ത്രീകളുടെ കമ്പാർട്ടുമെന്റിൽ നിന്നും കൌതുകം നിറഞ്ഞ കണ്ണുകൾ തുറിച്ചുനോക്കുന്നു. ചിലർ അമർഷം കടിച്ചമർത്തി. ഒരു പാലസ്തീനി കൂട്ടുകാരനോട് ദേഷ്യത്തിൽ അറബിയിൽ  എന്തോ പറഞ്ഞു.  ഭാഗ്യം.... പത്തു വർഷം അറബിനാട്ടിൽ ജോലി ചെയ്തിട്ടും ഞാൻ അറബി പഠിച്ചിട്ടില്ല!

ചുറ്റിലും വിവിധ വികാരങ്ങൾ. എന്നാൽ  നമ്മുടെ നായകനും നായികയ്ക്കും ഒരേയൊരു വികാരം.

ടിക്കറ്റ്‌ എടുത്തു  അഡൾസ് ഒൺലി സിനിമയ്ക്ക് കയറിയ പോലെയായിപ്പോയി!

നെക്സ്റ്റ് സ്റ്റെഷൻ ഈസ് അൽ റിഗ്ഗ....പബ്ലിക് അഡ്രസ്‌ സിസ്റ്റം മുഴങ്ങി.

അൽ റിഗ്ഗ മുതൽ യൂണിയൻ വരെ
പ്രേമത്തിനാണോ, കാമത്തിനാണൊ കണ്ണില്ലാതതു എന്നെനിക്കറിയില്ല. കൊക്കുരുമ്മി നിൽക്കുന്ന ഇണക്കുരുവികളെ പിടിച്ച് രണ്ട് പൊട്ടിക്കാൻ സത്യമായും എനിക്ക് തോന്നിപ്പോയി.  വല്ല ഇരുട്ടിന്റെ മറവിലോ, എകാന്തയിലോ പോയി ഇതുങ്ങൾക്ക് സ്നേഹം പ്രകടിപ്പിച്ചു കൂടെ?  അതിനു പകരം പബ്ലിക്കായി....ട്രെയിനിനുള്ളിൽ ?   ചെന്ന് രണ്ടു പറഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു. എന്നെ അതിനു പ്രേരിപ്പിച്ചത് മകളുടെ കൌതുകത്തോടെയുള്ള നോട്ടം മാത്രമായിരുന്നു. വേണ്ട. സദാചാരപോലീസ് ഒക്കെ അങ്ങ് നാട്ടിൽ .. ഇവിടെ വേണ്ട.  ഞാൻ പിന്തിരിഞ്ഞു.

അവർ തമ്മിൽ സംസാരിക്കുന്നത് ഹിന്ദിയാണ്‌!

അവൾ വീണ്ടും അവൻറെ കവിളിൽ പിടിച്ച് വലിക്കുക്കുന്നു.  അവൻ തിരിച്ചും.  ഒരു ബോളിവുഡ് സിനിമ കാണുന്ന പ്രതീതി.  കഹോന പ്യാർ ഹേ... ദിൽ വാലെ ദുൽഹാനിയ ലേ ജായേംഗേ..  റ്റൈറ്റാനിക് ... ഷാരൂഖ്‌ ഖാനും-കാജലും,  ഹൃദിക് റോഷനും-അമീഷാ പട്ടേലും,  ലിയനാർഡോ കാപ്രിയോ-കേറ്റ് വിൻസ് ലെറ്റ്‌ ഒക്കെ ഒരുനിമിഷം മുന്നിൽ അവതരിച്ച പോലെ തോന്നി.

എൻറെ ആർ.ടി.എ  ഭഗവാനെ.... ഇതുങ്ങളെ വന്ന് ഒന്നു പിടിച്ചോണ്ട് പോണേ... ഞാൻ മാത്രമല്ല കണ്ടുനിന്നവരും ഇത് തന്നെ പറഞ്ഞിട്ടുണ്ടാകും.

ഇടയ്ക്ക് ആ കാമുകൻറെ കണ്ണ് എൻറെ കണ്ണിൽ ഒന്നുടക്കി.  എന്നിലെ ദുർവ്വസ്വാവിനെ കണ്ടിട്ടാകണം, പെട്ടെന്ന് അവൻ കണ്ണ് വെട്ടിച്ചു കളഞ്ഞു. അപ്പോഴേക്കും അവൾ അവനിൽ പടർന്നു കയറാൻ തുടങ്ങി. അണയാൻ പോകുന്ന തിരി ആളിക്കത്തുന്നത് പോലെ ചുംബനമേള തുടങ്ങി. ഓരോ ചുംബനവും ഒരൊന്നന്നര വീതം കാണും.

"നെക്സ്റ്റ് സ്റ്റേഷൻ ഈസ് യൂണിയൻ ...."

ഞാൻ മകളെ ആഗ്യം കാട്ടി വിളിച്ചു. അവൾ വന്ന് എന്നോട് പറ്റിച്ചേർന്നു. എങ്കിലും അവളുടെ കണ്ണുകൾ  ആ ബ്രദർ-സിസ്റ്ററിൽ  ഒട്ടിപ്പിടിച്ചിരിക്കുകയായിരുന്നു.  അവളെ മാത്രം എന്തിനാ കുറ്റം പറയുന്നെ. എല്ലാവരും ആ ഇണക്കുരുവികളെ  തന്നെ ഉറ്റുനോക്കുകയാണ്.

യൂണിയൻ സ്റ്റേഷൻ അടുക്കുന്നു.  ടണലിലൂടെ ട്രെയിൻറെ വേഗത കുറഞ്ഞു വരുന്നു.

എന്നന്നേക്കുമായി പിരിയുംപോലെ കാമുകനും, കാമുകിയും കൊക്കുരുമ്മി നിൽക്കുകയാണ്.  അവൾ ഇപ്പോൾ അവനെ കടിച്ചു പറിക്കും എന്നു തോന്നുന്നു. അവൻറെ കൈകൾ  അവളെ തഴുകി കൊണ്ടേയിരുന്നു.

ട്രെയിൻ യൂണിയൻ മൊട്രോ സ്റ്റേഷനിൽ നിന്നു .

ട്രെയിനിന്റെ ഓട്ടോമാറ്റിക് ഡോർ തുറന്നു. മലവെള്ള പാച്ചിൽ പോലെ ആൾകൂട്ടം ഒഴുകുന്നു. ഞാൻ മകളെ അമർത്തി പിടിച്ച് പുറത്തിറങ്ങി.   എൻറെ മുന്നിൽ കാമുകി ഇറങ്ങി. ഒരു നല്ല ചൂരൽ എടുത്ത് അവളുടെ ചന്തിക്ക് ഒരു പെടപെടക്കാൻ കൈകൾ തരിച്ചു.

"പപ്പാ... സിസ്റ്ററുടെ കൂടെ എന്താ ബ്രദർ ഇറങ്ങാത്തെ?.."

ദേ കിടക്കുന്നു! കൊച്ചു പിള്ളാരുടെ ഓരോ സംശയങ്ങൾ ?!

"ആ... എനിക്കറിയില്ല... നീ വാ.." ഞാൻ അവളുടെ കൈകൾ വലിച്ചു നടന്നു. എന്നാൽ ഞാൻ സഡൻ ബ്രേക്കിട്ട പോലെ ഒന്ന് നിന്നു .  മുന്നിൽ  ഒരു പോലീസുകാരൻ!  ഒപ്പം ഒരു വനിതാ പോലീസും കറുത്ത കോട്ടിട്ട ഒരു ആർ.ടി.എ  സ്റ്റാഫും ഉണ്ട്.  പോലീസ് കാമുകിയെ തടഞ്ഞു നിറുത്തി എന്തൊക്കെയോ ചോദിക്കാൻ തുടങ്ങി. അവളുടെ എമിറേ റ്റ്സ്  ഐഡി വാങ്ങി നോക്കുന്നു.  പോലീസുകാരൻ ട്രെയിനിൽ നിന്ന കാമുകനെ കൈ കാട്ടി വിളിച്ചു.  അവൻ മടിച്ച്, മടിച്ച് പുറത്തിറങ്ങി.  പോലീസ് ഇംഗ്ലീഷിലും,  ആർ.ടി.എ സ്റ്റാഫ് ഹിന്ദിയിലും അവരോട് സംസാരിക്കുന്നു.

അനുൺസ്മെന്റ് മുഴങ്ങി.  ട്രെയിൻ അകന്നുപോയി.

അധികം നേരം വീണ്ടും നിൽക്കാൻ തോന്നിയില്ല. റെഡ് ലൈൻ പ്ലാടുഫോമിൽ നിന്നും ഞാൻ ഗ്രീൻ ലൈൻ പ്ലാട്ഫോമിലെക്ക് നടന്നു.  ആ നടത്തയിൽ കാമുകനെയും കാമുകിയെയും പോലീസ് തൂക്കിയെടുത്തു കൊണ്ട് പോകുന്നതും കണ്ടു.  ചിലർ ചിരിച്ചു... ചിലർ കൌതുകത്തോടെ നോക്കി. അത്രമാത്രം.

"ആർ.ടി.എ മിനിമം ഇരുനൂറ്റി പത്തുവീതം എങ്കിലും ഫൈൻ  കൊടുക്കും..". ഒരു നോർത്ത് ഇന്ത്യാക്കാരൻ  പിറുപിറു ത്തുകൊണ്ട് നടന്നു.

കുറിപ്പ്:
നാടോടുമ്പോൾ നടുകെ ഓടണം.  പാമ്പിനെ തിന്നുന്നിടത്ത് ചെന്നാൽ നടുത്തുണ്ടം തിന്നണം. പക്ഷെ അതിനു മുമ്പ് നിൽക്കുന്നത് എവിടെയാണെന്നും, ആ രാജ്യത്തിൻറെ സംസ്കാരം എന്താണെന്നും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പരിസരം നോക്കാതെ വികാരങ്ങൾക്ക് അടിമപ്പെടരുത്.  നാട്ടുകാരുടെ മുന്നിൽ പ്രേമത്തെ വ്യഭിച്ചരിക്കരുത്. നിയമങ്ങൾക്കും, സാമൂഹിക സങ്കൽപങ്ങൾക്കും  അതീതരാണെന്ന അമിത ആത്മ വിശ്വാസം അപകടം.

മാംസനിബദ്ധമല്ല അനുരാഗം...
---------------------------------------------------------------
RTA - Roads & Transport Authority (Dubai)
Red Line & Green Line - Two different lines in Dubai Metro

Monday, April 11, 2016

ഇടിമുഴക്കം നിലയ്ക്കുന്നില്ല.

പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ ഉണ്ടായ ദുരന്തത്തിൻറെ  ഇടിമുഴക്കം നിലയ്ക്കുന്നില്ല. നമ്മുടെ അലംഭാവവും,  ശ്രദ്ധക്കുറവും ഉത്സവമേലങ്ങളിക്കിടെ നാം മറന്നുപോയി.  ഫലമോ, നൂറിൽപരം സഹജീവികളുടെ വേർപാടും, വേദനയും ബാക്കി. ഒപ്പം ശേഷിക്കുന്നവരിൽ  നിന്നുയരുന്ന ദീനരോദനങ്ങളും

ഈ ദുരന്തത്തിനു ശേഷം പലയിടങ്ങളിൽ നിന്നും  ആദ്യം ഉയർന്ന അഭിപ്രായം ഉത്സവങ്ങളിൽനിന്നും,  പെരുന്നാളുകളിൽ നിന്നും കരിമരുന്ന് പ്രയോഗം നിരോധിക്കുക എന്നതാണ്.  ഗവന്മെന്റു തലത്തിൽ അതിനുള്ള ആലോചനകൾ നടുക്കുന്നു എന്നും കേൾക്കുന്നു.  ഇതെത്രമാത്രം പ്രാവർത്തിക മാണ് ? വർണ്ണങ്ങൾ വാരി വിതറാത്ത ഉത്സവങ്ങൾക്ക് എന്ത് ഭംഗി?

നമ്മുടെ നാട് ഉത്സവങ്ങളുടെ നാടാണ്.  പ്രത്യേകിച്ച് ക്ഷേത്ര ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും താള മേളങ്ങളുടെ അരങ്ങാണ്. വർണ്ണവും, താളവും, കമ്പവും കലാവിരുന്നും എല്ലാമെല്ലാം നമ്മുടെ സാംസ്കാരത്തിന്റെ ഭാഗവുമാണ്.  അവയിൽ നിന്നെല്ലാം പെട്ടെന്ന് ഒരു പിന്തിരിയൽ പ്രാവർത്തികമാണോ?

എന്താണ് പിന്നെ  പ്രതിവിധി?

പരവൂർ  ക്ഷേത്രത്തിൻറെ ഫേസ്ബുക്ക് പേജിൽ ഒന്ന് കയറി നോക്കിയാൽ മനസ്സിലാകും എത്ര ലഘവമായാണ്  ഇത്തരം വെടിക്കെട്ടുകൾ കൈകാര്യം ചെയ്തത് എന്ന്.  ഒരു സുരക്ഷയും ഇല്ലാതെ വെടിക്കോപ്പുകളുടെ കൈകാര്യം ചെയ്യൽ, കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ളവർ ലോഡിംഗ് അൺലോഡിംഗ് സമയത്ത് കതിനകൾക്കൊപ്പം..... ഭയപ്പെടുത്തുന്ന ചിത്രങ്ങൾ.  നിയമപരമായി വിലക്കുണ്ടായിട്ടും അതെല്ലാം ഉൽസവത്തിമർപ്പിൽ മറന്ന് ആചാരങ്ങൾ അനാചാരങ്ങൾക്കു വഴിമാറുന്നു. നഗ്നമായ നിയമ ലംഘനം!  മത്സര വെടിക്കെട്ട്‌ നിരോധിച്ചുകൊണ്ടുള്ള കത്തിൽ കോപ്പി പോലീസിന് വച്ച് നിയമ ലങ്ഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നും കാണിച്ചിട്ടുണ്ട്. അത് പോലീസ് ചെയ്തോ?  അതിനുതക്ക പോലീസ് സന്നാഹം സ്ഥലത്ത് ഉണ്ടായിരുന്നോ? അന്വേഷിക്കേണ്ട കാര്യങ്ങൾ ആണ്.

ലോകത്ത് കരിമരുന്ന് പ്രയോഗം നടത്തുന്ന ഒരേയൊരു സ്ഥലം കേരളം മാത്രമല്ല. ഒളിമ്പിക്സ് മുതൽ ഇങ്ങ് ചെറിയ ദുബായ് നഗരത്തിലെ ബുർജ്‌ ഖലീഫാ (ടവറിൽ) വരെ കരിമരുന്നു പ്രയോഗം നടക്കുന്നുണ്ട്.  പുതുവർഷം ലോകത്താകമാനം കരിമരുന്നു പ്രയോഗങ്ങളുടെ മേളകൂടിയാണ്. പക്ഷെ അതിനൊക്കെ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയോ സുരക്ഷാക്രമീകരണങ്ങളോ നമ്മൾ ശ്രദ്ധിക്കുന്നില്ല.  നമ്മൾ ഇപ്പോളും ഓലപ്പടക്കത്തിന്റെയും നിരോധിച്ച വെടിമരുന്നുകളുടെയും ലോകത്ത് തന്നെയാണ്.  നാം ഉറങ്ങുകയല്ല.. ഉറക്കം നടിക്കുക മാത്രമാണ്. നമ്മളെ താരാട്ടി ഉറക്കാൻ ഒരുപാട് ആൾക്കാരും സംവിധാനങ്ങളും ഉണ്ടുതാനും.

കരിമരുന്നുപ്രയോഗം നിരോധിക്കുക അല്ല, പകരം നിയന്തിക്കുകയാണ് ചെയ്യേണ്ടത്. സുരക്ഷാ മാനദണ്ഡം പാലിക്കാത്ത ഒരു കരിമരുന്നു പ്രയോഗവും ഇനി കേരളത്തിൽ ഉണ്ടാകരുത്. നിയമം പാലിക്കാത്തവരെ കർശന നിയമ നടപടികൾക്ക് വിധേയരാക്കണം. കരിമരുന്ന് പ്രയോഗം നടത്തുന്ന സ്ഥലം, ക്രമീകരങ്ങങ്ങൾ എല്ലാം അതീവ ജാഗ്രതയോടെ, സുരക്ഷയോടെ വേണം ക്രമീകരിക്കാൻ.  ജന സാന്ദ്രമായ സ്ഥലങ്ങളിൽ നിന്നും അകന്ന് സുരക്ഷയുടെ അകലത്തിൽ വേണം നടത്താൻ.  കമ്പ്യൂട്ടർ നിയന്ത്രണത്തിൽ നടത്തുന്ന കരിമരുന്നുപ്രയോഗം സുരക്ഷിതവും, അന്തരീക്ഷ മലിനീകരണം കുറഞ്ഞതും, കാതുകൾക്ക് സുരക്ഷിതവും ആയിരിക്കും. അല്ലെങ്കിൽ ഇനിയും ഇതുപോലെ മനുഷ്യക്കുരുതി തുടർന്നു കൊണ്ടേയിരിക്കും.

അനുഭവങ്ങളിൽ നിന്നും നാം പഠിക്കണം, അല്ലെങ്കിൽ അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കും. മുഷ്യക്കുരുതിനടത്തി ഇനിയൊരിക്കലും ദേവപ്രീതി നടത്തരുത്.

അതുപോലെ തന്നെ ഉത്സവ പറമ്പുകളിൽ നാം നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ മരെകൂടി  നാം  ഇവിടെ പരിഗണിക്കുന്നത് നല്ലതായിരിക്കും. ക്ഷേത്രങ്ങളിൽ നിന്നും ക്ഷേത്രങ്ങളി ലേക്ക് പാവം ജീവികളെ ആവശ്യത്തിന് വിശ്രമം, ഭക്ഷണം ഒന്നും ഇല്ലാതെ പീഡിപ്പിക്കുന്നത് നിയന്ത്രിക്കണം.  അവയും ദൈവത്തിന്റെ സൃഷ്ടിയാണെന്ന് നാം മറന്നു പോകരുത്. എല്ലാ ജീവജാലങ്ങൾക്കും അതീതനാണ് മനുഷ്യൻ എന്നാ ധാർഷ്ട്യം നാം ഉപേക്ഷിക്കണം. ക്രൂരതയുടെ ആഘോഷങ്ങൾ നമുക്ക് ഉപേക്ഷിക്കാം.

ബാല്യവും കൌമാരവും ഒക്കെ ക്ഷേത്രങ്ങൾക്കൊപ്പവും, ഉത്സവപറമ്പിലും ആഘോഷിച്ച ജീവിതമായിരുന്നു എന്റെതും.  ഉത്സവം നാടിന്റെ തന്നെ ഉത്സവം ആയിരുന്നു. ജാതി മത ഭേതമെന്യേ. അന്ന് ഞാൻ നോക്കികണ്ട ഒന്ന്, വെടിക്കെട്ട് നടത്തുന്ന സ്ഥലമാണ്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ ആയിരുന്നു വെടിക്കെട്ട്.  വെടിപ്പുര താൽകാലികമായി നിർമ്മിച്ച ഓലപ്പുര മാത്രമായിരുന്നു. അടുത്ത് നിന്ന് നമുക്ക് വെടിക്കെട്ട്‌ കാണാൻ  പറ്റില്ല.  പക്ഷേ പരവൂർ ക്ഷേത്രത്തിൽ അതല്ല ഉണ്ടായത്.  ആൾക്കാർക്കിടായിലേക്ക് അന്തരീക്ഷത്തിൽ  ഉയർന്നു പൊങ്ങി താണുവരുന്ന വെടിക്കെട്ടിന്റെ അവശിഷ്ടങ്ങൾ വന്നു വീഴുന്ന വീഡിയോ ദൃശ്യങ്ങൾ ഭീതിജനകമാണ്.

ഇവിടെ നിയമം നിയമത്തിൻറെ വഴിക്ക് കാറ്റിൽ പറന്നു പോയി. ഒപ്പം ഒരുപറ്റം മനുഷ്യ ജീവനുകളും.

നമുക്ക് ചിന്തിക്കാം... നമുക്ക് തീരുമാനിക്കാം. നമുക്ക് പ്രതിജ്ഞയെടുക്കം. ഇനി ഒരു മനുഷ്യ ജീവനും ഇത്തരത്തിൽ കൊഴിഞ്ഞു പോകാൻ പാടില്ല.  ഇത് നമ്മുടെ കടമയാണ്. നമ്മുടെ ജീവനാണ്.

അകാലത്തിൽ പൊലിഞ്ഞുപോയ സഹോദരങ്ങൾക്ക് ഒരുപിടി കണ്ണീർപൂക്കൾ. ഒപ്പം ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് സുഖമാകട്ടെ എന്ന പ്രാർഥനയും.